ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label ഒന്നഴക്. Show all posts
Showing posts with label ഒന്നഴക്. Show all posts

Saturday, June 28, 2025

അക്ഷരം ഉറപ്പിക്കലും ഉപപാഠങ്ങളും

2025 ജൂണ്‍ 30ന് ഒരു ടീച്ചര്‍ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ടതാണ് മുകളില്‍ കാണുന്നത്. അക്ഷരം ഉറപ്പിക്കാനായി യാന്ത്രികപ്രവര്‍ത്തനം നല്‍കുന്ന രോഗം ഇനിയും മാറാത്തവര്‍ ഉണ്ട്. അസംബന്ധവാക്കുകള്‍ കുട്ടികളെക്കൊണ്ട് തയ്യാറാക്കിപ്പിക്കുന്നവര്‍ അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്നില്ല . ഏറെക്കാലം തുടര്‍ന്നു വന്ന രീതി unlearn ചെയ്യാന്‍ കഴിയാത്തവരുണ്ട് എന്നത് പുതിയ പാഠപുസ്തകം നേരിടുന്ന വെല്ലുവിളികളിലൊന്നാണ്.
ആദ്യത്തെ അക്ഷരം താഴെ താഴെ എഴുതിയ ശേഷം അടുത്ത അക്ഷരങ്ങൾ എഴുതുന്ന രീതി!
മറ്റൊരു ടീച്ചര്‍ (T1) അക്ഷരം ഉറപ്പിക്കാനായി ചെയ്യുന്ന പ്രവര്‍ത്തനം അക്ഷരപദസൂര്യന്‍ നിര്‍മ്മിക്കലാണ്. ഊന്നല്‍ നല്‍കേണ്ട അക്ഷരം നല്‍കും. അത് ചേര്‍ന്നുവരുന്ന വാക്കുകള്‍ കുട്ടികള്‍ പറയും. ടീച്ചര്‍ അത് ചാര്‍ട്ടില്‍ എഴുതും. കുട്ടികളെക്കൊണ്ട് വായിപ്പിക്കും. ഇത് വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായി.

ആ ചര്‍ച്ച ചുവടെ നല്‍കുന്നു

ടീച്ചർ പറഞ്ഞതുപോലെ ഞാൻ കുട്ടികളുടെ പങ്കാളിത്തത്തോടെ രൂപീകരിക്കാവുന്ന ഒരു അക്ഷര പദസൂര്യനുണ്ടാക്കി അത് ചുവടെ

"ഇനിയുള്ള പ്രോസസ് പറയൂ."

ടീച്ചര്‍ അപ്പോള്‍ വിശദീകരിച്ചു. "പദസൂര്യന്‍ ബോർഡില്‍ എഴുതി ഇട്ടു.ഏതൊക്കെ വാക്കുകൾ കുട്ടികൾക്ക് വായിക്കാൻ കഴിയുന്നു എന്ന് വേണേൽ നോക്കാം, അവ ഉപയോഗിച്ച് ഒരു കഥ പറയാമല്ലോ, (അധ്യാപിക പറഞ്ഞാലും മതി )കഥ കുട്ടികൾക്ക് മനസ്സിലായ ശേഷം ചോദ്യങ്ങൾ ആകാം. കൂട്ടിച്ചേർത്ത് പറയുവാന്‍ അവസരം നൽകാമല്ലോ"

ടീച്ചറുടെ വിശദീകരണത്തില്‍ അവ്യക്തത തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു

"പറയുന്നതൊന്നും എല്ലാവർക്കും വായിക്കാൻ അറിയില്ലല്ലോ? ഉദാ: ദക്ഷിണ (ക്ഷ പരിചയമില്ല), ദു:ഖം (ഖ പരിചയമില്ല) എന്തു ചെയ്യും? ഹൃ ചിഹ്നം പരിചയമില്ല"

ടീച്ചറുടെ മറുപടി ഇതായിരുന്നു: "അവിടെ നമ്മൾ അക്ഷരങ്ങൾ ഘടന പറഞ്ഞു വ്യക്തമാക്കണമല്ലോ, അറിയാത്ത അക്ഷരങ്ങൾ, പല വാക്കുകൾ പറയിക്കാം, ബോർഡ്‌ എഴുത്തും കട്ടിക്ക് എഴുത്തും സാധ്യമാണല്ലോ"

അപ്പോള്‍ മറ്റൊരു ടീച്ചര്‍ ഇടപെട്ട് പ്രതികരിച്ചു.

"ഇതിപ്പോ വലിയ പ്രയാസം ആയി തോന്നുകയാണ്. കുട്ടിയുടെ അനുഭവവും ഇതും തമ്മിൽ എന്തൊരു വിടവാണ്! വാക്ക് പറഞ്ഞാലും അതിന്റെ എഴുത്ത് കുട്ടിയ്ക്ക് വളരെ അപരിചിതം ആയിരിക്കും."

വേറൊരാള്‍ വിമര്‍ശനാത്മക ചോദ്യം ഉന്നയിച്ചു. "കുട്ടിയുടെ അനുഭവമണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാക്കുകൾ എഴുതുന്നതിലൂടെ എന്ത് ആശയ രൂപീകരണമാണ് കുട്ടിയിൽ നടക്കുന്നത്?"

അപ്പോള്‍ ടീച്ചര്‍ ഇങ്ങനെ പറഞ്ഞു

"കഥ പോലെ ആശയം അവതരിപ്പിച്ചാല്‍ കുഞ്ഞുങ്ങൾക്ക് എളുപ്പം അല്ലെ?"

നാലാമത്തെ ടീച്ചര്‍ വിശദീകരണം തേടി എങ്ങനെ ആണ് ടീച്ചർ?

അപ്പോള്‍ ഞാന്‍ കഥയുടെ ഒരു സാധ്യത പങ്കിട്ടു.

ഒരിടത്ത് *ദയ* എന്ന പേരുള്ള കുട്ടി ഉണ്ടായിരുന്നു.

സൂര്യൻ *ഉദിച്ചപ്പോൾ* അവൾ നടക്കാനിറങ്ങി.

*സദ്യ* കഴിക്കണം.

ഒത്തിരി *ദൂരം* നടന്നു.

നടന്നിട്ടും നടന്നിട്ടും അവൾക്ക് സദ്യ കിട്ടിയില്ല.

അവൾ *ദു:ഖിച്ചു* .

അപ്പോൾ മരങ്ങൾ അവൾക്ക് പഴസ്സദ്യ നൽകി.

"കഥയായി ഇനിയുള്ള പ്രോസസ് പറയൂ" എന്ന് ടീച്ചറോട് ആവശ്യപ്പെട്ടു.

ടീച്ചറുടെ പ്രതികരണം:"അതിൽ നിന്നും പല വാക്കുകൾ ഉണ്ടാക്കാം ശ്രമിക്കാം,,, ദയക്കു ദീനം ആയി എന്ന് ഒന്നു എഴുതി നോക്കിയാലോ,, അവിടെ ദീ എഴുതാൻ കഴിയുന്നില്ലെങ്കിൽ കട്ടിക്ക് എഴുത്ത്, ബോർഡ്‌ എഴുത്ത്, ഘടന എഴുത്ത്, പിന്തുണയും പ്രവർത്തികമാണല്ലോ? ഒരു ഉദാഹരണം പറഞ്ഞതല്ലേ, ആശയം ഉറപ്പിച്ച ശേഷം എഴുതിലേക്ക് പോകാമല്ലോ അവിടെ അല്ലെ എഡിറ്റിങ് നടക്കുന്നത്. ക്ലാസ്സിൽ എപ്പഴും ആദ്യമേ എഴുതുവല്ലല്ലോ, നമ്മൾ അവർക്ക് അതിനുള്ള സാഹചര്യം ഒരുക്കി അവസാനം അല്ലെ എഴുതാൻ തുടങ്ങുന്നത്?"

അതായത് ടീച്ചര്‍ പറഞ്ഞുപറഞ്ഞ് ആദ്യത്തെ അക്ഷരപദസൂര്യനില്‍ നിന്നും കഥയിലേക്ക് വന്നു, കഥയെ പ്രോസസ് ചെയ്യാന്‍ തീരുമാനിച്ചു. 

"പദ സൂര്യൻ്റെ യാന്ത്രികതയില്ലാതെ ഇത്തരം ഒരു ചിത്രകഥ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം? ടീച്ചർ കഥയിലേക്ക് വരുന്നുണ്ടല്ലോ?"

ചിത്രകഥ ഉപപാഠമാകുമ്പോള്‍.  

ഈ കുട്ടിയുടെ പേര് പറയാമോ? രണ്ടക്ഷരമുള്ള പേരാണ്. കുട്ടികളുടെ പ്രതികരണങ്ങള്‍. അവസാനിക്കുന്നത് യ യിലാണ്. മായ, ലയ എന്നിങ്ങനെ പ്രതീക്ഷിത പ്രതികരണം. അതൊന്നുമല്ല. ടീച്ചര്‍ ബോര്‍ഡില്‍ ദിയ എന്ന് എഴുതുന്നു. ( വായിക്കാന്‍ ആവശ്യബോധം സൃഷ്ടിച്ചുവോ? )

  • തുടര്‍ന്ന്  ചിത്രങ്ങള്‍ നോക്കി എന്താണ് സംഭവിച്ചതെന്ന് കുട്ടികളെക്കൊണ്ട് പറയിക്കുന്നു.

 

കുട്ടികളുടെ ആശയങ്ങള്‍ക്കൂടി പ്രയോജനപ്പെടുത്തി ചുവടെയുള്ള വാക്യങ്ങള്‍ ഓരോ ഫ്രെയിമിനും രൂപപ്പെടുത്തുന്നു. ചില വിശകലന ചോദ്യങ്ങള്‍ വേണ്ടിവരും 


ദിയ, ദൂരം, ദാഹം, ദേഹം, സദ്യ എന്നീ വാക്കുകള്‍ ദ ചേര്‍ന്നതാണ്. ദയുമായി പല ചിഹ്നങ്ങള്‍ ചേരുന്നുമുണ്ട്. ദാഹവും ദേഹവും വന്നതിനാല്‍ ഏ സ്വരത്തിന്റെ ചിഹ്നവും കൃത്യമായി ഊന്നാന്‍ സാധിക്കും. ഏതെങ്കിലും കുട്ടികള്‍ക്ക് ഏതെങ്കിലും അക്ഷരത്തില്‍ കൂടുതല്‍ അനുഭവം വേണ്ടി വന്നാല്‍ ഇത്തരം ഉപപാഠങ്ങള്‍ തയ്യാറാക്കുകയാണ് വേണ്ടത്.

ഹാജരാകാത്ത കുട്ടികളുടെ അനുഭവവിടവ് പരിഹരിക്കാനും ഉപപാഠങ്ങള്‍ സഹായകമാണ്.

ഉപപാഠങ്ങള്‍ തയ്യാറാക്കുമ്പോള്‍

  • അനുഭവം കൂടുതല്‍ വേണ്ട അക്ഷരങ്ങളെയും ചിഹ്നങ്ങളെയും കേന്ദ്രീകരിച്ചാകണം
  • ചിത്രസഹായത്തോടെ ഉപപാഠങ്ങള്‍ തയ്യാറാക്കാന്‍ ശ്രമിച്ചാലേ പങ്കാളിത്ത രീതിയില്‍ ആശയം രൂപപ്പെടുത്താനാകൂ.
  • രൂപപ്പെടുത്താന്‍ സാധ്യതയുള്ള വാക്യങ്ങളെ സംബന്ധിച്ച് ടീച്ചര്‍ക്ക് മുന്‍കൂട്ടി ധാരണ വേണം
  •  ആ വാക്യങ്ങള്‍ മനസ്സില്‍ വെച്ചാകണം വിശകലന ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത്
  • കുറുവാക്യങ്ങളാകുന്നത് നന്ന്
  • വാക്കുകള്‍ പരിചയപ്പെട്ട അക്ഷരങ്ങളുള്ളവയാകണം. 
  • ഒരു കഥയുടെയോ വിവരണത്തിന്റെയോ സംഭാഷണത്തിന്റെയോ ആശയതലം വേണം
  • പൂര്‍ണതയുണ്ടാകണം.
  • ഉപപാഠം ഉപയോഗിക്കുമ്പോള്‍ വായനയുടെ പ്രക്രിയാഘട്ടങ്ങളിലൂടെ കടന്നുപോകണം
  • കുട്ടിക്ക് സ്വന്തം രീതിയില്‍ പടം വരച്ച് എഴുതാനും അവസരം ഒരുക്കാം.
  • ആശയാവതരണരീതിയോട് നീതി പുലര്‍ത്തുന്നതാകണം
  • കുട്ടിക്ക് മററുള്ളവരുമായി പങ്കിടാന്‍ കഴിയുന്ന ഒരു പുതിയ കഥ കിട്ടണം. അത് ക്ലാസില്‍ വായിച്ച് അവതരിപ്പിക്കാനും അവസരം നല്‍കണം.
  • ആവര്‍ത്തനവിരസമല്ലാത്ത അനുഭവമായിരിക്കണം.

2023-24വര്‍ഷം ചിഹ്നത്തിട്ടമില്ലാത്ത കുട്ടികള്‍ക്കായി ക്ലസ്റ്റര്‍ പരിശീലനത്തില്‍  ഉപയോഗിച്ച ഉപപാഠമാണ് ചുവടെയുള്ളത്. ഒ, ഒ എന്നിവയുടെ ചിഹ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. പൂരിപ്പിക്കാനുള്ള രീതിയിലാണ് തയ്യാറാക്കിയത്. ടീച്ചറും കുട്ടികളും ഒത്തുചൊല്ലി ചൂണ്ടിവായന നടത്തി കണ്ടെത്തല്‍ വായനയും കഴിഞ്ഞ് പൂരിപ്പിച്ചെഴുതണം. ഓരോ കുട്ടിയും ഓരോ കാര്യം ആയിരിക്കും ചേര്‍ക്കുക. എല്ലാവരും കൊക്കര കോ എന്ന് എഴുതിയാലേ പാട്ടിന്റെ രീതിക്ക് ചേരൂ.  

മറ്റൊരു ടീച്ചര്‍ റ, വ, പ, ക, ല എന്നിങ്ങനെ അക്ഷരങ്ങള്‍ നല്‍കി വാക്കുണ്ടാക്കാന്‍. കുട്ടികള്‍ ഉണ്ടാക്കിയ 'വാക്കു'കളാണ്. അക്ഷരങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ വാക്കായി എന്നാണ് കുട്ടികളുടെ വിചാരം. 

  • റവ, റപ, റക, റല, വറ, വപ, വക, വല, പറ, പവ, പക, പല, കറ, കവ, കല, ലറ, ലവ, ലപ, ലക..

കുട്ടി സ്വന്തം യുക്തിവച്ച് വാക്കുണ്ടാക്കും ടീച്ചര്‍ സമ്മതിക്കില്ല.തെറ്റ്, തെറ്റ് ,തെറ്റ് എന്ന് പറയും. ഇവയില്‍ പലതും വെട്ടിക്കളഞ്ഞു. കുട്ടിക്ക് ബോധ്യപ്പെടുന്നില്ല.
യാന്ത്രികമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്ന കുട്ടിയുടെ പദസമ്പത്ത് പ്രധാനമാണ്. സത്യത്തില്‍ ഇതിലേതൊക്കെ ഭാഷയിലുള്ള വാക്കുകളാണെന്ന് ടീച്ചര്‍ക്കും അറിയില്ല. ഉദാഹരണത്തിന്  വപ എന്നൊരു വാക്കുണ്ട്. ടീച്ചര്‍ക്കറിയാത്തതെല്ലാം തെറ്റ് എന്നതാണല്ലോ ടീച്ചറുടെ സമീപനം? 

ഒരു ആശയപരിസരത്തിലേക്ക് കൊണ്ടുവന്ന് വാക്യങ്ങള്‍ നിര്‍മിക്കുന്നതിനാണ് ആശയാവതരണരീതിയില്‍ ശ്രമിക്കുന്നത്. ക്ലാസില്‍ എട്ട് പത്ത് വായനപാഠങ്ങളുണ്ടാകും. രൂപീകരണപാഠങ്ങളടങ്ങിയ ചാര്‍ട്ടുകള്‍ വേറെയും അവയെല്ലാം സമൃദ്ധമായ വായനാനുഭവങ്ങള്‍ പ്രദാനം ചെയ്യും. അവ ഉപയോഗിച്ച് കണ്ടെത്തല്‍ വായന നടത്തിയാല്‍ പോരെ? 


മറ്റൊരു വീഡിയോ. ഇതും 2025 ജൂൺ മാസത്തെയാണ്. ഒന്നാം ക്ലാസിൽ ഒന്നാം പാഠത്തിൽ ആറ് അക്ഷരങ്ങളാണ് പരിചയപ്പെടുത്തുന്നത്. ടീച്ചർ അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങളും നൽകി.
പ്രീ സ്കൂളിൽ ഒന്നാം ക്ലാസിലെ ഉള്ളടക്കം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ! കുറച്ചു കുട്ടികൾ വാക്കുണ്ടാക്കി. മറ്റുള്ളവർ നിലാവത്ത് കണ്ണ് മങ്ങി നടക്കുന്നതു പോലെ. എത്ര സമയം പാഴാക്കുന്നു!

ആശയാവതരണരീതിയില്‍ അക്ഷരബോധ്യത്തിനായി ചെയ്യുന്ന കാര്യങ്ങള്‍

  1. അക്ഷരഘടന പറഞ്ഞ് പരിചയപ്പെടുത്തല്‍
  2. ചാര്‍ട്ടെഴുത്തും ബോര്‍ഡെഴുത്തും
  3. പിന്തുണബുക്കിലെഴുത്തും കട്ടിക്കെഴുത്തും
  4.  മൂന്ന് തലങ്ങളിലുള്ള കണ്ടെത്തല്‍ വായന
  5. തെളിവെടുത്തെഴുത്ത്
  6. പൊരുത്തപ്പെടുത്തിയെഴുത്ത്
  7. ബോര്‍ഡെഴുത്തും എഡിറ്റിംഗും
  8. പുതിയസന്ദര്‍ഭങ്ങളില്‍ പരിചയപ്പെട്ട അക്ഷരങ്ങള്‍ തിരിച്ചറിയല്‍ ( വായനപാഠങ്ങള്‍)
  9. അക്ഷര പുനരനുഭവം
  10. ഉപപാഠങ്ങള്‍
  11. അക്ഷരബോധ്യച്ചാര്‍ട്ട് തയ്യാറാക്കി പിന്തുണാവസരങ്ങള്‍ ഉറപ്പാക്കല്‍
  12. സംയുക്തഡയറിയെഴുത്ത്. 

 ആശയാവതരണരീതി എന്താണെന്ന് കൃത്യമായ ധാരണയില്ലാത്തവര്‍ ക്രമേണയേ ആ പാതയിലേക്ക് വരൂ. 

 

1. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും അക്ഷരബോധ്യം ഉണ്ടാകണം. (അക്ഷരബോധ്യമെന്നത് ഒറ്റയ്ക്ക് നില്‍ക്കുന്ന ലിപിയും അതിന്റെ ഉച്ചാരണവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള കഴിവ് മാത്രമല്ല. തന്റെ ആശയങ്ങള്‍ എഴുതിപ്രകടിപ്പിക്കാനുള്ള പ്രയോഗസന്ദര്‍ഭങ്ങളില്‍ ശരിയായ രീതിയില്‍ അക്ഷരം ഉപയോഗിക്കാനുള്ള കഴിവ്, പരിചയപ്പെട്ട അക്ഷരങ്ങള്‍ വരുന്ന രചനകളും (തന്റെയും മറ്റുള്ളവരുടെയും) അച്ചടിച്ചവയും വായിച്ചുമനസ്സിലാക്കാനുള്ള കഴിവ്, എഴുതിയ കാര്യം പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള കഴിവ് (എഡിറ്റിംഗ്) തുടങ്ങിയവ ഉള്‍പ്പെടും.)

2. അക്ഷരം സ്വായത്തമാക്കല്‍ എല്ലാവരിലും ഒരേ കാലയളവില്‍ നടക്കണമെന്നില്ല. അതിനാല്‍ ഒരു അക്ഷരം പരിചയപ്പെടുത്തി തൊട്ടടുത്ത രണ്ട് പാഠങ്ങളിലെ പുനരനുഭവം പ്രധാനമാണ്. അക്ഷരം പരിചയപ്പെടുത്തുന്ന പാഠത്തില്‍ത്തന്നെ ചിലര്‍ക്ക് അക്ഷരബോധ്യം ഉണ്ടാകാം. ചിലര്‍ക്ക് തൊട്ടടുത്ത പാഠത്തില്‍ അത് നേടാനാകും. ബാക്കിയുള്ളവര്‍ക്ക് അടുത്ത പാഠത്തിലെ പുരനരനുഭവം കഴിയുമ്പേഴേക്കും അക്ഷരം സ്വായത്തമാക്കാനാകും.

3. എന്നാല്‍ സ്ഥിരഹാജരില്ലാത്ത കുട്ടികള്‍ ഈ നേട്ടം കൈവരിക്കുന്നതില്‍ പിന്നാക്കമായിപ്പോകും. അവര്‍ക്ക് സവിശേഷ പിന്തുണ നല്‍കുന്നതിന് കഴിയണം. അവരെ കാലികമാക്കുക എന്നത് വെല്ലുവിളിയാണ്. സ്ഥിരഹാജരില്ലാത്തവരുടെ പഠനവിടവ് വേണ്ടത്ര പരിഗണിക്കാതെ പോകുന്ന സ്ഥിതി അവസാനിപ്പിക്കണം.

4. അക്ഷരം പരിചയപ്പെടുത്തിയ പാഠവും തൊട്ടടുത്ത രണ്ടുപാഠങ്ങളും പരിഗണിക്കാതെ ചിലര്‍ പരിചയപ്പെടുത്തിയ പാഠത്തില്‍വച്ച് തന്നെ അക്ഷരം ഉറപ്പിക്കുന്നതിനായി അധ്യാപകസഹായിയിലോ പാഠപുസ്തകത്തിലോ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നല്‍കും.

പാഠവിനിമയത്തിന് സമയം തികയുന്നില്ല എന്ന് പരാതി പറയുന്നവരാണ് ഇത്തരം അധികപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. അധികപ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുകയും പാഠവിനിമയത്തിന് സമയം കിട്ടാതിരിക്കുകയും ചെയ്യുന്ന രീതി മൊത്തം പാഠങ്ങളുടെയും വിനിമയം വൈകിക്കുകയും നേരെചൊവ്വെ പ്രക്രിയ പാലിക്കാന്‍ സ്വയം അനുവദിക്കാതിരിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം പല ക്ലാസുകളിലും സംഭവിച്ച ഇത്തരം അക്കാദമികപ്രതിസന്ധി ഈ വര്‍ഷം തുടരരുത്. ഇങ്ങനെയുള്ള ക്ലാസുകളില്‍ ലക്ഷ്യം അകലെയായിരിക്കും.

5. അധികപ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ പെടുന്നവയാണ്  യാന്ത്രികമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍.

6. നമ്മള്‍ പറഞ്ഞത് അക്ഷരബോധ്യച്ചാര്‍ട്ട് തയ്യാറാക്കണമെന്നാണ്. അക്ഷരബോധ്യച്ചാര്‍ട്ട് കഴിഞ്ഞ വര്‍ഷം കുറച്ച് അധ്യാപകര്‍ തയ്യാറാക്കിയിരുന്നു. ഏതെല്ലാം അക്ഷരങ്ങളും ചിഹ്നങ്ങളും ഏതെല്ലാം കുട്ടികള്‍ക്ക് ഏതെല്ലാം പാഠങ്ങളില്‍ വെച്ച് സ്വായത്തമാക്കാന്‍ കഴിഞ്ഞു/ കഴിഞ്ഞിട്ടില്ല എന്നു കണ്ടെത്തുന്നതിനും അക്ഷരബോധ്യമില്ലാത്തവര്‍ക്ക് ഉപപാഠങ്ങള്‍ തയ്യാറാക്കി അനുഭവം ഒരുക്കുന്നതിനും ആണ് അങ്ങനെ ചെയ്തത്. അതായത് ശരിയായി പ്രശ്നനിര്‍ണയം നടത്തി ആവശ്യാധിഷ്ഠിതമായി വ്യക്തിഗത ശ്രദ്ധ നല്‍കി ഇടപെടുന്ന രീതി ആണത്.

