ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, February 24, 2020

ശാസ്ത്രസഹായിയും ഹൈടെക്ക് സംവിധാനവും- വെല്ലുവിളികളും സാധ്യതയും

ഭാഗം ഒന്ന്. നൂറുമേനി വിളവുളള വിളയില്‍ യു പി സ്കൂളും ശാസ്ത്രസഹായിയും
വിളയില്‍ യു പി സ്കൂളിലെ നാല് ശാസ്ത്രാധ്യാപകര്‍ മഞ്ചേരി കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍
നിന്ന് ഒരു ലക്ഷം രൂപ ലോണെടുത്തു. എന്തിനാണെന്നോ കേരളത്തിലെ ശാസ്ത്രപഠനത്തിന് വിഭവപിന്തുണ നല്‍കാന്‍. ശാസ്ത്രസഹായി എന്ന ബ്ലോഗിന്റെ പിന്നില്‍ അര്‍പ്പണബോധമുളള ഈ നാല്‍വര്‍സംഘം പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര സഹായിയിൽനിന്ന് ലോൺ ക്ലോസ് ചെയ്യാനുള്ള തുക ലഭിച്ചിട്ടും ലോൺ ക്ലോസ് ചെയ്യാതെ ഇന്നും എല്ലാ മാസവും ആ തുക ഈ അധ്യാപകർ അടച്ചുകൊണ്ടിരിക്കുന്നു.
"യു.പി. ക്ലാസ്സുകളിലെ ശാസ്ത്രപഠനത്തിനാവശ്യമായ പഠന വിഭവങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിളയിൽ വി.പി..യു.പി. സ്കൂൾ സയൻസ് ക്ലബ്ബ് മുന്നു വർഷം മുമ്പ് ശാസ്ത്ര സഹായി ബ്ലോഗ് ആരംഭിക്കുന്നത്. ബ്ലോഗിന്റെ ചുമതല സ്കൂളിലെ ശാസ്ത്രാധ്യാപകനായ എം.ടി. ശശികുമാർ ഏറ്റെടുത്തു. ബിബിൻ വി., സുജ പി. എന്നിവർ പഠനവിഭവങ്ങൾ തയ്യാറാക്കി.
  അന്ന് ഇത്തരം ബ്ലോഗുകൾ കുറവായിരുന്നതിനാൽ ശാസ്ത്രസഹായി പെട്ടന്ന് പ്രചാരം നേടി. തുടർന്ന് ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള എല്ലാ വിഷയങ്ങൾക്കും പഠന വിഭവം തയ്യാറാക്കുക എന്ന പ്രവർത്തനം ഏറ്റെടുത്തു. വളരെ ശ്രമകരമായ പ്രവർത്തനമായിരുന്നു ഇത്. കൂടാതെ ബ്ലോഗ്, മൊബൈൽ ആപ്പ് ആക്കി മാറ്റുകയും ചെയ്തു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അധ്യാപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ അവരുടെ അനുവാദത്തോടെ  ആപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ന് ആപ്പ് 10 കോടി സന്ദർശനങ്ങളിലെത്തി നിൽക്കുന്നു. ആപ്പിൽ നിന്നുള്ള പരസ്യ വരുമാനം സയൻസ് ക്ലബ്ബ് എക്കൗണ്ടിൽ വരികയും ഈ തുക സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്ക് ചെലവാക്കുകയും ചെയ്യുന്നു. മെൻലോ ശാസ്ത്ര പാർക്ക്, ക്ലാസുകളിൽ സ്മാർട്ട് TV, മറ്റ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് ഒരുകൈ സഹായം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഇന്ന് ആപ്പിന്റെ സഹായത്തോടെ സ്കൂളിൽ നടക്കുന്നു. ഒരുപാട് പേരെ നന്ദി അറിയിക്കാനുണ്ടെങ്കിലും ആദ്യം നന്ദി പറയേണ്ടത് ശാസ്ത്ര സഹായി ആപ്പിനെ ഹിറ്റാക്കിയ കേരള അധ്യാപക സമൂഹത്തോടാണ്.”
പി. വാസുദേവൻ
വിളയിൽ വി.പി..യു.പി. സ്കൂൾ
"ഒരധ്യാപകനെന്ന നിലയിൽ രണ്ടു വർഷമായി എൻ്റെ ഏറ്റവും സഹായിയായ റഫറൻസ് ഇടം. TM എഴുതാനും മൊഡ്യൂൾ തയ്യാറാക്കുമ്പോൾ ചിത്രങ്ങൾ, വീഡിയോകൾ, വിവരണങ്ങൾ.... തുടങ്ങിയവയ്ക്കൊന്നും പുറമെ അലയേണ്ടി വരുന്നില്ല. ഒരു വൻമരമായി വളർന്നിരിക്കുന്ന ശാസ്ത്ര സഹായി ഒരു ഡിജിറ്റൽ കൽപവൃക്ഷമാണ്. ഇതിലെ ഓരോ ഭാഗങ്ങളും ഏതെങ്കിലും ക്ലാസുകൾക്ക് ഉപകാരപ്രദമാണ്...ഭാഷയെന്നോ, വിഷയങ്ങളെന്നോ, മാധ്യമമേതെന്നോ വ്യത്യാസമില്ലാതെ ഏവർക്കും പഠിക്കാനും പഠിപ്പിക്കാനും ഇരു കൈയ്യും നീട്ടി സ്വീകരിക്കാവുന്ന വിഭവങ്ങൾ നിറഞ്ഞു തുളുമ്പുന്ന ഒരക്ഷയപാത്രമാണ് ശാസ്ത്ര സഹായി.
ടോമിമാഷ് നിലമ്പൂര്‍ ( ലേണീംഗ് ടീച്ചേഴ്സ് അംഗം)
"ഞാൻ  അധ്യാപനം തുടങ്ങിയിട്ട് 4 വർഷമാകുന്നു. സ്കൂളിൽ മറ്റധ്യാപകരെല്ലാം ശാസ്ത്ര സഹായിയിലെ TM ,വീഡിയോസ് ,work Sheet എന്നിവയെല്ലാം ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഞാനും download ചെയ്തു. ഒന്നാം ക്ലാസിലെ ജ്യോതി ടീച്ചറുടെ TM വളരെ ഉപകാരപ്രദമായി ,HB ,SIate എന്നിവയിലുള്ളതെല്ലാം ടീച്ചറുടെ TM ൽ ഉണ്ട്. ശാസ്ത്ര സഹായിയിലെ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോസ് ,ചിത്രങ്ങൾ എന്നിവ ക്ലാസ്സിൽ വളരെ പ്രയോജനപ്പെടുന്നുണ്ട്. ശ്രദ്ധ ,മലയാളത്തിളക്കം മൊഡ്യൂളുകൾ ,ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്  ചോദ്യാവലികൾ ,LSS ചോദ്യോത്തരങ്ങൾ എന്നിവയെല്ലാം വളരെ ഉപകാരപ്രദമാണ്.” ( സൂരജ് മാഷ് ,Govt UP vilakkod )
സിനിജ ടീച്ചർ പറയുന്നു-
"പ്രൈമറി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കാവുന്ന കിടിലൻ ആപ്ലിക്കേഷൻ.... വളരെയധികം ഉപകാരപ്രദം..... ക്ലാസ് - വിഷയങ്ങൾ തിരിച്ച് പാഠഭാഗങ്ങളും നോട്ട്സും വീഡിയോസും നൽകിയിരിക്കുന്നത് പെട്ടെന്ന് ആവശ്യമുള്ള ഭാഗങ്ങളിലെത്താൻ സഹായകമാണ് ..... ഇതിൽ നിന്നുള്ള വരുമാനം സ്കൂൾ വികസനത്തിനായി ഉപയോഗിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം..”
എല്‍പി, യുപി വിഭാഗക്കാര്‍ക്കായി മലപ്പുറം ജില്ലയിലെ വിളയില്‍ വിദ്യാപോഷിണി എയുപി സ്കൂളിലെ സയന്‍സ് ക്ലബ്ബ്, അധ്യാപകനായ ശ്രീ ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ശാസ്ത്രസഹായി' എന്ന ബ്ലോഗിനെക്കുിറിച്ച് മുന്‍പൊരിക്കല്‍ എഴുതിയിരുന്നല്ലോ..?  കുട്ടികളിൽ സ്വാഭാവികവും നിരന്തരവുമായി നടക്കേണ്ട 'പഠനം' എന്ന പ്രക്രിയ കാര്യക്ഷമമാവണമെങ്കിൽ ആശയം ഉറപ്പിക്കുന്നതിനാവശ്യമായ വിവിധ വിഭവങ്ങൾ കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. അത്തരം സാധ്യതകൾക്ക് വഴിയൊരുക്കുക എന്നതാണ് ശാസ്ത്ര സഹായി മൊബൈൽ ആപ്പിന്റെ ലക്ഷ്യം.വിവര സാങ്കേതികവിദ്യയുടെ വളർച്ച 3G യും പിന്നിട്ട് 4G യിൽ എത്തിയിരിക്കുന്ന ഈ കാലത്ത് സ്വന്തം കയ്യിലെ മൊബൈൽ ഫോൺ തന്നെ അധ്യാപകനും കുട്ടിക്കും രക്ഷിതാവിനും പഠന സഹായിയായി മാറേണ്ടതുണ്ട്.കണ്ടും കേട്ടും ചെയ്തു നോക്കിയും നമ്മുടെ കുട്ടികൾ അറിവു നേടട്ടേയെന്ന് നമുക്കാഗ്രഹിക്കാം.ബ്ലോഗിനെ സ്വീകരിച്ച പോലെ ശാസ്ത്ര സഹായി മൊബൈൽ ആപ്പിനെയും നിങ്ങൾ സ്വീകരിക്കുമെന്ന് കരുതട്ടെ... ഗൂഗിൾ പ്ലേ സ്റ്റോറിൽ Sastra Sahayi എന്ന് ടൈപ്പ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.പരമാവധി സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും ഷെയർ ചെയ്യുന്നത് നന്നായിരിക്കും. ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഈ മൊബൈല്‍ ആപ്പ്,വന്‍ വിജയമായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.
പൂവച്ചല്‍ യു പി എസ്
 ശാസ്ത്രസഹായി ഒരുക്കുന്നവര്‍ പറയുന്നു-
"വിളയിൽ വിദ്യാപോഷിണി സ്കൂൾ ആരംഭിച്ച ശാസ്ത്രസഹായി എന്ന മൊബൈൽ അപ്ലിക്കേഷൻ 
ഇന്ന് കേവലം ആ വിദ്യാലയത്തിന്റെ മാത്രമല്ല, കേരളത്തിലെ അധ്യാപകരുടേതും കുട്ടികളുടേതും കൂടിയാണെന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണല്ലോ കേവലം മൂന്നുവർഷത്തിനുള്ളിൽ തന്നെ രണ്ട് ലക്ഷത്തിലധികം ഉപഭോക്ത്താക്കളെയും പത്തു കോടി സന്ദർശനങ്ങളും പൂർത്തിയാക്കാൻ ഈ ചെറിയൊരു മൊബൈൽ ആപിന് സാധിച്ചത്
  • 2016 ൽ ഒരു ബ്ലോഗ് ആയി തുടക്കമിട്ട ശാസ്ത്രസഹായി 2017 ൽ ആണ് മൊബൈൽ ആപ്ലിക്കേഷൻ ആയി മാറുന്നത്. സ്കൂളിലെ ശാസ്ത്രപ്രവർത്തനങ്ങൾക്ക് പണം പ്രധാന തടസ്സമായി വന്നപ്പോഴാണ് ബ്ലോഗിനെ മൊബൈൽ ആപ്ലിക്കേഷൻ ആക്കി മാറ്റുന്നതിനെക്കുറിച്ചു ചിന്തിച്ചത്. ആപ് ആരംഭിക്കുന്നതിന് സയൻസ് അധ്യാപകർ ലോണെടുത്താണ് അതിനുള്ള പണം കണ്ടെത്തിയത്.
  • പഠന വിഭവങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.ഐക്യമത്യം മഹാബലം എന്ന ചൊല്ല് യാഥാർത്ഥ്യമാക്കിക്കൊണ്ട് അധ്യാപകർ ഒന്നിച്ച് നിന്നപ്പോൾ പഠന വിഭവങ്ങൾ അൽപം ബുദ്ധിമുട്ടിയാണെങ്കിലും പൂർത്തിയാക്കാൻ സാധിച്ചു.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപക സുഹൃത്തുക്കളുടെ സഹായം കൂടി ചേർന്നപ്പോൾ കുഴപ്പമില്ലാത്ത രീതിയിൽ പഠന വിഭവങ്ങൾ കുട്ടികളുടേയും അധ്യാപകരുടേയും മുന്നിലെത്തിക്കാൻ സാധിച്ചു.
  • എങ്കിലും ഉറക്കമില്ലാതെ കടന്നു പോയ നൂറോളം ദിനങ്ങൾ ഞങ്ങൾക്കിന്ന്തരുന്ന സന്തോഷം ചെറുതല്ല.
  • അപ് ലോഡ് ചെയ്ത ഡാറ്റകൾ മുഴുവൻ നഷ്ടമായ മണിക്കൂറുകൾ ,പഠന വിഭവങ്ങളുടെ പേരുകൾ ഡാറ്റാബേസിൽ തീർത്ത പ്രയാസങ്ങൾ ഒറ്റ നിമിഷം കൊണ്ട് എല്ലാം തകിടം മറിച്ചതും എൽ പി വിഭാഗം വിഭവങ്ങൾ തുടർച്ചയായ രണ്ട് രാത്രികൾ കൊണ്ട് ഉറങ്ങാതെ തരംതിരിച്ചതും ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ശരിക്കും ഒരു ഭ്രാന്തായി ശാസ്ത്ര സഹായി തലയിൽ കയറിയിരുന്ന സമയം.
  • കേവലം സബ് ജില്ലയിൽ അല്ലെങ്കിൽ മലപ്പുറം ജില്ലയിൽ അതിനുമപ്പുറം ഒരു ലോകം ശാസ്ത്ര സഹായിക്ക് ഞങ്ങൾ കണ്ടിരുന്നില്ല.എന്നാൽ ചൂണ്ടുവിരലിൽ വന്ന പോസ്റ്റും കേരളത്തിലെ അധ്യാപക സമൂഹവും ഏറ്റെടുത്തതോടെ ശാസ്ത്ര സഹായി ഇന്നു കാണുന്ന നേട്ടങ്ങളിലേക്ക് ഉയരുകയായിരുന്നു. പഴമക്കാർ പറയുന്ന പോലെ" പറഞ്ഞു പറഞ്ഞാണത്രേ കടലിനിത്ര വലുപ്പം വന്നത് "
ഇന്ന് ഏഴു ലക്ഷം രൂപയിലധികം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കാൻ ശാസ്ത്ര സഹായിക്ക് സാധിച്ചു.
1 ആധുനിക ശാസ്ത്ര പാർക്ക്
2. ക്ലാസ് റൂം ഡിജിറ്റലൈസേഷൻ
3. ലാബ് ഉപകരണങ്ങൾ
4. ലൈബ്രറി പുസ്തകങ്ങൾ
5. വിലയിരുത്തൽ അപ്ലിക്കേഷൻ
6. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
7. സഹവാസ ക്യാമ്പുകൾ
8. ശിൽപശാലകൾ
9 ക്ലബ് പ്രവർത്തനങ്ങൾ etc
എന്നിങ്ങനെ നീണ്ടുപോകുന്നു പ്രവർത്തനങ്ങളുടെ പട്ടിക. ശാസ്ത്ര സഹായി വഴി ലഭിക്കുന്ന മുഴുവൻ തുകയും വിദ്യാലയത്തിൻ്റെയും കുട്ടികളുടേയും ഉന്നമനത്തിനായി മാത്രമാണ് ചെലവഴിക്കുന്നത് എന്നതാണ് മറ്റു ആപ്പുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് .
പരസ്യങ്ങൾ അൽപം ബുദ്ധിമുട്ടായി പലർക്കും തോന്നുന്നു എന്നറിയാം.. സ്നേഹത്തോടെ ഞങ്ങളോട് ക്ഷമിക്കുക.. ഓരോ പരസ്യവും ഞങ്ങളുടെ വിദ്യാലയത്തിൻ്റെ സ്വപ്നങ്ങൾ നടപ്പിലാക്കാൻ വേണ്ടി മാത്രമാണ്. നമ്മുടെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാൻ വേണ്ടി മാത്രമാണ്.
ശാസ്ത്ര സഹായി യിലൂടെ ഞങ്ങളുടെ സ്കൂളിന്റെ പേരും പെരുമയും കൂടിയാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്.!!
ആ നേട്ടവും ചെറുതല്ല.!!
അതുണ്ടാക്കാനും എളുപ്പമല്ല. !!
ഞങ്ങളോടൊപ്പം നിൽക്കുന്ന മുഴുവൻ ആളുകൾക്കും ശാസ്ത്ര സഹായിയുടെ,ഞങ്ങളുടെ വിദ്യാലയത്തിൻ്റെ ഒരായിരം നന്ദി"
ശശികുമാര്‍ ( വിളയില്‍ യു പി എസ് )
ഭാഗം രണ്ട്- വെല്ലുവിളികളും സാധ്യതകളും
ഹൈടെക്ക് സംവിധാനം കേരളത്തിലെ എല്ലാ ക്ലാസുകളിലേക്കും കടന്നു വന്നപ്പോള്‍ അധ്യാപകര്‍ പഠനവിഭവങ്ങള്‍ തേടി നെട്ടോട്ടം ഓടി.
ആ സമയത്താണ് ശാസ്ത്രസഹായി കൈത്താങ്ങായത്. ഔദ്യോഗികസംവിധാനം അധ്യാപകരുടെ ആവശ്യങ്ങളെ വേണ്ടവിധം തൃപ്തിപ്പെടുത്തിയില്ല എന്നുവേണം പറയാന്‍. ശാസ്ത്രസഹായി ടീമിന്റെ അന്വേഷണാത്മകമായ ഇടപെടല്‍ മാനിക്കണം. അവര്‍ അറിവ്ാ നിര്‍മിക്കുകയായിരുന്നു.ഒരു സഹവര്‍ത്തിത പഠനസംഘമായിരുന്നു അവരുേട്. ആ ടീം നല്‍കിയ അനുഭവങ്ങളുടെ വെളിച്ചവും തെളിച്ചവും കേരളത്തിലെ ഹൈടെക് ക്ലാസുകളുടെ അവസ്ഥ വിശകലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നില്ലേ?. ആ വിശകലനമാണ് ചുവടെ.
ക്ലാസില്‍ ലാപ് ടോപ്പും എല്‍ സി ഡി പ്രൊജക്ടറും മള്‍ട്ടിമീഡിയ സംവിധാനവും പഠനവിഭവവുമെല്ലാം വരുമ്പോള്‍ ഒരപകടവും ഒരു സാധ്യതയും കൂടിയാണ് കടന്നു വരുന്നത്.
എന്താണ് അപകടം?
  • പ്രഭാഷണാധിഷ്ഠിത ക്ലാസുകളിലേക്ക് പഠനരീതി പിന്തിരിയാം
  • രെങ്കിലും തയ്യാറാക്കിയ പഠനവിഭവങ്ങള്‍ യാന്ത്രികമായി ക്ലാസില്‍ വിനിമയം ചെയ്യുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.
  • ജ്ഞാനനിര്‍മിതിയെ അടിസ്ഥാനമാക്കുന്ന അറിവു നിര്‍മാണപ്രക്രിയയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകാതെ പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങള്‍ ( വീഡിയോ, പ്രസന്റേഷന്‍) വിശദീകരിക്കുന്ന അധ്യാപകസമൂഹം രൂപപ്പെടാം.
  • പഠനപ്രശ്നം ഉന്നയിക്കുക, അതിന്മേലുള കുട്ടികളുടെ പ്രതികരണങ്ങള്‍, അന്വേഷമാത്മക ചോദ്യങ്ങള്‍, കണ്ടെത്തല്‍ പഠനത്തിലേക്ക് നയിക്കുന്ന സംവാദാത്മകാന്തരീക്ഷം, വിവിധസ്രോതസുകളില്‍ നിന്നും വിവരശേഖരണം. അത്തരം മുഹൂര്‍ത്തത്തില്‍ ഐ സി റ്റി സാധ്യത പ്രയോജനപ്പെടുത്തല്‍ ( ഗ്രൂപ്പിലും ‍ക്ലാസില് പൊതുവായും‍ വ്യക്തിഗതമായും). അവയോടുളള പ്രതികരണം, ശേഖരിച്ച അറിവിന്റെ വിശകലനം, നിഗമനങ്ങള്‍ രൂപീകരിക്കല്‍, പങ്കിടല്‍ ( ഐ സി റ്റി സാധ്യത )കൂടുതല്‍ അന്വേഷണം, വീണ്ടും ഐ സി റ്റി സാധ്യത , പുതിയ പഠനപ്രശ്നം എന്നിങ്ങനെ നീളുന്ന പ്രക്രിയയെ നിഷേധിക്കുന്ന തരത്തിലേക്ക് ക്ലാസുകള്‍ മാറാം
  • കുട്ടികള്‍ കേള്‍വിക്കാരായി മാറുന്നു, അറിവ് ദാനം ചെയ്യുന്ന മഹാഗുരവായി ഐസി ടി യെ കാണുന്നു. അധ്യാപിക കൈമാറ്റപ്രക്രിയയിലെ ദാരുണ സാന്നിധ്യവും.
  • കുട്ടികള്‍ ഏകപക്ഷീയസ്വീകര്‍ത്താക്കളാകുകയും ക്ലാസില്‍ സഹവര്‍ത്തിത പഠനം നടക്കാതിരിക്കുകയും ചെയ്യുന്നു.
  • പ്രകൃതിയെ പാഠപുസ്തകമാക്കുന്ന സമീപനത്തെ സമീപപ്രകൃതിയെപ്പോലും ഐ സി ടി സാങ്കേതികവിദ്യയില്‍ കുടുക്കി ക്ലാസ്മുറിക്കുളളില്‍ തളയ്കുന്നതും നാം കാണുന്നു. അനിവാര്യസന്ദര്‍ഭങ്ങള്‍ക്ക് പകരം എല്ലാം എല്‍ സി ഡി സ്ക്രീനില്‍ എന്ന രീതി.
  • പ്രിന്ററുകള്‍ വന്നതോടുകൂടി എന്തിനും ഏതിനും വര്‍ക്ക് ഷീറ്റ് ആണ് പരിഹാരം എന്ന് ധരിച്ച കുറേ അധ്യാപകരുണ്ട്. പാഠപുസ്തകത്തിന്റെ ദൗര്‍ബല്യം കൊണ്ടും ഹോംവര്‍ക്ക് നല്‍കല്‍ സംസ്കാരത്തിന്റെ ദാസ്യഭാവമുളളതുകൊണ്ടും ഇതു സംഭവിക്കാം. ആവര്‍ത്തനമാണ് പഠനം എന്നതില്‍ നിന്നും പുതിയസന്ദര്‍ഭത്തിലെ പ്രയോഗത്തിനു വേണ്ടി തയ്യാറാക്കപ്പെടുന്ന വര്‍ക് ഷീറ്റുകളും ആശയപരമായ വിടവ് പരിഹരിക്കുന്നതിനുളളതും ശക്തമായ ചിന്താപ്രക്രിയയെ ഡിമാന്റുുചെയ്യുന്നതുമായ വര്‍കീഷീറ്റുകളല്ല പലതും എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
  • ക്ലാസിന്റെ ക്രമീകരണം തന്നെ എല്‍ സി ഡി സ്ക്രീനിനെ കേന്ദ്രീകരിച്ചായി മാറുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങുന്ന ചതരാകൃതിയിലോ വൃത്താകൃതിയിലോ ഉളള ക്രമീകരണം പതിയെ അപ്രത്യക്ഷമാവുകയും നിരനിരയായി പിന്നില്‍ പിന്നില്‍ ക്രമീകരിക്കുന്ന ബഞ്ചും ഡസ്കും രീതി സ്ഥിരപ്പെടുകയും ചെയ്യുന്നു. പ്രവര്‍ത്തനാധിഷ്ഠിത പഠനരീതി തന്നെ ചോദ്യം ചെയ്യുന്നതിലേക്ക് ഹൈടെക്ക് സൗകര്യങ്ങള്‍ മാറുന്നു.
  • അധ്യാപകരുടെ ക്രിയാത്മകമായ അന്വേഷണത്തെ പരിമിതപ്പെടുത്തുന്നതിനു സഹായകമായ വിധം അടഞ്ഞസ്വഭാവമുളള പഠനവിഭവങ്ങള്‍ വിദ്യാലയത്തിലേക്ക് എത്തുന്നു
  • ടീച്ചിംഗ് നോട്ടെഴുത്തുന്നതിനു പകരം സമഗ്രയിലെ കുറിപ്പുകളുടെ പ്രിന്റെടുത്തു പ്രഥമാധ്യാപികയ്ക് മെയില്‍ ചെയ്താല്‍ മതി എന്നിടത്തേക്ക് വരെ അത് എത്തിച്ചേര്‍ന്നു
  • ഇംഗ്ലീഷ് മാധ്യമ ക്ലാസുകളിലെ വിനിമയരീതിയ്ക് ഓശാനപാടുന്ന വിധത്തിലായി ഹൈടെക്ക് സംവിധാനം പലേടത്തും. വായിച്ചു വിശദീകരിക്കുന്നതിനു പകരം കാണിച്ചു വിശദീകരിക്കുന്നു എന്നതാണ് മാറ്റം.
  • ഈ വെല്ലുവിളികളെ ശാസ്ത്രസഹായി വരും കാലം എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്നതിലാണ് എന്റെ പ്രതീക്ഷ.
എന്താണ് ഹൈടെക്കിന്റെ സാധ്യത ?
  • അധ്യാപകരുടെ സര്‍ഗാത്മക അന്വേഷണത്തിന് വാതില്‍ തുറന്നിടുന്നു. പലേടത്തു നിന്നും ലഭിക്കുന്ന വിഭവങ്ങളെയും സ്വയം തയ്യാറാക്കിയവയെയും സമന്വയിപ്പിച്ച് പ്രക്രിയാധിഷ്ഠിതമായ ക്ലാസിനു വഴങ്ങും വിധം വിഭവങ്ങള്‍ വികസിപ്പിക്കുന്നു.
  • സംവാദാത്മക ചോദ്യങ്ങളും സംഘചര്‍ച്ചയും കണ്ടെത്തല്‍ പഠനവും നിര്‍ബന്ധിക്കുന്ന വിമര്‍ശനാത്മക സമീപനത്തെ പ്രോത്സാഹിപ്പിക്കുന്ന പഠനവിഭവങ്ങള്‍ക്കായുളള അന്വേഷണം അധ്യാപകസമൂഹം ഏറ്റെടുക്കുന്നതിന്റെ ഫലമായി വൈവിധ്യമുളള നിരവിധി സാധ്യതകള്‍ ഉരുത്തിരിഞ്ഞുവരുന്നു.
  • പ്രാദേശികസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതും കുട്ടികളുടെ എണ്ണം, നിലവാരം, പൂര്‍വാനുഭവം , കുടുംബാന്തരീക്ഷം എന്നിവ കണക്കിലെടുത്ത് തന്റെ ക്ലാസിന് ഏറ്റവും അനുയോജ്യമായ പഠനവിഭവവും വിനിമയ രീതിയും വികസിപ്പിക്കാനുളള അന്വേഷണവും പഠനവും ഏറ്റെടുക്കുന്ന അധ്യാപകര്‍ കേന്ദ്രീകൃതമായി തയ്യാറാക്കുന്ന പഠനവിഭവങ്ങളെ അമിതമായി ആശ്രയിക്കുകയുമില്ല.
  • പഠനവിഭവം തയ്യാറാക്കുന്നതിലും അവ പങ്കിടുന്നതിലും കുട്ടികളുടെ പങ്കാളിത്തവും പ്രധാനമാണ്. രക്ഷിതാക്കള്‍ക്കും സഹായിക്കാനാകും. ഇത്തരം സാധ്യത പരിമിതമായ രീതിയില്‍ പോലും പരിശോധിക്കുന്നില്ലെങ്കില്‍ പങ്കാളിത്ത പഠനസംസ്കാരത്തെ പൂര്‍ണമായി നിരാകരിക്കലാകും സംഭവിക്കുക. സാമൂഹികജ്ഞാനനിര്‍മിതി വാദത്തിന്റെ ആശയങ്ങള്‍ സ്വാംശീകരിച്ച അധ്യാപകര്‍ക്ക് പുതിയ മേച്ചില്‍പുറങ്ങള്‍ തേടേണ്ടിവരും
  • വ്യത്യസ്ത പഠനശൈലിയുളള കുട്ടികളെ അഭിസംബോധന ചെയ്യുന്നതും സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പഠനവിഭവങ്ങള്‍ വികസിപ്പിക്കപ്പെടും.
  • അധ്യാപകരുടെ അറിവുനിര്‍മാണപ്രക്രിയ സജീവമാകും
  • അവരുടെയ ഇടയില്‍ പഠനസംസ്കാരം വളര്‍ന്നു വരും.കൊടുക്കല്‍ വാങ്ങലുകള്‍ നടക്കും. പ്രാദേശികമായി അധ്യാപകക്കൂട്ടായ്മകള്‍ വളര്‍ന്നുവരും.
  • വിളയില്‍ യു പി സ്കൂളുപോലെ നിരവിധി അന്വേഷണസംഘങ്ങള്‍ രൂപപ്പെടും.
  • വിലയിരുത്തല്‍, ക്ലാസ് മാനേജ്മെന്റ് , പഠനപുരോഗതി വിശകലനം, ഫീഡ് ബാക്ക്, പഠനപ്രശ്നങ്ങളുടെ പരിഹാരം തേടല്‍, സമൂഹത്തെ പഠനവിഭവമാക്കല്‍, കാമ്പസിനെ പഠനവിഭവമാക്കല്‍, സഹവര്‍ത്തിതപഠനത്തിന്റെ ബഹുവിധതന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയ്ക് ഒപ്പം അവയ്ക് പൂരകമായി ഐ സി ടി ഉപയോഗിക്കപ്പെടും
ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലെങ്കില്‍ പണ്ട് ഓവര്‍ഹെഡ് പ്രൊജക്ടര്‍ വിദ്യാലയങ്ങളിലേക്ക് വന്നതുപോലെ താത്കാലിക കൗതുകമായി ഹൈടെക് സംവിധാനം മാറും
വ്യവഹാരവാദപഠനരീതിക്ക് വിദ്യാഭ്യാസ പ്രക്രിയയെ ഒറ്റുകൊടുത്തവര്‍ എന്ന പേര് സ്വയം ചാര്‍ത്താന്‍ ഹൈടെക് ക്ലാസുകളിലെ അധ്യാപകരും നടത്തിപ്പുകാകും ശ്രമിക്കില്ല എന്നു പ്രതീക്ഷിക്കുന്നു
വിമര്‍ശനാത്മക പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Wednesday, February 19, 2020

പറമ്പില്‍ സ്കൂള്‍ അഥവാ സര്‍ഗാത്മകവഴിയില്‍ നിറഞ്ഞു പൂക്കുന്ന നന്മവൃക്ഷം

'പനന്തത്ത'(.എം.അഖില്‍ രാജ്), 'ഫര്സാനയുടെ ഡയറിക്കുറിപ്പുകള്‍ '(.എം.ഫര്‍സാന), 'ഉജ്വലിന്റെ രേഖാചിത്രങ്ങള്‍ '(ടി.കെ.ഉജ്വല്‍),
'അഞ്ജനയുടെ കത്തുകള്‍'(പി.അഞ്ജന),'വാങ്ങ്മയചിത്രങ്ങള്‍'(തേജ്ന എസ് സുരേഷ്)
എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം പറമ്പില്‍ എല്‍ പി സ്കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിനി
ആര്‍ ജീവനിയുടെ 'മുടിക്കുത്തി' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം
ജനുവരി 26 വ്യാഴാഴ്ച ഉച്ച 2 മണിക്ക് നടക്കുകയാണ്.
പരിപാടിയിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
2012 ജനുവരിയിലെ അറിയിപ്പാണിത്. എത്ര അഭിമാനത്തോടെയാകും ആ ചടങ്ങ് വിദ്യാലയം സംഘടിപ്പിച്ചത് ! സംസ്ഥാനത്തെ വേറൊരു വിദ്യാലയത്തിനും ഇത്തരമൊരു നേട്ടം പങ്കുവെക്കാനുണ്ടാകില്ല. പ്രിന്റഡ് മാഗസിനുകളും വാർഷികപ്പതിപ്പുകളും സ്മരണികകളും ആയിരുന്നു തുടക്കം. ക്രമേണ പറമ്പില്‍ സ്കൂളിലെ അധ്യാപകര്‍ കുട്ടികളുടെ രചനകളിലെ തിളക്കങ്ങള്‍ തേടാനാരംഭിച്ചു. അത് അക്കാദമികവും സര്‍ഗാത്മകവുമായ തീര്‍ഥയാത്രയാകുമെന്ന് അവരാദ്യം കരുതിക്കാണില്ല. ഭാഷാധ്യാപനത്തിന് സര്‍ഗാത്മകമുദ്ര. കണ്ടെത്തലിന്റെ ആനന്ദം. കുട്ടികളില്‍ നിന്നും മുറുക്കമുളള രചനകള്‍ പ്രതീക്ഷിക്കുന്ന ‍ അധ്യാപകര്‍. കുട്ടികളുടെ സ്വതന്ത്ര രചനകൾ പുസ്തകങ്ങളായി മാറിയതാണ് പറമ്പിൽ എൽ പി സ്‌കൂളിന്റെ വേറിട്ട നേട്ടം. സ്‌കൂൾ പി ടി എ പ്രസാധകരായി മാറി. തുടർച്ചയായി മികച്ച ആറു പുസ്തകങ്ങൾ ...
  • 2004 ൽ ഒ എം അഖിൽരാജിൻറെ പനന്തത്ത എന്ന കവിതാസമാഹാരം,
  • 2005 ൽ ഫർസാനയുടെ ഡയറിക്കുറിപ്പുകൾ,
  • 2006 ൽ ഉജ്വലിന്റെ രേഖാചിത്രങ്ങൾ,
  • 2007 ൽ അഞ്ജനയുടെ കത്തുകൾ,
  • 2008 ൽ തേജ്നാ സുരേഷിന്റെ വാങ്മയചിത്രങ്ങൾ ,
  • 2012 ൽ ആര്‍ ജീവനിയുടെ മുടിക്കുത്തി
പതിമൂന്നു വര്‍ഷം മുമ്പാണ് ഞാന്‍ പറമ്പില്‍ സ്കൂള്‍ സന്ദര്‍ശിക്കുന്നത്. കുഞ്ഞെഴുത്തുകാരുടെ തുഞ്ചന്‍ പറമ്പാണ് പറമ്പില്‍ സ്കൂള്‍. ആ വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ ഫര്‍സാനയുടെ ഡയറിക്കുറിപ്പുകളും അഞ്ജനയുടെ കത്തുകളും ഡി വിനയചന്ദ്രന്‍ എഴുതിയ ആമുഖക്കുറിപ്പും ചര്‍ച്ചാവിഷയമായി. എങ്ങനെയാണ് രചനകളെ വിലയിരുത്തേണ്ടത് എന്നതിന് മികച്ച സാധ്യതയായി വിനയചന്ദ്രന്റെ കുറിപ്പ്. ഗുണാത്മകരീതിയിലുളള വിലയിരുത്തല്‍ രീതിയാണ് അതിലൂടെ ബോധ്യപ്പെട്ടത്.
  • ഫർസാനയുടെ ഡയറിക്കുറിപ്പുകൾ കോഴിക്കോട് ഡയറ്റ് പുറത്തിറക്കിയ അധ്യാപകരുടെ കൈപ്പുസ്തകത്തിലൂടെ ആദരിക്കപ്പെട്ടു. മാത്രമല്ല മാതൃഭൂമി തങ്ങളുടെ ഡയറികളുടെ പരസ്യത്തിനു വേണ്ടി ഈ പുസ്തകത്തിലെ ഒരധ്യായം തന്നെ ഉപയോഗിച്ചു.
  •   ഉജ്വലിന്റെ രേഖാചിത്രങ്ങൾ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പത്രത്തില്‍ വാര്‍ത്തയായി. മാതൃഭൂമി ഉജ്വലിനെ ആലപ്പുഴയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ആ വർഷം കേരളം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങൾ വി എസ അച്യുതാനന്ദന്റെ മണ്ഡലത്തിൽ പര്യടനം നടത്തി ഉജ്വലിനെ കൊണ്ട് വരപ്പിച്ചു. ഈ ഡ്രോയിങ്ങുകൾ മാതൃഭൂമിയുടെ സ്റ്റേറ്റ് പേജിൽ വലിയ ഫീച്ചറായി ഒരാഴ്ചയോളം പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം സർഗാത്മകമായി മാറിയതിന്റെ പ്രതിഫലനങ്ങളായിരുന്നു ഇത്. പറമ്പില്‍ സ്കൂളുകാര്‍ പറയുന്നത് എല്ലാ വിദ്യാലയങ്ങളിലും എഴുത്ത് സഹജസര്‍ഗാത്മകവൈഭവമായുളള കുട്ടികളുണ്ട് . അവരെ സിലബസിനു പുറത്താക്കി നിറുത്തിയിരിക്കുകയാണ് വിദ്യാലയങ്ങള്‍.അവര്‍ ഈ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍...
  • ആർ ജീവനി ഇന്ന് കേരളത്തിലെ പുതിയ എഴുത്തുകാരിൽ അറിയപ്പെടുന്ന ഒരു കവിയാണ്. ജീവനിയുടെ രണ്ടു കവിതാസമാഹാരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി.
  • അഫറ എന്ന അഞ്ചാം ക്ലാസുകാരി വരച്ച അപൂർവമായ കാർട്ടൂൺ ചിത്രങ്ങളുടെ പ്രദർശനം 2002ൽ നടക്കുമ്പോൾ കാർട്ടൂൺ എന്നത് പാഠപുസ്തകങ്ങളുടെ ഭാഗമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇന്നലെ പറമ്പില്‍ സ്കൂള്‍ എന്നെ വിളിച്ചു. അഭയ് ശങ്കറിന്റെ ഡയറിക്കുറിപ്പ് വായിച്ച് പ്രതികരണം അറിയിക്കണമെന്ന് .അവരുടെ വിളി ഓര്‍മയുടെ സുഗന്ധമായി നിറഞ്ഞു. എന്റെ പുസ്തകശേഖരത്തില്‍ പറമ്പിലന്റെ കുഞ്ഞുപുസ്തകങ്ങള്‍ മയില്‍പ്പീലിപോലെ സൂക്ഷിക്കുന്നതിനാലാകണം ആഹ്ലാദത്തില്‍ മനസ് തുടിച്ചത്. വാട്സാപ്പിലൂടെ അഭയ്ശങ്കറിന്റെ ഡയറിത്താളുകള്‍ ഓരോന്നായിവന്നുകൊണ്ടിരുന്നു. നല്ല തിരക്കുണ്ടായിരുന്ന ദിവസമാണ്. പക്ഷേ അതിനെയെല്ലാം മറികടന്ന് ഡയറിക്കുറിപ്പുകള്‍ എന്നെ വശീകരിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഭയ് ശങ്കറിന്റെ ഡയറിയിലൂടെ പറമ്പില്‍ സ്കൂളിനെയും വായിച്ചെടുക്കാം. ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ആ ഡയറിയിലെ കുറേ ഭാഗങ്ങള്‍ ഇവിടെ പങ്കിടാം

.
 

ഡയറിയോട് ഞാന്‍ ഇങ്ങനെ പ്രതികരിച്ചു.

ഈ ഡയറിയിലെ ഓരോ പേജും കൗതുകത്തിന്റെ ഒരു "യമണ്ടൻ" ലോകമാണ്. വരികളും വാക്കുകളും ചിറകുകൾ വീശി അക്കരെ ഇക്കരെ പറന്നണയുന്ന അനുഭവം.ഇത്രയും സൂക്ഷ്മ മായി , തന്നിലൂടെ കടന്നു പോകുന്നതിനെയെല്ലാം നിരീക്ഷിക്കുകയും അതിനൊത്ത ഭാഷയിൽ
ആവിഷ്കരിക്കുകയും ചെയ്യുമ്പോൾ  അഭയ് ശങ്കർ പുതിയ ലോകം കണ്ടെത്തുന്നു. എത്ര വൈവിധ്യമുള്ള കാഴ്ചകൾ!പഞ്ചേന്ദ്രിയങ്ങളെല്ലാം ചിന്തകളുടെ  നവീനതയിൽ  പ്രധാന പങ്കു വഹിക്കുന്നുണ്ട്.. ജീവജാലങ്ങൾക്ക് പ്രകൃതി നൽകുന്ന ജീവനകലയെ കിളികളിലും  പൂച്ചകളിലും  തിരിച്ചറിയുന്ന മനസ്. മരടിലെ ഫ്ളാറ്റുകൾക്കും
സജീവതയുടെ ഒരു ജീവിതമുണ്ടെന്ന് ആ ദിനം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന  താളും നാളും പറയുന്നു. ഡയറി എങ്ങനെയാണ് ജീവിതപുസ്തകമാകുന്നതെന്ന് ഈ എഴുത്ത് പറഞ്ഞു തരുംസിനിമയും സംഗീതവും ചേർന്നൊഴുകിയ പുഴ ഭാഷാസൗന്ദര്യത്തിന്റെ കടൽ സൃഷ്ടിക്കുന്നു. കുട്ടികൾക്ക് അസുഖം വരുന്നുവെന്ന കേവലാനുഭവത്തെ   ശരീരവും മനസ്സും ചേർന്നൊരുക്കുന്ന പ്രതിരോധത്തിന്റെ  കനത്ത വാതിലിനു മുന്നിൽ തടഞ്ഞു നിർത്തുന്നത് നമുക്ക് വായിക്കാം. വസ്തുതാപരമാണ് കുറിപ്പുകൾപ്രതീക്ഷയുടെ  കിളിമുട്ടകളെ ചിലേടങ്ങളിൽ സൂക്ഷിച്ചിട്ടുമുണ്ട് . നിരീക്ഷണങ്ങളും നിലപാടുകളും സ്വയം വിശദീകരണ സ്വഭാവമുള്ളവയാണ്.വായനക്കാരുടെ "ഹൃദയത്തിന്റെ തുടുപ്പ്" കൂടുന്നതും  ആത്മാംശം കലരുന്ന ഈ എഴുത്ത് നൽകുന്ന അനുഭൂതി കൊണ്ടുതന്നെ. മറവിയും മനുഷ്യത്വമില്ലായ്മയും കൂടിവരുന്ന ലോകത്തിൽ ഇപ്രകാരം നൻമ വിളയുന്ന രചനകൾ കുട്ടികൾക്കു രൂപപ്പെടുത്താൻ കഴിയുന്നത് നിരന്തരം അവരെ പുതുക്കുന്ന സർഗാത്മകക്ളാസ് മുറികൾ



പാoപുസ്തകത്താളുകളിൽ മാത്രമായി പരിമിതപ്പെടാത്തതുകൊണ്ടാണ്. പറമ്പിൽ സ്കൂൾ എഴുത്തുകാരുടെ വിദ്യാലയമാണ്. ഓരോ ക്ലാസും ഇവിടെ ജീവിതത്തിന്റെ വായനശാലകളാകുന്നു .അധ്യാപനകല  ഓരോ കുട്ടിയെയും ഉത്കൃഷ്ടമാക്കുന്ന രാസപ്രവർത്തനമാണ് എന്ന് ഈ ഡയറി സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകരുടെ നിർണായകമായ ഇടപെടലുകൾ അവിടെ തുറന്ന ചർച്ചാവേദി ഒരുക്കുന്നു.   അവധി ദിനങ്ങൾ അധ്യാപകർക്ക് നല്ല ദിവസങ്ങളല്ലെന്ന് അഭയ് നിരീക്ഷിക്കുന്നത് അതിനാലാണ്അകിരോ കുറസോവയുടെ സിനിമ കാണുമ്പോൾ ജാപ്പനീസ് സംസ്കാരത്തിന്റെ  നേർചിത്രം തെളിച്ചെടുക്കുന്നതുപോലെ അതിർവരമ്പുകളില്ലാത്ത ഭൂമിയെക്കുറിച്ചു സ്വപ്നങ്ങൾ വിടർത്താൻ അഭയ് ശങ്കറിന് കഴിയുന്നു. തന്നെ സ്വാധീനിച്ച  ദൈനംദിന അനുഭവങ്ങൾ അങ്ങനെ ഭാവിയുടെ അക്ഷര വരവേൽപ്പിന്റെ ആമുഖമാകുന്നു. അതിങ്ങനെ എഴുതി നിറഞ്ഞുള്ള തുടർയാത്രയാകുമ്പോൾ ഒപ്പം സഞ്ചരിക്കുന്നവരുടെ എണ്ണം കൂടും. അങ്ങനെ വായിച്ചും പറഞ്ഞുമാണ്  ഈ ലോകത്തിന്റെ പുസ്തകം ഇത് റയും വലുതായത്. ദേഅതിലുണ്ട് ഈ ഡയറിക്കുറിപ്പുകളെല്ലാംവായിച്ച് ഓരോരുത്തർക്കുള്ളതുമെടുക്കാം. മഴത്തുള്ളിയുടെ ഉള്ളിലെ മഴവില്ലാണ് ഈ ഡയറി. വേറിട്ട ചിന്തയുടെ പരിശുദ്ധമായ ജലാഭിഷേകത്തിൽ നമ്മെ വിസ്മയിപ്പിക്കുന്ന എഴുത്ത്.

മറ്റെന്തെല്ലാമാണ് പറമ്പില്‍പെരുമകളില്‍ ഉളളത്?
  • വയോജനങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊജക്ട് . കുട്ടികൾ സ്‌കൂളിന് ചുറ്റുമുള്ള വൃദ്ധജനങ്ങളെ സന്ദർശിക്കുകയും ശനിയാഴ്ചകളിൽ അവരോടൊത്ത് ഏറെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമായിരുന്നു അത്. കുട്ടികൾ ആ വയോജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കു ചേരുകയും അവരിൽ നിന്നും, കാലഹരണപ്പെടുന്ന ഒരു സംസ്കാരത്തിന്റെ അന്തർ വിനിമയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു
    വൃദ്ധസദനസംസ്കാരത്തിനെതിരെ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന പ്രതിരോധപ്രവർത്തനം
  • വിദ്യാലയനാടകസംഘം- ഈ നാട്യസംഘം ഒരു നാടകം രൂപപ്പെടുത്തി. നാടിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ലഭിച്ച വരുമാനം നാട്ടിലെ ക്യാൻസർ രോഗികൾക്കും വൃക്ക രോഗികൾക്കും നല്കി. ആവിഷ്കാരത്തിന്റെ ലക്ഷ്യം ആശ്വാസം പകരലായി. കുട്ടികളുടെ വലിയ സാമൂഹ്യപാഠമാണത്.
