Pages

Wednesday, June 15, 2011

പച്ചപ്പിന്റെ മട്ടുപ്പാവുകളുമായി വിദ്യാലയങ്ങള്‍

വെള്ളമുണ്ട: വയനാടന്‍ ഹരിത കവചത്തിന് കാവലാളായി വിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ ശ്രദ്ധേയമാവുന്നു. വിദ്യാര്‍ഥികള്‍ സ്വന്തം ഏറ്റെടുത്ത് നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് മാതൃകാപരമാവുന്നത്. തരിശിടുന്ന നിലങ്ങളില്‍ പച്ചപ്പിന്റെ കുപ്പായമണിഞ്ഞു നില്‍ക്കുകയാണ് വിദ്യാലയ അങ്കണങ്ങള്‍. നാട്ടുമാവും ഔഷധച്ചെടികളും നാനാതരം മരങ്ങളും ചേര്‍ന്ന് പച്ചപ്പിന്റെ മട്ടുപ്പാവുകളാണ് ഓരോ വിദ്യാലയത്തിനും സ്വന്തമായുള്ളത്.

വരളുന്ന ലോകത്തിന് മരം കൊണ്ട് മറുപടി നല്‍കാന്‍ ചെറുതലമുറകളാകെ ഉണര്‍ന്നിറങ്ങിയപ്പോള്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരുമൊക്കെ ഇവര്‍ക്ക് പിന്തുണയായുണ്ട്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ അങ്കണം മുതല്‍ വഴിയോര വനവത്കരണം വരെ നീളുന്നതാണ് കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി സംരക്ഷണത്തിനായി 'മാതൃഭൂമി' നടപ്പാക്കുന്ന 'സീഡ്' പദ്ധതിയിലും വിദ്യാലയങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുന്നുണ്ട്.

അതേസമയം മിതോഷ്ണമേഖലയായ നീലഗിരി ജൈവ മണ്ഡലത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട്ടില്‍ നിന്നും കുളിര് അകലുന്നു. ഒരുകാലത്ത് സദാ മഞ്ഞുമൂടിക്കിടന്നിരുന്ന മലയോരങ്ങള്‍ ഇന്ന് മരുപര്‍വതമാകുകയാണ്.

ഉഷ്ണമേഖലയായ കര്‍ണാടകയെ വയനാട്ടില്‍ നിന്നും വേര്‍തിരിച്ചത് ഹരിത കവചങ്ങളായിരുന്നു. മുളങ്കാടുകളും നിത്യഹരിത വനങ്ങളും ഉഷ്ണക്കാറ്റിനെ ഏറെക്കാലം വയനാട്ടില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ താളപ്പിഴകളാണ് പുതിയ ദുരന്തമായി വയനാട് നേരിടുന്നത്.

പശ്ചിമഘട്ടത്തില്‍ തിങ്ങിവളര്‍ന്ന നിബിഡവനങ്ങളും തെക്കന്‍കാറ്റിനെ തടഞ്ഞുനിര്‍ത്തുന്ന ഗിരിപര്‍വതങ്ങളുമാണ് വയനാട്ടില്‍ ആര്‍ദ്രമായ കാലാവസ്ഥയുണ്ടാക്കിയത്. ഏതു വേനലിലും കുളിരുകനിയുന്ന കാട്ടരുവികളാല്‍ സമ്പന്നമായിരുന്നു മലനിരകള്‍. വനംകൊള്ളയും പാറഖനനവും മണ്ണൊലിപ്പും സക്രിയമായതോടെ മഴക്കാലത്ത് മാത്രമാണ് ഇവ ജീവന്‍ വീണ്ടെടുക്കുന്നത്.

നാനൂറിലധികം പുഷ്പിതസസ്യങ്ങളുടെയും 1600-ലധികം സൂക്ഷജന്തു വൈവിധ്യത്തിന്റെയും നാടായിരുന്നു വയനാടന്‍ സമതലം. അപൂര്‍വയിനം മരത്തവളകള്‍ ഏറെയുള്ള കുറിച്യാര്‍മലയും കുഞ്ഞന്‍ മരങ്ങളുടെ സങ്കേതമായ ബാണാസുരമലയും അതിജീവനം തേടുകയാണ്. ലംഗൂര്‍, മലബാര്‍ ഫേണ്‍ഹില്‍ തുടങ്ങിയ ജീവിവര്‍ഗങ്ങളും വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം നേരിടാനാവാതെ അരങ്ങൊഴിയുകയാണ്.

മഴക്കാലം തുടങ്ങിയാല്‍ പെരുമഴയും വേനലെത്തിയാല്‍ കൊടും വരള്‍ച്ചയുമാണ് ഇന്ന് വയനാടിന്റെ പ്രധാന പ്രശ്‌നം. ദുരന്തങ്ങളോടെയാണ് ഓരോ മഴക്കാലവും കടന്നുപോകുന്നത്. പ്രകൃതി നേരിടുന്ന കടുത്ത പ്രതിസന്ധികളാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

ഭൗമശാസ്ത്രപഠനങ്ങളും വയനാടിന്റെ നിലനില്പിനെക്കുറിച്ച് ആകുലതകള്‍ പങ്കുവെക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ ഒന്നായി നിവര്‍ത്തുന്ന കുടകള്‍ ഒരു പരിസ്ഥിതി വാരാചരണംകൂടി കടന്നുപോകുമ്പോള്‍ പ്രതീക്ഷയേകുന്നു.

07 June 2011
Mathrubhumi

3 comments:

  1. ഈ പച്ചപ്പ് ഹൃദ്യം. മരപ്പച്ചകൾ വളർന്നുവലുതാവട്ടെ മനുഷ്യമനസ്സുകളിലും

    ReplyDelete
  2. അപാരമായ സര്‍ഗ ശേഷി ഉള്ളവരില്‍ നിന്നെ അസാമാന്യമായ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടാകൂ .ഭൂമിയെ ചങ്ങലക്കിടുന്ന വയനാടന്‍ ഗര്‍വ്വുകളെ

    തടയാന്‍ പച്ചില ക്കുടകള്‍ നീര്‍ത്തിയ കുട്ടികള്‍ ...ആര്‍ക്കൊക്കെയോ താക്കീതാണ്.

    പരിസ്ഥിതി എന്നാല്‍ ഒരു ദിനം മാത്രമല്ലെന്ന് അവരുടെ സന്ദേശം ..മഴ തോര്‍ന്നാലും മരം പെയ്യുമെന്ന് അവരുടെ അറിവ് .

    ReplyDelete
  3. വയനാടിനു പറയാന്‍ പച്ചപ്പിന്‍റെ ഒത്തിരി കഥകള്‍ ഉണ്ട്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി