ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, April 17, 2020

ചരിത്രപഠനവും നിലപാടുകളും

(കെ എസ് ടി എ തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ ഇന്നത്തെ ഓണ്‍ലൈന്‍ സെമിനാര്‍. എസ് സി ഇ ആര്‍ ടി മുന്‍ ഡയറക്ടറും ചരിത്രപണ്ഡിതനുമായ കാര്‍ത്തികേയന്‍സാര്‍ ആമുഖാവതരണം നടത്തി. സെമിനാറില്‍ ഞാന്‍ അവതരിപ്പിച്ച ആശയങ്ങളാണ് ചുവടെ ക്രോഡീകരിച്ചിരിക്കുന്നത് )
പ്രിയസാമൂഹികശാസ്ത്ര അധ്യാപകരേ,
ചില കാര്യങ്ങളാദ്യമേ ശ്രദ്ധയില്‍ പെടുത്തട്ടെ. രാജ്യം വളരെ അപത്കരമായ കാലഘട്ടത്തിലൂടെ കടന്നു
പോവുകയാണ്. നാം ചരിത്രം മറന്ന് പ്രവര്‍ത്തിക്കുന്നു. സഹോദസമുദായത്തെ ശത്രുപക്ഷത്ത് നിറുത്തുന്നു. അധസ്ഥിതരുടെ ഭക്ഷണശീലങ്ങളില്‍ കൈയെറ്റങ്ങള്‍ നടത്തുന്നു. ചരിത്രപാഠപുസ്തകങ്ങളില്‍ നിന്നും ഗാന്ധിജിയും നെഹ്രുവും എല്ലാം അപ്രത്യക്ഷരാകുന്നു. ഭൂതകാലസങ്കല്പങ്ങളെ ചരിത്രമെന്ന രീയില്‍ അവതരിപ്പിക്കുന്നു. ഭരണഘടനാമൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹികശാസ്ത്രപഠനം കൂടുതല്‍ ജനപക്ഷമാകേണ്ടത്.
    •  ഭാവി സമൂഹത്തെ ഒറ്റുകൊടുക്കുന്നവരല്ല എന്നുറക്കെ പ്രഖ്യാപിക്കുന്നതാകട്ടെ നമ്മുടെ ഓരോ വിനിമയമുഹൂര്‍ത്തവും
    • ‍ വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ അവസരം ഒരുക്കുന്നവരാകട്ടെ
    • നമ്മള്‍ ജനപക്ഷത്താണ് എന്ന് ഓരോ പാഠത്തിിന്റെ വിനിമയത്തിലും സ്വയം പ്രതിഫലിക്കുമല്ലോ
    • എനിക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്ന് ചരിത്ര വ്യാഖ്യാനം നടത്തുന്നതിന് കുട്ടികളെ പ്രാപ്തരാക്കാന്‍ കഴിയുമോ?
    •  സാമൂഹികമാറ്റത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വിശകലനം ചെയ്യുകയും ജീര്‍ണതയുടെ ശക്തികള്‍ക്കെതിരായ പോരാട്ടത്തിലൂടെയാണ് നാം മുന്നേറിയതെന്ന് തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുമെന്നെനിറിക്കുറപ്പുണ്ട് എന്നു പറയാമോ?
    • പരസ്പരബന്ധിതമായി കഴിയുമെങ്കില്‍ ജിവതവും മറ്റു വിഷയങ്ങളും ഉപവിഷയങ്ങളുമായി ഉദ്ഗ്രഥിച്ച് സാമൂഹികശാസ്ത്രത്തെ കാണുമോ?
    • വിമര്‍ശനപരമായി സമീപിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുമോ
    • നിങ്ങള്‍ ജനാധിപത്യസംസ്കാരം ക്ലാസിലും സ്കൂളിലും പ്രായോഗികമാക്കിവേണം ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടത് എന്നത് യാഥാര്‍ഥ്യമാക്കുമോ?
    • വിദ്യാലയത്തിനും ക്ലാസിനും ഭരണഘടനയുണ്ടാക്കി ഭരണഘടനാമൂല്യങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുമോ?
    • എത്രമാത്രം ചരിത്രബോധവും സാമൂഹികബോധവുമുളള വിദ്യാര്‍ഥി സമൂഹത്തെ സൃഷ്ടിക്കാനായി എന്നതില്‍ നിങ്ങള്‍ അഭിമാനം കൊളളുന്ന ഒരു കാലത്തെ സാക്ഷാത്കരിക്കാം
    • ചരിത്രനിര്‍മിതിയിലും സാമൂഹിക വിശലകനത്തിലും സാമ്പത്തിക വിശകലനത്തിലും ഭൂമിശാസ്ത്രവും സമൂഹവുമായി ബന്ധപ്പെടുത്തിയുളള ചിന്തയിലും  എല്ലാം കുട്ടികള്‍ സൃഷ്ടാക്കളാണ് എന്ന് അവര്‍ സ്വയം ബോധപ്പെടണ്ടേ?
ചിന്തയെ അടയ്ക്കുന്ന പാഠപുസ്തകം
"കലം ചെയ്കൊവെ കലം ചെയ്കൊവെ,
അച്ചുടൈച്ചാ കാട്ടാരം പൊരുന്തിയ
ചിറ്റു വെണ്‍പല്ലി പോലത്തന്നൊടു
ചുരം പലവന്തവമെക്കുമുരുളി
വിയന്‍ മലരകന്‍ പൊഴിലിമത്താഴി അകലിതാ
കവനൈമോ നന്തലൈ മുരൂര്‍കലഞ്ചെയ്കൊവേ"
-(പുറനാനൂറ്)
കലമുണ്ടാക്കുന്നവരേ, കലമുണ്ടാക്കുന്നവരേ ,വണ്ടിച്ചക്രത്തില്‍ കയറിയിരിക്കുന്ന പല്ലി അതോടൊപ്പം കറങ്ങിക്കറങ്ങി വളരെദൂരം പോകുന്നതുപോലെ ജീവിതത്തിലെ സുഖദുഖങ്ങളിലെല്ലാം അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിരുന്നു. അദ്ദേഹം ഇതാ മരിച്ചു കഴിഞ്ഞു. അദ്ദേഹത്തെ അടക്കുന്നതിനു വേണ്ടി ഉണ്ടാക്കുന്ന കലം എന്നെക്കൂടി ഉള്‍ക്കൊളളുന്നതിന് വലുപ്പമുളളതായിരിക്കട്ടെ.  എന്നാണ് കവിതയുടെ അര്‍ഥം
ഇത് എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രപുസ്തകത്തിലുളള ഒരു ഭാഗമാണ്. എന്തായിരിക്കും ഈ രചന ഉള്‍പ്പെടുത്തിയ ശേഷം നടക്കുന്നത്  എന്നാലോചിക്കൂ.
വലിയ മണ്‍കലത്തിന്റെ പ്രാധാന്യമാണ് ഈ പാട്ട് വ്യക്തമാക്കുന്നതെന്ന് പാഠപുസ്തകം നേരിട്ട് പറഞ്ഞുകൊടുക്കുന്നു. കുട്ടിക്ക്  വ്യാഖ്യാനിക്കാന്‍ അവസരമില്ല
കുട്ടിയോട് മറിച്ച് ഈ പാട്ടില്‍ നിന്നും അന്നത്തെ സാമൂഹിക ജീവിതത്തെക്കുറിച്ച് എന്തെല്ലാം കണ്ടെത്താനാകും എന്നു ചോദിച്ചിരുന്നെങ്കിലോ?
    • കലമുണ്ടാക്കുന്നവര്‍ അന്നുണ്ട്
    • മരിച്ചാല്‍ അടക്കുന്നത് കലത്തിലാണ്
    • ഭര്‍ത്താവിനോടൊപ്പം ഭാര്യയെയും അടക്കുമായിരുന്നു.(?)
    • പല്ലി ചക്രത്തിലിരിക്കുന്നതുപോലെ ഭാര്യ ഭര്‍ത്താവിനെ ആശ്രയിച്ചു ജീവിക്കുന്നു.
    അടുത്ത ചോദ്യം ചിലപ്പോള്‍ കുട്ടികള്‍ ഉന്നയിച്ചേക്കാം. അക്കാലത്തെ ഭര്‍ത്താവാണ് കലം നിര്‍മിക്കുന്നവരോട് ഭാര്യ മരിച്ച അവസ്ഥയില്‍ പറയുന്നതെങ്കില്‍ എന്നെക്കൂടി അടക്കുവാന്‍ പറ്റുന്ന കലം നിര്‍മിക്കുമോ എന്നു ചോദിക്കുമായിരുന്നോ? ചോദ്യങ്ങള്‍ പാടില്ല. വിശകലനം പാടില്ല. നന്നങ്ങാടിയും മുനിയറയും തൊപ്പിക്കല്ലും കല്ലറയും നാട്ടുകല്ലും ഒക്കെ നേരിട്ടു പറഞ്ഞു തരും അത്  വായിച്ച് പരീക്ഷയ്കെഴുതണം. അതാണ് ഇന്നത്തെ സാമൂഹികശാസ്ത്രപഠനം . ഊന്നല്‍ സാമൂഹികജീവിതത്തിനല്ല.  കുട്ടിക്ക് വിശകലാത്മക ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്ത ക്ലാസുകളോട് വിടപറയാം.
2. സമീപനമല്ലേ പ്രധാനം?
എങ്ങനെയാണ്  ചരിത്രാവശിഷ്ടങ്ങളെയും സാഹിത്യത്തെയും രേഖകളെയും വ്യാഖ്യാനിച്ച് ചരിത്രം കണ്ടെത്തുക എന്നതു പ്രധാനമാണ്. കുട്ടി കണ്ടെത്തണം. മറ്റുളളവര്‍ കണ്ടെത്തിയിട്ടുണ്ടല്ലോ . ആയിക്കോട്ടെ അവ വിശകലനം ചെയ്തുകൂടേ? വ്യാഖ്യാനിച്ചുകൂടേ?  പുതിയ നിരീക്ഷണങ്ങളും നിലപാടുകളും അവതരിപ്പിച്ചുകൂടേ?സെക്കണ്ടറിയില്‍ സംഘകാല സാഹിത്യത്തെക്കുറിച്ച് പ്രാചീനതമിഴകം എന്ന‍ പാഠമുണ്ട്. നല്ല കാര്യം. ഔവ്വയാർ(ஔவையார்)  എഴുതിയ നാടാകിന്റോ കാടാകിന്റോ എന്ന കവിതയുമുണ്ട് ,
അകനാനൂറും പുറനാനൂറും പരാമര്‍ശിക്കുന്നുണ്ട്. ഔവ്വയാർ, കാകൈപാടിനിയാർ, നചെള്ളയർ, ആതിമന്തി, കാരക്കൽമാത, ആണ്ടാൾ , അലാലൂർ, കച്ചിപ്പെട്ടു നന്നകൈയ്യാർ, കഴർകീരൻ എയിറ്റി, കാമക്കണ്ണിയാർ (കാമാക്ഷി ), നപ്പച്ചല്ലയാർ, കുറമകൾ ഇളവെയിനി, കുറമകൾ കുരുവെയിനി കാവർപെണ്ടു, തായങ്കണ്ണിയാർ, നചെനയി, നന്നകൈയാർ നെടുംപല്ലിയത്തായി, പെരുംകൊഴിനായൻമകൾ നക്കണ്ണയർ, പാരിയുടെ പുത്രിമാർ, പെയ്മകൾ ഇളവെയിനി, പൂങ്കണ്ണ് ഉതിരയാർ, മധുരൈ നൽവള്ളിയാർ, മാറോക്കത്ത് നപ്പച്ചല്ലയാർ, മുടത്താമക്കണ്ണിയാർ, വരുമുലയാ രത്തി, വെണ്മണിപ്പൂതി, വെൺപൂതി, വെണ്ണിക്കുയത്തിയാർ, വെള്ളിവീതിയാർ തുടങ്ങിയ വനിതാകവികള്‍ക്ക് ശേഷം സ്ത്രീകളുടെ സാമൂഹികപദവിയിലിടിവ് സംഭവിച്ചത് എന്തുകൊണ്ടായിരിക്കാം ? നീണ്ട കാലം സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ നിന്നും സ്ത്രീകള്‍ ഒതുക്കപ്പെട്ടത് എന്തിനാലായിരിക്കും എന്ന ചര്‍ച്ച പാഠം തുറക്കുന്നില്ല.
    • ഓരോ കാലഘട്ടത്തെയും വര്‍ത്തമാന കാലവുമായി താരതമ്യം ചെയ്യാന്‍ കഴിയണം.
    • മാറ്റം ബോധ്യപ്പെടണം.
    • മാറ്റം അഭിലഷണീയമായിരുന്നോ എന്നു പരിശോധിക്കണം.
    • പ്രതിലോമ പ്രവണതകള്‍ കടന്നു കൂടിയതെങ്ങനെ എന്നു ചിന്തിക്കണം.
    •
ഇങ്ങനെ ചെയ്യാത്തതിനാലാണ് സംഘകാല ജിവിതത്തിലെ ഐന്തിണകളെ മാനം നഷ്ടപ്പെട്ട രീതിയില്‍ പഠിപ്പിക്കുന്നത്. ഇന്നത്തെപ്പോലെ  ജാതിവ്യവസ്ഥ  അന്ന് ഉണ്ടായിരുന്നില്ല. നെയ്തലും മരുതവും കുറിഞ്‍ഞിയും പാലയും മുല്ലൈയുമൊക്കെ ആധുനികജീവിതവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതിന് ഭയക്കുന്ന പാഠപുസ്തകം.
    • സംഘകാലജീവിതത്തിന്റെ മഹനീയസംസ്കാരം കേരളീയന്റെയും പാരമ്പര്യമാണെന്ന് ഈ പാഠപുസ്തകത്തിനു പറഞ്ഞാലെന്താ കുഴപ്പം?
    • ആര്യവത്കരണം മൂലം ജനതയ്ക് മഹാമൂല്യങ്ങള്‍ പലതും ബലി കഴിക്കേണ്ടി വന്നപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലായതാര് എന്ന് ചിന്തിക്കണം.
    • പുതിയ ആശയം , പുതിയ സംഭവങ്ങള്‍, അധികാരശക്തിയിലുണ്ടാകുന്ന മാറ്റം ഇവയെല്ലാം സമൂഹത്തെ പരിവര്‍ത്തിപ്പിക്കുകയാണ് .
    • ആ പരിവര്‍ത്തനത്തെ സാമന്യജനതയുടെ പക്ഷത്തു നിന്നും വിശകലനം ചെയ്യാന്‍ പ്രാപ്തമാക്കാത്ത സാമൂഹികശാസ്ത്രാധ്യാപകന് ആത്മനിന്ദ തോന്നണം. അതെ താന്‍ അധ്യാപനചരിത്രത്തിലെ ഏറ്റവും താഴ്ന്ന പടിയിലാണോ എന്നു പരിശോധിക്കണം. പരിമിതികള്‍ക്കുളളില്‍ നിന്ന് അഗ്നി തെളിയിക്കാന്‍ ശ്രമിക്കണം.
3. പരസ്പരബന്ധം കണ്ടെത്തല്‍ നടക്കുന്നുണ്ടോ?
പാഠപുസ്തകങ്ങള്‍ പ്രീചീന ശിലായുഗം, മധ്യശിലായുഗം, നവീനശിലായുഗം എന്നൊക്കെ പറഞ്ഞ് മനുഷ്യജീവിതത്തിന്റെ സാംസ്കാരിക വളര്‍ച്ചയെ വളരെ ലാഘവത്തോടെ അവതരിപ്പിക്കുകയാണ്. പാരായണപാഠങ്ങള്‍. അമ്പും വില്ലും കണ്ടു പിടിച്ചു എന്നൊരു പ്രസ്താവന. കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ നിസാരം. ഏതോ കമ്പെടുത്ത് വളച്ചുവെച്ചതല്ലേ എന്ന തോന്നലിനപ്പുറം ചരിത്രത്തിലെ ഗംഭീര ഇടപെടലായി അനുഭവപ്പെടുന്നില്ല. പൗലോഫ്രയര്‍ എന്താണ് സംസ്കാരം എന്ന ചോദ്യത്തിന് അമ്പും വില്ലും ഉപയോഗിക്കുന്നവരുടെയും  തോക്ക് ഉപയോഗിക്കുന്നവരുടെയും ചിത്രങ്ങള്‍ പരിചയപ്പെടുത്തിയിട്ട് ആര്‍ക്കാണ് സംസ്കാരമുളളതെന്നു ചോദിക്കുന്നുണ്ട്. അമ്പിന്റെയും വില്ലിന്റെയും പിന്നിലുളള ചിന്തയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. ആയുധങ്ങളുടെ രൂപാന്തരണത്തിലെ അന്വേഷണതലം , പുതിയത് കൂട്ടിച്ചേര്‍ക്കല്‍ അങ്ങനെ നിരന്തരം പുതുക്കി പുതുക്കി വരികയാണ് മനുഷ്യന്‍, പഴയതിലേക്ക് മടങ്ങിപ്പോവുകയല്ല എന്ന ബോധ്യപ്പെടല്‍..സാംസ്കാരത്തിന്റെ ഉടമസ്ഥതയും വളര്‍ച്ചയും കൃത്യമായി ബോധ്യപ്പെടുന്ന തരത്തിലാണ് ഫ്രയറുടെ വിശകലനം. അത്തരം
വിശകലനാത്മകചരിത്രബോധം  വേണ്ട എന്നു കരുതുമ്പോഴാണ് സാമൂഹികശാസ്ത്രപഠനം ദുരന്തമാകുന്നത്.
ഒരു ഉദാഹരണം സൂചിപ്പിക്കാം.
