Pages

Monday, December 17, 2012

പരീക്ഷയുടെ മൂല്യബോധവും മൂല്യബോധത്തിന്റെ പരിരക്ഷയും


മ്മുടെ കുട്ടികള്‍ വിശ്വസിക്കാന്‍ കൊളളാത്തവരാണെന്നു വീണ്ടും വീണ്ടും അവരെ ബോധ്യപ്പെടുത്തുന്ന പ്രക്രിയയാണോ പരീക്ഷ?

കുട്ടികള്‍ക്കു അധ്യാപിക ചേദ്യക്കടലാസ് നല്‍കുന്നു. ഭാരമുളള നിശബ്ദത കൊണ്ടു കുട്ടികളെ മൂടുന്നു. കളളത്തരം പിടിക്കാന്‍ ജാഗ്രത കാട്ടുന്ന പോലീസുകാരെപ്പോലെ മുഖത്തു ഗൗരവം നിറച്ച് , കണ്ണുകളുടെ മുന കൂര്‍പ്പിച്ച്, കൃത്രിമമായ പിരിമുറുക്കം വരുത്തി സൂപ്പര്‍വൈസറായി അവതരിക്കുന്ന അധ്യാപിക കുട്ടികള്‍ക്ക നല്‍കുന്ന സന്ദേശം എന്താണ്?
  • ആരെങ്കിലും കോപ്പിയിടിക്കാന്‍ തുനിഞ്ഞാല്‍ തൂക്കിയെടുക്കും ഞാന്‍.
  • നിന്നെയൊന്നും വിശ്വസിക്കാന്‍ കൊളളില്ല.
  • ഞാനില്ലേല്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെഴുതുകയും കളളത്തരം കാണിക്കുകയും ചെയ്യുന്നവരാണെന്ന് എനിക്കറിയാം..
പരീക്ഷയ്ക്കു കാവല്‍ നില്‍ക്കുന്ന ഓരോ അധ്യാപികയും അറിഞ്ഞോ അറിയാതെയോ തന്റെ കുട്ടികളെ വിശ്വസ്തതയുടെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്നു ആത്മവിചാരണ നടത്തേണ്ട സമയമാണ് പരീക്ഷക്കാലം.
സഹപാഠി ശത്രു
ഓരോ കുട്ടിയും അടുത്തിരുന്ന പഠിച്ച കുട്ടിയോടകലം പാലിച്ചു വേണം സ്വന്തം കഴിവ് പ്രകടിപ്പിക്കാന്‍.തന്റെ കഴിവ് അപരന്‍ തട്ടിയെടുത്താലോ? അതെ സഹപാഠി അടിച്ചുമാറ്റല്‍ സംസ്കാരത്തിന്റെ ഉടമയാണെന്നു കുട്ടിയെ നാം പഠിപ്പിക്കുയാണ്. നിന്റെ സഹപാഠിയെ നീ അവിശ്വസിക്കുക .ഇതാണോ അടുപ്പത്തിന്റെ പാഠം? സഹവര്‍ത്തിതസംസ്കാരം?
ജനാധിപത്യവും മൂല്യബോധവും
"നിയമത്തെ പേടിക്കുന്നതു കൊണ്ടു മാത്രം ഞാന്‍ നിയമം പാലിക്കുന്നു. എവിടെയൊക്കെ നിയമത്തിന്റെ കണ്ണില്‍ പെടാതെയിരിക്കാന്‍ പറ്റുമോ അത്തരം സുരക്ഷിത സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഇവയൊന്നും പാലിക്കില്ല..'
ഇങ്ങനെയുളള അവബോധമാണോ കുട്ടികള്‍ക്കു വേണ്ടത്".
അതോ ,
"ജനാധിപത്യക്രമത്തില്‍ നിയമങ്ങള്‍ അനിവാര്യമാണ്. അതു സാമൂഹിക നന്മയ്ക്കു വേണ്ടിയാണ്. എല്ലാവരുടെയും ക്ഷേമം എന്റെ ക്ഷേമവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിയമങ്ങള്‍ ബാഹ്യശക്തിയുടെ സമ്മര്‍ദ്ദമില്ലാതെ പാലിക്കുമ്പോഴാണ് ഞാന്‍ സമൂഹത്തോടു വിശ്വസ്തതയുളളയാളാവുക.”

എന്നുളള തിരിച്ചറിവോടെ പ്രവര്‍ത്തിക്കുന്ന കുട്ടികളെയോ നമ്മള്‍ക്കു വേണ്ടത്?
ആദ്യത്തേതിനെ പിന്തുണയ്ക്കുന്ന സംസ്കാരമാണ് ഇപ്പോഴത്തെ പരീക്ഷാരീതിയിലൂടെ നാം ഊട്ടിവളര്‍ത്തുന്നത്.
വ്യത്യസ്ത രാഷ്ട്രീയ സമാഹിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുകയും സ്വയം പുരോഗമനവാദിയെന്നു അഭിമാനിക്കുയും ചെയ്യുന്ന അധ്യാപകര്‍ അസ്വസ്ഥതപ്പെടുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകം.
നമ്മുടെ ഗുരു സങ്കല്പത്തെ പരിഹസിക്കുന്ന പ്രവണതകളെ ചോദ്യം ചെയ്യാതെ വിടുകയാണവര്‍.
ഏതധ്യാപകനു/ അധ്യാപികയ്ക്ക /വിദ്യാലയത്തിനു പ്രഖ്യാപിക്കാന്‍ കഴിയും "എന്റെ/ ‍ഞങ്ങളുടെ വിദ്യാര്‍ഥികള്‍ ഉന്നതമായ മൂല്യബോധം സ്വാംശീകരിക്കാന്‍ അവസരം ലഭിച്ചവരാണ്. അതിനു ഹാനികരമായ ഒന്നും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല. ഏതെങ്കിലും കുട്ടി അറിയാതെ വ്യതിചലിച്ചാല്‍ അയാളെ നേര്‍വഴിക്കു കൊണ്ടുവരാന്‍ കൂട്ടായി സ്നേഹത്തിന്റെ ഭാഷയില്‍ ഇടപെടുന്നവരാണ് അവര്‍.."എന്ന്.‌
പതിറ്റാണ്ടുകള്‍ പഠിപ്പിച്ചാലും പരിതാപകരമായ അവസ്ഥയിലാണല്ലോ നാം എത്തിച്ചേരുക.? മാനവികതയുടെ പ്രായോഗിക പാഠങ്ങള്‍ പഠിപ്പിക്കാന്‍ മറന്ന നമ്മുടെ ഗുരുത്വത്തിന്റെ ഗുരുതരാവസ്ഥ.
യുപി തലം മുതല്‍ ജനാധിപത്യം വെളിച്ചം നല്‍കുന്ന പ്രായോഗികാനുഭവം ആകണം. അതിന്‍ നിന്നും കുട്ടിയുടെ മനോഭാവം വളര്‍ന്നു പന്തലിച്ച് മറ്റുളളവര്‍ക്കു തണലും കുളിര്‍മയും ചൊരിയണം.വിദ്യാലയജനാധിപത്യത്തില്‍ പ്രധാനമാനമാകണം പൊതു നിയമങ്ങള്‍ രൂപ്പെടുത്തലും പാലിക്കലും. അവയോടും അതില്‍ പങ്കാളികളായവരോടും വിശ്വസ്തരാവുക എന്നതും.
എവിടെയാണ് പഠിപ്പിക്കുന്നതെന്നു ചോദിച്ചാല്‍ മൂല്യബോധത്തിന്റെ പാഠശാലയിലാണെന്നു അഭിമാനപൂര്‍വം പറയാന്‍ കഴിയണം. വിശ്വസ്തവിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കാര്യങ്ങള്‍ എങ്ങനെയാകണം എന്നാലേചിക്കണം. അത്തരം ആലോചനകള്‍ ദീര്‍ഘകാലനിക്ഷേപമാണ്. കുട്ടികളെ വിശ്വാസത്തിലെടുക്കുക, അവരുടെ കഴിവില്‍ വിശ്വസിക്കുക, കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, പരസ്പരവിശ്വാസത്തിന്റെ സാംസ്കാരികാന്തരീക്ഷം നിലനിര്‍ത്തുക , അധ്യാപകരില്‍ പഠനം സുരക്ഷിതമാകുമെന്നു വിശ്വസിക്കുക എന്നിങ്ങനെ വിശ്വാസത്തിന്റെ ബഹുമുഖത സ്വന്തം വിദ്യാലയത്തില്‍ ഹരിതപാഠമായി വിളയുന്നത് ആലോചിക്കൂ. അവിശ്വാസിയായ വിശ്വാസിയെന്ന അപവാദം നിങ്ങളില്‍ വീഴാതിരിക്കട്ടെ.
ജനാധിപത്യവിദ്യാലയം എന്തു ചെയ്യണം?
  • പരീക്ഷയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സ്കൂള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം.
  • നിയമാവലികള്‍ തയ്യാറാക്കണം.
  • അതുക്ലാസില്‍ അവതരിപ്പിച്ച് അംഗീകാരം നേടണം.
  • വിശ്വസ്തതയുടെ പരിരക്ഷയാണ് പരീക്ഷയുടെ മൂല്യം എന്നു മനസ്സിലാക്കണം.
താനെന്തു പഠിച്ചു തനിക്കര്‍ഹമായതു മാത്രം തനിക്കു മതി, പരമിതികള്‍ മറച്ചു വെക്കാനുളളതല്ല തിരിച്ചറിഞ്ഞു പരിഹരിക്കാനുളളതാണ്. ഏതെങ്കിലും ചോദ്യത്തിനുത്തരമറിയില്ലെങ്കില്‍ അതു എന്റെ മാത്രം കുറ്റമല്ല. അതു എനിക്കു നന്നായി മനസ്സിലാകും വിധം പഠിപ്പിക്കാന്‍ അധ്യാപികയ്ക്കു വേണ്ടത്ര കഴിഞ്ഞിട്ടുണ്ടാകില്ല. ഇക്കാര്യം അധ്യാപിക മനസ്സിലാക്കിയാലേ എന്നെ സഹായിക്കാനാകൂ. സമാന പ്രശ്നങ്ങള്‍ ഉളള കുട്ടികളുണ്ടാകും . അതു ക്ലാസിന്റെ പൊതു സ്ഥിതിയുമാകാം. ഇവ സംബന്ധിച്ച സത്യസന്ധമായ വിവരം ലഭിക്കാനുളള അവസരമെന്ന നിലയിലാണ് ഞാന്‍ പരീക്ഷയെ കാണേണ്ടതുണ്ട്. എന്നു കുട്ടികള്‍ തിരിച്ചറിയണം
  • പരീക്ഷാഹാളില്‍ അധ്യാപക സാന്നിധ്യം അനിവാര്യമോ? സെമിനാറും നടത്താം.
ഉയര്‍ന്ന മൂല്യബോധമുളള ഞങ്ങളുടെ വിദ്യാലയത്തില്‍ അധ്യാപകരുടെ അസാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ പരീക്ഷ എഴുതും. എത്ര അടുത്തിരുന്നാലും സംയമനം പാലിക്കും. കണ്ടെഴുതുകയോ കേട്ടെഴുതുകയോ ചെയ്യില്ല. ഞങ്ങള്‍ സത്യസന്ധതയുടെ പാഠം പഠിച്ചവര്‍. ഞങ്ങളുടെ ഗുരുക്കളോളുടുളള കടപ്പാട് പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കും.ഉത്തമപൗരത്വപരിശീലനം പ്രവൃത്തിയിലൂടെ എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന സമൂഹത്തിന്റെ വിശ്വാസത്തില്‍ കളങ്കമാകില്ലൊരിക്കലും ഞങ്ങള്‍.
ഇത്തരം പ്രതിജ്ഞ ഉളളില്‍ തട്ടി ചൊല്ലുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ പിന്നെ നാം ആരെ അവിശ്വസിക്കണം.? നേരും നെറിവും അറവിന്റെ ഭാഗമാണ്.
ഇങ്ങനെ ധീരതീരുമാനങ്ങള്‍ എടുക്കണമെങ്കില്‍ ശരിക്കും നമ്മള്‍ക്കു നമ്മളെ വിശ്വാസം വേണം.അതാദ്യം വരട്ടെ.
നിങ്ങള്‍ പുരോഗമനവാദിയാണോ എന്നു സ്വയം ആലോചിക്കൂ.
ഗമനചിന്തയുടെ രാസപ്രവര്‍ത്തനം ഒരിടത്തു കുറ്റിയടിച്ച പോലെ നിങ്ങളെ നിറുത്തില്ല. അങ്ങനെയല്ല നിശ്ചലമാണ് എങ്കില്‍
ഹാ കഷ്ടം , കുഞ്ഞുങ്ങളുടെ ഭാവി ഈ പാപിയുടെ കരങ്ങളില്‍ അരക്ഷിതമാണല്ലോ എന്നു ഓര്‍ത്തു സ്വയം വിലപിക്കുകയല്ല വേണ്ടത് .
മാറാനിനിയും വൈകിയില്ലെന്നു തിരിച്ചറിയുക.
പുതു ചിന്തയുടെ, പുതിയ നിലപാടുകളുടെ പുതുവര്‍ഷം ആശംസിക്കുന്നു


0

10 comments:

  1. വളരെ...വളരെ... നന്നായിട്ടുണ്ട്...

    ReplyDelete
  2. Very good
    a matter to be discussed in detail.

    ReplyDelete
  3. മൊറാലിറ്റി, ജനാധിപത്യം, സാഹോദര്യം, പരസ്പരവിശ്വാസം , മാനവികത... തുടങ്ങിയ സംഗതികളൊന്നും ഇത്രയൊക്കെപറഞ്ഞിട്ടും നമ്മുടെ ഭൂരിഭാഗം ക്ളാസ്മുറികളിലും ഇല്ലെന്ന്തന്നെയല്ലേ

    ReplyDelete
  4. പരമേശ്വരന്‍ മപ്പാട്ട് പങ്കു വയ്ക്കാന്‍ തന്ന "ചൂണ്ടുവിരലിലെ" പരീക്ഷയുടെ മൂല്യബോധവും മൂല്യബോധത്തിന്റെ പരീക്ഷയും" എന്ന ലേഖനം വായിച്ചു.ഞാന്‍ എന്റെ ചില വിചാരങ്ങള്‍ എഴുതി എന്നെ ഉള്ളൂ.ആര്‍ക്കു വേണമെങ്കിലും അഭിപ്രായങ്ങള്‍ പറയാം.
    ഏതോ ദുര്‍നിധി-അങ്ങിനെ ഒരു വാക്കുണ്ടോ എന്നറിയില്ല.ഏതായാലും ഞാന്‍ അങ്ങിനെയാണ് പറയുന്നത്-കാക്കുന്ന ദുര്‍ഭൂതങ്ങളെപ്പോലെ നടത്തുന്ന ഈ പരീക്ഷാഏര്‍പ്പാട് മാറ്റണം.മാഷ്‌ ഇപ്പോള്‍ ജോലിയില്‍നിന്നും വിരമിച്ചു പോന്നതിനാല്‍ മാഷക്ക് ഇതൊക്കെ പറയാം എന്ന് ആരും വിചാരിയ്ക്കേണ്ട.കുട്ടികള്‍ പുസ്തകം നോക്കി ഉത്തരം കണ്ടു പിടിയ്ക്കട്ടെ.അങ്ങിനെ ഒരു നിയമ മാറ്റം ഉണ്ടാകണം.കടലാസുതുണ്ടുകള്‍ രഹസ്യമായി കൊണ്ടുപോയി,അതൊടുക്കം അവിടെ കാവല്‍ നില്‍ക്കുന്ന മാഷ്‌ കണ്ടെത്തി,അതിനു ബഹളമായി-ഇങ്ങിനെ പല പ്രശ്നങ്ങളും അതോടെ തീരും.
    ഒരു വിദേശ സര്‍വ്വ കലാശാലയില്‍ നടന്ന സംഭവം പരീക്ഷാ പരിഷ്കരണം കേരളത്തില്‍ വരാന്‍ തുടങ്ങിയ കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു.
    പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി ചോദ്യക്കടലാസ് ഒരു രണ്ടാം വായന നടത്തി.അപ്പോള്‍ ഏതോ ഒരു ചോദ്യത്തിന്റെ ഉത്തരം താന്‍ തെറ്റി എഴുതിയതായി മനസ്സിലാക്കി.കുട്ടി ഒട്ടും വേവലാതിപ്പെട്ടില്ല.പിറ്റേ ദിവസം പരീക്ഷാകേന്ദ്രത്തില്‍ ചെന്ന് പരീക്ഷ മൊത്തം കൊണ്ടു നടത്തുന്ന ഉദ്യോഗസ്ഥനോട്-നമ്മള്‍ അവരെ പറയുന്നത് chief/examination chief/controller of examinations എന്നൊക്കെ ആണ്-"ഞാന്‍ ഇന്നലെ എഴുതിയ ഇന്ന ചോദ്യത്തിന്റെ ഉത്തരം തെറ്റാണ്.അത് തിരുത്തണം"എന്ന് പറഞ്ഞത്രേ.ഉടനെ ആ പരീക്ഷാപ്രധാനി കുട്ടി എഴുതിയ ഉത്തരക്കടലാസ് തിരിച്ചു കൊടുക്കുകയും,കുട്ടി പ്രസ്തുത ഉത്തരം തിരുത്തി എഴുതി, ഉത്തരക്കടലാസ് പരീക്ഷാപ്രധാനിയെ തിരിച്ചെല്‍പ്പിയ്ക്കുകയും ചെയ്തു.ഇതൊരു ബോധ്യപ്പെടല്‍ ആണ്: "തനിയ്ക്ക് തെറ്റ് പറ്റിയിരിയ്കുന്നു.താന്‍ ആ തെറ്റ് തിരുത്താന്‍ സ്വമനസ്സാലെ വന്നിരിയ്ക്കയാണ്." എന്നാ ഒരു ബോധവല്‍ക്കരണം.
    നാം,മുറെ നാട്ടില്‍ ആണെങ്കില്‍ ഇപ്പോള്‍ പ്പോലും സകല സര്‍വ്വകലാശാലകളും ഉടന്‍ അടച്ചിടാന്‍ ഏകപക്ഷീയമായി അധികൃതര്‍ തീരുമാനിയ്ക്കും.കുട്ടിയേയും,കുട്ടിയുടെ സ്വയം തിരുത്തി ബോദ്ധ്യപ്പെടുക എന്ന ന്യായമായ ആവശ്യം നിറവേറ്റിക്കൊടുത്ത ഉദ്യോഗസ്ഥനെയും കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും എന്നുറപ്പ് .
    പരീക്ഷകള്‍,വിദ്യാഭ്യാസ പദ്ധതികള്‍ ഒക്കെ നാടിന്റെ ആവശ്യവും മാറും കണക്കിലെടുത്ത് ഇനിയും മാറ്റങ്ങള്‍ക്കു വിധേയമാക്കേണ്ടതാണ്.
    "അതന്നെയല്ലെ ഞങ്ങള്‍ ചെയ്യുന്നത്",എന്ന്‌ കൊട്ടി ഘോഷിയ്ക്കാന്‍ ധാരാളം സംഘടനകള്‍ ഉണ്ട്.പക്ഷെ അവരൊക്കെ മറ്റെന്തോ സ്വപ്നലോകത്ത് ജീവിയ്ക്കുകയും ഇവിടെ ഒരു സ്വര്‍ഗ്ഗരാജ്യം തീര്‍ക്കാം എന്ന്‌ മോഹിയ്ക്കുകയും ചെയ്യുന്നവര്‍ ആണ് എന്ന്‌ കൂടി ഞാന്‍ പറയട്ടെ.

    ReplyDelete
  5. ഗാന്ധി ജയന്തിക്ക് ശുചീകരണമുണ്ട്.അധ്യാപകര്‍ മേല്‍നോട്ടക്കാരെപ്പോലെ നില്‍ക്കും ചപ്പും ചവറും കുട്ടികള്‍ വാരണം. ഗാന്ധി ഇങ്ങനെ നോക്കിനില്പുസംസ്കാരത്തെ വളര്‍ത്തിയില്ല. അധ്യാപകരുടെ മൂല്യസങ്കല്പം എത്ര ദുര്‍ബലം.
    ശരിക്കും പാഠം പഠിപ്പിച്ചിട്ടില്ലെന്നറിയാം എന്നിട്ടും പരീക്ഷയിടുന്നതന്റെ പരിഹാസ്യത മറ്റൊന്ന്. എന്റെ എല്ലാ കുട്ടികള്‍ക്കും നല്ലവണ്ണം കാര്യങ്ങല്‍ അറിയാമെന്നുറപ്പുണ്ടെങ്കിലും പരീക്ഷ ആവശ്യമില്ല. പരീക്ഷയുടെ മൂല്യം മൂല്യബോധം ഇവ കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നുണ്ട്. അധ്യാപകരുടെ മൂല്യ കുറയ്ക്കുന്നതാവരുത് അവരുടെ മൂല്യബോധം

    ReplyDelete
  6. ഗാന്ധി ജയന്തിക്ക് ശുചീകരണമുണ്ട്.അധ്യാപകര്‍ മേല്‍നോട്ടക്കാരെപ്പോലെ നില്‍ക്കും ചപ്പും ചവറും കുട്ടികള്‍ വാരണം. ഗാന്ധി ഇങ്ങനെ നോക്കിനില്പുസംസ്കാരത്തെ വളര്‍ത്തിയില്ല. അധ്യാപകരുടെ മൂല്യസങ്കല്പം എത്ര ദുര്‍ബലം.
    ശരിക്കും പാഠം പഠിപ്പിച്ചിട്ടില്ലെന്നറിയാം എന്നിട്ടും പരീക്ഷയിടുന്നതന്റെ പരിഹാസ്യത മറ്റൊന്ന്. എന്റെ എല്ലാ കുട്ടികള്‍ക്കും നല്ലവണ്ണം കാര്യങ്ങല്‍ അറിയാമെന്നുറപ്പുണ്ടെങ്കിലും പരീക്ഷ ആവശ്യമില്ല. പരീക്ഷയുടെ മൂല്യം മൂല്യബോധം ഇവ കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നുണ്ട്. അധ്യാപകരുടെ മൂല്യ കുറയ്ക്കുന്നതാവരുത് അവരുടെ മൂല്യബോധം

    ReplyDelete
  7. well written but how long shall we have to wait to see these ideas are considered by our so called educationalists...lets see
    thank you very much for such eye opening ideas...congrats

    ReplyDelete
  8. well written but how long shall we have to wait to see these ideas are considered by our so called educationalists...lets see
    thank you very much for such eye opening ideas...congrats

    ReplyDelete
  9. ആര്‍ക്കും ആരെയും വിസ്വസമില്ലെന്നും ആരും ആരെയും വിശ്വസിക്കരുതെന്നും പഠിപ്പിക്കുന്നു ,,പരസ്പരവിസ്വസമില്ലമ്യ്മയിലൂടെ വളരൂ മക്കളെ എന്നും പറഞ്ഞു നാം ഒരു തലമുറയെ വളര്‍ത്തുന്നു. .അല്ലാതെന്തു പറയാന്‍ !

    ReplyDelete
  10. കൂട്ടുകാരന്‍റെ അടുക്കല്‍ ഇരിക്കാന്‍ സമ്മതിക്കാത്ത !മിണ്ടാന്‍ സമ്മതിക്കാത്ത
    !അധ്യാപകരെ പോലീസുകാരാക്കുന്ന !രക്ഷിതാക്കളെ മക്കളില്‍ നിന്നകറ്റുന്ന .പരീക്ഷ.പണ്ടത്തെ കൈ മുക്ക് തന്നെ

    ReplyDelete

പ്രതികരിച്ചതിനു നന്ദി