Pages

Tuesday, April 26, 2016

ഈ ഒന്നാം ക്ലാസുകാരെക്കുറിച്ച് എന്താണ് കരുതിയത്?

പലര്‍ക്കും ഒന്നാം ക്ലാസിലെ കുട്ടികള്‍ തറ പറ പഠിക്കേണ്ടവരാണ്. ഒരു അധ്യാപിക ചോദിച്ചത് സാറേ, രണ്ടാം ക്ലാസില്‍ വെച്ചല്ലേ കുട്ടികള്‍ വാക്യങ്ങള്‍ എഴുതേണ്ടത്?അപ്പോഴല്ലേ അക്ഷരമെല്ലാം പഠിച്ചു കഴിയുക. എല്ലാ അക്ഷരങ്ങളും പഠിച്ചിട്ട് വാക്കുകള്‍ പഠിക്കണം. പിന്നെ വാക്യങ്ങള്‍ എന്ന രേഖീയ ക്രമത്തിലാണ് ഇപ്പോഴും പല അധ്യാപകരും. ഫലമോ അവരുടെ ക്ലാസിലെ കുട്ടികള്‍ അക്ഷരമാലയില്‍ തന്നെ കുടുങ്ങിക്കിടക്കും. ആശയപ്രകാശനത്തിനായി ഭാഷയെ ഉപയോഗിക്കാന്‍ വിലക്കുളള ക്ലാസുകളില്‍ മുരടിച്ചുപോകുന്ന കുട്ടികള്‍. നാലാം ക്ലാസിലെത്തിയാലും ഈ സ്കൂളുകള്‍ അക്ഷരം പഠിപ്പിച്ചുകൊണ്ടേയിരിക്കും. കുട്ടികള്‍ ഭാഷയില്‍ വളരില്ല.
എന്നാല്‍ മാരാരിക്കുളം ടാഗോര്‍മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളില്‍ അങ്ങനെയല്ല. ആവശ്യമായി വരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ഒന്നാം ക്ലാസിലെ കുട്ടികള്‍ മനസില്‍ തോന്നിയതെല്ലാം എഴുതും. അല്പം തെറ്റുകള്‍ വന്നേക്കാം.അതു തിരുത്താനല്ലേ ടീച്ചര്‍.
ഒന്നാം ക്ലാസിലെ ഷൈനിടീച്ചര്‍ പാഠപുസ്തകം മാത്രമല്ല ഉപയോഗിക്കുന്നത് .സ്വന്തമായി തയ്യാറാക്കിയ പാഠങ്ങളും ഉപയോഗിക്കുന്നു.  
വാഹനമെന്ന പ്രമേയം പഠിപ്പിക്കാന്‍ തയ്യാറാക്കിയ വായനാപാഠങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വൈവിധ്യമുളള രചനകളും. ക്ലാസിലെന്തു നടന്നുവെന്നു വ്യക്തം.


നീണ്ട വണ്ടി തീവണ്ടി എന്നാകാമായിരുന്നു എന്നു പറയുന്നവരുണ്ടാകും. കുറേ മുറികള്‍ എന്നെഴുതുമ്പോള്‍ കുട്ടിയുടെ ചിന്തയെ പരിഗണിക്കുന്നത് കാണാം
ബസിനെക്കുറിച്ച് പറയുമ്പോള്‍ ധാരാളം എന്ന വാക്കാണ് ഉപയോഗിച്ചത്.അതിന്റെ ചക്രങ്ങളും സൂചിപ്പിച്ചു. കുറുകിയ വാക്യങ്ങള്‍.

ഓട്ടോ റിക്ഷയുടെ കാര്യം ആത്മകഥാരീതിയിലാക്കി. പീ പീ പോ പോ എന്നിങ്ങനെയുളള തുടക്കം കുട്ടികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും.

കുട്ടികളാകട്ടെ ടീച്ചറെ മറി കടന്നു. അധ്യാപിക പരിചയപ്പെടുത്തിയത് പകര്‍ത്തി എഴുതുന്നതിനു പകരം അവരുടേതായ രീതിയില്‍ എഴുതി. പടം വരച്ച് അടിപൊളിയാക്കി.നിറയെ ആള്‍ക്കാര്‍ കയറും, പടികളുണ്ട് എന്നിവയാണ് ശരിക്കും ബസിനു ബാധകം. കാറിനു പടികളില്ലല്ലോ.

ട്രെയിനെക്കുറിച്ച് അനുഭവവിവരണമാണ്. കുറേ മുറികളുണ്ടെന്നു ടീച്ചറെഴുതിയപ്പോള്‍ ഈ കുട്ടി ബോഗികള്‍ എന്ന് തന്റെ രചനയില്‍  പ്രയോഗം നടത്തി. തന്നെയുമല്ല ടീച്ചര്‍ ചക്രങ്ങളെക്കുറിച്ച് പറയാത്തതിനാലാകും അതും കൂട്ടിച്ചേര്‍ത്തു. പടം ഗംഭീരം. ഞാന്‍ കേറിയിട്ടുണ്ട് എന്ന തുടക്കം നോക്കൂ. ആധികാരികമായി പറയാന്‍ വേറേ തുടക്കം പറ്റുമോ? ( കയറിയിട്ടുണ്ടെന്ന് പറയാതെ തനി നാടന്‍ ഭാഷ ഉപോയോഗിക്കാനും ശ്രദ്ധ കുട്ടി കാണിച്ചു)


സ്കൂളിനു കിട്ടിയ വാഹനവും പടം വരച്ച് വാര്‍ത്തയാക്കി. ഡോക്ടര്‍ തോമസ് ഐസക്ക് എന്ന പേരു വഴങ്ങുന്നില്ല. എന്നു വെച്ച് എഴുതാതിരിക്കാനാകുമോ?
വാഹനവുമായി ബന്ധപ്പെട്ട് മറ്റു പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്. കരയില്‍കൂടി സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഏതെല്ലാമാണ്?പെട്ടി വണ്ടിയും ക്രെയിനും ജെ സിബിയും റോഡ് റോളറുമെല്ലാം അവരുടെ കൗതുക വണ്ടികളാണ്. അവ എഴുതാന്‍ സഹായം വേണ്ടിവന്നു എങ്കിലും എഴുതി. വായിച്ചു. ആര്‍ക്കെങ്കിലും സംശയുണ്ടെങ്കില്‍ ദേ പടം വരച്ചിട്ടുമുണ്ട്.

ആലപ്പുഴക്കാര് ഹൗസ്ബോട്ടിനെക്കുറിച്ച് എഴുതാതെ എന്തോന്നു പഠനം എന്നാണ് കുട്ടികള്‍ ചിന്തിക്കുന്നത്.
മറ്റു ചില രചനകള്‍ നോക്കൂ. എല്ലാത്തിന്റെയും പടം വരച്ചാണ് ഒരാളുടെ പ്രതികരണം. ആ ട്രെയിനും പാളോം ഒന്നു നോക്കി ആസ്വദിച്ചോളൂ. ജെ സി ബി അസ്സലായില്ലേ?

 ചിലരാകട്ടെ പടം വെട്ടി ഒട്ടിച്ചു.

ജങ്കാറിനെക്കുറിച്ച് ഞാനാണ് എഴുതിയത് എന്നു പറയുമ്പോള്‍ കുട്ടിക്ക് അഭിമാനം. ആലപ്പുഴയില്‍ പലേടത്തും ജങ്കാര്‍ അപരിചിത ജലവാഹനമല്ല
ഞങ്ങള്‍ ഒന്നാം ക്ലാസുകാരെഴുതിയ പാട്ടെങ്ങനെ? അല്ല ചേച്ചിമാരേ നിങ്ങള്‍ പഠിക്കുമ്പോ ഇങ്ങനെ പാട്ടെഴുതുമായിരുന്നോ?
അമ്മമാര്‍ക്കും പണിയായി. കടങ്കഥ ശേഖരിക്കണം. ചിത്രം വെട്ടാന്‍ സഹായിക്കണം. ചന്തമുണ്ടോ എന്നു പറയണം. എഴുതിയത് കേള്‍ക്കണം..ഓരോ ദിവസവും കുട്ടിയുടെ ബുക്കില്‍ ടീച്ചര്‍ കുറിച്ച പ്രവര്‍ത്തനം ചെയ്യാന്‍ പ്രചോദിപ്പിക്കണം.

രക്ഷിതാക്കളുടെ പരാതി ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും  പി ടി എയില്‍ പങ്കിട്ടില്ല എന്നാണ്. ഒന്നിലെ കുട്ടികള്‍ ഇത്രമനോഹരമായി എഴുതുമെന്ന് അവരെ അറിയിച്ചില്ല.
 ക്ലാസ് പി ടി എയില്‍ മാത്രമാണ് പങ്കിടല്‍ നടത്തിയത്.  
ഒരു കണക്കിന് പി ടി എക്കാരുടെ പരാതിയില്‍ കഴമ്പുണ്ട്.  
അതിശയകരമായ നിലവാരത്തില്‍ എത്തിച്ചേര്‍ന്ന കുരുന്നുകളെ ആദരിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കാതെ പോയില്ലേ?
(ഒന്നാം ക്ലാസ് വിശേഷങ്ങള്‍ തുടരും.)
പി ടി എ ഷൈനി ടീച്ചറുടെ ക്ലാസ് മികവുകള്‍  
ബ്ലോഗിലൂടെ അറിയുന്നു, ആസ്വദിക്കുന്നു.ആവേശം കൊളളുന്നു. 
അവര്‍ വിദ്യാലയത്തിനു നല്‍കിയ സഹായത്തിനും പിന്തുണയ്കും അക്കാദമിക നേട്ടം തിരികെ നല്‍കിയാണ് അധ്യാപകര്‍ പ്രതിരിക്കുന്നത്.
കഴിഞ്ഞ പോസ്റ്റ് വായിച്ച് ശ്രീ കൊടക്കാട് നാരായണന്‍ മാഷ്   ഫേസ് ബുക്കിലിട്ട  കമന്റ്

Kodakkad Narayanan "Shine.. shine...... Shiny teacher"
രക്ഷിതാവ് എഴുതി 
Anil Kumar " പ്രീതികുളങ്ങര സ്കൂളിന്റെ അഭിമാനം"
അനുബന്ധം
1. 
ഇന്നു ഞാന്‍ മാരാരിക്കുളത്തെ ഒരു രക്ഷിതാവിനെ കണ്ടു.
 കുട്ടിക്ക് പ്രവേശനം തേടി വന്നതാണ്. ഇന്നലെ ഒന്നാം ക്ലാസിലെ അ‍ഡ്മിഷന്‍ ക്ലോസ് ചെയ്തു എന്ന പത്ര വാര്‍ത്ത കണ്ടാണ് ഇന്നു വന്നത്. 94 കുട്ടികളായി ഇനി ഉള്‍ക്കൊളളാന്‍ സ്ഥലമില്ലെന്നു എച് എം പറഞ്ഞിട്ടും ഈ മലയാളം മീഡിയം സ്കൂളില്‍ത്തന്നെ കുട്ടിയെ പഠിപ്പിക്കണമെന്നു രക്ഷിതാവ് . 
അങ്ങനെ ആ കരുന്നും ഇന്ന് സ്കൂളിന്റെ ഭാഗമായി.
2.
ഫേസ് ബുക്ക് ഡയറിയുടെ പ്രകാശനച്ചടങ്ങില്‍ ഡോ തോമസ് ഐസക്കിനോട് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഈ സ്കൂളിനെ ഉദാഹരിച്ചാണ് മറുപടി നല്‍കിയത്. ആയിരങ്ങളാണ് അത് കേട്ടത്. തൊട്ടടുത്ത കൊച്ചുവിദ്യാലയത്തിലെ അത്ഭുതകരമായ നേട്ടങ്ങള്‍.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി