Pages

Sunday, August 20, 2017

അധ്യാപകന് കുട്ടികള്‍ ടേം പരീക്ഷ നടത്തി


'പഠിപ്പിക്കുന്ന ഏതൊരധ്യാപകനും മുഖവിലക്കെടുക്കേണ്ടത് തന്റെ കുട്ടികൾ തന്നെക്കുറിച്ച് എന്തു പറയുന്നു എന്നതാണ്. എന്നെ വിലയിരുത്താനുള്ള സ്വാന്തന്ത്ര്യം കുട്ടികൾക്ക് ഞാൻ
കൊടുക്കാറുണ്ട്. ഫസ്റ്റ് ടേം കഴിഞ്ഞപ്പോൾ അവരോട് ഒരു വിലയിരുത്തൽ കുറിപ്പെഴുതാൻ പാഞ്ഞപ്പോൾ കിട്ടിയവ. തിരുത്തേണ്ടതു തിരുത്താനും തുടരേണ്ടതു തുടരാനും പ്രചോദനം നൽകുന്ന വാക്കുകൾ. പിന്നെ പൊതു വിദ്യാലയത്തിലെ കുട്ടികൾക്ക് അക്ഷരവഴി അറിയില്ലെന്നു പറയുന്ന രാജൻ ചെറുക്കാടിനു വായിക്കാൻ കൂടിയാണിത്" എന്ന കുറിപ്പാണ് ഫേസ്ബുക്കില്‍ കണ്ടത്. ഞാന്‍ മാഷിന്റെ കുട്ടികള്‍ എഴുതിയ കാര്യങ്ങള്‍ വായിച്ചു.
കുട്ടികളെഴുതുന്നു.
  • ഇപ്പോള്‍ ഞങ്ങള്‍ക്ക് അര്‍ഥത്തിനുളളിലെ അര്‍ഥം മനസിലാക്കി വായിക്കാന്‍ കഴിയുന്നു.
  • രണ്ടു മാസമായി മാഷ് ഈ സ്കൂളില്‍ വന്നിട്ട് .കുറെ നല്ല ശീലങ്ങളും പുതു അറിവുകളും കിട്ടി. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് വായിക്കാന്‍ മാഷ് ഞങ്ങളെ പഠിപ്പിച്ചു
  • മാഷ് ഉണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു

  • മാഷ് എന്‍സൈക്ലോപീഡിയ പോലെ ഒരു പുസ്തകം തയ്യാറാക്കാന്‍ പറഞ്ഞിട്ടുണ്ട്. മാഷ് തന്നെ ഒരു എന്‍സൈക്ലോപീഡിയ ആണ്.
  • സര്‍ ഒരു കാര്യം സര്‍ നെററിലിടുന്ന കൂടുതല്‍ വിവരങ്ങള്‍ എനിക്ക് ലഭിക്കുന്നില്ല. അതിനാല്‍ അതു കൂടി ക്ലാസില്‍ പങ്കുവെക്കണമെന്നാണ് എന്റെ അഭിപ്രായം
  • മാഷ് ഞങ്ങള്‍ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു തന്നു. മാഷ് വന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്
  • മാഷിന്റെ ക്ലാസ് ഒരു ബോറടിയും ഇല്ലാത്തതാണ്. മാഷ് ഞങ്ങളെ പദ്യഭാഗങ്ങള്‍ ഫോണില്‍ കേള്‍പ്പിക്കും
പ്രഥമാധ്യാപകനായ എം കെ ഗോപകുമാറാണ് കുട്ടികളെക്കൊണ്ട് മാഷെ വിലയിരുത്തിക്കുന്നത്
ഇതില്‍ നിന്നും മനസിലാകുന്നത് ക്ലാസില്‍ ഈ പ്രഥമാധ്യാപകന്‍ നല്ല മാഷാണെന്നാണ്.



എന്റെ സുഹൃത്തുക്കളായ മറ്റു പലരേയും പോലെ പ്രഥമാധ്യാപകനായത് അക്കാദമികമായ മികവിലേക്ക് വിദ്യാലയത്തെ ഉയര്‍ത്താനുളള അവസരമാക്കുകയാണ് ഗോപകുമാറും
മാഷോട് ഞാന്‍ വിശദാംശങ്ങള്‍ ചോദിച്ചു. എന്നു മുതലാണ് ഈ രീതി ആരംഭിച്ചത്?
കുട്ടികള്‍ എന്നെ തിരുത്തുന്നു
"ഏതാണ്ട് പത്തുവർഷം മുമ്പുതന്നെ തുടങ്ങി .അവർ കൃത്യമായി അവരെ സന്തോഷിപ്പിച്ച സങ്കടപ്പെടുത്തിയ കാര്യങ്ങളും എഴുതിത്തരാറുണ്ട്. ഒരിക്കൽ ദേഷ്യം വന്ന് ഞാനൊരു കുട്ടിയുടെ നോട്ടുപുസ്തകം ക്ലാസിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. മാർച്ചിൽ പ്രതികരണക്കുറിപ്പിൽ അവൾ പറഞ്ഞു. പുസ്തകങ്ങളെക്കുറിച്ച് ബഹുമാനത്തോടെ എന്നും പറയാറുള്ള വായനയുടെ പുതുവഴികൾ കാട്ടിത്തരുന്ന മാഷ് എന്നിലുണ്ടാക്കിയ ഏറ്റവും വലിയ വേദന അന്ന് എന്റെ നോട്ടുപുസ്തകം വലിച്ചെറിഞ്ഞതാണ്. ഇന്നും ആ ദേഷ്യം എന്റെ ഉള്ളിലുണ്ടെന്ന്. അതെന്റെ കണ്ണു തെളിയിച്ച അനുഭവമാണ്. അവളെ പ്രത്യേകം വിളിക്കാതെ ക്ലാസിൽ വെച്ച് ക്ഷമ പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞതും പിന്നെ ചിരി തെളിഞ്ഞു വന്നതും ദേഷ്യം വലിഞ്ഞതും മറക്കാത്ത അനുഭവം. നമുക്ക് ക്ലാസിലെ പെരുമാറ്റത്തിലെ പോരായ്മകൾ തിരുത്താൻ ഈ വഴി സാധിക്കുന്നു '
അമൂല്യസമ്പാദ്യം

കുട്ടികള്‍ എഴുതിയ കുറിപ്പുകള്‍ മയില്‍പ്പീലി പോലെ ഈ മാഷ് സൂക്ഷിച്ചുവെച്ചിരുന്നു.
"ഉണ്ടായിരുന്ന മാഷെ.വീടു പണി നടക്കുമ്പോൾ പലതും വ്യവസ്ഥാരഹിതമായി കൂട്ടിയിട്ടു. ചിതലിനുപല്ലമായി പോയി. കുറച്ച് എടുത്തു വെച്ചത് എവിടെയോ ഉണ്ട്. ക്ലസ്റ്ററിൽ മറ്റുള്ളവർ അധ്യാപകനെ വിലയിരുത്തേണ്ടതില്ലെ കാഴ്ചപ്പടുകാർ ധാരാളമുണ്ടായിരുന്നു. അതു വായിക്കാൻ കൊടുത്തപ്പോൾ പിന്നെ മിണ്ടിയില്ല.”
രക്ഷിതാക്കളും വിലയിരുത്തട്ടെ
മാഷെ സ്വന്തം കുട്ടികള്‍ വിലയിരുത്തിയത് സമൂഹവുമായി പങ്കുവെച്ചോട്ടെ എന്നു ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെ- ടീച്ചിങ്ങ് മാന്വലും ക്ലാസ്സും ആരെങ്കിലും കണ്ടു പോയാൽ സഹിക്കാത്ത സമൂഹം നമുക്കുണ്ടല്ലൊ. ഇനി രക്ഷിതാവിനോടും വിലയിരുത്തൽ കുറിപ്പു തരാൻ ഞാൻ പറയാൻ പോവുകയാ
ധീരമായ നടപടി
ഈ ആര്‍ജവമാണ് എല്ലാ അധ്യാപകര്‍ക്കും വേണ്ടത്.

മണികണ്ഠന്‍മാഷ് കാസസര്‍കോ‍ഡ് ഫേസ് ബുക്കില്‍ ഇട്ട കമന്റ്
കഴിഞ്ഞ 5 വർഷമായി ഓരോ വർഷവും ഏഴാം ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികൾക്ക് ഞാൻ ഒരവസരം നല്കി വരുന്നു .ഒരു കടലാസിൽ അവരുടെ പേരെഴുതാതെ എന്റെ കുറവുകൾ എഴുതിതരണം .ഞാൻ തുടരേണ്ട എന്റെ മേൻമകൾ ഏറ്റവും അവസാനം നാലോ അഞ്ചോ വരികളിൽ എഴുതാം . ചർച്ച ചെയ്യാതെ ,പരസ്പരം കാണിക്കാതെ എഴുതണം .നിർദ്ദേശം നല്കി ഞാൻ ക്ലാസ്സിൽ നിന്ന് മാറി നിൽക്കും . .അവസാന ദിവസം ഒരു പിരിയഡ് ഇതിന് നൽകും .ശേഖരിച്ച് വീട്ടിൽ നിന്ന് വായിച്ചു നോക്കും .കുട്ടികളുടെ വിലയിരുത്തൽ സൂക്ഷ്മവും അധ്യാപകനെ വളർച്ചയ്ക്ക് അനിവാര്യവുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .പണ്ടൊക്കെ ഞാൻ ഒരു 80 % അധ്യാപകനാണ് എന്നായിരുന്നു എന്റെ തെറ്റിദ്ധാരണ .ഇത്തരത്തിൽ കുട്ടികളുടെ വിലയിരുത്തൽ വായിച്ചപ്പോൾ അത് 50 % അധ്യാപകൻ എന്ന നിലയിലേ ഞാനുള്ളൂ എന്ന് തിരിച്ചറിഞ്ഞു.കഴിഞ്ഞ അഞ്ച് വർഷമായി കുട്ടികളുടെ നിർദ്ദേശത്തിനനുസരിച്ച് മാറാൻ ശ്രമിച്ചിട്ടും കഴിഞ്ഞ വർഷത്തെ വിലയിരുത്തൽ വായിച്ച് '60% അധ്യാപകൻ 'എന്ന നിലയിലേക്കേ എനിക്ക് ഉയരാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് തോന്നുന്നു .

1 comment:

  1. മണികണ്ഠൻ മാഷ് കുട്ടികളെ അറിഞ്ഞ അധ്യാപകൻ ഗോപകുമാർ സാറിനെ അറിയില്ല ഇപ്പോൾ അറിയുന്നു. രണ്ടു പേർ ക്കും അഭിനന്ദനങ്ങൾ

    ReplyDelete

പ്രതികരിച്ചതിനു നന്ദി