ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, October 31, 2020

എല്ലാവർക്കും ഉമ്മ


എല്ലാവര്‍ക്കും ഉമ്മ എന്ന തലക്കെട്ടിില്‍ ഒരു വിദ്യാഭ്യാസാനുഭവക്കുറിപ്പ് ഏറെ രസകരമാണ്. ഈ വാക്യം എന്റേതല്ല. ജീവന്റേതാണ്.ജീവന്‍ ഒന്നാം ക്ലാസിലെ കുട്ടിയാണ്. കഴിഞ്ഞ വര്‍ഷം പ്രീപ്രൈമറിയിലായിരുന്നു. ഈ വാക്യത്തിലേക്ക് വന്ന സംഭവം പറയാം

കണ്ണൂര്‍ ഡയറ്റിലെ രമേശന്‍ കടൂര്‍ കഴിഞ്ഞ ആഴ്ച എന്നെ വിളിക്കുന്നു. മാഷെ ഞങ്ങള്‍ പ്രീപ്രൈമറി വെബിനാര്‍ നടത്തുന്നു. ഉദ്ഘാടനം ചെയ്യാമോ? രമേശന്‍ ടി ടി സിക്ക് എന്റെ നാട്ടിലാണ് പഠിച്ചത്. അന്നുമുതലുളള ചങ്ങാത്തവും സ്വാതന്ത്ര്യവും. ഞാന്‍ പറഞ്ഞു. ഏയ് എനിക്ക് വെബിനാറിന്റെ ഉളളടക്കത്തിലാണ് താല്പര്യം. ഉദ്ഘാടനത്തിലല്ല. എനിക്ക് അതിനാല്‍ ചെറിയ ഒരു റോള്‍ മതി. എല്ലാവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാനും അതിനോട് പ്രതികരിക്കാനും അവസരം തന്നാല്‍ മതി.

രമേശന്‍ സമ്മതിച്ചു.

ഉദ്ഘാടനം ഏതെങ്കിലും പ്രീസ്കൂള്‍ കുട്ടിയെക്കൊണ്ട് ചെയ്യിക്കാമോ?

എന്റെ ആ നിര്‍ദേശവും പരിഗണിക്കപ്പെട്ടു.

ഇന്നലെയായിരുന്നു വെബിനാര്‍

ജീവനാണ് ഉദ്ഘാടകന്‍.

അദ്ദേഹം നേരത്തെ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമില്‍ റെഡി.

ജീവന്റെ പിന്നിലെ ചുമര്‍ നിറയെ ചിത്രങ്ങളാണ് ജീവനുളള ചിത്രങ്ങള്‍, ജീവന്റെ ചിത്രങ്ങള്‍.

ഉദ്ഘാടനം ചിത്രം വരച്ചുകൊണ്ടാണ്.

ജീവന്‍ ചാര്‍ട്ടിനടുത്തേക്ക് പോയി

ചിത്രരചനയില്‍ മുഴുകി

ദേ ഈ ചിത്രമാണ് വരച്ചത്.

എന്നിട്ട് ഇങ്ങനെ എഴുതി എല്ലാവര്‍ക്കും ഉമ്മ.

തുടര്‍ന്ന് സ്വാഗതം പോലെയുളള ചില ചടങ്ങുകള്‍.

അതിനു ശേഷം പതിമൂന്ന് അവതരണങ്ങള്‍.

കണ്ണൂര്‍ ജില്ലയിലെ അറുപത്തേഴ് പ്രീസ്കൂള്‍ അധ്യാപകരുടെ അനുഭവങ്ങള്‍ ക്രോഡീകരിച്ച പതിമൂന്ന് പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്

ഓരോ അവതരണം കഴിയുമ്പോഴും രമേശന്‍ പറയും കലാധരന്‍മാഷ് ഫീഡ് ബാക്ക് നല്‍കുമേ...( എനിക്ക് പണിതരുന്നതാ)

ഒരു മണികഴിഞ്ഞു പത്തുമിനിറ്റും കടന്നു അവതരണങ്ങള്‍ തീര്‍ന്നപ്പോള്‍.

അപ്പോഴും പൂര്‍ണപങ്കാളിത്തമാണ് .സ്ക്രീനിലെ നമ്പര്‍ വായിച്ചാല്‍ അറിയാം.

ഞാന്‍ ഫീഡ് ബാക്ക് നല്‍കാന്‍ ക്ഷണിക്കപ്പെട്ടു.

എന്റെ മനസിലാണെങ്കില്‍ ജീവന്‍ വരച്ച ചിത്രമാണ്

Tuesday, October 27, 2020

അധ്യാപകക്കൂട്ടത്തിന്റെ ഓണ്‍ലൈന്‍ ടാലന്റ് ലാബ്

ഓണ്‍ലലൈന്‍ ടാലന്റ് ലാബിന്റെ ഭാഗമായി പാലക്കാട്ശബരി എച് എസ് എസിലെ അധ്യാപകന്‍ പ്രദീപ് മാഷും എല്‍ എല്‍ ബി വിദ്യാര്‍ഥിനിയായ മകളള്‍ മീനാക്ഷിയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തഗണിതത്തിലെ ഒരു ഭാഗമാണ് മുകളിലുളള വീഡിയോയില്‍ കണ്ടത്

അധ്യാപകക്കൂട്ടന്റെ ഓണ്‍ലൈന്‍ ടാലന്റ് ലാബ്


രക്ഷിതാവിന്റെ കുറിപ്പ്

അധ്യാപകക്കൂട്ടം ടാലൻ്റ് ലാബിൻ്റെ ഈ പരിപാടി വളരെ അഭിനന്ദനമർഹിക്കുന്നതാണ് . ടാലൻ്റ് ലാബ് ഗ്രൂപ്പിൽ അംഗമായ , കോട്ടയം വെള്ളുത്തുരുത്തി ഗവ. യു പി സ്കൂളിൽ 7th Std ൽ പഠിക്കുന്ന ഗൗരി കൃഷ്ണ എന്ന കുട്ടിയുടെ അമ്മയാണ് ഞാൻ. കഴിഞ്ഞ ഏപ്രിൽ ആദ്യം മുതൽ പല online whts up group ൽ പങ്കെടുത്തതുമൂലം ഒരു പാട് പ്രയോജനം ഗൗരിക്ക് ഉണ്ടായിട്ടുണ്ട്. വളരെ കഴിവുള്ള പല അധ്യാപകരുടെ ശിഷ്യയാകാൻ അവൾക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. റീഷ് മ ടീച്ചർ, ശ്രുതി ടീച്ചർ, ഹീര ടീച്ചർ, ഗ്രേസി ജുഡി ടീച്ചർ തുടങ്ങിയ നേരിൽ കണ്ടിട്ടില്ലാത്ത അധ്യാപകരുടെ പ്രിയ ശിഷ്യയാകാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിൻ്റെ പിന്നിൽ കലാധരൻ മാഷ്, പൗലോസ് മാഷ്, രതീഷ് സർ തുടങ്ങിയ ഒരുപാട് പേർ ഉണ്ടെന്ന് അറിയാം. ഗൗരിക്ക് ടാലൻ്റ് ലാബിലെ ഇതുവരെ നടന്ന എല്ലാ ക്ലാസ്സിലും പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇതിലെ മിക്ക activities  ഉം  അവൾ പങ്കാളിയായിട്ടുള്ളതാണ്. എല്ലാ  ക്ലാസ്സും  ഒന്നിനൊന്ന്  മെച്ചമായിട്ടുള്ളതാണ് . അവൾക്ക് ഓരോ ക്ലാസ്സും താത്പര്യമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും ഗൗരിക്ക് കൂടുതൽ  പ്രയോജനം ഉണ്ടായത് നൃത്തം, ചിത്ര രചന, പ്രസംഗം, ഒറിഗാമി, മുട്ടത്തോട് കൊണ്ടുള്ള ഉൽപ്പന്നമുണ്ടാക്കൽ, വാഴയിലകൊണ്ടുള്ള പൂ ഉണ്ടാക്കൽ  തുടങ്ങിയവയാണ്. അവൾ ഓരോ ക്ലാസ് കഴിഞ്ഞും ആ പ്രവർത്തനങ്ങൾ ചെയ്യാൻ വളരെ അധികം താത്പര്യം കാണിക്കുകയും ഞാൻ അവയെ വളരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ഇവ എല്ലാം അവൾ മറക്കാതെ ഇടക്ക് ചെയ്ത് നോക്കാറുമുണ്ട്.       കൂടാതെ ഒരു ക്ലാസ്സിൽ സ്വാഗതം പറയാനുള്ള അവസരവും രതീഷ് സർ ഗൗരിക്ക് നൽകുകയുണ്ടായികുട്ടികളുടെ ഓരോ കഴിവും വികസിപ്പിക്കാൻ  മുൻകൈ എടുക്കുന്ന രതീഷ് സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നറിയാം . ഇത് വായിക്കുന്ന  ഒരു രക്ഷകർത്താവിനും ഒരു അധ്യാപകർക്കും വിദ്യാർത്ഥികൾക്കും  ഇത് വെറും പുകഴ്ത്തലാണെന്ന് തോന്നില്ല .   ഇതിൽ പങ്കാളിയായ ഓരോരുത്തർക്കും നന്ദി പറയുന്നു ഇനിയും പ്രയോജനകരമായ  ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ                   പ്രദീപ N നായർ

അധ്യാപക്കൂട്ടത്തെയും ഓണ്‍ലൈന്‍ ടാലന്റ് ലാബിനെയും അതിന്റെ മുഖ്യസംഘാടകനായ രതിഷ് തന്നെ പരിചയപ്പെടുത്തുന്നു. രതീഷിന്റെ കുറിപ്പ് വായിക്കാം.

  • ഇരുന്നൂറോളം വാട്സ്ആപ് ഗ്രൂപ്പുകളും നാല് യൂടൂബ് ചാനലും ബ്ലോഗും ഫേസ് ബുക്ക് പേജും ടെലഗ്രാം ഗ്രൂപ്പുകളും ഉൾപ്പെടുന്ന സോഷ്യൽ മീഡിയ നെറ്റ് വർക്ക് വഴി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്ന പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ ( ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന) കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക കൂട്ടായ്മയാണ് അധ്യാപകക്കൂട്ടം.

  • 2015 മുതൽ പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് നൂറോളം അംഗങ്ങൾ വരുന്ന അഡ്മിൻസ് ഗ്രൂപ്പ് .

  • വിദ്യാഭ്യാസ വിദഗ്ധരുടെ മാർഗനിർദേശങ്ങൾ സ്വീകരിച്ചും തനത് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും കാലോചിതമായി പൊതു വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  • കഴിഞ്ഞ അവധിക്കാലത്ത് ടീച്ചേർസ് ക്ലബ് കോലഞ്ചേരിയുടെ അക്കാദമിക നേതൃത്വത്തിൽ നടത്തിയ സർഗവസന്തം തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതിനും അധ്യാപകരിൽ ആത്മവിശ്വാസം ഉറപ്പിക്കുന്നതിനും ഡോ. ടി.പി. കലാധരൻ മാഷിൻ്റെ നിർദ്ദേശപ്രകാരം അധ്യാപകർക്കായ് നടത്തിയ അധ്യാപകക്കൂട്ടം വീഡിയോ ചലഞ്ച് എന്നിവ ശ്രദ്ധേയമായിരുന്നു.

  • അധ്യാപകരുടെ വർക് ഷോപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് വിവിധ പഠന സാമഗ്രികൾ നിർമ്മിക്കുകയും കൈറ്റ് വിക്ടേർസ് ചാനൽ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെല്ലിന് ആവശ്യമായ Supporting materials നിർമ്മിക്കുകയും ചെയ്യുന്നു.

  • സംസ്ഥാന തലത്തിൽ അധ്യാപകർക്ക് വിഷയബന്ധിത അക്കാദമിക ചർച്ചകൾ നടത്താനുള്ള വേദി കൂടിയാണ് ഓരോ ഗ്രൂപ്പുകളും.

  • പരസ്പരം പങ്ക് വെക്കലുകളിലൂടെ സ്വയം വളരുക ഒപ്പം മറ്റുള്ളവർ വളരുന്നതിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ യാതൊരു വിധ വേർതിരിവുകളും കൂടാതെ മുന്നോട്ട് പോകുന്നു.

അധ്യാപകക്കൂട്ടം ഓൺലൈൻ ടാലൻ്റ് ലാബ്

  • കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ  പഠിക്കുന്ന മൂന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള , സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് അധ്യാപകക്കൂട്ടം  ടാലൻറ് ലാബ് ഓൺലൈൻ.

  • 05 .07. 2020 ശനിയാഴ്ച ഡോക്ടർ ടി പി കലാധരൻ ഇത് ഉദ്ഘാടനം ചെയ്ത.

  • കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന വ്യത്യസ്തങ്ങളായ ക്ലാസുകളാണ് അധ്യാപകക്കൂട്ടം ടാലൻ്റ് ലാബ് ഓൺലൈൻ വഴി നൽകുന്നത്.

പ്രവര്‍ത്തനസമയം, പ്ലാറ്റ്ഫോം

  • 2020  ജൂലൈ മാസം മുതൽ പ്രവർത്തനം തുടങ്ങിയ ഗ്രൂപ്പ് വാട്സ്ആപ്പ് പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്

  • എല്ലാ ശനിയാഴ്ചയും വൈകിട്ട് ആറ് മണി മുതൽ ഒരു മണിക്കൂറാണ് ക്ലാസുകൾ നടക്കുന്നത്

വിദഗ്ധപിന്തുണ എങ്ങനെ?

  • വിഷയ വിദഗ്ധർ, കലാകാരന്മാർ, അധ്യാപകർ എന്നിവരുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്.

  • .ക്ലാസ്സ് നയിക്കുന്ന അധ്യാപകർ അഞ്ച് മിനിട്ടിൽ താഴെ വീതം ദൈർഘ്യമുള്ളതും ക്രമീകൃതവുമായതും കത്യമായ ഘട്ടങ്ങള്‍ പാലിക്കുന്നതുമായ വീഡിയോകളായിട്ടാണ് ക്ലാസ്സ് അവതരിപ്പിക്കുന്നത്.

  • ഇത്തരത്തിൽ മുൻകൂട്ടി തയ്യാറാക്കപ്പെട്ട വീഡിയോകൾ ഗ്രൂപ്പിലേക്ക് പങ്ക് വെക്കുന്നു.

  • ഓൺലൈനിലുള്ള കുട്ടികൾ തൽസമയം അവ കാണുകയും ഓരോ വീഡിയോയിലെ ഉളളടക്കത്തെക്കുറിച്ചും അധ്യാപക നോട് സംവദിക്കുകയും ചെയ്യുന്നു.

  • തൽസമയം ഓൺലൈനിൽ ഇല്ലാത്ത കുട്ടികൾ ക്ലാസ്സ് കണ്ട ശേഷം സംശയങ്ങൾ പൊതു ഗ്രൂപ്പിലോ ചെറു ഗ്രൂപ്പിലോ ചോദിക്കുന്നു.

ഘടന:

  • മൂന്നോ നാലോ കുട്ടികളും ഒരു ടീച്ചറും അടങ്ങിയതാണ് ചെറു ടാലന്റ് ഗ്രൂപ്പുകൾ

  • എല്ലാ കുട്ടികളും എല്ലാ അധ്യാപകരും ചേർന്ന ഗ്രൂപ്പാണ് പൊതു ഗ്രൂപ്പ്. ഇവിടെയാണ് പ്രധാനമായും ക്ലാസ്സ് നടക്കുന്നത്.

  • എൽ.പി കുട്ടികളും അധ്യാപകരും മാത്രം ഉള്ള ഒരു ഗ്രൂപ്പും യു.പി കുട്ടികളും അധ്യാപകരും അടങ്ങിയ മറ്റൊരു ഗ്രൂപ്പും ഉണ്ട്.

  • വിഷയവൈവിധ്യം അനുസരിച്ച് എൽ.പി, യു.പി പ്രത്യേക ക്ലാസ്സുകൾക്ക് ഇവ ഉപയോഗിക്കുന്നു.

  • അധ്യാപകർ മാത്രമടങ്ങിയ ഒരു ഗ്രൂപ്പിൽ ക്ലാസ്സുകളെപ്പറ്റി പൊതുചർച്ചകൾ നടക്കുന്നു.

സ്റ്റീയറിംഗ് ഗ്രൂപ്പ്

  • ഇവക്കെല്ലാം പുറമേ പത്തോളം അധ്യാപകർ ഉള്ള ഒരു ആക്ടിവിറ്റി ഗ്രൂപ്പും ഉണ്ട്. അധ്യാപകക്കൂട്ടം ടാലൻ്റ് ലാബ് ഓൺലൈനിൻ്റെ സ്റ്റിയറിംഗ് ഗ്രൂപ്പാണിത്.

  • ഓരോ ആഴ്ചയും നടക്കേണ്ട ക്ലാസ്സുകളെപ്പറ്റി തീരുമാനം എടുക്കുന്നതിവിടെയാണ്.

  • കൂടാതെ ഓരോ ക്ലാസ്സുമായി ബന്ധപ്പെട്ട വീഡിയോകൾ മുൻകൂട്ടി വാങ്ങി ഈ ഗ്രൂപ്പിൽ പങ്കിടുന്നു. ഇവിടെ നിന്നാണ് ക്ലാസ് സമയം പൊതു ഗ്രൂപ്പിലേക്ക് പങ്കിടുന്നത്.

  • സാങ്കേതിക പ്രശ്നങ്ങൾ മൂലം ഒരാൾക്ക് വീഡിയോ forward ചെയ്യാൻ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മറ്റൊരാൾ ദൗത്യം ഏറ്റെടുക്കാൻ ഇത് സഹായിക്കുന്നു.

ഉളളടക്കം

  • ക്രാഫ്റ്റ്, കലാപഠനം, വ്യക്തിത്വ വികസനം, സർഗ്ഗശേഷി വികാസത്തിന് ഉതകുന്നവ തുടങ്ങി വ്യത്യസ്ത തരം ക്ലാസ്സുകൾ ഇതിനാലകം നടത്താൻ സാധിച്ചു.

  • ഓരോ ക്ലാസ്സിന് ശേഷവും ക്ലാസ്സിൻ്റെ പൂർണ്ണമായ വീഡിയോയും കുട്ടികളുടെ പ്രതികരണങ്ങളും ഡിജിറ്റൽ ഡോക്യുമെൻ്റേഷനായി അധ്യാപകക്കൂട്ടം ബ്ലോഗിൽ Talent Lab online എന്ന ലേബലിൽ പങ്ക് വെക്കുന്നു. ഇത് ഗ്രൂപ്പിൽ ഇല്ലാത്ത കുട്ടികൾക്കും പ്രയോജനപ്പെടുന്നു.

നേട്ടങ്ങൾ:-

  • കുട്ടികൾക്ക് വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞു.

  • കുട്ടികളുടെ സർഗശേഷീ പ്രകടനത്തിനും വികാസത്തിനും അവസരം ലഭിച്ചു.

  • അധ്യാപകർക്കും കുട്ടികൾക്കും പ്രയോജനപ്രദം.

  • വ്യത്യസ്ത ജില്ലകളിലുള്ളവർ തമ്മിലുള്ള ആശയ വിനിമയത്തിന് കുട്ടികൾക്ക് അവസരം ലഭിച്ചു. ഇത് ഭാഷ, സംസ്കാരം തുടങ്ങിയവയുടെ വൈവിധ്യം തിരിച്ചറിയാൻ സഹായകരമായി.

  • ഓൺ ലൈന് പുറമേ കുട്ടികളുടെ താല്പര്യം പരിഗണിച്ച് ഓഫ് ലൈൻ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുക വഴി കുട്ടികളുടെ മാനസിക സമ്മർദ്ധം കുറക്കാൻ സഹായകരമായി.

ഗുണഭോക്താക്കള്‍ വിലയിരുത്തുന്നു.

അധ്യാപകക്കൂട്ടം ടാലൻ്റ് ലാബ് എനിക്ക് വളരെ ഇഷ്ടമായി. ഒരോ ശനിയാഴ്ച്ചെയും വളരെ നല്ല ക്ലാസുകളാണ് എനിക്ക് കിട്ടിയിട്ടുള്ളത്.      

വാഴയില പൂക്കൾ എന്ന ക്ലാസാണ് എനിക്ക്  ഏറേ ഇഷ്ടപ്പെട്ടത് .ടാലൻ്റ് 

ലാബ് ഒരുക്കുന്ന ഒരു ക്ലാസും ഞാൻ നഷ്ടപ്പെടുത്തിയില്ലവാഴയിലകൾ കൊണ്ട് പൂക്കൾ ഉണ്ടാക്കാം എന്ന് എനിക്ക് മനസ്സിലായത് രാജേശ്യരി ടീച്ചറുടെ ക്ലാസ്സ് 

കണ്ടപ്പോഴാണ്. എൻ്റെ ചെറു ഗ്രൂപ്പിലെ ടീച്ചറാണ് സുമന ടീച്ചർ. ടാലൻ്റ് ലാബിൻ്റെ ക്ലാസു കഴിഞ്ഞാൽ  ആ ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുമന ടീച്ചർ പങ്കു വയ്ക്കാറുണ്ട്. ടാലൻ്റ് ലാബിൻ്റെ അഡ്മിനായ രതീഷ് സാറിനും ഗോകുൽ സാറിനും ഞാൻ നന്ദി പറയുന്നു..

ഋതുവർണിക


എനിക്കുണ്ടായ ഏറ്റവും വലിയ ഒരു സന്തോഷം എന്നു പറയുന്നത് ഈ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ്    .രതീഷ് സാറിൻ്റെ നേതൃത്വത്തിൽ അധ്യാപക്കൂട്ടം സംഘടിപ്പിച്ചിരിക്കുന്ന ടാലൻറ് ലാബ് എന്ന ഈ പരിപാടി എനിക്കും എൻ്റെ അച്ഛനമ്മമാർക്കും ഏറെ ഇഷ്ടപ്പെട്ടു.

വിവിധ മേഖലകളിൽ പ്രഗത്ഭരായ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ഈ പരിപാടി വൻവിജയമായിരുന്നു. ഓരോ ആഴ്ചയിലും വ്യത്യസ്ത തരം പ്രവർത്തനങ്ങളാണ് ഞങ്ങൾക്ക് കിട്ടിയത്. അത് ഒരു നല്ല അനുഭവമായിരുന്നു.പിന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം സർഗ്ഗവസന്തത്തിലും ടാലൻറ് ലാബിലും മികച്ച ഒരു മെൻ്ററെ കിട്ടി എന്നുള്ളതാണ്. ഒപ്പം കുറെ നല്ല കൂട്ടുകാരേയും. 🥰🥰  .ലോകമാകെ പടർന്നു പിടിച്ച ഒരു മഹാമാരിയുടെ ഭീതിയിൽ നമ്മളെല്ലാം വീട്ടിൽ അടച്ചിടപ്പെട്ടപ്പോൾ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരു പാട് പ്രവർത്തനങ്ങൾ അറിയാനും ചെയ്യാനും സാധിച്ചു.ഈ ടാലൻറ് ലാബ് വളരെ പ്രയോജനപ്രദമായ ഒരു പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്.


അധ്യാപക കൂട്ടം അധ്യാപകരുടെ ക്ലാസുകൾ പ്രശംസനീയമാണ് .ഓരോ ശനിയാഴ്ചയും വ്യത്യസ്ഥ തരത്തിലുള്ള ക്ലാസുകൾ കുട്ടികൾക്ക് നല്കി അവരെ മാനസികമായും ശാരീരികമായും ഊർജ്ജസ്വലരാക്കി തീർത്തു കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് എല്ലാ പ്രോത്സാഹനവും നല്കിക്കൊണ്ട് അവരോടൊപ്പം ഒത്തുചേർന്ന് അവരുടെ കഴിവുകളെ മികച്ച താക്കാൻ പരിശ്രമിക്കുന്ന അവരുടെ ചെറിയ ഗ്രൂപ്പിലെ അധ്യാപകർക്ക് പ്രത്യേകമായി നന്ദി പറയുന്നു. എൻ്റെ മകൾക്ക് ഒരു പാട് മാറ്റങ്ങൾ ഉണ്ടാക്കാൻ അധ്യാപകക്കൂട്ടത്തിന് കഴിഞ്ഞു. അവൾക്ക് അധ്യാപക കൂട്ടം ക്ലാസിലൂടെ പല മേഖലകളിലും അവളെ പ്രാവീണ്യമുള്ളവളാക്കി. സ്വന്തമായി ഒരു വാക്ക് പോലും പറയാൻ കഴിയാതിരുന്ന അവൾക്ക് പല ക്ലാസുകളിലൂടെ അവളുടെ ആത്മവിശ്വാസം വർദ്ധിച്ചു.പ്രത്യേകം എടുത്തു പറയേണ്ട കാര്യം എന്ത് പ്രശ്നങ്ങൾ വന്നാലും ശനിയാഴ്ചകളിൽ അവർക്ക് ക്ലാസ് നല്കുന്നു എന്നതും അതുപോലെ അവളുടെ ചെറു ഗ്രൂപ്പായ മയിൽ പിലി ഗ്രൂപ്പിൽ സുമന ടീച്ചർ നല്ലൊരു ടീച്ചറായും അമ്മയായും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഓൺലൈനിൽ കൃത്യസമയത്ത് വന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. അധ്യാപകക്കൂട്ടത്തിന് ഞങ്ങൾക്ക് യാതൊരു വിധ നിർദ്ദേശവും നല്കേണ്ട ആവശ്യമില്ല കാരണം അവർക്ക് നല്കിപോരുന്ന ക്ലാസുകൾ അവർക്ക് ഭാവിയിലും പ്രയോജനകരമാകുന്ന തരത്തിലുള്ള ക്ലാസുകളാണ് .... പല ക്ലാസുകളും വലിയ ഫീസുകൾ വാങ്ങി ക്ലാസുകൾ നടത്തുമ്പോൾ അധ്യാപക കൂട്ടം അധ്യാപകർ ഫീസുകൾ വാങ്ങാതെ മികച്ച ക്ലാസുകൾ നടത്തുന്നത് അഭിനന്ദനാർഹമാണ്.ഈ ഗ്രൂപ്പിന് വേണ്ടി പ്രയത്നിക്കുന്ന അധ്യാപകർക്കും ഗ്രൂപ് അഡ്മിൻ രതീഷ് സാർ ,ഗോകുൽസാർ എന്നിവർക്ക് ഒരു പാട് നന്ദി പറയുന്നു....

രസില

( ഋതുവർണികയുടെ അമ്മ)


എനിക്കും മോളെപ്പോലെ തന്നെ വളരെ നല്ല ഒരു പരിപാടിയായിട്ടാണ് തോന്നിയത്. അവരുടെ ഉള്ളിലുള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള നല്ല ഒരു പ്രോഗ്രാമാണിത്. ഇതിൽ പങ്കെടുക്കാൻ മോൾക്ക് അവസരം ലഭിച്ചതിന് വളരെയധികം സന്തോഷമുണ്ട്.കൂടാതെ നമ്മളുടെ അധ്യാപക്കൂട്ടത്തിൽ നിന്നും നല്ല ഒരു മെൻററുടെ ഗ്രൂപ്പിൽ അംഗമാകാനും മോൾക്ക് സാധിച്ചു.

ഗായത്രിയുടെ അമ്മ

വിശകലനം

കേരളത്തിലെ ഏറ്റവും വലിയ അധ്യാപക്കൂട്ടായ്മയായി അധ്യാപക്കൂട്ടം മാറിയത് അധ്യാപകരിലെ ക്രിയാത്മക ചിന്തയെ പ്രയോജനപ്പെടുത്തിയതിനാലാണ്

ഏതെങ്കിലും ഔദ്യോഗികമായ അംഗീകാരം പ്രതീക്ഷിച്ചല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്

പൊതുവിദ്യാഭ്യാസരംഗത്തിനു വേണ്ടി തങ്ങളാലാകുവുന്നത് ചെയ്യുന്നു.

അങ്ങനെയുളളവരെ കണ്ടെത്തി പ്രയോജനപ്പെടുത്താനുളള ശ്രമം നിരന്തരം നടത്തുന്ന ഒരു പ്രതിബദ്ധ മനസ് ഈ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നു.

കേരളത്തിലെ അക്കാദമിക സ്ഥാപനങ്ങള്‍ക്ക് പോലും ഇത്രയും വൈവിധ്യമുളള സംഘാടനം സാധ്യമാണോ എന്നു സംശയം. ഇരുന്നൂറോളം വാട്സ്ആപ് ഗ്രൂപ്പുകളും നാല് യൂടൂബ് ചാനലും ബ്ലോഗും ഫേസ് ബുക്ക് പേജും ടെലഗ്രാം ഗ്രൂപ്പുകളും പ്രവര്‍ത്തനനിരതമാണ്. അവയൊക്കെ സജീവമാണെന്നുറപ്പുവരുത്താനും പരമാവധി നിലവാരം കാത്തുസൂക്ഷിക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുമുണ്ട്. കൊവിഡ് കാലം ശരിക്കും അക്കാദമിക അന്വേഷണത്തിനുളള സന്ദര്‍ഭമായി മാറ്റുകയാണ് ഈ ഗ്രൂപ്പ് ചെയ്തത്. ഇപ്പോള്‍ എസ് എസ് കെ ഓണ്‍ലൈന്‍ ടാലന്റ് ലാബ് ആരംഭിച്ചിട്ടുണ്ട്. അധ്യാപകക്കൂട്ടം മുമ്പേ പറക്കുന്ന പക്ഷിയാണ്. നിശബ്ദമായി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയുളള മുന്‍കൈയെടുക്കലുകളെ പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്. നിലവിലുളള കേന്ദ്രീകൃതമായ രീതിക്ക് പരിമിതികള്‍ ഉണ്ട്. അവ തുടരുമ്പോള്‍ത്തന്നെ പ്രാദേശികഅക്കാദമിക പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.

Sunday, October 25, 2020

ചിത്രപരാവർത്തനം മധുരം സൗമ്യം ദീപ്തം

 തൃശൂരിലെ ഹയര്‍സെക്കണ്ടറി


മലയാളം അധ്യാപകരുടെ കൂട്ടായ്മ
,രണ്ടു ചോദ്യങ്ങള്‍ അവര്‍ ഉന്നയിച്ചു

  • കൊറോണക്കാലത്തെ ഓൺലൈൻ പഠനത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം എങ്ങനെ ഉറപ്പു വരുത്താം?

  • വിഷ്വൽ മീഡിയയിലുള്ള അഭിരുചിയെ ഭാഷാ-സാഹിത്യപഠനവുമായി എങ്ങനെ സമന്വയിപ്പിക്കാം?

അതിന്റെ ഉത്തരമാണ്

ചിത്ര പരാവർത്തനം

എന്താണ് ചിത്രപരാവര്‍ത്തനം?

  • പദ്യത്തിനെ ഗദ്യത്തിലേക്കെന്ന പോലെ പാഠത്തിലെ ആശയത്തെ ചിത്രങ്ങളുടെ സഹായത്തോടെ ആവിഷ്ക്കരിക്കൽ

  • +2 മലയാള പാഠങ്ങൾ ആസ്വദിച്ചതിന്റെയും അപഗ്രഥിച്ചതിന്റെയും ആഴത്തില്‍ സ്വാംശീകരിച്ചതിന്റെയും പഠനോല്പന്നങ്ങൾ കൂടിയാണിത്

Friday, October 23, 2020

പഠനത്തികവിന് മേപ്പാടിയിലെ വീടുകളിലെത്തിയ മധുരമിഠായി

 പ്രകൃതിദുരന്തം ആഘാതമേല്‍പ്പിച്ച പഞ്ചായത്താണ് മേപ്പാടി. വിദ്യാഭ്യാസ രംഗത്ത് നൂതനഇടപെടല്‍ നടത്തുന്ന പഞ്ചായത്തെന്ന രീതിയില്‍ ശ്രദ്ധേയമാണ്. മീഡിയവണ്‍ ഏര്‍പ്പെടുത്തിയ പുരസ്താരം മേപ്പാടി കരസ്ഥമാക്കിയത് വിദ്യാഭ്യാസരംഗത്തെ തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. ഞാന്‍ പല തവണ മേപ്പാടിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. ഏതൊരു വിദ്യാഭ്യാസ പ്രവര്‍ത്തകനെയും ആവേശപ്പെടുത്തുന്ന ഭരണസമിതിയാണ് അവിടെയുളളത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ലാളിത്യവും ആത്മാര്‍ഥതയും ആരെയും സ്വാധീനിക്കും. സെപ്തംബര്‍ പന്ത്രണ്ടിന് മധുരമിഠായി എന്ന പരിപാടി അവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാം.


എന്താണ് മധുരമിഠായി?

പൊതുവിദ്യാഭ്യാസ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും എന്ന


ലക്ഷ്യപ്രാപ്തിക്കുവേണ്ടി മേപ്പാടി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച് പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പഠന സഹായ പരിപാടിയാണ് മധുര മിഠായി
. ഒന്നു മുതൽ നാലുവരെ ക്ളാസ്സുകളിലാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ 12 സ്കൂളുകളിലായി 1608 കുട്ടികൾക്കാണ് പഠന സഹായ സാമഗ്രി ലഭ്യമാക്കുക.

പാഠപുസ്തകത്തിലെ പഠന സന്ദർഭങ്ങളെ ചേർത്തുവെച്ച് പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ സവിശേഷമായ കാർഡുകളും വർക്ക് ഷീറ്റുകളുമാണ്  തയ്യാറാക്കിയിട്ടുള്ളത്. ഇവ വാർഡ് മെമ്പർമാർ വഴിയാണ് കുട്ടികളുടെ വീട്ടിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം എരുമക്കൊല്ലി ജിയുപി സ്കൂളിൽ   പരീക്ഷിച്ച് ഫലപ്രാപ്തി ഉറപ്പുവരുത്തിയ പദ്ധതിയാണ്‌ മുഴൂവൻ സ്‌കുളുകളിലേക്കും വ്യാപിപ്പിക്കുന്നത്‌. അധ്യാപിക  ബി എസ് അനീഷയും  റിസോഴ്സ് ടീമും ചേർന്നാണ്‌ ഇത്‌‌ തയ്യാറാക്കിയയത്‌.

ലക്ഷ്യങ്ങൾ

* തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ അക്കാദമികമായ ഇടപെടലിലൂടെ പൊതു വിദ്യാലയ ശാക്തീകരണവും ഗുണമേന്മാവര്‍ധനവും

* തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠന സമ്പ്രദായം ആവിഷ്ക്കരിക്കൽ.

* പഠനനേട്ടം  ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളും സാമഗ്രികളും പ്രാദേശികമായി വികസിപ്പിച്ച് നടപ്പാക്കൽ

* വിദ്യാലയ പഠനത്തിൽ വീട്ടിലും വിദ്യാർത്ഥിക്ക് കൈത്താങ്ങ് നൽകൽ'

* ഭാഷാ വികാസം, സർഗാത്മക ശേഷി വികസിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കൽ

ലക്ഷ്യ ഗ്രൂപ്പ്

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 1 മുതൽ 4 വരെ ക്ലാസ്സുകള് ലെ മുഴുവൻ വിദ്യാർത്ഥികളും '

സാമഗ്രികളുടെ പ്രത്യേകതകള്‍


ആകർഷകമായ ചിത്രാവിഷ്കാരങ്ങളിലൂടെയുളള കാർഡുകൾ 

ആശയ സ്വീകരണത്തിന് ചിത്രക്കാർഡ്

ലഭിച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചിന്ത വികസിപ്പിക്കുന്നത് വായനക്കാർഡ്.

