Pages

Thursday, September 20, 2012

സാമൂഹികശാസ്ത്രപുസ്തകവിവാദപക്ഷം

 സാമൂഹിക ശാസ്ത്രം വിവാദത്തില്‍  പെട്ടപ്പോഴൊക്കെ അതിനെ കുട്ടികളുടെ പക്ഷത്ത് നിന്ന് നോക്കി കാണാന്‍ ആരും ശ്രമിച്ചില്ല. ദൈവത്തിന്റെ പക്ഷത്തായിരുന്നു എല്ലാവരും. കുട്ടികള്‍ ദൈവങ്ങളാണെന്നു ഓര്‍ത്തില്ല. 
അദ്ധ്യായം മാറ്റല്‍, പുതുക്കിയെഴുതല് , പുസ്തകം വൈകല്‍, പഠിപ്പിക്കാന്‍ വൈകിക്കല്‍, പരീക്ഷയിലെ അനിശ്ചിതത്വം , പരിശീലനത്തില്‍ നിന്നും വിട്ടു നില്‍ക്കല്‍  ഇങ്ങനെ ഒട്ടേറെ കലാപരിപാടികള്‍. 
എന്തായാലും ഫലം കൂട്ടത്തോല്‍വി.
 അതിനര്‍ത്ഥം ഒരു വിഷയത്തില്‍ കുട്ടികള്‍ തോറ്റു  എന്നല്ല . അതിന്റെ (ഉളളടക്കത്തിന്റെ )ഉള്ളില്‍ തൊട്ടില്ല എന്നാണു.സാമൂഹിക ശാസ്ത്രാവബോധമില്ലാത്ത്ത ഒരു തലമുറ വളരാന്‍ നാം ഒത്താശ ചെയ്തു എന്നാണു . 
പത്തിലെ ചരിത്ര പുസ്തകം എല്ലാവരും കുട്ടികളുടെ പക്ഷത്ത് നിന്ന് വായിക്കണം .പലതും മനസ്സിലാകില്ല . ഭാഷ ,അവതരണ രീതി, ചിത്രങ്ങള്‍ , ആശയ ക്രമീകരണം ഒക്കെ പലയിടത്തും പരുക്കന്‍ .,വക്രം
.കൂടാതെ കാര്യങ്ങള്‍ പരസ്പര ബന്ധമില്ലാതെ അവതരിപ്പിക്കുന്നു .
ഒരു ഉദാഹരണം  
"ടിപ്പുവുമായുള്ള ശ്രീരംഗ പട്ടണം ഒത്തു തീര്പിനെ തുടര്‍ന്ന് മലബാറില്‍ ഈസ്റിന്ത്യാ കമ്പനി നേരിട്ട് ഭരണം തുടങ്ങി. ബ്രിട്ടീഷ്‌ മേല്‍കോയ്മ  അംഗീകരിച്ച  കൊച്ചിയും തിരുവിതാം കൂറും  കമ്പനി ഭരണ ത്തിലാവുകയും ചെയ്തു.( 115)'
ശ്രീരംഗ പട്ടണം ഉടമ്പടി കൊച്ചിയെ എങ്ങനെ ബാധിച്ചു ? അതിന്റെ കാരണം എന്താ എന്ന് കുട്ടി ചോദിച്ചാല്‍ ഉത്തരം ഇല്ല. മൂന്നു പ്രദേശത്തും മൂന്നു തരം  തന്ത്രമാണ് ബ്രിട്ടീഷ് കാര് ഉപയോഗിച്ചത് എന്ന് ചരിത്രം  പറയുന്നു.
 കാര്യ കാരണ ബന്ധത്ത്തിന്റ് അടിസ്ഥാനത്തില്‍ സാമൂഹിക സാഹചര്യങ്ങളെ സംഭവങ്ങളെ സമീപിക്കാനും വിലയിരുത്താനുമുള്ള കഴിവിന് പകരം കുറെ വസ്തുതകള്‍ പഠിക്കലാണ്‌  സാമൂഹിക ശാസ്ത്ര പഠനം എന്ന് കരുതുന്നവര്‍ കേരളത്തെ എവിടെ എത്തിക്കും ?
തെറ്റ് ആര്‍ക്കു പറ്റിയാലും തിരുത്തണം . സര്‍വ കലാശാലയില്‍ പഠിപ്പിക്കുന്നത് കൊണ്ട് കുട്ടികളുടെ പുസ്തകത്തെ കുറിച്ച് അന്തിമ വാക്കു പറയാം  എന്ന് കരുതുന്നവരുടെ എണ്ണം കൂടുകയാണ് 
....
 ഇടുക്കി ഡയറ്റ് നടത്തിയ പഠനറിപ്പോര്‍ട്ടിനെ ആധാരമാക്കി മാതൃഭൂമിയില്‍ വന്ന രണ്ടു വാര്‍ത്തകള്‍ കൂടി ചേര്‍ത്ത് വെച്ച് വായിക്കുക 

എസ്.എസ്.എല്‍.സി. സാമൂഹിക ശാസ്ത്രത്തില്‍ കൂട്ടത്തോല്‍വിക്ക് കാരണം പരീക്ഷയിലെ പിഴവ്
 12 Sep 2012
തൊടുപുഴ: കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സാമൂഹികശാസ്ത്രത്തിന് കൂട്ടത്തോല്‍വിക്ക് ഇടയാക്കിയത് ചോദ്യവും ഉത്തരസൂചികയും തയ്യാറാക്കിയതിലെ പിഴവാണെന്ന് വ്യക്തമായി.
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഏറ്റവുമധികം കുട്ടികള്‍ തോറ്റത് സാമൂഹികശാസ്ത്രത്തിനാണ്. തോല്‍വിയുടെ കാര്യത്തില്‍ ആലപ്പുഴ, കണ്ണൂര്‍ ജില്ലകള്‍രണ്ടാംസ്ഥാനവും പാലക്കാട് മൂന്നാംസ്ഥാനവും മറ്റു ജില്ലകളില്‍ നാലാംസ്ഥാനവും സാമൂഹിക ശാസ്ത്രത്തിനായിരുന്നു.
ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി ഡയറ്റാണ് ഇതുസംബന്ധിച്ച വിശകലനത്തിന് തുടക്കമിട്ടത്. പാഠപുസ്തകം തയ്യാറാക്കിയവര്‍, പരിശീലനം നല്‍കിയവര്‍, ട്രെയിനിങ് കോളേജുകളിലെ വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി ഇരുപതോളം പേരടങ്ങിയ സമിതിയാണ് കൂട്ടത്തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുന്നത്. ഇവരുടെ പ്രാഥമിക കണ്ടെത്തല്‍ കൂടുതല്‍ വിലയിരുത്താന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ അന്തിമ റിപ്പോര്‍ട്ടാകും.
ആകെ 80 സ്‌കോറിനുള്ള സാമൂഹികശാസ്ത്ര പരീക്ഷയില്‍ 11 സ്‌കോറിന്റെ ചോദ്യങ്ങളും സിലബസ്സിനു പുറത്തുനിന്നായിരുന്നു. പാഠപുസ്തകത്തില്‍ അധിക വിവരങ്ങളായി നല്‍കിയവ പരീക്ഷയ്ക്ക് ചോദിക്കില്ലെന്ന് അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിലും പരിശീലന ക്ലാസ്സുകളിലും പറഞ്ഞിരുന്നു. എന്നാല്‍, 12 സ്‌കോറിന്റെ ചോദ്യങ്ങള്‍ ഈ ഭാഗത്തുനിന്ന് ഉണ്ടായി.
