ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, April 23, 2020

ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും മാനവികതയുടെയും അക്ഷരവൃക്ഷം


വൈകുന്നേരം
മറ്റത്തെ മാവിന്‍തണല്‍
വരാന്തയിലെ കസേരയോട്
കുശലം പറയാന്‍ വരുമെന്നും
അഞ്ചുമണിയുടെ വെയില്‍
ഊണുമേശപ്പുറത്ത് വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്
(അബിത ബി എസ് ,എട്ട്, സെന്റ് ക്രിസോസ്റ്റം ജി എച് എസ് നെല്ലിമൂട് അക്ഷരവൃക്ഷം കവിതാസമാഹരത്തിലെഴുതിയത്)
ഇന്ന് ലോക പുസ്തകദിനമാണ്. ഈ ദിനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൊവിഡ് കാലത്ത് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയാണ് ചൂണ്ടുവിരല്‍.
വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായത്.
ഷേക്‌സ്പിയറെ കൂടാതെ ഇൻകാ ഗാർസിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമ ദിനവും മൗറിസ് ഡ്രൗൺ, മാനുവൽ മെജിയ വലേദോ, ഹാൾഡർ ലാക്‌സ്‌നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെ

1996 യുനെസ്കോ പൊതുസമ്മേളനമാണ് ഏപ്രിൽ 23 ലോക പുസ്തകദിനമായി ആചരിക്കാൻ നിശ്ചയിച്ചത്.
'പട്ടിണിയായ മനുഷ്യാ. നീ 
പുസ്തകം കയ്യിലെടുത്തോളൂ. 
പുത്തനൊരായുധമാണ് നിനക്കത്.  
പുസ്തകം കയ്യിലെടുത്തോളൂ'. 
വിഖ്യാതനായ ജർമ്മൻ നാടകകൃത്തും സംവിധായകനും കവിയുമായ ബ്രത്തോൾഡ്ബ്രത്തിന്റെ പ്രശസ്തമായ വരികള്‍ അനുസ്മരിച്ചുകൊണ്ട് അക്ഷരവൃക്ഷം പദ്ധതിയിലൂടെ പിറന്ന പുസ്തകങ്ങളിലേക്ക് കടക്കാം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി (മലയാളത്തിലോ ഇംഗ്ലീഷിലോ) കഥ, കവിത, ലേഖനം എന്നിവയാണ് കുട്ടികൾ തയ്യാറാക്കിയത്. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ നാല്പതിനായിരത്തിലേറെ വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ പങ്കെടുത്തു. അതത് സ്കൂൾ അധ്യാപകർ കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു. സ്കൂൾവിക്കിയിൽ രചനകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ഓരോ ജില്ലയിലും പ്രത്യേക ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിരുന്നു. 2020 ഏപ്രിൽ 20 വരെ രചനകൾ ചേർക്കുന്നതിന് അവസരം നല്‍കി.
ഈ രചനകളിൽ നിന്ന് തിരഞ്ഞെടുത്തവ എസ്.സി.ഇ.ആർ.ടി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു
കവിതകൾ -18,049
കഥകൾ-7,082
ലേഖനങ്ങള്‍ -15,213‎
ആകെ സൃഷ്ടികൾ -41,079

ആത്മവിശ്വാസത്തിന്റെ പ്രതിഫലനം ഒപ്പം പ്രത്യാശയും മാനവികതയും
കേരളത്തിലെ കുട്ടികള്‍ ആദ്യമായിട്ടായിരിക്കും ക്വാറന്റൈന്‍ ,ലോക് ഡൌണ്‍ എന്നൊക്കെ കേള്‍ക്കുന്നത് .
റോഡിലേക്ക് ഇറങ്ങാനോ സൈക്കിള്‍ ചവിട്ടാനോ കൂട്ടം കൂടി കളിക്കാനോ അനുവാദമില്ല .പ്രിയപ്പെട്ട അധ്യാപകരെയും കൂട്ടുകാരെയും  കാണാന്‍ കഴിയുന്നില്ല .അപ്രതീക്ഷിതമായി‍ വിദ്യാലയത്തിന്റെ  വാതില്‍ അടഞ്ഞു .
കൊവിദ് 19 ആകട്ടെ  മരണമഴ ചൊരിഞ്ഞു കൊണ്ട് ലോകത്തെ കൈപ്പിടിയിലൊതുക്കുന്നു . 
അക്ഷര വൃക്ഷം പദ്ധതിയില്‍ പ്രസിദ്ധീകരിച്ച കുട്ടികളുടെ രചനകളില്‍  പക്ഷേ ആശങ്കയുടെയും  ഭയത്തിന്റെയും   പ്രതിഫലനം കുറവാണ് . കൊറോണയെ പ്രതിരോധിക്കുകയെന്നു അവര്‍  ഉച്ചത്തില്‍ പറയുന്നു .
ശാസ്ത്രീയ ചിന്തകളുടെയും  യുക്തി ബോധം നല്‍കുന്ന തിരിച്ചറിവിന്റെയും
വരികള്‍  ആണ് കുട്ടികള്‍ എഴുതിയ രചനകളില്‍ നിറഞ്ഞു നില്‍ക്കുന്നത്
.
വിഷമവും വിഷാദവും കടന്നു വരുന്നുണ്ട് .പൊതു വിദ്യാഭ്യാസം അവരെ ശീലി
പ്പിച്ച പാരിസ്ഥിതിക ബോധം  ഓരോ വാക്കിലും തുളുമ്പുന്നു .അതിനാല്‍ ത്തന്നെ
ചില രചനകള്‍ എങ്കിലും  മനുഷ്യര്‍ പ്രകൃതിയോടു ചെയ്യുന്ന ചൂഷണങ്ങള്‍ക്ക്
എതിരെയുള്ള താക്കീതാണ്  .ചോദ്യങ്ങളുടെ  മുള്‍മുനകള്‍ രചനകളില്‍
ഒളിപ്പിച്ചു വച്ചിരിക്കുന്നു .എല്ലാം മനുഷ്യര്‍ പ്രകൃതിയെ ചൂഷണം
ചെയ്യുന്നതിനെക്കുറിച്ചുള്ളത് .
ആശയം  കുത്തി നിറയ്ക്കുകയല്ല  കുഞ്ഞു
മനസ്സുകളിലെ  ഇനിയും ഉത്തരം ലഭിക്കാതെ കിടന്ന ചോദ്യങ്ങളെ  പകര്‍ച്ച
വ്യാധിയുടെ  പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ,പ്രതിരോധം ,ജാഗ്രത
.
പോരാട്ടം  കീഴടക്കല്‍  ധീരത    ഒരുമ  അതിജീവനം  എന്നിങ്ങനെയുള്ള
വാക്കുകള്‍ രചനകളില്‍ ആവര്‍ത്തിക്കുന്നുണ്ട് ".പ്രത്യാശ"' യും" മാനവികത"യും അതിനു തുണയാകുന്നു.
"ഇനിയൊരു പുലരിക്ക് പൂക്കൂട നല്‍കുവാനാണ് ഞാനെന്റെ തടവറ ഏറ്റു വാങ്ങി നാലുചുമരുകള്‍ക്കുളളിലായ"തെന്ന് ആറാം ക്ലാസുകാരി അനാമിക ലാല്‍ (ചവറ, ഗുഹാനന്ദപുരം എച് എസ്)എഴുതിയത് അതിന്റെ സാക്ഷ്യമാണ്.
    ഇംഗ്ലീഷ് ഭാഷയിലും എഴുതിയവര്‍ ഉണ്ട് . കേരള പോലീസ് ,ആതുര സേവനം നല്‍കുന്നവര്‍ എന്നിവര്‍ക്ക് വേണ്ടിയും കുരുന്നു കൈകള്‍ തങ്ങളുടെ രചനകളില്‍  ഇടം നല്‍കിയിട്ടുണ്ട് . ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ കലഹിക്കുന്നവര്‍ക്ക് കൊറോണ നല്ല പാഠം ആണെന്ന് അവര്‍ സമര്‍ഥിക്കുന്നു . ആരോഗ്യ  ശീല ങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക്  നല്ല അവബോധം
ഉണ്ട് .കൊറോണയെ  തുരത്തുന്ന കൈ കഴുകലും  മാസ്ക്ക് ധരിക്കലും സാമൂഹിക
അകലം പാലിക്കലും രചനകളിലെ പ്രധാന സൂചനകളാണ് .ആശയ പ്രചരണം മാത്രമായി ഈ രചനകള്‍ ഒതുങ്ങുന്നെയില്ല .പ്രതിഭയും ഭാവനയും ഭാഷ യുടെ വ്യത്യസ്തയും ആകര്‍ഷക മാക്കുന്ന രചനകളില്‍ കുട്ടികള്‍ പാലിക്കുന്ന മിതത്വം എടുത്തു പറയണം . .ഇനിയെല്ലാം പുതിയതാകുമെന്നു അവര്‍ പ്രതീക്ഷിക്കുന്നു ലോകത്തിനു മാതൃകയായ  കേരളത്തെ അഭിനന്ദി ക്കാനും  അവര്‍  രചനകളില്‍ ഇടം കണ്ടെത്തി .പ്രവാസികളെയും പാവങ്ങളെയും അതിഥി ത്തൊഴിലാളികളെയും അനാഥരെയും  ചേര്‍ത്ത് പിടിച്ചുള്ള സൃഷ്ടികള്‍  നമ്മുടെ മനസ്സിനെ ആഹ്ളാദപ്പെടുത്തും . കൊറോണക്കാലം കടന്നുള്ള ജീവിതത്തില്‍ തങ്ങള്‍ മാറേണ്ടി വരും എന്ന് സൂചിപ്പിക്കുന്നുണ്ട് പല രചനകളും . അവര്‍ തയാറായി ക്കഴിഞ്ഞു .നമ്മുടെ കുട്ടികളെ തോല്‍പ്പിക്കാനാവില്ല തന്നെ .ആത്മ വിശ്വാസത്തിന്റെ രേഖകളാണ് അവരുടെ എഴുത്ത് .ഒപ്പം കര്‍മ്മപദ്ധതിയുടെയും .
പല വീക്ഷണകോണുകളില്‍ നിന്നാണ് രചനകള്‍ നടത്തിയിരിക്കുന്നത്. നേഴ്സുമാരുടെ പക്ഷത്തു നിന്നും സമീപിച്ചവരുണ്ട്. തുണയില്ലാതെപോകുന്ന വൃദ്ധദമ്പതികളുടെ പക്ഷത്തു നിന്നും എഴുതിയവരുണ്ട്. കലങ്ങിമറിഞ്‍ഞ ജീവിതത്തിന്റെ നീരൊഴുക്ക് തെളിഞ്ഞു വരുന്നതില്‍ ആശ്വാസം കൊളളുന്നവരുണ്ട്.
നാലുകാലില്‍ വന്ന് സര്‍വവും ഏറിഞ്ഞുടയ്കുന്ന അച്ഛനെ കൊറോണ വരുതിയിലാക്കിയതിനാല്‍ ഈ വിഷുവിന് വീട്ടില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി. കൊറോണയ്ക് നന്ദിപറയുകയാണ് അലനല്ലൂര്‍ ജി എച് സിലെ ഏഴാം ക്ലാസുകാരി അലീഫ. കൊറോണക്കാലം കഴിയാതിരിക്കട്ടെ എന്നും കഥകാരി ആഗ്രഹിക്കുന്നുണ്ട്.
കാക്കയെങ്ങനെ കൊറോണക്കാലത്തെ കാണുന്നു? 

"എങ്ങും നിശബ്ദത .ശുദ്ധവായു പറന്നു തുടങ്ങിയപ്പോള്‍ മൂക്ക് കെട്ടിവെച്ച് മനുഷ്യല്‍ മെല്ലെ നടക്കുന്നു. ഇതെന്തുകാലം ! കാക്കച്ചി മൂക്കത്ത് വിരലു വെച്ചു". (ധ്യാനകൃഷ്ണ എ എസ് നാല്, വെറ്റിലതാഴം ഗവ എല്‍ പി സ്കൂള്‍)
 "അയാളുടെ കണ്ണുകള്‍ നിറഞ്ഞു. കണ്ണീരല്ലായിരുന്നു ചോരയായിരുന്നു അത്. തന്റെ മകനോടുളള സ്നേഹത്തിന്റെ ചോര." മകന്‍ കൊവിഡ് ബാധിച്ചു മരിച്ചതിനെക്കുറിച്ച് ഇടയാറന്‍മുള എ എം എം എച്  എസ് എസിലെ അമിത സന്തോഷ് എഴുതിയ കഥ മനുഷ്യജീവിതത്തിന്റെ ദാരുണമായ ചിത്രം വരച്ചിടുന്നുണ്ട് 
കൊവിഡ് കാലം നഷ്ടമാക്കിയ തേന്‍മധുരക്കാലത്തെക്കുറിച്ച് നന്ദകിഷോര്‍ എഴുതിയ വരികള്‍ ശക്തമാണ്. 
"മധ്യവേനലധിക്കാലം
തേന്‍മധുരം പൊഴിയും കാലം
നാട്ടുമാവിന്‍ ചോട്ടില്‍ തമ്മില്‍
കൂട്ടുകൂടും കുസൃതിക്കാലം
കൊന്നപ്പൂങ്കുലകള്‍ കാറ്റില്‍
പൊന്നുതിര്‍ക്കും മേടക്കാലം
സുന്ദരമാ സുരഭില കാലം
സ്മരണകളായി മാറിയ കാലം"
( നന്ദകിഷോര്‍ കെ , ബി എ കെ എ സ് ജി വി എച് എസ് എസ് പയ്യന്നൂര്‍)
കുഞ്ഞുങ്ങള്‍ക്കെന്തു ലോക് ഡൗണ്‍? ഏതു സാഹചര്യത്തിലും അവരടേതായ ലോകം തീര്‍ക്കുന്നവരാണ് കുഞ്ഞുങ്ങള്‍. ആ വലിയ നിരീക്ഷണമാണിതി
"കുഞ്ഞുങ്ങള്‍ക്കിത് ലോക്കേയല്ല
കുസൃതികള്‍ അണ്‍ലോക്കാക്കി"
(അഫ്നാന്‍ അന്‍വര്‍ ജി ഒ എച് എസ് എസ് എടത്തനാട്ടുകര, മണ്ണാര്‍കാട്)
ഈ ലേഖനം പൂര്‍ണരൂപത്തില്‍ നല്‍കുകയാണ്. കൊറോണക്കാലത്തെ കുട്ടിയുടെ ചിത്രമാണ് ജ്യോതിക എഴുതുന്ന തുറന്ന കത്ത്

സ്നേഹം തുളുമ്പുന്ന ലോക്ഡൗൺ കാലം, പ്രത്യാശയുടേയും
ചവറ തെക്കുംഭാഗം (കൊല്ലം) 30-03-2020
ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ബഹു. ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചറമ്മയ്ക്കും ജ്യോതിക എം.ആർ. എന്ന എട്ടാം ക്ലാസുകാരി അച്ഛനും അമ്മയ്ക്കുമൊപ്പം എഴുതുന്ന ഒരു തുറന്ന കത്ത്.  
കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടം മുന്നിൽനിന്ന് നയിക്കുന്നതിന് എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തുന്നു.
ബഹുമാന്യരേ,  
നിങ്ങൾ പറഞ്ഞത് 100% ശരിയാണെന്ന് ബോധ്യപ്പെട്ടു. സാമൂഹ്യ അകലം (Social Distancing) പാലിച്ചും മാനസിക അടുപ്പം നിലനിർത്തിയും മാത്രമേ നമുക്ക് ഈ അത്യാപത്തിനെ മറികടക്കാനാകൂ. ലോകത്തെ മുഴുവൻ ചുട്ടുചാമ്പലാക്കാൻ തക്കശക്തിയുള്ള ആണവായുധങ്ങൾ കൈവശമുള്ള അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും ഭരണാധികാരികളുടെ ഉള്ളിൽവരെ ഈ അദൃശ്യ കൊലയാളി എത്തിയിരിക്കുന്നു. ആ മാരകായുധങ്ങൾക്ക് പോലും യഥാർത്ഥത്തിൽ ഒരു വിലയും ഇല്ലെന്ന് ഈ മഹാമാരി തെളിയിച്ചിരിക്കുന്നു. കുടിലും കൊട്ടാരവും ഈ വൈറസിന് ഒരുപോലെയാണ്.
ഈ ലോക് ഡൗൺ കാലത്തും വിശ്രമമില്ലാതെ പോരാടുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും പ്രത്യേകം ഓർക്കുന്നു. അവർക്കായി പ്രാർത്ഥിക്കുന്നു. കോവിഡ് ബാധിതരായവർ വിഷമിക്കേണ്ട, ഡോക്ടർമാർ പറയുന്നത് അതേപടി അനുസരിക്കുക. അസുഖം വേഗം ഭേദമാകും. നമ്മുടെ രാജ്യത്തും പുറത്തും ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ സൗഖ്യത്തിനായി, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈ ലോക് ഡൗൺ എന്റെ കുടുംബത്തിലും വീട്ടിലും പരിസരത്തും സൃഷ്ടിച്ച മാറ്റങ്ങൾ പങ്കുവെക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെയും അച്ഛന്റെയും സഹായത്തോടെയാണ് കത്ത് തയാറാക്കിയത് . ഇതെല്ലാകുട്ടികളും രക്ഷിതാക്കളും വായിക്കണമെന്ന് ആഗ്രഹിക്കുന്നു.
ലോക സാമ്പത്തിക ശക്തികൾ പോലും ഈ മഹാമാരിയെ പ്രതിരോധിക്കാനാവാതെ പകച്ചു നിൽക്കുമ്പോൾ നമ്മുടെ രാജ്യം പ്രത്യേകിച്ചും നമ്മുടെ സംസ്ഥാനം ചിട്ടയായ, ശാസ്ത്രിയമായ സമീപനത്തോടെ ഈ കൊലയാളി വൈറസിനെതിരെ കടുത്ത പ്രതിരോധം സൃഷ്ടിച്ചിരിക്കുന്നത് ഏറെ അഭിമാനം പകരുന്നു. കേരളം ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നു.
എന്റെ ഉൾപ്പെടെ എത്രയോ കുടുംബങ്ങളുടെ മാനസിക ഐക്യത്തിന് ഈ ലോക് ഡൗൺ കാലം ഉപകരിച്ചു. എല്ലാവരും വിശ്രമമില്ലാതെ ഓട്ടത്തിൽ ആയിരുന്നു. എന്റെ അച്ഛനോട് ഒരു ലീവ് എടുക്കാൻ പറഞ്ഞാൽ പറയും ഓഫീസിൽ എത്തിയില്ലെങ്കിൽ പ്രശ്നങ്ങളാണെന്ന് . അമ്മയും അതാണ് പറയാറ് . എന്റെ അച്ഛനും അമ്മയ്ക്കും മാത്രമല്ല തിരക്കിട്ട് ഓടുന്ന എല്ലാവർക്കും ഒരു കാര്യം മനസ്സിലായി. ആരും ഈ ലോകത്ത് അവിഭാജ്യരല്ല, പക്ഷേ എല്ലാവർക്കും അവരുടേതായ പ്രാധാന്യമുണ്ടെന്ന്.
തിരുവനന്തപുരത്തെ ജോലി കഴിഞ്ഞു അഷ്ടമുടിക്കായലാൽ ചുറ്റപ്പെട്ടുകിടക്കുന്ന എന്റെ ഗ്രാമമായ ചവറ തെക്കുംഭാഗത്ത് അച്ഛൻ എത്തുമ്പോൾ തന്നെ രാത്രി 10 മണി ആകും. ഞങ്ങൾ പതിനൊന്നരയോടെ ഉറങ്ങും. രാവിലെ എഴുന്നേറ്റ് ഞാൻ സ്കൂളിൽ പോകാനും അച്ഛനുമമ്മയും ഓഫീസിലേക്ക് പോകാനുള്ള നെട്ടോട്ടമാണ് . ആഴ്ചയിൽ കിട്ടുന്ന അവധി ദിവസം പോലും 100% തിരക്കാണ്. ഞാനും അച്ഛനും അമ്മയും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചിട്ട് പോലും മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ജനതാ കർഫ്യുവിനു ആഹ്വാനം വന്നപ്പോൾ ഞങ്ങൾ മൂവരും അല്പം ആശങ്കയോടെ വീട്ടിൽ ഒതുങ്ങി. സ്വജീവൻ പണയം വെച്ച് പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ച് വൈകുന്നേരം അഞ്ചുമണിക്ക് പ്രാർത്ഥനയോടെ കൈയടിച്ചു.
രാജ്യം മൊത്തം ലോക് ഡൗൺ ചെയ്യാനുള്ള തീരുമാനത്തിൻറെ ഗൗരവം അച്ഛൻറെയും അമ്മയുടെയും മുഖത്തു നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അൽപ്പം സമയം കിട്ടിയാൽ പോലും പുറത്തുപോകുന്ന അച്ഛൻ വിഷാദത്തോടെ വീടിൻറെ മുൻപിൽ ഉള്ള ഷെഡ്ഡിൽ കുറെ പുസ്തകങ്ങളുമായി ഒതുങ്ങി. അമ്മ പതിവ് ജോലികളിലേക്കും. ആദ്യദിനം അച്ഛൻ ഒന്നും വായിച്ചതായി കണ്ടില്ല . (കൈയിൽ എപ്പോഴും പുസ്തകം തുറന്നു വെച്ചിരുന്നുവെങ്കിലും.) ഫോണിൽ സദാസമയം വാർത്ത കേട്ടുകൊണ്ടിരുന്നു. എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ മുഖത്ത് വല്ലാത്ത ഗൗരവം നടിച്ചു. “കൂട്ടിലടയ്ക്കപ്പെട്ട വെരുകിനെപ്പോലെയായി നിന്റെ അച്ഛൻ” എന്നാണ് അമ്മ കമന്റ് പറഞ്ഞത്. കൂട്ടിലടയ്ക്കപ്പെട്ട വെരുകിനെ ഞാൻ കണ്ടിട്ടില്ല എങ്കിലും അച്ഛൻറെ മുഖത്തുനിന്നും ശാരീരിക ചലനങ്ങളിൽ നിന്നും അത് എന്താണെന്ന് എനിക്ക് മനസ്സിലായി. ആദ്യ രണ്ടു ദിനങ്ങൾ അമ്മയും അച്ഛനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നന്നേ പ്രയാസപ്പെട്ടു. അമ്മ കുറെ സമയം ചെടികളുടെ സംരക്ഷണത്തിനായി നീക്കിവെച്ചു. വീട്ടിൽ ചെറിയൊരു പൂന്തോട്ടം ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ തർക്കങ്ങൾക്ക് ശേഷം മൂന്നാംദിനം രണ്ടുപേരും കൂടുതൽ സമയം എന്റെ കൂടെ ചെലവഴിക്കാൻ ആരംഭിച്ചു. ഞാൻ അൽപം വായനയും ബാക്കിസമയം ഹാരിപോട്ടർ സിനിമകൾ കണ്ടുമായിരുന്നു ദിനങ്ങൾ ചെലവഴിച്ചിരുന്നത്.
ഒരുമിച്ചിരുന്നു ടി വി കാണുന്നതിനിടയിൽ പെട്ടെന്ന് കറണ്ട് പോയി. അച്ഛനും ഞാനും വീടിനു മുന്നിലെ ഷെഡിലെ കസേരയിൽ സ്ഥാനം പിടിച്ചു. ടിവിയിൽ പതിവായി കേൾക്കുന്ന ക്വാറന്റീൻ എന്ന പദത്തിന്റെ സ്പെല്ലിങ് അച്ഛൻ എന്നോട് ചോദിച്ചു. QUARENTINE എന്നു ഞാൻ ഉത്തരം നൽകി. പക്ഷേ അഞ്ചാമത്തെ അക്ഷരം E അല്ല A ആണെന്ന് അച്ഛൻ തിരുത്തി. പകർച്ചവ്യാധിയിൽ നിന്നും രക്ഷപ്പെടാനുള്ള ഏകാന്ത വാസത്തിന് ആ പേര് ലഭിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് മുന്നിൽ അച്ഛൻ പകച്ചു. പെട്ടന്നു തന്നെ ഗൂഗിൾ ചെയ്ത് മറുപടി നൽകി. 1374- ൽ പ്ലേഗ് എന്ന മഹാമാരി പടർന്നുപിടിച്ച കാലത്ത് ഇറ്റലിയിലെ റഗൂസാ തുറമുഖത്തേക്ക് വന്നിരുന്ന കപ്പലുകൾ 40 ദിവസം തുറമുഖത്ത് അടുക്കാൻ അനുവദിച്ചിരുന്നില്ല. നിയമപ്രകാരം അവ ഉൾക്കടലിൽ നങ്കൂരമിടണമായിരുന്നു. നാല്പതിന് വെനീഷ്യൻ ഭാഷയിൽ പറയുന്ന QUARANTENA എന്ന പദത്തിൽ നിന്നാണത്രെ QUARANTINE എന്ന വാക്ക് ഉത്ഭവിച്ചത്.
കർഫ്യൂ എന്ന പദം വന്ന കഥയും അച്ഛനിൽ നിന്ന് കേട്ടു. മധ്യകാല ഇംഗ്ലണ്ടിൽ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന തീപിടുത്തം അണയ്ക്കാൻ നടപ്പാക്കിയിരുന്ന നിയമമായിരുന്നു അത്. കർഫ്യൂ എന്ന പദത്തിനർത്ഥം തീ അണക്കുക എന്നാണത്രേ.
അച്ഛനോട് ഏതെങ്കിലും കഥ പറയാൻ ആവശ്യപെടുമ്പോഴൊക്കെ തിരക്ക് അഭിനയിക്കാറാണ് പതിവ്. അല്ലെങ്കിൽ അമ്മയോടു ചോദിക്കാൻ പറയും. പക്ഷെ രണ്ടു ദിവസമായി എനിക്ക് കഥ പറഞ്ഞു തരാൻ അച്ഛന് വളരെ താൽപ്പര്യമാണ്. ശ്രീബുദ്ധനുമായി ബന്ധപ്പെട്ട ജാതകകഥകൾ അച്ഛൻ എനിക്ക് പറഞ്ഞു തന്നു. ആഴമേറിയ അഭിലാഷത്തിന്റെ സഫലീകരണം എന്ന അർത്ഥത്തിലാണ് വൈകിയുണ്ടായ കിരീടാവകാശിക്ക് പിതാവ് സിദ്ധാർത്ഥൻ എന്ന പേര് നൽകിയത് എന്നു മനസിലാക്കി. അച്ഛനുമമ്മയും പഠിപ്പിക്കാൻ വരുമ്പോൾ ഞാനവരെ അംഗീകരിക്കില്ലായിരുന്നു. അവർ പറയുന്നത് ശരിയല്ലെന്നും ടീച്ചർ മാത്രമാണ് ശരി എന്നും ആയിരുന്നു എൻറെ പക്ഷം. ഈ ലോക് ഡൗൺ അത് മാറ്റിമറിച്ചു. പുസ്തക വായനയുടെ പ്രാധാന്യം എനിക്ക് നന്നായി മനസിലായി. ഇപ്പോൾ പ്രകൃതിക്ക് എന്ത് ശാന്തത. മനുഷ്യരൊഴികെ എല്ലാ ജീവജാലങ്ങളും ഈ അത്യാപത്തിനിടയിൽ ശാന്തരായി കാണപ്പെടുന്നു. മനുഷ്യൻറെ ഏകാധിപത്യം അവസാനിച്ച ദിവസങ്ങളാണിവ. വാഹനങ്ങൾ ഇടതടവില്ലാതെ പോയി ശല്യപ്പെടുത്തുന്നുമില്ല. മനുഷ്യന് മ്ലാനതയാണെങ്കിൽ ജീവജാലങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ച പോലെ തോന്നുന്നു. രാവിലെ എഴുന്നേറ്റപ്പോൾ എന്തുമാത്രം കിളികളുടെ ശബ്ദങ്ങളാണ് കേട്ടത്. രണ്ട് ദിവസമായി കുയിലുകൾ വീണ്ടും വീണ്ടും പാടുന്നു. പേര് അറിയാവുന്നതും അറിയാത്തതുമായ ധാരാളം പക്ഷികൾ വീടിനു ചുറ്റുമുള്ള മരങ്ങൾക്ക് കുറുകെ പറക്കുന്നു . പച്ചക്കിളിയെയും ഓലഞ്ഞാലിയെയും കറുപ്പും വെളുപ്പും നിറമുള്ള വാലാട്ടി പക്ഷിയെയും വീടിൻറെ ചുറ്റുപാടും കണ്ടിട്ട് എത്ര കാലമായി. കാക്കയും ,കരിയില ക്കിളിയും, പ്രാവും , പേരിനൊരു മൈനയും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന എന്റെ വീടിൻറെ പരിസരത്ത് ഇപ്പോൾ അണ്ണാറക്കണ്ണനും മരംകൊത്തിയും ഉപ്പനും പൊന്മാനും തത്തമ്മയും യഥേഷ്ടം വിഹരിക്കുന്നു. ഇടയ്ക് ഒരു നാക മോഹനെയും കണ്ടു നൊമ്പര പ്പെടുത്തുന്ന ശബ്ദത്തോടെ രാത്രിയിൽ കരയുന്ന പുള്ളുനത്തുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഞാനും അച്ഛനുമായി സംസാരിക്കുമ്പോൾ ഞങ്ങളുടെ അടുത്തു കൂടി നാലോ അഞ്ചോ കീരിക്കുട്ടന്മാർ പാഞ്ഞു പോയി. കീരിയെ കാണാൻ എന്തുരസമാണ്. നീണ്ട വാലും കൂർത്ത മുഖവും ഒരു ചെറുജെറ്റ് വിമാനത്തെ ഓർമ്മിപ്പിക്കുന്നു .
വീടിന്റെ പിറകുവശത്ത് അമ്മ നട്ട വഴുതന ചെടിക്ക് വെള്ളം ഒഴിക്കുമ്പോളാണ് വടക്കുവശത്തു മതിലിന്റെ ഓരത്ത് കുരുമുളക് വള്ളികൾ പടർന്നു കിടക്കുന്ന ശീലാന്തി മരത്തിനടുത്ത് ആ കാഴ്ച കണ്ടത്. ‘പാമ്പ്...പാമ്പ്’ എന്ന് ഉറക്കെ വിളിച്ച് അമ്മയുടെ അടുക്കലേക്കോടി. അമ്മയും അച്ഛനും ഒരേസമയം ‘എന്താ’ എന്നു വിളിച്ചുകൊണ്ട് അടുക്കലെത്തി. അച്ഛൻ ശീലാന്തി മരത്തിന് അടുത്തേക്ക് ഒരു ചെറിയ കല്ലെടുത്തെറിഞ്ഞു. അതാ ഇഴഞ്ഞു പോകുന്നു നെടുനീളത്തിൽ ഒരു പാമ്പ്. അമ്മ കളിയാക്കി “അത് ചേരയാ മോളെ... ചേര. ഒത്തിരി നാളായി അതിനെ കണ്ടിട്ട് . സ്ഥിരമായി പുരയിടത്തിലൂടെ ഇഴഞ്ഞു പോകാറുണ്ടായിരുന്നു. ഇപ്പോൾ നന്നായി തടിച്ചിട്ടുണ്ട് ആർക്കും ഒരു ശല്യവും ചെയ്യില്ലത്”.
വീടിന്റെ മുൻവശത്ത് ഗേറ്റിന്റെ ഇടതുവശത്തെ പുരയിടത്തിൽ നിൽക്കുന്ന മഹാഗണി മരത്തിൻറെ മുകളിലത്തെ ചില്ലയിൽ ഒരു പരുന്തമ്മയും പരുന്തച്ചനും കൂടുകൂട്ടുന്നതും ഈ ലോക് ഡൗണിനിടയിൽ കണ്ടു. ഓരോ ചുള്ളിയും ശ്രദ്ധയോടെ കൊത്തിയെടുത്താണ് കുടുണ്ടാക്കുന്നത്. കുറഞ്ഞത് ആയിരം ചുള്ളികൾ എങ്കിലും വേണമായിരിക്കണം കൂട് പൂർത്തിയാക്കാൻ . വീടിന്റെ പിറകിൽ ഒരു തേക്കുമരത്തിലും മറ്റൊരു കൂട് പൂർത്തിയായിരിക്കുന്നു. ഏറ്റവും ഉയരത്തിൽ കൂടുണ്ടാക്കുന്നത് കഷണ്ടി തലയൻ പരുന്താണെന്ന് വായിച്ചിട്ടുണ്ട്. ഏകദേശം 1500 കി.ഗ്രാം വരെ ഭാരം ഉണ്ടാകും കൂടിനത്രെ.
വൈക്കം മുഹമ്മദ് ബഷീറിൻറെ ഭൂമിയുടെ അവകാശികളിൽ പറയുന്നതുപോലെ ഞങ്ങളുടെ വീടിനും പരിസരത്തിനും ഞങ്ങളെപോലെ തന്നെ അവകാശമുള്ള ജീവികൾ പ്രകൃതിയുടെ ശാന്തത കണ്ട് ഭയമകന്ന് ഒളിവിൽ നിന്നും തിരികെ വന്നതാണെന്നാണ് അച്ഛനുമമ്മയും പറയുന്നത്. എന്റെ ഗ്രാമത്തിലെ ഓരോ വീട്ടിലും പരിസരത്തും ഈ ലോക് ഡൗൺ കാലത്ത് ഇതായിരിക്കും സ്ഥിതി. നഗര പ്രദേശങ്ങളിൽ താമസിക്കുന്ന കൂട്ടുകാരും ഫ്ലാറ്റിൽ താമസിക്കുന്ന കൂട്ടുകാരുംഒക്കെ ജനലിലൂടെ സുരക്ഷിതമായി പുറത്തേക്ക് നോക്കൂ. നിങ്ങൾക്കും പ്രകൃതിയിൽ വന്ന മാറ്റം കാണാം. സ്വാർത്ഥരായ നമ്മൾ മനുഷ്യർ വീട്ടിൽ ഒതുങ്ങിയതോടെ ക്ലോറോ ഫ്ലൂറോ കാർബണുകളുടെ ബഹിർഗമനം കുറയുകയും അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറഞ്ഞെന്നും ശുദ്ധവായുവിന്റെ അളവ് മെച്ചപ്പെട്ടെന്നും കരുതാം. നിർദ്ദേശങ്ങൾ പാലിക്കുന്നവർക്ക് കൊറോണ ഭീഷണി അതിജീവിക്കാനും പ്രകൃതിയിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാനും ഈ ലോക് ഡൗൺ കാലം ഉപകരിക്കും തീർച്ച .
പ്രിയ പ്രധാനമന്ത്രീ, പ്രിയ മുഖ്യമന്ത്രീ ,പ്രിയ ആരോഗ്യ മന്ത്രീ, നിങ്ങൾ പറഞ്ഞത് അക്ഷരംപ്രതി ഞങ്ങൾ അനുസരിക്കും. ഞങ്ങൾക്കായി, നമ്മുടെ നാടിനായി, സമൂഹത്തിനായി .....പ്രിയ കൂട്ടുകാരേ നിങ്ങളെയും ടീച്ചർമാരെയും ഞാൻ വല്ലാതെ ‘MISS’ ചെയ്യുന്നു . സാരമില്ല നിങ്ങളും വീട്ടിൽ ഒതുങ്ങുക. ജൂൺ മാസം ആകുമ്പോഴേക്കും ഈ കൊലയാളി വൈറസ്സ് കെട്ടടങ്ങും. ലോകം പഴയതു പോലെയാകും. പക്ഷേ അതിനായി നാം സാമൂഹ്യ അകലം പാലിച്ച് വീട്ടിൽ തന്നെ ഇരി ക്കണം ജൂണിൽ നമുക്ക് വീണ്ടും ഒത്തുചേരാം.
പ്രിയ മുഖ്യമന്ത്രിക്കു മുന്നിൽ രണ്ട് അഭ്യർത്ഥനകൾ കൂടി മുന്നോട്ടു വയ്ക്കുന്നു. ഇതിനകം പ്രഖ്യാപിച്ച പദ്ധതികൾ സമൂഹത്തിന്റെ സമസ്തമേഖലയിലും ഉള്ളവർക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. മനുഷ്യനു മാത്രമല്ല വളർത്തുമൃഗങ്ങൾക്കുംവാനരന്മാർക്കും തെരുവുനായ്ക്കൾക്കും വരെ ഭക്ഷണം എത്തിക്കാൻ അങ്ങ് ശ്രദ്ധചെലുത്തി. പ്രത്യേകം നന്ദി. കോവിഡ് 19 പോലുള്ള മഹാമാരികൾ പടരുമ്പോൾ നാമെല്ലാം ആരോഗ്യ പ്രവർത്തകരെ വാനോളം പുകഴ്ത്തും അവരെ ദൈവത്തോട് ഉപമിക്കും. ആപത്ത് ഒഴിയുമ്പോൾ അവരെ മറക്കും. ഇനിയെങ്കിലും ഇതാവർത്തിച്ചു കൂടാ. ലോകത്തിലെ ഏറ്റവും പ്രഗല്ഭരായ ആത്മാർത്ഥതയുള്ള ആരോഗ്യപ്രവർത്തകർ ഇന്ത്യക്കാരാണ്, പ്രത്യേകിച്ചും കേരളീയർ എന്ന് ഈ ദുരന്തകാലം തെളിയിച്ചു. കേരളം ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ സേവന വേതന വ്യവസ്ഥകൾ ഉള്ളതും ഇവർക്കാണ്. ഡോക്ടർമാർക്ക് ഭേദപ്പെട്ട ശമ്പളം ലഭിക്കുന്നെ ങ്കിലുംനഴ്സുമാരുടെയും അനുബന്ധ മേഖലകളിൽ ഉള്ളവരുടെയും ശുചീകരണ തൊഴിലാളികളുടെയും ശമ്പളം തീരെ മോശമാണ്. ശുചീകരണ തൊഴിലാളികൾ ഇല്ലെങ്കിൽ ഈ ലോകം തന്നെ ഇല്ലെന്ന് ഇപ്പോൾ നമുക്കു മനസ്സിലായി. നഴ്സ്ആന്റിമാരുടെയും,അങ്കിൾമാരുടെയും ശുചീകരണ ജോലിക്കാരുടെയും ശമ്പളം സ്വകാര്യമേഖലയിൽ ഉൾപ്പെടെ കാര്യമായി വർദ്ധിപ്പിച്ച് ഈ കൊറോണ കാലത്തുതന്നെ പ്രഖ്യാപനം നടത്തി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കണം. (എന്റെ അടുത്ത ബന്ധുക്കൾ ആരും തന്നെ ഈ മേഖലയിൽ ജോലി നോക്കുന്നില്ല.). ഈ മഹാമാരി കഴിഞ്ഞാലും എല്ലാമാസവും ഒരു ദിവസം ജനത കർഫ്യു നടത്തുക. അന്ന് അത്യാവശ്യ യാത്രകൾ മാത്രം അനുവദിക്കുക. അത് കുടുംബത്തിനും നാടിനും ഗുണകരമാകും തീർച്ച. ഒരു ദിവസം അങ്ങനെ പോയാലും നമുക്ക് ഒരുപാടു ദിനങ്ങൾ നേടാനാകും. പരിസ്ഥിതിക്കും അത് ഗുണകരമാകും. പതിവായി സോപ്പിട്ട് കൈ കഴുകുന്ന ശീലം സ്കൂളുകളിൽ ഉൾപ്പെടെ കർശനമായി നടപ്പിലാക്കുക .ഇത് വഴി രോഗങ്ങൾ പകരുന്നത് തടയാം. (കൈകഴുകലിന്റെ പ്രാധാന്യം ലോകത്ത് ആദ്യമായി ശാസ്ത്രീയമായി മുന്നോട്ടു വച്ച വ്യക്തികൾ Mosesben Miamonide ഉം Ignez Semmelweis ഉം ആണെന്ന് അച്ഛൻ ഏതോ പുസ്തകം നോക്കി പറഞ്ഞുതന്നു). പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാർഹമാണെന്നതു പോലെ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തുപ്പുന്നതിനെ തിരെയും ശക്തമായ ബോധവൽക്കരണം നടത്തണം. Break the Chain പോലെ Keep a Handkerchief (തൂവാല കരുതുക) ക്യാംമ്പെയിനും ഗവൺമെന്റ് മുന്നോട്ടുവയ്ക്കണം. തുമ്മുമ്പോൾ തൂവാല കൈയിലില്ലെങ്കിൽ കൈമുട്ടുവളച്ച് അതിനുള്ളിലേക്ക് തുമ്മുന്ന രീതിക്ക് കൂടുതൽ പ്രചാരം നൽകണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.
നമുക്ക് ഒരുമിച്ച് ഈ ആപദ്ഘട്ടം മറികടക്കാം. ഞാനും കുടുംബവും സർക്കാർ നിർദ്ദേശങ്ങൾ അതേപടി പാലിക്കും. പ്രിയ കൂട്ടുകാരേ ,രക്ഷിതാക്കളേ നിങ്ങളും പാലിക്കുക . കൊറോണ ഭീതി വേഗം ഒഴിയട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ടും പുതിയ വൈറസ്സുകൾക്കും രോഗങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും,  
സ്നേഹപൂർവ്വം
ജ്യോതിക എം.ആർ. ഗവ.ജി.എച്ച്.എസ്.എസ്, വള്ളിക്കീഴ് ,കൊല്ലം 
 സിഫ്നയുടെ കവിതകളിലെ വരികളാണിത്. ആറടിമണ്ണിന്റെ ദാര്‍ശനികത ഈ രചനയിലുണ്ട്. മനുഷ്യനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയാണ് ഈ കുട്ടി.
മനുഷ്യന്‍ എന്നും ഓട്ടക്കാരനാണ്
തന്റെ പ്രാണന്‍ തന്നില്‍ നിന്നും വിട്ടകലും വരെ
അവന്‍ ഓടിക്കൊണ്ടിരിക്കുന്നു
സ്വാര്‍ഥതയ്ക് പിന്നില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍
അവന്‍ തീര്‍ത്തും അന്ധനാണ്
.............................
തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം അവന്‍ നെയ്തെടുത്ത
ദാക്ഷണ്യമില്ലാത്ത മരണത്തിനു മുന്നില്‍
അവന്റെ ഓട്ടം അവസാനിക്കുന്നു.

(സിഫ്ന വി പി പ്ലസ് വണ്‍ സി എച് എസ് എസ് അടയ്കാക്കുണ്ട്)

നാല്പതിനായിരത്തിലേറെ കുട്ടികള്‍ രചനകള്‍ നിര്‍വഹിച്ചു എന്നത് വലിയൊരു സംഭവമാണ്.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ജീവിതവീക്ഷണത്തില്‍ പുലര്‍ത്തുന്ന പുരോഗമനാത്മകമായ നിലപാടുകളുടെ തെളിച്ചമുളള ചരിത്രരേഖയാണീ പുസ്തകങ്ങള്‍. അതെ, പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തുമാണ്.



 അനുബന്ധം
സൃഷ്ടികൾ ജില്ലാടിസ്ഥാനത്തിൽ
  1. ഇടുക്കി -377
  2. കോഴിക്കോട് -763
  3. കാസർഗോഡ്-853
  4. വയനാട് - 865
  5. പത്തനംതിട്ട -964
  6. തൃശ്ശൂർ -1,138
  7. കൊല്ലം -1,689
  8. പാലക്കാട് -1,786
  9. കോട്ടയം-2,103
  10. എറണാകുളം -2,585
  11. ആലപ്പുഴ -2,737
  12. മലപ്പുറം -3,789
  13. കണ്ണൂർ -6,057
  14. തിരുവനന്തപുരം -12,935
 

1 comment:

ഒന്നാം ക്ലാസ് said...

അവധിക്കാലം സർഗാത്മകമാക്കിയ നല്ല തീരുമാനങ്ങൾക്ക് ബിഗ് സല്യൂട്ട്. അക്ഷരവൃക്ഷം ഇനിയും തളിർക്കട്ടെ,പൂക്കട്ടെ,കായ്ക്കട്ടെ, കുട്ടികൾക്ക് ആശംസകൾ, അഭിവാദ്യങ്ങൾ