Pages

Wednesday, November 2, 2011

പാഠപുസ്തകവും പ്രായോഗിക കൃഷിയും

കുരുന്നുകള്‍ പാഠത്തില്‍നിന്ന് പാടത്തിലേക്ക്



ഒറ്റമുണ്ടുടുത്ത് ചേറ്റില്‍ മുട്ടോളം മുങ്ങി മരമടിക്കൊപ്പം ആര്‍പ്പുവിളിച്ചും ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവച്ച് ഞാറുനട്ടും മണ്ണിന്റെ രുചിയും മണവും അറിഞ്ഞ കുരുന്നുകര്‍ഷകര്‍ക്ക് നെല്‍പ്പാടം പകര്‍ന്നു നല്‍കിയത് കൃഷിപാഠത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ . 
പാഠപുസ്തകവും പ്രായോഗിക കൃഷിയും സമന്വയിക്കുന്ന "പാഠങ്ങളില്‍നിന്ന് പാടത്തേക്ക്" എന്ന മാതൃകാപദ്ധതി ഒരുക്കിയത് പുനലൂര്‍ കലയനാട് വിഒയുപിഎസിലെ അധ്യാപകരും രക്ഷിതാക്കളുമാണ്.
ഗണിതം
പഠിക്കാന്‍ പ്രയാസകരമെന്നു പൊതുവേ കരുതുന്ന  ഗണിതശാസ്ത്രത്തെ  ശക്തമായ അനുഭവത്തിലൂടെ
അനായാസം ഹൃദിസ്ഥമാക്കാനായി കുട്ടികളെ നെല്‍പ്പാടത്തേക്ക് എത്തിക്കുന്ന നൂതനപദ്ധതിയാണ് സ്കൂളിന്റേത്.
വിസ്തീര്‍ണവും അംശബന്ധവും വ്യാസവും ശതമാനക്കണക്കുമെല്ലാം നെല്‍പ്പാടവും കൃഷിരീതിയും കാര്‍ഷിക വസ്തുക്കളും അടിസ്ഥാനപ്പെടുത്തി കുട്ടികള്‍ക്ക് പഠിപ്പിക്കുന്നതാണ് പാഠത്തില്‍നിന്ന് പാടത്തേക്കുള്ള യാത്രയുടെ വിജയരഹസ്യം. 
വയലിന്റെ വീതി എത്ര, 
വിതയ്ക്കുന്ന വിത്തിന്റെ അളവെത്ര, 
നടുന്ന ഞാറിന്റെ എണ്ണമെത്ര, 
വളത്തിന്റെ രാസമിശ്രിതങ്ങളുടെ അളവെത്ര എന്നിവയെല്ലാം പഠിക്കുന്നതിലൂടെ  പദ്ധതിയുടെ ലക്ഷ്യം നേടും .
ശാസ്ത്രം 
കൃഷിയിലൂടെ സയന്‍സും പഠിക്കാം. 
മിത്രകീടങ്ങള്‍ , ശത്രുകീടങ്ങള്‍ എന്നിവ ഏതെന്ന് തരംതിരിക്കാം. 
ജൈവ, രാസകൃഷിരീതികളെക്കുറിച്ച് കൂടുതല്‍ അനുഭവപാഠങ്ങള്‍ പകര്‍ന്നുകിട്ടും. 
ഭാഷയും സംസ്കാരവും സ്വാഭാവികമായി കടന്നു വരും.കൃഷിപ്പാട്ടിന്റെ താളവും അവര്‍ ആസ്വദിക്കും. 
അങ്ങനെ അന്യമാകുന്ന കാര്‍ഷിക സംസ്കൃതിയിലേക്കുള്ള തിരിച്ചുവരവിന് കുട്ടികളെക്കൊണ്ട് പാടത്ത് നന്മ വിതച്ച് നേട്ടം കൊയ്യുകയാണ് സ്കൂള്‍ അധികൃതര്‍ . കുട്ടികളില്‍ ആവേശം പകരാന്‍ മരമടിയും ഒരുക്കിയിരുന്നു. അടിപ്പുകാരും പിടിപ്പുകാരും മണ്ണില്‍ ഉരുക്കള്‍ക്കൊപ്പം ശരവേഗത്തില്‍ കുതിച്ചുപായുന്ന മരമടിയുടെ ആവേശം നെഞ്ചേറ്റാന്‍ നാട്ടുകാരും പാടത്തെത്തി. കാര്‍ഷികോത്സവത്തിന്റെ അരങ്ങുണര്‍ത്തിയായിരുന്നു വിഒ യുപിഎസിലെ കുട്ടികള്‍ പാടത്തിറങ്ങിയത്.

