Pages

Thursday, February 25, 2016

ഒറ്റക്കുട്ടിയുളള ക്ലാസ്


അവള്‍ വന്നില്ലെങ്കില്‍ അന്ന് ക്ലാസിന് അവധിയാണ് 
പത്തുമണി അടിക്കുമ്പോള്‍ ആ ക്ലാസില്‍ മൗനം ഹാജര്‍വിളിക്കും.
ഒരു ബഞ്ച്.  
ഒരു ഡസ്ക്.  
ഒരു ബോര്‍ഡ്.
ഒരു കസേര.  
ഒരു മേശ.  
ഒരു കുട്ടി.
ഒരു നിശബ്ദത. 
ഒരു കുട്ടിയേ ഉളളുവെങ്കിലും ഒരു മേശക്കപ്പുറവും ഇപ്പുറവും  അടുത്തിരിക്കാന്‍ പാരമ്പര്യചിട്ടവട്ടങ്ങള്‍ അനുവദിക്കുന്നില്ല.

കുട്ടി അല്പം അകലെത്തന്നെ ഇരിക്കണം.  
എല്ലാം ബോര്‍ഡില്‍ എഴുതി തന്നെ പഠിപ്പിക്കും.
ഞാന്‍ ചെല്ലുമ്പോള്‍ ക്ലാസില്‍ അവള്‍ മാത്രമേയുളളൂ. . ഇന്ന് അവളുടെ അധ്യാപിക വന്നിട്ടില്ല. പരിശീലനത്തിന് പോയിരിക്കുന്നു.  
സ്കൂളില്‍ നിന്നും മേളയ്ക് കുട്ടികളേയും കൊണ്ട് മറ്റൊരധ്യാപിക പോയി.
കഴിഞ്ഞ ആഴ്ചമുതല്‍ ഒരാള്‍ ലീവിലാണ്.  
ഒഴിഞ്ഞു കിടക്കുന്ന തസ്തിക ഇനിയും നികത്തിയിട്ടില്ല.  
അവളുടെ ക്ലാസിലൊഴികെ എല്ലാ ക്ലാസിലും പത്തിനോടടുത്ത് കുട്ടികളുണ്ട്.  
അവിടെ അധ്യാപകരുണ്ട്.  

അധ്യാപിക  വന്നില്ലെങ്കില്‍ 
കറുത്ത ബോര്‍ഡിന്റെ ചതുരം വെളുത്ത ചോക്കിനെ യാത്രയക്കേണ്ടി വന്ന അവസ്ഥയ്ക് അഭിമുഖമായി ആ ബഞ്ചില്‍ ഒറ്റയ്ക് ഇരിക്കണ്ടിവരുന്നു.
പ്രവേശനോത്സവത്തിന് അവള്‍ക്ക് രണ്ടു കൂട്ടുകാരികള്‍ ഉണ്ടായിരുന്നു.  
ഒരാള്‍ നവോദയയിലേക്ക് പോയി. അടുത്തയാള്‍ തൊട്ടടുത്ത ഗ്ലാമര്‍ സ്കൂളിലേക്കും.  
അങ്ങനെ അവള്‍ ഒറ്റയായി.
ക്ലാസില്‍ പോര്‍ട്ട് ഫോളിയോ ബാഗ്.  
അതിന് ആറ് അറകള്‍.  
ആരെയൊക്കെയോ ഓര്‍മിപ്പി്ക്കുന്നു.  
ആ ഓര്‍മകളുടെ വിടവ് നികത്താന്‍ എല്ലാത്തിലും അവളുടെ പേരെഴുതി വെച്ചിട്ടുണ്ട്.
പലതിലും നിശബ്ദതയുടെ തെളിവുകള്‍ നിറഞ്ഞിരിക്കുന്നു
ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ അവള്‍ക്ക് പങ്കിടാനാരുമില്ല.
ഗ്രൂപ്പ്, ചര്‍ച്ച, ഈണം നല്‍കല്‍, അവതരണം , പതിപ്പാക്കല്‍....എല്ലാം അവളിലേക്ക് ഒതുങ്ങും. സര്‍ഗവേളയില്‍ അവള്‍ ആരുടെ മുമ്പാകെ കഴിവുകള്‍ അവതരിപ്പിക്കും?
അടുത്ത വര്‍ഷവും അവള്‍ ഏകാകിനി തന്നെ
ഈ പ്രായത്തില്‍ ക്ലാസില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികള്‍.  
അവരുടെ വ്യക്തിത്വ വികസനത്തില്‍ ഈ ഒറ്റപ്പെടല്‍ സ്വാധീനം ചെലുത്തില്ലേ?
മിണ്ടാനൊരു സമപ്രായക്കാരിയില്ലാതെ,
ചിന്തകളുടെ മുന തേച്ചുമിനുക്കാനൊരു കൂട്ടില്ലാതെ,
ഭാവനകളുടെ ലോകത്ത് ഒപ്പം വരാനൊരു മനസില്ലാതെ ,
പിണങ്ങാനും ഇണങ്ങാനും കൂട്ടാളിയില്ലാതെ ഏകാന്ത തടവില്‍ കിടന്ന് അവള്‍ ആസ്വദിക്കുകയാണ്, മൗനത്തിന്റെ സാഗരത്തിരകള്‍ മനസിന്റെ തീരത്തണയുന്നതും അടങ്ങുന്നതും.
ഞാനവളെ വിളിച്ചു
ആറാം ക്ലാസിലെ സ്വന്തം അനുഭവം എഴുതാന്‍ പറഞ്ഞു
അവള്‍ എഴുതി
അതെ പ്രതികൂല സാഹചര്യത്തേയും അനുകൂലമാക്കിയെടുക്കാന്‍ അവള്‍ പഠിച്ചിരിക്കുന്നു.
അതെ നല്ല നല്ല കാര്യങ്ങള്‍ അവള്‍ക്ക് ലഭിക്കുന്നുണ്ട്. 
ഏകാന്തവാസവും അവള്‍ നല്ലകാര്യായി തിരിച്ചറിഞ്ഞിരിക്കുന്നു!

3 comments:

  1. സര‍.


    ഹൈസ്കൂള്‍ ക്ളാസുകളില്‍ SRG കൂടുന്നതിന്റെ ഒരു മോഡ്യൂള്‍ പോസ്ററ് ചെയ്യുമോ ?

    SRG CONVENOR
    GHSS PERUMPALAM

    ReplyDelete
  2. ഒറ്റക്കുട്ടിയുള്ള ക്ളാസ്സില്‍ സംഘപ്രവര്‍ത്തനം എങ്ങനെ നടക്കും?
    സമൂഹത്തില്‍ ആ കുട്ടി എങ്ങനെയായിരിക്കും?
    പല ക്ലാസ് റൂം പ്രവര്‍ത്തനങ്ങളും നടക്കാതെ പോകും.
    മെച്ചപ്പെട്ടകുട്ടിയെ ആരു തെരഞ്ഞെടുക്കും.
    ഒറ്റപ്പെടലിന്റെ ദിനങ്ങള്‍, സഹപാഠികളില്ലാത്ത ഏകാന്തത ആ കുട്ടി എങ്ങനെ സഹിക്കും.
    പുരാണത്തിലെ ഋശ്യശൃംഗനെപ്പോലെ കുട്ടികള്‍ വളരണമോ?
    സങ്കടം തോന്നുന്നു.
    സാമ്പത്തികനഷ്ടം വേറെ.

    ReplyDelete
  3. പ്രതിസന്ധി തരണംചെയ്യാനും എന്തിനേയും പോസിറ്റീവ് ആയി കാണാനുമുള്ള കുട്ടിയുടെ ചിന്ത മുതിര്‍ന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ്.എന്നാല്‍ കുട്ടി സംഘ പഠനത്തിന്റേയും സഹവര്‍ത്തിതപഠനത്തിന്റേയും രുചി ആസ്വദിക്കേണ്ടതല്ലേ?



    ReplyDelete

പ്രതികരിച്ചതിനു നന്ദി