ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, September 23, 2020

അധ്യാപകരെ അടിമകളാക്കുമോ ദേശീയ വിദ്യാഭ്യാസ നയരേഖ ?

 

2008 മാര്‍ച്ച് 8 ന് പോര്‍ട്ടുഗീസിലെ ഒരു ലക്ഷം അധ്യാപകര്‍ വലിയൊരു പ്രതിഷേധ പ്രകടനടത്തി.

അധ്യാപകരെ വിലയിരുത്തി സ്ഥാനക്കയറ്റവും സാമ്പത്തികാനുകൂല്യവും നല്‍കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതിനോടുളള പ്രതികരണമായിരുന്നു എല്ലാ അധ്യാപകസംഘട നകളും സംയുക്തമായി ആഹ്വാനം ചെയ്ത ആ സമരം. 1,38,548 അധ്യാപകരെ ഈ നയം പ്രതികൂലമായി ബാധിക്കുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. ധ്യാപകരുടെ ഹാജര്‍, കുട്ടികളുമായുളള ബന്ധം, വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം, വിവിധ പ്രോജക്ടുകളിലുളള പങ്കാളിത്തം, രക്ഷിതാക്കളുടെ വിലയിരുത്തല്‍ തുടങ്ങിയവയെല്ലാം അധ്യാപകരെ വിലയിരുത്താന്‍ പരിഗണിക്കുമെന്നാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഇപ്പോള്‍ കേന്ദ്രം പറയുന്നതിന് സമാനമായ കാര്യങ്ങളാണ് അവിടെ നിര്‍ദേശിക്കപ്പെട്ടത്

കേന്ദ്രവിദ്യാഭ്യാസ നയരേഖയിലെ അധ്യാപനശേഷീ വികസനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിട്ടുളള പലകാര്യങ്ങള്‍ക്കും ചിലിയിലെ നയങ്ങളുമായും സാമ്യമുണ്ട് . അധ്യാപന മികവിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കി. നാലുവര്‍ഷം കൂടുമ്പോള്‍ അവിടെ അധ്യാപകരെ വിലയി രുത്തും. അധ്യാപകരെ വിശിഷ്ടര്‍‍, സമര്‍ഥര്‍ ‍, അടിസ്ഥാന നിലയിലുളളവര്‍, തൃപ്തികരമായി നിലയിലെ ത്താത്തവര്‍ എന്നിങ്ങനെ നാലു തട്ടുകളിലായി തരം തിരിച്ചു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച കരട് നയരേഖയിലും നാലു തട്ടുകള്‍ സൂചിപ്പിക്കുന്നു . ചിലിയിലെ ഉയര്‍ന്ന നിലയിലുളള രണ്ടു വിഭാഗങ്ങള്‍ക്ക് വേരിയബിള്‍ ഇന്‍ഡുവിജ്വല്‍ പെര്‍ഫോമര്‍സ് അലവന്‍സ് പ്രോഗ്രാം പ്രകാരം അടിസ്ഥാന ശംബളത്തിന്റെ അഞ്ചു ശതമാനം മുതല്‍ ഇരുപത്തഞ്ച് ശതമാനം വരെ സാമ്പത്തികാനുകൂല്യം ലഭിക്കും. പെഡഗോജിക്കല്‍ എക്സലന്‍സ് അവാര്‍ഡും ഉണ്ട്. പത്തുവര്‍ഷത്തേക്ക് പ്രതിമാസം പ്രത്യേക സാമ്പത്തികാനുകൂല്യം ലഭിക്കും. സാമ്പത്തികനേട്ടത്തെ ചോദകമാക്കി അധ്യാപകരെക്കൊണ്ട് പണിയെടുപ്പിക്കുന്ന നയമെന്ന് വിമര്‍ശനം ഉണ്ട്. താഴ്നന്ന നിലയിലുളള രണ്ടു കൂട്ടര്‍ക്കായി അധ്യാപനശേഷീ വികസനപദ്ധതികള്‍ ഉണ്ട്. അതില്‍ പങ്കെടുത്ത ശേഷവും തൃപ്തികരമല്ലാത്ത നിലയിലുളളവല്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ അവരെ പിരിച്ചുവിടും. ഇത്തരം രീതികള്‍ ലോകത്ത് പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഡെന്‍മാര്‍ക്ക് , ഫിന്‍ലാന്റ്, ഐസ്ലാന്റ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ അധ്യാപകരെ വിലയിരുത്തുന്നതിന് കേന്ദ്രീകൃതമായ രീതികളില്ല. എന്നാല്‍ എല്ലാ അധ്യാപകര്‍ക്കും മെച്ചപ്പെടുന്നതിനുളള ഫീഡ് ബാക്ക് നല്‍കുന്നതിന് സംവിധാനം ഉണ്ട്. വിദ്യാഭ്യാസ നിലവാരത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന ഫിന്‍ലാന്റ് കുട്ടികള്‍ക്ക് പോലും മാനകീകൃതപരീക്ഷ നടത്തുന്നില്ല. പ്രതിബദ്ധതയുളള അധ്യാപകരില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. ഫിന്‍ലാന്റിന്റെ വിദ്യാഭ്യാസ നിലവാരം പരിതാപകരമായിരുന്നു. അവര്‍ നൂതനമായ മാര്‍ഗങ്ങളിലൂടെയാണ് ആഗോളതലത്തില്‍ നിലവാരത്തില്‍ ഒന്നാമതെത്തിയത് എന്ന കാര്യം പരിഷ്കര്‍ത്തക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

കേന്ദ്രസര്‍ക്കാര്‍ ശാലാസിദ്ധി എന്ന പേരില്‍ വിദ്യാലയ വിലയിരുത്തല്‍ നടപടി ഏതാനും വര്‍ഷം മുമ്പ് ആരംഭിക്കുകയുണ്ടായി. ചില സംസ്ഥാനങ്ങള്‍ അത് അധ്യാപകരെ വിലിയരുത്തുന്നതിനായി ഉപയോഗിച്ചു. 2017 ല്‍ മഹാരാഷ്ട്രയില്‍ നിന്നും അത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാവിദ്യാലയങ്ങളെയും എ ഗ്രേഡില്‍ എത്തിക്കുന്നതിനായി പന്ത്രണ്ട് വര്‍ഷത്തിനു മേല്‍ സേവനകാലമുളള അധ്യാപകരുടെ വിദ്യാലയത്തെ വിലയിരുത്തി മാത്രമേ അവര്‍ക്ക് വേതനവര്‍ധനവ് അനുവദിക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ശാലസിദ്ധി പ്രോഗ്രാമിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് എ ഗ്രേഡ് കണക്കാക്കുക. മറ്റൊരു നിര്‍ദേശം ഒമ്പത് പത്ത് ക്ലാസുകളില്‍ വിജയശതമാനം എണ്‍പതിനു മുകളിലാണെങ്കിലേ ഇംക്രിമിന്റും മറ്റും അനുവദിക്കൂ എന്നതാണ്. വളരെ യാന്ത്രികമായി പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്.

അധ്യാപകര്‍ക്കും വിലയിരുത്തലിലൂടെയുളള സ്ഥാനക്കയറ്റം

ഇതുവരെ കുട്ടികളെ വിലയിരുത്തി സ്ഥാനക്കയറ്റം നല്‍കിയിരുന്ന അധ്യാപകസമൂഹം തങ്ങളുടെ സ്ഥാനക്കയറ്റത്തിന് ഏതെങ്കിലും വിധത്തിലുളള വിലയിരുത്തലിനു വിധേയമായിരുന്നില്ല. ആ സ്ഥിതി മാറുകയാണ്. അധ്യാപകരും നിരന്തര പഠിതാക്കളാകണം. അധ്യാപകര്‍ക്ക് തങ്ങളുടെ തൊഴില്‍പരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സ്വയം മെച്ചപ്പെടലിനുമുളള നിരവിധി അവസരങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് നയരേഖയില്‍ നിര്‍ദേശങ്ങളുണ്ട്. ശില്പശാല, ഓണ്‍ ലൈന്‍ പഠനം, മികവുകള്‍ പങ്കിടുന്നതിനുളള വേദികള്‍ എന്നിങ്ങനെ പ്രതിവര്‍ഷം അമ്പതു മണിക്കൂറിന്റെ CPD (Continuous professional development) അവസരങ്ങളാണ് നിര്‍ദേശിക്കുന്നത്. പ്രഥമാധ്യാപകര്‍ക്കും അമ്പതു മണിക്കൂറിന്റെ സവിശേഷ മോഡ്യൂളുകള്‍ ഉണ്ടായിരിക്കും. ഈ തൊഴില്‍ ശേഷീവികസന പരിപാടി സ്ഥാനക്കയറ്റം, ശമ്പളവര്‍ധന എന്നിവക്കും പരിഗണിക്കുമത്രേ. സീനിയോരിറ്റി അടിസ്ഥാനത്തിലുളള രീതി ഇല്ലാതാവുകയും മെറിറ്റടിസ്ഥാനത്തിലുളള പ്രമോഷന്‍ രീതി നടപ്പിലാവുകയും ചെയ്യും. ഇംക്രിമെന്റും കഴിവ് പരിഗണിച്ചാകാനാണ് സാധ്യത. സഹാധ്യാപകരുടെയും കുട്ടികളുടെയും അവലോകനങ്ങള്‍, ഹാജര്‍നില, പ്രതിബദ്ധത, CPD പ്രോഗ്രാമില്‍ വിനിയോഗിച്ച മണിക്കൂറുകള്‍ തുടങ്ങിയവ അധ്യാപകരെ വിലയിരുത്താനായി ഉപയോഗിക്കും എന്നായിരുന്നു കരട് രേഖയില്‍ വിഭാവനം ചെയ്തിരുന്നത്. കേരളത്തിലെ അധ്യാപകര്‍ക്കു മാത്രം വാര്‍ഷിക ഇന്‍ക്രിമെന്റ് , പ്രമോഷന്‍ എന്നിവ അവരുടെ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കിയും മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴുളളതുപോലെയും നല്‍കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. വിവേചനത്തിന്റെ ഒരു മുഖം തെളിഞ്ഞുവരും.

2022ആകുമ്പോഴേക്കും അധ്യാപകരുടെ തൊഴില്‍ പരമായ നിലവാരം നിശ്ചയിക്കുന്നതിന് പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സെറ്റിംഗ് ബോഡി (PSSB) പ്രവര്‍ത്തിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയ ഏജന്‍സികള്‍ അധ്യാപകരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനുളള സൂചകങ്ങള്‍ വികസിപ്പിച്ചു വരികയായിരുന്നു. പലയിടത്തും ട്രൈ ഔട്ട് നടത്തുകയും ചെയ്തിട്ടുണ്ട്. വിവിധ നിലവാര ത്തട്ടുകളിലായി അധ്യാപകരെ തരംതിരിക്കുന്നതിനായിരിക്കും ഇത് വഴിയൊരുക്കുക. മുന്‍വിധിയി ല്ലാതെയും അക്കാദമിക ഉള്‍ക്കാഴ്ചയോടെയും വിലയിരുത്തില്‍ നടത്തിയാല്‍ മാത്രമേ അത് ലക്ഷ്യം നേടൂ. വിലയിരുത്തല്‍ ഇംക്രിമെന്റ് , പ്രൊമോഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനെ അധ്യാപകസമൂഹം എങ്ങനെ ഉള്‍ക്കൊളളുമെന്ന് പരിശോധിക്കണം. അധ്യാപകസൗഹൃദപരമല്ലാത്ത ഒന്നും സ്വീകരിക്ക പ്പെടില്ല. പോരായ്മകള്‍ കണ്ടെത്തി സഹായം നല്‍കി മെച്ചപ്പെടുന്നതിന് അവസരം ഒരുക്കാനുളള ഇടപെ ടലിനപ്പുറം തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഉപയോഗിക്കാന്‍ ഭരണകൂടം തയ്യാറാകരുത്. ട്രൈ ഔട്ട് നടത്തി അധ്യാപകരുടെ വിശ്വാസ്യത ആര്‍ജിക്കുന്നതോടൊപ്പം ഇംക്രിമെന്റുമായും മറ്റും ബന്ധിപ്പിക്കാനുളള നീക്കം ഉപേക്ഷിക്കുകയും വേണം. തുടക്കത്തിലേ അധ്യാപകരുടെ മേല്‍ സമ്മര്‍ദം ഉണ്ടാകാനിട വരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

അധ്യാപക നിയമന രീതി മാറുമ്പോള്‍

ദേശീയ വിദ്യാഭ്യാസ നയരേഖ പ്രകാരം അധ്യാപകനിയമനം ഇനി മുതല്‍ ഒരു നിശ്ചിത വിദ്യാലയത്തിലായിരിക്കണമെന്നില്. പത്ത് പതിനഞ്ച് സ്കൂളുകള്‍ അടങ്ങിയ സ്കൂള്‍ കോംപ്ലക്സ് എന്ന പുതിയ നിര്‍വഹണസംവിധാനത്തിലായിരിക്കും അത്. എല്ലാ വിദ്യാലയങ്ങളിലും എല്ലാ വിഷയത്തിനും അധ്യാപകരുടെ ലഭ്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു കേന്ദ്രീകൃത രീതി നിര്‍ദേശിക്കപ്പെടുന്നത്. ഉദാഹരണത്തിന് യു പി വിഭാഗത്തില്‍ അധ്യാപകര്‍ക്ക് തന്റേതല്ലാത്ത വിഷയം പഠിപ്പിക്കേണ്ട അവസ്ഥ നിലവിലുണ്ട്. അത് ഗുണനിലവാരത്തെ സ്വാധീനിക്കുന്നു. ഇംഗ്ലീഷിന് ഇംഗ്ലീഷ് ബിരുദം നേടിയ അധ്യാപകര്‍ തന്നെയാകുന്നത് ഗുണകരമാണ്. ഹിന്ദിക്കും സംസ്കൃതത്തിനും അറബിക്, ഉറുദു എന്നീ വിഷയങ്ങള്‍ക്കും പ്രത്യേക അധ്യാപകരുളളപ്പോള്‍ ഇംഗ്ലീഷിന് അങ്ങനെയല്ല. അതേ പോലെ ഗണിതം , സാമൂഹിക ശാസ്ത്രം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മറ്റു വിഷയങ്ങളേക്കാള്‍‍ നിലവാരം കുറവാണ്. അതത് വിഷയത്തില്‍ ധാരണയുളളവര്‍ പഠിപ്പിക്കുന്നതാണ് അഭികാമ്യം. യു പി വിഭാഗത്തിലെ സേവനകാല അധ്യാപകപരിശീലനത്തില്‍ ഈ പ്രശ്നം എല്ലാ വര്‍ഷവും ഉയര്‍ന്നു വരാറുണ്ട്. ഒരു അധ്യാപികയ്ക് രണ്ടു വിഷയങ്ങളിലേ പരിശീലനം ലഭിക്കുന്നുളളൂ. ചിലപ്പോള്‍ അവര്‍ മൂന്നോ നാലോ വിഷയങ്ങള്‍ പല ക്ലാസുകളിലായി കൈകാര്യം ചെയ്യുന്നുണ്ടാകും. സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം താല്പര്യമില്ലാത്തതും വേണ്ടത്ത അവഗാഹമില്ലാത്തതുമായ വിഷയം പഠിപ്പിക്കേണ്ടി വരുന്നത് അധ്യാപകരുടെ പക്ഷത്ത് അധ്യയനഭാരം സൃഷ്ടിക്കുന്നുമുണ്ട്. അത് മറികടക്കാന്‍ അവര്‍ ഗൈഡുകളെ ആശ്രയിക്കുന്നത് സ്വാഭാവികം. അപ്പര്‍പ്രൈമറി തലത്തില്‍ ഓരോ വിദ്യാലയത്തിലും വിഷയാടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയിച്ച നിയമനം നടത്തുന്നില്ല. ക്ലാസിലെ കുട്ടികളുടെ എണ്ണം മാത്രം പരിഗണിച്ചാണ് നിയമനം. നിയമനത്തിനുളള അടിസ്ഥാന അധ്യാപകയോഗ്യതയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ടി ടി സി ( ഡി എല്‍ എഡ്) , ബി എഡ് യോഗ്യതയുളളവര്‍ക്ക് ഇപ്പോള്‍ യു പി തലങ്ങളില്‍ പഠിപ്പിക്കാം. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം ഇവര്‍ക്കില്ല. ടി ടി സി പരിശീലനത്തില്‍ ഒന്ന് ,രണ്ട് ക്ലാസുകളിലെ ഉദ്ഗ്രഥിത വിഷയങ്ങള്‍, മൂന്ന് നാല് ക്ലാസുകളിലെ ഇംഗ്ലീഷ്, മാതൃഭാഷ, പരിസരപഠനം , യു പി ക്ലാസുകളിലെ ഇംഗ്ലീഷ്, മാതൃഭാഷ,സാമൂഹികശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നിവയും പരിശീലിക്കണം. ഇത്രയധികം വിഷയങ്ങളില്‍ ആഴത്തില്‍ പരിശീലി ക്കാനുളള പര്യാപ്തമായകാലയളവ് ലഭിക്കുന്നില്ല. ഇതു കൂടാതെ ഐ ടി, പ്രവൃത്തി പരിചയം. കലാവിദ്യാ ഭ്യാസം, കായിക വിദ്യാഭ്യാസം എന്നിവയും പരിശീലിക്കേണ്ടതുണ്ട്. ഐച്ഛിക വിഷയത്തിന്റെ അടിസ്ഥാ നത്തില്‍ മൂന്നു ധാരകളുണ്ടെങ്കിലും ( സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ) ഫലത്തില്‍ യോഗ്യത നേടിയിറങ്ങുന്നവര്‍ സ്കൂളിലെത്തിയാല്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. ഇത് അധ്യയനനിലവാരത്തെ സാരമായി ബാധിക്കും. ഇത്തരം രീതികള്‍ പരിഹരിക്കാനാണ് ഒരു പ്രദേശത്തെ വിദ്യാലയങ്ങളെ ഒന്നിച്ചു കണ്ടുളള നിയനരീതി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കരട് നയരേഖയില്‍ നിന്നും അന്തിമരേഖയിലേക്ക് വന്നപ്പോള്‍ ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം പുലര്‍ത്തുന്നുവെങ്കിലും പലേടത്തുമായുളള നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ വികേന്ദ്രീകൃത നിയമന രീതിയാണ് ലക്ഷ്യമിടുന്നതെന്നു വ്യക്തം. അങ്ങനെ വന്നാല്‍ ഇപ്പോള്‍ യു പിയിലും മറ്റും തന്റേതല്ലാത്ത വിഷയം പഠിപ്പിക്കുന്ന രീതി മാറും. താന്‍ ഐച്ഛികമായി എടുത്ത വിഷയം മാത്രം പഠിപ്പിച്ചാല്‍ മതിയാകും. ശാസ്ത്രാധ്യാപകര്‍, ഗണിതാധ്യാപകര്‍, ഇംഗ്ലീഷ് അധ്യാപകര്‍ എന്നിങ്ങനെ താഴേ തലത്തിലും അധ്യാപകരുണ്ടാവും.

ഈ ആശയം നടപ്പിലാക്കുന്നതിന് പ്രായോഗികമായി നിരവിധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരും. എല്ലാ സ്കൂള്‍ കോപ്ലക്സുകളിലെയും ഡിവിഷനുകളുടെ എണ്ണം തുല്യമാകണ മെന്നില്ല. വിഷയാധ്യാപകരുടെ ആവശ്യകതയും മാറും. അത് കണക്കാക്കി നിയമനം നടത്തുക പ്രയാസമായിരിക്കും. ഒരു പ്രത്യേക വിദ്യാലയത്തിലെ അധ്യാപകര്‍ എന്ന് മേല്‍വിലാസമില്ലാത്ത അവസ്ഥ വരും. പുതിയ രീതി പ്രാവര്‍ത്തികമായാല്‍ ഓരോ ദിവസവും ഓരോരോ സ്കൂളില്‍ പോയി പഠിപ്പിക്കേണ്ടി വരും. പല വിദ്യാലയങ്ങള‍ിലേക്കാണല്ലോ അധ്യാപക നിയമനം. ഓരോ വിദ്യാലയത്തിലും രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിപ്പിക്കാന്‍ പിരീഡില്ലെങ്കില്‍ അര ദിവസത്തേക്ക് ഒരു വിദ്യാലയം അതിനു ശേഷം മറ്റൊരു വിദ്യാലയം എന്നത് ആലോചിക്കേണ്ടി വരും. ഒട്ടും പ്രായോഗികമാകില്ല അത്. ഒരുനിശ്ചിത വിദ്യാലയത്തിലെ കുട്ടികളെ നന്നായി അറിഞ്ഞ് പിന്തുണ നല്‍കുന്നതില്‍ നിന്നും വിഭിന്നമാണ് ഒരു പ്രദേശത്തെ ധാരാളം കുട്ടികളെക്കുറിച്ച് മനസിലാക്കി പഠിപ്പിക്കുക എന്നത്. രക്ഷിതാക്കളുമായി ഇടപഴകുന്നതിനും പരിമിതി നേരിടും. അധ്യാപനക്കുറിപ്പുകള്‍ വിലയിരുത്തുന്നത് ഇന്ന് അതത് സ്ഥാപനങ്ങളിലെ പ്രഥമാധ്യാപകരാണ്. ഒരു ക്ലാസിലെ കുട്ടികളുടെ നിലവാരവും മുന്നനറിവുകളും പഠനാന്തരീക്ഷവും പരിഗണിച്ചാണ് അധ്യാപനക്കുറിപ്പുകള്‍ തയ്യാറാക്കക. സൂക്ഷ്മതലാ സൂത്രണത്തിന് വഴങ്ങുന്നതാണ് നിലവിലുളള രീതി. നിരന്തരവിലയിരുത്തലിനും സഹായകം. ഒട്ടേറെ വിദ്യാലയങ്ങള്‍ക്കു വേണ്ടി ഒരു ആസൂത്രണക്കുറിപ്പ് വിദ്യാര്‍ഥികളുടെ വൈവിധ്യത്തെയും ആവശ്യ ങ്ങളെയും അഭിസംബോധന ചെയ്യില്ല. ഒരേ ആസൂത്രണക്കുറിപ്പിന്റെ വ്യത്യസ്ത പ്രയോഗ സാധ്യതകള്‍ അന്വേഷിക്കുകയാണ് പരിഹാരം. എത്ര അധ്യാപകര്‍ ആ വെല്ലുവിളി ഏറ്റെടുക്കും?

സ്കൂള്‍ കോപ്ലക്സിന്റെ കേന്ദ്രം പന്ത്രണ്ടാം ക്ലാസു കൂടി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ വിദ്യാലയമായിരിക്കും. എല്ലാ പഞ്ചായത്തുകളിലും അങ്ങനെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി ഉണ്ടാകണമെന്നില്ല. കേരളത്തില്‍ ഈ നിര്‍ദേശം ഇതുപോലെ പ്രാവര്‍ത്തികമാക്കാനാവില്ല എന്നു പറയുന്നതിന് വേറെയും കാരണങ്ങ ളുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനാധികാരം അതത് മാനേജര്‍മാര്‍ക്കാണ്. അവരത് വിട്ടുകൊടുക്കില്ല. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പ്രത്യേകിച്ചും. എയ്ഡഡ് വിദ്യാലയങ്ങള്‍ സഹകരിക്കാതിരുന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് മാത്രമായി ഈ സംവിധാനം ക്രമീകരിക്കേണ്ടി വരും. അങ്ങനെയായാല്‍ സ്കൂള്‍ കോംപ്ലക്സ് പരിധി പരിഗണിക്കാതെയും നിയമിക്കേ ണ്ടിവരാം. അപ്പോള്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമന പ്രതിസന്ധി ഉടലെടുക്കും. അതത് വിഷയ ങ്ങളില്‍ പ്രാവീണ്യമുളളവര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുകയും മറ്റിടങ്ങളില്‍ അങ്ങനെയല്ലാതെ വരികയും ചെയ്യുന്നത് എയ്ഡഡ് വിദ്യാലയങ്ങളെ അനാകര്‍ഷകമാക്കും. നിയമന രീതി പൊതുസംവി ധാനത്തിന്റെ കീഴില്‍ കൊണ്ടു വരിക എന്ന നയമാണ് സമവായത്തിലൂടെ സ്വീകരിക്കേണ്ടത്. സാമ്പത്തിക താല്പര്യങ്ങള്‍ക്ക് പകരം അക്കാദമിക താല്പര്യമുളളവര്‍ വിദ്യാലയങ്ങള്‍ നടത്തിയാല്‍ മതി എന്ന് സമൂഹം തീരുമാനിക്കണം. അത്തരമൊരു തീരുമാനത്തിലെത്താനുളള സാധ്യത വിരളമാണ്.

അടിസ്ഥാന അധ്യാപനയോഗ്യത ബി എഡ്

ബിരുദം അധ്യാപകരാകുന്നതിനുളള അടിസ്ഥാന യോഗ്യതയായി മാറും. നാലു വര്‍ഷത്തെ ഉദ്ഗ്രഥിത ബി എഡ് ആണ് രേഖ മുന്നോട്ടു വെക്കുന്നത്. ഫൗണ്ടേഷന്‍ സ്റ്റേജ് മുതല്‍ ഉയര്‍ന്ന ഘട്ടം വരെ എല്ലാ അധ്യാപകര്‍ക്കും ഈ തരത്തിലുളള ബി എഡ് നിര്‍ബന്ധമാണ്. രണ്ടു വര്‍‍ഷത്തെയും ഒരു വര്‍ഷത്തെയും ബി എഡ് നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതാകട്ടെ എല്ലാത്തിനും ബിരുദം നിര്‍ബന്ധമെന്ന ഉപോധിയോടെയാണ്. തീര്‍ച്ചയായും താഴേതലങ്ങളിലെ അധ്യാപകര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നത് ഗുണം ചെയ്യും. അതനുസരിച്ച് വേതനവും നിശ്ചയിക്കാന്‍ തയ്യാറാക ണമെന്നു മാത്രം. അധ്യാപകവിദ്യാഭ്യാസത്തിനുളള കരിക്കുലവും മറ്റും നിശ്ചയിച്ച് കോഴ്സാരംഭിച്ച് ആദ്യ ബാച്ച് നിയമനം ലഭിച്ചു വരാന്‍ ചുരുങ്ങിയത് എട്ടു പത്ത് വര്‍ഷമെങ്കിലും എടുത്തേക്കാം. അതുവരെ നിലവിലുളള സംവിധാനത്തെ ഉപയോഗിച്ച് പുതുക്രമീകരണം പ്രകാരമുളള പാഠ്യപദ്ധതി വിനിമയം ചെയ്യുക എന്നതും പ്രതിസന്ധിയാണ്. നിലവിലുളള അധ്യാപകരെ സംരക്ഷിക്കുകയും വേണം. അവര്‍ എല്ലാവരും വിരമിക്കുന്ന കാലം വരെ സങ്കലിതമായ രീതികള്‍ നിലനില്‍ക്കും.

അധ്യാപകയോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുമ്പോള്‍

കെ ടെറ്റ് പോലെയുളള അധ്യാപകയോഗ്യതാ പരീക്ഷകള്‍ നയരേഖ നിര്‍ബന്ധമാക്കി യിരിക്കുന്നു. സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളും ഈ മാനദണ്ഡത്തില്‍ വരുമെന്നാണ് സൂചന. ഇവിടെ പരിശോധിക്കേണ്ട കാര്യം നാലുവര്‍ഷ ബി എഡ് കോഴ്സിനു ശേഷവും കെ ടെറ്റ് പോലുളള യോഗ്യതാനിര്‍ണയ പരീക്ഷ വേണമോ എന്നതാണ്. അതാര്‍ജിച്ചതിനു ശേഷം സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നേടാന്‍ വീണ്ടും പി എസ് സി പരീക്ഷയും. എന്തുകൊണ്ട് ടെറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും പി എസ് സിക്ക് നിയമനം നടത്തിക്കൂടാ? ഇതേ റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ സ്വകാര്യ ഏജന്‍സികള്‍ക്കും നിയമനം നടത്താം. ഗുണനിലവാരം ഉറപ്പാക്കാനുളള മാര്‍ഗവുമായി. ആവശ്യമായ അഭിമുഖം കൂടി നടത്തിയാല്‍ പോരെ? അല്ലെങ്കില്‍ ബി എഡ് പരീക്ഷയുടെ ഒരു പേപ്പറായി ടെറ്റ് ചോദ്യപ്പേപ്പര്‍ കൂടി പരിഗണിച്ചുകൂടാ? പലതട്ടു പരീക്ഷകള്‍ നടത്തി കോച്ചിംഗിന് നിര്‍ബന്ധിക്കുമ്പോള്‍ കോച്ചിംഗ് സമ്പ്രദായത്തിന്റെ രീതികളിലേക്കുളള പരോക്ഷ അധ്യാപകപരിശീലനമായി അതു മാറുകയാണ് ചെയ്യുന്നത്.

എഴുത്തു പരീക്ഷയിലൂടെ മാത്രം അധ്യാപക നൈപുണി വിലയിരുത്തുന്ന ടെറ്റ് പരീക്ഷയുടെ പരിമിതികള്‍‍ മറികടക്കാന്‍ മറ്റു രീതികളും ഉപയോഗിക്കുമെന്നു രേഖ പറയുന്നു . കരട് രേഖയില്‍ വിശദാംശങ്ങളുണ്ട്. രണ്ടു ഘട്ടങ്ങള്‍ ഉണ്ടായിരിക്കും. ആദ്യത്തേത്ത് ടെറ്റ് പരീക്ഷ, രണ്ടാം ഘട്ടമായി പ്രദര്‍ശനക്ലാസെടുക്കല്‍,അഭിമുഖം. ഇതിനായി ഓണ്‍ലൈന്‍ രീതിയും ഉപയോഗിക്കും . പ്രായോഗികത പരിഗണിച്ച 5-7 മിനിറ്റ് ദൈര്‍ഘ്യമുളള പ്രദര്‍ശനക്ലാസുകളുടെ വീഡിയോ അയച്ചുകൊടുക്കുന്നതും ഫോണ്‍മുഖാന്തിരം വിവരശേഖരണം നടത്തുന്നതും സാധ്യതകളാണ്. ഇത് ബി ആര്‍ സി തലത്തിലായിരിക്കും എന്നാണ് കരട് രേഖയിലുണ്ടായിരുന്നത്. ഇതെല്ലാം ബി എഡ് കോഴ്സിലെ വിലയിരുത്തലിലൂടെത്തന്നെ ഉറപ്പാകാന്‍ ശ്രമിക്കുന്നതാണ് അഭികാമ്യം. സ്വാധീനങ്ങളും പലവിധ അനഭലഷണീയ പ്രവണതകളും അഭിമുഖത്തിലും മറ്റും കടന്നുകൂടാം.

പ്രാദേശിക വിദഗ്ധരെ‍ അധ്യാപകരാക്കുന്നത് ഗുണകരമോ?

ഭാഷ, തൊഴില്‍ വിദ്യാഭ്യാസം, കല, കായികവിദ്യാഭ്യാസം തുടങ്ങിയവയ്ക് അധ്യാപകരുടെ കുറവുണ്ടായാല്‍ സ്കൂള്‍ കോംപ്ലസ് പരിധിയില്‍ പ്രാദേശികമായി കണ്ടെത്തി പ്രയോജനപ്പെടുത്താം എന്നു രേഖ പറയുന്നു. മാസ്റ്റര്‍ ഇന്‍സ്ട്രക്ടേഴ്സായി വിവിധ വിഷയങ്ങളില്‍ പ്രാദേശിക വിദഗ്ധരെ നിയോഗിക്കാമത്രേ. ഒരിടത്ത് നാലു വര്‍ഷ ബി എഡ്, ടെറ്റ് എന്നിവ നിഷ്കര്‍ഷിക്കുമ്പോള്‍ മറ്റൊരിടത്ത് ഇതൊന്നുമില്ലാത്ത പ്രാദേശികവിദഗ്ധരെ അധ്യാപകരായി നിര്‍ദേശിക്കുന്നു. അടിസ്ഥാനഭാഷ ഗണിത നൈപുണികള്‍ ഉറപ്പാക്കാന്‍ പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രാദേശികമായി ഉപയോഗിക്കാം. മൂന്നാം ക്ലാസോടെ എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ഭാഷാ ഗണിത ധാരണകള്‍ ഉറപ്പാക്കും എന്ന് വിഭാവനം ചെയ്യുന്ന രേഖ അതിനായി അധ്യാപകരെ ഒഴിവാക്കി വിദ്യാലയത്തിനു പുറത്തുളള സാക്ഷരസമൂഹത്തെ ആ ചുമതല ഏല്‍പ്പിക്കുകയാണ് . സാക്ഷരതയുളള ഓരോ വ്യക്തിയും ഓരോ കുട്ടിയെ വീതം വായന പഠിപ്പിക്കണം. കട്ടികള്‍ സഹപാഠിയെ പഠിപ്പിക്കു ന്നതിനെക്കുറിച്ചും രേഖയില്‍ പരാമര്‍ശമുണ്ട്. ഭരണകൂടത്തിന്റെ ആശയങ്ങള്‍ ഒളിച്ചുകടത്തുന്നതിനുളള മാര്‍ഗമാണോ പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ വ്യാപകമായി ഉപയോഗിക്കാനുളള തീരുമാനം എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. താഴ്ന്ന ക്ലാസുകളില്‍ അച്ചടിച്ച പാഠപുസ്തകങ്ങളുണ്ടാകില്ല. വാചികപാഠങ്ങളാകും. കഥകളും പാട്ടുകളും കളികളും ഉപയോഗിച്ച് ചെറുമനസുകളില്‍ ബാഹ്യശക്തികള്‍ക്ക് പരുവപ്പെടുത്തല്‍ നടത്താനാകും. അതിനാല്‍ കരുതലോടെ മാത്രമേ ഈ നിര്‍ദേശത്തെ സമീപിക്കാനാകൂ. യോഗ്യതയുളള അധ്യാപകരെ ആവശ്യത്തിന് നിയോഗിക്കുക എന്നതിനു പകരം പുറത്തുളളവരെകൊണ്ട് വിദ്യാല യങ്ങള്‍ ഓടിക്കാമെന്ന ചിന്തയുണ്ടാകാന്‍ പാടില്ല. ശിക്ഷാ കര്‍മി, ശിക്ഷാമിത്ര എന്നിങ്ങനെയുളള പേരുകളില്‍ അറിയപ്പെടുന്ന കരാറടിസ്ഥാനത്തിലുളള അധ്യാപക സംവിധാനത്തിലേക്ക് പല സംസ്ഥാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. കലാ കായിക പ്രവൃത്തിപരിചയമടക്കമുളള വിഷയങ്ങളില്‍ യോഗ്യതയുളള അധ്യാപകര്‍ തന്നെ വേണം. സാന്ദര്‍ഭികമായി ഏതെങ്കിലും വിദ്യാലയങ്ങള്‍ പ്രാദേശിക വൈഗദ്ധ്യം പ്രയോജനപ്പെടുത്തുന്നതും പ്രാദേശിക വൈദഗ്ധ്യത്തെ അധ്യാപകര്‍ക്ക് പകരമായി പ്രതിഷ്ഠിക്കുന്നത് ഒരു വ്യവസ്ഥാപിത രീതിയായി സ്വീകരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

ഘടനാപരമായ മാറ്റമാണ് അധ്യാപകരെ ബാധിക്കാനിടയുളള മറ്റൊരു പ്രശ്നം. ഫൗണ്ടേഷന്‍ ഘട്ടം പ്രീപ്രൈമറിയും ഒന്ന് , രണ്ട് ക്ലാസുകളും ചേര്‍ന്നതാണ്. ഭാവിയില്‍ പ്രീപ്രൈമറി അധ്യാപകര്‍ ഒന്ന് രണ്ട് ക്ലാസുകളിലേക്ക് നിയോഗിക്കപ്പെടില്ല എന്നതിന് എന്താണുറപ്പ്? ഒമ്പതുമുതല്‍ പന്ത്രണ്ട് വരെ ഒരു യൂണിററാണ്. ഹയര്‍സെക്കണ്ടറി അധ്യാപകര്‍ എന്നൊരു വിഭാഗം അപ്രത്യക്ഷരാകാം. യോഗ്യതയില്ലാത്ത ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പതിനൊന്നാം ക്ലാസിലും പന്ത്രണ്ടിലും അധ്യാപനം നടത്താനും പറ്റില്ല. ക്രമേണ യോഗ്യത ആര്‍ജിക്കുക എന്ന സമീപനം സ്വീകരിക്കേണ്ടി വരാം. ദേശീയരേഖ ഉദ്ദേശിക്കുന്ന രീതിയില്‍ ലളിതമായി ഇത് പരിഹരിക്കാനാകില്ല.

വിദ്യാഭ്യാസ രീതി എന്നും ഒരേ പോലെ നില്‍ക്കണമെന്ന് ആഗ്രഹിക്കരുത്. മാറ്റം വരണം. അതാകട്ടെ ജനാധിപത്യപരമായ രീതിയിലാകണം. അധ്യാപകസമൂഹത്തിന്റെ വിശ്വാസ്യതയും പിന്തുണയും ആര്‍ജിക്കാതെ ഒരു പരിഷ്കാരവും വിജയിക്കില്ല. സ്കൂള്‍ കോംപ്ലക്സ് അടിസ്ഥാനത്തിലുളള നിയമനവും വിലയിരുത്തലും , വാര്‍ഷിക ഇംക്രിമെന്റിനും സ്ഥാനക്കയറ്റത്തിനും പെര്‍ഫോമന്‍സ് അസസ്മെന്റ്‍, പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ വിദ്യാലയത്തിനുളളില്‍ അധ്യാപനത്തിനായി നിയോഗിക്കല്‍ എന്നിവ അധ്യാപകസമൂഹത്തില്‍ വലിയ സമ്മര്‍ദ്ദങ്ങളുണ്ടാക്കും. മേലധികാരികളുടെ പ്രീതിക്ക് പാത്രമായില്ലെങ്കിലോ അല്ലെങ്കില്‍ ഉയര്‍ന്ന അക്കാദമിക ഉള്‍ക്കാഴ്ചയോടെ വിലയിരുത്തപ്പെട്ടില്ലെങ്കിലോ അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്ന പ്രവണതകള്‍ വളര്‍ന്നു വരാം.  

   അധ്യാപകരെ  തരം തിരിച്ച് ഒഴിവാക്കാനല്ല ശ്രമിക്കേണ്ടത് മറിച്ച് പരിമിതികള്‍ കണ്ടെത്തി പിന്തുണ നല്‍കി നിലനിറുത്താനും മുന്നേറാനുമാണ് ശ്രദ്ധിക്കേണ്ടത്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ നാം സ്വീകരിക്കുന്ന സമീപനം അതാണല്ലോ. സംവിധാനത്തിന്റെ അടിമകളാക്കുന്നതിനു പകരം ഉയര്‍ന്ന നിലവാരമുളള വിദ്യാഭ്യാസപ്രക്രിയയുടെ ഉടമകളാക്കി അധ്യാപകരെ മാറ്റുന്നതിന് കഴിയേണ്ടതുണ്ട്.

(തുടരും)

‍‍ഡോ ടി പി  കലാധരന്‍



1 comment:

Jayamanikandakumar.k said...

ജാതി-മത-രാഷ്ട്രീയ സമവാക്യങ്ങൾക്ക് പിന്നാലെ പോകുന്ന ഭരണകർത്താക്കൾ വരുമ്പോൾ നല്ലത് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ശാസ്ത്രത്തെ പിറകോട്ടടിപ്പിക്കുന്ന ഗോമൂത്രം മരുന്നായി കാണുന്ന.. ഈ കപട മത വാദികളെ.. വിജയിപ്പിക്കുന്ന ജനതയ്ക്ക് നല്ല നമസ്കാരം.. എന്ന് മാത്രമേ പറയാനുള്ളൂ .. രാജ്യം കൈവരിച്ച എല്ലാ പുരോഗതിയേയും വിറ്റു തുലയ്ക്കുന്ന.. നരാധമന്മാർ... പ്രതികരിക്കുക പോരാടുക