ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, September 11, 2019

ബഹുഭാഷകളുളള ക്ലാസുകള്‍ നേരിടുന്ന പ്രശ്നങ്ങളും മാതൃഭാഷയും

വയനാട് വൈവിധ്യമുളള ഗോത്രഭാഷകളാല്‍ സമ്പന്നമാണ്. വിവിധ ഗോത്രഭാഷകള്‍ വീട്ടുഭാഷയായിട്ടുളള കുട്ടികള്‍ പൊതുവിദ്യാലയത്തിലെത്തുന്നു. പക്ഷേ, അവിടെ ഇതരഭാഷയായ മലയാളത്തിലാണ് പാഠങ്ങള്‍. കുട്ടി ഭാഷാപ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഗോത്രഭാഷയുടെ വൈവിധ്യം മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന കഥകള്‍ വായിക്കുക.
1.
ഗിര്‍ര്‍ര്‍...
മണിക്കുന്ന് മലെന്ത നിന്ത് ഗിര്‍ര്‍ര്‍
നെ്രി അലറത് ഗിര്‍ര്‍ര്‍
മെന്റിക എ്ഞ്ചത്
യാറും ആ മലെല് ഹെത്തത്കാണെ ഗിര്‍ര്‍ര്‍
മോഡ നെ്രിനെ പെ്റ്റിസലെ തീര്‍മാനിച്ചത്ത്
പഞ്ഞിമേഖനെ ഹറാശ്ശിബ്ട്ടത്ത്
ആടായും മാനായും പഞ്ഞിമേഘ പോത്തു
ഹായ്.. ആടിനെ കെ്ണ്ടോട്ടു നരി്ക് പൂതി
ഒന്തോട്ടോ
ഒറ്റസാട്ട
തെക്കുറ്റി കളഗേക്ക്
ശിര്‍ര്‍ര്‍
( കാട്ടുനായ്ക്ക )

2.
ഗിര്‍ര്‍ര്‍
മണിക്കുന്ന് മലണ് ഗിര്‍ര്‍ര്‍
നരിയത് കറയ്്ന്ത് ഗിര‍ര്‍ര്‍
എല്ലാവരും പേടിച്ചേ
ആരും മലേല് കേറാണ്ടിരിക്കിണ്ടിയത് ഗിര്‍ര്‍
ആകാശം നരിയെ പറ്റിക്കണ്ടി തീരുമാനിച്ചിക്ക്ണി
പഞ്ഞിമേഘത്തെ പറത്തിവിട്ടഞ്ഞാ
ആടായും മാനായും പഞ്ഞിമേഘമൊക്കെ പോയ
ആയ്, ആടിനെ കണ്ടപ്പ നരിക്ക് മറം
ഇന്നിറ്റോ
ഒറ്റച്ചാട്ടം
തലകുത്തി തായക്ക്
ശിിര്‍ ര്‍ര്‍
(തച്ചനാടന്‍മൂപ്പന്‍)
3
ഗിര്‍ര്‍ര്‍
മണിക്കുന്ന് മലെല് നിന്ന് ഗിര്‍ര്‍ര്‍
നെരിയാണ് കരയിനത് ഗിര്‍ര്‍ര്‍
ആള്‍ക്കാറ് പേടിക്കും
ആറും ആ മനെല് പൊകാണ്ടിരിക്കുവാമാണ് ഗിര്‍ര്‍ര്‍
ആകാശം നരിയെ പറ്റിക്കുവം തീരുമാനിച്ച്
പഞ്ഞിമേഘങ്ങളെ പറത്തിവിട്ട്
ആടായും മാനായും പഞ്ഞിമേഘങ്ങള് പെയ്യ്
ഹായ് ആടിനെ കണ്ട് നെരിക്ക് കൊതി എന്ന്ത്ത്
ഒറ്റച്ചാട്ടം
തലകുത്തി താളേക്ക്
ശിര്‍ര്‍ര്‍
( കുറുമ)
4 പണിയഭാഷയിലുളളതാണ് മുകളിലെ ചിത്രീകരണത്തിലുളളക്
ചൂച്ച നിന്ന പേരെന്തായി? ( പണിയ )
നിന്ന എശറുയാന? (കാട്ടുനായ്ക്ക)
നിന്റെ പേരെന്താണ് എന്നാണ് ചോദ്യം.
ഊരാളി ഭാഷയില്‍ അമ്മന്‍ എന്ന പദം ഉപയോഗിക്കുന്നത് അച്ഛന്‍ എന്ന അര്‍ഥത്തിലാണ്. അമ്മ എന്നതിന് അബ്ബെ എന്നും പറയുന്നു. അടിയര്‍ അവ്വെ എന്നാണ് അമ്മയെ സൂചിപ്പിക്കുന്നത്.
ഈ കുട്ടികളിരിക്കുന്ന ക്ലാസില്‍ അധ്യാപിക അമ്മ എന്നു പറയുമ്പോള്‍ കുട്ടികള്‍ അമ്മനെ ഓര്‍ക്കുക സ്വാഭാവികം. അച്ഛനെന്നു കേട്ടാല്‍ അച്ചെ ആണെന്നു കരുതും. അതാകട്ടെ ഉയര്‍ന്ന ജാതിക്കാരെ ഉദ്ദേശിച്ചുളളതും.
സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് പ്രേരക്മാരിലൊരാള്‍ ഇലയുടെ ചിത്രം കാട്ടി ഇല എന്നു പറഞ്ഞപ്പോള്‍ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ് ഇലൈ പോലും" എന്നാണ് ആദിവാസി പ്രതികരിച്ചത് എന്ന് അരിക്കല്ല് എന്ന പ്രാദേശിക പദകോശത്തില്‍ ( അരിക്കല്ലെന്നാല്‍ ആലിപ്പഴമാണ് ) കെ കെ ബിജു സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണം നോക്കുക
"മലയാളം മനസിലാകാത്ത ഗോത്രവിദ്യാര്‍ഥികളെ പരിഹസിക്കുകയാണ് പലപ്പോഴും അധ്യാപകര്‍ മുതിരാറ്, മനസിലാകാത്ത ഭാഷോ ലോകവും പരിഹാസവുമാണ് ക്ലാസ് മുറികളില്‍ ഗോത്ര വിദ്യാര്‍ഥികളുടെ ഒറ്റപ്പെടലിന്റെയും തുടര്‍ന്നുളള കൊഴിഞ്ഞുപോക്കിന്റെയും യഥാര്‍ഥ കാരണം. “
ഭാഷാ വൈവിധ്യം വയനാട്ടില്‍ മാത്രമല്ല ഉളളത്.
പണിയ,കുറുമ. കുറിച്യ, കാട്ടുനായ്ക, നായ്ക്ക, അടിയ, ഊരാള്യ ( വയനാട്)
പണിയര്‍, ചേലനായ്ക്കന്‍, കാട്ടുനായിക്കന്‍, അറനാടന്‍, മുതുവാന്‍, കുറുമര്‍ ( മലപ്പുറം)
മന്നാന്‍, മുതുവാന്‍ ( ഇടുക്കി )
എറണാകുളം ജില്ലയിലടക്കം കേരളത്തില്‍ പുതിയ പ്രവണതയും ദൃശ്യമാണ്. ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ ധാരാളമായി വിദ്യാലയത്തിലെത്തുന്നു
ഇവിടെയെല്ലാം മാതൃഭാഷ നിരസിക്കുകയും മലയാളഭാഷ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.
അധ്യാപകരും കുട്ടികളും തമ്മില്‍ ആശയവിനമയ വിടവുണ്ടാകുന്നു. വയനാട്ടില്‍ മെന്റര്‍ ടീച്ചര്‍മാരെയും എറണാകുളത്ത് വിദ്യാഭ്യാസ പ്രവര്‍ത്തകയെയും നിയമിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് പരുവപ്പെടുത്തുക എന്നതിനപ്പുറം മാതൃഭാഷയായിരിക്കണം ബോധനമാധ്യമമെന്ന നിലപാടൊന്നും ഇതിനു പിന്നിലില്ല. താല്കാലിക പരിഹാരമെന്ന നിലയിലല്ലാതെ ഇത്തരം ഇടപെടലുകളെ കാണാനാകില്ല
ഇതരസംസ്ഥാനകുട്ടികളെക്കുറിച്ചുളള പഠനം
എറണാകുളം ജില്ലയില്‍ എസ് എസ് എ ഇതരസംസ്ഥാനക്കുട്ടികളെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി.അതിന്റെ പ്രധാന കണ്ടെത്തലുകള്‍ ചുവടെ നല്‍കുന്നു
  • 2541കുട്ടികളാണ് എറണാകുളം ജില്ലയിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍
  • ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇവരുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല
  • ഇതരസംസ്ഥാന വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നുഭാഗം മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുളളവര്‍
  • അതിനാല്‍ ഹിന്ദി ഉപയോഗിച്ച് പരിഹാരം കാണാമെന്ന രീതി പര്യാപ്തമാകില്ല
  • ഹിന്ദി, ബംഗാളി, ഒറിയ, ആസാമീസ്, തമിഴ്, ഭോജാപ്പൂരി, മാര്‍വാടി ഭാഷക്കാരാണുളളത്
  • നിയോഗിക്കപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകയ്കും എല്ലാ ഭാഷകളും വശമില്ല
  • ഏതെങ്കിലും ഇതരഭാഷയില്‍ പ്രാവീണ്യമുളള വിദ്യാഭ്യാസ പ്രവര്‍ത്തകരില്ലാത്ത വിദ്യാലയങ്ങളും ജില്ലയിലുണ്ട്.
  • 2016-17ല്‍453, 2017-18ല്‍ 107 എന്നിങ്ങനെയാണ് വിദ്യാലയത്തിലെത്താത്ത കുട്ടികളെക്കുറിച്ചുളള സര്‍വേയില്‍ കണ്ടെത്തിയ എണ്ണം
  • ബഹുഭാഷാ ബഹുസംസ്കാര ക്ലാസുകളില്‍ എങ്ങനെ പഠിപ്പിക്കണമെന്നതു സംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ല
  • ഇതരഭാഷാസമൂഹത്തില്‍ നിന്നും വരുന്ന കുട്ടികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ , സാംസ്കാരിക പരിസരം, പശ്ചാത്തലം ഇവ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല,
എറണാകുളത്തെ ബഹുഭാഷാ വിദ്യാലയത്തിലെ അവസ്ഥ കേസ് സ്റ്റഡി
ബഹുഭാഷാ വിദ്യാര്‍ഥികളുളള ഒരു എല്‍ പി വിദ്യാലയത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായി ഞാന്‍ സംസാരിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഈ വിദ്യാഭ്യാസ പ്രവര്‍ത്തകയെ പ്രത്യേക പദ്ധതിയുടെ ഭാഗമായി നിയമിച്ചതാണ്. മൂന്നു വര്‍ഷമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു .ആ വിദ്യാലയത്തിലെ കുട്ടികളുടെ മാതൃഭാഷാടിസ്ഥാനത്തിലുളള തരംതിരിവാണ് ചുവടെയുളള പട്ടികയില്‍ നിന്നും വായിച്ചെടുക്കാവുന്നത്.

  1. ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറിയുണ്ട്. അവിടെ ഇംഗ്ലീഷ് മീഡിയമാണ്. ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം, മലയാളം എന്നിവ പഠിപ്പിക്കുന്നു .
  2. ഇതേ വിദ്യാലയപരിസരത്തുതന്നെ അങ്കണവാടിയുമുണ്ട്. അവിടെ വിനിമയ ഭാഷ മലയാളം. പഠനരീതി വികാസമേഖല പരിഗണിച്ചും.
  3. സ്കൂളിലെ പഠനമാധ്യമം മലയാളം.
  4. അങ്കണവാടിയിലെ മലയാളമാധ്യമക്കാര്‍ ഈ വിദ്യാലയത്തിലല്ല ചേരുക
  5. എന്നാല്‍ പ്രീസ്കൂളിലെ ഇംഗ്ലീഷ് മീഡിയംകാര്‍ ഈ വിദ്യാലയത്തിലാണ് ചേരുക.
  6. എന്തേ കാരണം? ഇവിടെ ഇംഗ്ലീഷ് മീഡിയം ഇല്ലാത്തതിനാലാണെന്നു പറയുന്നു (?)
  7. അടുത്ത രസകരമായ സംഗതി നാലാം ക്ലാസ് കഴിഞ്ഞാല്‍ ഈ വിദ്യാലയത്തിലെ കുട്ടികളെല്ലാം അടുത്ത സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുക.
  8. വിദ്യാഭ്യാസ പ്രവര്‍ത്തകയുടെ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്നു. ഏക മലയാളിക്കുട്ടി. ആ കുട്ടിക്ക് നാല് ഭാഷകളറിയാം. മലയാളം, ഇംഗ്ലീഷ് എന്നിവ സ്കൂളില്‍ നിന്നും പഠിപ്പിച്ചത്. തമിഴും ഹിന്ദിയും സഹപാഠികളില്‍ നിന്നും പഠിച്ചത്. സ്വയം പഠിച്ച ഭാഷകളില്‍ നന്നായി ആശയവിനിമയം നടത്തും. മാത്രമല്ല ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും നാലു ഭാഷകള്‍ അറിയാം.
  9. കുട്ടികളുമായി ഇടപഴകുന്നതിന് ഭാഷ ഒരു തടസ്സമല്ല.
  10. ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ഇതരസംസ്ഥാനക്കുട്ടികള്‍ പ്രീപ്രൈമറിയിലെ സഹപാഠികളുമായുളള സമ്പര്‍ക്കത്തിലൂടെ മലയാളം സ്വായത്തമാക്കിയാണ് വരുന്നത്. കേട്ടു മനിസിലാക്കാനും അത്യാവശ്യം പറയാനും കഴിയും)
  11. ഇതരസംസ്ഥാനകുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇംഗ്ലീഷ് മീഡിയമാണ് താല്പര്യം.
  12. നൂറുശതമാനം ഹിന്ദിക്കുട്ടികളുളള ക്ലാസിലും അധ്യാപകര്‍ മലയാളത്തിലേ സംസാരിക്കൂ. അതിനാല്‍ പരിസരപഠനം കുട്ടികള്‍ക്ക് മനസിലാകുന്നില്ല.
  13. ഗണിതത്തില്‍ ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്
  14. മൂന്നു വര്‍ഷം തമിഴ്കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെ വിദ്യാഭ്യാസ പ്രവര്‍ത്തക തമിഴ് പഠിച്ചിട്ടുണ്ട്.
  15. എല്ലാ ദിവസവും രാവിലെ താല്പര്യഭാഷയില്‍ ക്ലാസുണ്ട്.
  16. ഓരോ മണിക്കൂര്‍ ഓരോ ക്ലാസില്‍ വീതം വിദ്യാഭ്യാസ പ്രവര്‍ത്തക ചെല്ലുകയും ഇതര സംസ്ഥാനക്കുട്ടികള്‍ക്ക് സഹായം നല്‍കുകയും ചെയ്യും. അധ്യാപിക പറയുന്ന കാര്യം തത്സമയം കുട്ടിക്ക് കുട്ടിയുടേതായ ഭാഷയില്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യുക ( ബഹുഭാഷകള്‍ എങ്ങനെ പ്രായോഗികമായി അഭിസംബോധന ചെയ്യുമെന്ന ചോദ്യത്തിന് ഈ വിദ്യാഭ്യാസ പ്രവര്‍ത്തകയ്ക്ക് തമിഴും അറിയാം എന്ന മറുപടിയാണ് ലഭിച്ചത് )
  17. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു ബീഹാറിക്കുട്ടിയുടെ ഇളയത് ഒന്നാം ക്ലാസിലെത്തി. ചേച്ചി വീട്ടില്‍ പഠിക്കുന്നതിനൊപ്പം കൂടി ആ കുട്ടി മലയാളം എഴുതാനും വായിക്കാനും കഴിവ് നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തക പറഞ്ഞു. ( പ്രീപ്രൈമറി കുട്ടികളുമായി ഇടപഴകി മലയാളം നേടിയ കുട്ടികളാണ് ഒന്നിലെത്തുക എന്നും പറഞ്ഞു. മലയാളം കേട്ടാല്‍ മനസിലാകുന്ന കുട്ടികള്‍ക്കുളളതാണോ കോഡ് സ്വിച്ചിംഗ്?)
  18. കോഡ് സ്വച്ചിംഗ് രീതിയില്‍ മലയാളം എഴുതാനുളള പരിശീലനം നല്‍കുന്നുണ്ട്. മൂന്നു മാസം കൊണ്ട് മലയാളം പഠിക്കുമെന്ന് ഈ പ്രവര്‍ത്തക പറഞ്ഞു.
  19. ഒന്നാം ക്ലാസില്‍ കോഡ് സ്വിച്ചിംഗ് രീതിയില്‍ മലയാളം പഠിപ്പിച്ച ശേഷം തുടര്‍ന്നുളള ക്ലാസുകളിലേക്ക് കയറ്റം കിട്ടുമ്പോള്‍ അവിടെ നല്‍കുന്ന പിന്തുണ അതത് വിഷയത്തെ ആശയസ്വാംശീകരണത്തിനുളളതാണോ അതോ ഭാഷ പഠിപ്പിക്കലാണോ എന്നതു സംബന്ധിച്ച് വ്യക്തത ലഭിച്ചില്ല.
  20. കോഡ് സ്വിച്ചിംഗിന് ഹിന്ദി ഉപയോഗിക്കുന്നതായി പറഞ്ഞു. ബോര്‍ഡില്‍ ഹിന്ദി എഴുതുകയും ചെയ്യും എന്നാല്‍ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുകയുമില്ല. അവരുടെ സിലബസിന്റെ ഭാഗമല്ലാത്തതിനാലാണത്.
  21. കോഡ് സ്വിച്ചിംഗ് ഹിന്ദിയില്‍ നടത്തുമ്പോള്‍ തമിഴ് കുട്ടികളെന്തു ചെയ്യും? തമിഴില്‍ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പ്രാവീണ്യമില്ല.
വിശകലനച്ചോദ്യങ്ങള്‍
  1. പ്രൈമറി തലത്തില്‍ മാതൃഭാഷയാകണം ബോധനമാധ്യമമെന്ന നിലപാടാണ് ശാസ്ത്രീയം. എങ്കില്‍ നൂറുശതമാനം ഹിന്ദി മാതൃഭാഷക്കാരുളള ക്ലാസില്‍ വിനിമയ ഭാഷ എന്താകണം? മലയാളഭാഷക്കാര്‍ ന്യൂനപക്ഷമായ ക്ലാസുകളിലോ? കേരളത്തിലെത്തി എന്നതുകൊണ്ട് മലയാളം അടിച്ചേല്‍പ്പിക്കണമോ? ഇംഗ്ലീഷ് മാധ്യമക്ലാസുകള്‍ ചെയ്യുന്ന അതേ മാതൃഭാഷാനിരാസമല്ലേ ഇതും?
  2. പ്രീപ്രൈമറിയില്‍ ഇംഗ്ലീഷ് മാധ്യമം, അപ്പര്‍ പ്രൈമറിയില്‍ ഇംഗ്ലീഷ് മാധ്യമം എങ്കില്‍ ലോവര്‍ പ്രൈമറിയില്‍ എന്താകണം? മാതൃഭാഷ? മലയാളം?
  3. ഈ കുട്ടികള്‍ ഏതെങ്കിലും കാലത്ത് സ്വന്തം നാട്ടില്‍ പോകേണ്ടി വന്നാല്‍ മലയാള പഠനം അവരെ സഹായിക്കുമോ? അവിടെച്ചെന്നാല്‍ ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിലാണത്രേ ചേരുന്നത്!
  4. അവരുടെ മാതൃഭാഷയില്‍ എഴുതാനും വായിക്കാനും പ്രൈമറിക്ലാസുകളില്‍ പരിശീലിപ്പിക്കുന്നതല്ലേ നല്ലത്?
  5. മലയാളം മലയാളിക്കുട്ടികളുമായുളള സ്വാഭാവിക സമ്പര്‍ക്ക സന്ദര്‍ഭങ്ങളിലൂടെ പഠിക്കുന്നതിനാല്‍ കാര്യങ്ങള്‍ കേട്ടുമനസിലാക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ ഇംഗ്ലീഷിന്റെ സ്ഥിതി ഇതല്ല. കളിക്കൂട്ടുകാരില്‍ നിന്നും അത് കിട്ടുകയില്ല. ചെറുപ്രായത്തില്‍ മലയാളം സ്വായത്തമാക്കല്‍ പ്രക്രിയ നടന്നിരിക്കുന്ന സ്ഥിതിക്ക് മലയാളം ഇംഗ്ലീഷ് പോലെ അപരിചിത രണ്ടാം ഭാഷയല്ല. എങ്കില്‍ സ്വീകരിക്കേണ്ട തന്ത്രം എന്താകണം?
  6. കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ അതിനു കാരണം അവരുടേതല്ലാത്ത ഭാഷയില്‍ ബോധനം നിര്‍വഹിക്കുന്നതുകൊണ്ടല്ലേ?
  7. ബഹുഭാഷാസിദ്ധി നേടിയ കുട്ടികളുടെ ഈ അനുഭവം അവരുടെ തുടര്‍പഠനത്തില്‍ അനുഗ്രഹമായിത്തീരുന്നുണ്ടോ?
  8. ഗോത്രഭാഷ മാതൃഭാഷയായിട്ടുളള സമൂഹത്തില്‍ എന്തായിരിക്കണം നിലപാട്?
  9. ഇടുക്കിയില്‍ തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികള്‍ വന്ന് തെയിലത്തോട്ടങ്ങളില്‍ സ്ഥിരതാമസം ആരംഭിച്ചപ്പോഴാണ് അവിടെ തമിഴ് മാധ്യമ വിദ്യാലയങ്ങളാരംഭിക്കുന്നത്. സമാനമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ വന്നാല്‍ ഏതു മാധ്യമത്തിനാകണം മുന്‍ഗണന?
ഇവിടെ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കേരളസമൂഹത്തില്‍ ഭാവിയില്‍ തീരുമാനമെടുക്കേണ്ട നയപരമായ കാര്യങ്ങളുണ്ട് എന്ന തോന്നുന്നതു കൊണ്ടാണ്
മാതൃഭാഷയിലുളള പഠനമാണ് മെച്ചമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു.
മാതൃഭാഷയെന്നാല്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
 ആംഗലേയ വാദക്കാര്‍ മലയാളത്തോട് ചെയ്തത് മലയാളി ഗോത്രഭാഷകളോടും ഇതരസംസ്ഥാനകുട്ടികളോടും ചെയ്യുന്നു.
ബഹുഭാഷാക്ലാസിലെ പഠനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ട്.

Friday, September 6, 2019

എല്‍ എസ് എസ് ,യു എസ് എസ് കോച്ചിംഗ് ആശാസ്യമോ?

 എല്‍ എസ് എസ് പരീക്ഷാ വിശകലനം നടത്തി വിദ്യാഭ്യാസ പ്രവര്‍ത്തകനായ ശ്രീ പൗലോസ് മാഷിങ്ങനെ
എഴുത്
"വിദ്യാഭ്യാസ ഉപജില്ലകൾ പരിശോധിച്ചാൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്   കാസർകോഡ് ജില്ലയിലെ ചെറുവത്തൂർ (563 കുട്ടികൾ പരീക്ഷ എഴുതിയതിൽ 211 പേർ സ്കോളർഷിപ്പിന് അർഹത നേടി. 37.48 % )
രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ സൗത്ത് ( 479 ൽ 157 കുട്ടികൾ  . 32.78% ) പയ്യന്നൂർ ( 866 ൽ 279 കുട്ടികൾ .32.22 %) " ശ്രീ പൗലോസിന്റെ വിശകലനം അടിസ്ഥാനമാക്കി പല ഉപജില്ലകളും മു്ന്നിലെത്താന്‍ കോച്ചിംഗ് നടത്തുമോ എന്ന് എനിക്ക് ആശങ്ക. വടക്കന്‍ ജില്ലയിലെ ഒരു ഉപജില്ലാ ഓഫീസര്‍ വിദ്യാലയം സന്ദര്‍ശിച്ചപ്പോള്‍ ഞെട്ടിക്കുന്ന ഒരു സംഭവം കേട്ടു. നാലാം ക്ലാസിലെ കുട്ടി സ്വന്തം രക്ഷിതാക്കളോട് പറഞ്ഞത്രേ എല്‍ എസ് എസ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്. അത്രയ്ക് കുട്ടികളെ വിദ്യാലയങ്ങള്‍ പിരിമുറുക്കുന്നുണ്ട്. ഗ്രേഡിംഗ് സമ്പദായത്തിലേക്ക് നാം മാറിയത് അനാവശ്യമായ മത്സരബോധമില്ലാതാക്കാനാണ്. പക്ഷേ സങ്കുചിതബുദ്ധികളായ ഒരുപറ്റം അധ്യാപകര്‍ മാര്‍ക്ക് മാത്രമേ കൊടുക്കൂ. റാങ്ക് സിസ്റ്റം അവസാനിപ്പിച്ചപ്പോള്‍ എ പ്ലസ് ഫ്ലക്സ് ആടിത്തിമിര്‍ത്തു.എല്‍ എസ് എസ് പരീക്ഷയില് വിദ്യാലയം പഠനപ്രക്രിയാനിലവാരം ഉയര്‍ത്തി സ്വാഭാവികമായ രീതിയില്‍ വിജയം കരസ്ഥമാക്കട്ടെ.
ചെറുവത്തൂരില്‍ എന്താണ് സംഭവിച്ചത്?
കേരളത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഉപജില്ല എന്ന് എല്‍എസ് എസ് പരീക്ഷാവിജയം ചെറുവത്തൂരിനെ വിശേഷിപ്പിക്കുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ അവിടെയുളളവരുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. കിട്ടിയ വിവരങ്ങള്‍ പങ്കുവെക്കുന്നു. അക്കാദമിക രംഗത്ത് സജീവമായ ഉപജില്ലയാണത്.
അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കുറേയേറെ വിദ്യാലങ്ങള്‍ ചെറുവത്തൂരിലുണ്ട്. ഈ ഉപജില്ലയില്‍ നിന്നും വര്‍ഷങ്ങളായി എസ് ആര്‍ ജി അംഗങ്ങള്‍ ഉണ്ട്. 
എൽ എസ് എസ് ,യു എസ് എസ് വിജയത്തിനു പിന്നിൽ ഒരു വർഷത്തെ തുടർച്ചയായ പ്രവർത്തനങ്ങളാണ്. അധ്യാപകർ രക്ഷിതാക്കൾ ,വിദ്യാലയം, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, ബിആർസി, പി ഇസി തുടങ്ങി എല്ലാ ഘടകങ്ങളും ഒന്നിച്ചപ്പോഴാണ് ഈ വിജയം ഉണ്ടായത്
1 ) എല്ലാ എൽ പി, യുപി വിദ്യാലയങ്ങളിലും ശാസ്ത്ര സഹവാസ ക്യാമ്പുകൾ - നക്ഷത്ര നിരീക്ഷണം, ഞങ്ങൾ ശാസ്ത്രത്തോടൊപ്പം - ശാസ്ത്ര പരീക്ഷണങ്ങൾ നടന്നു. ഇതിനായി ശാസ്ത്രാധ്യാപക പഠന കൂട്ടായ്മ സംഘടിപ്പിച്ചു
2 ) കുഞ്ഞു മലയാളത്തിളക്കം 1,2 ക്ലാസുകളിൽ - 2019 ജനുവരി മുതൽ - ഇപ്പോഴും തുടരുന്നു
3) പോസ്റ്റ് നാസ്-മലയാളം - 3 ,4, യു പി - അധ്യാപക പഠന കൂട്ടായ്മ
4) ഗണിത ലാബ് - എല്ലാ എൽ പി വിഭാഗങ്ങളിലും പൂർത്തിയായി
5)  ഉപജില്ലാതല അക്കാദമിക കോര്‍ ടീം .4,7 ക്ലാസിലെ അധ്യാപകരുടെ ഒരു കോർ ടീം രൂപീകരിച്ചു. കോർ ടീമിന്റെ നേതൃത്വത്തിൽ എൽ എസ് എസ്, യു എസ് എസ് പ0ന സഹായ സാമഗ്രി തയ്യാറാക്കി.4, 7 ക്ലാസിലെ മുഴുവൻ വിഷയങ്ങളിലെയും മുഴുവൻ യൂനിറ്റുകളും ഉൾപ്പെടുത്തിയാണ് ഈ സാമഗ്രി തയ്യാറാക്കിയത്. അതായത് എല്‍ എസ് എസ് , യു എസ് എസ് ചോദ്യങ്ങള്‍ വെച്ച് പരിശീലിപ്പിക്കുന്നതിനു പകരം ഓരോ യൂണിറ്റുമായും ബന്ധപ്പെടുത്തി ചോദ്യമാതൃകകള്‍ അവതരിപ്പിച്ചു. ഒപ്പം യൂണിറ്റ് വിനിമയ നിലവാരവും ഉയര്‍ത്താന്‍ ശ്രമിച്ചു
6)  അധ്യാപക പഠനക്കൂട്ടായ്മ - നല്ല നാല്
നാലാം ക്ലാസിലെ കുട്ടികൾ ഏറെ പ്രയാസപ്പെടുന്ന വ്യവഹാര രൂപങ്ങളായ ആസ്വാദന കുറിപ്പ് ,ഡയറിക്കുറിപ്പ് പത്രവാർത്ത എന്നിവ .നാലാം തരത്തിലെ മുഴുവൻ അധ്യാപകരെയും ഉൾപ്പെടുത്തി രണ്ട് വിദ്യാലയങ്ങളിൽ ഈ വ്യവഹാര രൂപങ്ങൾ ട്രൈ ഔട്ട് ചെയ്തു. കുട്ടികൾ തന്നെ ഗുണാത്മക സൂചകങ്ങൾ രൂപീകരിച്ച് വിലയിരുത്തി രചനകൾ മെച്ചപ്പെടുത്തുന്ന രീതിബോധ്യപ്പെടുത്താൻ കഴിഞ്ഞു. രണ്ടു വ്യവഹാരരൂപങ്ങളാണ് ട്രൈ ഔട്ട് ചെയ്തതെങ്കിലും പ്രക്രിയാപരമായ വ്യക്തത ലഭിക്കുന്നതിന് അത് സഹായകമായിരുന്നു. മറ്റു വ്യവഹാരരൂപങ്ങളുടെ വിനമിയത്തെ ഗുണപരമായി ഇത് സ്വാധീനിച്ചിട്ടുണ്ട്
7) ഗണിതാധ്യാപക പഠന കൂട്ടായ്മ - യു എസ് എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പിന്നിൽ പോകുന്നത് ഗണിതത്തിലാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു കൂട്ടായ്മയിലേക്ക് നയിച്ചത്.ഞങ്ങൾ തയ്യാറാക്കിയ പഠനസാമഗ്രിയിലെ മുഴുവൻ ഗണിത ചോദ്യങ്ങളും ആ കൂട്ടായ്മയിൽ ചർച്ച ചെയ്തു.ഇത് അധ്യാപകർക്ക് കൂടുതൽതെളിച്ചം നൽകി
8) മാതൃകാപരീക്ഷ - എൽ എസ് എസ്, യു എസ് എസ് പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി മാതൃകാപരീക്ഷ നടത്തി.
9) 3 ആഴ്ച തുടർച്ചയായി ഒരു ദിവസം ഒരു വിഷയം എന്ന രീതിയിൽ പരീക്ഷകൾ തുടർന്നു. ഓൺലൈൻ വഴിയാണ് ചോദ്യങ്ങൾ നൽകിയത്. ഇത് കുട്ടികളുടെ പരീക്ഷ പ്പേടി മാറ്റി 
10) ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചിട്ടയായ അക്കാദമിക മോണിറ്ററിംഗ്
മുമ്പ് റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിച്ച് നല്ല അക്കാദമിക ധാരണയുളളയാളാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍. അതിനാല്‍ത്തന്നെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഗുണനിലവാരം ഉയരത്തണമെന്ന് ആ്ഗ്രവും പരിപാടിയും അദ്ദേഹത്തിനുണ്ട്. അധ്യാപകര്‍ക്ക് വിദഗ്ധ പിന്തുണ നല്‍കാനദ്ദേഹത്തിനു കഴിവുണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എം.കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്.വിദ്യാലയ മോണിറ്ററിംഗ് പ്രധാന അജണ്ടയായി എടുത്ത ഓഫീസറായിരുന്നു അദ്ദേഹം. കേവലം കുറേ എൽ സ്എസ, യു എസ് എസ് നേടലായിരുന്നില്ല ലക്ഷ്യം. നാലാം തരം കഴിയുന്ന ഒരു കുട്ടി പോലും എഴുതാനും വായിക്കാനും കഴിയാത്തവരാകരുത് എന്ന വലിയ ലക്ഷ്യമാണ് മുന്നോടു വെച്ചത് .ഇത് പ്രാവർത്തികമാകാൻ എല്ലാവരും യത്നിച്ചപ്പോഴാണ് ഈ വിജയം ഉണ്ടായത്
11)ബിആർസി പിന്തുണ - പഠന സഹായ സാമഗ്രിയുടെ നിർമ്മാണം, മാതൃകാപരീക്ഷ, വിദ്യാലയങ്ങൾക്ക് നിരന്തര പിന്തുണ, എഇഒയോടൊപ്പം ക്ലാസ് മോണിറ്ററിംഗ്, ഓൺലൈൻ വഴി എന്നും ചോദ്യങ്ങൾ നൽകൽ എന്നിവയെല്ലാം നൽകി അധ്യാപകർക്കും കുട്ടികൾക്കും മികച്ച പിന്തുണ നൽകി
12)പി ഇ സി -എല്ലാ പി ഇ സി യോഗങ്ങളിലും അക്കാദമിക ചർച ഒരു പ്രധാന അജണ്ടയാക്കി.
13)പ്രഥമാധ്യാപകർ -എല്ലാ മാസവും പ്രഥമാധ്യാപകർക്ക് ഏകദിന പരിശീലനം .ക്ലാസ് മോണിറ്ററിംഗ് ഒരു പ്രധാന അജണ്ടയായി മാറ്റി.എല്ലാ പ്രഥമാധ്യാപകരും കുറഞ്ഞത് 10 ക്ലാസുകളെങ്കിലും മോണിറ്റർ ചെയ്യണം എന്ന കാര്യം നിർബന്ധമാക്കി ഇത് അധ്യാപകരെ കൂടുതൽ കർമോത്സുകരാക്കി.പ്രഥമാധ്യാപകർ അക്കാദമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരായി
മുകളില്‍ സൂചിപ്പിച്ചവയില്‍ യോജിക്കാവുന്ന ചിലതുണ്ട്. മൂന്നാഴ്ച തുടര്‍ച്ചയായി പരീക്ഷ നടത്തിയതിനോട് എനിക്ക് വിയോജിപ്പുണ്ട്. പരീക്ഷയ്ക് നല്‍കിയ അമിതപ്രാധാന്യമായേ കാണാന്‍ കഴിയൂ. മറിച്ച് ക്ലാസ് റൂം പ്രക്രിയയും ക്ലാസ് തല വിലയിരുത്തലും ശക്തിപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്.പരീക്ഷാമാതൃക പരിചയപ്പെടുത്തുന്നതില്‍ അപാകതയില്ല. പക്ഷേ എന്നും ബിആര്‍ സി ഓണ്‍ലൈന്‍ വഴി ചോദ്യങ്ങള്‍ നല്‍കി എന്നത് എല്ലാ ദിവസവും കുട്ടികളെ എല്‍ എസ് എസില്‍ തളച്ചിട്ടതിനു തുല്യമാണ്.
ചെറുവത്തൂര്‍കാര്‍ തിരിച്ചറിഞ്ഞ ചില പരിമിതികൾ -
  •  തെരഞ്ഞെടുത്ത കുട്ടികൾക്ക് വൈകുന്നേരങ്ങളിലും ചില വിദ്യാലയങ്ങളിൽ രാത്രികളിൽ പോലും ക്ലാസുകൾ നൽകി. അധ്യാപകരും രക്ഷിതാക്കളും കൂടുതൽ വിജയത്തിനു വേണ്ടി ചെയ്തതാണെങ്കിലും ഒരിക്കലും അംഗീകരിക്കത്തക്കതല്ല
ഇത് പരിഹരിക്കാൻ ഈ വർഷം അവര്‍ ചില പ്രവർത്തന പദ്ധതികൾ ആലോചിച്ചിട്ടുണ്ട്.
1 പഠന സഹായ സാമഗ്രി പരിഷ്കരിക്കുക
2. ഓരോ യൂനിറ്റ് കഴിഞ്ഞ ശേഷവും ഒന്നോ രണ്ടോ പിരിയഡു കളിൽ ആ യൂനിറ്റിൽ വരുന്ന പഠനസാമഗ്രിയിലെ ചോദ്യങ്ങൾ എല്ലാ കുട്ടികൾക്കും നൽകുക
3. എല്ലാമാസവും കടന്നു പോയ യൂനിറ്റുകൾ ഉൾപ്പെടുത്തി മാതൃകാപരീക്ഷ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി നാത്തുക
4 പ്രഥമാധ്യാപക മോണിറ്ററിംഗ് ശക്തമാക്കുക
5. എ ഇ ഒ, ബിപിഒ, ഡയറ്റ് ഫാക്കൽറ്റി എന്നിവരുടെ ടീം മോണിറ്ററിംഗ് ശക്തമാക്കുക

എന്റെ നിര്‍ദേശങ്ങള്‍
  • എല്‍ എസ് എസിനു വേണ്ടി കോച്ചിംഗ് നടത്തുന്ന രീതി അവസാനിപ്പിക്കുക ( സംസ്ഥാനത്തെ ആദരണീയരായ പലരും ( വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍)  ഈ സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നണ്ട്)
  • വിദ്യാലയങ്ങള്‍ തമ്മിലുളള അനഭലഷണീയ മത്സരത്തിനുളള ഉപകരണമായി എല്‍ എസ് എസ് പരീക്ഷയെ മാറ്റാതിരിക്കുക
  • ഒന്നാം ടേം റിസല്‍റ്റ് വിശകലനം ചെയ്യണം. കൂടെ യൂണിറ്റ് ടെസ്റ്റുകളും ഏതെല്ലാം ശേഷികളിലാണ് ഉയര്‍ന്ന നിലവാരക്കാര്‍ കുറവ് അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക
  • ഉയര്‍ന്ന ഗ്രേഡ് വാങ്ങിയവരുടെ ഉത്തരക്കടലാസ് വീണ്ടും വായിച്ചുനോക്കുക. അവരുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനുളള മാര്‍ഗങ്ങള്‍ ആരായുക
  • ഓരോ യൂണിറ്റ് കഴിയുമ്പോഴും ഉയര്‍ന്ന ചിന്താശേഷികളെ പരിഗണിക്കുന്ന ചോദ്യങ്ങള്‍ തയ്യാറാക്കി വിലയിരുത്തല്‍ നത്തുക.
  •  പി സാ പരീക്ഷയിലും മറ്റും ഉപയോഗിക്കുന്ന ചോദ്യ മാതൃകയിലും  പരീക്ഷകള്‍ നടത്തുക. യൂണിറ്റ് ടെസ്റ്റുകളടക്കം.
  • എല്‍ എസ് എസ് കുട്ടികുളുടെ ലക്ഷ്യമാക്കാതിരിക്കുക. അവരെ അതിന്റെ പേരില്‍ സമ്മര്‍ദപ്പെടുത്തരുത്
  • എള്‍ എസ് എസ് പരീക്ഷ എഴുതാന്‍ എത്ര കുട്ടികള്‍ അര്ഹത നേടി എന്ന് ഉപജില്ലാതലത്തില്‍ വിശകലനം ചെയ്യണം. തുടര്‍ച്ചയായി കുറഞ്ഞ ശതമാനം കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുക
  • എല്‍ എസ് എസ് നേടുന്ന കുട്ടികളുടെ പഠനമാധ്യമം, സാമൂഹിക സാമ്പത്തിക സ്ഥിതി എന്നിവ പഠനവിധേയമാക്കുക. 
  • എല്‍ എസ് എസ് പരീക്ഷ പഠനപ്രക്രിയയെ ശക്തമാക്കാന്‍ സഹായകമാണോ എന്നും പരിശോധിക്കണം. 
  • പ്രത്യേക കേച്ചിംഗ് ഇല്ലാതെ എല്‍ എസ് എസ് നേടിയ കുട്ടികളും വിദ്യാലയവും അഭിമാനിക്കുന്ന അവസ്ഥ ഉണ്ടാകണം. 
  • മൊത്തം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള സന്ദര്‍ഭങ്ങളിലൊന്നായി എല്‍ എസ് പരീക്ഷയെ കാണുക. ചെറുവത്തൂരിലെ പ്രഥമാധ്യാപക മോണിറ്ററിംഗ്, ടീം മോണിറ്ററിംഗ്, ഉപജില്ലാ ഓഫീശരുടെ അക്കാദമിക ഇടപെടല്‍, അധ്യാപക പഠനക്കൂട്ടം, യൂണിറ്റ് വിനിമയം ശക്തിപ്പെടുത്താനുളള നീക്കം ഇവ മാതൃകയാക്കാവുന്നതാണ്.
  • കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി എല്‍ എസ് എസ് പരീക്ഷയ്ക് ഇരുന്ന കുട്ടികളുടെ എണ്ണം നോക്കുക. വര്‍ധനവ് പ്രകടമാണ്. ഇങ്ങനെ ഓരോ വിദ്യാലയവും പരിശോധിക്കണം. പരീക്ഷ എഴുതുന്നതിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികളുടെ ശതമാനത്തിലെ വര്‍ധനവും ഒരു ഗുണതാസൂചകമാണ്.  സംസ്ഥാനത്ത് എല്‍ എസ് എസ് വിജയശതമാനം ഒമ്പതില്‍ നിന്നും പതിനാലിലേക്ക് ഉയര്‍ന്നത് പരീക്ഷ എഴുതാന്‍ അര്‍ഹതയുളള കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് കാരണമാണോ  അതത് വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം മൂലമാണോ കോച്ചിംഗ് കാരണമാണോ എന്നത് കണ്ടെത്താന്‍ താരതമ്യപഠനം ആവശ്യമുണ്ട്.
  • എല്‍ എസ് എസ് പരീക്ഷയെ കരുതലോടെ ഉപയോഗിക്കണമെന്നാണ് എന്റ പക്ഷം.

Tuesday, September 3, 2019

ദേശീയ അധ്യാപക അവാര്‍ഡ് നേടിയ മഹേഷും 75 ദിന പരിപാടിയും


ഒന്നാംക്ലാസ്സില്‍ കൂട്ടിനൊരു കുട്ടിപോലുമില്ലാതെ അര്‍ച്ചന ഒറ്റയ്ക്കിരുന്ന ആ സ്‌കൂളിനെ
കേരളത്തിലെ ഏറ്റവും സന്തോഷമുള്ള സ്‌കൂള്‍ എന്നാണ് ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് വിശേഷിപ്പിച്ചത്. വെറും 75 ദിവസം കൊണ്ടായിരുന്നു ആ മാറ്റം
2016-ല്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ ഒന്നാംക്ലാസ്സില്‍ അര്‍ച്ചന ചന്ദ്രന്‍ എന്ന കുട്ടി മാത്രം. അവള്‍ക്ക് കൂട്ട് ക്ലാസ് ടീച്ചര്‍ മഞ്ജുള മാത്രം. മൊത്തം സ്‌കൂളിന്‍റെ അവസ്ഥയും മെച്ചമൊന്നുമായിരുന്നില്ല. "ക്ലാസ്മുറിയിൽ ഇനി അർച്ചന ഒറ്റക്കല്ല; കൂട്ടിന് ആദിത്യനുമെത്തി" 2017ജൂണ്‍ ഒമ്പതിന്റെ വാര്‍ത്താശീര്‍ഷകമാണ് . വേറെ സ്‌കൂളില്‍ നിന്ന് ടി സി വാങ്ങി വന്ന ആദിത്യന്‍. അങ്ങനെ രണ്ടാം ക്ലാസ്സില്‍ രണ്ടുപേരായി. ഇങ്ങനെ പോയാല്‍ സ്‌കൂള്‍ പിള്ളേരില്ലാതെ അടച്ചുപൂട്ടേണ്ടി വരും.
ആരോഗ്യവകുപ്പ് ജീവനക്കാരനായ പ്രദീപ് കുമാറും കെ സവിതയും മകന്‍ ഷയറി എസ് ദീപിനെ ഈ സ്‌കൂളിലേ ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. ആറ് കിലോമീറ്റര്‍ ദൂരമുണ്ട് ഷയറിയുടെ വീടിരിക്കുന്ന മുഴക്കോത്തു നിന്നും സ്‌കൂളിലേക്ക്. ഷയറിയെ ചെറിയാക്കര സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആ ബുദ്ധിമുട്ട് സഹിക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറായിരുന്നു. കാരണം മകന്‍ സന്തോഷത്തോടെ സ്‌കൂളില്‍ പോകണമെന്നും ചിരിച്ചുകൊണ്ടുതന്നെ തിരിച്ചുവരണമെന്നും അവര്‍ അതിയായി ആഗ്രഹിച്ചു.
ചെങ്കല്ലു നിറഞ്ഞ കുന്നിന്‍ ചെരിവിലെ ഗവണ്‍മെന്‍റ് എല്‍ പി സ്‌കൂള്‍. അന്നാട്ടിലെ അധികം പേരും കൂലിപ്പണിക്കാരും തൊഴിലുറപ്പുതൊഴിലാളികളുമൊക്കെയാണ്. സ്കൂളിലേക്കുളള വഴി യാത്രായോഗ്യമായിരുന്നില്ല. പ്രധാനകവലയില്‍ ബസിറങ്ങി നടക്കണം. അതും കുത്തനെയുളള വഴിയിലൂടെ. വഴിയോരത്ത് വീടുകള്‍ കുറവാണ്. റബ്ബര്‍ തോട്ടം. രക്ഷിതാക്കള്‍ മക്കളെ വിടാന്‍ മടിച്ചു. വിദ്യാലയം ആകര്‍ഷകമായിരുന്നില്ല. മുഴിഞ്ഞ നിറത്തില്‍ മനംമടുപ്പിച്ച് അത് നനഞ്ഞു നിന്നു.
സ്കൂളാകെ മാറി
  • സ്മാർട്ട് ക്ലാസടക്കമുള്ള ആധുനികസംവിധാനങ്ങളുള്ള ക്ലാസ്മുറികള്‍
  • വർണം  വിതറിയ മനോഹരമാക്കിയ ചുമരുകൾ.

    ചെറിയാക്കര അന്നും ഇന്നും
     
    ഹരിതപന്തൽ,
  • ചെറുജലാശയം ഉൾപ്പെടെയുള്ള പാർക്ക്.
  • ഗ്രോബാഗുകളിൽ തളിർത്തുനിൽക്കുന്ന പച്ചക്കറികൾ.
  • എല്ലാ കുട്ടികളും കംപ്യൂട്ടർ പഠനം.
  • മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് മലയാളം ഡിടിപിയിലും പരിശീലനം
  • അധ്യാപകർ, പിടിഎ, പൂർവ വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ സജീവമായി
  • സ്‌കൂളിലെ പഠന രീതികളും അന്തരീക്ഷവും അടിമുടി മാറി.
  • തകർന്നു കിടന്ന റോഡ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാർ ചെയ്ത് മികവുറ്റതാക്കി. രാവിലെ
  • കുട്ടികൾ രാവിലെ ഒമ്പതിന്  സ്‌കൂളില്‍. ഒരു മണിക്കൂർ സമയം മാജിക്ക് ഇംഗ്ലീഷിന്റെ ലോകം. പാട്ടുപാടും, കഥ കേൾക്കും കാർട്ടൂണുകൾ കണ്ട് ഇംഗ്ലീഷ് പഠിക്കും
  • രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന നിലവാരം അറിയാൻ കുട്ടിയെ അറിയാൻ എന്ന പേരിൽ  മൊബൈൽ ആപ്പു്
  • ഓൺലൈൻ പരീക്ഷകളുടെ സാധ്യത പ്രൈമറി തലത്തിൽ പരിചയപ്പെടുത്താൻ പെഡഗോമാറ്റിക് ഇന്റർ നാഷണലുമായി ചേർന്ന് വേറിട്ട പദ്ധതി.
  • ജെവ വൈവിധ്യ ഉദ്യാനം, ജൈവ പന്തൽ, കുട്ടികളുടെ പാർക്ക്, ചിത്രീകരണം എന്നിവയെല്ലാം  കർമ പദ്ധതിയിൽ പൂർത്തിയാക്കി.
  • എൽഎസ്എസ് വിജയത്തിന‌് സമീപ വിദ്യാലയങ്ങളുമായി ചേർന്ന് പരിശീലന പദ്ധതി
  • സ്മാർട്ട് സ്‌കൂൾ സ്മാർട്ട് 50 പദ്ധതിയും ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ ലക്ഷ്യമിട്ടാണ് പദ്ധതി.
  • സ്‌കൂളിന്റെ വികസനത്തിനായി പൂർവ വിദ്യാർഥി കൂട്ടായ്മ
  • മികച്ച ക്ലാസ് മുറികളൊരുക്കാനുള്ള പ്രവർത്തനം അവർ നടത്തി.
  • കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാൻ വാഹന സൗകര്യവും
  • എം രാജഗോപാലൻ എംഎൽഎയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് സ‌്കൂളിൽ ചുറ്റുമതില്‍
  • കളിയുപകരണങ്ങൾ ഉൾപ്പെടെയുള്ള പാർക്കും ഒരുങ്ങി.
  • സ്‌കൂളിലെ ഓരോ പരിപാടിയിലും നാട്ടുകാരുടെ സജീവപങ്കാളിത്തം.
ചെറിയാക്കര അന്നും ഇന്നും
ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മഹേഷ് എന്ന അധ്യാപകനാണ്. മനോരമ വിശേഷിപ്പിച്ചത് മഹേഷ് എന്ന മാണിക്യകല്ലെന്നാണ്. ചെറിയാക്കര വിദ്യാലയത്തിലെ മാറ്റത്തെക്കുറിച്ച് മഹേഷ് തന്നെ പറയട്ടെ. അതു വായിക്കൂ.
1. അർച്ചനയ്ക്ക് കൂട്ടുവേണം ചെറിയാക്കരയിൽ'
2016 ജൂണ്‍ 30 വരെ ചെറുവത്തൂര്‍ ബി ആര്‍ സിയിലെ ബിപിഒ ചുമതലയിലായിരുന്നു ഞാന്‍. 'അർച്ചനയ്ക്ക് കൂട്ടുവേണം ചെറിയാക്കരയിൽ'-വാര്‍ത്ത വന്ന ദിവസം എന്റെ സുഹൃത്തായ തൊട്ടടുത്ത വിദ്യാലയത്തിലെ പ്രധാനാധ്യാപകനോട് ഞാന്‍ ചോദിച്ചു,"താങ്കളുടെ വിദ്യാലയത്തില്‍ കുറേ കുട്ടികള്‍ ചെറിയാക്കര സ്കൂളിന്റെ സമീപപ്രദേശത്തു നിന്നും വരുന്നുണ്ടല്ലോ? താങ്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികളെ ചെറിയാക്കരയിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ വഴി ഒരു ശ്രമം നടത്തിക്കൂടേ?”

"ആദ്യം അവിടെയുള്ള പൗരപ്രമുഖര്‍ തങ്ങളുടെ കുട്ടികളെ അവിടെ ചേര്‍ത്ത് പഠിപ്പിക്കട്ടെ അല്ലെങ്കില്‍ ആ പ്രദേശത്ത് നിന്നും അണ്‍ എയ്ഡഡ് വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കള്‍ ആദ്യം തങ്ങളുടെ മക്കളെ അവിടെ ചേര്‍ക്കട്ടെ ,അതിനുശേഷം എന്റെ വിദ്യാലയത്തിലെ കുട്ടികളെ അവിടെ ചേര്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കാം”.ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.രാത്രി ഞങ്ങള്‍ കുറേ നേരം തര്‍ക്കിച്ചു.
ഒരു ക്ലാസില്‍ ഒരു കുട്ടി മാത്രം..എത്രമാത്രം ഭീതിജനകമാണ് അത്..
കുട്ടിയുടെ സന്തോഷം..സന്തോഷകരമായ പഠനം ഇത് നമ്മളടക്കമുള്ള പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമല്ലേ? ഞാന്‍ ന്യായങ്ങള്‍ നിരത്തി.
ശുഭകരമായി യാതൊന്നും ആ വര്‍ഷം നടന്നില്ല.
ചെറിയാക്കരയില്‍ അര്‍ച്ചനക്ക് തനിച്ചിരിക്കേണ്ടി വന്നു...ഒരു വര്‍ഷം.
2 ചെറിയാക്കരയുടെ മനസ് വിളിക്കുന്നു
2016 ജൂണ്‍ 30 ന് ബി ആര്‍ സി പ്രവര്‍ത്തനത്തോട് വിട പറഞ്ഞ് ഞാന്‍ വിദ്യാലയത്തിലേക്ക് ചേക്കേറി. മനസ്സില്‍ ഒരു ആഗ്രഹം സൂക്ഷിച്ചിരുന്നു.ചെറിയാക്കര വിദ്യാലയത്തില്‍ അധ്യാപകനായി വരണം. വിദ്യാലയം നേരിടുന്ന പ്രതിസന്ധികളെ പഠിക്കണം.ആരും ആഗ്രഹിക്കുന്ന വിദ്യാലയമാക്കി ചെറിയാക്കരയെ മാറ്റണം.
ആരുടെ മുന്നിലും തലകുനിക്കാതെ അഭിമാനത്തോടെ ഉയര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന വിദ്യാലയമായി ചെറിയാക്കര വളരണം.

ഇതൊക്കെ മനസ്സില്‍ സ്വപ്നമായി സൂക്ഷിച്ചു.
ബി ആര്‍ സി വിട്ട് ആദ്യ രണ്ടുമാസം ജി എച്ച് എസ് എസ് കുണ്ടംകുഴിയില്‍. പിന്നെ ഒരു 6 മാസം ജി ഡബ്ല്യു എല്‍ പി എസ് ബാരയില്‍. 6 മാസം ജി എം എല്‍ പി എസ് അജാനൂരില്‍.
പിന്നെ 6 മാസം മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍
പിന്നെ 6 മാസം ജി എച്ച് എസ് എസ് ചായോത്ത്. (2016 ജുലായ് 1 മുതല്‍ 2018 ഒക്ടോബര്‍ 24 വരെ - 2 വര്‍ഷം 3 മാസക്കാലം 5 വിദ്യാലയങ്ങളിലായി അധ്യാപക ജീവിതം.)
2018 ഒക്ടോബര്‍ 24 ന് എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ ആഗ്രഹിച്ച ജി എല്‍ പി എസ് ചെറിയാക്കരയില്‍.
ചെറിയാക്കരയില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍, അതിന്റെ പ്രായോഗികത എന്നിവയൊക്കെ ട്രൈഔട്ട് ചെയ്ത് നോക്കാന്‍ ജി ഡബ്ല്യു എല്‍ പി എസ് ബാരയിലും ജി എം എല്‍ പി എസ് അജാനൂരിലും അവസരങ്ങള്‍ ലഭിച്ചു. ബാരയിലെ മുന്നേറ്റത്തെയും മികവിനെയും സംസ്ഥാന മികവുത്സവം വരെ എത്തിക്കാന്‍ സാധിച്ചത് എന്നിലെ ആത്മവിശ്വാസം വളര്‍ത്തി..
ജി എച്ച് എസ് എസ് ചായോത്ത് നിന്നും ഏറെ പ്രയാസപ്പെട്ടാണ് ഞാന്‍ ചെറിയാക്കര എത്തിയത്.ചായോത്തെ 130 കുട്ടികളുടെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഞാന്‍.
5 മാസത്തില്‍ താഴെ മാത്രമേ അവിടെ ജ‌ോലി ചെയ്തിട്ടുള്ളൂ എങ്കിലും കുട്ടികളും ,രക്ഷിതാക്കളും അധ്യാപകരുമായി(പ്രത്യേകിച്ചും രാജന്‍ മാഷും,സുനീതി ടീച്ചറുമായി) വല്ലാത്ത ഒരു ആത്മബന്ധം എനിക്കുണ്ടായിരുന്നു. എന്നാലും ചെറിയാക്കര എന്ന ലക്ഷ്യം എന്നെ ചായോത്തിനോട് വിട പറയാന്‍ പ്രേരിപ്പിച്ചു. വിടപറയും ദിനം എല്ലാ കുട്ടികള്‍ക്കും ‌ഒരു പേന സമ്മാനമായി കൊടുത്തപ്പോള്‍ കുട്ടികള്‍ പ്രയാസത്തോടെ ചോദിച്ചു..ഞങ്ങളെ എന്നെങ്കിലും ചെറിയാക്കര കൊണ്ടുപോകുമോ എന്ന്. (ഇതിനിടയില്‍ ചെറിയാക്കരയെക്കുറിച്ചും ഓട്ടുറുമയയെ കുറിച്ചും 13 കുട്ടികളെ കുറിച്ചും ചായോത്തെ എന്റെ മക്കള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു)
3 മനപ്പൊരുത്തമുളള ടീം
2018 ഒക്ടോബര്‍ 24 ന് ജി എല്‍ പി എസ് ചെറിയാക്കരയില്‍ എത്തിയപ്പോള്‍ പിന്തുണയായി, തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മികച്ച ഒരു അധ്യാപകടീമിനെയും കിട്ടി എന്നത് വലിയ അനുഗ്രഹമായിരുന്നു. വളരെ രാവിലെത്തന്നെ വിദ്യാലയത്തിലെത്തി കര്‍മ്മനിരതനാകുന്ന സതീശന്‍ മാഷും  ചെറിയാക്കര വളര്‍ന്നുകാണണമെന്ന് എന്നും ആഗ്രഹിച്ച് ക്ലാസ്മുറിക്കകത്ത് കഠിനാധ്വാനം ചെയ്യുന്ന എന്റെ ചേച്ചി മഞ്ജുള. ഒപ്പം മികച്ച അധ്യാപികകൂടിയായ പ്രധാനാധ്യാപിക ബേബി ടീച്ചര്‍.പ്രീപ്രൈമറി അധ്യാപിക രേഷ്മ, നമ്മുടെ പിടിസിഎം, കഠിനാധ്വാനിയായ തമ്പാനേട്ടന്‍, ഭക്ഷണം പാകം ചെയ്യുന്ന സരോജിനിചേച്ചി ഞങ്ങള്‍ പെട്ടെന്ന് ടീമായി....
4 ചെറിയാക്കരയുടെ മുറ്റത്ത് മറ്റു വിദ്യാലയങ്ങളിലെ കുട്ടികളെത്തി 
ചെറിയാക്കരയെ എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചന മുന്നോട്ടുവെച്ചപ്പോള്‍ എല്ലാവരും എന്തിനും തയ്യാര്‍..13 കുട്ടികളെയും 4 പ്രീപ്രൈമറി കുട്ടികളെയും രാവിലെ 9 മണി മുതല്‍ 10 വരെ ഒന്നിച്ചിരുത്തി കഥ,കളി,കാര്‍ട്ടൂണ്‍ എന്നിവയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. അങ്ങനെ അടുത്ത ദിവസം മുതല്‍ ചെറിയാക്കരയിലെ പ്രവര്‍ത്തന സമയം രാവിലെ 9 മണിയായി.
രണ്ടു ദിവസം കഴിഞ്ഞ് ഒക്ടോബര്‍ 27 ന് ഞാന്‍ ചെറിയാക്കര, പൊതാവൂര്‍ എന്നീ വിദ്യാലയങ്ങളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു എല്‍ എസ് എസ് ക്ലാസിന് തുടക്കമിട്ടു. ചായോത്തെ എന്റെ കുട്ടികളെ ഓര്‍മ്മവന്നപ്പോള്‍ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ക്ലാസിന് വരുന്നവര്‍ക്ക് സ്വാഗതം എന്നൊരു ഇന്‍വിറ്റേഷനും അയച്ചു. 27 ന് ശനി ചെറിയാക്കരയുടെ മുറ്റത്ത് 50 നടുത്ത് കുട്ടികളെത്തി. വര്‍ഷങ്ങളായി 30 ല്‍ താഴെ കുട്ടികള്‍ മാത്രം പെരുമാറിയ വിദ്യാലയ മുറ്റത്തും പിന്നെ എല്‍ എസ് എസ് ക്ലാസിലും അമ്പതോളം കുട്ടികള്‍.
എനിക്കെന്തോ വല്ലാത്ത ഊര്‍ജ്ജം കിട്ടിയ പോലെ.

മനസ്സും ആഗ്രഹിച്ചു...ഇത്രയും കുട്ടികള്‍ എന്നും ചെറിയാക്കരക്ക് വേണം..
സന്തോഷമുള്ള ആ ദിനം കടന്നുപോയി....
ഒരു രക്ഷിതാവിനെപ്പോലും നേരിട്ട് വിളിക്കാതെയുമാണ് ഇത്രയും കുട്ടികള്‍ ചെറിയാക്കര വന്നത് . ചെറിയാക്കരേക്ക് വരാന്‍ കുട്ടികള്‍ താല്പര്യം കാണിച്ചതിന് പിന്നില്‍
ഒരധ്യാപകനോട് കുട്ടികള്‍ കാണിക്കുന്ന സ്നേഹമായിരുന്നു എന്നും ഇത് അധ്യാപകന്‍ കുട്ടികളോട് കാണിച്ച കരുതലിന്റെ പ്രതികരണമാണെന്നും ചായോത്തെ പ്രിയപ്പെട്ട എന്റെ രക്ഷിതാക്കള്‍ക്കറിയാം. അവര്‍ ഫോണിലൂടെ എന്റെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
സര്‍വേ ഫല വിശകലനം നല്‍കിയ തിരിച്ചറിവ്
പിന്നീടുള്ള ശ്രമം ചെറിയാക്കരയെ പഠിക്കാനുള്ളതായിരുന്നു. കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ നിന്ന് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ശ്രീ അനില്‍ കുമാര്‍ മാഷിന്റെ ( ചെറിയാക്കരയുടെ വികസനത്തിന് വലിയ അളവില്‍ അനില്‍മാഷിന്റെ പിന്തുണ ലഭിക്കുന്നുണ്ട്) സഹായത്തോടെ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ഗൃഹസര്‍വേയുടെ സര്‍വെ ഫോറം സംഘടിപ്പിച്ചു.തുടര്‍ന്ന് സര്‍വെഫലം വിശകലനം ചെയ്തു.ഞെട്ടിക്കുന്നതായിരുന്നു കണ്ടെത്തല്‍..
ഒരു ഗ്രാമപ്രദേശത്തെ വിദ്യാലയത്തിന്റെ കാച്ച്മെന്റ് ഏരിയയിലുള്ള 70 നടുത്ത് കുട്ടികളില്‍ 13 പേര്‍ മാത്രം ചെറിയാക്കര സ്കൂളിലും ബാക്കി 56 പേര്‍ മറ്റ് പല വിദ്യാലയങ്ങളിലുും.
ഒക്ടോബര്‍ 25 മുതല്‍ 30 വരെ തീയതികളില്‍ ചെറിയാക്കര വിദ്യാലയത്തിന്റെ മാസ്റ്റര്‍പ്ലാന്‍ വിശകലനം ചെയ്യുകയും ജനപക്ഷത്തു നിന്നും വിദ്യാര്‍ത്ഥി പക്ഷത്തു നിന്നും വിദ്യാലയത്തിന്റെ ശക്തിദൗര്‍ബല്ല്യങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തു.
5 വികസനത്തിനായി 75 ദിവസങ്ങള്‍
അക്കാദമിക നിലവാരത്തിലും ഭൗതികാന്തരീക്ഷ വികസനത്തിലും 75 ദിവസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാവുന്ന കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
  • 20 മേഖലകളില്‍ വിദ്യാലയത്തിന്റെ വികസനാവശ്യങ്ങള്‍ നിശ്ചയിച്ചു.
  • 2018 നവമ്പര്‍ 1 ന് വിദ്യാലയവികസനസമിതി യോഗം വിളിച്ചുചേര്‍ത്ത് പദ്ധതികള്‍ അവതരിപ്പിച്ചു.
  • 13 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ വികസനസമിതി യോഗത്തില്‍ 60 നടുത്ത് ആള്‍ക്കാര്‍ പങ്കെടുത്തു.വിദ്യാലയം മെച്ചപ്പെട്ടുകാണണമെന്ന് ആഗ്രഹിക്കുന്ന ഗ്രാമമമനസ്സുകളെ നമ്മള്‍ അന്ന് അടുത്തറിഞ്ഞു.
  • വികസന പദ്ധതി അവതരണത്തിന്റെ ഒടുവില്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടുന്ന ഭൗതികവികസനം,അത് വരും വര്‍ഷപ്രവേശനത്തെ സ്വാധീനിക്കുന്ന രീതി എന്നിവ വിശദമാക്കി.
  • ഒരു ലക്ഷത്തി മുപ്പത്തിഅഞ്ചായിരം രൂപയുടെ വികസനപ്രവര്‍ത്തനം 75 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചു.
  • സാമ്പത്തിക ശ്രോതസ്സിന്റെ കാര്യത്തില്‍ ചര്‍ച്ച മുടങ്ങി നിന്നപ്പോള്‍ ഞങ്ങള്‍ 4 അധ്യാപകര്‍ ചേര്‍ന്ന് 40000 രൂപ നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിയാമെന്ന് അറിയിച്ചു.
  • പ്രളയവുമായി ബന്ധപ്പെട്ട് പ്രതിമാസം ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക സര്‍ക്കാറിലേക്ക് നല്‍കുന്ന വേളയിലായിട്ടുപോലും വിദ്യാലയവികസനത്തിന്റെ കാര്യത്തില്‍ സാമ്പത്തിക സമാഹരണത്തിന് അധ്യാപകര്‍ തന്നെ തുടക്കമിടണമെന്ന അഭിപ്രായം മുന്നോട്ടു വെച്ചപ്പോള്‍ എല്ലാവരും അത് ഏകകണ്ഠമായി അംഗീകരിച്ചു.
  • വികസനസമിതി യോഗത്തില്‍ ഞങ്ങള്‍ 40000 രൂപ നല്‍കാമെന്ന് അറിയിച്ചപ്പോള്‍ വേദി ഉണര്‍ന്നു.
  • പത്തായിരം,അഞ്ചായിരം എന്നിങ്ങനെ കൂടിയിരുന്നവര്‍ തങ്ങളാല്‍ കഴിയും വിധം സ്പോണ്‍സര്‍ഷിപ്പുകള്‍ അറിയിച്ചു.തൊട്ടടുത്ത അങ്കണവാടിയിലെ ഇന്ദിരടീച്ചര്‍ 5000 രൂപ തന്റെ സാലറിയില്‍ നിന്നും നല്‍കന്നെന്ന് അറിയിച്ചപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു ചെറിയാക്കരഗ്രാമത്തിന്റെ മനസ്സ്
  • അങ്ങനെ നവമ്പര്‍ 1 ന് തന്നെ 85000 രൂപ സ്കൂള്‍ വികസനനിധിയിലേക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കാന്‍ സാധിച്ചത് വലിയ ആത്മവിശ്വാസമുണ്ടാക്കി...
6. സുമനസുകള്‍ കൂടിച്ചേരുന്നു
75 ദിവസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച പ്രവര്‍‌ത്തനങ്ങള്‍ക്ക അടുത്തദിവസം മുതല്‍ തന്നെ തുടക്കം കുറിച്ചു.. വിദ്യാലയം നേരിടുന്ന ഓട്ടുറുമ ഭീഷണി ഒഴിവാക്കാന്‍ നമ്മള്‍ ഇക്കാലയളവില്‍ വലവിധ പരിശ്രമങ്ങള്‍ നടത്തി. ഓട്ടുറുമയെ പഠിക്കാന്‍ ശ്രമിച്ചു.കണ്ടെത്തിയ കാര്യങ്ങള്‍ വികസനസമിതി യോഗത്തില്‍ അവതരിപ്പിച്ച് നവമ്പര്‍ 4 ന് ഞായറാഴ്ച ഓട്ടുറുമക്കെതിരെ വാട്ടര്‍ സ്പ്രെയറിങ്ങ് നടത്താന്‍ തീരുമാനിച്ചു.പെരളത്തുപോയി സ്പ്രയര്‍ മെഷീന്‍ സംഘടിപ്പിച്ചും മണിയേട്ടന്റെ സഹായത്താലും നവമ്പര്‍ 4 ന് ഞങ്ങള്‍ ഓട്ടുറുമക്കെതിരെ യുദ്ധം തുടങ്ങി.(ഞായര്‍ തിരുവനന്തപുരത്ത് എത്താമെന്ന് ഏറ്റ എനിക്ക് വിധുസാര്‍ ചെറിയാക്കരക്ക് വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ദിവസം അനുവദിച്ചു)ഓട്ടുറുമയെ പൂര്‍ണമായും തുരത്താന്‍ ഈ ശ്രമങ്ങളിലൂടെ വിദ്യാലയത്തിന് സാധിച്ചു.
ഈ ദിവസമാണ് ഞാന്‍ ഗോപാലേട്ടനെയും വിനോദിനെയും സുമേഷിനെയും കൂടുതല്‍ പരിചയപ്പെടുന്നത്. ഇതില്‍ സുമേഷ് പിടിഎ പ്രസിഡണ്ട്. വിനോദ് വിദ്യാലയം മെച്ചപ്പെട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന നന്മയുള്ള ചെറുപ്പക്കാരന്‍. ഗോപാലേട്ടനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല. 64 വയസ്സില്‍ യുവമനസ്സോടെ ചെറിയാക്കരയെ ശാന്തമായി, പക്വമായി മുന്നില്‍ നിന്നു നയിക്കാന്‍ പ്രാപ്തിയുള്ള നേതാവ്.
തുടര്‍ദിവസങ്ങളഅഭി, സ്റ്റാലിഷ്, വിപിന്‍, ശ്രീരാഗ്, അനീഷ്, ബാബു, അനീഷ് മാഷ്, വിജയേട്ടന്‍, ശശിയേട്ടന്‍, ബാലചന്ദ്രന്‍, പ്രിനിത, മദര്‍ പിടിഎ പ്രസിഡണ്ട് ഓമന......പേരെടുത്തു പറഞ്ഞാല്‍ തീരില്ല...അത്രയും പേര്‍. ഇവര്‍ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന രീതി എന്നെ അത്ഭുതപ്പെടുത്തി.
7 ചെറിയ വലിയ സന്തോഷങ്ങള്‍
ഞാന്‍ മുമ്പ് ജോലി ചെയ്ത എല്ലാവിദ്യാലയങ്ങളിലും ചുവര്‍ചിത്രീകരണം നടത്തിയ സാജന്‍ ചുവര്‍ വര്‍ണാഭമാക്കുന്ന ജോലി ആരംഭിച്ചു. നവമ്പര്‍ ആദ്യദിനങ്ങളില്‍ ചുവര്‍ചിത്രീകരണം മുന്നോട്ടു പോകുമ്പോള്‍ തന്നെ നവമ്പര്‍ 14 ശിശുദിനത്തില്‍ കുട്ടികളുടെ സന്തോഷം പ്രമേയമായമാക്കിയ ഹ്രസ്വചിത്രം പുറത്തിറക്കാന്‍ ഞങ്ങള്‍ ആലോചിച്ചു. ഇതിന് തൊടുപുഴ എന്‍ എസ്എസ് കാപ്പ് വിദ്യാലയത്തിലെ പ്രധാനാധ്യാപകനും എന്റെ സുഹ‍ൃത്തും വഴികാട്ടിയുമായിരുന്ന വിധു പി നായരുടെ വലിയ പിന്തുണയുമുണ്ടായിരുന്നു.
സ്റ്റുഡന്‍സ് പോലീസ് കേഡറ്റിനുള്ള ഒjg കൈപ്പുസ്തകത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന ഞങ്ങള്‍ തിരുവനന്തപുരം ശംഖുമുഖത്തെ പോലീസ് ഹെഡ്കോര്‍ട്ടേഴ്സിലിരുന്ന് രാത്രി 1 മണിവരെ ഹ്രസ്വചിത്രത്തിന്‍റെ ഷോട്ടുകളെ കുറിച്ച് സംസാരിച്ചു.
കുട്ടികളുടെ എണ്ണക്കുറവുള്ള വിദ്യാലയത്തില്‍ കളിക്കാനും പഠിക്കാനും കൂട്ടുകാര്‍ കുറഞ്ഞുപോയ സങ്കടത്തിന് പകരം ആഹ്ലാദകരമായ വിദ്യാലയാന്തരീക്ഷവും പഠനാന്തരീക്ഷവുമാണ് പകരം വെക്കേണ്ടത് എന്ന് മനസ്സ് എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.
അതുകൊണ്ടു തന്നെയാണ് ഷോട്ട്ഫിലിമിന് കുട്ടികളുടെ സന്തോഷം പ്രമേയമായത്. ശിശുദിനത്തില്‍ ജിഎല്‍പിഎസ് ചെറിയാക്കരക്ക് പൊതുസമൂഹത്തോട് പറയാനുള്ള സന്ദേശം കൂടിയാണ് ഞങ്ങളുടെ ഷോര്‍ട്ഫിലിം...കുട്ടികള്‍ ....അവരുടെ സന്തോഷം...അതാണ് പ്രധാനം..കുട്ടികളുടെ സന്തോഷകരമായ നിമിഷങ്ങള്‍ ഒപ്പിയെടുക്കാനുതകുന്ന ഷോട്ടുകളെ കുറിച്ച് ഞങ്ങള്‍ ഉറക്കെ ആലോചിച്ചു.
കൂടെയുണ്ടായിരുന്ന രഞ്ജിത്ത് ഓരി, പാലക്കാടുള്ള മനോജ് സാര്‍, വിജയകുമാര്‍ കൂത്താട്ടുകുളം എന്നിവരൊക്കെ രാവേറെ ചെല്ലുംവരെ ചെറിയാക്കരയുടെ ഷോട്ട്ഫിലിമിനെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു.
നവമ്പര്‍ 5 നാണ് ഞങ്ങള്‍ ഈ ആലോചന നടത്തുന്നത്. നവമ്പര്‍ 9 ന് ഷൂട്ടിങ്ങ്, നവമ്പര്‍ 10,11 ന് എഡിറ്റിങ്ങ് 12 ന് ഉദുമയില്‍ അവസാന ഷൂട്ടിങ്ങ്..13 ന് എഡിറ്റിങ്ങ് അവസാനഘട്ട ജോലി പൂര്‍ത്തിയാക്കി ശിശുദിനത്തില്‍ ഞങ്ങളുടെ ഹ്രസ്വചിത്രങ്ങള്‍ ചെറിയ വലിയ സന്തോഷങ്ങള്‍, നിനവ് എന്നിവ പുറത്തിറക്കി.
ചെറിയ വലിയ സന്തോഷങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പ്രിയ സുഹ‍ത്ത് വിനയന്‍ പിലിക്കോടിന്റെ വലിയ പിന്തുണയയും സഹായവുമുണ്ടായിരുന്ന.
നിനവ് എന്ന ഞങ്ങളുടെ രണ്ടാമത്തെ ഷോട്ട്ഫിലിം എഡിറ്റ് ചെയ്തുതന്നതും രണ്ട് ഷോട്ട്ഫിലിമിനു സംഗീതം ചെയ്തതും വിധു പി നായരായിരുന്നു.
എം എല്‍ എ ശ്രീ എം രാജഗോപാലന്‍, എഇഒ ശ്രീ എം കെ വിജയകുമാര്‍ ബിപിഒ ഉണ്ണിരാജന്‍ എന്നിവര്‍ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതും ഷോട്ഫിലിം പെട്ടെന്ന് പ്രചാരം നേടാന്‍ സഹായകമായി.
ഷോര്‍ട്ട്ഫിലിമിന്റെ പ്രകാശനകര്‍മ്മം ഞങ്ങള്‍ മികച്ച രീതിയില്‍ തന്നെ നടത്തി. സമഗ്രശിക്ഷയുടെ കാസറഗോഡ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ ശ്രീ പിപി വേണുഗോപാലനാണ് ഷോട്ഫിലിം പ്രകാശനം ചെയ്തത്. ശിശുദിനത്തില്‍ നയനവിരുന്നിനോപ്പം എല്ലാവര്‍ക്കും പായസവും ഒരുക്കിയിരുന്നു. നൂറിലധികം പേര്‍ ചട‌ങ്ങില്‍ പങ്കെടുത്ത് ഞങ്ങളുടെ ഹ്രസ്വചിത്രം കണ്ടു. ഇതെല്ലാം ചേര്‍ന്ന കാഴ്ച ഞാന്‍ മാറിയിരുന്ന് ആസ്വദിച്ചു.

എനിക്ക് ഏറെ സന്തോഷം നല്‍കിയ മറ്റൊരു കാര്യം കൂടിയുണ്ട്. ജി ‍ബ്ല്യു എല്‍ പി സ്കൂള്‍ ബാരയില്‍ ഞാന്‍ പഠിപ്പിച്ച വെല്ലുവിളി നേരിടുന്ന അദ്വൈദ് എന്ന എന്റെ പ്രിയപ്പെട്ട പഠിതാവ് ആണ് ഇതിലെ കേന്ദ്രകഥാപാത്രം
8 ധനപിന്തുണയുമായി കുടുംബശ്രീ മുതല്‍
വിദ്യാലയ കവാടത്തില്‍ 12 മീറ്റര്‍ നീളത്തില്‍ ജൈവപ്പന്തല്‍ നിര്‍മ്മിക്കല്‍ പണി ആരംഭിച്ചു.രു ദിവസം ഞായറാഴ്ച സുഹ‍ത്ത് വിനയനോടൊപ്പം എല്‍ എസ് എസ് ക്ലാസിനായി ഞാന്‍ രാവിലെ 8 മണിക്ക് ചെറിയാക്കരയെത്തി. അപ്പോള്‍ അവിടെ യുവധാര കുടുംബശ്രീയുടെ യോഗം നടക്കുകയായിരുന്നു. കുടുംബശ്രീ സെക്രട്ടറി എന്നെ വിളിച്ചു പറഞ്ഞു...മാഷേ ഒരു സന്തോഷമുള്ള കാര്യം പറയാനുണ്ട്.ഞാന്‍ ആകാംക്ഷയോടെ അത് കേട്ടു .കുടുംബശ്രീ വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 5000 രൂപ നല്‍കാന്‍ തീരുമാനിച്ചു.‌ഞാന്‍ അവരെ അത്തരം ഒരു തീരുമാനമെടുത്തതില്‍ അഭിനന്ദനവും നന്ദിയും അറിയിച്ചു.
വിദ്യാലത്തിന്റെ വിഭവസമാഹരണത്തിന്റെ രണ്ടാമത്തെ നാഴികക്കല്ലാവുകയായിരുന്നു യുവധാര കുടുംബശ്രീയുടെ തീരുമാനം. തുടര്‍ന്ന് പ്രദേശത്തെ 9 കുടുംബശ്രീകളും 1 പുരുഷസഹാസംഘവും ചേര്‍ന്ന് അമ്പതിനായിരത്തോളം രൂപ വിദ്യാലയത്തിന് നല്‍കി.
സഹായം വിദ്യാലയത്തെ തേടിയെത്താന്‍ തുടങ്ങിയതോടെ ഞങ്ങള്‍ വികസനപ്രവര്‍ത്തനവും ഊര്‍ജിതമാക്കി.
9 നാട് ശരിക്കും സ്കൂളിലേക്ക് ഒഴുകി
കുട്ടികളുടെ പാര്‍ക്കിന് പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തനമാരംഭിച്ചു.
ഒട്ടേറെ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു പലരുമായും ബന്ധപ്പെട്ടു .ഒടുവില്‍ സുരേഷ് എന്ന ചെറിയാക്കരയുടെ പാര്‍ക്കിന്റെ ശില്പിയെ തീരുമാനിച്ചു. സ്ഥലമൊരുക്കി പാര്‍ക്കിന്റെ പണി ആരംഭിച്ചു.
അടുത്തദിവസം തന്നെ സുരക്ഷിതമായ വിദ്യാലയന്തരീക്ഷം ഒരുക്കാനും കളിസ്ഥലം ഒരുക്കാനുമുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. കല്പണിക്ക് ചന്ദ്രേട്ടനെയും സുധിയേട്ടനെയും ചുമതലപ്പെടുത്തി. 5 വണ്ടി കല്ലിറക്കി. ചെറിയാക്കരയിലെ ചെറുപ്പക്കാര്‍ ഞായറാഴ്ച തോണിയില്‍ പൂഴി എത്തിച്ച് തോളില്‍ കടത്തി വിദ്യാലയത്തില്‍ പൂഴി എത്തിച്ചു.ഞങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തി പ്രത്യേക അനുവാദം വാങ്ങി.
ചിത്രീകരണം, പാര്‍ക്ക്, കല്പണി എന്നിവ ഒരു പോലെ മുന്നോട്ടു പോകാന്‍ തുടങ്ങി...
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പേഴ്സണല്‍ അക്കൗണ്ടില്‍ നിന്നും പോരാത്തപ്പോള്‍ ചിട്ടി വിളിച്ചും കാശ് അഡ്വാന്‍സ് ചെയ്ത് ‍‍ഞങ്ങള്‍ ജോലിക്ക് ഭംഗം വരുത്താതെ ചടുലമായി മുന്നോട്ട് നീങ്ങി.
ഇതിനിടയില്‍ വിദ്യാലയത്തിന് തൊട്ടു മുന്നിലുള്ള ശ്രീ വിഷ്ണുമൂര്‍ത്തി വീതുപുര വിദ്യാലയത്തിലേക്ക് അമ്പതിനായിരം രൂപ സ്പോണ്‍സര്‍ ചെയ്തു. ഒരു ക്ഷേത്ര കമ്മിറ്റി ഇത്തരത്തില്‍ വലിയൊരു സഹായം വാഗ്ധാനം ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ അതിശയിപ്പിച്ചു. വീതുപുരയുടെ തണലില്‍ വിദ്യാലയത്തില്‍ ജൈവ ഓഡിറ്റോേറിയവും മുകള്‍ഭാഗം ഷീറ്റ് കവര്‍ ചെയ്യര്‍ പ്രവര്‍ത്തനവും പൂര്‍ത്തിയാക്കി.
നാട് ശരിക്കും സ്കൂളിലേക്ക് ഒഴുകി വരാന്‍ തുടങ്ങി. ഇക്കാലയളവില്‍ വിദ്യാലയം സംഘടിപ്പിച്ച ക്യാമ്പുകളിലും മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങളിലും വന്‍ ജനപങ്കാളിത്തം ഉണ്ടായി.
10 വിദ്യാലയത്തിന് വിദഗ്ധപിന്തുണ
ഞങ്ങളുടെ പഠിതാക്കള്‍ക്ക് പുറത്തുള്ളമികച്ച റിസോഴ്സ് പേഴ്സണ്‍സിനെ വിദ്യാലയത്തില്‍ എത്തിച്ച് പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
നാടക പരിശീലനത്തിന് അനില്‍ നടക്കാവും ഇംഗ്ലീഷ് സ്കിറ്റിന്റെ പരിശീലനത്തിന് മഹേഷും വിദ്യാലയത്തിലെത്തി. രാത്രിയിലും വിദ്യാലയത്തില്‍ തങ്ങി ഞങ്ങളും രകഷിതാക്കളും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. കു്ട്ടികള്‍ക്ക് കലാപ്രകടനത്തിന് പ്രത്യേകം ഉടുപ്പ് തയ്യാറാക്കി. ചൂട്ടേന്‍പാറയെത്തി ഫോട്ടോയും കലാപ്രകടനത്തിന്റെ വീഡിയോഷൂട്ടും പൂര്‍ത്തിയാക്കി.
മുന്‍ എച്ച് എം ശ്രീ സിവി ഗോവിന്ദന്‍ മാസ്റ്ററുടെ കുടുബത്തെ അദ്ദേഹത്തിന്റെ സ്മരണക്ക് പാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുവാന്‍ ബന്ധപ്പെടുന്നത് ഇക്കാലയളവിലാണ്. കുടുംബം സസന്തോഷം ഇക്കാര്യം സമ്മതിക്കുകയും വിദ്യാലയത്തിലേക്ക് പാര്‍ക്ക് നിര്‍മ്മിക്കാന്‍ 50000 രൂപ നല്‍കുകയും ചെയ്തു.ഇതു കൂടി ആയപ്പോള്‍ ഞങ്ങളുടെ വിഭവസമാഹരണം രണ്ടുലക്ഷത്തി അമ്പതിനായിരത്തിനടുത്തെത്തി.
11 എല്ലാവര്‍ക്കും ചെറിയാക്കരയുടെ പ്രതിസന്ധികള്‍ മാറണം എന്ന ആഗ്രഹം
പൂര്‍വ വിദ്യാര്‍ത്ഥി സംഗമം വിളിച്ചു ചേര്‍ക്കാനായിരുന്നു പിന്നത്തെ ശ്രമം.കണ്‍വീനര്‍ ബാലചന്ദ്രനെ സമീപിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അതി വേഗം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കി. 675 പൂര്‍ വിദ്യര്‍ത്ഥികളുടെ ലിസ്റ്റ് ഞങ്ങള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ നോക്കി തയ്യാറാക്കി.ലിസ്റ്റ് തയ്യാറാക്കുന്നതില്‍ അമ്മമാരും ലിസ്റ്റ് ഡിടിപി ചെയ്യുന്നതില്‍ സതീശന്‍മാഷും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചു. ഡിസമ്പര്‍ 9 ന് പൂര്‍വവിദ്യാര്‍ത്ഥി സംഗമം കോര്‍ഗ്രൂപ്പ് ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി.
വൈകുന്നേരങ്ങളില്‍ ഞങ്ങളും ഗോപാലേട്ടനും വിനോദും പഴയകാല പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവരുടെയൊക്കെ വീടുകള്‍ സന്ദര്‍ശിച്ചു. പലരും ചെറിയാക്കരയില്‍ നിത്യേനെ സംഭവിക്കുന്ന മാറ്റങ്ങള്‍ പത്രങ്ങളിലൂടെ അറിഞ്ഞ സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു.പൂര്‍വ അധ്യാപകര്‍ പലരും അങ്ങോട്ടു പറയാതെ തന്നെ വിദ്യാലത്തിലേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. എല്ലാവര്‍ക്കും ചെറിയാക്കര ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കുന്ന കാഴ്ച കണ്ടാല്‍ മതി എന്ന ആഗ്രഹം മാത്രം. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ വാങ്ങി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോയി.
12 സ്മാര്‍ട്ട് 10 സ്മാര്‍ട്ട് 50
ഡിസമ്പര്‍ 16 ന് ഞായറാഴ്ച വിദ്യാലയത്തില്‍ വലിയൊരു അക്കാദമിക ഉത്സവം നടന്നു.
സ്മാര്‍ട്ട് 10 സ്മാര്‍ട്ട് 50 എന്ന് നാമകരണം ചെയ്ത പദ്ധതി ഉദ്ഘാടനം ചെയ്തത് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ സി രാമകൃഷ്ണനായിരുന്നു. 2018 ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ വിധു പി നായരായിരുന്നു മുഖ്യാതിഥി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ശകുന്തള വിധു പി നായര്‍ക്ക് ചെറിയാക്കരഗ്രാമത്തിന്റെ സ്നേഹോപഹാരം സമര്‍പ്പിച്ചു.
വിദ്യാലയത്തിന്റെ ഹൈടെക്ക് പദ്ധതിയായ ഓണ്‍ലൈന്‍ പരീക്ഷയുടെയും കുട്ടിയെ അറിയാം മൊബൈല്‍ ആപിന്റെയും ഉദ്ഘാടനം തുടര്‍ന്നു നടന്നുകുട്ടികളുടെ പഠനപുരേഗതി നിത്യേനെ രക്ഷിതാക്കലുടെ മൊബൈലില്‍ ലഭ്യമാകുന്ന സാങ്കേതിക വിദ്യായാണ് കുട്ടിയെ അറിയാം എന്ന മൊബൈല്‍ അപ്ലിക്കേഷന്‍.രക്ഷിതാക്കള്‍ക്ക് ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ആയി യൂണിറ്റ് ടെസ്റ്റുകള്‍ രക്ഷിതാക്കള്‍ക്ക് തന്നെ നടത്താവുന്നതാണ്.പരീക്ഷാഫലം ഞൊടിയിടയില്‍ വിശദമായിത്തന്നെ മൊബൈലില്‍ ലഭ്യമാകും വിധമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനായി വിദ്യാലയം സെര്‍വര്‍ വാങ്ങിക്കഴിഞ്ഞു.ജൈവപ്പന്തലിന്റെ ഉദ്ഘാടനം വിധു പി നായരും ജൈവ ഗ്ലാലറിയുടെ ഉദ്ഘാടനം ഡോ സി രാമകൃഷ്ണനും നിര്‍വഹിച്ചു.വിദ്യാലയത്തിന്റെ മുന്നോട്ടു പോക്കിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിധുമാഷ് നല്‍കി.
തുടര്‍ന്ന് നടന്ന കുട്ടികളുടെ ക്യാമ്പിന് പ്രശസ്തസംഗീതജ്ഞന്‍ മണക്കാലഗോപാലകൃഷ്ണന്‍, ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവ് ശ്രീ വിജയകുമാര്‍ കൂത്താട്ടുകുളം, പ്രശസ്ത ചിത്രകാരന്‍ വര്‍ഗീസ് കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഒരു പ്രതിഫലവും വാങ്ങാതെ ഈ കൂട്ടുകാരൊക്കെ ചെറിയ്ക്കരയെത്തി എന്റെ നാട്ടുകാരോടും കുട്ടികളോടും ഇടപെടുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്.
ചെറിയാക്കരയുടെ വളര്‍ച്ചയും വിശേഷങ്ങളും പല ദിവസങ്ങളിലും ഞാന്‍ ഇവരുമായി പങ്കുവെക്കാറുണ്ട്.
ചെറിയാക്കരയിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ വിവിധ വര്‍ക്ക് ബുക്കുകളുടെ പ്രകാശനവും ഡിസമ്പര്‍ 16 ന് നടക്കുകയുണ്ടായി.അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊന്നല്‍ വിദ്യാലയം ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.
13 ആയിരം കലണ്ടറുകള്‍ ആയിരം വീടുകളിലേക്ക്
പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന് ദിവസങ്ങള്‍ മാത്രം .കുട്ടികളുടെ പ്രാക്ടസ്, അമ്മമാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന തിരുവാതിരയുടെ പ്രാക്ടീസ് എന്നിവ അവസാന ഘട്ടത്തില്‍.പൂര്‍വവിദ്യാര്‍ത്ഥികളുടെയും നാട്ടുകതാരുടെയും സ്പോണ്‍സര്‍ഷിപ്പുകള്‍ വിദ്യാലയത്തിന് ലഭിച്ചുകൊണ്ടേയിരുന്നു.
ക്രിസ്മസ് അവധിക്ക് വിദ്യാലയം അടയ്ക്കുന്നദിനം ഞങ്ങള്‍ ഹൗസ്ബോട്ടില്‍ ഒരു ക്ലാസ് പിടിഎ യോഗം നടത്തി. ഇതിനും ഞങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ്പുണ്ടായിരുന്നു. ഹൗസ്ബോട്ടില്‍ വെച്ചു തന്നെ കുട്ടികളുടെ പ്രകടനങ്ങളുടെ ഷൂട്ടിങ്ങും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.
പത്രങ്ങള്‍ നല്ല രീതിയില്‍ പരിപാടി കവര്‍ചെയ്തു.
പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ വിതരണം ചെയ്യാനും നാട്ടുകാര്‍ക്ക് പുതുവര്‍ഷസമ്മാനം നല്‍കാനും വിദ്യാലയം 1000 കലണ്ടറുകള്‍ പ്രിന്റു ചെയ്തു.കുട്ടികളുടെ പിറന്നാള്‍ ഫോട്ടോ വെച്ച ഈ കലണ്ടര്‍ പ്രിന്റ് ചെയ്യുന്നതിന് 50000 രൂപയാണ് വിദ്യാലയം സമാഹരിച്ചത്.
വിദ്യാലയം കഴിഞ്ഞ 60 ദിവസം നടത്തിയ പ്രവര്‍ത്തനങ്ങളുടെ
75 ഓളം പാനലുകള്‍ തയ്യാറാക്കി.
14 സെക്കന്റ് ബെല്‍-പൂര്‍ വിദ്യാര്‍ത്ഥി സംഗമം
പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഒരു ഉത്സവമായിരുന്നു.300 ഓളം പൂര്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേക്ക് ഒഴുകി എത്തി. മൂന്ന് പന്തലുകളില്‍ വ്യത്യസ്ത ബാച്ചുകാരുടെ സംഗമം. വിദ്യാലയവികസനത്തിന്റെ നാള്‍ വഴികള്‍ ഞാന്‍ അവതരിപ്പിച്ചു.
എല്ലാവര്‍ക്കും പായസമടക്കമുള്ള സദ്യ ഒരുക്കിയിരുന്നു. കലണ്ടര്‍ വിതരണം ചെയ്തു. പൂര്‍വ അധ്യാപകരുടെ അനുഭവം പങ്കുവെച്ചു. പൂര്‍വ അധ്യാപകരെ ആദരിച്ചു.പലരും വിദ്യാലയത്തിലേക്ക് വലിയ തരത്തില്‍ സംഭാവനകള്‍ നല്‍കി. ചെറിയാക്കരയുടെ പ്രഥമ പ്രധാനാധ്യാപകന്‍ കുഞ്ഞമ്പു മാസ്റ്റര്‍ 25000 രൂപ സംഭാവന നല്‍കിയതു മുതല്‍ ചെറിയാക്കരയിലെ കൊച്ചു കൂട്ടുകാരികള്‍ നൃത്തം ചെയ്ത് സമ്മാനം ലഭിച്ച 1000 രൂപ വരെ വിദ്യാലയത്തിലേക്ക് നല്‍കി. കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച പാര്‍ക്കിന്റെയും സംഗമത്തിന്റെയും ഉദ്ഘാടനം ശ്രീ രാജഗോപാലന്‍ എം എല്‍ എ നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെ അക്കാദമംിക മികവിന്റെ പ്രകടനവും അമ്മമാരുടെയും കുടുംബശ്രീപ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള തിരുവാതിരയും അരങ്ങേറി.
എ ഇ ഒ ശ്രീ എം കെ വിജയകുമാര്‍ ഡയറ്റ് ലക്ചററ്‍ ശ്രീ പിവി വിനോദ്കുമാര്‍, വിനയന്‍ പിലിക്കോട് എന്നിവര്‍ പൂര്‍വവിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. പൂര്‍വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിന് സ്വന്തമായി ഒരു വാഹനം വാങ്ങുന്നതിന് സംഗമത്തില്‍ മൂന്നു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ സ്പോണ്‍സര്‍ ചെയ്തു.
15 ചെറിയാക്കര ചെറുതല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഒരു ഗ്രാമം.
ഇവിടെ ജോലി ചെയ്യുന്ന ഞങ്ങളാരും സമയം നോക്കാറില്ല. അങ്ങനെ ചുവന്ന മഷി പതിഞ്ഞ ഒരു വിദ്യാലയകലണ്ടറില്‍ ഞങ്ങള്‍ക്ക് വിശ്വാസവുമില്ല. എന്നും രാവിലെ 9 മണിക്കകം വിദ്യാലയത്തിലെത്തുന്ന ഞങ്ങള്‍ പലപ്പോഴും വീടെത്തുന്നത് രാത്രി ഏറെ വൈകിയാണ്.
ശനി, ഞായര്‍, മറ്റ് അവധി ദിനങ്ങള്‍ ഒക്കെ ഞങ്ങളെ സംബന്ധിച്ച് ചെറിയാക്കരക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ദിവസങ്ങളാണ്.
നാട്ടുകാരും അങ്ങനെത്തന്നെ. അവര്‍ മിക്കവാറും ദിവസങ്ങള്‍ വിദ്യാലയത്തിലുണ്ട്. തങ്ങളുടെ അധ്വാനം വിദ്യാലയത്തിനായി മാറ്റിവെക്കാന്‍ അവര്‍ മത്സരിച്ച് മുന്നോട്ടു വരികയാണ്. ഒരു നാടൊന്നിച്ചാണ് വിദ്യാലവികസനത്തിന് കൈകോര്‍ത്തിരിക്കുന്നത്..
സാഹചര്യങ്ങള്‍ മാറും. ചെറിയാക്കരക്ക് ചുറ്റുമുള്ള ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാകും. മറ്റു വിദ്യാലയങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള  ഹൈടെക്ക് പദ്ധതികളും അക്കാദമിക മികവുമായി  ജി എല്‍ പി എസ് ചെറിയാക്കര മുന്നേറുമ്പോള്‍ എത്ര കാലമാണ് ഒരു ജനതക്ക് ഇതൊക്കെ തിരിച്ചറിയാതെ ജീവിക്കാന്‍ കഴിയുക.? ഞങ്ങള്‍ക്ക് ഇപ്പോള്‍ ഉറപ്പുണ്ട്. പലോത്ത് നിന്നും വിളഞ്ഞടുക്കത്തു നിന്നുമൊക്കെ വരും വര്‍ഷം കൂടുതല്‍ കുട്ടികള്‍ വിദ്യാലയത്തിലെത്തും. 2019 ഫെബ്രുവരിയോടെ ഞങ്ങളുടെ സ്കൂള്‍ വാഹനം ഓടിത്തുടങ്ങും. സാധിക്കുന്നത്രയും പറ്റുമെങ്കില്‍ കുട്ടികളുടെ വീട്ടില്‍ നിന്നും എനിക്കുതന്നെ അവരെ പിക്ക് ചെയ്യാന്‍ ശ്രമിക്കും .നിത്യേനെ രക്ഷിതാക്കളെ കാണാനും പഠനപുരോഗതി പങ്കുവെക്കാനുമുള്ള അവസരമായി ഈ ഡ്രൈവര്‍ ജോലി പ്രയോജനപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ചെറിയാക്കരയില്‍ കുട്ടികളെത്തും.....
ഈ വിദ്യാലയത്തെ ചെറിയാക്കരക്ക് പുറത്തുള്ള പൊതു സമൂഹവും ആഗ്രഹിക്കും...
ആ നിലയിലേക്ക് വിദ്യാലയത്തെ വളര്‍ത്താനുള്ള കര്‍മ്മ പദ്ധതിയില്‍ നമുക്ക് നിങ്ങളുടെ പിന്തുണ നല്കണേ..
ചെറിയാക്കരയിലേക്ക് പ്രദേശവാസികള്‍ ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ സമീപത്തെ വിദ്യാലയങ്ങള്‍ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ചു തുടങ്ങി..ചെറിയാക്കരയുടെ മികവ് ആഗ്രഹിച്ച് വിദ്യാലയത്തിലെത്തിയ ഞാന്‍ പെട്ടെന്നുതന്നെ ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകും എന്നതാണ് ഇപ്പോള്‍ നടക്കുന്ന വ്യജമായ പ്രചരണം.
ട്രാന്‍സ്ഫര്‍ വാങ്ങി പോകാനല്ല ഞാന്‍ ചെറിയാക്കരയിലെത്തിയത് മറിച്ച് ക്ഷമയോടെ വര്‍ഷങ്ങളോളം ജോലി ചെയ്ത് ചെറിയാക്കരയെ മികവിന്റെ കേന്ദ്രമാക്കാനാണ്...അതിന് ചെറിയാക്കരയില്‍ ഇന്നുള്ള ഞങ്ങളുടെ ടീമിന് സാധിക്കുക തന്നെ ചെയ്യും.
ഇപ്പോള്‍ പ്രീപ്രൈമറിയിലും ഒന്നാം ക്ലാസിലും പ്രവേശനം ആഗ്രഹിക്കുന്ന രക്ഷിതാക്കളോട് എനിക്കൊന്നേ പറയാനുള്ളൂ. ഇത് ഒരു അവസരമാണ്..ഈ മുന്നേറ്റത്തില്‍ ചെറിയാക്കരയുടെ കൂടെ നിന്നാല്‍ നിങ്ങളുടെ കുട്ടി നിങ്ങള്‍ സ്വപ്നം കാണുന്നതിനപ്പുറത്തേക്ക് വളരും.
നിങ്ങളുടെ മക്കള്‍ ഈ വിദ്യാലയത്തിലെ പഠനം പൂര്‍ത്തിയാക്കി പോകും വരെയും സാധിക്കുമെങ്കില്‍ അതിനുശേഷവും ഞാനടക്കമുള്ള അധ്യാപകര്‍ ചെറിയാക്കര തന്നെയുണ്ടാകും.ഈ നന്മ വിദ്യാലയത്തിന്റെ കാവലാളുകളായി.
(
വിദ്യാലയമുന്നേറ്റങ്ങള്‍ എന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ സാധ്യമായിട്ടുള്ളൂ. ചെറിയാക്കരയില്‍ ഞങ്ങള്‍ അധ്യാപകര്‍, പിടിഎ, മദര്‍ പിടിഎ, വിദ്യാലയ വികസന സമിതി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, നാട്ടുകാര്‍ അങ്ങനെ എല്ലാവരും ചേര്‍ന്നാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. ഞാന്‍ എന്റെ കണ്ണിലൂടെ വിദ്യാലയ വികസനത്തിന്റെ നാള്‍വഴികള്‍ കുറിച്ചിട്ടു എന്നുമാത്രം)
-മഹേഷ്
കേരളത്തിലെമ്പാടും നടന്ന അന്വേഷണാനുഭവങ്ങളെ അക്കാദമിക മുന്നേറ്റങ്ങളെ  മികവ് മാതൃകകളെ സ്വാംശീകരിച്ച് തന്റെ പ്രവര്‍ത്തനസാഹചര്യത്തിന് അനുഗുണമാക്കുകയും ഗവേഷണാത്മകമനസോടെ  നൂതനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും നാടിന്റെ മനസൊരുക്കി വിദ്യാലയത്തെ ഉയരത്തിലെത്തിക്കുകയും ചെയ്ത മഹേഷ നല്‍കുന്ന ദിശാബോധം വലുതാണ്.

അനുബന്ധം
അധ്യാപക അവാര്‍ഡ് നിര്‍ണയം സംസ്ഥാന ദേശീയ രീതികള്‍
അധ്യാപക അവാർഡ് നിർണയത്തിൽ ദേശീയതലത്തിൽ പ്രൊഫഷണലിസം നടപ്പാക്കിയപ്പോൾ സംസ്ഥാനം പഴയശൈലിയിൽതന്നെ. പരിഗണിക്കപ്പെടണമെങ്കിൽ ജൂറിക്കുമുന്നിൽ കഴിവുതെളിയിക്കണമെന്ന രീതി ദേശീയതലത്തിൽ നടപ്പായിട്ട് രണ്ടുവർഷമായി. അധ്യാപകർ സമർപ്പിക്കുന്ന നേട്ടങ്ങളുടെ പട്ടിക അടിസ്ഥാനമാക്കിയാണ് ഇപ്പോഴും സംസ്ഥാനത്ത് അവാർഡ് നിർണയം. ദേശീയതലത്തിൽ നിബന്ധനകൾ കർശനമാക്കിയതോടെ അവിടെ ജേതാക്കളുടെ എണ്ണവും കുറഞ്ഞു.
ദേശീയ ശൈലി ഇങ്ങനെ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ലിങ്കിലൂടെയാണ് അവാർഡിന് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോൾ തന്റെ നേട്ടങ്ങളും കഴിവുകളും എല്ലാം അപ്‌ലോഡ് ചെയ്യണം. അതിനെ പിന്തുണയ്ക്കുന്ന രേഖകളും ഉണ്ടാവണം. വീഡിയോകളും ഫോട്ടോകളും ഉൾപ്പെടുത്താം. ഇങ്ങനെ അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ കേന്ദ്ര മന്ത്രാലയത്തിനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും കാണാം. സംസ്ഥാനത്തെ എസ്.സി..ആർ.ടി. ഇവ പരിഗണിച്ച് മികച്ച ആറുപേരെ ശുപാർശ ചെയ്യും. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ തലങ്ങളിൽനിന്ന് രണ്ടുപേരെ വീതമാണ് ശുപാർശ ചെയ്യുന്നത്. ഡി.പി.., വിദ്യാഭ്യാസ സെക്രട്ടറി, .വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരാണ് ശുപാർശ ചെയ്യാനുള്ള പാനലിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ആറുപേരെയും ന്യൂഡൽഹിയിൽ അഭിമുഖത്തിന് വിളിപ്പിക്കും. വിദഗ്ധരായ മൂന്നുപേരുള്ള ജൂറിക്കുമുന്നിൽ ഓരോരുത്തർക്കും 10 മിനിറ്റാണ് അഭിമുഖം. ഇതിൽ എട്ടുമിനിറ്റ് സ്വന്തം നേട്ടങ്ങൾ വിവരിക്കുന്ന പ്രസന്റേഷനുള്ളതാണ്. അപ്‌ലോഡ് ചെയ്ത വിവരങ്ങളുമായി ഇതിനെ ജൂറി വിലയിരുത്തും.
ദേശീയതലത്തിൽ ജേതാക്കളുടെ എണ്ണം ഏഴിലൊന്നായി പ്രൊഫഷണലിസം നടപ്പാക്കിയപ്പോൾ ദേശീയതലത്തിലെ അവാർഡ് ജേതാക്കളുടെ എണ്ണം ഏഴിലൊന്നായി കുറഞ്ഞു. രണ്ടു വർഷംമുമ്പ് 300 പേരെയാണ് തിരഞ്ഞെടുത്തിരുന്നത്. രാജ്യത്താകെ കഴിഞ്ഞകൊല്ലം 42 പേരും ഇക്കൊല്ലം 45 പേരും മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ ഇടപെടലുകൾ കുറയ്ക്കുന്നതിനായാണ് ദേശീയതലത്തിലെ അവാർഡ് നിർണയ ശൈലിക്ക് മാറ്റംവരുത്തിയത്. സംസ്ഥാന അവാർഡുകൾ ജില്ലാതലത്തിലാണ് നൽകുന്നത്.
( മാതൃഭൂമി വാര്‍ത്തയില്‍ നിന്ന് )