പഠനത്തിൽ പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്ക് വായനക്കാർഡിൽ ഇടം നൽകുന്നു.

പഠന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ പഠന പ്രശ്നങ്ങൾ ഏറ്റെടുത്ത് പഠനം സാധ്യമാകുന്നതിനുള്ള വർക്ക് ഷീറ്റ് .

കൂട്ടിക്ക് സ്വയം വിലയിരുത്തലിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ടീച്ചർ വേർഷൻ കാർഡ്'

സ്വതന്ത്രമായ ചിന്തകളിലൂടെ സർഗാത്മകമായി 'ആശയാവിഷ്ക്കാരണത്തിനുള്ള സ്വതന്ത്ര രചനാക്കാർഡ്

ക്യു.ആർ കോഡ് സംവിധാനത്തിൽ  പഠന വസ്തുതകളും ആശയങ്ങളും വിവരണങ്ങളായും പാട്ടുകളായും ശബ്ദലേഖനം ചെയ്തിട്ടുള്ള കാർഡുകൾ.

പഠനത്തെ വിലയിരുത്തി ഗുണാത്മകമായ ഫീഡ്ബാക്ക് നൽകുന്നതിന്  വർക്ക് ഷീറ്റുകളും സ്വതന്ത്രരചനാ കാർഡും

ഒന്നും രണ്ടും ക്ലാസുകൾ ഉദ്ഗ്രഥനവും ഇംഗ്ലീഷും

മൂന്ന്, നാല് ക്ലാസ്സുകളിൽ മലയാളവും ഇംഗ്ലീഷുമാണ് കാർഡുകളിലെ വിഷയം

ഒരുപഠന ലക്ഷ്യത്തിന് ( LOയ്ക്ക്) 4 വീതം കാർഡുകളും വർക്ക് ഷീറ്റുകളുമാണ് പഠന സഹായ സാമഗ്രികളായി തയ്യാറാക്കിയിട്ടുള്ളത്.

പാഠപുസ്തകത്തിലെ സന്ദർഭത്തെ ആകർഷകമായ ചിത്രപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

കഥകൾ, കവിതകൾ, പാട്ടുകൾ, അനുഭവക്കുറിപ്പുകൾ എന്നിവയും കുട്ടി ഏറ്റെടുത്ത് ചെയ്യേണ്ട പഠന പ്രവർത്തനങ്ങളുടെ ചോദ്യങ്ങളും നിർദേശങ്ങളുമാണ് ഉള്ളടക്കം..

വർക്ക്ഷീറ്റിന്റെ  സഹായത്തോടെ കുട്ടിക്ക് തന്നെ തന്റെ പഠനാശയങ്ങൾ മെച്ചപ്പെടുത്താനുമാകും.   അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടിയുടെ പഠനനേട്ടം വിലയിരുത്താൻ കഴിയുന്ന തരത്തിലാണ്   വർക്ക്ഷീറ്റും സ്വതന്ത്ര വായനാകാർഡുകളും  രൂപകൽപ്പന ചെയ്തിട്ടുള്ളത്

ഉപയോഗരീതി

പാഠപുസ്തകത്തിലെ  (മലയാളം, ഇംഗ്ലീഷ് ) പഠനപ്രവർത്തനങ്ങളുടെ പ്രവേശക പ്രവർത്തനമായും പൂരക പ്രവർത്തനമായും പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ പ്രവർത്തനമായും കാർഡുകൾ ഉപയോഗിക്കുന്നു.

കാർഡുകൾ ഉപയോഗിക്കുന്നതിന് കൃത്യമായ നിർദേശങ്ങൾ അടങ്ങിയ പഠനപ്രവർത്തന സഹായികൾ

രക്ഷിതാക്കൾക്ക് വീട്ടിൽ വെച്ച് കുട്ടിയെ പoനത്തിൽ സഹായിക്കാൻ  കഴിയുന്ന  തരത്തിൽ 'ക്യു.ആർ.കോഡ്' സംവിധാനമുള്ള കാർഡുകൾ


വിനിമയ രീതി

ക്ലാസ്സ് റൂം സന്ദർഭങ്ങളിൽ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കാർഡുകൾ ഉപയോഗിക്കാം

2 വീടുകളിൽ രക്ഷിതാക്കളുളേയും പഞ്ചായത്തിലെ സന്നദ്ധതാ പ്രവർത്തകരുടേയും നേതൃത്വത്തിൽ നടക്കുന്ന പഠനഗ്രൂപ്പുകളിൽ ഉപയോഗിക്കുന്നു.


വിലയിരുത്തൽ

അദ്ധ്യാപികയുടെ നിരന്തര വിലയിരുത്തൽ സൂചകങ്ങളുപയോഗിച്ച്( വർക്ക് ഷീറ്റ്, സ്വതന്ത്രരചനാക്കാർഡ്, കാർഡ് പ്രവർത്തനങ്ങളുടെ പ്രകടനങ്ങൾ )

പഞ്ചായത്ത്' തലത്തിൽ

വർക്ക് ഷീറ്റുകൾ, സ്വതന്ത്രരചനാ കാർഡ് പഞ്ചായത്ത് തലത്തിൽ

വിലയിരുത്തൽ

ജില്ലയിലെ അക്കാദമികനേതൃത്വത്തിന്റെ സഹായത്തോടെയുള്ള സ്വാധീനപഠനം

പഞ്ചായത്ത് മോണിറ്ററിംഗ് സമിതിയുടെ നിരന്തര വിലയിരുത്തൽ.

സെമിനാർ.  ( വിദ്യാലയങ്ങളുടെ റിപ്പോർട്ട് അവതരണം)

'.......................

മധുരമിഠായി പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങളില്‍ ഞാന്‍ ന‍ടത്തിയ ആശംസാപ്രസംഗം ചുവടെ



Saturday, October 17, 2020

ആദിവാസിക്കുട്ടികളുടെ ഓര്‍മകളിലൂടെ

ഒരു വയനാട്  യാത്രയിലാണ് അവരെ  പരിചയപ്പെട്ടത്. അവര്‍ അനുഭവങ്ങള്‍ വിവരിച്ചച്ചത്  ആമുഖമില്ലാതെ പങ്കിടുന്നു.

അധ്യാപകരുട കാഴ്ച പതിയാത്ത കുട്ടികള്‍

ഹൈസ്കൂള്‍‍ കാലഘട്ടത്തില്‍ എന്നെ മനസിലാക്കാത്ത അധ്യാപകരും കൂട്ടുകാരും ഏറെ വേദനിപ്പിച്ചു ഹൈസ്കൂള്‍ കാലഘട്ടത്തില്‍ പഠിക്കാന്‍ താല്പര്യമുണ്ടെങ്കിലും അത് പ്രോത്സാഹിപ്പിക്കാനോ ഒരക്ഷരം പറഞ്ഞുതരാനോ അധ്യാപകര്‍ ഒരിടപെടലും നടത്തിയില്ല. എന്റെ നോട്ട് ബുക്ക് നോക്കാനോ ഞാന്‍ ചെയ്തത് ശരിയാണോ എന്നു പരിശോധിക്കാനോ ശ്രമിക്കാറില്ല. ഞാന്‍ എന്ന വിദ്യാര്‍ഥിനി ആ ക്ലാസില്‍ അല്ലെങ്കില്‍ സ്കൂളില്‍ പഠിച്ചിരുന്നോ എന്നുവരെ സംശയമാണ്. ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളെ അടുത്തു വിളിക്കുകയും പറഞ്ഞുകൊടുക്കുകയും ചെയ്യും. സ്കൂളിലെ കലോത്സവങ്ങളില്‍ ആടാനോ പാടാനോ എനിക്ക് അവസരം കിട്ടിയിരുന്നില്ല. എന്റെ ആശയങ്ങള്‍ ഒന്നു പ്രകടിപ്പിക്കാനോ പ്രതികരിക്കാനോ കഴി‍ഞ്ഞിരുന്നില്ല. ശരിക്കും ഒരു വീര്‍പ്പുമുട്ടല്‍ തന്നെയായിരുന്നു. കൂലിപ്പണിക്കാരായ അമ്മയും അച്ഛനും ഞങ്ങളെ മൂന്നുപേരെയും പഠിപ്പിക്കാനും ഒരു നല്ല ഉടുപ്പ് വാങ്ങാനും യൂണിഫോം വാങ്ങാനുമൊക്കെ ഏറെ കഷ്ടപ്പെട്ടിരുന്നു. ഒരു ജോഡി യൂണിഫോമാലാണ് ഞാന്‍ മൂന്നു കൊല്ലം പഠിച്ചത്. എന്തിന് പറയണം അഞ്ചുരൂപയുടെ ഡ്രോയിംഗ് ബുക്ക് വാങ്ങാന്‍ പൈസയില്ലാതെ ഞാന്‍ ക്ലാസിലിരുന്ന കരഞ്ഞിട്ടുണ്ട്. ഡ്രോയിംഗ് ബുക്കില്ലാതെ ക്ലാസില്‍ കയറണ്ട എന്ന് അധ്യാപികയും. ഇങ്ങനെയുളള അനുഭവങ്ങളുടെ കൂടെ കൂട്ടുകാരുടെ പണിച്ചി എന്ന വിളിയും ഭാഷപറഞ്ഞുളള കളിയാക്കലും വേദനപ്പിക്കുന്ന അനുഭവം തന്നെയായിരുന്നു.

ഇതില്‍ നിന്നെല്ലാം ഒരു മോചനം വേണമെന്നും ഇനിയും അടിമയെപ്പോലെ ജീവിക്കേണ്ടവരല്ല നമ്മള്‍ എന്നും പ്രതികരിക്കാന്‍ കഴിവുളള ഒരു ആദിവാസി കുട്ടിയായി മാറണമെന്നും എന്നെ പഠിപ്പിച്ചത് ,1996ല്‍ കേരള ജസ്യൂട്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട തുടി എന്ന സാംസ്കാരിക സ്ഥാപനമാണ്. അവിടെ നിന്നാണ് ഞാന്‍ ഒരു ആദിവാസിക്കുട്ടിയാണെന്ന് അഹങ്കാരത്തോടെ പറയാന്‍ പ്രാപ്തയായത്. ആടാനും പാടാനും പ്രസംഗിക്കാനും അഭിനയിക്കാനും എന്റെ സംസ്കാരം തിരിച്ചറിയാനും അഭിമാനിക്കാനും അവസരം കിട്ടിയതും അവിടെ നിന്നാണ്. ഒരു അംഗണവാടിയില്‍പോലും പോയിപ്പഠിക്കാത്ത ഞാന്‍ ഈ നിലയിലെത്താന്‍ കാരണം എന്റെ മാതാപിതാക്കളുടെയും തുടി എന്ന സാംസ്കാരികസ്ഥാപനത്തിന്റെയും പിന്തുണയാണ്

കെ. പ്രീത

( ചരിത്ര‍ ബിരുദധാരിണി, എം എസ് ഡബ്യു ഉയര്‍ന്ന നിലയില്‍ വിജയി)

ഏച്ചോം സ്വദേശിനി, പണിയഗോത്രം)

 അംഗീകാരം കിട്ടാത്ത ക്ലാസ് മുറികള്‍

എന്റെ വിദ്യാഭ്യാസ കാലഘട്ടത്തിലെ അനുഭവങ്ങള്‍ ഇന്നത്തെ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്.ചെറിയ കുട്ടിയായിരുന്നപ്പോള്‍ത്തന്നെ പഠനത്തില്‍ താല്പര്യമുളള കൂട്ടത്തിലാണെന്ന് അമ്മ പറയുമായിരുന്നു. ഒരു ടീച്ചറാക്കണമെന്നായിരുന്നു ആഗ്രഹം. ചെറിയ ക്ലാസുകളിലെ ചില അധ്യാപകരില്‍ നിന്നും കയ്പു നിറഞ്ഞ വാക്കുകള്‍ ഉണ്ടായിട്ടുണ്ട്. ക്ലാസിലെ ഒരു മൂലയിലേക്ക് പലപ്പോഴും തളളിനീക്കപ്പെട്ടിട്ടുണ്ട്. നമ്മുക്ക് അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ പോലും ഭാഷ ഒരു പ്രശ്നം തന്നെയായിരുന്നു. എന്നാല്‍ ആധ്യാപകര്‍ ആ ഭാഷയില്‍ അന്വേഷിച്ചറിയാന്‍ ശ്രമിക്കാറുണ്ടെങ്കിലും ആ ഭാഷയില്‍ എന്നെ കളിയാക്കുന്നതായിട്ടാണ് തോന്നിയത്. എത്ര പഠിച്ചാലും എത്ര എഴുതിയാലും അംഗീകാരം കിട്ടാത്ത ക്ലാസ് മുറികളായിരുന്നു ഞാന്‍ അഭിമുഖീകരിച്ചത്. നല്ല വസ്ത്രങ്ങളില്ലാതെ മുഷിഞ്ഞതു തന്നെയിട്ടു പോകുമ്പോള്‍ വൃത്തിയില്ല, കുളിക്കില്ല എന്ന പഴി പലപ്പോഴും കേട്ടിട്ടുണ്ട്. ഒരിക്കല്‍ ഉച്ചഭക്ഷണം വളമ്പിയപ്പോള്‍ അറിയാതെ പാത്രം നീങ്ങിപ്പോയി. പയറുവിളമ്പിയ ടീച്ചര്‍ നിലത്ത് വിളമ്പി.ഇനി അവിടുന്നെടുത്തു കഴിച്ചോ എന്നു പറഞ്ഞ് കറി തരാതെ പോയി.

എന്റെ ചെറിയച്ഛന്‍ പഠനത്തില്‍ എനിക്ക് നല്ല തുണയായിരുന്നു.ഒമ്പതാം ക്ലാസുവരെ പഠിച്ച അദ്ദേഹം വൈകുന്നേരം എന്നെ പഠിപ്പിക്കുമായിരുന്നു. എന്റെ യഥാര്‍ഥ വിദ്യാലയം അതായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഗുരുകുലം പോലെ. സ്കൂളില്‍ പോകാന്‍ മടിയായിരുന്നു. പാചകം ചെയ്തുകൊണ്ടിരിക്കുന്ന അമ്മ അടുപ്പില്‍ നിന്നും കത്തുന്ന വിറകെടുത്ത് അടിച്ച് ചോരപൊടിഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമ്മയ്കറിയില്ലല്ലോ സ്കൂള്‍ എന്ന ദക്ഷിണാഫ്രിക്കന്‍ വിവേചനത്തെ.

ഉയര്‍ന്ന ക്ലാസുകളില്‍ പ്രത്യേകിച്ചും യു പി ക്ലാസുകളില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു. സ്പോര്‍ട്സില്‍ വൈത്തിരി ഉപജില്ലയില്‍ നിന്നും ചാമ്പ്യനായി തിളങ്ങി സ്റ്റേറ്റ് വരെ പോകാന്‍ കഴി‍ഞ്ഞിട്ടുണ്ട്. ചിത്ര രചനയിലും ലളിതഗാനം, സംഘഗാനം എന്നിവയിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി. കൂലിപ്പണിക്കാരനായ അച്ഛന്‍ സാമ്പത്തികമായ എല്ലാ സഹകരണവും ചെയ്തു തന്നു.

മഞ്ജു കെ

ഗോത്രബന്ധു അധ്യാപിക

 മഴ നനഞ്ഞ ജീവിതം

എല്ലാ പണിയകുട്ടികള്‍ക്കും പറയാനുളളതുപോലെ തന്നെയാണ് എനിക്കും ഉളളത്. സാമ്പത്തികവും വിദ്യാഭ്യാസ കാലത്തെ അവഗണനയും കുടുംബസാഹചര്യങ്ങളും.. മുഖ്യമായി വേട്ടയാടിയ പ്രശ്നം സാമ്പത്തികമായിരുന്നു. ഒരു ഉദാഹരണം പറയാം. മഴക്കാലം. കോളനിയിലാര്‍ക്കും പണിയില്ല. ഞാനന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. അനിയന്‍ ചെറുതാണ്. അവന് ഒരു ബിസ്കറ്റ് വാങ്ങാന്‍ അച്ഛന്റെ കൂടെ കടയില്‍ പോയി. അച്ഛനെകാണേണ്ട താമസം കടം വാങ്ങിയ പൈസകൊടുക്കാന്‍ ഉണ്ടെന്നു പറഞ്ഞ് കടക്കാരന്‍ ഒത്തിരി ചീത്ത പറഞ്ഞു. ബിസ്കറ്റ് വാങ്ങാനായി കരുതിയ പൈസ അച്ഛന്‍ അയാള്‍ക്കുകൊടുത്തു. കടക്കാരന്റെ മുന്നില്‍ വിറങ്ങലിച്ചു നിന്ന അച്ഛന്റെ മുഖം അന്ന് എന്റെ കുഞ്ഞുമനസില്‍ കോറിയിട്ടതാണ്. ഇന്നും അത് മങ്ങിയിട്ടില്ല. ഒരു രൂപയുടെ വില എത്ര വലുതാണ്. എല്ലാം ശരിയാകും നേരെയാകും എന്നൊരു വിശ്വാസം എനിക്കുണ്ട്.

ജാനു ,

വേലുക്കരകുന്ന്


ഈ ജില്ലയിലെ കുട്ടികൾ സ്കൂളിൽ അന്യവത്കരിക്കപ്പെടുകയാണ് ഇന്നും

* ഗോത്രഭാഷയെ പടിക്കു പുറത്തു നിറുത്തുന്ന സമീപനം

* ഗോത്ര സംസ്കാരത്തെ മാനിക്കാത്ത പാo പുസ്തകങ്ങൾ

* ഗോത്രകലകൾക്കും സാഹിത്യത്തിനും അവസരം നൽകാത്ത വിദ്യാലയാന്തരീക്ഷം (മേളകളിൽ ഇനങ്ങൾ ഉണ്ടെങ്കിൽ സ്കോർ കിട്ടാനായി പരിഗണിക്കും)

* മധ്യവർഗ കേരളീയ ജീവിത പശ്ചാത്തലത്തിൽ വിവരിക്കപ്പെടുന്ന ഉള്ളടക്കം

* അവരുടെ ജീവിതാനുഭവവുമായി ബന്ധിപ്പിച്ച് ആശയങ്ങൾ അവതരിപ്പിക്കാൻ പരിമിതി നേരിടുന്ന അധ്യാപകർ

* ഗോത്ര സംസ്കാര സൗഹൃദമായി അനുരൂപീകരിക്കപ്പെടാത്ത അധ്യാപക സഹായികൾ

* തങ്ങളുടെ ആശയങ്ങൾ തങ്ങൾക്ക് വഴങ്ങുന്ന ഗോത്രഭാഷയിൽ മലയാള ലിപി ഉപയോഗിച്ച് ആവിഷ്കരിക്കാൻ സ്വാതന്ത്ര്യം നൽകാത്ത രചനാ പ്രവർത്തനങ്ങൾ

*  ഗോത്ര സംസ്കാര സൗഹൃദ വിദ്യാലയ സങ്കൽപം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇല്ല എന്നത്

* ഗോത്ര ബന്ധു, മെൻ്റർ ടീച്ചർമാർ, ഊരു വിദ്യാകേന്ദ്രം തുടങ്ങി നിരവധി പദ്ധതികളുണ്ടായിട്ടും  കുട്ടികൾക്ക് ആത്മവിശ്വാസമില്ലാത്ത അവസ്ഥ

* ഓരോ കുട്ടിയുടെയും പ്രശ്നം തിരിച്ചറിഞ്ഞ് ഇടപെടാനുള്ള രീതി ശാസ്ത്രം വികസിപ്പിക്കാത്തത്

* കുട്ടിയുടെ വീട്ടിൽ നിന്നും റോഡിലേക്കുള്ള ദൂരം ഞാൻ പോയ ചിലേടത്ത് കൂടുതലാണ്. അത്തരം സാഹചര്യങ്ങൾ അഭിസംബോധന ചെയ്യൽ

* അങ്കണവാടികളി,ൽ പോകാത്ത കുട്ടികൾ , അങ്കണവാടികളിലെ വിനിമയ ഭാഷ, ഉള്ളടക്കം എന്നിവ

* പ്രഭാത ഭക്ഷണം, അത്താഴം എന്നിവ ഉറപ്പാക്കൽ (അവധി ദിനങ്ങളിലടക്കം)

* പഠിച്ചിട്ടെന്തു കാര്യം എന്ന ചോദ്യത്തിന് ഉത്തരമായി അവരുടെ പ്രതീക്ഷാനില ഉയർത്താനുള്ള ഇടപെടലുകൾ


കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വേറിട്ട രീതിയിൽ ചിന്തിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകും

വയനാട് ജില്ലയെ Aspirational District ആയി പരിഗണിച്ച് സവിശേഷ ഇടപെടൽ നടത്താൻ സമഗ്ര ശിക്ഷ കേരളയ്ക്ക് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്

ആ സാധ്യത പ്രയോജനപ്പെടുത്തി ഒരു വീക്ഷണരേഖയും പ്രവർത്തന പദ്ധതിയും തയ്യാറാക്കാൻ ശ്രമിക്കണം.

നീണ്ടകാല ചെറുകാല കർമപദ്ധതികൾ വേണ്ടിവരും

ഡയറ്റിന് ചുമതല നൽകാവുന്നതാണ്