Pages

Saturday, September 19, 2015

ഫേസ് ബുക്കിലെ പരീക്ഷാപ്രതികരണങ്ങള്‍



ആമുഖം
സംസ്ഥാനത്തെ ഏറ്റവും മികച്ച ഐ.സി.എസ്.ഇ സ്‌കൂള്‍ എന്ന ബഹുമതി നേടിയ "പള്ളിക്കൂടത്തിന്" 42 വര്‍ഷമായി നേതൃത്വം നല്‍കുന്ന മേരി റോയ് (അരുന്ധതി റോയിയുടെ അമ്മ) പറയുന്നു:
''ഒരു വര്‍ഷം മുഴുവന്‍ കുട്ടികള്‍ക്കൊപ്പം ചിലവഴിക്കുന്ന അധ്യാപകര്‍ക്ക് അറിയില്ലേ, അവര്‍ വല്ലതും പഠിച്ചിട്ടുണ്ടോയെന്ന്. പിന്നെ എന്തിനാണ് കടലാസില്‍ എഴുതിപ്പിക്കുന്നത്. പരീക്ഷ വരുമ്പോള്‍ അറിയാതെ മത്സരവും താരതമ്യവും വരും. ചെറിയ പ്രായത്തില്‍ അത് കുട്ടികളുടെ മനസ്സിനെ ദോഷമായേ ബാധിക്കൂ.''
"പള്ളിക്കൂടത്തില്‍" എട്ടാം ക്ലാസ്സുവരെ പരീക്ഷയില്ല.
( ഖമര്‍ സുബൈര്‍ , ആരാമം മാസിക 2012)
.......................................................................................

ഓണപ്പരീക്ഷയുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ അധ്യാപകര്‍ കുറിച്ച നാലു പ്രതികരണങ്ങളാണ് ചുവടെ നല്‍കിയിട്ടുളളത്
 ചോദ്യം തയ്യാറാക്കുന്നവര്‍ കൂടുതല്‍ കരുതലുകള്‍ നടത്തണം എന്ന സൂചന ഈ പ്രതികരണങ്ങളിലുണ്ട്

1.
സെപ്തംബര്‍ എട്ടിന് ശ്രീ ജോര്‍ജ് കെ ടി( കോഴിക്കോട്) ഇപ്രകാരം കുറിച്ചു- 
ചോദ്യക്കടലാസ്‌ കാണുമ്പോൾ ഒരു ഗൃഹാതുരത്വം. 
"കുട്ടിയുടെ ഉത്തരക്കടലാസ്സിൽ മാർക്കാണൊ ഗ്രേഡാണോ എഴുതേണ്ടതെന്നൊരു സംശയം തോന്നിയപ്പോൾ സഹപ്രവർത്തകരോട്‌ ചോദിച്ചു. മറുപടി രസം. ചിലർ പറഞ്ഞു മാർക്ക്‌. ചിലർ ഗ്രേഡ്‌. ചിലരാണെങ്കിൽ രണ്ടും. ഒരാൾ ഓവറോൾ ഗ്രേഡ്‌ മാത്രവും ബാക്കിയൊക്കെ മാർക്കും. സംസ്ഥാനതലത്തിൽ കൂടിയിരുന്ന് പരിശീലന മൊഡ്യൂൾ ഒരുക്കുന്ന വിശാരദന്മാർ ഇതെങ്ങാനും അറിഞ്ഞാൽ ചങ്കുപൊട്ടിമരിക്കും. തങ്ങൾ താഴേക്കിട്ട വസ്തു ഓരോരുത്തരും ഓരോ രീതിയിൽ വ്യാഖ്യാനിക്കുന്നത്‌ അത്ര നല്ല കാര്യമല്ലല്ലോ. ഈ രീതിയിലാണെങ്കിൽ പഠിപ്പിക്കലും അങ്ങനെ പല പഠനരീതിയിലായാൽ ചുറ്റിപ്പോകില്ലേ എന്നൊക്കെയാവും അവരുടെ വേവലാതി. സർവ്വശിക്ഷാ അഭിയാനെ സംശയവുമായി സമീപിച്ചപ്പോൾ കൃത്യമായ മറുപടിക്ക്‌ ഒന്ന് നന്നായിശ്രമിക്കട്ടെ എന്നും പറഞ്ഞ്‌ എസ്‌.സി..ആർ.ടിയിലെ ആരെയോ വിളിച്ചു ഉറപ്പാക്കി. സംഗതി ഗ്രേഡ്‌ മാത്രം എന്ന്. പിന്നെന്താ ഒരു മാറ്റം? പാഠ്യപദ്ധതി മാറുമ്പോൾ മൂല്യനിർണ്ണയവും രീതി മാറേണ്ടേ? പഴയ ഒരു അഭിയാൻ സുഹൃത്തായ രവിയെ വിളിച്ച്‌ സങ്കടം പറഞ്ഞു
മാറിയരീതിയിൽ ഗ്രേഡും മാർക്കും ഒരുപോലെയാണെന്ന് അവൻ സമാധാനിപ്പിച്ചു. ക്ലസ്റ്റർ ചോദ്യങ്ങളിലൂടെ വിശകലന സ്വഭാവമുള്ള ചോദ്യത്തിലേക്ക്‌ നയിക്കുകയും അതിന്റെ ഉത്തരത്തെ ത്രീ പോയിന്റ്‌ സ്കെയിലിൽ വിലയിരുത്തുകയും ചെയ്തപ്പോൾ അഞ്ചിലെ അഞ്ചും മാർക്കും നാലു മാർക്കും എ.ഗ്രേഡായിരുന്നു. ഒരു മാർക്കിന്റെ കടുകുമണി വ്യത്യാസത്തിൽ തൂങ്ങാത്ത വിശാലത. ഒരു മാർക്കിന്റെ വ്യത്യാസത്തിനുള്ള അശാസ്ത്രീയ മത്സരം പടിക്കുപുറത്ത്‌ എന്ന മനശാസ്ത്ര സമീപനം. അതൊക്കെ അറബിക്കടലിൽ ചവുട്ടിത്താഴ്ത്തി കാണാപാഠം പഠിത്തം പ്രോത്സാഹിപ്പിച്ച്‌ ഒറ്റ മാർക്കിന്റെ ഓർമ്മപരിശോധനാ ചോദ്യങ്ങൾ ഉൾപ്പെടുത്തി അഞ്ചിൽ അഞ്ച്‌ എ യും നാലുകിട്ടിയവൻ ബി യും ആക്കിയപ്പോൾ സമാധാനമായി. ഇപ്പോൾ ആരെയോ ബോധ്യപ്പെടുത്താൻ ഗ്രേഡ്‌ ഇട്ടാലും കുട്ടികൾ കൂട്ടിനോക്കി മാർക്ക്‌ കണ്ടെത്തുന്നു. അവർ മൽസരിക്കുന്നു. സന്തോഷം. അഞ്ചിൽ അഞ്ചുകാരനും നാലുകാരനും എ ഗ്രേഡായാൽ എങ്ങനെ മാർക്ക്‌ കൂട്ടി ക്ലാസ്സിലെ സ്കൂളിലെ പഞ്ചായത്തിലെ ഒന്നാമനെ കണ്ടെത്തും എന്നല്ലേ. നടക്കട്ടെ ഭായ്‌. ചോദ്യക്കടലാസ്‌ കാണുമ്പോൾ ഒരു ഗൃഹാതുരത്വം. പണ്ട്‌ നമ്മൾ പഠിച്ച മാതൃകയോട്‌ വലിയ സാമ്യം.നന്ദി വിശാരദരേ.പഴയ ഓർമ്മകൾ തിരികെ തന്നതിനു.
2.
സെപ്തംബര്‍ ഒമ്പതിന് ശ്രീ നാരായണന്‍ മാഷ് ( പാലക്കാട് ) എഴുതി-
"ആസ്വാദനത്തിന്റെ ചോദ്യം തയ്യാറാക്കിയതാരാ? 
ഇന്ന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഴാം ക്ലാസ്സിലെ മലയാളം പരീക്ഷയില്‍ രണ്ടാമത്തെ പ്രവര്‍ത്തനം (എന്തിനാ ഈ "പ്രവര്‍ത്തനം" എന്ന ഓമനപ്പേര്, ആവോ?) വൈലോപ്പിള്ളിയുടെ "തുമ്പപ്പൂ" എന്ന കവിത ആസ്വാദനം എഴുതാനാണ്.ആ കവിത തുമ്പപൂവിന്റെ എളിമയും ആ എളിമയ്ക്ക് മഹാബലി നല്‍കുന്ന ആദരവും ആണ് പ്രമേയമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിലെ ഏറ്റവും പ്രധാന വരികള്‍
"പാവം തുമ്പയെ വാരിയെടുത്തഥ
ദേവന്‍ വച്ചൂ മൂര്‍ദ്ധാവില്‍"
എന്ന ഈരടിയാണ്. അതിനു തൊട്ടു മുന്‍പുള്ള 2 വരി ഇങ്ങനെ:
ആമ്പലിനേകീ പുഞ്ചിരി; നെല്ലി-
പ്പൂണ്‍പിനെയന്പൊടു ചുംബിച്ചൂ."ഈ നാല് വരികളും ചോദ്യത്തില്‍ കൊടുത്തിട്ടേയില്ല.
കവിയുടെ ഊന്നല്‍ മുഴുവന്‍ ഉള്ള ആ വരികള്‍ ഒഴിവാക്കിയാണ് കുട്ടികളോട്ചോദ്യം! ആസ്വാദനം എഴുതാന്‍!മുക്കുറ്റിപ്പൂവിനെ കടാക്ഷിക്കുന്നതും, ചിറ്റാടയെ തടവി തുടുപ്പിക്കുന്നതും കണ്ട് പാവം തുമ്പപ്പൂ, ഇത് തന്റെ വിധിയാണെന്ന് കരുതി പുളകം കൊള്ളണം എന്നാണ് ചോദ്യം ഉണ്ടാക്കിയ മരമണ്ടന്റെ വിചാരം.ആസ്വാദനം എഴുത്ത് കഴിഞ്ഞാല്‍ "പൂക്കളില്‍ ആരാണ് ഭാഗ്യവതി?" എന്നൊരു multiple choice ചോദ്യവും ഉണ്ട്..
ഒരു സ്കൂളില്‍ ഈ ചോദ്യം വായിച്ചു കൊടുത്ത ഉടനെ ഇങ്ങനെ ഒരു കമന്റ്‌ ഉം വന്നു:
"
ഇതില്‍ കൊഴപ്പല്യ ടീച്ചറേ.... നല്ല ചന്തോം ഭംഗീം ഉള്ളോരെ എടുത്ത് താലോലിക്കുന്നത് കണ്ടിട്ട് സന്തോഷിക്കാനേ ചെറ്യേ ആളുകള്‍ക്ക് സാധിക്കൂ... അത് കാന്നുന്നത് തന്നെയാവും അവരുടെ ഭാഗ്യം!"

3.
പാലക്കാട്ട് നിന്നും സുനു അഴകത്ത് ഇങ്ങനെ പ്രതികരിച്ചു....( സെപ്തംബര്‍ 18)
" ഇതെന്ത് പരീക്ഷ !
ആറാം ക്ളാസിലെ സയന്‍സ് ചോദ്യ പേപ്പര്‍ ഇത്തവണ ഗന്‍ ഭീരമായി! ചോദ്യങ്ങള്‍ നിര്‍മിക്കുന്നതിന്ന് ചില മാനദണ്ഡങ്ങളൊക്കെ നേരത്തെ ഉണ്ടായിരുന്നു.. അതെല്ലാം കാറ്റില്‍ പറത്തി കുട്ടികളുടെ വിലയേറിയ പഠന സമയം അപഹരിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം നിറവേറ്റപ്പെടുന്നതിന്ന് തയാറാക്കിയതാണ്‍ ഈ ചോദ്യങ്ങള്‍ എന്ന് തോന്നുന്നു. സി എന്ന് അടയാളപ്പെടുത്തിയ ചോദ്യങ്ങള്‍ നോക്കുക; ഒരു ചോദ്യത്തിന്റെ ഉത്തരം മറ്റൊരു ചോദ്യം !
c. Name the process in which light energy is converted into chemical energy.
next question
c. Write down the energy transformation taking place during photosynthesis...”

4.
Goerge.K.T ( September 15) അധ്യാപകരുടെ യോഗ്യതയടക്കമുളള കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ച് എഴുതിയത് വായിക്കൂ

എന്നാലും ആ ശൈലി ഇഷ്ടമായിരുന്നു.....

"ഒരു പ്രൈമറി അധ്യാപകൻ സകലകലാവല്ലഭനാകണമെന്നാണല്ലോ.  
ഒന്നു മുതൽ ഏഴുവരെയുള്ള ഏതു ക്ലാസ്സിലും ഏതുവിഷയവും കൈകാര്യം ചെയ്യാൻ അയാൾ പ്രാപ്തനായിരിക്കണം എന്നാണു വെപ്പ്‌. ആറും ഏഴും ക്ലാസ്സിൽ സയൻസും കണക്കും കൈകാര്യം ചെയ്യുന്ന എനിക്ക്‌ പലപ്പോഴും മനപ്രയാസം തോന്നിയിട്ടുണ്ട്‌. പത്താം ക്ലാസ്സു വരെ മാത്രം പഠിച്ച
വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്നു. സാമൂ ഹ്യശാസ്ത്രത്തിലും കണക്കിലും ഇംഗ്ലീഷിലുമൊക്കെ ക്ലാസ്സ്‌ കൈകാര്യം ചെയ്യാൻ ആ വിഷയത്തിൽ ഒരു ബിരുദമെങ്കിലും അത്യാവശ്യമുള്ള രീതിയിലാണു പഠനപ്രവർത്തനങ്ങളുടെ സങ്കീർണ്ണത. ഞങ്ങളെ പോലുള്ളവർക്ക്‌ ആത്മവിശ്വാസക്കുറവും തൊഴിൽ പരമായ സംതൃപ്തിക്കുറവും കൂടിക്കൂടിവരുന്നു എന്നുതന്നെ. കുറച്ചുകൊല്ലം മുൻപ്‌ പരീക്ഷാ ചോദ്യപ്പേപ്പർ കവർപ്പൊട്ടുമ്പോൾ സ്ഥാനാർത്ഥിയെക്കാളും ഉത്ക്കണ്ഠയായിരുന്നു.പഠിപ്പിക്കുന്ന ആശയങ്ങളുടെ ആപ്ലിക്കേഷന്‍ തലത്തിലുളള ചോദ്യമായിരിക്കും. ആശയങ്ങള്‍ പ്രയോഗിച്ചു പരിഹാരം കണ്ടെത്തേണ്ടുന്ന പുതിയ പ്രയോഗസന്ദര്‍ഭങ്ങളായിരിക്കും പരീക്ഷയ്ക് വരിക.കുട്ടികളും ഞാനും ഒന്നു വിയര്‍ക്കുക സ്വാഭാവികം. പലപ്പോഴും ചില ചോദ്യങ്ങള്‍ക്ക് ഇത്തിരി വിശദാംശങ്ങള്‍ നല്‍കേണ്ടിയും വരാറുണ്ട്. കഷ്ടപ്പാട്. പുസ്തകത്തില്‍ പഠിപ്പിക്കുന്നത് അതേ രൂപത്തില്‍ ചോദിക്കാത്ത ശൈലി. എന്നാലും ആ ശൈലി ഇഷ്ടമായിരുന്നു. കാണാപാഠം, തത്തമ്മ പൂച്ച പൂച്ചയെ പ്രോത്സാഹിപ്പിക്കാത്ത, യുക്തിചിന്തയുളളവള്‍ മുന്നിലെത്തുന്ന രീതിയുടെ സൗന്ദര്യം മാറി നിന്ന് ആസ്വദിച്ചിട്ടുണ്ട്.
ഇപ്പോൾ വന്നു വന്ന് സംഗതി എല്ലാ വിഷമങ്ങളും ഒഴിവാക്കിയ ചോദ്യങ്ങളാണു വരുന്നത്‌.നന്ദി. ദയവായി നടക്കരുത്‌ ഞങ്ങൾ വീൽ ചെയർ തരാം.അതാണു കൂടുതൽ സൗകര്യം എന്നു പറയുന്ന ശൈലി. ആറാം തരത്തിലെ സയൻസ്‌ ചോദ്യം നല്ലരസമുണ്ട്‌.പ്രകാശ സംശ്ലേഷണം നടക്കുമ്പോൾ സംഭവിക്കുന്ന ഊർജ്ജമാറ്റം ചോദിക്കുന്ന ചോദ്യക്കടലാസിൽ ഇത്തിരി കഴിഞ്ഞു കാണുന്ന ചോദ്യം ഇങ്ങനെയാണു.സസ്യങ്ങളിൽ പ്രകാശോർജ്ജം രാസോജമാകുന്ന പ്രവർത്തനത്തിന്റെ പേരെന്ത്‌.ചുരുക്കത്തിൽ വായിക്കാനറിഞ്ഞാൽ പകർത്തിവെക്കാം ചോദ്യവും ഉത്തരവും ഒരേ കടലാസിൽ.ഹഹ.ഗണിതത്തിന്റെ ചോദ്യമിട്ടവരും വലിയ ഉദാരമതികൾ തന്നെ.  
താഴത്തെ ചോദ്യം വായിച്ച്‌ മുകളിലെ ഉത്തരത്തിൽ എത്തുന്ന ലളിതമാർഗ്ഗം ആറിലും ഏഴിലും കാണാം. 
എതിർക്കാമോ.അയ്യോ.യുക്തി"
..............................................................................
നല്ല അധ്യാപകര്‍ക്കേ നല്ല ചോദ്യം തയ്യാറാക്കാനാകൂ . 
അവര്‍ക്ക് പഠനത്തെക്കുറിച്ച് നല്ല ഉള്‍ക്കാഴ്ചയുണ്ടാകണം.  
പഠനപ്രക്രിയസംബന്ധിച്ച് അനുഭവത്തിന്റെ പിന്‍ബലം വേണം. 
ലോകത്തെ നല്ല ചോദ്യമാതൃകകള്‍ പരിചയപ്പെടണം
കുട്ടിയുടെ കഴിവിനെ കുറച്ചുകാണുന്നവരാകരുത്.
അങ്ങനെയുളളവര്‍ക്കായി കഴിവില്ലാത്തവര്‍ ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാകണം
ചോദ്യപ്പേപ്പര്‍ ചോദ്യനിര്‍മാതാക്കളുടെ പരീക്ഷയാണെന്നവര്‍ മറന്നുപോയി.


9 comments:

  1. എസ് എസ് എ കൃത്യമായ വിലയിരുത്തല്‍ മാര്‍ഗരേഖ തയ്യാറാക്കി എസ് ആര്‍ ജി കണ്‍വീനര്മാര്‍ക്കുള്ള പരിശീലനവും നടത്തി , ആര്‍ക്കും ഒരു കണ്‍ഫ്യു ഷനും ഇല്ലാ

    ReplyDelete
  2. എസ് എസ് എയുടെ മാര്‍ഗരേഖയില്‍ മുകളില്‍ർ സൂചിപ്പിച്ച പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിച്ചെന്നു വ്യക്തമാക്കുമല്ലോ?
    എസ് സി ഇ ആര്‍ ടിയാണോ എസ് എസ് എ ആണോ മൂല്യനിര്‍ണയമാര്‍ഗരേഖ തയ്യാറാക്കേണ്ടത് എന്നും ...

    ReplyDelete
  3. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് പലരും.
    അണ്‍ എയിഡഡ് സ്ക്കൂളുകളില്‍ അടിസ്ഥാനബിരുദമുള്ളവരാണ് ബഹുഭരിപക്ഷം അധ്യാപകരും എന്നത് സമ്മതിച്ചേ തീരൂ.പൊതു വിദ്യാലയങ്ങളിലും ഇനിമുതലുള്ള നിയമനങ്ങള്‍ അടിസ്ഥാനബിരുദമുള്ളവര്‍ക്കു മാത്രമാക്കണം.ഇപ്പോഴത്തെ എസ്.എസ്.എല്‍.സി.യും ഇപ്പോഴത്തെ ടി.ടി.സിയും കഴിഞ്ഞുവരുന്ന കുട്ടികളെ, ഏഴാംക്ലാസുവരെ കണക്കും സയന്‍സും ഇംഗ്ലീഷും പഠിപ്പിവാന്‍ നിയോഗിക്കുക എന്നത് എന്തു മാത്രം വലിയ സാമൂഹ്യ വിപത്തായിരിക്കും!പൊതു വിദ്യാലയങ്ങളിലെ കുട്ടികളെയും അണ്‍ എയിഡഡ് സ്ക്കൂളിലെ കുട്ടികളേയും പഠിപ്പിക്കുന്ന ദൃശ്യം ലൈവായി വിക്ടേഴ്സ് ചാനല്‍ വഴി കാണിക്കുക.ജനം മനസ്സിലാക്കട്ടെ എന്താണ് വ്യത്യാസമെന്ന്.ചാനലില്‍പ്പോലും മാതൃകാക്ലാസ്സുകള്‍ കാണുവാന്‍ അവസരമില്ല.എസ്.സി.ഇ.ആര്‍.ടി. വിദഗ്ധരുടേയും പരിശീലന വിദഗ്ധരുടേയും കരിക്കുലം വിദഗ്ധരുടേയും ക്ലാസ്സുകള്‍ ശരിയായ സ്ക്കൂള്‍ അന്തരീക്ഷത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴി ലൈവായികാണിക്കുവാന്‍ അമാന്തിക്കരുത്.
    എസ് സി ഇ ആര്‍ ടി വിദഗ്ധന്മാര്‍ ഇതിനെപ്പറ്റി ചര്‍ച്ചയോ, ഗവേഷണമോ, പഠനമോ, സര്‍വ്വേയോ നടത്തട്ടെ. പക്ഷേ ആറാം ക്ലാസ് മുതല്‍ അടിസ്ഥാനബിരുദമുള്ളവരേ (Trained Graduate Teacher-TGT) പഠിപ്പിക്കാവൂ എന്ന് തീരുമാനമെടുക്കുവാന്‍ വൈകുന്നത് പൊതുവിദ്യാലയങ്ങള്‍ക്കു ദോഷകരമാകും എന്നതു കൂടിയാണ് ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

    ReplyDelete
  4. Sir
    this news would be useful to the teacher community and the general education department, to wake up to the reality and take rapid action before the ship sinks forever!

    http://timesofindia.indiatimes.com/india/Number-of-children-studying-in-English-doubles-in-5-years/articleshow/49131447.cms

    hope you would publish an article based on this and entertain a debate
    thank you

    ReplyDelete
  5. തീര്‍ച്ചയായും സുജ എഴുതാം. പ്രസക്തമായ വിഷയം തന്നെ,

    ReplyDelete
  6. ശ്രീകുമാര്‍,
    കേരളത്തിീലെ അധ്യാപകയോഗ്യതയും അധ്യാപകരെ സജ്ജരാക്കല്‍ രീതികളും ഗുണനിലവാരത്തെ സ്വാധീനിക്കുന്നു എന്നത് അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്.വിവിധ രാജ്യങ്ങളിലെ രീതികള്‍ നാം പരിചയപ്പെടേണ്ടതുണ്ട്. ഉടന്‍ തന്നെ അത്തരമൊരു കുറിപ്പ് ചൂണ്ടുവിരലില്‍ പ്രതീക്ഷിക്കാം.

    ReplyDelete
  7. വിവിധ രാജ്യങ്ങളിലെ രീതികള്‍ നാം പരിചയപ്പെടേണ്ടതുണ്ട്.ശരി തന്നെ.പക്ഷേ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളില്‍ ഒന്നായ ഭാരതീയരുടെ സാന്നിദ്ധ്യം ലോകമെമ്പാടും ഇന്ന് ശ്രദ്ധിക്കപ്പെടുന്നു.അതാണല്ലോ ഒബാമയെക്കൊണ്ടുപോലും ഇന്‍ഡ്യന്‍ യുവജനങ്ങളെ മാതൃകയാക്കണമെന്ന് പറയിപ്പിച്ചത്.അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ 70% ത്തോളം ഇന്‍ഡ്യാക്കാര്‍ ജോലിചെയ്യുന്നു എന്നു പറയപ്പെടു്നനു.
    ഗൂഗിള്‍ സി.ഇ.ഒ.Pichai Sundararajan, മൈക്രോസോഫ്റ്റ് സി.ഇ.ഒ. Satya Nadella എന്നിവര്‍ ഭാരതീയരാണ്. എറ്റവും മിടുക്കന്‍മാരായവര്‍ ആണ് കണക്കും സയന്‍സും പഠിപ്പിക്കുന്നത്.എന്നിട്ടും സാധാരണ കുട്ടികള്‍ക്ക് കണക്ക് ഇന്നും ബുദ്ധിമുട്ടാണ്.ഫുള്‍ എ+ കിട്ടുവാന്‍ തടസ്സം നില്ക്കുന്നത് ഗണിതം ആണ്.ഗണിതത്തില്‍ എ+ കിട്ടുന്ന കുട്ടിക്ക് മറ്റു വിഷയങ്ങളിലും എ+ കിട്ടും.ഗണിതം ശാസ്ത്രങ്ങളുടെ റാണിയാണ് എന്ന് Carl Friedrich Gauss പറഞ്ഞു. കാര്യമൊക്കെ ശരി കുട്ടികള്‍ എ+ വാങ്ങുന്ന കാര്യത്തില്‍ ഗണിത അധ്യാപകര്‍ പഴി കേള്‍ക്കുന്നു.മലയാളം അധ്യാപകര്‍ ഭൂരിപക്ഷം കുട്ടികള്‍ക്കും എ+ വാങ്ങിക്കൊടുത്ത് പൊതുജനസമ്മതരാകുകയും ചെയ്യുന്നു.പക്ഷേ കോളജുകളില്‍ എറ്റവും മാര്‍ക്കു കുറഞ്ഞവര്‍മാത്രം തെരഞ്ഞെടുക്കുന്ന വിഷയമായി മലയാളം, ഹിന്ദി, സംസ്കൃതം മാറിയിരിക്കുന്നു.അധ്യാപകജോലികിട്ടിയാല്‍ ശമ്പളം രണ്ടിനും തുല്യം.അധ്യാപകജോലി ആഗ്രഹിക്കുന്നവരാണെങ്കില്‍ എന്തിനാ കുട്ടികളേ നിങ്ങള്‍ കണക്കു പഠിച്ചു കഷ്ടപ്പെടുന്നത്? മലയാളത്തിലും നിങ്ങള്‍ എ+ അല്ലേ?മലയാളം പഠിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ മിടുക്കരാകാം.പഴിയും കേള്‍ക്കേണ്ട. ഭാഷാസ്നേഹിയായി അഭിമാനിക്കുകയും ചെയ്യാം എന്ന് ഉപദേശിക്കുന്നവരുടെ എണ്ണം കൂടിവരുമോ?

    ReplyDelete
  8. There is lot of political interest in the present education scenario. We all know what they are , still, we are not in a position to express our views.
    SSLC result itself is a big lie.
    Knowledge building happens in every living beings continuously. We don't have to consciously make our students do it by giving such complicated methods. When we can go through a straight road, why should we take a complicated and lengthy way?
    Our students and parents are quite confused and worried about their future. Unaided schools and other schools which follow various syllabus are not being controlled by our govt or unions or other agencies, but we, the once noble govt/aided schools are supposed to follow these so called "scientific" methods of learning .
    This is tragic. We are lost.
    Please wake up teachers, we should make our students bright in all subjects, including malayalam.
    Maths and English are the skill subjects in this world.
    We, should update ourselves and guide our innocent students to a bright new world.
    Recognize the vested interests and overcome those obstacles

    ReplyDelete

പ്രതികരിച്ചതിനു നന്ദി