2023-24
അക്കാദമിക വർഷം കേരളത്തിലെ ഒന്നാം ക്ലാസുകളിൽ . ഒന്നാം ക്ലാസിലെ വിജയാനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് സർഗാത്മക ഡയറിയെഴുത്ത് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒന്നാം ക്ലാസുകാരുടെ ഡയറികൾ സമാഹരിച്ച് കുരുന്നെഴുത്തുകൾ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചു.
സംയുക്ത ഡയറിയും ആശയാവതരണരീതിയും
- ആശയാവതരണരീതി പ്രകാരം അക്ഷരം തിരിച്ചറിഞ്ഞ് അത് പ്രയോഗിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കേണ്ടതുണ്ട്. പ്രയോഗസന്ദർഭം എന്നത് സംബന്ധിച്ച് തെറ്റായ ധാരണകളുണ്ട്.
- ആശയപരിസരത്തെ പൂർണമായി നിരാകരിച്ച് വാക്ക് നിർമ്മാണത്തിന് അക്ഷരങ്ങൾ നൽകുന്ന രീതി
- മറ്റൊന്ന് ചിഹ്നങ്ങൾ ചേർക്കാനായി അവ ഒഴിവാക്കിയ പദങ്ങൾ നൽകുകയാണ്.
- ഇപ്പോഴും ചില അധ്യാപകര്‍ അത്തരം യാന്ത്രികരീതികളുടെ തടവറയിലാണ്.
- ആശയാവതരണരീതി ഭാഷാപ്രയോഗത്തെ ആവശ്യവുമായും അനുഭവവുമായും ബന്ധിപ്പിച്ച് ആശയപരിസരം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതിനാല്‍ ത്തന്നെ വാക്യങ്ങളിലൂടെയുള്ള ആശയ പ്രകാശനത്തിനാണ് പ്രാധാന്യം.
- വായനയിലും പുതിയ പ്രയോഗസന്ദർഭം ആവശ്യമാണ്. പ്രതിദിന വായനപാഠങ്ങളാണ് അതിനായി പ്രയോജനപ്പെടുത്തുന്നത്.
- കുട്ടി അന്നുവരെ പരിചയപ്പെട്ട അക്ഷരങ്ങളും ചിഹ്നങ്ങളും പ്രയോജനപ്പെടുത്തി ചെറുവാക്യങ്ങൾ ഒരു ചിത്രം ബന്ധിപ്പിച്ച് നൽകുന്നു.
- കുട്ടി അത് തനിയെ വായിക്കണം.
- എഴുത്തിൽ പുതിയ സന്ദർഭത്തിലെ പ്രയോഗമാണ് സംയുക്ത ഡയറി. വായനപാഠം നൽകുന്നതുപോലെയല്ല സംയുക്തദയറിയിലെ വാക്യങ്ങൾ.
- വായനപാഠത്തിൽ പരിചയപ്പെടുത്തിയ അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രം ഉപയോഗിക്കുന്നതിന് അതിൻ്റെ നിർമ്മാണ സമയത്ത് കഴിയും.
- എന്നാൽ തൻ്റെ ആശയത്തിൻ്റെ എഴുത്തിലേക്ക് വരുമ്പോൾ കുട്ടി എല്ലാ അക്ഷരങ്ങളും പരിചയപ്പെടാത്തതിനാൽ ചില വാക്കുകൾ തനിയെ എഴുതാനാകില്ല.
- അപ്പോൾ കുട്ടിക്ക് അറിയാത്ത അക്ഷരം നൽകി രക്ഷിതാവ് കുട്ടിയെ ആശയപ്രകാശനത്തിന് സഹായിക്കുകയാണ്.
- രക്ഷിതാവ് പഠനപങ്കാളിയായി മാറുന്നു.
- സംയുക്തരചനയുടെ ഈ തന്ത്രം ക്ലാസിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ബോർഡെഴുത്ത് സമയം ടീച്ചറും കൂട്ടെഴുത്ത് നടത്തുമ്പോൾ കുട്ടികളും
സംയുക്ത ഡയറിയും അക്കാദമിക മാസറ്റർ പ്ലാനും
- ജൂൺ, ജൂലൈ മാസങ്ങളിൽ ഒന്നൊരുക്കം, വായനോത്സവം , കഥാവേല, സജീവ പങ്കാളിത്ത ക്ലാസ് പി ടി ഐ , വായനക്കൂടാരമൊരുക്കൽ, പ്രതിദിന വായനപാഠം എന്നിവ പരിഗണിച്ചാണ് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്
- ഓഗസ്റ്റ് - സെപ്റ്റംബർ മാസത്തെ അക്കാദമിക മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാകണം സംയുക്ത ഡയറി . പ്രതിവാര ഓൺലൈൻ ക്ലാസ് പി ടി എ സാധ്യതകളും പ്ലാനിലേക്ക് ഉൾപ്പെടുത്താവുന്നതാണ്. (അനുബന്ധം നോക്കുക)
സംയുക്ത ഡയറി -ലക്ഷ്യങ്ങൾ
കുട്ടിയുടെ സ്വന്തം രചനാശേഷി വികസിപ്പിക്കുക .
പരിചയപ്പെടുത്തിയ അക്ഷരങ്ങൾ പുതിയ രചനാസന്ദർശനങ്ങളിൽ നിരന്തരം പ്രയോഗിക്കാൻ അവസരം ഒരുക്കുക
സംയുക്ത ഡയറിയെഴുത്ത് ഘട്ടങ്ങൾ
- രക്ഷിതാവിൻ്റെ രചനാപങ്കാളിത്തം കൂടുതലുള്ള ഒന്നാം ഘട്ടം
- രക്ഷിതാവിൻ്റെ എഴുത്ത് കുറയുകയും കുട്ടിയുടെ എഴുത്ത് കൂടുകയും ചെയ്യുന്ന രണ്ടാം ഘട്ടം
- കുട്ടി തനിയെ എഴുതുകയും രക്ഷിതാവും കുട്ടിയും ചേർന്ന് എഡിറ്റ് ചെയ്ത് മെച്ചപ്പെടുത്തുകയും ചെയ്ത മൂന്നാം ഘട്ടം.
ഡയറിയെഴുത്തിൻ്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ



- ഉദ്ഘാടകയുമായി സംസാരിച്ച് അദ്ദേഹം അവതരിപ്പിക്കേണ്ട കാര്യങ്ങൾ ധാരണയാക്കൽ
- സ്വാഗതം പറയുന്ന ആൾ വിശദീകരിക്കേണ്ട കാര്യങ്ങൾ എന്തെന്ന് നിശ്ചയിക്കണം.
- ക്ലാസ് അധ്യാപിക പങ്കിടേണ്ട തെളിവുകൾ തിരഞ്ഞെടുത്ത് വയ്ക്കണം (മുൻവർഷത്തെ ഡയറികൾ)

- എല്ലാ രക്ഷിതാക്കളെയും കുട്ടികൾക്കൊപ്പമിരുത്തി സംയുക്ത ഡയറി എഴുതുക


- കുട്ടിയുടെ ആശയത്തെ നിഷേധിക്കരുത്. രക്ഷിതാവിൻ്റെ ആശയവും ഭാഷാരിതിയും വേണ്ട. ഉദാഹരണം ഒരു കുട്ടിയുടെ ഡയറിയിൽ ഇന്നത്തെ പഠനപ്രവർത്തനം പൂക്കളം ഒരുക്കലായിരുന്നു എന്ന് എഴുതിയിരിക്കുന്നു. ഒരു കുട്ടിയും ഇന്നത്തെ പഠനപ്രവർത്തനം എന്ന അക്കാദമിക വാക്ക് ഉപയോഗിക്കാനുള്ള സാധ്യതയില്ല.
- കുട്ടി എഴുതേണ്ട കാര്യം മറ്റൊരു പേപ്പറിൽ എഴുതിക്കാണിച്ച് കുട്ടിയെക്കൊണ്ട് പകർത്തരുത്. തെറ്റും വെട്ടിത്തിരുത്തും വന്നാൽ മോശമാകുമോ എന്ന് കരുതുന്ന മിഥ്യാഭിമാനമുള്ള രക്ഷിതാക്കളാണ് ഇങ്ങനെ ചെയ്യുന്നത്. എഴുത്ത് പഠിക്കുന്ന കുട്ടി എഴുതുമ്പോൾ തെറ്റാതിരുന്നാലേ അദ്ഭുതമുള്ളൂ എന്നവർ അറിയണം.
- നീ പ്രീപ്രൈമറിയിൽ പഠിച്ചതല്ലേ? മറന്നുപോയോ എന്നൊക്കെ പറഞ്ഞ് ശകാരിക്കരുത്. പ്രീപ്രൈമറിയിലെ യാന്ത്രികമായ അക്ഷരപരിശീലനം ഫലം ചെയ്തില്ല എന്ന് കരുതിയാൽ മതി. ഒന്നാം ക്ലാസിൽ പഠിപ്പിച്ചത് മാത്രം പരിഗണിക്കുക
- രക്ഷിതാവ് പേന കൊണ്ടും കുട്ടി പെൻസിൽ. ചില രക്ഷിതാക്കൾ സംയുക്തഡയറി കേമമാക്കാൻ പേനയും പെൻസിലും ഉപയോഗിച്ച് എഴുതുക. അതൊക്കെ കുട്ടിയെ കള്ളത്തരം പഠിപ്പിക്കുന്നതിൻ്റെ ബാലപാഠങ്ങളാണ്.
- കുട്ടി എഴുതുമ്പോൾ സൗഹാർദ്ദപരവും പ്രോത്സാഹിപ്പിക്കുന്നതുമായ സമീപനം സ്വീകരിക്കണം.
- ദേ ഒന്നാം പാഠത്തിലും രണ്ടാം പാഠത്തിലും പഠിച്ച അക്ഷരമല്ലേ. ഇല തിന്നു എന്നതിൽ ഈ ഉണ്ടല്ലോ അതുപോലെ എഴുതിയാൽ മതി എന്ന രീതിയിലും തെളിവ് നൽകാം. രക്ഷിതാവ് പാഠപുസ്തകവും കുഞ്ഞെഴുത്തും പരിചയപ്പെടണം.

- ഒന്ന് രണ്ട് യൂണിറ്റുകളിലായി പ, ട, റ, വ, ത, ന, ക, ഇ, ല, ച, മ, ഴ, ര, ഞ, അ, ആ, ൻ, ച്ച, ന്ന, ട എന്നീ അക്ഷരങ്ങളും
- ആ, ഈ, ഈ. ഉ, ഊ, എ, എന്നിവയുടെ ചിഹ്നങ്ങളും അനുസ്വാരവും സംവൃതോകാരവും

- ഒരു ദിവസം മൂന്ന് പേർക്ക് അവസരം. തുടക്കത്തിൽ അവർക്കുവേണ്ടി ടീച്ചറാണ് വായിക്കേണ്ടത്. മൂന്നാം ടേം ആകുമ്പോഴേക്കും തനിച്ച് വായിക്കാൻ കഴിയും.
- ചില കുട്ടികൾ വീട്ടിലെ സാംസ്കാരിക സാഹചര്യം കൊണ്ട് നേരത്തെ വായിക്കാൻ കഴിയുന്നവരായിട്ടുണ്ടാകും. പക്ഷേ അവരുടെ വായന തുടക്കത്തിൽ അനുവദിച്ചാൽ മറ്റ് കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം.
- പത്ത് പ്രവൃത്തി ദിനം കൊണ്ട് എല്ലാവരുടെയും ഡയറി ക്ലാസിൽ പങ്കിടാൻ അവസരം ഒരുക്കണം.
ഡയറി വിലയിരുത്തൽ
എല്ലാ ദിവസവും ടീച്ചർ ഡയറി പരിശോധിക്കും .
സ്റ്റാറും ശരിയും സമ്മതത്തോടെയുള്ള തിരുത്തലും
നടത്തി . തിരുത്തൽ വ്യക്തമാക്കും .
പരിചയപ്പെടുത്തിയ അക്ഷരങ്ങൾ എഴുതിയതിൽ
പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടത് . വാക്കകലം
ശ്രദ്ധിക്കും . തെറ്റ് രേഖപ്പെടുത്തുന്ന രീതി ഒഴിവാക്കണം.
തെളിവ് നൽകണം.
ക്ലാസിൽ കുട്ടികളുടെ ഡയറി അധ്യാപിക
വായിച്ചുകേൾപ്പിക്കുന്നത് രചനാരീതി സംബന്ധിച്ച്
മറ്റുളളവർക്ക് ധാരണ ലഭിക്കുന്നതിന് സഹായകമാകും .
എഴുതിയ കുട്ടിക്ക് അംഗീകാരവും
കൊള്ളാം, ഭംഗിയുണ്ട്, ഗുഡ് എന്ന രീതിയിലുള്ളത്
മതിയാകില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എഡിറ്റ് ചെയ്തു
കുരുന്നെഴുത്തുകളിൽ അദ്ദേഹം സ്വീകരിച്ച രീതി
മാതൃകയാക്കാം.
- ചിത്രത്തിൻ്റെ പ്രത്യേകതകൾ ഉയർത്തിക്കാട്ടാം.
- കാഴ്ചയുടെ സൂക്ഷ്മതയെ അഭിനന്ദിക്കാം
- കുട്ടിയുടെ ചിന്താരീതിയെ അഭിനന്ദിക്കാം
- എന്ത് തനിമയാണ് ഉള്ളതെന്ന പരിശോധനയാണ് ടീച്ചർ നടത്തേണ്ടത്
- ഗുണാത്മകക്കുറിപ്പുകൾ ഒന്നു രണ്ടോ വാക്യങ്ങളിൽ മതി.
- അത് വടിവോടെ എഴുതാൻ ശ്രമിക്കണം.
- ഘടനയും പാലിക്കണം. ചുവന്ന മഷി ഒഴിവാക്കുക.
- ഒരു ദിവസം രണ്ടോ മൂന്നോ കുട്ടികളുടെ ഡയറിയിൽഗുണാത്മകക്കുറിപ്പുകൾ
- പലദിവസങ്ങളിലും എല്ലാവരുടെയും ബുക്കിൽ ഉണ്ടാകും
ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡയറി പങ്കിടൽ
- ടീച്ചർ പങ്കിടേണ്ടത് ഒരു ദിവസം ഒന്നോ രണ്ടോ കുട്ടികളുടെ ഡയറി മതിയാകും. നിശ്ചിത കാലയളവ് കൊണ്ട് എല്ലാവരുടെയും ഡയറി പങ്കിടണം. ഒരാളുടെ തന്നെ ഒന്നിലധികം തുടർച്ചയായി മറ്റുകുട്ടികളെ മോശക്കാരാക്കരുത്.
- ഗുണാത്മകക്കുറിപ്പ് എഴുതിയതാണ് പങ്കിടേണ്ടത്
- പങ്കിടുന്ന ഡയറിയിലെ സംയുക്ത സ്വഭാവം പ്രോത്സാഹിപ്പിച്ച് കുറിപ്പും ചേർക്കണം.
- എല്ലാവരുടെയും ഡയറി പങ്കിട്ടു കഴിഞ്ഞാൽ ടീച്ചറുടെ പൊതുവിലയിരുത്തലാകാം. ഓരോ മാസവും ഉണ്ടാകുന്ന വളർച്ചയാണ് അതിൽ സൂചിപ്പിക്കേണ്ടത്.
- സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുന്നിൽ നിൽക്കുന്ന ചില കുട്ടികൾക്ക് കൂടുതൽ അക്ഷരങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ടാകാം. അവരെ ഉയർത്തിക്കാട്ടുകയല്ല വേണ്ടത്. മുഴുവൻ കുട്ടികളും ഏത് നിലവാരത്തിൽ എഴുതാൻ കഴിവ് നേടി എന്നതിൻ്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും തുല്യപരിഗണന ലഭിക്കണം
- കുട്ടി ഏത് കാര്യം ഏത് രീതിയിൽ എഴുതി എന്നതിന് പ്രാധാന്യം നൽകണം. അക്ഷരത്തെറ്റിൽ മാത്രം കേന്ദ്രീകരിക്കുന്ന സമീപനം ശരിയല്ല. അതത് യൂണിറ്റിൽ എത്തിച്ചേരുന്ന ഭാഷാപരമായ നിലവാരം വച്ചാണ് ഡയറികളെ സമീപിക്കേണ്ടത്.

- ഓരോ ദിവസവും എപ്പോഴാണ് ഡയറി എഴുത്തിന് ഇരിക്കാനാവുക എന്ന തീരുമാനം വീട്ടിൽ ഉണ്ടാകണം. അമ്മയും അച്ഛനും മാറി മാറി രചനാപങ്കാളികളാകണം.
- വിശേഷം പറയൽ- ആ ദിവസം കുട്ടി കണ്ട , അനുഭവിച്ച കാര്യങ്ങൾ പറയണം .
- അതിൽ ഏറ്റവും പ്രധാനപെട്ട ഒന്നു രണ്ടു കാര്യങ്ങൾ കൂട്ടായി തിരഞ്ഞെടുക്കണം . ( രാവിലെ എണീറ്റു , കുളിച്ചു എന്നിങ്ങനെ ദിനചര്യകൾ എഴുതുന്ന രീതിയും ക്ലാസിൽ നടന്ന കാര്യങ്ങൾ മാത്രം എഴുതുന്ന രീതിയും നിരുത്സാഹപ്പെടുത്തണം )
- അതിനെ അടിസ്ഥാനമാക്കി ഒരു ചിത്രം വരയ്ക്കുകയാണെങ്കിൽ ഏത് ചിത്രമാകും വരയ്ക്കുക? സംയുക്തടയറിയുടെ പേജിൻ്റെ പകുതിക്ക് മുകളിലായി ചിത്രം വരയ്ക്കണം.
- ചിത്രത്തിന് നിറം നൽകണം. ചിത്രം വരച്ച് നിറം നല്കി എഴുതുന്നതിനുള്ള മാതൃക ചുവടെ
(ഒരു സംഭവത്തില്‍ കേന്ദ്രീകരിച്ചാണ് എഴുത്ത്. രണ്ട് പേര്‍കൂടിയാണ് പേരക്ക പറിക്കാന്‍ പോയതെന്ന് ചിത്രം സൂചിപ്പിക്കുന്നു. ചിത്രത്തിലൂടെയും ആശയവിനിമയം സാധ്യമാണ്. അതെല്ലാം എഴുതണമെന്നില്ല. വായനക്കാര്‍ ചിത്രവും വായിക്കണം. പേരമരത്തിന്റെ ഉയരവും ചിത്രത്തില്‍ നിന്നാണ് മനസ്സിലാകുന്നത്. അതിനാലാണ് രക്ഷിക്കാനാകാതെ പോയത് എന്ന് കരുതാം. ചിത്രത്തിന്റെ പ്രാധാന്യം ഈ ഡയറി വ്യക്തമാക്കുന്നുണ്ട്യ
- ചിത്രം കൂടി പ്രയോജനപ്പെടുത്തി തിരഞ്ഞെടുത്ത വിഷയം സംബന്ധിച്ച് കുട്ടി പറയണം . അങ്ങനെ എഴുതാൻ കഴിയുന്ന ആശയങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തണം .
- അത് വാക്യങ്ങളായി എഴുതുന്നതിനു വേണ്ടി ആവശ്യമെങ്കിൽ ഭേദഗതികൾ പറഞ്ഞുകൊടുക്കാം .
കുട്ടിയുടെ സമ്മതം പ്രധാനമാണ് .
- കുറിയ വാക്യങ്ങളാണ് നല്ലത് . ഇതിന് പിന്തുണ വേണ്ടി വരും. ഇന്ന് ഞാൻ പോയപ്പോൾ ഒരു നീല വണ്ടി കണ്ടു എന്നാവും കുട്ടി പറയുക.രക്ഷിതാവ് ചോദ്യം ചോദിച്ച് വാക്യം കുറുക്കി എടുക്കണം. ഇന്ന് എന്താ കണ്ടത്? ഇന്ന് വണ്ടി കണ്ടു.( എഴുത്ത്) ഏത് നിറമാണ് വണ്ടിക്ക്. നീലനിറമുള്ള വണ്ടി (എഴുത്ത്) . അപ്പോൾ എന്താണ് സംഭവിച്ചത്? മഴ വന്നു (എഴുത്ത്) എന്നിട്ടോ? വണ്ടി മഴ നനഞ്ഞു ( എഴുത്ത്)
- ഓരോ ആശയവും എഴുതുന്നതിനുളള പ്രോത്സാഹനമാണ് നൽകേണ്ടത് . ഓരോ വാക്കും എഴുതുമ്പോൾ അതിൽ കുട്ടിക്ക് അറിയുന്ന അക്ഷരങ്ങൾ അവർ പെൻസിൽ കൊണ്ടു എഴുതണം .
- ബാക്കി ഭാഗം രക്ഷിതാക്കൾ പേന കൊണ്ടും എഴുതി പൂർത്തിയാക്കണം . തുടക്കത്തിൽ പേനകൊണ്ടുളള എഴുത്ത് കൂടുതലായിരിക്കും . ക്രമേണ പെൻസിൽ കൊണ്ടുളള എഴുത്ത് കൂടി വരും .
- പഠിക്കാത്ത അക്ഷരങ്ങൾ ചേർന്ന വാക്കുകൾ വരാം . അത് ഒഴിവാക്കേണ്ടതില്ല . രക്ഷിതാവ് ആ അക്ഷരങ്ങൾ എഴുതിക്കൊടുത്താൽ മതി .ഉദാഹരണമായി കുട്ടി ണ്ട പഠിച്ചിട്ടില്ല. ഇന്ന് വണ്ടി കണ്ടു എന്ന് എഴുതണം ഈ, ന്ന്, വ, ക എന്നിവ കുട്ടി പരിചയപ്പെടുത്തിയതാണ്. രക്ഷിതാവ് ണ്ടി, ണ്ടു എന്നിവ എഴുതിക്കൊടുക്കണം. ചിഹ്നം കൂടി ചേർത്താണ് രക്ഷിതാവ് എഴുതേണ്ടത്.
- തെളിവെടുക്കൽ വീണ്ടും ണ്ട വരുന്ന വാക്യം . നീല നിറമുള്ള വണ്ടി. അതിൽ ള്ള, അവിടെ പരിചയപ്പെടാത്തത്. ള്ള രക്ഷിതാവ് എഴുതും. ണ്ടി എന്നത് നേരത്തെ രക്ഷിതാവ് എഴുതിയത് നോക്കി എഴുതാനാകുമെങ്കിൽകുട്ടിക്ക് എഴുതാം. വേണമെങ്കിൽ വണ്ടി എന്ന് ഒന്നുകൂടി എഴുതാം. മൂന്നാം തവണ തെളിവെടുത്ത് കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും തെളിവ് എഴുതാൻ അനുവദിക്കുകയും വേണം.
- തുടക്കത്തിൽ രണ്ടോ മൂന്നോ നാലോ വാക്യങ്ങൾ മതി . സംയുക്ത ഡയറി എഴുത്ത് ശീലമാക്കിയാൽ കുട്ടികൾ തന്നെ കൂടുതൽ ആശയങ്ങൾ എഴുതാൻ താൽപ്പര്യപ്പെടും .
- എഴുതിക്കഴിഞ്ഞാൽ സംയുക്തമായി ചൂണ്ടിവായന നടത്തണം. രക്ഷിതാവാണ് ചൂണ്ടി വായിക്കേണ്ടത്. അതിന് ശേഷം രക്ഷിതാവ് ചൂണ്ടും കുട്ടി വായിക്കാൻ
സംയുക്ത ഡയറി എഴുത്ത് നേരിടുന്ന പ്രശ്നങ്ങൾ
- സംയുക്ത ഡയറിയെഴുത്തിൻ്റെ പ്രായോഗിക പരിശീലനത്തിനുള്ള ക്ലാസ് പി ടി എയിൽ പങ്കെടുക്കാത്ത രക്ഷിതാക്കളെ എങ്ങനെ ബോധ്യപ്പെടുത്തും?
- വീട്ടിൽ കുട്ടിയെ സഹായിക്കാൻ കഴിയാത്ത രക്ഷിതാക്കൾ ( സമയമില്ല) എന്തു ചെയ്യും?
- ഇതര സംസ്ഥാനക്കാരുടെ മക്കൾ. രക്ഷിതാക്കൾക്ക് മലയാളം അറിയില്ല എന്തു ചെയ്യും?
- ഗോത്ര വിഭാഗം. മാതൃഭാഷ മലയാളമല്ല. എന്തു ചെയ്യാം?
- ഒരേ പോലെ എന്നും ഡയറി എഴുതുന്നു. (ദിനചര്യകൾ മാത്രം) എങ്ങനെ പരിഹരിക്കും?
- ചില രക്ഷിതാക്കൾ എഴുതിയശേഷം കുട്ടിയെ പകർത്തുന്നു
- സ്ഥിരമായി ഹാജരാകാത്ത കുട്ടികൾ
- ഭാഷാപരമായി കൂടുതൽ പിന്തുണ ആവശ്യമുള്ള കുട്ടികൾ ഡയറി എഴുതുന്നില്ല. എങ്ങനെ പരിഹരിക്കാം?
ഗോത്രവിഭാഗം കുട്ടികളും സംയുക്തടയറിയും
. ഗോത്രവർഗ വിഭാഗം കുട്ടികളുടെ ഡയറികൾ മുൻവർഷം വേണ്ടത്ര പങ്കിട്ടിട്ടില്ല. ഈ വർഷം ആ അവസ്ഥ ഉണ്ടാകരുത്
- മെൻ്റർ ടീച്ചർമാരുടെ സഹായം സംയുക്ത ഡയറിയെഴുത്തിൽ ഉറപ്പാക്കണം . മെൻറർ ടീച്ചർമാരെ രണ്ട് വിഭാഗമാക്കണം. വീട്ടിൽ സഹായിക്കാൻ സാഹചര്യമുള്ളവരും അല്ലാത്തവരും.
- സാഹചര്യമില്ലാത്ത കുട്ടികളുടെ സഹരക്ഷിതാവായി മെൻറർ ടീച്ചർമാർ മാറണം. സ്കൂൾ സമയത്ത് തന്നെ അവരെക്കൊണ്ട് ഡയറി എഴുതണം. ആദ്യം പൊതുവിഷയം (വിദ്യാലയത്തിൽ നടന്നതോ എല്ലാ കുട്ടികളുടെയും അനുഭവത്തിലേക്ക് വന്നതോ) പരിഗണിക്കാം. ഒന്നോ രണ്ടോ വാക്യം മതി. എല്ലാവരും എഴുതുന്നത് ഒരേ വാക്യമായാലും കുഴപ്പമില്ല. ക്രമേണ സ്വന്തം വാക്യം ചേർത്തു
- ഗോത്രഭാഷയിൽ മലയാള ലിപി ഉപയോഗിച്ച് എഴുതുന്നതിന് അവരെ അനുവദിക്കണം . പല വാക്കുകളും ഗോത്രഭാഷയിലുള്ളതാകാം.
- സംയുക്ത ഡയറിയിലെ ഓരോ കുട്ടിയുടെയും മികച്ച രചനകൾ ഡിജിറ്റൽ പോർട്ട്ഫോളിയോ ആയി സൂക്ഷിക്കണം .
- ആദ്യ രണ്ട് മാസത്തെ നേട്ടങ്ങളിൽ നിന്നുള്ള ചെറിയ അവലോകനം.
- കഴിഞ്ഞ വർഷത്തെ സംയുക്തടയറിയെഴുത്ത് അനുഭവവിശകലനം
- ................................... .........................
- ........................ .........................
- രക്ഷിതാക്കൾക്കുള്ള പരിശീലനം
- ഡയറി ഉറപ്പാക്കൽ
- ഡയറിയെഴുത്ത് ആരംഭിക്കൽ
- ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ പങ്കിടൽ
- എല്ലാവരും ഡയറി എഴുതുന്നുവെന്ന് ഉറപ്പാക്കൽ
- സംയുക്ത ഡയറിയും ഗുണാത്മക കുറിപ്പുകളും
- സംയുക്ത ഡയറിയെഴുത്തിലെ പ്രശ്നപരിഹാരം
- സംയുക്ത ഡയറികളിൽ നിന്നും ഓരോ കുട്ടിയുടെയും മികച്ചവ തിരഞ്ഞെടുക്കൽ
- രക്ഷിതാക്കളുടെ അനുഭവക്കുറിപ്പുകൾ ശേഖരിക്കൽ
- ഇടക്കാല വിലയിരുത്തൽ
- ഓരോ മാസത്തെയും തനിമയുള്ള ഡയറികൾക്ക് അംഗീകാരം
- ഡയറികൾ അച്ചടിച്ച് പ്രകാശിപ്പിക്കൽ.
റിഫ ഒക്ടോബറില്‍ എഴുതിയ ഡയറിനോക്കൂ. ഉപ്പയുടെ പനി പ്രധാനപ്പെട്ട സംഭവമാണ്. അതുപോലെ അവഗണിക്കാനാകാത്ത ഒരു കാര്യം റിഫ സൂചിപ്പിച്ചു. അവള്‍ക്ക് മിഠായിയും വാങ്ങി എന്നതാണ്. കുട്ടിക്ക് കട എപ്പോഴും മധുരമിഠായിയുമായി ചേര്‍ത്തേ കാണാനാകൂ. പനിയായതിന്റെ സങ്കടവും മിഠായി കിട്ടിയതിന്റെ സന്തോഷവും ഒറ്റ വാക്യത്തിലാണ് എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ മിഠായി ഭരണി വരയ്കാനും റിഫ മറന്നില്ല. ഉമ്മയെയും റിഫയെയും വരച്ചപ്പോള്‍ വലുപ്പ വ്യത്യാസം ഉള്ളതിനാല്‍ തിരിച്ചറിയും. കട നടത്തുന്ന ആള് പുരുഷനാണെന്നും റിഫയുടെ ചിത്രം വ്യക്തമാക്കുന്നു. ചെറിയ പീടികയിലാണ് പോയതെന്നും മനസ്സിലാക്കാം. വരയും വരിയും ചേര്‍ന്നതാണ് റിഫയുടെ ഭാഷ. അക്ഷരവ്യക്തതയോടെ എഴുതാനുള്ള ശേഷി കൈവരിച്ചിരിക്കുന്നു
2
ആഷേര്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയതാണ് ഡയറിയിലേക്ക് പരിഗണിച്ചത്. ബലൂണുകളും കേക്കും ഉണ്ട്. ബര്‍ത്ത് ഡേ ആരുടെയാണെന്ന് വ്യക്തമാണ്. ആഷേറിന് കുട്ടികളുടെ ബര്‍ത്തഡേ സന്തോഷമുള്ള കാര്യമാണ്. ഡ, യ്ക എന്നീ അക്ഷരങ്ങള്‍ പഠിക്കാനിരിക്കുന്നതേയുള്ളൂ. അതിനാല്‍ അവ മാത്രം എഴുതുന്നതിന് രക്ഷിതാവിന്റെ സഹായം തേടി. വാക്കുകള്‍ അകലം പാലിച്ചെഴുതാനും വ്യക്തതയോടെ എഴുതാനും ആഷേര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടീച്ചര്‍ ആഷേറിന് രണ്ട് സ്റ്റാറും ഒരു പൂവും നല്കി എന്നതും സന്തോഷം തന്നെ
3
അനികയുടെ ഡയറി. അമ്മയാണ് ഡയറിയിലെ പ്രതിപാദ്യം. അമ്മയിലാണ് തുടക്കം. പിന്നെ കുഞ്ഞുമനസ്സിന്റെ സ്നേഹം തുളുമ്പുന്നത് പ്രാര്‍ഥനയെക്കുറിച്ച് പരാമര്ശിക്കുമ്പോഴാണ്. പെട്ടെന്ന് യാത്രയിലെ കാഴ്ചകളിലേക്ക് അനിക പോകുന്നു. അമ്മയുടെ കാര്യം എന്തായി എന്നാണ് നമ്മള് ആലോചിക്കുന്നത്. അനിക അമ്മയില്‍ത്തന്നെ എത്തി. എങ്കിലേ ഡയറിപൂര്ത്തിയാകൂ എന്ന് അവള്‍ക്ക് അറിയാം. ആരും പറയാതെ രചനയില്‍ കാട്ടിയ ഈ സവിശേഷതയാണ് ശ്രദ്ധിക്കേണ്ടത്.
4
അമേയലക്ഷ്മി എഴുതി നിറച്ചിരിക്കുന്നത് കണ്ടോ? എങ്ങനെ എഴുതാതിരിക്കും. വലിയൊരു കാര്യം പഠിച്ചിരിക്കുകയാണ്. ആ വിജയം മൊത്തം കൃത്യമായി ബോധ്യപ്പെടുത്തുന്ന വിവരണമാണ്. എങ്ങനെ വിവരണം എഴുതണമെന്നൊന്നും അമേയയെ ഇനി ആരും പഠിപ്പിക്കേണ്ടതില്ല. അത്രയ്ക് ശക്തവും വ്യക്തവുമാണ് എഴുത്ത്. അമേയയുടെ സന്തോഷം പോലെ നമ്മള്‍ക്കും സന്തോഷം. ഡയറി വായിച്ച ടീച്ചര്‍ മൂന്ന് സ്റ്റാറാണ് നല്‍കിയത്. അതും അതിലേറെ സന്തോഷം നല്കുന്നു. ഡയറിയുടെ അവസാനം അമ്മ അമേയക്ക് പരീക്ഷയിടുന്ന ഒരു ഭാഗമുണ്ട്. അമ്മ സമയം എത്രയായി എന്ന് ചോദിച്ചതിനുള്ള പ്രതികരണമാണത്. അമ്മ വൈകിട്ട് അഞ്ച് പതിനഞ്ചിനാണ് വന്നതെന്ന് നമ്മള്‍ക്ക് മനസ്സിലായി. അമ്മയ്ക് ബോധ്യപ്പെടാന്‍ അഞ്ചുമണിയെ അടിസ്ഥാനമാക്കിയാണ് അമേയയുടെ വിശദീകരണമെന്നതും ആശയവിനിമയത്തില്‍ ഉദാഹരണം നല്കുന്നതെങ്ങനെ എന്നതിന് ഒരു മാതൃകയായി. പരീക്ഷയില്‍ വിജയിച്ച അമ്മയ്ക് മിഠായി കൊടുക്കാതിരിക്കാനാകുമോ? അതിനാല്‍ത്തന്നെ വാച്ചും മിഠായിയും മാത്രമേ അമേയ വരച്ചുള്ളൂ. അതാണ് വരയുടെ ഒതുക്കം. അന്നേ ദവസത്തെ അറിവും അനുമോദനവും ആ ചിത്രത്തിലൂടെ വെളിവാക്കി. കുട്ടികള്‍ വരയ്കുന്ന ചിത്രങ്ങള്‍ എന്തെല്ലാം മാനങ്ങളില്‍ വായിക്കണം. വാച്ചിലെ സൂചികളും സംഖ്യകളും കൂടി വായിക്കാതെ പോകാനാകുമോ?
5
ജാക്കിയെയും ജിമ്മിയെയും കുറിച്ചാണ് അപര്‍ണ എഴുതുന്നത്. ഇന്നെന്താ അപര്‍ണേ വിശേഷം എന്ന് ചോദിച്ചാല്‍ മറ്റൊന്നും അവള്‍ക്ക് പറയാനാകുകയുമില്ല. പിന്നെ അച്ഛന് കൊണ്ടുവന്നപ്പോള്‍ അവ രണ്ട് പട്ടിക്കുട്ടികള്‍ മാത്രമായിരുന്നു. ഞങ്ങളുടെ കൈയില്‍ കിട്ടിയപ്പോഴാണ് ആ പട്ടിക്കുട്ടികള്ക്കും സന്തോഷമായത്. പേര് കിട്ടയല്ലോ. അതും വലിയ സംഭവമല്ലേ? അപര്‍ണ ഫുള്‍സ്റ്റോപ്പിട്ട് എഴുതിത്തുടങ്ങിയിരിക്കുന്നു എന്നതും നല്ല കാര്യം തന്നെ. ജനുവരി ആയപ്പോഴേക്കും ച്ഛ, സ്ക എന്നിവ പഠിച്ചു കഴിഞ്ഞു. അത് പ്രയോഗിക്കാനും അപര്‍ണ്ണക്ക് കഴിഞ്ഞിട്ടുണ്ട്.
6
അമേയ
ഉറക്കത്തിലേക്ക് മഴ പെയ്താല്‍ എന്താണ് സംഭവിക്കുക? പെട്ടെന്ന് ഉണര്‍ന്നു എന്ന പ്രയോഗം നോക്കൂ. ഉണര്‍ന്നു എന്ന് എഴുതിയാല്‍ അത് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടില്ല. രാത്രിമഴ അവളുടെ കാലില്‍ തൊട്ടുവിളിച്ച് ഉണര്ത്തിയതാണ്. വീടിന്റെ മുകളില്‍ നിന്നും മഴവെള്ളം കാലില്‍ വീണു എന്ന വരി നമ്മുടെ ഉറക്കത്തെയും കെടുത്തുന്നുണ്ടല്ലോ. കൊച്ചുവീടും വലിയമഴയും വരച്ചുവെച്ചു. പിന്നീട് ഉറക്കം വന്നില്ല എന്ന വരി കൊളുത്തിപ്പിടിക്കുന്നുണ്ട്. കുഞ്ഞുവിഷമത്തിന്റെ അക്ഷരങ്ങള്‍
7
ടീച്ചര്‍ ചോദിച്ചു പൂച്ചക്കുഞ്ഞുങ്ങള്‍ക്കും അമ്മയ്കും സുഖമല്ലേ?
കീര്‍ത്തന മറുപടി എഴുതി സുഖമാണ്
ഒരു ജനനം നടന്നാല്‍ നമ്മളൊക്കെ ചോദിക്കുന്ന ചോദ്യം. ടീച്ചര്‍ക്ക് ആ ചോദ്യം ചോദിക്കാതിരിക്കാനായില്ല. ഇങ്ങനെയാണ് ഡയറിയുമായി ടീച്ചര്മാര് സംവദിക്കുന്നത്. എന്റെ ഡയറി ടീച്ചര്‍ വായിക്കുന്നുണ്ട് എന്നത് കീര്ത്തനയ്കും സന്തോഷം നല്‍കും. അള്ളിത്തരും എന്ന താക്കീത് കീര്‍ത്തന എഴുതിവെച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഞങ്ങളവയെ എടുക്കുമായിരുന്നു എന്ന് വ്യക്തം. കുഞ്ഞുങ്ങള്‍ക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം ഈ ഡയറിയില്‍ കാണാം. ദൂരെ മാറിനിന്ന് നോക്കി എന്ന വരി അമ്മയുടെ നിര്‍ദേശത്തെ മാനിച്ചത് മാത്രമല്ല കാണാനുള്ള കൊച്ചുകൗതുകത്തെയും സൂചിപ്പിക്കുന്നു. ആറ് വാക്യങ്ങളാണ് ഡയറി
8
ആര്‍ഷിക്
ഒന്നാം ക്ലാസില്‍ കളികളെക്കുറിച്ച് രണ്ട് പാഠങ്ങളുണ്ട്. അതിനാല്‍ കുട്ടികള്‍ കിളികളുടെ ചങ്ങാതിമാരാണ്.
ആര്‍ഷിക് എഴുതിയ വരികളുടെ ആദ്യവായനയില്‍ ഒരു ചെറിയ സംഭവം എഴുതിയിരിക്കുന്നു എന്നേ കരൂതൂ. അമ്മയുടെ വീട് എന്ന പരാമര്‍ശത്തിലൂടെ ആര്‍ഷിക് വിരുന്ന് പോയതാണെന്ന് മനസ്സിലാക്കിക്കോണം, അവിടെ അടുത്ത് പുളിമരമുള്ള വീടുണ്ട്. പുളിമരത്തിന്റെ ഉയരം കാരണമാകാം അത് ദേ എന്നെ നോക്കിക്കേ എന്ന് ആര്ഷിക്കിനോട് പറഞ്ഞത്. ആര്‍ഷിക് നോക്കിയപ്പോള്‍ അത് സാധാരണ പുളിമരമല്ല. മഞ്ഞക്കിളിയുള്ള പുളിമരമാണ്. പുളിമരത്തെ കിളിമരമായി കണ്ടതുകൊണ്ടാണ് ഇ ഡയറിയില്‍ അവ ഇടം പിടിച്ചത്. മറ്റൊരു കാര്യം ആര്ഷിക്കിന്റെ നൂറാമത്തെ ഡയറിക്കുറിപ്പിലേക്കാണ് മഞ്ഞക്കിളി പറന്നുവന്നിരുന്നത്. അതിന്റെ ഒരു ഭാഗ്യമേ!
എത്ര വടിവോടെയാണ് ആര്‍ഷിക് എഴുതിയിരിക്കുന്നത്! ഒന്നിലെ കുട്ടികള്‍ നമ്മെ പ്രചോദിപ്പിക്കുകയും നമ്മുടെ കുട്ടിക്കാലത്തെ ഡയറി എഴുതാനാകാതെ പോയതിനാല്‍ അസൂയപ്പെടുത്തുകയും ചെയ്യുന്നുണ്ടല്ലോ.
9