സിന്ധു നദീതടസംസ്കാരത്തെക്കുറിച്ച് പറയുമ്പോള്‍ അക്കാലത്തെ ജനത ആദിമശിവനേയും മാതൃദേവതയേയും മൃഗങ്ങളെയും വൃക്ഷലതാദികളേയും ആരാധിച്ചിരുന്നതായി സൂചനയുണ്ട്. ഉപകരണനിര്‍മിതിയില്‍ നിരന്തരം പരിഷ്കാരങ്ങള്‍ വരുത്തുന്നതുപോലെ ദേവസങ്കല്പത്തിലും പരിഷ്കാരങ്ങള്‍ സമൂഹം വരുത്തുന്നുണ്ട്. അക്കാലത്ത് ഇന്നത്തെ ദൈവങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം കുട്ടി ഉന്നയിക്കുന്നില്ല. ആദിമ ശിവന്‍ എന്ന പ്രയോഗം തന്നെ നല്‍കുന്ന സൂചന ഏറെയാണ്. അവിടെ പാര്‍വതയില്ല. ഗണപതിയില്ല, സുബ്രഹ്മണ്യനുമില്ല. ഇന്നു കാണുന്ന ശിവസങ്കല്പവുമില്ല എന്നല്ലേ അതിന്റെ അര്‍ഥം? ത്രിമൂര്‍ത്തി സങ്കല്പം അക്കാലത്തില്ലായിരുന്നു. ആരും ആരാധിച്ചിരുന്നുമില്ല.
പിന്നീട് വേദകാലത്തിലേക്ക് മറ്റൊരധ്യായത്തിലെത്തുമ്പോള്‍ ഇന്ദ്രന്റെയും അഗ്നിയുടെയും പ്രാധാന്യം കുറഞ്ഞ് പ്രജാപതിയും വിഷ്ണുവും പ്രാധാന്യം നേടുന്നതായി സൂചന. ആദ്യ അധ്യായത്തിലെ പരാമര്‍ശവുമായി തട്ടിച്ചുനോക്കാന്‍ കുട്ടിക്ക് വഴിയൊരുക്കുന്നില്ല. ഇത്തരം പഠനത്തിന്റെ അഭാവമാണ് ആര്‍ഷഭാരതസംസ്കാരമെന്നൊക്കെ പറഞ്ഞ് ഭൂമിയും പ്രപഞ്ചവും ഉണ്ടായകാലം മുതല്‍ ഇന്നത്തെ ദൈവങ്ങളൊക്കെ ഇതേ രൂപത്തില്‍ ആരാധിക്കപ്പെട്ടിരുന്നു എന്ന് വിശ്വസിച്ചുപോരുന്നുത്. ദൈവങ്ങളെത്തന്നെ പുതുക്കി പുതുക്കിയാണ് സമൂഹം വളര്‍ന്നത്. മൂവായിരത്തഞ്ഞൂറു വര്‍ഷം മധ്യേഷയില്‍ നിന്നും മറ്റും കിഴക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടും സഞ്ചരിച്ചവര്‍ പല പ്രദേശങ്ങളിലെത്തിയപ്പോള്‍ പല ദൈവങ്ങളെ ആരാധിക്കാന്‍ ഇടയായതെങ്ങനെ എന്ന ചോദ്യവും ഉയരുന്നില്ല.  സിന്ധുഗംഗാതടത്തില്‍ കാലികളുമായി എത്തിയവരും നാട്ടുജനതയും തമ്മിലുളള അധികാരതലം എന്തായിരുന്നു. ആരാണ് അതിക്രമിച്ചത്? ആരാണ് കീഴടങ്ങിയത്? അന്ന് പൗരത്വരജിസ്റ്ററുണ്ടായിരുന്നെങ്കില്‍ ആരാണ് പുറത്താക്കപ്പെടുക? സമൂഹിക മാറ്റത്തിന്റെ ശക്തികളാര് എന്ന ചോദ്യം ഉണ്ടാകണമായിരുന്നു ഓരോ ചരിത്രസംഭവങ്ങളും മുന്നിലെത്തുമ്പോള്‍.
4. സാമൂഹികശാസ്ത്രാധ്യാപകര്‍ ഭാഷാധ്യാപകര്‍ ‍കൂടിയാകുമോ?
അകനാനൂറും പുറനാനൂറും പതിറ്റിപ്പത്തും തിരുക്കുറലുമെല്ലാം പാഠപുസ്തകത്തില്‍ പരമാര്‍ശിക്കുന്നുണ്ട് . പക്ഷേ അവ കുട്ടിക്ക് സാമൂഹികശാസ്ത്രപഠനത്തിലേക്കുളള  സൂചനകളായി നില്‍ക്കുകയാണ്. സ്വന്തമായി പ്രവേശിക്കാനാകില്ല. കുട്ടികള്‍ക്കായി അവയെ പരിചയപ്പെടുത്തുന്ന രീതി ദുര്‍ബലവുമാണ്. സാഹിത്യകൃതികളുടെ ഉപയോഗം സാമൂഹികശാസ്ത്രക്ലാസുകളില്‍ വേണ്ടവണ്ണം നടക്കേണ്ടതുണ്ട്. വാഴക്കുലയും ചണ്ഡാലഭിക്ഷുകിയും കണ്ണീരും കിനാവും പാട്ടബാക്കിയും കയറും എല്ലാം ഉപയോഗിക്കണം. ഓരോ കാലത്തെയും എങ്ങനെയാണ് സാഹിത്യകൃതികളില്‍ നിന്നും വായിച്ചെടുക്കാനാവുക എന്നു മനസിലാക്കണം. ഒപ്പം വൈകാരികമായ തലം ഉണ്ട്. എഴുത്തുകാരുടെ ഭാഷയ്ക് അങ്ങനെയൊരു ഗുണമുണ്ട്
ഉദാഹരണം
കടലിന്നും മലകള്‍ക്കുമകലെനിന്നാ വെളള-
ക്കഴുകന്മാര്‍ ചിറകടിച്ചെത്തി
കരുമുളകുമേലവും മലകളില്‍ മരതക
ക്കുടനീര്‍ത്തും നാട്ടിലേക്കെത്തീ
വെയിലുകള്‍ ചോരാത്ത ചന്ദനക്കാടുകള്‍-
ക്കുയരത്തില്‍ വട്ടമിട്ടെത്തീ
ശാന്തതയില്‍ ശാന്തിയുടെ ശംഖനാദം നീന്തി-
നീന്തിവരും നാട്ടിലേക്കെത്തീ.
....................................
ചിറകടിച്ചാ കഴുകുകള്‍ നാടിന്റെ
ചിറയും വരമ്പും തകര്‍ത്തൂ
ചിറകടിച്ചിട്ടന്തരീക്ഷത്തിന്റെ
കരളും ഞരമ്പും തകര്‍ത്തൂ
അലരിടും മണ്ണിന്‍ കിനാവുകളത്രയും
അവമാന്തിപ്പറിച്ചൂ
.............................
അറബിക്കടലിന്റെ കരളും പിളര്‍ന്നുകൊ
ണ്ടൊരു കൊച്ചു പായ്കപ്പല്‍ വന്നൂ
അതിനുളളില്‍ തോക്കുകള്‍ ഗര്‍ജിച്ചു പിന്നെയും
പുതിയ സന്ദര്‍ശകര്‍ വന്നൂ
...................
നെറികേടും ഗതികേടും സഹിയാഞ്ഞിട്ടിന്ത്യയ
ന്നൊരു രണഭേരിയടിച്ചൂ
പെഷവാര്‍ മുതല്‍ കല്‍ക്കത്തയോളവും
പെരുകി പ്പെരുകിത്തുടിച്ചൂ
വയലാറിന്റെ കഴുമരങ്ങളുടെ കഥ എന്ന കവിതയ്ക് സാമൂഹികശാസ്ത്ര ക്ലാസില്‍ സ്ഥാനമമുണ്ടോ ഇന്ന്?. ഇതുപോലെ വൈദേശികാധിപത്യത്തെ ശക്തമായി ആവിഷ്കരിക്കുന്ന കൃതികള്‍ കൂടി കുട്ടികള്‍ വായിക്കട്ടെ. അവരുടെ ബ്രിട്ടീഷ് കാലത്തെ ഇന്ത്യന്‍ സമൂത്തെക്കുറിച്ചുളള ഉത്തരങ്ങളെ ഉജ്വലമായ സാഹിത്യകൃതികളില്‍ നിന്നുളള ഉദ്ധരണികള്‍കൊണ്ട് ദേശാഭിമാനപൂരിതമാക്കട്ടെ. ദേശക്കൂറിന്റെ പാഠങ്ങള്‍ മനസില്‍ തട്ടണം. അതിന് വൈകാരിക തലമുണ്ട്. വൈജ്ഞാനിക തലവുമുണ്ട്. അത് രണ്ടും പരിഗണിക്കണം. യഥാര്‍ഥ ജീവിതാവസ്ഥ കുട്ടിക്ക് നേരിട്ട് കാണുവാന്‍ കഴിയില്ല. പക്ഷേ ശക്തമായ ആവിഷ്കാരങ്ങളെ പ്രയോജനപ്പെടുത്താനാകണം. സാമൂഹികശാസ്ത്രാധ്യാപകര്‍ ആ അര്‍ഥത്തില്‍ ഭാഷാധ്യാപകര്‍ കൂടിയാകണം എന്നു ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ? ചരിത്രസംബന്ധിയായ രചനകളോടും പുസ്തകം കാണിക്കുന്ന സമീപനം പരിശോധിക്കണം . ചില സൂചനകള്‍ നല്‍കുന്നു എന്നതാണ് ആശ്വാസം. പക്ഷേ കുട്ടിക്ക് കിട്ടുന്ന അനുഭവം അതിനപ്പുറം പോകുന്നില്ല എന്നതാണ് നിരാശപ്പെടുത്തുന്നത് . ഗോള്‍ഡന്‍ചൈല്‍ഡിന്റെ ചരിത്രത്തില്‍ എന്തുസംഭവിച്ചു എന്ന പുസ്തകത്തെക്കുറിച്ച് ഒരു സൂചന. കുട്ടികള്‍ ആ പുസ്തകം കണ്ടിട്ടില്ല. അധ്യാപകരുടെ കാര്യം അറിയില്ല. എന്റെ വായനയെ ത്രസിപ്പിച്ച പുസ്തകമാണ് ഇത്രനിര്‍ജീവമായിട്ടാണ് അത് പാഠപുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. അതില്‍ നിന്നൊരു ഭാഗം കൊടുത്തായിരുന്നെങ്കില്‍- ഒരു ഉദ്ധരണി .? അധ്യാപകര്‍ അത് ക്ലാസില്‍ കൊണ്ടുവന്ന് എല്ലാ കുട്ടികളുടെയും വായനാനുഭവമാക്കിയിരുന്നെങ്കില്‍...!
5. ഉദ്ഗ്രഥനത്തിന്റെ ആവശ്യത
ബി സി 370-283 ല്‍ ജീവിച്ചിരുന്ന ചാണക്യന്റെ ചിത്രം പാഠപുസ്തകത്തിലുണ്ട്. എനിക്ക് കൗതുകം അന്നത്തെ അദ്ദഹത്തിന്റെ രാജാവായ ചന്ദ്രഗുപ്തമൗര്യന്റെ ചിത്രം ആധികാരികമായി എങ്ങും അച്ചടിച്ച്
കണ്ടിട്ടില്ല. ചാണക്യചിത്രം സ്രോതസ്സില്ലാതെ പാഠപുസ്തകം അച്ചടിക്കാമോ? ഫോട്ടോയെടുപ്പൊന്നും അക്കാലത്തില്ലായരുന്നല്ലോ. ചിത്രകാരന്റെ ഭാവനയില്‍ എന്ന അടിക്കുറിപ്പില്ലാതെ ഇങ്ങനെ ചിത്രങ്ങള്‍ നല്‍കുന്നത് ചരിത്രവസ്തുതകള്‍ പരിചയപ്പെടുത്തുന്ന രീതിശാസ്ത്രത്തോട് നീതിപുലര്‍ത്തുമോ? ചിത്രങ്ങള്‍, പ്രതിമകള്‍ ,ആഭരണങ്ങള്‍ ,പാത്രങ്ങള്‍, ഉപകരണങ്ങള്‍ എല്ലാം ചരിത്രപഠനവസ്തുക്കളാണ്. ക്ഷേത്രങ്ങളിലെ ശിലാവിഗ്രഹങ്ങളില്‍ തുന്നിയ വസ്ത്രധാരിണികളെ കാണില്ല. അതേ സമയം ആധുനിക നിര്‍മിതിയില്‍ അതു കാണും. രാജാരവിവര്‍മയാണ് ദേവതകളെ ബ്ലൗസിടീച്ച് ചിത്രം വരച്ച് അത്തരം ചിന്താപരമായ പരിഷ്കാരം കേരളത്തില്‍ വരുത്തിയതെന്ന് വായിച്ചതായി ഓര്‍മ.  പറഞ്ഞു വന്നത് ചാണക്യനെക്കുറിച്ചാണ് . ഇന്ത്യയിലെ സാമ്പത്തികശാസ്ത്ര ചിന്തകള്‍ക്ക് ചന്ദ്രഗുപ്തമൗര്യകാലത്തോളം  പഴക്കമുണ്ട്  എന്നു പ്രസ്താവന. അതിനുമുമ്പ് ഭരണാധികാരികളും ജനതയും എങ്ങനെയാണ് സാമ്പത്തികം കൈകാര്യം ചെയ്തിരുന്നത്. അതിനു പിന്നില്‍ അവരുടേതായ ശാസ്ത്രീയ ചിന്ത കാണില്ലേ? ഇവിടെ ചന്ദ്രഗുപ്ത മൗര്യനെ പരാമര്‍ശിക്കുമ്പോള്‍ ആ രാജാവിനെക്കുറിച്ച് കുട്ടി പഠിച്ചിട്ടില്ല.  ചന്ദ്രഗുപ്തമൗര്യന്‍ മറ്റൊരിട്ത്ത വരുന്നുണ്ട്. അപ്പോഴും ചാണക്യന്‍ ആവര്‍ത്തിക്കുന്നു. ചാണക്യനെ മഹത്വവത്കരിച്ചാണ് അവതരിപ്പിക്കുന്നതും. ജനപക്ഷത്തുനിന്നാണോ അധികാരപക്ഷത്തു നിന്നോണോ കാര്യങ്ങളെ കാണേണ്ടത് എന്ന ചോദ്യം പ്രധാനമാണ്. അതത് കാലത്തെ സാമൂഹികവികാസക്രമം അവതരിപ്പിക്കുമ്പോള്‍ അക്കാലത്തെ സാമ്പത്തിക സമീപനം കൂടി ഉദ്ഗ്രഥിച്ച് അവതരിപ്പിച്ചാല്‍ പോരെ? ഭൂപടങ്ങളുടെ കാര്യത്തിലും ഇതേ ചോദ്യമാണ് ഉളളത്. ഏഴിലും എട്ടിലും ഓരോ അധ്യായങ്ങള്‍ വീതം ഭൂപടങ്ങള്‍ പരിചയപ്പെടുത്താനായി ഉപയോഗിക്കുന്നു. പ്രാചീന ശിലായുഗം മുതല്‍ ആധുനിക കാലം വരെയുളള മാനവപുരോഗതി പറയുന്നതിന്റെ ഭാഗമായി വ്യത്യസ്തഭൂപടങ്ങള്‍ പരിചടപ്പെടുന്നുണ്ട്. അത്തരം സ്വാഭാവിക സന്ദര്‍ഭങ്ങളില്‍ ഭൂപടങ്ങളുടെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നതാണ് നല്ലതെന്ന പക്ഷമാണ് എനിക്കുളളത്. ഹയര്‍സെക്കണ്ടറി തലത്തിലെ വിഷയവിഭജനം പരിഗണിച്ച് പ്രൈമറി ക്ലാസുകള്‍ മുതല്‍ ഇങ്ങനെ യാന്ത്രികമായി ചെയ്യേണ്ട കാര്യമില്ല.,
6 . വ്യക്തികേന്ദ്രിത സമീപനം
ഒരു പാഠത്തിന്റെ പേരാണ് ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും  എന്ന്
അതിനുളളിലാണ് സുഭാഷ് ചന്ദ്രബോസ് വരുന്നത് എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. എങ്കില്‍ സ്വാതന്ത്ര്യസമരത്തിലെ വിവിധ ധാരകളും നേതാക്കളും എന്ന ശീര്‍ഷം പോരെ? ഗാന്ധിജിക്ക് വേണ്ടി പ്രത്യേകം അധ്യായം ആയിക്കോട്ടെ. പക്ഷേ മറ്റുളളര്‍ക്ക് വേണ്ടിയും അങ്ങനെ വേണം. അതല്ലാതെ ചെയ്യുന്നത് അനാദരവാണ്. പക്ഷഭേദമാണ്.തെററായ സന്ദേശം നല്‍കും . ചരിത്രത്തില്‍  എങ്ങനെ തിരുത്താം തമസ്കരിക്കാം എന്നു ചിന്തിക്കുന്നവര്‍ക്ക് മാര്‍ഗമാകരുത് . ഗാന്ധിയുടെആശയത്തിന് മുന്‍തൂക്കം നല്‍കുക. ബ്രീട്ടീഷ് നയങ്ങളെ ഗാന്ധിയന്‍ സമീപനം എങ്ങനെ പ്രതിരോധിച്ചു? എന്താണ് രണ്ടും തമ്മിലുളള വ്യത്യാസം? പക്ഷേ ഇത്തരം ചിന്ത നടക്കുന്നുമില്ല.
7. നവോത്ഥാനം എന്ന ആശയം
യൂറോപ്പിലെ മുതല്‍ കേരളത്തിലെ വരെ നവോത്ഥാന മുന്നേറ്റങ്ങള്‍ അവതരിപ്പിക്കുന്ന പാഠങ്ങള്‍ വഞ്ചനാപരമായ നിലപാടുകളാണ് ഒളിച്ചു കടത്തുന്നത്. എന്തുകൊണ്ട് നവോത്ഥാനം ആവശ്യമായി വന്നു? അരായിരുന്നു അന്നത്തെ പ്രതിലോമശക്തികള്‍ എന്ന് പറയില്ല. കല്ലുമാല സമരത്തെക്കുറിച്ച് വായിച്ചാല്‍ അത് മനസിലാകും. അധസ്ഥിതര്‍ കല്ലുമാല ധരിച്ചിരുന്നു. അയ്യങ്കാളി സമരം ചെയ്ത് അവര്‍ക്ക് മറ്റ് ആഭരണം ധരിക്കുന്നതിന് അവകാശം ലഭ്യമാക്കി എന്ന് വളരെചുരുക്കി പറയുമ്പോള്‍ ഐതിഹാസികമായ കല്ലുമാല സമരവും വില്ലുവിണ്ടി സമരവും തിളക്കം നഷ്ടപ്പെട്ടാണ് കുട്ടികളിലെത്തുക.  നീണ്ടകാലത്തെ പോരാട്ടത്തെ മറച്ചുവെച്ച് സവര്‍ണപക്ഷത്ത് നിന്ന് അല്ലെങ്കില്‍ പ്രബലമതസമൂഹതതാല്പര്യങ്ങള്‍ക്ക് വഴങ്ങി സാമൂഹികശാസ്ത്രപാഠങ്ങള്‍ പഠിപ്പിക്കുന്നതുകൊണ്ടാണ് നവോത്ഥാനമൂല്യങ്ങളില്ലാത്ത തലമുറയുണ്ടാകുന്നത്.
