Pages

Friday, January 29, 2016

ഈ സ്കൂളിനെക്കുറിച്ച് എഴുതാനാണെങ്കില്‍ തീരില്ല.


ഉഷാകുമാരിടീച്ചര്‍ക്ക് മികച്ച അധ്യാപികയ്കുളള സംസ്ഥാന അവാര്‍ഡ് ( 2013-14) ദേശീയ അവാര്‍ഡ് (2013-14) എന്നിവ ലഭിച്ചത് അര്‍ഹതയ്കുളള അംഗീകാരം തന്നെയാണ്. ടീച്ചറെ 1998 മുതല്‍ എനിക്കറിയാം. പുല്ലാട് സ്കൂളില്‍ ജോലി ചെയ്യുമ്പോള്‍ റിസോഴ്സ്പേഴ്സണായിരുന്നു. പുതിയപാഠ്യപദ്ധതിയുടെ പരിശീലനങ്ങളില്‍ പങ്കെടുത്തു നേടിയ അക്കാദമിക തെളിച്ചം ടീച്ചറുടെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചു.
2004-2005 വര്‍ഷമാണ് പത്തനംതിട്ടയിലെ അയിരൂര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ പ്രഥമാധ്യാപികയായി ചുമതല ഏല്‍ക്കുന്നത്. അന്ന് ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ കുട്ടികളുടെ എണ്ണം എട്ട്! ഇന്ന് 123.
ഒരു പൊതുവിദ്യാലയത്തെ ചരിത്രത്തിലേക്ക് മായാന്‍ അനുവദിക്കാതെ നാടിന്റെ തിളക്കമാക്കി മാറ്റിയ ആ അധ്യാപികയുടെ വിദ്യാലയത്തിലായിരുന്നു ഇന്ന് ഞാന്‍.ധന്യമായ ഒരു ദിനം.
2014 -15 ല്‍ മികച്ച പി ടി എയ്കുളള സംസ്ഥാന അവാര്‍ഡും ഈ വിദ്യാലയത്തനാണ് ലഭിച്ചത്. മികവിന് അധ്യാപികയ്കും രക്ഷിതാക്കള്‍ക്കും അവാര്‍ഡ് ലഭിക്കുക എന്നത് ഒരു വിദ്യാലയത്തിന്റെ ഔന്നിത്യത്തിന്റെ സൂചികയാണ്.അക്കാദമികവും ജനീകയവുമായ തലങ്ങളെ സമന്വയിപ്പിച്ചതിന്റെ മാതൃകാപരമായ അനുഭവം.
ജനകീയം പൂര്‍ണപങ്കാളിത്തം
എല്ലാമാസവും പി ടി എ ജനറല്‍ ബോഡി കൂടുന്ന വിദ്യാലയം അപൂര്‍വമാണ്, രക്ഷിതാക്കള്‍
സന്നദ്ധരാണെങ്കില്‍ എന്തുകൊണ്ട് എല്ലാവരും ഒന്നിച്ചുകൂടി തീരുമാനമെടുത്തുകൂടാ? ചെറുകമ്മറ്റിയിലേക്ക് ചുരുങ്ങാതെ എല്ലാവരും എല്ലാം അറിഞ്ഞും അഭിപ്രായം പറഞ്ഞും ഒത്തുപ്രവര്‍ത്തിക്കുന്നതിനു തലം ഉണ്ടാക്കുകയായിരുന്നു സ്കൂള്‍. വിദ്യാലയത്തിലെ ഒരു കാര്യം പോലും രക്ഷിതാക്കളുടെ അറിവും സമ്മതവുമില്ലാതെ ചെയ്യില്ല എന്നു പ്രഥമാധ്യാപിക പറയുമ്പോള്‍ രക്ഷിതാക്കളെ അകറ്റി നിറുത്തുന്ന കുറേ പ്രഥമധ്യാപകര്‍ക്ക് അത് പാഠമാണ്.
രക്ഷിതാക്കളുടെ ഉപസമിതിയാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അക്കാദമിക കമ്മറ്റി, ശുചിത്വകമ്മറ്റി, എന്നിങ്ങനെയുളള കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. അധികാരവികേന്ദ്രീകരണത്തിന്റെ വിദ്യാലയമാതൃക. എന്നും നാലോ അഞ്ചോ രക്ഷിതാക്കള്‍ സ്കൂളില്‍ ഉണ്ടാകും. കൃഷിക്കമ്മറ്റി അതിന്റെ ചുമതല വഹിക്കും. കിണറിലെ വെളളം പറ്റുന്നു. എല്ലാം ഉണങ്ങും എന്ന് അവര്‍ ആശങ്കപ്പെട്ടു. ഉച്ചഭക്ഷണവിതരണത്തില്‍ സഹായിക്കാനും രക്ഷിതാക്കളുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ 98 രക്ഷിതാക്കളുടെ പഠനയാത്ര സംഘടിപ്പിച്ചു. ഊട്ടിയിലും വയനാട്ടിലും പോയി
വന്നു. ഒരു കുടുംബം എന്ന അവസ്ഥയിലേക്ക് അധ്യാപകരക്ഷാകര്‍തൃ ബന്ധത്തെ വളര്‍ത്തി എന്നത് ആശാവഹമായ കാര്യമാണ്.
അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് സൂചകങ്ങള്‍ തയ്യാറാക്കി നല്‍കും. ആ സൂചകങ്ങള്‍ വെച്ച് കുട്ടികളുടെ രചനകള്‍ വിലയിരുത്തി അഭിപ്രായം പറയണം. രക്ഷിതാക്കളെ അക്കാദമികമായി ശാക്തീകരിക്കുന്നതാണ് ഈ പ്രവര്‍ത്തനം.കുട്ടികളെ എങ്ങനെ പിന്തുണയ്കണമെന്നതില്‍ വ്യക്തതവരും
അമ്മവായന ഒത്തിരി വിദ്യാലയത്തിലുണ്ട്. ഇവിടെ മറ്റൊരു രീതിയിലാണത് പ്രയോജനപ്പെടുത്തുന്നത്. അമ്മമാരെഴുതിയ വായനക്കുറിപ്പുകള്‍ കുട്ടികള്‍ സ്വന്തം വായനക്കുറിപ്പുകളുമായി താരതമ്യം ചെയ്യും. എന്നിട്ട് വിലയിരുത്തി സംസാരിക്കും. അമ്മമാരെഴുതിയപ്പോള്‍ കഥാപാത്രങ്ങളെ വിലയിരുത്തിയില്ല. കഥയുടെ സന്ദേശം എഴുതിയില്ല എന്നൊക്കെ. വിമര്‍ശനപരമായ ഈ വിലയിരുത്തല്‍ വായനക്കുറിപ്പിനെക്കുറിച്ച് വീടുകളില്‍ ചര്‍ച്ച നടത്തുന്നതിന് വഴിയൊരുക്കുന്നു. അമ്മമാര്‍ വായനക്കുറിപ്പെഴുത്ത് നിറുത്തുകയില്ല. കുട്ടികള്‍ താരതമ്യം ചെയ്യുന്നത് ആഹ്ലാദത്തോടെ അനുവദിക്കാന്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനും കുറിപ്പെഴുതാനും അവര്‍ തീരുമാനിക്കുന്നു.അമ്മവായന വളരുന്നു.കുഞ്ഞുഭാവന വളരുന്നു എന്നാണ് പരിപാടിയുടെ പേര്. ഏറ്റവും കൂടുതല്‍ കുറിപ്പെഴുതിയ നന്നായി എഴുതിയ അമ്മമാര്‍ക്ക് സമ്മാനം ഉണ്ട്.
സ്വപ്നയാത്ര
ഒത്തിരി അക്കാദമികമായ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്.അതില്‍ ഒന്ന് എസ് ആര്‍ ജി കൂടുമ്പോഴുളള സ്വപ്നയാത്രയാണ്. യാത്രാവിവരണമെഴുതാന്‍ ബുദ്ധിമുട്ടു നേരിടുന്ന എല്ലാ മലയാളം അധ്യാപകര്‍ക്കും മാതൃക. കുട്ടികള്‍ കണ്ണടച്ചിരിക്കണം. അപ്പോള്‍ ഉഷടീച്ചര്‍ പറയും. നാം ഇപ്പോള്‍ ഒരു കാടിന്റെ അടുത്തെത്തിയിരിക്കുന്നു. സൂക്ഷിച്ചുനോക്കൂ. എത്ര തിങ്ങിനിറഞ്ഞ് മരങ്ങള്‍. വരൂ അകത്തേക്ക് കയറാം.ഹായ് എന്ത് തണുപ്പ്. മരങ്ങളുടെ ഇലവിടവിലൂടെ വെളിച്ചം വരുന്നത് കണ്ടോ? അതാ മരക്കൊമ്പിലേക്ക് നോക്കൂ.. സൂക്ഷിച്ചുനോക്കൂ. പെരുമ്പാമ്പുകള്‍ വാലില്‍കുത്തി കൊമ്പുകളില്‍ കയറുകയാണോ? അയ്യോ തെറ്റിപ്പോയി കാട്ടുവളളികളാണ്. അവ പിരിഞ്ഞു പുളഞ്ഞ് തൂങ്ങിക്കടിക്കുകയാണ്. വെളുത്ത ചിത്ര ശലഭങ്ങള്‍ പോലെ പുളളികള്‍. .....ഇനി ബാക്കി തന്നെ കാണൂ. ഇപ്പോള്‍ നിങ്ങള്‍ കാട്ടിലൂടെ നടക്കുകയാണ്. എന്തെല്ലാം ശബ്ദങ്ങള്‍, ഗന്ധങ്ങള്‍.. കാഴ്ചകള്‍.... എല്ലാം കാണൂ.....
കുട്ടികള്‍ ധ്യാനസമാനമായ നിശബ്ദതയിലേക്ക് ലയിച്ചു ചേരും. അഞ്ചോ പത്തോ മിനിറ്റ്. അവര്‍ സൂക്ഷ്മമാനുഭവങ്ങളെ മനസില്‍ നിറയ്കും. സങ്കല്പത്തിന്റെ സമൃദ്ധിയില്‍ നിന്നും ഉണര്‍ന്നാല്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ വീതം അനുഭവം പറയണം. വളരെ വ്യത്യസ്തമായ വിശേഷങ്ങളാകും പങ്കിടാനുണ്ടാവുക.20-- 25 മിനിറ്റ് കഴിയുമ്പോള്‍ അവരവരുടെ ക്ലാസിലേക്ക് മടങ്ങണം. അപ്പോഴേക്കും എസ് ആര്‍ ജി കഴിഞ്ഞ് അധ്യാപകരും എത്തിയിരിക്കും. അടുത്ത ദിവസം സങ്കല്പയാത്രാവിവരണം എഴുതി എല്ലാവരും വരും. അത് പങ്കിടും ഫയലില്‍ കുറിക്കും.
അധ്യാപകര്‍ ലീവെടുക്കുമ്പോള്‍

സ്കൂളിലെ സുജ ടീച്ചര്‍ പറഞ്ഞത് ഇങ്ങനെ:ഒരാള്‍ അവധിയാണെങ്കില്‍ അന്നു ക്ലാസില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ( ടീച്ചിംഗ് മാന്വല്‍) എഴുതി വെച്ചിട്ടുവേണം പോകാന്‍. അത് നോക്കി മറ്റ് അധ്യാപകര്‍ ആ ക്ലാസ് നയിക്കും. പ്രഥമാധ്യാപികയും ആ ചുമതല ഏറ്റെടുക്കും.
സ്വയം അര്‍പ്പിക്കുക വിദ്യാലയത്തിനു വേണ്ടി
ശ്രീലത ടീച്ചര്‍ ഈ വര്‍ഷമാണ് സ്കൂളില്‍ വന്നത്. ഇത്രയും അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടില്ല എന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തിയത്. പ്രഥമാധ്യാപികയുടെ പ്രവര്‍ത്തനം എന്റെ ചിന്തയ്ക് അതീതമാണെന്നും ശ്രീലത ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു
ക്ലാസ് നിരീക്ഷണം
പ്രഥമാധ്യാപകരുടെ പരാതിയും പരിഭവവും ഒന്നിനും സമയം കിട്ടുന്നില്ലെന്നാണ്
സഹാധ്യാപകരുടെ ക്ലാസ് നിരീക്ഷിക്കണമെന്നുണ്ട് പക്ഷേ എവിടെ സമയം കിട്ടാന്‍. പലപ്പോഴും ഇത് ഒളിച്ചോട്ടമാണ്. അധ്യാപകപരിശീലനത്തില്‍ പങ്കെടുക്കാതെയും തന്നിലെ മികച്ച അധ്യാപികയെ വളര്‍ത്തിയെടുക്കാതെയും സ്വയം മുരടിച്ചുപോയവരാണ് സമയപരിമിതി കാരണംപറഞ്ഞ് ഇതുമാത്രം ഒഴിവാക്കുന്നത്.
രമടീച്ചര്‍ പറഞ്ഞു .മാസത്തിലൊരിക്കല്‍ ഉഷട്ടീച്ചര്‍ ക്ലാസുകള്‍ നിരീക്ഷിച്ചിരിക്കും. അത് വിശദമായ നിരീക്ഷണമാണ്, പിന്നാക്കക്കാര്‍ക്ക് ചെയ്യുന്ന പ്രവര്‍ത്തനം വിലയിരുത്തും. കുട്ടികളുടെ പങ്കാളിത്തം എത്രമാത്രമെന്നു നോക്കും. പിന്നെ മിക്ക ദിവസങ്ങളിലും ക്ലാസില്‍ എത്തുകയും ഏതെങ്കിലും കാര്യങ്ങള്‍ അവലോകനം നടത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ എസ് ആര്‍ ജിയില്‍ അവതരിപ്പിക്കാന്‍ ഉഷടീച്ചര്‍ക്ക് കഴിയുന്നു.
ഞാന്‍ നാലാം ക്ലാസിലേക്ക് പോയത്.
നാലാം ക്ലാസിലെ ഒരു കുരുന്ന് എന്നെ ഫോണില്‍ വിളിച്ചിരുന്നു. എനിക്കു പാലു വേണ്ടമ്മേ എന്ന എന്റെ കഥാപുസ്തകം വായിച്ച് ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വായനാവാരത്തില്‍ ആ കുട്ടി എന്നെ വിളിച്ചത്. അവള്‍ എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ എത്തിയ കാര്യം ടീച്ചര്‍മാര്‍ പറഞ്ഞുവെന്നു വ്യക്തം. അവളുടെ മുഖത്ത് നിറ‍ഞ്ഞ മന്ദഹാസം. ക്ലാസില്‍ പുസ്തകപ്രദര്‍ശനത്തിന് ക്രമീകരണമുണ്ട്. ആ പുസ്തകം അവിടെ .
വായനാക്കുറിപ്പുകള്‍, കത്തുകള്‍ , വിവരണങ്ങള്‍.. എല്ലാം ഫയലിലുണ്ട്. അതില്‍ ഒരു ഫയലില്‍ ഒറ്റ രചനമാത്രം . ക്ലാസിലെ എല്ലാവരും കൂടി ആലോചിച്ച് സുഗതകുമാരിക്കെഴുതിയ കത്ത്. കത്ത് കിട്ടിയ സുഗതകുമാരി കുട്ടികളെ ഫോണില്‍ വിളിച്ചു. ഓരോരുത്തരോടും സംസാരിച്ചു. അനുഗ്രഹിച്ചു.
സ്കൂളിനെക്കുറിച്ച് എഴുതാനാണെങ്കില്‍ തീരില്ല.
ചിലത് കുറിക്കാതിരിക്കാനും മനസ് അനുവദിക്കുന്നില്ല
  • കുട്ടിപ്പത്രം ആഴ്ചയില്‍ ഒരിക്കല്‍ ( ഒരു ക്ലാസില്‍ നാലു പത്രം- മൂന്നിലും നാലിലും - ഓരോ ഗ്രൂപ്പിലും എട്ടു കുട്ടികള്‍ വീതം )
  • കുഞ്ഞുനന്മ- എല്ലാ കുട്ടികളും എല്ലാ ദിവസവും ചെയ്ത നല്ലകാര്യം എഴുതി വായിക്കണം. ചെടിക്ക് വെളളമൊഴിച്ചു. അമ്മയെ സഹായിച്ചു, കൂട്ടുകാരിക്ക് പെന്‍സില്‍ കൊടുത്തു ഇങ്ങനെ എന്തുമാകാം. (ഈ കുഞ്ഞുനന്മ ചെറുതല്ല . വലിയമനസുളള വിദ്യാലയമാണ്.എല്ലാ മാസവും കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആഹാരം നല്‍കുന്നു. പ്രൊവിഡന്‍സി അനാഥാലയത്തില്‍ പിടിയരി ശേഖരം നല്‍കുന്നു. അഗതികളായ വൃദ്ധ ജനങ്ങള്‍ക്ക് (15 പേര്‍ക്ക്) ഓണക്കോടി. രോഗികള്‍ക്ക് സഹായം.പ്രകൃതിദുരന്തങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം. കരുണതേടുന്നവര്‍ക്ക് കൈത്താങ്ങ്)
  • പത്രക്വിസ്-ബോര്‍ഡില്‍ ചോദ്യങ്ങള്‍ പരസ്യപ്പെടുത്തും. വെളളിയാഴ്ച അതില്‍ നിന്നും ക്വസ്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍. 4,3,2 ക്ലാസുകളിലെ കുട്ടികളെ ഇടകലര്‍ത്തി ഗ്രൂപ്പ്. പത്രമാസ്റ്റര്‍- ഓരോ അധ്യാപികയ്കും പത്ര ക്വിസിനുളള ചോദ്യം തയ്യാറാക്കി നല‍്‍കാന്‍ സാഹായിക്കുന്ന രക്ഷിതാക്കളുമുണ്ട്.
  • അനുഭവിച്ചറിയാന്‍ എന്റെ വക- അമ്മമാരുടെ മത്സരങ്ങളും കലാപരിപാടികളും. രക്ഷിതാക്കള്‍ക്ക് പരമാവധി അവസരം-അതു കണ്ട കുട്ടികള്‍ അനുഭവക്കുറിപ്പെഴുതും. വീട്ടില്‍ അത് വായിക്കും. രസിക്കും. വിവരണത്തിന്റെ വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടും.
  • അമ്മയില്‍ നിന്നും നാട്ടറിവ്, ആരോഗ്യത്തിന്‍ പൊന്നറിവ്-104 വയസുളള ഏബ്രഹാം
    അനുഭവം വിവരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനു പിന്നെല രഹസ്യം. ഇതുവരെ ഇംഗ്ലീഷ് മരുന്നു ഉപയോഗിക്കാത്ത ആള്‍. കുട്ടികള്‍ക്ക് വിസ്മയം. അടുത്ത പി ടി എയില്‍ ഈ കൂടിക്കാഴ്ചാനുഭവം പങ്കിട്ടു.അവതരണം ഒരു പ്രവര്‍ത്തനത്തിന് വിത്തുപാകി . വയോജനദിനത്തില്‍ 51 വയോജനങ്ങള്‍ സ്കൂളിലെത്തി.- കുട്ടികള്‍ മൈക്കിലൂടെ ചോദ്യങ്ങള്‍ ചോദിച്ചു. ആഹാരം ആരോഗ്യശീലം എല്ലാം മൈക്കിലൂടെ മറുപടിയും എത്തി. അതിന്റെ ശേഷം അമ്മയില്‍ നിന്നും നാട്ടറിവ്, ആരോഗ്യത്തിന്‍ പൊന്നറിവ് എന്ന പ്രവര്‍ത്തനം സ്തൂള്‍ ഏറ്റെടുത്തു..
  • ്രകൃതി നടത്തം അറിവിന്റെ നടത്തം- വയല്‍ ചവെളളക്ഷാമം. പമ്പാനദി,കാവ് , സസ്യവൈവിധ്യം.
  • വിദ്യാഭ്യാസം എന്റെ അവകാശം-കുഞ്ഞു മനസിലെ കുരുന്നു നിര്‍ദേശം. പൊതുവേദികളില്‍ കുട്ടികളുടെ ആവശ്യങ്ങള്‍- പി ടി എ മീറ്റിംഗിലും ക്ലാസ് പി ടി എയില്‍ കുട്ടികള്‍ അവതരിപ്പിക്കും. കുട്ടികളുടെ അഭിപ്രായങ്ങളെ മാനിക്കും. അസൗകര്യങ്ങള്‍ അവതരിപ്പിക്കും. പിടി എ അവാര്‍ഡ് 5 ലക്ഷം കിട്ടി. കുഞ്ഞു നന്മയ്ക് 10000 രൂ കുട്ടികള്‍ ആവശ്യപ്പെട്ടു. അസുഖബാധിതര്‍ക്ക് ധനസഹായം വിതരണം, ചെന്നൈ വെളളപ്പൊക്കം 5000 രൂ സാധനം, പത്രത്തില്‍ കണ്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സഹായം.
  • അമ്മയ്കായ് ഒരു ക്ലാസ് . പ്രത്യേക വിഷയങ്ങളില്‍- വിഷരഹിത പച്ചക്കറികൃഷി, ബാങ്ക്, ജൈവവളനിര്‍മാണം. എല്ലാ ആഴ്ചയിലും കൃഷി ഓഫീസര്‍ വരും. അപ്പോള്‍ രക്ഷിതാക്കളും വരും
    • ലഹരി വിരുദ്ധം. ഓരോരുത്തര്‍ക്കും സന്ദേശം കൊടുത്തു. അതിലൊരുവാക്യം ഇങ്ങനെ ഒരു ചേട്ടനു കൈമാറൂ ഒരുസമൂഹത്തെ രക്ഷിക്കൂ. മുതിര്‍ന്നവരുമായുളള ആശയവിനിമയത്തെ ഭാഷാപരമായ പ്രവര്‍ത്തനം.കൂടിയായിട്ടാണ് വിദ്യാലയം കാണുന്നത്.
  • ഗ്രാമസഭ, ഗ്രാമച്ചന്ത കാണല്‍ ഉച്ചവരെ.പഞ്ചായത്ത് മെമ്പര്‍ പഴക്കുല വില്‍ക്കാന്‍ വന്നു.കുട്ടികള്‍ വിലപേശി. ഒടുവില്‍ കുട്ടികള്‍ക്ക് പഴക്കുല സമ്മാനം. ആ ചന്തയിലെ ഓരോ ഇനവും കുട്ടികള്‍എന്നിങ്ങനെ ചന്തയെ പാഠശാലയാക്കി. നാട്ടുകാരുടെ കൗതുകം വളര്‍ന്നു. നാട്ടിലെ സംസാരമായി. നേറനുഭവപഠനത്തെ പരിഹസിച്ചവര്‍ക്ക് ഈ വിദ്യാലയത്തിനു മറുപടി ഉണ്ട്. പഞ്ചായത്തിലെ എല്ലാ പൊതു സ്ഥാപനങ്ങളും സന്ദര്‍ശിച്ചു പഠിച്ചു. ഓണലേലം- ഗണിതം. ലാഭം, നഷ്ടം.എല്ലാം പഠിച്ചു. അവര്‍ ചേനയ്ക് എത്ര ചെലവായെന്നു കണക്കാക്കി.യഥാര്‍ഥ വില,200 രൂപ വിറ്റവില500 ലാഭം..... കുട്ടികള്‍ വിലകാണക്കാക്കി
അമ്മമാരുടെ സമിതി
ഓരോ വര്‍ഷവും സങ്കല്പങ്ങള്‍ 
പുതിയവര്‍ഷത്തില്‍ ഞാനെങ്ങനെയാകും? എന്താണ് എന്റെ പ്രതീക്ഷ? കുട്ടികള്‍ ആലോചിക്കുകയാണ്. അത് നന്മയുടെ ചിന്തയാണ്. നോക്കൂ ഉദാഹരണം
2011 ജനുവരയില്‍ ചൂണ്ടുവിരലില്‍ ഈ സ്കൂളിനെക്കുറിച്ച് എഴുതിയത് വായിക്കാന്‍ ക്ലിക് ചെയ്യുക

11 comments:

  1. പ്രഥമാധ്യാപകര്‍ വിവിധ ജില്ലകളിലെ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു പരിപാടി കുറേ വര്‍ഷങ്ങള്‍ക്ക്മുമ്പ് എസ്.എസ്.എ സംഘടിപ്പിച്ചിരുന്നുവല്ലോ...അന്ന് പത്തനം തിട്ട ജില്ലയിലെ ഒരുസംഘം ഞാന്‍ ജോലിചെയ്തിരുന്ന ബേക്കല്‍ ഗവ:ഫിഷറീസ് എല്‍.പി.സ്കൂളില്‍ എത്തിയിരുന്നു..കൂട്ടത്തില്‍ ഒരാള്‍ അയിരൂര്‍ എല്‍.പി.സ്കൂളിലെ ഉഷാകുമാരി ടീച്ചര്‍ ആയിരുന്നെവെന്ന് ഇന്നും ഞാന്‍ ഓര്‍ക്കുന്നു...അന്ന് ഞങ്ങളുടെ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ ടീച്ചര്‍ താല്‍പ്പര്യപൂര്‍വം ചോദിച്ചറിഞ്ഞിരുന്നു...ക്ലാസ്സുകള്‍ സന്ദര്‍ശിച്ച് കുട്ടികളുമായി സൌഹ്യ് ദ സംഭാഷണം നടത്തിയിരുന്നു... ടീച്ചര്‍ക്കും,വിദ്യാലയത്തിനും ലഭിച്ച ബഹുമതികളെക്കുറിച്ച്-അല്ല,സാമൂഹ്യാംഗീകാരങ്ങളെക്കുറിച്ച്-ഇന്നാണറിയുന്നത്,ഈ ബ്ലോഗെഴുത്തിലൂടെ....വൈകിയാണെങ്കിലും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ!കുട്ടികളുടെ എണ്ണം 8 ല്‍ നിന്നും 123 ല്‍ എത്തിച്ച ടീച്ചര്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും,രക്ഷിതാക്കള്‍ക്കും എല്ലാമെല്ലാം ഒരായിരം അഭിനന്ദനങ്ങള്‍....

    ReplyDelete
  2. അതെ, പ്രഥമാധ്യാപകരുടെ വിദ്യാലയസന്ദര്‍ശനം നല്ല ഒരു മാതൃകയായിരുന്നു. ഓര്‍മയിലുണ്ട്. കാസര്‍കോട് നടത്തിയ അനുഭവം പങ്കിടല്‍.

    ReplyDelete
  3. ചെങ്ങന്നൂര്‍ DIET LAB School ല്‍ കൂടി ഇതുപോലൊരു ടീച്ചര്‍ വരുവാനും സ്കൂളില്‍ ആകെയുള്ള 6 കുട്ടികള്‍ 60 എങ്കിലുമാകുവാനും ഇടവരട്ടെ.ISM സഹായം തുടരട്ടെ.

    ReplyDelete
  4. നല്ല ആഗ്രഹം
    ചെങ്ങന്നൂര്‍ ലാബ് സ്കൂളിലെ കുട്ടികള്‍ ദേശീയ അവാര്‍ഡ് വാങ്ങിയവരാണ്.
    പക്ഷേ ഒരു ചലനവും സമൂഹത്തിലുണ്ടാക്കിയില്ല.
    നല്ല അധ്യാപകരും അവിടെയുണ്ട്.

    ReplyDelete
  5. 1. 6 ചുണക്കുട്ടികളില്‍ എത്ര പേര്‍ ഇക്കൊല്ലം ദേശീയ അവാര്‍ഡ് വാങ്ങി?
    2. മറ്റ് ഏതൊക്കെ സ്ക്കൂളിലെ കുട്ടികള്‍ ദേശീയ അവാര്‍ഡ് വാങ്ങി?
    3. ദേശീയ അവാര്‍ഡ് ജേതാക്കളെ എങ്ങനെ, ആര് തെരഞ്ഞെടുക്കുന്നു?
    4. മുന്‍ കാലങ്ങളിലെ ദേശീയ അവാര്‍ഡ് ജേതാക്കളിലാരെങ്കിലും തൊട്ടടുത്ത ഗവ.ഗേള്‍സിലോ, ഗവ. ബോയ്സിലോ ചേര്‍ന്നിട്ടുണ്ടോ?ഉണ്ടെങ്കില്‍ SSLC പരീക്ഷയില്‍ അവര്‍ക്ക് എത്ര A+ കിട്ടി?
    5. ആറാം ക്ലാസ്സിലെ എത്ര കുട്ടികള്‍ NuMAT പരീക്ഷയെഴുതി? അവരുടെ സ്കോര്‍ എത്ര?
    6. ഇതുവരെ എത്രകുട്ടികള്‍ ഉപജില്ലാ തലത്തില്‍ മികവു കാട്ടി.(കായികോത്സവം, കലോത്സവം, ശാസ്ത്രോല്സവം)
    7. അധ്യാപക-വിദ്യാര്ത്ഥി അനുപാതം 2:1 ആക്കിയാല്‍ DIET LAB SCHOOL ലെ കുട്ടികള്‍ പഠനനിലവാരത്തില്‍ മുന്നിലെത്തുമോ?
    8. 8 കുട്ടികളെ 128 ആക്കിയ ടീച്ചര്‍ക്ക് പിന്‍തുണയായത് അധ്യാപക പരീശീലനമെങ്കില്‍ 6 കുട്ടികളെ 60 ആക്കാനുള്ള പരിശീലനമെങ്കിലും നല്‍കാത്തതെന്ത്?
    9. USS പരീക്ഷയില്‍ വിജയിച്ച് സ്ക്കൂളിലെ എത്ര കുട്ടികള്‍ സ്ക്കോളര്‍ഷിപ്പിനര്‍ഹരായി?
    10. ദേശീയ അവാര്‍ഡ് നേടിയ സ്ക്കൂളിലെ ഒരു പ്രവര്‍ത്തനവും ഇതുവരെ ചൂണ്ടുവിരലില്‍ നല്കാതിരുന്നത് എന്തുകൊണ്ട്?
    ആരെങ്കിലും ഉണ്ടാക്കുന്ന ചലനങ്ങള്‍ ചൂണ്ടിക്കാട്ടി മേനിനടിക്കവാനല്ല,സ്വയം ചലനങ്ങളുണ്ടാക്കുവാന്‍ കഴിയണം.ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്നുവിരലുകള്‍ തനിക്കു നേരേയുണ്ടെന്നത് ആരും മറക്കരുത്.
    DIET LAB SCHOOL ഒരു മാതൃകാ സ്കൂളായി മാറണം.നല്ല അധ്യാപകരില്ലാത്തതുകൊണ്ടല്ല എന്നു സമ്മതിച്ച സ്ഥിതിക്ക് പിന്നെന്തുകൊണ്ട്?മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍, നല്ല ഉച്ചഭക്ഷണം,എപ്പോഴും ISM പിന്‍തുണ, കുറച്ചു കുട്ടികള്‍.സമൂഹത്തില്‍ ചലനത്തിന് പിന്നെന്തുവേണം? ചര്‍ച്ചയ്ക്കു വേദി ഒരുക്കുന്നതിന് പ്രത്യേകം അഭിനന്ദനങ്ങള്‍.

    ReplyDelete
  6. ഡയറ്റ് ലാബ് സ്കൂളിനെ മെച്ചപ്പെടുത്തുന്നതില്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശകലനം ചെയ്യപ്പെടണം.
    അക്കാദമിക ഇടപെടലും സാമൂഹികപിന്തുണയും പ്രധാനമാണ്. ഉളളില്‍ നടക്കുന്നത് പൊതുസമൂഹം അറിയണം.
    ഒരു ഭിത്തിക്കപ്പുറവും ഇപ്പുറവും രണ്ടു യു പി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ചെങ്ങന്നൂര്‍ ഡയറ്റ് ലാബ് സ്കൂള്‍.
    ലാബ് സ്കൂളുകളില്‍ സ്വന്തമായി ഒരു പ്രഥമാധ്യാപിക ഇല്ല.
    പിന്നെ ആരാണ് ഈ സ്കൂളിനെ നോക്കേണ്ടത്? ഡയറ്റിലെ പ്രീസര്‍വീസ് വിഭാഗത്തിന്റെ മേധാവിയുടെ ചുമതലയാണ്.അദ്ദേഹത്തിന് ടീ ടി സിയും നോക്കണം. ഇങ്ങനെയാണോ സ്കൂള്‍ നടത്തിപ്പ് വേണ്ടത്? എങ്കിലും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അത് ചിട്ടപ്പെടുത്തേണ്ടത് ഡയറ്റിന്റെ ഭരണനേതൃത്വത്തിന്റെ ചുമതലയാണ്.
    എന്താണ് വേണ്ടത്?
    വിദ്യാലയത്തിലെ രക്ഷിതാക്കളെ കൂട്ടുചേര്‍ത്ത് സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം.
    നിരന്തരം നടക്കേണ്ട പ്രക്രിയയാണിത്.
    അതിനു തയ്യാറാകുന്ന ഇടപെടലാണ് ആവശ്യം.
    അതില്‍ തര്‍ക്കമില്ല. സ്വയം ചലനങ്ങളുണ്ടാക്കണമെന്നതിലും അഭിപ്രായവ്യത്യാസമില്ല.
    (അത് ചുമതലപ്പെടുത്തിയ ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ നടക്കുന്നുണ്ട്. അത് പങ്കിടുന്നുമുണ്ട്.)
    ചില വിദ്യാലയങ്ങളില്‍ ഇടപെടുമ്പോള്‍ തിരിച്ചടികള്‍ നേരിടും. അതും അനുഭവത്തിലുണ്ട്.എന്നതുകൊണ്ട് പെട്ടി മടക്കാനും തയ്യാറല്ല.
    പലതിനെയും മറികടന്ന് പ്രവര്‍ത്തിക്കാനുളള അധികാരം ഇല്ലാത്തതിനാല്‍ ചില സാധ്യതകള്‍ വഴങ്ങാതെ പോകും.
    പരസ്പര വിനയവും കൂട്ടായ്മയും സന്ധിക്കുന്ന സാഹചര്യം വരെ കാത്തിരിക്കണം.
    സംവാദം അനിവാര്യമാണ്.അതിനു തുടക്കമിടുന്നതും നല്ലത് തന്നെ.

    ReplyDelete
  7. കലാധരന്‍ സാറിന്റെ ആത്മാര്‍ത്ഥതയെ അംഗീകരിക്കുന്നു.ഇതുപോലൊരു ബ്ലോഗ് നിലനിര്‍ത്തുന്നതില്‍ അഭിനന്ദിക്കുന്നു.പക്ഷേ...
    "രാജാവ് നഗ്നനാണ് " എന്നു പറയാന്‍ ആരെങ്കിലും വേണ്ടേ?
    സാറിന്റെ സഹപ്രവര്‍ത്തകര്‍ പോലും ഈ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തി ഇതിനെ സജീവമാക്കുന്നില്ല എന്നത് ഖേദകരം തന്നെയാണ്.
    ദേശീയ അവാര്‍ഡിനെക്കുറിച്ചുള്ള എന്റെ സംശയം ദുരീകരിച്ചിട്ടില്ല.10 രൂപ മുടക്കി വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചാല്‍ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കിട്ടാവുന്നതേയുള്ളു.പക്ഷേ ചര്‍ച്ചയും ചിന്തയും ആണ് പ്രധാനം.മെച്ചപ്പെടലും തിരുത്തപ്പെടലുമാണ് ആഗ്രഹിക്കുന്നത്.

    ഇത്ര പരിതാപകരമായ അവസ്ഥയില്‍ ഒരു സ്ക്കൂളെത്തിയിട്ടും മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതിയും ഇതുവരെ ആസൂത്രണം ചെയ്തില്ലെന്നു വരുന്നത് ലജ്ജാകരം തന്നെ.
    "പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തടോ?"എന്ന് ആരോടാണ് ചോദിക്കേണ്ടത്?
    ISM സഹായം നല്‍കി, സ്ക്കളിലെ പഠനനിലവാരം ഉയര്‍ത്തി,സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കി, കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുമായി നടക്കുന്നവരുടെ മൂക്കിനു കീഴില്‍ ഇങ്ങനെ ഒരു സ്ക്കൂളെന്നു വരുന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്.ലോകബാങ്ക് പിച്ചച്ചട്ടിയുമായി നടക്കുന്നതുപോലെ പരിഹാസ്യമായ അവസ്ഥയാണ്.
    ഒരു അധ്യാപകന്‍ നേതൃത്വം നല്കുന്ന ഉപജില്ലയില്‍ ഇമ്മാതിരി സ്ക്കളുകളില്ല എന്നൂ് അവകാശപ്പെടുമ്പോള്‍ അത് മറ്റു ഉപജില്ലകളിലെ നേതൃത്വത്തിന്റെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടാം.വ്യക്തിയാണോ സിസ്റ്റമാണോ രണ്ടുംകൂടിയാണോ തെറ്റുകാര്‍ എ്നനേ തീരുമാനിക്കേണ്ടതുള്ളു.
    ഭിത്തിക്കപ്പുറവും ഇപ്പുറവുമായി ഒരുപാട് സ്ക്കൂളുകളുണ്ട്.ചെങ്ങന്നൂരില്‍ രണ്ടിലും കൂടിയുള്ള കുട്ടികളുടെ എണ്ണം കൂടി പരാമര്‍ശിക്കേണ്ടിയിരുന്നു. പത്തനംതിട്ട ജില്യിലെ തിരുവല്ലയിലുള്ള DIET LAB SCHOOL ലെ സ്ഥിതിയും മെച്ചമല്ല.കൈവിരലിലെണ്ണാന്‍ മാത്രമുള്ള കുട്ടികള്‍.എന്തുകൊണ്ട്?

    ReplyDelete
  8. ചില സാമാന്യമര്യാദകള്‍ നാം പാലിക്കണം
    അത് മറ്റൊരാള്‍ക്ക് ചുമതലപ്പെട്ട മേഖലയില്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പ്രവര്‍ത്തിക്കരുത് എന്നതാണ്.
    രണ്ടാമത് ആരുടെയും മേല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് എന്നതും.
    അതിനാലാണ് പരസ്പര വിനയവും കൂട്ടായ്മയും സന്ധിക്കുന്ന സാഹചര്യം എന്ന പ്രയോഗം ഞാന്‍ നടത്തിയത്.
    പത്തനംതിട്ട ജിലലയിലെയും പല ജില്ലകളിലെയും ഡയറ്റ് ലാബുസ്കൂളുകള്‍ പരിതാപകരമാണ്.
    ഡി ഡി ഇ ഓഫീസുകളുടെ കോമ്പൗണ്ടിലുളള വിദ്യാലയങ്ങളിലും ഈ അവസ്ഥ കാണാം
    അവ ആ പ്രദേശത്തിന്റെ പൊതു അവസ്ഥയില്‍ പൊരുത്തപ്പെടുകയാണ്.
    അപ്പോഴാണ് വേറിട്ട ഇടപെടല്‍ വേണ്ടി വരിക. ഇടുക്കി ഡയറ്റ് ലാബ് സ്കൂളില്‍ ഇടപെട്ടു ( പി ടി എ പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ചുമതലപ്പെടുത്തി) ചില ഗുണപരമായ മാറ്റങ്ങള്‍ സംഭവിച്ചു. അപ്രതീക്ഷതമായ സംഭവങ്ങളാല്‍ അത് ഇടയ്ക് നിറുത്തേണ്ടി വന്നു.എല്ലാവരും ഒരേ ദിശയില്‍ ചിന്തിക്കുക എന്നതാണ് പ്രധാനം. അതിനാരെങ്കിലും ഒരാള്‍ തടസ്സചിന്ത മനസില്‍ കൊണ്ടു നടന്നാല്‍ ഇടപെടല്‍ പറ്റില്ല. തുറന്ന മനസുളളിടത്തേ കൂട്ടായ്മയുടെ സംസ്കാരം ഉണ്ടാകൂ.
    അക്കാദമിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഇടപെടല്‍ രീതി ഇപ്രകാരമാണ്- മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍കുക. അല്ലാത്തവരെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുക.
    അവര്‍ പാകമാകും വരെ കാത്തിരിക്കുക.
    ഈ ബ്ലോഗില്‍ പ്രചോദനാത്മകമായ അനുഭവങ്ങളും മുന്നേറാനുളള ആശയങ്ങളും നല്‍കുന്നതും ഈ സമീപനത്തെ മുന്‍നിറുത്തിയാണ്
    ഇത് ഒട്ടേറെ വിദ്യാലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. അതിനാല്‍ ഏതു മാതൃകാനുഭവവും ഇതില്‍ പങ്കിടും. താങ്കള്‍ സൂചിപ്പിച്ച മേനി നടിക്കലില്ലാതെ
    . പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിനായി പലവിധത്തില്‍ ഇടപെടുന്നു എന്നതുകൊണ്ടു തന്നെയാണ് എനിക്ക് വ്യക്തിത്വം മറച്ചുവെക്കാതെ ബ്ലോഗെഴുതാന്‍ കഴിയുന്നതും.

    ReplyDelete
    Replies
    1. നെല്ലും പതിരും വേർതിരിക്കാതെ, കിടക്കുന്നത് നല്ലതല്ല. കാര്യങ്ങൾ മുഖത്തോടു മുഖം നോക്കി പറയുന്നതല്ലേ ഭംഗി?

      Delete
    2. നെല്ലും പതിരും വേർതിരിക്കാതെ, കിടക്കുന്നത് നല്ലതല്ല. കാര്യങ്ങൾ മുഖത്തോടു മുഖം നോക്കി പറയുന്നതല്ലേ ഭംഗി?

      Delete
  9. If the Head Master is sincere n dedicated n has a vision of how to enhance the academic quality of learners there will be teachers, parents and social agencies to support him n his mission. Let's share best models of the state to inspire others...Hearty congratulations to such unique teams

    ReplyDelete

പ്രതികരിച്ചതിനു നന്ദി