ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 27, 2019

അധ്യാപിക പഠിപ്പിച്ചിട്ട് ശരിയായില്ലെങ്കില്‍ നാട്ടുകാര്‍ പഠിപ്പിക്കും ( ദേശീയ വിദ്യാഭ്യാസ നയരേഖ ചര്‍ച്ച-5)


പ്രൈമറി തലത്തിലെ അഞ്ചുകോടിയോളം കുട്ടികള്‍ അടിസ്ഥാന ഭാഷാ ഗണിത ശേഷികള്‍
ആര്‍ജിക്കാത്തവരായിട്ടുണ്ട് എന്ന് കുറ്റസമ്മതത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയരേഖ രണ്ടാം അധ്യായം ആരംഭിക്കുന്നത്. 2025 ആകുമ്പോഴേക്കും അഞ്ചാം ക്ലാസുകാരായ എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ഭാഷാ ഗണിത ശേഷികള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരിക്കല്‍ കുട്ടികള്‍ പിന്നിലായാല്‍ തുടര്‍ന്നുളള വര്‍ഷങ്ങളിലും ആ കുട്ടികള്‍ പിന്നാക്കാവസ്ഥയില്‍ തുടരുന്നു എന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുളളതായി രേഖ സൂചിപ്പിക്കുന്നു. അതിനാല്‍ത്തന്നെ കഴിവുളള പല കുട്ടികളും മുഖ്യധാരയിലെത്താതെ തമോഗര്‍ത്തങ്ങളിലകപ്പെട്ടു പോകുന്നു. വിദ്യാലയത്തില്‍ സ്ഥിരമായി എത്താതിരിക്കുകയും കൊഴിഞ്ഞുപോവുകയുമൊക്കെ ചെയ്യുന്നതിന്റെ കാരണം മറ്റൊന്നല്ല.
കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും എണ്ണാനും കൂട്ടാനുംകുറയ്കാനും യുക്തിചിന്തനത്തിനും പ്രശ്നപരിഹരണത്തിനും ഒക്കെ ശക്തമായ അടിത്തറയുണ്ടാക്കിക്കൊടുത്താല്‍ അത് തുടര്‍കാല പഠനത്തെ അനായാസവും ആസ്വാദ്യവും വേഗതയിലുളളതുമാക്കും.
എന്തെല്ലാമാണ് നിലവിലുളള പ്രതിസന്ധിക്ക് രേഖ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍?
  • വിദ്യാലയ സന്നദ്ധതാപരിപാടിയുടെ അഭാവം . ആദ്യകാല ശിശുവിദ്യാഭ്യാസവും പരിചരണവും വേണ്ട വിധത്തില്‍ ലഭിക്കാത്തത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക പശ്ചാത്തലമുളള കുട്ടികളെ സ്വാധീനിക്കുന്നു
  • താഴ്ന്ന ക്ലാസുകളിലെ പാഠ്യപദ്ധതി കാണാപാഠം പഠനത്തിലേക്ക് വേഗം ആനയിക്കുന്നതാണ്. യാന്ത്രികമായ പഠനമാണ് നടക്കുക.
  • അധ്യാപകരുടെ കാര്യശേഷിയും നിര്‍ണായകമാണ്. വളരെക്കുറിച്ച് അധ്യാപകര്‍ക്കു മാത്രമേ ശിശുകേന്ദ്രിത- ഭിന്നതലബോധന രീതികളില്‍ പരിശീലനം ലഭിച്ചിട്ടുളളൂ.
  • ഒന്ന് , രണ്ട് ക്ലാസുകളിലെ കുട്ടികള്‍ വ്യത്യസ്ത പഠനശൈലിയും പഠനവേഗതയുമുളളരാണ്. പക്ഷേ നിലവിലുളള രീതി എല്ലാവരെയും ഒരേ പോലെ കാണുന്നതാണ്. ഒരേ വേഗതയിലും രീതിയിലും എല്ലാവരുംപഠിക്കുമെന്ന ചിന്തയോടെ അധ്യാപനം നടത്തുന്നതുമൂലം കുറേ കുട്ടികള്‍ പിന്നിലായിപ്പോകുന്നു.
  • അധ്യാപകരുടെ വിന്യാസമാണ് മറ്റൊരു കാരണം. 30:1 എന്ന അനുപാതത്തില്‍ അധ്യാകരെ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നാക്കമായ ചിലേടത്ത് ഈ അനുപാതം പാലിക്കാനും സാധ്യമല്ല
  • കുട്ടികളുടെ ഭാഷയും അധ്യാപകരുടെ ഭാഷയും ഒന്നാകാതെ പോകുന്ന അവസ്ഥകളുണ്ട്. ചെറിയ ക്ലാസിലെ കുട്ടികള്‍ അവരുടെ പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം നടത്തുക. അധ്യാപകര്‍ ഉപയോഗിക്കുന്ന ഭാഷ അവര്‍ക്ക് മനസിലാകുന്നില്ല. ഇത് ആശയഗ്രഹണത്തെ സാരമായി ബാധിക്കുന്നു
  • ആരോഗ്യവും പോഷണവും ശരിയാകാത്തതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്.
എന്താണ് പരിഹാരമായി നിര്‍ദേശിക്കുന്നത്?
  • വിദ്യാലയ സന്നദ്ധതാ പരിപാടി ശക്തമാക്കുക. ആദ്യകാല ശിശുവിദ്യാഭ്യാസം ( പ്രീസ്കൂള്‍ ) കാര്യക്ഷമമാക്കുകയും എല്ലാവര്‍ക്കും പ്രാപ്യമാക്കുകയും ചെയ്യുക
  • അധ്യാപകര്‍ക്ക് മാത്രമായി കുട്ടികളുടെ ഭാഷാ ഗണിത പിന്നാക്കാവസ്ഥ പരിഹരിക്കാനാകില്ലെന്നും ദേശീയതലത്തില്‍ വലിയ ഇടപെടല്‍ ആവശ്യമാണെന്നും രേഖ പറയുന്നു. അതിന്റെ രീതിയാണ് രസാവഹം
  • കുട്ടികള്‍ മെച്ചപ്പെട്ട വിഭവമാണെന്നും അവര്‍ക്ക് പരസ്പരം പഠിപ്പിക്കാനാകുമെന്നും അതിനാല്‍ മുതിര്‍ന്ന ഒരു കുട്ടി മറ്റൊരു കുട്ടിയെ പഠിപ്പിക്കലാണ് ഏറ്റവും മെച്ചപ്പെട്ട പഠനാനുഭവമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. ഇത് എല്ലാ വിഷയങ്ങളുടെയും പഠനനിലവാരംഉയര്‍ത്താനുളള ഫലപ്രദമായ തന്ത്രമായി നിര്‍ദേശിക്കുന്നു.
  • സമൂഹത്തിലെ വിദ്യാസമ്പന്നരായ വ്യക്തികളുടെ പിന്തുണയാണ് രണ്ടാമത്തെ സാധ്യതയായി ഉയര്‍ത്തിക്കാട്ടുന്നത്. പരിഹാരബോധനത്തിന് അവരെ സ്കൂള്‍ സമയത്തിനു ശേഷം ഉപയോഗിക്കണം. അവര്‍ക്ക് അധ്യാപകര്‍ക്കും കുട്ടികള്‍ക്കമിടയിലുളള ഭാഷാപരമായ തടസ്സങ്ങളെ മറികടക്കാനാകും. പരിഹാരാധ്യാപകര്‍ ( remedial instructors) പ്രാദേശിക ഹീറോകളാണെന്നാണ് അവകാശവാദം .
  • സന്നദ്ധ പ്രവര്‍ത്തകരാണ് മൂന്നാമത്തെ സാധ്യത. ദൗത്യ ബോധത്തോടെ അവര്‍ പ്രവര്‍ത്തിക്കും . യോഗ്യതയുളളവര്‍ക്ക് പരിഹാരാധ്യാപകര്‍ ( remedial instructors) എന്ന നിലയില്‍ സമൂഹത്തെയും രാജ്യത്തെയും സേവിക്കാനാകും. ഒരാള്‍ ഒരു കുട്ടി എന്ന രീതിയിലായാല്‍പ്പോലും വലിയ മാറ്റമുണ്ടാക്കും
  • സാക്ഷരരായ ഓരോ ആളും ഓരോ പഠിതാവിനെ വീതം വായിക്കാന്‍ പഠിപ്പിച്ചാല്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറിപ്പോകും.

    • ദേശീയ ട്യൂട്ടേഴ്സ് പ്രോഗ്രാമാണ് ഒരു ഇടപെടല്‍ National Tutors Programme (NTP). യമണ്ടന്‍ പേര്. കാര്യമിത്രയേയുളളൂ. സ്കൂളിലെ കുട്ടികളെ തന്നെ ട്യൂട്ടറാക്കുന്ന പരിപാടിയാണിത്
    • പരിഹാരബോധന സഹായി പദ്ധതി (Remedial Instructional Aides Programme -RIAP) നടപ്പിലാക്കും. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി പ്രാദേശിക സമൂഹത്തില്‍ നിന്നും സ്ത്രീകളെ തെരഞ്ഞെടുത്ത് പ്രയോജനപ്പെടുത്തും. സ്കൂള്‍ സമയത്തും ശേഷവും മധ്യവേനല്‍ അവധിക്കാലത്തും ഇവര്‍ പഠിപ്പിക്കും
    • കൊഴിഞ്ഞു പോക്ക് തടയുന്നതിനും ഇവര്‍ പ്രവര്‍ത്തിക്കും ഈ വനിതകള്‍ B.Ed പാസായാല്‍ അവരെ അധ്യാപകരായി നിയോഗിക്കും.
    • വലിയതോതില്‍ സമൂഹത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും. പെന്‍ഷന്‍ പറ്റിയവര്‍, വിമുക്തഭടന്മാര്‍, അയല്‍പക്ക വിദ്യാലയങ്ങളിലെ സമര്‍ഥരായ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ദേശീയ ട്യൂട്ടേഴ്സ് പ്രോഗ്രാം, പരിഹാരബോധന സഹായി പദ്ധതി എന്നിവയുമായി ബന്ധിപ്പിക്കും
    ഒഴിവുളള അധ്യാപക തസ്തിക നികത്തല്‍, മതിയായ പരിശീലനം നല്‍കല്‍ എന്നിവയും നിര്‍ദേശിക്കുന്നു.
  • പ്രഭാതഭക്ഷണം നല്‍കേണ്ടതിന്റെ അനിവാര്യത സൂചിപ്പിക്കുന്നു. പ്രഭാതസമയമാണ് പഠനത്തിന് ഏറ്റവും അനുയോജ്യമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രഭാത ഭക്ഷണം നല്‍കുകയാണെങ്കില്‍ കുട്ടികള്‍ രാവിലെ സ്കൂളിലെത്തും . മധ്യാഹ്നഭക്ഷണം വരെയുളള സമയം ഫലപ്രദമായ വിനിമയത്തിനുപയോഗിക്കാം.
  • ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി അടിസ്ഥാന ഗണിത ഭാഷാശേഷികള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകണം.
  • എല്ലാ ദിവസവും ഗണിതത്തിലും വായനയിലും അര്‍പ്പിതമായ മണിക്കൂറുകള്‍ നിര്‍ബന്ധമാകണം
  • ഭാഷാവാരങ്ങളും ഗണിതവാരങ്ങളും നടത്തി വൈവിധ്യമുളള പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കണം
  • കുട്ടികള്‍ക്ക് അവരുടെ ശേഷി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന ഭാഷാമേളകളും ഗണിതമേളകളുമാണ് മറ്റൊരു നിര്‍ദേശം. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും സമൂഹവും പങ്കെടുക്കുന്ന ശ്രദ്ധേയമായ സംഭവമാകണം അത്
  • ഭാഷയ്കും ഗണിതത്തിനും പ്രാധാന്യം നല്‍കുന്ന അസംബ്ലികളാണ് വേറൊരിനം
  • എഴുത്തുകാരെയും ഗണിതശാസ്ത്രജ്ഞരെയും ആദരിക്കുന്ന ദിനാചരണങ്ങള്‍, ലൈബ്രറി പ്രവര്‍ത്തനം, കഥപറയല്‍, സംഘവായന,പസിലുകള്‍ , ഗണിതത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയവയും പരിഹാര നിര്‍ദേശങ്ങളാണ്.
  • എല്ലാ കുട്ടികള്‍ക്കും വര്‍ക്ക് ബുക്ക് തയ്യാറാക്കി നല്‍കണം.വ്യക്തിഗതബോധനത്തിന് സഹായകമാകും ഇവ
  • ദേശീയ അധ്യാപക പോര്‍ട്ടലായ ദിക്ഷയില്‍ കൂടി ഉയര്‍ന്ന ഗുണതയുളള വിഭവങ്ങള്‍ ലഭ്യമാക്കും
  • ഒന്നാം ക്ലാസിലേക്കു് മൂന്നുമാസം ദൈര്‍ഘ്യമുളളസന്നദ്ധാതാ മോഡ്യൂള്‍ ദേശീയതലത്തില്‍ തയ്യാറാക്കും. ഇത് പരിശീലിക്കുന്നതിന് ഒന്നാം ക്ലാസിലെ അധ്യാപകര്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനം നല്‍കും
  • സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുളള പഠനരീതികള്‍ വികസിപ്പിക്കും
  • അധ്യാപകപരിശീലനം പുനരാസൂത്രണം ചെയ്യും
  • ലൈബ്രറി പ്രവര്‍ത്തനം വായനാസംസ്കാരം വളര്‍ത്തും വിധമാക്കി മാറ്റും
  • ചിട്ടയായ വിലയിരുത്തല്‍ നടത്തും. കമ്പ്യൂട്ടറധിഷ്ഠിത വിലയിരുത്തല്‍ രീതി ഉപോഗിക്കും. എല്ലാ വിദ്യാലയങ്ങളിലും കമ്പ്യൂട്ടറുകളും ടാബുകളും ലഭ്യമാക്കും

വിശകലനം
  • അധ്യാപിക പഠിപ്പിച്ചിട്ട് ശരിയായില്ലെങ്കില്‍ നാട്ടുകാര്‍ പഠിപ്പിക്കും  എന്ന സമീപനത്തിന്റെ പ്രായോഗിക രൂപമാണ് സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ ,
    പരിഹാരബോധനത്തിനുളള സഹായികള്‍, ട്യൂട്ടര്‍മാര്‍, വിദ്യാസമ്പന്നരായ വ്യക്തികള്‍ എന്നിങ്ങനെ പല പേരുകളില്‍ വിദ്യാലയത്തിലേക്ക് ആളുകളെ നിയോഗിക്കല്‍. ഇത് കാവിപ്പടയുടെ കടന്നു കയറ്റത്തിനുളള ഉപായമല്ലേ എന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. കാരണം വിദ്യാര്‍ഥികളുടെ പിന്നാക്കാവസ്ഥയെ ബോധനശാസ്ത്രപരമായി വിശകലനം ചെയ്യാതെ പരിഹാര സാധ്യതകളെന്ന നിലയില്‍ അക്കാദമിക രംഗത്തേക്ക് കൃത്യമായ ചുമതല നല്‍കി ആളെ കയറ്റിവിടുകയാണ്. വിമുക്തഭടന്റെ രാഷ്ട്രസേവനത്തുടര്‍ച്ചയായി പരിഹാരബോധനം മാറുന്നു.!
  • പരിഹാരബോധനം വേണ്ടി വരുന്നത് ബോധനരീതിയിലെ പോരായ്മ കൊണ്ടു കൂടിയാണ്. ആ പോരായ്മ പരിഹരിക്കാനുളള മാര്‍ഗങ്ങള്‍ രേഖ മുന്നോട്ടു വെക്കുന്നില്ല.
  • ആവശ്യത്തിന് അധ്യാപകരില്ല, ഏകാധ്യാപക വിദ്യാലയങ്ങളാണ്, മള്‍ട്ടി ഗ്രേഡ് ക്ലാസുകളാണ് എന്നു മറ്റൊരധ്യായത്തില്‍ ഏറ്റു പറഞ്ഞ രേഖയാണിത് “2016–17 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരു ടീച്ചര്‍ മാത്രമുളള 119,303 വിദ്യാലയങ്ങളുണ്ടായിരുന്നു. അതില്‍ 94,028 ഉം പ്രൈമറി സ്കൂളുകളായിരുന്നു. 80% പ്രൈമറി വിദ്യാലയങ്ങളില്‍ മൂന്നില്‍ താഴെ അധ്യാപകര്‍ മാത്രമാണുളളത്" എന്നു വിലയിരുത്തുമ്പോള്‍ കുട്ടികള്‍ വേണ്ടത്ര ശേഷി നേടാത്തതിന്റെ കാരണവും വ്യക്തമാകും. ഒരധ്യായത്തില്‍ സൂചിപ്പിച്ച കാരണങ്ങളെ പാടെ മാറ്റിവെച്ചാണ് ഈ അധ്യായത്തില്‍ പരിഹാരം ചര്‍ച്ച ചെയ്യുന്നത്.
  • കേരളത്തിലെ പോലെ പാഠ്യപദ്ധതി പരിഷ്കാരം ഇതരസംസ്ഥാനങ്ങളില്‍ നടന്നിട്ടില്ല. കാണാപാഠം പഠനത്തിലധിഷ്ഠിതമായ പഠനരീതിയാണ് അവിടെ. യാന്ത്രികമായി അക്ഷരങ്ങളുരുവിട്ടും ആവര്‍ത്തിച്ചെഴുതിയും പഠിക്കലാണ് . ഒട്ടേറെ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അവയൊക്കെ പരമ്പരാഗത രീതിയിലുളളവയാണ് . അതിനാല്‍ത്തന്നെ വിരസവും ഫലം താരതമ്യേന കുറവുമായിരിക്കും. സാമൂഹിക ജ്ഞാനനിര്‍മിതിവാദമെന്താണെന്നോ വ്യവഹാരവാദമെന്താണെന്നോ കൃത്യമായി വേര്‍തിരിച്ചറിയാതെ കാണാതെ പഠിക്കലിനെയും പ്രവര്‍ത്തനാധിഷ്ഠിതപഠനമായി വ്യാഖ്യാനിക്കുന്നവരാണ് ഇതരസംസ്ഥാനക്കാര്‍. കേരളത്തിലെ പോലെ ക്ലാസ് അടി്സ്ഥാനത്തില്‍ എല്‍ പി യില്‍ അധ്യാപകരെ നിയോഗിക്കുന്നുമില്ല. സ്ഥിരാധ്യാപകര്‍ക്ക് പകരം കരാര്‍ അധ്യാപകരാണ്. ഇതിനും പുറമേ ജാതീയമായ വിവേചനങ്ങളും. ജിസ്റ്ററില്‍ പേരുണ്ടാകും. ക്ലാസില്‍ വന്നെങ്കിലായി. ഉച്ചഭക്ഷണസമയത്തു മാത്രം സ്കൂളില്‍ വരുന്ന കുട്ടികളെ എനിക്ക് ബീഹാറില്‍ കാണാന്‍ കഴിഞ്ഞു. ബോധനശാസ്ത്രപരവും നിര്‍വഹണപരവും സാമൂഹികവുമായ ഒത്തിരി ഘടകങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയെ വിശകലനം ചെയ്യാന്‍ രേഖ ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത.
  • വിദ്യാലയത്തിലെ മുതിര്‍ന്ന കുട്ടികളെക്കൊണ്ട് താഴ്ന്ന ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് വലിയ സംഭവമായി അവതരിപ്പിക്കുന്നത്. മുതിര്‍ന്ന കുട്ടിക്ക് സ്വന്തം പാഠങ്ങള്‍ പഠിക്കേണ്ടേ?  
    കുട്ടി നന്നായി പഠിക്കാത്തതിന്റെ കാരണം പഠിപ്പിക്കുന്ന രീതിയുടെ പരിമിതിയാണെങ്കില്‍ അതല്ലേ മാറ്റേണ്ടത്
     മള്‍ട്ടിഗ്രേഡ് ക്ലാസുകളെയാണ് ഈ രേഖ ഉദാത്തമാക്കുന്നത്.
  • സാക്ഷരരായ ഓരോ ആളും ഓരോ പഠിതാവിനെ വായിക്കാന്‍ പഠിപ്പിക്കുക. എന്നാല്‍ പിന്നെ വിദ്യാലയമൊന്നും വേണ്ടല്ലോ. ആര്‍ക്കും വായനപഠിപ്പിക്കാം. കണക്കും പഠിപ്പിക്കാം. വായനയും എഴുത്തുമെല്ലാം ശാസ്ത്രീയമായി അഭ്യസിക്കുക എന്ന സമീപനത്തെയാണ് എടുത്തു ചവറ്റുകൊട്ടയില്‍ കളയുന്നത്. കേരളത്തിലെ ഓരോ വീട്ടുകാരും ഇങ്ങനെ
    തീരുമാനിച്ചാല്‍ കുട്ടി എഴുത്തും വായനയും കണക്കും പഠിക്കുമോ? പ്രായോഗികമാണോ അത്? മുതിര്‍ന്നവരെ പഠിപ്പിക്കാന്‍ ഒരാള്‍ ഒരു നിരക്ഷരെ പഠിപ്പിക്കുക എന്ന മുദ്രാവാക്യം പണ്ട് ഉയര്‍ത്തിയിരുന്നു. മുതിര്‍ന്നവരുടെ ബോധശാസ്ത്രം അറിയാതെയുളള ആ പ്രയോഗം ലക്ഷ്യം നേടിയില്ല. കേരളത്തില്‍ എറണാകുളം സാക്ഷരതായജ്ഞമാണ് സംവാദാത്മകമായ ബദല്‍ രീതി അവതരിപ്പിച്ചത്. സ്കൂളുകള്‍ പൂട്ടുന്നതിന് കാരണമായി ക്ലാസില്‍ ഇരുപത് കുട്ടികളെങ്കില്‍ വേണമെന്നു വാദിക്കുന്ന രേഖയാണ് ഓരോ കുട്ടിയോയുെ ഒറ്റയ്ക് പഠിപ്പിക്കുന്നതിനെ ഇവിടെ വാഴ്ത്തുന്നത്!
  • വിദ്യാലയത്തിനു പുറത്തുളളവരാണ് അക്കാദമിക രംഗത്തെ പ്രശ്നപരിഹാരകരെന്ന നയമാണ് രേഖയ്കുളളത്. എന്തുകൊണ്ടാണ് നാം അംഗീകൃത പാഠ്യപദ്ധതിയും ഉത്തരവാദിത്വപ്പെട്ട അധ്യാപകരെയും അധ്യാപനത്തിനായി ഉപയോഗിക്കുന്നത്? പുഷ്പകവിമാനം കണ്ടു പിടിച്ച ശാസ്ത്രജ്ഞനെ അവതരിപ്പിക്കുന്നവര്‍ക്ക് കുട്ടികളെ വിട്ടുകൊടുക്കാത്തത്? മതനിരപേക്ഷവും ജാനധിപത്യക്രമത്തിലൂന്നിയതുമായി ഭാരത്തില്‍ വിദ്യാഭ്യാസ രംഗം കരുതലോടെ ഇടപെടേണ്ട മേഖലയാണ് എന്നതുകൊണ്ടു തന്നെ.
  • അംഗീകൃത നിയമനരീതികള്‍ കാറ്റില്‍ പറത്തി പരിഹാരബോധനത്തിനായി എത്തുന്ന വനിതകളെ അവര്‍ യോഗ്യതയുളളവരെങ്കില്‍ അധ്യാപകരായി നിയമിക്കുമെന്നു പറയുന്നു. നിയമനം പി എസ് സി പോലുളള സംവിധാനത്തെ മറികടന്നുകൊണ്ടാകുമോ?
  • പഠനസമയത്തും പരിഹാരബോധനക്ലാസുകള്‍ നടത്താന്‍ പുറത്തുളളവരെ അനുവദിക്കുമത്രേ! അധ്യാപകര്‍ അപ്പോള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ കേട്ടു മനസിലാക്കാന്‍ പോലും അവസരം ലഭിക്കാതെ പോകാം. പഠനവിടവ് സംഭവിക്കാം.
  • പ്രഭാതഭക്ഷണം നല്‍കാനുളള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
  • ഏറ്റവും രസകരമായ സംഗതി എന്‍ സി ഇ ആര്‍ ടി ദേശീയ പഠനനേട്ട സര്‍വേ നടത്തി പഠനവിടവുകള്‍ ഓരോ സംസ്ഥാനത്തെയും ഓരോ ജില്ലയിലെയും ഓരോ വിഷയത്തിലെയും കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിക്കാനുളള റോഡ് മാപ്പ് തയ്യാറാക്കുകയും ചെയ്തിരുന്നു. അതെല്ലാം മാഞ്ഞുപോയോ?.  
    നാസ് പഠനറിപ്പോര്‍ട്ടുകളില്‍ കേരളം മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളീയമാതൃകകള്‍ പരിഗണിക്കാന്‍ രേഖ തയ്യാറാകണമായിരുന്നു.
  • അഞ്ചാം ക്ലാസ് വരെ അടിസ്ഥാന ഗണിത ഭാഷാ നൈപുണിക്കായി നീക്കി വെക്കണമെന്നത് ഉയര്‍ന്ന ശേഷികള്‍ നേടാനുളള സാധ്യതകളെ തടയുമോ എന്ന ചോദ്യവും ഉന്നയിക്കേണ്ടതുണ്ട്.
  • ഐസി എസ് സി സിലബസിനും സി ബി എസ് ഇക്കാര്‍ക്കും കേന്ദ്രീയ വിദ്യാലയത്തിനുമൊന്നും ഇവ ബാധകമാകില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ദുരന്തമായിരിക്കും.
  • യു പി എ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയിരുന്നു. ആധുനിക വീക്ഷണങ്ങളാണ് അതില്‍ പ്രതിഫലിച്ചിരുന്നത്. അതിലെ കാഴ്ചപ്പാടുകളില്‍ നിന്നുളള വ്യതിചലനം പ്രകടമാണ്.
    മൂന്നുമാസം ദൈര്‍ഘ്യമുളളസന്നദ്ധാതാ മോഡ്യൂള്‍ ദേശീയതലത്തില്‍ തയ്യാറാക്കുന്നതു കൊള്ളാം പക്ഷേ അതിന്റെ പ്രായോഗികത പരിശോധിച്ച് ബോധ്യപ്പെട്ട ശേഷണേ വ്യാപിപ്പിക്കാവൂ. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ സ്വന്തം രീതികളില്‍ മുന്നോട്ടു പോകേണ്ട എല്ലാത്തിനും ഉത്തരം ഞങ്ങളുടെ പക്കലുണ്ട് എന്ന രീതിയിലുളള സമീപനമാണ് പ്രതിധ്വനിക്കുന്നത്.

Tuesday, June 25, 2019

ഒന്നും രണ്ടും ക്ലാസുകള്‍ പ്രീസ്കൂളിനോട് ചേരുമ്പോള്‍ ( ദേശീയ വിദ്യാഭ്യാസ നയരേഖ ചര്‍ച്ച- 4)

ആദ്യകാല ശിശുവിദ്യാഭ്യാസവും ഒന്ന് രണ്ട് ക്ലാസുകളും ചേര്‍ത്തുളള അടിസ്ഥാനഘട്ടം (foundation stage)
ആണ് പൊതുവിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടമായി ദേശീയ വിദ്യാഭ്യാസ രേഖ വിഭാവനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്നു രേഖ പറയുന്ന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
  • 2020 ല്‍ വനിതാശിശു വികസനവകുപ്പ് ( MWCD ), ആര്‍ എസ് എ എന്നിവ അവര്‍ നടത്തുന്ന ആദ്യകാല ശിശുവിദ്യാഭ്യാസ പരിപാടി സ്കൂള്‍ വിദ്യാഭ്യാസവുമായി ഉദ്ഗ്രഥിക്കും. ഇതാകട്ടെ ഭരണപരമായ നടത്തിപ്പ് , നിയന്ത്രണം, പാഠ്യപദ്ധതി തുടങ്ങിയ എല്ലാ ഘടകങ്ങളെയും കണക്കിലെടുത്തായിരിക്കും.
  • ആദ്യകാല ശിശുവിദ്യാഭ്യാസ ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും എന്നാല്‍ വനിതാശിശുവികസനവകുപ്പും (MWCD ) ആരോഗ്യ കുടുംബക്ഷേമ വകുപ്പും ( MHFW) അവരുടെ പ്രവര്‍ത്തനം തുടരും. ആര്‍ എസ് എ യുമായി അവ ഏകോപിപ്പിക്കും
  • ഓരോ സംസ്ഥാനവും ഇക്കാര്യത്തില്‍ സമഗ്രമായ പ്ലാന്‍ തയ്യാറാക്കണം. ഭൗതികസൗകര്യങ്ങളും പ്രാദേശികാവശ്യങ്ങളും ശിശുവിദ്യാഭ്യാസപാഠ്യപദ്ധതിയുടെ പ്രദാനവും കണക്കിലെടുത്താകണം [നിര്‍വഹണ കാലയളവ് 2022-2028]
  • എല്ലാ കുട്ടികള്‍ക്കും പ്രീസ്കൂള്‍ വിദ്യാഭ്യാസം അവകാശമാണ്.
  • പ്രീസ്കൂളിനൊപ്പം ഒന്നും രണ്ടും ക്ലാസുകള്‍ കൂടി ചേരുന്നതാണ് അടിസ്ഥാനഘട്ടം (Foundational Stage) . അനുഭവാധിഷ്ഠിതവും അയവുളളതും ക്രീഡാരാതിയിലുളളതും കണ്ടെത്തല് പഠനരീതിപ്രകാരമുളളതുമായ ഭിന്നതലപഠനമായിരിക്കും അവിടെ നടക്കുക. അക്ഷരപഠനം, സംഖ്യാപഠനം, നിറം, രൂപം, ആകൃതി, ശബ്ദം. ചലനം, ചിത്രീകരണം, സംഗീതം, ജിജ്ഞാസ, ടീം വര്‍ക്ക്, സഹകരണം, പരസ്പരം സംവദിക്കല്‍, അനുതാപം, കഥകള്‍, പാട്ടുകള്‍, കളികള്‍, നിര്‍മാണം, പസിലുകള്‍, കുത്തുകള്‍ യോജിപ്പിക്കല്‍ തുടങ്ങിയവയിലൂടെ സമഗ്രമായ രീതിയില്‍ കുട്ടികളുടെ ശേഷി വികസിപ്പിക്കുന്നതിനാണ് അടിസ്ഥാനഘട്ടം ലക്ഷ്യമിടുന്നത്
  • കുട്ടികള്‍ക്ക് 0-3 പ്രായത്തില്‍ ഏറെ വേഗത്തില്‍ ഭാഷകള്‍ പഠിക്കാനുളള കഴിവുണ്ട്. 3-8 പ്രായക്കാര്‍ക്കായുളള അടിസ്ഥാനഘട്ടത്തില്‍ ബഹുഭാഷാനൈപുണികള്‍ രേഖ നിര്‍ദേശിക്കുന്നു.
  • അങ്കണവാടികള്‍ അക്കാദമികമായ തലം ശക്തിപ്പെടുത്തണം. ഉചിതമായ പഠനസമാഗ്രികളും പാഠ്യപദ്ധതി രൂപരേഖയും പ്രയോജനപ്പെടുത്തണം.
  • അങ്കണവാടികളോ പ്രീസ്കൂളുകളെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാത്ത പ്രദേശങ്ങളില്‍ ഉയര്‍ന്ന ഗുണതയുളളതും ഒറ്റയ്ക്കു നില്‍ക്കുന്നതുമായ പ്രീസ്കൂളുകള്‍ സ്ഥാപിക്കണം
  • ഭിന്നതലസ്വഭാവമുളളതും കളിരീതി പിന്തുടരുന്നതുമായ പാഠ്യപദ്ധതി പ്രകാരം കുട്ടികളെ പ്രായമനുസരിച്ച് തരംതിരിച്ച് പഠിപ്പിക്കില്ല. എല്ലാ അങ്കണവാടികളെയും പ്രീസ്കൂളുകളെയും തമ്മില്‍ അടുത്തുളള പ്രൈമറി സ്കൂളുമായി ബന്ധിപ്പിക്കും
  • MHRD ആണ് അങ്കണവാടികളെയും പ്രീസ്കൂളുകളെയും ആദ്യകാല ശിശുവിദ്യാഭ്യാസനയം, പാഠ്യപദ്ധതി, ബോധനശാസ്ത്രം എന്നിവ തീരുമാനിക്കുക
  • പഠനസൗഹൃദപരമായ അന്തരീക്ഷം. ജ്‍‍ഞാതൃമനശാസ്ത്രജ്‍ഞര്‍, ആദ്യകാല ശിശുവിദ്യാഭ്യാസ വിദഗ്ദര്‍,വാസ്തുശില്പികള്‍ എന്നിവരടങ്ങുന്ന പ്രാദേശിക സമിതിയായിരിക്കും പഠനാന്തരീക്ഷമൊരുക്കുന്നതിനുളള ഡിസൈന്‍ നിശ്ചയിക്കുക
  • നിലവിലുളള അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ആറു മാസത്തെ പ്രത്യേക പരിശീലനം നല്‍കും.
    • സ്കൂള്‍ കോംപ്ലക്സുമായി ഫൗണ്ടേഷന്‍ ഘട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കും
വിശകലനം
  • ആദ്യകാല ശിശുവിദ്യാഭ്യാസം കുട്ടിയുടെ അവകാശമെന്ന നിലയില്‍ കാണുന്നത് സ്വാഗതാര്‍ഹം
  • അങ്കണവാടികള്‍, പ്രീസ്കൂളുകള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതും നന്ന്
  • ചെറുപ്രായത്തിലുളള കുട്ടികള്‍ക്കായി പൊതു പാഠ്യപദ്ധതി എന്നതും ഗണകരമായ മാറ്റം
  • ഉയര്‍ന്ന നിലവാരത്തിലുളള ഭൗതികസൗകര്യം ഉറപ്പാക്കാനുളള നീക്കവും ശ്രദ്ധേയം
  • വിദ്യാലയവുമായി കണ്ണിചേര്‍ക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഒന്ന്, രണ്ട് ക്ലാസുകളെക്കൂടി പരിധിയില്‍പ്പെടുത്തിയാണ് ഫൗണ്ടേഷന്‍ സ്റ്റേജ്. കുട്ടികളെ പ്രായം പരിഗണിച്ച് തരംതിരിക്കാതെ പഠിപ്പിക്കുമെന്നും പറയുന്നു. അതിന്റെ പ്രായോഗികത പരിശോധിക്കണം. ഒന്നാം ക്ലാസില്‍ മുപ്പത് കുട്ടികള്‍, രണ്ടാം ക്ലാസില്‍ മുപ്പത് കുട്ടികള്‍, പ്രീപ്രൈമറിക്കാര്‍ 3+,4+,5+ ഇരുപത് വീതം കൂട്ടിയാലും ആകെ നൂറിലധികമായി. ഇവരെ എങ്ങനെ ഒന്നിച്ചിട്ട് പഠിപ്പിക്കും? അവരുടെ വികസനാവശ്യങ്ങളെല്ലാം സമാനമാണോ? അതോ കുട്ടികള്‍ തീരെ കുറവുളള വിദ്യാലയങ്ങളെ മാത്രമാണോ ലക്ഷ്യമിടുന്നത്. ഒന്നിലേറെ ഡിവിഷനുകള്‍ ഒന്നിലും രണ്ടിലുമുളളയിടത്ത് എന്തു ചെയ്യും?

  • ആരാണ് ഫൗണ്ടേഷന്‍ ഘട്ടത്തിലെ അധ്യാപിക എന്നതു സംബന്ധിച്ച് രേഖ കൃത്യമായ നലപാട് വ്യക്തമാക്കുന്നില്ല. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ആറുമാസത്തെ പരിശീലനം നല്‍കി അവരെ പ്രാപ്തരാക്കും എന്ന സൂചനയില്‍ നിന്നും പ്രീ പ്രൈമറി അധ്യാപകവിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് ഒന്ന് രണ്ട് ക്ലാസുകള്‍ കൂടി പഠിപ്പിക്കാന്‍ കഴിയുമെന്ന ധാരണയാകാം ഉളളത്. അവരുടെ കോഴ്സ് രണ്ടു വര്‍ഷവുമാണ്. ടെറ്റ് പരീക്ഷ ഫൗണ്ടേഷന്‍കാര്‍ക്കും ബാധകമാണെന്ന് രേഖയില്‍ മറ്റൊരിടത്ത് പറയുന്നുമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ നിലവില്‍ ഒന്ന് , രണ്ട് ക്ലാസുകളില്‍ പഠിപ്പിക്കുന്ന ആയിരക്കണക്കിന് അധ്യാപകരെ എവിടെ വിന്യസിക്കും? എന്തടിസ്ഥാനത്തില്‍ പ്രൈമറി അധ്യാപകരെ തരം തിരിക്കും?
  • പ്രീസ്കൂള്‍ പ്രൈമറിവിദ്യാലയങ്ങളുടെ ഭാഗമാക്കുന്നതോടെ ആവശ്യമായി വരുന്ന ഭൗതിക ക്രമീകരണങ്ങള്‍ ചെറുതല്ല. എയ്ഡഡ് മേഖലയില്‍ സ്വാഭാവികമായി ഇത്തരം ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. അവിടെ എന്തു ചെയ്യും?
  • സ്കൂള്‍ കോംപ്ലക്സ് പരിധിയിലുളള എല്ലാ ആദ്യകാലശിശുവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അക്കാദമിക പിന്തുണ നല്‍കുന്നതിന് കോംപ്ല്ക്സ് തലത്തില്‍ എന്ത് സംവിധാനമാണുണ്ടാവുക എന്നു വ്യക്തമല്ല
    • സ്കൂള്‍ കോംപ്ലക്സ് ഒമ്പതുമുതല്‍ പന്ത്രണ്ട് വരെയുളള സെക്കണ്ടറി സ്കൂളിനെ കേന്ദ്രീകരിച്ചാണ്. കേരളത്തില്‍ എല്ലായിടത്തും സര്‍ക്കാര്‍ സ്കൂളുകളല്ല ഉളളത്. എയ്ഡഡ് വിദ്യാലയങ്ങളെ കോംപ്സക്സ് കേന്ദ്രമാക്കുന്നതിനും അതിലേക്ക് നിയമനം നടത്തുന്നതിനുമൊന്നും പ്രായോഗികമായി സാധ്യത കുറവാണ്.
  • പ്രധാനമായ മറ്റൊരു സംഗതി ഒന്നിലധികം ഭാഷകള്‍ പഠിക്കാന്‍ ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് കഴിയുമെന്നതിനാല്‍ ഫൗണ്ടേഷന്‍ ഘട്ടത്തില്‍ ഒന്നിലധികം ഭാഷകളാകാം എന്ന നിലപാടാണ്. കുട്ടി ഇടപഴകുന്ന ഭാഷാസമൂഹത്തിന്റെ പ്രത്യേകതകളില്‍ നിന്നും വിവിധ ഭാഷകള്‍ സ്വാഭാവികമായി കുട്ടി പഠിക്കും. അത്തരം സ്വാഭാവിക ഭാഷാന്തരീക്ഷം സൃഷ്ടിക്കാനാകുമോ? ഫലത്തില്‍ ഇംഗ്ലീഷു കൂടി മാതൃഭാഷയോടൊപ്പം ആദ്യകാല ശിശുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും. അതിന് അനുഭവം ഒരുക്കുന്നത് യാന്ത്രികമായ രീതി പ്രകാരമാണെങ്കില്‍ പഠനഭാരമാകും ഉണ്ടാവുക. ചെറുക്ലാസുകളിലെ ബോധനമാധ്യമം മാതൃഭാഷയാകണമെന്ന നിലപാടില്‍ വെളളം ചേര്‍ക്കപ്പെടാം.
  • നിലവിലുളള പ്രൈമറി വിദ്യാലയത്തിനെ രണ്ടാക്കുകയാണ്. മൂന്നും നാലും ഒരു ഘട്ടത്തിലേക്കും ( അഞ്ചാം ക്ലാസിനെക്കൂടി സ്വീകരിച്ച്) ഒന്നും രണ്ടും പ്രീസ്കൂളും ചെര്‍ന്ന മറ്റൊരു ഘട്ടത്തിലേക്കും അത് മുറിയും. അങ്ങനെയാകുമ്പോള്‍ വേണ്ട സ്ഥല ലഭ്യത ക്ലാസ്മുറികളുടെ എണ്ണം, മറ്റു ക്രമീകരണങ്ങള്‍ ഒക്കെ ആലോചിക്കണം. അധ്യാപകവിന്യാസം തലവേദനയാകും. കേരളത്തെപ്പോലെ വ്യാപകമായി വിദ്യാലയങ്ങള്‍ ഉളള സംസ്ഥാനങ്ങളില്‍ ഇത് അതി സങ്കീര്‍ണമാകാനാണ് സാധ്യത.
    • ഒന്ന് രണ്ട് ക്ലാസുകളില്‍ പ്രത്യേകഅധ്യാപകര്‍ ഇല്ലാത്ത, ഏകാധ്യാപക വിദ്യാലയങ്ങളോ മള്‍ട്ടി ഗ്രേഡ് സെന്ററുകളോ പ്രവര്‍ത്തിക്കുന്ന വടക്കേ ഇന്ത്യയില്‍
      അങ്കണവാടിക്കാരെ വെച്ച് ഒന്നും രണ്ടും ക്ലാസുകള്‍ കൂടി കൈകാര്യം ചെയ്യിക്കാനാകും. അതിനു പിന്നില്‍ സാമ്പത്തിക ലാഭവുമുണ്ട്. വേതനം കുറച്ചു കൊടുത്താല്‍ മതി. കേരളത്തെപ്പോലെ ഓറോ ക്ലാസിനും പ്രത്യേകം അധ്യാപകരുളള സംസ്ഥാനങ്ങളില്‍ ഒന്നിച്ചിട്ടു പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത്തരം സ്ഥാപനങ്ങളിലേക്ക് രക്ഷിതാക്കള്‍ മക്കളെ അയക്കുമോ എന്നു കണ്ടറിയണം. 
  • സമാന്തര സംവിധാനങ്ങള്‍ ഇംഗ്ലീഷ് മീഡിയം പ്രീസ്കൂളുകളും പ്രത്യേകം പ്രത്യേകം ഒന്ന് , രണ്ട് ക്ലാസുകളുമായി മുന്നോട്ടു പോകുന്നതിനെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് രേഖ ഒന്നും മിണ്ടുന്നില്ല.
    • കെല്‍ട്രോണടക്കമുളള സ്ഥാപനങ്ങള്‍ പ്രീസ്കൂള്‍ അധ്യാപകപരിശീലന രംഗത്തുണ്ട്.   ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെയുളള കോഴ്സുകള്‍. അംഗീകൃതവും അല്ലാത്തതും. അവയെ എല്ലാം നിയന്ത്രിക്കേണ്ടി വരും. പ്രീസ്കൂള്‍ അധ്യാപക വിദ്യാഭ്യാസ പാഠ്യപദ്ധതി ഉടച്ചു വാര്‍ക്കേണ്ടി വരും.
    • മറ്റൊരിടത്ത് സൂചിപ്പിച്തുപോലെ ഒന്നാം ക്ലാസിനെ കേന്ദ്രീകരിച്ചുളള പ്രവേശനോത്സവവും പത്താം ക്ലാസിനെ കേന്ദ്രീകരിച്ചുളള വിദ്യാലയഘടനയും വാരഷിക പരീക്ഷയുമെല്ലാം ഇല്ലാതാകുകയാണ്. 
    • രണ്ടാം ക്ലാസില്‍ നിലവില്‍ കുട്ടികള്‍ക്കായി ലക്ഷ്യമിട്ട പഠനശേഷികളില്‍ വലിയതോതില്‍ കുറവു വന്നേക്കാം. പഠനഭാരത്തെക്കുറിച്ചുളള ചര്‍ച്ചകളുടെ സ്വഭാവം അതാണ് കാണിക്കുന്നത്. അതും വിവാദങ്ങള്‍ക്കിടവരുത്തും.
    • കേരളത്തിലെ പൊതുവിദ്യാഭ്യായസ സംരക്ഷണയജ്ഞത്തില്‍ നിന്നും ചിലത് കേന്ദ്രം പഠിക്കുന്നത് നന്നായിരിക്കും. നമ്മുടെ പ്രീസ്കൂള്‍ പാഠ്യപദ്ധതിയും അതിന്റെ നിര്‍വഹണവും നല്‍കുന്ന തിരിച്ചറിവുകള്‍ പ്രയോജനപ്പെടുത്തണം.
    •  
    •  
    • മുന്‍ ലക്കങ്ങള്‍ വായിക്കാന്‍
    •  

Monday, June 24, 2019

സ്കൂള്‍ കോപ്ല്സ്- വിദ്യാലയങ്ങള്‍ പൂട്ടാനുളള ഉപായമോ? (ദേശീയ വിദ്യാഭ്യാസ നയരേഖാ ചര്‍ച്ച-3)


"2016-17 ലെ യു ഡൈസ് (Unified District Information on School Education -UDISE) ഡേറ്റ
പ്രകാരം രാജ്യത്തെ 28% എല്‍ പി സ്കൂളുകളും 14.8% യു പി സ്കൂളുകളും ശരാശരി മുപ്പതില്‍ താഴെ കുട്ടികളുളളവയാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ശരാശരി കുട്ടികളുടെ എണ്ണം 14 മാത്രം. 2016–17 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരു ടീച്ചര്‍ മാത്രമുളള 119,303 വിദ്യാലയങ്ങളുണ്ടായിരുന്നു. അതില്‍ 94,028 ഉം പ്രൈമറി സ്കൂളുകളായിരുന്നു."
ദേശീയ നയരേഖ സ്കൂള്‍ കോംപ്ലസ് ആരംഭിക്കുന്നതിന്റെ പശ്ചാത്തലമായി അവതരിപ്പിച്ച കാര്യങ്ങളാണിത്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ കാരണമെന്താണെന്നോ സര്‍വശിക്ഷാ അഭിയാന്‍ പോലെയുളള പദ്ധതികളുണ്ടായിട്ടും വിദ്യാലയങ്ങളില്‍ വേണ്ടത്ര അധ്യാപകരെ നിയമിക്കാഞ്ഞതെന്തുകൊണ്ടാണെന്നോ രേഖ പരിശോധിക്കുന്നില്ല. അവകാശ നിയമപ്രകാരം ഓരോ വിദ്യാലയത്തിലുമുണ്ടാകേണ്ട അധ്യാുപകരുടെ എണ്ണം വ്യക്തമായി പറയുന്നുണ്ട്. ആരാണ് നിയമനം നടത്തേണ്ടതെന്നും ഹോജരടക്കമുളള കാര്യങ്ങള്‍ മോണിറ്ററ്‍ ചെയ്യേണ്ടതെന്നും. അതൊന്നും സാക്ഷാത്കരിക്കാനാകാത്തതു കൊണ്ടാണല്ലോ ഇത്രയും ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചത്. വിദ്യാഭ്യാസ അവകാശ നിയമം അയല്‍പക്ക വിദ്യാലയമാണ് വിഭാവനം ചെയ്യുന്നത്. അങ്ങനെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ? കുട്ടികള്‍ എത്തപ്പെടാതിരുന്നതെന്തുകൊണ്ട്? സമ്പൂര്‍ണ വിദ്യാലയ പ്രവേശനത്തിനായി നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ലേ? അതോ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ പോഷിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിച്ചതാണോ കാരണം?വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ എന്തു നടപടി സ്വീകരിച്ചു? അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാതെ പ്രശ്നത്തിന് പരിഹാരം സ്കൂള്‍ കോംപ്ലക്സാണെന്ന നിരീക്ഷണമാണ് ദേശീയ രേഖ മുന്നോട്ടു വെക്കുന്നത്.അതായത് കുട്ടികളുടെ എണ്ണം കുറവുളള സ്കൂളുകള്‍ അടച്ചു പൂട്ടാനുളള നല്ല ഉപായമാണ് സ്കൂള്‍ കോംപ്ലക്സ്. ഈ സമീപനപ്രകാരം കേരളത്തില്‍ സ്കൂള്‍ കോംപ്ലക്സ് ആരംഭിക്കുകയാണെങ്കില്‍ നാനൂറ്റിപ്പതിനാറ് പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടപ്പെടും. അതില്‍ നൂറിലധികം സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. ഒരിക്കല്‍ പൂട്ടിപ്പോയാല്‍ പിന്നീട് അവിടെ ഒരെണ്ണം ഉയര്‍ന്നു വരാനുളള സാധ്യത വളരെ പരിമിതവുമാണ്.
  • നയരേഖ ചെയ്യുന്നതു പോലെ സാമ്പത്തികവശം മാത്രം പരിശോധിക്കുകയാണെങ്കില്‍ കുട്ടികള്‍ കുറവുളള വിദ്യാലയങ്ങള്‍ നടത്തിപ്പ് ചെലവുമായി പൊരുത്തപ്പെടില്ല. ചിലേടത്ത് അധ്യാപകര്‍ കൂടുതല്‍ കുട്ടികള്‍ കുറവ്. ചിലേടത്ത് അധ്യാപകര്‍ കുറവ് കുട്ടികള്‍ കൂടുതല്‍. പൂട്ടാനാകാത്തിടത്ത് പുനര്‍വിന്യാസമാണ് ആലോചിക്കുന്നത്. വിഭവങ്ങളുടെ പങ്കിടല്‍ എന്ന് വിശേഷണം. കോത്താരി ഈ അര്‍ഥത്തിലല്ല വിഭവപങ്കിടലിനെ കണ്ടത് എന്നതോര്‍ക്കണം.
  • മള്‍ട്ടി ഗ്രേഡ് ക്ലാസുകളാണ് മറ്റൊരു പ്രശ്നമായി രേഖ ഉയര്‍ത്തുന്നത്.അതിന്റെ നിര്‍വഹണസമീപനമൊന്നും രേഖ ചര്‍ച്ച ചെയ്യുന്നില്ല.ഇത്തരം ക്ലാസുകളില്‍ പല ക്ലാസുകാരായ കുട്ടികളെ ഒന്നിച്ചിരുത്തി ഒരു ടീച്ചര്‍ ഒരേ സമയം പഠിപ്പിക്കുകയാണ്. ഞാന്‍ തമിഴ് നാട്ടില്‍ കണ്ടത് ശ്മശാനനിശബ്ദത നിലനില്‍ക്കുന്ന ക്ലാസുകളാണ്. പല ക്ലാസുകളില്‍ പഠിക്കേണ്ട കുട്ടികളെ ഒന്നിച്ചിരുത്തിയിരിക്കുന്നു. ഓരോരുത്തര്‍ക്കും കാര്‍ഡുകളുണ്ട്. അവരവവരുടെ നില അനുസരിച്ച് കാര്‍ഡിലെ പഠനപ്രശ്നം പരിഹരിക്കണം. ഒരു കാര്‍ഡ് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഏണിപ്പടി കയറാം. അടുത്ത കാര്‍ഡിലേക്ക്. വിജയകരമായി പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ താണപടിയിലേക്ക് പോകണം. ഫലത്തില്‍ ഓരോ കുട്ടിക്കും ഓരോ പാഠമാണ്. പൊതു ചര്‍ച്ചയോ അവതരണമോ ഇല്ല. മുതിര്‍ന്ന കുട്ടികളുടെ അടുത്തു ചെന്നു സംശയം ചോദിക്കാം. അധ്യാപികയുടെ അടുത്തും ചെല്ലാം. അധ്യാപികയ്ക്ക് വെല്ലുവിളികളില്ല. ആസൂത്രണം നടത്തേണ്ട. ക്ലാസിന് വൈവിധ്യമില്ല. പുതിയൊരു പ്രായോഗികസന്ദര്‍ഭം നല്‍കിയാല്‍ കുട്ടികള്‍ അന്തംവിട്ടു പോകും. കുട്ടികള്‍ പഠിക്കുന്നുണ്ട്. പക്ഷേ അത് എല്ലായിടത്തും നിലവാരം ഉറപ്പാക്കുന്നില്ല. ഇത്തരം രീതികള്‍ പിന്തുടരുന്ന സംസ്ഥാനങ്ങള്‍ നിലവാരത്തില്‍ പിന്നിലാണ്. ഗുജറാത്തിലെ മള്‍ട്ടി ഗ്രേഡ് ക്ലാസില്‍ കുട്ടികള്‍ തന്നെ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതു കണ്ടു. അധ്യാപിക ഇല്ലെങ്കിലും ക്ലാസ് നടക്കും. പക്ഷേ മുതിര്‍ന്ന കുട്ടികളുടെ പഠനസമയം അവര്‍ക്ക് പ്രയോജനപ്പെടുത്താനാകുന്നില്ല. കാരണം അവര്‍ മറ്റുളളവരെ പഠിപ്പിക്കണ്ടേ? ചിലേടത്ത് മള്‍ട്ടിഗ്രേഡ് ക്ലാസുകള്‍ വിജയപ്രദമെന്നും കണ്ടെത്തിയിട്ടുണ്ട്. കാര്യക്ഷമമല്ലാത്തിടത്ത് അത് വിദ്യാഭ്യാസത്തിന്റെ അടിത്തറ തകര്‍ക്കുമെന്നതില്‍ സംശയമില്ല. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതിരിക്കാനുളള കുറുക്കു വഴിയാണ് മള്‍ട്ടിഗ്രേഡ് ക്ലാസുകള്‍. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അനിവാര്യമായ സാഹചര്യങ്ങളില്‍ താല്കാലിക സംവിധാനമെന്ന നിലയില്‍ ഇതുപയോഗിക്കാമെങ്കിലും സാധാരണ വിദ്യാലയമായി പരിവര്‍ത്തിപ്പിക്കപ്പെടണമായിരുന്നു.
  • സ്കൂള്‍ കോംപ്ലക്സിനെ സാധൂകരിക്കാനായി  നയരേഖ ഉന്നയിക്കുന്ന മറ്റൊരു കാര്യം ഒരു അധ്യാപിക ഒന്നിലധികം വിഷയം പഠിപ്പിക്കുന്നു എന്നതാണ്. വിഷയധാരണയില്ലാത്ത അധ്യാപകര്‍ ആറു മുതള്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്നു . വിഷയാടിസ്ഥാന നിയമനം സംഗീതം, കായിക വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് മാത്രം. അതിന് അധ്യാപകവിദ്യാഭ്യാസത്തിന്റെ മേലല്ലേ കൈവെക്കേണ്ടത്?
  • പരീക്ഷണോപകരണങ്ങളും ലൈബ്രറി പുസ്തകങ്ങളും മറ്റു പഠനസാമഗ്രികളും എല്ലാ വിദ്യാലയങ്ങളിലും ആവശ്യത്തിനില്ല എന്നതും സ്കൂള്‍ കോപ്ലംക്സ് ആരംഭിക്കുന്നതിനുളള ആവശ്യകതയായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍ വേണ്ടത് എല്ലാ വിദ്യാലയങ്ങള്‍ക്കും ഇവ ലഭ്യമാക്കുകയല്ലേ?
  • ശരാശരി തിനഞ്ചു കുട്ടികളില്‍ താഴെയുളള ക്ലാസുകളെയും രേഖ ഉന്നം വെയ്കുന്നുണ്ട്. ശരിയായ പഠനാന്തരീക്ഷം നിലനില്‍ക്കാന്‍ കുറഞ്ഞത് പതിനഞ്ച് കുട്ടികളെങ്കിലും വേണമത്രേ.
  • 80% പ്രൈമറി വിദ്യാലയങ്ങളില്‍ മൂന്നില്‍ താഴെ അധ്യാപകര്‍ മാത്രമാണുളളത്. അവിടെ അധ്യാപകര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തികാനാകില്ല. അവര്‍ ഒറ്റപ്പെട്ടു പോവുക മാത്രമല്ല അവരുടെ പ്രൊഫഷണല്‍ ഡെവലപ്മെന്റിന് അത് ബാധിക്കുകയും ചെയ്യും. ഇതിനു പരിഹാരം ആവശ്യത്തിന് അധ്യാപകരെ നിയമിക്കലാണ് എന്ന് സാമാന്യബോധമുളള വര്‍ക്കറിയാം. പക്ഷേ രേഖ ഇവയൊക്കെ വിദ്യാലയങ്ങളെ കൂട്ടിക്കെട്ടി പരസ്പരം അധ്യാപകരെ കൈമാറി പഠിപ്പിക്കാനുതകുന്ന വിധത്തിലുളള സ്കൂള്‍ കോംപ്ലക്സ് സാധ്യതയാണ് ആലോചിക്കുന്നത്.
  • വിദ്യാലയങ്ങള്‍ കൂടുകയും നടത്തിപ്പ് സംവിധാനം അതനുസരിച്ച് വികസിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുക്കറിയാം ഡി ഇ ഒ, എ ഇ ഓ മാരുടെ അധികാര പരിധി. നൂറും നൂറ്റമ്പതും വിദ്യാലയങ്ങള്‍ വരെ ചലര്‍ക്കു മേല്‍നോട്ടം വഹിക്കാനുണ്ട്. വിദ്യാലയങ്ങള്‍ക്കാനുപാതിക മായി അവ പുനക്രമീകരിച്ചിട്ടില്ല. ഉദാഹരണത്തിന് വിദ്യാലയങ്ങള്‍ കൂടുതലുളള മലപ്പുറം ജില്ലയിലും മൂന്നു ഉപജില്ല മാത്രമുളള വയനാടും ഓരോ ഡയറ്റു മാത്രമാണുളളത്. അക്കാദമിക രംഗത്തും സ്ഥാപനപരമായ അസന്തുിതാവസ്ഥയുണ്ട്. ഇതും പരിഹരിക്കപ്പെടേണ്ടത് കൂടുതല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കിയാകണം. അതല്ലാതെ രേഖ വിഭാവനം ചെയ്യുന്നതു പോലെ സ്കൂള്‍ കോപ്സക്സ് എന്ന് ഇടത്തട്ട് സംവിധാനം രൂപപ്പെടുത്തി ഇത്തരം ചുമതല കൂടി അവരെ ഏല്‍പ്പിച്ചാകരുത്.
  • പിന്നാക്ക മേഖലയിലെ കുട്ടികളുടെ വിദ്യാലയ പ്രാപ്യത ഉറപ്പാക്കും വിധമാകണം വിദ്യാലയങ്ങളെ തമ്മില്‍ സമന്വയിപ്പിക്കുന്നത് എന്ന നിലപാട് ആശ്വാസകരം തന്നെ
സ്കൂള്‍ കോപ്ലക്സ് ഘടന
  • അഞ്ച് പത്ത് കിമി ചുറ്റളവിലുളള ഒരു സെക്കണ്ടറി വിദ്യാലയം അതിനു ചുറ്റും ഈ പരിധിയിലുളള മറ്റെല്ലാ പ്രൈമറി വിദ്യാലയങ്ങളുമാണ് കോത്താരി കമ്മീഷന്‍ വിഭാവനം ചെയ്ത സ്കൂള്‍ കോംപ്ലക്സില്‍ വരിക.

  • പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖപ്രകാരം അടിസ്ഥാന ഘട്ടമായ 3-8 വയസുമുതല്‍ പതിനെട്ടു വയസുവരെയുളളവര്‍ പഠിക്കുന്ന സെക്കണ്ടറി ഘട്ടം വരെയുളള എല്ലാ പൊതുവിദ്യാലയങ്ങളും ഉള്‍പ്പെടുന്നതാണ് സ്കൂള്‍ കോംപ്ലക്സ്. എട്ടാം ക്ലാസ് വരയെുളളവ അയല്‍പക്ക സങ്കല്പത്തോട് നീതി പുലര്‍ത്തുന്നതുമായിരിക്കും. ഏതെങ്കിലും സ്കൂള്‍ കോപ്ലക്സില്‍ 9-12 ക്ലാസുകളില്ലെങ്കില്‍ അത് ആ പരിധിയിലുളള ഒരു വിദ്യാലയത്തില്‍ ആരംഭിക്കണം.  
    പ്രീസ്കൂളുകളും അങ്കണവാടികളും തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വയോജനവിദ്യാഭ്യാസസംവിധാനങ്ങളുമെല്ലാം അടങ്ങയതാണ് സ്കൂള്‍ കോംപ്ലക്സ്. ഇത് അര്‍ധ സ്വയംഭരണ സംവിധാനവുമായിരിക്കും
  • ഓരോ സ്കൂള്‍ കോപ്ലക്സിലെയും വിദ്യാലയങ്ങളുടെ എണ്ണം തുല്യമായിരിക്കണമെന്നില്ല. ഗതാഗതസൗകര്യം, ജനസാന്ദ്രത, മറ്റു പ്രാദേശിക പരിഗണനകള്‍ എന്നിവ കണക്കിലെടുത്താവണം വിദ്യാലയങ്ങളെ കൂട്ടിക്കെട്ടേണ്ടത്. പ്രാപ്യത, ഭരണനിര്‍വഹണസൗകര്യം, അക്കാദമികപിന്തുണ നല്‍കുന്നതിനുളള സൗകര്യം എന്നിവയും പ്രസക്തമാണ്.
  • 9-12 ക്ലാസുകളുളള സെക്കണ്ടറി വിദ്യാലയത്തിലെ പ്രിന്‍സിപ്പലിനാകും സ്കൂള്‍ കോപ്ലംക്സിന്റെ ചുമതല. ഭരണപരവും അക്കാദമികവും ധനപരവുമായ ചുമതലയാണ് നല്‍കപ്പെടുക. ഇങ്ങനെ പുതിയ ചുമതല വഹിക്കേണ്ടി വരുമ്പോള്‍ അതിനാവശ്യമായ സ്റ്റാഫിനെ നിയോഗിക്കണം.
  • സ്കൂള്‍ കോപ്ലക്സ് പരിധിയിലുളള വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ ഈ നേതൃത്വവുമായി ഒത്തു ചേര്‍ന്ന് ആ കോംപ്ലക്സ് പ്രവര്‍ത്തന പരിധിയിലെ എല്ലാ വിദ്യാലയങ്ങളുടെയും മെച്ചപ്പെടലിനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ( ഗുണനിലവാരമുയര്‍ത്തല്‍, പ്രവേശനനിരക്ക് വര്‍ധിപ്പിക്കല്‍, കൊഴി‍ഞ്ഞു പോക്ക് തടയല്‍...)
  • അധ്യാപകരെ വിവിധ വിദ്യാലയങ്ങള്‍ക്കായി പങ്കുവെക്കണം. അധ്യാപക നിയമനം സ്കൂള്‍ കോംപ്ലക്സിലേക്കായിരിക്കും. അവിടെ നിന്നും വിന്യസിക്കണം. ഓരോ സ്കൂളിനും എല്ലാ വിഷയത്തിനും അധ്യാപകരെന്ന സങ്കല്പം മാറുകയാണെന്നു ചുരുക്കം. കലാധ്യാപകരും ഭാഷാധ്യാപകരും സ്കൂള്‍ കൗണ്‍സലേഴ്സും യോഗ അധ്യാപകരുമെല്ലാം പൊതുവായിരിക്കും.
  • ഓരോ സ്കൂള്‍ കോംപ്ലക്സിലും റിസേര്‍വ് അധ്യാപകരുണ്ടാകും. അധ്യാപകര്‍ ലീവെടുക്കുന്ന സമയത്ത് അവരെ നിയോഗിക്കാനാകും. ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപിക ലീവെടുക്കുമ്പോള്‍ സ്കൂള്‍ തന്നെ അവധിയാകുന്ന സാഹചര്യം വരും. ഇതൊഴിവാക്കാനാകുമെന്നും രേഖ പറയുന്നു. അതായത് ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടരുമെന്നുളള പരോക്ഷ സൂചനയല്ലേ അത്?
  • ഓരോ സ്കൂള്‍ കോംപ്ലക്സിലും എല്ലാ വിഷയമേഖലകളിലമുളള അധ്യാപകരുടെ പര്യാപ്തമായ എണ്ണം വേണം എന്നും രേഖ പറയുന്നു.
  • സാമൂഹിക പ്രവര്‍ത്തകരെക്കുറിച്ചുളള പരാമര്‍ശമാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. സ്കൂള്‍ കോംപ്ലക്സുകളില്‍ ഭൂമിശാസ്ത്ര പ്രത്യേകതകള്‍, കുട്ടികളുടെ എണ്ണം, വയോജനസാക്ഷരതാ പഠിതാക്കളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് പര്യാപ്തമായ എണ്ണം സാമൂഹിക പ്രവര്‍ത്തകരെ നിയമിക്കും. ഇവര്‍ രക്ഷിതാക്കളുമായും കുട്ടികളുമായും സജീവമായി ഇടപഴകും. സ്കൂള്‍ പ്രവേശനം, നിലനിറുത്തല്‍, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിനു വേണ്ടി പ്രത്യേക പരിഗണനയുളള കുട്ടികളുടെ വിദ്യാഭ്യാസം, എസ് എം സി പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍,കൗണ്‍സലിംഗ്, ബാലപീഡനം,സുരക്ഷിതത്വം എന്നിവയിലെല്ലാം ഇവര്‍ക്ക് ചുമതലയുണ്ടാകും
  • 80-100 അധ്യാപകര്‍ വരുന്ന വിധമാണ് സ്കൂള്‍ കോപ്ലംക്സ് ക്രമീകരിക്കേണ്ടത്. പരസ്പരം സഹായിക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും അവര്‍ക്ക് കഴിയണം. സ്കൂള് കോംപ്ലക്സ് തലത്തില്‍ നിയമിതരാകുന്നതൊടെ അവരില്‍ ആരോഗ്യകരമായ ബന്ധങ്ങളുണ്ടാകും
  • തുടര്‍ച്ചയായ പ്രൊഫഷണല്‍ ഡെവലപ്മെന്റ് (CPD ) സ്കൂള്‍ കോംപ്ലക്സിന്റെ ചുമതലയാണ്. ഇതിനായി സമഗ്ര അധ്യാപക വികസനപദ്ധതി (Comprehensive Teacher Development plan -TDP) രൂപീകരിക്കണം

    വിശകലന ചോദ്യങ്ങള്‍

    • ഒരു സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പലിന്  തുടര് സാക്ഷരതാ പരിപാടിയും പ്രീസ്കൂളുകളുമെല്ലാം അടങ്ങുന്ന ഒട്ടേറെ തലത്തിലും തരത്തിലമുളള വിദ്യാഭ്യാസത്തെ ഏകോപിപ്പിച്ചു നടത്തുക  എന്ന ഭാരിച്ച ചുമതലകളെല്ലാം  വഹിക്കാനാകുമോ?  ഭരണപരവും അക്കാദമികവും ധനപരവുമായ ചുമതല എന്നതിന്റെ വ്യാപ്തി വ്യക്തമല്ല. അര്‍ധസ്വയംഭരണസ്വഭാവം എന്നതിലൂടെ പരിധി വിപുലമായിരിക്കും എന്ന് ഊഹിക്കാം.
    • ഒരു മാതൃസ്ഥാപനത്തില്‍ എല്ലാവരെയും നിയമിക്കുക അവിടെ നിന്നും പല വിദ്യാലയങ്ങളിലേക്ക് വിന്യസിക്കുക.  ഒരു പ്രദോശത്തിനായിട്ടുളള അധ്യാപകര്‍ എന്ന സങ്കല്പം. പ്രായോഗികമാണോ? പ്രത്യേകിച്ചും എയ്ഡഡ് വിദ്യാലയങ്ങളേറെയുളള കേരളത്തെപ്പോലെയുളള സംസ്ഥാനങ്ങളില്‍. നിയമനത്തിന്റെ കാര്യത്തില്‍ കോടതി കയറിക്കൊണ്ടേയിരിക്കുന്ന സംസ്ഥാനത്ത്? ന്യൂനപക്ഷ അവകാശമെന്ന പേരില്‍ ആ വിഭാഗം കോടതിയുടെ പരിരക്ഷയോടെ വേറിട്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍?
    • എയ്ഡഡ് വിദ്യാലയങ്ങള്‍ സ്കൂള്‍ കോംപ്ലക്സിന്റെ പരിധിയില്‍ വരുമോ? 
    • സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യം വര്ത്തമാന കാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഭംഗിയായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ബാഹ്യ ധനസഹായത്തെടെ പ്രവര്‍ത്തിക്കുന്ന സ്വയം സേവകരായ ആളുകള്‍ വരാം. അവരുടെ ദര്‍ശനങ്ങള്‍ ഒളിച്ചു കടത്താം.
      ഞാന്‍ കരുതുന്നത് അതത് പ്രദേശത്തെ രാഷ്ട്രീയ ഘടന അനുസരിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ മാറിയേക്കാം എന്നാണ്. എസ് എം സിക്ക് മേലെ ഇത്തരം വിദ്യാഭ്യാസകര്‍സേവകരെ നിയോഗിക്കാന്‍ തീരുമാനിക്കുന്നതിനു പിന്നില്‍ കൃത്യമായ അജണ്ടയുണ്ടാകും. നിയമിതരായ സാമൂഹിക പ്രവര്‍ത്തകകരാണ് എന്നതും ശ്രദ്ധേയം
    • ഈ പുതിയ സംവിധാനം എങ്ങനെയാണ് ഗുണനിലവാരം ഉയര്‍ത്തുക എന്നതിലുളള അവ്യക്തതയും രേഖയിലുണ്ട്.