Pages

Sunday, May 7, 2017

 ജൈവവൈവിധ്യം അധ്യാപക പരിശീലനത്തിൽ സജീവ ചർച്ചയായി
ചെറുവത്തൂരിൽ ഒരു പടി കൂടി മുന്നേറി
നാട്ടിലെ വൈവിധ്യം അനുഭവ തലത്തിലേക്ക് കൊണ്ടുവന്നു
ചെറുവത്തൂർ ഉപജില്ല പല കാര്യങ്ങളിലും മാതൃക കാട്ടുന്നവരാണ്.
ഈ മാതൃകയും ഗംഭീരം
ഇനി വിദ്യലയവളപ്പിലേക്ക് നാട്ടുമാവുകൾ വരട്ടെ.

ഫലവൃക്ഷങ്ങൾ ഓരോന്നായി തിരിച്ചു വരട്ടെ
തുടങ്ങിയോ ഒരുക്കം !
ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം കേരള ചരിത്രത്തിൽ ഇടം പിടിക്കും
സർവ്വശിക്ഷാ അഭിയാൻ വേനൽപ്പച്ച തയ്യാറാക്കിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും ചെറിയ ധനസഹായം നൽകുമെന്നറിയുന്നു.
അതത് വിദ്യാലയം തീരുമാനിച്ചാൽ വേഗം തിരിച്ചെടുക്കാം നാടിന്റെ പച്ചപ്പിനെ
ജീവിതപ്പച്ചയെ '

അനുബന്ധം
ചെറുവത്തൂർ ബി.പി.ഒയുടെ കുറിപ്പ് -
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'കാമ്പസ് ഒരു പാഠപുസ്തകം' എന്ന ആശയം യാഥാർഥ്യമാകുമ്പോൾ....
ഓരോ വിദ്യാലയത്തിലും 'ജൈവ വൈവിധ്യ ഉദ്യാനം'-സങ്കൽപ്പത്തിൽ നിന്ന്  യാഥാർഥ്യത്തിലേക്ക് എത്തുമ്പോൾ ...
നാട്ടിൻ പുറത്തിന്റെ പഴയ നന്മകൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയാണ് അവധിക്കാല പരിശീലനത്തിൽ ഒത്തുചേർന്ന ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപകർ... പരിശീലനത്തിന്റെ ഏഴാം നാൾ തങ്ങളുടെ പ്രദേശത്ത് ലഭ്യമായ പരമാവധി നാട്ടു മാങ്ങകളുമായാണ്  ഓരോരുത്തരും പരിശീലന കേന്ദ്രമായ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.സ്കൂളിൽ എത്തിയത്.നിമിഷ നേരം കൊണ്ട് അമ്പതോളം ഇനങ്ങളിലായി എഴുനൂറിലധികം മാങ്ങളുടെ പ്രദർശനം സ്കൂളിലെ ഗോ മാവിൻ ചുവട്ടിൽ ഒരുങ്ങിയപ്പോൾ, പലരുടെയും മനസ്സ് കുട്ടിക്കാലത്തേക്ക് ഊളിയിട്ടു....മാഞ്ചോട്ടിൽ കളിവീടു വെച്ചു കളിച്ചതും, കാറ്റത്തു വീഴുന്ന മാമ്പഴം കൈക്കലാക്കാൻ മത്സരിച്ചതും, വഴക്കിട്ടതും എല്ലാമെല്ലാം മനസ്സിൽ മിന്നി മറഞ്ഞു....അന്ന് എല്ലായിടത്തും സമൃദ്ധമായിരുന്ന നാട്ടുമാങ്ങകൾ ചിലയിടത്തെങ്കിലും ഇന്നും ബാക്കിയുണ്ടെന്ന് മനസ്സിലാക്കാൻ പ്രദർശനം സഹായകമായി...മാങ്ങകൾ തൊട്ടും, തലോടിയും, മണത്തും നിർവൃതിയടഞ്ഞുവെങ്കിലും കടിച്ചു തിന്നാൻ കിട്ടാത്തതിൽ ചിലർക്കെങ്കിലും പരിഭവം. അടുത്ത ദിവസം ഒരുക്കുന്ന സ്നേഹസദ്യയിൽ 'മാങ്ങാ പെരക്ക് ' ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാകുമെന്ന് പ്രദർശനത്തിന്റെ മുഖ്യ ചുമതലക്കാർ അറിയിച്ചതു മാത്രമാണ് ഏക പ്രതീക്ഷ.. മാങ്ങ കിട്ടിയില്ലെങ്കിലും, ഇഷ്ടപ്പെട്ട മാങ്ങയുടെ അണ്ടിയെങ്കിലും കിട്ടിയിൽ മതിയെന്ന പക്ഷക്കാരാണ് മറ്റു ചിലർ.. സ്കൂളിൽ ഒരുക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിലേക്ക് അപൂർവമായ ഒരു നാട്ടു മാവെങ്കിലും തന്റെ വക എത്തിക്കാൻ കഴിയുമല്ലോ! ഇതാണ് അവരുടെ വാദം ...
അതെ, ഇതു തന്നെയായിരിക്കണം പരിശീലനം കഴിഞ്ഞു പോകുമ്പോൾ ഓരോ അധ്യാപകന്റെയും അധ്യാപികയുടെയും ചിന്ത... കാമ്പസ് ഒരു പാഠപുസ്തകമായി മാറുമ്പോൾ അതിൽ വ്യത്യസ്തമായ ഒരു ഏട് എന്റെ വകയുണ്ടാകും, തീർച്ച.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി