Pages

Wednesday, April 27, 2016

ഷൈനി ടീച്ചര്‍ക്കു തന്റേതായ വഴി. (3)


ഷൈനി ടീച്ചര്‍ തന്റേതായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്
 ഒന്നാം ക്ലാസില്‍ ഊന്നല്‍ നല്‍കേണ്ട അക്ഷരങ്ങള്‍ പാഠത്തില്‍ പരിചയപ്പെട്ടതിനു ശേഷം കുട്ടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനം നല്‍കും.  
അത് സര്‍ഗാത്മക പ്രവര്‍ത്തനം കൂടിയാണ്.  
മക്കളേ ഇന്നു പഠിച്ച അക്ഷരം വരുന്ന എന്തെങ്കിലും ഒരു വസ്തവിന്റെയോ ജീവിയുടെയോ ചിത്രം വരച്ചു പേരെഴുതി വരുമോ? ദാ ടീച്ചര്‍ ഓരോരുത്തരുടേയും ബുക്കിലെഴുതി തരാമല്ലോ. തിരക്കു കൂട്ടാതെ എല്ലാവര്‍ക്കും എഴുതിത്തരാം. പിന്നെ വലതു വശത്തെ പേജില്‍ വാക്യങ്ങളുമെഴുതണേ.
 പാഠത്തിലുളളത് ആദ്യം പിന്നെ സ്വന്തമായി ഉണ്ടാക്കിയത്.  
കുട്ടിയുടെ മനസിലെ ആശയം വെച്ചു വാക്യം മതി.  
കുറേ പദങ്ങള്‍ മുറിച്ചിട്ടു നല്‍കി വാക്യമുണ്ടാക്കാന്‍ പറയുന്നതെന്തിനാ?.  
കുട്ടിക്കറിയാമല്ലോ വാക്യം ആശയപ്രകാശനത്തിനാണെന്ന്.  
അതിന് അവരെ ആദി മുതല്‍ അനുവദിച്ചാലല്ലേ ആത്മവിശ്വാസത്തോടെ സ്വതന്ത്ര രചന നടത്തൂ.
 ഈ തോണിയുടെ ചന്തമൊന്നു നോക്കൂ. രാമു തോണി തുഴ‍ഞ്ഞ് അക്കരെയെത്തി എന്ന വാക്യവുമായി പൊരുത്തപ്പെട്ടു നില്‍ക്കുന്നു.

ചിലപ്പോള്‍ കുട്ടികള്‍ വര്‍ണചിത്രങ്ങളാകും ഒട്ടിച്ചു വരിക. അതിന്റെ പേരെഴുതും . പാഠത്തിലെ വാക്കുകളെഴുതും .പുതിയവാക്കുകള്‍ സ്വന്തമായി കണ്ടെത്തും. പിന്നെ വാക്യങ്ങളും തയ്യാറാക്കും. ക്ലാസില്‍ അവ വായിക്കും. ഓരോ കുട്ടിയും അത് ശ്രദ്ധിക്കും . താനെഴുതിയത് വ്യത്യസ്തമായ വാക്യമാണല്ലോ എന്നഭിമാനിക്കും. ഓരോ കുട്ടിയുടെയും തനിമയെ അംഗീകരിക്കുന്ന ലേഖനസന്ദര്‍ഭമാണ് ലഭിക്കുന്നത്.

പത്രവാര്‍ത്തകളും പ്രധാനമാണ്. അച്ചടിസമൃദ്ധമായ ലോകവുമായി ബന്ധപ്പെടുന്ന കുട്ടികള്‍ വായനയിലും ലേഖനത്തിലും മുമ്പിലാണെന്നു ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഷൈനിടീച്ചര്‍ അതൊന്നും അറിഞ്ഞിട്ടല്ല ഈ വഴി തെരഞ്ഞെടുത്തത്. വായന ആധികാരിക സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിക്കണം. വീട്ടിലുളളവരുടെ പിന്തുണ കൂടി നിര്‍ബന്ധമാക്കുന്ന പ്രവര്‍ത്തനം വേണം. അക്ഷരങ്ങള്‍ തേടിയുളള പത്രയാത്രയില്‍ മറ്റു പലതും കാണും. അവയുമായി മനസിലുളള അക്ഷരം താരതമ്യം ചെയ്യും. കണ്ടെത്തുന്ന വാര്‍ത്ത വായിക്കും. അപ്പോള്‍ അറിയാതെ അതിന്റെ അര്‍ഥവും ആശയവും അന്വേഷിക്കേണ്ടി വരും. പത്രവായനയിലേക്കുളള കുഞ്ഞു നടത്തം കൂടിയാണിത്. ആ വാര്‍ത്ത വെട്ടി ഒട്ടിക്കും. അത് വായിക്കും. ക്ലാസിലവരതിപ്പിക്കും. ഓരോ കുട്ടിയും എഴുതിയ വാര്‍ത്തകള്‍ ടീച്ചര്‍ ബോര്‍ഡില്‍ എഴുതും. ചെറു ചര്‍ച്ചയും ആകും. ഒരു വെടിക്ക് ഒത്തിരി പക്ഷികള്‍.


പിന്നൊരു കാര്യം ടീച്ചറിതെല്ലാം നോക്കണം. ശരിയിട്ടു തരണം. അത് കുട്ടികള്‍ക്ക് നിര്‍ബന്ധമുളള കാര്യമാണ് . തീയതി വെച്ച് ശരിയിടും ചിലപ്പോള്‍ നക്ഷത്രങ്ങല്‍ നല്‍കും വി ഗുഡ് ഉണ്ട്. അതെന്താണെന്നു കുട്ടികള്‍ക്കറിയാം. എല്ലാ ദിവസവും കുട്ടികള്‍ ശരിയായ പാതയിലാണെന്നുറപ്പു വരുത്താനും ഈ ബുക്കനോട്ടം സഹായകം.
കുട്ടികളുടെ വരപ്പാണ് ഏറെ ശക്തം. പഠിച്ച അക്ഷരം വെച്ചവര്‍ ആസ്വദിച്ചു വരയ്കും. പാഠപുസ്തകത്തിലെ വരണ്ട പ്രവര്‍ത്തനങ്ങളേക്കാള്‍ തിളക്കമുളളവ ഇതു തന്നെ.  
തല്ലി എന്ന ക്രിയയുടെ ചിത്രീകരണം നോക്കൂക.  
എത്ര ഗംഭീരം, ലളിതം. ഹൃദ്യം.  
ഇതല്ലേ ക്ലാസില്‍ ആഘോഷിക്കേണ്ട അടിക്കുറിപ്പ്?

ഒരു പക്ഷേ നിങ്ങള്‍ക്കീ കണിക്കൊന്ന വരയ്കാന്‍ ആകുമോ എന്നെനിക്കു സംശയമുണ്ട്. ഇരു കൈയിലും കൊന്നപ്പൂക്കളുമായി നില്‍ക്കുയല്ലേ .പൂങ്കുലയോ അതി കേമം. നിറവും അനുയോജ്യം. കുട്ടിത്തമുളല രചന. ഭാഷാപഠനത്തില്‍ ചിത്രീകരണസാധ്യതകള്‍ ഏത്ര ഫലപ്രദമാണെന്നു ഷൈനി ടീച്ചര്‍ തെളിയിക്കുന്നു.


കല്ലും ചില്ലും വരച്ചപ്പോഴാണ് വാക്യങ്ങള്‍ മനസില്‍ തുളുമ്പിയത്. രാമു കല്ലെടുത്തു പട്ടിക്കെറിഞ്ഞു. പൂച്ച കല്ലില്‍ കയറി ഇരുന്നു.കാറ്റടിച്ചു ചില്ല് പൊട്ടി.വേണമെങ്കില്‍ ടീച്ചര്‍ക്ക് ഇത് കോര്‍ത്തൊരു കഥയുണ്ടാക്കാം. അമ്മ വന്നു നോക്കിയപ്പോള്‍ ചില്ലു പെട്ടിക്കിടക്കുന്നു. അവിടെ പൂച്ച കല്ലിലും ഇരിക്കുന്നു. ആരാ ചില്ലു പൊട്ടിച്ചത്? അമ്മുവാണോ? രാമു കണ്ണിറുക്കി. പൂച്ച പറഞ്ഞു ങ്യാവൂ. എന്തായിരിക്കും പൂച്ച പറഞ്ഞത്? എന്നിങ്ങനെ കുട്ടികളുടെ വാക്യങ്ങളെ വെച്ച് പുതിയ അന്വേഷണങ്ങള്‍ നടത്താം. അത്തരം പ്രവര്‍ത്തനം അടുത്ത വര്‍ഷം പ്രതീക്ഷിക്കാം. അപ്പോള്‍ പരസ്പരംബന്ധിപ്പിച്ച് എഴുതാനും തുടങ്ങും.അത് സ്വാഭാവികമായി സംഭവിക്കും. ഇത്തരം ചര്‍ച്ചകള്‍ നടന്നാല്‍.

എല്ലാ കുട്ടികളുടെയും ബുക്കുകള്‍ നിറയെ പഠനത്തെളിവുകളാണ്. വൈവിധ്യം പ്രകടം. ഓരോ ആളും സ്വന്തം കണ്ടെത്തലാണ് കുറിച്ചിട്ടുളളത്. സ്വന്തം ആശയം. സ്വന്തം ഭാഷ, സ്വന്തം രീതി. പകര്‍ത്തെഴുത്തുകാരാക്കാനല്ലല്ലോ ഭാഷാപഠനം. സ്വന്തം കാലില്‍ നില്‍ക്കാനല്ലേ. അതിന് അവര്‍ക്കു കഴിയുമല്ലോ. ഷൈനി ടീച്ചര്‍ക്ക് കുട്ടികളില്‍ വിശ്വാസമുണ്ട്. നിങ്ങള്‍ക്കോ?
ഒന്നാം ക്ലാസിലെ കുട്ടിയുടെ നോട്ട് ബുക്ക് എങ്ങനെയായിരിക്കണമെന്നു വ്യക്തമായ ധാരണ ഈ അധ്യാപിക വെച്ചുപുലര്‍ത്തുന്നു.  
എവിടെ എന്തെഴുതണമെന്ന് എല്ലാവര്‍ക്കും അടയാളപ്പെടുത്തി നല്‍കുന്നു
അടുത്ത വര്‍ഷത്തെ ക്ലാസ് പി ടി എയില്‍ ഈ ബുക്കെഴുത്തുകള്‍ പരിചയപ്പെടുത്തും.  
അവ സൂക്ഷിച്ചു വെച്ചിട്ടുണ്ട്
പവര്‍പോയന്റ് അവതരണത്തിലൂടെ എല്ലാ രക്ഷിതാക്കള്‍ക്കും കൃത്യമായ ധാരണ നല്‍കും
ഒരു വര്‍ഷത്തെ പഠനത്തെളിവുകള്‍ അടുത്ത വര്‍ഷത്തെ രക്ഷാകര്‍തൃപരിശീലനത്തിനുളള വിഭവമാക്കി മാറ്റുന്ന പ്രക്രിയയാണ് മാരാരിക്കുളത്ത് ജൂണില്‍ നാം കാണുക.
(തുടരും)
ഈ സ്കൂളിനെക്കുറിച്ചുളള മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക് ചെയ്യുക
  1. മാരാരിക്കുളത്തെ ക്ലാസ് മുറിയില്‍ നിന്നും അമൂല്യവസ്തുക്കള്‍
  2. ഈ ഒന്നാം ക്ലാസുകാരെക്കുറിച്ച് എന്താണ് കരുതിയത്? 

Tuesday, April 26, 2016

ഈ ഒന്നാം ക്ലാസുകാരെക്കുറിച്ച് എന്താണ് കരുതിയത്?

പലര്‍ക്കും ഒന്നാം ക്ലാസിലെ കുട്ടികള്‍ തറ പറ പഠിക്കേണ്ടവരാണ്. ഒരു അധ്യാപിക ചോദിച്ചത് സാറേ, രണ്ടാം ക്ലാസില്‍ വെച്ചല്ലേ കുട്ടികള്‍ വാക്യങ്ങള്‍ എഴുതേണ്ടത്?അപ്പോഴല്ലേ അക്ഷരമെല്ലാം പഠിച്ചു കഴിയുക. എല്ലാ അക്ഷരങ്ങളും പഠിച്ചിട്ട് വാക്കുകള്‍ പഠിക്കണം. പിന്നെ വാക്യങ്ങള്‍ എന്ന രേഖീയ ക്രമത്തിലാണ് ഇപ്പോഴും പല അധ്യാപകരും. ഫലമോ അവരുടെ ക്ലാസിലെ കുട്ടികള്‍ അക്ഷരമാലയില്‍ തന്നെ കുടുങ്ങിക്കിടക്കും. ആശയപ്രകാശനത്തിനായി ഭാഷയെ ഉപയോഗിക്കാന്‍ വിലക്കുളള ക്ലാസുകളില്‍ മുരടിച്ചുപോകുന്ന കുട്ടികള്‍. നാലാം ക്ലാസിലെത്തിയാലും ഈ സ്കൂളുകള്‍ അക്ഷരം പഠിപ്പിച്ചുകൊണ്ടേയിരിക്കും. കുട്ടികള്‍ ഭാഷയില്‍ വളരില്ല.
എന്നാല്‍ മാരാരിക്കുളം ടാഗോര്‍മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളില്‍ അങ്ങനെയല്ല. ആവശ്യമായി വരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ഒന്നാം ക്ലാസിലെ കുട്ടികള്‍ മനസില്‍ തോന്നിയതെല്ലാം എഴുതും. അല്പം തെറ്റുകള്‍ വന്നേക്കാം.അതു തിരുത്താനല്ലേ ടീച്ചര്‍.
ഒന്നാം ക്ലാസിലെ ഷൈനിടീച്ചര്‍ പാഠപുസ്തകം മാത്രമല്ല ഉപയോഗിക്കുന്നത് .സ്വന്തമായി തയ്യാറാക്കിയ പാഠങ്ങളും ഉപയോഗിക്കുന്നു.  
വാഹനമെന്ന പ്രമേയം പഠിപ്പിക്കാന്‍ തയ്യാറാക്കിയ വായനാപാഠങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വൈവിധ്യമുളള രചനകളും. ക്ലാസിലെന്തു നടന്നുവെന്നു വ്യക്തം.

Monday, April 25, 2016

ഒന്നാം ക്ലാസുകാരെക്കുറിച്ച് എന്താണ് കരുതിയത്?

പലര്‍ക്കും ഒന്നാം ക്ലാസിലെ കുട്ടികള്‍ തറ പറ പഠിക്കേണ്ടവരാണ്. ഒരു അധ്യാപിക ചോദിച്ചത് സാറേ, രണ്ടാം ക്ലാസില്‍ വെച്ചല്ലേ കുട്ടികള്‍ വാക്യങ്ങള്‍ എഴുതേണ്ടത്?അപ്പോഴല്ലേ അക്ഷരമെല്ലാം പഠിച്ചു കഴിയുക. എല്ലാ അക്ഷരങ്ങളും പഠിച്ചിട്ട് വാക്കുകള്‍ പഠിക്കണം. പിന്നെ വാക്യങ്ങള്‍ എന്ന രേഖീയ ക്രമത്തിലാണ് ഇപ്പോഴും പല അധ്യാപകരും. ഫലമോ അവരുടെ ക്ലാസിലെ കുട്ടികള്‍ അക്ഷരമാലയില്‍ തന്നെ കുടുങ്ങിക്കിടക്കും. ആശയപ്രകാശനത്തിനായി ഭാഷയെ ഉപയോഗിക്കാന്‍ വിലക്കുളള ക്ലാസുകളില്‍ മുരടിച്ചുപോകുന്ന കുട്ടികള്‍. നാലാം ക്ലാസിലെത്തിയാലും ഈ സ്കൂളുകള്‍ അക്ഷരം പഠിപ്പിച്ചുകൊണ്ടേയിരിക്കും. കുട്ടികള്‍ ഭാഷയില്‍ വളരില്ല.
എന്നാല്‍ മാരാരിക്കുളം ടാഗോര്‍മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളില്‍ അങ്ങനെയല്ല. ആവശ്യമായി വരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ഒന്നാം ക്ലാസിലെ കുട്ടികള്‍ മനസില്‍ തോന്നിയതെല്ലാം എഴുതും. അല്പം തെറ്റുകള്‍ വന്നേക്കാം.അതു തിരുത്താനല്ലേ ടീച്ചര്‍.
ഒന്നാം ക്ലാസിലെ ഷൈനിടീച്ചര്‍ പാഠപുസ്തകം മാത്രമല്ല ഉപയോഗിക്കുന്നത് .സ്വന്തമായി തയ്യാറാക്കിയ പാഠങ്ങളും ഉപയോഗിക്കുന്നു.  
വാഹനമെന്ന പ്രമേയം പഠിപ്പിക്കാന്‍ തയ്യാറാക്കിയ വായനാപാഠങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വൈവിധ്യമുളള രചനകളും. ക്ലാസിലെന്തു നടന്നുവെന്നു വ്യക്തം.

Friday, April 22, 2016

മാരാരിക്കുളത്തെ ക്ലാസ് മുറിയില്‍ നിന്നും അമൂല്യവസ്തുക്കള്‍-1


മാരാരിക്കുളം ടാഗോര്‍ സ്മാരക പഞ്ചായത്ത് എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ പോര്‍ട്ട് ഫോളിയോ ഫയലില്‍ നിന്നും നൂറില്‍പരം രേഖകള്‍ എനിക്കു സമ്മാനമായി കിട്ടി. അസൂയാവഹമായ പ്രവര്‍ത്തനമാണ് അവിടെ നടന്നത്.  
ഒന്നാം ക്ലാസിലെ കുട്ടികള്‍ പരസ്പരം കത്തെഴുതി. അങ്ങനെ ലേഖനത്തിന്റെ ആധികാരികസന്ദര്‍ഭത്തെ പ്രയോജനപ്പെടുത്തി
 കൂടെ തപ്പാല്‍ ഉരുപ്പടിയുമായി പോസ്റ്റ് മാന്‍ വന്ന് ഒരോ കുട്ടിയുടെയും പേര് വിളിച്ച് അത് സമ്മാനിച്ചപ്പോള്‍ ആ കാര്‍ഡില്‍ പതിഞ്ഞ സീല്‍ മാത്രമായിരുന്നില്ല സഹപാഠി വരച്ച ചിത്രവും കുറിപ്പുമെല്ലാം കൗതുകമായി
2.03.2016 നാണ് കത്തെഴുത്ത് നടത്തിയത്.  
മാര്‍ച്ച് മാസത്തെ ഈ ലേഖനപ്രവര്‍ത്തനം വാര്‍ഷിക മൂല്യനിര്‍ണയത്തിന്റെ കലവൂര്‍ മാതൃകയായി.

Tuesday, April 19, 2016

അധ്യാപനക്കുറിപ്പിലെ അക്കാദമിക ജ്യോതിസ്


അലനല്ലൂര്‍ കൃഷ്മപുരം എ എല്‍ പി സ്കൂളിലെ പി ജ്യോതി ടീച്ചറെ ഞാന്‍ ആദരിക്കുന്നതിനു ചില കാരണങ്ങളുണ്ട്
ഒന്നാമതായി ടീച്ചര്‍ കുട്ടികളെ സ്നേഹിക്കുന്നു എന്നതു തന്നെ .അധ്യാപകര്‍ കുട്ടികളളെ സ്നേഹിക്കുന്നതിനുളള തെളിവാണ് അവരുടെ ധ്യാപനക്കുറിപ്പുകളെന്നു ഞാന്‍ പറയും. ദേ സംശയമുണ്ടെങ്കില്‍ ചുവടെ നല്‍കിയിട്ടുളള അധ്യാപനക്കുറിപ്പുകള്‍ പരിശോധിക്കൂ.
രണ്ടാമത്തെ കാരണം അവര്‍ അധ്യാപനം ആസ്വദിക്കുന്നതാണ്. ടീച്ചിംഗ് നോട്ടിനെ സര്‍ഗാത്മകമായി സമീപിക്കുന്നു. സ്വന്തമായ കഥകളും കവിതകളും ചേര്‍ത്ത് ആഘോഷിക്കുന്നു

Thursday, April 7, 2016

ചൂണ്ടുവിളാകം സ്കൂളിലെ ഒന്നാക്ലാസിലെ ഒന്നാന്തരം കുറിപ്പുകള്‍..

 അവധിക്കാല അധ്യാപകപരിശീലനം ആരംഭിക്കാറായി. ഒരു വര്‍ഷത്തെ നേട്ടങ്ങളുടെ പുറത്താകണം അടുത്തവര്‍ഷത്തെ ആലോചന. വെറും കൈയോടെ പരിശീലനത്തിലേക്ക് പോകേണ്ടതില്ല. കുട്ടികളുടെ ഉത്തരക്കടലാസും ടീച്ചിംഗ് മാന്വലും നോട്ട് ബുക്കുമെല്ലാം കരുതാം. മറ്റ് അധ്യാപകരുമായി പങ്കിടാം. ഇത് ചൂണ്ടുവിളാകം സ്കൂളിലെ ഒന്നാം ക്ലാസിലെ കൂട്ടുകാര്‍ വര്‍ഷാവസാനപരീക്ഷയില്‍ എഴുതയി ചക്കവിശേഷം. അത് വായിക്കണം. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് എഴുതിയിട്ടുളളത്. ഈ രചനകളിലെ വാക്യവൈവിധ്യവും ശ്രദ്ധേയം. രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും രചനകള്‍ ഇനി ഇതില്‍ താഴെ പോകാനാകില്ലല്ലോ. ഒന്നാം ക്ലാസ് കഴിയുമ്പോള്‍ തെറ്റില്ലാത്ത ഭാഷയില്‍ കുട്ടികള്‍ വാക്യങ്ങളെഴുതും. അതിന്റെ തെളിവുകള്‍ വെച്ച് നമുക്ക് പരിശീലനത്തില്‍ ചര്‍ച്ച ചെയ്തു കൂടേ?