യുക്തിക്ക് നിരക്കാത്തവ, പരീക്ഷാസമയവും കുട്ടികളുടെ പ്രായവും കണക്കിലെടുക്കാത്തവ, തെറ്റായവ എന്നിങ്ങനെ ചോദ്യങ്ങളില്‍ വേറെയും പിഴവുണ്ടായി. തെറ്റായ ചോദ്യങ്ങള്‍ മൂടിവയ്ക്കാന്‍ ഉത്തരസൂചിക വളച്ചൊടിച്ചെന്നും കണ്ടെത്തി.
1947 മുതല്‍ ഇന്നുവരെയുള്ള ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വിശകലനം ചെയ്യാനായിരുന്നു ഒരു ചോദ്യം. ഇതിനാകട്ടെ, രണ്ട് വാചകത്തില്‍ ഉത്തരമെഴുതിയാല്‍ മതി, കിട്ടുന്ന സ്‌കോര്‍ രണ്ടും. മലയാളം മീഡിയത്തില്‍ 18-ാമത്തെ ചോദ്യം വിലക്കയറ്റം നിയന്ത്രിക്കുന്ന ഏജന്‍സി ഏതെന്നായിരുന്നു. ഉത്തരസൂചികയില്‍ റിസര്‍വ്ബാങ്ക് എന്ന്പറഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം ചോദ്യപ്പേപ്പറിലെ ഇതേ ചോദ്യം കാണുമ്പോഴാണ് കാര്യം വ്യക്തമാകുക. ഇന്‍ഫ്‌ളേഷനെ (പണപ്പെരുപ്പം) ക്കുറിച്ചാണ് ചോദ്യം. മലയാളത്തില്‍ അതിനെ വിലക്കയറ്റമാക്കി, കുട്ടികള്‍ക്ക് ഉത്തരവും തെറ്റി.
പരീക്ഷയുടെ രീതിതന്നെ കുട്ടികള്‍ക്ക് ഭാരമായി. സാമൂഹികശാസ്ത്രത്തിലെ രണ്ട് പുസ്തകങ്ങളിലായി ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, സോഷ്യോളജി, ഭൂമിശാസ്ത്രം എന്നിവ പഠിക്കണം. 760ഓളം ആശയങ്ങളാണ് ഇങ്ങനെ പഠിക്കുന്നത്. ഇതിനുവേണ്ടി രണ്ടര മണിക്കൂര്‍ പരീക്ഷയും 80 സ്‌കോറും മാത്രം. നേരത്തെ ഇത് 50 മാര്‍ക്ക് വീതമുള്ള രണ്ട് പരീക്ഷയായിരുന്നു.
80 സ്‌കോറുള്ള മറ്റു പരീക്ഷകള്‍ അവധി ദിവസത്തിനുശേഷം നടത്തുമ്പോള്‍ സാമൂഹികശാസ്ത്ര പരീക്ഷ മറ്റു പരീക്ഷകള്‍ക്ക് തൊട്ടുപിന്നാലെ നടത്തുന്നു. പ്രശ്‌നങ്ങളുണ്ടായാലും അടുത്തുതന്നെ അത് പരിഹരിക്കാന്‍ നടപടിയില്ല. ഇതെല്ലാം കുട്ടികളെ മാനവികവിഷയങ്ങളില്‍ നിന്ന് അകറ്റുന്നതായും പഠനം നടത്തുന്നവര്‍ പറയുന്നു.


പത്താംക്ലാസ് സാമൂഹികശാസ്ത്ര പുസ്തകവും ബോധനരീതിയും പരിഷ്‌കരിക്കണമെന്ന് നിര്‍ദ്ദേശം
 15 Sep 2012
തൊടുപുഴ:എസ്.എസ്.എല്‍.സി. സാമൂഹികശാസ്ത്രം പരീക്ഷയിലെ കൂട്ടത്തോല്‍വിയുടെ പശ്ചാത്തലത്തില്‍ പഠനഭാരം ലഘൂകരിക്കണമെന്നും പഠന പ്രക്രിയ പരിഷ്‌കരിക്കണമെന്നും കാരണങ്ങള്‍ വിശകലനം ചെയ്ത അധ്യാപകര്‍ നിര്‍ദ്ദേശിച്ചു.

ആകെ 10 വിഷയങ്ങളിലായി 133 അധ്യായങ്ങളാണ് പത്താം ക്ലാസ്സില്‍ പഠിക്കാനുള്ളത്. ഇതില്‍ 24 അധ്യായവും (19 ശതമാനം) സാമൂഹിക ശാസ്ത്രമാണ്. അതേസമയം, ആകെ 510 സ്‌കോറിനുള്ള എഴുത്തു പരീക്ഷയില്‍ 80 സ്‌കോറാണ് (15 ശതമാനം) സാമൂഹിക ശാസ്ത്രത്തിന്. 10 വിഷയങ്ങള്‍ക്കും കൂടി 1050 മിനുട്ട് പരീക്ഷയെഴുതുമ്പോള്‍ 150 മിനുട്ട് (14 ശതമാനം) മാത്രമാണ് സാമൂഹികശാസ്ത്രത്തിന് അനുവദിച്ചിട്ടുള്ളത്.

സാമൂഹികശാസ്ത്രത്തിനു കീഴില്‍ രണ്ടു പുസ്തകങ്ങളിലായി വ്യത്യസ്തങ്ങളായ ആറു വിഷയങ്ങള്‍ പഠിക്കണം. ഇതു പഠിപ്പിക്കുന്നതാകട്ടെ ഇതില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ യോഗ്യത നേടിയ അധ്യാപകനും. രണ്ടു പുസ്തകങ്ങളിലും കൂടി 357 പേജുകളിലായി 256 പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ഇതിനുള്ള പഠനസമയം കിട്ടുന്നില്ല.

ഒരു അധ്യയനവര്‍ഷം 200 പ്രവൃത്തി ദിവസമാണെങ്കിലും കലാകായികമേളകള്‍, പരീക്ഷകള്‍ എന്നിവ കഴിഞ്ഞാല്‍ 175ദിവസമേ കിട്ടൂ. ഒരു ദിവസം ഒരു പഠന പ്രവര്‍ത്തനം എടുത്താല്‍പോലും സാമൂഹികശാസ്ത്രത്തിലെ 256 പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവില്ല.

സാമൂഹികശാസ്ത്രം പുസ്തകങ്ങളുടെ ഭാഷ കുട്ടികളെ വലയ്ക്കുന്നതാണെന്നും ആക്ഷേപമുണ്ട്.

ആറു വ്യത്യസ്തവിഷയങ്ങളിലെ ഒട്ടേറെ കാര്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിക്കേണ്ടിവരികയും അവയ്ക്ക് ചുരുങ്ങിയ സമയത്തില്‍ പരീക്ഷയെഴുതുകയും വേണ്ടി വരുന്നു. പാഠഭാഗങ്ങളുടെ ബാഹുല്യംമൂലം അധ്യാപകര്‍ രാവിലെയും വൈകീട്ടും ശനിയാഴ്ചകളിലും സ്‌പെഷല്‍ ക്ലാസ്സുകളെടുക്കുമ്പോള്‍ സാമൂഹികശാസ്ത്രപഠനം കുട്ടികള്‍ക്ക് ഭാരമാകുന്നുണ്ട്.

മുമ്പ് രണ്ടുമണിക്കൂര്‍ വീതമുള്ള രണ്ട് പരീക്ഷകളായിരുന്നു സാമൂഹികശാസ്ത്രത്തിന്. ഇത് രണ്ടരമണിക്കൂറുള്ള ഒറ്റപ്പരീക്ഷ ആക്കിയിട്ടും പഠനഭാരം കുറച്ചിട്ടില്ല. മുന്‍ കാലങ്ങളില്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് നാല് അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അതുണ്ടായില്ല.

15 വയസ്സുള്ള കുട്ടി 10-ാം ക്ലാസ്സില്‍വച്ച് ചുരുങ്ങിയ സമയം കൊണ്ട് ചരിത്രം വിപുലമായി പഠിക്കണമെന്ന രീതിയിലാണ് പുസ്തകമെന്ന് അധ്യാപകര്‍ പറയുന്നു. ലോകയുദ്ധങ്ങളെപ്പറ്റി വിശദമായി പഠിക്കുമ്പോള്‍ 'ഇന്നത്തെ ഇന്ത്യ' എന്ന അധ്യായം 1977 വരെക്കൊണ്ട് അവസാനിക്കുന്നു. ഇതെല്ലാം അശാസ്ത്രീയമാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

5 comments:

  1. ശരിയായ വിശകലനം. കഴിഞ്ഞ 6 വര്ഷമായി ഓരോ പരീക്ഷ കഴിയുമ്പോഴും 20-25 കുട്ടികളും 4-5 അദ്ധ്യാപകരുമായി ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. ആ ചര്‍ച്ചയണ്` പരീക്ഷ റിവ്യൂ എന്ന മട്ടില്‍ മാധ്യമം ദിനപത്രത്തില്‍ അച്ചടിച്ചു വരാറ്. കുട്ടികളുടെ ഭാഗത്തുനിന്നു പരീക്ഷയും പാഠപുസ്തകവും നോക്കിക്കാണുന്ന രീതി നമുക്കിതുവരെ ഇല്ല. എല്ലാ പാഠപുസ്തകങ്ങളും ഇതുപോലെ പരിശോധിക്കപ്പെടേണ്ടതാണ്`. ഉള്ളടക്കം ഇത്രയധികം വേണോ എന്നുവരെ..

    ReplyDelete
  2. ഞാന്‍ മാഷ്ടെ പരീക്ഷാഅവലോകനം ബ്ലോഗില്‍ വായിച്ചു. ചോദ്യപേപ്പര്‍ കൂടി ഇല്ലാതം അത് ഇപ്പോള്‍ വിശദീകരണക്ഷമമല്ല
    പുതുക്കണം
    ഒപ്പം ക്ലാസില്‍ കുട്ടികള്‍ക്കു ലഭിച്ച അനുഭവം കൂടി ചേര്‍ക്കാം
    പത്രത്തിന്റെ പരിമിതി ബ്ലോഗിനില്ലല്ലോ

    ReplyDelete
  3. എല്ലാ പുസ്തകങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.
    രണ്ടപ പുരോഗമന പ്രസ്ഥാനങ്ങള്‍ സി ബി എസ് ഇയുമായി കേരള സിലബസ് താരതമ്യം ചെയ്തു.കേരളത്തിലെ ഉളളടക്കഭാരം അവര്‍ വേമ്ട വിധം അവതരിപ്പിച്ചില്ല. കൂടുതല്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ മികച്ചവ എന്ന ധാരണയാണ് പലര്‍ക്കും. പ്രസക്തമായ അറിവ് എന്നതിനു പ്രാധാന്യം നല്‍കണം

    ReplyDelete
  4. പത്താംക്ലാസ് സാമൂഹിക ശാസ്ത്രം ഓണപ്പരീക്ഷ ചോദ്യങ്ങളിലും പിഴവ്
    21 Sep 2012


    തൊടുപുഴ: ചോദ്യങ്ങളിലേതുള്‍പ്പെടെയുള്ള പാകപ്പിഴകള്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി. സാമൂഹിക ശാസ്ത്രം പരീക്ഷയ്ക്ക് ഒട്ടേറെ കുട്ടികളുടെ തോല്‍വിക്കിടയാക്കിയെന്ന വിവാദത്തിനിടെ വീണ്ടും ചോദ്യങ്ങളില്‍ പിഴവ്. പത്താംക്ലാസ് ഓണപ്പരീക്ഷയുടെ സാമൂഹിക ശാസ്ത്രം ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കടന്നുകൂടിയത്. സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത ചോദ്യപേപ്പര്‍ തയ്യാറാക്കിയത് എസ്.സി.ആര്‍.ടിയാണ്.

    വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വിഭാഗങ്ങളുള്ള രാജ്യമാണ് ഏഷ്യ-സമര്‍ഥിക്കുക എന്നതായിരുന്നു ഒരു ചോദ്യം. ഏഷ്യ ഒരു രാജ്യമല്ലെന്ന പ്രാഥമിക ജ്ഞാനംപോലും ചോദ്യകര്‍ത്താവിനില്ലേ എന്നതാണ് അധ്യാപകരുന്നയിക്കുന്ന പ്രശ്‌നം. ബാള്‍ക്കന്‍ പ്രതിസന്ധി, യൂറോപ്യന്‍ സമസ്യ എന്നിവ സാമ്രാജ്യത്വ മത്സരങ്ങളെ രൂക്ഷമാക്കി-സമര്‍ഥിക്കുക എന്നതായിരുന്നു മറ്റൊരു ചോദ്യം. യൂറോപ്യന്‍ സമസ്യ എന്നൊന്നില്ലെന്നും പഠിക്കാനുള്ള പൗരസ്ത്യ യൂറോപ്യന്‍ സമസ്യയും ബാള്‍ക്കന്‍ പ്രതിസന്ധിയും ഒന്നുതന്നെയെന്നും അധ്യാപകര്‍ പറയുന്നു.mathrubhoomi

    ReplyDelete
  5. പത്താംക്ലാസ് സാമൂഹിക ശാസ്ത്രം ഓണപ്പരീക്ഷ ചോദ്യങ്ങളിലും പിഴവ്
    21 Sep 2012


    തൊടുപുഴ: ചോദ്യങ്ങളിലേതുള്‍പ്പെടെയുള്ള പാകപ്പിഴകള്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി. സാമൂഹിക ശാസ്ത്രം പരീക്ഷയ്ക്ക് ഒട്ടേറെ കുട്ടികളുടെ തോല്‍വിക്കിടയാക്കിയെന്ന വിവാദത്തിനിടെ വീണ്ടും ചോദ്യങ്ങളില്‍ പിഴവ്. പത്താംക്ലാസ് ഓണപ്പരീക്ഷയുടെ സാമൂഹിക ശാസ്ത്രം ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കടന്നുകൂടിയത്. സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത ചോദ്യപേപ്പര്‍ തയ്യാറാക്കിയത് എസ്.സി.ആര്‍.ടിയാണ്.

    വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വിഭാഗങ്ങളുള്ള രാജ്യമാണ് ഏഷ്യ-സമര്‍ഥിക്കുക എന്നതായിരുന്നു ഒരു ചോദ്യം. ഏഷ്യ ഒരു രാജ്യമല്ലെന്ന പ്രാഥമിക ജ്ഞാനംപോലും ചോദ്യകര്‍ത്താവിനില്ലേ എന്നതാണ് അധ്യാപകരുന്നയിക്കുന്ന പ്രശ്‌നം. ബാള്‍ക്കന്‍ പ്രതിസന്ധി, യൂറോപ്യന്‍ സമസ്യ എന്നിവ സാമ്രാജ്യത്വ മത്സരങ്ങളെ രൂക്ഷമാക്കി-സമര്‍ഥിക്കുക എന്നതായിരുന്നു മറ്റൊരു ചോദ്യം. യൂറോപ്യന്‍ സമസ്യ എന്നൊന്നില്ലെന്നും പഠിക്കാനുള്ള പൗരസ്ത്യ യൂറോപ്യന്‍ സമസ്യയും ബാള്‍ക്കന്‍ പ്രതിസന്ധിയും ഒന്നുതന്നെയെന്നും അധ്യാപകര്‍ പറയുന്നു.mathrubhoomi

    ReplyDelete

പ്രതികരിച്ചതിനു നന്ദി