ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, November 5, 2011

അധ്യാപകരുടെ ക്രൂരകൃത്യങ്ങള്‍

അശ്ലീല സി ഡിയും ആത്മഹത്യയും 

കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ നാം എങ്ങനെ പെരുമാറും? ഉടന്‍ നമ്മിലെ സര്‍വാധികാരി സടകുടഞ്ഞു  എഴുന്നേല്‍ക്കും. കഠിനമായ തിരുത്തല്‍ പ്രക്രിയ ആരംഭിക്കും. ശത്രു പക്ഷത്ത് നിറുത്തിയാണ് വിചാരണ. അതാണോ വേനട്ത്? 
കുട്ടികളല്ല ആരായാലും തെറ്റ് സംഭവിക്കും. ഈ സത്യം   മനസ്സിലാക്കണം. കുട്ടിയുടെ പക്ഷത്ത് നിന്ന് കൂടി കാര്യങ്ങളെ കാണണം .അധ്യാപകര്‍ എന്നു മുതല്‍ സ്വയം മാറാന്‍ ശ്രമിക്കും.?
ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ 
.....സ്കൂളിലെ ഒരു കൂട്ടുകാരന് നീലച്ചിത്രത്തിന്റെ സിഡി നല്‍കിയതിനാണ് സുബിനെ പുറത്താക്കാന്‍ പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന്‍ തീരുമാനിച്ചത്.  കൂട്ടുകാരന്റെ രക്ഷിതാക്കളാണ് വെള്ളിയാഴ്ച സിഡി സ്കൂളില്‍ എത്തിച്ചത്. തുടര്‍ന്ന് അധ്യാപകരുടെ ചോദ്യംചെയ്യലില്‍ തന്നെ സുബിന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. തനിക്ക് സിഡി തന്നത് വീടിനടുത്തുള്ള മറ്റൊരു കുട്ടിയാണെന്നും ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും സുബിന്‍ ഉറപ്പുനല്‍കി. എന്നാല്‍ ടി സി നല്‍കാന്‍ തന്നെയായിരുന്നു പ്രിന്‍സിപ്പലിന്റെ തീരുമാനം. വൈകിട്ട് സ്കൂളിലെത്തണമെന്ന് ക്ലാസ് ടീച്ചര്‍ രജനി സുബിന്റെ പിതാവിനെ അറിയിച്ചു. രക്ഷിതാക്കള്‍ക്ക് മുന്നിലിട്ടും പ്രിന്‍സിപ്പലും ചില അധ്യാപകരും കുട്ടിയെ ഏറെ പരിഹസിച്ചു. നീലച്ചിത്രം ടിവിയിലിട്ട് അച്ഛനും അമ്മയ്ക്കും കാണിച്ചുകൊടുക്കട്ടെടായെന്ന് ഭീഷണിയുടെ സ്വരത്തില്‍ പ്രിന്‍സിപ്പല്‍ ചോദിച്ചു. അപമാനഭാരംകൊണ്ട് തലതാഴ്ത്തി കരഞ്ഞ് "വേണ്ട സര്‍" എന്ന് കേണപേക്ഷിച്ചു. വൈകിട്ട് ഓഫീസ് അടച്ചതിനാല്‍ ഇന്ന് ടിസി തരാന്‍ പറ്റില്ല നാളെ രാവിലെയെത്തി ടിസി കൈപ്പറ്റണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. ഇത്തവണ മാപ്പാക്കണമെന്ന രക്ഷിതാക്കളുടെ അപേക്ഷ പ്രിന്‍സിപ്പല്‍ അവഗണിച്ചു. അന്നുരാത്രി സുബിനെയും കൂട്ടി മാതാപിതാക്കള്‍ സിഡി കൈമാറിയ കുട്ടിയുടെ വീട്ടിലെത്തി മാപ്പുപറയുകയും ചെയ്തു. പിറ്റേന്ന് രാവിലെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ വീണ്ടും പ്രിന്‍സിപ്പലിനെ കണ്ട് മാപ്പിരന്നു. എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. ഇന്ന് തനിക്ക് ഉച്ചയ്ക്കുള്ള ട്രെയിനില്‍ പോവാനുണ്ടെന്നും അടുത്തദിവസം വന്നാല്‍ ടിസി തരാമെന്നും പറഞ്ഞ് ഇവരെ മടക്കിയയക്കുകയായിരുന്നു. സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴാണ് സുബിന്‍ വീട്ടില്‍ തൂങ്ങിമരിച്ച വിവരം രക്ഷിതാക്കളെ തേടിയെത്തിയത്...

തൊണ്ടയാട് കുന്നുമ്മല്‍ത്തറയില്‍ സുരേഷ്ബാബുവിന്റെയും ബബിതയുടെയും മകനാണ് സുബിന്‍ . സംഭവത്തെക്കുറിച്ച് സുരേഷ് ബാബു പറയുന്നതിങ്ങനെ: "വെള്ളിയാഴ്ച വൈകിട്ട് കണ്ണന്റെ ക്ലാസ് ടീച്ചര്‍ രജനിയാണ് ഉടനെ സ്കൂളിലെത്തണമെന്ന് ആവശ്യപ്പെട്ടത്. താന്‍ കക്കോടി പടിഞ്ഞാറ്റിന്‍മുറിയിലായിരുന്നു. മകന് എന്തോ അപകടം പറ്റി എന്നുകരുതി ഉടന്‍ സ്കൂളിലെത്താന്‍ ഭാര്യയോട് വിളിച്ചുപറഞ്ഞു. എന്നാല്‍ ബബിതയെത്തുന്നതിന് മുമ്പുതന്നെ താന്‍ സ്കൂളിലെത്തിയിരുന്നു. ഓഫീസ് വരാന്തയിലെ കസേരയില്‍ വിയര്‍ത്തു തളര്‍ന്നു മകനെ കണ്ടപ്പോള്‍ പനിയാണെന്നുകരുതി. കണ്ണന് പനിക്കുന്നുണ്ടോ എന്നുചോദിച്ചപ്പോള്‍ "അവന് വേറെ പനിയാണെന്നായിരുന്നു" ടീച്ചറുടെ മറുപടി. മകനെയും കൂട്ടി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ചെല്ലാന്‍ ടീച്ചര്‍ പറഞ്ഞു. "മകന് നീലച്ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന പണിയാണിവിടെ, അത് കാണിച്ചുകൊടുക്കട്ടേടാ" എന്ന് മോനോട് ചോദിച്ചു. അവന്‍ കരഞ്ഞുയാചിച്ച് വേണ്ടസര്‍ എന്നുപറഞ്ഞു. 2500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. അവിടെ ഇവനെ പോലുള്ള കുട്ടികള്‍ പറ്റില്ലെന്നും ടിസി വാങ്ങിപ്പോവണമെന്നും പറഞ്ഞു". ആ സമയം മുതല്‍ മകന്‍ ഏറെ ദുഃഖിതനായിരുന്നു 
അമ്മ ബബിതയ്ക്കിപ്പോള്‍ കണ്ണുനീരില്ലാതായി. "കണ്ണന്റെ സ്കൂള്‍ ഡയറി ആര്‍ക്കും നോക്കാം. അവനെക്കുറിച്ചൊരു പരാതിയും ഇതുവരെയില്ല. ഒക്ടോബര്‍ 28ന്റെ തിയ്യതിയില്‍ മാത്രമാണ് ചുവന്ന മഷിയില്‍ ടീച്ചര്‍ എഴുതിയത്. "രക്ഷിതാവ് ശനിയാഴ്ച സ്കൂളില്‍ ഹാജരാവണമെന്ന്". പിന്നെയെന്തിനാണ് വെള്ളിയാഴ്ച വൈകിട്ട് തന്നെ എന്നെയും സുരേഷേട്ടനെയും സ്കൂളിലേക്ക് വിളിപ്പിച്ച് ഞങ്ങളുടെ മുന്നിലിട്ട് മകനെ ആക്ഷേപിച്ചത്. അധ്യാപകര്‍ ചോദ്യംചെയ്തപ്പോള്‍ അവന്‍ പറഞ്ഞതെല്ലാം ഞങ്ങളുടെ മുന്നില്‍ ആവര്‍ത്തിച്ചപ്പോള്‍ എല്ലാം ഉള്ളിലൊതുക്കി മോന്‍ കരയുകയായിരുന്നു. മറ്റൊരു കുട്ടി കൊടുക്കാന്‍ പറഞ്ഞേല്‍പ്പിച്ച സിഡി ആ കുട്ടിക്ക് കൈമാറുകയാണ് മോന്‍ ചെയ്തത്. അന്ന് രാത്രിതന്നെ മോനെയും കൂട്ടി ഞങ്ങള്‍ ബന്ധപ്പെട്ട കുട്ടിയുടെ വീട്ടില്‍ പോയി മാപ്പ് പറഞ്ഞു. ആ കുട്ടിയുടെ അമ്മ സുബിനെ ആശ്വസിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് അന്ന് വീട്ടിലെത്തിയത്. കണ്ണന്‍ ഒന്നും കഴിച്ചിരുന്നില്ല. നിര്‍ബന്ധത്തിന് വഴങ്ങി ഒരുഗ്ലാസ് വെള്ളം മാത്രം കുടിച്ചു. മോന്റെ വിഷമം കണ്ട് സുരേട്ടന്‍ കണ്ണനൊപ്പമാണ് കിടന്നത്. രാവിലെ എഴുന്നേറ്റിട്ടും ഒന്നും കഴിച്ചില്ല. ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും ഭക്ഷണമൊക്കെ കഴിക്കണമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. 
അടുക്കളയും കക്കൂസും അതിന് മുകളില്‍ ഒരു കിടപ്പുമുറിയും മാത്രമാണ് വീട്ടിലുള്ളത്. സ്ഥലമില്ലാത്തതിനാല്‍ ട്രെയിനിലെ ബര്‍ത്ത് പോലെയാണ് കട്ടില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവിടെയാണ് സുബിനും 7-ാം ക്ലാസില്‍ പഠിക്കുന്ന സഹോദരി ശ്രീലക്ഷ്മിയും ഒന്നാംക്ലാസില്‍ പഠിക്കുന്ന സൂര്യദേവുമെല്ലാം പഠിക്കുന്നതും ഉറങ്ങുന്നതും.മകന്‍ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ അധ്യാപകര്‍ക്ക് വീടു കാണിച്ചു കൊടുത്തുകൊണ്ട് സുരേട്ടന്‍ പറഞ്ഞു: "ഈ വീട്ടില്‍ എവിടെയാണ് സര്‍ കണ്ണന് കളവുകാണിക്കാനുള്ള സ്വകാര്യത". ഞങ്ങളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ അന്നവര്‍ തയ്യാറായില്ല. മകന് ടിസി കൊടുക്കാനായിരുന്നു താല്പര്യം. അപമാനം താങ്ങാനാവാതെയാണ് മോന്‍ ഈ കടുംകൈ ചെയ്തത്..
ഈ വാര്‍ത്ത ഒരു ചെവിയില്‍ കൂടി കേട്ട് മറ്റൊരു ചെവിയില് കൂടി കളയാനുള്ളതല്ല . അധ്യാപകരുടെ ക്രൂരതകള്‍ സമബന്ധിച്ച പതിനാറു വാര്‍ത്തകള്‍ ചുവടെ നല്‍കുന്നുണ്ട് . പുറത്തറിയാത്ത വാര്‍ത്തകള്‍ എത്രയോ ഉണ്ടാകും?
സുബുന്റെ സ്കൂളിലെ ഒരു അധ്യാപിക ആയിരുന്നു നിങ്ങള്‍ എങ്കില്‍ ഈ പ്രശനം എങ്ങനെ പരിഹരിക്കുമായിരുന്നു? ഇങ്ങനെ ആണോ..

  • ആദ്യം സ്കൂളില്‍ വെച്ച് സ്വന്തം മക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ എന്ന് അധ്യാപകര്‍ ആലോചിക്കണം.
  • കുട്ടികളെ അറിയല്‍ .കുട്ട്യേ സ്നേഹത്തോടെ  വിളിച്ചു വരുത്തി മനസ്സ് തുറക്കാന്‍ അവസരം നല്‍കണം . അങ്ങനെ വിശദാംശങ്ങള്‍ മനസ്സിലാക്കണം
  • അശ്ലീല സി ഡി കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണെന്ന്  കുട്ടിയെ ബോധ്യപ്പെടുത്തണം 
  • അത്തരം  ഒരു കുറ്റം ചെയ്യാനിടയായ സാഹചര്യം ,താല്പര്യം ഇവ പരിശോധിക്കണം
  • ചെയ്ത തെറ്റ് കുട്ടി തിരിച്ചറിയുന്നുവോ ? കുട്ടി ആ തെറ്റ് ശിക്ഷാര്‍ഹമാണെന്ന്    കരുതുന്നുണ്ടോ? തെറ്റ് തിരുത്താന്‍  കുട്ടിക്ക് എന്ത് നിര്‍ദേശം ആണുള്ളത് .? അത് ആരായണം.
  • മറ്റൊരു കുട്ടി ആണ് ഇങ്ങനെ ചെയ്തത് എങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് കുട്ടിയോട് തന്നെ ചോദിക്കാം .
  • രക്ഷിതാക്കളെ അറിയിക്കണം .പക്ഷെ കുട്ടിയെ വേദനിപ്പിക്കാതെ തിരുത്തല്‍ പ്രക്രിയ നടക്കണം എന്ന മുന്‍കരുതലോടെ. 
  • ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കേണ്ട ഭാഷ പ്രധാനം.
  • സ്കൂളുകളിലെ ജനാധിപത്യ വേദികള്‍ ശക്തമാണെങ്കില്‍ അവരുടെ അഭിപ്രായം തേടാം. പക്ഷെ കുട്ടിയുടെ പേര് വെളിവാക്കാതെ  പ്രവണതയാണ്  വിശകലനം ചെയ്യേണ്ടത്
സര്‍വശിക്ഷാ അഭിയാന്‍ ഹെല്പ് ഡസ്കുകള്‍ ആരംഭിച്ചപ്പോള്‍ കൌന്സലിംഗ് സംബന്ധിച്ച  ചില അടിസ്ഥാന ധാരണകള്‍ അധ്യാപകര്‍ക്ക് പകരുകയുണ്ടായി. അതൊക്കെ അവര്‍ അവഗണിക്കുന്നു.
മലപ്പുറത്ത് നിന്നും ഇന്നൊരു നല്ല വാര്‍ത്തയുണ്ട് അത് ഇങ്ങനെ 
മനസ്സറിഞ്ഞ് "ഹെല്‍പ്പ് ഡെസ്ക്"

താനൂര്‍ : മാനസിക സമ്മര്‍ദങ്ങളില്ലാതെ ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ . പഠനരംഗത്തോ ചുറ്റുപാടിലോ വീട്ടിലോ എവിടെയും വിദ്യാര്‍ഥിക്ക് പ്രശ്നമുണ്ടായാലും പരിഹാരവുമായെത്തുന്നത് വിദ്യാര്‍ഥികള്‍തന്നെ. സംസാരത്തിലൂടെ പ്രശ്നങ്ങളുള്ള വിദ്യാര്‍ഥികളെ കണ്ടെത്തും. ക്ലാസില്‍ പരിഹരിക്കാവുന്നവ ആണെങ്കില്‍ അവിടെവച്ചുതന്നെ തീര്‍ക്കും. ഇല്ലെങ്കില്‍ അധ്യാപക സമിതിക്ക് മുമ്പില്‍വയ്ക്കും. അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ "ഫ്രന്‍ഡ്സ് സര്‍ക്കിള്‍" ആണ് ഇപ്പോള്‍ "ഹെല്‍പ്പ് ഡെസ്ക്" ആയി പ്രതിസന്ധികളില്‍ വിദ്യാര്‍ഥികള്‍ക്ക് കരുത്താവുന്നത്. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് "ഹെല്‍പ്പ് ഡെസ്ക്" ആരംഭിച്ചത്. 
  • വിദ്യാര്‍ഥികള്‍ നേരിടുന്ന വൈകാരികവും സാമൂഹ്യവുമായ പ്രശ്നങ്ങളെയും പഠനപ്രതിസന്ധികളെയും കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദേശിക്കും. കേരള മഹിളാ സമഖ്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
  • അധ്യാപക സമിതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും വിദ്യാര്‍ഥികള്‍തന്നെയാണ് പദ്ധതിയുടെ പ്രയോക്താക്കള്‍ . 
  • പ്രശ്നങ്ങള്‍ മനസ്സിലാക്കി, തരംതിരിച്ച്, കാരണം കണ്ടെത്തി, പരിഹാരം കാണുന്നതുവരെ കൃത്യമായ ചട്ടക്കൂടിലൂടെയാണ് പ്രവര്‍ത്തനം.
  • രഹസ്യസ്വഭാവം പുലര്‍ത്തേണ്ട സാഹചര്യത്തില്‍ കൃത്യമായി അത് പാലിക്കുംവിധമാണ് ഇതിന്റെ ഘടന. ഓരോ ക്ലാസുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം വഴിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.
  • കൗമാരപ്രായത്തില്‍ ഉണ്ടാകുന്ന ശാരീരിക-വൈകാരിക മാറ്റങ്ങള്‍ , രക്ഷിതാക്കളുടെയും അധ്യാപകരുടെയും അമിത പ്രതീക്ഷകള്‍ , ചുറ്റുപാടുകളില്‍നിന്നും നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ , ഇവ വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ശില്‍പ്പശാലകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് അറിവ് ലഭിക്കും. ഇത്തരത്തില്‍ "എന്റെ കുട്ടികളും ഞാനും" എന്ന പേരില്‍ കഴിഞ്ഞദിവസം ശില്‍പ്പശാല നടത്തി.
സുബിന്റെ സ്കൂളിലെ അധ്യാപകര്‍ പരിശീലനത്തിന് വിധേയരാകണം.
ഇത് പോലെ ഉള്ള എല്ലാ അധ്യാപകരും.
ഈ വര്‍ഷത്തെ മറ്റു ചില ശീര്‍ഷകങ്ങള്‍ വാര്‍ത്തകള്‍ ...
1. അധ്യാപിക അടിച്ചപ്പോള്‍ ചൂരല്‍ കണ്ണില്‍ക്കൊണ്ടു; വിദ്യാര്‍ഥി ആസ്‌പത്രിയില്‍
29 Jun 201

2.സംഭാവന നല്‍കിയില്ല; കുട്ടികളെ പുറത്താക്കി

3. മോഷണക്കുറ്റം ആരോപിച്ച് അധ്യാപിക വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു
 25 Jun 2011



കൊല്ലം: സഹപാഠിയുടെ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.
പൈസ താന്‍ എടുത്തില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും അധ്യാപിക ചൂരല്‍കൊണ്ട് കാലില്‍ പൊതിരെ തല്ലിയതായി കുട്ടി പറഞ്ഞു. കാലിലെ പാടുകള്‍ കണ്ട് അമ്മ ഷീജ, വര്‍ഷയുമായി വൈകിട്ടുതന്നെ സ്‌കൂളിലെത്തി അധികൃതരോട് പരാതിപ്പെട്ടു. പണം എടുത്തെന്നാരോപിച്ച് അധ്യാപിക ദിവസം മുഴുവന്‍ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയതായും വര്‍ഷ പറഞ്ഞു.

 

4. ആദിവാസി വിദ്യാര്‍ഥിയെ ഹെഡ്മാസ്റ്റര്‍ മര്‍ദിച്ചതായി പരാതി
 23-Jun-2011
പുല്‍പ്പള്ളി: ആദിവാസി വിദ്യാര്‍ഥിയെ ഹെഡ്മാസ്റ്റര്‍ തല്ലിച്ചതച്ചതായി പരാതി. കാപ്പിസെറ്റ് ഗവ. ഹൈസ്കൂള്‍ നാലാംതരം വിദ്യാര്‍ഥി മിഥുന്‍(10)നാണ് ഹെഡ്മാസ്റ്റുടെ അടിയേറ്റ പരിക്കുകളോടെ പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിച്ചത്. തുപ്ര പണിയകോളനിയിലെ വേലായുധന്റെയും അമ്മിണിയുടെയും മകനാണ് മിഥുന്‍ . ക്ലാസില്‍ സംസാരിച്ചതിന് ഹെഡ്മാസ്റ്റര്‍ മിഥുനെ വടികൊണ്ട് ശരീരമാസകലം തല്ലിയെന്നും മൂക്കിനടികൊണ്ട് കഠിനമായ വേദനയുണ്ടെന്നുമാണ് പരാതി
5.അമരവിള സംഭവം: അധ്യാപകന്റെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം


തിരുവനന്തപുരം: അധ്യാപകന്റെ അടിയേറ്റ് അമരവിള എല്‍.എം.എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആസ്​പത്രിയിലായ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. സംഭവത്തിന് കാരണക്കാരനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'മധുരം ബാല്യ'ത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
കൈയൊടിഞ്ഞ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ ഇരട്ടി മര്‍ദനം

നെയ്യാറ്റിന്‍കര: സ്‌കൂളില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ വിദ്യാര്‍ഥിക്ക് മൂന്നാംപക്കം അധ്യാപകന്റെ വക ഇരട്ടി മര്‍ദനം. അടിയേറ്റ് അവശനായ വിദ്യാര്‍ഥി ജില്ലാ ആസ്​പത്രിയില്‍ ചികിത്സയിലാണ്.


6. സ്‌കൂള്‍ ബസ്സില്‍ കയറ്റിയില്ല; ക്ലാസ് കഴിഞ്ഞ കുട്ടികള്‍ പെരുവഴിയിലായി



10 Jun 2011
നടപടി ബസ്ഫീസ് അടയ്ക്കാത്തതിന്റെപേരില്‍




കൊല്ലം:ബസ് ഫീസ് അടയ്ക്കാത്തതിന്റെപേരില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസ്സില്‍ വീട്ടില്‍ എത്തിച്ചില്ലെന്ന് ആക്ഷേപം. വീട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടികളെ ഉള്‍പ്പെടെ വൈകിട്ട് പെരുവഴിയിലാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മാതാപിതാക്കളില്‍ ചിലര്‍ കുട്ടികളുടെ ടി.സി.വാങ്ങാന്‍ അപേക്ഷ നല്‍കി. മുഖത്തലയിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിലാണ് സംഭവം.
7. വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതി കെട്ടിത്തൂക്കിയെന്ന് പരാതി
 02 Jun 2011
കടുത്തുരുത്തി: പ്രവേശോത്സവത്തോടനുബന്ധിച്ച് ഒന്നാംക്ലാസ്സില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര്‍ എഴുതിച്ചേര്‍ത്ത കാര്‍ഡ് അണിയിച്ച് അധ്യാപകര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിച്ചതായി പരാതി. മുട്ടുചിറ സെന്‍റ് ആഗ്‌നസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേരാനെത്തിയ 82 കുട്ടികളുടെ കഴുത്തിലാണ് ജാതിപ്പേര്‍ രേഖപ്പെടുത്തിയ കാര്‍ഡ് അണിയിച്ചത്.




8. സ്‌കൂളില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ചതിന് നഷ്ടപരിഹാരം 4,90,000 രൂപ
15 Jul 2011


തിരുവനന്തപുരം: ഏഴര വയസ്സുകാരനായബാലന്‍ പാമ്പുകടിയേറ്റ് മരിച്ച കേസ്സില്‍ അനാസ്ഥ കാട്ടിയ സ്‌കൂള്‍ അധികൃതര്‍ 4,90,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ അംഗം എം.വി. വിശ്വനാഥന്‍, എം.കെ. അബ്ദുള്ളസോന എന്നിവര ടങ്ങുന്ന ബഞ്ചിന്‍േറതാണ് ഉത്തരവ്. വയനാട് മാനന്തവാടി ക്രൈസ്റ്റ്കിങ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി സന്ദീപിന് സ്‌കൂളില്‍ കളിക്കവേയാണ് പാമ്പുകടിയേറ്റത്.
പാമ്പു കടിച്ച കുട്ടിയെ ഒരു കിലോമീറ്റര്‍ അകലെയുള്ള ഡോക്ടറുടെ അടുത്തേക്ക് നടത്തിക്കൊണ്ടു പോയതായും സ്‌കൂള്‍ ബസ്സ് ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ഇത് സ്‌കൂള്‍ അധികൃതരുടെ സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.
9.മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റില്ല
Posted on: 13-Jul-2011 06:11 AM
തിരു: മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നു പുറത്താക്കുന്നു. നഗരത്തിലെ പ്രമുഖ വിദ്യാലയമായ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.
10.കേട്ടെഴുത്ത് തെറ്റിച്ചതിന് യു.കെ.ജി. വിദ്യാര്‍ഥിയെ മര്‍ദിച്ചു
Posted on: 02 Jul 2011
കാഞ്ഞങ്ങാട്: അധ്യാപികയുടെ മര്‍ദനമേറ്റ യു.കെ.ജി. വിദ്യാര്‍ഥിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കുഴി വടക്കേമുറി ജോസഫിന്റെ മകന്‍ ജോബി(4)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എ ണ്ണപ്പാറ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ലീനക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.  
11.സ്‌കൂളില്‍ മര്‍ദ്ദനമേറ്റ് എട്ടാംക്ലാസുകാരന്‍ ചികിത്സതേടി
 29 Jun 2011
ചേലക്കര:പ്രധാനാധ്യാപകന്റെ ചൂരല്‍പ്രയോഗത്തില്‍ പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആസ്​പത്രിയില്‍ ചികിത്സതേടി. ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസുകാരനും തോന്നൂര്‍ക്കര വടക്കേപ്പാട്ട് ഉണ്ണികൃഷ്ണന്റെ മകനുമായ വിപിന്‍ (13) ആണ് ചൊവ്വാഴ്ച വൈകീട്ടോടെ ചികിത്സതേടിയത്.

12. മാതൃഭാഷയ്ക്ക് പിഴ: കുട്ടികള്‍ക്ക് ശിക്ഷയില്ല, പിഴപ്പണം തിരിച്ചുനല്‍കും

മാള: മാതൃഭാഷ സംസാരിച്ചതിന് പിഴചുമത്തിയ ഹോളിഗ്രേസ് സി.ബി.എസ്.ഇ. സ്‌കൂള്‍ അധികൃതര്‍   കഴിഞ്ഞദിവസമാണ് പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളിലെ 80-ലധികം വിദ്യാര്‍ഥികളോട് പിഴയടയ്ക്കാന്‍  ആവശ്യപ്പെട്ടത്. ആയിരം രൂപ പിഴയായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 250 രൂപയാക്കി ചുരുക്കി. 16 പേര്‍ പിഴ അടയ്ക്കുകയും ചെയ്തു. 11 പേരൊഴികെ മറ്റുള്ളവര്‍ പിഴയടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ക്ലാസുകളില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, പിഴ ഒടുക്കുവാന്‍ വിസമ്മതിച്ച 11 പേരെ ക്ലാസില്‍ കയറ്റാന്‍ അനുവദിച്ചതുമില്ല.


13.അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചു കൊഴിച്ചു;പണം നല്‍കി ഒത്തുതീര്‍ത്തു


തൃക്കരിപ്പൂര്‍ : വാക്യങ്ങളുടെ അവസാനം ഫുള്‍ സ്റ്റോപ്പിടാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പല്ലുകൊഴിച്ചു. സംഭവം വിവാദമായതോടെ 20,000 രൂപ നല്‍കി ഒത്തുതീര്‍ത്തു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആദ്യം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 20,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. പടന്നയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബയോളജി അധ്യാപകന്റെ അടിയേറ്റ് ഒമ്പതാം ക്ലാസുകാരന്റെ മുന്‍വശത്തെ പല്ല് കൊഴിഞ്ഞത്
14.എല്‍.കെ.ജി.വിദ്യാര്‍ഥിയെ അടിച്ചതിന് അധ്യാപികയ്‌ക്കെതിരെ കേസ്


ആലത്തൂര്‍: നാലരവയസ്സുള്ള എല്‍.കെ.ജി.വിദ്യാര്‍ഥിയെ തല്ലിയതിന് അധ്യാപികയ്‌ക്കെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തു. ചുണ്ടക്കാട് പട്ടത്താഴത്ത്‌വീട്ടില്‍ ഷാജിയുടെ മകന്‍ മിഥുനിനാണ് അടികൊണ്ടത്
15. വിദ്യാര്‍ഥിയെ അടിച്ചതിന് പ്രധാനാധ്യാപികയ്‌ക്കെതിരെ കേസ്


ഒറ്റപ്പാലം: നഗരത്തിലെ അണ്‍ എയിഡഡ് ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ പ്രധാനാധ്യാപിക വിദ്യാര്‍ഥിയെ അടിച്ച് പരിക്കേല്പിച്ചതായി പരാതി. ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ മലയത്തുംകുഴിയില്‍ മുജീബ്‌റഹ്മാന്റെ മകന്‍ എം.കെ. ജാഷിഫിനാണ് (11) ചൂരല്‍കൊണ്ട് കാലിനും കൈക്കും അടിയേറ്റ് ഒറ്റപ്പാലം താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രധാനാധ്യാപിക പങ്കജത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.

16. കുട്ടികള്‍ക്കു നേരെ ആക്രമണം: വിചാരണ നാളെ

 02-Oct-2011
തലശേരി: ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഫയല്‍ചെയ്ത കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എന്‍ തുളസീഭായ് മുമ്പാകെ തിങ്കളാഴ്ച  തുടങ്ങും. കണ്ണൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് പ്രതി. കുട്ടികള്‍ ഒഴിവുപിരീയഡില്‍ പാരഡി ഗാനം പാടി എന്നതിന് മൂന്നാം ക്ലാസിലെ വിദ്യാര്‍ഥികളെ മുട്ടുകാലില്‍ നടത്തുകയും നിലംനക്കിക്കുകയും ചെയ്തെന്നാണ് കേസ്

മൈലാഞ്ചിയിട്ടതിന് അധ്യാപിക ആറാം ക്ലാസുകാരിയുടെ കൈ അടിച്ചുപൊട്ടിച്ചു
12-Nov-2011 
അമ്പലപ്പുഴ: മൈലാഞ്ചിയിട്ട് ക്ലാസിലെത്തിയതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ അധ്യാപിക അടിച്ചുപൊട്ടിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പറവൂര്‍ നമ്പക്കാവെളി റാഫി-ഷെമി ദമ്പതികളുടെ മകള്‍ റാഫിയത്ത് അദബിയക്കാണ് മര്‍ദനമേറ്റത്. നീര്‍ക്കുന്നം അല്‍ -ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ റാഫിയത്ത് പെരുന്നാള്‍ദിനത്തില്‍ കൈയില്‍ മൈലാഞ്ചിയിട്ടിരുന്നു. ഇത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. എന്തിനാണ് മൈലാഞ്ചിയിട്ടതെന്നും ആര് പറഞ്ഞിട്ടാണ് ഇതെന്നും അധ്യാപിക ചോദിച്ചു. പെരുന്നാളിന് ഉമ്മയാണ് മൈലാഞ്ചിയിട്ടു തന്നതെന്ന് കുട്ടി പറഞ്ഞു. മൈലാഞ്ചിയിട്ടുകൊണ്ട് ക്ലാസില്‍ വരരുതെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് അധ്യാപിക കുട്ടിയുടെ ഇടതുകൈയില്‍ ചൂരല്‍ വടി കൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. 
................................................... 
എല്ലാ വിഭാഗത്തിലും പെട്ട സ്കൂളുകള്‍ ഉണ്ട് .
കച്ചവട വിദ്യാലയങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിലാണ് .
നമ്മള്‍ക്ക് കുട്ടികള്‍ ആണ് പ്രശ്നം
അവര്‍ മനുഷ്യരാണ്
അവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്
ശിശുദിന മാസത്തില്‍ , കുട്ടികളുടെ അവകാശം ചര്‍ച്ച ചെയ്യുന്ന വര്‍ഷത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായി എന്നത് ഖേദകരം തന്നെ.
നിങ്ങളുടെ പ്രതികരണം എങ്ങനെ?
സ്കൂളിനെ നല്ല വഴിക്ക് നയിച്ച അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ .പങ്കിടുമോ?
ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും?










24 comments:

pachathavala said...

horrified !!!!
am also a teacher

drkaladharantp said...

എനിക്കൊരു അനുഭവം ഉണ്ട്.ഞാന്‍ ഒരു ഡയറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സംഭവിച്ചത്. ഒരു ദിവസം ടി ടി സി ക്ലാസില്‍ ചെന്നപ്പോള്‍ കുട്ടികള്‍ എല്ലാവരും മുഖം വാടി കുറ്റബോധത്തോടെ ഇരിക്കുന്നു.നാല്പത് കുട്ടികള്‍.എല്ലാവരുടെയും ഭാവം ഒരു പോലെ. എന്തോ വലിയ ആപത്ത് സംഭവിച്ച പോലെ. ഞാന്‍ കാര്യം തിരക്കി.അവര്‍ മനസ്സ് തുറന്നില്ല.
വൈകിട്ട് ഞാന്‍ അവരുടെ ഹോസ്റ്റലില്‍ ചെന്നു. ആ അന്തരീക്ഷത്തില്‍ വളരെ സ്നേഹത്തോടെ കാര്യം തിരക്കി. അവരെ എന്‍റെ ചില സഹപ്രവര്‍ത്തകര്‍ ശാസിച്ചു.ഇടിച്ചു താഴ്ത്തി സംസാരിച്ചു. അതാണ്‌ പ്രശ്നം. അതിനു ഒരു കാരണം. അധ്യാപകരുടെ അനുവാദത്തോടെ ഏഴു എട്ട്‌ കുട്ടികള്‍ , ചികിത്സയില്‍ കഴിയുന്ന സഹപാഠിയെ സന്ദര്‍ശിക്കാന്‍ ഒരു ഞായറാഴ്ച പോയി.രാവിലെയാണ് യാത്ര. സന്ദര്‍ശനം കഴിഞ്ഞു അവര്‍ കടല്‍ത്തീരത്ത് പോയി. മടങ്ങി വന്നപ്പോള്‍ സന്ധ്യ ആയി. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും സംഘത്തില്‍ ഉണ്ടായിരുന്നു
അധ്യാപകരാകേണ്ട കുട്ടികള്‍ .അവര്‍ ഇങ്ങനെ ചെയ്യാമോ? ആണ്‍ കുട്ടികളുടെ കൂടെ അഴിഞ്ഞാടാന്‍ പോകാമോ എന്നിങ്ങനെ ആണ് ചിലര്‍ ഈ സംഭവത്തെ നോക്കികണ്ടത് .
ഞാന്‍ അടുത്ത ദിവസം ഒരു റോള്‍ പ്ലേ ക്ലാസില്‍ നടത്തി .സ്ത്രീ പുരുഷ സമത്വം ആയിരുന്നു വിഷയം. കുട്ടികളില്‍ പലര്‍ക്കും പരമ്പരാഗത കാഴ്ചപ്പാട് .അവരുടെ ഉള്ളിലും പിന്തിരിപ്പന്‍ ആശയങ്ങള്‍ ആണ് കുടികൊള്ളുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. സമൂഹത്തില്‍ വരേണ്ട മാറ്റം ചര്‍ച്ച ചെയ്തു. അതിനു ശേഷം അവരോടു ഞായര്‍ സംഭവം വിശകലനം ചെയ്യാന്‍ പറഞ്ഞു.
അവരുടെ നേരെ ഉണ്ടായ പ്രതികരണം വിശകലനം ചെയ്തു.
അതിലേക്കു നയിച്ച കാഴ്ചപ്പാടുകളും.
ഒപ്പം വൈകുമെന്ന് അറിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വിളിച്ചു പറയാതെ പോയതില്‍ തെറ്റുന്ടെന്നും അവര്‍ പറഞ്ഞു. അനുവാദം വാങ്ങിയത് ഒരു കാര്യത്തിനു മറ്റൊരു ആവശ്യം കൂടി ഉണ്ടാകുമ്പോള്‍ അതു അറിയിക്കാമായിരുന്നു.
ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും നല്ല സുഹൃത്തുക്കള്‍ ആകുക എന്നാല്‍ അഴിഞ്ഞാടുക അല്ലെന്നും അവര്‍ പറഞ്ഞു
ഭാവിയില്‍ അധ്യാപകരാകുംപോള്‍ ഉപയോഗിക്കുന്ന ഭാഷ ,സമീപനം ഇവ സംബന്ധിച്ച ചര്‍ച്ചയും നടത്തി.
ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ എന്‍റെ സുഹൃത്തുക്കള്‍ ആണ്.
അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ബിന്ദു .വി എസ് said...

ആണ്‍ കുട്ടി ജനിക്കുമ്പോള്‍ മധുരം വിതരണം ചെയ്യുകയും പെണ്‍ കുട്ടി എന്നറിയുമ്പോള്‍ മുഖം മ്ലാനമാവുകയും ചെയ്യുന്ന ത്തില്‍ ഒട്ടും പിന്നിലല്ല കേരളം .ഇവിടെ വിവേചനമോ ! ആര് പറഞ്ഞു ? എന്ന് ചോദിക്കുന്നവര്‍ക്ക് സംഗതി എളുപ്പം .കുറെ കണക്കുകള്‍ നിരത്തി വസ്തുതയാണെന്ന് സ്ഥാപിക്കാം .സദാചാരത്തിന്‍റെ വികല നിര്‍വചനങ്ങള്‍ അടച്ചു വേവിക്കുന്ന പൊതു ഇടങ്ങളാണ് ഇപ്പോഴും നമുക്കുള്ളത് ..ആണ്‍ പെണ്‍ സൌഹൃദത്തെ എങ്ങനെ ഉള്‍ക്കൊള്ളണം എന്നല്ല എങ്ങനെ നേരിടണം എന്നതാണ് ഇവിടുത്തെ ചിന്ത ..കുട്ടികളാകട്ടെ വളര്‍ന്നു വലുതാകാന്‍ തുറസ്സുകള്‍ ഇല്ലാതെ .ആഗോളീകരണം കടന്നാക്രമിക്കുന്ന ജീവിതത്തെ എങ്ങനെ നേരിടണം എന്നറിയാതെ നിസ്സഹായര്‍ ......പറയാന്‍ മടിക്കുന്നില്ല...ഒറ്റപ്പെടുത്തലും കുത്തുവാക്കുമാല്ലാതെ നമ്മളില്‍ പലര്‍ക്കും അവരോടു സംസാരിക്കാന്‍ ഒന്നുമില്ല. .....കുഞ്ഞുങ്ങള്‍ മനസ്സില്‍ ത്തോന്നുന്നതെല്ലാം എഴുതി കൂടുകാരിക്കോ .....കൂട്ട് കാരനോ കൊടുക്കുന്ന വയെ പ്രണയ ലേഖനങ്ങളായി ആഘോഷിക്കുന്ന സ്ടാഫ്‌ റൂമുകളും വംശ മറ്റു പോയിട്ടില്ല ....അതെഴുതിയ പ്രതി അതോടെ ഗുണ്ടാ ലിസ്റ്റില്‍ തന്നെ! ഇതൊക്കെ ഒരുവളുടെ പരാതികള്‍ !... ഹെല്‍പ്പ് ഡെസ്കും മറ്റും വലിയ തോതില്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചു വരുന്നു .ഒപ്പം അധ്യാപകര്‍ അവരുടെ സുഹൃത്തുക്കളായും മാറുന്നു ... ആ തോളില്‍ കയ്യിടലും ചേര്‍ത്ത് പിടിക്കലും വാക്കുകളുടെ പൂക്കൂടയും ....കുട്ടികളും ഒപ്പം ദിനങ്ങളും നമ്മുടെതാകുന്നു.അധ്യാപകരെന്നാല്‍ സ്നേഹത്തിന്‍ മറുവാക്ക് എന്ന്

വി.കെ. നിസാര്‍ said...

കലാധരന്‍മാഷേ, ഒരുപാട് നാളുകളായി ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരു ചിന്ത മാഷിന്റെ പോസ്റ്റിലൂടെ പുറത്തുവന്നപ്പോള്‍ വല്ലാത്ത ആശ്വാസം!
സുബിന്‍മാരോട് അധ്യാപകര്‍ ചെയ്യേണ്ടതെന്തായിരുന്നൂവെന്നുള്ള താങ്കളുടെ നിരീക്ഷണങ്ങളോട് നൂറുശതമാനം യോജിപ്പ്, പ്രത്യേകിച്ച് സ്വന്തം മകനായിരുന്നൂ ആ സ്ഥാനത്തെങ്കിലെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍...
എന്റെ പതിനെട്ടോളം വര്‍ഷത്തെ അധ്യാപനചരിത്രത്തിലെ ഒരു അനുഭവം പങ്കുവെയ്ക്കാം..
പതിനഞ്ചോളം കൊല്ലങ്ങള്‍ക്ക് മുമ്പ് എന്റെ ക്ലാസിലെ ദീപക്കിനെ ടിസി കൊടുക്കലില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. സംഭവം നീല സിഡിയ്ക്ക് പകരം കൊച്ചുപുസ്തകമെന്നുള്ള വ്യത്യാസം മാത്രം.പഠനത്തില്‍ മിടുക്കനായിരുന്ന അവനെ രക്ഷപ്പെടുത്താന്‍ ജാമ്യമെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരല്പം സ്നേഹത്തോടെ തുറന്നു സംസാരിക്കുകയേ വേണ്ടിവന്നുള്ളൂ,അവന്റെ വ്രണിതാഭിമാനത്തെ ചികിത്സിക്കാന്‍.ഒരു പത്തുകൊല്ലം കഴിഞ്ഞ് ഒരിയ്ക്കല്‍ ബസില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ അവന്‍ കൈകള്‍ ചേര്‍ത്തുവെച്ച് സ്നേഹത്തോടെ അനുസ്മരിച്ചത് അന്നത്തെ രക്ഷപ്പെടുത്തലിനെക്കുറിച്ച് മാത്രമായിരുന്നു.(ഇപ്പോള്‍ അവന്‍ കേന്ദ്ര സര്‍വ്വീസില്‍ CMFRI ല്‍ എഞ്ചിനീയറായി ജോലി നോക്കുന്നു)

Prasanna Raghavan said...

കലാധാരന്‍ മാഷേ,
അദ്ദ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ ഇവര്‍ രണ്ടൂകൂട്ടര്‍ക്കും തുല്യ മഹത്വ സ്ഥാനം കൊടുക്കുന്ന ഒരു സമൂഹമാണല്ലോ നമ്മുടേത്. പക്ഷെ ഇവര്‍ രണ്ടൂകൂട്ടരും കുട്ടികളുടെ വളര്‍ച്ചയില്‍ എത്രമാത്രം നെഗറ്റീവ് ഇമ്പാക്റ്റുകള്‍ ഉണ്ടാക്കുന്നു എന്നുള്ളത് ഇനിയും മനസിലാക്കേണ്ടതുണ്ട്,

ഈ പറഞ്ഞ അദ്ധ്യാപകര്‍, അവരുടെ മക്കളുടെ നേര്‍ക്കും ഇങ്ങനെ തന്നെയായിരിക്കും പെരുമാറാന്‍ കൂടുതല്‍ സാദ്ദ്യത, മറ്റുള്ളവരുടെ മുന്‍പില്‍ മക്കളെ സ്പ്പോര്‍ട്ടു ചെയ്യും. പക്ഷെ മക്കളോടു തനിച്ചാകുമ്പോള്‍ ഇവര്‍ ക്രൂരമായായിരിക്കും പെരുമാറാന്‍ കൂടുതല്‍ സാദ്യ്യത. കുട്ടികളേക്കാല്‍ കൂടുതല്‍ ചികിത്സ വേണ്ടത് അദ്ധ്യാപകര്‍ക്കാണ്. വിശദമായ പോസ്റ്റിനു നന്ദി.

ഹെല്പ് ഡെസ്കിനെക്കുറിച്ച് കൂടുതല്‍ വിവരം എങ്ങനെ കിട്ടും ലിങ്കുകള്‍ അയച്ചു തരുമോ? എന്തുകൊണ്ടാണ് ഈ ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനം എല്ലാസ്ഥലങ്ങളിലും, അഥവാ സ്കൂളുകളിലും ഒരു പോലെയാകാത്തത്.

Ajayakumar.V said...

കുട്ടികളെ മികച്ച പൗരനായി വളര്‍ത്തുകയാണ്അദ്ധ്യാപകന്‍ ചെയ്യേണ്ടത്‌.അല്ലാതെ അവരെ പുറത്താക്കുകയല്ല.കുട്ടിയെ പുറത്താക്കാനോ പുറത്താക്കുമെന്ന് ഭീഷിനിപ്പെടുതാണോ ആരും അധ്യാപകര്‍ക്ക്‌ അധികാരം നല്‍കിയിട്ടില്ല .ഇവിടെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നത് കുട്ടി അല്ല ,അധ്യാപകനാണ്. ശിഷിക്കെണ്ടത് നിയമവും പോലീസും .
അധ്യാപകര്‍ക്ക്‌ സ്വന്തം മനസ്സിന്‍റെ വൈകൃതങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായ്‌ കുട്ടികള്‍ മാറാന്‍ പാടില്ല . ഈ അധ്യാപകരെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍അയക്കണം

Ajayakumar.V said...

കുട്ടികളെ മികച്ച പൗരനായി വളര്‍ത്തുകയാണ്അദ്ധ്യാപകന്‍ ചെയ്യേണ്ടത്‌.അല്ലാതെ അവരെ പുറത്താക്കുകയല്ല.കുട്ടിയെ പുറത്താക്കാനോ പുറത്താക്കുമെന്ന് ഭീഷിനിപ്പെടുതാണോ ആരും അധ്യാപകര്‍ക്ക്‌ അധികാരം നല്‍കിയിട്ടില്ല .ഇവിടെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നത് കുട്ടി അല്ല ,അധ്യാപകനാണ്. ശിഷിക്കെണ്ടത് നിയമവും പോലീസും .
അധ്യാപകര്‍ക്ക്‌ സ്വന്തം മനസ്സിന്‍റെ വൈകൃതങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായ്‌ കുട്ടികള്‍ മാറാന്‍ പാടില്ല . ഈ അധ്യാപകരെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍അയക്കണം

സുജനിക said...

ക്രിമിനലുകള്‍ അധ്യാപകസമൂഹത്തിലും ഉണ്ടെന്ന് എല്ലാര്‍ക്കും അറിയാം. അവര്‍ക്ക് സൗകര്യം നല്കുന്ന ഫൂഡല്‍ അന്തരീക്ഷം എല്ലാ സ്കൂളിലും ഉണ്ട്. അധ്യാപകര്‍ കുട്ടിയോടും സഹപ്രവര്‍ത്തകരോടും ക്രൂരത കാണിക്കുന്നു. മേലധികാരികള്‍ അധ്യാപകരോട്; എ.ഇ.ഓ ഓഫീസിലെ ക്ളര്‍ക്കിന്റെ മുന്നില്‍ വിയര്‍ക്കുന്ന ഹേഡ്മാഷ്!നമ്മുടെ സ്കൂളുകള്‍ അനുദിനം ക്രിമിനല്വല്ക്കരിക്കപ്പെടുന്നുണ്ടോ?

mehaboob said...

സര്‍
ഇതിന്റെ ഒരു പ്രിന്റൌട്ട് നമ്മുടെ പരിശീ ലനങ്ങളില്‍ നല്കാന്‍ കഴിയണം ഇനിയെങ്കിലും അധ്യാപകരുടെ കണ്ണ് തുറക്കണം,അധ്യാപകന്റെ ഭാഷ സ്നേഹത്തിന്റെതാകണം ,

drkaladharantp said...

വളരെ വേദനാജനകമായ കാര്യമാണ് അധ്യാപകര്‍ അവരെ തിരിച്ചറിയുന്നില്ല എന്നത്.
.
തനിക്കു നേരെ വിരല്‍ ചൂണ്ടാന്‍ ആരുമില്ലെന്ന ധാരണയാണ് അധ്യാപകര്‍ക്ക്. എല്ലാ അധികാരവും അവരില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അത് മാറണം.കുട്ടികളോടും വിനയമുള്ളവരാകണം.
ഞാന്‍ ഓമല്ലൂര്‍ ഹൈ സ്കൂളില്‍ പഠിപ്പിക്കുമ്പോള്‍ ശ്രീ ഗോപാല കൃഷ്ണന്‍ സാര്‍ ആയിരുന്നു എച് എം. അദ്ദേഹം കെ എസ് ടി യെ ജില്ലാ പ്രസിടന്ടു കൂടിയായിരുന്നു. സ്കൂളില്‍ എന്ത് നടന്നാലും ആദ്യം കുട്ടികളുടെ യോഗം കൂടും അവരുടെ അഭ്പ്രായം തേടും. സ്റാഫ് മീറ്റിംഗില്‍ അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. പി ടി എ യിലും. ഇങ്ങനെ കുട്ടികളുടെ ശബ്ദം വിലമതിച്ച ആ അദ്ധ്യാപകന്‍ നല്‍കിയ സന്ദേശം വലുതാണ്‌. ഇത്തരം അനുഭവം എല്ലാ സ്കൂളുകളിലും ഇല്ല.
ഒരു വിഭാഗം അധ്യാപകര്‍ ക്രിമിനലുകളും അഴിമതിക്കാരും ആകുന്നതു ഒരിക്കലും ഭൂഷണമല്ല.
ഇവിടെ നഗ്നമായ നിയമ ലഘനം .
സ്കൂള്‍ ഒരു സമൂഹത്തിന്റെ ചെറു രൂപമാണ്. അവിടെയുള്ള ബന്ധങ്ങള്‍ ,ജീവിതാനുഭവങ്ങള്‍ ഇവ കുട്ടികള്‍ സസൂക്ഷമം നിരീക്ഷിക്കുന്നു
ചുമതലയുള്ള പിരീഡില്‍ ക്ലാസില്‍ കാണാത്ത അധ്യാപകര്‍ ,കുട്ടികളെ കേള്‍കാന്‍ തയ്യരാകത്ത്തവര്‍, ഏക പക്ഷീയമായി നിയമങ്ങള്‍ അടിചെല്‍പ്പിക്കുന്നവര്‍, മര്‍ദന സംസ്കാരം അനിവാര്യമാണെന്ന് കരുതുന്നവര്‍ കുട്ട്ടികളോട് വിനിമയം ചെയ്യുന്നത് എന്താണ്
-നിങ്ങള്ക്ക് ഇഷ്ടമില്ലാത്തത് കണ്ടാല്‍ കായികമായി നേരിടാം.
-വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും ദുര്‍ബലരെ (കുട്ടികള്‍, പാര്‍ശ്വ വാത്കതൃക്കപ്പെട്ടവര്‍,, പ്രായമായവര്‍ ) അവഗണിക്കാം നിശബ്ദരാക്കാം,
-മറു പക്ഷം നിന്ന് ഒരിക്കലും ചിന്തിക്കരുത്.
-പ്രശ്ന പരിഹാരത്തിന് ജനാധിപത്യപരമായ പലവിധ മാര്‍ഗങ്ങള്‍ ഉണ്ടെന്നു കരുതരുത്
-തെറ്റുകളോട് പൊറുക്കരുത്.
-ആരും ചോദിക്കനില്ലെങ്കില്‍ എന്തും ആകാം.
അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആളുകള്‍ ഏറെ .
കുട്ടികളുടെ അവകാശം അത് ????

.

ഹോംസ് said...

മറ്റുള്ളവരുടെ ചെറിയ വിമര്‍ശനങ്ങള്‍ വരെ അസഹിഷ്ണുതയോടെ കാണുന്ന ഈ ഫ്യൂഡല്‍ പ്രഭുക്കള്‍ സമചിത്തതയോടെ ഇത് വായിച്ച് പ്രതികരിച്ചെങ്കില്‍..!

കരിപ്പാറ സുനില്‍ said...

പോസ്റ്റ് വളരെ നന്നായിട്ടുണ്ട് . കുട്ടികള്‍ കുറ്റം ചെയ്താല്‍ സ്വീകരിക്കേണ്ട മനശ്ശാസ്ത്രപരമായ സമീപന രീതിയെക്കുറീച്ച് വ്യക്തമായ ഒരു പൊതുസമീപനം ( സര്‍ക്കാര്‍ അംഗീകൃതം ) ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .

drkaladharantp said...

സ്കൂളുകളിലെ പീഡനം തടയാന്‍ കേന്ദ്ര വനിത-ശിശുക്ഷേമവകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കി സ്കൂളുകളില്‍ നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ പതിവുള്ള ശിക്ഷാരീതികളെല്ലാം ഈ മാര്‍ഗരേഖയില്‍ പട്ടികയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരിക പീഡനത്തിനു പുറമെ വൈകാരികമായി പീഡിപ്പിക്കുന്ന ശിക്ഷാരീതികളും പട്ടികയിലുണ്ട്. കുട്ടികളെ നന്നാക്കാനെന്ന രീതിയില്‍ നടപ്പാക്കുന്ന മറ്റു രീതികളും വിവരിക്കുന്നു. ഇവയെല്ലാം പാടില്ലാത്തവയാണെന്ന് മുന്നറിയിപ്പും നല്‍കുന്നു. പന്ത്രണ്ടിനം ശാരീരിക ശിക്ഷകള്‍ പട്ടികയിലുണ്ട്.

1. സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തുക,

2. സ്കൂള്‍ബാഗ് തലയില്‍ ചുമന്നുനില്‍ക്കാന്‍ നിര്‍ബന്ധിക്കുക,

3. ദിവസം മുഴുവന്‍ വെയിലത്തു നിര്‍ത്തുക,

4. മുട്ടിലിഴഞ്ഞ് ജോലികള്‍ ചെയ്യിക്കുക,

5. ബെഞ്ചില്‍ കയറ്റിനിര്‍ത്തുക,

6. കൈകള്‍ പൊക്കി നിര്‍ത്തുക,

7. പെന്‍സില്‍ കടിച്ചുപിടിച്ചു നിര്‍ത്തുക,

8. കാലിനടിയിലൂടെ കൈകള്‍ കടത്തി ചെവിയില്‍ പിടിപ്പിക്കുക,

9. കൈകള്‍ കെട്ടിയിടുക,

10. തുടര്‍ച്ചയായി ഇരുത്തുകയും എഴുന്നേല്‍പ്പിക്കുകയും ചെയ്യുക,

11. നുള്ളുകയും ചൂരലിനു തല്ലുകയും ചെയ്യുക,

12. ചെവിപിടിച്ചു തിരിക്കുക.

വൈകാരിക ശിക്ഷകളുടെ പട്ടികയില്‍ എട്ടിനങ്ങളുണ്ട്. അവയിങ്ങനെ:-

1. എതിര്‍ലിംഗത്തില്‍പ്പെട്ട കുട്ടിയെക്കൊണ്ട് തല്ലിക്കുക,

2. ചീത്തപറയുക, അധിക്ഷേപിക്കുക, അപമാനിക്കുക,

3. ചെയ്ത തെറ്റ് എഴുതിപ്പതിപ്പിച്ച് സ്കൂള്‍പരിസരത്ത് നടത്തുക,

4. ക്ലാസ്മുറിയുടെ പിന്നില്‍ നിര്‍ത്തി ജോലിചെയ്യിക്കുക,

5. രണ്ടുദിവസത്തേക്കും മറ്റും സസ്പെന്‍ഡ് ചെയ്യുക,

6. "ഞാന്‍ വിഡ്ഢിയാണ്", "ഞാന്‍ കഴുതയാണ്" എന്നൊക്കെ കുട്ടികളുടെ പിന്നില്‍ എഴുതിത്തൂക്കുക,

7. അധ്യാപകന്‍/അധ്യാപിക പോകുന്ന ക്ലാസിലൊക്കെ തെറ്റുചെയ്ത കുട്ടിയെ കൊണ്ടുപോയി അപമാനിക്കുക,

8. ആണ്‍കുട്ടികളുടെ ഷര്‍ട്ടഴിച്ച് നിര്‍ത്തുക.

ഇത്തരം ശിക്ഷകള്‍ കുട്ടികളെ നന്നാക്കാന്‍ ഒരുതരത്തിലും ഗുണംചെയ്യില്ലെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ദോഷമേ ചെയ്യൂ. അച്ചടക്കലംഘനം ആവര്‍ത്തിക്കുന്നതില്‍നിന്ന് കുറച്ചുകാലത്തേക്ക് കുട്ടിയെ തടയാന്‍കഴിഞ്ഞേക്കും. പക്ഷേ കുട്ടിക്ക് വിഷയം മനസ്സിലാക്കുന്നതിനോ ബുദ്ധി വളരുന്നതിനോ ഈ ശിക്ഷ ഉപകരിക്കില്ല. മറ്റുതരത്തിലുള്ള ചില "പരിഷ്കരണ" ശിക്ഷകളും പാടില്ലാത്തവയുടെ പട്ടികയില്‍ മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1.സ്കൂളിന്റെ ഇടവേളസമയത്തും ഉച്ചഭക്ഷണസമയത്തും മറ്റും കുട്ടിയെ തടഞ്ഞുവയ്ക്കുക,

2. ഇരുട്ടുമുറിയില്‍ അടയ്ക്കുക,

3. രക്ഷിതാക്കളെ കൊണ്ടുവരാനും അവരോട് വിശദീകരണം വാങ്ങിവരാനും ആവശ്യപ്പെടുക,

4. കുട്ടികളെ വീട്ടില്‍ പറഞ്ഞുവിടുകയോ സ്കൂള്‍ഗേറ്റിനു പുറത്തുനിര്‍ത്തുകയോ ചെയ്യുക,

5. ക്ലാസിന്റെ തറയില്‍ ഇരുത്തുക,

6. ശിക്ഷയായി സ്കൂള്‍പരിസരം വൃത്തിയാക്കിക്കുക,

7. കളിക്കളത്തിലോ സ്കൂളിനു ചുറ്റുമോ ഓടിക്കുക,

8. പ്രിന്‍സിപ്പലിനു മുന്നിലേക്ക് പറഞ്ഞുവിടുക,

9. അറിയാത്ത പാഠം ക്ലാസില്‍ പഠിപ്പിക്കാന്‍ കുട്ടിയെ നിയോഗിക്കുക,

10. അധ്യാപിക/അധ്യാപകന്‍ വരുന്നതുവരെ നിര്‍ത്തുക,

11. കലണ്ടറിലും ഡയറിയിലും മുന്നറിയിപ്പുകള്‍ എഴുതി നല്‍കുക,

12. വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തുക,

13. കളിക്കാനോ മറ്റു പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കോ വിടാതിരിക്കുക,

14. ശിക്ഷയായി മാര്‍ക്ക് കുറയ്ക്കുക,

15. മൂന്നുദിവസം വൈകിവന്നാല്‍ ഒരുദിവസം വരാത്തതായി കരുതുക,

16. അധികമായി പകര്‍ത്തെഴുത്ത് (Imposition) ശിക്ഷയായി നല്‍കുക,

17. ശിക്ഷയായി ഫൈന്‍ ഈടാക്കുക,

18. ക്ലാസില്‍ കയറ്റാതിരിക്കുക,

19. ഒരു പീരേഡോ ദിവസമോ ആഴ്ചയോ മാസമോ മുഴുവന്‍ ക്ലാസ്മുറിയില്‍ ഇരുത്തുക,

20. പ്രോഗ്രസ് കാര്‍ഡില്‍ മോശം പരാമര്‍ശം എഴുതുക.

ചുരുക്കത്തില്‍ നാട്ടുനടപ്പെന്ന രീതിയില്‍ സ്കൂളുകളില്‍ ഇന്ന് നിലനില്‍ക്കുന്ന ശിക്ഷകളെല്ലാം വിലക്കുന്നതാണ് മാര്‍ഗരേഖ.

Akbar said...

ബ്ലോഗെഴുത്തും വായനയും വെറും നേരം പോക്ക് മാത്രമല്ലെന്ന് നമുക്ക് ബോധ്യമാവുക ഗൌരവ ബുദ്ധ്യാ വിഷയങ്ങളെ സമീപിക്കുന്ന ഇത്തരം ബ്ലോഗുകള്‍ കാണുമ്പോഴാണ്

ഏതാനും പോസ്റ്റുകള്‍ ഞാന്‍ നോക്കി. അഭിനന്തനാര്‍ഹമാണ് താങ്കളുടെ ശ്രമം.

drkaladharantp said...

കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ...
പത്തനംതിട്ടയില്‍ നാല് കുട്ടികള്‍ ഈ അധ്യയന വര്ഷം ആത്മഹത്യ ചെയ്തു എന്ന് രാജേഷ്‌ അറിയിക്കുന്നു
കൊല്ലം ജില്ലയില്‍ ഈ മാസം ഒരു ഒന്‍പതാം ക്ലാസുകാരി ജീവിതത്തിനു ഫുള്‍ സ്റ്റോപ് ഇട്ടു
ഈ കുട്ടികള്‍ക്ക് മനസ്സ് തുറന്നു പറയാന്‍ സ്കൂളില്‍ ഒരു മാഷോ ടീച്ചറോ ഇല്ലാതെ പോകുന്നല്ലോ..
രാജേഷ് ഒരു സ്കൂളില്‍ ചെന്നപ്പോള്‍ വരാന്തയില്‍ ഒരു പെണ്‍കുട്ടി നിന്ന് കരയുന്നു. അവള്‍ക്കാരോ ഒരു പ്രേമ ലേഖനം കൊടുത്തു
ടീച്ചര്‍ അത് പരസ്യമാക്കി
അവള്‍ ആത്മഹത്യ ചെയ്യാഞ്ഞതു ഭാഗ്യം.
പ്രേമലേഖനം കൈകാര്യം ചെയ്യുന്ന വിധം ഇങ്ങനെയാണോ..?ഈ അധ്യാപകരുടെ മനോരോഗം എപ്പോഴാ മാറുക?
നിസാര്‍ പങ്കുവെച്ച അനുഭവം നോക്കൂ. അത് പോലെ അല്ലെ വേണ്ടത്?
ഞാന്‍ ടി ടി സിക്ക് പഠിക്കുമ്പോള്‍ ഇന്റര്‍ വെല്‍ എന്നത് ഒരു ക്രൂര വേളയാണ് .ആണ്‍ കുട്ടികള്‍ പുറത്ത് പോയിട്ട് വന്നാല്‍ പിന്നെ പെണ്‍കുട്ടികള്‍ക്ക് പോകാം. ക്ലാസിനു പുറത്ത് വെച്ച് അവര്‍ കണ്ടു മുട്ടിയാലോ.? അന്ന് ഞങ്ങള്‍ ഒരു ന്യൂന പക്ഷം പ്രതിരോധിക്കാന്‍ ഉണ്ടായിരുന്നു
വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ അനീതിക്കെതിരെ ചോദ്യം ഉയരാതായോ ?
ഈ അധ്യാപകര്‍ അവരുടെ ടി ടി സി. ബി എഡ് പഠന കാല സൗഹൃദം അതിന്റെ അനുഭവ പാഠങ്ങള്‍ ഓര്‍ക്കുന്നത് നന്നാകും.

K S Sreekumar said...

കുട്ടികളെ നാളെയുടെ നല്ല പൌരന്മാരായി വളർത്തുന്നതിനു മാതാപിതാക്കളെ പോലെ തന്നെ അധ്യാപകർക്കും വലിയ പൻകാണുള്ളത്. പണം കൊടുത്ത് ഒരു ജോലിക്കുവേണ്ടി അധ്യാപകരായിതീരുന്നവർക്ക് ആ ലക്ഷ്യം എത്രമാത്രം നിറവേറ്റാൻ കഴിയുന്നു എന്ന് സംശയമാണ്. ഒരു കുട്ടിയുടെ ബാഗിൽനിന്നും മദ്യകുപ്പി കണ്ടെത്തിയ സംഭവം എന്റെ സുഹ്യത്തായ ഒരധ്യാപകൻ പറയുകയുണ്ടായി. എന്നാൽ അഭിമാനത്തോടെ അയാളെ അതുപറയാൻ പ്രേരിപ്പിച്ചത് അതിനുശേഷമുള്ള സംഭവമാണ് - അയാളും മറ്റു സഹാധ്യാപകരും കൂടി ലൈബ്രറിയിലിരുന്ന് ആ മദ്യം കുടിച്ച് തീർത്തത്രെ!!!! ഇതാണ് സ്തിഥി.

സുജനിക said...

അധ്യാപകരുടെ കുറ്റകൃത്യങ്ങള്‍:
1. ക്ളാസില്‍ പോകാതിരിക്കുക; നേരം വൈകി ചെല്ലുക; ചെന്നാല്‍ ഒന്നും പഠിപ്പിക്കാതിരിക്കുക
2. കുട്ടികളുടെ സംശയങ്ങള്‍ അവഗണിക്കുക
3. പഠിപ്പിക്കാതിരിക്കുക; എന്നിട്ട് എല്ലാം പഠിപ്പിച്ചു എന്ന് വരുത്തിത്തീര്‍ക്കുക
4. തന്റെ വിഷയത്തില്‍ ഒരു താല്‍പ്പര്യവും തനിക്കില്ലെന്ന് വീമ്പിളക്കുക; മറ്റു വിഷയങ്ങളില്‍ ഇടപെടുക
5. പ്രേമലേഖനം, അശ്ളീല സി.ഡി എന്നിവ പിടിച്ചെടുത്താല്‍ അതെല്ലാം ആര്‍ത്തിയോടേ കൂട്ടായിരുന്ന് കാണുക
6. ആഭരണപ്രദര്‍ശനം, ശരീരപ്രദര്‍ശനം , പൊങ്ങച്ചം പറയല്‍
7. പല മട്ടിലും പേടിപ്പിക്കുക
8. ചിലരെ മാത്രം സവിശേഷമായി പരിഗണിക്കല്‍
9. അധികാരികളെ അനുസരിക്കാതിരിക്കല്‍ (അക്കാദമിക്ക് കാര്യങ്ങളില്‍)
10. എന്തു പുതിയ കാര്യവും 'അതൊക്കെ പഴയത് തന്നെ; താന്‍ എന്നുമുതലേ ചെയ്തുകൊണ്ടിരിക്കുന്നത, ' എന്ന് സമര്‍ഥിക്കല്‍
11. ക്ളാസിലെ ഒരു കുട്ടിയുടേയും പേരുപോലും അറിയില്ലെന്ന് അഭിമാനിക്കല്‍ ; എല്ലാവരുടേയും എല്ലാം അറിയാം എന്ന് വീമ്പിളക്കല്‍
12. എന്തു കാര്യത്തിന്നും സ്വയം ഉണ്ടാക്കുന്ന/ തീരുമാനിക്കുന്ന പരിഹാരങ്ങള്‍ നടപ്പാക്കല്‍
13. പരീക്ഷ എഴുത്ത് തീരുന്നതിന്ന് മുന്‍പ് ഉത്തരക്കടലാസ് പിടിച്ചു വാങ്ങല്‍
14. കോപ്പിയടിക്കുന്നത് കണ്ടിട്ടും അതിനെതിരെ നടപടിയെടുക്കാതിരിക്കല്‍
15. പരീക്ഷാഹാളില്‍ നിന്ന് ഉറക്കെ നാട്ടുവര്‍ത്തമാനം പറയല്‍; കുട്ടികളുടെ സാന്നിധ്യം പോലും മറക്കല്‍
16. തനിക്കുപോലും മനസ്സിലാവാത്ത സംഗതികള്‍ അവ്യക്തമായി പറഞ്ഞ് കുട്ടിക്ക് മനസ്സിലായില്ല എന്ന് കുറ്റപ്പെടുത്തല്‍ ; നിനക്കൊക്കെ അത്രയേ മനസ്സിലാവൂ എന്ന് കളിയാക്കല്‍
17 ഇരട്ടപ്പേര്‍, ജാതിപ്പേര്‍, സ്ഥലപ്പേര്‍ എന്നിവ വിളിച്ച് കളിയാക്കല്‍
18. സഹപ്രവര്‍ത്തകരോട് അമര്യാദയായി പെരുമാറല്‍; അശ്ലീല ഭാഷണം, പൊങ്ങച്ചം
19.ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിയല്‍ , സഹകരിക്കാതിരിക്കല്‍ , രോഗാഭിനയം , അധികാരികളില്‍ കുറ്റം ചാര്‍ത്തല്‍
20.താന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ സ്വന്തം കുട്ടിയെ ചേര്‍ക്കാതിരിക്കല്‍ ; അതിന്ന് കാരണങ്ങള്‍ നിരത്തല്‍

drkaladharantp said...

ഓരോ ദിവസവും കുട്ടികള്‍ക്ക് അവിസ്മരണീയമായ പഠനാനുഭവങ്ങള്‍ ഒരുക്കുന്ന അധ്യാപകര്‍ ആ സ്കൂളിന്റെ മുഖം മാറ്റും
അവര്‍ക്ക് വാ തോരാതെ ഓരോ കുട്ടിയെ കുറിച്ചും പറയാന്‍ ഏറെ വിശേഷങ്ങള്‍ ഉണ്ടാകും
ആവേശം അവരില്‍ പ്രസരിക്കും
പുതിയ കണ്ടെത്തല്‍ പങ്കിടാന്‍ അവര്‍ എസ് ആര്‍ ജി യോഗങ്ങള്‍ ഉപയോഗിക്കും
കുട്ടികളോട് താന്‍ ഇനിയും എങ്ങനെയൊക്കെ മെച്ചപ്പെടണം എന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് തുറന്നു ചോദിക്കും .പേര് വെക്കാത്ത കടലാസില്‍ എഴുതി വാങ്ങും
എനിക്ക് മനസ്സ് തുറക്കാനും വിശ്വസിക്കാനും ഒരാള്‍ സ്കൂളില്‍ ഉണ്ടെന്നു ചിന്തിക്കുന്ന കുട്ടികള്‍
രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ വിളിച്ചു അധ്യാപിക ഇടയ്ക്കിടെ കുട്ടിയുടെ നന്മകളെ പറ്റി പറയും
ചിലപ്പോള്‍ ക്ലാസില്‍ ഒരു കഴിവ് പ്രകടിപ്പിക്കുനത് റിക്കാര്‍ഡു ചെയ്തു അവരെ കേള്‍പ്പിക്കും. രക്ഷിതാക്കളെയും .
കൊച്ചു കൊച്ചു വിശേഷങ്ങള്‍ അവരുമായി പങ്കിടും
കുട്ടികളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ വളര്‍ത്തും
പ്രചോദനം മാത്രമാണ് എന്നും കുട്ടികള്‍ക്ക് നല്‍കുക
അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്നുമേ ചെയ്യില്ല

പേര്‌ ചൊല്ലി വിളിക്കുന്ന .ചുമലില്‍ തട്ടി ആശ്വസിപ്പിക്കുന്ന , അസാന്നിദ്ധ്യത്തില്‍ ഉത്കണ്ടപ്പെടുന്ന ഒരു ടീച്ചര്‍ നാം ആഗ്രഹിക്കുന്നു
അതാണ്‌ രാമന്‍കുട്ടി മാഷ്‌ തുടങ്ങി വെച്ച ചര്‍ച്ച
ഇനിയും കൂട്ടാനുണ്ടാകും നല്ല ടീച്ചറെ കുറിച്ചുള്ള വാക്യങ്ങള്‍
അവ പ്രതീക്ഷിക്കാമോ

sudha m c said...

കഷ്ടം തന്നെ അവിടത്തെ ഒരൊറ്റ അധ്യാപകരും ആ കുഞ്ഞില്‍ സ്വന്തം മകനെ കണ്ടില്ലേ മൊത്തമായും ചില്ലറയായും കുട്ടികളുടെ മനസ്സ് അറിയാം എന്നഹങ്കരികുന്ന
ഞങ്ങള്‍ അദ്യാപകരോട് നീ പൊറുക്കണേ കുഞ്ഞേ

sudha m c said...
This comment has been removed by the author.
Kattil Abdul Nissar said...

മുഴുവന്‍ വായിക്കാനുള്ള മനസ്സാന്നിധ്യം ഇല്ല .
അദ്ധ്യാപകന്‍ എന്ന വാക്കിനെ വ്യഭിചരിക്കുന്നവരോട്
പ്രതിഷേധത്തോടെ ....................

drkaladharantp said...

ഒമ്പതാം ക്ലാസുകാരന്റെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രിന്‍സിപ്പലിനെതിരെ കേസ്
കോഴിക്കോട്്: അശ്ലീല സിഡി മറ്റൊരു വിദ്യാര്‍ഥിക്ക് കൈമാറിയെന്ന കുറ്റത്തിന് ഒമ്പതാം ക്ലാസുകാരനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ച കുറ്റത്തിന് സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എ ചെന്താമരാക്ഷനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 305-ാം വകുപ്പനുസരിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്നത് സംബന്ധിച്ച വകുപ്പാണ് പ്രിന്‍സിപ്പലിനെതിരെ ചുമത്തിയത്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് വധശിക്ഷയോ, ജീവപര്യന്തം കഠിനതടവോ, പത്തുവര്‍ഷം തടവോ ശിക്ഷ ലഭിക്കാം.

Ajikumar wayanadan said...

ഇത്തരം അനുഭവങ്ങള്‍ നമ്മുടെ എല്ലാ അധ്യാപകരും വായിച്ചിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഗസ്റ്റ് അധ്യാപകരും കുട്ടികളും തമ്മില്‍ വളരെക്കുറഞ്ഞ പ്രായവ്യത്യാസം നിലവിലുള്ള നമ്മുടെ സ്കൂളുകളിലെ ഹയര്‍സെക്കണ്ടറി വിംഗില്‍ ഇത്തരം ധാരാളം പ്രശ്നങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇങ്ങെയുള്ള അധ്യാപകര്‍ക്ക് കൗണ്‍സലിംഗോ, ഒരു വര്‍ഷത്തെ നിര്‍ബന്ധിത കൗണ്‍സലിംഗ് പഠനമോ ശുപാര്‍ശ ചെയ്യേണ്ടതല്ലേ...? അജികുമാര്‍, വയനാട്.

minimathew said...

വികസിതമെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഈ സമൂഹത്തിലെ അധ്യാപകരുടെ ഇത്രമാത്രം ക്രൂരമായ ഇടപെടല്‍ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല . സുബിന്‍ എന്ന കുട്ടിയെപ്പോലെ ആത്മഹത്യ ചെയ്തിട്ടില്ല എങ്കിലും മാനസികമായി മരണം വരിച്ച എത്രയോ കുട്ടികളാണ് നമ്മുടെ ഇടയിലുള്ളത്. കുട്ടികളുടെ മനസറിയാതെ അവരെ ദ്രോഹിക്കുന്നവര്‍ക്കെതിരെ എന്തു നടപടികളാണ് നാം നടത്തിയിട്ടുള്ളത് .ഹെല്പ് ഡസ്ക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ദൂരദര്‍ശന്‍ പ്രോഗ്രാം പൂര്‍ണ പങ്കാളിത്തത്തോടെ കാണാന്‍ ശ്രമിച്ച എത്ര സ്കൂളുകളുണ്ട് ?ആ പ്രോഗ്രാമ്മിനെ അവഗണിച്ച സ്ക്കൂളുകല്‍ക്കെതിരെ എന്താണ് നാം സ്വീകരിച്ച നയം ?

നമ്മുടെ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങള്‍ എന്തെന്ന് കാണാന്‍ ശ്രമിക്കാതെ അവരുടെ വിക്ര്തികള്‍ക്കോ , കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്കോ ടി സി ആണ് ഏക പരിഹാരം എന്ന ചിന്ത യാണ് ബഹു ഭൂരിപക്ഷം സ്കൂളുകള്‍ക്കും . ഇത്തരം നടപടികള്‍ സ്വീകരിക്കുന്നവരാരും അധ്യപകരകാന്‍ യോഗ്യരല്ല. കാരണം അധ്യാപകര്‍ ആദ്യം പഠിക്കേണ്ട കുട്ടികളുടെ മനശാസ്ത്രം ഇവര്‍ എങ്ങനെ പാസായി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .

നിസ്സാര്‍ സര്‍ പറഞ്ഞത് പോലെ ഒരു അനുഭവം എനിക്കും പങ്കുവക്കനുണ്ട് .
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് പഠിക്കാന്‍ മിടുക്കനായിരുന്ന ഒരു അഞ്ചാം ക്ലാസുകാരനില്‍ പെട്ടെന്ന് ചില മാറ്റങ്ങള്‍ .പലപ്പോഴും സ്ക്കൂളില്‍ കുട്ടികളെ പേടിപ്പിക്കാന്‍ ശ്രമിച്ചു .ഒരു ദിവസം ഉച്ചക്ക് ഇന്റര്‍വെല്‍ സമയം അവന്‍ ഗ്രൗണ്ടില്‍ വച്ച് വല്ലാതെ വയലന്റായി . മറ്റുകുട്ടികളെല്ലാം ഭയന്ന് കരയുന്നു . ആ കുട്ടിക്ക് ടി സി കൊടുക്ക്ന്നതിനെകുറിച്ചാണ് സ്റാഫ് റൂമില്‍ ചില അധ്യാപക സുഹൃത്തുക്കളുടെ ചര്‍ച്ച . ഈ സമയം ഞാന്‍ കുട്ടികളെ എല്ലാം ക്ലാസില്‍ കയറ്റി . കുട്ടികളെല്ലാം വളരെ ഭയപ്പെട്ടിട്ടാണ് . കുട്ടികളുടെ പെടിമാറ്റാനായി പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരാശയം ,താളത്തില്‍ ചൊല്ലാന്‍ കഴിയുന്ന ,അന്ന് പഠിപ്പിച്ച കവിത ഞങ്ങള്‍ കയ്യടിച്ചു പാടി .ഏതോ ഒരാവേസം പോലെ കുട്ടികള്‍ പാടിക്കൊണ്ടേയിരുന്നു .നിറുത്താതെ പല വട്ടം .പതിയെ പതിയെ അവന്‍ സ്ക്രീനിടയിലൂടെ ഒളിഞ്ഞു നോക്കി . ഭയചകിതമായ ആ കണ്ണുകള്‍ ഇന്നും മറക്കാന്‍ കഴിയുന്നില്ല . കുട്ടികളോട് ഞാന്‍ പറഞ്ഞു അവനെ നിങ്ങള്‍ നോക്കണ്ട, പാടിക്കോളൂ . പതിയെ പതിയെ അവന്‍ സ്ക്രീനിലുള്ളിലൂടെ കടന്നു ബഞ്ചിലിരുന്നു .അപ്പോഴും ഭാവ വ്യത്യാസമില്ലാതെ ഞങ്ങള്‍ പാടുകയായിരുന്നു. ക്രമേണ അവനും പാട്ടില്‍ പങ്കെടുത്തു . ഞങ്ങള്‍ പാട്ട് നിര്‍ത്തുമ്പോള്‍ അവനിലും എന്റെ മറ്റു കുട്ടികളിലും ഒന്നും സംഭവിച്ച ഭാവം ഇല്ലായിരുന്നു . ഞാന്‍ ശ്രദിച്ച ഒരുകാര്യം എന്റെ കുട്ടികള്‍ അവനെ മനസിലാകാന്‍ ,സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു
ടി സി കൊടുക്കാന്‍ ഞങ്ങള്‍ പലരും സമ്മതിച്ചില്ല .പകരം രക്ഷകരത്തക്കളെ പറഞ്ഞു മനസിലാക്കി .( കുട്ടി എന്തോ കണ്ടു പെടിച്ചതായിരുന്നു .രക്ഷകര്‍ത്താക്കള്‍ ആരോടും പറയാതെ ചില ചരടോതിക്കളും മറ്റുമായി കഴിയുകയായിരുന്നു )ഒരു കുന്സില്ലിംഗ് കൊടുത്തു . രണ്ട് ആശ്ച്ചത്തെ ചികിത്സയും

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഒരു ബസില്‍ യാത്ര ചെയ്യവേ പിന്നില്‍ നിന്നും തിരക്കിനിടയിലൂടെ നുഷഞ്ഞു ഒരു പയ്യന്‍ എന്റെ അടുത്ത് വന്നു .എന്റെ അധ്യാപക ജീവിതത്തില്‍ അഭിമാനം തോന്നിയ ഒരു ദിവസമായിരുന്നു അന്ന് . അത് അവനായിരുന്നു .എന്റെ ..... അന്നവന് ടി സി കൊടുത്തു വിട്ടിരുന്നെങ്കില്‍ ...... ആലോചിക്കാനേ വയ്യ .
.