Pages

Saturday, October 1, 2011

കാടിന്റെ നൊമ്പരമായി "ഈ കിളിമരച്ചോട്ടില്‍"


 കാടിന്റെ ഉള്ളറകളിലേക്ക് കടന്നുകയറാനുള്ള മനുഷ്യന്റെ ദുരാഗ്രഹത്തിന്റെയും ആര്‍ത്തിയുടെയും കഥ പറയുകയാണ് കോഴിക്കോട് ആഴ്ചവട്ടം ഗവ. ഹൈസ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച "ഈ കിളിമരച്ചോട്ടില്‍" സംഗീത നാടകം.
45 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തില്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യന്റെ നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്ന ഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അന്താരാഷ്ട്ര വനവര്‍ഷ ദിനാചരണത്തോടനുബന്ധിച്ച് റീജണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റേറിയം സംഘടിപ്പിച്ച "വനവും ജൈവവൈവിധ്യവും" സെമിനാറിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. 
അബദ്ധത്തില്‍ കാട്ടില്‍നിന്ന് നാട്ടിലെത്തിയ കുട്ടിയാനക്കൊപ്പം കാട് കയറിയ ഗൗതമന്‍ എന്ന കുട്ടി കാട്ടിലെ ജീവജാലങ്ങളോടൊപ്പം കഴിയുന്നതും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. മണ്ണും മനുഷ്യനും മൃഗങ്ങളും ഒരുമിച്ച് കഴിഞ്ഞിരുന്ന കാലത്തെ വിവരിച്ചുകൊണ്ടാണ് നാടകം ആരംഭിക്കുന്നത്. ഗൗതമന് കാടിന്റെ വൈവിധ്യങ്ങള്‍ ആദ്യം ഭയവും പിന്നീട് ആഹ്ലാദവും നല്‍കുന്നു. പുലി, ആമ, മുയല്‍ , ചിതശലഭം, ആന എന്നീ മൃഗങ്ങളോടൊപ്പം ഗൗതമന്‍ പെട്ടെന്ന് ഇണങ്ങുന്നു. അവര്‍ക്കിടയിലേക്ക് എത്തുന്ന ദേശാടനക്കിളികള്‍ മനുഷ്യന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുത്തുന്ന നാശങ്ങളെക്കുറിച്ച് വിവരിക്കുന്നു. മഞ്ഞുരുകി പുഴകള്‍ നിറയുന്നതും മഞ്ഞുകട്ടകള്‍ ഇല്ലാതാകുന്നതും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളുടെ രൂക്ഷത വെളിവാക്കുന്നതായി. ദേശാടനത്തിനിടെ വിഷമയമായ വെള്ളം കുടിച്ചതിനാല്‍ തിരിച്ച് പറക്കാന്‍ പോലും കഴിയാതെ അവയും എരിഞ്ഞടങ്ങുന്നു. ശേഷിച്ച വനം കൂടി പിടിച്ചടക്കുന്ന മനുഷ്യനെ കാടിന്റെ മക്കള്‍ പാഠം പഠിപ്പിക്കുന്നതോടെ നാടകം അവസാനിക്കുന്നു. മനോജ് നാരായണനാണ് സംവിധാനം നിര്‍വഹിച്ചത്. രചന എ അബൂബക്കര്‍ . സംഗീതം പി മനോഹരന്‍ . 

ഈ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിച്ചു കൂടാ .. കുട്ടികള്‍ ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നാടകങ്ങള്‍ രചിക്കുകയും അത് അരങ്ങത്തു അവതരിപ്പിക്കുകയും വേണം 
വിഷയം തീരുമാനിച്ചു രചനാ ശില്പശാല നടത്താം 
ഇവയും ഉയര്‍ന്ന പഠനം തന്നെ .

3 comments:

  1. ആഴ്ചവട്ടം സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും എന്റെ എല്ലാ ഭാവുകങ്ങളും. ഇങ്ങനെയെല്ലാം ഉണ്ടായിട്ടും നമ്മുടെ സമൂഹം കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് പോകുന്നു! ഇതിനെന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കഴിവുള്ള വിദ്യാർത്ഥികൾ പ്രൊഫഷണൽ ആസക്തി കാണിക്കുമ്പോൾ സാമൂഹ്യ സേവന ത്വരയേക്കാൾ അവരെ അതിനു പ്രേരിപ്പിക്കുന്നത് സ്വാർത്ഥമോഹങ്ങളാണ് എന്നതും സത്യമല്ലേ? ചുറ്റുപാടുകൾ ഇവരിലേക്കു ചൊരിയുന്ന പ്രലോഭനങ്ങളിൽ നിന്ന് ഇവരെ രക്ഷിച്ചെടുക്കാൻ വിദ്യാലയങ്ങൾക്ക് എത്രത്തോളമാകും? എത്ര അദ്ധ്യാപകർ ഇങ്ങനെയൊരു ലക്ഷ്യബോധം വെച്ചു കൊണ്ട് പ്രവർത്തിക്കുന്നുണ്ട്? ഇതും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?

    ReplyDelete
  2. ശരിയാ ഈ പ്രവര്‍ത്തനം ഇവിടെ ഒരിക്കലും അവസാനിപ്പിച്ചു കൂടാ തുടരണം
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  3. ഈ പ്രവര്‍ത്തനം ഇവിടെ ഒരിക്കലും അവസാനിപ്പിച്ചു കൂടാ... ആഴ്ചവട്ടം സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും എന്റെ എല്ലാ ഭാവുകങ്ങളും.നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍

    ReplyDelete

പ്രതികരിച്ചതിനു നന്ദി