Wednesday, May 24, 2023
കല്ലും മരവും കലയും
Tuesday, March 21, 2023
വിദ്യാലയങ്ങളിലെ കമ്മറ്റികളുടെ എണ്ണം കുറയ്ക്കണം - പഠന റിപ്പോർട്ട്
ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ പ്രയോജനം സർക്കാർ സെക്കന്ററി സ്കൂളുകളിലെയും എയ്ഡഡ് സ്ക്കൂളുകളിലെയും പ്രൈമറിവിഭാഗം വിദ്യാർഥികൾക്ക് കൂടി ലഭ്യമാക്കണമെന്ന് സി.എസ്.ഇ.എസ്. പഠനം.
സ്‌കൂൾതലത്തിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കണം,
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്സ് സ്‌കൂളുകൾ മെച്ചപ്പെടുത്തണം,
കുട്ടികളുടെ ഗ്രാമസഭകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കണം എന്നീ നിർദേശങ്ങളും പഠനം മുന്നോട്ടുവെക്കു
നിലവിലുള്ള സംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രൈമറി സ്ക്കൂളുകളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ജില്ലാപഞ്ചായത്തുകൾക്ക് കീഴിലുള്ള സർക്കാർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും എയ്‌ഡഡ് സ്ക്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ ഇടപെടൽ ആവശ്യമാണെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്‌റ്റഡീസ് (സിഎസ്‌ഇഎസ്) നടത്തിയ ‘അധികാരവികേന്ദ്രീകരണം സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത്: കേരളത്തിന്റെ അനുഭവങ്ങൾ‘ എന്ന പഠനം പറയുന്നു.
കേരളത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനം 25 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലായിരുന്നു പഠനം. മുൻകാല പഠന‐ഗവേഷണ റിപ്പോർട്ടുകൾ വിലയിരുത്തിയും ആഴത്തിലുള്ള ഫീൽഡ് സ്‌റ്റഡിക്കും ശേഷം സി.എസ്.ഇ.എസ്. ഗവേഷകർ ഡോ. എൻ. അജിത് കുമാർ, അശ്വതി റിബേക്ക അശോക്, ബിബിൻ തമ്പി, മറീന എം. നീരയ്ക്കൽ, റംഷാദ് എം. എന്നിവരുടെ നേതൃത്വത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.
പ്രൈമറി വിഭാഗങ്ങൾ കൂടിയുള്ള സർക്കാർ സെക്കൻഡറി, ഹയർസെക്കൻഡറി സ്കൂളുകൾ നിയന്ത്രിക്കുന്നത് ജില്ലാ പഞ്ചായത്തുകളാണ്. എന്നാൽ ഇവിടുത്തെ സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കാണ് ജില്ലാ പഞ്ചായത്തുകൾ പൊതുവെ മുൻഗണന നൽകുന്നത്. ബോർഡ് പരീക്ഷകളിലെ വിദ്യാർഥികളുടെ പ്രകടനമാണ് ഒരു സ്ക്കൂളിന്റെ അക്കാദമികനിലവാരം നിർണയിക്കാനുള്ള മാനദണ്ഡമായി ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ് സെക്കന്ററി ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് ലഭിക്കുന്നഅനഭിലഷണീയമായ മുൻഗണനയ്ക്കുള്ള പ്രധാന കാരണം.
അതുകൊണ്ട് ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലുള്ള പ്രൈമറി സ്ക്കൂളുകളെ അപേക്ഷിച്ച്, സെക്കന്ററി, ഹയർസെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങൾക്ക് കുറഞ്ഞ പരിഗണനയേ പലപ്പോഴും ലഭിക്കാറുള്ളൂ. ഈ സ്കൂളുകളിൽ ഗ്രാമപഞ്ചായത്തുകൾക്കും പരിമിതമായ പങ്കേയുള്ളൂ. അതിനാൽ പഞ്ചായത്തുകളുടെ മിക്ക പദ്ധതികളുടെയും പ്രയോജനം ഇവിടുത്തെ പ്രൈമറി വിഭാഗത്തിന് കിട്ടുന്നില്ല. ഉദാഹരണത്തിന്ചില ഗ്രാമപഞ്ചായത്തുകളിൽ സർക്കാർ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതി പോലും സർക്കാർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളിൽ ചിലതിന്റെയെങ്കിലും പ്രയോജനം ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക പിന്തുണയോടെ സെക്കന്ററി-ഹയർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന് പഠനം നിർദേശിക്കുന്നു.
ഗ്രാമപഞ്ചായത്തിനുള്ള ഫണ്ടുവിഹിതം വർധിപ്പിച്ചുകൊണ്ട് സെക്കന്ററി, ഹയർ സെക്കന്ററി സ്ക്കൂളുകളെക്കൂടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ചാലോചിക്കാമെന്നും പഠനം ശുപാർശ ചെയ്യുന്നു. വിപുലമായ ലാബ്സൗകര്യങ്ങളും, ഉയർന്നയോഗ്യതകളുള്ള അധ്യാപകരുമുള്ള സെക്കന്ററി-ഹയർസെക്കന്ററി സ്ക്കൂളുകളെ പഞ്ചായത്തിന്റെ ഒരു ക്നോളജ്ഹബ്ബോ, റിസോഴ്സ്സെന്ററോ ആയി ഉപയോഗിക്കാനുള്ള സാധ്യത കൂടി ഇതുവഴി തുറക്കുമെന്നും പഠനം
പറയുന്നു.
സംസ്ഥാനത്തെ പകുതിയിലധികം സ്‌കൂളുകളും (54%) എയ്ഡഡ് മേഖലയിലാണ്. 58% വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതും ഇവിടെയാണ്. എയ്ഡഡ് സ്കൂളുകളുടെ മുഴുവൻ ശമ്പളവും നടത്തിപ്പ് ചെലവും സംസ്ഥാന സർക്കാർ വഹിക്കുന്നുണ്ടെങ്കിലും അധികാരവികേന്ദ്രീകരണ പദ്ധതി പ്രകാരം ഈ സ്ഥാപനങ്ങളുടെമേൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമില്ല. ഇതുമൂലം സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന ചില അവസരങ്ങളും സൗകര്യങ്ങളും എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. സർക്കാർ സ്കൂളുകളിലെന്നതു പോലെ, എയ്ഡഡ് സ്‌കൂളുകളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികവും-സാമൂഹ്യവുമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. ചെലവ് പങ്കിടാൻ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറാണെങ്കിൽ, വിദ്യാർത്ഥികൾക്കായി ചില പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്തുകൾ തയ്യാറായേക്കും. എന്നാൽ വ്യക്തമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വേണം ഇത്തരം പദ്ധതികൾ നടപ്പാക്കാനെന്ന് പഠനം പറയുന്നു.
വികേന്ദ്രീകൃത ഭരണത്തിലെ പ്രധാന പ്രശ്‌നം സ്‌കൂൾതല കമ്മിറ്റികളുടെ ബാഹുല്യമാണ്. പലപ്പോഴും ഒരേ വ്യക്തികളെ തന്നെയാണ് വിവിധ കമ്മിറ്റികളിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. ഈ കമ്മിറ്റികളിൽ മിക്കവയിലും സ്‌കൂളിലെ പ്രധാന അധ്യാപകൻ എക്‌സ് ഒഫീഷ്യോ കൺവീനറോ ചെയർപേഴ്‌സനോ സെക്രട്ടറിയോ ആണ്. നൂറിൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ പോലും അര ഡസനിലധികം കമ്മിറ്റികൾ നിലനിൽക്കുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടുന്നില്ല; പ്രധാനാധ്യാപകന്റെ ഭരണപരമായ ഉത്തരവാദിത്തം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ കമ്മിറ്റികളിൽ ചിലത് രൂപീകരിച്ചപ്പോൾ പ്രസക്തി ഉണ്ടായിരുന്നിരിക്കാം. എന്നാൽ കമ്മിറ്റികളുടെ എണ്ണക്കൂടുതൽ കാര്യക്ഷമത കുറയാനാണ് ഇപ്പോൾ ഇടയാക്കുന്നത്. മിക്ക സ്‌കൂളുകളിലും ഒന്നോ രണ്ടോ കമ്മിറ്റികൾ മാത്രമാണ് സജീവമായിട്ടുള്ളത്. മറ്റ് കമ്മിറ്റികൾ ചട്ടം പാലിക്കാൻ മാത്രം രൂപീകരിക്കുകയാണ് ചെയ്യുന്നത്. സ്‌കൂൾതല കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും പഠനം പറയുന്നു.
അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്ക്കൂളുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയതോടെ സ്ക്കൂളുകളുടെഭൗതികസൗകര്യങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായി. അക്കാദമികനിലവാരം കാര്യമായി ഉയർന്നിട്ടുമുണ്ട്. എന്നാൽ ഇനിയും ഏറെ മുന്നേറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ എസ്.എസ്.എൽ.സി. വിജയശതമാനം മാത്രമാണ് അക്കാദമികനിലവാരം അളക്കാനുള്ള സൂചകമായി പൊതുവെകണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അക്കാദമികരംഗത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ പലപ്പോഴും എസ്.എസ്.എൽ.സി. കുട്ടികൾക്കുള്ള പ്രത്യേക പരിഹാരബോധന ക്ലാസുകളിലേക്ക് ചുരുങ്ങുന്നു. അതിനുപകരം പ്രൈമറിതലം മുതൽ കുട്ടികളുടെ പഠനനിലവാരം മോണിറ്റർ ചെയ്യാനുള്ള ഒരു പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കാവുന്നതാണ്. പഠനനിലവാരം കുറഞ്ഞ സ്ക്കൂളുകളെ കണ്ടെത്താനും കാരണങ്ങൾ മനസിലാക്കി ഇടപെടാനും ഇതുവഴി സാധിക്കും.
തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള എയ്ഡഡ് സ്ക്കൂളുകളുൾപ്പെടെയുള്ളവയുടെ അക്കാദമിക-ഭൗതികനിലവാരത്തെ അടിസ്ഥാനപ്പെടുത്തി പഞ്ചായത്ത്തലത്തിൽ സ്ക്കൂൾവിദ്യാഭ്യാസ റിപ്പോർട്ട്കാർഡുകൾ തയ്യാറാക്കുന്ന സംവിധാനവും ആലോചിക്കേണ്ടതാണ്. ഈ റിപ്പോർട്ട്കാർഡുകളെ സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാവുന്നതാണ്.
വിജയശതമാനത്തെമാത്രം അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അളക്കുന്ന നിലവിലത്തെ രീതി ക്ലാസ്മുറികൾക്കകത്ത് നിലനിൽക്കുന്ന അക്കാദമികമായ അസമത്വങ്ങളെ മറച്ചുവെക്കും. അതുകൊണ്ട് സ്ക്കൂളുകളുടെ പ്രകടനത്തെ അളക്കാനുള്ള സൂചകങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വികസിപ്പിക്കുമ്പോൾ പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ നേട്ടങ്ങളെ പ്രത്യേകമായി പരിഗണിക്കണം. ഉദാഹരണത്തിന് ക്ലാസിലെ ആകെ കുട്ടികളിൽ പഠനപരമായി താഴെനിൽക്കുന്ന 25 ശതമാനം കുട്ടികളുടെ പ്രകടനത്തെ ഒരു സൂചകമാക്കാവുന്നതാണ്.
ശമ്പളം സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്നതിനാൽ സർക്കാർ സ്‌കൂളിലെ അധ്യാപകർ തങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് അംഗീകരിക്കുന്നത് അപൂർവമാണ്. സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇടപെടുന്നത് അഭികാമ്യമല്ലെങ്കിലും, അവരുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ആശയക്കുഴപ്പം സ്കൂൾ ഭാരവാഹികൾക്കും പഞ്ചായത്ത് ഭാരവാഹികൾക്കുമുണ്ട്. അതുകൊണ്ട് ഇരുകൂട്ടരും 'സുരക്ഷിത' ഇടപെടലുകൾ തെരഞ്ഞെടുക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന്, പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് സർക്കാർ സ്‌കൂളുകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിന്റെ വ്യാപ്തി തീരുമാനിക്കണം എന്ന് പഠനം നിർദേശിക്കുന്നു.
സ്‌കൂൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലെ ഗ്രാമസഭാ യോഗത്തിൽ സ്‌കൂൾ അധ്യാപകർ പങ്കെടുക്കുന്ന രീതി സാർവത്രികമാക്കണം. ഇതിനായി ആസൂത്രണ ബോർഡ്/തദ്ദേശ സ്വയംഭരണ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും പഠനം നിർദേശിക്കുന്നു. ഈ രീതി സ്ക്കൂൾ അധ്യാപകരും, ജനപ്രതിനിധികളും വാർഡിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നും, അതുവഴി സ്ക്കൂളിന്റെ മെച്ചപ്പെടലിന് വഴിയൊരുക്കുമെന്നും പഠനം നിരീക്ഷിക്കുന്നു.
ദരിദ്ര കുടുംബങ്ങളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്സ് സ്കൂളുകൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടത്ര ഫണ്ടില്ലാത്തതിനാൽ അവയുടെ ചുമതലകൾ പൂർണമായി നിറവേറ്റാൻ ബഡ്‌സ് സ്‌കൂളുകൾക്ക് പലപ്പോഴും കഴിയുന്നില്ല. ബഡ്‌സ് സ്‌കൂളുകളുടെ പ്രാധാന്യം കണക്കിലെടുത്ത്, ഈ സ്‌കൂളുകളുടെ നടത്തിപ്പിന്റെ ചെലവിന്റെ പകുതിയെങ്കിലും സംസ്ഥാന സർക്കാർ പങ്കിടണം.
ചില സ്കൂൾതല കമ്മിറ്റികളിൽ വിദ്യാർത്ഥികളുടെ നാമമാത്ര പ്രാതിനിധ്യത്തിന് വ്യവസ്ഥയുണ്ട്. മുതിർന്നവർ ആധിപത്യം പുലർത്തുന്ന കമ്മിറ്റികളിൽ കുട്ടികൾ സാധാരണയായി നിശബ്ദത പാലിക്കുന്നു. കുട്ടികളുടെ ഗ്രാമസഭ അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഫലപ്രദമായ വേദിയാകും. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വാഴയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിയുള്ള കുട്ടികളുടെ ആവശ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പ്രാദേശികതല ആസൂത്രണത്തിനും ഏറെ സാധ്യതകളുള്ള ഇടപെടലാണെന്ന് പഠനം നിരീക്ഷിക്കുന്നു.
ഫണ്ടിന്റെ അപര്യാപ്തത വിദ്യാഭ്യാസമേഖലയിൽ കാര്യക്ഷമമായി ഇടപെടുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിലെഫണ്ട് ഉപയോഗത്തിന്റെ കാര്യക്ഷമത ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ 2018-19 മുതൽ 2021-22 വരെയുള്ള ബജറ്റുകളുടെ വിശകലനം സൂചിപ്പിക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി ഗ്രാമപഞ്ചായത്തുകൾ നീക്കിവെക്കുന്ന ഫണ്ടിന്റെ മൂന്നിൽ രണ്ട് മാത്രമാണ് വിനിയോഗിക്കപ്പെടുന്നത് എന്നാണ്. കേന്ദ്രസർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷയുടെ സംസ്ഥാന വിഹിതം നൽകുന്നതും, ഭിന്നശേഷി കുട്ടികൾക്കായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സ്ക്കോളർഷിപ്പ് പദ്ധതിയുടെ ചെലവു വഹിക്കുന്നതും പഞ്ചായത്തുകളാണ്.
തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യമായ പങ്കാളിത്തമില്ലാത്ത ഈ രണ്ട് പദ്ധതികൾക്കായാണ് ഗ്രാമപഞ്ചായത്തുകൾ വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവെക്കുന്ന ഫണ്ടിന്റെ പകുതിയും ചെലവാക്കപ്പെടുന്നത്. ഇത് വിദ്യാഭ്യാസമേഖലയിൽ തനതായി ഇടപെടാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ സമഗ്രശിക്ഷ നടത്തുന്ന ഇടപെടലുകളിൽ തദ്ദേശസ്ഥാപനങ്ങളുടെ മുൻഗണനകൾക്ക് കാര്യമായ പ്രാധാന്യം കിട്ടുന്നില്ല.സമഗ്രശിക്ഷയുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പഠനം നിർദേശിക്കുന്നു.
വ്യത്യസ്ത തദ്ദേശസ്ഥാപനങ്ങൾ സ്ക്കൂൾവിദ്യാഭ്യാസരംഗത്ത് നടത്തുന്ന മാതൃകാപരമായ ഇടപെടലുകളും പദ്ധതികളും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേരുമ്പോൾ നേരിടാൻ ഇടയുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ബാലകൈരളി പദ്ധതി, അധ്യാപകർ ഇല്ലാതെ വരുമ്പോൾ നികത്താൻ അധ്യാപക പരിശീലനമുള്ള യുവാക്കളെ എൻറോൾ ചെയ്യുന്ന വെമ്പായം ഗ്രാമപഞ്ചായത്തിന്റെ ടീച്ചേഴ്‌സ് ബാങ്ക്, മുനിസിപ്പാലിറ്റിയിലെ എല്ലാ സ്‌കൂളുകളുടെയും പിടിഎ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി തിരൂരിൽ രൂപീകരിച്ച പിടിഎ ഫോറം, സ്കൂൾ പിടിഎയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ചെറിയ പ്രശ്നങ്ങൾ പോലും രക്ഷിതാക്കൾക്ക് ഉന്നയിക്കാനുള്ള വേദിയായി അയൽപക്കതലത്തിൽ മൂത്തേടം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കോർണർ പിടിഎകൾ, ഭിന്നശേഷിയുള്ള കുട്ടികൾക്കായി കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് വികസിപ്പിച്ചെടുത്ത പാർക്ക് തുടങ്ങിയവ അവയിൽ ചിലതാണ്. പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം പദ്ധതികളെ സ്വതന്ത്രമായി വിലയിരുത്താനുള്ള സംവിധാനം സംസ്ഥാനതലത്തിൽ ഉണ്ടാകണമെന്നും പഠനം നിർദേശിക്കുന്നു.
“ഹരിതവിദ്യാലയം“ റിയാലിറ്റി ഷോ പോലെയുള്ള വേദികൾ വിദ്യാഭ്യാസരംഗത്ത് കൂടുതൽ ആവേശത്തോടെ ഇടപെടാനും, വ്യത്യസ്തമായ പദ്ധതികൾക്ക് രൂപം നൽകാനും തദ്ദേശസ്ഥാപനങ്ങളെ പ്രചോദിപ്പിക്കും.
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പരിപാടിയിൽ നിന്ന് ആവേശം ഉൾക്കൊണ്ട് പല ഗ്രാമപഞ്ചായത്തുകളും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും മെച്ചപ്പെടുത്താൻ നൂതനമായ പല പദ്ധതികളും നടപ്പാക്കുന്നതായും പഠനം കണ്ടെത്തുന്നു.
(കടപ്പാട്: ദേശാഭിമാനി ഓൺലൈൻ )
Saturday, March 18, 2023
കണ്ടറിവിൻ്റ നിറവിൽ കിഴുമുറി ഗവ: എൽ പി സ്കൂൾ
നാട്ടു നാട്ടു പാട്ടിൻ്റെ ചുവടുവെയ്പ്പുകളുടെ ഘട്ടങ്ങൾ അറിയാം പക്ഷെ കുംഭാരരുടെ മൺപാത്ര നിർമാണത്തെക്കുറിച്ച് ഒന്നുമറിയില്ല.
എത്ര സൂക്ഷ്മതയോടെ തികവോടെ സർഗാത്മകമായി നിർമിക്കുന്നവയാണത്
കൊച്ചു കുട്ടികൾ പഠനയാത്രയുടെ ഭാഗമായി കളിമൺപാത്ര നിർമാണ സ്ഥലത്ത് എത്തി വിസ്മയപ്പെട്ടു
കാഴ്ച്ച എന്നാണ് കുട്ടികളുടെ പഠനയാത്രയുടെ പേര്
ഇത്തവണ എത്തിയത് കുട്ടികളാരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്തിടത്തിലേക്കായിരുന്നു. പരമ്പരാഗതമായി മൺപാത്രങ്ങൾ ഉണ്ടാക്കുന്ന ലക്ഷ്മണൻ ചേട്ടന്റെ വീട്ടിൽ...
.ലക്ഷ്മണൻ ചേട്ടന്റെ അടുത്ത് ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചപ്പോൾ സങ്കടത്തോടെ ഒരു കാര്യം പറഞ്ഞു.
മണ്ണ് തീർന്നിരിക്കുകയാണ്. സുഖമില്ലാത്തതിനാൽ എല്ലാം മുടങ്ങി കിടക്കുകയാണ്. പാലക്കാട് നിന്ന് മണ്ണ് കൊണ്ടുവരണം. ധാരാളം നടപടിങ്ങൾ ഉണ്ട് മണ്ണെടുക്കുവാനും അത് ഇവിടം വരെ എത്തിക്കുവാനും. അപ്പോൾ ഞങ്ങൾ പറഞ്ഞു മണ്ണ് ഞങ്ങൾ ഏർപ്പാടാക്കാം. അങ്ങനെ ബിന്ദു ടീച്ചറുടെ നിർദ്ദേശപ്രകാരം ഗോവിന്ദ് സർ മുവാറ്റുപുഴക്ക് അടുത്തുള്ള ഒരു പാത്ര നിർമ്മാണ സ്ഥലത്തു നിന്നും അല്പം കളിമണ്ണ് സംഘടിപ്പിച്ചു.
വീടിനോട് ചേർന്നുള്ള ചായ്പിൽ ആണ് പാത്ര നിർമ്മാണ സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളെല്ലാവരും ഉള്ള സ്ഥലത്ത് ചുറ്റും കൂടി പാത്രം ഉണ്ടാക്കുന്ന ചക്രത്തിന്റെ നടുക്ക് അല്പം കുഴച്ച് പരുവപ്പെടുത്തിയ കളിമണ്ണ് വച്ചു. ഒരു ചെറിയ കോലെടുത്ത് അദ്ദേഹം ആ ചക്രം നല്ല വേഗത്തിൽ കറക്കി. കുട്ടികളോട് സുരക്ഷിത അകലം പാലിക്കുവാൻ ആവശ്യപ്പെട്ടു. രണ്ട് കൈകൾ കൊണ്ട് മണ്ണിനെ ആകൃതിയിലാക്കിക്കൊണ്ടുവന്നു. അല്പ സമയം കഴിഞ്ഞപ്പോൾ കൈകൾക്കിടയിൽ നിന്നും പാത്രമായി മണ്ണ് വിരിഞ്ഞ് വന്നപ്പോൾ കുട്ടികളുടെ അത്‌ഭുതം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എല്ലാവരും അത് കണ്ട് കയ്യടിച്ചു. അധ്യാപകർക്കും ഇതൊരു നവ്യാനുഭവം ആയിരുന്നു. ഫിനിഷിംഗ് ചെയ്യാൻ തുണി നനച്ച് പാത്രത്തിൽഇടക്കിടെ തലോടിക്കൊണ്ടിരിക്കുന്നുണ്ടായി. അതിനു ശേഷം അതെടുത്ത് വെയിലത്ത് ഉണക്കുവാൻ വയ്ക്കും. എന്നിട്ട് അടുത്തുള്ള ചൂളയിൽ ഇട്ട് ചൂടാക്കി ബലപ്പെടുത്തി എടുക്കും. ചൂളയിൽ വിറക് ആണ് ഉപയോഗിക്കുന്നത് . എല്ലാം വിശദമായി കാണിച്ചു തന്നു. ലക്ഷ്മണൻ ചേട്ടന് 76 വയസ്സായി എന്റെ കാലത്തിനു ശേഷം ഇവിടെ ഇത് അവസാനിക്കുമെന്നുള്ള സങ്കടം പറഞ്ഞു. പുതിയ തലമുറയിലുള്ള ആരും ഇത്രേം കഷ്ടപ്പാട് ഏറ്റെടുത്ത് മുന്നിട്ട് വരാൻ തയ്യാറാക്കുന്നില്ലത്രേ. അങ്ങനെ അന്യം നിന്നു പോകാൻ ഒരുങ്ങുന്ന ഒരു കുലത്തൊഴിൽ കണ്ട് മനസ്സിലാക്കുവാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ കുട്ടികളൊന്നടങ്കം നന്ദി അറിയിച്ചു
എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തുള്ള ഒരു ഗ്രാമമാണ് രാമമംഗലം അവിടുത്തെ കിഴുമുറി ഗവ: എൽ പി സ്കൂളിലെ കുട്ടികൾ ഈ വർഷം നടത്തിയ യാത്രകളിലൂടെ നമുക്കൊന്ന് എത്തി നോക്കാം
പോലീസ് സ്റ്റേഷനിലേക്ക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് കുട്ടികളെ എല്ലാവരേയും പങ്കെടുപ്പിച്ചു കൊണ്ട് രാമമംഗലം പോലീസ് സ്റ്റേഷൻ സന്ദർശനം സംഘടിപ്പിച്ചു..
PTA പ്രസിഡന്റ്, SHO ഇൻസ്പെക്ടർ ശ്രീ രാജേഷ് സാറിനെ മുൻകൂട്ടി കണ്ട് സന്ദർശനാനുവാദം നേടി.
സ്കൂളിൽ തിരിച്ചെത്തിയതിനു ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു. രണ്ട് മണിക്ക് ആയിരുന്നു പോലീസ് സ്റ്റേഷൻ സന്ദർശനം നിശ്ചയിച്ചിരുന്നത്. പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള 44 കുട്ടികളാണ് ഉണ്ടായിരുന്നത്. PTA അംഗങ്ങളുടെ സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ ചെറിയ ഗ്രൂപ്പ് ആയി തിരിച്ച് സ്റ്റേഷന്റെ അടുത്ത് എത്തിച്ചു. അവിടെ നിന്നും ഒരു ഘോഷയാത്ര ആയി സ്റ്റേഷനിലേക്ക് പ്രവേശിച്ചു. മധുരം നൽകി ഉദ്യോഗസ്ഥർ കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്കായി പായസവും അവർ ഒരുക്കിയിരുന്നു.
സ്റ്റേഷനിലെ ഭരണ സംവിധാനം, ലോക്ക് അപ്പ്, ആയുധങ്ങൾ, കൈ വിലങ്ങ്, ലത്തി വയർലസ് സംവിധാനം മുതലായവ അവിടുത്തെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി ഷിന്റോ മാഡം കുട്ടികൾക്ക് വിശദീകരിച്ചു. പോലീസിനെ കുട്ടികൾ കൂടുതൽ അടുത്തറിഞ്ഞു.
