ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, June 24, 2019

സ്കൂള്‍ കോപ്ല്സ്- വിദ്യാലയങ്ങള്‍ പൂട്ടാനുളള ഉപായമോ? (ദേശീയ വിദ്യാഭ്യാസ നയരേഖാ ചര്‍ച്ച-3)


"2016-17 ലെ യു ഡൈസ് (Unified District Information on School Education -UDISE) ഡേറ്റ
പ്രകാരം രാജ്യത്തെ 28% എല്‍ പി സ്കൂളുകളും 14.8% യു പി സ്കൂളുകളും ശരാശരി മുപ്പതില്‍ താഴെ കുട്ടികളുളളവയാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ശരാശരി കുട്ടികളുടെ എണ്ണം 14 മാത്രം. 2016–17 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരു ടീച്ചര്‍ മാത്രമുളള 119,303 വിദ്യാലയങ്ങളുണ്ടായിരുന്നു. അതില്‍ 94,028 ഉം പ്രൈമറി സ്കൂളുകളായിരുന്നു."
ദേശീയ നയരേഖ സ്കൂള്‍ കോംപ്ലസ് ആരംഭിക്കുന്നതിന്റെ പശ്ചാത്തലമായി അവതരിപ്പിച്ച കാര്യങ്ങളാണിത്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ കാരണമെന്താണെന്നോ സര്‍വശിക്ഷാ അഭിയാന്‍ പോലെയുളള പദ്ധതികളുണ്ടായിട്ടും വിദ്യാലയങ്ങളില്‍ വേണ്ടത്ര അധ്യാപകരെ നിയമിക്കാഞ്ഞതെന്തുകൊണ്ടാണെന്നോ രേഖ പരിശോധിക്കുന്നില്ല. അവകാശ നിയമപ്രകാരം ഓരോ വിദ്യാലയത്തിലുമുണ്ടാകേണ്ട അധ്യാുപകരുടെ എണ്ണം വ്യക്തമായി പറയുന്നുണ്ട്. ആരാണ് നിയമനം നടത്തേണ്ടതെന്നും ഹോജരടക്കമുളള കാര്യങ്ങള്‍ മോണിറ്ററ്‍ ചെയ്യേണ്ടതെന്നും. അതൊന്നും സാക്ഷാത്കരിക്കാനാകാത്തതു കൊണ്ടാണല്ലോ ഇത്രയും ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചത്. വിദ്യാഭ്യാസ അവകാശ നിയമം അയല്‍പക്ക വിദ്യാലയമാണ് വിഭാവനം ചെയ്യുന്നത്. അങ്ങനെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ? കുട്ടികള്‍ എത്തപ്പെടാതിരുന്നതെന്തുകൊണ്ട്? സമ്പൂര്‍ണ വിദ്യാലയ പ്രവേശനത്തിനായി നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ലേ? അതോ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ പോഷിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിച്ചതാണോ കാരണം?വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ എന്തു നടപടി സ്വീകരിച്ചു? അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാതെ പ്രശ്നത്തിന് പരിഹാരം സ്കൂള്‍ കോംപ്ലക്സാണെന്ന നിരീക്ഷണമാണ് ദേശീയ രേഖ മുന്നോട്ടു വെക്കുന്നത്.അതായത് കുട്ടികളുടെ എണ്ണം കുറവുളള സ്കൂളുകള്‍ അടച്ചു പൂട്ടാനുളള നല്ല ഉപായമാണ് സ്കൂള്‍ കോംപ്ലക്സ്. ഈ സമീപനപ്രകാരം കേരളത്തില്‍ സ്കൂള്‍ കോംപ്ലക്സ് ആരംഭിക്കുകയാണെങ്കില്‍ നാനൂറ്റിപ്പതിനാറ് പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടപ്പെടും. അതില്‍ നൂറിലധികം സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. ഒരിക്കല്‍ പൂട്ടിപ്പോയാല്‍ പിന്നീട് അവിടെ ഒരെണ്ണം ഉയര്‍ന്നു വരാനുളള സാധ്യത വളരെ പരിമിതവുമാണ്.
