എന്താണ് ഈ വാർത്താ ഗ്രൂപ്പിൻ്റെ പ്രത്യേകത?
കോഴിക്കോട് ജില്ലയിൽ ,പേരാമ്പ്ര കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന വാർത്താ ഗ്രൂപ്പ് മൂന്നുവർഷം പിന്നിടുന്നു എന്നതാണോ?
2019 ജൂൺ 3 നാണ് വാർത്ത എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പിന്നീടത് 8 വാട്സാപ്പ് ഗ്രൂപ്പുകളും ഒരു ടെലഗ്രാം ഗ്രൂപ്പുമായി വളർന്നു എന്നതാണോ?
അതു മാത്രമല്ല, ലക്ഷ്യവും ഏറെ പ്രസക്തം
കാഴ്ചാ പരിമിതർ, മറ്റ് ഭിന്നശേഷിക്കാർ , കിടപ്പിലായവർ , വയോജനങ്ങൾ എന്നിവർക്ക് പത്ര വാർത്തകൾ വായിച്ചു കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.
മാതൃഭൂമി, മലയാള മനോരമ, ദി ഹിന്ദു എന്നീ പത്രങ്ങളിലെ വാർത്തകളാണ് ദിവസവും വായിച്ച് പോസ്റ്റ് ചെയ്യുന്നത്. ഓരോ വാർത്തയും 10 മിനുട്ടു വീതമുണ്ടാകും.
കൂടാതെ ദിവസവും ഒരു പുസ്തകവും പരിചയപ്പെടുത്തും.
ഒന്നാം വാർഷികത്തിന് അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ: സി രവിന്ദ്രനാഥ് ആശംസാ സന്ദേശമയച്ചു.
എല്ലാദിവസവും രാവിലെ 9 മണിക്കു മുൻപായി എല്ലാ വിഭവങ്ങളും പോസ്റ്റ് ചെയ്യും. പത്രമില്ലാത്ത അവധി ദിവസങ്ങളിൽ ഓൺലൈൻ പത്രത്തിൽ നിന്നാണ് വാർത്തകൾ വായിക്കുന്നത്.
ജി രവി യുടെ നേതൃത്വത്തിൽ സി കെ വിനോദൻ (റിട്ട എ ഇ ഒ ) ദിവ്യ ദാമോദരൻ (ലക്ചറർ ഡയറ്റ് ) അധ്യാപകരായ ടോമി കെ.സി ,സുരേന്ദ്രൻ പുത്തഞ്ചേരി , മിനി വില്യംസ് എന്നിവരും , വിദ്യാർത്ഥികളായ വൃന്ദ ജി രവി ,ദിവ്യ രാജീവ്എന്നിവരുമാണ് വാർത്താ ഗ്രൂപ്പിനെ നയിക്കുന്നത്.
2000ൽ കൂടുതൽ കാഴ്ചാപരിമിതർ ദിവസേനെ വാർത്തകൾ കേൾക്കുന്നു. ശാരീരിക പരിമിതികൾ അനുഭവിക്കുന്നവരും വയോജനങ്ങളും അടക്കം 6000 ൽ കൂടുതൽ പേർ വാർത്തകൾ കേൾക്കാൻ ഈ ഗ്രൂപ്പിനെ ആശ്രയിക്കുന്നു.
നേരിട്ട് കേൾക്കുന്നവരുടെ എണ്ണമാണ് മുകളിൽ സൂചിപ്പിച്ചത്. വ്യക്തികൾ ഷെയർ ചെയ്തും വിദ്യാലയങ്ങളിൽ പ്രക്ഷേപണം ചെയ്തും നിരവധി ആളുകളിലേക്ക് വാർത്ത എത്തുന്നുണ്ട്. നൂറിലധികം ഗ്രൂപ്പുകളിലേക്ക് വാർത്ത ഷെയർ ചെയ്ത് എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
കോവിഡ് കാലത്ത് ശ്രോതാക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. ഇത് വലിയൊരംഗീകാരമായാണ് വാർത്താ ഗ്രൂപ്പ് കണക്കാക്കുന്നത്.
വാട്സാപ്പിൽ എട്ടു ഗ്രൂപ്പുകളിലായാണ് ഇപ്പോൾ പ്രക്ഷേപണം. പ്രവാസികൾക്കായി മൂന്നു ഗ്രൂപ്പുകൾ വാർത്തയുടേതായി പ്രവർത്തിക്കുന്നു. ഒരു ടെലഗ്രാം ഗ്രൂപ്പും പ്രവർത്തിക്കുന്നു.
അനവധി ആളുകൾ വാർത്ത കേൾക്കുന്നുണ്ടെങ്കിലും കാഴ്ചാ പരിമിതർക്കും കിടപ്പിലായവർക്കും , വയോജനങ്ങൾക്കും വാർത്തയെത്തിക്കുക എന്നതാണ്തുടക്കത്തിലും , ഇപ്പോഴും ലക്ഷ്യം.
ഒരു ദിവസം പോലും മുടക്കമില്ലാതെ വാർത്താ ഗ്രൂപ്പ് 2022 ജൂൺ 2 ന് മൂന്നു വർഷം പൂർത്തിയാക്കുന്നു.
കൂടുതൽ പുതുമകളോടെ കൂടുതൽ വായനക്കാരിലേക്കെത്താനുള്ള ശ്രമത്തിലാണ് നാലാം ജൻമദിനത്തിൽ വാർത്തയുടെ അണിയറ പ്രവർത്തകർ.
യാതൊരു സാമ്പത്തീക ലാഭവും പ്രതീക്ഷിക്കാതെയാണ് വാർത്താ ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്.
ഈ ജൂൺ 3
ഭിന്നശേഷിക്കാർക്കായി പ്രതിദിനം സമയം നീക്കിവെച്ച
രവിയുടെയും കൂട്ടരുടെയും പ്രവർത്തനങ്ങളോട് ആദരവ് പ്രകടിപ്പിക്കാം.
അത് സ്വന്തം സ്ഥാപനത്തെ, ക്ലാസിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ടാകട്ടെ.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി