ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, July 13, 2013

വിദ്യാലയങ്ങളുടെ പ്രതിച്ഛായ പ്രധാനമാണ്.

(വിദ്യാലയങ്ങളിലെ എസ് ആര്‍ ജി യോഗത്തിലും വിദ്യാഭ്യാസ കൂട്ടായ്മകളിലും  ചര്‍ച്ച ചെയ്യാനുളള കുറിപ്പ് )    സമൂഹം വിദ്യാലയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നത് ആ വിദ്യാലയം തങ്ങളെ എങ്ങനെ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. വിദ്യാലയ പ്രതിച്ഛായയെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

  • വിദ്യാലയങ്ങള്‍ തമ്മിലുളള മത്സരം,
  • വിദ്യാലയത്തിലെ കുട്ടികളുടെ പ്രവേശനനിരക്ക്
  • വിദ്യാലയത്തില്‍ നിന്നും പുറത്തേക്കു വരുന്ന വാര്‍ത്തകള്‍
  • വിദ്യാലയവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ സമൂഹത്തിനു നല്‍കുന്ന ഫീഡ് ബാക്ക്.
  • പഠനനിലവാരം
  • അധ്യാപകരെക്കുറിച്ചുളള മതിപ്പ്, ‌
  • വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പരിഗണനകള്‍
  • വിദ്യാലയത്തിനു ലഭിക്കുന്ന പിന്തുണ ഇവയെല്ലാം പ്രതിച്ഛായയെ ബാധിക്കും. പ്രതിച്ഛായ നന്നായാല്‍ വിദ്യാലയം കുതിക്കും. അധ്യാപകരും വിദ്യാലയവും കരുതുന്നത് ഇന്നലെ ചെയ്തപോലെ വന്ന് ഒപ്പിട്ട് തന്നാല്‍ കഴിയുന്നപോലെ പഠിപ്പിച്ചുകൊണ്ടിരുന്നാല്‍ പ്രതിച്ഛായ ഉയരുമെന്നാണ്. അത് മിഥ്യാധാരണയാണ്. ബോധപൂര്‍വം പ്രതിച്ഛായ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം.

ആന്തരികമായ ചിട്ടപ്പെടല്‍
ആന്തരികമായ ചിട്ടപ്പെടലാണ് ആദ്യത്തെ ചുവട്. പ്രഥമാധ്യാപകര്‍ മാതൃകയാകണം

  • ജോലി ഭാരം പറഞ്ഞ് ക്ലാസില്‍ പോകാതിരിക്കുക
  • ഓഫീസ് ഡ്യൂട്ടിയെന്നു പറഞ്ഞ് വിദ്യാലയത്തില്‍ നിന്നും വിട്ടു നില്‍ക്കുക
  • എസ് ആര്‍ ജി യോഗത്തില്‍ പൂര്‍ണമായി മനസര്‍പ്പിച്ച് പങ്കാളിയാകാതിരിക്കുക
  • പ്രചോദനാത്മകമായ രീതി സ്വീകരിക്കാതിരിക്കുക
  • അധ്യാപകരുമായി നല്ല ബന്ധം വളര്‍ത്തെടുക്കാതിരിക്കുക
  • സുതാര്യമല്ലാത്ത സാമ്പത്തിക വിനിമയ രീതികള്‍ പിന്തുടരുക
  • ഗ്രൂപ്പുകളുടെ ഭാഗമാവുക
  • അധികാരി ചമയുക
  • അധ്യാപകര്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കി അവരുടെ വിമര്‍ശനമുയര്‍ത്താനുളള ശേഷി ഇല്ലാതാക്കുക
  • വിദ്യാലയത്തെക്കുറിച്ച് വിഷനില്ലാതിരിക്കുക
  • അക്കാദമിക മോണിറ്ററിംഗ് അടക്കമുളള കാര്യങ്ങളില്‍ ഉദാസീനമായ നിലപാടെടുക്കുക..ഇവയൊക്കെ വിദ്യാലയപ്രവര്‍ത്തനങ്ങളെ തിരിച്ചടിക്കും മോണിറ്ററിംഗിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒര്‍മിയില്‍ വന്ന കാര്യം ഇതാണ്.കഴിഞ്ഞ മാസം മുണ്ടക്കയം സി എം എസ്എല്‍ പി സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ റജിമോന്‍ ചെറിയാനെ കണ്ടു.വിദ്യാലയത്തിലെ എല്ലാ കുട്ടികളുടേയും കണക്കിന്റേയും ഭാഷയുടേയും നോട്ട് ബുക്കുകള്‍ അദ്ദേഹംനേരിട്ടു പരിശോധിച്ച് കുറിപ്പു തയ്യാറാക്കി. വിദ്യാര്‍ഥികളുടെ ബുക്കില്‍ പ്രഥമാധ്യാപകന്റെ കയ്യൊപ്പും പ്രോത്സാഹനവും. ഇത് വീടുകളില്‍ സൃഷ്ടിക്കുന്ന തരംഗം ആലോചിച്ചു നോക്കൂ. വിദ്യാലയനേതൃത്വത്തെക്കുറിച്ചുളള മതിപ്പ് സമൂഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാാകാനെന്താ വഴി? അക്കാദമികാസൂത്രണ സജീവത തന്നെ.

പൊതുജനസമ്പര്‍ക്ക പരിപാടി
വിദ്യാലയത്തിന്റെ  പൊതുജനസമ്പര്‍ക്ക പരിപാടികള്‍ പ്രതിച്ഛായ ഉയര്‍ത്തും. നാടിന്റെ നാവില്‍ നല്ല വാക്കു വരണം.അതിന് ആസൂത്രിതമായ പ്രവര്‍ത്തനം കൂടിയേ തീരൂ. നൂതനവും വ്യത്യസ്തവും ഗുണപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിയണം. നിങ്ങളുടെ വിദ്യാലയത്തില്‍ പൊതുസമൂഹത്തെ പങ്കെടുപ്പിക്കുന്ന എത്ര പ്രവര്‍ത്തനങ്ങളുണ്ട്. ഒന്നു ലിസ്റ്റ് ചെയ്തു നോക്കൂ. സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവര്‍ വിദ്യാലയം സന്ദര്‍ശിക്കാറുണ്ടോ? അതിനു വേണ്ടിയുളള ആലോചനകള്‍ നടത്താറുണ്ടോ?പത്രമാധ്യമങ്ങളില്‍ വിദ്യാലയത്തെക്കുറിച്ചെന്തെങ്കിലും നല്ല വാര്‍ത്തകള്‍ വരാറുണ്ടോ? വാര്‍ത്ത കൊടുക്കാറുണ്ടോ?വാര്‍ത്തയാകണമെങ്കില്‍ വാര്‍ത്താമൂല്യം വേണം. വ്യത്യസ്തത വേണം.
സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുക
വിദ്യാലയത്തില്‍ ഗംഭീരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അതു കുട്ടികളുടെ ശേഷി ഉയര്‍ത്താന്‍ വഴിയൊരുക്കുന്നുവെന്നും സമൂഹം അറിയണം. ആ നിലയ്ക്കുളള ചുവടുവെയ്പുകളിലൊന്നായിരുന്നു സ്കൂള്‍ തല മികവുത്സവം. അത് ഫണ്ട് കിട്ടിയില്ലെങ്കില്‍ നടത്തില്ല അല്ലെങ്കില്‍ മുകളില്‍ നിന്നും നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ഏറ്റെടുക്കില്ല എന്നു കരുതി ഉപേക്ഷിച്ചവരുണ്ട്. കഴിഞ്ഞ വര്‍ഷവും നടത്തിയവരുണ്ട്. വായനാവാരത്തിന് രണ്ടായിരം വായനക്കുറിപ്പുകള്‍ തയ്യാറാക്കിയ വിദ്യാലയത്തിന്റെ വാര്‍ത്ത ഫേസ് ബുക്കില്‍ കണ്ടു. ഇത് പ്രധാനമാണ്. ഈ വായനാക്കുറിപ്പുകളുടെ പതിപ്പുകള്‍ പ്രകാശിപ്പിക്കാന്‍ നാട്ടില്‍ അംഗീകാരമുളള ആളുകളെ വിളിക്കുകയും വായനാനുഭവവും മികച്ച കുറിപ്പുകളുടെ അവതരണവും കൃതികളെ ആസ്പദമാക്കിയുളള ആവിഷ്കാരങ്ങളും കൂട് തദവസരത്തില്‍ നടത്തുകയും ചെയ്താലോ?പ്രതിച്ഛായ ഉയരും. പ്രചാരണം സ്വാഭാവികമായി നടക്കും. വിദ്യാലയ ബ്ലോഗും ഗൂഗിള്‍ പ്ലസ് അക്കൗണ്ടും ഫേസ് ബുക്ക് പേജും ഉപയോഗിക്കണം. "ഉം ആരു കാണും 'എന്നാലോചിക്കുകയല്ലെ ആരെങ്കിലും കാണും എന്നു പ്രതീക്ഷിക്കുകയാണ് വേണ്ടത്. മിക്ക അധ്യാപകരും അകറ്റി നിറുത്തിയിരിക്കുന്ന ഈ സംവിധാനം നാട്ടിലെ ചെറുപ്പക്കാരുടെ ഇഷ്ടമേഖലയാണ്. അവരാണ് നാളത്തെ രക്ഷിതാക്കള്‍. ഈ ചെറു ചെറു വെബ്ബിടങ്ങള്‍ അബോധപൂര്‍വം അവരെ സ്വാധീനിക്കുന്നുണ്ട്. മൗനം ഉളളിലുളളതിനെയെല്ലാം വിനിമയം ചെയ്യില്ല.(പുഞ്ചാവി സ്കൂളിന്റെ ബ്ലോഗ് നോക്കൂ).
പ്രവര്‍ത്തനങ്ങളുടെ ദൃശ്യത
വിദ്യാലയത്തില്‍ ചെന്നാല്‍ ഇന്നലകളെയും കാണാന്‍ കഴിയണം. പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെയുളളവ  പ്രദര്‍ശിപ്പിക്കണംക്യാമറയില്‍ പടം എടുക്കാന്‍ ഇപ്പോള്‍ ഫോട്ടോഗ്രാഫറെ വിളിക്കേണ്ടതില്ല. മിക്ക വിദ്യാലയങ്ങളിലും പ്രിന്ററും ഉണ്ട്. ഫോട്ടോയുടെ പ്രിന്റെടുത്ത് ആകര്‍ഷകമായി അടിക്കുറിപ്പു സഹിതം പ്രദര്‍ശിപ്പിച്ചു കൂടേ? മൂന്നോ നാലോ ഫോട്ടോ വിവരണക്കുറിപ്പു ചേര്‍ത്ത് എ ത്രി പേപ്പറില്‍ ഫോട്ടോഷോപ്പിലെ മിനുക്കലോടെ അച്ചടിച്ചെടുക്കാന്‍ വലിയ കാശൊന്നും വേണ്ട. ലളിതമായ രീതികള്‍ ആലോചിക്കൂ. വിദ്യാലയത്തില്‍ യാദൃശ്ചികമായി പോലും എത്തുന്ന ഒരാള്‍ക്കു ഇതു കണ്ട് മതിപ്പു തോന്നണം.
മോശം വാര്‍ത്തകളുടെ ഉറവിടമാകാതിരിക്കുക
ക്ലാസിലെ കുട്ടികള്‍ കാതുളളവരാണ് വിദ്യാലയത്തിലെ ചെറുതും വലുതുമായ അസുഖകരമായ സംഭവങ്ങള്‍ അവര്‍ വീടുകളിലെത്തിക്കും.അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനും ഉണ്ടായാല്‍ ശത്രുതാമനോഭാവമില്ലാതെ സൗഹൃദപരവും ജനാധിപ്ത്യപരവുമായ രിതിയില്‍ പരിഹരിക്കാനും കഴിയണം. മറ്റുളളവരുടെ പക്ഷത്തു നിന്നും വീക്ഷിക്കുക. താണു കൊടുക്കുക എന്നിവ തോറ്റുകൊടുക്കലല്ല. വിജയിക്കലാണ്. മനസിനെ സ്വാധീനിക്കലാണ്.
ഉന്മേഷമുളള ക്ലാസുകള്‍
ഓരോ ക്ലാസും എങ്ങനെയായിരിക്കണമെന്നു ആലോചിച്ചിട്ടുണ്ടോ? എന്തെല്ലാം കാര്യങ്ങള്‍ എങ്ങനെ അത്യാകര്‍ഷകമായി ക്രമീകരിക്കാം. പഠനത്തെളിവുകള്‍, റിസോഴ്സ് മെറ്റീരിയലുകള്‍, പഠനോല്പന്നങ്ങള്‍, പ്രക്രിയാപരമായ തെളിച്ചം നല്‍കുന്ന ഇനങ്ങള്‍പഠനോപകരണങ്ങള്‍ക്ലാസിനകത്തെ മരുപ്രദേശങ്ങള്‍ ഹരിതാഭമാക്കാനുളള നടപടി ആലോചനയില്‍ വരണം. രക്ഷിതാക്കള്‍ ക്ലാസ് പി ടി എ കൂടുമ്പോള്‍ വിസ്മയലേകത്താകണം. നിറം, വിന്യാസം ഇവ പ്രധാനം.
വിദ്യാലയത്തില്‍ ഓണം വരുത്തുക
ഓണം വരുമ്പോള്‍ നാം വീടും പരിസരവും വൃത്തിയാക്കില്ലേ. വിദ്യാലയത്തില്‍ എന്നും ഓണമാണെന്നു കരുതണം. അനാവശ്യമായ ഓരു സാധനം പോലും ഒരിടത്തും ഇല്ലെന്നുറപ്പുവരുത്തണം. സ്റ്റാഫ് റൂമിനെ മുതല്‍ ചികിത്സിക്കണം.വിദ്യാലയം മാറ്റത്തിന്റെ പാതയിലാണെന്ന തോന്നല്‍ അകത്തും പുറത്തുമുളളവരിലുണ്ടാക്കുക.
നേട്ടങ്ങളുടെ ആഘോഷസന്ദര്‍ഭങ്ങള്‍
വിദ്യാലയ അസംബ്ലി മുതല്‍ എന്തെല്ലാം സന്ദര്‍ഭങ്ങളാണ് കുട്ടികളുടെ നേട്ടങ്ങള്‍, പഠനമികവുകള്‍ പങ്കിടുന്നതിനായി നാം പ്രയോജനപ്പെടുത്തുന്നത്. ഓരോ മാസത്തെയും സന്ദര്‍ഭങ്ങള്‍ ആലോചിച്ചു നോക്കൂ.എല്ലാ ക്ലാസുകാരും പരിധിയിലേക്കു വരുന്നുണ്ടോ? എല്ലാ കുട്ടികളും പരിധിയിലേക്കു വരുന്നുണ്ടോ?എല്ലാ അധ്യാപകരുടേയും പ്രവര്‍ത്തനഫലങ്ങള്‍ പരിധിയിലേക്കു വരുന്നുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളുടെ രേഖകള്‍ സൂക്ഷിക്കാറുണ്ടോ?
ക്ലാസ് ഒറ്റപ്പേജ് പത്രം
നാലാം ക്ലാസ് മുതലുളള കുട്ടികള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാനറയില്ലേ? ഒരു ലാപ് ടോപ്പില്‍ ഓരോ ആഴ്ചത്തേയും ക്ലാസ് വാര്‍ത്തകള്‍ ടൈപ്പെ ചെയ്ത് എ ഫോര്‍ പോപ്പറില്‍ പ്രിന്റെടുത്താല്‍ പത്രമായി. അതിന്റെ നാലഞ്ചുകോപ്പികള്‍ മാറി മാറി രക്ഷിതാക്കളുടെ അടുത്തെത്തട്ടെ.
കഴിവുകള്‍ കണ്ടെത്തല്‍ പോഷിപ്പിക്കല്‍ അവസരം
കലോത്സവ ഇനങ്ങളും മേളകളിലെ ഇനങ്ങളിലുമുളള പങ്കാളിത്തമാണ് കഴിവുകളുടെ പേഷണസന്ദര്‍ഭനായി കരുതുന്നത്. ഈ മേഖലകളില്‍ മാത്രമൊതുങ്ങുന്നതാണോ കഴിവുകള്‍. ഓരോ കുട്ടിയുടേയും കഴിവുകളുടെ പുസ്തകം സൂക്ഷിച്ചലല്ലേ അതു പോഷിപ്പിക്കാന്‍ കഴിയൂ. അതിനുളള അവസരങ്ങള്‍ വീട്ടുകാരുടെ മാത്രം ചുമതലയാക്കണ്ട.
അധ്യാപകരെക്കുറിച്ചുളള മതിപ്പ്.
ഇനിയുമുണ്ട് ധാരാളം.അവ പങ്കു വെക്കൂ
നടുവട്ടം വിദ്യാലയത്തിലെ ഇടപെടല്‍ ശ്രീ സന്തോഷ് പങ്കുവെക്കുന്നു.
"സാര്‍ പറഞ്ഞിരിക്കുന്ന വസ്തുതാപരമായ കാര്യം തന്നെയാണ്. സമൂഹത്തില്‍ നിന്നും സ്കൂള്‍ അകന്നുപോയി എന്നതാണ് യാഥാര്‍ത്ഥ്യം.
 സ്കൂളിനെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണ് പി.ടി.എ / എസ്.എം.സി. എന്നിവയ്ക്ക് പ്രാഥമികമായി ചെയ്യാവുന്ന കാര്യം. 
ഞാനൊരു അദ്ധ്യാപകനും ഒരു പ്രൈമറി സ്കൂളിന്റെ എസ്.എം.സി. ചെയര്‍മാനുമായ ആളാണ്. ‍
എ.പി. ഉദയഭാനുവിനേപ്പോലുള്ള ആളുകള്‍ പഠിച്ച അഭിമാനാര്‍ഹമായ പൂര്‍വ്വകാലമുള്ള സ്കൂള്‍.
 ഞാനവിടെ കുട്ടിയെ ചേര്‍ക്കുമ്പോള്‍ ഒരു ക്ലാസ്സില്‍ ശരാശരി 6 കുട്ടികള്‍ മാത്രം.
 പൂട്ടുന്ന സ്ഥിതി.സ്കൂളിലെ അദ്ധ്യാപനത്തേപ്പറ്റി ആര്‍ക്കും പരാതിയുമില്ല.
അവിടെ പഠിക്കുന്ന കുട്ടികളില്‍ 99% കര്‍ഷക തൊഴിലാളികളുടെ മക്കള്‍.
 സമൂഹത്തില്‍ ഒരു മാതിരി സാമ്പത്തികമുള്ളവരാരും തന്നെ അവിടേക്ക് കുട്ടികളെ അയക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല.
 ഈ സാഹചര്യത്തിലാണ് ഞാന്‍ എന്റെ കുട്ടിയെഅവിടെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്.
 ആ വര്‍ഷം ഞാനവിടുത്തെ പി.ടി.എ പ്രസിഡന്റായി.
 ഒപ്പം സ്കൂളില്‍ ഇടപെടാന്‍ തുടങ്ങി. ആദ്യമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി (ഞാനും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു).
 അതിന്റെ ഫലമുണ്ടായി, സ്കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവിടെ പഠിപ്പിച്ചിരുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് മൈക്ക് വാങ്ങി നല്‍കി.
 സ്കൂളിന്റെ ഫീഡിംഗ് പ്രദേശത്തുള്ള സന്നദ്ധ സംഘടനകളെ വിളിച്ചുകൂട്ടുകയായിരുന്നു അടുത്ത പരിപാടി (എന്നെ സഹായിക്കാന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ചിലരും ഉണ്ടായിരുന്നു).അവര്‍വന്നു. അവരോട് കാര്യം പറഞ്ഞു. സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രം അവര്‍ വാങ്ങിനല്‍കി. അയല്‍ക്കൂട്ടക്കാരുടെ യോഗം വിളിച്ചുകൂട്ടി. അവരോട് സ്കൂളിനേപ്പറ്റി പറഞ്ഞു. കുട്ടികളേ വിടുന്ന കാര്യം പറഞ്ഞു. അവര്‍ കുട്ടികളെ വിടാമെന്ന് ഏറ്റു.
 വര്‍ഷാവസാനം മികവ് എന്ന പേരില്‍ 20 പേജുള്ള ഒരു ജേര്‍ണല്‍ പി.ടി.എ പുറത്തിറക്കി.300 കോപ്പിയോളം പ്രിന്റു ചെയ്തു. ഇതില്‍ കുട്ടികളുടെ സൃഷ്ടികള്‍ നിര്‍ബന്ധപൂര്‍വ്വം ഉള്‍പ്പെടുത്തി. രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി വിതരണം ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിച്ചു. കുട്ടികളുടെ യൂണിഫോം പരിഷ്ക്കരിച്ചു.ടൈ ഒഴിവാക്കിക്കൊണ്ട് ഷും സോക്സ് ,ബെല്‍റ്റ് എന്നിവ കുറഞ്ഞവിലക്ക് പി.ടി.എയുടെ നേതൃത്വത്തില്‍ ലഭ്യമാക്കി.പ്രീപ്രൈമറി വേണമെന്ന ആവശ്യം ഉയര്‍ന്നു. അതും കഴിഞ്ഞവര്‍ഷം ആരംഭിച്ചു. അവിടേക്കും കുട്ടികള്‍ വന്നു തുടങ്ങി.എസ്.എസ്.എ ബാലവര്‍ക്കിനായി 1 ലക്ഷം രൂപ അനുവദിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒന്നരലക്ഷം രൂപയുടെ മൂല്യമുള്ള പ്രവര്‍ത്തനം എസ്.എം.സിയുടെ നേതൃത്വത്തില്‍നടന്നു. സ്കൂളിന്റെ അന്തരീക്ഷം ആകെ മാറി,
 കഴിഞ്ഞവര്‍ഷം പ്രീപ്രൈമറി ഉള്‍പ്പെടെ 12 കുട്ടികള്‍ ചേര്‍ന്ന സ്കൂളില്‍ 33 കുട്ടികള്‍ പുതുതായി ചേര്‍ന്നു.
 എതാനും ആഴ്ചകള്‍ക്കുമുമ്പ് സ്കൂളില്‍ എസ്.എം.സിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗ എന്ന പേരില്‍ നൃത്തം,സംഗീതം,സ്പോക്കണ്‍ എന്നിവയ്ക്കായി ഒരു കേന്ദ്രം തുടങ്ങി.
 ശനി.ഞായര്‍ ദിവസങ്ങളില്‍ സ്കൂള്‍ അന്തരീക്ഷം സംഗീതത്തിന്റേയും നൃത്തത്തിന്റേതും സ്പോക്കണ്‍ ഇംഗ്ലീഷിന്റേതുമാകും.
 അവിടുത്തെ എച്ച്.എം,അദ്ധ്യാപകര്‍,എസ്.എം.സി അംഗങ്ങള്‍ ഈ ദിവസങ്ങളില്‍ ഊഴമനുസരിച്ച് സ്കൂളിലെത്തും. ചുരുക്കത്തില്‍ ആഴ്ചയില്‍ ഏഴുദിവസവും സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. അടയ്ക്കാത്ത സ്കൂള്‍. സ്കൂളിനു സ്വന്തമായി വെബ്സൈറ്റുണ്ട്. എല്ലാം അതിലൂടെ ചെയ്യാം .വാഹസൗകര്യം, അഡ്മിഷന്‍ ,പരാതി തുടങ്ങി എന്തും.ഹരിപ്പാട് സബ് ജില്ലയിലെ ഗവ.എല്‍.പി സ്കൂള്‍ നടുവട്ടത്തേപ്പറ്റിയാണ് ഈ പറഞ്ഞത്. എ.പി. ഉദയഭാനുവിന്റെ ഭാഷയിലെ നടേവാലേല്‍സ്കൂള്‍. അദ്ദേഹത്തിന്റെ ആത്മകഥയിലെ കഥാപാത്രവും പഴയ എട്ടാംക്ലാസ് മലയാളം പാഠാവലിയില്‍ കുട്ടികള്‍ വായിച്ച ആ നടേവാലേല്‍ സ്കൂള്‍."

10 comments:

C.G.Santhosh said...
This comment has been removed by the author.
C.G.Santhosh said...

സാര്‍ പറഞ്ഞിരിക്കുന്ന വസ്തുതാപരമായ കാര്യം തന്നെയാണ്. സമൂഹത്തില്‍ നിന്നും സ്കൂള്‍ അകന്നുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. സ്കൂളിനെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണ് പി.ടി.എ / എസ്.എം.സി. എന്നിവയ്ക്ക് പ്രാഥമികമായി ചെയ്യാവുന്ന കാര്യം. ഞാനൊരു അദ്ധ്യാപകനും ഒരു പ്രൈമറി സ്കൂളിന്റെ എസ്.എം.സി. ചെയര്‍മാനുമായ ആളാണ്. ‍എ.പി. ഉദയഭാനുവിനേപ്പോലുള്ള ആളുകള്‍ പഠിച്ച അഭിമാനാര്‍ഹമായ പൂര്‍വ്വകാലമുള്ള സ്കൂള്‍. ഞാനവിടെ കുട്ടിയെ ചേര്‍ക്കുമ്പോള്‍ ഒരു ക്ലാസ്സില്‍ ശരാശരി 6 കുട്ടികള്‍ മാത്രം. പൂട്ടുന്ന സ്ഥിതി.സ്കൂളിലെ അദ്ധ്യാപനത്തേപ്പറ്റി ആര്‍ക്കും പരാതിയുമില്ല.അവിടെ പഠിക്കുന്ന കുട്ടികളില്‍ 99% കര്‍ഷക തൊഴിലാളികളുടെ മക്കള്‍. സമൂഹത്തില്‍ ഒരു മാതിരി സാമ്പത്തികമുള്ളവരാരും തന്നെ അവിടേക്ക് കുട്ടികളെ അയക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഞാന്‍ എന്റെ കുട്ടിയെഅവിടെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. ആ വര്‍ഷം ഞാനവിടുത്തെ പി.ടി.എ പ്രസിഡന്റായി. ഒപ്പം സ്കൂളില്‍ ഇടപെടാന്‍ തുടങ്ങി. ആദ്യമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി (ഞാനും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു). അതിന്റെ ഫലമുണ്ടായി, സ്കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവിടെ പഠിപ്പിച്ചിരുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് മൈക്ക് വാങ്ങി നല്‍കി. സ്കൂളിന്റെ ഫീഡിംഗ് പ്രദേശത്തുള്ള സന്നദ്ധ സംഘടനകളെ വിളിച്ചുകൂട്ടുകയായിരുന്നു അടുത്ത പരിപാടി (എന്നെ സഹായിക്കാന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ചിലരും ഉണ്ടായിരുന്നു).അവര്‍വന്നു. അവരോട് കാര്യം പറഞ്ഞു. സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രം അവര്‍ വാങ്ങിനല്‍കി. അയല്‍ക്കൂട്ടക്കാരുടെ യോഗം വിളിച്ചുകൂട്ടി. അവരോട് സ്കൂളിനേപ്പറ്റി പറഞ്ഞു. കുട്ടികളേ വിടുന്ന കാര്യം പറഞ്ഞു. അവര്‍ കുട്ടികളെ വിടാമെന്ന് ഏറ്റു. വര്‍ഷാവസാനം മികവ് എന്ന പേരില്‍ 20 പേജുള്ള ഒരു ജേര്‍ണല്‍ പി.ടി.എ പുറത്തിറക്കി.300 കോപ്പിയോളം പ്രിന്റു ചെയ്തു. ഇതില്‍ കുട്ടികളുടെ സൃഷ്ടികള്‍ നിര്‍ബന്ധപൂര്‍വ്വം ഉള്‍പ്പെടുത്തി. രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി വിതരണം ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിച്ചു. കുട്ടികളുടെ യൂണിഫോം പരിഷ്ക്കരിച്ചു.ടൈ ഒഴിവാക്കിക്കൊണ്ട് ഷും സോക്സ് ,ബെല്‍റ്റ് എന്നിവ കുറഞ്ഞവിലക്ക് പി.ടി.എയുടെ നേതൃത്വത്തില്‍ ലഭ്യമാക്കി.പ്രീപ്രൈമറി വേണമെന്ന ആവശ്യം ഉയര്‍ന്നു. അതും കഴിഞ്ഞവര്‍ഷം ആരംഭിച്ചു. അവിടേക്കും കുട്ടികള്‍ വന്നു തുടങ്ങി.എസ്.എസ്.എ ബാലവര്‍ക്കിനായി 1 ലക്ഷം രൂപ അനുവദിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒന്നരലക്ഷം രൂപയുടെ മൂല്യമുള്ള പ്രവര്‍ത്തനം എസ്.എം.സിയുടെ നേതൃത്വത്തില്‍നടന്നു. സ്കൂളിന്റെ അന്തരീക്ഷം ആകെ മാറി, കഴിഞ്ഞവര്‍ഷം പ്രീപ്രൈമറി ഉള്‍പ്പെടെ 12 കുട്ടികള്‍ ചേര്‍ന്ന സ്കൂളില്‍ 33 കുട്ടികള്‍ പുതുതായി ചേര്‍ന്നു. എതാനും ആഴ്ചകള്‍ക്കുമുമ്പ് സ്കൂളില്‍ എസ്.എം.സിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗ എന്ന പേരില്‍ നൃത്തം,സംഗീതം,സ്പോക്കണ്‍ എന്നിവയ്ക്കായി ഒരു കേന്ദ്രം തുടങ്ങി. ശനി.ഞായര്‍ ദിവസങ്ങളില്‍ സ്കൂള്‍ അന്തരീക്ഷം സംഗീതത്തിന്റേയും നൃത്തത്തിന്റേതും സ്പോക്കണ്‍ ഇംഗ്ലീഷിന്റേതുമാകും. അവിടുത്തെ എച്ച്.എം,അദ്ധ്യാപകര്‍,എസ്.എം.സി അംഗങ്ങള്‍ ഈ ദിവസങ്ങളില്‍ ഊഴമനുസരിച്ച് സ്കൂളിലെത്തും. ചുരുക്കത്തില്‍ ആഴ്ചയില്‍ ഏഴുദിവസവും സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. അടയ്ക്കാത്ത സ്കൂള്‍. സ്കൂളിനു സ്വന്തമായി വെബ്സൈറ്റുണ്ട്. എല്ലാം അതിലൂടെ ചെയ്യാം .വാഹസൗകര്യം, അഡ്മിഷന്‍ ,പരാതി തുടങ്ങി എന്തും.ഹരിപ്പാട് സബ് ജില്ലയിലെ ഗവ.എല്‍.പി സ്കൂള്‍ നടുവട്ടത്തേപ്പറ്റിയാണ് ഈ പറഞ്ഞത്. എ.പി. ഉദയഭാനുവിന്റെ ഭാഷയിലെ നടേവാലേല്‍സ്കൂള്‍. അദ്ദേഹത്തിന്റെ ആത്മകഥയിലെ കഥാപാത്രവും പഴയ എട്ടാംക്ലാസ് മലയാളം പാഠാവലിയില്‍ കുട്ടികള്‍ വായിച്ച ആ നടേവാലേല്‍ സ്കൂള്‍.

drkaladharantp said...

നന്ദി പ്രിയ സന്തോഷ്
അങ്ങയുടെ കുറിപ്പ് അധ്യാപകര്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കാന്‍ പര്യാപ്തം. അത് മുഖ്യ പോസ്റ്റിന്റെ ഭാഗമാക്കുകയാണ്. നടുവട്ടം വിദ്യാലയത്തിലെ പുതിയസംരംഭത്തെക്കുറിച്ച് ഞാനറിഞ്ഞിരുന്നു. വര്‍ക്കലയിലെ ഒരു പൊതുവിദ്യാലയം നൃത്തം, കരാട്ടേ, ചിത്രകല എന്നിവയ്ക്ക് സവിശെഷമായ പ്രാധാന്യം നല്‍കിയത് വലിയ ഫലം ചെയ്തു. പി ടി എ ഇടനില നിന്നതേയുളളൂ.വിദ്യാലയം സമൂഹത്തിന്റെ ചര്‍ച്ചാവിഷയമാകുന്നതിങ്ങനെ. ഞാന്‍ നടുവട്ടത്ത് വരാന്‍ ആഗ്രഹിക്കുന്നു. അധികം വൈകാതെ

C.G.Santhosh said...

നന്ദി സര്‍, ഗവ.എല്‍.പി.സ്കൂള്‍ നടുവട്ടത്തേക്ക് സ്വാഗതം. ഞങ്ങളുടെ വെബ് സൈറ്റ് വിലാസം http://mayilpeelinvm.weebly.com/ ‍ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് https://www.facebook.com/glpsnvm

ഷാജി said...

സർ,
ഇതൊന്നു കണ്ടു നോക്കുമല്ലോ.http://glpsarikkad.blogspot.in/2013/07/blog-post.html

Unknown said...

വിദ്യാലയത്തെ എങ്ങനെ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കാം എന്നതിന്ന് വളരെ സഹായകമ്മാണ്‍ കലാധരന്‍ മാഷ് പ്രസിദ്ധീകരിച്ച കുറിപ്പ്. ബദലുകള്‍ എത്ര സൃഷ്ടിക്കാന്‍ കഴിയും എന്നതിന്റെ ഉദഹരണ. കൂടിയാണീ വിദ്യാലയം.അക്കര സ്ക്കൂളില്‍ അവധിദിവസങ്ങളില്‍ നടന്നുവരുന്ന എഴുത്തുകൂട്ടം രചനാശില്‍പശാല ഞങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നുണ്ട്.കഴിഞ്ഞ യുറീക്കയില്‍ രണ്ടു പേജ് മുഴുവന്‍ ഞങ്ങളുടെ കുട്ടികളുടെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് വളരെ ആവേശത്തോടെയാണ്‍ കണ്ടത്. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഈ വര്‍ഷം വായനാവാരത്തിന്റെ ഭാഗമായി 90 വായനക്കൂട്ടങ്ങള്‍ ഞങ്ങള്‍ രൂപീകരിച്ചു.
സുനന്ദന്‍ , വിനോദന്‍ പാലക്കാട്
haups.blogspot.in

sujanikabooks said...

@santhosh valare aavesam tharunna vaarthakal

ഹരി/സ്നേഹതീരം പോസ്റ്റ് said...

പ്രിയ കലാധരന്‍ മാഷ്‌,
പോസ്റ്റ്‌ വായിച്ചു.പ്രിന്റ്‌ എടുത്തു.നേരെ സ്കൂളിലേക്കും കുട്ടികളിലേക്കും നടക്കുന്നു.വളരെ നന്ദി..മാഷിന്റെ ഇ-മെയില്‍ ,ഫോണ്‍ നമ്പര്‍ കിട്ടിയെങ്കില്‍ .....

drkaladharantp said...

പ്രിയഹരി
ഗണപത് വിദ്യാലയത്തിലെയും കോഴിക്കോട്ടെഅക്കാദമികസൗഹൃദത്തിന്റെയും വാര്‍ത്തകള്‍ ഞാന്‍ പ്രതീക്ഷിക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

വിദ്യാലയത്തിന്റെ പൊതുജനസമ്പര്‍ക്ക പരിപാടികള്‍ പ്രതിച്ഛായ ഉയര്‍ത്തും. നാടിന്റെ നാവില്‍ നല്ല വാക്കു വരണം.അതിന് ആസൂത്രിതമായ പ്രവര്‍ത്തനം കൂടിയേ തീരൂ. നൂതനവും വ്യത്യസ്തവും ഗുണപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിയണം