Pages

Friday, April 6, 2012

'എന്ന് വ്യസനസമേതം സ്വന്തം എട്ടാം ക്ലാസ്'



"കത്ത്   നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
 എന്ന് വ്യസനസമേതം
 സ്വന്തം  എട്ടാം  ക്ലാസ് 
ഒപ്പ് "
കത്തിന്റെ അവസാന ഭാഗം എഴുതിക്കഴിഞ്ഞപ്പോള്‍ അല്പം ആശ്വാസം . ഓര്‍മകളുടെ പുരാവസ്തുശേഖരം കണ്ടു തീര്‍ന്ന പ്രതീതി. സ്കൂള്‍ മുറ്റത്തെ പൂവാക വേനല്പ്പൂക്കളില്‍ ചോന്നു നിന്നു. അവധിക്കു പോയ കുട്ടികള്‍ ക്ലാസ് കയറ്റം കിട്ടി മടങ്ങി വരുമ്പോള്‍ ഇവിടെ ഞാന്‍ ഉണ്ടാകുമോ ? എട്ടാം ക്ലാസ് നിശ്വസിച്ചു. 
പണ്ട് പെണ്‍കുട്ടികള്‍ക്ക് ഉത്സാഹമായിരുന്നു എട്ടാം ക്ലാസ് .
ഏഴാം ക്ലാസിലെ അരപ്പാവാടയില്‍ നിന്നും  പാദംമുട്ടിപ്പാവാട ആദ്യം അണിഞെത്തുന്ന എട്ടാം ക്ലാസ് .
ആണ്‍ കുട്ടികള്‍ നിക്കറില്‍ നിന്നും ഒറ്റ മുണ്ടിലേക്ക് പ്രായം മാറ്റുന്ന എട്ടാം ക്ലാസ്.
ഏഴില്‍ നിന്നും എട്ടില്‍ എത്തുക .ഹൈസ്കൂളില്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ ആള്‍ പ്രമോഷന്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വലിയ സംഭവം തന്നെ. പഠനത്തിന്റെ രസതന്ത്രം മാറും. പലവട്ടം തോറ്റു കിടന്നവരും ഒരു വട്ടം പോലും തോല്‍ക്കാതെ വന്നവരും എല്ലാം ചേരുമ്പോള്‍ ...
ഇന്ന് ഇതാ ഇവിടം  ഒരു ആസന്ന മരണവീട് പോലെ. ബഞ്ചുകളും ഡസ്കുകളും മ്ലാനമായി മിഴി താഴ്ത്തി അങ്ങനെ. കുട്ടികള്‍ കോറിയിട്ട പേരുകള്‍ ,കൌമാര ചിഹ്നങ്ങള്‍ നിശബ്ദതയുടെ ആഴം കൂട്ടി...എട്ടാം  ക്ലാസ് എഴുതി പൂര്‍ത്തിയാക്കിയ കത്തില്‍ വീണ്ടും കണ്ണോടിച്ചു..


പ്രിയ ചെങ്ങാതീ/ സ്നേഹിതരേ
എന്നെ പറിച്ചു മാറ്റാനുള്ള തീരുമാനം പത്രങ്ങളില്‍ വായിച്ചു കാണും.
ഞാന്‍ എവിടെ ആയാലും കുട്ടികള്‍ ഏഴില്‍ നിന്നും ജയിച്ചു വരുന്നവര്‍ തന്നെ .എനിക്ക് അതില്‍ വിഷമം ഇല്ല
പക്ഷെ നിങ്ങളെ ഓര്‍ക്കുമ്പോള്‍ ..
ഇനി മുതല്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍  നിങ്ങള്ക്ക് ബിരുദാനന്തര ബിരുദം വേണം. ഇപ്പോള്‍ തന്നെ പത്തിരുപതിനായിരം അധ്യാപകര്‍ ഈ യോഗ്യത  ഉള്ളവര്‍ ആണ്. അവര്‍ ഒമ്പത് മുതല്‍ പഠിപ്പിക്കും.
യോഗ്യത ഇല്ലാത്തവരെ എന്ത് ചെയ്യും?. ശമ്പളം സംരക്ഷിച്ചു പെന്‍ഷന്‍ ആകും വരെ ഹൈസ്കൂളില്‍ നിര്‍ത്തുമോ ? ഏയ്‌ .അതുണ്ടാവില്ല. കാരണം അവര്‍ ഒമ്പതില്‍ പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവര്‍ അല്ലല്ലോ. അപ്പോള്‍ പിന്നെ ശമ്പളം സംരക്ഷിച് അയോഗ്യരെ യു പി യിലേക്ക് ഇറക്കി വിടും. ഇന്നലെ വരെ ഹൈസ്കൂള്‍ മാഷായിരുന്ന പ്രഭാകരന്‍ സര്‍  ,മെഴ്സിടീച്ചര്‍ എല്ലാം നാളെ മുതല്‍ യുപി സ്കൂളിലേക്ക്  .എന്നോടൊപ്പം അവര്‍ക്ക് പോരേണ്ടി വരുമോ? അങ്ങനെ വന്നാല്‍ അവര്‍ അതിനു സമ്മതിക്കുമോ? അവരുടെ തസ്തികയുടെ പേര് തരം താഴ്ത്തി മാറ്റിക്കൊടുക്കുന്നത് എളുപ്പം സാധ്യമാണോ ? ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുന്നില്ല .


യു പി സ്കൂളില്‍ ബിരുദവും ബി എഡും വേണമത്രേ !
ഒരു സിംഗിള്‍ മാനേജ് മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് ഇന്നലെ വിളിച്ചു പറഞ്ഞു അവിടെ ബിരുദം ഉള്ള ആരും ഇല്ലെന്നു. എല്ലാം ടി  ടി സി .!
ഇങ്ങനെ ഉള്ള സ്കൂളില്‍ പഴയ അവസ്ഥ തുടരുമോ ?
എട്ടാം ക്ലാസില്‍ നിന്നും കുടിയിറക്കി  വിടുന്ന /അല്ലെങ്കില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് പുതിയ സ്കെയില്‍ നല്‍കണ്ടേ? . യുപി സ്കൂളില്‍ രണ്ടു തരം അധ്യാപകര്‍. തുല്യ ജോലി. വേതനം രണ്ട്. അങ്ങനെ സംഭവിച്ചാല്‍  ഇത് അധ്യാപകര്‍  വക വെച്ച് കൊടുക്കുമോ എന്നും അറിയില്ല.അല്ല യു പി സ്കൂളില്‍ ബിരുദം ബി എഡും ഇല്ലാത്തവരെ എന്ത് ചെയ്യും ? ആക്രി തൂക്കി വില്‍ക്കും പോലെ വില്കാന്‍ പറ്റില്ലല്ലോ .അവരെ   എല്‍ പിയിലേക്ക് തുരത്തി ഓടിക്കുമോ ? 


എല്‍ പി  സ്കൂളില്‍ മാനേജര്‍മാര്‍ ആഘോഷം നടത്തും ഒരു ക്ലാസ് കൂടി വരികയല്ലേ .ഒരു മുറി പണിതാലും വേണ്ടില്ല അഞ്ചാം ക്ലാസ് പുതിയ സാധ്യത തുറന്നിടും.
പക്ഷെ എല്‍ പി അധ്യാപകര്‍ ഹിന്ദീം പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ എന്ത് ഹിന്ദി ! 


യു പി സ്കൂള്‍ ഇപ്പോള്‍ പഴയ കഥയുടെ  പാരടി പാടുകയാണ് .
"അഞ്ചു പോയി എട്ടു കിട്ടി ഡും ഡും "  
എനിക്ക് സന്തോഷം ഒരു വന്‍മതില്‍ തകരുന്നതില്‍ ആണ്. പ്ലസ് ടു വന്നപ്പോള്‍ ചില സ്കൂളുകളില്‍  അവര്‍ക്കായി പ്രത്യേക സ്റാഫ് റൂം .പത്രാസ് സൌകര്യങ്ങള്‍. പുത്തന്‍ വര്‍ഗ വിഭജനം. ഒന്നിചിരുന്നാല്‍ ലോകാവസാനം എന്ന് പ്രച്ചരിപ്പിച്ചവര്‍ ഇനി ഒമ്പതിലും എട്ടിലും കൂടി പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ ഒമ്പതില്‍ പഠിപ്പിക്ക്ന്നവര്‍ പ്ലസ് ടുവിനും പഠിപ്പിക്കില്ലേ .സ്റാഫ് റൂം മതില്‍ ഇടിഞ്ഞു വീഴും. 
പ്രിന്‍സിപ്പല്‍ ഹെഡ് മാഷ്‌ പോര് മുറുകുമോ അവസാനിക്കുമോ? 
എച് എം പ്രമോഷന്‍ കൊതിച്ചിരുന്ന ഹൈ സ്കൂളുകാര്‍ക്കു   അത് കിട്ടാക്കനിയാകുമോ?


മീറ്റര്‍ സ്കെയില്‍ വെച്ച് മണിക്കൂറും പിരീടും ഒക്കെ അളന്നു മാസ്റര്‍ സ്കെയിലില്‍ തസ്തികയും ശമ്പളവും നല്‍കുന്ന അവസ്ഥയില്‍ മാറ്റം വരുമോ? പ്രത്യേകിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകര്‍.  പാര്‍ട്ട് ടൈമിലും ഫുള്‍ ടൈമിലും ഓടുന്നവര്‍ .


എട്ടു  വരെ താഴേക്കു പോകുമ്പോള്‍ നമ്മുടെ ഡി ഇ ഓ സാര്‍ യു പിയിലേക്ക് പോകുമോ? എ ഇ ഓ സാര്‍ എല്‍ പിയിലെക്കും.? ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍...
ആശങ്കള്‍ പങ്കുവെക്കാന്‍ കാരണം ഉണ്ട് .കുറെ നാള്‍ മുമ്പ് വര്‍ക്കി മാഷ്‌ വീമ്പു പറഞ്ഞു 'എന്നെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി' 
.മൂപ്പര് യു പി സ്കൂളിലെ എച് എം ആണ് .പ്രകടനവും നടത്തി. ബാനറിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മാഷ്‌ മിണ്ടാ വൃതത്തിലാ.. അതുപോലെ ആള്‍ക്കാര്‍ക്ക് വിഷമം വരുമോ എന്നാ പേടി.


അടുത്ത മാസം ടി സി വാങ്ങാന്‍ കുട്ടികള്‍ വരും 
അഞ്ചിലേക്കും   എട്ടിലേക്കും  അവര്‍ ഏതെങ്കിലും സ്കൂളില്‍ ചേര്‍ന്ന്  യൂണിഫോമും തയ്പ്പിച്ചു കഴിഞ്ഞു പറയുമോ ഇതല്ല ഇവിടല്ല നിന്റെയൊക്കെ പ്രവേശനോത്സവം എന്ന് .
പുതിയ സ്കൂളിലെ പുതിയ യൂണിഫോം വേണ്ടി വരുമോ ?


ഇതുവരേം ഹാജര്‍ ബുക്കില്‍ നിന്നും കുട്ടികളുടെ പേര് വെട്ടി ശീലിച്ച മാഷന്മാര്‍  ഇനി  മാഷന്മാരുടെ പേര് ഇടയ്ക്ക് വെച്ച് ഹാജര്‍ ബുക്കില്‍ നിന്നും ആരെങ്കിലും വെട്ടുമോ ? എല്‍ പി സ്കൂളിലേക്ക്/യു പി സ്കൂളിലേക്ക്  ടി സി കൊടുക്കുമോ ?
പി ടി എ തെരഞ്ഞെടുപ്പിന് മുമ്പല്ലെങ്കില്‍ ചിലരുടെ സ്ഥാനവും പോകും.


എല്‍ പി സ്കൂളുകളില്‍ പുതിയ ക്ലാസ് റൂം പണിയണം .ഹൈസ്കൂളും പ്ലസ് ടുവും വിളക്കി  ചേര്‍ക്കാന്‍ ചിലയിടത്തെങ്കിലും പുതിയ പ്ലസ് ടു അനുവദിക്കണം.( അപ്പോള്‍ ചിലത് അണ്‍ എക്നോമിക് ആകും.) പുതിയ കെട്ടിടം പണിയണം.
വിദ്യാഭ്യാസ ജില്ലകളെ പുനക്രമീകരിക്കണം.നിയമോം ചട്ടം മാറ്റി എഴുതണം 
ആകെ ഒരു പൊളിച്ചെഴുത്ത് .
അപ്പോള്‍ സമരോം സ്റാഫ് റൂം ചര്‍ച്ചേം സെമിനാറും തകൃതി നടക്കും കേരളമല്ലേ ?.
അങ്ങനെ കുട്ടികളുടെ പഠിത്തം ദുര്‍ബലമാകുമോ?
നിരന്തര മൂല്യ  നിര്‍ണയം ഇല്ലാതെ ആള്‍ പ്രമോഷന്‍ അവകാശ നിയമത്തില്‍ പറയുന്നില്ലല്ലോ എന്ന് ആരോ അടക്കം പറഞ്ഞത്  ഞാന്‍ കേട്ടു. ഗുണമേന്മ ഉള്ള  വിദ്യാഭ്യാസ   അവകാശത്തിനു വേണ്ടിയാണല്ലോ ഇതെല്ലാം .


പാവം ഒന്നാം ക്ലാസ് .അതിന്റെ വിഷമം കാണുമ്പോള്‍ സങ്കടം.
അഞ്ചര പ്രായക്കാര്‍ മാത്രമേ വരാവൂ.
അതിനു താഴെ ഉള്ളവര്‍ എല്ലാം സ്വകാര്യ അണ്‍ എയിഡടു  സ്കൂളുകളില്‍  പോയേക്കാം .
ഒന്നാം ക്ലാസില്‍ ആളില്ലാ ബഞ്ചുകള്‍ കൂടുമോ .
ടീച്ചര്‍ കഥയും പാട്ടും മറന്നു പോകുമോ? എല്ലാ പ്രൈമറി  സ്കൂളിലും  പ്രീ സ്കൂള്‍ കൂടി തുടങ്ങണമെന്ന് അവകാശ നിയമം .അതിന്റെ ഉത്തരവെങ്കിലും എപ്പോള്‍ വന്നിരുന്നെങ്കില്‍ എന്നാ ഒന്നാം ക്ലാസിന്റെ പ്രാര്‍ത്ഥന. സമയം തെറ്റി വന്നിട്ടെന്തു കാര്യം ?


കഞ്ഞീം പയറും കൊണ്ടു വന്ന ചാക്കുമായി അവധിക്കാലത്ത്‌   പിള്ളേരെ പിടിക്കാന്‍ വീട് വീടാന്തരം കേറി ഇറങ്ങുന്ന അധ്യാപകര്‍ .പുത്തനുടുപ്പും യാത്രാ സൌജന്യോം ബുക്കും കുടേം ഒക്കെ വാഗ്ദാനം ചെയ്തു അഡ്വാന്‍സ്  കൊടുത്തു ഡിവിഷന്‍ നിലനിറുത്താനുള്ള പെടാപ്പാട് ഇത്തവണ   പൊളിഞ്ഞു. ഏതു ക്ലാസില്‍ എന്ന് പറഞ്ഞാ ചെല്ലുക.അഞ്ചും എട്ടും ക്ലാസൊക്കെ ത്രിശങ്കു സ്വര്‍ഗത്തില്‍ അല്ലെ. കാലിചാക്ക്  തൂക്കി വില്കാം .


ഓള്‍ പ്രമോഷന്‍ ആയിട്ടും പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണമെന്ന് എച് എം .ആള്‍ പ്രമോഷനല്ലേ പിന്നെന്തിനാ വാര്ഷികപ്പരീക്ഷേടെ പേപര്‍  നോക്കുന്നതെന്ന് സ്റാഫ്  സെക്രടറി .'കണ്ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന് എസ ആര്‍ ജിയില്‍ അജണ്ട. അത് കേട്ട്  കുട്ടികള്‍ ചിരിക്കുന്നു.ഈ ടീച്ചര്‍മാരുടെ ഫലിതങ്ങള്‍ .അവധിക്കാല വിനോദങ്ങള്‍ .


 ചിലരെ തോല്‍പ്പിച്ചു ഡിവിഷന്‍ ഒപ്പിക്കാനും ഇനി പറ്റില്ലെന്ന്  ..


അധ്യാപക പരിശീലനം ഈ അവസരത്തില്‍ പ്രചോദനം ഏകാന്‍ എത്തും എന്ന് പറയുന്നു.
അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയും ഇടവപ്പാതിയോടൊപ്പം വരുമായിരിക്കും. 
നല്ല ഒരു കുട വാങ്ങാന്‍ മറക്കരുത്. സിലബസ് എകീകരിക്കുംമ്പോഴും  ചൂടാം .പരിശീലനത്തിന് പോകുമ്പോഴും  ചൂടാം .ഒരു കുടക്കീഴില്‍ നാമെല്ലാം എത്തുമായിരിക്കും. പത്മാവതി ടീച്ചര്‍ മറക്കുട  വാങ്ങി ക്കഴിഞ്ഞു 


ഈ കത്തിന് മറുപടി ? ഏതു വിലാസത്തില്‍ അയയ്ക്കും ? കുടിയിറക്കപ്പെടുന്നവര്‍ പരസ്പരം ചോദിക്കുന്ന ആ ചോദ്യം അല്ലെ?


കത്ത്   നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
 എന്ന് വ്യസനസമേതം
 സ്വന്തം  എട്ടാം  ക്ലാസ് 
ഒപ്പ്




18 comments:

  1. സത്യമാണ് മാഷേ.. പണ്ടൊക്കെ പഠിക്കുന്നതിന് ഒരു മൂല്യമുണ്ടായിരുന്നു. എന്റെ ചേട്ടന്റെ മകന്‍ പരീക്ഷയുടെ അന്ന് പോലും ഒരു ഫുഡ്‌ബാളുമായി നടക്കുന്നത് കണ്ട് ഞാന്‍ പകച്ചു പോയി. പഠിക്കുന്ന കാലത്ത് അറ്റ് ലീസ്റ്റ് പരീക്ഷ ദിവസങ്ങളില്‍ എങ്കിലും ടിവിയോടും കളികളോടും വിടപറയുമായിരുന്നു. പരീക്ഷ ദിവസം വല്ലാത്ത ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആ ടെന്‍ഷന് ഒരു സുഖം ഉണ്ടായിരുന്നു. ഇന്ന് ആള്‍ പ്രമോഷന്‍ സ്കീമില്‍ പാസ്സായി വരുന്ന കുട്ടികള്‍ ഉന്നത വിദ്യാഭ്യാസമേഖലകളിലേക്ക് എത്തുമ്പോഴാണ് വിവരം അറിയാന്‍ പോകുന്നത്. അമരം സിനിമയില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് ആണ് ഇവിടെ ഓര്‍മ്മ വരുന്നത്. എല്ലാവരും കൂടെ കുളിപ്പിച്ച് കുളിപ്പിച്ച് വിദ്യാഭ്യാസമെന്ന കൊച്ചിനെ ഇല്ലാണ്ടാക്കുമെന്ന് തോന്നുന്നു.

    ReplyDelete
  2. സുഹൃത്തുക്കളെ
    അധ്യാപക സമൂഹം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍ ഇത് ഷെയര്‍ ചെയ്യാന്‍ മടിക്കേണ്ടതില്ല
    സോഷ്യല്‍ നെറ്റ് വര്‍ക്ക് ആശയ പ്രചാരണത്തിന് കൂടിയാണ് അവരവരില്‍ ഒതുങ്ങാന്‍ ഉള്ളതല്ലല്ലോ
    ഇ മെയിലില്‍ ബ്ലോഗ്‌ ലിങ്ക് അയച്ചും സംവാദം കൂട്ടാം
    ഇത് ഷയര്‍ ചെയ്ത അലി ഇക്ബാലും പ്രസന്നന്‍മാഷും എന്റെ പിന്തുണ സ്വീകരിക്കുമല്ലോ

    ReplyDelete
  3. Raajyathe vidyabhysa mekhalayil samagra maattangal varuthunnathinai konduvannittulla RTE Acttheerthum ethirkkapedendathano..Raashtreeyam cherthulla charchakalum samvaadangalum aano ivide namukku vendath...Nammude kuttykalkku mechappetta vidyabhasam labhikkendath avarude avakasamalle...Pareekshayum,internalum,markum mattumano oru nalla vekthiye roopappeduthunnath....Ee niyamathekurichulla kuttikaludeyum adhyapakarudeyum aasankakal maattendath nammude government thanneyanu..Vidyabhasathil vijayavum parajayavum maathramano oru nalla vekthiye roopappeduthunnath....Maanushika moolyangalum sath chindakalum illathayirikkunna ee sammohathil vidyabhasam lakshyamidendath enthanu.....Gandhijiyude vaakkukal namukkivide anusmarikkam,education is the all round drawing out of the best in child,man,body,mind and spirit....

    ReplyDelete
  4. വല്ലാത്ത ഒരു വിഷമസന്ധിയിലായി വിദ്യാഭ്യാസമേഖല...അല്ലേ

    ReplyDelete
  5. വിദ്യാഭ്യാസ മേഖല ഇതെങ്ങോട്ട് , ഈ ആശങ്കയില്‍ ഞാനും പങ്കു ചേരുന്നു

    ReplyDelete
  6. പ്രിയ പ്രമോദ്
    വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍
    അത് ഒരു സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുല്ലതാണ്
    വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെ അല്ല കേരളം
    അപ്പോള്‍ ഇവിടുത്തെ സാഹചര്യം കണക്കിലെടുക്കണം
    സമഗ്രമായി കാണണം
    യാന്ത്രികമായി നടപ്പാക്കരുത്
    ഉദാഹരണം എല്ലാ പ്രൈമറി സ്കൂളിലും പ്രീ പ്രൈമറി ആരംഭിക്കാന്‍ നിര്‍ദേശം .എന്ത് കൊണ്ട് അത് നടപ്പാക്കാതെ പ്രവേശനപ്രായം അഞ്ചര ആക്കി.രണ്ടും ഒന്നിച്ചു പ്രഖ്യാപിക്കാംആയിരുന്നു
    ഓള്‍ പാസ് കൊടുത്തപ്പോള്‍ നിരന്തര മൂല്യനിര്നയത്ത്തിന്റെ ഉത്തരവ് കൂടി ആകാമായിരുന്നു.അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ചിട്ട് ഒപ്പം ഘടനാ പരമായ മാറ്റം ആലോചിക്കാമായിരുന്നു
    സ്കൂള്‍ മാനെജ്മെന്റ് സമതികള്‍ രോപേകരിക്കാമായിരുന്നു..ഈ ബ്ലോഗില്‍ അവകാശ നിയമമം സംബന്ധിച്ച പത്ത് പോസ്റ്റുകള്‍ ഉണ്ട്
    അവ കൂടി വായിക്കുക
    ഇപ്പോള്‍ ഇതില്‍ പങ്കു വെക്കുന്നത് എതിര്‍പ്പല്ല
    വേണ്ടപ്പെട്ടവര്‍ക്ക് ഹോം വര്‍ക്ക് ചെയ്യാനുള്ള ഇടപെടല്‍ ആണ്

    ReplyDelete
  7. മാഷിന്റെ അനുവാദത്തോടെ ഈ പോസ്റ്റ്‌ ഞാന്‍ എന്റെ സ്കൂള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നു..

    ReplyDelete
  8. When the Right to education act is being implemented, whose rights are protected? whose rights are denied?

    ReplyDelete
  9. എന്ന് വ്യസനസമേതം സ്വന്തം എട്ടാം ക്ലാസ്'"
    38 Comments - Show Original Post Collapse comments

    Blogger വി.കെ. നിസാര്‍ said...
    ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വേദിയെന്ന നിലയിലാണ് മാത്​സ് ബ്ലോഗ്, അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം സമ്മതത്തോടെ പുന:പ്രസിദ്ധീകരിക്കുന്നത്. ഈ ഒഴിവുകാലത്ത് ആരോഗ്യകരമായ ഒരു 'ഞായറാഴ്ച സംവാദ'ത്തിലൂടെ മാത്​സ് ബ്ലോഗിന്റെ "വൈബ്രന്റായ"പഴയകാലത്തേക്ക് എത്തിപ്പെടുകയുമാകാം, അല്ലേ..?

    Blogger mini//മിനി said...
    ഒരു നിശ്ചയവുമില്ല ഒന്നിനും,
    വരുമോരോ പരിഷ്‌ക്കാരം,
    വന്നതുപോലെ പോകും,
    പോകുമ്പോൾ ഒടിച്ച് തകർത്ത് പോകും...
    അയ്യോ?
    എട്ടാം ക്ലാസ്സിലെ അനുഭവങ്ങളാണല്ലൊ എന്റെ ബ്ലോഗ് നിറയെ!
    ഇനി അവയെല്ലാം ഓർത്ത് വായിക്കട്ടെ,,,


    Blogger JOHN P A said...
    കലാധരന്‍മാഷേ, നിസാര്‍മാഷേ ,രാവിലെ തന്നെ ബ്ലോഗിലെത്തിയ മിനി ടീച്ചറെ എന്റെ ഈസ്റ്റര്‍ ആശംസകള്‍
    വാനരക്കൂട്ടം വന്ന് കാടിളക്കുംമുന്‍പ് ഞാന്‍ ഒന്നു ഓര്‍ത്തെടുത്തട്ടെ ..
    ഈ കുറിപ്പിന് ഓര്‍മ്മകളുണര്‍ത്താനുള്ള വശ്യതയുണ്ട് .
    സത്യം , ആദ്യം വെളുത്ത ഒറ്റമുണ്ടുടുത്തതും വാച്ചുകെട്ടിയതും നന്നായി ഓര്‍ക്കുന്നു.എട്ട് ജെ. ലീലാവതി ടീച്ചര്‍ .കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈസ്ക്കൂളിലെ വടക്കെ കെട്ടിടം. അന്ന് സ്ക്കൂള്‍ ഒരു യൂണിവേഴ്സിറ്റി തന്നെയായിരുന്നു. ഇപ്പോഴും ചില വര്‍ഷങ്ങളില്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് സൂപ്പര്‍വിഷനെത്തുമ്പോള്‍ ഒരു വിദ്യാഭ്യാസ അവകാശനിയമവുമില്ലാതെ ജീവിതം വാര്‍ത്തെടുത്ത പഴയ വരാന്തകള്‍ എന്നില്‍ പേരറിയാത്ത ആത്മസംഘര്‍ഷങ്ങളുണര്‍ത്തുന്നു
    പിന്നെ പഠനം കഴിഞ്ഞ് എറണാകുളത്തെ ചെറുതും വലുതുമായ പാരലല്‍ ,ടൂട്ടോറിയല്‍ കോളേജുകള്‍. അന്ന് പരസ്യം കൊടുക്കുന്നതും വാഹനത്തില്‍ ഉച്ചഭാഷിണി മുഴക്കി കുട്ടികളെ പിടിക്കാനിറങ്ങുന്നതും ഇത്തരം സ്ഥാപനങ്ങളാണ് -- എണ്‍പത്തി നാലുകളില്‍ . ഇന്ന് വലയുമായിറങ്ങുന്നത് സ്ക്കൂളുകളില്‍ നിന്നാണ് . സത്യം .
    എന്റെ മുന്നിലൂടെയൊഴുകുന്ന പെരിയാറുമാത്രം മാറിയില്ല. അല്പം മലിനമായാണെങ്കിലും ഇന്നും ഒഴുകുന്നു.
    ഏതുസാഹചര്യത്തിലും സന്തോഷവും സംതൃപ്തിയും വരുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരുവിധം വൃത്തിയായി അധ്യാപനം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റൂ.
    ഒരു വൈകാരികാനുഭവത്തിന്റെ ആഴും അത് ഉള്‍ക്കൊള്ളുന്ന സൗമ്യവികാരങ്ങളുടെ ആകെ തുകയായിരിക്കും .പിന്നെ എഴുതാം. എട്ടാംക്ലാസിന് ഒന്നും പറ്റില്ല. അവള്‍ നാളെയും മുഴുനീളന്‍ പാവാടയുടുത്ത് , മുടി പിന്നിക്കെട്ടി , പാവാടയുടെ തന്നെ നിറമുള്ള റിബണും കെട്ടി , കുപ്പിവളയിട്ട് ഒന്നാതിയതി എത്തും .


    Blogger Hemanth Jijo said...
    ചര്‍ച്ച തുടങ്ങിവച്ചത് നന്നായി മാഷേ. ഞാനൊരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് .ഇപ്പോള്‍ പഠിക്കുന്നത് എല്‍ പി സ്കൂളില്‍. അടുത്തകൊല്ലം എവിടെയെന്നറിയില്ല.സ്വപ്നം കാണാനുള്ള അവകാശം പോലും ഈ അവസ്ഥയില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്ത് ചെയ്യാം.


    Blogger ഹോംസ് said...
    ഞാനൊരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് .ഇപ്പോള്‍ പഠിക്കുന്നത് എല്‍ പി സ്കൂളില്‍. അടുത്തകൊല്ലം എവിടെയെന്നറിയില്ല.സ്വപ്നം കാണാനുള്ള അവകാശം പോലും ഈ അവസ്ഥയില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു.
    ഒരു നാലാം ക്ലാസ് വിദ്യാര്‍ത്ഥി!!
    ഞാനെന്താ സ്വപ്നം കാണുകയാണോ..?

    Blogger ഗീതാസുധി said...
    "എല്‍ പി സ്കൂളുകളില്‍ പുതിയ ക്ലാസ് റൂം പണിയണം .ഹൈസ്കൂളും പ്ലസ് ടുവും വിളക്കി ചേര്‍ക്കാന്‍ ചിലയിടത്തെങ്കിലും പുതിയ പ്ലസ് ടു അനുവദിക്കണം.( അപ്പോള്‍ ചിലത് അണ്‍ എക്നോമിക് ആകും.) പുതിയ കെട്ടിടം പണിയണം.
    വിദ്യാഭ്യാസ ജില്ലകളെ പുനക്രമീകരിക്കണം.നിയമോം ചട്ടോം മാറ്റി എഴുതണം
    ആകെ ഒരു പൊളിച്ചെഴുത്ത് .
    അപ്പോള്‍ സമരോം സ്റാഫ് റൂം ചര്‍ച്ചേം സെമിനാറും തകൃതി നടക്കും കേരളമല്ലേ ?.
    അങ്ങനെ കുട്ടികളുടെ പഠിത്തം ദുര്‍ബലമാകുമോ?"
    ഈ ആശങ്കകള്‍ക്ക് തീര്‍ച്ചയായും അടിസ്ഥാനമുണ്ട്.യാതൊരാശങ്കയുമില്ലാതെ ഇപ്പോള്‍ ഉറപ്പിക്കാന്‍ കഴിയുന്നത് അവസാനത്തെ വാചകം മാത്രം! (ഇപ്പോള്‍ ഫോണില്‍ കേട്ട മറ്റൊരു ബ്രേക്കിങ് ന്യൂസുകൂടി പങ്കുവെക്കുന്നു, ശരിയാകാതിരിക്കട്ടെ. പൊതുവിദ്യാഭ്യാസമേഖലയിലെ അവശേഷിക്കുന്ന ഏക പച്ചത്തുരുത്തായ ഐടി@സ്കൂളിനെക്കൂടി തകര്‍ക്കാന്‍ ഉന്നതമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ചരടുവലി ലക്ഷ്യം കണ്ടിരിക്കുന്നുവത്രെ!! ഈശ്വരോ രക്ഷതു:)

    ReplyDelete
  10. Blogger ഫൊട്ടോഗ്രഫര്‍ said...
    "പൊതുവിദ്യാഭ്യാസമേഖലയിലെ അവശേഷിക്കുന്ന ഏക പച്ചത്തുരുത്തായ ഐടി@സ്കൂളിനെക്കൂടി തകര്‍ക്കാന്‍...."
    എന്നാ കോപ്പാ ടീച്ചറേ ഈ ഐടി അറ്റ് സ്കൂള്‍ ചെയ്യുന്നത്?
    ആര്‍ക്കും വേണ്ടാത്ത, കുഴപ്പങ്ങള്‍ നിറഞ്ഞ ലിനക്സും പൊക്കിപ്പിടിച്ചോണ്ട് നടക്കുന്നതോ..? ഫൊട്ടോഗ്രാഫര്‍മാരുടെ വയറ്റത്തടിച്ച് സകലമാഷന്മാരേം ടീച്ചര്‍മാരേം ഫോട്ടംപിടിക്കാന്‍ പ്രേരിപ്പിക്കണതോ..?
    കൊച്ചുങ്ങള്‍ വല്ലതും പഠിക്കണേല്‍ നല്ല സിബിഎസ്സി സ്കൂളുകളില്‍തന്നെ ചേര്‍ക്കണം. ഗീതാസുധിടീച്ചറുടെ മക്കളെല്ലാം അവിടെയല്ലേ പഠിക്കണെ?

    Blogger കലാധരന്‍.ടി.പി. said...

    കേന്ദ്രീയ വിദ്യാലയം ഉള്‍പ്പടെ സി ബി എസ ഇ സിലബസ് പിന്തുടരുന്ന കേരളത്തിലെ വിദ്യാലയങ്ങളില്‍ അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസ് പ്രവേശനം.
    ഒരു സംസ്ഥാനത്ത് രണ്ടു രീതി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാണെന്ന് കാണിച്ചു കേരളം കേന്ദ്രത്തിനു കത്ത്തെഴുതീന്നു കേരള കൌമുദി
    വായിക്കുക -
    http://schoolvaarthakal.blogspot.in/2012/04/blog-post_07.html?utm_source=BP_recent
    ഒന്നാം ക്ലാസ് പ്രവേശനത്തിന് രണ്ടു പ്രായം പാടില്ലെന്ന്
    കത്തെഴുതി മറുപടി വരുമ്പോഴേക്കും..?
    എസ എസ എ ഫണ്ട് കിട്ടാന്‍ വേണ്ടി തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍


    Blogger ഹോംസ് said...

    പ്ലസ് ടു വന്നപ്പോള്‍ ചില സ്കൂളുകളില്‍ അവര്‍ക്കായി പ്രത്യേക സ്റാഫ് റൂം .പത്രാസ് സൌകര്യങ്ങള്‍. പുത്തന്‍ വര്‍ഗ വിഭജനം. ഒന്നിചിരുന്നാല്‍ ലോകാവസാനം എന്ന് പ്രച്ചരിപ്പിച്ചവര്‍ ഇനി ഒമ്പതിലും എട്ടിലും കൂടി പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ ഒമ്പതില്‍ പഠിപ്പിക്ക്ന്നവര്‍ പ്ലസ് ടുവിനും പഠിപ്പിക്കില്ലേ .സ്റാഫ് റൂം മതില്‍ ഇടിഞ്ഞു വീഴും.
    പ്രിന്‍സിപ്പല്‍ ഹെഡ് മാഷ്‌ പോര് മുറുകുമോ അവസാനിക്കുമോ?
    ഹയ്യട, ആകെക്കൂടി സന്തോഷം ഹോംസിനുമാത്രം. കുളം കലങ്ങിവരുന്നുണ്ട്. ഒരുപാട് മീനുകള്‍ സ്വപ്നം കാണുന്നുമുണ്ട്!

    April 8, 2012 8:30 AM
    Blogger വിദ്യാരംഗം കലാസാഹിത്യവേദി, ഹോളിക്രോസ്ഹൈസ്കൂള്‍ മാപ്രാണം said...

    ആരാണ് ഈ എട്ടാംക്ലാസ്സുകാരന്‍.... സ്വന്തം മക്കളെ സ്വന്തം എട്ടാം ക്ലാസ്സില്‍തന്നെയോ പഠിപ്പിച്ചത്... നെടുവീര്‍പ്പുകള്‍ ഉതിര്‍ക്കുന്നവര്‍ അതുകൂടിയൊന്നു വെളിപ്പെടുത്തണമായിരുന്നു.... എന്നുമെന്നും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുവാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.... അത് പക്ഷെ നമുക്ക് കണ്ടുകണ്ടു ശീലമായി..... പക്ഷെ മുതലക്കണ്ണീരൊഴുക്കുന്നവരെ സഹിക്കാനാണേറെ പ്രയാസം. അതുകൊണ്ട് ചോദിച്ചതാണേയ്... പിന്നെ ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍കൂടി മുന്നോട്ടുവച്ചിട്ടാകട്ടെ വിമര്‍ശനങ്ങള്‍...

    April 8, 2012 8:53 AM
    Blogger Vijayan Kadavath said...

    കാടും കാട്ടാറും നിറഞ്ഞ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനു വേണ്ടി നെയ്തൊരുക്കിയതാണ് വിദ്യാഭ്യാസ അവകാശ നിയമം. കാലാവസ്ഥയും ജീവിതസാഹചര്യങ്ങളും വിദ്യാഭ്യാസത്തിനു പ്രതിസന്ധിയായി നിലകൊള്ളുന്നതാണ് അവിടത്തെ പ്രധാനപ്രശ്നം. അതിനെ മറികടക്കാന്‍ വീടിനരികിലേക്ക് സ്ക്കൂളുകളെ കൊണ്ടു വരികയും അതു വഴി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്യാം എന്നുമുള്ള ഉദ്ദേശ്യം സ്തുത്യര്‍ഹമാണ്. എന്നാല്‍ ഈ നിയമം അതേപടി കേരളം അടക്കമുള്ള വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ബുദ്ധിപരമായ ഉദ്ദേശ്യശുദ്ധിയാണ് മനസ്സിലാകാത്തത്. കേരളത്തില്‍ മുട്ടിനു മുട്ടിന് സ്ക്കൂളുകളുണ്ട്. അപൂര്‍വം ചില മേഖലകളൊഴിച്ചു നിര്‍ത്തിയാല്‍ നമ്മുടെ നാട്ടില്‍ സ്ക്കൂളില്‍ പോകാതിരിക്കുന്നവരുടെ എണ്ണം വളരെ വളരെ കുറവാണ്.

    തണുത്ത കാലാവസ്ഥയിലും ഉഷ്ണകാലാവസ്ഥയിലും ഉപയോഗിക്കാന്‍ ഒരേ ഉടുപ്പു മതിയോ? വ്യത്യസ്ത വലിപ്പത്തിലുള്ള കാലുകള്‍ക്ക് ഒരേ ഒരു അളവിലുള്ള ചെരിപ്പോ?

    ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ തരത്തിലുള്ള നിയമങ്ങളാണ് വിദ്യാഭ്യാസകാര്യത്തില്‍ വേണ്ടത്. അല്ലാതെ കേന്ദ്രം കൊണ്ടു വരുന്ന നിയമം അതേപടി നടപ്പിലാക്കാന്‍ ഏറാന്‍ മൂളുന്നത് വിദ്യാഭ്യാസം മൂലവും അനുഭവപരി‍ജ്ഞാനം മൂലവും ആര്‍ജ്ജിച്ചെടുക്കുന്ന പ്രായോഗികബുദ്ധിയുടെ അഭാവം മൂലവുമാണ്.

    ഓരോ പാര്‍ട്ടിയും അധികാരത്തില്‍ വരുമ്പോള്‍ പാഠപുസ്തകരചനയിലെ സമീപനം കീഴ്മേല്‍ മറിയുന്നതാണ് ഈ ദശകത്തില്‍ കണ്ട ഏറ്റവും ദുഃഖകരമായ കാഴ്ച. നിലവിലെ സമീപനമായ അന്വേഷണാത്മകപഠനരീതിക്ക് മാറ്റം വരുത്തിക്കൊണ്ട് ഗൈഡ് അവതരണരീതിയിലേക്ക് പാഠപുസ്തകം മാറാന്‍ പോകുന്നുവെന്നാണ് പുത്തനറിവ്. രാഷ്ട്രീയക്കോമരങ്ങളുടെ കൊടിക്കാറ്റില്‍ മറിച്ചു വിടാനുള്ളതല്ല വിദ്യാഭ്യാസരംഗം. ചരിത്രവും യാഥാര്‍ത്ഥ്യങ്ങളും ഇവര്‍ക്കു വേണ്ടി തിരുത്തപ്പെടുന്നു; ഒഴിവാക്കപ്പെടുന്നു. ഒടുവില്‍ കുളിപ്പിച്ചു കുളിപ്പിച്ചു വെള്ളപുതപ്പിച്ചു കിടത്തും പൊതുവിദ്യാഭ്യാസമേഖലയെ. പണ്ടു മലയാളം ഉത്തരക്കടലാസില്‍ ഒരു വിദ്വാന്‍ കുറിച്ചത് ഈ അവസരത്തില്‍ അര്‍ത്ഥവത്താകുന്നു. വിദ്യ കൊണ്ടുള്ള ആഭാസമാണ് വിദ്യാഭ്യാസം

    ReplyDelete
  11. Blogger veena said...

    hai hai dum dum dum pee pee pee

    April 8, 2012 10:44 AM
    Blogger вєαη said...

    ഈ വിലാപങ്ങള്‍ ആര്‍ക്കുവേണ്ടി ?
    വളര്‍ന്നു വരുന്ന തലമുറയ്ക്കുവേണ്ടിയാണോ ?
    അല്ലേ അല്ല .
    ആണെന്ന് പറഞ്ഞാല്‍ അത് സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കുന്ന പച്ച നുണയാകും .
    ഇതെല്ലാം ആത്മ രക്ഷാര്‍ത്ഥം അധ്യാപകര്‍ പൊട്ടിക്കുന്ന വെടികള്‍ മാത്രം .
    ഇവിടെ എട്ടാം ക്ലാസ് അപ്പര്‍ പ്രൈമറി യിലേയ്ക്കു പോയതുകൊണ്ടോ , അഞ്ചാം ക്ലാസ് ലോവര്‍ പ്രൈമറിയിലേയ്ക്കു പോയതുകൊണ്ടോ , ഭാരത മഹാരാജ്യം മുഴുവന്‍ ഒരേ pattern - ലും syllabus - ലും സ്കൂള്‍ വിദ്യാഭ്യാസം നടന്നത് കൊണ്ടോ , ആകാശം ഇടിഞ്ഞു വീഴുകയോ ഭൂമി പിളര്‍ന്നു മാറുകയോ ചെയ്യില്ല . കുറെ അധ്യാപകരുടെ മിഥ്യാഭിമാനം വ്രണപ്പെട്ടുപോകും എന്ന് മാത്രം . അധ്യാപകര്‍ അവരവരുടെ യോഗ്യതയ്ക്കനുസ്സരിച്ചുള്ള ക്ലാസ്സുകള്‍ കൈകാര്യം ചെയ്യട്ടെ . HSA മാര്‍ UPSA കളാകും . HM പ്രൊമോഷന്‍ നഷ്ടപ്പെടും എന്നുള്ളതൊക്കെ തൊഴില്‍ പ്രശ്നങ്ങള്‍ മാത്രം . അതൊന്നും കുട്ടികളെ ബാധിക്കുന്ന വിഷയമേ അല്ല .
    പണ്ടത്തെ പാഠപുസ്തകങ്ങള്‍ കുട്ടിയുടെ നിലവാരത്തിലുള്ള റഫറന്‍സ് ഗ്രന്ഥങ്ങള്‍ തന്നെ ആയിരുന്നു.
    ഇന്നോ ?
    എല്ലാം കുട്ടി കണ്ടെത്തട്ടെ.
    എവിടെ നിന്ന് ?
    ചര്‍ച്ചകളിലൂടെയും . ഗവേഷണങ്ങളിലൂടെയും . പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും ഒക്കെ .
    അങ്ങനെ കണ്ടെത്താന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടോ ? ഇല്ലെങ്കില്‍ അതോര്‍ത്ത് വിലപിക്ക്‌ .
    ആ വിലാപം ആയിരിക്കും കൂടുതല്‍ വിലമതിക്കുന്നത് .

    April 8, 2012 11:58 AM
    Blogger കലാധരന്‍.ടി.പി. said...

    പ്രിയ വിദ്യാരംഗം കലാസാഹിത്യവേദി, ഹോളിക്രോസ്ഹൈസ്കൂള്‍ മാപ്രാണം
    1 .അങ്ങയുടെ ചോദ്യം ഉചിതം. ("ആരാണ് ഈ എട്ടാംക്ലാസ്സുകാരന്‍.... സ്വന്തം മക്കളെ സ്വന്തം എട്ടാം ക്ലാസ്സില്‍തന്നെയോ പഠിപ്പിച്ചത്... നെടുവീര്‍പ്പുകള്‍ ഉതിര്‍ക്കുന്നവര്‍ അതുകൂടിയൊന്നു വെളിപ്പെടുത്തണമായിരുന്നു..) സ്വന്തം മക്കളെ പൊതുവിദ്യാഭ്യാസ ധാരയില്‍ വിടാതെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സുഹൃത്തുക്കള്‍ തൊലിക്ക് കട്ടി കൂടിയവര്‍ ആണ്. എനിക്ക് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട് എന്ന് വിനയ പൂര്‍വ്വം അറിയിക്കട്ടെ .കാരണം ഞാന്‍ ഇംഗ്ലീഷ് മീഡിയത്തെ പ്രണയിച്ചിട്ടില്ല.

    2 . ഫലപ്രദമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാതെ വിമര്‍ശിക്കുന്നോരും വിചാരണ ചെയ്യപ്പെടണം എന്ന നിരീക്ഷണവും ശരിയാണ്.താങ്കള്‍ക്കും ബാധകവുമാണ് .

    എന്റെ ബ്ലോഗില്‍ ( ചൂണ്ടുവിരല്‍ ) വിദ്യാഭ്യാസ അവകാശ നിയമം ചര്‍ച്ച ചെയ്തിട്ടുണ്ട്. പലതവണ.

    ചൂണ്ടുവിരല്‍ ബ്ലോഗ്‌ പൊതു വിദ്യാഭ്യാസത്തിന്റെ ഉണര്‍വുകളെ പരിചയപ്പെടുത്തുന്ന ബ്ലോഗ്‌ ആണ്. എന്ന് വെച്ച് വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും വിരല്‍ ചൂണ്ടാനും മടിക്കാരുമില്ല.

    മാര്ച് മാസത്തില്‍ എന്റെ ബ്ലോഗില്‍ അവകാശ നിയമവും വിദ്യാലയ വികസന പദ്ധതിയും ചര്‍ച്ച ചെയ്തിരുന്നു. ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുന്നു

    ചുവടെ കൊടുത്തിട്ടുള്ള പോസ്റ്റുകള്‍ കൂടി വായിക്കുക
    വിദ്യാഭ്യാസ അവകാശ നിയമം എന്നാല്‍ അധ്യാപക പാക്കേജല്ല-1
    വിദ്യാഭ്യാസം അവകാശമാണോ ഞങ്ങള്‍ക്കും!? (2),
    വിദ്യാഭ്യാസ അവകാശ നിയമം-സ്കൂള്‍ വികസനസമീപനം (3)
    വിദ്യാഭ്യാസ അവകാശ നിയമവും സ്കൂള്‍ വികസന പരിഗണനകളും (4)

    3 . ഇവിടെ കുറെ അധ്യാപകരുടെ പോസ്റ്റിന്റെ കാര്യമാണോ ചര്‍ച്ച ചെയ്യുന്നത്.?

    ഏതാണ്ട് എല്ലാ കുട്ടികളും എട്ടാം ക്ലാസില്‍ എത്തുന്ന കേരളത്തില്‍ എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ എന്തിനാണ് എട്ടിനെ പറിച്ചു മാറ്റുന്നത്.പറിച്ചു മാറ്റല്‍ എങ്ങനെ ഗുണനിലവാരം ഉയര്‍ത്തും ?ഈ ചോദ്യം ചോദിക്കണ്ടേ ? ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യമുണ്ട്. യു പി സ്കൂളില്‍ പഠിപ്പിക്കാന്‍ ബി എഡ് യോഗ്യത വേണം എന്ന് അവകാശ നിയമത്തിനും മുമ്പേ പലരും ചൂണ്ടിക്കാനിച്ചതല്ലേ. ഇപ്പോള്‍ ടി ടി സിക്ക് ചേരുന്നവര്‍ ഹ്യുമാനിട്ടീസും സയന്‍സും പ്ലസ് ടുവിന് സവിശേഷ ധാരയില്‍ പഠിച്ചു വരുന്നവര്‍ ആണ്. അവര്‍ക്ക് യു പി ക്ലാസുകളിലെ വിഷയങ്ങള്‍ നന്നായി പഠിപ്പിക്കാന്‍ കഴിയുന്നില്ല.ടി ടി സി കരിക്കുലം പരിഷ്കരിക്കാനും തയ്യാറാകുന്നില്ല. ടി ടി സി കോഴ്സ് പുനക്രമീകരിക്കാന്‍ അവകാശ നിയമം വേണോ? എച് എമിന്റെ യോഗ്യതയെ കുറിച്ച് അവകാശ നിയമം പറയുന്നത് എന്തെ മറക്കുന്നു? സാധ്യായ ദിനങ്ങളെ കുറിച്ച് പറയുന്നതും ബാധകമല്ല.അപ്പോള്‍ ചിലതൊക്കെ ഒഴിവാക്കാം. ഇതാണോ അവകാശ നിയമത്തിന്റെ സത്ത?

    ചര്‍ച്ച നല്ല സംവാദം ആക്കി മാറ്റാന്‍ അങ്ങയുടെ ഇടപെടല്‍ സഹായിക്കട്ടെ

    ReplyDelete
  12. Blogger സോമലത ഷേണായി said...

    "HM പ്രൊമോഷന്‍ നഷ്ടപ്പെടും എന്നുള്ളതൊക്കെ തൊഴില്‍ പ്രശ്നങ്ങള്‍ മാത്രം . അതൊന്നും കുട്ടികളെ ബാധിക്കുന്ന വിഷയമേ അല്ല ."

    ബീന്‍ മാഷേ, അദ്ധ്യാപകന്‍ ഡീ ഗ്രേഡ് ചെയ്യപ്പെടുമെന്നത് തൊഴില്‍ പ്രശ്നമായിരിക്കാ. ശരിയാണ്. എന്താ അദ്ധ്യാപകര്‍ക്ക് തൊഴില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അവകാശമില്ലേ? ഏതെങ്കിലും ഒരു ജോലിയില്‍ പ്രവേശിച്ച ശേഷം അതില്‍ നിന്നും തൊട്ടു താഴെയുള്ള പോസ്റ്റിലേക്ക് ഡീ ഗ്രേഡ് ചെയ്യപ്പെട്ടാല്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം, ഏതു ഉദ്യോഗത്തിലിരിക്കുന്നവര്‍ക്കുമെന്ന പോലെ അദ്ധ്യാപകര്‍ക്കുമില്ലേ? ജോലിയില്‍ പ്രവേശിച്ച ശേഷം ഉദ്യോഗത്തിന്റെ യോഗ്യത പുനഃക്രമീകരിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഇനിയുള്ള നിയമനങ്ങള്‍ക്ക് മാത്രമേ പ്രാവര്‍ത്തികമാക്കാവൂ. അതല്ലേ സാമാന്യ നീതി? വാഹനമോടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സുണ്ടായതു കൊണ്ടു മാത്രം നടക്കുമോ? പ്രായോഗിക പരി‍ജ്ഞാനം തന്നെ വേണം.

    April 8, 2012 1:42 PM
    Blogger അമേയ said...

    ഇപ്പോള്‍ ഫോണില്‍ കേട്ട മറ്റൊരു ബ്രേക്കിങ് ന്യൂസുകൂടി പങ്കുവെക്കുന്നു, ശരിയാകാതിരിക്കട്ടെ. പൊതുവിദ്യാഭ്യാസമേഖലയിലെ അവശേഷിക്കുന്ന ഏക പച്ചത്തുരുത്തായ ഐടി@സ്കൂളിനെക്കൂടി തകര്‍ക്കാന്‍ ഉന്നതമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ചരടുവലി ലക്ഷ്യം കണ്ടിരിക്കുന്നുവത്രെ!! ഈശ്വരോ രക്ഷതു:

    ഐടി@സ്കൂളിന് എന്തു പറ്റി ?
    കൊന്നോ ?


    Blogger ravi said...

    ഐ.ടി സ്കൂള്‍ ഡയറക്ടറെ മാറ്റിയത്രെ..


    Blogger ഹായ് ,ഗണിതം said...

    പഴയകാല സ്മരണകള്‍തന്‍
    പുസ്തകത്താളുകള്‍ തുറന്നിടുമ്പോള്‍
    താളുകള്‍ക്കിടയില്‍ അറിയാതെയെന്നോ
    കരുതിവെച്ചിരുന്ന മയില്‍പ്പീലിത്തുണ്ടിനെ
    ഓര്‍ത്തുപോയിന്നു ഞാന്‍.
    ഏഴില്‍ നിന്നെട്ടിലേക്കെത്തുമ്പോള്‍
    പുതിയോരന്തരീക്ഷത്തിന്റെ വ്യാകുലതകള്‍
    പുതിയത് പലതും കിട്ടുമെന്ന പ്രതീക്ഷകള്‍
    എന്തിനേറെ പറയുന്നു........
    കഴിഞ്ഞുപോയില്ലേയെല്ലാം
    തിരികെ വരാത്തവിധം
    പക്ഷേ പഴയ എട്ടാംക്ളാസ്സേ
    നീയെന്നെന്നുമെന്‍ ഓര്‍മ്മതന്‍
    ചെപ്പില്‍ മായാതെ മങ്ങാതെ കഴിഞ്ഞിടും.

    ReplyDelete
  13. വിദ്യാരംഗം കലാസാഹിത്യവേദി, ഹോളിക്രോസ്ഹൈസ്കൂള്‍ മാപ്രാണം said...

    കലാധരന്‍ മാഷേ ക്ഷമിക്കണം.. വ്യക്തിപരമായി ചോദ്യം ചെയ്തതല്ല.. ഇക്കാര്യത്തില്‍ അധ്യാപകരിലെ 80ശതമാനത്തിലധികം പേര്‍ (അതിശയോക്തിയല്ല) അനുവര്‍ത്തിച്ചുവരുന്ന ആത്മവഞ്ചനയെ എടുത്തുപറഞ്ഞെന്നു മാത്രം. സ്വന്തം കുട്ടികളെ വരേണ്യവിദ്യാലയങ്ങളിലയച്ചിട്ട് കോളനികളില്‍ കുട്ടികളെ ചാക്കിടാനിറങ്ങുന്നവരെ നമുക്കുചുറ്റം നാമെന്നും കാണുന്നു.. എന്താണിതിന്റെ നീതീകരണം... പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കുവാനുള്ള ഒറ്റമൂലി അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുകയാണ്.. അങ്ങനെ വരുമ്പോള്‍ ഊഹിച്ചെഴുതലുകളും വിജ്ഞാനനിര്‍മ്മിതികളും എത്രമാത്രം ഭേദപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമായി മനസ്സിലാകും എല്ലാവര്‍ക്കും.. അതുവരെ ദീപസ്തംഭം മഹാശ്ചര്യം.. അത്രതന്നെ... അധ്യാപകരുടെ ആശങ്കകളും അധ്യാപനവും ആത്മാര്‍ത്ഥമാണെന്ന് ആരെങ്കിലും കരുതണമെങ്കില്‍ ഇതേ വഴിയുള്ളൂ.. പിന്നെ വഴിയെ പോകുന്ന ഭരണക്കാര്‍ക്കെല്ലാം അലക്കാന്‍ കൊടുക്കാതിരിക്കക വിദ്യാഭ്യാസത്തെ... വല്ലവന്റെയും കുട്ടികള്‍ എന്തുശേഷി നേടിയാലും എനിക്കൊന്നുമില്ല എന്ന ഭാവം മാറട്ടെ... സ്വന്തം മക്കളും ഇതിന്റെ ഇരകളാണെന്ന് വരുമ്പോള്‍ താനെ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും രംഗത്ത് വരും... ഘടനാപരമായ മാറ്റങ്ങള്‍ തൊഴില്‍ പ്രശ്നങ്ങള്‍ മാത്രമാണുയര്‍ത്തുന്നത്.... അവയ്ക്കെല്ലാം പരിഹാരങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുക...

    ഹോംസ് said...

    "സ്വന്തം കുട്ടികളെ വരേണ്യവിദ്യാലയങ്ങളിലയച്ചിട്ട് കോളനികളില്‍ കുട്ടികളെ ചാക്കിടാനിറങ്ങുന്നവരെ നമുക്കുചുറ്റം നാമെന്നും കാണുന്നു.. എന്താണിതിന്റെ നീതീകരണം... പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കുവാനുള്ള ഒറ്റമൂലി അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുകയാണ്.. അങ്ങനെ വരുമ്പോള്‍ ഊഹിച്ചെഴുതലുകളും വിജ്ഞാനനിര്‍മ്മിതികളും എത്രമാത്രം ഭേദപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമായി മനസ്സിലാകും എല്ലാവര്‍ക്കും.."
    കലാധരന്‍.ടി.പി. said...

    എനിക്ക് ഹിമാചല്‍ പ്രദേശ്‌ കഴിഞ്ഞ മാസം സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. അവിടെ അവകാശ നിയമം നടപ്പാക്കി. പരീക്ഷ വേണ്ടെന്നു വെച്ചു
    പക്ഷെ അവര്‍ ഗവേഷനാടിസ്ഥാനത്ത്തില്‍ എല്ലാ സ്കൂളുകളിലും നേരിട്ട് അച്ചീവ്മെന്റ് ടെസ്റ്റ്‌ നടത്തും .റിസള്‍ട്ട് കുട്ടികള്‍ക്ക് നല്‍കില്ല .അഞ്ചിലും എട്ടിലും ആണ് ഈ ഗവേഷനാത്മക പരീക്ഷ .
    ഡയറ്റാന് പരീക്ഷ നടത്തുക. അവിടെ ഡയറ്റില്‍ പേപര്‍ നോക്കിയാ ശേഷം കമ്പ്യൂട്ടറില്‍ ഡേറ്റ എന്റര്‍ ചെയ്യുന്നതാണ് ഞാന്‍ കണ്ട കാഴ്ച..ഫലം ക്രോഡീകരിച്ചു വിശകലനം ചെയ്തു ഗുണമേന്മ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും. ഇത് ഇവിടെ സൂചിപ്പിക്കുന്നത് പരീക്ഷ ഇല്ലാതാകുമ്പോള്‍ ഉണ്ടായേക്കാവുന്ന ചില അധ്യാപകരുടെ എങ്കിലും ഉദാസീനത മറികടക്കാന്‍ ആലോചന വേണം എന്നാണു. അത് കുട്ടിക്ക് ടെന്‍ഷന്‍ ഉണ്ടാക്കാതെ അവകാശ നിയമത്തിന്റെ സ്പിരിറ്റ്‌ ബാലികഴിക്കാതെ വേണം താനും. ഇവിടെ പരീക്ഷ പുനസ്ഥാപിക്കുന്നതിനു പറഞ്ഞ ന്യായങ്ങള്‍ ആള്‍ പ്രമോഷന്‍ പ്രാഖ്യാപിച്ചപ്പോള്‍ പൊളിഞ്ഞു പോയി. നിരന്തര വിലയിരുത്തല്‍ സംബന്ധിച്ച് എന്‍ സി ഇ ആര്‍ ടി പ്രൈമറി ക്ലാസുകളിലേക്ക് തയ്യാറാക്കിയ സോഴ്സ് ബുക്ക് നെറ്റില്‍ കിട്ടും. ഇപ്പോള്‍ പത്താം ക്ലാസില്‍ നടക്കുന്ന അട്ജസ്റ്മെന്റ്റ് ഇനങ്ങള്‍ അല്ല നിരന്തര വിലയിരുത്തല്‍. ഒരു കുട്ടിയും തോല്‍ക്കരുത്‌ എന്ന് വാശി പിടിക്കുമ്പോള്‍ തന്നെ അടിസ്ഥാന ശേഷികള്‍ ഇല്ലാതെ ഒരു കുട്ടിയും ജയിക്കരുത് എന്നും കൂടി അതില്‍ വായിചെടുക്കണം.ഇതിനുള്ള ആഭ്യന്തര സംവിധാനം ആണ് നിരന്തര വിലയിരുത്തല്‍.. അതിന്റെ പ്രായോഗിക രൂപം വികസിപ്പിചില്ലെങ്കില്‍ ആള്‍ പ്രമോഷന്‍ അന്തക സ്വഭാവം കൈവരിക്കും. ഇങ്ങനെ വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ നമ്മുടെ മൌനത്തിലൂടെ ....?!

    ReplyDelete
  14. ഗീതാസുധി said...

    "ഇപ്പോള്‍ പത്താം ക്ലാസില്‍ നടക്കുന്ന അട്ജസ്റ്മെന്റ്റ് ഇനങ്ങള്‍ അല്ല നിരന്തര വിലയിരുത്തല്‍."
    നിരന്തരമൂല്യനിര്‍ണ്ണയം നടപ്പില്‍ വരുത്തിയ ആദ്യവര്‍ഷംമാത്രം പേരിന് എല്ലാകുട്ടികളുടേയും പോര്‍ട്ഫോളിയോയൊക്കെ ടീച്ചര്‍മാര്‍ കളക്ട്ചെയ്ത് വെച്ചു. (പലതും കോപ്പിയടിയായിരുന്നെങ്കിലും!). ഇപ്പോള്‍ മിക്കയിടങ്ങളിലും എന്താണ് നടക്കുന്നത്? അസൈന്ര്മെന്റോ, സെമിനാറോ ഒന്നുമില്ല. അതാത് ക്ലാസ്​ടീച്ചര്‍മാര്‍ തോന്നിയപോലെ മാര്‍ക്കിടും. നിരന്തരമൂല്യനിര്‍ണ്ണയത്തിന്റെ ഒരു പോക്ക് വിചിത്രം തന്നെ!!

    Sreenivas said...

    ഓള്‍ പ്രമോഷന്‍ വലിയ ചതിയായിപ്പോയി. പഴയ രീതി തന്നെയായിരുന്നു ഭേദം. പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി. പുതിയ രീതിയെക്കുറിച്ച് വായിച്ചറിയുമ്പോള്‍ വിദ്യാഭ്യാസം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എത്ര കൊല്ലം സ്ക്കൂളില്‍ പോയി എന്നതു മാത്രമാണെന്നു തോന്നും. സ്ക്കൂളില്‍ തോറ്റാല്‍ കുട്ടി പഠനം നിര്‍ത്തും. അതു കൊണ്ട് അവരെ തോല്‍പ്പിക്കരുത്. ഇതാണോ വിദ്യാഭ്യാസം? ഓള്‍ പ്രമോഷന്‍ ആയിരുന്നെങ്കില്‍ എന്തിനായിരുന്നു ഒരു വാര്‍ഷിക പരീക്ഷ? ഹോംസ് പറഞ്ഞ പോലെ വിദ്യാഭാസ പ്രഹസനം.

    कपीष said...

    വാസ്തവത്തില്‍ ഏഴാം ക്ലാസ്സിനുശേഷം കുട്ടികള്‍ക്ക് താല്പര്യമനുസരിച്ച് ചില വിഷയങ്ങളില്‍ കൂടുതല്‍ പഠിക്കാനും ചിലത് വേണ്ടെന്നു വെക്കാനും സ്വാതന്ത്ര്യം നല്‍കണം

    എട്ടാം ക്ലാസ് എവിടെയോ ഇരിക്കട്ടെ യു.പി യിലോ എല്‍.പി യിലോ ഹൈ സ്കൂളിലോ എവിടെ ആയിരുന്നാലും ഏഴാം ക്ലാസ്സിനുശേഷം കുട്ടികള്‍ക്ക് താല്പര്യമനുസരിച്ച് ചില വിഷയങ്ങളില്‍ കൂടുതല്‍ പഠിക്കാനും ചിലത് വേണ്ടെന്നു വെക്കാനും സ്വാതന്ത്ര്യം നല്‍കണം

    "ഓള്‍ പ്രമോഷന്‍ വലിയ ചതിയായിപ്പോയി"
    മാഷേ മന്ത്രി മുഖ്യന്റെ മകന്‍ അമേരിക്കയില്‍ ആണ് പഠിക്കുന്നത് വിദ്യാഭാസ ഓഫീസിന്റെ തലപതു ഇരിക്കുന്നവന്റെ മകന്‍ ചൈനയിലും അധ്യാപകരുടെ മക്കള്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകളിലും വല്ലവന്റെ പിള്ളേര് അല്ലെ അതുങ്ങള് എന്ത് കുന്തമോ ചെയട്ടെ ഹല്ലാ പിന്നെ !

    പത്താം ക്ലാസിലും ഒരു തരത്തില്‍ ഓള്‍ പ്രമോഷന്‍ തന്നെ അല്ലെ നടപ്പിലാക്കുന്നത് C.E എല്ലാവനും 20/20( "ഇപ്പോള്‍ മിക്കയിടങ്ങളിലും എന്താണ് നടക്കുന്നത്? അസൈന്ര്മെന്റോ, സെമിനാറോ ഒന്നുമില്ല. അതാത് ക്ലാസ്​ടീച്ചര്‍മാര്‍ തോന്നിയപോലെ മാര്‍ക്കിടും. നിരന്തരമൂല്യനിര്‍ണ്ണയത്തിന്റെ ഒരു പോക്ക് വിചിത്രം തന്നെ!!")19 എങ്ങാനും ഇട്ടു കൊടുത്താല്‍ കുട്ടിക്ക് സുപ്രിംകോടതി വരെ പോകാം കുട്ടികളെ ആരും ചോദ്യം ചെയരുത് അവനു എന്തുമാവാം.പിന്നെ എഴുത്ത് പരീക്ഷയില്‍ 10/80 അതിനു വേണ്ടത് ആകെ രണ്ടോ മൂന്നോ ചോദ്യങ്ങളില്‍ മാത്രം നമ്പര്‍ ഇട്ടു എന്തെങ്കിലും ചറ പറാന്നു എഴുതി വക്കുക.

    ReplyDelete
  15. कपीष said...

    കുട്ടികളുടെ നിരന്തര വിലയിരുത്തല്‍ അവന്റെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം. അഞ്ചു,ആറ്,ഏഴ് ക്ലാസിലെ കുട്ടിയുടെ പ്രകടനത്തെ അധ്യാപകര്‍ സൂക്ഷ്മമായി വിലയിരുത്തി(ഇപ്പോഴത്തെ കടം തുലക്കല്‍ അല്ല എന്ന് സാരം)ഏഴാം ക്ലാസ്സിനുശേഷം കുട്ടിക്ക് താല്പര്യമുള്ള വിഷയം കൂടുതല്‍ പഠിക്കാനും ചിലത് വേണ്ടെന്നു വെക്കാനും സ്വാതന്ത്ര്യം നല്‍കണം.

    Electrical, Electronics, Carpentry, Welding ,പോലുള്ള തൊഴില്‍ അധിഷ്ടിത വിദ്യാഭാസവും എട്ടാം ക്ലാസില്‍ കൊണ്ട് വരണം.ഓരോ കുട്ടിയും പത്താം ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഒരു തൊഴില്‍ കൂടി പഠിച്ചിരിക്കണം.പെണ്‍കുട്ടികള്‍ക്ക് തുന്നല്‍,പാവ നിര്‍മാണം,അങ്ങിനെ ഉള്ള മേഖലകള്‍ തിരഞ്ഞെടുകാനുള്ള സ്വാതന്ത്രവും ഉണ്ടാവണം.

    कपीष said...

    ഓണം,ക്രിസ്തുമസ് പരീക്ഷകള്‍ പുനസ്ഥാപികുന്നത് കണ്ടപ്പോള്‍ പാവം വാനര കൂട്ടം കരുതി ഇതിലെയും വാര്‍ഷിക പരീക്ഷയുടെയും കൂടി പ്രകടനം നോക്കിയായിരിക്കും കുട്ടിയെ പൊക്കി വിടുക എന്ന് .

    അല്ല ഈ വാനര കൂട്ടത്തിനു ഒരു സംശയം

    ആള്‍ പ്രമോഷന്‍ വന്നാല്‍ ഈ പറയുന്ന പരീക്ഷകള്‍ എന്തിനാണാവോ നടത്തിയത് ?

    ReplyDelete
  16. കലാധരന്‍.ടി.പി. said...

    ചര്‍ച്ചയില്‍ വന്ന ചില സാമാന്യവത്കരണങ്ങള്‍ നോക്കുക -എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇങ്ങനെ ഇവര്‍ പറയുന്നത്.?
    1 . കൊച്ചുങ്ങള്‍ വല്ലതും പഠിക്കണേല്‍ നല്ല സിബിഎസ്സി സ്കൂളുകളില്‍തന്നെ ചേര്‍ക്കണ-(ഫോട്ടോ ഗ്രാഫര്‍ ) ഈ മുന്‍ വിധി മാറ്റണം. കേരളത്തില്‍ നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന നല്ല അക്കാദമിക നിലവാരമുള്ള പൊതുവിദ്യാലയങ്ങള്‍ ഉണ്ട്. ഇത്തരം സി ബി എസ ഇ വിദ്യാലയങ്ങളുടെ നിലവാരം സംബന്ധിച്ച് പഠനം പുറത്ത് വന്നിട്ടുമുണ്ട്. അത്ര കേമം അല്ലെന്നു. എഡ്യുക്കേഷണല്‍ ഇനിഷിയേട്ടീവ് പഠന റിപ്പോര്‍ട്ട് കാണുക. സിലബസ്സിന്റെ കാര്യത്തില്‍ കേരള സിലബസ് ആണ് മെച്ചം. കെ എസ് ടി എ താരതമ്യ പഠനം റിപ്പോര്‍ട്ട് പുസ്തക രൂപത്തില്‍ ഇറക്കിയിട്ടുണ്ട്.ഒന്ന് വാങ്ങി വായിക്കുക്
    2.'എന്നുമെന്നും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുവാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.... അത് പക്ഷെ നമുക്ക് കണ്ടുകണ്ടു ശീലമായി'.( വിദ്യാരംഗം ) . എന്നും ഇങ്ങനെയാ ഒരിക്കലും ശരിയാകില്ല .ഇപ്പോഴും ഇനിയും ഇതൊക്കെ നടക്കും അനുഭവിച്ചോ എന്ന സമീപനം ഒരു തരം വെള്ള പൂശാല്‍ ആണ്.അപകടകരവും. ഒരു തെറ്റിനെ ചൂണ്ടിക്കാട്ടുമ്പോള്‍ അതു തിരുത്താനല്ല ചരിത്രം ചികഞ്ഞു മറ്റൊരു തെറ്റ് പൊക്കി എടുത്തു ഇപ്പോഴത്തെ തെറ്റിനെ സാധൂകരിക്കാനാണ് ശ്രമം. ഇതു വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ കെണി ആണ്.
    3 .പണ്ടത്തെ പാഠപുസ്തകങ്ങള്‍ കുട്ടിയുടെ നിലവാരത്തിലുള്ള റഫറന്‍സ് ഗ്രന്ഥങ്ങള്‍ തന്നെ ആയിരുന്നു.(ബീന്‍) പഠനത്തെ സംബന്ധിച്ച് കാഴ്ചപ്പാട് മാറി ലോകം മുഴുവന്‍. ദേശീയ തലത്തിലും മാറ്റം.അതിന്റെ ചെറിയ പ്രതിഫലനം ആണ് കേരളത്തില്‍ നടന്നത്. അതിലും പിഴവ് കണ്ടേക്കാം .മെച്ചപ്പെടുത്തണം. ലോകത്ത് മുന്തിയ നിലവാരം ഉള്ള വിദ്യാഭ്യാസം ഫിന്‍ലാന്റിലാണ് .നമ്മുക്ക് ആ രീതി ആകാം എന്നു പറഞ്ഞുകൂടെ?
    4 . പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കുവാനുള്ള ഒറ്റമൂലി അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുകയാണ്.( ഹോംസ് )കേട്ടാല്‍ തോന്നും ഈ ഒറ്റ ഘടകം ആണ് എല്ലാം തീരുമാനിക്കുന്നത് എന്നു . വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴചപ്പാട്, നയങ്ങള്‍, ഉള്ളടക്കം, വിനിമയ രീതി ,അധ്യാപകരെ സജ്ജമാക്കല്‍, മേല്‍നോട്ടം, മോനിട്ടരിംഗ് , പ്പിന്തുന, വിലയിരുത്തല്‍ ഇങ്ങനെ ഉള്ള അനവധി ഘടകങ്ങള്‍ കാണണം. അധ്യാപകരുടെ പ്രതിബദ്ധത അതു കുറയുന്നുണ്ടോ എന്നും പരിശോധിക്കണം. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? എല്ലാവരെയും പ്രചോദിപ്പിക്കുന്നുണ്ടോ? പരിമിതികള്‍ ഉള്ളവരെ നിരന്തരം മെച്ചപ്പെടുത്തുന്നുണ്ടോ?
    5 .ഓള്‍ പ്രമോഷന്‍ വലിയ ചതിയായിപ്പോയി. പഴയ രീതി തന്നെയായിരുന്നു ഭേദം( ശ്രീനിവാസ് )
    ഓരോ ക്ലാസിലും കുട്ടി നേടേണ്ട ശേഷികള്‍ അതാതു ക്ലാസില്‍ വെച്ച് നേടുന്നു എന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ അവകാശ നിയമം ചില നിര്‍ദേശങ്ങള്‍ വെച്ചിട്ടുണ്ട്. അതില്‍ ഒന്ന് രണ്ടു മാസത്തില്‍ ഒരിക്കല്‍ ക്ലാസ് പി ടി ഇ കൂടി കുട്ടികളുടെ പഠന പുരോഗതി അവതരിപ്പിക്കണം എന്നതാണ്. ആ ഉത്തരവ് ഇറങ്ങിയില്ല. സാമ്പത്തിക ബാധ്യത ഒന്നുമില്ലല്ലോ. ( ) എന്നു പറഞ്ഞാല്‍ എന്താ മനസ്സിലാക്കേണ്ടത്? ഇങ്ങനെ ഉറപ്പാക്കി ആള്‍ പ്രമിശന്‍ കൊടുക്കാനാണ് അവകാശ നിയമം പറഞ്ഞത് അല്ലാതെ ഇപ്പോള്‍ കാണിച്ച പോലെ..
    6 . ഘടനാപരമായ മാറ്റങ്ങള്‍ തൊഴില്‍ പ്രശ്നങ്ങള്‍ മാത്രമാണുയര്‍ത്തുന്നത്.... അവയ്ക്കെല്ലാം പരിഹാരങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുക.....( വിദ്യാരംഗം ) ഘടനയും ഉള്ളടക്കവും പ്രദാനവും മാറുകയാണ് .അതു മറച്ചു വെക്കരുത്. ആലോചനകളും പ്രഖ്യാപനങ്ങളും വരുന്നുണ്ടല്ലോ. മാറ്റം സമഗ്രം ആകണം. നന്മയ്ക്കും. എല്ലാത്തിനും പരിഹാരം ഉണ്ട്. കൊളം ആക്കാതെ നല്ല ഹോം വര്‍ക്ക് ചെയ്തിട്ട് നടപ്പിലാക്കികൂടെ എന്നു മാത്രമേ ചോദിക്കുന്നുള്ളൂ
    ചര്‍ച്ചയിലെ കൂടുതല്‍ ചര്‍ച്ച ,ക്രിയാത്മക ഇടപെടല്‍ ആവശ്യമുള്ള ആശയങ്ങള്‍ ചുവടെ കൊടുക്കുന്നു

    1. ഓരോ പാര്‍ട്ടിയും അധികാരത്തില്‍ വരുമ്പോള്‍ പാഠപുസ്തകരചനയിലെ സമീപനം കീഴ്മേല്‍ മറിയുന്നതാണ് ഈ ദശകത്തില്‍ കണ്ട ഏറ്റവും ദുഃഖകരമായ കാഴ്ച.നിലവിലെ സമീപനമായ അന്വേഷണാത്മകപഠനരീതിക്ക് മാറ്റം വരുത്തിക്കൊണ്ട് ഗൈഡ് അവതരണരീതിയിലേക്ക് പാഠപുസ്തകം മാറാന്‍ പോകുന്നുവെന്നാണ് പുത്തനറിവ്. (വിജയന്‍ )
    2. ചര്‍ച്ചകളിലൂടെയും . ഗവേഷണങ്ങളിലൂടെയും . പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും ഒക്കെ അങ്ങനെ കണ്ടെത്താന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടോ ? ( bean
    3. നിരന്തരമൂല്യനിര്‍ണ്ണയത്തിന്റെ ഒരു പോക്ക് വിചിത്രം തന്നെ ( ഗീതാ സുധി )

    ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നു.
    ചിലര്‍ പഴയതെല്ലാം ആണ് ശരി എന്നു വിചാരിക്കുന്നു.
    പുതിയ ശരികള്‍ ഉണ്ട്. അതു കാണാതെ പോകരുത്.

    ReplyDelete
  17. вєαη said...

    @ കലാധരന്‍ മാഷ്‌
    വര്‍ത്തമാന കാലത്ത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം താങ്കള്‍ ഭംഗിയായി അവതരിപ്പിക്കുകയും ചര്‍ച്ചകളെ ക്രോഡീകരിക്കുകയും ചെയ്തു . എന്നാല്‍ ഈ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കേണ്ടിയിരുന്ന വിഭാഗം അധ്യാപകര്‍ ആയിരുന്നെങ്കിലും എന്ത് കൊണ്ടോ സജീവമായ ഒരു ചര്‍ച്ച അവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല . ഒഴുക്കിനനുസരിച്ച് നീന്തിയാല്‍ അപകടം കുറയ്ക്കാം എന്ന സാമാന്യ വല്‍ക്കരണ ഭാവം ആയിരിക്കാം കാരണം . അല്ലെങ്കില്‍ പിന്നെ തീര്‍ച്ചയായും പ്രതികരണ ശേഷി നഷ്ടപ്പെട്ട പരിതാപകരമായ അവസ്ഥ ആയിരിക്കാം . വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുന്ന ഏത് പരിഷ്കരണത്തിന്റെയും ഫലം , ഗുണമായാലും ദോഷമായാലും. നേരിട്ട് അറിയുന്നത് അധ്യാപകരാണ് . അങ്ങനെ ദോഷ ഫലങ്ങളുണ്ടെങ്കില്‍ അത് സമൂഹത്തോട് നിര്‍ഭയമായി പറയുന്നില്ല എങ്കില്‍ അത് ഭാവി തലമുറയോട് ചെയ്യുന്ന നീതികേടാണ്‌ .

    വി.കെ. നിസാര്‍ said...

    "വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുന്ന ഏത് പരിഷ്കരണത്തിന്റെയും ഫലം , ഗുണമായാലും ദോഷമായാലും. നേരിട്ട് അറിയുന്നത് അധ്യാപകരാണ് . അങ്ങനെ ദോഷ ഫലങ്ങളുണ്ടെങ്കില്‍ അത് സമൂഹത്തോട് നിര്‍ഭയമായി പറയുന്നില്ല എങ്കില്‍ അത് ഭാവി തലമുറയോട് ചെയ്യുന്ന നീതികേടാണ്‌ ."
    മി ബീന്‍,
    താങ്കളോട് പ്രതിഷേധം.
    ഉപസംഹാരമായി ഞാന്‍ പറയാന്‍വെച്ചത് അതേപടി ഭംഗിയായി എന്റെ മനസ്സില്‍ നിന്നും കോപ്പിയടിച്ചതിന്.

    Sherin Jose said...

    സാര്‍,
    1.ഈ വര്‍ഷം യു.പി സ്കൂളില്‍ നിന്നും ഏഴിലെ കുട്ടികള്‍ക്ക് ടി.സി കൊടുക്കുമോ..?
    2.അഞ്ചാം ക്ലാസില്‍ അ‍ഡ്മിഷനുണ്ടോ.?
    ഷെറിന്‍

    IM JO JOSEPH said...

    8,9,10മാത്രമുള്ള single management aided schoolന്റെ അവസ്ഥ എന്താകുമോ എന്തോ? 11-ന് 8ന്റെ കാര്യത്തില്‍ കൃത്യം തീരുമാനം അറിയാമെന്ന് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നു..കാത്തിരിക്കാം

    പുഞ്ചിരി said...

    പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്നോളമുണ്ടായിട്ടുള്ള പരിഷ്കാരങ്ങള്‍ എല്ലാം വേണ്ടത്ര പഠനങ്ങള്‍ നടത്തിയ ശേഷം നടപ്പാക്കിയവയല്ല.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും വത്യസ്തമായ സാമൂഹിക-സാംസ്കാരിക നിലവാരം പുലര്‍ത്തുന്ന കേരളത്തിന് ഒട്ടും യോജിച്ചതല്ല ഇവിടെ നടപ്പിലാക്കിയ നിയമങ്ങളും മറ്റും.ഇതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിവുള്ള അധികാരികളും നമുക്കില്ല.അതുകൊണ്ട് ഈശ്വരോ രക്ഷതു...

    Thasleem.P★ミ• »Administrator« • said...

    ellavarum nalla charchayilanallo...good..ithineppatti njanentha ippol parayuka..ethayalum ee pani vendayirunn

    vijayan said...

    5മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ Promotion list (വലിയ ഷീറ്റി) മാതൃക spreadsheet ല്‍ തയ്യാറാക്കിയത് പ്രസിദ്ധീകരിക്കാമോ

    ReplyDelete
  18. PATHEYAM said...


    മാഷേ മന്ത്രി മുഖ്യന്റെ മകന്‍ അമേരിക്കയില്‍ ആണ് പഠിക്കുന്നത് വിദ്യാഭാസ ഓഫീസിന്റെ തലപതു ഇരിക്കുന്നവന്റെ മകന്‍ ചൈനയിലും അധ്യാപകരുടെ മക്കള്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകളിലും വല്ലവന്റെ പിള്ളേര് അല്ലെ അതുങ്ങള് എന്ത് കുന്തമോ ചെയട്ടെ ഹല്ലാ പിന്നെ !


    കപീഷ് ഇപ്പറഞ്ഞതിന് 100ല്‍100

    ഗീതാസുധി ടീച്ചറേ ഫോട്ടോഗ്രഫറിന്റെ ആരോപണത്തിന് ഒരു ചുട്ട മറുപടി പോസ്റ്റ് ചെയ്തേരെ!

    ReplyDelete

പ്രതികരിച്ചതിനു നന്ദി