ഒന്നര മണിക്കൂറുകൾക്കു ശേഷം സന്ദർശനം ഏതാണ്ട് പൂർത്തിയാക്കി. കേരള പോലീസിലെ രാമമംഗലം സേനാംഗങ്ങൾക്കുള്ള സ്കൂളിന്റെ കൃതജ്ഞതാ പത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു R SHO ഇൻ ചാർജിന് കൈമാറി. HM നോടൊപ്പം കുട്ടികളൊന്നടങ്കം നന്ദി പറഞ്ഞു സ്കൂളിലേക്ക് യാത്ര തിരിച്ചു.
അടുത്ത യാത്ര സംഘടിപ്പിച്ചത് AEO ഓഫീസിൽ നിന്നുള പ്രത്യേക നിർദ്ദേശപ്രകാരം ആയിരുന്നു.
ഞങ്ങളതിന് 'കാഴ്ച്ച' - പ്രകൃതിയിലേക്കും പ്രൈതൃകങ്ങളിലേക്കും എത്തി നോട്ടം ... എന്ന് പേരിട്ടു. SRG കൂടി സാദ്ധ്യതകൾ പരിശോധിച്ചു. PTA എക്സിക്ക്യൂട്ടിവിൽ ചർച്ച ചെയ്തു.
തപാലാപ്പീസ്, കിഴുമുറി കത്തീഡ്രൽ വലിയ പള്ളി, പരമ്പരാഗത മൺപാത്ര നിർമ്മാണ കേന്ദ്രം, പഴക്കം ചെന്ന നമ്പൂതിരി തറവാട്, നെൽപ്പാടം എന്നിവ സന്ദർശിക്കുവാൻ തീരുമാനിച്ചു.
10-ാം വാർഡ് മെമ്പർ ശ്രീമതി ആലീസ് ജോർജ് കാഴ്ച്ച പൈതൃക യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നടന്ന് ആയിരുന്നു യാത്ര ആരംഭിച്ചത്.
തപ്പാലാ ഫിസിൽ
ആദ്യം കാഴ്ച്ച എത്തിയത് തപാലാപ്പീസിൽ . കത്തയക്കുന്ന വിധമെല്ലാം പോസ്റ്റ് മാസ്റ്റർ നിനി മാഡം വിശദീകരിച്ചു. ഡേറ്റ് സ്റ്റാംപിങ്ങ് കുട്ടികളിൽ കൗതുകമുണർത്തി. എല്ലാവർക്കും സ്റ്റാമ്പ് അടിക്കുവാൻ അവസരം നൽകി. അവിടുന്ന് സ്കൂളിലെ ഹെഡ്മിസ്ട്രസ്സിന് നേരത്തെ തന്നെ തയ്യാറാക്കിയ കത്ത് സ്റ്റാമ്പ് ഒട്ടിച്ച് സ്കൂൾ ലീഡർ അയച്ചു. നന്ദി രേഖപ്പെടുത്തി അടുത്ത കാഴ്ചയിലേക്ക്
കിഴുമുറി വലിയ പള്ളിയിൽ എത്തിച്ചേർന്നു. അവിടേയും സ്വാഗതം, മധുരം! പള്ളി എല്ലാം കുട്ടികൾ ചുറ്റി നടന്ന് കണ്ടു. ഉച്ച ഭക്ഷണം സ്കൂളിൽ തയ്യാറാക്കിയത് പള്ളിയിൽ വച്ച് കഴിച്ചു. ഫീൽഡ് ടിപ്പ് നടന്ന് തന്നെ പോകണമെന്നും ഭക്ഷണം നിർബന്ധമായും പുറത്ത് വച്ച് തന്നെ കഴിക്കണമെന്നും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ സർ കർശ്ശന നിർദ്ദേശം നൽകിയിരുന്നു. പള്ളി മുറ്റത്ത് ഉള്ള വിശാലമായ സ്ഥലത്ത് കുട്ടികൾ വിവിധങ്ങളായ കളികളിൽ ഏർപ്പെട്ടു. കാഴ്ച്ചയുടെ സ്ഥലം മാറ്റത്തിന് നേരമായി
പറയും തൂണിയും
പിന്നീട് 200 വർഷം പഴക്കമുള്ള കുന്നപ്പിള്ളി മന ആണ് സന്ദർശ്ശിച്ചത്. നാലുകെട്ടും, നിലവറയും നെല്ല് അളക്കാൻ ഉപയോഗിക്കുന്ന വിവധ ഉപകരണങ്ങൾ പ്രറ, തൂണി ) എന്നിവയും കണ്ടു . കുട്ടികൾക്ക് അതൊരു നവ്യ അനുഭവം ആയി . അവിടെ 90 നോട് അടുത്ത് പ്രായമുള്ള മുത്തശ്ശി മനയുടെ ചരിത്രം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.
അവസാനമായി പൊതുവിതരണ കേന്ദവും സന്ദർശ്ശിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ ചോദിച്ച് മനസ്സിലാക്കി. വിവിധ തരം കാർഡുകളെ പറ്റിയും അളവുതൂക്ക് സംവിധാനങ്ങളും ബയോമെട്രിക് സംവിധാനവും കുട്ടികൾ കണ്ടു മനസ്സിലാക്കി.
തുടർന്ന് കാഴ്ച സകൂളിൽ അവസാനിച്ചു.
Friday, March 17, 2023
അറിവാഴവും പ്രാദേശിക പഠനയാത്രയും
കെ എസ് ആർ ടി സി യിലേയ്ക്ക്...🚌
കെ എസ് ആർ ടി സിക്ക് എത്ര തരം ബസുകൾ ഉണ്ട്? എന്താണ് അവ തമ്മിലുള്ള വ്യത്യാസം?
ചാത്തന്നൂർ കെ എസ് ആർ ടി സി ബസ് ഡിപ്പോ കാണാൻ
കോയിപ്പാട് ഗവൺമെൻറ് എൽ പി എസിലെ കൂട്ടുകാർ പോയി.
👨👨👧👦👨👨👦👦
പൊതു ഗതാഗതത്തെ പറ്റിയും പൊതു സ്ഥാപനങ്ങളെപറ്റിയും
കൂടുതൽ നേരനുഭവങ്ങൾ ലഭിക്കുക അതിനെ കുറിച്ച് ഫീച്ചർ എഴുതുക എന്നതായിരുന്നു സന്ദർശന ലക്ഷ്യം .
🎤🖋️
ബസ് സ്റ്റേഷൻ കാണാനെത്തിയ കൊച്ചു കൂട്ടുകാരെ മധുരം നൽകി സ്വീകരിക്കാൻ സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ളവർ ഡിപ്പോയ്ക്ക് മുന്നിൽ കാത്തു നിൽപ്പുണ്ടായിരുന്നു .
🍬🍬
എത്ര ഹൃദ്യമായ സ്വീകരണം!
💐
അവിടെ വരച്ച് വച്ചിരിക്കുന്ന കൂറ്റൻ ബസിൻ്റെ വാതിലും ജനലും വഴി ( ഡിപ്പോയുടെ ചുവരാണ് ബസ്സിൻ്റെ ബോഡിയായത്.) കുട്ടികൾ ആഹ്ലാദത്തിമിർപ്പിൽ നെട്ടോട്ടമോടുകയും ചാടി കയറുകയും ചെയ്യുന്നത് കണ്ടപ്പോൾ യാത്രക്കാർക്ക് പോലും അത് കൗതുകകരമായ കാഴ്ചയായി .
അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ അജിത്ത് സാറിനോട് അഭിമുഖം നടത്തിയ മിടുക്കികളും മിടുക്കന്മാരും കുറച്ചൊന്നുമല്ല വിവരശേഖരണം നടത്തിയത്.(അതിൽ മൂന്നാം ക്ലാസ്സുകാരായ കാർത്തികേയൻ്റെയും ആസിഫിൻ്റെയും പേര് ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. മിടുക്കൻമാർ ' അഭിനന്ദനങ്ങൾ! .ശേഖരിച്ചവിവരങ്ങൾ പിന്നാലെ ഒരു ഫീച്ചറായി വിദ്യാലയം പ്രസിദ്ധീകരിച്ചു. യുറീക്കയിലും എഴുതി.)
📋
ഓരോ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകുന്നതിനോടൊപ്പം .കുട്ടികൾക്ക് മിഠായിയും ലഭിച്ചു കൊണ്ടേയിരുന്നു. ഡിപ്പോ ജീവനക്കാരുടെ ഈ വലിയ മനസ്സിനു മുന്നിൽ വിദ്യാലയത്തിൻ്റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ .
🙏🏼
പഴയ ടിക്കറ്റ് ക്ലിപ്പ് ബോർഡും
പുതിയ കാലത്തെ ടിക്കറ്റ് മെഷീനും പരിചയപ്പെടുത്തി .
🎟️
ഡിപ്പോയുടെ പിറകിലെ ഗാരേജിൽ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി ബസുകളുടെ
റിപ്പയറിങ് നടക്കുന്ന ഇടങ്ങളെല്ലാം കാട്ടിത്തന്നു.
അവിടെ ഉണ്ടായിരുന്ന ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ കയറി .
ഈ അവസരം കിട്ടിയതോടെ കുട്ടികൾ ഉത്സാഹതിമിർപ്പിലായി,
കണ്ടക്ടർ ഡ്രൈവറോട്
സംസാരിക്കുന്ന മീഡിയമാണ് ബെൽ. പിന്നെ,വിവിധതരം ബെല്ലടി കളെക്കുറിച്ചായി പ0നം. കൃത്യമായി അത് ഇൻസ്പെക്ടർ പറഞ്ഞുതന്നു.
👉🏽
വണ്ടി റിവേഴ്സ് എടുക്കാനുള്ള ബെല്ലും
അടിയന്തിര സമയങ്ങളിൽ അടിക്കുന്ന ബെല്ലും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നിങ്ങൾക്ക് പറയാമോ?
അധികം താമസിയാതെ തന്നെ ആ കൂറ്റൻ ബസ് വരച്ച ആർട്ടിസ്റ്റ് ശ്രീ ബിനു ചിത്രശില എത്തിയത് കൂട്ടുകാരുടെ മനംകവർന്നു .
ആരുടെ ആശയമാണ് ഈ ഈ കൂറ്റൻ ബസ് എന്നൊക്കെ കൂട്ടുകാർ
കലാകാരനോട് ചോദിച്ച് മനസ്സിലാക്കുന്നത് കേട്ടപ്പോൾ
സന്തോഷത്തോടൊപ്പം
നമുക്കും കിട്ടി ആ പുതിയ അറിവുകൾ.
എല്ലാ കൂട്ടുകാർക്കും ഓരോ പേനയും കാലത്തിനനുസരിച്ച് ഓരോ മാസ്ക്കും സമ്മാനമായി നൽകിയാണ് അവരെ മടക്കി അയച്ചത്
🖌️
ഞങ്ങളുടെ കൊച്ചു കൂട്ടുകാർ,ക്ലാസ് ചർചയിൽ കഴിഞ്ഞ ദിവസം പറഞ്ഞ "ബസിൻ്റെ പേരാണ് " തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന "കേട്ടാസ്സീസി". ഇപ്പോൾ അവർക്ക് നന്നായി അറിയാം ഇത് കെ എസ് ആർ ടി സി എന്നാണ് പറയേണ്ടതെന്ന് .
കൂട്ടുകാർ നന്ദിയും അഭിനന്ദനവും അറിയിച്ചുള്ള ആശംസകാർഡ് വിദ്യാലയത്തിൻ്റെ പേരിൽ മാമൻമാർക്ക് നൽകി. എത്ര നന്ദി പറഞ്ഞാലും
കെഎസ്ആർടിസി ഡിപ്പോ ജീവനക്കാരുടെ ആതിഥ്യ മര്യാദയ്ക്ക് മുന്നിൽ ഒന്നുമാവില്ല. അഭിനന്ദനങ്ങൾ.
അധ്യാപകർക്കും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത വിധം ഒരു നവ്യാനുഭവദിനം തന്നെയായിരുന്നു .
കാരണം അവരുടെ വിദ്യാലയം കോയിപ്പാട് ഗവ എൽ പി എസ് ആയിരുന്നില്ലല്ലോ!
ഇത് നാടിൻ്റെ വിദ്യാലയം
കരുതലിൻ്റെ ശക്തി
അധ്യാപനത്തിൻ്റെ തേൻ മധുരം.
അഭിമുഖത്തിലെ ചില ഭാഗങ്ങൾ
🌸1. എന്തുകൊണ്ടാണ് ഈ ബസ് സ്റ്റാൻ ന്റിൽ വളരെ പ്രത്യേകതയുള്ള ഈ ചുവർ ചിത്രം വരച്ചത്?
ഉത്തരം. ബസ് സ്റ്റാന്റുകളുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഫണ്ട് ലഭിച്ചപ്പോൾ ആലോചിച്ച് ചെയ്തതാണ്. നമ്മൾ ക്ഷണിച്ച പ്രാദേശികചിത്രകാരൻ ബിനു ചിത്രശിലയുടെ ആശയവും വരയുമാണ് ഇതിനെ വേറിട്ടതാക്കിയത്.
2.കെ എസ് ആർ ടി സി ബസുകൾ എവിടെയാണ് നിർമിക്കുന്നത്?
ബസുകളുടെ ബോഡി നിർമിക്കുന്നത് കേരളത്തിലാണെങ്കിലും എഞ്ചിൻ ഇവിടല്ല നിർമിക്കുന്നത്.
ഇവിടെ ഗാരേജുണ്ട്. അവിടെ അറ്റകുറ്റപ്പണികൾ നടത്തും. അവിടെ സ്ഥിരം ടെക്നീഷ്യൻമാരുണ്ട്.
3. ഒരു ബസ് എത്ര വർഷം വരെ ഉപയോഗിക്കും?
20 വർഷം വരെ . 20 വർഷം പ്രായമായ ബസുകൾ ദേ അവിടെ മാറ്റിയിട്ടിരിക്കുന്നത് നിങ്ങൾക്ക് കാണാം. (അപ്പോഴാണ് ഒന്നാം ക്ലാസുകാർ ലൈബ്രറിക്കായി ഒരു ബസ് ചോദിച്ചത്.)
4. ഇവിടെ നിന്നും എത്ര ബസുകൾ . എവിടേക്കെല്ലാം പുറപ്പെടുന്നുണ്ട്? (സ്ഥലപ്പേരുകൾ പറഞ്ഞു)
5. ബസിൽ ടിക്കറ്റ് കൊടുക്കുന്ന രീതി എങ്ങനെയാണ്?
പഴയതും പുതിയതുമായ രണ്ടുപകരണങ്ങളും . കുട്ടികളെ പരിചയപ്പെടുത്തി.
6. ബസുകളിൽ ഇന്ധനം നിറയ്ക്കുന്നത് എവിടെ നിന്നാണ് ?
7. കെ എസ് ആർ ടി സി ക്ക് ഏതെല്ലാം തരം ബസുകളുണ്ട് ?
8. ബസിലെ ബെല്ലടികളെ കുറിച്ച് പറഞ്ഞു തരുമോ?
9. എല്ലാ റൂട്ടിലും കെ എസ് ആർ ടി സി ഇല്ലാത്തതെന്തുകൊണ്ടാണ് ?
Thursday, March 16, 2023
സമൂഹത്തെ പ0ന വിഭവമാക്കിയ പായിപ്ര GUPസ്കൂൾ
ഓരോന്നും പരിചയപ്പെടുത്തുന്നത് ആ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ തന്നെയാണെങ്കിൽ പ0നാനുഭവം ഈടുറ്റതാകും പായിപ്ര വിദ്യാലയത്തിന് നേരിറവിൻ്റെ പാത അറിയാം
ഗവ യു പി സ്കൂൾ, പായിപ്ര, മൂവാറ്റുപുഴ
ഈ വർഷം സന്ദർശിച്ച ഇടങ്ങൾ
1. പോലീസ് സ്റ്റേഷൻ
2 ഫയർ സ്റ്റേഷൻ
3. എക്സൈസ് ഓഫീസ്
4. സ്നേഹവീട് - അശരണരായ അമ്മമാരെ താമസിക്കുന്നയിടം
4. മൂവാറ്റുപുഴയാർ ... സന്ദർശനം - പ്ലാസ്റ്റിക് ശുചീകരണം
5. പ്രകൃതി ക്യാമ്പ് : മൂന്നാർ രാജമല (2 day)
സംഘാടനം : വനം വകുപ്പ് .
മൂവാറ്റുപുഴയാർ സന്ദർശനം :-
പുഴയെ കുറിച്ചും പുഴ മലിനീകരണത്തെ കുറിച്ചും ക്ലാസ് മുറിയിൽ നിന്ന് കിട്ടിയ അറിവുകൾ നേരിൽ കാണുന്നതിനായി മൂവാറ്റുപുഴയിലെ ത്രിവേണിസംഗമ തീരത്ത് കുട്ടികൾ ഒത്തുകൂടി . തൊടുപുഴയാറും കോതയാറും കാളിയാറും സംഗമിക്കുന്ന മൂവാറ്റുപുഴ
ത്രിവേണി സംഗമ തീരത്താണ് കുട്ടികൾ ഒത്തുകൂടിയത്.
പുഴയെ കണ്ടറിയുകയും കഴിഞ്ഞ 40 വർഷമായി മൂവാറ്റുപുഴയാറിൽ നിന്ന് മറുകരയിലേക്ക് വഞ്ചി തുഴയുന്ന ബേബി ചേട്ടനുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. പുഴയുടെ ചരിത്രം ബേബി ചേട്ടൻ കുട്ടികളുമായി പങ്കുവെച്ചു.ബേബി ചേട്ടനെ ആദരിക്കൽ
പുഴവക്കിലെ പ്ലാസ്റ്റിക് ശുചീകരണം ,പുഴ സംരക്ഷണത്തിനായി കളിവഞ്ചിയൊഴുക്കൽ,
പ്രതിജ്ഞയെടുക്കൽ എന്നിവയും സംഘടിപ്പിച്ചു.
Wednesday, March 15, 2023
ഒന്നാം ക്ലാസും കുഞ്ചൻ നമ്പ്യാരും മുഖ്യമന്ത്രിയും
എ.ജെ.ബി സ്ക്കൂൾ ലക്കിടി
ലക്കിടി പോസ്റ്റ്
പാലക്കാട് ജില്ല
ക്ലാസ് 1
പഠന ലക്ഷ്യം :- തപാൽ സംവിധാനം /കത്ത് എന്ന മാധ്യമം
സന്ദർഭം :- മലയാളം അവസാന പാഠഭാഗം - അമ്മയാനക്ക് കത്തെഴുതൽ
സന്ദർശിച്ച സ്ഥലം :- പോസ്റ്റ് ഓഫീസ് ലക്കിടി
അധികമാർക്കും അറിയാത്ത ഒരു കാര്യം കൂടി മനസിലാക്കാൻ സാധിച്ചു. ലക്കിടി പോസ്റ്റോഫിന് മാത്രം സ്വന്തമായുള്ള ഒരു സ്റ്റാമ്പുണ്ട്.... മഹാകവി, തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായതിനാൽ തുള്ളൽ സീൽ സ്‌റ്റാമ്പ് കാണാനിടയായി...... ആ പ്രദേശത്തെ ആളുകൾ തന്നെ അറിയുന്നത് ഞങ്ങളുടെ സന്ദർശനത്തെ തുടർന്നുള്ള പ്രചരണത്തിലാണ്.
അനുഭവക്കുറിപ്പ്
പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ എന്ന ഗ്രാമപഞ്ചായത്തിൽ തൃശ്ശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെറിയ ഒരു സ്ഥലമാണ് ലക്കിടി . ഈ ലക്കിടിയിലെ റെയിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന എ ജെ ബി സ്കൂളാണ് എന്റെ വിദ്യാലയം. ഈ നാട്ടിലെ പൊതു സ്ഥാപനങ്ങളെ കുറിച് കുട്ടികൾക്ക് നേരിൽ കണ്ട് മനസിലാക്കുവാനായി ഞങ്ങൾ ഒരു കൊച്ചു യാത്ര നടത്തി.
ഒന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ അവസാന പാഠഭാഗമായ "ജഗ്ഗു അമ്മയെ കാണുമോ " എന്നതിനെ അടിസ്ഥാനമാക്കി കത്ത് എന്ന ആശയം പഠിപ്പിക്കുന്ന സന്ദർഭം...
പാഠഭാഗം തുടങ്ങുന്നതിനു മുന്നേ തന്നെ തലേദിവസം അധ്യാപിക ഒരു ഇൻലൻഡ് കത്ത് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്തിരുന്നു ..തുടർന്ന് പോസ്റ്റ് മാനേ നേരിൽകണ്ട് ഈ കത്തിനെ കുറിച്ചും ഇതുമായി സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്കായി കത്ത് എന്ന മാധ്യമവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു.....
പാഠഭാഗത്തിൽ കുട്ടിക്കൊമ്പന്റെ അമ്മയ്ക്കായി ഒരു കത്തെഴുതാൻ പറയുന്ന ഭാഗമുണ്ട്...അത് പരിചയപ്പെടുത്തുന്ന സമയത്താണ് നേരത്തെ തയ്യാറാക്കിയ കത്തുമായി പോസ്റ്റുമാൻ ശ്രീ.വിനോദ് സ്ക്കൂളിലേക്ക് വന്നത്... ( മാർച്ച് 1 - 2023 )
അദ്ദേഹത്തെ ഒന്നാം ക്ലാസിലെ കുട്ടികൾ സ്വീകരിച്ചു.
അദ്ദേഹം കത്ത് കുട്ടികൾക്ക് കൈമാറി ....
കുട്ടികളും പോസ്റ്റുമാനുമായി അഭിമുഖ സംഭാഷണം നടന്നു.
ഒന്നാം ക്ലാസുകാരിയായ നാജിയ ക്ലാസിനെ പ്രതിനിധീകരിച്ച് കത്ത് മൈക്കിൽ ഉച്ചത്തിൽ വായിച്ചു .....
കുട്ടികൾക്ക് വിവിധതരം കത്തുകളെ കുറിച്ചും (ഇൻലൻഡ് ലെറ്റർ, പോസ്റ്റ് കാർഡ്, കവർ ലെറ്റർ, സ്പീഡ് പോസ്റ്റ്, പാർസൽ സംവിധാനം) അവ പോസ്റ്റ് ചെയ്താൽ മേൽവിലാസക്കാർക്ക് എത്തിക്കുന്നത് വരെയുള്ള നടപടികളെ കുറിച്ചും ശ്രീ. വിനോദ് വിശദീകരിച്ചു.
കുട്ടികൾ അദ്ദേഹത്തിന് നന്ദി അറിയിച്ചു.
ശേഷം വീണ്ടും പാഠഭാഗത്തിലേക്ക് ....
കാണാതായ ആനക്കുട്ടിക്ക് വേണ്ടി ടെലിവിഷൻ വാർത്തകളും , കാൺമാനില്ല എന്ന പരസ്യവും പഠിക്കുന്ന ഘട്ടത്തിൽ
വാർത്ത പരിചയപ്പെടാനായി ബഹു കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ വാർത്തകളും പത്ര കട്ടിംഗുകളും , കാണാതായ ആളുകളുടെ വാർത്തകളടങ്ങിയവയും കുട്ടികൾക്ക് വായിക്കാനായി നൽകി.
കൂടാതെ പരസ്യങ്ങളെ കുറിച്ചറിയാൻ ജ്വല്ലറി, വസ്ത്രാലയ പരസ്യങ്ങളും കാണിച്ചു കൊടുത്തിരുന്നു.
ശേഷം കുട്ടികളോട് നിങ്ങൾക്കറിയാവുന്ന ഒരാൾക്ക് ഒരു കത്തെഴുതണമെന്ന് ആവശ്യപ്പെട്ടു ......
ചർച്ചകളിലൂടെ ആർക്ക് കത്തെഴുതണമെന്നും എന്തൊക്കെയാണ് കത്തിൽ എഴുതേണ്ടതെന്നും കുട്ടികൾ ചർച്ച ചെയ്തു തീരുമാനിച്ചു..... അക്ഷരാർത്ഥത്തിൽ ഒന്നാം ക്ലാസ് അധ്യാപികയായ ഞാൻ ഞെട്ടിപ്പോയി !! ....
കാരണംഅവർ കത്തെഴുതാൻ തീരുമാനിച്ച വ്യക്തി കേരള മുഖ്യമന്ത്രി പിണറായി സാറായിരുന്നു .... !!
!അങ്ങനെ ഒരു പോസ്റ്റ് കാർഡിൽ നാജിയ കുട്ടികളുടെ പ്രതികരണങ്ങൾക്കനുസരിച്ച് കത്തെഴുതി. (ചെറിയ ചില ചെറിയ അക്ഷരത്തെറ്റുകൾ ഞാൻ തിരുത്തി നൽകി )
പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി മാമന് .....
മാമന് സുഖം തന്നെയല്ലേ .... ഞങ്ങൾ ടിവിയിലും പത്രത്തിലുമൊക്കെ കണ്ടിട്ടുണ്ട് ... നേരിൽ കാണാൻ ആഗ്രഹവുമുണ്ട് ..." എന്ന് തുടങ്ങുന്ന കത്തിൽ മെയ് 24ന് മുഖ്യമന്ത്രിയുടെ ജന്മദിനത്തിന് മുൻകൂട്ടി ആശംസകൾ കൂടി അറിയിച്ചാണ് കത്ത് അവസാനിക്കുന്നത്.....
എന്റെ കുട്ടികളുടെ ചിന്താമണ്ഡലത്തെ കുറിച്ച് എനിക്ക് വളരെയധികം അഭിമാനം തോന്നി ....
തപാൽ സംവിധാനങ്ങളെ കുറിച്ച് പുതിയ തലമുറക്ക് അവഗാഹം കുറവാണ്. സമൂഹ മാധ്യമങ്ങളുടെ ആധിക്യവും മൊബെൽ ഫോൺ മറ്റു സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റവും മൂലം ഒരു കാലത്ത് ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന തപാൽ സംവിധാനം ഇന്ന് ഏറെക്കുറെ ശോചനീയാവസ്ഥയിലാണ് ....
ജീവന്റെ തുടിപ്പുള്ള അക്ഷരങ്ങൾക്കായി കാത്തിരുന്നിരുന്ന ഹൃദയങ്ങളെ ഇന്നത്തെ തലമുറക്ക് പരിചയമില്ല തന്നെ .... അതുകൊണ്ട് കൂടി നേരനുഭവം ലഭ്യമാക്കാൻ കത്ത് പോസ്റ്റ് ചെയ്യാൻ 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികളും പോസ്‌റ്റ് ഓഫീസിലേക്ക് പോകാമെന്നും തീരുമാനിച്ചു.
സ്കൂളിൽ നിന്ന് ഏകദേശം 400 മീറ്റർ മാത്രം അകലെയുള്ള ലക്കിടി പോസ്റ്റോഫീസിലേക്കാണ് ഞങ്ങളുടെ യാത്ര ....തലേ ദിവസം തന്നെ ഞങ്ങളുടെ പ്രധാനധ്യാപിക പോസ്റ്റ് ഓഫീസ് സന്ദർശിച്ച് മേലധികാരികളുടെ അനുവാദം വാങ്ങിയിരുന്നു.
മാർച്ച് 2 ന് ഉച്ചക്ക് ശേഷം 2.30 ന് ഞങ്ങൾ സ്ക്കൂളിൽ നിന്ന് പുറപ്പെട്ടു. എല്ലാ ക്ലാസുകളിലും പഠന പ്രവർത്തനത്തിന്റെ ഭാഗമായി പൊതു സ്ഥപനങ്ങളേ കുറിച്ച് കുട്ടികൾ പഠിക്കേണ്ടതായതിനാൽ 1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികളും അധ്യാപകരായ സാജിത, ഇന്ദു , കാർത്തിക, നിഷ, ഷെഹ് മി തസ്നി, കതീജ, ജുനൈദ, മിനി എന്നിവരും ഈ യാത്രയിലുണ്ടായിരുന്നു ... ശ്രദ്ധയോടെ വാഹനങ്ങൾ തടഞ്ഞ് കുട്ടികളെ റോഡ് മുറിച്ചു കടത്തി വരിയായി കാൽനടയായി നാടിനെ അറിഞ്ഞു കൊണ്ടു തന്നെ ഒരു യാത്ര. 2.50 ഓടെ ഞങ്ങൾ പോസ്റ്റോഫീസിലെത്തി. പോസ്റ്റ് ഓഫീസ് ഹെഡായ ഓമന മാഡവും , ജീവനക്കാരായ അനുശ്രീ, സുശീല , വിനോദ് എന്നിവരും ഞങ്ങളെ സ്വീകരിച്ചു. കത്തുകൾ, വിവിധതരം സ്റ്റാമ്പുകൾ എന്നിവ പരിചയപ്പെടുത്തി. സ്പീഡ് പോസ്റ്റുകളെ കുറിച്ചും വിശദീകരിച്ചു.... 3, 4 ക്ലാസിലെ കുട്ടികൾ ചോദ്യാവലി തയ്യാറാക്കിയിരുന്നു .... അവർക്ക് വ്യക്തതയോടെ കാര്യങ്ങൾ വിശദീകരിച്ചു നൽകി
പത്രമാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ ഈ സന്ദർശനത്തെ കുറിച്ച് വാർത്തകൾ പ്രാധാന്യത്തോടെ വന്നു.
വളരെ ചെറിയ യാത്രയായിരുന്നെങ്കിലും പങ്കെടുത്ത കുട്ടികൾക്കും
സമൂഹത്തിനും ഇത് നൽകുന്ന സന്ദേശം വലുതാണ്..... പൊതു സ്ഥാപനങ്ങൾ ഓരോരുത്തരുടേയുമാണ് .... അതിന്റെ കാവൽക്കാരും ജനങ്ങളാണ് എന്ന തിരിച്ചറിവ് പുതുതലമുറയ്ക്ക് ഉണ്ടാവണം എന്ന ലക്ഷ്യം മുൻനിർത്തി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്...
Tuesday, March 14, 2023
സമൂഹത്തെ പഠന വിഭവമാക്കിയ കൈപ്പട്ടൂർ LPട
🌴നാടറിയാൻ എൻ്റെ നാടിനെ അറിയാൻ🌴
കൊ യും തി യും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയിലേക്ക മാത്രമല്ല പഴയ നാട്ടുരാജ്യങ്ങളുടെയൊക്കെ വിവരങ്ങളിലേക്ക് അന്വേഷണത്തെ നയിക്കും.
ഓരോ പഠനയാത്രയ്ക്കു ശേഷവും ഇത്തരം പോസ്റ്റർ പാoങ്ങൾ കുട്ടികൾ തയ്യാറാക്കിയാലോ?
ഉള്ളടക്കവും രൂപകല്പനയും അവർ ചെയ്യട്ടെ.
പ്രാദേശികം പ0ന യാത്ര ഫലപ്രദമായി നടത്തിയ കൈപ്പട്ടൂർ സ്കൂൾ അഭിനന്ദനം അർഹിക്കുന്നു
നേരറിവുകൾ ശക്തം.
📚യാത്രാവിവരണം📚
എറണാകുളം ജില്ലയിലെ എട യ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ കൈപ്പട്ടൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എന്റെ വിദ്യാലയം. ഞങ്ങളുടെ സ്വന്തം നാടായ കൈപ്പട്ടൂരിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും കണ്ടു മനസ്സിലാക്കുന്നതിനും ഒരു പഠനയാത്ര നടത്താൻ തീരുമാനിച്ചു.
ആദ്യം തന്നെ പഠനയാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ അധ്യാപകരെല്ലാം മീറ്റിംഗ് കൂടി തീരുമാനിച്ചു. ഞങ്ങളുടെ പ്രധാന അധ്യാപികയായ നിജ ടീച്ചർ പഠനയാത്രയ്ക്ക് നിശ്ചയിച്ച സ്ഥലങ്ങൾ സന്ദർശിച്ച് മേലധികാരികളുടെ അനുവാദം വാങ്ങിച്ചു. ഒലിപ്പുറം പാതയോരം, ലൈബ്രറി, പോസ്റ്റ് ഓഫീസ്, റേഷൻകട, കൊച്ചി തിരുവിതാംകൂർ അതിർത്തി, സത്യസന്ധതയുടെ കട എന്നിവയായിരുന്നു പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ.
യാത്രയ്ക്കുള്ള തീയതി നിശ്ചയിച്ചതിനുശേഷം രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിച്ചു.
07/01/23 ശനിയാഴ്ച രാവിലെ 9 30നാണ് ഞങ്ങൾ സ്കൂളിൽ നിന്നും പഠനയാത്ര പുറപ്പെട്ടത്.
വാർഡ് മെമ്പർ ശ്രീമതി ബീനാരാജൻ ,പിടിഎ പ്രസിഡന്റ് ശ്രീ സതീഷ് എം ആർ എന്നിവരാണ് യാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. 65 കുട്ടികളും, ഏഴ് അധ്യാപകരും ,വാർഡ് മെമ്പറും പിടിഎ പ്രസിഡന്റും അടങ്ങുന്ന ഒരു സംഘമായാണ് ഞങ്ങൾ യാത്രതിരിച്ചത്.
ആദ്യമായി ഞങ്ങൾ പോയത് ഒലിപ്പുറം പാതയോരത്ത് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ "നാടിനൊരു നൻമ മരം" പദ്ധതിയുടെ ഭാഗമായി ഞങ്ങൾ നട്ട മരം കാണാനാണ്. മരങ്ങളൊക്കെ കുറച്ചു വലുതായി. റോഡിന്റെ ഇരുവശങ്ങളിലും പച്ച മെത്ത വിരിച്ചതുപോലെ വിശാലമായ നെൽപ്പാടങ്ങളാണ്. അവിടെ കൃഷി ചെയ്യുന്ന കുറച്ചു തൊഴിലാളികളെ കാണാൻ പറ്റി. രമ്യ ടീച്ചർ ഞങ്ങൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങളെ പറ്റി വിശദമായി പറഞ്ഞുതന്നു. കുറച്ചുസമയം അവിടെ ചിലവഴിച്ചിട്ട് അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ പുറപ്പെട്ടു.
അടുത്തതായി ഞങ്ങൾ എത്തിയത് റേഷൻ കടയിലാണ്. ഞങ്ങളുടെ കൂട്ടുകാരി ദിനിയയുടെ മുത്തച്ഛൻ ആണ് ഞങ്ങൾക്ക് റേഷൻ കടയെപ്പറ്റി പറഞ്ഞുതന്നത്. അദ്ദേഹം ബയോമെട്രിക് സംവിധാനങ്ങളെ പറ്റിയും ,അളവ് തൂക്ക ഉപകരണങ്ങളെ കുറിച്ചും,റേഷൻ കാർഡുകളെ പറ്റിയും ഞങ്ങൾക്ക് പറഞ്ഞു തന്നു.ഇനി റേഷൻ കാർഡ് ഉണ്ടെങ്കിൽ റേഷൻ കടയിൽ പോകാൻ എനിക്ക് ഒരു പേടിയുമില്ല.
റേഷൻകടയുടെ അടുത്ത് തന്നെയായായിരുന്നു പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. റേഷൻ കടയിൽ നിന്ന് ഞങ്ങൾ നേരെ പോയത് അവിടേക്കാണ്. പോസ്റ്റ് മാസ്റ്റർ ശ്രീകല മാഡം ഞങ്ങൾക്ക് പോസ്റ്റ് ഓഫീസ് സേവനങ്ങളെക്കുറിച്ച് പറഞ്ഞു തന്നു. അവിടെ എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത് തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ത്രാസ് ആണ്.
ഞങ്ങളുടെ അടുത്ത ലക്ഷ്യം വായനശാല സന്ദർശനം ആയിരുന്നു. ലൈബ്രററേറിയൻ ശ്രീ മോൾ ചേച്ചി ഞങ്ങൾക്ക് മിഠായിയും നാരങ്ങാവെള്ളവും തന്നാണ് സ്വീകരിച്ചത്. അവിടെ ധാരാളം നോവലുകളും കുട്ടിക്കവിതകളും കഥകളും ഒക്കെ ഉണ്ടായിരുന്നു. വായന വാരത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു തവണ ലൈബ്രറി സന്ദർശിക്കുകയും ഉണ്ടായിട്ടുണ്ട്.
അല്പസമയം വിശ്രമിച്ചതിനുശേഷം ഞങ്ങൾ കൊച്ചി തിരുവിതാംകൂർ അതിർത്തി സന്ദർശിക്കാൻ പോയി.
നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചിയും തിരുവിതാംകൂറും ഓരോ നാട്ടുരാജ്യങ്ങൾ ആയിരുന്നു. ഇന്ന് എറണാകുളവും കോട്ടയവും തമ്മിലുള്ള അതിർത്തിയായി ഇത് മാറിയിരിക്കുന്നു. ധാരാളം ഇല്ലിചെടികൾ അവിടെ കാണുകയുണ്ടായി. അവിടെ രണ്ട് സ്ഥലങ്ങളിലായി രണ്ടു വലിയ കല്ല് കണ്ടു. കൊതിക്കല്ല് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്.
അതിന്റെ ഒരു വശത്ത് കോ എന്നും മറുവശത്ത് തി എന്നും എഴുതിയിരുന്നു.'കോ' കൊച്ചിയെയും 'തി' തിരുവിതാംകൂറിനെയും സൂചിപ്പിക്കുന്നു.
ഇന്ന് അവിടെ ആരും ശ്രദ്ധിക്കാത്തതിനാൽ കാടുകയറി കിടക്കുകയായിരുന്നു. ഞങ്ങൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ വൃത്തിയാക്കിയിരുന്നു.
ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കാണാനുള്ള ഭാഗ്യമുണ്ടായല്ലോ എന്നോർക്കുമ്പോൾ തന്നെ സന്തോഷം തോന്നി. അതിനുശേഷം ഞങ്ങൾ പണ്ട് ഒരുപാട് താഴ്ചയിലുള്ള എന്നാൽ കാലക്രമേണ താഴ്ച കുറഞ്ഞ ഒരു കിടങ്ങ് സന്ദർശിച്ചു. അതിൽ ഞങ്ങൾ ഒന്നിറങ്ങി നോക്കി. ഇതിനു മുൻപ് ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ശരിക്കും അത്ഭുതമായി തോന്നി.
ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഞങ്ങൾക്ക് ലഘുഭക്ഷണം തന്നു. അത് കഴിച്ചു ഞങ്ങൾ അവിടെ കുറച്ചു നേരം വിശ്രമിച്ചു. അവിടെ നിന്നും ഞങ്ങൾ നേരെ ലളിത ടീച്ചറുടെ വീട്ടിലേക്കാണ് പോയത്.
ടീച്ചറുടെ വീട്ടിൽ ഞങ്ങൾക്കായി ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്നു.
അടുത്തതായി ഞങ്ങൾ പോയത് ഹോണസ്റ്റിഷോപ്പ് അഥവാ സത്യസന്ധതയുടെ കട കാണാനാണ്. ഈ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട് എന്താണെന്നോ?
ഈ കടയിൽ കടക്കാരനില്ല. ആളുകൾ സാധനങ്ങൾ വാങ്ങിച്ചിട്ട് പൈസ നിക്ഷേപിച്ചിട്ട് പോകും. ഇതിന്റെ നടത്തിപ്പ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ്. ഞാൻ അവിടെ നിന്ന് 10 രൂപയുടെ മിഠായി വാങ്ങി. തിരിച്ച് സ്കൂളിലേക്ക് പോന്നപ്പോൾ അങ്ങ് അകലെ ഒരു ഫാക്ടറിയിൽ നിന്നും പുക ഉയരുന്നത് കണ്ടു. അത് പത്രം നിർമ്മിക്കുന്ന ഫാക്ടറി ആണെന്ന് ഹരിദാസ് ചേട്ടൻ ഞങ്ങൾക്ക് പറഞ്ഞു തന്നു. അല്പസമയം അത് കണ്ടതിനു ശേഷം സ്കൂളിലേക്ക് മടങ്ങി. ഏകദേശം 2:30- തോടുകൂടി ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി. മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും അറിയാനും ഈ പഠനയാത്രയിലൂടെ സാധിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൊച്ചി തിരുവിതാംകൂർ അതിർത്തി കാണാൻ പോയതാണ്. നല്ല വിനോദപ്രദവും വിജ്ഞാനപ്രദവും ആയ ഒരു യാത്രയായിരുന്നു ഞങ്ങളുടേത്🥰🥰. ഞങ്ങളെ സ്വീകരിച്ച ഏവർക്കും നന്ദി.🙏🙏
നാടറിയാൻ.... നാടിനെ അറിയാൻ.......
(FB കുറിപ്പ്)
🌱🌱🌱🌱🌱🌱
ക്ലാസ് മുറിക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന ഒരു ദിവസം ....
അതിന്ന് ഇത്ര അനുഭവവേദ്യമാക്കി തന്നവരിൽ നന്ദി പറയേണ്ടവർ പലരുണ്ട് ......
- പഠനയാത്ര എങ്ങനെ ആയിരിക്കണം എന്ന് മാർഗ്ഗ നിർദ്ദേശം തന്ന പിറവം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ സാർ,
- ആദ്യാവസാനം ഞങ്ങളോടൊപ്പം നടന്ന വാർഡ് മെമ്പർ ബീന ചേച്ചി,
- PTAപ്രസിഡൻ്റ് സതീഷ് എം.ആർ,
- മുൻ പി.റ്റി.എ പ്രസിഡൻ്റ് ജിനീഷ് ഗോപാലൻ.....
- കുട്ടികൾക്ക് ലഘു ഭക്ഷണവും, മിഠായിയും ,ബിസ്ക്കറ്റും ,വെള്ളവും ,പഴവും നൽകിയ ഫ്രണ്ട്സ് ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് മലനിരപ്പിൻ്റെ പ്രവർത്തകർ,
- കൈപ്പട്ടൂർ ഗ്രാമീണ വായനശാല ,
- ബാബു ജോൺ ,
- ലളിത ടീച്ചർ,
- എം. റ്റി ഹരിദാസ് ......
- ,റേഷൻ കടയിലെ ബയോമെട്രിക്ക് സംവിധാനവും, അളവുതൂക്ക ഉപകരണങ്ങളും സേവനങ്ങളും വ്യക്തമായി വിവരിച്ച് തന്ന തമ്പി ചേട്ടൻ,
- മൊബെയിൽ ഫോണിൻ്റെ വരവ് കൊണ്ട് നമ്മുടെ മക്കൾ അറിയാതെ പോകുന്ന പോസ്റ്റോഫീസിൻ്റെ സേവനങ്ങൾ മനസിലാക്കി തന്ന പോസ്റ്റ് മാസ്റ്റർ ശ്രീകല,
- കൈപ്പട്ടൂർ ഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിയ ലൈബ്രറേറിയൻ ശ്രീമോൾ,
- കൊച്ചി തിരുവിതാംകൂർ അതിർത്തിയിലെ കിടങ്ങും ,ഇല്ലി കോട്ടയും, കൊ- തി കല്ലും പരിചയപ്പെടുത്തി തന്ന ഹരിദാസ് ചേട്ടൻ,
- സരിത,
- കുഞ്ഞുമോൻ ചേട്ടൻ,
- ഞങ്ങളുടെ ശക്തിയായ പി.റ്റി.എ അംഗങ്ങൾ,
- സ്നേഹത്തോടെ ഞങ്ങളെ ഓരോയിടത്തും സ്വീകരിച്ച നാട്ടുകാർ... എല്ലാവർക്കും എൽ.പി എസ് കൈപ്പട്ടൂരിൻ്റെ അകമഴിഞ്ഞ നന്ദി. മക്കളുടെ കണ്ണുകളിൽ അത്ഭുതമായിരുന്നു...
പുതിയ കാഴ്ചകൾ ,
പുതിയ അറിവുകൾ ...
ചിലരുടെ മുഖത്ത് അഭിമാനമായിരുന്നു ----
എൻ്റെ നാട് എന്ന അഭിമാനം..... നാടറിഞ്ഞ് നാടിനെ അറിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു ചോദ്യം കേട്ടു.....
ടീച്ചർ ഇനി എന്നാ നമ്മൾ അടുത്ത യാത്ര പോകുന്നത്..
ഇനിയും കൊണ്ടു പോകണം കുഞ്ഞുമക്കളെ നമ്മുടെ നാടിൻ്റെ കാണാ കാഴ്ചകളിലേക്ക് - - -
നമ്മുടെ മക്കൾ നമ്മുടെ നാടറിഞ്ഞ് വളരട്ടെ🙏 നാടറിയാൻ ....
നാടിനെ അറിയാൻ എൽ.പി.എസ് കൈപ്പട്ടൂർ