ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, August 29, 2012

ഏകീകരിക്കാന്‍ കഴിയാത്ത സിലബസുകള്‍

പ്രേമചന്ദ്രന്‍മാഷ് ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം ചര്‍ച്ചയ്കായി ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുന്നു.
  • ഏകീകരിക്കാന്‍ കഴിയാത്ത സിലബസുകള്‍
    പ്രേമചന്ദ്രന്‍
  • സര്‍വദാ ദുരിതവഴിയിലായ പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ ഏതു പൊത്തില്‍നിന്നാണ് "അടിയന്‍ ലച്ചിപ്പോം" ആക്രോശത്തോടെ ഇപ്പോള്‍ ഏകീകൃത സിലബസ് എന്ന വിചിത്രജീവി ചാടിവീണതെന്ന് അമ്പരക്കാത്തവരില്ല. ഈ വിചിത്രവേഷത്തിന് പിറകില്‍ മറഞ്ഞിരിക്കുന്ന താത്പര്യങ്ങളുടെ ദംഷ്ട്രകള്‍ ആര്‍ത്തിയോടെ ലക്ഷ്യംവയ്ക്കുന്നത് കേരളത്തിലെ പൊതുവിദ്യാലയത്തില്‍ അവശേഷിക്കുന്ന ഇളംമേനികളില്‍ തന്നെയെന്നത് ഉറപ്പിക്കാന്‍, അത് വന്ന വഴിയും വാരിപ്പൂശിയ നിറങ്ങളും തിരിച്ചറിഞ്ഞാല്‍ മതിയാകും. ഈ വിചിത്രവാദത്തിന്റെ, ഒറ്റനോട്ടത്തില്‍ ആകര്‍ഷകമെന്ന് തോന്നാവുന്ന നീണ്ട അങ്കവസ്ത്രത്താല്‍ മൂടിവച്ചിരിക്കുന്നത് പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തെറിയാന്‍, അനുവദിക്കാനിരിക്കുന്ന അണ്‍ എയിഡഡ് സ്കൂളുകളുടെ നീണ്ട പട്ടികകളാണെന്ന് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ കാണാം. അതിന്റെ ക്രമപ്പെടുത്തിയ ചലനങ്ങള്‍ നിയന്ത്രിക്കുന്നത് പിന്നിലിരുന്നു വിരലുകള്‍ മാന്ത്രികമായി ചലിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസ മേലധ്യക്ഷന്മാരുടെ താത്പര്യങ്ങളുടെ ചരടുകളാലാണെന്നും അപ്പോള്‍ വെളിപ്പെടും.

    കേരളത്തില്‍ പതിറ്റാണ്ടുകളായി നടന്നു വരുന്ന പാഠ്യപദ്ധതി ചര്‍ച്ചകളിലൊന്നിലും പങ്കെടുക്കാതിരിക്കുകയും അതിനെയെല്ലാം പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ചിറികോട്ടലുകള്‍കൊണ്ട് അപമാനിക്കുകയും ചെയ്ത ഒരു വിഭാഗം പുതിയ സിലബസിനു വേണ്ടിയെങ്കിലും ആദ്യമായി മുദ്രാവാക്യം മുഴക്കുമ്പോള്‍ അത് ആ നിലയിലെങ്കിലും മാനിക്കപ്പെടണം; ചര്‍ച്ച ചെയ്യപ്പെടണം. എന്തായാലും, ഭരണാനുകൂല അധ്യാപക സംഘടനകളുടെ സമ്മേളനപ്രമേയങ്ങളുടെ വിരുന്നു മേശകള്‍ വിട്ട് ഏകീകൃത സിലബസ്സിന് വേണ്ടിയുള്ള വാദം ഇപ്പോള്‍ കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന സമിതിയായ കരിക്കുലം കമ്മിറ്റി വരെ എത്തിനില്‍ക്കയാണ്. പാഠ്യപദ്ധതിയും സിലബസ്സും വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കിക്കാണുന്ന ഒരു പാഠ്യപദ്ധതി സമീപനമനുസരിച്ചായിരിക്കും എപ്പോഴും സിലബസ് രൂപീകരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് പാഠ്യപദ്ധതി സമീപനം ഉള്‍ക്കൊള്ളുന്നത്. സ്കൂളിന്റെ അന്തരീക്ഷം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, പൊതുസമൂഹം, ബോധനരീതി, പഠനസാമഗ്രികള്‍, മൂല്യനിര്‍ണയം തുടങ്ങിയവയെക്കുറിച്ചുള്ള പരികല്‍പ്പനകളില്‍ തുടങ്ങി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭരണകൂടങ്ങളുടെ കാഴ്ചപ്പാടുകള്‍ വരെ പാഠ്യപദ്ധതി സമീപനം ഉള്‍ക്കൊള്ളുന്നു. ഓരോ കാലത്തും പാഠ്യപദ്ധതിയെ സംബന്ധിച്ച സമീപനം രൂപംകൊള്ളുന്നതിനു പിറകില്‍ സൈദ്ധാന്തികമായ ചില നിലപാടുകള്‍ ഉണ്ടാകും. അറിവിനെ സംബന്ധിച്ച സാമൂഹികവും മനശാസ്ത്രപരവും ആയ അതതുകാലത്തെ കണ്ടെത്തലുകള്‍ അവയുടെ അടിസ്ഥാനമായിരിക്കും. ആത്യന്തികമായി വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യം വയ്ക്കുന്നതെന്തോ അതിന്റെ ഉദ്ദേശ്യങ്ങളും വഴികളും രീതിശാസ്ത്രവും നിര്‍ണയിക്കുന്നത് കരിക്കുലം ആയിരിക്കും. കേരളത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനെങ്കിലും സമഗ്രമായ കരിക്കുലം രൂപീകരിക്കുന്നത് ഡിപിഇപി കാലത്താണ്. കുട്ടിയുടെ പ്രകൃതം എന്താണ്? എങ്ങനെയാണ് അവര്‍ അറിവിലേക്ക് എത്തിച്ചേരുന്നത്? അധ്യാപകന്റെ റോള്‍ ഇവിടെ എന്താണ്? ക്ലാസ്റൂം വിനിമയത്തിന്റെ രീതിശാസ്ത്രം എന്താണ്? പാഠപുസ്തകങ്ങള്‍ രൂപീകരിക്കേണ്ടത് എന്തിനെ മുന്‍നിര്‍ത്തിയാണ്? പഠന പ്രവര്‍ത്തനങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെ? മൂല്യനിര്‍ണയം എങ്ങനെ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ശരിയായി ചോദിക്കാനെങ്കിലും ഈ സന്ദര്‍ഭം സഹായകമായി. തുടര്‍ന്ന് 1997 ലും 2007 ലും നമ്മുടെ പാഠ്യപദ്ധതി പുനരവലോകനം നടത്തുകയും പരിഷ്ക്കരിക്കുകയും ചെയ്തു. ഈ ആലോചനകള്‍ ആരംഭിക്കുന്നത് പാഠ്യപദ്ധതിയെ സംബന്ധിച്ച ചര്‍ച്ചകളിലാണ്. ആ സമീപനം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിനു ഫലപ്രദമായ സിലബസ് നിര്‍മിക്കുക എളുപ്പമാണ്. കരിക്കുലം ഒരു കോഴ്സിനെ സംബന്ധിക്കുന്ന ആലോചനകള്‍ ആണെങ്കില്‍ സിലബസ് വിഷയത്തെ സംബന്ധിച്ചുള്ളതാണ്. എന്താണ് ക്ലാസ് മുറിയില്‍ വിനിമയം ചെയ്യേണ്ടത് എന്നതാണ് മുഖ്യമായും സിലബസ്സിന്റെ പരിഗണന. ഒരു വിഷയത്തിന്റെ പഠന വസ്തുക്കള്‍, ഉള്ളടക്കം, അതിന്റെ സമയക്രമീകരണം മുതലായവയില്‍ ആ പര്യാലോചനകള്‍ അവസാനിക്കുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലും വിശാലമായ കരിക്കുലത്തെ മുന്‍നിര്‍ത്തി നിരവധി സിലബസ്സുകള്‍ ഉണ്ടാക്കാറുണ്ട്. സ്കൂള്‍, പ്രാദേശിക മേഖലകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത സിലബസ്സുകള്‍ ഉണ്ടാക്കുമ്പോഴും കോഴ്സിന്റെ കരിക്കുലത്തെ സംബന്ധിച്ച അടിസ്ഥാന സമീപനം ഒന്നായിരിക്കും.

    ദേശീയ തലത്തില്‍ 2005 ല്‍ പരിഷ്കരിച്ച പാഠ്യപദ്ധതിയനുസരിച്ചും അതിലെ ശുപാര്‍ശകള്‍ക്കനുസരിച്ചും ആണ് കേരളത്തിലടക്കം 2007 മുതല്‍ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. പഠനത്തെ സംബന്ധിച്ച അടിസ്ഥാനദര്‍ശനങ്ങള്‍, പഠനപ്രക്രിയയുടെ സവിശേഷതകള്‍, കുട്ടിയെയും അധ്യാപകനെയും സംബന്ധിച്ച നിലപാടുകള്‍ എന്നിവയിലെല്ലാം തൊട്ടു മുന്‍പത്തെ പാഠ്യപദ്ധതിയില്‍നിന്ന് ഏറെ മുന്നോട്ടു പോകാന്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് സാധിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ രൂപപ്പെടുത്തിയ പ്രസ്തുത പാഠ്യപദ്ധതി ചട്ടക്കൂടിനുസരിച്ച് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സ്വന്തം കരിക്കുലം വികസിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. 2007 ല്‍ കേരളം പ്രസ്തുത ചട്ടക്കൂടിനെ പിന്തുടര്‍ന്ന്, നമ്മുടെ സാംസ്കാരികവും പാരിസ്ഥിതികവും ആയ അടിത്തറയില്‍ നിന്നുകൊണ്ടും നമ്മുടെ ജീവിതത്തിന്റെ നിര്‍ണായകമായ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടും സമഗ്രമായ പാഠ്യപദ്ധതിക്ക് രൂപം കൊടുത്തു. പ്രസ്തുത പാഠ്യപദ്ധതിയനുസരിച്ച് ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളുടെ സിലബസ്സിന്റെ ഗ്രിഡ്ഡും തയ്യാറാക്കി. സിലബസ് തയ്യാറാക്കുമ്പോള്‍ ഓരോ വിഷയത്തിന്റെയും ദേശീയ, അന്തര്‍ദേശീയ നിലവാരംകൂടി പരിഗണിക്കുകയുണ്ടായി. പ്രൈമറി തലങ്ങളില്‍ പ്രശ്നോന്നീത സമീപനമാണ് നാം സ്വീകരിച്ചത്. നിത്യജീവിതത്തില്‍ നിരന്തരം അഭിമുഖീകരിക്കുന്ന ചില സാമൂഹിക പ്രശ്നങ്ങള്‍കൂടി കുട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവരത്തക്ക പഠന പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകങ്ങളില്‍ നല്‍കിയിരുന്നു. ഓരോ വിഷയത്തിന്റെയും സാധ്യതകള്‍ക്കകത്താണ് ഇവയ്ക്ക് ഇടം നല്‍കിയത്. ദേശീയ തലത്തില്‍ തന്നെ, നാം പുതിയ പാഠ്യപദ്ധതി എന്ന് പേരിട്ടു വിളിക്കുന്ന, 1997 മുതല്‍ സംസ്ഥാനത്ത് പ്രായോഗികമാക്കിയ ശിശുകേന്ദ്രിതവും സാമൂഹിക ജ്ഞാനിര്‍മിതിവാദത്തില്‍ കെട്ടിപ്പടുത്തതും പ്രവര്‍ത്താനാധിഷ്ഠിതവുമായ പഠനരീതി സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കി(എന്‍സിഎഫ്)ന്റെ ആമുഖത്തില്‍ തന്നെ കേരളത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന പുതിയ പഠനരീതിയെ പ്രകീര്‍ത്തിക്കുന്നുമുണ്ട്. ഓര്‍മ പരിശോധനയില്‍ മാത്രമൂന്നിയ പരീക്ഷാരീതി പൊളിച്ചെഴുതുകയും കുട്ടിയുടെ മാനസികപ്രക്രിയകളെ വിലയിരുത്തുന്ന, അവര്‍ തിരിച്ചറിഞ്ഞ ആശയങ്ങളെ പ്രയോഗിക്കുന്നതിനു അവസരം നല്‍കുന്ന രീതിയിലുള്ള പരീക്ഷകള്‍ നടപ്പില്‍ വരുത്തുകയും ചെയ്തത് എന്‍സിഇആര്‍ടിയുടെ മൂല്യനിര്‍ണയ വിഭാഗത്തിനു തന്നെ അവിശ്വസനീയമായിരുന്നു. ഇപ്പോഴിതാ സിബിഎസ്ഇ ഓര്‍മ പരിശോധിക്കുക മാത്രം ചെയ്യുന്ന അവരുടെ പൊതു പരീക്ഷാ രീതികളില്‍ വലിയ മാറ്റം വരുത്താന്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ""കാണാപാഠം പഠിച്ചും കറക്കിക്കുത്തിയും പരീക്ഷയില്‍ രക്ഷപ്പെടുന്ന രീതിക്ക് അറുതി വരുത്താന്‍ സിബിഎസ്ഇ തയാറെടുക്കുന്നു. 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ക്ക് "തുറന്ന പുസ്തക പരീക്ഷാ രീതി" അടുത്ത വര്‍ഷം (2013-14) മുതല്‍ നടപ്പാക്കാനാണ് ആലോചന. പരീക്ഷയില്‍ ചോദ്യങ്ങളുണ്ടാവുന്ന പാഠഭാഗങ്ങളെക്കുറിച്ചു മുന്‍കൂട്ടി അറിയാമെന്നതൊഴിച്ചാല്‍, തുറന്ന പുസ്തക പരീക്ഷാ രീതി കടുപ്പമേറിയതായിരിക്കുമെന്നാണു സൂചന. ചോദ്യങ്ങള്‍ ലളിതമാവില്ല; കുട്ടികളുടെ വിശകലന ശേഷിയാവും പ്രധാനമായും പരീക്ഷിക്കുക. ഉത്തരങ്ങള്‍ മനഃപാഠമാക്കി പരീക്ഷയില്‍ ജയിക്കാമെന്നു കരുതുന്നവര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ടാവില്ല."" (മനോരമ വാര്‍ത്ത; 2012 ആഗസ്ത് 5 ) കുട്ടികളുടെ വിശകലന ശേഷിയും അപഗ്രഥനപാടവവും വിലയിരുത്തുന്നതിനായി നമ്മുടെ പരീക്ഷാരീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ എന്തെന്തു പരാതികള്‍ ആയിരുന്നു ഈ മാധ്യമങ്ങള്‍ക്കും ചില അധ്യാപക സംഘടനകള്‍ക്കും. ഏകീകൃത സിലബസ് ഒറ്റമൂലിയോ? "ഏകീകൃത സിലബസ് നടപ്പിലാക്കൂ.. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കൂ .. "എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ എന്താണ് ഏകീകൃതമായ ഈ സിലബസ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുണ്ടോ? പുറത്തു പറയുന്നതു തന്നെയാണോ അവരുടെ ഉള്ളിലിരുപ്പ്? അല്ലെങ്കില്‍ എന്തിന് ഈ അവ്യക്തത? ഉള്ളിലുള്ളത് തുറന്നു പറയാനുള്ള ആര്‍ജ്ജവമെങ്കിലും ഭരണത്തിനു സ്തുതി പാടുന്ന ഈ സംഘങ്ങള്‍ കാണിക്കണം. ജിഎസ്ടിയു സംസ്ഥാന പ്രസിഡന്റ് തങ്ങളുടെ മുഖമാസികയില്‍ പേര് വച്ചെഴുതിയ ലേഖനത്തില്‍ (വാല്യം: 6, ലക്കം: 8; ഏകീകൃത സിലബസും ഗുണമേന്മാ വിദ്യാഭ്യാസവും) ഈ ഇരട്ടത്താപ്പ് വ്യക്തമാണ്. എന്‍സിഇആര്‍ടി നിര്‍ദ്ദേശ പ്രകാരം അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ സിലബസ്സുകള്‍ പരിഷ്കരിക്കണം എന്നതിനെ തലോടി, എന്താണ് ഏകീകൃത സിലബസ് എന്ന് വിശദമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. "എന്‍സിഇആര്‍ടി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സിബിഎസ്ഇ യുടെയും ഐസിഎസ്ഇ യുടെയും ഗുണാംശംങ്ങള്‍ സ്വരൂപിച്ച് കോര്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവായും ഹ്യുമാനിറ്റീസ് ഭാഷാ വിഷയങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കവിയാതെയും പ്രാദേശിക പ്രാധാന്യവും കൂടി സംയോജിപ്പിച്ച് ബന്ധപ്പെട്ട എസ്സിഇആര്‍ടി കള്‍ ആവശ്യമായ രീതിയില്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും വികസിപ്പിച്ചെടുക്കേണ്ടതാണ്". ഇതില്‍നിന്ന് എന്താണ് ഉരുത്തിരിച്ചെടുക്കാന്‍ കഴിയുന്നത്? എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന തരത്തില്‍ ആവണം എന്നത് മനസ്സിലാക്കാം. സിബിഎസ്ഇ യുടെയും ഐസിഎസ്ഇ യുടെയും ഗുണാംശംങ്ങള്‍ എന്താണ്? ഇവ കേവലം പരീക്ഷാ ബോര്‍ഡുകള്‍ മാത്രമാണെന്നത് എന്തുകൊണ്ട് വ്യക്തമാക്കപ്പെടുന്നില്ല. ഇന്ത്യയിലെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും കുട്ടികളെ ലക്ഷ്യം വച്ചുള്ള ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ പരീക്ഷാബോര്‍ഡാണ് ഐസിഎസ്ഇ. അവര്‍ക്ക് കുട്ടികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ആലോചിക്കേണ്ടതില്ല. അതുകൊണ്ട് ഒരു സിലബസ് അടിച്ചു പുറത്തിറക്കിയാല്‍ സ്വകാര്യ പ്രസാധകര്‍ അതിനുസരിച്ചുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കിക്കൊള്ളും. കടുകട്ടിയാണ് ഐസിഎസ്ഇ സിലബസ് എന്നാണു പൊതുധാരണ. കട്ടി സിലബസ്സിനല്ല; പുസ്തകങ്ങള്‍ക്കാണ്. വിദ്യാഭ്യാസത്തെ തികച്ചും കച്ചവട ഉത്പന്നമായിക്കാണുന്ന ഈ ആഗോള പരീക്ഷാബോര്‍ഡിനു വേണ്ടി, അതിസമ്പന്നര്‍ക്കും ട്യൂഷന്‍ ഉറപ്പുവരുത്താന്‍ കഴിവുള്ള ചെറുന്യൂനപക്ഷത്തിനു വേണ്ടി സ്വകാര്യ പ്രസാധകര്‍ പുസ്തകം തയ്യാറാക്കുമ്പോള്‍ എന്തിനു കട്ടി കുറയ്ക്കണം. ആ സ്വകാര്യ പുസ്തകങ്ങളുടെ കാഠിന്യം കേരളത്തിലെ അതിബൃഹത്തായ പൊതുവിദ്യാഭ്യാസത്തിനു മേല്‍ കെട്ടിയിറക്കണം എന്ന് വാദിക്കുന്നവര്‍ അതിന്റെ ഭാരത്താല്‍ ഞെരിഞ്ഞമരണം എന്ന് ആശിക്കുന്നത് ആരെയൊക്കെക്കുറിച്ചാവും. ആദിവാസികളുടെ, ദളിതരുടെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ, തൊഴിലാളികളുടെ മക്കള്‍. അവര്‍ തോറ്റും, അപമാനിക്കപ്പെട്ടും, പഠിക്കാന്‍ കഴിയാത്തതിന്റെ കഠിന ശിക്ഷയ്ക്ക് വിധേയരായും വിദ്യാഭ്യാസത്തിന്റെ രാജപാത ഉപേക്ഷിക്കണം. പരസ്യത്തില്‍ പറയുന്നത് പോലെ "എന്തൊരു ഐഡിയ " സിബിഎസ്ഇ ക്കും സ്വന്തമായ കരിക്കുലമോ സിലബസ്സോ ഇല്ല. അവര്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ചു തയ്യാറാക്കിയ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് സ്വീകരിക്കുന്നത് എന്നാണു വയ്പ്പ്. അത് കേന്ദ്രീയ/ നവോദയാ വിദ്യാലയങ്ങളില്‍ പാലിക്കപ്പെടും. ഭാരതത്തില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന സ്വകാര്യ സിബിഎസ്ഇ സ്കൂളുകളില്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്ന് യാതൊരു ഉറപ്പും ബോര്‍ഡിനു പോലും ഉണ്ടാകില്ല. അവിടെയും സ്വകാര്യ പ്രസാധകരുടെ ഉള്ളടക്കഭാരം ആഭരണമാക്കിയ പുസ്തകങ്ങളാണ് കമ്മീഷന്റെയും സ്വാധീനത്തിന്റെയും പേരില്‍ കുട്ടികളുടെ ചുമലില്‍ പതിക്കുന്നത്. എന്‍സിഇആര്‍ടി രൂപീകരിക്കുന്ന കരിക്കുലം ധാരണകള്‍ അട്ടത്തുവച്ചാണ് ഇത്തരം സ്കൂളുകളുടെ പ്രവര്‍ത്തനം എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്ത് ഗുണവശങ്ങളാണ് ഇതില്‍നിന്ന് നാം സ്വീകരിക്കേണ്ടത്. പകലന്തിയോളം നാമമാത്രമായ സംഖ്യയ്ക്ക്, സംഘടനാ സ്വാതന്ത്ര്യം പോലുമില്ലാതെ അടിമപ്പണിയെടുക്കാന്‍ ഒരു വിഭാഗമില്ലെങ്കില്‍ ഇവിടുത്തെ സിബിഎസ്ഇ പഠനം എന്താകുമെന്നു ഈ സംഘടനാ പണ്ഡിതന്മാര്‍ ആലോചിച്ചിട്ടുണ്ടോ? അതോ ഇവിടെയും സംഘടനാ സ്വാതന്ത്ര്യവും അവകാശങ്ങളും കക്ഷത്തില്‍ പൊതിഞ്ഞു വച്ച്, പ്രമോഷന്‍പോലും ബാധകമല്ലാതെ അവരോധിക്കപ്പെട്ട സ്കൂള്‍ മേധാവികളുടെ മുന്നില്‍ ഒച്ഛാനിച്ചു നില്‍ക്കുകയാണോ അധ്യാപകര്‍ ചെയ്യേണ്ടത്? സിബിഎസ്ഇയില്‍നിന്ന് നാം സ്വീകരിക്കേണ്ട ഗുണപാഠങ്ങള്‍ എന്തൊക്കെയാണ്. കുട്ടികളില്‍ അവര്‍ ഏല്‍പ്പിക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ ചൂരല്‍ പാഠങ്ങളോ? എടുത്താല്‍ പൊങ്ങാത്ത ഹോം വര്‍ക്കുകളും എണ്ണിയാല്‍ തീരാത്ത പരീക്ഷകളുമോ? ഇനി കോര്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവായും ഹ്യുമാനിറ്റീസ് ഭാഷാ വിഷയങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കവിയാതെ പ്രാദേശിക പ്രാധാന്യം സംയോജിപ്പിച്ചും ഉള്ള സിലബസ് എങ്ങനെയിരിക്കും എന്ന് ആലോചിച്ചോ? ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ആഗ്രഹിക്കുന്നത് തന്നെ അറിവിന്റെ കേന്ദ്രീകരണമല്ല. രാജ്യത്തിനാകെ ഒറ്റ കരിക്കുലം എന്ന ആശയത്തോട് വിയോജിച്ചു കൊണ്ടാണ് പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിലുള്ള ദേശീയ കരിക്കുലം കമ്മറ്റി ഓരോ സംസ്ഥാനത്തിന്റെയും എസ്സിഇആര്‍ടി യോട് അതതു പ്രദേശത്തിന് അനുയോജ്യമായ കരിക്കുലം ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും അതിനായി പത്തുലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. ശാസ്ത്ര വിഷയങ്ങളില്‍ ഒറ്റ സിലബസ് എന്നാവശ്യപ്പെടുമ്പോള്‍ നമ്മുടെ ഭൂമിശാസ്ത്രം, പരിസ്ഥിതി, ജീവജാലങ്ങള്‍ തുടങ്ങിയ പ്രാദേശിക സവിശേഷതകളും ജ്ഞാനരൂപങ്ങളും കണ്ടെത്താനും അന്വേഷിക്കാനും കഴിയുമോ? ശാസ്ത്രത്തിന്റെ രംഗത്ത് നമ്മുടെ പ്രദേശത്തിന്റെ മുന്നേറ്റങ്ങള്‍ സംഭാവനകള്‍ ഇവയ്ക്കൊക്കെ അര്‍ഹമായ പ്രാതിനിധ്യം ദേശീയ പുസ്തകത്തില്‍ ലഭിക്കുമോ? അതൊന്നും അറിയാതെയും അന്വേഷിക്കാതെയും ആണോ നമ്മുടെ വരുംതലമുറ വളര്‍ന്നു വരേണ്ടത്. ആര്‍ക്കു വേണ്ടിയാണ് ശാസ്ത്ര പുസ്തകങ്ങള്‍ ഒന്നാകേണ്ടത്. മെഡിക്കല്‍ എന്‍ജിനിയറിങ് എന്ട്രന്‍സ് പരീക്ഷകള്‍ എഴുതുന്ന ഒരു ചെറു ന്യൂനപക്ഷത്തിനു വേണ്ടി മാത്രമല്ലേ? എല്ലായ്പ്പോഴും അവരുടെ താത്പര്യമാണോ നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ ഗതിവേഗങ്ങള്‍ നിയന്ത്രിക്കേണ്ടത്. ഹ്യുമാനിറ്റീസിനോടും ഭാഷാ വിഷയങ്ങളോടും കാണിക്കുന്ന സൗമനസ്യത്തിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ല.

    ഓ.. അവ പഠിക്കുന്നത് ഉയര്‍ന്ന വര്‍ഗമല്ലല്ലോ? അവര്‍ അല്‍പ്പം, അല്‍പ്പം മാത്രം പ്രാദേശിക കാര്യങ്ങള്‍ പഠിച്ചോട്ടെ. പാവങ്ങള്‍. ഇവിടെയെങ്ങാനും വല്ല തൊഴിലും ചെയ്തു ജീവിക്കേണ്ടി വന്നാലോ? പാഠപുസ്തകം ഉണ്ടാക്കേണ്ടത് എസ്സിഇആര്‍ടി ആണെന്ന് പറഞ്ഞത് ആശ്വാസം എന്ന് കരുതി വായിച്ചു പോകുമ്പോഴാണ് അടുത്ത കല്ലുകടി. "ഏകീകൃത സിലബസ്സിനെ എതിര്‍ക്കുന്നവര്‍ രാഷ്ട്രപുരോഗതിക്കും വികസനശ്രമങ്ങള്‍ക്കും എതിരാണ്. ഭരണം മാറുമ്പോള്‍ മാറേണ്ടതല്ല പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനക്രമവും പരീക്ഷാരീതിയുമൊന്നും. കഴിഞ്ഞ സര്‍ക്കാര്‍ അതിനെ അങ്ങനെ കണ്ടു. അതിനാല്‍ ആ സ്ഥിതി മാറണം. അതിനൊരു സ്ഥിരമായ സംവിധാനം വേണം.

    സംവിധാനം സ്ഥിരമായതാണ് ഏകീകൃത സിലബസ്. അത് വന്നു കഴിഞ്ഞാല്‍ ഭരണ മാറ്റത്തിന് അനുസരിച്ച് പിന്നീടൊന്നും മാറ്റാന്‍ കഴിയില്ല. ഇടതു പക്ഷത്തിനു ഭരണം ലഭിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടലിന് അവസരം ലഭിക്കണമെങ്കില്‍ ഏകീകൃത സിലബസ് പാടില്ല". "മോന്‍ മരിച്ചിട്ടായാലും വേണ്ടില്ല, മരുമോളുടെ കണ്ണീരു കാണണം" എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഇടതുപക്ഷം അടുത്തതവണ അധികാരത്തില്‍ എന്തായാലും എത്തും. (അത് കോണ്ഗ്രസ് അധ്യാപക സംഘടനാ നേതാവിന് ഉറപ്പാണ്) അപ്പോള്‍ അവര്‍ക്ക് പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ അവസരം ലഭിക്കരുത്. അത് കൊണ്ട് ഏകീകൃത സിലബസ്. എന്തൊരു ക്രാന്തദര്‍ശിത്വം. "ഭരണം മാറുമ്പോള്‍ മാറേണ്ടതല്ല പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനക്രമവും പരീക്ഷാരീതിയുമൊന്നും". ആരാണ് ഈ പറയുന്നത്. ഒന്ന് മുതല്‍ പത്തു വരെ നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം പതിനൊന്നാം തരത്തിലെ പുസ്തകങ്ങള്‍ മാറേണ്ടതായിരുന്നു. അത് എപ്പോള്‍ മാറും. ഒരു തീര്‍പ്പുമില്ല. ആ തുടര്‍ച്ച അട്ടിമറിക്കപ്പെട്ടു. നേരത്തെ ഏഴുവരെ വന്ന പരിഷ്കരണം എട്ടില്‍ എത്തിയപ്പോള്‍ ഭരണമാറ്റം ഉണ്ടായി. അവിടെ അപ്പോള്‍ ബ്രേക്കിട്ടു. പിന്നെ അതിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിക്കളഞ്ഞു ഒരു വര്‍ഷത്തിനു ശേഷം ഓടാന്‍ തുടങ്ങി. അക്കാദമികമായി എടുത്ത തീരുമാനമായിരുന്നു, നിരന്തരമൂല്യനിര്‍ണയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു ടേം പരീക്ഷകള്‍ മതി എന്നത്. ഒരു അക്കാദമിക ചര്‍ച്ചയും കൂടാതെ ഭരണ സ്വാധീനം ഉപയോഗിച്ചല്ലേ ആ തീരുമാനം അട്ടിമറിച്ചത്. പിന്നെ ഭരണത്തിലെത്തുമ്പോഴാണ് ഇടതുപക്ഷം പഠന കാര്യങ്ങളില്‍ ഇടപെടുന്നത് എന്ന ആക്ഷേപമോ? ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോഴാണ് കേരളത്തില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഡിപിഇപി പദ്ധതി ആരംഭിക്കുന്നത്. ലോകബാങ്ക്, സാമ്രാജ്യത്വ ഗൂഢാലോചന, ഫണ്ടിങ് തുടങ്ങി തീവ്ര ഇടതുപക്ഷം സമരരംഗത്ത് ഇറങ്ങിയ കാലം. കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകളാണ് അന്ന് ഇത്തരം പദ്ധതികളെ ഫലപ്രദമായി സംസ്ഥാനത്ത് പ്രയോജനപ്പെടുത്തണം എന്ന വാദഗതി ഉയര്‍ത്തിയത്. കേരളീയ പൊതു സമൂഹം ഏറെക്കാലമായി സ്വപ്നം കാണുന്ന, സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലഭിച്ച അവസരമായാണ് ഇടതുപക്ഷ അധ്യാപക സംഘടനകള്‍ ഡിപിഇപി പരിഷ്കരണത്തെ നോക്കിക്കണ്ടതും ഭരണമാരുടെതെന്നു നോക്കുക പോലും ചെയ്യാതെ അതിനെ പിന്തുണച്ചതും. ആ പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടി ഇടതുപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചില്ലറയല്ല ചീത്ത കേട്ടത്. സമീപകാലചരിത്രം ഇത്രവേഗം തമസ്കരിക്കാന്‍ അസാധാരണമായ ഗീബല്‍സിയന്‍ മിടുക്ക് തന്നെ വേണം. ഉള്ളിലിരിപ്പും വെളിയിലിരിപ്പും കേരളത്തില്‍ ഒരു ഏകീകൃത പാഠ്യപദ്ധതി എന്ന ആശയം തത്വത്തില്‍ അംഗീകരിക്കാമെന്നുവയ്ക്കാം. എങ്കില്‍ അത് ഏതാവണം എന്നതാണല്ലോ അടുത്ത വിഷയം. ഇന്ന് കേരളത്തില്‍ മഹാഭൂരിപക്ഷം വരുന്ന പൊതു വിദ്യാഭ്യാസ മേഖലയില്‍ കേരള സര്‍ക്കാര്‍ രൂപം കൊടുത്ത പാഠ്യപദ്ധതിയാണ് നിലവിലുള്ളത്. സ്വകാര്യ അണ്‍ എയിഡഡ് സ്കൂളുകളിലും കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങളിലും സിബിഎഎസ്ഇ സിലബസ് ആണ് പിന്തുടരുന്നത്. നഗര കേന്ദ്രിതമായ അപൂര്‍വം സ്കൂളുകളില്‍ ഐസിഎസ്ഇ സിലബസ്സും ഉപയോഗിക്കുന്നു. ഇവിടെയെല്ലാം സിലബസ് എകീകരിക്കണം എന്നാണല്ലോ ആവശ്യം. ഇത് എത്ര മാത്രം പ്രായോഗികമാണ്? കേരളത്തിലുള്ള കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങളില്‍ സിലബസ് മാറ്റുക എന്നത് "നമ്മള്‍ കൂട്ടിയാല്‍ കൂടുന്നതല്ല." സ്ഥലം മാറ്റത്തിന് വിധേയരായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുട്ടികളെ കരുതിയാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിച്ചതുതന്നെ. (ഇന്ന് അത് സ്വകാര്യ അണ്‍ എയിഡഡ് സ്കൂളുകളിലേക്ക് മക്കളെ പറഞ്ഞു വിടാന്‍ ഇത്തിരി "ഉളുപ്പുള്ള" രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും രക്ഷാകവാടമാണ്. പറയുമ്പോള്‍ ഞങ്ങള്‍ സര്‍ക്കാര്‍ (കേന്ദ്ര) സ്കൂളിലാണ് മക്കളെ പഠിപ്പിക്കുന്നത് എന്ന് പറയാമല്ലോ. അവിടെ നല്ല ഇംഗ്ലീഷും സിബിഎസ്ഇ സിലബസ്സും സമരമില്ലാത്ത അന്തരീക്ഷവും ഒക്കെയാണ് എന്നതാണ് ഇവരുടെയെല്ലാം ഉള്ളിലിരുപ്പെന്ന് ആര്‍ക്കാണ് അറിയാത്തത്.)

    കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നവോദയാ സ്കൂളുകളിലെയും സ്ഥിതി ഇതുതന്നെ. ഇനി സ്വകാര്യ സിബി എസ്ഇ സ്കൂളുകളോ? അവര്‍ സിബിഎസ്ഇ സ്കൂളുകള്‍ ആണെന്ന് പറയവുന്നതുതന്നെ ബോര്‍ഡ് അംഗീകരിച്ച സിലബസ് പിന്തുടരുന്നു എന്നത് കൊണ്ടുമാത്രമാണ്. അല്ലാതെ സ്കൂളിന്റെ നിലവാരത്തെക്കുറിച്ച് ഒരു ഉറപ്പും ബോര്‍ഡിനില്ല. ഇവിടെയെല്ലാം കേരളാ സിലബസ് കൊണ്ട് വരിക എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമാണെന്ന് ഏതു മലര്‍പ്പൊടി വില്‍പ്പനക്കാരനും അറിയാവുന്ന കാര്യമാണ്. അപ്പോഴാണ് ഈ പൂതനാവേഷത്തിന്റെ പൊതുവിദ്യാഭ്യാസത്തോടുള്ള വാത്സല്യത്തിന് പിറകിലമര്‍ത്തിവച്ച രാക്ഷസീയ ദംഷ്ട്രകള്‍ മെല്ലെ പുറത്തുചാടുന്നത് നമുക്ക് കാണാന്‍ കഴിയുക.

    കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ സിബിഎസ്ഇ സിലബസ് (എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ അല്ലെങ്കില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍) കൊണ്ട് വരികയാണ് ഈ വാലുപൊക്കലിന്റെ ഉദ്ദേശ്യം. അപ്പോള്‍ പാഠ്യപദ്ധതി തയ്യാറാക്കുക, പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുക തുടങ്ങിയ ഇടങ്ങേറൊന്നും നമ്മുടെ തലയില്‍ അല്ലല്ലോ. വിവാദവ്യവസായികള്‍ തക്കം പാര്‍ത്തിരിക്കയാണ്. വെറുതെ നമ്മുടെ ചരിത്രം, സംസ്കാരം, ഭാഷ, സമൂഹം എന്നെല്ലാം പറഞ്ഞു വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളില്‍ വയ്ക്കേണ്ടല്ലോ. എല്ലാം കേന്ദ്രം നിശ്ചയിച്ചതു മാതിരി തന്നെ പോകട്ടെ. എന്തുകൊണ്ട് കേന്ദ്ര, വിദേശ സിലബസ്സുകള്‍ക്ക് ഇത്രമാത്രം ഉത്കൃഷ്ടത വരുന്നു എന്നാലോചിക്കുമ്പോഴാണ് മായ്ച്ചാലും മായാതെ കിടക്കുന്ന, അധിനിവേശം സൃഷ്ടിച്ച അടിമ ബോധം നമ്മുടെ ഉള്ളില്‍നിന്ന് മാഞ്ഞു പോയിട്ടില്ല എന്ന് മനസ്സിലാവുക.

    സായ്പ്പ് ഉണ്ടാക്കിയതെല്ലാം മഹത്തരം, കേന്ദ്രം നടപ്പിലാക്കുന്നതെല്ലാം ഉദാത്തം എന്ന, നമ്മുടെ സാധ്യതകളെക്കുറിച്ചും ബലത്തെക്കുറിച്ചും ഉള്ള അധമബോധം തൂത്താല്‍ പോകുന്നതല്ല. കേരളത്തിന്റെ പഴയകാല പുസ്തകങ്ങളുടെ മഹത്വ സങ്കീര്‍ത്തനത്തിലും പ്രവര്‍ത്തിക്കുന്നത് ഇതുതന്നെയാണ്. അത് ഉണ്ടാക്കിയത് കോയിത്തമ്പുരാക്കാന്മാരും വരേണ്യപണ്ഡിതരും ആയിരുന്നല്ലോ. ഡിപിഇപി കാലത്താണ് ക്ലാസ് മുറിയിലെ അനുഭവത്തിന്റെ കരുത്തും വിദ്യാഭ്യാസത്തെക്കുറിച്ച് കാഴ്ചപ്പാടും ഉള്ള അധ്യാപകരും പരിശീലകരും എല്ലാം പങ്കാളികളായ പുതിയ രീതിയിലുള്ള പാഠപുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും ഉണ്ടാവുന്നത്. അതിനു മേല്‍നോട്ടം വഹിക്കുവാന്‍ സര്‍വകലാശാലാതലത്തിലുള്ള, ദേശീയതലത്തില്‍ അറിയപ്പെടുന്ന അക്കാദമീഷ്യന്മാര്‍ ഉണ്ടായിരുന്നതൊന്നും കാണാതെ, നമുക്കിടയില്‍ തന്നെയുള്ള ചിലര്‍ ഉണ്ടാക്കിയതല്ലേ എന്ന പുരികം ചുളിക്കലോടെയും ചിറികോട്ടലോടെയും ആണ് പലരും ആ പുസ്തകങ്ങള്‍ കൈയിലെടുത്തത്.

    പാഠപുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്ന പണ്ഡിതപരിവേഷം തീര്‍ച്ചയായും പോയിരുന്നു. കൈയിലെടുക്കുമ്പോള്‍ തന്നെ കോട്ടുവാ വരുന്ന ഘടന മാറ്റി, കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകമാക്കുക എന്നത് ഒരു സമീപനമായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള നാടന്‍പാട്ടോ കവിതയോ ചിത്രമോ ഉണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമായി, മുറവിളി തുടങ്ങാം "പാഠപുസ്തകങ്ങള്‍ ഇതാ ബാലമാസികകളായി." സത്യത്തില്‍ അറിവിനെ, അതിന്റെ വിതരണത്തെ, ആഴത്തെയും പരപ്പിനെയും സംബന്ധിച്ച ജനാധിപത്യബോധം ഇല്ലാത്തതും കുട്ടികളുടെ പ്രകൃതത്തെ സംബന്ധിച്ച സാമാന്യ അറിവ് പോലുമില്ലാത്തതും ആണ് ഈ ആരോപണങ്ങളുടെ കാതല്‍. എന്തൊക്കെ ആവലാതികള്‍ കേരളാ പാഠ്യപദ്ധതിയെക്കുറിച്ച് ഉന്നയിക്കുമ്പോഴും എല്ലാകാലത്തും അത് ഉയര്‍ത്തിപ്പിടിച്ച ഉയര്‍ന്ന മതേതരമൂല്യത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും പരാതിയുണ്ടായിരുന്നില്ല. കേരളത്തില്‍ ഇടതുപക്ഷം വന്നാല്‍ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ കേന്ദ്രസിലബസ് മതിയാകുമെന്ന് എളുപ്പവഴിയില്‍ ക്രിയപൂര്‍ത്തിയാക്കുന്നവര്‍ അതിന്റെ വരും വരായ്കകള്‍ ഒട്ടും ആലോചിക്കാതെയാണ്, ജി ശങ്കരപ്പിള്ളയുടെ "മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും" എന്നനാടകത്തിലെന്ന പോലെ ഒരു നരഭോജിക്ക് ജീവനേകുന്നത്.

    കേന്ദ്രം എല്ലാകാലത്തും മതേതരമായ പുസ്തകങ്ങള്‍ തന്നെ തീര്‍ക്കും എന്ന് ആര്‍ക്കു പറയാന്‍ പറ്റും. നാളെ ഹിന്ദു വര്‍ഗീയ വാദികളുടെ കൈയില്‍ കേന്ദ്രഭരണം വന്നാല്‍ ഭഗവത്ഗീതയും മനുസ്മൃതിയും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയാല്‍, കേരളം പോലുള്ള സംസ്ഥാനത്ത് അതുപോലെ പഠിപ്പിക്കേണ്ടി വന്നാല്‍ എന്തായിരിക്കും നമ്മുടെ സാമൂഹികാവസ്ഥ. നേരത്തെ സ്കൂളുകളില്‍ രാവിലെ സരസ്വതി കീര്‍ത്തനം ആലപിക്കണം, യോഗ പഠിപ്പിക്കണം എന്നിങ്ങനെ നിര്‍ദ്ദേശമുണ്ടായത് ഇത്രവേഗം നാം മറന്നു പോയോ? എന്‍സിഇആര്‍ടി യുടെ പുസ്തകങ്ങളും കേരളത്തില്‍ പത്താംതരാം വരെയുള്ള പാഠപുസ്തകങ്ങളും അവയുടെ പഠനരീതിയും താരതമ്യപ്പെടുത്തി കെഎസ്ടിഎ യും ( കേരള പാഠ്യപദ്ധതി സംരക്ഷണം എന്തിന്? കേരള സിബിഎസ്ഇ സിലബസ്സുകള്‍ ഒരു താരതമ്യം) കേരള ശാസ്ത്രസാഹിത്യ പരിഷത്തും പഠനം നടത്തി കണ്ടെത്തിയ റിപ്പോര്‍ട്ടുകളും അടിവരയിട്ടു തെളിയിക്കുന്നത് കേരള സംസ്ഥാന പാഠ്യപദ്ധതി എന്‍സിഇആര്‍ടിയെക്കാള്‍ ഗുണമേന്മയുള്ളതാണെന്നാണ്.

    കേരളത്തിന്റെ സമഗ്രപുരോഗതിയുടെയും അടിസ്ഥാനമെന്ന് നാം ഇന്ന് വരെ കരുതിയിരുന്ന, രാജ്യത്തിന് തന്നെ മാതൃകയായ ഒരു പാഠ്യപദ്ധതി എത്ര ലാഘവത്തോടെയാണ് ചില താത്പര്യങ്ങളുടെ പേരില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ തുനിയുന്നത്. "അത്രമേല്‍ തീഷ്ണങ്ങളാം നാവുകളത്രേ പിന്നെ മിഠായിപ്പൊതിക്കായി പണയം വെച്ചൂ നമ്മള്‍ വെറുതെ മധുരിക്കും രാസമാധുര്യത്തിന്നായ് പകരം കൊടുത്തതീ ദിവ്യമാം രസവിദ്യ." എന്ന് പി പി രാമചന്ദ്രന്‍ "മാമ്പഴക്കാലം" എന്ന കവിതയില്‍, വിലയറിയാതെ നാം നഷ്ടപ്പെടുത്തിയ ഗ്രാമീണസൗഭാഗ്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ സംസ്കാരം, ഭാഷ, സാഹിത്യം, ചരിത്രം, പ്രകൃതി ഇവയോടൊക്കെ ബന്ധപ്പെട്ടു നാം നിര്‍മിച്ച് കൊണ്ടിരിക്കുന്ന ഒരു പാഠ്യപദ്ധതി വിലകുറഞ്ഞ ചില പുറംമിനുപ്പുകള്‍ക്കായി നഷ്ടപ്പെടുത്താനായുമ്പോള്‍ ഒന്നോ രണ്ടോ തവണയല്ല നൂറു തവണ ആലോചിക്കേണ്ടിയിരിക്കുന്നു.

8 comments:

drkaladharantp said...

എനിക്കു കാശ്മീരിലെ വിദ്യാഭ്യാസം നേരിട്ടു നലസ്സിലാക്കാന്‍ ഒരിക്കല്‍ അവസരം കിട്ടി.
പാഠപുസ്തകങ്ങളില്‍ കാശ്മീരിന്റെ അതി വൈവിധ്യമുളള ഭൂപ്രകൃതി ഇല്ല.
അവര്‍ക്കു ലോകത്തില എറ്റവും അനുഗൃഹീതമായ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം , പ്രാദേശിക ചരിത്രം,സംസ്കാരം ഇവയെന്നും പാഠമല്ല.
കേന്ദ്രം തയ്യാറാക്കുന്ന പുസ്തകങ്ങള്‍ അവര്‍ കോപ്പിയടിക്കുന്നു.
ഏകീകരിച്ചപ്പോള്‍ നഷ്ടപ്പെട്ടതു ഓരു ജനതയുടെ ആത്മീഭിമീനം കൂടിയാണ്.
അമര്‍ഷം രേഖപ്പെടുത്തുന്ന അധ്യാപകരെ എനിക്കു കാണാന്‍ കഴിഞ്ഞു.

ഗീതാസുധി said...

ദേശാഭിമാനി വായിക്കാനവസരം കിട്ടാതിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് പ്രൗഢഗംഭീരമായ ഈ ലേഖനം തളികയില്‍വെച്ചുതന്നതിന് കലാധരന്‍മാഷിനു നന്ദി.
മാത്‌സ് ബ്ലോഗിലെ ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. അവിടെ ഇതുസംബന്ധമായി ചര്‍ച്ചാപേജില്‍ മാഷും പ്രേമന്‍മാഷുമൊക്കെ ഇടപെടണം. കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കുന്ന കുറച്ചുപേര്‍ അവിടെയുണ്ട്.

drkaladharantp said...

ഗീതാസുധിക്ക്
മാത്സ് ബ്ലോഗില്‍- കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കുന്ന കുറച്ചുപേര്‍ ഉണ്ട്.കൂടുതല്‍ പേരും ഐടി തല്പരര്‍ ആണ്. അവര്ഡക്കു വേണ്ടത് സ്വന്തം വൈദഗ്ധ്യം വര്‍ധിപ്പികല്‍. ക്ലാസ് റൂമിലെ പഠനപിന്നോക്കാവസ്ഥ പലപ്പോഴും അവഗണിക്കപ്പെടുന്നു. എങ്കിലും മാത്സ് ബ്ലോഗിനു കുറെ സാധ്യതകള്‍ തുറനിനടാന്‍ ആയിട്ടുണ്ട്.
അക്കാദമികപ്രശ്നങ്ങളെ അതിന്റെ സാമൂഹികരാഷ്ട്രീയ മാനങ്ങളില്‍ സമീപിക്കേണ്ടതുണ്ട്. അതു കക്ഷിരാഷ്ട്രീയത്തിനുപ്പുറമാണ്. അത്തരം വിശകലനങ്ങള്‍ പ്രേമന്‍മാഷ് നടത്തുന്നു. ചൂണ്ടവിരല്‍ ഏകീകൃതസിലബസ് സംബന്ധിച്ചു കുറെ പോസ്റ്റുകള്‍ ഇട്ടിരുന്നു. ലേബല്‍ നോക്കുക.
ചര്‍ച്ചയ്ക്കായി എവിടെയെല്ലാം സാധ്യതയുണ്ടോ അവിടെയെല്ലാം ഇടപെടണം.

Unknown said...

പ്രേമചന്ദ്രന്‍ മാഷിന്റെ ലേഖനങ്ങള്‍ വിദ്യാഭ്യാസരംഗത്തെ ശക്തമായ ഇടപെടലുകളാണ് . ദേശാഭിമാനി ലേഖനത്തിലും വാദമുഖങ്ങള്‍ ശക്തമാണ് . ഇത്തരം ലേഖനങ്ങള്‍ക്ക് പക്ഷെ വ്യത്യസ്ത അഭിപ്രായമുള്ളവരില്‍ നിന്ന് പ്രതികരണങ്ങള്‍ വരുന്നില്ല . അവര്‍ ഉറങ്ങുന്നവരായിരിക്കില്ല , ഉറക്കം നടിക്കുന്നവരായിരിക്കും. അതുകൊണ്ടാവാം ഇത്തരം നല്ല ലേഖനങ്ങള്‍ക്ക് പിന്നാലെ ഒരു ആരോഗ്യകരമായ സംവാദം നടക്കാത്തത് .

Unknown said...

പ്രേമചന്ദ്രന്‍ മാഷിന്റെ ലേഖനങ്ങള്‍ വിദ്യാഭ്യാസരംഗത്തെ ശക്തമായ ഇടപെടലുകളാണ് . ദേശാഭിമാനി ലേഖനത്തിലും വാദമുഖങ്ങള്‍ ശക്തമാണ് . ഇത്തരം ലേഖനങ്ങള്‍ക്ക് പക്ഷെ വ്യത്യസ്ത അഭിപ്രായമുള്ളവരില്‍ നിന്ന് പ്രതികരണങ്ങള്‍ വരുന്നില്ല . അവര്‍ ഉറങ്ങുന്നവരായിരിക്കില്ല , ഉറക്കം നടിക്കുന്നവരായിരിക്കും. അതുകൊണ്ടാവാം ഇത്തരം നല്ല ലേഖനങ്ങള്‍ക്ക് പിന്നാലെ ഒരു ആരോഗ്യകരമായ സംവാദം നടക്കാത്തത് .

drkaladharantp said...

(പേര്‌ നമ്മള്‍ക്ക് ഇട്ടപ്പോള്‍ അതു മറച്ചുവെക്കാന്‍ കൂടി സൗകര്യം ഭാഷ അനുവദിച്ചു )
അത്രെയേ ഉള്ളൂ.
പ്രേമന്മാഷ്ടെ കുറിപ്പുകള്‍ ആരും കാണാത്തതല്ല
അവരുടെ നിലപാടുകള്‍ പറയേണ്ടി വരും
എല്ലാവരും ഏതെങ്കിലും കെട്ടുപാടുകള്‍ ഉള്ളവര്‍ ആയിരക്കും
എങ്കിലും ചര്‍ച്ച നടക്കണം
സിലബസ് മാറിയത് കൊണ്ട് സ്കൂള്‍ രക്ഷപെടില്ല
മാറ്റം എല്ലാ മേഖലയിലും ആവശ്യം തന്നെ
വിദ്യാഭ്യാസ അവകാശ നിയമം പറയുന്ന അക്കാദമിക കാര്യങ്ങള്‍ ആദ്യം നടപ്പിലാക്കട്ടെ

ബിന്ദു .വി എസ് said...

പ്രേമന്‍ മാഷിന്‍റെ ആശങ്കകള്‍ ഏറ്റെടുക്കുവാന്‍ പ്രബുദ്ധരായ അധ്യാപകര്‍ക്ക് കഴിയണം .മായാമോഹിനിയെ മുന്നില്‍ നിര്‍ത്തി എല്ലും പല്ലും ബാക്കിയാക്കാന്‍ പന മരത്തിലേക്ക് ക്ഷനിക്കപ്പെടുന്നു കേരളത്തിലെ പൊതു വിദ്യാഭ്യാസം . നമുക്ക് ബ്രഹ്മ ദത്തന്‍ നമ്പൂരിമാരെ വിളിക്കാന്‍ കഴിയില്ല .വളയ്ക്കാനും തളയ്ക്കാനും .പ്രക്ഷോഭം തുടങ്ങാം .കുട്ടികള്‍ അത്രമേല്‍ ആകര്‍ഷിക്കപ്പെടുന്ന സിലബസ്‌ നടപ്പിലാക്കി വരുന്ന പ്രദേശ ത്തില്‍" എകീകൃതം" വികൃതം തന്നെ .ഒരു പരിദേവ നവും ഇത് ബഹിഷ്ക്കരിക്കുക എന്നതോളം വരില്ല.ഇതൊന്നു നടന്നു കിട്ട്യാല്‍ എത്രമാത്രം കമ്മിഷന്‍ എന്നാണു ആരുടെയൊക്കയോ കണക്ക് കൂട്ടല്‍ .സ്വന്തം ചരിത്രവും ഭൂമിശാസ്ത്ര വുമൊക്കെ ആര്‍ക്കെങ്കിലും വേണമോ ?ഇപ്പോള്‍ ഉള്ള സൗകര്യം തങ്ങളുടെ ക്ലാസ്‌
മുറി ക്കൊത്ത രീതിയില്‍ പഠന പ്രക്രിയയെ വഴക്കി എടുക്കാമെന്നതാണ് .അതില്ലാതായാല്‍" എ ഫോര്‍ അര്‍ജ്ജുന്‍" എന്ന് ചൊല്ലിക്കൊടുക്കേണ്ടി വരുന്ന എന്‍റെ നാവേ ! കാളിയുടെത് തന്നെ .അപ്പോം ചുട്ട് അടേം ചുട്ട് "എന്നത് മധുരിപ്പിച്ച നാവാണെ ! ഏകീകൃത സിലബസ്‌ എങ്ങനെ വേണമെന്നുള്ള ചര്‍ച്ച നടക്കട്ടെ.എല്ലാം ഏകതയില്‍ എന്ന് ആലോചിക്കുമ്പോള്‍ അതില്‍ തന്നെയുള്ള വൈരുധ്യങ്ങളെ പുറത്തെടുക്കുന്നത് നല്ല ആയുധമാണ് ..മതേതരം എന്ന പ്രയോഗത്തിലെപ്പോലെ .ഒരു പ്രശ്നത്തിലെ വിവിധ മുഖങ്ങള്‍ കണ്ടെത്തി ഭിന്ന വഴികളിലൂടെ പ്രശ്ന പരിഹരണ രീതി നടപ്പാക്കിയവരാന് നമ്മള്‍ ഏകീ കൃത സിലബസ്‌ എന്ന ഉമ്മാക്കിയിലും പഴുതുകള്‍ ഉണ്ടാകും .ഒരു ജനാധിപ ത്യപ്രക്രിയയിലൂടെ കടത്തിവിട്ടാല്‍ അവന്‍റെ കെട്ടഴിഞ്ഞു പോകും എന്നുറപ്പ് .ആ ചുമതല നിറവേറ്റാന്‍ കഴിയാത്തവരാണോ നമ്മള്‍ .ഈ ഭാസ്മാസുരനില്‍ കാലം അവസാനിക്കില്ല.പരീക്ഷക്കെടുതി നേരിടുമ്പോഴാകും നമ്മള്‍ വെല്ലു വിളിക്കപ്പെടുന്നത് .എലിയെ ചുട്ടു തിന്നു വിശപ്പടക്കുന്ന ഉത്തരേന്ത്യന്‍ കുട്ടിയും ഉച്ചഭക്ഷണ നിറവില്‍ ക്ലാസിലിരിക്കുന്ന കുട്ടികളും പരസ്പരം അറിഞ്ഞു വിശ പ്പ് എന്ന സങ്കീര്‍ണ്ണതയെ നേരിടാന്‍ പ്രാപ്തരാക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ നാം ആശങ്കപ്പെടുന്നതെന്തിനു .വരട്ടെ യമ കിങ്കരന്‍ .

drkaladharantp said...

ബിന്ദു
ഓര്‍മ്മകള്‍ ബോര്‍ഡില്‍ എഴുതിയവ മൌച്ചു കളയുംപോലെ അദൃശ്യമാക്കാനുള്ള ഡസ്ടര്‍ കേരളീയ സമൂഹം സൂക്ഷിക്കുന്നുണ്ടോ?
ദശകങ്ങള്‍ക്ക് മുമ്പ് ഡി പി ഇപി പദ്ധതി വന്നു. അതേ സമയം കരിക്കുലവും മാറ്റി. അന്നത്തെ ജി എസ് ടി യു , കെ പി ടി യു തുടങ്ങി എല്ലാവരും എസ് യു സി ഐ യുടെ നുനപ്രചാരനത്ത്തില്‍ വീണു. കളിയും ചിരിയും. പഠനം എവിടെ? ഇതായിരുന്നു വാദം.മനോരമ അധ്യാപിക ആന കളിക്കുന്ന കാര്‍ടൂണ്‍ ഇട്ടു. പരമ്പര എഴുതി.അപ്പോള്‍ സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചു . എസ് സി ഇ ആര്‍ ടി മേധാവി ഡോ വിജയകുമാര്‍, ഡോ ശ്രീദേവി, ഡോ രവിശങ്കര്‍, ഡോ ശക്തിധരന്‍, ഡോ വേദമണി മാനുവല്‍, ഡോ കരീം,സി പി നാരായണന്‍, കെ ടി രാധാകൃഷ്ണന്‍. അധ്യാപക സംഗടന പ്രതിനിധികളായി ബാലകൃഷ്ണന്‍ നമ്പ്യാര്‍( കെ എസ് ടി എ ) ,അമ്പലത്തറ , പളനി, ബാലന്‍ ( മൂവരും പ്രതിപക്ഷ സംഘടനാ പ്രതിനിധികള്‍ ) എ കെ എസ് ടി യു പ്രതിനിധി പിന്നെ ഞാനും അംഗങ്ങള്‍.
വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പഠനം എങ്ങനെ എന്നു തീരുമാനിച്ചു. സ്കൂളുകള്‍ നേരിട്ട് കാണുക. പഠനപ്രക്രിയ കണ്ടു ബോധ്യപ്പെടണം. പിന്നെ പാഠങ്ങള്‍ സസൂക്ഷ്മ്മം പരിശോധിക്കണം. പ്രതിപക്ഷ സംഘടനാ പ്രതിനിധികള്‍ പറഞ്ഞ സ്കൂളുകള്‍ പോയി. പോകുന്ന വഴിക്ക് കാണുന്ന സ്കൂളുകളിലും കയറി.
അധ്യാപകരുമായി സംവദിച്ചു .
ആവേശകരമായ അനുഭവങ്ങള്‍ .
വിമര്‍ശകര്‍ക്ക് മൌനം
എങ്കിലും പുസ്തകങ്ങള്‍ മെച്ചപ്പെടെണ്ടതുണ്ടായിരുന്നു
അതിനു നിര്‍ദേശങ്ങള്‍ നല്‍കാന്‍ എല്ലാവര്‍ക്കും ഒരേ മനസ്
അതല്ലേ ജെനാധിപത്യ രീതി ?
കൂടുതല്‍ മെച്ചപ്പെടുത്തുക അതിനാരും തടസമല്ല. ആകരുത്.
സി ബി എസ് ഇ മീഡിയം എങ്ങനെ ഏകീകരിക്കും ?
കച്ചവടം എങ്ങനെ ഏകീകരിക്കും?
കഠിനമായ അച്ചടക്കവും കാപട്യവും എങ്ങനെ ഏകീകരിക്കും
പരീക്ഷാ രീതി എകീകരിക്കുമോ?
പത്താം ക്ലാസില്‍ അതാതു സ്കൂളുകള്‍ പരീക്ഷ നടത്തിയാല്‍ മതി എന്ന കേന്ദ്ര സമീപനം നടപ്പിലാക്കുമോ ?
സ്വകാര്യ പുസ്തക കച്ചവടക്കാരുടെ പുസ്തകങ്ങള്‍ നിരോധിച്ചു എന്‍ സി ഇ ആര്‍ ടി പുസ്തകങ്ങള്‍ എല്ലാ അണ്‍ എയ്ഡയ് സ്കൂളുകളിലും നിര്‍ബന്ധിക്കുമോ?
അധ്യയന ദിനങ്ങള്‍ എകീകരിക്കുമോ?
തൊട്ടതിനും പിടിച്ചതിനും അവധി പ്രഖ്യാപിക്കുമ്പോള്‍ അതു സി ബി എസ് ഇ അണ്‍ എയ്ഡയ് സ്കൂളുകളിലും ബാധകമാക്കുമോ?
മതേതരസമീപനം സി ബി എസ് ഇ അണ്‍ എയ്ഡയ് സ്കൂളുകളിലും ഉറപ്പാക്കുമോ?
ഏകീകരണം കുട്ടിയുടെ സ്കൂള്‍അനുഭവങ്ങള്‍ പരിഗണിച്ചാവണ്ടേ?