  • നയരേഖ ചെയ്യുന്നതു പോലെ സാമ്പത്തികവശം മാത്രം പരിശോധിക്കുകയാണെങ്കില്‍ കുട്ടികള്‍ കുറവുളള വിദ്യാലയങ്ങള്‍ നടത്തിപ്പ് ചെലവുമായി പൊരുത്തപ്പെടില്ല. ചിലേടത്ത് അധ്യാപകര്‍ കൂടുതല്‍ കുട്ടികള്‍ കുറവ്. ചിലേടത്ത് അധ്യാപകര്‍ കുറവ് കുട്ടികള്‍ കൂടുതല്‍. പൂട്ടാനാകാത്തിടത്ത് പുനര്‍വിന്യാസമാണ് ആലോചിക്കുന്നത്. വിഭവങ്ങളുടെ പങ്കിടല്‍ എന്ന് വിശേഷണം. കോത്താരി ഈ അര്‍ഥത്തിലല്ല വിഭവപങ്കിടലിനെ കണ്ടത് എന്നതോര്‍ക്കണം.
  • മള്‍ട്ടി ഗ്രേഡ് ക്ലാസുകളാണ് മറ്റൊരു പ്രശ്നമായി രേഖ ഉയര്‍ത്തുന്നത്.അതിന്റെ നിര്‍വഹണസമീപനമൊന്നും രേഖ ചര്‍ച്ച ചെയ്യുന്നില്ല.ഇത്തരം ക്ലാസുകളില്‍ പല ക്ലാസുകാരായ കുട്ടികളെ ഒന്നിച്ചിരുത്തി ഒരു ടീച്ചര്‍ ഒരേ സമയം പഠിപ്പിക്കുകയാണ്. ഞാന്‍ തമിഴ് നാട്ടില്‍ കണ്ടത് ശ്മശാനനിശബ്ദത നിലനില്‍ക്കുന്ന ക്ലാസുകളാണ്. പല ക്ലാസുകളില്‍ പഠിക്കേണ്ട കുട്ടികളെ ഒന്നിച്ചിരുത്തിയിരിക്കുന്നു. ഓരോരുത്തര്‍ക്കും കാര്‍ഡുകളുണ്ട്. അവരവവരുടെ നില അനുസരിച്ച് കാര്‍ഡിലെ പഠനപ്രശ്നം പരിഹരിക്കണം. ഒരു കാര്‍ഡ് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഏണിപ്പടി കയറാം. അടുത്ത കാര്‍ഡിലേക്ക്. വിജയകരമായി പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ താണപടിയിലേക്ക് പോകണം. ഫലത്തില്‍ ഓരോ കുട്ടിക്കും ഓരോ പാഠമാണ്. പൊതു ചര്‍ച്ചയോ അവതരണമോ ഇല്ല. മുതിര്‍ന്ന കുട്ടികളുടെ അടുത്തു ചെന്നു സംശയം ചോദിക്കാം. അധ്യാപികയുടെ അടുത്തും ചെല്ലാം. അധ്യാപികയ്ക്ക് വെല്ലുവിളികളില്ല. ആസൂത്രണം നടത്തേണ്ട. ക്ലാസിന് വൈവിധ്യമില്ല. പുതിയൊരു പ്രായോഗികസന്ദര്‍ഭം നല്‍കിയാല്‍ കുട്ടികള്‍ അന്തംവിട്ടു പോകും. കുട്ടികള്‍ പഠിക്കുന്നുണ്ട്. പക്ഷേ അത് എല്ലായിടത്തും നിലവാരം ഉറപ്പാക്കുന്നില്ല. ഇത്തരം രീതികള്‍ പിന്തുടരുന്ന സംസ്ഥാനങ്ങള്‍ നിലവാരത്തില്‍ പിന്നിലാണ്. ഗുജറാത്തിലെ മള്‍ട്ടി ഗ്രേഡ് ക്ലാസില്‍ കുട്ടികള്‍ തന്നെ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതു കണ്ടു. അധ്യാപിക ഇല്ലെങ്കിലും ക്ലാസ് നടക്കും. പക്ഷേ മുതിര്‍ന്ന കുട്ടികളുടെ പഠനസമയം അവര്‍ക്ക് പ്രയോജനപ്പെടുത്താനാകുന്നില്ല. കാരണം അവര്‍ മറ്റുളളവരെ പഠിപ്പിക്കണ്ടേ? ചിലേടത്ത് മള്‍ട്ടിഗ്രേഡ് ക്ലാസുകള്‍ വിജയപ്രദമെന്നും കണ്ടെത്തിയിട്ടുണ്ട്. കാര്യക്ഷമമല്ലാത്തിടത്ത് അത് വിദ്യാഭ്യാസത്തിന്റെ അടിത്തറ തകര്‍ക്കുമെന്നതില്‍ സംശയമില്ല. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതിരിക്കാനുളള കുറുക്കു വഴിയാണ് മള്‍ട്ടിഗ്രേഡ് ക്ലാസുകള്‍. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അനിവാര്യമായ സാഹചര്യങ്ങളില്‍ താല്കാലിക സംവിധാനമെന്ന നിലയില്‍ ഇതുപയോഗിക്കാമെങ്കിലും സാധാരണ വിദ്യാലയമായി പരിവര്‍ത്തിപ്പിക്കപ്പെടണമായിരുന്നു.