7. എല്ലാവരെയും ഒരു പോലെ കണ്ട് പൊതുവായി തെരഞ്ഞെടുത്ത അക്ഷരം നല്‍കി യാന്ത്രികമായി വാക്കുണ്ടാക്കലും പരസ്പരബന്ധമില്ലാതെ വാക്യമുണ്ടാക്കലും ആവശ്യമില്ല. കാരണം അത്തരം ആലോചനകളില്‍ വരുന്ന വാക്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചവയല്ല. അതിലെ പല അക്ഷരങ്ങളും ചിലപ്പോള്‍ കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാക്കും. അതു മാത്രമല്ല ആശയാവതരണരീതിയുടെ സമീപനത്തില്‍ നിന്നും തെന്നിമാറലാണത്.

എന്തല്ല ആശയാവതരണ രീതി?

  1. യാന്ത്രികമായ പ്രവർത്തനങ്ങളല്ല
  2. പരസ്പര ബന്ധമില്ലാതെ ഒറ്റപ്പെട്ട വാക്യങ്ങളുടെ പ്രയോഗമല്ല.
  3. പാഠഭാഗത്തോട് യോജിക്കാത്ത വാക്കുകളുടെ അവതരണമല്ല.
  4. പുനരനുഭവം ഉറപ്പാക്കാത്ത വാക്യ പദ സന്നിവേശമല്ല
  5. പഠന പ്രക്രിയയിൽ നിന്ന് അക്ഷരങ്ങളെ അകറ്റി നിറുത്തലല്ല.
  6. അക്ഷരാവതരണ രീതിയും പദാവതരണ രീതിയും ചേർത്തു കുഴയ്ക്കലല്ല
  7. അക്ഷരങ്ങളുടെയോ പദങ്ങളുടെയോ ആശയങ്ങളുടെയോ യാന്ത്രികമായ ആവർത്തന അഭ്യാസങ്ങളല്ല.
  8. കുട്ടിക്ക് വായിക്കാൻ കഴിയാത്ത ദൈർഘ്യമേറിയ പാഠങ്ങൾ അച്ചടിച്ചു നൽകലല്ല
  9. വിരസമോ യാന്ത്രികമോ ആയ പ്രവർത്തനാധിക്യത്താൽ കുട്ടിയെ വെറുപ്പിക്കലല്ല.
  10. അക്ഷരബോധ്യത്തോടെയുള്ള എഴുത്തിനെ അവഗണിക്കലല്ല
  11. അക്ഷരങ്ങൾ ആവർത്തിച്ച് വരുന്ന , പ്രാസമൊത്ത പാട്ടുകൾ പാടിപ്പിക്കലല്ല
  12. യാന്ത്രികമായ പ്രവർത്തനങ്ങൾ കുത്തി നിറയ്ക്കലല്ല.
  13. കുട്ടിയുടെ താല്പര്യത്തെ ഉണർത്താത്ത യാന്ത്രികമായ വാക്യാവതരണമല്ല.
  14. ആശയമുണ്ടായാൽ മതി അക്ഷരം അറിയണ്ട എന്ന ചിന്ത അല്ല.


അനുബന്ധം

2025 ൽ ഒരു വിദ്യാലയത്തിൽ രൂപപ്പെട്ടത്. ( വിമർശനാത്മകമായി പരിശോധിക്കൂ )


Friday, June 27, 2025

പറവകൾ പാറി പാഠവിനിമയപുരോഗതിയും .....

1465 ഒന്നാം ക്ലാസ് അധ്യാപകരിൽ നടത്തിയ സർവ്വേ പ്രകാരം

🔴 ബഹുഭൂരിപക്ഷം അധ്യാപകരും (64%) അഞ്ച് ദിവസത്തിന് മുകളിലാണ്.

🔴16% പേർ 30/6/25 ന് പാഠം തീർക്കാൻ സാധ്യതയുണ്ട് (മഴയവധി ഇല്ലെങ്കിൽ )

🔴17 ശതമാനം അധ്യാപകർ പാഠ വിനിമയത്തിൽ വളരെ പിന്നിലാണ്.

 *എന്തെല്ലാമാണ് കാരണങ്ങൾ* ?

👉1 ദുരിതാശ്വാസ ക്യാമ്പായതിനാൽ ക്ലാസ് തുടങ്ങാനായില്ല

👉2 ഒന്നൊരുക്കം നീട്ടിക്കൊണ്ടുപോയി. അവധി വന്നതൊന്നും പരിഗണിക്കാതെ പത്ത് ദിവസം പൂർത്തിയാക്കാൻ ശ്രമിച്ചു

👉3 വർക്ക് ബുക്ക് കിട്ടാൻ വൈകി ( അത്തരം സാഹചര്യത്തിൽ എങ്ങനെ തുടങ്ങാം എന്ന് TM ൽ സൂചിപ്പിച്ചത് അവഗണിച്ചു)

👉4 പാഠപുസ്തകം വൈകി (കുഞ്ഞെഴുത്തിലെ വർക്ക് തീരുമ്പോഴാണ് TB വേണ്ടി വരിക എന്ന് TMൽ സൂചിപ്പിച്ചിരുന്നു)

👉5 അക്ഷരമാല പഠിപ്പിക്കാൻ പോയി

👉6 പറവ പാറി എന്ന തലക്കെട്ട് തുടക്കത്തിൽ എഴുതിപ്പിച്ചും തീയതി എഴുതിപ്പിച്ചും പാഠപുസ്തകത്തിലെ വരികൾ അതേ ക്രമത്തിൽ ചെയ്ത് പിന്നെ കുഞ്ഞെഴുത്തിലേക്ക് വന്ന ഒരു ടീച്ചറുണ്ട്

👉7 ഡിപ്പാർട്ട്മെൻ്റ് വിളിച്ച ലഹരി, ശുചിത്വം, സുംബാ ഡാൻസ് പരിശീലനങ്ങൾ എല്ലാത്തിനും ഒരാൾ പോകുന്നു.

👉8 പരിചയപ്പെടുത്തുന്ന ദിവസം തന്നെ അക്ഷരം ഉറപ്പിക്കാൻ ശ്രമിക്കുന്നു

👉9 നിലമ്പൂരിൽ തെരഞ്ഞെടുപ്പ്, മഴയ വധി 5 ദിവസം 

👉10 അധ്യാപികയ്ക്ക് ലീവ് എടുക്കേണ്ടി വന്നു

👉 11 ഒന്നാം ക്ലാസിൽ പല അധ്യാപകർ  Subject മാറി എടുക്കുന്നതിനാൽ ടീച്ചിംഗ് മാന്വൽ ഒരു ദിവസത്തെ കംപ്ലീറ്റ് ആവുന്നില്ല. ആദ്യത്തെ ഒന്നോ രണ്ടോ പിരീഡ് മാത്രം കേരളപാഠാവലിക്ക്. സമയം കിട്ടുന്നില്ല

👉 12 കുട്ടികൾ കൂടുതൽ ആണ്. മാനേജ് ചെയ്യാൻ കഴിയുന്നില്ല

👉 13 കുട്ടികള്‍ സ്ഥിരമായി ക്ലാസിലെത്തുന്നില്ല.  

➖➖➖➖➖➖➖➖➖

1, 9, 10 ഒഴികെ മറ്റെല്ലാം വേണമെന്ന് വച്ചാൽ മറികടക്കാമായിരുന്നു.

👇👇👇👇

ഇനം 11 ഗുരുതരമാണ്. വിദ്യാലയം സൃഷ്ടിച്ച അശാസ്ത്രീയമായ സമയക്രമീകരണം.

പാഠം വൈകിത്തുടങ്ങിയ ഈ 17% അധ്യാപകർ ജൂലൈ 15നകം ഒന്നാം യൂണിറ്റ് തീർത്തില്ലെങ്കിൽ ഒന്നാം ടേമിലെ പാഠഭാഗങ്ങൾ തീർക്കാനാകില്ല.

🔴ടേം പരീക്ഷ ആഗസറ്റ് 20ന് തുടങ്ങും

ഇവർ വളരെ പ്രയാസപ്പെടുകയും പ്രക്രിയ ഒന്നും പാലിക്കാതെ ക്ലാസ് എടുക്കാൻ നിർബന്ധിതരാവുകയും ഫലം കിട്ടാതെ വരികയും ചെയ്യും.

ഏത് പ്രശ്നത്തിനും പരിഹാരമുണ്ട്. ചില സാധ്യതകള്‍ പങ്കിടുകയാണ്. 

അശാസ്ത്രീയമായ പിരീഡ് വിഭജനക്കാർ 

നിങ്ങളുടെ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ നാല് അധ്യാപകര്‍ ക്ലാസ് എടുക്കുന്നുണ്ട് എന്നു കരുതുക. ഒരാള്‍ കേരള പാഠാവലി , ഒരാള്‍ ഇംഗ്ലീഷ്, ഒരാള്‍ ഗണിതം, ഒരാള്‍ അറബിക്.

ഇനി ഈ സമയക്രമീകരണച്ചാര്‍ട്ട് നോക്കൂ. എല്ലാ ദിവസവും ഒന്ന്, രണ്ട് പിരീഡുകള്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്നു.  എല്ലാദിവസവും മൂന്നാം പിരീഡ് ഗണിതത്തിനും അഞ്ചാം പിരീഡ് ഇംഗ്ലീഷിനുമാണ്. വെള്ളിയാഴ്ച മാത്രം നാലാം പിരീഡ് കൂടി ഗണിതത്തിന് ഉണ്ട്. അറബിക്കിന് നാലാം പിരീഡും മാറ്റിവെച്ചു. ബാക്കി വരുന്ന പിരീഡുകളെല്ലാം കേരളപാഠാവലിയിലെ മറ്റ് വിഷയങ്ങള്‍ക്കാണ്. അതായത്  കേരളപാഠാവലിക്ക് ആഴ്ചയില്‍ അനുവദിക്കപ്പെട്ട ഇരുപത്തിനാല് പിരീഡുകള്‍ ലഭിക്കും. മറ്റ് വിഷയങ്ങളായ ഇംഗ്ലീഷ്, ഗണിതം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ യഥാക്രമം മൂന്നും അഞ്ചും പിരീഡുകളിലാണ് ഒന്നാം ക്ലാസിലെത്തേണ്ടത്. ഈ സമയം കേരളപാഠാവലി കൈകാര്യം ചെയ്യുന്ന ടീച്ചര് മറ്റ് ക്ലാസുകളിലും പോകണം. ടൈം ടേബിള്‍ അതനുസരിച്ച് ക്രമീകരിക്കണം. സമയവിന്യാസം സംബന്ധിച്ച് സംശയം ഉണ്ടായപ്പോഴാണ് നാം ട്രെയിനെ ഉദാഹരിച്ചത്.

ഒരു ദിവസത്തെ എട്ട് പിരീഡ് ബോഗികളുള്ള ഒരു ട്രെയിനായി സങ്കല്പിക്കുക. സംവരണം ചെയ്ത ബോഗികളില്‍ അതാത് വിഭാഗക്കാര്‍ മാത്രമേ കയറാനാകൂ എന്നതുപോലെ ഇംഗ്ലീഷിനും ഗണിതത്തിനും അനുവദിച്ചത്ര പിരീഡുകളേ എടുക്കാനാകൂ. അറബിക്കിന് വേണ്ടി റിസേര്‍വ് ചെയ്ത പിരീഡ് അതിനുള്ളതാണ്. ഒന്നിലധികം പേര്‍ ഒന്നാം ക്ലാസ് കൈകാര്യം ചെയ്തു എന്നതുകൊണ്ട് മതിയായ പിരീഡ് ലഭിക്കുന്നില്ല എന്ന് പറയുന്നത് യുക്തിരഹിത ആസൂത്രണം കൊണ്ടാണ്.

ഇത്തരം വിദ്യാലയങ്ങളില്‍ നേരിടുന്ന പ്രധാന പ്രശ്നം ഒന്നാം ക്ലാസിലെ പരിശീലനം കിട്ടാത്ത അധ്യാപകര്‍ ക്ലാസ് എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ്. ഇപ്പോഴത്തെ രീതി പ്രകാരം ക്ലാസ് അടിസ്ഥാനത്തിലാണല്ലോ പരിശീലനം. നിങ്ങളുടെ ഒന്നാം ക്ലാസില്‍ പരിശീലനം ലഭിക്കാത്തവരാകും കേരളപാഠാവലി വിനിമയം ചെയ്യുന്നത് എങ്കില്‍ അത് തിരുത്തണം. കുട്ടികളുടെ അക്കാദമിക ക്ഷേമമാണേ അധ്യാപകരുടെ താല്പര്യങ്ങളാണോ വലുത് എന്ന് ആലോചിക്കണം.

ഒന്നൊരുക്കം പരിപാടി നീട്ടിക്കൊണ്ടുപോയവര്‍, മഴയവധി ബാധിച്ചവര്‍, ലീവെടുക്കേണ്ടി വന്നതിനാല്‍ പാഠം തുടങ്ങാന്‍ വൈകിയവര്‍, ദുരിതാശ്വാസ ക്യാമ്പ് കാരണം ക്ലാസ് നടത്താനാകാത്തവര്‍

കഴിഞ്ഞ വര്‍ഷം ഒരു മാസം മുഴുവന്‍ സന്നദ്ധതാ പ്രവര്‍ത്തനത്തിന് നീക്കിവെച്ചവരുണ്ട്. അക്കാരണത്താല്‍ അവരുടെ പാഠം തുടങ്ങാന്‍ വൈകി.  എല്ലാവരും മുട്ടപ്പരീക്ഷണാനുഭവവും ദേശാടനക്കിളിയുടെ രംഗാവിഷ്കാരവും പങ്കിട്ടപ്പോള്‍ ഇക്കൂട്ടര്‍ അസ്വസ്ഥരായി, പാഠങ്ങളെല്ലാം അനിശ്ചിതാവസ്ഥയിലായി. ഈ വര്‍ഷം അത് ആവര്‍ത്തിക്കാതിരിക്കാനാണ് പത്ത് ദിവസത്തെ ഒന്നൊരുക്കം എന്ന് കൃത്യമായി പറഞ്ഞത്. പതിനെട്ടാം തീയതി വരെയായിരുന്നു ലക്ഷ്യമിട്ടത്. 

  • മഴയവധികാരണം പലയിടത്തും പത്ത് ദിവസം കിട്ടിയില്ല. 
  • ഒരേ ദിവസത്തേക്കും നിശ്ചയിച്ചത് അതത് ദിവസം തീര്‍ന്നില്ല. 
  • ചില അധ്യാപകര്‍ ഒന്നൊരുക്കത്തെ മാറ്റം വരുത്താനാകാത്ത സിലബസ് പോലെ കണ്ടു. തീരാത്ത പ്രവര്‍ത്തനം അവര്‍ അടുത്ത ദിവസത്തേക്ക് പരിഗണിച്ചു, ഫലമോ രണ്ടാം ദിവസത്തെ പ്രവര്‍ത്തനം തീരുന്നത് മൂന്ന് ദിവസം കൊണ്ട്. പത്ത് ദിവസത്തെ ഒന്നൊരുക്കത്തിന് പതിനഞ്ച് ദിവസം എടുക്കേണ്ടി വന്നു, 
  • എന്നാല്‍ ഭൂരിപക്ഷം അധ്യാപകരും ദിവസങ്ങളെ മാത്രം പരിഗണി്ച്ചു.  അവര്‍ പതിനെട്ടിന് ഒന്നൊരുക്കം അവസാനിപ്പിച്ച് പാഠത്തിലേക്ക് പ്രവേശിച്ചു.

ഒന്നാം യൂണിറ്റി്ന്റെ ആദ്യദിനപ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തനരീതിയിലുള്ളതുമായിരുന്നു. പതിനെട്ടാം തീയതി പാഠം ആരംഭിക്കാമായിരുന്നു, തിരിച്ചുപോയി ചെയ്യാനാകില്ലല്ലോ? വരും ദിവസങ്ങളിലെന്ത് എന്ന് ആലോചിക്കാം . ഇനി ചെയ്യാനാകുന്നത് 

  1. തുടര്‍ന്നുള്ള പാഠങ്ങള്‍ ചിട്ടയായി ചെയ്യുക.
  2. പറവ പാറി എന്നതിനെ ഒമ്പതാം ദിവസത്തെ പ്രവര്‍ത്തനം അവലോകനത്തിനുള്ളതാണ്. തത്കാലം അതൊഴിവാക്കുക. 
  3. എല്ലാ ദിവസവും ആരംഭിക്കുമ്പോള്‍ മുന്‍ദിവസത്തെ കാര്യങ്ങളുടെ അവലോകനത്തിനായി നീക്കിവെച്ച സമയം ( 40 മിനിറ്റ്) പകുതിയാക്കുക (20മിനിറ്റ്). ബാക്കി സമയം പാഠവിനിമയത്തിന് ഉപയോഗിക്കുക
  4. കഥാവേള ഒഴിവ് സമയത്തേക്ക് മാറ്റുക. 
  5. അധ്യാപകസഹായിയില്‍ സൂചിപ്പിച്ചവയല്ലാത്ത അധികപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക
  6. ദിനാചരണങ്ങളുടെ പേരില്‍ ജൂലൈമാസം പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതിരിക്കുക
  7. ഒന്നാം ക്ലാസിലെ അധ്യാപിക മാത്രം വിദ്യാലയത്തെ പ്രതിനിധീകരിച്ച് ബി ആര്‍ സിയില്‍ നടക്കുന്ന എല്ലാ പരിപാടിക്കും പോവുക എന്ന രീതി ഉപേക്ഷിക്കുക. ടേണ്‍ വച്ച് പോകട്ടെ.
  8. ഏതൊക്കെ പ്രവര്‍ത്തനങ്ങളുടെ സമയം കുറയ്കാനാകും എന്ന് പരിശോധിക്കുക.

പ്രവര്‍ത്തനപുസ്തകം , പാഠപുസ്തകം ഇവ വൈകിക്കിട്ടിയവരും ഇനിയും കിട്ടാത്തവും മുന്‍ വര്‍ഷത്തെ പാഠപുസ്തകവും ഈ വര്‍ഷത്തെ കുഞ്ഞെഴുത്തും കി്ട്ടിയവരും നേരിടുന്ന പ്രശ്നങ്ങള്‍

 ടീച്ചര്‍മാരുടേതല്ലാത്ത കാരണത്താല്‍ വിഷമിക്കുന്ന അധ്യാപകരാണ് ഈ വിഭാഗം. ഒന്നഴക് സംസ്ഥാന ഗ്രൂപ്പില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ടീച്ചിംഗ് മാന്വല്‍ ഇത്തരം അവസ്ഥ പരിഗണിച്ച് തയ്യാറാക്കണമെന്ന് നിശ്ചയിച്ചത്.

  1. കുഞ്ഞെഴുത്ത് കിട്ടാത്തിടത്ത്  2023-24ല്‍ ഉപയോഗിച്ച പോലെ സചിത്രനോട്ട് ബുക്ക് ഉപയോഗിക്കുക. തുടക്കത്തിലെ മഞ്ഞക്കിളിയെ ആ ബുക്കില്‍ ഒട്ടിച്ച് മരം വരച്ചാല്‍ മതി. രണ്ടാം യൂണിറ്റിലും ഇങ്ങനെ വേണ്ടിവരും.
  2.  എ ഫോര്‍ പേപ്പറില്‍ ഒട്ടിച്ച് എഴുതിച്ചാലും മതി. ആ പേപ്പറുകള്‍ ഫയലാക്കി വെക്കണം എന്ന് മാത്രം
  3. പാഠപുസ്തകം കിട്ടാത്ത വിദ്യാലയങ്ങള്‍- ഒന്നാം യൂണിറ്റില്‍ അവസാനം ഒത്തുവായനയ്കായി പാഠപുസ്തകം ഉപയോഗിക്കുന്നത്. പാഠപുസ്തകത്തിലെ വരികള്‍ ചാര്‍ട്ടിലാക്കി പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തനാനുഭവം നല്‍കാം.
  4. പഴയ പുസ്തകം കിട്ടിയിടത്ത് ഇങ്ങനെയും പറ്റാതെ വരും. കാരണം ഒഴിവാക്കിയ ചിഹ്നങ്ങളും അക്ഷരങ്ങളും അതിലുണ്ട്. രക്ഷിതാക്കളുമായി സംസാരിച്ച് സ്റ്റിക്കര്‍ ഒട്ടിക്കാനാകുമോ എന്ന സാധ്യത ആലോചിക്കാം. 

തുടക്കത്തില്‍ത്തന്നെ  അക്ഷരമാല പഠിപ്പിക്കാനും അതത് ദിവസം അക്ഷരം ഉറപ്പിക്കാനും മറ്റാരെല്ലാമോ തയ്യാറാക്കിയ അക്ഷരാവതരണ പദാവതരണരീതി പ്രകാരമുള്ള വര്‍ക്ക് ഷീറ്റ് ഉപയോഗിച്ചവരും നേരിടുന്ന പ്രശ്നങ്ങള്‍

  • ആശയാവതരണരീതിയില്‍ വിശ്വാസമില്ലാത്തവരാണ് ഇക്കൂട്ടര്‍
  • പഴയതും പുതിയതുമായ രീതികള്‍ ഇടകലര്‍ത്തി ഉപയോഗിക്കും
  • കൃത്യമായ ധാരണയില്ല. നിലപാടില്ല
  • അതിന്റെ ഫലമായി ഒത്തിരി അധികപ്രവര്‍ത്തനങ്ങള്‍ ചെയ്യും. പാഠം തീരുകയുമില്ല. എല്ലാ കുട്ടികളും എഴുത്തും വായനയും പഠിക്കുകയുമില്ല. വീട്ടില്‍ പിന്തുണലഭിക്കുന്നവര്‍ മാത്രം മുന്നേറും.
  •  ഒന്നാം ടേമില്‍ ഗവേഷണാത്മകമായി  പുതിയരീതി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ തീരുമാനിക്കൂ എന്ന് മാത്രമേ അവരോട് പറയാനുള്ളൂ. അവരുടെ ആശയവ്യക്തതയ്കായി മറ്റൊരു കുറിപ്പ് ബ്ലോഗില്‍ നല്‍കുന്നതാണ്. 

കുട്ടികള്‍ കൂടുതലുള്ള ക്ലാസുകള്‍

  • ഒരു ഡിവിഷനില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം കുട്ടികള്‍ വരുന്നത് ബോധനമാധ്യമത്തിന്റെ പേരില്‍ ക്ലാസ് തിരിക്കുമ്പോഴാണ്.
  • മലയാളം മാധ്യമ ക്ലാസില്‍ കുട്ടികള്‍ കുറവും ഇംഗ്ലീഷ് മാധ്യമ ക്ലാസില്‍ കുട്ടികള്‍ നാല്പതിലധികവും
  • കുട്ടികള്‍ കൂടുതലുള്ള ഒന്നാം ക്ലാസ് അധ്യാപകവിദ്യാര്‍ഥി അനുപാതത്തിന്റെ എല്ലാ ശാസ്ത്രീയ നിലപാടുകളെയും റദ്ദ് ചെയ്യുകയാണ്. തസ്തിക അനുവദിക്കുന്നതിന് പോലും ആധാരമായ കാര്യങ്ങളെ അവഗണിക്കുകയാണ്. വ്യക്തിഗത ശ്രദ്ധ ലഭിക്കാനുള്ള കുട്ടിയുടെ അവകാശത്തെ കശക്കിക്കളയുകയാണ്. നിര്‍ദ്ദേശിച്ച പഠനപ്രക്രിയ ഫലപ്രദമായി നടത്താനാകാതെ ടീച്ചറെ വിഷമിപ്പിക്കുകയാണ്.
  •  പരിഹാരം - അറബിക് പഠിപ്പിക്കുമ്പോള്‍ ആ കുട്ടികള്‍ മാത്രമല്ലേ പോകുന്നത്? അതുപോലെ സവിശേഷ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മാത്രം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ ഒന്നിച്ചിരിക്കണം. പൊതുവിഷയങ്ങള്‍ ഉള്‍പ്പെടുന്ന കേരളപാഠാവലിയുടെ വിനിമയ സമയം ക്ലാസില്‍ തുല്യമായി കുട്ടികള്‍ വരത്തക്കവിധം ക്രമീകരിക്കണം.
  • പൊതുവിഷയമാണെന്ന് രക്ഷിതാക്കളോട് പറഞ്ഞ് ബോധ്യപ്പെടുത്തണം. 
  • രാവിലത്തെ ഇടവേള കഴിഞ്ഞാലാണ് ഡിവിഷന്‍ മാധ്യമാടിസ്ഥാനത്തില് പ്രവര്‍ത്തിക്കേണ്ടത് . ആറും ഏഴും പിരീഡുകള്‍ വീണ്ടും കേരളപാഠാവലിക്കായി ഒത്തുകൂടണം. തുടക്കത്തില്‍ ഇത്തിരി പ്രയാസം നേരിടാം. പക്ഷേ കുട്ടികള്‍ക്കുണ്ടാകുന്ന നേട്ടം കൂടുതലാകും. ടീച്ചര്‍ക്ക് ഭാരവും കുറയും. പാഠവും യഥാസമയം തീരും.

സ്ഥിരഹാജരില്ലാത്ത കുട്ടികള്‍

ഒന്നാം മാസം തന്നെ വീട്ടില്‍ കുട്ടികളെ മടിപിടിച്ച് ഇരിക്കാന്‍ അനുവദിക്കുന്ന രക്ഷിതാക്കളുണ്ട്. അത് നിരുത്സാഹപ്പെടുത്താനാകണം. 

  1. അത്തരം കുട്ടികളുടെ രക്ഷിതാക്കളെ കുട്ടികളുടെകൂടെ ഇരുത്തി ഓണ്‍ലൈനില്‍ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കണം. 
  2. കുട്ടി വരാത്ത ദിവസം രക്ഷിതാവിനെ വിളിച്ച് ഇന്ന് കുട്ടിക്ക് നഷ്ടമായ കാര്യങ്ങള്‍ ഇവയാണെന്ന് പറയണം. തുടര്‍ച്ചയായി പറഞ്ഞ് രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം കൂട്ടണം . 
  3. ആ കുട്ടിയുടെ അടുത്തുളള മറ്റ് കുട്ടികള്‍ വിദ്യാലയത്തിലുണ്ടെങ്കില്‍ അവരുടെ രക്ഷിതാവ് മുഖേനയും ഇടപെടണം.
  4.  ഇത്തരം കുട്ടികളുടെ രക്ഷിതാവിനെ നേരിട്ട് കാണുന്നതിനും പരിപാടി ആലോചിക്കണം. 
  5. കുട്ടി സ്കൂളില്‍ വരുന്ന സമയം അര മണിക്കൂര്‍ നേരത്തെയാക്കാനാകുമോ? എങ്കില്‍ കുഞ്ഞെഴുത്ത് പൂര്‍ത്തിയാക്കാനാകും. ടീച്ചറും നേരത്തെ എത്തണമെന്ന് മാത്രം
  6. ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയപ്പോള്‍ ഹാജരാകാത്ത കുട്ടികളെക്കൂടി കണ്ടാണ് ആദ്യ നാല്പത് മിനിറ്റ് അവലോകനത്തിനായി മാറ്റി വെച്ചത്. ഈ സമയം ഈ കുട്ടികള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്.
  7. പഠനക്കൂട്ടങ്ങള്‍ രൂപീകരിച്ച് ഒഴിവ് സമയ ചാര്‍ട്ട് വായന പ്രോത്സാഹിപ്പിക്കണം. 

ഇതൊക്കെ സാധ്യതകളുടെ അന്വേഷണമാണ്. പൂര്‍ണമാണെന്ന് പറയുന്നില്ല. കുറേ പ്രശ്നങ്ങള്‍ അധ്യാപകരുടേതല്ലാത്ത കാരണങ്ങളാലാണ്. ചിലത് വിദ്യാലയനിര്‍മ്മിതിയും.

അതത് സാഹചര്യത്തില്‍ പ്രശ്നപരിഹാരം ആലോചിക്കണം. അന്വേഷകരാകവുകയും അനുഭവങ്ങള്‍ സൃഷ്ടിക്കുകയും അവ പങ്കിടുകയും ചെയ്യൂ

ഏത് പ്രശ്നത്തോടൊപ്പവും അതിന്റെ പരിഹാരം കൂടി ജനിക്കുന്നുണ്ട്. അത് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.  

Sunday, June 22, 2025

സംയുക്ത ചാർട്ട് വായനയും പഠനക്കൂട്ടങ്ങളും

 

✅എല്ലാ ദിവസവും തലേ ദിവസങ്ങളിലെ വായന പാഠങ്ങൾ, ചാർട്ട് എന്നിവ വായിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിക്കുന്നത്.

✅ആ വായന *പഠനക്കൂട്ടങ്ങളുടെ* അടിസ്ഥാനത്തിൽ ആകണം.

✅ഒരാൾ ഒരു വരി

അടുത്തയാൾ അടുത്തത് എന്ന രീതി.

✅വായനയിൽ പ്രയാസമുള്ളവരെ സഹായിക്കാനാണ് ഇത്തരം തന്ത്രം.

✅HB യിൽ സൂചിപ്പിച്ചിട്ടില്ല

TMൽ ഉണ്ട്.

✅പ്രതിദിന

വിലയിരുത്തലിൻ്റെ ഭാഗമായി പിന്തുണ വേണമെന്ന് കണ്ടെത്തിയ കുട്ടികൾക്കുള്ള പിന്തുണാവസരവുമാണ്.✅

ചാർട്ട് തുടർ ദിവസങ്ങളിൽ വായിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുന്ന പ0നക്കൂട്ടങ്ങൾ ഒഴിവ് സമയങ്ങളിൽ അംഗങ്ങളെ വായന പരിശീലിപ്പിക്കും.

✅ക്രമത്തിൽ വായനയും ക്രമരഹിത വായനയും

ഭാവാത്മക വായനയും

താളാത്മക വായനയും നടത്തണം

✅✅✅✅✅✅

 *ചാർട്ടുകൾ ക്ലാസിൽ* നിർണായകം

Thursday, June 19, 2025

ബോര്‍ഡെഴുത്തും ക്ലാസ് എഡിറ്റിംഗും

 ധാരാളം മുറിച്ചോക്കുകളുമായി ഒന്നാം ക്ലാസില്‍ ഒരു ബോക്സുണ്ട്. തനിക്ക് മാത്രമല്ല കുട്ടികള്‍ക്ക് കൂടി വരയ്കാനും എഴുതാനും കൂടിയുള്ളതാണ് ബോര്‍ഡ് എന്ന്  കരുതുന്ന ടീച്ചറുമുണ്ട്. ബോര്‍ഡ് രൂകല്പന ചെയ്തവര്‍ ടീച്ചറെ മാത്രമേ കണ്ടുള്ളൂ. ബോര്‍ഡിന്റെ ഉയരം ഒന്നാം ക്ലാസിലെ കൊച്ചുകുട്ടികളുടെ ഉയരവുമായി നീതിപ്പെടാത്തതാണ്. അധ്യാപകകേന്ദ്രിത സങ്കല്പത്തില്‍ കുട്ടിക്ക് അനുവദനീയമല്ല ബോര്‍ഡെഴുത്ത്.  എഴുതിപ്പഠിച്ചു തുടങ്ങുന്ന കാലത്ത് തന്നെ കുട്ടികള്‍ക്കായി ബോര്‍ഡ് അനുവദിച്ചുകൊടുക്കണം. അത്തരം ഒരു മാറ്റമാണ് ഒന്നാം ക്ലാസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്

ലേഖനപ്രക്രിയയുടെ ഭാഗമായി ചാര്‍ട്ടെഴുത്തിന് ശേഷം ബോര്‍ഡെഴുത്ത് ടീച്ചര്‍ നടത്തുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ സംയുക്തയെഴുത്ത് ആരംഭിക്കും. ടീച്ചര്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ എഴുതും. സന്നദ്ധയെഴുത്താണ് മറ്റൊരു രീതി. ആത്മവിശ്വാസമുള്ള കുട്ടികള്‍ക്ക് ബോര്‍ഡില്‍ വന്ന് എഴുതാം. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്താം. അതിന് ശേഷമാണ് ടീച്ചര്‍ ആ വാക്യം എഴുതുക 

തുടക്കം മുതല്‍ കുട്ടികള്‍ക്ക് ബോര്‍ഡില്‍ എഴുതാന്‍ അവസരം ഒരുക്കുന്ന പ്രവര്‍ത്തനമാണ് ക്ലാസ് എഡിറ്റിംഗിന്റെ ഭാഗമായ നടത്തുന്ന ബോര്‍ഡെഴുത്ത്. 

ബോര്‍ഡെഴുത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍

  1. ചില കുട്ടികള്‍ എഴുതുന്നത് വായിക്കാന്‍ പറ്റാത്തത്ര ചെറുതായാണ്. അതിനാല്‍ എഡിറ്റിംഗ് വേളയില്‍ എല്ലാവര്‍ക്കും കാണാനാകുന്നില്ല. കുട്ടികള്‍ ബോര്‍ഡിനടുത്തേക്ക് വരേണ്ടി വരുന്നു. ചോക്ക് ഉപയോഗിച്ച് എങ്ങനെ ബോര്‍ഡില്‍ എഴുതണമെന്ന പരിശീലനം കുട്ടികള്‍ക്ക് കിട്ടിയിട്ടില്ലല്ലോ. അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കൈമുട്ടിച്ച് എഴുതിയാല്‍ അക്ഷരം ചെറുതാകും. ചോക്കിന്റെ തുമ്പ് മാത്രം മുട്ടിച്ച് എഴുതുമ്പോള്‍ കൈയുടെ ചലനസ്വാതന്ത്ര്യം കൂടും. വലുപ്പത്തില്‍ എഴുതാന്‍ കഴിയും. കുട്ടികളെക്കൊണ്ട് ബോര്‍ഡില്‍ വട്ടം വരപ്പിച്ച് പരിശീലിപ്പിക്കാവുന്നതാണ്. പരിഹരിക്കാവുന്ന പ്രശ്നം പരിഹരിക്കപ്പെടാതെ പോകുന്നത് എഡിറ്റിംഗിന്റെ പ്രാധാന്യം തിരിച്ചറിയാത്തത് മൂലമാണ്
  2. ആദ്യം എഴുതിയത് പിന്നീട് വരുന്നവര്‍ എഴുതുമ്പോള്‍ മാ‍ഞ്ഞുപോകുന്നു.  സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. മുകളിലത്തെ ചിത്രം നോക്കൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുന്നപ്ര സ്കൂളില്‍ ഞാന്‍ ചെന്നപ്പോള്‍ എല്ലാ കുട്ടികളെയും  ബോര്‍ഡില്‍ എഴുതിക്കാന്‍ സ്വീകരിച്ച തന്ത്രമാണ്. ആദ്യ കൂട്ടര്‍ ബഞ്ചില്‍ കയറി നിന്ന് എഴുതും. അത് അവരെക്കൊണ്ട് സാധ്യമായ ഉയരത്തിലായിരിക്കും. അടുത്ത കൂട്ടരും ബഞ്ചില്‍ നിന്ന് അതിന് താഴെ എഴുതും. മൂന്നാം കൂട്ടര്‍ തറയില്‍ നിന്നെഴുതും. നാലാം കൂട്ടര്‍ക്കും അവസരം കിട്ടും. എല്ലാവരും എഴുതിയത് വായിക്കാനാകും.
  3. കുട്ടികളുടെ എണ്ണം കൂടുതലുള്ള വിദ്യാലയത്തില്‍  ചെയ്യ്വുന്ന ഒരു കാര്യം നാല് ചുവരിലും കുട്ടികളുടെ ഉയരം പരിഗണിച്ച് ചാര്‍ട്ട് പേപ്പറോ, റീല്‍പേപ്പറോ ഒട്ടിച്ച് അതില്‍ എഴുതാന്‍ അവസരം കൊടുക്കുക എന്നതാണ്. കണ്ണൂര്‍ തെരൂരിലെ റിഷാദ് മാഷിന്റെ ക്ലാസ് സന്ദര്‍ശിച്ചപ്പോള്‍ ഇത്തരം സാധ്യത ഫലപ്രദമായി ഉപയോഗിച്ചതായി കാണാന്‍ കഴിഞ്ഞു. ചുവടെ കൊട്ടാരക്കര ഠൗൺ യു പി എ സി ൽ കുട്ടികൾക്ക് എഴുത്തിടം ഉണ്ടാക്കിയതിൻ്റെ വീഡിയോ.
  1. അടുത്ത സാധ്യത ഗ്രൂപ്പുകള്‍ക്ക് ഓരോ ദിവസവും അവസരം നല്‍കുക എന്നതാണ്. അതായത് എല്ലാവര്‍ക്കും എല്ലാദിവസവും എഴുത്തനുഭവം കിട്ടില്ല എന്ന പരിമിതി ഉണ്ട്. എന്നാല്‍ എഴുതിയത് വിശകലനം ചെയ്യാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുകയും ചെയ്യും.
  2.  ടീച്ചറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും ഉണ്ട് അതില്‍ ഒന്ന്. കുട്ടി എഴുതിയാല്‍ ഉടന്‍ തെറ്റ് കണ്ടുപിടിച്ചേ എന്ന മട്ടില്‍ എഴുതിയ കുട്ടിയെക്കൊണ്ടുതന്നെ തിരുത്തിക്കലാണത്.  ടീച്ചര്‍തന്നെ തിരുത്തി എഴുതി നല്‍കുന്ന പ്രവണതയും ഉണ്ട്. കുട്ടികളാണ് ആത്യന്ത്രികമായി തിരുത്തേണ്ടത് എന്നതിന് ഊന്നല്‍ ലഭിക്കണം.

ക്ലാസ് എഡിറ്റിംഗ്  ഒന്നാം ക്ലാസില്‍

  • പഠനത്തിന്റെ അവിഭാജ്യഘടകമാണ് തെറ്റുകള്‍. നടക്കാന്‍ പഠിക്കുന്ന കുട്ടി വീഴുന്നതുപോലെയാണത്. അല്ലെങ്കില്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍ നിരന്തരം പിശകുകള്‍ സംഭവിക്കുന്നതുപോലെയാണ്. ഓരോ തിരുത്തലും ശരിയിലേക്കുള്ള പടവുകയറ്റമാണ്.
  • ജീവിതത്തില്‍ സ്വന്തം തെറ്റുകള്‍ വിശകലനം ചെയ്യാനും തിരുത്താനും കഴിയണം. എഴുത്തിന്റെ എല്ലാ ഘട്ടങ്ങളിലും എഴുത്തും തിരുത്തലും പുരനെഴുത്തും  വേണ്ടിവരും. അത് സാഹിത്യമെഴുതുന്നവരും ആധാരമെഴുതുന്നവരും പത്രവാര്‍ത്തയും പ്രബന്ധവും എല്ലാം എഴുതുന്നവരും പിന്തുടരുന്ന രീതിയാണ്. ആദ്യം കരട് എഴുതുക.അത് വായിച്ച് നോക്കി തിരുത്തല്‍ വരുത്തിയ ശേഷം അസല്‍ എഴുതുക. ഇത്തരം ഭാഷാപരിശോധന ശേഷി ആര്‍ജിച്ചാലേ തന്റെ രചനയുടെ വിശകലന വായന നടക്കൂ. ചെറിയ ക്ലാസ് മുതല‍ എഡിറ്റിംഗ് പരിശീലിക്കേണ്ടതുണ്ട്.
  • വ്യക്തിഗത യത്നത്തിന് മുമ്പ് സംഘയത്നം എന്നത് മനശ്ശാസ്ത്രപരമായ സമീപനമാണ്. അതിനാലാണ് ക്ലാസിലെ എല്ലാവരും ചേര്‍ന്നുള്ള എഡിറ്റിംഗ് പ്രക്രിയ നിര്‍ദ്ദേശിക്കുന്നത്. 
  • ഇന്ന് നാം പഠിച്ച വാക്കോ വാക്യമോ ബോര്‍ഡില്‍ വന്ന് എഴുതാമോ എന്നാണ് സാധാരണയായി എഡിറ്റിംഗിനായി ഒന്നാം ക്ലാസില്‍  ആവശ്യപ്പെടേണ്ടത്. എന്നാല്‍ ചില ചിഹ്നങ്ങളില്‍ ഫോക്കസ് ചെയ്യേണ്ടി വരുമ്പോള്‍ വാക്കോ വാക്യമോ നിര്‍ദ്ദേശിക്കുന്നതില്‍ തെറ്റില്ല.  
  • കുട്ടികള്‍ എഴുതുന്നതിന് മുമ്പ് പഠിച്ച വാക്കുകളും വാക്യങ്ങളും പറയിക്കുന്നത് നന്നായിരിക്കും
  • കേട്ടെഴുത്ത് രീതിയില്‍ നടത്താതിരിക്കുക. 
  • തെറ്റുവന്നാലും സാരമില്ല അറിയാവുന്നതുപോലെ എഴുതിയാല്‍ മതി എന്ന് പറഞ്ഞ് പ്രചോദിപ്പിക്കണം
  • സ്വയം സന്നദ്ധരാകാത്ത കുട്ടികളാരെന്ന് ടീച്ചര്‍ കണ്ടെത്തണം. അവരെ വിളിച്ച് സഹായം നല്‍കി ഒരു വാക്കെങ്കിലും എഴുതിക്കണം.
  • ചിലര്‍ മറ്റുള്ളവര്‍ എഴുതിയത് നോക്കി എഴുതുന്നുണ്ടാകും . സാരമില്ല. മറ്റുള്ളവര്‍ കാണാത്ത വിധം എഴുതാനാരോടും നിര്‍ദ്ദേശിക്കേണ്ടതില്ല. ഇത് പഠനത്തിന്റെ ചുവടുകളാണ്. മത്സരപ്പരീക്ഷയല്ല.
  • ഒരാഴ്ച ശീലിച്ച് കഴിയുമ്പോള്‍ ക്ലാസ് എഡിറ്റിംഗിന് ഏകദേശം എത്രസമയം വേണ്ടിവരും എന്ന് ഉറപ്പിക്കാനാകും. അതനുസരിച്ചാകണം  തുടര്‍ന്നുള്ള ആസൂത്രണക്കുറിപ്പ് തയ്യാറാക്കേണ്ടത്. 

ക്ലാസ് എഡിറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍

ഉയര്‍ന്ന ക്ലാസില്‍ ആശയതലത്തിലെ എഡിറ്റിംഗ് ആണ് ആദ്യം നടക്കുക. എന്തെങ്കിലും ആശയം വിട്ടുപോയിട്ടുണ്ടോ? ആശയങ്ങളുടെ ക്രമം ശരയാണോ എന്നായിരിക്കും പരിശോധിക്കുക. പിന്നെ വാക്യതലത്തിലേക്ക് വരും.

ഒന്നാം ക്ലാസില്‍ കുട്ടികള്‍ക്ക് എളുപ്പം എഡിറ്റ് ചെയ്യാവുന്ന കാര്യങ്ങളാണ് ആദ്യം പരിഗണിക്കുന്നത്

  1. വാക്കകലം പാലിച്ചോ?- വാക്കുകള്‍ തമ്മില്‍ അകലമിട്ടാണോ എഴുതിയത് എന്ന് ചോദിക്കാം. കുട്ടികള്‍ക്ക് അതിന്റെ യുക്തി ബോധ്യപ്പെടണം. പറവ പാറി എന്ന് പറയുമ്പോള്‍ പറവ കഴിഞ്ഞ് അല്പം നിറുത്തിയ ശേഷമല്ലേ പാറി എന്ന് പറയുന്നത്. ഓരോ വാക്കിനും അതിരിട്ടാണ് പറച്ചില്‍. അത് എഴുതുമ്പോഴും ബാധകമാണ്. ഓരോ വാക്കും പ്രത്യേകം പ്രത്യേകം എഴുതണം. അകലം വളരെ കൂടാതിരിക്കുകയും വേണം. 
  2. അക്ഷരങ്ങള്‍ തമ്മിലുള്ള അകലം-അക്ഷരങ്ങള്‍ തമ്മില്‍ ചേര്‍ന്ന് ഒട്ടിയ രീതിയില്‍ ആരെങ്കിലും എഴുതിയിട്ടുണ്ടോ?  തറ എന്നത് ചേര്‍ന്ന് പോയാല്‍  ത്ന പോലെയാകും. 
  3. അക്ഷരങ്ങള്‍ ശരിയായ രീതിയിലാണോ എഴുതിയത്? ( അക്ഷരഘടന). എഴുതിപ്പഠിക്കുന്നത് ശരിയായ രീതിയിലാകണം. കൈയക്ഷരം എല്ലാവരുടെയും ഒരുപോലെയാകണമെന്നില്ല. ആകുകയുമില്ല. എന്നതുകൊണ്ട് ടീച്ചര്‍ വടിവില്‍ എഴുതണ്ട എന്നര്‍ഥമാക്കരുത്.അതുപോലെയാണ് ഘടന പാലിച്ചെഴുതുന്നതും.
  4. ഏതെങ്കിലും അക്ഷരം വിട്ടുപോയിട്ടുണ്ടോ?  ഈ ചോദ്യം ചോദിക്കുമ്പോള്‍ ചിലപ്പോള്‍ കുട്ടികളുടെ കണ്ണില്‍ പെട്ടിട്ടുണ്ടാകില്ല. കുട്ടികള്‍ കണ്ടെത്തുന്നില്ല എങ്കില്‍ ദേ ഈ വാക്കില്‍ ഏതെങ്കിലും അക്ഷരം വിട്ടപോയിട്ടുണ്ടോ എന്ന് ഫോക്കസ് ചെയ്ത് ചോദിക്കുന്നതില്‍ തെറ്റില്ല. ഏത് കുട്ടിയാണ് അത് എഴുതിയതെന്ന് ഒരിക്കലും പരമാര്‍ശിക്കരുത്. 
  5. ഏതെങ്കിലും അക്ഷരം മാറിപ്പോയിട്ടുണ്ടോ? കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി ത യ്ക്ക് പകരം ന ആയിപ്പോയിട്ടുണ്ടോ?  എന്ന് ചോദിക്കാം. കുട്ടികളുടെ എഴുത്തിനെ ടീച്ചര്‍ സ്കാന്‍ ചെയ്തിരിക്കണം. എങ്കിലേ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാനാകൂ. ഇവിടെയും ആവശ്യമെങ്കില്‍ ഫോക്കസ് ചെയ്ത് ചോദിക്കാം. രൂപസാമ്യം, ഉച്ചാരണസാമ്യം, തിട്ടമില്ലായ്മ  ഇവ കാരണം അക്ഷരം  മാറിപ്പോകാം. ഉച്ചാരസ്വാധീനം മൂലമുള്ളത് ഉച്ചരിച്ച് ബോധ്യപ്പെടുത്തി തിരുത്തണം. സന്ധ്യക്ക് ചന്തയില്‍ പോയി സിന്ദൂരം വാങ്ങി എന്ന വാക്യത്തിലെ ന്ധ, ന്ത, ന്ദ എന്നിവയുടെ വ്യത്യാസം ഉച്ചരിച്ച് ബോധ്യപ്പെടാതെ ചന്തയ്ക്ക് ന്തയാണ് എന്ന രീതിയില്‍ കാണാപാഠമാക്കിയാല്‍ എഴുത്ത് ശരിയാകും ഉച്ചാരണം ശരിയാകില്ല.
  6. ഏതെങ്കിലും വാക്കില്‍ ചിഹ്നം വിട്ടുപോയിട്ടുണ്ടോ?
  7. ഏതെങ്കിലും വാക്കില്‍ ചിഹ്നം മാറിപ്പോയിട്ടുണ്ടോ? ഈ രണ്ട് ചോദ്യങ്ങളും ചോദിച്ച ശേഷം ശരിയായി ചിഹ്നം ചേര്‍ത്തവയ്ക്ക് ശരി അടയാളമിടാന്‍ ഒന്നോ രണ്ടോ കുട്ടികളെ ക്ഷണിക്കാവുന്നതാണ്. അതിന് ശേഷം ശരികിട്ടാത്തവ തിരുത്താനായി സന്നദ്ധരായ വേറെ രണ്ടുപേരെ ക്ഷണിക്കാം. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറയിച്ച ശേഷമാകണം മെച്ചപ്പെടുത്തല്‍ 

 ഒരു ഘട്ടം കഴിയുമ്പോള്‍ കുട്ടികള്‍തന്നെ എഡിറ്റിംഗ് മാനദണ്ഡങ്ങള്‍ പറയണം. അങ്ങനെ സംഭവിക്കണമെങ്കില്‍ ഒരേ ക്രമത്തില്‍ എന്നും വിശകലനം നടത്തണം. ഇനി ഏത് കാര്യമാണ് പരിഗണിക്കേണ്ടത് എന്ന് അവരോട് ചോദിക്കുകയും വേണം.

രണ്ടാം ടേം കഴിയുമ്പോള്‍ ഏതെങ്കിലും വാക്ക് അധികമായി വന്നിട്ടുണ്ടോ? വാക്യത്തില്‍ ഏതെങ്കിലും വാക്ക് വിട്ട് പോയിട്ടുണ്ടോ എന്ന് ചോദിക്കണം. മൂന്നാം ടേമില്‍ ചിഹ്നന പരിഗണനയും എഡിറ്റിംഗിലേക്ക് കടന്നുവരും.

കൂട്ടെഴുത്ത് പത്രം, സഹവര്‍ത്തിത രചനകള്‍ എന്നിവയെല്ലാം പരസ്പരം എഡിറ്റ് ചെയ്യുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങളാണ്. സഹവര്‍ത്തിത പഠനസംഘങ്ങള്‍ രൂപീകരിച്ചുള്ള രചനാപ്രവര്‍ത്തനങ്ങളും എഴുത്ത് ഭാഷ മെച്ചപ്പെടുത്തുന്നതിനുള്ള രീതിയാണ്. 


ക്ലാസ് എഡിറ്റിംഗ് പ്രവർത്തനം കൃത്യമായി നടത്തുന്നതിൽ പ്രയാസം നേരിടുന്നുണ്ടോ?
എല്ലാവർക്കും ഒരുമിച്ച് ക്ലാസിലെ ബോർഡിൽ എഴുതാൻ കഴിയാത്ത അവസ്ഥയും ചിലരുടെ ഉയരത്തിനനുസരിച്ച് നമ്മുടെ ബോർഡുകൾ വഴങ്ങാത്തതും സ്വതന്ത്രമായി എഴുതാനുള്ള കുട്ടികളുടെ അവസരം നഷ്ടമാവുന്നതും ക്ലാസ് റൂമിൽ ഇനി പ്രതിസന്ധിയാവില്ല. എത്ര അളവിലും നമുക്ക് ക്ലാസിൻ്റെ ചുമരിൽ എഴുത്ത് പ്രതലം ഉണ്ടാക്കാം. 10 കുട്ടികൾക്ക് 45x200 Cm അളവിലുള്ള ഒരു black board Sticker മതിയാവും.  140 രൂപ മുതൽ ഇവ flipkart ലും Amazone ലും ലഭ്യമാണ്.  ആവശ്യത്തിനനുസരിച്ച് മുറിച്ചും സെറ്റ് ചെയ്യാവുന്നതാണ്. എഴുതുന്നവ മായ്ച്ച് വീണ്ടും ഉപയോഗിക്കാം. ഇവ ദീർഘകാലം ഈടു നിൽക്കും. നല്ല റേറ്റിംഗ് ഉള്ളവ വാങ്ങാൻ ശ്രദ്ധിക്കണേ..

Tuesday, June 17, 2025

അക്ഷരഘടനയും ലിപിവിന്യാസ അവബോധവും


അക്ഷരങ്ങളുടെ എഴുത്ത് രീതിക്ക് വലിയ പ്രാധാന്യമില്ലെന്നും എങ്ങനെ എഴുതിയാലും ആശയവിനിമയം നടന്നാല്‍ മതിയെന്നും കരുതുന്നവരുണ്ട്
. ഭാഷ എഴുതാനുള്ള ശരിയായ രീതിയെക്കുറിച്ചുള്ള അറിവ് സംസാര ഭാഷയെ ലിഖിത രൂപത്തിൽ എങ്ങനെ പ്രതിനിധീകരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു. വായനയും എഴുത്തും ശരിയായി വികസിപ്പിക്കാൻ സഹായിക്കുന്ന അടിസ്ഥാന കഴിവുകളിലൊന്നാണ് ലിപിവിന്യാസ അവബോധം. ലിപിവിന്യാസ അവബോധത്തിനുള്ളില്‍ വരുന്നതാണ് അക്ഷരരൂപാവബോധം.

ലിപിവിന്യാസ അവബോധം (Orthographic Awareness)

അക്ഷരങ്ങൾ സംയോജിപ്പിച്ച് എങ്ങനെ വാക്കുകൾ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള അറിവാണ് ലിപിവിന്യാസ അവബോധം. ചിഹ്നനം, അക്ഷരരൂപം, ലിപിയും ഉച്ചാരണവും തമ്മിലുള്ള ബന്ധം, പദബോധം തുടങ്ങിയവയെക്കുറിച്ചുള്ള ധാരണയാണത്. വായനാ വൈദഗ്ദ്ധ്യം, ഗ്രഹണം, എഴുത്ത് എന്നിവയ്ക്ക് ഈ അവബോധം നിർണായകമാണ്.

  • അക്ഷരങ്ങള്‍ ചേര്‍ത്താണ് വാക്കുകള്‍ എഴുതുന്നതെന്നും ഓരോ അക്ഷരവും പരസ്പരം സ്പര്‍ശിക്കാത്ത വിധമാണ് മലയാളവാക്കില്‍ എഴുതുന്നതെന്നുമുള്ള തിരിച്ചറിവ് ഇതില്‍ പെടും. ( ഉദാഹരണത്തിന് തറ എന്ന വാക്കിലെ രണ്ട് അക്ഷരങ്ങള്‍ കൂട്ടിമുട്ടിച്ചെഴുതിയാല്‍ അത് ത്ന പോലെ കൂട്ടക്ഷരമായി തോന്നാന്‍ ഇടയുണ്ട്. വായനദുഷ്കരമാക്കും. അക്ഷരമേത് കൂട്ടക്ഷരമേത് എന്ന് തിരിച്ചറിയാനും കഴിയാതെ വരും. ഇംഗ്ലീഷ് ഭാഷയില്‍ അക്ഷരങ്ങള്‍ തൊടുവിച്ചെഴുത്ത് സാധുവാണ്.)

  • ഓരോ വാക്കും തൊട്ടടുത്ത വാക്കില്‍ നിന്നും വേറിട്ടു നിറുത്താനായി അകലം പാലിച്ചെഴുതണമെന്നും അകലം പാലിക്കാതെയെഴുതിയാല്‍ വായനയും ആശയഗ്രഹണവും പ്രയാസമാകുമെന്നും അറിയുന്നതും ഈ അവബോധത്തിന്റെ ഭാഗമാണ്.

  • അക്ഷരാവതരണരീതിയിലും പദാവതരണരീതിയിലും വാക്യങ്ങള്‍ വൈകിയാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ ആശയാവതരണരീതിയില്‍ വാക്യങ്ങള്‍ ആദ്യം തന്നെ പരിചയപ്പെടുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ത്തന്നെ വാക്കകലം പാലിക്കുന്നതിനുള്ള പരിശീലനവും നടക്കണം. പറവപാറി എന്ന് ചേര്‍ത്തെഴുതിയാല്‍ അത് അസംബന്ധവാക്കാകും പറവ പാറി എന്ന് അകലമിട്ട് എഴുതണം. ഉച്ചരിക്കുമ്പോള്‍ ഒരു വാക്കിനും അടുത്തവാക്കിനും ഇടയിലുള്ള ശബ്ദാതിരുകള്‍ പ്രകടമാക്കാനാണ് എഴുതുമ്പോള്‍ വാക്കകലം പാലിക്കുന്നത്. വാക്കകലം പാലിക്കണമെന്നത് ഉച്ചാരണവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. കലപില പാടി എന്നത് കല പില പാടി എന്നെഴുതിയാല്‍ കല എന്നയാള്‍ പില പാടി എന്ന അര്‍ഥമാണ് ജനിപ്പിക്കുക. അതിനാല്‍ എങ്ങനെ പറയുന്നു അതുള്‍ക്കൊണ്ട് എഴുതുക എന്ന തിരിച്ചറിവിലേക്ക് കുട്ടി എത്തേണ്ടതുണ്ട്.

  • ഒരു വാക്കിലെ അക്ഷരക്രമം മാറിയാല്‍ അര്‍ഥം മാറുമെന്നും വാക്യത്തിലെ വാക്കുകളുടെ ക്രമവും പ്രധാനമാണെന്നും തിരിച്ചറിയണം. അക്ഷരങ്ങള്‍ വെറുതേ ചേര്‍ത്തുവെച്ചാല്‍ വാക്കാകുകയുമില്ല. ഒരക്ഷരം സ്ഥാനം മാറിപ്പോയാല്‍ത്തന്നെ അത് ആശയത്തെ ബാധിക്കും. അക്ഷരങ്ങള്‍ എന്ന വാക്കിലെ ക്ഷയുടെ സ്ഥാനം മാറ്റി വായിച്ചുനോക്കൂ. ക്ലാസുകളില്‍ കുറേ അക്ഷരങ്ങള്‍ നല്‍കി പദനിര്‍മ്മാണം നടത്തുന്ന രീതിയുണ്ട്. കേവലമായി അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ വാക്കാകുമെന്ന ധാരണയുണ്ടാക്കുന്നതാണ് ഈ പ്രവര്‍ത്തനം ( , , , ക എന്നീ അക്ഷരങ്ങള്‍ നല്‍കി. കുട്ടി പല, പക, ലക, പടല, പലട എന്നെല്ലാം അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചു. ആശയവിനിമയ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയുള്ള ഇത്തരം പരിശീലനപ്രവര്‍ത്തനങ്ങള്‍ യാന്ത്രികവുമാണ്.)

  • വാക്കുകൾ ശരിയായാണോ തെറ്റായിയാണോ എഴുതിയിട്ടുള്ളതെന്ന് കണ്ടെത്താനും വാക്കുകളുടെ ഘടന മനസ്സിലാക്കാനും ലിപിവിന്യാസ അവബോധം വ്യക്തികളെ സഹായിക്കുന്നു. അതുകൊണ്ടാണ് വാക്കകലം പാലിച്ചെഴുതലിന് ചെറിയ ക്ലാസില്‍ പ്രാധാന്യം നല്‍കുന്നത്.

  • വാക്കുകളുടെ അവസാനം കള്‍ വന്നാല്‍ അത് ബഹുവചനരൂപത്തെ സൂചിപ്പിക്കുമെന്നും ( ആളുകള്‍, വണ്ടികള്‍ ) എന്നാല്‍ മകള്‍ എന്ന് എഴുതുമ്പോള്‍ അത് ബഹുവചനരൂപമല്ലെന്ന് മനസ്സിലാക്കുന്നതും ലിപിവിന്യാസാവബോധത്തിന്റെ ഭാഗമാണ്. അക്ഷരങ്ങള്‍, പദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രയോഗത്തെ വ്യക്തമാക്കുന്ന നിയമവ്യവസ്ഥയും (വ്യാകരണപരമായ കാര്യങ്ങളും) അതില്‍ ഉള്‍പ്പെടുന്നു. നിയമങ്ങള്‍ എന്ന നിലയില്‍ പഠിക്കുന്നില്ലെങ്കിലും കുട്ടി അവ സ്വായത്തമാക്കുന്നുണ്ട്.

അക്ഷരരൂപാവബോധം എന്നത് എന്താണ്?

  • ഒരു ഭാഷയിലെ അക്ഷരങ്ങളുടെ എഴുത്ത് രീതി എങ്ങനെ  എന്നതിനെക്കുറിച്ചുള്ള  ബോധമാണത്..
  • ഓരോ അക്ഷരത്തിനും അതിന്റെ ആകൃതിയും വ്യാകരണപ്രകാരമുള്ള വ്യത്യാസങ്ങളും ഉണ്ട്. സ്വനിമങ്ങൾ (phonemes) എങ്ങനെ ലിഖിതാക്ഷരരൂപങ്ങളായി മാറുന്നു എന്നതും സംബന്ധിച്ച് ഒരു വ്യക്തി നേടിയ ശരിയായ അവബോധമാണ് അക്ഷരരൂപാവബോധം

അക്ഷരങ്ങളുടെ രൂപം തിരിച്ചറിയല്‍ (Letter Shape Recognition)

  • ഏതൊരു ഭാഷ പഠിക്കുമ്പോഴും അതിലെ അക്ഷരങ്ങൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം രൂപസാമ്യത കാരണം ശ്രദ്ധിച്ചില്ലെങ്കില്‍ എഴുതുമ്പോള്‍ അക്ഷരങ്ങള്‍ മാറിപ്പോകാം. അങ്ങനെ മാറിപ്പോയാൽ അർഥം തന്നെ മാറും. ഉദാഹരണത്തിന് ന, ത  (ത എഴുതുമ്പോൾ ന പോലെയായാൽ പത എന്ന് എഴുതുന്നത് പനയാകും. ന എഴുതുമ്പോൾ തപോലെയായാൽ നീ തീയാകും ). , (വ എഴുതുമ്പോൾ പ ആയാൽപാവം, പാപം ആയി മാറും, പ എഴുതുമ്പോൾ വ ആയാൽ പക വകയായി മാറും), , (കറി കരിയാകും ), , ന്ന (മണം മന്നം ആകും), ത്ത, ന്ന ( ചെത്തി ചെന്നിയാകും, മന്നൻ മത്തൻ ആകും), , (ഉദയം ഉഭയം ആകും), , ( വണ്ടി മണ്ടിയാകും ),ത്സ, ഝയും രൂപസാമ്യതയുള്ളവയാണ്. ണ എഴുതുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഞ ആയിത്തീരു. അക്ഷരഘടനയെ സംബന്ധിച്ച് ശരിയായ ധാരണ ഇല്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ എഴുത്തില്‍ പ്രതിഫലിക്കും.

കൂട്ടക്ഷരബോധം

  • രണ്ട് അക്ഷരങ്ങള്‍ കൂടിച്ചേരുമ്പോഴാണ് കൂട്ടക്ഷരമുണ്ടാകുന്നത്. ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏതെല്ലാം അക്ഷരങ്ങള്‍ ചേര്‍ന്നാണ് എല്ലാ കൂട്ടക്ഷരമുണ്ടായതെന്ന് കുട്ടിക്ക് പറയാനാവില്ല. ( ഉദാ-ന്ത, ങ്ക, ണ്ട, മ്പ, ഗ്ര, ശ്ര)
  • ണ്ണ, സ്സ, ഡ്ഡ, പ്പ, ശ്ശ, ഗ്ഗ, എന്നിവയില്‍ അതേ അക്ഷരം തന്നെ ചുവടെ എഴുതിയാണ് ഇരട്ടിപ്പിക്കുന്നത്.
  • എന്നാല്‍ മ്മ, ള്ള, ത്ത, ജ്ജ യില്‍ വലതുഭാഗത്ത് അതേ അക്ഷരം ചേര്‍ത്തുവെക്കുകയാണ്.
  • യ്യ, വ്വ. ച്ച, ബ്ബ എന്നിവയ്ക് വേറൊരു രീതി സ്വീകരിക്കുന്നു.
  • അക്ഷരത്തിന്റെ ഒരു ഭാഗം മാത്രം ചേര്‍ത്തുവെക്കുന്ന രീതിയും ഉണ്ട്. ട്ട, ദ്ദ എന്നിവയില്‍ ചുവട്ടിലും ങ്ങ, ന്ന, ഞ്ഞ എന്നിവയില്‍ വലതുഭാഗത്തുമാണ് ചേര്‍പ്പ്.
  • ചിഹ്നങ്ങളുടെ സഹായത്തോടെ എഴുതുന്ന കൂട്ടക്ഷരങ്ങളാണ് മൂന്നാമത്തെ വിഭാഗംഷ്ക, ക്ന, ല്മ, ഗ്ധ, ഴ്ക, ബ്ജ, ബ്ധ, മ്ന, ക്ഷ്മ, സ്ട, യ്മ, യ്വ, യ്മ, ഴ്വ , ഴ്ച. സ്മ, പ്ട തുടങ്ങിയവ ചിഹ്നം ചേര്‍ത്ത് എഴുതുന്നതിനാല്‍ ഏതൊക്കെ അക്ഷരങ്ങളുടെ ചേരുവായണെന്ന് വ്യക്തം.
  • കൂട്ടക്ഷരങ്ങളുടെ സങ്കീര്‍ണതയൊന്നും കുട്ടിക്ക് ബാധകമല്ല. പരിചയപ്പെടുന്ന രീതിയില്‍ നിന്നും ചില നിയമങ്ങള്‍ സ്വായത്തമാക്കി സ്വന്തം പ്രയോഗത്തില്‍ പ്രയോജനപ്പെടുത്തുകയാണ് കുട്ടി ചെയ്യുന്നത്.  
  • രണ്ട് അക്ഷരങ്ങള്‍ ചേര്‍ന്നുള്ള ഉച്ചാരണം വരുമ്പോള്‍ ഉച്ചാരണത്തിലെ ആദ്യാക്ഷരം ആദ്യം എഴുതണം എന്ന ധാരണ കുട്ടി നേടുന്നു. സ്കൂള്‍, സ്ട്രോ, സ്റ്റോപ്പ്, സ്തുതി, സ്പൂണ്‍, സ്നാനം , സ്മോള്‍ എന്നിവയിലൊക്കെ സ ആണ് ആദ്യം വരുന്നത്. രണ്ടാമത്തെ അക്ഷരത്തോടെ ചിഹ്നം ചേര്‍ക്കുന്ന രീതിയിലെ വൈവിധ്യം നോക്കൂ. സ്റ്റോപ്പില്‍ സ്റ്റ യെ ഒന്നിച്ച് പരിഗണിച്ചും സ്മോളില്‍ മയ്ക് മാത്രം ബാധകമായും ഓ സ്വരത്തിന്റെ ചിഹ്നം ചേര്‍ക്കുന്നു.

എഴുത്ത് ദിശ

വലത്തേക്കാണ് മലയാള അക്ഷരങ്ങളുടെ പൊതുവായ എഴുത്ത് രീതി. ഇടതുവശത്ത് അടിനിലയിൽ തുടങ്ങി ഉയർന്ന് വലത്തേക്ക് പോകുന്ന രീതിയാണത്.

  • , , , , , , വ ദ, , സ തുടങ്ങിയവ ഉദാഹരണം

  • , ,,, , , , , തുടങ്ങിയവ മുകളിൽ നിന്നാണ് ആരംഭിക്കുന്നത്.

  • , ക എന്നിവ ഇടനിലയിൽ നിന്നും.

  • ഘ എന്ന അക്ഷരത്തിന്റെ തുടക്കഭാഗം, , ഫ എന്നീ അക്ഷരങ്ങളില്‍ നിന്നും വ്യത്യസ്തമായി അല്പം ഉയര്‍ന്നതാണ്.

, , ക എന്നീ അക്ഷരങ്ങള്‍ സംബന്ധിച്ച് കുറച്ച് കുട്ടികള്‍ക്ക് ചില പ്രയാസങ്ങള്‍ നേരിടാറുണ്ട്. അത് എങ്ങനെ തുടങ്ങി എന്നത് ശ്രദ്ധയില്‍പെടാത്തതുമൂലം സംഭവിക്കുന്നതാണ്. , ല എന്നിവ അവയുടെ അവസാനഭാഗത്ത് നിന്ന് എഴുതിത്തുടങ്ങുന്നവരെ കാണാം. അതുപോലെ വട്ടം വരച്ച ശേഷം കുറുടെ ഒരു ഊന്നുവടി പിടിപ്പിക്കുന്നതുപോലെ ക എഴുതുന്ന കുട്ടികളും ഉണ്ട്. ശരിയായ ദൃശ്യാനുഭവം കിട്ടാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

മലയാളഭാഷയില്‍ വാക്കുകളും വാക്യങ്ങളും എഴുതുന്നതും വായിക്കുന്നതും ഇടതുനിന്നും വലത്തോട്ടാണ്. ഒരു പേജില്‍ ഏറ്റവും മുകളിലുള്ള വരിയില്‍ തുടങ്ങി താഴേക്ക് പോകുന്ന എഴുത്തുരീതിയും വായനരീതിയുമാണുള്ളത്. ഇടത്ത് പേജിനു ശേഷം വലത്തുള്ള പേജ് എന്ന ക്രമവും. ഇതെല്ലാം കുട്ടി അച്ചടിച്ചതോ എഴുതിയതോ ആയ സാമഗ്രികള്‍ പരിചയപ്പെടുന്നതിലൂടെ മനസ്സിലാക്കുന്നു.

കൈയക്ഷരവും ഇരട്ടവരയിലെഴുത്തും

  • കൈയക്ഷരം നന്നാകുന്നതിനായി ഉപയോഗിക്കുന്ന രീതിയാണ് ഇരട്ടവരയിലെഴുത്ത്. പലപ്പോഴും അക്ഷരഘടനയേക്കാള്‍ വരയില്‍ എങ്ങനെ മുട്ടിച്ചെഴുതാം എന്നതിനാണ് ഊന്നല്‍. അക്ഷരത്തിന്റെ വലുപ്പം ഇരട്ടവരബുക്ക് രൂപകല്പന ചെയ്ത ആളാണ് തീരുമാനിക്കുക. ചില കുട്ടികള്‍ക്ക് ഇത് പ്രയാസമാണ്.
  • യാന്ത്രികമായ എഴുത്ത് രീതിയാണ്. ഏതെങ്കിലും ആശയപ്രകാശനദൗത്യം ഇല്ല. അതിനാല്‍ത്തന്നെ വിരസമാകുമ്പോള്‍ കുട്ടി എഴുത്ത് മടുക്കും. 
  • ഒരാളുടെ കൈയക്ഷരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്. കൈയക്ഷരം ഒരു ബഹുഘടകസംയുക്ത പ്രക്രിയയാണ് – ശാരീരികക്ഷമത മുതൽ മനസ്സിന്റെ ചിന്താസാമർത്ഥ്യവും ഉൾപ്പെടുന്നു. അതുകൊണ്ടാണ് കൈയക്ഷരം ചിട്ടപ്പെടുത്താന്‍ (വ്യക്തതയോടെ എഴുതുക എന്നതിനാണ് പ്രാധാന്യം) ഒരു സമഗ്ര സമീപനം (holistic approach) വേണ്ടിവരും.