Pages

Wednesday, June 22, 2016

ഒന്നാം ക്ലാസുകാര്‍ക്ക് ലൈബ്രറിയില്‍ അംഗത്വം. വായിക്കാന്‍ അമ്മമാരുടെ ബാലസാഹിത്യവും

 
ടഗോര്‍ മെമ്മോറിയല്‍ എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസുകാരോട് അസൂയ തോന്നുന്നു. അസൂയ അത്ര നല്ലതല്ലെങ്കിലും അതു തോന്നിയാല്‍ പിന്നെ മറച്ചുവെക്കേണ്ട കാര്യമില്ല.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന നൂറോളം കുട്ടികള്‍ 20-06-2016 ന് ലൈബ്രറിയില്‍ അംഗത്വം എടുത്തു.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് സ്ലേറ്റും പെന്‍സിലും മലയാളപാഠാവലിയും മാത്രമേ ഉണ്ടായിരുന്നുളളൂ. പിന്നെന്നോ ഒരു എഞ്ചുവടി പുസ്തകം കിട്ടി. അഞ്ചാം ക്സാസിലെത്തിയപ്പോഴാണ് ലൈബ്രറി പുസ്തകം വായിക്കാന്‍ കിട്ടുന്നത്. സാരാപദേശ കഥകളും മഹാന്മാരുടെ ജീവചരിത്രവും ഒക്കെയാണ്. ആഴ്ചതോറും മാറും. എന്റെ വായനയുടെ ഗതി മാറുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. നാലു കിലോമീറ്റര്‍ ദൂരെയുളള മുക്കം വായനശാലയില്‍ അംഗത്വമെടുത്തു. ഞായറാഴ്ചകളില്‍ വായനശാലയിലേക്കുളള യാത്ര. മാമ്പാറയില്‍ വെളുത്താലക്കുഴിയില്‍ ബോസിന് ഒരു സ്വകാര്യ ലൈബ്രറി ഉണ്ടായിരുന്നു. രണ്ടു രൂപ കൊടുത്ത് അവിടെയും ചേര്‍ന്നു. പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്ന വലിയ ഇടപെടലൊന്നും വി്യാലയത്തില്‍ ഉണ്ടായിട്ടില്ല. യാന്ത്രികമായ പുസ്തകവിതരണത്തിനപ്പുറം.ആ ഓര്‍മയുളളതിനാലാണ് ഈ കുട്ടികളുടെ സൗഭാഗ്യം കണ്ട് അതിശയിച്ചു പോയത്.
വായനാദിന സന്ദേശം ഉള്‍കൊണ്ട് പ്രീതിക്കുളങ്ങര എല്‍ പി സ്കൂളിലെ 'എല്ലാ കുട്ടികള്‍ക്കും YMA ഗ്രന്ഥശാല സൗജന്യ അംഗത്വം നല്‍കി. ചടങ്ങ് ഗ്രന്ഥശാല ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകനും, പ്രശസ്ത നാടക രചയിതാവുമായ ശ്രീ. മാലൂര്‍ ശ്രീധരന്‍ നിര്‍വ്വഹിച്ചു. മൊബൈല്‍ വനിതാ ലൈബ്രേറിയന്‍ ആഴ്ചയില്‍ ഒരുദിവസം സ്കൂളില്‍ എത്തി കുട്ടികള്‍ക്ക് അവരുടെ നിലവാരത്തിനനുസരിച്ച പുസ്തകങ്ങള്‍ല്‍കും. എല്ലാ ആഴ്ചയിലും ഓരോ പുസ്തകം . ഒരു വര്‍ഷം അമ്പത് പുസ്തകം. നാലു വര്‍ഷം കൊണ്ട് എല്‍ പി സ്കൂളിലെ കുട്ടി ഇരുനൂറു പുസ്തകങ്ങളിലൂടെ കടന്നു പോകും. ഇതാണ് പഠനം, ഇതാണ് ഭാഷാപരമായ വളര്‍ച്ചയുടെ നേര്‍പ്പാത. പാഠപുസ്തകത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വായനയും ചിന്തയും വികസിക്കുകയാണ്. സ്കൂളിലെ അധ്യാപകരുടെയും എസ് എം സി അംഗങ്ങളുടെയും പ്രാദേശിക സാംസ്കാരിക പ്രവര്‍ത്തകരുടെയും ഉത്തരവാിദിത്വങ്ങള്‍ കൂടുകയുമാണ്.
  • പുസ്തകവായനക്കാരായ കുട്ടികള്‍ക്ക് വായനാനുഭവം പങ്കിടാനുളള വൈവിധ്യമുളള അവസരം സൃഷ്ടിച്ച് അവിരുടെ വായനാതാല്പര്യത്തെ ജ്വലിപ്പിച്ച് നിറുത്തണം.
  • പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിക്കണം,
  • വായിച്ച പുസ്തകങ്ങളെ ആധാരമാക്കി ആവിഷ്കാരങ്ങള്‍ക്കുളള സാധ്യത അന്വേഷിക്കണം.
  • വൈവിധ്യമുളള വായനാസാമഗ്രികളിലേക്ക് ശ്രദ്ധ ക്ഷണിക്കണം.
  • വായനയുടെ ആഴം വര്‍ധിപ്പിക്കാനുളള ഇടപെടല്‍ നടത്തണം.
  • സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന സ്കൂള്‍ വായനാസംസ്കാരം വികസിപ്പിക്കണം. അതിനായി സംസ്ഥാനത്തെ മികവുറ്റ അനുഭവങ്ങളെ സ്വാംശീകരിക്കണം.
  • വായനയ്കൊരു പാഠ്യപദ്ധതി വികസിച്ചുവരണം. 
    വായന ജീവിതചര്യയായി മാറുമ്പോള്‍ വാരാചരണത്തിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടും എന്നുറപ്പ്. കുട്ടികള്‍ മാത്രം വായിച്ചാല്‍ മതിയോ ?രക്ഷിതാക്കളും സമൂഹവും വായിക്കണ്ടേ? വായനാന്തരീക്ഷമുളള വീടുകള്‍ സൃഷ്ടിക്കണ്ടേ? വേണം. അതിനും മാര്‍ഗം രൂപപ്പെടണം. ജനകീയ രചനോത്സവം അത്തരം ഒരു സാധ്യത തുറന്നിടുകയാണ്.

ജനകീയ രചനോത്സവം
കുട്ടികള്‍ക്കുളള വായനാസാമഗ്രികളില്‍ രക്ഷിതാക്കള്‍ പ്രാദേശികമായി തയ്യാറാക്കിയവയും ഇടം പിടിക്കുകയാണ്. രക്ഷിതാക്കളെ എഴുത്തുകാരാക്കുന്ന പ്രക്രിയ വിചാരിച്ചതിലധികം മുന്നേറിക്കഴിഞ്ഞു .പതിനൊന്ന് വാര്‍ഡുകളിലും രചനോത്സവം നടന്നു. വിശദാംശങ്ങളറിയാന്‍ വാര്‍ത്ത വായിക്കാം.
 രചനോത്സവം ഉദ്ഘാടനം ചെയ്തത്  കുട്ടികള്‍ക്കായി മുപ്പത്തിയെട്ടോളം കൃതികള്‍ രചിച്ചിട്ടുളള ശ്രീമതി വിമലാമേനോനാണ്. കേരളസര്‍ക്കാരിന്റെയും എസ് ബി ടിയുടെയും കൈരളി ബുക്ക് ട്രസ്റ്റിന്റെയും അവാര്‍ഡ് നേടിയ വിമലാമേനോനെത്തന്നെ ജനകീയ രചനോത്സവത്തിനു ലഭിച്ചത് ഒരു മഹാഭാഗ്യമായി സ്കൂള്‍ അധികൃതര്‍ കരുതുന്നു. 
ജനകീയ രചനോത്സവത്തെക്കുറിച്ച് രതീഷ് ഇപ്രകാരം പറയുന്നു.
ഒറ്റ ദിവസം കൊണ്ട് ഇരുനൂറ് രചനകളാണ് മാരാരിക്കുളത്ത് ഉണ്ടായത്. അടുത്ത ശനിയാഴ്ചയും രചനോത്സവം ഉണ്ടാകും. പങ്കെടുത്തവരെല്ലാം രചനയുടെ ആവേശത്തിലാണ്. വീട്ടിലിരുന്നും രചനകള്‍ നടത്തുന്നു. കുടുംബശ്രീ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി രചനോത്സവം നാടിന്റെ മഹാസംഭവമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംഘാടകര്‍. രക്ഷിതാക്കള്‍ക്കും നല്ല അഭിപ്രായം
മനോജ് പറയുന്നു-
കുട്ടികളുമായി സാഹിത്യസല്ലാപം
വായനാസാമഗ്രി കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയോ? അവരെ പുസ്തകത്തിന്റെ  മധുരം അറിയിക്കണ്ടേ? ശ്രീമതി വിമലാമേനോന്‍  കവിതകളും കഥകളും പറഞ്ഞും വ്യാഖ്യാനിപ്പിച്ചും ചൊല്ലിച്ചും വായനയുടെയും ആസ്വാദനത്തിന്റെയും ചെറു പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു. 
ജൂണ്‍ മാസം സ്കൂളില്‍ നടന്ന സംസ്ഥാനതല ശില്പശാലയില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ 50 ഓളം ചെറു കഥകളും കവിതകളും ഇതേ ചടങ്ങില്‍ പ്രകാശനം ചെയ്തു. . അമ്മമാരെഴുതിയ രചനകള്‍ കൗതുകത്തോടെയാണ് കുട്ടികള്‍ ഏറ്റു വാങ്ങിയത്. വീടായ വീടെല്ലാം ചര്‍ച്ചയായി.
നാടുണര്‍ത്തിയ ഈ സവിശേഷ സംരംഭത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.റ്റി.മാത്യു ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാഥിതികളായി. വാര്‍ഡ് മെമ്പര്‍ ശ്രീ.വി.ദിനകരന്‍, എസ്.എം.സി പ്രസിഡന്റ് ശ്രീ.വി.വി. മോഹൻ ദാസ്, ഗ്രന്ഥശാല സെക്രട്ടറി ശ്രീ.വി.കെ.രാജു ,ഹെഡ്മിസ്ട്രസ് ശ്രീമതി. പുഷ്പവല്ലി, എന്നിവർ ആശംസകരായി. ടീച്ചേഴ്‌സ് ,ശാസ്ത്ര സാഹിത്യ പരിഷത്ത് കലവൂര്‍ യൂണിറ്റ് സെക്രട്ടറി ശ്രീ. രജീഷ്, പി.റ്റി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നൽകി.
രചനാശില്പശാലയിലെ പങ്കാളിത്തം
വായനയും രചനയും ആസ്വാദന ക്ലാസുകളുമായി മുന്നേറുന്ന ഈ കൊച്ചു കൂട്ടുകാരുടെ അടുത്തേക്ക് അടുത്ത മാസം മുതല്‍ മലയാളത്തിലെ പ്രധാന കവികള്‍ വരും. കവികളില്‍ നിന്നും നേരിട്ട് കവിത പഠിക്കാനവസരം ലഭിക്കുന്ന ഭാഗ്യം ചെയ്ത കുട്ടികളായിരിക്കും ഇവര്‍, മലയാളം മീഡിയത്തിന്റെ കരുത്ത് എന്നാല്‍ മലയാളത്തിന്റെ കരുത്തറിയലു കൂടിയാണ്. 


6 comments:

  1. സത്യമായിട്ടും അസൂയ തോന്നുന്നുണ്ട്

    ReplyDelete
  2. വളരെ നല്ല തുടക്കം ആശംസകൾ

    ReplyDelete
  3. സാറിന്റെ അക്കാദമിക സേവനത്തിന് നന്ദി എന്റെ മകൻ ഇവിടെ രണ്ടാം ക്ലാസിൽ

    ReplyDelete
  4. സാറിന്റെ അക്കാദമിക സേവനത്തിന് നന്ദി എന്റെ മകൻ ഇവിടെ രണ്ടാം ക്ലാസിൽ

    ReplyDelete
  5. Really great..congratulations

    ReplyDelete

പ്രതികരിച്ചതിനു നന്ദി