Pages

Thursday, January 12, 2012

പൂമാല സ്കൂളിന്റെ പൂമാല്യം


 കുട്ടികളുടെ സര്‍ഗാത്മക ശേഷി ഉയര്‍ത്തുന്നതിന്  നേതൃത്വപരമായ പങ്കു വഹിക്കുന്ന അധ്യാപകരുടെ വായനയും സര്‍ഗാത്മക ചിന്തയും വളര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കേണ്ടതുണ്ട്‌. കുട്ടികള്‍ക്ക് പഠനാനുഭവങ്ങള്‍ നല്‍കുന്നതിനു മുമ്പ് ആ അനുഭവത്തിന്റെ മാധുര്യം അധ്യാപകര്‍ അനുഭവിക്കുന്നത് കൂടുതല്‍ മിഴിവോടെ പ്രവര്‍ത്തനം നല്‍കുന്നതിനു ഊര്‍ജം പകരും
സഹാപഠിതാവു എന്ന നിലയില്‍ കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഒപ്പം അതെ പ്രവര്‍ത്തനം നടത്തുകയും ആകാം. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനമാണ് എല്ലായ്പോഴും ഉള്ള പങ്കാളിത്ത അനുഭവ തുല്യത. പഠിപ്പിക്കല്‍ ആസ്വാദ്യകരം ആകണം.അധ്യാപകരുടെ സര്‍ഗാത്മക രചനാ ശേഷി വികസിക്കുകയാനെങ്കില്‍ കുട്ടികള്‍ക്കുള്ള നിരവധി പാഠങ്ങള്‍ ആ സ്കൂളിനു രൂപപ്പെടുത്താന്‍ കഴിയും

പൂമാല സ്കൂളിന്റെ പൂമാല്യം  എന്ന കവിതാ സമാഹാരം അധ്യാപക വിദ്യാര്‍ഥിക്കൂട്ടായ്മയുടെ കയ്യോപ്പാനെന്നു ആ സ്കൂളിലെ ഷാജി മാഷ്‌ പറയുന്നു. 
കളിത്തട്ട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി (പൂമാല സ്കൂളില്‍ പല വിശേഷങ്ങളുണ്ട് .അതിലൊന്നാണ് കളിത്തട്ട് പദ്ധതി ) സ്കൂളില്‍ നടത്തിയ എഴുത്ത് കൂട്ടം വായനക്കൂട്ടം പരിപാടിയില്‍ പങ്കെടുത്ത അധ്യാപകരും എഴുത്തുകാരായി.അതാണ്‌ പൂമാല്യത്ത്തില്‍ സമാഹരിച്ചത്.
ചില കവിതകളിലൂടെ ഒന്ന് കടന്നു പോകാം .ഇവരൊന്നും എഴുത്തിന്റെ വഴിയില്‍ മുമ്പ് സഞ്ചരിച്ചവരല്ല.
ശ്രീമതി ബിജി ജോസ് എഴുതിയ  "ഉണ്ണി മറന്നോരമ്മ" ഇങ്ങനെ 
പാതിവേന്തൊരു പാഴ്കരിക്കട്ടയായ് 
പാതവക്കില്‍ വെടിഞ്ഞിടായ്കെന്നെ നീ
എന്റെ ഈ മിഴിത്തുംപിലോ അശ്രുക്കള്‍  
അല്ലയെന്നുടെ നീറും മനം തന്നെ.

അമ്മയെന്ന് നീ ആദ്യം വിളിച്ചതും 
ഉമ്മതന്നു നീ കൊഞ്ചിക്കുഴഞ്ഞതും
ഉണ്ണി വിരലുകള്‍ മണ്ണില്‍ പതിഞ്ഞതും 
കണ്ണിമയ്ക്കാതെ ഞാന്‍ നോക്കി നിന്നതും ..


തുടക്കത്തില്‍ നീറുന്ന താളത്തില്‍ കവിത . പാതവക്കില്‍ പാഴ് കരിക്കട്ടയിലേക്ക് .അതാകട്ടെ പാതി വെന്തും .ചാരമായെങ്കില്‍ അത് വേവിന്റെ ഒരു അവസാനിക്കല്‍ ആകുമായിരുന്നു. അതുണ്ടായതുമില്ല. പാതവക്കിലേക്ക് വീഴുകയും . അടുത്ത ബാലുവരികളില്‍ എത്തുമ്പോള്‍ പ്രാര്‍ഥനയുടെ വിശുദ്ധിയും താരാട്ടിന്റെ വാത്സല്യ ഭാവവും .
ഇല്ല മറന്നീലയുണ്ണീ , മറക്കുവാനമ്മ 
മരിക്കേണം മണ്ണടിഞീടണം ...
ഉണ്ണിയെ കുറിച്ചുള്ള ഓര്‍മകളുടെ കരുത്തിനെ പറ്റി  ഇങ്ങനെ എഴുതാന്‍ കഴിവുള്ള  അധ്യാപിക കുട്ടികള്‍ക്ക് നല്ല കാവ്യ പാഠങ്ങള്‍ രൂപപ്പെടുത്തി നല്‍കട്ടെ എന്ന് നമ്മള്‍ക്ക് ആശിക്കാം.

ഞ്ഞ മരങ്ങള്‍ക്ക് കീഴിലെ മതിലുകളില്ലാത്ത വീട്എന്റെ സ്വപ്നമായിരുന്നു.
രാവും പകലും ഒരു പോലെ മഞ്ഞു പെയ്യുന്ന താഴ്വര 
എന്റെ സ്വര്‍ഗമായിരുന്നു   
മഴയത്തും മഞ്ഞത്തും നനഞ്ഞു തണുക്കുന്ന രാവുകള്‍ 
എനിക്ക് പ്രിയമുള്ളവയായിരുന്നു..
രാധിക ടീച്ചറുടെ  തിരിച്ചറിവുകള്‍ എന്ന കവിത അതിലെ ഭൂതകാല സൂചനകള്‍ കൊണ്ടുതന്നെ തിരിച്ചറിവുകള്‍ നല്‍കുന്നു. മഞ്ഞ മരങ്ങള്‍ക്ക് കീഴിലെ മതിലുകളില്ലാത്ത വീട്  സ്വപ്നമാക്കാന്‍ പോലും കഴിയുമോ ഇനി വരും കാലം ?

ഇരുട്ടില്‍ ആരോ പറഞ്ഞു 
ഇന്ന് രണ്ടു ഇരകള്‍  
കൂടാരം എന്ന ശീര്‍ഷകത്തിന്റെ കീഴില്‍ ഷൈനി ഇങ്ങനെ കുറിക്കുമ്പോള്‍ കൂടാരം ക്രൂരമാകാതെ വയ്യ.
താര ടീച്ചര്‍ക്ക് "മതിവരു വോളമെനിക്കാസ്വദിക്കണം
സ്വപനസൌഗന്ധിക തൂവെളിച്ചം'   എന്ന് എഴുതി അവസാനിപ്പികാനാനിഷ്ടം
ഇന്നലെ ഇന്ന് നാളെ എന്ന കവിതയില്‍ വാക്കുകള്‍ കൊണ്ട്  ശരം തൊടുക്കാന്‍ ഷക്കീല കെ ഹസന്‍ ശ്രമിക്കുന്നു
കയ്യില്‍ കൂലി വേണ്ട 
കൈക്കൂലിയുണ്ട്. 
എങ്കില്‍ അത് മതി, അഴിമതി, 
ഞങ്ങള്‍ക്ക് 'അഴി' മതി. എന്നിങ്ങനെ പോകുന്നു വരികള്‍

എല്ലാവര്ക്കും എഴുതാന്‍ കഴിയും .ചിലത് മനോഹരം ആകും .മനോഹാരിത എന്നത് ആപേക്ഷികമാണല്ലോ.
എഴുതാത്ത കവിതകളേക്കാള്‍ എന്ത് കൊണ്ടും മനോഹരം ആണ് എഴുതിയവ.
അതിനാല്‍ അധ്യാപകര്‍ എഴുതട്ടെ. കുട്ടികളും.
സ്കൂളില്‍ കവിയരങ്ങുകള്‍ ഉണ്ടാകട്ടെ .
സാഹിത്യ സമാജം അധ്യാപകരുടെത്  കൂടിയാകട്ടെ.  

കവിതകളുടെ പൂമാല്യം എല്ലാ സ്കൂളുകളിലും ...

അതിലേക്കു ഒരു വഴികാട്ടിയാണ് പൂമാല സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കണ്ടരി സ്കൂളും. 
ആശംസകള്‍ നേരാം.








3 comments:

  1. മതിവരു വോളമെനിക്കാസ്വദിക്കണം
    സ്വപനസൌഗന്ധിക തൂവെളിച്ചം

    ഇത് വിദ്യാലയത്തിന്റെ വെളിച്ചമാകുമെന്നകാര്യത്തിൽ സംശയം വേണ്ട. എല്ലാ ആശംസകളും

    ReplyDelete
  2. കലാപരവും സാംസ്കാരികവുമായ എല്ലാ നേട്ടങ്ങളും കൈവരിച്ച് മുന്നേറട്ടെയെന്ന് ആശംസിക്കുന്നു. ഭാവുകങ്ങൾ....

    ReplyDelete
  3. സ്നേഹാശംസകള്‍...

    ReplyDelete

പ്രതികരിച്ചതിനു നന്ദി