  • പൊതുകൃഷി. കെ എം അനന്തേട്ടന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികളും പി ടി എ യും എസ് എസ് ജി യും മാതൃസമിതിയും ഒത്തുചേർന്നു കൃഷി ആരംഭിച്ചു. അതിന്റെ വിളവ് പൊതുസമൂഹം ഉപയോഗിക്കുകയും ചെയ്ത ഒരു മാതൃകാ പ്രവർത്തനമായിരുന്നു ഇത്. ആർക്കു വേണമെങ്കിലും വിളവെടുക്കാം എന്നതായിരുന്നു ഇതിന്റെ സന്ദേശം. എന്റേത്, നിന്റേത് എന്ന മനോഭാവത്തിൽ നിന്നും നമ്മുടേത് എന്ന മാനസികാവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുക എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്‌ഷ്യം. താൻ സമൂഹത്തിനു വേണ്ടിയും സമൂഹം തനിക്കു വേണ്ടിയും എന്ന അടിസ്ഥാനവീക്ഷണം കുട്ടികളിൽ രൂപപ്പെടാൻ പര്യാപ്തമായ ഒരു പ്രവർത്തനമായിരുന്നു ഇത്. ഉദാത്തമായി ചിന്തിക്കുന്ന അധ്യാപകരുളള വിദ്യാലയത്തിലേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കൂ.
  • ഈ വിദ്യാലയത്തിൽ നടന്ന ഇത്തരം സവിശേഷ പ്രവർത്തനങ്ങളാണ് എട്ടാം ക്ലാസ് മലയാളം കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠത്തിന്റെ പ്രവേശകമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാലയവും സമൂഹവും ഒന്നായി മാറിയ ഒരപൂർവതക്കുള്ള ഒരു അംഗീകാരമായി ഇതിനെ കാണാം

  • മനോരമ ചാനല്‍ പറമ്പില്‍ സ്കൂളിനെ ഇങ്ങനെ പരിചയപ്പെടുത്തി "വിദ്യാര്‍ഥികളെ രാവിലെ ശാസ്ത്രീയ സംഗീതം കേള്‍പ്പിച്ച് പഠനം തുടങ്ങുന്ന ഒരു സ്കൂളുണ്ട് കോഴിക്കോട് വടകരയില്‍. വില്യാപ്പള്ളി പറമ്പില്‍ എല്‍.പി സ്കൂളിലാണ് ഈ വേറിട്ട പഠന രീതി. ഇങ്ങനെയാണ് പറമ്പില്‍ എല്‍.പി സ്കൂളിലെ കുട്ടികളുടെ ഒരു ദിവസം ആരംഭിക്കുന്നത്.ക്ലാസിനു മുന്‍പ് 10 മിനുട്ട് പാട്ടു കേള്‍ക്കും.അഞ്ചു വര്‍ഷമായി ഈ രീതി തുടരുന്നു. ഇതു മാത്രമല്ല സ്ഥിരമായി യോഗ പരിശീലനവും ഉണ്ട്. ശാസ്ത്രീയ സംഗീതത്തിലെ പ്രഗല്‍ഭന്‍മാരുടെ പാട്ടുകളാണിവര്‍ കേള്‍ക്കുന്നത്.ഒാര്‍മശക്തിയും ഏകാഗ്രതയും വര്‍ധിക്കാന്‍ കുട്ടികള്‍ക്ക് ഇത് സഹായകരമാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. സംഗീത ലോകത്തെ പ്രമുഖരെ കുറിച്ചുള്ള വിവരണവും ഈ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.”
  • അതെ , 2004 മുതൽ ഈ വിദ്യാലയത്തിൽ രാവിലെ പഠനം തുടങ്ങുന്നതിനു മുമ്പ് സഹജയോഗ ചെയ്തു വരുന്നു. പ്രഭാതത്തിലെ പ്രാർഥനാ വേളയിൽ ലോകസംഗീതമാണ് കുട്ടികളെ കേൾപ്പിക്കുന്നത്. ബഡാ ഗുലാംഅലിഖാനും ഫരീദ ഖനുമും പണ്ഡിറ്റ് ജസ്‌രാജൂം ചെമ്പൈ വൈദ്യനാഥ അയ്യരും ടി എം കൃഷ്ണയും ബിഥോവന്റെ സിംഫണികളും ഇവിടുത്തെ കുട്ടികൾക്ക് പരിചിതമാണ്.കേൾവിയുടെയും കാഴ്ചയുടെയും സംവേദനതലം കലാത്മകമാകുന്ന ഒരു പാരമ്പര്യം വർഷങ്ങളായി ഈ വിദ്യാലയത്തിനുണ്ട്.
    • പുതിയ പാഠ്യപദ്ധതിയോടുളള സമീപനത്തെക്കുറിച്ച് വിദ്യാലയം പറയുന്നതിങ്ങനെ-1990 കളിൽ പഠന രീതിയിലും പഠന പ്രക്രിയയിലും കാതലായതും സമഗ്രവുമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള സംസ്ഥാനത്ത് ഒരു പുതിയ പാഠ്യപദ്ധതി പ്രൈമറി തലത്തിൽ നിലവിൽ .വന്നു. അതിന്റെ ചുവടുറപ്പിച്ച് അധ്യയനത്തിലും അധ്യാപനത്തിലും പ്രക്രിയാബന്ധിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പറമ്പിൽ എൽ പി സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പാഠ്യപദ്ധതിയുടെ ഘടനയിലുണ്ടാകുന്ന മാറ്റത്തോടൊപ്പം പഠനാന്തരീക്ഷവും മാറേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ട് 1995ൽ സ്കൂൾ ചുവരിൽ ലോകപ്രസിദ്ധ ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ഗോർണിക്ക എന്ന ചിത്രം വരച്ചുവക്കുകയുണ്ടായി. ജഡമായ സ്കൂൾ ചുവരുകൾ ക്യാൻവാസുകളാക്കി മാറ്റിക്കൊണ്ട് കാഴ്ചയുടെ സംവേദനതലം വൈവിധ്യമാർന്നതാക്കുന്ന ഒരു വ്യത്യസ്ത പ്രവർത്തനമായിരുന്നു ഇത്. ഇന്ന് പറമ്പിൽ എൽ പി സ്കൂളിന്റെ ചുവരുകൾ ഒരു ഗ്യാലറിയാണ്. ആൾട്ടാമിറയിൽ നിന്ന് തുടങ്ങുന്ന ലോക ചിത്രകലയുടെ വികാസ പരിണാമങ്ങളുടെ രേഖപ്പെടുത്തലുകൾ സ്കൂൾ ചുവരിൽ കാണാം.  
  • സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്‌കൂളിൽ ഫലപ്രദമായി നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും
ചൂണ്ടുവിരല്‍ ബ്ലോഗ് പറമ്പില്‍ സ്കൂളിനെ അഭിമാനത്തോടെയാണ് പരിചയപ്പെടുത്തുന്നത്. പൊതുവിദ്യാലയം എന്നത് മാനവികതയുടെ മാനത്തിലേക്ക് സാമൂഹിക വീക്ഷണത്തിന്റെ ശാഖകള്‍ പടര്‍ത്തി സര്‍ഗാത്മകവഴിയില്‍ നിറഞ്ഞു പൂക്കുന്ന നന്മവൃക്ഷമാണ്. ഹൃദയത്തില്‍ വേരുളള പഠനം അവിടെ നടക്കുന്നു

അനുബന്ധം
ആര്‍ ജിവനിയുടെ കവിത