Pages

Saturday, June 15, 2019

പൊതുവിദ്യാലയങ്ങളിൽ നിശ്ശബ്ദവസന്തം


പൊതുവിദ്യാലയങ്ങൾ മാറുകയാണ്. സർക്കാർ സ്കൂളുകൾ രണ്ടാംതരം പൗരന്മാരെയാണ് സൃഷ്ടിക്കുന്നതെന്ന പൊതുബോധത്തിനും വലിയ മാറ്റം വന്നിരിക്കുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടലിന്റെ മുനമ്പിലായിരുന്ന കാലത്തുനിന്ന് കേരളം അതിവേഗം ബഹുദൂരം മുന്നേറി എന്നു വ്യക്തമാക്കുന്നതാണ് സർക്കാരിന്റെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ്.
ഈ വർഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികളാണ് കൂടുതൽ ചേർന്നിട്ടുള്ളത്. ആകെയുള്ള 37.16 ലക്ഷം വിദ്യാർഥികളിൽ 11.69 ലക്ഷം സർക്കാർ മേഖലയിലും 21.58 ലക്ഷം എയ്ഡഡ് മേഖലയിലുമാണ്. അൺ എയ്ഡഡിൽ 3.89 ലക്ഷം കുട്ടികളുണ്ട്. ഈവർഷം 38,000 കുട്ടികളാണ് അൺ എയ്ഡഡിൽ കുറഞ്ഞത്. പൊതുവിദ്യാലയങ്ങൾ തിരിച്ചുപിടിക്കുകയെന്ന സർക്കാർനയം വലിയ വിജയം നേടിയിരിക്കയാണെന്ന പ്രകടമായ സൂചനയാണിത്. മൂന്നുവർഷം പിന്നിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മികച്ച ഫലം കണ്ടുതുടങ്ങി എന്നർഥം.
ആഗോളീകരണത്തിന്റെ ഭാഗമായി തൊണ്ണൂറുകളുടെ തുടക്കംമുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തഴച്ചുവളർന്നതോടെ സർക്കാർ നേരിട്ടുനടത്തുന്ന പൊതുവിദ്യാലയങ്ങൾ ദൈന്യത്തിന്റെ പ്രതീകങ്ങളായി മാറി.
പൊട്ടിപ്പൊളിഞ്ഞ, നല്ല ബെഞ്ചും ഡെസ്കുമില്ലാത്ത, നല്ല ശൗചാലയങ്ങളില്ലാത്ത, വലിയ വിജയങ്ങളില്ലാത്ത, മലയാളംമാത്രം സംസാരിക്കുന്ന, സമരങ്ങൾ നടക്കുന്ന ഇടമെന്ന പ്രതിച്ഛായയായിരുന്നു പൊതുവിദ്യാലയങ്ങളുടേത്. സമരങ്ങളില്ലാത്ത, ഇംഗ്ലീഷ് സംസാരിക്കുന്ന, വലിയ സൗകര്യങ്ങളും വലിയ ഫീസും വാങ്ങുന്ന സ്വകാര്യ സ്കൂൾ സംരംഭങ്ങൾക്ക് മുന്നിൽ പൊതുവിദ്യാലയം എന്നത് പരാജയത്തിന്റെ പ്രതീകമായി. അതാണ് ഇപ്പോൾ പഴങ്കഥയായി മാറിയത്.
പൊതുവിദ്യാലയം എന്നത് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന യത്നമാണ് ഇവിടെ വിജയം കണ്ടത്. ഏതു സ്വകാര്യ വിദ്യാലയത്തോടും കിടപിടിക്കാൻ ശേഷിയുള്ള ഒന്നായി പൊതു വിദ്യാലയത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് തെളിയിക്കാനായത് സർക്കാരിന്റെ നിശ്ചയദാർഢ്യം തന്നെയാണ്. വിദ്യാഭ്യാസരംഗത്ത് ഒരു നിശ്ശബ്ദ വിപ്ലവത്തിനുതന്നെയാണ് ഇതു വഴിയൊരുക്കിയിരിക്കുന്നത്. കേരളത്തിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടമാണിത്.
പരീക്ഷാഫലത്തിലും പൊതുവിദ്യാലയങ്ങൾ നല്ലമാറ്റം കാഴ്ചവെക്കുന്നുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 2017-829 വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടിയപ്പോൾ 2018-ൽ അത് 1176-ഉം 2019-1312 -ഉം ആയി വർധിച്ചിട്ടുണ്ട്. തീർത്തും മത്സരാധിഷ്ഠിതമായ ലോകത്ത് പൊതുവിദ്യാലയങ്ങൾക്ക് കൈവന്ന ഈ നവോന്മേഷം നിലനിർത്തുകയെന്നത് പ്രധാനമാണ്. പൊതുജന പങ്കാളിത്തവും തദ്ദേശസ്ഥാപനങ്ങളുടെ സക്രിയമായ ഇടപെടലും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതു തുടർന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾ വളർത്തിയെടുക്കാൻ ആവശ്യമായ നിക്ഷേപം പൊതുവിദ്യാലയങ്ങളിൽ അനിവാര്യമാണ്. കമ്പോളത്തിലെ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനാവില്ല. ഭാവിയുടെ നിക്ഷേപമാണ് അവിടെ നടക്കുന്നത്. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുകയെന്നത് വിദ്യ നേടാനുള്ള ഏതൊരു വിദ്യാർഥിയുടെയും അവകാശം സംരക്ഷിക്കുക എന്നതുതന്നെയാണ്. അതു പണംകൊടുത്ത് വിദ്യ വാങ്ങാൻ ശേഷിയുള്ളവർക്ക് മാത്രമായിക്കൂടാ. സമൂഹത്തെ ആഴത്തിൽ വിഭജിക്കുന്നതിനു മാത്രമേ അതു വഴിയൊരുക്കൂ. പൊതുവിദ്യാലയങ്ങൾ സംരക്ഷിച്ചെങ്കിൽമാത്രമേ ഈ വിഭജനത്തിന്റെ മുറിവുകൾ നമുക്ക് തുടച്ചുനീക്കാനാവൂ. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആ വഴിയിലെ മാർഗദീപമായി മാറട്ടെ.
(14 Jun 2019,  ന് മാതൃഭൂമി എഴുതിയ എഡിറ്റോറിയല്‍ ആണിത്)

 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി