ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, April 27, 2014

നിരന്തരവിലയിരുത്തല്‍ അധ്യാപകസൗഹൃദവും വിദ്യാര്‍ഥിപക്ഷവുമാകണം


അധ്യാപകര്‍ കുട്ടിയെ നിരന്തരം വിലയിരുത്തണം എന്നു പറയുന്നത് പുതിയ കാര്യമല്ല. ഏതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴും ഗുണദോഷ വിശകലനം നടത്തുക എന്നതു മനുഷ്യസഹജമായ പ്രക്രിയയാണ്. ഇന്നു കഴിച്ച ഭക്ഷണത്തിന്റെ കാര്യമെടുക്കൂ. ഉപ്പു കൂടിയോ കുറഞ്ഞോ? ആവശ്യത്തിനു എരിവും പുളിയും രുചിക്കൂട്ടുകളും ഉണ്ടായിരുന്നോ? വേവ് പാകത്തിനായിരുന്നോ? ആറിത്തണുത്തു പോയോ? മൊത്തത്തില്‍ എങ്ങനെയുണ്ടായിരുന്നു എന്നു പറയുന്നതോടൊപ്പം ഏതെല്ലാം കാര്യങ്ങളില്‍ എന്നു കൂടി വിലയിരുത്തി പറയാന്‍ നമ്മള്‍ക്കാകും. ഭക്ഷണം എന്ന പൊതുനാമത്തില്‍ നിന്നും ചായ എന്ന സവിശേഷ ആഹാരപദാര്‍ഥത്തിലേക്കു വരുമ്പോഴേക്കും കുറേ കൂടി കൃത്യമായ സൂചകങ്ങള്‍ സാധ്യമാകുന്നു
  • പാലിന്റെ ഗുണത, അനുപാതം
  • തെയിലയുടെ ഗുണതയും ചേരുവയും
  • മധുരത്തിന്റെ തോത്
  • വെളളത്തിന്റെ തിളനിലയുമായി ബന്ധപ്പെട്ടത് ( ചൂട്, വാടിപ്പോകാത്തതും പുകചുവയ്ക്കാത്തതുമായ അവസ്ഥ)
  • എത്ര പേര്‍ക്കാണോ അത്രയും പേര്‍ക്കാവശ്യമുളളത്ര അളവ്
    വിളമ്പിയ ഗ്ലാസിന്റെ വൃത്തി വരെ പ്രധാനം
ഒരു ചായ നല്ലതാണ്, മികച്ചതാണ്, സൂപ്പര്‍,തരക്കേടില്ല,മോശം എന്നെല്ലാം ഗ്രേഡ് ചെയ്തു വിലയിരുത്തുമ്പോള്‍ അതിനാധാരമായ സംഗതി വ്യക്തമാക്കാനും നമ്മള്‍ക്കു കഴിയും. മുകളിലെ ഉദാഹരണം പരിശോധിക്കൂ പ്രക്രിയാപരവും ഉല്പന്നപരവും മനോഭാവപരവുമായ തലങ്ങള്‍ കാണാന്‍ കഴിയുന്നു. ചായ ഉണ്ടാക്കുന്ന ആള്‍ക്കും ചായകുടിക്കുന്ന ആള്‍ക്കും ചായയുടെ ഗുണതാസവിശേഷതകള്‍ സംബന്ധിച്ച് ധാരണയുണ്ട്. ശ്രദ്ധയും.
ദൈനംദിനജീവിതത്തില്‍ ഇത്തരം വിലയിരുത്തല്‍ നടത്തുന്ന അധ്യാപകര്‍ക്ക് സ്വന്തം ക്ലാസ്മുറിയില്‍ നിരന്തര വിലയിരുത്തല്‍ നടത്താനാകാത്തത് എന്തുകൊണ്ടാണ്?
  • അപ്രാപ്യമായ ഏതോ മഹാസംഭവം എന്ന നിലയില്‍ അമിതഗൗരവം നല്‍കുന്നതുകൊണ്ടാണോ?
  • അധ്യാപകരുടെ സര്‍ഗാത്മകസ്വാതന്ത്ര്യത്തെ അനുവദിക്കാത്തതുകൊണ്ടാണോ?
  • ബോധനശാസ്ത്രപരമായ അടിസ്ഥാനധാരണയില്‍ മങ്ങലുളളതിനാലാണോ?
  • അനുഭവത്തിന്റെ പിന്‍ബലത്തില്‍ ആരും സംസാരിക്കാത്തതിനാലാണോ?
  • ചെയ്യുന്നത് ശരിയാകുമോ എന്ന ആശങ്കയുളളതിനാലാണോ?
ചായയുടെ കാര്യത്തില്‍ വിലയിരുത്തല്‍ നടത്തുന്നത് ബോധതലത്തില്‍ ഗുണതാസവിശേഷതകള്‍ സംബന്ധിച്ച ധാരണയുളളതിനാലാണ്. ഇതേ പോലെ ധാരണാതലം രൂപപ്പെടാത്ത ഏതൊരു പ്രവര്‍ത്തനവും വിലയരുത്താന്‍ പ്രയാസപ്പെടും. അധ്യാപകര്‍ ഓരോ പഠനപ്രവര്‍ത്തനത്തിന്റേയും ഗുണതാസവിശേഷതകള്‍ സ്വായത്തമാക്കിയിരിക്കണം. നിരന്തരാന്വേഷണവും ശ്രദ്ധാപൂര്‍വായ ഇടപെടലനുഭവവും ഇതിനു വഴിയൊരുക്കും.
രാജന്‍ മാഷ് എനിക്കയച്ച കത്ത്
പ്രിയപ്പെട്ട കലാധരന്‍ സര്‍,
അന്ന് സര്‍ പറഞ്ഞ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.മറ്റൊരു പ്രവര്‍ത്തനം ചെയ്തത് സാറിന്റെ ശ്രദ്ധയില്‍പെടുത്തുന്നു.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കിട്ടുന്നതിനു വേണ്ടിയാണ് ഇത് അയക്കുന്നത്.
നിരന്തരവിലയിരുത്തല്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ ഇപ്പോഴും മോരും മുതിരയും പോലെയാണ്.ഒരു വറ്‍ഷത്തേക്കുളള നിരന്തരമൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളെ വെക്കേഷന്‍ ക്ലാസുകളില്‍ത്തനെന ചെയ്തു തീര്‍ത്ത് (!?) പാഠഭാഗങ്ങളൊക്കെ വളരെ കൃത്യമായും സമയബന്ധിതമായും ചെയ്ത് കുട്ടികളെ പൊതു പരീക്ഷയ്ക്ക് സജ്ജരാക്കാന്‍ കഴിഞ്ഞുവെന്നഭിമാനത്തോടെ പറയുന്ന അധ്യാപകരും പ്രഥമാധ്യാപകരും ഉണ്ട്.അല്ലെങ്കില്‍ പാഠങ്ങളൊക്കെ പഠിപ്പിച്ചു തീര്‍ന്ന ശേഷം സി ഇ അവസാനത്തേക്കു മാറ്റി വെക്കുന്നവരുമുണ്ട്. സി ഇ പ്രവര്‍ത്തനമെന്നത് എസ് എസ് എല്‍ സി കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതിനുവേണ്ടി എല്ലാവരില്‍ നിന്നും നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങി സൂക്ഷിച്ചുവെക്കുന്ന ഒരു രീതിയാണ്. യു പി ക്ലാസുകളിലെ സ്ഥിതിയും വ്യത്യസ്തമാണെന്നു തോന്നുന്നില്ല. നിരന്തരമൂല്യനിര്‍ണയം എന്ന ആശയം ഏറ്റവും വികലമായ രീതിയിലാണ് അധ്യാപകര്‍ ഉല്‍ക്കൊണ്ടിട്ടുളളതുംക്ലാസ് മുറികളില്‍ നടപ്പിലാക്കി വരുന്നതും.ഇത് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയോ കുട്ടിയെ നിരന്തരം വിലയിരുത്തി മെച്ചപ്പെടുത്തുന്നതിനുളള ഉപാധിയാവുകയോ ചെയ്യുന്നില്ല.
നിരന്തരവിലയിരുത്തലും അതിനു സ്വീകരിച്ചിരിക്കുന്ന വിവിധ ഉഫാധികളും പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വാഭാവികമായിസാധ്യമാക്കേണ്ടതാണെന്നതിന്റെ വെളിച്ചത്തില്‍ പത്താം ക്ലാസിലെ നാലാം യൂണിറ്റായ ലോഹങ്ങള്‍ എന്ന പാഠഭാഗത്തെ 'റിയാക്ടിവിറ്റി സീരീസ് ലോഹങ്ങളുടെ ക്രിയാശീലം എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന പട്ടികയാണ്' എന്ന ധാരണ രൂപീകരിക്കുന്നതിനു വേണ്ടിതയ്യാറാക്കിയ മോഡ്യൂളാണ് ഇതോടൊപ്പം അയക്കുന്നത്.ആശയരൂപികരണത്തിന്റെ ഭാഗമായ പ്രോജക്ട് റിപ്പോര്‍ട്ടും പരീക്ഷണക്കുറിപ്പും ക്വിസുമെല്ലാം അപ്പപ്പോള്‍ വിലയിരുത്തുകയായിരുന്നു. ആശയരൂപീകരണത്തിനു നല്‍കിയ പ്രവര്‍ത്തനം തന്നെയാണ് നിരന്തരവിലയരുത്തല്‍ പ്രവര്‍ത്തനം. സി ഇക്കുവേണ്ടി വേറേ പ്രവര്‍ത്തനമില്ല....
സ്നേഹപൂര്‍വം രാജന്‍
കഴിഞ്ഞ മാസം പാലക്കാട്ട് വെച്ച് രാജന്‍ മാഷിനെ കണ്ടു. തൃത്താലഹൈസ്കൂളിലെ രസതന്ത്രാധ്യാപകനായ ശ്രീ എം വി രാജന്‍ തന്റെ ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും അവര്‍ പഠിച്ച ഏതു യൂണിറ്റിലെ ഏതു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ കഴിയുമെന്നു പറയുന്നു. ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ അവിടെ ഏറ്റവും മികച്ച റിസല്‍റ്റ് രസതന്ത്രത്തിനുണ്ട്. ഈ നേട്ടവും നിരന്തര വിലയിരുത്തലിന്റെ ഫലമാണ്.
എന്താണ് അവിടെ സംഭവിച്ചത്?
ഇനി പഠിക്കാന്‍ പോകുന്ന യൂണിറ്റിന്റെ ആസൂത്രണം കുട്ടികളുടെ പങ്കാളിത്തത്തോടെ ചെയ്യും.
എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ചെയ്യണം? എന്തെല്ലാം ഉല്പന്നങ്ങള്‍? അവയുടെ സൂചകങ്ങള്‍.?
ഈ ആസൂത്രണപ്രകാരം ക്ലാസ് മുന്നോട്ടു പോകുമ്പോള്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കാനായുളള പൂരകപാഠങ്ങള്‍ രാജന്‍മാഷ് തയ്യാറാക്കും. ഓരോ ഉല്പന്നവും വിലയിരുത്തും. യൂണിറ്റ് കഴിഞ്ഞാല്‍ കുട്ടികള്‍ യൂണിറ്റിനെ അവരുടേതായ ഭാഷയില്‍ മാറ്റി എഴുതണം. ഇതു ക്രോഡീകരിച്ച് പുതിയ റഫറന്‍സ് മെറ്റീരിയല്‍ കുട്ടികള്‍ക്ക് നല്‍കും.
സ്വന്തം രീതി വെട്ടിത്തുറക്കുക
നിരന്തര വിലയിരുത്തലില്‍ സ്വന്തം രീതി വെട്ടിത്തുറക്കുന്ന അധ്യാപകര്‍ ആവേശഭരിതരാണ്.
മലപ്പുറത്തു കെ വി മോഹനന്മാഷ് ചെയ്തത് നിരന്തരം നടത്തുന്ന പരസ്പരവിലയരുത്തലിനെ നിരന്തരവിലയിരുത്തലാക്കി മാറ്റലായിരുന്നു. കുട്ടികള്‍ ഗ്രൂപ്പുകളായി രചനകള്‍ക്ക് ഗ്രേഡ് നല്‍കും. എന്തു കൊണ്ട് ഉയര്‍ന്ന ഗ്രേഡിട്ടില്ല എന്ന് വിശദീകരിക്കലും അതുനേടാനുളള ഉദാഹരണസഹിതമുളള നിര്‍ദ്ദേശം നല്‍കലും ഗ്രൂപ്പുകളുടെ ചുമതലയാണ്. ഇത് ക്ലാസിലെ കുട്ടികളുടെ പഠനനിലവാരത്തേയും ആത്മവിശ്വാസത്തേയും ഉയര്‍ത്തി. അവര്‍ അധ്യാപകസ്ഥാനത്തേക്കു സ്വയം പ്രതിഷ്ഠിച്ചാണ് വിലയിരുത്തല്‍ സൂചകങ്ങള്‍ വികസിപ്പിച്ചത്.പരസ്പര വിലയിരുത്തലിനായി ആഴ്ചയില്‍ പ്രത്യേകസമയം കണ്ടെത്തും
ഇതില്‍ നിന്നെല്ലാം എന്താണ് മനസിലാക്കേണ്ടത്?
വഴക്കമുളള സമീപനം സ്വീകരിക്കണം.ആ പൊതുധാരണ വെച്ച് അനുയോജ്യമായ തന്ത്രങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടത്.
അധ്യാപകര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ നിരന്തരവിലയിരുത്തലിനെ വ്യാഖ്യാനിക്കണം.
ഉദാഹരണം
  • നിരന്തര വിലയിരുത്തല്‍.
    • നിശ്ചിത പഠനലക്ഷ്യം നേടുന്നതിനു ക്ലാസില്‍ നേരിട്ട തടസ്സങ്ങള്‍ അപ്പപ്പോള്‍ കണ്ടെത്തി മറികടക്കലാണ് നിരന്തര വിലയിരുത്തല്‍.
    • നിശ്ചിത പഠനലക്ഷ്യം നേടുന്നതിനുളള പ്രവര്‍ത്തനത്തിനു സഹായകമായ മികവുകള്‍ അപ്പപ്പോള്‍ കണ്ടെത്തി മറ്റു കൂട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കാനുപയോഗിക്കലും അംഗീകാരം നല്‍കലുമാണ് നിരന്തരവിലയിരുത്തല്‍
    • അധ്യാപിക /വിദ്യാര്‍ഥി, മുന്‍കൂട്ടി നിശ്ചയിച്ച ഗുണനിലവാരസൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലാസ് റൂം പ്രക്രിയയേയും തന്നെത്തന്നെയും വിശകലനാത്മകമായി നോക്കിക്കാണലാണ് നിരന്തരവിലയിരുത്തല്‍
  • പരസ്പരവിലയിരുത്തല്‍
    • ജനാധിപത്യപരവും കുട്ടികളുടെ പങ്കാളിത്തത്തോടെ തീരുമാനിച്ച പഠനലക്ഷ്യങ്ങളുടേയും സൂചകങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തുന്നതുമായ തിരിച്ചറിയല്‍ -മെച്ചപ്പെടല്‍ പ്രക്രിയയാണ്
    • പരസ്പരവിലയിരുത്തലും സ്വയം വിലയരുത്തലും നിരന്തരവിലയിരുത്തലിന്റെ ഭാഗമാണ്.

പ്രായോഗിക സമീപനം
  • നിരന്തരവിലയിരുത്തല്‍ ഏതെങ്കിലും ഫോം പൂരിപ്പിക്കാനുളള ഏര്‍പ്പാടല്ല. അതിന്റെ ഫലമായി പഠനനേട്ടം ഉണ്ടായില്ലെങ്കില്‍ ഒരു രേഖപ്പെടുത്തലും നടത്തി ആത്മവഞ്ചന കാട്ടരുത്.
  • നിരന്തരവിലയിരുത്തല്‍ പ്രായോഗികമാക്കുന്നതിനായി എന്തെല്ലാം തന്ത്രങ്ങള്‍വികസിപ്പാക്കാം എന്ന് എസ് ആര്‍ ജി കളില്‍ ആലോചന നടക്കണം
  • വിഷയവും ചുമതലയും നല്‍കണം. ആദ്യം ഒരു അധ്യാപിക ഒരു വിഷയത്തില്‍ നിരന്തര വിലയിരുത്തല്‍ ട്രൈ ഔട്ട് ചെയ്യണം. ഓരോരുത്തരും വ്യത്യസ്ത സാധ്യതകളാണ് അന്വേഷിക്കുക.
  • ഈ അനുഭവം രേഖയാക്കണം. എസ് ആര്‍ജിയില്‍ അനുഭവങ്ങള്‍ വിലയിരുത്തി മെച്ചപ്പെട്ട ഫലം നല്‍കിയതും പ്രായോഗികവുമായവ എല്ലാവരും ട്രൈ ഔട്ട് ചെയ്യാന്‍ തീരുമാനിക്കണം. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അതു പൊതുവായി പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കാം.
  • ഒരു തന്ത്രം വികസിപ്പിച്ചാല്‍ ആജീവനാന്തം അതു തന്നെ എന്നു കരുതരുത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് തയ്യാറാകണം. ഓരോ വിഷയത്തിന്റേയും പ്രവര്‍ത്തനത്തിന്റേയും സ്വഭാവമനുസരിച്ച് വ്യത്യസ്തരീതികള്‍ കണ്ടെത്താനാകും. ഇതാണ് നിരന്തരവിലയരുത്തലിലുളള വിദ്യാലയത്തിന്റെ നിരന്തരവിലയരുത്തല്‍.
  • ഇത്തരം അന്വേഷണം നടത്തുന്നതിന് ചിലര്‍ക്ക് സഹായം ആവശ്യമാകും. അതിനായി മുന്നൊരുക്ക ചര്‍ച്ച നടത്തണം. അധ്യാപകരെ ടീമുകളായി തിരിച്ച് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയാല്‍ മതി.
  • അങ്ങനെ ക്ലാസുറൂമില്‍ നടത്തേണ്ട മുന്നൊരുക്കം എന്തെല്ലാമാണ് എന്നു തീരുമാനിക്കണം
  • അധ്യാപകര്‍ നടത്തേണ്ട മുന്നൊരുക്കം- സ്വയം വികസിപ്പിച്ച ഫോര്‍മാറ്റുകള്‍, ചെക്ക് ലിസ്റ്റുകള്‍, സൂചകങ്ങള്‍ ,രചനകളുടെ താരതമ്യം, ടീച്ചിംഗ് മാന്വല്‍ നിരന്തര വിലയിരുത്തലിനായി അനുരൂപീകരിക്കല്‍, പിന്നാക്ക പരിഗണനയോടെ തയ്യാറാക്കിയ വര്‍ക് ഷീറ്റുകള്‍, പഠനോപകരണങ്ങള്‍ മുതലായവ
  • നിരന്തരമൂല്യനിര്‍ണയം നടത്തി കുട്ടിയുടെ നിലവാരം രേഖപ്പെടുത്തേണ്ടതെങ്ങയെന്നാദ്യമേ ചിന്തിച്ചാല്‍ ആ ഫോര്‍മാറ്റിനടിമയാകാന്‍ സാധ്യതയുണ്ട്. കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു രീതി ഉരുത്തിരിഞ്ഞു വരും.
  • നിരന്തര വലിയരുത്തല്‍, പരസ്പര വിലയിരുത്തല്‍ എന്നിവ നല്‍കുന്ന തിരിച്ചറിവുകളുടെ തുടര്‍പ്രവര്‍ത്തനം ആലോചിക്കണം.
  • നിരന്തര മൂല്യനിര്‍ണയത്തില്‍ ഫലപ്രദമായ കേരളീയ ബദല്‍ വരും വര്‍ഷം വികസിപ്പിക്കലാകണം നമ്മുടെ ലക്ഷ്യം.
  • മേലേ നിന്നും കെട്ടിയിറക്കുന്നതിനേക്കാള്‍ നല്ലത് താഴേ നിന്നും പടുത്തുയര്‍ത്തുന്നവയാണ്
  • കുട്ടിയുടെ സാമൂഹികമായ കഴിവുകളും നിലപാടുകളും കൂടി പരിഗണിക്കണം.
  • സാങ്കേതിക പദങ്ങളിലും ഫോര്‍മാറ്റുകളിലുമല്ല നിരന്തരവിലയിരുത്തല്‍ എന്ന് ഓര്‍മിക്കുക.
  • പ്രകാശത്തെ കത്തുന്ന തിരിയില്‍ അന്വേഷിച്ചാല്‍ കിട്ടുന്നതുപോലെ വെളിച്ചവും തെളിച്ചവുമുളള അധ്യാപകരുടെ ക്ലാസുകളില്‍ നാം നിരന്തരവിലയരുത്തലിന്റെ നൂതന പ്രയോഗങ്ങള്‍ കാണും
  • ഈ കുറിപ്പിന്റെ ആദ്യം ജീവിതത്തിലെ ലളിതമായ ഉദാഹരണത്തിലൂടെ സൂചിപ്പിച്ച പോലെ വിഷയാടിസ്ഥാനത്തിലുളള ഉദാഹരണങ്ങളും അനുഭവങ്ങളും സഹിതം വ്യക്തതയോടെ നിരന്തരവിലയിരുത്തലിനെക്കുറിച്ച് സംസാരിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ ധാരാളമുഉണ്ടാകണം.അത് അധ്യാപകരാകാനാണ് സാധ്യത. വാചകമടി നടത്തുന്നവരെ തിരുത്തുകയും വേണം.(അധ്യാപകരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നവര്‍ നിശ്ചിതഫോറങ്ങളില്‍ കുരുക്കിയിടാന്‍ ശ്രമിക്കുന്നതെന്തിനാണ്?)
  • കണ്‍സ്ട്രക്ടിവിസം അധ്യാപകരെ സൃഷ്ടാക്കളുടെ സ്ഥാനത്താണ് കാണുന്നത്.
ഞാന്‍ നിരന്തരവിലയിരുത്തലിനെക്കുറിച്ച് ഇനി പറയുമ്പോള്‍ അതു പറയാനുളള എന്റെ അര്‍ഹത നിങ്ങള്‍ ചോദ്യം ചെയ്യണം
അതെ,എന്നെ ചോദ്യം ചെയ്യണമെന്നു ഒരു റിസോഴ്സ് പേഴ്സണ്‍ അധ്യാപകരോട് ആവശ്യപ്പെടുകയാണെന്നു കരുതൂ. അത്തരം അവസ്ഥ തന്റെ അനുഭവത്തെ ഉദാഹരിച്ച് സാധ്യതകളുടെ വിശാലചിന്തയിലേക്കു അധ്യാപകരെ പ്രചോദിപ്പിക്കാന്‍ പര്യാപ്തമാണ്. എവിടെ നിന്നോ കേട്ട സിദ്ധാന്തങ്ങള്‍ യാന്ത്രികമായി അവതരിപ്പിക്കുന്ന ആര്‍ക്കും അധ്യാപകരെ പ്രവര്‍ത്തനോത്സുകരാക്കാനാകില്ല. നിരന്തര വിലയിരുത്തല്‍ നടത്തിയതില്‍ എനിക്ക് അനുഭവം ഉണ്ടോ എന്നു ഞാനും പരിശോധിക്കണമല്ലോ.
ടി ടി സി ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ഒരു രജിസ്റ്റര്‍ ക്ലാസില്‍ സൂക്ഷിക്കും. ക്ലാസ് കഴിഞ്ഞാല്‍ ഊഴമിട്ട് ഓരോ വിദ്യാര്‍ഥി വീതം ഓരോ ദിവസവും എന്റെ ക്ലാസില്‍ നിന്നും അവര്‍ക്കു കിട്ടിയ അറിവെന്താണ് കഴിവെന്താണെന്നു വിശദമായി എഴുതണം.സ്വയം വിലയിരുത്തുന്നതിന്റെയും അധ്യാപനഫലപ്രാപ്തിയെ വിലയിരുത്തുന്നതിന്റെയും ഈ രജിസ്റ്റര്‍ പൊതുരേഖയാണ്. അതിനോട് മറ്റു കുട്ടികളുടെ പ്രതികരണക്കുറിപ്പുകളും ആകാം. സെമിനാര്‍, ചര്‍ച്ച, സംവാദം തുടങ്ങിയവയാണു നടക്കുന്നതെങ്കില്‍ അതിനെ വിലയിരുത്തിയും കുറിക്കണം. കുട്ടികളുടെ പങ്കാളിത്തത്തോടെ വിലയിരുത്തല്‍ ചര്‍ച്ചകളും നടത്തിയിരുന്നു.കുട്ടികള്‍ തന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ഗ്രേഡ് ഇടും. ഞാനിട്ട ഗ്രേഡുമായി അന്തരമുണ്ടെങ്കില്‍ സാധൂകരണചര്‍ച്ച നടത്തും. അത് തിരിച്ചറിവിന്റെ ചര്ച്ചയാണ്. ഒരു വര്‍ഷം ചെങ്ങന്നൂര്‍ ഡയറ്റില്‍ നടത്തിയ ഈ അനുഭവം കുട്ടികളുടെ പഠനത്തെ വളരെ സ്വാധീനിച്ചു. ജനാധിപത്യപരമായി പെരുമാറുമ്പോഴാണ് നിരന്തരവിലയരുത്തല്‍ സാധ്യമാവുക എന്നാണ് എന്റെ തിരിച്ചറിവ്. ഔദ്യോഗിക രീതിക്കു പകരം ഞാനെന്റേതായ രീതി പ്രയോഗിക്കുകയായിരുന്നു.ഇത് ഒരു പക്ഷേ ഇനിയും മെച്ചപ്പെടാനുണ്ടാകാം.
വിലയിരുത്തലിന്റെ സാമൂഹികമാനം
നിലവിലുളള വ്യവസ്ഥയെ അതേപോലെ നിലനിറുത്താനല്ല പഠനവും വിലയിരുത്തലും, മറിച്ച് ലോകത്തെ പുനരാവിഷ്കരിക്കാനാണ്.
ആരാണ് പുനാവിഷ്കരിക്കേണ്ടത്. മുകളിലുളള യജമാനബോധമുളള ന്യൂനപക്ഷമോ അതോ താഴെയുളള യഥാര്‍ഥ ജനതയോ? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് ജനാധിപത്യശാക്തീകരണത്തിന്റെ ദൗത്യം കൂടിയുളളതാണ് വിലയിരുത്തല്‍ എന്നു തിരിച്ചറിയുന്നത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനുളള ഇടപെടലും സഹായം തേടലും നടക്കണം.തുറന്ന സമീപനവും ലക്ഷ്യം നേരായ വഴിക്കു സാധ്യമാണെന്ന തിരിച്ചറിവും അനര്‍ഹമായവ വാങ്ങില്ലെന്ന മനോഭാവവും വിലയിരുത്തലിലൂടെ കുട്ടിക്ക് കിട്ടണം
കുട്ടികളെ കളളത്തരം ശീലിപ്പിക്കരുത്
നോക്കൂ പല വിദ്യാലയങ്ങളിലും നിരന്തരവിലയിരുത്തല്‍ എന്നാല്‍ ഉദാരമായ മാര്‍ക്ക് നല്‍കലാണ്. അര്‍ഹതയില്ലെങ്കിലും അതു കുട്ടിക്ക് ലഭിക്കുന്നു. അര്‍ഹതയില്ലാത്തത് സ്വന്തമാക്കാം എന്ന പാഠം പഠിപ്പിക്കുന്ന സ്ഥാപനങ്ങളെ വിദ്യാലയങ്ങള്‍ എന്നു വിളിക്കാമോ?
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
........................................
നല്ല ചിന്തയായ് എന്റെ മനസ്സിലും
നല്ല ഭാഷയായ് നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായ് എന്റെ കരത്തിലും
നന്മയാം നീ കടന്നിരിക്കേണമേ
എന്നു നിത്യവും ചൊല്ലുന്ന കുട്ടികളെയാണ് കളളത്തരത്തിന്റെ ഗുണഭോക്താക്കളാക്കുന്നത്. നല്ല ചെയ്തിയാണോ എന്ന് എല്ലാ വിദ്യാലയവും അതു തിരുസഭയുടെ പേരിലുളളവയായാലും യോഗത്തിന്റെ നാമത്തിലുളളവയായാലും പരിശോധിക്കണം.
  • എല്ലാ കുട്ടികള്‍ക്കും നേരേ ചൊവ്വേ മനസിലാകുന്ന വിധം പഠിപ്പിക്കാനുളള കഴിവ് വികസിപ്പിക്കാത്തതുമൂലമുളള അധ്യയനപ്പിശകിന് കളളത്തരമാണോ മരുന്ന്?
  • മത്സരാധിഷ്ടിതസമൂഹത്തിലേക്കുളള കൗശലവും കാപട്യവും പരിശീലിപ്പിക്കുമ്പോള്‍ മനസാക്ഷിക്കുത്തനുഭവപ്പെടാത്ത അധ്യാപകര്‍ !???
സ്വജനപക്ഷപാതം പരിശീലിപ്പിക്കുന്നു
ശരിയായ പ്രക്രിയയിലൂടെ രൂപപ്പെടേണ്ട പഠനോല്പന്നങ്ങള്‍ മറ്റുളളവരുടെയും മുന്‍ വര്‍ഷത്തേയും പകര്‍ത്തിയെഴുതി വെക്കാനാവശ്യപ്പെടുന്ന അധ്യാപകനോട് ഒരു കുട്ടിയും എതിരു പറയുന്നില്ല എന്നതാണ് കേരളത്തിലെ ഏറ്റവും വലിയ സദാചാര പ്രശ്നം. സ്വന്തം സ്കൂളിന്റെ പേരു ചീത്തയാകാതിരിക്കാന്‍, സ്വന്തം കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ ആശാസ്യമല്ലാത്ത ബോധനരീതി പിന്തുടരുന്ന അധ്യാപകരുടെ ശിഷ്യഗണം ഭാവിയില്‍ സ്വജനപക്ഷപാതം കാട്ടിയില്ലെങ്കിലേ അത്ഭുതമുളളൂ.
വിശാലമായ സാമൂഹികവീക്ഷണം വെടിഞ്ഞ് താല്കാലിക നേട്ടത്തിനു വേണ്ടി ലഘുവാകുന്ന ഗുരുക്കളുടെ സംസ്കാരം സംസ്കരിക്കപ്പെടണം. വിലയിരുത്തലിന്ററെ സാമൂഹികമാനം പ്രസക്തമാകുന്നതിവിടെയാണ്.
നാളെ എങ്ങനെയെന്നു തീരുമാനിക്കേണ്ട നിര്‍ണായക വ്യക്തിയാണ് ക്ലാസിലിരിക്കുന്നത്. കഴിവുകളില്‍ ദുര്‍ബലപ്പെട്ടാല്‍ അത് സമൂഹത്തിന്റെ പുനരാവിഷ്കാരത്തേയും ബാധിക്കും. ഒരു കുട്ടിയുടേയും പഠനപുരോഗതിക്ക് തന്റെ ക്ലാസ് റൂം പ്രക്രിയ തടസ്സമാകില്ല എന്നു പ്രഖ്യാപിക്കലാണ് വിലയിരുത്തല്‍.
തുടരും
അടുത്തത്
ജ്ഞാനനിര്‍മിതി വാദക്ലാസുകളിലെ നിരന്തരവിലയിരുത്തല്‍

Tuesday, April 22, 2014

മെന്ററിംഗ് അധ്യാപനമികവിന് സഹായകമോ?

മെന്ററിംഗ് എന്നാലെന്ത്?
അനുഭവസമ്പത്തും ആശയവ്യക്തതയും പ്രായോഗികജ്ഞാനവും ഉളള അധ്യപകര്‍ ഒപ്പം നിന്ന് ഇളംമുറ അധ്യാപകര്‍ക്ക് /പഠിതാക്കള്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവ്യക്തതയുളള മേഖലകളില്‍ ആശയരൂപീകരണം നടത്തുവാന്‍ സഹായിക്കുകയും മാതൃകകള്‍ കാണിച്ചുകൊടുക്കുകയും അനുയോജ്യമായ ആസൂത്രണത്തിനും നിര്‍വഹണത്തിനും സഹായിക്കുകയും അതു വഴി ആത്മവിശ്വാസവും കഴിവും നേട്ടവും ഉയര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയാണ് മെന്ററിംഗ്
മെന്ററിംഗ് എപ്പോഴാണ് ആവശ്യം?
പഠനബോധനപ്രക്രിയമെച്ചപ്പെടുത്തുക എന്നതിനു ലക്ഷ്യമിട്ടാണ് മെന്ററിംഗ്.
മെന്ററിംഗ് അധ്യാപക പക്ഷത്ത് നിന്ന് ആദ്യം പരിശോധിക്കാം.
പുതിയ അക്കാദമിക വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം മെന്ററിംഗ് ആവശ്യമാണ്. അതു പുതിയ വിദ്യാലയത്തില്‍ ജോലി തുടങ്ങുന്ന അവസരമാകാം. വിദ്യാലയനടത്തിപ്പ് നവീകരിക്കുമ്പോഴാകാം. പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തുമ്പോഴാകാം. തൊഴില്‍ മേഖലയെ ആധുനികവത്കരിക്കുമ്പോഴാകാം. ഗവേഷണാടിസ്ഥാനത്തില്‍ പഠനപുരോഗതി ഉയര്‍ത്താനായി അധ്യയനമാതൃകകള്‍ വികസിപ്പിക്കേണ്ടതിലാകാം. നിരന്തര വിലയിരുത്തല്‍ പ്രായോഗികമാക്കുന്നതിനാകാം. നേതൃത്വശേഷിയും മാനേജ്മെന്റ് നൈപുണിയും വികസിപ്പിക്കുന്നതിലാകാം. സേവനപൂര്‍വപരീശീലനം ഫലപ്രദമാക്കുന്നതിനാകാം. വിദ്യാഭ്യാസ അവകാശനിയമം പോലെ സമഗ്രമായ മാറ്റം പ്രതീക്ഷിക്കുന്ന പദ്ധതികള്‍ പരാജയപ്പെട്ടുപോകാതിരിക്കാനാകാം. ഏതായാലും പുതിയ തുടക്കത്തിന്റെയും ലക്ഷ്യത്തിന്റെയും പശ്ചാത്തലത്തില്‍ കാര്യക്ഷമത ആര്‍ജിക്കുന്നതിനാണ് മെന്ററിംഗ് ആവശ്യമായി വരിക.
മെന്ററിംഗ് വിദ്യാര്‍ഥി പക്ഷത്ത് നിന്നും നോക്കാം. പുതിയ പാഠമോ പഠന പ്രവര്‍‌ത്തനമോ ഏറ്റെടുക്കേണ്ടിവരുമ്പോള്‍, ലക്ഷ്യത്തെക്കുറിച്ച് അവ്യക്തതയോ ലക്ഷ്യത്തിലെത്താന്‍ പ്രയാസമോ നേരിടുമ്പോള്‍, വിവരങ്ങള്‍ പാകപ്പെടുത്താനും വിശകലനം ചെയ്യാനും പ്രയാസം നേരിടുമ്പോള്‍ പഠനരീതിയില്‍ മാറ്റം വരുത്തേണ്ടി വരുമ്പോള്‍, ആശയവിനിമയ സങ്കേതങ്ങള്‍, രേഖകളുടെ തയ്യാറാക്കല്‍ ഇവയില്‍ പ്രാവീണ്യം അനിവാര്യമാകുമ്പോള്‍ ഒക്കെ കുട്ടിക്ക് മെന്ററിംഗ് ആവശ്യമായി വരും.
കുട്ടിക്ക് അധ്യാപകരില്‍ നിന്നും അധ്യാപകര്‍ക്ക് പരിശീലകരില്‍ നിന്നും മെന്ററിംഗ് ആവശ്യമാണ്. മെന്റര്‍ സങ്കല്പം മുന്നോട്ടു വെക്കുമ്പോള്‍ ഈ രണ്ടു വിഭാഗത്തിനും മെന്ററിംഗ് ലഭിക്കുമെന്നുറപ്പാക്കുന്ന സംവിധാനങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ കേവലം വാചകമടിയായി ഇതു പരണമിക്കും.
മെന്റര്‍ എന്തെല്ലാം ചെയ്യണം?
  1. സങ്കോചവും ഭയവും ഇല്ലാതെ മുന്നോട്ടു പോകുന്നതിനുളള സാഹചര്യം ഒരുക്കണം. പുതിയ സാഹചര്യത്തെ അഭിമൂഖീകരിക്കുകയാണ്. അപ്പോള്‍ എങ്ങനെ ചെയ്യണം എപ്പോള്‍ ചെയ്യണം ഇതുപൊലെ ചെയ്താല്‍ ശരിയാകുമോ തുടങ്ങിയ സംശയങ്ങളുടെയും ആശങ്കളുടേയും ഒരു വലയത്തിലാകും .സഹാധ്യാപന/പഠന ധര്‍മം എറ്റെടുക്കുന്നതൊടെ മെന്റര്‍ നല്‍കുന്നത് കരുത്തുളള ദിനങ്ങളാണ്. ഒന്നിച്ചാലോചിക്കാനും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഹൃദയമുളള സദാസന്നദ്ധതയുളള ഒരാളോപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന അറിവ് അധ്യാപികയെയവിദ്യാര്‍ഥിയെ കൂടുതല്‍ കര്‍മോത്സുകയാക്കും.
  2. ഉളളടക്കധാരണയില്‍ വ്യക്തത വരുത്തല്‍. നിശ്ചിത ക്ലാസിലെ /വിഷയത്തിലെ /പാഠത്തിലെ ഉളളടക്കത്തിന്റെ ആഴം എത്രവരെയെന്നു തിട്ടമില്ലാത്ത അവസ്ഥയില്‍, അല്ലെങ്കില്‍ ആ ഉളളടക്കത്തെക്കുറിച്ച് വേണ്ടത്ര വ്യക്തതയില്ലാത്ത സ്ഥിതിയില്‍,നിര്‍ദ്ദിഷ്ട ഉളളടക്കവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നിതിനുളള മാര്‍ഗങ്ങള്‍ അറിയില്ലെങ്കില്‍ അത് കുട്ടികളുടെ പഠനത്തെ ബാധിക്കും. വര്‍ഷങ്ങളായുളള അനുഭവങ്ങളിലൂടെ മെന്റര്‍ സ്വാംശീകരിച്ചിട്ടുളള ഇത്തരം അറിവുകള്‍ ഉചിതമായ രീതിയില്‍ യഥാസമയം പങ്കുവെക്കുകയാണെങ്കില്‍ സമയനഷ്ടവും പഠനനേട്ടവും ഉറപ്പാക്കാനാകും.
  3. പുതിയസ്ഥാപനത്തിലെ / സംവിധാനത്തിലെ നിയമങ്ങളും വഴക്കങ്ങളും രീതികളും ഒന്നും അറിയാതെ അപരിചിതത്വത്തിലായിരിക്കുന്ന ഒരാള്‍ അതു ക്രമേണ വശമാക്കുമെന്നു ചിന്തിക്കുന്നതിനു പകരം അവയുടെയെല്ലാം വിശദാംങ്ങള്‍ നല്‍കാനായി ശ്രമിക്കണം. വലിയ ഒരു ഉപദേശക്ലാസല്ല വേണ്ടത്. മറിച്ച് ഇന്ന് അസൈന്‍മെന്റ് ചെയ്യണ്ടേ? എങ്ങനെ ചെയ്യും? അതു ചെയ്യാതെ വന്നലെന്തു നഷ്ടം സംഭവിക്കും? ഇന്നു തയ്യാറാക്കേണ്ട രേഖകളെന്തെല്ലാമാണ്. എങ്ങനെയാണവ രേഖപ്പെടുത്തുക എന്നറിയാമോ? ഇത്യാദി ചോദ്യങ്ങളിലൂടെ ഭാരം അനുഭവപ്പെടാത്ത രീതിയില്‍ ഉചിതമായ സമയത്ത് ഒരോന്നോരോന്നായി ശ്രദ്ധയില്‍പെടുത്തി വഴിയൊരുക്കണം.
  4. പുതിയ രീതിയില്‍ പുതിയ പുസ്തകം ഉപയോഗിച്ച് അധ്യാപകര്‍ ആദ്യം ക്ലാസെടുക്കുന്നതിനു പകരം മെന്ററുടെ ഒന്നു രണ്ടു ക്ലാസ് കാണുവാന്‍ അവസരം നല്‍കണം. പ്രദര്ശനക്ലാസുകളെടുക്കേണ്ടത് പുതിയ ആള്‍ കൈകാര്യം ചെയ്യേണ്ട അതേ കുട്ടികളെ വെച്ചാകണം. എങ്കിലേ കുട്ടികളുടെ പെരുമാറ്റങ്ങളും പ്രശ്നങ്ങളും പ്രതികരണങ്ങളും മനസിലാക്കി അവര്‍ക്കു നല്‍ക്കുന്ന സഹായവും മറ്റും തിരിച്ചറിഞ്ഞ് അതേ പോലെ പ്രവര്‍ത്തിക്കാനാകൂ. ക്ലാസ് മാനേജ്മെന്റിന്റെ കാഴ്ചാനുഭവവും വിഭിന്ന പഠനവേഗതയും പഠനശൈലിയുമുളളവര്‍ക്കും പഠനനേട്ടമുറപ്പിക്കും വിധമുളള അതീവസൂക്ഷ്മതയും പ്രദര്‍ശന ക്ലാസില്‍ പ്രതിഫലിക്കണം. ഇതേ പോലെ കുട്ടികള്‍ ചെയ്യേണ്ട വര്‍ക്ക് സ്വയം ചെയ്തു നോക്കുന്നതും അവരുടെ സജീവസീന്നിദ്ധ്യത്തില്‍ പങ്കാളിത്ത രീതിയില്‍ ചെയ്തു കാണിക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും. പഴി പറയാന്‍ മെന്റര്‍ക്കവകാശമില്ല.
  5. പഠിതാക്കള്‍ക്ക് ( അത് അധ്യാപികയായാലും വിദ്യാര്‍ഥിയായാലും ) ക്രിയാത്മകമായ ഫീഡ്ബാക്ക് അനിവാര്യമാണ്. അയാളുടെ പ്രവര്‍ത്തനത്തെ തന്റെ അനുഭവവുമായി തട്ടിച്ചുനോക്കി എങ്ങനെ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമാകുമായിരുന്നു എന്ന തരത്തിലാണ് ഫീഡ് ബാക്ക് നല്‍കേണ്ടത്. ഈ പ്രക്രിയ എന്നും നടക്കണം. സൗഹാര്‍ദ്ദപൂര്‍ണമായ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണം. വിമര്‍ശനങ്ങളോ കുറ്റപ്പെടുത്തലുകളോ പാടില്ല. പലതും സംഭവിക്കുന്നത് അവ്യക്തതയുടെ ഫലമായാണ്. ബോധപൂര്‍വമല്ല. അതിനാല്‍ത്തന്നെ പ്രശ്നങ്ങളെ വ്യക്തതവരുത്താനുളള സാധ്യതയായി കാണുക. ആരോഗ്യകരമായ ഫീഡ് ബാക്ക് നല്‍കാനുളള നൈപുണി മെന്റര്‍ കൈവരിക്കേണ്ടതുണ്ട്.
  6. പരാശ്രയമില്ലാതെ പ്രവര്‍ത്തിക്കാനുളള തലം ഒരുക്കല്‍. മറ്റുളളവരുടെ കാഴ്ചപ്പാടനുസരിച്ചല്ല മറിച്ച ആധുനികവും ശാസ്ത്രീയവുമായ ധാരണകളുടെ അടിസ്ഥാനത്തില്‍ സ്വയം രൂപീകരിച്ച കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ നിരന്തരം പ്രചോദിപ്പിക്കണം. കരുതലും ഗവേഷണാത്മകതയും വളര്‍ത്തിയെടുക്കാനുളള പിന്തുണയാണ് മെന്റര്‍ നല്‍കേണ്ടത്. ജനാധിപത്യവാദിയാവുക സാമൂഹികജ്ഞാനനിര്‍മിതിയില്‍ വിശ്വസിക്കുക എന്നിവയുണ്ടെങ്കിലേ ഇതു സാധ്യമാകൂ.
  7. വലിയ ആളും ചെറിയ ആളുമില്ല.സമശീര്‍ഷരായ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകര്‍ മാത്രം . ഇങ്ങനെയുളള ബോധം നവപ്രതിഭകളില്‍ ( അവരെ അങ്ങനെ കാണണം) രൂപപ്പെടുത്തണം.പരസ്പര പഠനത്തിന്റെ വാതില്‍ തുറന്നിടണം. തടസ്സങ്ങളെ വെല്ലുവിളികളാക്കണം. വെല്ലുവിളികള്‍ ഏറ്റെടുക്കാനുളള കൂട്ടാളിയായി മെന്റര്‍ നിലകൊളളണം.
മെന്റര്‍ക്കുണ്ടാവേണ്ട ഗുണങ്ങള്‍
  1. സഹായിക്കാനുളള സന്നദ്ധത. കൂടുതല്‍ സമയം നീക്കീവെക്കാനും പോസിറ്റീവ് ആയ അന്തരീക്ഷം നിലനിറുത്താനും ശുഭാപ്തി വിശ്വാസം വര്‍ദ്ധിപ്പിക്കാനും സാധ്യതയെക്കുറിച്ചുളള ആലോചനയുടെ അടിസ്ഥാനത്തില്‍ ലക്ഷ്യം വരെ ഒപ്പം പോകാനും
  2. നിരാശയോ നിസഹായതയോ കീഴടക്കാത്ത പ്രചോദനാത്മകമായ മനസിനുടമയാകുക മറ്റുളളവര്‍ക്കു വഴികാട്ടുന്നതിലൂടെ സ്വയം വികസിക്കുവാനുളള അവസരത്തെ പ്രയോജനപ്പെടുത്തുകയാണെന്നു തരിച്ചറിവുണ്ടാകണം. പ്രചോദനം പ്രവര്‍ത്തനത്തിലേക്കു നയിക്കണം. ലക്ഷ്യവും നേട്ടവും ഉത്തരവാദിത്വവും ചെയ്യേണ്ട രീതിയും സംബന്ധിച്ച് വ്യക്തതയമാണ് പ്രചോദനത്തിനു കൂടുതല്‍ സഹായകം. മുന്നനുഭവത്തെയും സമാനസന്ദര്‍ഭങ്ങളേയും വിശകലനം ചെയ്തും പ്രവര്‍ത്തനവിടവില്ലാത്ത ആസൂത്രണം നടത്തിയും പ്രചോദനം സൃഷ്ടിക്കാം. വിജയിച്ച അധ്യാപകരുടെ ക്ലാസുകളുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നത് നല്ലൊരു മാതൃകയാണ്.
  3. ആത്മവിശ്വസം, പാളിച്ചകളെ പരിഹരിക്കാനുളള ശ്രമം, അഹം ഭാവം ഇല്ലായ്മ, മറ്റുളളവരുടെ പക്ഷത്തു നിന്നും നോക്കിക്കാണാന്‍ കഴിയുന്ന ആളാകണം
  4. ശരിയായ രീതിയില്‍ ഉന്നമുളള ചോദ്യം ചോദിക്കാനുളള കഴിവ്. വിശകലനാത്മകചോദ്യങ്ങളിലൂടെ ചിന്തയുടെ പാത ശരിയാക്കാനും സ്വയം കണ്ടെത്താനും സഹായിക്കണം. ചിന്താതടസ്സങ്ങളെ അഭിസംബോധന ചെയ്യുന്ന ചോദ്യകര്‍ത്താവായി മാറണം. തുറന്ന ചോദ്യങ്ങള്‍ സാധത്യതകള്‍ ആരായുന്നതിനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസിലാക്കുന്നതിനും അഭിപ്രായവും നിലപാടുകളും വിശകലനപാടവവും കണ്ടെത്തുന്നതിനും ചോദിക്കേണ്ടി വരും എന്നാല്‍ കൃത്യമായ ധാരണ അറിയേണ്ട ചില സന്ദര്‍ഭങ്ങളില്‍ അടഞ്ഞ ചോദ്യങ്ങളാവും ഉചിതം. പ്രശ്നോന്നീത ചോദ്യങ്ങളെക്കുറിച്ചും മെന്റര്‍ക്കു ധാരണ വേണം . കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും പലമാനങ്ങളില്‍ ചിന്തിക്കുന്നതിനും ആഴത്തില്‍ പരിശോധിക്കുന്നതിനുമാണ് ഇത്തരം ചോദ്യങ്ങള്‍.
  5. ക്ഷമയോടെ ശ്രദ്ധാപൂര്‍വം കേള്‍ക്കാനുളള മനസ്. നാം സഹായിക്കുന്നതാരേയാണോ അയാള്‍ക്ക് ആശയങ്ങളും ചിന്തയും അനുഭവവും പരിഹാരാലോചനയും ഉണ്ട്.അദ്ദേഹത്തെ ഇടങ്കോലിടാതെ കേള്‍ക്കുകയും മനസിന്റെ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുക. ഒഴുക്കു തീര്‍ന്നാല്‍ പ്രതികരിക്കുക. നാം മറ്റുളളവരെ മാനിക്കുന്നു എന്ന ബോധവും നമ്മെ വിശ്വാസത്തിലെടുക്കാനുളള അവസരവും ഇതു സൃഷ്ടിക്കും. ഒരാള്‍ കാര്യങ്ങളെ എങ്ങനെ സമീപിച്ചു മനസിലാക്കി എന്നതിന്റെ വ്യക്തമായ ചിത്രമാണ് നമ്മള്‍ക്കു വേണ്ടത്. അയാളുടെ അഭിപ്രായത്തെ കുറ്റപ്പെടുത്താനോ കുറച്ചുകാണുവാനോ ശ്രമിക്കരുത്. മറിച്ച് ഇങ്ങനെയായിരുന്നെങ്കില്‍ എന്തു ഫലം കിട്ടുമെന്ന രീതിയിലാണ് അദ്ദേഹതെത മാനിച്ചുകൊണ്ട് മെച്ചപ്പെട്ടതു തെരഞ്ഞെടുക്കാനുളള ശ്രമം നടത്തേണ്ടത്.
  6. നല്ല ഫീഡ് ബാക്ക് നല്‍കുന്ന ആളാകണം
  7. ബോധനശാസ്തരപരമായ ധാരണയോടെ തത്സമയപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കവാനുളള കഴിവുണ്ടാകണം
മെന്റര്‍ക്കുണ്ടാകേണ്ട നൈപുണികള്‍
  1. പരസ്പരബന്ധം സ്ഥാപിക്കലും ആശയവിനിമയചാതുരിയും ( വ്യക്തമാകുന്ന വിധത്തില്‍ ഉദാഹരണങ്ങളും വിശദീകരണങ്ങളും സഹിതം ആശയം പ്രകടിപ്പിക്കാനുളള നൈപുണി)
  2. ബദലുകള്‍ കണ്ടെത്താന്‍ സഹായകമായ പ്രചോദനം സൃഷ്ടിക്കാനുളള നൈപുണി
  3. പങ്കാളിത്താനുഭവും ഉത്തരവാദിത്വതലവും വര്‍ദ്ധിപ്പിക്കാനുളള നൈപുണി
  4. എല്ലാം എനിക്കറിയാം ചോദിച്ചോളൂ എന്ന സമീപനത്തിനു പകരം നമ്മുക്കു കൂട്ടായി കണ്ടെത്താനാകുമെന്ന വിശ്വാസം വളര്‍ത്താനുളള നൈപുണി.
നിങ്ങള്‍ക്ക് ഒരു മെന്ററാകുവാന്‍ കഴിയുമോ?
ചുവടെ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നതിന് തന്നിലേക്കു തന്നെ നോക്കൂ.
  • മറ്റുളളവരുമായി അറിവും അനുഭവവും പങ്കുവെക്കാന്‍ ആഗ്രഹിക്കാറുണ്ടോ?
  • മറ്റുളളവരെ പ്രചോദിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്താറുണ്ടോ?
  • വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നും ഒഴിഞ്ഞുമാറാറുണ്ടോ?
  • മറ്റുളളവരുടെ വളര്‌‍ച്ചയ്ക്കും നേട്ടത്തിനും വേണ്ടി ക്രിയാത്മകസംഭാവനകള്‍ നല്‍കാറുണ്ടോ?
  • മെന്ററിംഗിനു വേണ്ടിയുളള ആസൂത്രണത്തിനും തയ്യാറെടുപ്പിനും കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുമെന്നു കരുതുന്നുണ്ടോ?
  • നിങ്ങള്‍ എല്ലാ കാര്യങ്ങളും ജനാധിപത്യപരമായാണോ തീരുമാനിക്കുന്നത്?
  • ഒരു നിരന്തര പഠിതാവാകാന്‍ ശ്രമിക്കുന്നുണ്ടോ?
  • നിങ്ങള്‍ ഒരു മേലധികാരി ആണെന്ന രീതിയിലുളള ബഹുമാനമാണോ വിദ്യാര്‍ഥികള്‍ക്ക് ഉളളത്?
  • ഇനിയും ഏതെല്ലാം മേഖലകളില്‍ സ്വന്തം കഴിവു വികസിപ്പിച്ചാല്‍ മറ്റുളളവരെ വഴികാട്ടാനാകും?
മെന്ററിംഗ് പരിശീലിക്കണം
മെന്ററിംഗ് എത്രമാത്രം പ്രായോഗികമാണ്?ഇത്രയധികം അധ്യാപകര്‍/ വിദ്യാര്‍ഥികള്‍ വിഭിന്ന വിദ്യാലയങ്ങളിലായി വ്യത്യസ്ത ക്ലാസുകളിലായി ചിതറിക്കിടക്കുമ്പോള്‍? അധ്യാപക പരിശീലകരുടെ എണ്ണം വളരെ കുറവുമാകുമ്പോള്‍? അല്ലെങ്കില്‌‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാകുമ്പോള്‍? കൂടെ നിന്നു സഹായിക്കാന്‍ തീരുമാനിച്ചാല്‍ത്തന്നെ മറ്റു ചുമതലകള്‍ നിറവേറ്റണ്ടേ?സമയലഭ്യത? പ്രായോഗിക തടസ്സങ്ങളുടെ നീണ്ട ലിസ്റ്റ് വരികയായി. ശരിയാണ് പ്രസക്തമാണിവയെല്ലാം. പക്ഷേ മെന്റര്‍ ശുഭാപ്തി വിശ്വാസിയാണ്. പരിമിതികള്‍ക്കുളളിലും സാധ്യതയുടെ ഒരു തലം വികസിപ്പിക്കും. മെന്ററിംഗ് സ്വയം ഒന്നു ചെയ്തു നോക്കാന്‍, അങ്ങനെ ആ അനുഭവവും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാമല്ലോ. അധ്യാപകപരീശീലന സ്ഥാപനങ്ങളില്‍ ഗവേഷണാടിസഥാനത്തില്‍ ഇതു ചെയ്തു നോക്കാവുന്നതേയുളളൂ.
മാനവികതാ വാദത്തിലേയും സാമൂഹികജ്ഞാനനിര്‍മിതി ക്ലാസിലെയും അധ്യാപികയുടെ റോള്‍ സംബന്ധിച്ച് നാം ചര്‍ച്ച ചെയ്ത കാര്യങ്ങളുമായി പരുത്തപ്പെടുന്നവയാണ് ഇവ.ഏതായാലും അധ്യാപകരുടേയും പരിശീലകരുടേയും മനോഭാവമാണ് പ്രധാനം. കാഴ്ചപ്പാടും. ആത്മവിശ്വാസവും.
ജനാധിപത്യവാദിയായ സംഘത്തലവന്‍ എന്ന റോള്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയിലെ അധികാരം പങ്കുവെക്കല്‍, അധ്യാപിക പഠനത്തേയും കുട്ടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാകല്‍ (mediator), പഠനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്ന ഫെസിലിറ്റേറ്റര്‍, മാതൃകകാണിക്കുന്ന ആള്‍, പരിശീലക, തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് നിലപാടില്‍ തെളിച്ചം വരുത്തുന്നത് നന്നായിരിക്കും ( വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് ഒരാമുഖം പേജ് 118 മുതല്‍)
എങ്കിലും പുതിയ ചിന്തയെ സാധ്യതയായി കാണാം.
  • പഠനരീതി പഴയതിലേക്കു പോയാലോ? മെന്റര്‍ ബദല്‍പാഠങ്ങള്‍ നിര്‍മിച്ച് കുട്ടിയുടെ പഠനത്തെ കരുത്തുറ്റതാക്കണം


Tuesday, April 1, 2014

വാര്‍ഷികപ്പരീക്ഷയില്‍ ഒന്നാം ക്ലാസുകാര്‍ പതറിയില്ല



പെരുമ്പാവൂരിനടുത്തുളള വടക്കേ വാഴക്കുളം സര്‍ക്കാര്‍ യു പി സ്കൂള്‍.
എറണാകുളം ജില്ല.
അവിടെ ഒന്നാം ക്ലാസില്‍  വാര്‍ഷിക പരീക്ഷയില്‍ വിവരണവും കഥയും എഴുതാനുണ്ടായിരുന്നു.
ഒരു ചിത്രം നോക്കി വിവരണമെഴുതാനാണ ചോദ്യകര്‍ത്താവ് അവശ്യപ്പെട്ടത്.
ക്ലാസിലെ കുട്ടികള്‍ ആത്മവിശ്വാസത്തോടെ അത് ഏറ്റെടുത്തു.
അവര്‍ ക്ലാസില്‍ എഴുതി വന്ന രീതി അങ്ങനെയായിരുന്നല്ലോ (ക്ലാസില്‍ കണ്ട നാരങ്ങാവെള്ളം-ഗ്രൂപ്പ് കുറിപ്പ് അതിന്റെ തെളിവ്)
അവരൊക്കെ എഴുതിയത് ഞാന്‍ വായിച്ചു.
ഒന്നാം ക്ലാസുകാരാണ് എഴുതിയത്. അതിനാല്‍ വലിയ ശ്രദ്ധയും ബഹുമാനവും നല്‍കിയായിരുന്നു വായന.
...........................................................................

പണ്ടത്തെ ഒന്നാം ക്ലാസിലെ വാര്‍ഷികപ്പരീക്ഷ ഓര്‍മയുണ്ടോ?  
പറയില്‍ തുടങ്ങി ഭരണി വരെയുളള പത്തു വാക്കുകള്‍ കേട്ടെഴുത്തിടും  
.അല്ലെങ്കില്‍ "കോ.....' പൂരിപ്പിക്കാന്‍ തരും.  
തീര്‍ന്നു മലയാളപ്പരീക്ഷ. 
സ്ലേറ്റില്‍ പത്തില്‍ പത്തു മുതല്‍ കീഴോട്ട് മുട്ട വരെ .എല്ലാവര്‍ക്കും സന്തോഷം.  
മുട്ടയിട്ട അധ്യാപികയ്ക്കും മുട്ട കിട്ടിയ കുട്ടിക്കും വരെ സന്തോഷം !
പിന്നെ പിന്നെ പരിഷ്കാരം വന്ന് അക്ഷരം പഠിപ്പില്ലാതെയായി എന്ന ആക്ഷേപമായി..
ഡി പി ഇ പി കാലം വന്നതോടെ ആകെ തുലഞ്ഞില്ലേ?എന്നായി ചോദ്യം
ഇപ്പോഴെന്താ സ്ഥിതി? ഉഴപ്പുന്ന അധ്യാപകര്‍ പാഠ്യപദ്ധതിയെ കുറ്റം പറഞ്ഞ് പഠിപ്പിക്കാതെ മുട്ടയാശാന്മാരായി. ഗ്രേഡു ഇല്ലാത്ത മുട്ടകള്‍.ഇതാ ഈ വിദ്യാലയാനുഭവങ്ങള്‍ പാഠ്യസമീപനസംശയാലുക്കള്‍ക്ക് ഒന്നാം ക്ലാസ് മറുപടിയാണ്
........................................................................
ആദ്യം ഒന്നാം ക്ലാസിലെ പരീക്ഷാ ചോദ്യം നോക്കാം.പിന്നെ ഉത്തരം
'ഉണ്ണി പാടത്തു പോയതും ചന്തയില്‍പ്പോയതും വാ തോരാതെ പറയാന്‍ തുടങ്ങി.എന്തൊക്കെയാകും ഉണ്ണി പറഞ്ഞിട്ടുണ്ടാവുക?ഉണ്ണി അച്ഛനോടു പറഞ്ഞ വിശേഷങ്ങള്‍ എന്തൊക്കെയാകും?'
ഇതാണ് വിവരണസന്ദര്‍ഭം.
ആഖ്യാനസന്ദര്‍ഭം എല്ലാവരും രചനയില്‍ പരിഗണിച്ചിട്ടുണ്ട്


അഭിനവ് ചിത്രത്തിനെ ആസ്പദമാക്കി സംഭവ വിവരണമാണ് തയ്യാറാക്കിയത്. ആദ്യം എന്തു സംഭവിച്ചു. പിന്നീട് എന്തുണ്ടായി എന്ന മട്ടില്‍ എഴുതി. പച്ചക്കറിത്തോട്ടത്തില്‍ പോയി. പച്ചക്കറി പറിച്ചു.ചന്തയില്‍ പോയി. പച്ചക്കറി വിറ്റു.എലിപ്പെട്ടി വാങ്ങി.കളിപ്പാട്ടം വാങ്ങി . പയിസേം കൊടുത്തു എന്നിങ്ങനെ..
അജിസസിഹല്‍ സൂക്ഷ്മനിരീക്ഷണം നടത്തി വിവരിച്ചിട്ടുണ്ട്.

ചിത്രത്തിലെ തവളയേയും മലകളേയും തത്തേയും എല്ലാം പരമാര്‍ശിച്ചു
വാക്യഘടന ശരിയായി പാലിച്ചെഴുതാന്‍ കഴിഞ്ഞിരിക്കുന്നു.'പിന്നെ' എന്ന വാക്ക് പല തവണ ആവര്‍ത്തിക്കുന്നുണ്ട്.ആദ്യത്തെ രണ്ടു പിന്നെ എഴുതിയപ്പോള്‍ തെറ്റു സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുളള "പിന്നെ"കളെല്ലാം ശരിയാണ്.പയ്സേയും കൊടുത്തു എന്നെഴുതുന്നത് തെറ്റാണോ? നല്ല വിവരണം.
മഹമ്മദ് റസല്‍ "പച്ചക്കറി അവര്‍ വിറ്റു. അവര്‍ക്കു നല്ല കാശു കിട്ടി.അതു കൊണ്ട് അവര്‍ എല്ലാം വാങ്ങിച്ചു. അന്നിട്ട് അവര്‍ വീട്ടിലോട്ട് വന്നു "എന്നെഴുതി
നാടന്‍ സംഭാണരീതിയിലാണ് എഴുത്ത്.
'നോക്കി നില്‍ക്കാന്‍ നല്ല രസമായിരുന്നു' എന്ന വാക്യം പ്രത്യേകം നാം ശ്രദ്ധിക്കേണ്ടതുണ്ട്
കാഴ്ചകള്‍ വിവരിക്കുമ്പോള്‍ അതു മനസിനെ എങ്ങനെ സ്വാധീനിച്ചു എന്നാണ് ഈ കൊച്ചു മിടുക്കന്‍ എഴുതിയത്.
മകന്‍ അച്ഛനോട് കാഴ്ച വിവരിക്കുമ്പോള്‍, മകന്റെ മനസില്‍ കയറി എഴുതുമ്പോള്‍ അങ്ങനെയല്ലേ എഴുതാനാകൂ.വീട്ടിലോട്ടു വന്നു. നല്ല കാശും കിട്ടി എന്നൊക്കെ എഴുതുന്ന ലാളിത്യം..
പ്രധാനകാര്യം പറഞ്ഞവരും കൂടുതല്‍ കാര്യങ്ങളെഴുതിയവരും ഉണ്ട്. ചോദ്യത്തില്‍ ചില ചിന്താസൂചനകള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ എഴുത്തുദിശ കൂടുതല്‍ സമ്പന്നമാകുമായിരുന്നു

ഉദാഹരണത്തിന് ചിത്രം നോക്കൂ പാടത്ത് ആരെല്ലാം ഉണ്ട്? ഏതെല്ലാം ജീവികള്‍? അവരെല്ലാം എന്തിനാണ് അവിടെ വന്നത്? എന്താണവിടെ സംഭവിച്ചത്? പിന്നെയോ? എന്നിങ്ങനെ ചില ചിത്രവിശകലന ചോദ്യങ്ങള്‍ കൂടി ആവാമായിരുന്നു.കുട്ടികള്‍ എഴുതി കസറിയേനേ.

ഒന്നാം ക്ലാസുകാര്‍ അഡീഷണല്‍ ഷീറ്റു ചോദിച്ചു
അധ്യാപകരെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു കുട്ടികള്‍ അഡീഷണല്‍ പേപ്പര്‍ വാങ്ങിയാണ് കഥ എഴുതി പൂര്‍ത്തിയാക്കിയത്
എസ് എസ് എയിലെ ചോദ്യകര്‍ത്താക്കള്‍ സെന്റിമീറ്റര്‍വെച്ചളന്നു കൊടുത്ത അരപ്പേജ് സ്ഥലം അവര്‍ക്കു തികയാതെ വന്നു. സര്‍ഗാത്മകതയ്ക്ക് പേപ്പറു തടസമായിക്കൂടാ. അധ്യാപികമാര്‍ പ്രോത്സാഹിപ്പിച്ചു. കഥ ഗംഭീരമായി അവസാനിപ്പിച്ചതു നോക്കുക


ഓരോരുത്തരും എഴുതിയത് വ്യത്യസ്തമായ രീതിയില്‍.അതിനര്‍ഥം അധ്യാപികമാര്‍ ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തി വെച്ചതല്ല.
 
ചെറിയ തെറ്റുകള്‍ ഉണ്ട്. അത് സാരമുളളവയല്ല. വേഗത്തില്‍ എഴുതിയതുമൂലം സംഭവിച്ചതാണ് ചിലത്. മറ്റുളളവ പരിഹരിക്കാവുന്നതേയുളളൂ. ഇവര്‍ ഒന്നാം ക്ലാസില്‍ വെച്ച് സ്വതന്ത്ര രചന നടത്താന്‍ കഴിവു നേടി എന്നത് ചില്ലറ കാര്യമാണോ
വരും വര്‍ഷത്തെ പുതിയ പുസ്തകം കുട്ടികളുടെ ഇത്തരം കഴിവുകളെ പരിമിതപ്പെടുത്തുമോ എന്ന പേടി അധ്യാപകര്‍ക്കുണ്ട്.

ഞാന്‍ രക്ഷിതാക്കളുമായി സംസാരിച്ചു.എല്ലാവരും ഉണ്ട്.
പരീക്ഷക്കാലമായതു നന്നായി. ഉച്ചക്ക് മക്കളേയും കൂട്ടി മടങ്ങാമല്ലോ. ഉത്തരക്കടലാസുകള്‍ വായിച്ചു വിശകലനം ചെയ്തു കേള്‍പ്പിച്ചപ്പോള്‍ അവര്‍ക്കു സംതൃപ്തി.
അവധിക്കാലത്ത് വായിക്കാന്‍ പുസ്തകം വേണം. അതിനുളള പരിപാടി ആലോചിച്ചു. ക്ലാസുകള്‍ ചുറ്റിനടന്നു കണ്ടു. അപ്പോള്‍ ഒരു ബാനര്‍. മികവുത്സവം 2014.
ഈ സ്കൂളില്‍ മികവുത്സവം ഉണ്ടായിരുന്നു.

പ്രഥമാധ്യാപിക മിനി ഇങ്ങനെ പറഞ്ഞു
"സ്കൂള്‍ വിശേഷങ്ങളില്‍ ഏറ്റവും പ്രധാനം മികവുത്സവം 2014 ആണ് കുട്ടികളുടെ അക്കാദമിക തത്സമയ പ്രകടനങ്ങള്‍ സമൂഹം ഇന്നു ചര്‍ച്ചചെയ്യുന്നു.പിന്നെ എനിക്കു ചുറ്റുപാടുമുള്ള കുറേ വ്യക്തികള്‍ നല്ല സപ്പോര്‍ട്ട് തരുന്നുണ്ട് .കുട്ടികളുടെ വീടുകളില്‍ HOLIDAYS സന്ദര്‍ശിക്കുന്നതുകൊണ്ട്‌ നല്ല ഒരു പിന്തുണ പേരന്റ്സില്‍ നിന്നും കിട്ടുന്നു   TRAINER എന്ന നിലയില്‍ ആഗ്രഹിച്ച ,പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതിന്റെ സന്തോഷം .പിന്നെ  കുറച്ചു .VEDIO ക്ലിപ്പിങ്ങ്സ് ബ്ലോഗില്‍ അപലോഡ് ചെയ്തിട്ടുണ്ട് .നിര്‍ദേശങ്ങള്‍ നല്കുമല്ലോ"
വടക്കെ വാഴക്കുളം ഗവ : യു .പി .സ്കൂളില്‍ നടത്തിയ മികവുത്സവ് 2014 - അക്കാദമിക പ്രദര്‍ശനാഘോഷം അക്ഷരാര്‍ഥത്തില്‍ ഒരു മികവുത്സവം തന്നെയായിരുന്നു . അതിന്റെ വിശദാംശങ്ങള്‍ വിദ്യാലയം ഇങ്ങനെ പങ്കിട്ടു


സ്കൂളിന്റെ അക്കാദമിക നിലവാരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക
  • കുട്ടികള്‍ക്ക് അക്കാദമിക പ്രകടനത്തിന്നു അവസരം നല്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പി ക്കുക 
  • വിദ്യാഭ്യാസം കൊണ്ട്  ലക്ഷ്യമിടുന്ന സമഗ്ര വികസനം ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് മികവുത്സവ് 2014 സംഘടിപ്പിച്ചത്. 
സംഘാടനം ഇങ്ങനെ
  • അഥിതികളെ ക്ഷണിക്കല്‍ ,സല്ക്കാരം,വേദി സംഘാടനം തുടങ്ങി 7 ഗ്രൂപുകളിലായി 50 കുട്ടികള്‍ ഒത്തരുമിച്ചാണ് ഈ പ്രോഗ്രാം നടത്തിയത്

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്  കമ്മിറ്റി ചെയർമാൻ ശ്രീ M.P.ദേവസി ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് അദ്ദേഹത്തിനിഷ്ടമുള്ള ഓരോ പുസ്തകം നൽകി തത്സമയം വായന നടത്താനുള്ള വെല്ലുവിളി ഒന്നാം ക്ലാസുകാരെക്കൊണ്ട് ഏറ്റെടുപ്പിച്ചു കൊണ്ടാണ്  ഉദ്ഘാടനം നിർവഹിച്ചത്.
  • ഒന്നാം ക്ലാസ്സുകാരെക്കൊണ്ട് തന്നെ വായിപ്പിച്ചാല്‍ മതിയോ 2-ലെ കുറുമ്പികള്‍ മുഖം വീര്‍പ്പിച്ചു .ഓടിവാ എന്നുകേട്ടതും 3 പെണ്‍ കുട്ടികള്‍ ഓടിവന്നു വേദിയില്‍ കയറി .അവര്‍ക്ക് മലയാളം പുസ്തകം കൊടുത്താല്‍ പോരാ  .ഒരു ടീച്ചര്‍ വേഗം പോയി കുറച്ചു ഇംഗ്ലീഷ് സ്റ്റോറി ബുക്സ് കൊണ്ടുവന്നു .പ്രഥമാധ്യാപിക യു പി ക്ലാസ്സിലെ കുട്ടികളില് നിന്നും അവരുടെ  ഇംഗ്ലീഷ് പുസ്തകവും വാങ്ങി
  • കൂട്ടത്തില്‍ 6ലെ ഇംഗ്ലീഷ് പുസ്തകത്തില നിന്നും ഒരുഭാഗം വായിക്കാന്‍  കാണികളില്‍ നിന്നും വന്ന കുടുംബ ശ്രീ പ്രവര്‍ത്തക സുമ ചേച്ചി ല്‍കി 
  • ഈ വര്‍ഷം നടത്തിയ വിവിധ ദിനാചരണങ്ങളുമായും  ക്ലാസ് റൂം പ്രവർത്തനങ്ങളുടെയും ഭാഗമായി തയ്യാറാക്കപ്പെട്ട 500 -ലേറെ കയ്യെഴുത്ത് മാസികകളുടെപ്രദര്‍ശനം നല്ല വായനക്കാരായ കാണികളുടെ പ്രശംസ പിടിച്ചുപറ്റി . 
  • 7-)o ക്ലാസ്സ്‌ വിദ്യാർഥിനി  ഇന്ദു ഈ വർഷം രചിച്ച 15 കവിതകൾ
    ഉൾപ്പെടുന്ന മിന്നാമിന്നി എന്നകവിതാസമാഹാരം മികവുൽസവ് 2014 ന്റെ ഭാഗമായി പ്രകാശനം ചെയ്തപ്പോൾ ,ഇന്ദു പാടിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഉറ്റ ചങ്ങാതി എന്ന കവിത ആലപിക്കുന്നതു കേട്ട ബാലസഹിത്യകാരൻ വേണു വാരിയത്ത് അവളിലെ കവയത്രിയെ മാത്രമല്ല ഗായികയേയും ഏറെ പുകഴ്ത്തി .( ഉറ്റ ചങ്ങാതിയെ സാക്ഷി നിറുത്തി ഇന്ദു എന്റെ മുമ്പാകെ കവിത ചൊല്ലുന്ന ചിത്രമാണിത്)പ്രാദേശിക ചാനെൽ "മെട്രോ"ഈ കുട്ടിക്കുമാത്രമായി 5 മിനിട്ടോളം പ്രക്ഷേപണം നടത്തിയത് അവൾക്കു ലഭിച്ച ഒരുഅവാർഡ് തന്നെയാണ് .
  • നാസ്നിൻ  പി എസ് എഴുതിയ 10 കഥാ സമാഹാരവും പ്രശംസനീയം തന്നെയായിരുന്നു. 
  • ശാസ്ത്ര പ്രദർശനം കാണികൾക്ക് പുതുമ നൽകി ,കൃത്രിമ അഗ്നിപർവതം ,ലേസർ അലാറം, ലിഫ്റ്റ്  തുടങ്ങിയവ. യു പി വിഭാഗം ഓരോ കുട്ടി ഓരോ പരീക്ഷണം ലക്ഷ്യമിട്ടിരുന്നെങ്കിലും സമയപരിമിതി അനുഭവപ്പെട്ടു
"അഭിമാനപൂർവം പറയട്ടെ കാണികളായി എത്തിയ ചിലർ പിന്നീട് എന്നെ വിളിച്ചു അവരുടെ എന്തു സഹായവും നല്കാമെന്നു പറഞ്ഞു .
മറ്റൊന്ന് സമൂഹം ചർച്ച ചെയ്യുന്നു .ഈ സർക്കാർ സ്കൂൾ വിചാരിച്ച പോലെ അല്ല .
എല്ലാറ്റിലുമുപരി നമ്മുടെ കുട്ടികൾ ബഹുമാനിക്കപ്പെടുന്നു .
അതല്ലേ നമ്മുടെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം !"അധ്യാപകര്‍ക്ക് ഈ വര്‍ഷം സംതൃപ്തിയുടേതാണ്. വരും വര്‍ഷവും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം.
ഒന്നാം ക്ലാസിലെ അമ്മമാരോടൊത്ത് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്യുന്നു