ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 28, 2015

വഴി തെളിച്ച് വെളിച്ചം വിതറി കാപ്പ് സ്കൂള്‍


ഞായറാഴ്ചയാണ് ഞങ്ങള്‍ ആ സ്കൂളിലെത്തിയത്.  
രക്ഷിതാക്കള്‍ വീട്ടിലിരുന്ന് കുട്ടികളുടെ ക്ലാസ് പഠനം നിരീക്ഷിക്കുന്ന വിദ്യാലയത്തില്‍.  
കാപ്പ് എന്‍ എസ് എസ്‍ എല്‍ പി സ്കൂളിലേക്ക് പഠനയാത്ര. 
മൂന്നു വിദ്യാലയങ്ങളിലെ പ്രതിനിധികളാണ് എന്നോടൊപ്പം ഉണ്ടായിരുന്നത് - 
പാലമേല്‍ ഗവ എല്‍ പി സ്കൂള്‍ ( മാവേലിക്കര ഉപജില്ല), 
വെണ്‍മണി ജെ ബി എല്‍ പി എസ് ( ചെങ്ങന്നൂര്‍ ഉപജില്ല)  
കലവൂര്‍ ടാഗോര്‍ മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂള്‍ ( ചേര്‍ത്തല ഉപജില്ല)
എന്തെല്ലാമാണ് കാപ്പ് സ്കൂളിന്റെ പ്രത്യേകതകള്‍?

  1. അഡ്മിഷന്‍ നിയന്ത്രിക്കുന്നു. പ്രഥമാധ്യാപകന്‍ വിധുമാഷ് പറഞ്ഞത് ഇങ്ങനെ. ഞങ്ങളുടെ
    ദീര്‍ഘനാളത്തെ അധ്യാപന പരിചയത്തില്‍ നിന്നും കുട്ടികളുടെ എണ്ണം ഇരുപത് ഇരുപത്തഞ്ചിനപ്പുറമെങ്കില്‍ അവരെ ഓരോരുത്തരേയും ശ്രദ്ധിക്കാനാകില്ല. നല്ല പഠനം ഉറപ്പാക്കാനാകില്ല. അതിനാല്‍ വിദ്യാലയത്തിന്റെ കാച്ച്മെന്റ് ഏരിയക്കപ്പുറത്തു നിന്നും അഡ്മിഷനാവശ്യപ്പെട്ടു വന്നാല്‍ ഞങ്ങള്‍ സ്നേഹപൂര്‍വം നിരുത്സാഹപ്പെടുത്തും. അവരെ പറഞ്ഞു മനസിലാക്കും. കുട്ടികളുടെ എണ്ണം കൂട്ടാനുളള ആര്‍ത്തി ഞങ്ങള്‍ കാണിക്കില്ല. രണ്ടു വാഹനം ഉണ്ട്. വേണമെങ്കില്‍ കുട്ടികളെ വാരാം. വേണ്ട. ( ഈ അക്കാദമിക ബോധം പ്രധാനം. ഞാന്‍ വിധുമാഷിനെ മനസീല്‍ നമിച്ചു)
  2. സുതാര്യത ഉറപ്പാക്കുന്നു. ക്ലാസില്‍ എന്തു നടക്കുന്നുവെന്നു രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്നു കാണാം. എല്ലാ അധ്യാപകരും അതില്‍ അഭിമാനിക്കുന്നു. തങ്ങളുടെ അധ്യാപന മികവ് സമൂഹം കാണുന്നതിലെന്താണ് തെറ്റ്? കുട്ടികള്‍ എങ്ങനെ പഠിക്കുന്നുവെന്ന് രക്ഷിതാക്കള്‍ മനസിലാക്കട്ടെ. ക്ലാസില്‍ സിസിടിവി ക്യാമറ വെച്ചിട്ടുണ്ട്. അത് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാസ് വേര്‍ഡ് രക്ഷിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ക്ലാസ് അവര്‍ കാണട്ടെ. ( ഉത്തരവാദിത്വപ്പെട്ട ഉദ്യേഗസ്ഥര്‍ പോലും ക്ലാസില്‍ മോണിറ്ററിംഗ് നടത്താന്‍ കയറരുതെന്നു പറയുന്ന അദ്ധ്യാപകസംഘടനകള്‍ ഈ നാട്ടിലുളളപ്പോഴാണ് ഈ വിദ്യാലയം സുതാര്യമാകുന്നത്. )
  3. ഇന്ററാക്ടീവ് ബോര്‍ഡുകള്‍ . എല്ലാ ക്ലാസുകളിലും ഇന്ററാക്ടീവ് ബോര്‍ഡുകള്‍. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ക്ലാസുകള്‍ ഹൈ ടെക്ക്. അന്നന്നത്തെ പാഠങ്ങള്‍ ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യാം. പുനരുപയോഗം നടത്താം. റിസോഴ്സുകളുടെ ശേഖരത്തില്‍ നിന്നും അനുയോജ്യമായത് ഉപയോഗിക്കാം. ഇന്ററാക്ടീവ് പേന ചോക്കുകള്‍ക്ക് വഴിമാറിയിരിക്കുന്നു. പത്ര വാര്‍ത്ത ഇങ്ങനെ-
    കാപ്പ്‌ സ്‌കൂള്‍ ഇനി 'സ്‌മാര്‍ട്ട്‌ സ്‌കൂള്‍'
    തൊടുപുഴ: രാജ്യത്ത്‌ പൊതുമേഖലയിലെ ആദ്യ സമ്പൂര്‍ണ സ്‌മാര്‍ട്ട്‌ സ്‌കൂളാകുകയാണ്‌ കാപ്പ്‌ എന്‍.എസ്‌.എസ്‌. എല്‍.പി സ്‌കൂള്‍. ഇവിടെ ഇനി ബ്ലാക്ക്‌ ബോര്‍ഡും ചോക്കുമില്ല. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ തയാറാക്കിയ സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമുകളാണെല്ലാം. രാജ്യാന്തര നിലവാരമുള്ള ബോധന പ്രക്രിയയ്‌ക്ക്‌ അധ്യാപകര്‍ സജ്‌ജമാക്കിയ ഡിജിറ്റല്‍ ലൈബ്രറിയുടെ പിന്‍ബലവുമുണ്ട്‌. വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉറപ്പുവരുത്താന്‍ കാമ്പസില്‍ വൈ-ഫൈ കണക്‌ടിവിറ്റി.
    പഠനത്തിന്റെ അഗ്രതലങ്ങളില്‍ സ്‌പര്‍ശിക്കാന്‍ കുട്ടികളെ പ്രാപ്‌തരാക്കുന്നതിന്‌ ഐറിസ്‌-1 എന്ന ഹാര്‍ഡ്‌വെയര്‍ ഡിവൈസും ഇന്ററാക്‌ടീവ്‌ ബോര്‍ഡും ഹോം തിയറ്റര്‍ സിസ്‌റ്റവും സജ്‌ജീകരിച്ച ക്ലാസ്‌ മുറികള്‍. ഓരോ പീരിയഡിലെയും പഠനപ്രക്രിയയും പഠനാനുഭവങ്ങളും സേവ്‌ ചെയ്യാനും പിന്നീട്‌ വീണ്ടെടുത്ത്‌ കാണാനും സാധിക്കും. അവിചാരിതമായി അവധിയിലായ കുട്ടിക്ക്‌ രക്ഷിതാവിന്റെ മൊബൈല്‍ ഫോണില്‍ ക്ലാസ്‌ തത്സമയം കാണാം.
    കുട്ടികള്‍ക്കു തന്നെ പാഠഭാഗങ്ങള്‍ വീഡിയോയുടേയും മറ്റു സങ്കേതങ്ങളുടെയും സഹായത്താല്‍ പ്രസന്റേഷന്‍ നടത്താനും അത്‌ കുട്ടികള്‍ക്കു തന്നെയും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വീണ്ടും കണ്ട്‌ വിലയിരുത്താനും അവസരമുണ്ട്‌. വീഡിയോ കാണുമ്പോള്‍ തന്നെ സ്‌ക്രീനില്‍ വിശദീകരണങ്ങള്‍ കുറിക്കാനും അവ സേവ്‌ ചെയ്‌ത്‌ വീണ്ടും കാണാനും കഴിയും. കാര്യശേഷിയും ഗുണമേന്മയുമുള്ള പൗരന്‍മാരെ 2025 ലേക്ക്‌ സജ്‌ജരാക്കുകയാണ്‌ സ്‌കൂള്‍ ലക്ഷ്യമിടുന്നത്‌ പ്രഥമ അധ്യാപകന്‍ വിധു പി.നായര്‍ പറയുന്നു.
    ലളിതമായി തയാറാക്കിയിരിക്കുന്ന സ്‌കൂള്‍ സ്‌റ്റുഡിയോയില്‍നിന്നും കുട്ടികളുടെ കലാപ്രകടനങ്ങളും സംവാദങ്ങളുമെല്ലാം തത്സമയം ക്ലാസ്‌മുറികളിലെ സ്‌ക്രീനിലേക്ക്‌ സംപ്രേക്ഷണം ചെയ്യാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
    ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ മലയാളം മീഡിയം പാഠപുസ്‌തകങ്ങള്‍ ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്‌തുനല്‍കിയത്‌ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. ഓരോ കുട്ടിക്കും ഏതെങ്കിലുമൊരു ലളിതകലയില്‍ സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട്‌ സര്‍ഗശ്രീ എന്ന പദ്ധതിക്കും തുടക്കമായി. ശിശുസൗഹൃദ ക്ലാസ്‌ മുറികള്‍ ചിത്രങ്ങളാല്‍ സമൃദ്ധമാക്കിയിട്ടുണ്ട്‌.
    കടലിന്റെ ചിത്രീകരണമാണ്‌ മുന്‍ഭിത്തിയില്‍. സ്വയംപര്യാപ്‌തതയും കൃഷിസൗഹൃദവും പ്രോല്‍സാഹിപ്പിക്കാന്‍ പച്ചക്കറിത്തോട്ടവും സജ്‌ജമാക്കി.
  4. ഐ ടി വിഭവങ്ങളുടെ ശേഖരം. ഓരോ ക്ലാസിനും വേണ്ട ഐ ടി വിഭവങ്ങളുടെ ലിസ്റ്റ് അധ്യാപകര്‍ പ്രഥമാധ്യാപകനു നല്‍കണം. അത് തയ്യാറാക്കി വിധുമാഷ് നല്‍കും. അങ്ങനെ ഐ സി ടി ഉപയോഗത്തില്‍ പിന്തുണ. അധ്യാപകരെ സഹായിച്ച് പഠനത്തിന്റെ ആഴം വര്‍ധിപ്പിക്കാനുളള ഈ മാതൃക പ്രഥമാധ്യാപകര്‍ക്ക് പാഠമാകട്ടെ.
  5. എല്ലാ അധ്യാപകര്‍ക്കും ഐ ടി നൈപുണി. അത് അവര്‍ സ്വയം നേടിയതാണ്. തങ്ങളെ കാലത്തിനൊപ്പം നടത്താന്‍ സ്വയം തീരുമാനിച്ചപ്പോള്‍ സംഭവിച്ചത്. ഓരോരുത്തര്‍ക്കും ലാപ് ടോപ്പുണ്ട്.
  6. ഓഫീസിലിരുന്ന് ക്ലാസ് മോണിറ്ററിംഗ്. പ്രഥമാധ്യാപകന്റെ മേശപ്പുറത്തെ കമ്പ്യൂട്ടറില്‍ എല്ലാ ക്ലാസുകളും ഒരേ സമയം തെളിയും. ഓരോ ക്ലാസിലും എന്തു നടക്കുന്നുവെന്നു മനിസാലക്കാം. വൈകിട്ട് ഒരു മണിക്കൂര്‍ ഏരെങ്കിലും ക്ലാസ് റീ പ്ലേ ചെയ്യും. പ്രശ്നങ്ങളും മികവുകളും കണ്ടെത്തി അതത് അധ്യാപകരുമായി സംസാരിക്കും. പ്രഥമാധ്യാപകന്‍ ലീവെടുത്താലും അന്നത്തെ പ്രവര്‍ത്തനങ്ങള്‍ വീട്ടിലെ കമ്പ്യൂട്ടറിലൂടെ സൗകര്യമുളള സമയം കാണാന്‍ കഴിയും. വിദ്യാലയം അനാഥമാകില്ല.
  7. പാഠപുസ്തകം വൈകിയിലും പ്രശ്നമില്ല. ഇവിടെ ഡിജിറ്റല്‍ പാഠപുസ്തകമാണ് ഉപയോഗിക്കുന്നത്. പാഠം സ്ക്രീനില്‍ തെളിയും .കുട്ടികള്‍ക്കെല്ലാവര്‍ക്കും വായിക്കാനും പ്രവര്‍ത്തനം ചെയ്യാനും അത് മതി. പുസ്തകഭാരമില്ലാത്ത ബാഗ് എന്ന ലക്ഷ്യവും ഒപ്പം നേടാം.
  8. അധ്യാപകര്‍ ലീവെടുത്താല്‍ പരിഹാരം. ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിരിക്കുന്നതിനാല്‍ അധ്യാപകന് വീട്ടിലിരുന്ന് കുട്ടികളെ അഭിസംബോധന ചെയ്യാം. വര്‍ക്ക് കൊടുക്കാം. അത്രയൊന്നും പോകേണ്ട. തലേ ദിവസം പ്രോഗ്രാം ചെയ്തിട്ടാല്‍ സഹാധ്യാപകര്‍ക്ക് അവരുടെ ക്ലാസിലിരുന്ന അടുത്ത ക്ലാസിലോേക്കുളള വര്‍ക്ക് നല്‍കാം. കുട്ടികളെ മോണിറ്റര്‍ ചയ്യാം.
  9. പ്രഥമാധ്യാപകന്‍ ഡ്രൈവറായാല്‍. വിദ്യാലയത്തിന് രണ്ട് വണ്ടിയാണുളളത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രഥമാധ്യാപകനാണ് സാരഥി. ആ യാത്ര രക്ഷിതാക്കളെ കാണുവാന്‍ കൂടിയാണം. അവരുമായി ആശയവിനമയം നടത്താം. നിര്‍ദ്ദേശങ്ങള്‍ നല്കാം. സ്വീകരിക്കാം. ഈ രക്ഷാകര്‍തൃസമ്പര്‍ക്കം ഏറെ ഗുണകരം
  10. എം എല്‍ എയും സ്വകാര്യ സ്കൂളും. എം എല്‍ എ മാര്‍ക്ക് സ്വകാര്യ വിദ്യാലയത്തിന്
    എത്രത്തോളം സഹായം നല്‍കാനാകും. ശ്രീ ജോസഫ് വാഴയ്കന്‍ എം എല്‍ എ ആണ് ഇന്ററാക്ടീവ് ക്ലാസ് മുറിക്കുളള നാലഞ്ച് ലക്ഷം രൂപ നല്‍കിയത്. ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലുള്‍പ്പെടുത്തിയാണ്‌ സ്‌കൂളില്‍ ഈ സംരംഭം സാധിച്ചെടുത്തത്‌. സാങ്കേതിക നിര്‍വഹണം കെല്‍ട്രോണ്‍ നടത്തി. വ്യത്യസ്‌തവും മാതൃകാപരവുമായ ഒട്ടേറെ ആശയങ്ങള്‍ പ്രയോഗത്തിലെത്തിച്ച്‌ കാപ്പ്‌സ്‌കൂള്‍ മുമ്പും ശ്രദ്ധേയമായിട്ടുണ്ട്‌.

ഈ വിദ്യാലയത്തിലേക്ക് പഠനയാത്ര നടത്താനുളള ഞങ്ങളുടെ തീരുമാനം പാഴായില്ല. ഡയറ്റ് അധ്യാപകനെന്ന നിലയില്‍ താല്പര്യമുളള വിദ്യാലയങ്ങള്‍ക്ക് മികച്ച മാതൃകകള്‍ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. കാപ്പ് സ്കൂളില്‍ ഇനിയും ഞങ്ങള്‍ ചെല്ലും . എങ്ങനെയാണ് ഇന്ററാക്ടീവ് ക്ലാസിലെ പഠനപ്രക്രിയ എന്ന് നേരിട്ടറിയാന്‍. ആ സ്കൂളില്‍ നിന്നും പരിശീലനം നേടാന്‍ വിദ്യാലയങ്ങള്‍ തയ്യാറാണ്. സ്വയം സന്നദ്ധരായി എത്ര ദൂരെയാണെങ്കിലും ഞായറാഴ്ചയും പോയി പഠിക്കാന്‍ തയ്യാറാകുന്ന അധ്യാപകരും പി ടി എ പ്രവര്‍ത്തകരും നല്ല സന്ദേശമാണ് നല്‍കുന്നത്
...................................
എറണാകുളം ജില്ലയിലെ ഈ വിദ്യാലയം മൂവാറ്റുപുഴ -തൊടുപുഴ റൂട്ടിലാണ്. ഇരു ജില്ലകളുടെയും അതിരിലാണ്.

7 comments:

cheruvathur12503 said...

1മുതല്‍ 4 വരെ ഓരോ ഡിവിഷന്‍ മാത്രമുള്ള സ്കൂള്‍(ആകെ 64 കുട്ടികള്‍) ഇംഗ്ലീഷ് മീഡിയം ആക്കാന്‍ വ്യവസ്ഥയുണ്ടോ?(സ്കൂളിന്റെ പരസ്യബോര്‍ഡില്‍ കണ്ടതിനാലാണ് ഈ ചോദ്യം.)..അങ്ങനെ ആയാലേ കുട്ടികളെ കിട്ടൂ എന്നണോ? കലാധരന്‍ മാഷും ഈ സമീപനത്തോട് സമരസപ്പെട്ടുവോ? മലയാളത്തിലുള്ള ബോധനം ആര്‍ക്കും വേണ്ടേ?

drkaladharantp said...

തെക്കന്‍ ജില്ലകളിലെ പൊതുവിദ്യാലയങ്ങളുടെ മുന്നില്‍ ഇത്തരം ബോര്‍ഡുകള്‍ കാണാം. അവിടെ മൂന്നുതരം കാര്യം നടക്കുന്നു. ഒന്ന് മലയാളം മീഡിയം പഠിപ്പിക്കുകയും ഇംഗ്ലീഷിന് അധികസമയം കണ്ടെത്തി പരിശീലിപ്പിക്കുകയും ചെയ്യും( രക്ഷിതാക്കള്‍ക്ക് ഇംഗ്ലീഷ് മീഡിയം എന്ന വാക്കുമതി) രണ്ടാമത്തെ കൂട്ടര്‍ മൊത്തം ഇംഗ്ലീഷ് മീഡിയം പുസ്തകം തന്നെ ഉപയോഗിക്കുകയും പേരിനു മാത്രം മലയാളം വേറേ പഠിപ്പിക്കുകയും ചെയ്യും. മൂന്നാമത്തെ കൂട്ടര്‍ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവ തുല്യപരിഗണന നല്‍കി പഠിപ്പിക്കും.പിടിച്ചു നില്‍ക്കാനായി ഇത്തരം കാര്യങ്ങളുടെ സംഭാവന എന്താണെന്നു പരിശോധിക്കണം.ചില വിദ്യാലയങ്ങള്‍ എന്നിട്ടും തകര്‍ന്നു പോയി.

Unknown said...

സാര്‍
വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന സുതാര്യത ശ്രദ്ധേയമാണെന്നതൊഴിച്ചാല്‍ എന്താണ് മികവെന്ന് വ്യക്തമല്ല.കുട്ടികളെ വാരുന്നില്ലെന്ന വാക്കും പരസ്യബോര്‍ഡും യോജിക്കുന്നില്ല.

ali said...

ഇപ്രകാരമൊക്കെ ചെയ്യുന്ന സ്കൂളുകളുണ്ടെന്ന് കേള്‍ക്കുന്പോള്‍ വലിയ സന്തോഷം.
അധ്യാപകരുടെ ക്ലാസുകള്‍ നമുക്കൊന്ന് കാണാന്‍ സാധിക്കുമോ..
റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതൊന്ന് യൂട്യൂബില്‍ ഇട്ടതിന്‍‍റെ ലിങ്ക് ഷെയര്‍ചെയ്യാനാകുമോ..?

drkaladharantp said...

പ്രിയസന്തോഷ്
ഒരു വിദ്യാലയത്തിനുവേണ്ട ഐ സി ടി മെറ്റീരിയലുകള്‍ പ്രഥമാധ്യാപകന്‍ മുന്‍കൈ എടുത്ത് തയ്യാറാക്കുന്നു എന്നത് ചെറിയകാര്യമല്ല. ഞാന്‍ ഈ മാസം നൂറ്റിപ്പത്ത് പ്രഥമാധ്യാപകരുമായി സംവദിച്ചു. ആരും ഐ സി ടി മെറ്റീരിയലുകളേ സ്വന്തം വിദ്യാലയത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല.
രക്ഷിതാക്കളെ അവരുടെ വാസസ്ഥലത്ത് പോയി കാണുന്ന സമീപനം മാനിക്കപ്പെടേണ്ടതല്ലേ? നൂതനാശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഒന്നാം ക്ലാസില്‍ ഇരുപത്തിനാല് അഡിമിഷന്‍ എന്നതാണോ വാരല്‍?
പ്രിയ അലി കാപ്പ് സ്കൂളിന്റെ ഫോണ്‍ നമ്പര്‍ പരസ്യബോര്‍ഡില്‍ ഉണ്ടല്ലോ അവരോട് നേരിട്ട് സംസാരിക്കുമോ?

Dr. P V Purushothaman said...

എം. പി, ജില്ലാ പഞ്ചായത്ത്, എം എല്‍ എ, ഗ്രാമപ്പഞ്ചായത്ത്, പൂര്‍വവിദ്യാര്‍ഥികള്‍, നിസ്വാര്‍ഥസഹായികള്‍ എന്നിവര്‍ ചേര്‍ന്ന് ഒട്ടേറെ വിദ്യാലയങ്ങളെ ഭൗതികമായും, ആശയങ്ങളും പ്രതിബദ്ധതയുമുള്ള അധ്യാപകര്‍ അക്കാദമികമായും സ്കൂളുകളെ പരിവര്‍ത്തിപ്പിക്കുന്നുണ്ട്.തീര്‍ച്ചയായും അത്തരം മാതൃകകള്‍ മറ്റ് സ്കൂളുകളെയും സ്വാധീനിക്കുന്നുണ്ട്. ഇനി ഉണ്ടാവേണ്ടത് സംസ്ഥാനതലത്തിലുള്ള ശക്തമായ ഒരിടപെടലാണ്.

sa said...

കാപ്പ് സ്കൂളും വിധു എന്ന പ്രധാനാധ്യാപകനും നല്‍കുന്ന പാഠങ്ങള്‍ വളരെ വലുതാണ്.ഈ പങ്കുവെക്കല്‍ ഏറെ ഗുണം ചെയ്തു