ക്യാറ്റില്‍ വെല്‍ഫയര്‍ അസോസിയേഷന്‍ , സ്കൂള്‍ പിടിഎ, മാര്‍ത്തോമാ ദയറ സമൂഹം, സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് എന്നിവ ചേര്‍ന്നാണ് പാടവും ക്ലാസ് മുറിയും ബന്ധപ്പെടുത്തി പുതിയ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയത്. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഉണ്ണിക്കൃഷ്ണനാണ് കാര്‍ഷിക പരിപാടി ഉദ്ഘാടനംചെയ്തത്.  ആറുമാസത്തിനുള്ളില്‍ പാഠ്യപദ്ധതി പൂര്‍ത്തിയാക്കും
സ്കൂളുകള്‍ കുട്ടികളെ കൊണ്ട് കൃഷി ചെയ്യിക്കാറുണ്ട്. അത് പഠനാനുഭവം ആകുന്നില്ലെങ്കില്‍ കേവലം കൃഷിവേല ആയി മാറും. കൃഷിവേല പഠിക്കാനല്ലല്ലോ സ്കൂളില്‍ കുട്ടികളെ വിടുന്നത് എന്ന് ചൂണ്ടു വിരല്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു.  
ഇവിടെ ഈ സ്കൂള്‍ ഒരു  പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നു. പഠനത്തിനുള്ള പ്രായോഗികാനുഭവം -അതാണ്‌ കൃഷി. 
ഇന്റഗ്രേഷന്‍ ഇതാണ്. 
കൃഷി മാത്രമല്ല മറ്റു പ്രായോഗികാനുഭവങ്ങളും പരിശോധിക്കാം  

3 comments:

  1. ഈ അടുത്ത കാലത്ത് കുറെ കോളേജ് വിദ്യാര്‍ഥികള്‍, അത് പോലെ ജോലി ഉപേക്ഷിച്ച ഒരു കൂട്ടം യുവാക്കള്‍ കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത് വളരെ വാര്‍ത്താപ്രാധാന്യം കിട്ടിയിരുന്നു. ഇത്തരം പഠനങ്ങള്‍, പുതു തലമുറകള്‍ കൃഷിയുടെയും പ്രകൃതിയുടെയും പ്രാധാന്യം മനസിലാക്കുന്നതിനുതകും

    ReplyDelete
  2. ഏട്ടിലെ പശുക്കളായി തലമുറകള്‍ വളര്‍ന്നു.സാഹിത്യം ഇഷ്ടപ്പെടുന്നവന്‍ ഗണിത സൂത്രങ്ങള്‍ പഠിച്ചു.സംഗീതം മനസ്സിലുള്ളവന്‍ രാസ നാമങ്ങള്‍ കൊണ്ട് ബന്ധിക്കപ്പെട്ടു. ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വരെയുള്ള അനാശാസ്യ ബന്ധം. ജീവിതത്തില്‍ അത് കൊണ്ട് യാതൊരു പ്രയോജനവും കിട്ടിയതായി അറിവില്ല. നിങ്ങള്‍ ഈ പറഞ്ഞ രീതി, മണ്ണി ലേക്ക് പുതിയ തലമുറയെ ഇറക്കി കൊണ്ടുവരു ന്നത്കൊണ്ട്അവര്‍ക്ക്മണ്ണിനോടും,കൃഷിയോടും,എന്നല്ല സഹജീവികളോടും മമത ഉണ്ടാകും .
    ഒരു പുതിയ തലമുറയെ എങ്കിലും രക്ഷപെടു ത്തുന്ന തിനു ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  3. പ്രിയ സ്നേഹിതരെ
    ശരിയായ പഠനം -അതു അല്പം സാഹസികമാണ്‌
    കുട്ടികള്‍ക്ക് നാട്നിറെ സമൃദ്ധിയും വേരുകളും വിസ്മയവും കണ്ടെത്താനും
    സ്വയം തിരിച്ചറിയാനും കഴിയും
    പാഠശാലയില്‍ നാട്ടിലെ കഴിവുള്ളവരുടെ എല്ലാം സേവനം , അറിവിന്റെ ഉറവകള്‍ പുസ്തകത്തിനും ക്ലാസ് ചുമരുകള്‍ക്കും പുറത്ത് ഉണ്ടെന്നു മനസ്സിലാക്കലും അതിനെ പ്രയോജനപ്പെടുത്തലും
    ഇതൊക്കെ ചില സ്കൂളുകളില്‍ നടക്കുന്നു .മറ്റിടങ്ങളില്‍ യാന്ത്രിക ബോധനം

    ReplyDelete

പ്രതികരിച്ചതിനു നന്ദി