ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, September 1, 2014

വഴി തെളിയാനുളള അധ്യാപന പരീക്ഷണങ്ങള്‍



ഞാന്‍ ടിടിസി ( ഡി എഡ് ) വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് സിലബസ് തീര്‍ക്കാനല്ല.

സിലബസ് നിര്‍മിക്കാനാണ്

അവരെ പഠിപ്പിക്കുന്നതോടൊപ്പം അവരില്‍ നിന്നും എത്ര പാഠങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നും ഞാന്‍ ആലോചിക്കുന്നു
സെമിനാര്‍, ചര്‍ച്ച, സംവാദം എന്നിവയായിരുന്നു മുഖ്യ ഇനങ്ങളായി പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്നത്

അതു മാത്രമല്ലല്ലോ പഠനരീതികള്‍.
നാളെ അധ്യാപകരാകേണ്ട കുട്ടികള്‍ ബോധ്യപ്പെട്ട സാധ്യതകളില്‍ നിന്നും ഫലപ്രദമായത് പ്രയോജനപ്പെടുത്തണമെങ്കില്‍ അത്തരം വൈവിധ്യങ്ങളില്‍ കൂടി കടന്നു പോകണം.
പാഠങ്ങള്‍ പഠിക്കുന്നതൊടൊപ്പം അനുഭവപാഠങ്ങള്‍ രൂപപ്പെടുകയും വേണ്ടേ?

1. പ്രദര്‍ശനം എങ്ങനെ പാഠമാക്കാം?

ഈ ആലോചനയാണ് ദാര്‍ശനികനായ റൂസ്സോയെക്കുറിച്ച് പ്രദര്‍ശനം തയ്യാറാക്കാന്‍ തീരുമാനിക്കാന്‍ കാരണം. രണ്ടു വിദ്യാര്‍ഥിനികള്‍ ആ ചുമതല ഏറ്റെടുത്തു. ഞങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തു.

മാറ്റര്‍ അവര്‍തന്നെ തയ്യാറാക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.ആശയധാരണാതലം ഉറപ്പുളളതാണെന്നു ബോധ്യപ്പെടാന്‍ ഞാനവരേട് സംശയങ്ങളും വിശദീകരണങ്ങളും തേടി.

എത്ര പാനലുകള്‍ എന്നത് അവര്‍ തീരുമാനിച്ചു

അവരാവശ്യപ്പെട്ട പ്രകാരംകുറേ ഫോട്ടോ ‍ഡൗണ്‍ലോഡ് ചെയ്തു സഹായിച്ചു

പാനലുകളുടെ ഡമ്മി തയ്യാറാക്കി.

അടുത്തത് ലേ ഔട്ടാണ്. അവര്‍ക്ക് അതില്‍ സഹായം വേണം. കയ്യക്ഷരം എത്ര വടിവില്ലാത്തതാണെങ്കിലും ലേ ഔട്ട് നന്നായാല്‍ ആകര്‍ഷകമാകുമെന്ന ധാരണയോടെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. പേജ് രൂപകല്പന ചെയ്യുന്നതിന്റെ അമ്പതു മാതൃകകള്‍ ഞാന്‍ അവരെ പരിചയപ്പെടുത്തി. കളറും നല്‍കി. വളരെ മനോഹരമായി അവര്‍ ദൗത്യം പൂര്‍ത്തീകരിച്ചു

പ്രദര്‍ശനത്തോടനുബന്ധിച്ചുളള ഉദ്ഘാടനപ്രസംഗം അവര്‍തന്നെ നടത്തി.

വിജ്ഞാനപ്രദമായ പ്രദര്‍ശനം . അത് നന്നായി.സുമയും ബിന്ദുവും നടത്തിയ ഹോം വര്‍ക്ക് പ്രദര്‍ശനത്തെ ഗംഭീരമാക്കി.

2.ഫീച്ചര്‍ അവതരണം

കഥകള്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്? കഥയുടെ രീതീശാസ്ത്രം കൂടി പ്രയോജനപ്പെടുത്തുന്ന ഫീച്ചര്‍ എന്ന സങ്കേതമാണ് ആലാമ ഇക്ബാലിനെ പരിയപ്പെടുത്താനായി ഉപയോഗിച്ചത്. ആര്യയും അഖിലയും നെറ്റില്‍ നിന്നും അലാമയെക്കുറിച്ച് വിവരശേഖരണം നടത്തി.ചില വിവരങ്ങള്‍ ഞാനും ഡൗണ്‍ലോഡ് ചെയ്തു നല്‍കി.അവരോട് ഫീച്ചറെന്താണെന്നു സ്വയം മനസിലാക്കി വരാന്‍ പറഞ്ഞു. അതിനും നെറ്റിനെ ആശ്രയിച്ച അവര്‍ കൃത്യമായ ധാരണ നേടി. പിന്നീട് അവതരണത്തിന്റെ റിഹേഴ്സല്‍ നടത്തി. അത് ഞാന്‍ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്തു കേള്‍പ്പിച്ചു.അവതരണം മെച്ചപ്പെടുത്താനുളള പിന്തുണ നല്‍കി. ഇത്തരം ഒരു രീതി മുന്‍കൂട്ടി പ്രയോഗിച്ചില്ലാത്തതിനാല്‍ വിജയിക്കുമോ എന്ന സംശയം അവര്‍ക്കുണ്ടായിരുന്നു.ആ ആശങ്ക അവതരണത്തിനെ ചെറിയ തോതില്‍ ബാധിച്ചുവെങ്കിലും വെല്ലുവിളി അവര്‍ തരണം ചെയ്തു എന്നു പറയാം.

3.ഫ്രാബല്‍ ക്ലാസില്‍

മിനിയോടും വിജയലക്ഷ്മിയോടും പറഞ്ഞത് ആത്മകഥാവതരണസങ്കേതം പ്രയോജനപ്പെടുത്താന്‍.സ്വയം ദാര്‍ശനികനാകുക. ആദ്യം അതിന് ഫ്രാബലിന്റെ ജീവചരിത്രവും വിദ്യാഭ്യാസ സംഭാവനകളും മനസിലാക്കണം. പിന്നെ ആത്മകഥാരൂപത്തില്‍ അതെഴുതണം. എഴുതിയത് വായിക്കുവാന്‍ പാടില്ല. ഫ്രാബലിന്റെ അടുത്ത് വിജഞാനദാഹികളുടെ ചെറു സംഘങ്ങള്‍ എത്തും. അവരുമായി ചെറു വര്‍ത്തമാനം പറഞ്ഞ് ചോദ്യോത്തരങ്ങളിലൂടെ അനുഭവക്കൈമാറ്റം നടത്തണം. കൃത്യസമയത്തു തന്നെ ആത്മകഥാരചന നടത്തി. അത് മിനി എന്റെ മുമ്പാകെ അവതരിപ്പിച്ചു. റിഹേഴ്സല്‍ പ്രധാനമാണ്. എനിക്ക് മുന്‍കൂട്ടി അവതരണമികവറിയാനും പിന്തുണ നല്‍കാനും ഇത് സഹായിക്കും. മാത്രമല്ല അവതാരകര്‍ക്ക് ആത്മവിശ്വാസവും നല്‍കും.

4. ട്യൂട്ടോറിയല്‍ രീതി.

ഗാന്ധിജി, വിവേകാനന്ദന്‍,മോണ്ടിസോറി എന്നിവരെക്കുറിച്ചുളള പഠനം ട്യൂട്ടോറിയല്‍രീതിയിലാണ് സംഘടിപ്പിച്ചത്.നാലു പേര്‍ വീതം ഈ ദാര്‍ശനികരെക്കുറിച്ച് പഠിച്ച് അവതരണക്കുറിപ്പ് തയ്യാറാക്കും. അത് ഞാനുമായി പങ്കിടും

മേശയ്ക്കു ചുറ്റുമായി പഠിതാക്കളെത്തും.ആറു പേരില്‍ കൂടാന്‍ പാടില്ല. ഈ ചെറു ഗ്രൂപ്പുമായി നാലുപേര്‍ സൗഹൃദരീതിയില്‍‍ സംവദിക്കും.കൂടുതല്‍ വിശദീകരണം ആവശ്യമുളളവര്‍ക്ക് അതു ചോദിക്കാം. ഒരാള്‍ പറഞ്ഞതിനെ മറ്റൊരാള്‍ക്ക് മെച്ചപ്പെടുത്താം.സജീവമായ ഇടപഴകലിനു് അവസരം പ്രദാനം ചെയ്യുന്നതായരുന്നു ഈ രീതി.സുജ,ഡിജോ, അഖില, മേരി ആന്റണി, രേഷ്മ, സ്നേഹ എന്നിവര്‍ മികച്ച ട്യൂട്ടര്‍മാര്‍ തന്നെ.

5.പുസ്തകറിവ്യൂ

പൗലോഫ്രയറെക്കുറിച്ച് നാലു പുസ്തകങ്ങള്‍ പരിചയപ്പെടുത്താനാണ് രേവിതയോടും അര്‍ച്ചനയോടും ആവശ്യപ്പെട്ടത്. മര്‍ദിതരുടെ ബോധനശാസ്ത്രം, സ്വാതന്ത്ര്യത്തിനായുളള സാംസ്കാരിക പ്രവര്‍ത്തനം,വിമര്‍ശനാത്മക ബോധനശാസ്ത്രം ,വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം എന്നിവയായിരുന്നു പുസ്തകങ്ങള്‍ . ആധികാരിക സ്രോതസില്‍ നിന്നും പഠിക്കട്ടെ എന്നു കരുതി. ഫ്രയറുടെ ചിന്തകള്‍ കുട്ടികള്‍ക്ക് എളുപ്പം വഴങ്ങുന്നതായിരുന്നില്ല. പക്ഷേ വായന എപ്പോഴും വെല്ലവിളിയാണ്. ഭാഷയും ചിന്തയും ഗഹനമാകുമ്പോള്‍ അധ്വാനം കൂട്ടി അതിനെ സ്വാംശീകരിക്കുകയാണ് വേണ്ടത്. ഈ കുട്ടികള്‍ നാളത്തെ അധ്യാപകരാകണം. അതിനാല്‍ പിന്മാറാതെ മുന്നേറാന്‍ അവരെ പ്രചോദിപ്പിച്ചു. അവരുമായി നിരന്തരം ചര്‍ച്ച നടത്തി. ചില ആശയങ്ങളെ വ്യാഖ്യാനിക്കാന്‍ സഹായിച്ചു.

6.സഹവര്‍ത്തിതസംഘപഠനക്വിസ്

കഴിഞ്ഞ യൂണിറ്റില്‍ സെമിനാറും സംവാദവും പാനല്‍ചര്‍ച്ചയും പവര്‍പോയന്റ് അവതരണവും നടത്തിയിരുന്നു. പുതിയ തന്ത്രങ്ങളാണ് ഇത്തവണ പരിചയപ്പെടുത്തിയത്.

ഇതുവരെ പിന്നിട്ട എല്ലാ രീതികള്‍ക്കും പരിമിതികള്‍ ഉണ്ട്


  • മറ്റുളളവരെ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ മാത്രമാണ് ഇരട്ടിപ്പഠനം നടത്തുന്നത് .( വിവരശേഖരണം, വിവരക്രമീകരണം, അധ്യാപകനുമായി സംശയനിവാരണം, അവതരണം, ചര്‍ച്ചകള്‍ക്ക് മറുപടി എന്നീ ഘട്ടങ്ങളിലൂടെ ഇവര്‍ കടന്നു പോകും) എന്നാല്‍ മറ്റുളളവര്‍ക്ക് അത്രയും ആഴത്തില്‍ പോകാന്‍ കഴിയുന്നില്ല.അവര്‍ അവതരണം കേള്‍ക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും മാത്രമേ ചെയ്യുന്നുളളൂ
  • എല്ലാവര്‍ക്കും സജീവപങ്കാളിത്തം എപ്പോഴും കിട്ടണമെന്നില്ല
  • നേടിയ ധാരണകള്‍ വ്യക്തമാണോ എന്ന് സ്വയം പരിശോധിക്കാനവസരം ഇല്ല
  • അറിവിന്റെ പ്രയോഗസന്ദര്‍ഭം കിട്ടുന്നില്ല.

ഇത്തരം പരിമിതികള്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനത്തെക്കുറിച്ച് നല്ലധാരണയാണോ പകരുക? അതും മറികടക്കേണ്ടതില്ലേ?

വിദ്യാലയങ്ങളില്‍ അനുഭവപ്പെടുന്ന മറ്റൊരു പ്രധാനപ്രശ്നം വിവരങ്ങള്‍ ശേഖരിക്കാനുളള സ്രോതസ് എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതാണ്. ഇത് മൂന്നു തരം ദോഷങ്ങള്‍ വരുത്തും.

  1. കുട്ടികള്‍ ഗൈഡുകളെ ആശ്രയിക്കും ( കുറുക്കു വഴികളിലൂടെ കാര്യം സാധിക്കുക)
  2. സഹപാഠികളുടെ കോപ്പിയടിക്കും ( അധ്വാനിക്കാതെ അന്യന്റെ മുതല്‍ അനുഭവിക്കുക)
  3. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ എപ്പോഴും വിവരശേഖരണത്തില്‍ പിന്നാക്കമാവുകയും അതവരുടെ മനസിില്‍ സമ്മര്‍ദ്ദങ്ങളും വേദനയും സൃഷ്ടിക്കുകയും ചെയ്യും ( വിവരശേഖരണം വിവേചനത്തെ വളര്‍ത്തുന്നപ്രക്രിയ ആയിമാറുക)

ഇവയെല്ലാം അഭിസംബോധന ചെയ്യുന്ന ഒരു പഠനരീതി വികസിപ്പിക്കുക എന്നതായിരുന്നു എന്റെ മുന്നിലുളള വെല്ലുവിളി

അഞ്ജുമോളും രാജലക്ഷ്മിയും ആദ്യം കുഴങ്ങി. അവരോട് ചോദ്യോത്തര രീതിയോ ക്വിസ് പ്രോഗ്രാമോ നടത്താം എന്നാണ് പറ‍ഞ്ഞിരുന്നത്. അരബിന്ദോയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കണം
ഏതെങ്കിലും ഗൈഡുകളെ അവര്‍ ആശ്രയിച്ചാല്‍ ഈ പരിപാടി പൊളിയും. ( കുട്ടികള്‍ നെറ്റില്‍ നിന്നും വിവരങ്ങല്‍ ശേഖരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇംഗ്ലീഷിലുളളവ ഒഴിവാക്കുന്ന പ്രവണത എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു). 
ഞാന്‍ പറഞ്ഞു നമ്മള്‍ക്ക് എല്ലാ കുട്ടികളുടേയും റഫറന്‍സ് നൈപുണി കൂടി വികസിപ്പിക്കേണ്ടതുണ്ട്. ആദ്യം നിങ്ങള്‍ ആ ശേഷി നേടൂ. യുനിസെഫിന്റെ സൈറ്റില്‍ നിന്നും അരബിന്ദോയെക്കുറിച്ചുളള പത്ത് പേജ് ഡൗണ്‍ലോഡ് ചെയ്തു നല്‍കി.അവര്‍ ആദ്യം വായിച്ചപ്പോള്‍ കാര്യമായ ഒന്നും കിട്ടിയില്ല.വായനയുടെ രീതി മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എല്ലാ ഖണ്ഡികയിലും ഏതെങ്കിലും ഒരു പ്രധാന ആശയം കാണും ആതു മാത്രം അന്വേഷിക്കാനാണ് പറഞ്ഞത്. കുട്ടികള്‍ അത്തരമൊരു വായന നടത്തിയപ്പോള്‍ ചിത്രം തെളിഞ്ഞു വന്നു. പിന്നെ ഞാന്‍ തയ്യാറാക്കിയ നാലു പേജ് വായനാസാമഗ്രിയും നല്‍കി.

അവര്‍ രണ്ടുപേരും വായിക്കുക ചര്‍ച്ച ചെയ്യുക എന്നതില്‍ മുഴുകി

ഒടുവില്‍ ആ ദിനമെത്തി

സഹവര്‍ത്തിത സംഘപഠനക്വിസ്

ക്ലാസിന്റെ പലഭാഗങ്ങളിലായി ഭിത്തിയില്‍ റഫറന്‍സ് മെറ്റീരിയലുകള്‍ ക്രമനമ്പറിട്ട് ഒട്ടിച്ചു വെച്ചു.

ക്വിസിനായി മൊത്തം കുട്ടികളെ ആറു പേര്‍ വീതമുളള സംഘങ്ങളാക്കി. അതുവരെ അവര്‍ക്കാര്‍ക്കും അരബിന്ദോയെക്കുറിച്ച് ഒരു ധാരണയുമില്ല. ക്വിസ് പ്രോഗ്രാമില്‍ എങ്ങനെ പങ്കെടുക്കും?

വിവരശേഖരണത്തിന് അരമണിക്കൂര്‍ നല്‍കി

കൃത്യമായ നിര്‍ദ്ദേശം നല്‍കാന്‍ അഞ്ജുമോളും രാജലക്ഷ്മിയും ശ്രദ്ധിച്ചു

  • രണ്ടുപേര്‍ വീതമുളള പഠനസംഘമാകണം
  • ഓരോ ഭാഗത്തും ചെന്ന് മെറ്റീരിയലുകള്‍ വായിച്ച് പ്രസക്തമെന്നു തോന്നുന്നവ കുറിക്കണം
  • മനസിലാകാത്ത കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യണം
  • സഹായം ആവശ്യപ്പെടാം
  • രണ്ടംഗസംഘങ്ങളെല്ലാം വിവരശേഖരണം പൂര്‍ത്തിയാക്കി മാതൃഗ്രൂപ്പില്‍ മടങ്ങിച്ചെന്നാല്‍ എല്ലാ ടീമുകളും ശേഖരിച്ച വിവരങ്ങള്‍ ഒന്നു തന്നെയാണോ? അവ്യക്തതയുണ്ടോ? വിട്ടുപോയിട്ടുണ്ടോ എന്ന് ഓരോ ആശയവും എടുത്ത് പങ്കിടണം.
  • എല്ലാവരേയും ക്വിസ് പ്രോഗ്രാമിനായി സജ്ജമാക്കണം. ആരോടും ചോദിക്കും

ഈ നിര്‍ദ്ദേശങ്ങള്‍ വളരെ ഗുണം ചെയ്തു.

ആദ്യം ട്രൈ ഔട്ട് ചോദ്യം ഉന്നയിച്ചു

അരബിന്ദോയെക്കുറിച്ച് അഞ്ചു പ്രധാനകാര്യങ്ങള്‍ പറയാമോ? ഈ ചോദ്യത്തിന്റെ ലക്ഷ്യം അവരുടെ നോട്ട് ബുക്കില്‍ അരബിന്ദോയെക്കുറിച്ച് ആമുഖം എഴുതിക്കുന്നതിനും ( നോട്ട് ബുക്കിലെ രേഖപ്പെുത്തല്‍ കൂടി മനസില്‍ കണ്ടാണ് ക്വിസ് ) ഗ്രൂപ്പില്‍ എല്ലാവര്‍ക്കും ധാരണാനിലവാരം ഒരേ പോലെ ഉണ്ടോ എന്നു പരസ്പരം പരിശോധിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും സഹായകമായി. ഗ്രൂപ്പിലെ പങ്കിടലും പൊതു അവതരണവും കഴിഞ്ഞപ്പോള്‍ സ്വയം വിലയിരുത്തി പ്രതികരിക്കാന്‍ ആവശ്യപ്പെട്ടു. മനസിലായി എന്നു കരുതിയ പലതും മനസില്‍ ഇല്ല എന്ന തിരിച്ചറിവ് അവര്‍ പങ്കിട്ടു. വിവരങ്ങള്‍ ബുക്കില്‍ എഴുതിവെച്ചാല്‍ "വിവരമാകില്ല" എന്ന തിരിച്ചറിവ്. വിവരങ്ങളെ പാകപ്പെടുത്തുന്ന ചിന്താപ്രക്രിയയെ തുറന്ന ചോദ്യങ്ങളും വ്യാഖ്യാനങ്ങളും സംവാദങ്ങളും ഉജ്വലിപ്പിക്കും

തുടര്‍ന്ന് നാലു തുറന്ന ചോദ്യങ്ങള്‍ .തുറന്ന ചോദ്യങ്ങളാണ് ക്വിസ് പ്രോഗ്രാമില്‍ ചോദിച്ചത്

മൂന്നു ഗ്രൂപ്പുകളാണ് മത്സരത്തില്‍ ഉളളത്.എല്ലാ ഗ്രൂപ്പിനും
ഉത്തരമറിയാമെങ്കില്‍ അത് എഴുതിവെക്കണം

ആദ്യം ഉത്തരം പറയുന്ന ഗ്രൂപ്പിനോട് യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്നു കൂടി പറഞ്ഞ അതിന്റെ കാരണവും വിശദീകരിച്ച ശേഷമേ അടുത്ത ഗ്രൂപ്പ് ഉത്തരം പറയാവൂ.മൂന്നാം ഗ്രൂപ്പാകട്ടെ ആദ്യത്തെ രണ്ടു ഗ്രൂപ്പിന്റെ ഉത്തരങ്ങളോടും പ്രതികരിക്കണം. ഈ പ്രതികരണങ്ങള്‍ക്ക് ശേഷം സംവാദമാകാം. ഏതു ഗ്രൂപ്പിനും അവരെ സാധൂകരിക്കാനോ മറ്റു ഗ്രൂപ്പിന്റെ വിലയിരുത്തലിലെ ന്യൂനതകള്‍ ചോദ്യം ചെയ്യാനോ അവസരം ഉണ്ട്. ഇതിനു ശേഷമാണ് ക്വിസ് മാസ്റ്റേഴ്സിന്റെ ഉത്തരം. അതിനേയും ചോദ്യം ചെയ്യാം. അറിവാണ് അധ്യാപകസ്ഥാനമല്ല വലുത് എന്ന നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്.

അടുത്ത ചോദ്യം കുട്ടികള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല

ക്വിസ് മാസ്റ്റേഴ്സ് ചോദിക്കാതെ വിട്ടുകളഞ്ഞ മൂന്നു പ്രധാന ചോദ്യങ്ങളുണ്ട് അവ ഏതാണ്?

ഗ്രൂപ്പില്‍ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.

വീണ്ടും വിവരങ്ങളെ അപഗ്രഥിച്ചു , പ്രധാന ചോദ്യങ്ങള്‍ രൂപപ്പെടുത്തി. ഓരോ ഗ്രൂപ്പും അവതരിപ്പിച്ചു.പ്രധാന്യം മറ്റുളളവരെ ബോധ്യപ്പെടുത്തി. ഇത്തരം ക്വിസ് പ്രോഗ്രാം ആദ്യാനുഭവംതന്നെ.

മൂന്നു മണിക്കൂര്‍ നീണ്ട ഈ പ്രക്രിയ മുഷിപ്പുണ്ടാക്കിയില്ല

സജീവ പങ്കാളിത്തം ആദ്യം മുതല്‍ അവസാനം വരെ നിലനിന്നു

അവസാനം അവലോകനം


  • റഫറന്‍സ് മെറ്റീരിയലുകളുടെ കൂടുതല്‍ പകര്‍പ്പുുകള്‍ കൂടുതല്‍സ്ഥലത്തായി പ്രദര്‍ശിപ്പിക്കണമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി.
  • ഇംഗ്ലീഷ് മെറ്റീരിയലില്‍ നിന്നും വിവരം ശേഖരിക്കാനുളള കഴിവു് കൂടി
  • റഫറന്‍സ് ടീം എന്ന ആശയം സ്വീകാര്യമായി..
  • സംഘാടകരായ അ‍ഞ്ജുമോള്‍ക്കും രാജലക്ഷ്മിക്കും അഭിനന്ദനം കിട്ടി. അവരുടെ ടീം വര്‍ക്ക് മാതൃകാപരം.

ഇന്ന് ഒരു ബിഗ് ഷോപ്പറില്‍ അവരുടെ നോട്ട് ബുക്കുകള്‍ ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

എല്ലാ കുട്ടികളും എങ്ങനെ രേഖപ്പെടുത്തി എന്നറിയണം.  
ഫീഡ് ബാക്ക് നല്‍കണം. 
നാലഞ്ചു ദിവസം മതിയാകും
ഈ നോട്ട് ബുക്ക് ഞാന്‍ സസൂക്ഷ്മം വായിക്കും എന്നവര്‍ക്കറിയാം. മുന്നനുഭവങ്ങള്‍ നല്‍കിയ തിരിച്ചറിവ് അവരെ കൂടുതല്‍ ഉത്തരവാദിത്വമുളള പ്രിയവിദ്യാര്‍ഥികളാക്കിയിട്ടുണ്ട്.
എന്നെ ഉത്തരവാദിത്വമുളള അധ്യാപകനാക്കാനും അവരുടെ നോട്ട്ബുക്കിലെ ജാഗ്രത സഹായിക്കുന്നു. 
കുട്ടികളുടെ പഠനോത്സുകത അധ്യാപകനെ സൃഷ്ടിക്കും. 
അതെ കുട്ടികളും പരോക്ഷഅധ്യാപക പരിശീലകരാണ്.
















6 comments:

Rathnakaran K P said...

ഇത്രയേറെ വൈവിധ്യമില്ലെങ്കിലും സ്വതന്ത്രമായ വിവരശേഖരണത്തിനും വിശകലനത്തിനും ഉള്ള അവസരങ്ങൾ മന:ശാസ് ത്രവുമായി ബന്ധപ്പെട്ട് നൽകാൻ ശ്രമിച്ചിരുന്നു. ഫ്രോയിഡിന്റേയും ആൽപ്പോർട്ടിന്റേയും റോജേഴ് സിന്റേയും ഒക്കെ വ്യക്തിത്വ സമീപനങ്ങൾ രസകരമായി ഉദാഹരണ സഹിതം വിവരിക്കുന്ന പുസ് തകങ്ങളും നിരവധി സൈറ്റുകലും ഞങ്ങൾ കണ്ടെത്തി ഇഗ്ളീഷിനോടുള്ള കുട്ടികളുടെ മുൻവിധി കലർന്ന അകൽച്ചയാണ് തടസ്സമാവുന്നത് - അതിനാണ് പരിഹാരമുണ്ടാവേണ്ടത്

drkaladharantp said...

വൈവിധ്യം തുറന്നു കിട്ടും. ഡയറ്റുകളിലെ എങ്കിലും കുട്ടികള്‍ ഇൻറര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിച്ചാല്‍. ഡ്യൂയി നടത്തിയ പരീക്ഷണവിദ്യാലയം മോണ്ടിസോറി സ്കൂള്‍ എന്നിവ നേരില്‍ കാണാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. ഇ പോര്‍ട്ട് ഫോളിയോ സാധ്യതയാണ്. പക്ഷെ കുട്ടികളെ അത്തരത്തില്‍ കഴിവുളളവരാക്കി മാറ്റാനുളള ഇ സാക്ഷരത എല്ലാവര്‍ക്കുമില്ല. ഇപ്പോഴും പ്രഭാഷണാധിഷ്ഠിത രീതി തുടരുന്ന ശിലാസ്തംഭങ്ങള്‍ ...

minimathew said...

ഭാഗ്യമുള്ള കുട്ടികൾ !

premjith said...

സഹവര്‍ത്തിത സംഘ പഠനക്വിസ് കൊച്ചു കൂട്ടുകാര്‍ക്കിടയില്‍ പരീക്ഷിച്ചിട്ടുണ്ട്.... വളരെ നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്‌ . അതിനു വേണ്ടി വായനാമൂലയില്‍ യുറീക്കയുടെ ഒരേ ലക്കത്തിന്റെ പത്ത് കോപ്പികളാണ് ഒരുക്കിയത്‌ .വായിക്കേണ്ടവ ഒരു ചാര്‍ട്ടില്‍ പേജു നമ്പര്‍ അടക്കം പ്രദര്‍ശിപ്പിച്ചിരുന്നു.... വായിക്കാന്‍ പ്രത്യേക സമയം നിശ്ചയിച്ചു നല്‍കിയില്ല..... പകരം രണ്ടു ദിവസം നല്‍കി . ഇഷ്ടമുള്ളപ്പോള്‍ വായിക്കാവുന്നതാണ് എന്ന് നിര്‍ദ്ദേശിച്ചു . ക്വിസ് വിജയമായിരുന്നു ...സമ്മാനസഞ്ചിയില്‍ നിന്നും സമ്മാനങ്ങളും നല്‍കി . പക്ഷെ സാര്‍ സംഘടിപ്പിച്ചതുപോലെ അത്രയും ഘട്ടങ്ങള്‍ അനുവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.... നോട്ട്ബുക്ക്‌ പരിശോധന ,സംഘചര്‍ച്ച എന്നിവ നല്ലഫലം ചെയ്യും തീര്‍ച്ചയായും ഈ ആശയങ്ങള്‍ ചേര്‍ത്ത് സഹവര്‍ത്തിത സംഘ പഠന ക്വിസ് മെച്ചപ്പെടുത്തും . ഇത്തരം പഠന തന്ത്രങ്ങള്‍ അദ്ധ്യാപകരെ പരിചയപ്പെടുത്തുന്ന പുസ്തകരചനയെ കുറിച്ച് കൂടി ആലോചിക്കണം

jayasree.k said...

ഇത്തരം വേറിട്ട അനുഭവങ്ങള്‍ ഉള്ള അധ്യാപക വിദ്യാര്‍ത്തികള്‍ സ്വന്തം ക്ലാസ് മുറിയില്‍ നൂതന രീതിശാസ്ത്ര അന്വേഷണങ്ങള്‍ നടത്താതിരിക്കില്ല .വിവരങ്ങള്‍ ശേഖരിക്കാനും ,അവയെ വിശകലനം ചെയ്യാനും വേറിട്ട തന്ത്രങ്ങള്‍ ഉപയോഗിച്ച് ക്ലാസ്സില്‍ ചെയ്തു നോക്കാനും ഒക്കെ ഉള്ള ആത്മ വിശ്വാസം അവര്‍ക്ക് കിട്ടണം .കലാധരന്‍ സര്‍ പറഞ്ഞത് പോലെ ഡയറ്റുകളിലെ കുട്ടികള്‍ക്കെങ്കിലും ഇത്തരം ഇസാക്ഷരത ഉറപ്പായും കിട്ടേണ്ടതാണ് .

Dr.sheejakumari said...

great, sir. Your vision is very sharp