അതിനാല്‍ .ഇനി ആദ്യം ഉന്നയിച്ച കാര്യങ്ങള്‍ വീണ്ടും വായിക്കാം. നിലപാടാടെുക്കാന്‍

  • ഭാവി സമൂഹത്തെ ഒറ്റുകൊടുക്കുന്നവരല്ല എന്നുറക്കെ പ്രഖ്യാപിക്കുന്നതാകട്ടെ നമ്മുടെ ഓരോ വിനിമയമുഹൂര്‍ത്തവും
  • വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ അവസരം ഒരുക്കുന്നവരാകട്ടെ
  • നമ്മള്‍ ജനപക്ഷത്താണ് എന്ന് ഓരോ പാഠത്തിിന്റെ വിനിമയത്തിലും സ്വയം പ്രതിഫലിക്കുമല്ലോ
  • എനിക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്ന് ചരിത്ര വ്യാഖ്യാനം നടത്തുന്നതിന് കുട്ടികളെ പ്രാപ്തരാക്കാന്‍ കഴിയുമോ?
  • സാമൂഹികമാറ്റത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വിശകലനം ചെയ്യുകയും ജീര്‍ണതയുടെ ശക്തികള്‍ക്കെതിരായ പോരാട്ടത്തിലൂടെയാണ് നാം മുന്നേറിയതെന്ന് തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുമെന്നെനിറിക്കുറപ്പുണ്ട് എന്നു പറയാമോ?
  • പരസ്പരബന്ധിതമായി കഴിയുമെങ്കില്‍ ജിവതവും മറ്റു വിഷയങ്ങളും ഉപവിഷയങ്ങളുമായി ഉദ്ഗ്രഥിച്ച് സാമൂഹികശാസ്ത്രത്തെ കാണുമോ?
  • വിമര്‍ശനപരമായി സമീപിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുമോ
  • നിങ്ങള്‍ ജനാധിപത്യസംസ്കാരം ക്ലാസിലും സ്കൂളിലും പ്രായോഗികമാക്കിവേണം ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടത് എന്നത് യാഥാര്‍ഥ്യമാക്കുമോ?
  • വിദ്യാലയത്തിനും ക്ലാസിനും ഭരണഘടനയുണ്ടാക്കി ഭരണഘടനാമൂല്യങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുമോ?
  • എത്രമാത്രം ചരിത്രബോധവും സാമൂഹികബോധവുമുളള വിദ്യാര്‍ഥി സമൂഹത്തെ സൃഷ്ടിക്കാനായി എന്നതില്‍ നിങ്ങള്‍ അഭിമാനം കൊളളുന്ന ഒരു കാലത്തെ സാക്ഷാത്കരിക്കാം
  • ചരിത്രനിര്‍മിതിയിലും സാമൂഹിക വിശലകനത്തിലും സാമ്പത്തിക വിശകലനത്തിലും ഭൂമിശാസ്ത്രവും സമൂഹവുമായി ബന്ധപ്പെടുത്തിയുളള ചിന്തയിലും എല്ലാം കുട്ടികള്‍ സൃഷ്ടാക്കളാണ് എന്ന് അവര്‍ സ്വയം ബോധപ്പെടണ്ടേ?

2 comments:

dietsheeja said...

ചരിത്ര പഠനം ശരിയായ രീതിയിൽ നടന്നാൽ ചരിത്രെത്തിലെ ഓരോ ഏടും ഇന്നുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്ത് വിമർശനാത്മകപരമായി ചിന്തിച്ച് നിലപാട്‌ രൂപീകരിക്കാൻ കുട്ടികൾ പ്രാപ്തരാകും. അങ്ങനെ വന്നാൽ ഉചിതമായ ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ കുട്ടികൾക്കാവില്ലേ? സർ, പാംപുസ്തകം ചിന്തയ അയക്കുന്നതായാല്ലം സാമൂഹ് ബോധമുള്ള അധ്യാപകന് കുട്ടികളുടെ ചിന്തയെ തുറപ്പിക്കുന്നതിന് അവയെ പ്രയോജനപ്പെടുത്താംപാoപുസ്തകങ്ങളെ യൂണിറ്റുകളെ വിമർശനാത്മകമായി കാണാൻ കുട്ടികൾക്കവസരം നൽകിയാൽ മതി. അവർ വിലയിരുത്തും എന്ത് ആക. ണമായിരുന്നുവെന്ന്. പാം പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ പല്ലി ചക്രത്തിലെന്ന പോലെ ഭർത്താവിനെ ആത്രേയിച്ചു ജീവിക്കുന്നത് മാത്രമാണ് ശരിയെന്നു ചിന്തിക്കുന്ന അധ്യാപിക എങ്ങനെയാണ് കുട്ടിയെ അത്തരത്തിൽ ചിന്തിപ്പിക്കുക?തനിക്കില്ലാത്ത സാംസ്കാരിക വളർച്ച കുട്ടിയെക്കങ്ങനെ ഉണ്ടാകും? എന്തിന് രാവുകൾ ഉറക്കമൊഴിഞ്ഞ് ഓരോ സമയവും പറയുന്നതിനനുസരിച്ച് വായിച്ച് എഡിറ്റ് ചെയ്ത പുസ്തകമായപ്പോൾ ഞാൻ കുടുംബ ബാധ്യതയില്ലാത്തവളായതുകൊണ്ടാണത്രേ അവരെ സഹായിച്ചതെന്? ഇതാണ് സമൂഹം. ന്നാലും നാടിന് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ. അടുത്തതായി സാർ ഉന്നയിക്കുന്ന പ്രശ്നം ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത്. പ്രാചീന കാലഘട്ടത്തിലെ പ്രതിമകൾ, ചിത്രങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ .... തുടങ്ങി ഓരോന്നിലും കാലഘട്ടത്തിനനുസരിച്ച മാറ്റം കണ്ടെത്തണം 3ട്ടികൾ അവ ക്രമത്തിൽ തയ്യാറാക്കി സൂക്ഷിക്കുകയും വേണം എങ്കിലെ സാംസ്കാരിക വളർച്ച തിരിച്ചറിയാനാകൂ. സംസ്കാരം നശിപ്പിക്കുന്നു എന്ന് മുറവിളി കൂട്ടുന്നവരോട് സംസ്കാരം ഒരു വസ്തുവല്ല കാലഘട്ടത്തിനനുസരിച്ച് മാറുന്നതാണ്. അതുകൊണ്ടാണല്ലോ സിന്ധു നദീതട സംസ്കാരം പറയുന്നതു തന്നെ. ദൈവങ്ങൾ ഓരോ കാലഘട്ടത്തിലും ദൈവങ്ങളുടെ രൂപത്തിൽ വന്ന മാറ്റം, ദൈവങ്ങളുടെ എണ്ണത്തിൽ വന്ന മാറ്റം പിന്നാക്കക്കാർ ആദിവാസി ,ദളിതരുടെ ഇടയിൽ എങ്ങനെ മലദൈവങ്ങളും മാടനം മറുതയും ദൈവങ്ങളായി ഇതെല്ലാം വിശകലനം ചെയ്യുമ്പോൾ കുട്ടി ദൈവങ്ങളെങ്ങനെയുണ്ടായി? ആചാരങ്ങൾ എങ്ങനെയുണ്ടായി? ആരാണ് ഇവയൊക്കെ സൃഷ്ടിച്ചത് എന്ന കൃത്യമായ നിഗമനം കുട്ടികൾ രൂപപ്പെടുത്തും. അങ്ങനെ വരുമ്പോൾ കേരളീയ വേഷം കേരളാ സാരിയെന്നു പറയുന്ന സെറ്റ് മണ്ടല്ലായെന്ന് തിരിച്ചറിയും. മാത്രമല്ല അങ്ങനൊന്നില്ലായെന്നും മാറുമറക്കാൻ പാങ്ങില്ലാത്തവർക്കെന്ന് സെറ്റ് സാരി? കുട്ടികളുടെ ഉള്ളിലെ അന്വേഷണ ചിന്തയെ ത്രസിപ്പിക്കണം. നവോദ്ധാന ചരിത്രത്തിൽ അർഹതയുള്ളവയക്ക് പ്രാധാന്യം കൊടുക്കാതെ അവതരിപ്പിക്കുന്നതിന്റെ ഗൂഢലക്ഷ്യവും അതു തന്നെ. സാമൂഹ്യവും സാമ്പത്തികപരവുമായ പിന്നാക്കക്കാർ എങ്ങനെ പിന്നാക്കക്കാരായി? അവർക്കുണ്ടായിരുന്ന അവകാശങ്ങൾ എന്തൊക്കെയായിരുന്നു? അധികാരസ്ഥാനങ്ങളിൽ എന്തുകൊണ്ട് അവർ എത്തപ്പെട്ടില്ല? എന്താണ് തുല്യതാ ഇന്ന് അനാചാരങ്ങൾ എന്നു പറയുന്നവയെല്ലാം എല്ലാ കാലവും അനാചാരങ്ങളായിരുന്നോ? അപ്പോൾ ഇന്നത്തെ പല ആചാരങ്ങളും അനാചാരങ്ങളായി ചരിത്രത്തിൽ ഇടം പിടിക്കേണ്ടതില്ലേ?എന്ന് ചിന്തിക്കാനും അത്തരം നവോദ്ധാന പ്രവർത്തനങ്ങളിൽ എനിക്കും ഒരു കണ്ണിയാകണം എന്ന് ചിന്തിക്കുന്നതിനുള്ള അവസരങ്ങൾ പാം പുസ്തകങ്ങൾ ഒരിക്കിയില്ലെങ്കിലും ചോദ്യങ്ങളെങ്കിലും ചിന്തിപ്പിക്കാനും അത്തരം അന്വേഷണത്തിനും അവസരം ഒരുക്കുന്ന ചോദ്യങ്ങളെങ്കിലും പാഠപുസ്തകത്തിലുണ്ടാകണം. എല്ലാവരേം ഇരുത്തി ചിന്തിപ്പിക്കാൻ പോന്ന ഒരു ഇടപെടലാണ് സാറിൽ നിന്ന് ഉണ്ടായിരിക്കുന്നത്. അഭിനന്ദനങ്ങൾ

drkaladharantp said...

ടീച്ചര്‍ർ, കേരളത്തിലെ പാഠപുസ്തകം നിശ്ചയിക്കുന്നത് ഒത്തുതീര്‍പ്പുഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ്. അതാണ് ഒരു പ്രശ്നം. രണ്ടാമതായി അസീസ് കമ്മറ്റിക്കാലത്ത് വിമര്‍ശാത്മകബോധനസമീപനത്തെ തളളിപ്പറഞ്ഞാണ് പാഠപുസ്തകം തയ്യാറാക്കിയത്. മൂന്നമത് പ്രക്രിയാപരമായി ധാരണുടെ അഭാവമാണ്. നാലാമതായി ഈ വിഷയത്തിലെ അധ്യാപകരുടെ അന്വേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാത്തതാണ്. അഞ്ചാമതായി അധ്യാപകര്‍ മനസു വെച്ചാല്‍ ഇടം ഉണ്ട് അത് ഉപയോഗിക്കാന്‍ തന്റേടം കാട്ടണം
സജീവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുക എന്നതും പ്രധാനമാണ്.
കെ എസ് ടി എയുടെ ഇടപെടല്‍ ആ നിലയ്ക് ഗുണകരമായി