Pages

Saturday, March 18, 2023

കണ്ടറിവിൻ്റ നിറവിൽ കിഴുമുറി ഗവ: എൽ പി സ്കൂൾ

നാട്ടു നാട്ടു പാട്ടിൻ്റെ ചുവടുവെയ്പ്പുകളുടെ ഘട്ടങ്ങൾ അറിയാം പക്ഷെ കുംഭാരരുടെ മൺപാത്ര നിർമാണത്തെക്കുറിച്ച് ഒന്നുമറിയില്ല.

എത്ര സൂക്ഷ്മതയോടെ തികവോടെ സർഗാത്മകമായി നിർമിക്കുന്നവയാണത്

കൊച്ചു കുട്ടികൾ പഠനയാത്രയുടെ ഭാഗമായി കളിമൺപാത്ര നിർമാണ സ്ഥലത്ത് എത്തി വിസ്മയപ്പെട്ടു

കാഴ്ച്ച എന്നാണ് കുട്ടികളുടെ പഠനയാത്രയുടെ പേര്

ഇത്തവണ എത്തിയത് കുട്ടികളാരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്തിടത്തിലേക്കായിരുന്നു. പരമ്പരാഗതമായി മൺപാത്രങ്ങൾ ഉണ്ടാക്കുന്ന ലക്ഷ്മണൻ ചേട്ടന്റെ വീട്ടിൽ...

.ലക്ഷ്മണൻ ചേട്ടന്റെ അടുത്ത് ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചപ്പോൾ സങ്കടത്തോടെ ഒരു കാര്യം പറഞ്ഞു.

മണ്ണ് തീർന്നിരിക്കുകയാണ്. സുഖമില്ലാത്തതിനാൽ എല്ലാം മുടങ്ങി കിടക്കുകയാണ്. പാലക്കാട് നിന്ന് മണ്ണ് കൊണ്ടുവരണം. ധാരാളം നടപടിങ്ങൾ ഉണ്ട് മണ്ണെടുക്കുവാനും അത് ഇവിടം വരെ എത്തിക്കുവാനും. അപ്പോൾ ഞങ്ങൾ പറഞ്ഞു മണ്ണ് ഞങ്ങൾ ഏർപ്പാടാക്കാം. അങ്ങനെ ബിന്ദു ടീച്ചറുടെ നിർദ്ദേശപ്രകാരം ഗോവിന്ദ് സർ മുവാറ്റുപുഴക്ക് അടുത്തുള്ള ഒരു പാത്ര നിർമ്മാണ സ്ഥലത്തു നിന്നും അല്പം കളിമണ്ണ് സംഘടിപ്പിച്ചു.


വീടിനോട് ചേർന്നുള്ള ചായ്പിൽ ആണ് പാത്ര നിർമ്മാണ സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളെല്ലാവരും ഉള്ള സ്ഥലത്ത് ചുറ്റും കൂടി പാത്രം ഉണ്ടാക്കുന്ന ചക്രത്തിന്റെ നടുക്ക് അല്പം കുഴച്ച് പരുവപ്പെടുത്തിയ കളിമണ്ണ് വച്ചു. ഒരു ചെറിയ കോലെടുത്ത് അദ്ദേഹം ആ  ചക്രം നല്ല വേഗത്തിൽ കറക്കി. കുട്ടികളോട് സുരക്ഷിത അകലം പാലിക്കുവാൻ ആവശ്യപ്പെട്ടു. രണ്ട് കൈകൾ കൊണ്ട് മണ്ണിനെ ആകൃതിയിലാക്കിക്കൊണ്ടുവന്നു. അല്പ സമയം കഴിഞ്ഞപ്പോൾ കൈകൾക്കിടയിൽ നിന്നും പാത്രമായി  മണ്ണ് വിരിഞ്ഞ് വന്നപ്പോൾ കുട്ടികളുടെ അത്‌ഭുതം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എല്ലാവരും അത് കണ്ട് കയ്യടിച്ചു. അധ്യാപകർക്കും ഇതൊരു നവ്യാനുഭവം ആയിരുന്നു. ഫിനിഷിംഗ് ചെയ്യാൻ തുണി നനച്ച് പാത്രത്തിൽഇടക്കിടെ തലോടിക്കൊണ്ടിരിക്കുന്നുണ്ടായി. അതിനു ശേഷം അതെടുത്ത് വെയിലത്ത് ഉണക്കുവാൻ വയ്ക്കും. എന്നിട്ട്   അടുത്തുള്ള ചൂളയിൽ ഇട്ട് ചൂടാക്കി ബലപ്പെടുത്തി എടുക്കും. ചൂളയിൽ വിറക് ആണ് ഉപയോഗിക്കുന്നത് . എല്ലാം വിശദമായി കാണിച്ചു തന്നു. ലക്ഷ്മണൻ ചേട്ടന് 76 വയസ്സായി എന്റെ കാലത്തിനു ശേഷം ഇവിടെ ഇത് അവസാനിക്കുമെന്നുള്ള സങ്കടം പറഞ്ഞു. പുതിയ തലമുറയിലുള്ള ആരും ഇത്രേം കഷ്ടപ്പാട് ഏറ്റെടുത്ത് മുന്നിട്ട് വരാൻ തയ്യാറാക്കുന്നില്ലത്രേ. അങ്ങനെ അന്യം നിന്നു പോകാൻ ഒരുങ്ങുന്ന ഒരു കുലത്തൊഴിൽ കണ്ട് മനസ്സിലാക്കുവാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ കുട്ടികളൊന്നടങ്കം നന്ദി അറിയിച്ചു




എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തുള്ള ഒരു ഗ്രാമമാണ് രാമമംഗലം അവിടുത്തെ കിഴുമുറി ഗവ: എൽ പി സ്കൂളിലെ കുട്ടികൾ ഈ വർഷം നടത്തിയ യാത്രകളിലൂടെ നമുക്കൊന്ന് എത്തി നോക്കാം

പോലീസ് സ്റ്റേഷനിലേക്ക്

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന്  കുട്ടികളെ എല്ലാവരേയും പങ്കെടുപ്പിച്ചു കൊണ്ട് രാമമംഗലം പോലീസ് സ്റ്റേഷൻ സന്ദർശനം സംഘടിപ്പിച്ചു..


PTA പ്രസിഡന്റ്, SHO ഇൻസ്പെക്ടർ  ശ്രീ രാജേഷ് സാറിനെ മുൻകൂട്ടി കണ്ട് സന്ദർശനാനുവാദം നേടി. 


സ്കൂളിൽ തിരിച്ചെത്തിയതിനു ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു. രണ്ട് മണിക്ക് ആയിരുന്നു പോലീസ് സ്റ്റേഷൻ സന്ദർശനം നിശ്ചയിച്ചിരുന്നത്. പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള 44 കുട്ടികളാണ് ഉണ്ടായിരുന്നത്. PTA അംഗങ്ങളുടെ സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ ചെറിയ ഗ്രൂപ്പ് ആയി തിരിച്ച് സ്റ്റേഷന്റെ അടുത്ത് എത്തിച്ചു. അവിടെ നിന്നും ഒരു ഘോഷയാത്ര ആയി സ്റ്റേഷനിലേക്ക് പ്രവേശിച്ചു. മധുരം നൽകി ഉദ്യോഗസ്ഥർ കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്കായി പായസവും അവർ ഒരുക്കിയിരുന്നു.


സ്റ്റേഷനിലെ ഭരണ സംവിധാനം, ലോക്ക് അപ്പ്, ആയുധങ്ങൾ, കൈ വിലങ്ങ്, ലത്തി വയർലസ് സംവിധാനം മുതലായവ അവിടുത്തെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി ഷിന്റോ മാഡം കുട്ടികൾക്ക് വിശദീകരിച്ചു. പോലീസിനെ കുട്ടികൾ കൂടുതൽ അടുത്തറിഞ്ഞു.


ഒന്നര മണിക്കൂറുകൾക്കു ശേഷം സന്ദർശനം ഏതാണ്ട് പൂർത്തിയാക്കി. കേരള പോലീസിലെ രാമമംഗലം സേനാംഗങ്ങൾക്കുള്ള സ്കൂളിന്റെ കൃതജ്ഞതാ പത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു R SHO ഇൻ ചാർജിന് കൈമാറി. HM നോടൊപ്പം കുട്ടികളൊന്നടങ്കം നന്ദി പറഞ്ഞു സ്കൂളിലേക്ക് യാത്ര തിരിച്ചു.


അടുത്ത യാത്ര സംഘടിപ്പിച്ചത് AEO ഓഫീസിൽ നിന്നുള പ്രത്യേക നിർദ്ദേശപ്രകാരം ആയിരുന്നു.


ഞങ്ങളതിന് 'കാഴ്ച്ച' - പ്രകൃതിയിലേക്കും പ്രൈതൃകങ്ങളിലേക്കും എത്തി നോട്ടം ... എന്ന് പേരിട്ടു. SRG കൂടി സാദ്ധ്യതകൾ പരിശോധിച്ചു. PTA എക്സിക്ക്യൂട്ടിവിൽ ചർച്ച ചെയ്തു. 


തപാലാപ്പീസ്, കിഴുമുറി കത്തീഡ്രൽ വലിയ പള്ളി, പരമ്പരാഗത മൺപാത്ര നിർമ്മാണ കേന്ദ്രം,  പഴക്കം ചെന്ന നമ്പൂതിരി തറവാട്, നെൽപ്പാടം എന്നിവ സന്ദർശിക്കുവാൻ തീരുമാനിച്ചു.


10-ാം വാർഡ് മെമ്പർ ശ്രീമതി ആലീസ് ജോർജ് കാഴ്ച്ച പൈതൃക യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നടന്ന് ആയിരുന്നു യാത്ര ആരംഭിച്ചത്.

തപ്പാലാ ഫിസിൽ

ആദ്യം കാഴ്ച്ച എത്തിയത് തപാലാപ്പീസിൽ . കത്തയക്കുന്ന വിധമെല്ലാം പോസ്റ്റ് മാസ്റ്റർ നിനി മാഡം വിശദീകരിച്ചു. ഡേറ്റ് സ്റ്റാംപിങ്ങ് കുട്ടികളിൽ കൗതുകമുണർത്തി. എല്ലാവർക്കും സ്റ്റാമ്പ് അടിക്കുവാൻ അവസരം നൽകി. അവിടുന്ന് സ്കൂളിലെ ഹെഡ്മിസ്ട്രസ്സിന് നേരത്തെ തന്നെ തയ്യാറാക്കിയ കത്ത് സ്റ്റാമ്പ് ഒട്ടിച്ച്  സ്കൂൾ ലീഡർ അയച്ചു. നന്ദി രേഖപ്പെടുത്തി അടുത്ത കാഴ്ചയിലേക്ക്


കിഴുമുറി വലിയ പള്ളിയിൽ എത്തിച്ചേർന്നു. അവിടേയും സ്വാഗതം, മധുരം! പള്ളി എല്ലാം കുട്ടികൾ ചുറ്റി നടന്ന് കണ്ടു. ഉച്ച ഭക്ഷണം സ്കൂളിൽ തയ്യാറാക്കിയത് പള്ളിയിൽ വച്ച് കഴിച്ചു. ഫീൽഡ് ടിപ്പ് നടന്ന് തന്നെ പോകണമെന്നും ഭക്ഷണം നിർബന്ധമായും പുറത്ത് വച്ച് തന്നെ കഴിക്കണമെന്നും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ സർ കർശ്ശന നിർദ്ദേശം നൽകിയിരുന്നു. പള്ളി മുറ്റത്ത് ഉള്ള വിശാലമായ സ്ഥലത്ത് കുട്ടികൾ വിവിധങ്ങളായ കളികളിൽ ഏർപ്പെട്ടു. കാഴ്ച്ചയുടെ സ്ഥലം മാറ്റത്തിന് നേരമായി


പറയും തൂണിയും

പിന്നീട് 200 വർഷം പഴക്കമുള്ള കുന്നപ്പിള്ളി മന ആണ് സന്ദർശ്ശിച്ചത്. നാലുകെട്ടും, നിലവറയും നെല്ല് അളക്കാൻ ഉപയോഗിക്കുന്ന വിവധ ഉപകരണങ്ങൾ പ്രറ, തൂണി ) എന്നിവയും കണ്ടു . കുട്ടികൾക്ക് അതൊരു നവ്യ അനുഭവം ആയി . അവിടെ 90 നോട് അടുത്ത് പ്രായമുള്ള മുത്തശ്ശി മനയുടെ ചരിത്രം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.




രണ്ടു തരം തൂണിയുണ്ട്
ചവിട്ടിമെതിച്ചിരുന്ന കാലത്ത് 3 തൂണി ഉടമസ്ഥനും ഒരു തൂണി പണിക്കാരനും ആയിരുന്നു

അവസാനമായി പൊതുവിതരണ കേന്ദവും സന്ദർശ്ശിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ ചോദിച്ച് മനസ്സിലാക്കി. വിവിധ തരം കാർഡുകളെ പറ്റിയും അളവുതൂക്ക് സംവിധാനങ്ങളും ബയോമെട്രിക് സംവിധാനവും കുട്ടികൾ കണ്ടു മനസ്സിലാക്കി.

തുടർന്ന് കാഴ്ച സകൂളിൽ അവസാനിച്ചു.






1 comment:

  1. വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ!

    ReplyDelete

പ്രതികരിച്ചതിനു നന്ദി