  • സ്കൂള്‍ കോംപ്ലക്സിനെ സാധൂകരിക്കാനായി  നയരേഖ ഉന്നയിക്കുന്ന മറ്റൊരു കാര്യം ഒരു അധ്യാപിക ഒന്നിലധികം വിഷയം പഠിപ്പിക്കുന്നു എന്നതാണ്. വിഷയധാരണയില്ലാത്ത അധ്യാപകര്‍ ആറു മുതള്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്നു . വിഷയാടിസ്ഥാന നിയമനം സംഗീതം, കായിക വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് മാത്രം. അതിന് അധ്യാപകവിദ്യാഭ്യാസത്തിന്റെ മേലല്ലേ കൈവെക്കേണ്ടത്?
  • പരീക്ഷണോപകരണങ്ങളും ലൈബ്രറി പുസ്തകങ്ങളും മറ്റു പഠനസാമഗ്രികളും എല്ലാ വിദ്യാലയങ്ങളിലും ആവശ്യത്തിനില്ല എന്നതും സ്കൂള്‍ കോപ്ലംക്സ് ആരംഭിക്കുന്നതിനുളള ആവശ്യകതയായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍ വേണ്ടത് എല്ലാ വിദ്യാലയങ്ങള്‍ക്കും ഇവ ലഭ്യമാക്കുകയല്ലേ?
  • ശരാശരി തിനഞ്ചു കുട്ടികളില്‍ താഴെയുളള ക്ലാസുകളെയും രേഖ ഉന്നം വെയ്കുന്നുണ്ട്. ശരിയായ പഠനാന്തരീക്ഷം നിലനില്‍ക്കാന്‍ കുറഞ്ഞത് പതിനഞ്ച് കുട്ടികളെങ്കിലും വേണമത്രേ.
  • 80% പ്രൈമറി വിദ്യാലയങ്ങളില്‍ മൂന്നില്‍ താഴെ അധ്യാപകര്‍ മാത്രമാണുളളത്. അവിടെ അധ്യാപകര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തികാനാകില്ല. അവര്‍ ഒറ്റപ്പെട്ടു പോവുക മാത്രമല്ല അവരുടെ പ്രൊഫഷണല്‍ ഡെവലപ്മെന്റിന് അത് ബാധിക്കുകയും ചെയ്യും. ഇതിനു പരിഹാരം ആവശ്യത്തിന് അധ്യാപകരെ നിയമിക്കലാണ് എന്ന് സാമാന്യബോധമുളള വര്‍ക്കറിയാം. പക്ഷേ രേഖ ഇവയൊക്കെ വിദ്യാലയങ്ങളെ കൂട്ടിക്കെട്ടി പരസ്പരം അധ്യാപകരെ കൈമാറി പഠിപ്പിക്കാനുതകുന്ന വിധത്തിലുളള സ്കൂള്‍ കോംപ്ലക്സ് സാധ്യതയാണ് ആലോചിക്കുന്നത്.
  • വിദ്യാലയങ്ങള്‍ കൂടുകയും നടത്തിപ്പ് സംവിധാനം അതനുസരിച്ച് വികസിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുക്കറിയാം ഡി ഇ ഒ, എ ഇ ഓ മാരുടെ അധികാര പരിധി. നൂറും നൂറ്റമ്പതും വിദ്യാലയങ്ങള്‍ വരെ ചലര്‍ക്കു മേല്‍നോട്ടം വഹിക്കാനുണ്ട്. വിദ്യാലയങ്ങള്‍ക്കാനുപാതിക മായി അവ പുനക്രമീകരിച്ചിട്ടില്ല. ഉദാഹരണത്തിന് വിദ്യാലയങ്ങള്‍ കൂടുതലുളള മലപ്പുറം ജില്ലയിലും മൂന്നു ഉപജില്ല മാത്രമുളള വയനാടും ഓരോ ഡയറ്റു മാത്രമാണുളളത്. അക്കാദമിക രംഗത്തും സ്ഥാപനപരമായ അസന്തുിതാവസ്ഥയുണ്ട്. ഇതും പരിഹരിക്കപ്പെടേണ്ടത് കൂടുതല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കിയാകണം. അതല്ലാതെ രേഖ വിഭാവനം ചെയ്യുന്നതു പോലെ സ്കൂള്‍ കോപ്സക്സ് എന്ന് ഇടത്തട്ട് സംവിധാനം രൂപപ്പെടുത്തി ഇത്തരം ചുമതല കൂടി അവരെ ഏല്‍പ്പിച്ചാകരുത്.
  • പിന്നാക്ക മേഖലയിലെ കുട്ടികളുടെ വിദ്യാലയ പ്രാപ്യത ഉറപ്പാക്കും വിധമാകണം വിദ്യാലയങ്ങളെ തമ്മില്‍ സമന്വയിപ്പിക്കുന്നത് എന്ന നിലപാട് ആശ്വാസകരം തന്നെ
സ്കൂള്‍ കോപ്ലക്സ് ഘടന
  • അഞ്ച് പത്ത് കിമി ചുറ്റളവിലുളള ഒരു സെക്കണ്ടറി വിദ്യാലയം അതിനു ചുറ്റും ഈ പരിധിയിലുളള മറ്റെല്ലാ പ്രൈമറി വിദ്യാലയങ്ങളുമാണ് കോത്താരി കമ്മീഷന്‍ വിഭാവനം ചെയ്ത സ്കൂള്‍ കോംപ്ലക്സില്‍ വരിക.

  • പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖപ്രകാരം അടിസ്ഥാന ഘട്ടമായ 3-8 വയസുമുതല്‍ പതിനെട്ടു വയസുവരെയുളളവര്‍ പഠിക്കുന്ന സെക്കണ്ടറി ഘട്ടം വരെയുളള എല്ലാ പൊതുവിദ്യാലയങ്ങളും ഉള്‍പ്പെടുന്നതാണ് സ്കൂള്‍ കോംപ്ലക്സ്. എട്ടാം ക്ലാസ് വരയെുളളവ അയല്‍പക്ക സങ്കല്പത്തോട് നീതി പുലര്‍ത്തുന്നതുമായിരിക്കും. ഏതെങ്കിലും സ്കൂള്‍ കോപ്ലക്സില്‍ 9-12 ക്ലാസുകളില്ലെങ്കില്‍ അത് ആ പരിധിയിലുളള ഒരു വിദ്യാലയത്തില്‍ ആരംഭിക്കണം.  
    പ്രീസ്കൂളുകളും അങ്കണവാടികളും തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വയോജനവിദ്യാഭ്യാസസംവിധാനങ്ങളുമെല്ലാം അടങ്ങയതാണ് സ്കൂള്‍ കോംപ്ലക്സ്. ഇത് അര്‍ധ സ്വയംഭരണ സംവിധാനവുമായിരിക്കും
  • ഓരോ സ്കൂള്‍ കോപ്ലക്സിലെയും വിദ്യാലയങ്ങളുടെ എണ്ണം തുല്യമായിരിക്കണമെന്നില്ല. ഗതാഗതസൗകര്യം, ജനസാന്ദ്രത, മറ്റു പ്രാദേശിക പരിഗണനകള്‍ എന്നിവ കണക്കിലെടുത്താവണം വിദ്യാലയങ്ങളെ കൂട്ടിക്കെട്ടേണ്ടത്. പ്രാപ്യത, ഭരണനിര്‍വഹണസൗകര്യം, അക്കാദമികപിന്തുണ നല്‍കുന്നതിനുളള സൗകര്യം എന്നിവയും പ്രസക്തമാണ്.
  • 9-12 ക്ലാസുകളുളള സെക്കണ്ടറി വിദ്യാലയത്തിലെ പ്രിന്‍സിപ്പലിനാകും സ്കൂള്‍ കോപ്ലംക്സിന്റെ ചുമതല. ഭരണപരവും അക്കാദമികവും ധനപരവുമായ ചുമതലയാണ് നല്‍കപ്പെടുക. ഇങ്ങനെ പുതിയ ചുമതല വഹിക്കേണ്ടി വരുമ്പോള്‍ അതിനാവശ്യമായ സ്റ്റാഫിനെ നിയോഗിക്കണം.
  • സ്കൂള്‍ കോപ്ലക്സ് പരിധിയിലുളള വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ ഈ നേതൃത്വവുമായി ഒത്തു ചേര്‍ന്ന് ആ കോംപ്ലക്സ് പ്രവര്‍ത്തന പരിധിയിലെ എല്ലാ വിദ്യാലയങ്ങളുടെയും മെച്ചപ്പെടലിനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ( ഗുണനിലവാരമുയര്‍ത്തല്‍, പ്രവേശനനിരക്ക് വര്‍ധിപ്പിക്കല്‍, കൊഴി‍ഞ്ഞു പോക്ക് തടയല്‍...)
  • അധ്യാപകരെ വിവിധ വിദ്യാലയങ്ങള്‍ക്കായി പങ്കുവെക്കണം. അധ്യാപക നിയമനം സ്കൂള്‍ കോംപ്ലക്സിലേക്കായിരിക്കും. അവിടെ നിന്നും വിന്യസിക്കണം. ഓരോ സ്കൂളിനും എല്ലാ വിഷയത്തിനും അധ്യാപകരെന്ന സങ്കല്പം മാറുകയാണെന്നു ചുരുക്കം. കലാധ്യാപകരും ഭാഷാധ്യാപകരും സ്കൂള്‍ കൗണ്‍സലേഴ്സും യോഗ അധ്യാപകരുമെല്ലാം പൊതുവായിരിക്കും.
  • ഓരോ സ്കൂള്‍ കോംപ്ലക്സിലും റിസേര്‍വ് അധ്യാപകരുണ്ടാകും. അധ്യാപകര്‍ ലീവെടുക്കുന്ന സമയത്ത് അവരെ നിയോഗിക്കാനാകും. ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപിക ലീവെടുക്കുമ്പോള്‍ സ്കൂള്‍ തന്നെ അവധിയാകുന്ന സാഹചര്യം വരും. ഇതൊഴിവാക്കാനാകുമെന്നും രേഖ പറയുന്നു. അതായത് ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടരുമെന്നുളള പരോക്ഷ സൂചനയല്ലേ അത്?
  • ഓരോ സ്കൂള്‍ കോംപ്ലക്സിലും എല്ലാ വിഷയമേഖലകളിലമുളള അധ്യാപകരുടെ പര്യാപ്തമായ എണ്ണം വേണം എന്നും രേഖ പറയുന്നു.
  • സാമൂഹിക പ്രവര്‍ത്തകരെക്കുറിച്ചുളള പരാമര്‍ശമാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. സ്കൂള്‍ കോംപ്ലക്സുകളില്‍ ഭൂമിശാസ്ത്ര പ്രത്യേകതകള്‍, കുട്ടികളുടെ എണ്ണം, വയോജനസാക്ഷരതാ പഠിതാക്കളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് പര്യാപ്തമായ എണ്ണം സാമൂഹിക പ്രവര്‍ത്തകരെ നിയമിക്കും. ഇവര്‍ രക്ഷിതാക്കളുമായും കുട്ടികളുമായും സജീവമായി ഇടപഴകും. സ്കൂള്‍ പ്രവേശനം, നിലനിറുത്തല്‍, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിനു വേണ്ടി പ്രത്യേക പരിഗണനയുളള കുട്ടികളുടെ വിദ്യാഭ്യാസം, എസ് എം സി പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍,കൗണ്‍സലിംഗ്, ബാലപീഡനം,സുരക്ഷിതത്വം എന്നിവയിലെല്ലാം ഇവര്‍ക്ക് ചുമതലയുണ്ടാകും
  • 80-100 അധ്യാപകര്‍ വരുന്ന വിധമാണ് സ്കൂള്‍ കോപ്ലംക്സ് ക്രമീകരിക്കേണ്ടത്. പരസ്പരം സഹായിക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും അവര്‍ക്ക് കഴിയണം. സ്കൂള് കോംപ്ലക്സ് തലത്തില്‍ നിയമിതരാകുന്നതൊടെ അവരില്‍ ആരോഗ്യകരമായ ബന്ധങ്ങളുണ്ടാകും
  • തുടര്‍ച്ചയായ പ്രൊഫഷണല്‍ ഡെവലപ്മെന്റ് (CPD ) സ്കൂള്‍ കോംപ്ലക്സിന്റെ ചുമതലയാണ്. ഇതിനായി സമഗ്ര അധ്യാപക വികസനപദ്ധതി (Comprehensive Teacher Development plan -TDP) രൂപീകരിക്കണം

    വിശകലന ചോദ്യങ്ങള്‍

    • ഒരു സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പലിന്  തുടര് സാക്ഷരതാ പരിപാടിയും പ്രീസ്കൂളുകളുമെല്ലാം അടങ്ങുന്ന ഒട്ടേറെ തലത്തിലും തരത്തിലമുളള വിദ്യാഭ്യാസത്തെ ഏകോപിപ്പിച്ചു നടത്തുക  എന്ന ഭാരിച്ച ചുമതലകളെല്ലാം  വഹിക്കാനാകുമോ?  ഭരണപരവും അക്കാദമികവും ധനപരവുമായ ചുമതല എന്നതിന്റെ വ്യാപ്തി വ്യക്തമല്ല. അര്‍ധസ്വയംഭരണസ്വഭാവം എന്നതിലൂടെ പരിധി വിപുലമായിരിക്കും എന്ന് ഊഹിക്കാം.
    • ഒരു മാതൃസ്ഥാപനത്തില്‍ എല്ലാവരെയും നിയമിക്കുക അവിടെ നിന്നും പല വിദ്യാലയങ്ങളിലേക്ക് വിന്യസിക്കുക.  ഒരു പ്രദോശത്തിനായിട്ടുളള അധ്യാപകര്‍ എന്ന സങ്കല്പം. പ്രായോഗികമാണോ? പ്രത്യേകിച്ചും എയ്ഡഡ് വിദ്യാലയങ്ങളേറെയുളള കേരളത്തെപ്പോലെയുളള സംസ്ഥാനങ്ങളില്‍. നിയമനത്തിന്റെ കാര്യത്തില്‍ കോടതി കയറിക്കൊണ്ടേയിരിക്കുന്ന സംസ്ഥാനത്ത്? ന്യൂനപക്ഷ അവകാശമെന്ന പേരില്‍ ആ വിഭാഗം കോടതിയുടെ പരിരക്ഷയോടെ വേറിട്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍?
    • എയ്ഡഡ് വിദ്യാലയങ്ങള്‍ സ്കൂള്‍ കോംപ്ലക്സിന്റെ പരിധിയില്‍ വരുമോ? 
    • സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യം വര്ത്തമാന കാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഭംഗിയായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ബാഹ്യ ധനസഹായത്തെടെ പ്രവര്‍ത്തിക്കുന്ന സ്വയം സേവകരായ ആളുകള്‍ വരാം. അവരുടെ ദര്‍ശനങ്ങള്‍ ഒളിച്ചു കടത്താം.
      ഞാന്‍ കരുതുന്നത് അതത് പ്രദേശത്തെ രാഷ്ട്രീയ ഘടന അനുസരിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ മാറിയേക്കാം എന്നാണ്. എസ് എം സിക്ക് മേലെ ഇത്തരം വിദ്യാഭ്യാസകര്‍സേവകരെ നിയോഗിക്കാന്‍ തീരുമാനിക്കുന്നതിനു പിന്നില്‍ കൃത്യമായ അജണ്ടയുണ്ടാകും. നിയമിതരായ സാമൂഹിക പ്രവര്‍ത്തകകരാണ് എന്നതും ശ്രദ്ധേയം
    • ഈ പുതിയ സംവിധാനം എങ്ങനെയാണ് ഗുണനിലവാരം ഉയര്‍ത്തുക എന്നതിലുളള അവ്യക്തതയും രേഖയിലുണ്ട്.

No comments: