ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, February 1, 2014

'കൊരമ്പ' ഒരു പഠനപ്രവര്‍ത്തനമാകുന്നതെങ്ങനെ?

പുരാവസ്തുക്കള്‍ പഴയജീവിതത്തിന്റെ അവശേഷിക്കുന്ന തെളിവുകളാണ്.  ആ സംസ്ക്കാരത്തെയാണ് നാം നമ്മുടെ വീട്ടുമൂലയില്‍ കുഴിച്ചുമൂടുന്നത്. 
അനേകം വര്‍ഷങ്ങള്‍ക്കുശേഷം ചിതലരിച്ചുകിടന്നിരുന്ന ആ നിധികളെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ് കാനത്തൂര്‍ സ്ക്കൂള്‍ കുട്ടികള്‍. ചെല്ലപ്പെട്ടി,ഓട്ടുപാത്രങ്ങള്‍,ഭസ്മക്കൊട്ട,കോളാമ്പി,മരി, റാത്തല്‍,നാഴി,വിളക്കുകള്‍,സരസ്വതിപ്പല,ഏത്താംകൊട്ട,കൊരമ്പ,നുകം,ഉലക്ക എന്നിവ പ്രദര്‍ന വസ്തുക്കളില്‍ ചിലതുമാത്രം.
പുരാവസ്തുക്കളെക്കറിച്ചുള്ള സംശയങ്ങള്‍ ഏറെയായിരുന്നു നാട്ടുകാര്‍ക്ക്.ഇവ ദൂരികരിക്കാന്‍ കാനത്തൂര്‍ സ്ക്കൂള്‍ കുട്ടികള്‍തന്നെ വേണ്ടിവന്നു.ഇന്ന് ഇവയ്ക്ക് പകരം വന്ന യന്ത്രോപകരണങ്ങള്‍ ഏതൊക്കെയെന്നും സന്ദര്‍ശകര്‍ക്കു മനസ്സിലായി. 
വിദ്യാഭ്യാസമില്ലാത്ത സംസ്ക്കാരനിഷേധികള്‍ എന്ന് പൂര്‍വികരെ പുഛിക്കുന്ന പുതുതലമുറ പൂര്‍വികരുടെ ഉള്ളില്‍ മുളച്ചുപൊന്തിയ കഴിവുകളെക്കുറിച്ചു മനസ്സിലാക്കിയ അനര്‍ഘ നിമിഷമായിരുന്നു അത്.
അശ്വതി.
VII B
ഉടുപ്പുപെട്ടിമുതല്‍ മണ്ണെണ്ണ വിളക്കുവരെയുള്ള ഏതാണ്ട് എണ്‍പതോളം പുരാവസ്തുക്കളായിരുന്നു ഞങ്ങള്‍ ശേഖരിച്ചിരുന്നത്.അവ ഓരോന്നിനെക്കുറിച്ചും ഞങ്ങള്‍ കുറിപ്പു തയ്യാറാക്കി.രക്ഷിതാക്കളുടെ പൂര്‍ണ്ണ സഹകരണം ഈ പരിപാടിക്കുണ്ടായിരുന്നു.ഇതില്‍ ഓരോവസ്കക്കളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങള്‍ രക്ഷിതാക്കള്‍ക്കു വിശദീകരിച്ചുകൊടുത്തു.സോഷ്യല്‍ ക്ലബ്ബിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ പ്രദര്‍ശനത്തിനു നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു......
                                                   മന്യ.കെ
                                                           VII B
നമ്മുടെ സംസ്ക്കാരത്തില്‍ നിന്ന് വേരറ്റുപോയ ഉപകരണങ്ങളാണ് എനിക്കു പ്രദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞത്.കാലത്തിനനുസരിച്ച് ഉപകരണങ്ങള്‍ എങ്ങനെ മാറുന്നു എന്നു മനസ്സിലായി.ഒരു ഉപകരണം ഞാന്‍ പ്രദര്‍ശനത്തില്‍ തേടി നടന്നു.എന്റെ അമ്മൂമ്മ ഒരു ഉപകരണത്തെക്കുറിച്ചു പറഞ്ഞിരുന്നു.പണ്ട് ജന്മിമാര്‍ക്കു പഴച്ചാറുണ്ടാക്കികൊടുക്കുന്ന ഒരു പാത്രം. ഇന്നത്തെ ജ്യൂസ് മെഷീനു പകരം.വാഴപ്പഴവും മാമ്പഴവും ആ പാത്രത്തിലേക്കു ഇടും.അതില്‍ ഘടിപ്പിച്ച ഒരു ഞെക്കി കൊണ്ടു അതിനെ പിഴിയും.പാത്രത്തിലെ സുഷിരത്തിലൂടെ പഴച്ചാര്‍ നമുക്കുലഭിക്കും.ഈ ഉപകരണം നമുക്കുകണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍....
അഭിജിത്ത് പി വി.
VII B
സാമൂഹ്യയശാസ്ത്രത്തിലെ ആറാം അധ്യായമായ ജീവിതം പടുക്കുന്ന കൈകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി നടത്തിയ ഒരു പരിപാടിയായിരുന്നു കൊരമ്പ എന്ന പുരാവസ്തു പ്രദര്‍ശനം,....
ഞാന്‍ കണ്ടിട്ടില്ലാത്ത എത്രയോ ഉപകരണങ്ങള്‍ എന്റെ നാട്ടിലെ വീടുകളില്‍ ഉണ്ടെന്ന് എനിക്കു മനസ്സിലാക്കിത്തന്നു ഈ പ്രദര്‍ശനം...പല ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ നാട്ടിലെ
വീടുകളില്‍ കറിയാണ് ഉപകരണങ്ങള്‍ ശേഖരിച്ചത്...മെതിയടിയെന്ന പഴയകാല ചെരുപ്പ് ‍‍ഞാന്‍ ആദ്യമായാണ് കാണുന്നത്...
  • പുരാവസ്തു പ്രദര്‍ശനം ഒരു പഠനപ്രവര്‍ത്തനമാകുന്നതെങ്ങനെ?
  • പ്രദര്‍ശനം ഒരുക്കുന്നതിലൂടെ കുട്ടികള്‍ എന്താണ് പഠിച്ചത്?
പ്രദര്‍ശനം ഒരുക്കാന്‍ തീരുമാനിച്ചതു മുതലുള്ള മൂന്നാഴ്ച സമയം കുട്ടികള്‍ എന്തൊക്കെ പ്രക്രിയകളിലൂടെയാണ് കടന്നുപോയത്?

 സാമൂഹ്യശാസ്ത്രം ആറാം പാഠത്തില്‍ പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പറയുന്നുണ്ട്.അന്നുതന്നെ കുട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.എന്നാല്‍ ഞാന്‍ അത് പരിഗണിച്ചില്ല.പാഠം തീരാന്‍ ബാക്കിയുള്ളതുകൊണ്ടും ഒരുക്കങ്ങള്‍ക്കായി ധാരാളം സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ടും.എന്നാല്‍ സോഷ്യല്‍ ക്ലബ്ബിന്റെ യോഗത്തിനിടയില്‍ ഈ മാസത്തെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുമ്പോള്‍ കുട്ടികള്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചു.അങ്ങനെയാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
 "എന്റെ വീട്ടില്‍ ഉലക്കയുണ്ട് സാര്‍, ഞാനതുകൊണ്ടുവരാം.”
വിഷ്ണുനാഥ് പറഞ്ഞു.
"എന്റെ വീട്ടില്‍ തൈരുകടയുന്ന മന്തും നാഴിയുമുണ്ട്."ശ്രീലക്ഷ്മി പറഞ്ഞു."എന്റെ വീട്ടില്‍ചെല്ലപ്പെട്ടിയുണ്ട്...മുരടയുണ്ട്...."കുട്ടികള്‍ ഓരോരുത്തരായി വിളിച്ചു പറയാന്‍ തുടങ്ങി..
ആ യോഗത്തില്‍ വെച്ചുതന്നെ ഓരോരുത്തരും കൊണ്ടുവരാമെന്നേറ്റ സാധനങ്ങളുടെ ലിസ്റ്റു തയ്യാറാക്കി.
പിറ്റേ ദിവസം മുതല്‍ കുട്ടികള്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി.ഉച്ചഭക്ഷണ സമയത്തും വൈകുന്നേരം സ്ക്കൂള്‍വിട്ടതിനു ശേഷവും കുട്ടികള്‍ കാനത്തൂരിലെ വീടുവീടാന്തരം കയറിയിറങ്ങി പുരാവസ്തുക്കള്‍ ശേഖരിച്ചു.  കുട്ടികളെ ഏറെ സന്തോഷിപ്പിച്ച ഒരു പ്രവര്‍ത്തനമായിരുന്നു ഇത്. ഭാരമുള്ള വസ്തുക്കള്‍വരെ അവര്‍ ആഘോഷത്തോടെ ചുമലിലേറ്റി കൊണ്ടുവന്നു. അതോടൊപ്പം അവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കി.പുരാവസ്തുക്കളുടെ സ്ഥാനം ഇന്നു വീടുകള്‍ക്കു പുറത്താണ്.വിറകുപുരയിലോ പശുതൊഴുത്തിലോ.മരസാമാനങ്ങള്‍ ചിതലരിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനി അധികകാലം ഇവയ്ക്കു നിലനില്പില്ല.


ഏതാണ്ട് രണ്ടാഴ്ചക്കാലം സാധനങ്ങള്‍ ശേഖരിക്കാന്‍ ചെലവഴിച്ചു.
പ്രദര്‍ശനത്തിനു പേരു കണ്ടെത്തി -കൊരമ്പ.പണ്ടുകാലത്ത് മഴ കൊള്ളാതിരിക്കാന്‍ കൃഷിക്കാര്‍ തലയില്‍ ചൂടുന്ന, ഉണങ്ങിയ തെങ്ങോല മടഞ്ഞുണ്ടാക്കിയ ഒരു സാധനം.ഗോഗുലാണ് കൊരമ്പ കൊണ്ടുവന്നത്.അതും തലയില്‍വെച്ച് അവന്‍ ഒരു ഫോട്ടോയ്ക്കു പോസ് ചെയ്തു.
പ്രദര്‍ശനത്തിനുള്ള തീയ്യതി നിശ്ചയിച്ചു. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തി- തൊണ്ണൂറുവയസ്സുകഴിഞ്ഞ ബൈരന്‍ മൂപ്പന്‍. തുളുനൃത്തകലാകാരന്‍. കാനത്തൂരിന്റെ മണ്ണില്‍ പൊന്നുവിളയിച്ച കൃഷിക്കാരന്‍.ആദിവാസി മൂപ്പന്‍
കുട്ടികള്‍ ഗ്രൂപ്പുതിരിഞ്ഞ് പോസ്റ്ററുകളും നോട്ടീസും തയ്യാറാക്കി.
പോസ്റ്റര്‍ കാനത്തൂര്‍ ടൗണില്‍ കൊണ്ടുപോയി ഒട്ടിച്ചു.നോട്ടീസുകള്‍ വിതരണം ചെയ്തു.കാണുന്നവരെയെല്ലാം പ്രദര്‍ശനത്തിനു വരാന്‍ ക്ഷണിച്ചു. അവര്‍ ശേഖരിച്ചുകൊണ്ടുവന്ന ഒരോ സാധനത്തിന്റെയും കുറിപ്പുകള്‍ തയ്യാറാക്കി. കുട്ടികള്‍ക്ക് അന്യമായ വസ്തുക്കളായിരുന്നു എല്ലാം. വീടുകളിലെ മുത്തശ്ശിമാരുടെ സേവനം കുട്ടികള്‍ ഉപയോഗപ്പെടുത്തി. തലേദിവസം ഓലകൊണ്ടുള്ള ലളിതമായ ഗേറ്റു തയ്യാറാക്കി. സാധനങ്ങള്‍ തരംതിരിച്ച് നന്നായി ഡിസ്പേ ചെയ്തു. പ്രദര്‍ശന ഹാളിനു മുന്നില്‍ തൂക്കിയിട്ട കടലാസില്‍ കുട്ടികള്‍ ഇങ്ങനെ കുറിച്ചിട്ടു.
'പുരാവസ്തുക്കള്‍ ഒരു ജനതയുടെ ജീവിതമാണ്.
അവരുടെ സംസ്ക്കാരമാണ്.
പുരാവസ്തുക്കള്‍ സംരക്ഷിക്കുക.
ഇല്ലെങ്കില്‍ ഓര്‍മകളില്ലാത്ത ഒരു ജനതയായ് നാം മാറും.'
 ഈ പ്രവര്‍ത്തനത്തിലൂടെ കടന്നുപോയ കുട്ടികളെ നിരീക്ഷിച്ചതില്‍ നിന്നും എനിക്കു ബോധ്യപ്പെട്ടത് ഇവയാണ്
  • കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള,കുട്ടകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഏതൊരു പ്രവര്‍ത്തനത്തിലും കുട്ടികള്‍ പൂര്‍ണ്ണമായും മുഴുകും.പ്രത്യേകിച്ചും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍.
  • സംഘം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ശക്തമായ ആവശ്യകത സൃഷ്ടിക്കുന്നുണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍.ക്ലാസിലെ കേവലമായ ഗ്രൂപ്പുപ്രവര്‍ത്തനം പോലെയല്ല ഇത്.പ്രവര്‍ത്തനം വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഓരോകുട്ടിയും സ്വയം ഏറ്റെടുക്കുന്നു.
  • വസ്തുക്കള്‍ ശേഖരിക്കല്‍,അന്വേഷണം,കുറിപ്പുതയ്യാറാക്കല്‍,പോസ്റ്റര്‍ രചന, നോട്ടീസ് തയ്യാറാക്കല്‍, പ്രദര്‍ശനഹാള്‍ ഒരുക്കല്‍ തുടങ്ങിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഒരു ലക്ഷ്യത്തില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നു.
  • കാലാകാലങ്ങളിലായി നാം ഉപയോഗിക്കുന്ന വസ്തുക്കളില്‍ വരുന്ന മാറ്റം തിരിച്ചറിയുന്നതിലൂടെ,അതിനെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതിലൂടെ ചരിത്രാവബോധം രൂപപ്പെടുന്നു.
ഏതായാലും കൊരമ്പ കൊണ്ട് വലിയൊരുനേട്ടമുണ്ടായി. പുരാവസ്തുക്കള്‍ നമ്മുടെ നാടിന്റെ സമൃദ്ധമായ ഭൂതകാലമാണെന്നും അവ  സംരക്ഷിക്കേണ്ടതുമാണെന്നുമുള്ള ബോധ്യം നാട്ടുകാരിലും രക്ഷിതാക്കളിലും ഉണ്ടാക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞു. സ്ക്കൂളിനു സ്വന്തമായി ഒരു മ്യൂസിയം വേണം എന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.അടുത്തവര്‍ഷത്തെ വികസന പരിപാടിയിലെ ഒന്നാമത്തെ ഇനമായി മ്യൂസിയത്തെ ഉള്‍ക്കൊള്ളിച്ചു.

.................................................വാര്‍ത്ത..................................
കാനത്തൂര്‍ ഗവ. യു പി സ്ക്കൂളിലെ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ പുരാവസ്തു പ്രദര്‍ശനം ശേഖരിക്കപ്പെട്ട വസ്തുക്കളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.'കൊരമ്പ' എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ഓടില്‍ തീര്‍ത്ത ചെല്ലപ്പെട്ടി മുതല്‍ പറ പ്രചാരത്തില്‍ വരുന്നതിനു മുന്നേ നെല്ല് അളന്നു കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കാട്ടുവള്ളികൊണ്ടു മടഞ്ഞുണ്ടാക്കിയ കളസ്യവരെ പെടും.വ്യത്യസ്ത ഇനത്തില്‍പ്പെട്ട ഏതാണ്ട് എണ്‍പതോളം പുരാവസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തൈര് കടയാന്‍ഉപയോഗിച്ചിരുന്ന പാല്‍ക്കുറ്റി ,കരിങ്കല്ലില്‍ തീര്‍ത്ത തൂക്കക്കട്ടികള്‍,ഉപ്പും മുളകും ജീരകവും ഇട്ടുവെക്കാന്‍ ഉപയോഗിക്കുന്ന  മരം കൊണ്ടുണ്ടാക്കിയ മെരിയ,ചെമ്പ് കൊണ്ടുണ്ടാക്കിയ മണ്ണെണ്ണ വിളക്കുകള്‍,പാത്രങ്ങള്‍,മെതിയടികള്‍,ജലസേചനത്തിനു ഉപയോഗിച്ചിരുന്ന ഏത്താംകൊട്ട  തുടങ്ങി   കൗതുകമുണര്‍ത്തുന്ന നിരവധി വസ്തുക്കളില്‍  പലതും ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കുതന്നെ അന്യമാണ്.
കാനത്തൂരെയും പരിസരപ്രദേശങ്ങളിലെയും വീടുകളില്‍ നിന്നും കുട്ടികള്‍ തന്നെയാണ് ഇവ ശേഖരിച്ചത്.പ്രായമായവരോട് ചോദിച്ചും അന്വേഷിച്ചും കുട്ടികള്‍  തയ്യാറാക്കിയ കുറിപ്പുകളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു,
തൊണ്ണൂറു വയസ്സുകഴിഞ്ഞ ശ്രീ ബൈരന്‍ മൂപ്പനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍,പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍,സോഷ്യല്‍ക്ലബ്ബ് കണ്‍വീനര്‍ അശ്വതി, അഭിജിത്ത്, ദിലീപ്,വിഷ്ണുനാഥ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.
.....................................................................
കുറിപ്പ് തയ്യാറാക്കിയത് :എം എം സുരേന്ദ്രന്‍ ,കാനത്തൂര്‍ ജി യു പി എസ്
.............................................................................................................
ശ്രീ സുരേന്ദ്രന്‍മാഷ് പങ്കുവെച്ച ഈ അനുഭവം പുതിയ പാഠ്യപദ്ധതിയുടെ ശക്തിയും സാധ്യതയും വെളിവാക്കുന്നു.
'പുരാവസ്തുക്കള്‍ ഒരു ജനതയുടെ ജീവിതമാണ്.
അവരുടെ സംസ്ക്കാരമാണ്.
പുരാവസ്തുക്കള്‍ സംരക്ഷിക്കുക.
ഇല്ലെങ്കില്‍ ഓര്‍മകളില്ലാത്ത ഒരു ജനതയായ് നാം മാറും.'
 പ്രദര്‍ശന ഹാളിനു മുന്നില്‍ തൂക്കിയിട്ട കടലാസില്‍ കുട്ടികള്‍  കുറിച്ചിട്ട ഈ വാക്യങ്ങള്‍ .അതാണ് തിരിച്ചറിവിന്റെ അടയാളം. ശരിയായ പഠനത്തിന്റെ കാനത്തൂര്‍ സ്റ്റൈല്‍.

അനുബന്ധമായി ഈ കവിത കൂടി ചൂണ്ടുവിരല്‍ പങ്കിടുന്നു.
കൊരമ്പ
---------
പറത്ത്മ്മ തപ്പ്യപ്പോളാണു
പഴയൊരു കൊരമ്പ കിട്ട്യത്‌.

കാച്ച്യണ്ണേരെ മണം
വെള്ളൂല താളീരെ കൊണം

പച്ചത്തെങ്ങോല
തീയിൽ വാട്ട്യെടുത്തത്‌

കയ്യുള്ള വള്ള്യോണ്ട്‌
മുളം തൂശിയിൽ
തുന്നിയെടുത്തത്‌

പൊരിവെയിലത്തമ്മ
മുളിയരിയുമ്പൊ ചൂട്യത്‌

പെരുമഴയത്തമ്മ
നാട്ടി നടുമ്പൊ പൊതച്ചത്‌

പച്ചക്കറിയുമായ്‌
പുതിയോട്ട ചന്തക്ക്‌ പോവാൻ
അഛനു തൊണയായത്‌

പൊടമുറി കഴിഞ്ഞ്‌
പുരുവോന്റെ കൂടെ പോവാൻ
പെങ്ങക്ക്‌ തണലായത്‌

ശീലക്കുടയുടെ പളപളപ്പിൽ
ശീലങ്ങൾ മാറ്യപ്പോളാണു
ഓളെ ഇരുട്ടിലേക്ക്‌ തള്ള്യത്‌.
******
വേണുഗോപാലൻ ചുണ്ണംകുളം
---------------------------------
ഉത്തരദേശം,കാസർ കോട്‌




4 comments:

ajith said...

ഗ്രേറ്റ്

Unknown said...

മാഷേ, ഈ കവിത കൂട്ടിച്ചേര്‍ത്തതിനു നന്ദി.

രാജേഷ്‌ .എസ്.വള്ളിക്കോട് said...
This comment has been removed by the author.
രാജേഷ്‌ .എസ്.വള്ളിക്കോട് said...

http://www.youtube.com/watch?v=YFwXuCHp_dg