ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 31, 2019

ശിവമിത്രയും അഭിമാനരേഖയും


പരിശീലനഹാളിന്റെ ഒരു മൂലയില്‍ ഷീറ്റ് വിരിച്ച് പാചകസാധനങ്ങളെല്ലാം ഒരുക്കി ഒരാള്‍! ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ മിക്സിയില്‍ ജ്യൂസടിച്ച് എനിക്ക് നീട്ടി. രണ്ടാം ക്ലാസുകാരി ശിവമിത്രയുടെ പാചകശാലയില്‍ പഴങ്ങളും പച്ചക്കറികളും പാത്രങ്ങളും കുഞ്ഞുകത്തിയും ചെറിയസ്റ്റൗവുമെല്ലാം ഉണ്ട്. അവളുടെ അമ്മ പരിശീലനത്തിനു വന്നപ്പോള്‍ ശിവമിത്ര കൂടെ കൊണ്ടുവന്നതാണ് അല്ലെങ്കില്‍ അവ അവളോടൊപ്പം പോന്നതാണ്. മുതിര്‍ന്നവരുടെ ഇടയില്‍ അവള്‍ ആദ്യം ഇടം കണ്ടെത്തിയത് പാചകകളിക്കാണ്. അവളുടേതുമാത്രമായ ഒരു ലോകം തീര്‍ക്കുന്നതില്‍ നിന്നും ക്രമേണ മറ്റുളളവരുടെ ലോകത്തെ കൈയടക്കാനും  അവള്‍ ശ്രമിച്ചു. 
കണക്കാണ് പരിശീലന ഉളളടക്കമെന്ന തിരിച്ചറിവ് അവളെ കണക്കിലേക്ക് പിടിച്ചുവലിച്ചു. സര്‍ഗാത്മകമായി ഇടപെടാനും തുടങ്ങി. അവിടെ കിടന്ന ഒരു പെട്ടിയെടുത്ത് എ ടി എം ഉണ്ടാക്കി. ഡെബിറ്റ് കാര്‍ഡും തയ്യാര്‍ . കുറേ ചെറു കടലാസില്‍ പത്ത്, ഇരുപത് , നൂറ് എന്നിങ്ങനെ എഴുതി രൂപയാക്കി പെട്ടിയിലിട്ടു. പെട്ടി എന്നു പറയമോ എടി എമ്മില്‍ എന്നു തിരുത്തുന്നു. എനിക്ക് പണം വേണം. ഞാന്‍ എ ടി എമ്മിനടുത്തു ചെന്നപ്പോള്‍ അവള്‍ എന്നോട് നമ്പരടിക്കാന്‍ പറഞ്ഞു. തുകയും. പണം റെഡി. ശിവമിത്രയുടെ എ ടി എം സംവിധാനത്തിന്റെ ചിത്രം നോക്കൂ. എടി എംലെ അക്കങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പത്ത് എന്ന സംഖ്യയും അവള്‍ ചേര്‍ത്തുവെച്ചു. വശങ്ങളില്‍ ബട്ടണുകള്‍ ഉണ്ട്. ഇത് ഏതുവിഷയവുമായി ബന്ധപ്പെട്ട നിര്‍മിതിയാണ് എന്നായിരിക്കും നമ്മുടെ ആലോചന!
 ശിവമിത്ര ഉണ്ടാക്കിയ ഏണിയും പാമ്പും ബോര്‍ഡ് നോക്കൂ. ചില സംഖ്യകള്‍ അവള്‍ ബോധപൂര്‍വം വിട്ടുകളഞ്ഞിരിക്കുന്നു. കണക്ക് പഠിക്കാനുളള കളിയില്‍ കണക്കുകൂട്ടി കളിക്കട്ടെ എന്നാണ് അവള്‍ ആലോചിച്ചത്. വേറിട്ട ചിന്ത ശിവമിത്രയില്‍ പ്രകടമാണ്
 എപ്പോഴുമെന്തൊരു കണക്കാ? മാറ്റം വേണ്ടേ? അവള്‍ വിരല്‍പ്പാവ നാടകസ്ക്രിപ്റ്റ് തയ്യാറാക്കി. കടലാസുകൊണ്ട് വിരല്‍ പാവകളെയും ആ സ്ക്രിപ്റ്റ് ഇതാ.
 ഇനി ചിത്രം വരയ്കാം. പേരിലുളളത് ശിവനായതിനാലാകാം. ശിവമിത്ര വരച്ചതും ശിവഗംഗയെയാണ്. ചിത്രരചനയിലുളള പാടവം അവള്‍ ഈ ഒരൊറ്റ ചിത്രത്തിലൂടെ പ്രകടമാക്കി. തീര്‍ന്നില്ല അതാ അടുത്ത സംരംഭം...
 ക്ലാസ് നടക്കുകയാണ്. ഗൗരവമുളള അവതരണങ്ങള്‍. ചര്‍ച്ചകള്‍. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍. അതിനു നടുക്ക് ശിവമിത്ര ചോക്കുമായി ഇറങ്ങി. വലിയൊരു ചിത്രമങ്ങു രൂപപ്പെടുത്തി. ടീച്ചറുമാരുണ്ടോ അത് ശ്രദ്ധിക്കുന്നു. അവര്‍ ചിത്രത്തിനു മുകളിലൂടെ നടന്നു. ശിവമിത്ര ഓരോരുത്തരെയും തടഞ്ഞു. ചിലരെ ചിത്രം കാണിച്ച് ചവിട്ടരുതെന്നു അഭ്യര്‍ഥിച്ചു. അതാ ആ ചിത്രം, എത്ര ഗംഭീരം!  ചിത്രകലാരംഗത്ത് തന്റേതായ ഇടെ ശിവമിത്ര കണ്ടെത്തും എന്നു ആഗ്രഹിക്കുന്നു.


ഒരു രണ്ടാം ക്ലാസുകാരി എങ്ങനെ കാര്യങ്ങളെ നോക്കിക്കാണുന്നു? അവള്‍ സൂക്ഷ്മ നിരീക്ഷകയാണ്. ബാങ്ക് ചെക്കാണ് എഴുതിയിരിക്കുന്നത്. അറിയാം അതിന്റെ ആശയം.അമ്മയായ സുമതിക്കും അച്ഛനായ ബാബുരാജിനും പണം കൊടുക്കാനുളളതാണ് സംഭവം. ഇത്രയൊക്കെ പോരെ? ഇംഗ്ലീഷ് പഠിച്ച് വരുന്നതേയുളളൂ. എല്ലാം പഠിച്ച ശേഷം എഴുതാം എന്നല്ലല്ലോ. ആശയമാണ് പ്രകാശനം ചെയ്യേണ്ടത്. ആ സന്ദര്‍ഭത്തില്‍ വാക്കു ലഭ്യമാണെങ്കില്‍ സ്വീകരിക്കും.അവളുടെ ഒപ്പ്, 200/എഴുതിയ രീതി സ്ഥാനം എല്ലാം നോക്കണം.
 ഇനി ഐടി ആയിക്കോട്ടെ. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താലോ? അതിന്റെ ഒരു പടം തന്നെയാകട്ടെ. 
 ടീച്ചറുമാരെല്ലാം വര്‍ക് ഷീറ്റുണ്ടാക്കുകയാണ്. എന്നാല്‍ എനിക്കും ഒന്നുണ്ടാക്കാം. ശിവമിത്ര കാട്ടില്‍ കൂടി പോകുന്ന ഒരു തീവണ്ടിയാണ് സൃഷ്ടിച്ചത്.അവള്‍ ഉദ്ദേശിച്ച കാര്യം വ്യക്തം. സമഗ്രശിക്ഷയുടെ ക്യാമ്പില്‍ വന്നിട്ട് ഒന്നും അവര്‍ക്ക് നല്‍കിയില്ലെന്നു വേണ്ട.
 എല്ലാ ഗണിത പ്രവര്‍ത്തനത്തിലും അധ്യാപകരുടെ കൂട്ടാളിയായി അവള്‍.ഗ്രൂപ്പംഗം. ചിലപ്പോള്‍ ജോലി മതിയാക്കി അവളുടെ സ്വന്തം സര്‍ഗാത്മക പ്രവര്‍ത്തനത്തിലേക്ക് പോകും
അധ്യാപകര്‍ കുട്ടികളുടെ അഭിമാനരേഖ തയ്യാറാക്കുന്ന തിരക്കിലാണ്. ശിവമിത്രയെക്കുറിച്ചുളള അഭിമാനരേഖയില്‍ എനിക്കിത്രയേ എഴുതാനുളളൂ.  ആ കുട്ടി ആരാണെന്ന് ഈ കുറിപ്പുകളും ചിത്രങ്ങളും വ്യക്തമാക്കില്ലേ?അഭിമാനരേഖ തയ്യാറാക്കുമ്പോള്‍ വഴിവിട്ടൊരു ചാട്ടം സാധ്യമല്ലേ. പോരെങ്കില്‍ ചുവടെയുളള പത്രവാര്‍ത്ത കൂടി ചേര്‍ത്തുവെക്കാം.
ശിവമിത്രയെപ്പോലെ ധാരാളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലുണ്ട്. അവരുടെ ഭാവനയും കഴിവും പ്രയോജനപ്പെടുത്തിയുളള അധ്യാപനം വെല്ലുവിളിയാണ്. നാം തയ്യാറാക്കിയ പാഠങ്ങളും വര്‍ക്ക് ഷീറ്റുകളും കുട്ടികള്‍ പഠിക്കണം. അവര്‍ സ്വന്തമായി ഉണ്ടാക്കുന്നതിനെ ക്ലാസിന്റെ പഠനാനുഭവമാക്കുന്ന പണി നമ്മുക്ക് അറിഞ്ഞുകൂടാ. അവരുടെ ചിന്തകളും ലോകവും മനസിലാക്കാന്‍ തുടങ്ങുന്നതോടെ വേറിട്ടൊരു പാഠ്യപദ്ധതി ക്ലാസില്‍ ജനിക്കുകയായി. വഴക്കമുളള ക്ലാസുകള്‍ എന്നത് സ്വപ്നമായി തുടര്‍ന്നാല്‍ മതിയോ? സര്‍ഗാത്മകമായ ക്ലാസുകള്‍ പ്രതീക്ഷയാണ്. പ്രതീക്ഷയാണ്. പ്രതീക്ഷയാണ്.
( പരിശീലനനാന്തരം അവിടെ കിടന്ന പേപ്പറുകള്‍ ഞാനെടുത്തുകൊണ്ടു പോന്നു. അത് വെച്ചാണ് ഈ അഭിമാനരേഖ തയ്യാറാക്കിയത്. പണ്ട്  ചന്ദ്രന്‍ മാഷിന്റെ ക്ഷണം സ്വീകരിച്ച് ആഴ്ചവട്ടം സ്കൂളില്‍ ചെന്നപ്പോള്‍ ഒരു മൂലയില്‍ ധാരാളം കടലാസുകള്‍. അവ ഞാനെടുത്തു. അതില്‍ നിന്നുളള വിഭവങ്ങളാണ് കുട്ടിക്കാനത്ത് നടന്ന പരിശീലനത്തില്‍ പ്രയോജനപ്പെടുത്തിയത്. മേഘത്തിനൊരു കത്തെഴുതാനായിരുന്നു കുട്ടികള്‍ ശ്രമിച്ചത്. ഒരു കുട്ടി എഴുതി "എടാ മേഘമേ, ദേ ഇവിടെ വെളളമില്ലാതെ ആളുകള്‍ ചാകുന്നു. വേഗം പെയ്തേക്കണം." സംബോധന പരുക്കനാണ്. മറ്റുകുട്ടികളുടെ വിനയഭാഷയില്ല. കത്തിന് പൂര്‍ണതയുമില്ല. അക്ഷരത്തെറ്റുകളുമുണ്ട്. എങ്കിലും ആളുകള്‍ മരിക്കുന്നതിലുളള രോഷപ്രകടനം ശക്തമാണ്. അത്തരം സന്ദര്‍ഭത്തെ ഹൃദയനോവായി കണ്ട ഈ കുട്ടിയുടെ കത്തിനെ നിലവിലുളള ഏതു സൂചകം വെച്ചു വിലയിരുത്തും? അതിനാല്‍ ശിവമിത്രയുടെ പാവനാടക സ്ക്രിപ്റ്റിലെ അക്ഷരത്തെറ്റുകളെ ഞാന്‍ അവഗണിക്കുന്നു. അവള്‍ സ്വയം തിരുത്തുന്നവളാണെന്ന് എനിക്കറിയാം. )
ശിവമിത്ര വി പി
വി പി ബാബുരാജിന്റെയും സുമതിയുടെയും മകള്‍
വലിയപുരയില്‍
പഴശ്ശി, പാവന്നൂര്‍ മൊട്ട
കണ്ണൂര്‍
670602
അനുബന്ധങ്ങള്‍
1.ശിവമിത്ര വേദയിലേക്ക് കയറി. ഞാനൊരു പാട്ടു പാടട്ടെ. അവള്‍ എല്ലാവരോടുമായി പറഞ്ഞു. ബഹളത്തിനിടയില്‍ ആ കുഞ്ഞുശബ്ദം മുങ്ങിപ്പോയി. അതു കൂസാതെ അവര്‍ പാടാന്‍ തുടങ്ങി
ക്രമേണ സദസ് പാട്ടിലേക്ക് ലയിച്ചു. നീണ്ടകരഘോഷമാണ് പ്രതികരണം
2. ശിവമിത്ര വീട്ടിലെത്തി ചേച്ചിയോട് ഒരു കഥ പറഞ്ഞു. അത് ഞാന്‍ പറഞ്ഞ കുഞ്ഞുമുയലിന്റെ കഥയാണ്.
കഥയും ഗണിതവും ഉദ്ഗ്രഥനവും എന്ന പോസ്റ്റില്‍ അത് വായിക്കാം. ശിവമിത്ര ആ കഥയോട് പ്രതികരിച്ചതും.
3.ശ്രീ വിനോദ്കൃഷ്ണന്‍ ശിവമിത്രയ്ക് ഒരു സമ്മാനം നല്‍കി. ക്ലേ.
അവള്‍ വീട്ടിലെത്തി അതില്‍ ഒരു അത്ഭുതം സൃഷ്ടിച്ചു.ദേ ..

M

Wednesday, October 30, 2019

മയ്യിച്ചയിലെ കൊച്ചുകൊച്ചു നന്മകള്‍


കാസര്‍കോ‍ഡ് ജില്ലയിലെ ചെറുവത്തൂരിലുളള മയ്യിച്ച എല്‍ പി സ്കൂളില്‍ യാദൃശ്ചികമായിട്ടാണ് ഞാന്‍ എത്തിയത്. വിദ്യാലയത്തിനു പുറത്ത് വലിയൊരു ബോര്‍ഡുണ്ട്. മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കൂ. അവര്‍ മിടുക്കരായി വളരട്ടെ എന്നതാണ് സന്ദേശം.
 കയറിച്ചെല്ലുമ്പോള്‍ ഒരു നടുത്തളം. ഡി പി ഇ പി യുടെ ഭാഗമായി നിര്‍മിച്ച സ്കൂള്‍ കെട്ടിടമാണ്. അതിനാലാകണം വേറിട്ട രൂപകല്പന. ആ നടത്തുളത്തിന്റെ ചറ്റും കുട്ടികളുടെ പഠനോല്പന്നങ്ങളും മറ്റു പഠനോപകരണങ്ങളും ആകര്‍ഷകമായി വിന്യസിച്ചിരിക്കുകയാണ്. ഇത്തരമരു പഠനോല്പന്ന മ്യൂസിയം ഞാന്‍ മറ്റൊരു വിദ്യാലയത്തിലും കണ്ടിട്ടില്ല. കൗതുകം തോന്നി എന്റെ കൂടെയുണ്ടായിരുന്ന സുരേഷ് സാര്‍ ഓരോന്നും എടുത്തു നോക്കി. വിഷയാടിസ്ഥാനത്തില്‍ ഫയലുകളുണ്ട്. അതില്‍ ധാരാളം വിഭവങ്ങള്‍. ഉദാഹരണത്തിന് പ്രാണി എന്ന ഫയലില്‍ നിങ്ങള്‍ക്ക് വിവിധതരം പ്രാണികളുടെ ചിത്രങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുളള കുറിപ്പുകളും കാണാം. അവ കുട്ടികളുടെ കൈപ്പടയിലാണ്. അവര്‍ വെട്ടി ഒട്ടിച്ചതുമാണ്.
 ഇതാ ഈ പോസ്റ്റര്‍ കണ്ടോ? കടലാസ് ചുരുട്ടിയാണ് റോക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്. അതിനു താഴെ കോണാകൃതിയില്‍ കടലാസ് കുമ്പിളുകുത്തി കത്തിയെരിയുന്ന ഇന്ധനസൃഷ്ടിയും നടത്തി. പോസ്റ്ററിനെ ത്രമാനസ്വഭാവമുളളതാക്കി മാററിയിരിക്കുന്നു. സാധ്യതകള്‍ തേടുന്ന അധ്യാപകമനസ് ഇവിടെയുണ്ടെന്നു വ്യക്തം.
 മൂന്നാം ക്ലാസിലെ ഷെല്‍ഫില്‍ നിറയെ ഗണിത പഠനോപകറണങ്ങള്‍ കണ്ടു. അവ ഉപയോഗിച്ച് വക്ക് തേഞ്ഞവയാണ്. സംഖ്യകള്‍ക്കും മങ്ങലുണ്ട്. അത് വിദ്യാലയം ഉണ്ടാക്കിയതാണ്. പ്രയോജനപ്പെടുത്തുന്നതിന്റെ വിശദീകരണം കുട്ടികള്‍ തന്നു.
 തീരുന്ന പ്ലാസ്റ്റിക് പേനകളെല്ലാം ഇതില്‍ നിക്ഷേപിക്കണം. വലിച്ചെറിയരുത്. അധ്യാപകര്‍ ഒന്നുകില്‍ അവ പഠനോപകരണമാക്കും അല്ലെങ്കില്‍ സംസ്കരിക്കുന്ന സംവിധാനത്തിലേക്ക് കൊടുക്കും.
 സമഗ്രശിക്ഷാ കേരളം ഇംഗ്ലീഷ് വായനാക്കാര്‍ഡുകള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മയ്യിച്ച സ്കൂളില്‍ ഓരോ കുട്ടിയും എത്ര വായനക്കാര്‍ഡു വീതം വായിച്ചു എന്നതിന്റെ തെളിവുണ്ട്.സായന്തന പതിനാറ് കാര്‍ഡുകള്‍ കഴിഞ്‍ഞു. മലയാളം പുസ്തകങ്ങള്‍ വായിച്ചതിന്റെ ചാര്‍ട്ടും ഓരോ കുട്ടിയും ഭിത്തിയില്‍ ഒട്ടിച്ചിട്ടുണ്ട്. വായന നടക്കട്ടെ. വായനക്കാരെ അംഗീകരിക്കട്ടെ.
കുട്ടികള്‍ക്കോ അധ്യാപികയ്കോ ചോദ്യങ്ങള്‍ എഴുതി പെട്ടിയിലിടാം. അതിനുളള ഉത്തരം അടുത്ത ദിവസം രാവിലെ കുട്ടികള്‍ നിക്ഷേപിക്കും. അവ എടുത്ത് ക്ലാസില്‍ വായിക്കും. അഭിനന്ദിക്കും. കുട്ടികള്‍ക്കു മാത്രമല്ല അധ്യാപികയ്കും ഉത്തരം ഇടാമല്ലോ. എന്തെന്തു സംശയങ്ങളാണ് കുഞ്ഞുമനസുകളില്‍ ഉണ്ടാവുക. അത് ഉന്നയിക്കാനൊരു മാര്‍ഗം . ലളിതമെങ്കിലും അന്വേഷണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നത്.
 ഒന്നാം ക്ലാസില്‍ കുഞ്ഞുമലയാളം പരിപാടി നടപ്പിലാക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും വായനക്കാര്‍ഡ് സമഗ്രശിക്ഷ കാസര്‍കോഡ് ലഭ്യമാക്കിയിരിക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ എല്ലാവരുടെയും വശം കാര്‍ജുകളുണ്ട്. ആരാ വായിക്കുക? എല്ലാവരും റെഡി. ഒരു മോളോടു ഞാന്‍ പറഞ്ഞു എന്നെ വായിച്ചു കേള്‍പ്പിക്കാമോ?
അവള്‍ ഉഷാറായി. ഒഴുക്കോടെ വായന. മതി ഒന്നാം ക്ലാസിന്റെ മികവ്.
കൊച്ചു കൊച്ചു നന്മകളാണ് കണ്ടെത്തിയത്. അധ്യാപനപ്രക്രിയ ആസ്വദിക്കാനുളള സമയം ലഭിച്ചില്ല. തൃപ്തിയുണ്ട്.
മടക്കയാത്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ മൂന്നുനാലു അധ്യാപക സുഹൃത്തുക്കള്‍. എസ് സി ഇ ആര്‍ ടിയിലേക്ക് പോകാനായി വന്നവരാണ്. ഏതോ ശില്പശാലയില്‍ പങ്കെടുക്കാനാണ്. അപ്പോഴാണ് ആ  സവിശേഷത എന്റെ മനസ് ശ്രദ്ധിച്ചത്. ചെറുവത്തൂരില്‍ നിന്നും ഒന്നാം ക്ലാസ് മുതല്‍ ഹൈസ്കൂള്‍ തലം വരെ എത്രയെത്ര റിസോഴ്സ് പേഴ്സണ്‍സാണ് സംസ്ഥാനത്തിന് അക്കാദമിക സംഭാവനകള്‍ നല്‍കുന്നത്! അക്കാദമികമായി ചെറുവത്തൂരിന് ഒരു മേല്‍ക്കൈ ഉണ്ടായത് അന്വേഷണാത്മക ചിന്തയുളള അധ്യാപകരുളളതിനാലാകണം.

Sunday, October 27, 2019

കഥയും ഗണിതവും ഉദ്ഗ്രഥനവും


ജീവികള്‍ എപ്പോഴും ദേഹം നക്കി നക്കി നടക്കുന്നതു കണ്ടിട്ടില്ലേ? അതിനു പിന്നില്‍ ഒരു കഥയുണ്ട്. അറിയാമോ?
ഒരിടത്ത് കുഞ്ഞന്‍മുയലുണ്ടായിരുന്നു. കുഞ്ഞന്‍ ചന്തയില്‍ ചെന്നപ്പോള്‍ മനോഹരമായ ഒരു  പഴം കണ്ടു ഇത്തരം പഴം ഇതുവരെ കണ്ടിട്ടില്ല. ഉരുണ്ടപഴം. മിനുത്ത പഴം. വലിയ പഴം.
"വിലയെത്ര? “
"കിലോയ്ക് നൂറ്! “
"അമ്പോ ഇത്രയും വിലയോ!? “
കുഞ്ഞന്‍ ഒരു കിലോ പഴം വാങ്ങാന്‍ തീരുമാനിച്ചു. 
പഴം വാങ്ങി. വീട്ടിലെത്തി. പൊതി അഴിച്ചു
എല്ലാവര്‍ക്കും  പഴം കൊടുത്തു. അത് മുറിച്ച് തിന്നു. എന്താ രുചി! എന്താ മധുരം! ഇതുപോലെ രുചിയുളള പഴം ഇതുവരെ തിന്നിട്ടില്ല.  
"ഇനീം വേണം . ഇനീം വേണം."
 എല്ലാവരും പറഞ്ഞു. കുഞ്ഞന്‍ പറഞ്ഞു. "കിലോക്ക് നൂറുരൂപായാ വില. വീടുവിറ്റ് പഴം വാങ്ങാന്‍ പറ്റുമോ?"
എന്താ വഴി? പഴമരം ഉണ്ടെങ്കില്‍ പറിച്ചു തിന്നാല്‍ മതി.
തിന്ന പഴത്തിന്റെ കുരുവെടുത്ത് കുഞ്ഞന്‍ നടന്നു. പുഴയിലേക്ക് പോകുന്ന വഴിയരികില്‍ ഇരുവശത്തുമായി നട്ടു. വഴിയുടെ പടിഞ്ഞാറു വശത്തും കിഴക്കുവശത്തും തുല്യമായി വരത്തക്ക വിധം പത്തു കുരുക്കള്‍ കുഴിച്ചിട്ടു.
എന്നും വെളളമൊഴിക്കും. അതൊരു പ്രത്യേക രീതിയിലാണ്. പടിഞ്ഞാറു വശത്ത് ആദ്യ തൈയ്ക് ഒരു കപ്പ് വെളളമൊഴിച്ചാല്‍ അടുത്തതായി ഒഴിക്കുക കിഴക്കുവശത്തു ളളതിനാണ്. ഒരു കപ്പ് കൂടുതലൊഴിക്കും. അതിലും ഒരു കപ്പ് കൂടുതല്‍ എതിര്‍ വശത്തുളള അടുത്ത തൈയ്ക് ഒഴിക്കും. അങ്ങനെ എല്ലാ തൈകള്‍ക്കും എന്നും വെളളം ഒഴിക്കും. തൈകളെല്ലാം വളര്‍ന്നു. മരമായി. കിഴക്കുവശത്തെ മരങ്ങള്‍ പറഞ്ഞു
"കുഞ്ഞന് ഞങ്ങളോട് സ്നേഹം കൂടുതലാണ് . അതാ കൂടുതല്‍ വെളളം തരുന്നത്. നിങ്ങളെ കുഞ്ഞന് ഇഷ്ടമല്ല.”
പടിഞ്ഞാറുവശത്തെ മരങ്ങള്‍ മറുപടി ഒന്നും പറഞ്ഞില്ല. മരമെല്ലാം പൂത്തു. കായ്കളുണ്ടായി . കായ്കളെല്ലാം പഴുത്തു. അപ്പോഴാണ് വലിയ മഴ വന്നത്. കാറ്റു വന്നത്. കിഴക്കുനിന്നും ശക്തിയായി കാറ്റു വീശി. ശക്തിയായ കാറ്റില്‍ കിഴക്കുവശത്തെ മരങ്ങളെല്ലാം കാറ്റില്‍ ഉലഞ്ഞു. അവയുടെ വേരിളകി. അവ പടിഞ്ഞാറേക്ക് ചാഞ്ഞു. അയ്യോ അയ്യോ വീഴുമേ.. പടിഞ്ഞാറുന്നിന്ന മരങ്ങള്‍ വീഴാന്‍ തുടങ്ങിയ കിഴക്കന്‍ മരങ്ങളെ താങ്ങി. ഹാവൂ രക്ഷപെട്ടു. കുഞ്ഞന്‍ പഴങ്ങള്‍ പറിക്കാന്‍ തോട്ടിയുമായി വന്നു. അപ്പോഴതാ മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നു. കുഞ്ഞന്‍ തോട്ടി ദൂരെ കളഞ്ഞു. എന്തിനായിരിക്കും കളഞ്ഞത്. എന്നിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി. എന്തായിരിക്കും പഴം പറിക്കാതെ പോകാന്‍ കാരണം?കുഞ്ഞന്‍ വീട്ടിലെത്തി. വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുകൊണ്ടു വന്നു. എല്ലാവരും ചാഞ്ഞു നില്‍ക്കുന്ന മരങ്ങളിലൂടെ മുകളിലേക്ക് കയറി. ഇഷ്ടം പോലെ പഴം പറിച്ച് തിന്നു. ആദ്യമായിട്ടാ മരത്തില്‍ കയറുന്നത്. മുയലുകള്‍ പറഞ്ഞു. ബഹളം കേട്ട് വഴിയേ പോയ ആടും പശുവുമെല്ലാം മരത്തില്‍ കയറി. പട്ടീം പൂച്ചേം മരത്തില്‍ കയറി. ആനേം കുതിരേം മരത്തില്‍ കയറി. എരുമേം പോത്തും മരത്തില്‍ കയറി. ഭാരം കൂടി കൂടി വന്ന് പ്തോം
മരങ്ങളെല്ലാം താഴെ.  
ആനേടെ മേലെ എരുമ വീണു.  
ആനേടെ മേലെ വീണ എരുമേടെ മേലേ പശുവീണു.  
ആനേടെ മേലെ വീണ എരുമേടെ മേലേ വീണ പശുവിന്റെ മേലേ ആട് വീണു 
ആനേടെ മേലെ വീണ എരുമേടെ മേലേ വീണ പശുവിന്റെ മേലേ ആടിനു മേലേ ആനേടെ മേലെ വീണ എരുമേടെ മേലേ വീണ പശുവിന്റെ മേലേ ആടിനു മേലേ വീണ പട്ടീടെ മേലേ പൂച്ച വീണു
ആനേടെ മേലെ വീണ എരുമേടെ മേലേ വീണ പശുവിന്റെ മേലേ ആടിനു മേലേ വീണ പട്ടീടെ മേലേ വീണ പൂച്ചേടെ മേലേ മുയല്‍.. 
ഭാരം കാരണം ആന പിടഞ്ഞെണ്ണീറ്റു
തടുപുടിനോം എല്ലാം വീണ്ടും വീണു
ആരൊക്കെയാ വീണത്?
പറിച്ച പഴമെല്ലാം ചതഞ്ഞു പപ്ലി പിപ്ലിയായി.
തറയിലാകെ  ചാറായി
 ജീവികളുടെ ദേഹത്തെല്ലാം പുരണ്ടു
 അവ ദേഹം നക്കാന്‍ തുടങ്ങി. എന്താ രുചി! വീണ്ടും വീണ്ടും നക്കി
 ഇപ്പോഴും നക്കി നക്കി നടക്കുന്നതു കണ്ടിട്ടില്ലേ? അതാ കാരണം

 കഥ എങ്ങനെയുണ്ട്?
ജീവികള്‍ ദേഹം നക്കുന്നതു കാണുമ്പോള്‍ കുഞ്ഞന്‍ ആ സംഭവം ഓര്‍ക്കും
എത്ര വെളളം കോരിയതാ? കുഞ്ഞന്‍ നെടുവീര്‍പ്പിടും.
എനിക്കൊരു സംശയം
  1. കുഞ്ഞന്‍ ഒരു ദിവസം എല്ലാ തൈകള്‍ക്കുമായി ആകെ എത്ര കപ്പ് വെളളമായിരുന്നു ഒഴിച്ചത്?  
  2. പടിഞ്ഞാറു വശത്തെ തൈകള്‍ക്കും കിഴക്കുവശത്തെ തൈകള്‍ക്കും ഒഴിച്ചതു തമ്മില്‍ എത്ര കപ്പുകളുടെ വ്യത്യാസം ഉണ്ട്.
നടക്കു വഴിയും ഇരുവശത്തും അയ്യഞ്ച് മരങ്ങളുമുളള വര്‍ക് ഷീറ്റ് നല്‍കുന്നു (വസ്തുക്കള്‍ വെച്ചോ, ചിത്രം വരച്ചോ ഉത്തരം കണ്ടെത്തി എഴുതണം)

 രണ്ടാം ക്ലാസിന്റെ ഉല്ലാസഗണിതം സംസ്ഥാനശില്പശാലയിലാണ് ഞാന്‍ ഈ കഥ ഉണ്ടാക്കി അവതരിപ്പിച്ചത്. ഒന്നാം ക്ലാസിലേക്കും മൂന്നു നാലു കഥകള്‍ എഴുതി നല്‍കിയിരുന്നു. നല്ല വരവേല്‍പ്പാണ് അതിനും ലഭിച്ചത്.( എലിയുടെ വയറ്റില്‍ കയറിയ പൂച്ചയുടെ കഥ അതിലൊന്നാണ് . വായിച്ചില്ലെങ്കില്‍ തേടിപ്പിടിച്ച് വായി്കൂ)
ഇവിടെ ചെയ്ത പ്രക്രിയ എന്താണ്?
  • കഥ പൂര്‍ണമായും ആസ്വാദ്യതയോടെ അവതരിപ്പിച്ചു
  • ഇടയില്‍ ചര്‍ച്ചയോ മറ്റു പഠന പ്രവര്‍ത്തനമോ കയറ്റിയില്ല
  • കഥ തീര്‍ന്ന ശേഷം ഗണിത പഠനപ്രശ്നം സ്വാഭാവികതയോടെ അവതരിപ്പിച്ചു
  • അപ്പോള്‍ മുതല്‍ കഥയിലല്ല ഗണിതത്തിലാണ് മനസ്
  •  വര്‍ക് ഷീറ്റ് പൂര്‍ത്തീകരിച്ചതിനു ശേഷം ഉത്തരം കണ്ടെത്തിയ രീതികള്‍ പങ്കിടല്‍
  • വ്യത്യസ്ത സാധ്യതകള്‍ പരിചയപ്പെടല്‍
  • ഒറ്റ, ഇരട്ട നിര്‍വചിക്കല്‍,പ്രത്യേകതകളിലേക്ക്
അപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടാം ക്ലാസുകാരി ശിവമിത്ര എന്റെ കഥയോടും ഗണിതത്തോടും പ്രതികരിച്ചതിങ്ങനെ. അവള്‍ എങ്ങനെയൊല്ലാം ചിന്തിച്ചിരിക്കുന്നു എന്നു നോക്കുക

ചെറിയ ക്ലാസുകളില്‍ ഉദ്ഗ്രഥനം കൊണ്ടു വന്നപ്പോള്‍ പറ്റിയ പിശക് ഔചിത്യപൂര്‍വം വിവിധ വിഷയങ്ങളെ കോര്‍ത്തിണക്കിയില്ലെന്നതാണ്. വളരെ നീണ്ട ആഖ്യാനം. ഒരാഴ്ച കഴിഞ്ഞാലും രണ്ടാഴ്ച കഴിഞ്ഞാലും തീരാതെ നിന്നു. അതിനുളളില്‍ ധാരാളം പ്രവര്‍ത്തനങ്ങളിടിച്ചു കയററി. അങ്ങനെ അത് വിരസവും യാന്ത്രികവുമായി. കുട്ടികള്‍ ഏറ്റെടുക്കാതെയുമായി. അതിനു പരിഹാരമായി ഗണിതത്തിന് വേറെ പുസ്തകം തയ്യാറാക്കുകയാണ് ചെയ്തത്. ഉദ്ഗ്രഥിത സമീപനം കൈയൊഴിയുന്ന മട്ടിലായി കാര്യങ്ങള്‍.
ഈ കഥയില്‍ ഒറ്റ ,ഇരട്ട എന്ന ആശയം, വസ്തുക്കള്‍ വെച്ചും ചിത്രം വെച്ചുമുളള സങ്കലനം എന്നിവയാണ് ലക്ഷ്യമിടുന്നത് . ആദ്യം കഥയനുഭവം, പിന്നെ ഗണിതാനുഭവം. ആദ്യം കഥ പറയുമ്പോള്‍ ഭാഷാപഠനം ലക്ഷ്യമല്ല. കഥയിലൂടെ ഗണിതത്തിലേക്ക് എന്നതുമാത്രമാണ് ഊന്നല്‍.
എന്നാല്‍ ഈ കഥ കുട്ടികളുടെ മനസിലുണ്ട്
അത് വീണ്ടും കേള്‍ക്കാന്‍ അവര്‍ക്കിഷ്ടമുണ്ട്
അവരുമായി ചേര്‍ന്ന് കഥ പറയാം. അപ്പോള്‍ എഴുത്തും വായനയും ഉള്‍പ്പെടുത്താം. ഗണിതാനുഭവം കഴിഞ്ഞ് ഭാഷാനുഭവത്തിലേക്ക് മാറാം. അതത് സന്ദര്‍ഭം വരുമ്പോള്‍ അധ്യാപിക പ്രസക്തമായ ചെറു വാക്യങ്ങള്‍ ചാര്‍ട്ടില്‍ എഴുതണം. വാക്യങ്ങളെഴുതുമ്പോള്‍ ആവര്‍ത്തിച്ചു വരുന്ന പദങ്ങള്‍ ഉണ്ടെങ്കില്‍ മുന്‍ വാക്യങ്ങള്‍ നോക്കിയോ ഓര്‍ത്തോ  കുട്ടികള്‍ സ്വയം  ആ പദങ്ങള്‍ എഴുതണം.. എല്ലാവരും നിര്‍ദിഷ്ട വാക്യം എഴുതിയതിനു ശേഷമേ അടുത്ത വാക്യത്തിലേക്ക് പോകാവൂ.
ഉരുണ്ടപഴം. 
മിനുത്ത പഴം
വലിയ പഴം.
കുഞ്ഞന്‍ വാങ്ങി.
കുഞ്ഞന്‍ വീട്ടിലെത്തി
പഴം തിന്നു
നല്ല രുചി
ഇനിയും വേണം ഇനിയും വേണം
കുഞ്ഞന്‍ കുരു നട്ടു
വെളളം ഒഴിച്ചു
മരം വളര്‍ന്നു
മരത്തില്‍ പൂക്കള്‍ വിരിഞ്ഞു
കായ്കള്‍ വന്നു
കായ്കള്‍ വിളഞ്ഞു 
കായ്കള്‍ പഴുത്തു
മഴ വന്നു
കാറ്റു വന്നു
മരങ്ങള്‍ ചാഞ്ഞു
കുഞ്ഞനും കൂട്ടരും മരത്തില്‍ കയറി
ആടും പശുവും  മരത്തില്‍ കയറി.  
പട്ടീം പൂച്ചേം മരത്തില്‍ കയറി.  
ആനേം കുതിരേം മരത്തില്‍ കയറി.  
എരുമേം പോത്തും മരത്തില്‍ കയറി.  
ഭാരം കൂടി  ( ഈ രംഗം ചിത്രീകരിക്കാം .ചാഞ്ഞു നില്‍ക്കുന്ന മരങ്ങളിലാകെ മൃഗങ്ങള്‍)
പ്തോം
(ഇനിയുളള വാക്യങ്ങള്‍ കുട്ടികള്‍ ആദ്യം എഴുതണം. അവരെഴുതിയ ശേഷം അധ്യാപിക എഴുതും. അതുമായി പൊരുത്തപ്പെടുത്തി തെറ്റു വന്നിട്ടുണ്ടെങ്കില്‍
അവര്‍ സ്വയം തിരുത്തണം. നേരത്തെ എഴുതിയ വാക്യങ്ങളിലെ വാക്കുകള്‍ നോക്കിയും ചാര്‍ട്ടു നോക്കിയും അവര്‍ക്ക് സംശയമുളള വാക്കുകള്‍ എഴുതാമല്ലോ.)
ആന വീണു. മേലെ എരുമ വീണു .  
എരുമ മേലേ പശുവീണു.  
പശു മേലേ ആട് വീണു 
ആട് മേലേ പട്ടി വീണു
പട്ടി മേലേ പൂച്ച വീണു
പൂച്ച മേലേ മുയല്‍ വീണു ( ഈ രംഗവും ചിത്രീകരിക്കാം. അധ്യാപികയും വരയ്കണം)
ആന എണ്ണീറ്റു
തടുപുടിനോം 
എല്ലാം വീണ്ടും വീണു
പഴമെല്ലാം പപ്ലി പിപ്ലിയായി.
തറയിലാകെ  ചാറായി
ദേഹത്തെല്ലാം ചാറായി
ദേഹം നക്കി
നല്ല രുചി.
അധ്യാപികയുടെ എഴുത്ത് മലയാളത്തിളക്കം രീതിയിലാകണം. ഇവിടെ തീരെ ചെറിയ ക്ലാസുകാരായതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ ആധ്യാപിക ആദ്യം എഴുതും. ചിലപ്പോള്‍ കുട്ടികള്‍ ആദ്യം എഴുതും. 
എല്ലാവരും എഴുതുന്നത് തത്സമയം വിലയിരുത്തണം
തുടര്‍ന്ന്  വായന. ഓരോരുത്തരായി വന്ന് ചാര്‍ട്ട് നോക്കി ഓരോരോ വാക്യം വീതം വായിക്കല്‍ . ടീമുകളായും വായിക്കല്‍.
അതിനു ശേഷം ഭാവാത്മക വായന. ആസ്വാദ്യമായി കഥ പറയല്‍
ഇത്രയും മതി കഥയനുഭവം.
ചിത്രീകരിക്കലിനെയും നിറം നല്‍കലിനെയും ചിത്രകലാവിദ്യാഭ്യാസത്തിന്റെ ഭാഗമായി കൂടി അധ്യാപകര്‍ കാണണം. 
അല്ല മാഷെ പരിസര പഠനം വേണ്ടേ?
വേണമല്ലോ?
സത്യത്തില്‍ ഈ കഥയിലെ മൃഗങ്ങളെല്ലാം പഴങ്ങള്‍ തിന്നുന്നവരാണോ?
ഊഹം
മൃഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. ആദ്യം അറിയാവുന്ന കാര്യം എഴുതണം. തുടര്‍ന്ന് മുതിര്‍ന്നവരുമായി അന്വേഷിച്ച് കൂട്ടിച്ചേര്‍ക്കണം.
മൃഗങ്ങളുടെപേര്....................  അവ കഴിക്കുന്ന ആഹാരം
അടുത്ത ദിവസം അവതരണം
സസ്യാഹാരികളും മാംസാഹാരികളും രണ്ടും തിന്നുന്നവരുമായി തരം തിരിക്കല്‍
നിഗമനത്തിലെത്തല്‍
പേരെ?
നാലു പിരീഡ് കൊണ്ട് തീരുന്ന ചെറിയ പാഠങ്ങള്‍.
അത് സാധ്യതയാണ്. സ്വാഭാവികമായ രീതിയില്‍ ഓരോ വിഷയത്തിന്റെയും പ്രാധാന്യം നഷ്ടപ്പെടാതെ എന്നാല്‍ ബന്ധധാര നിലനിറുത്തി അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്. ഈ ഒറ്റ പാഠം കൊണ്ട് മൂന്നു വിഷയങ്ങളിലെയും ശേഷികള്‍ നേടി എന്നു കരുതരുത്. അതിനാണല്ലോ ചാക്രികാനുഭവം.

Sunday, October 20, 2019

പല്ലാവൂര്‍ ജി എല്‍ പി എസ് വഴികാട്ടിവിദ്യാലയം


1920ലാണ് പല്ലാവൂര്‍ ജി എല്‍ പി എസ് സ്ഥാപിതമായത്. അടുത്തവര്‍ഷമാകുമ്പോള്‍ നൂറു വര്‍ഷം തികയും. ഈ വിദ്യാലയത്തിലേക്ക് 1990ലാണ് ഹാറൂണ്‍ മാസ്ററര്‍ അധ്യാപകനായി
എത്തുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യായത്തിന് സ്വന്തം കെട്ടിടം വേണം. അതിനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം. 2000ല്‍ മാനവീയം പരിപാടിയുടെ ഭാഗമായി കെ എസ് ടി എ എന്ന അധ്യാപകസംഘടന ഈ വിദ്യാലയം ദത്തെടുത്തു. ഉറച്ച സംഘടനാപ്രവര്‍ത്തകനായ ഹാറൂണ്‍ മാഷിന് പുതിയ ഉത്തരവാദിത്വമായി. സംഘടന ആഗ്രഹിക്കുന്നതുപോലെ വിദ്യാലയത്തെ മാറ്റിയെടുക്കണം.
സ്വന്തമായി വിദ്യാലയത്തിന് സ്ഥലമില്ല പിന്നെങ്ങനെ സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകും? വിദ്യാലയത്തെ അക്കാദമികമായി ശക്തിപ്പെടുത്തും? രണ്ടു ധാരയിലുളള പ്രവര്‍ത്തനം ഒരേ സമയം വേണ്ടിവന്നു, ഭൗതികവികസനത്തിനുളളതും അക്കാദമിക മികവിനുളളതും. പല്ലാവൂര്‍ ശാസ്താ റൈസ് മില്ലിലെ പി യു സ്വാമിനാഥന്‍ സ്ഥലം വിലയ്ക് നല്‍കാമെന്നു പറഞ്ഞു. പഞ്ചായത്തിന്റെ ധനസഹായത്തോടെ ആ സ്ഥലം വാങ്ങി എം എല്‍ എയുടെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് 2004 ല്‍ പുതിയ സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
1988-92 കാലത്ത് കുട്ടികള്‍ കുറഞ്ഞു കുറഞ്ഞുവന്നു. അറുപതിലേക്ക് അടുത്തു. അടച്ചുപൂട്ടല്‍ ഭീഷണിയിലായി. ഡി പി ഇ പി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് പൊതുവിദ്യാലയങ്ങള്‍ക്കെതിരേ നടന്ന ആസൂത്രിതമായ ആക്രമണമാണ് പല്ലാവൂരിനെ തളര്‍ത്തിയ മറ്റൊരു ഘടകം. സമൂഹത്തില്‍ ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളോടുളള ഭ്രമത്തെ പരോക്ഷമായി പിന്തുണയ്കുന്നതിനാണ് ഡി പി ഇ പി ക്കെതിരായ സംഘടിത ശ്രമം സഹായകമായത്. പണമുളളവര്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിട്ടു. പണമില്ലാത്തവര്‍ പണയം വെച്ചും മക്കളെ വിട്ടു. കെ എസ് ടി യ്ക് പ്രവര്‍ത്തനാധിഷ്ടിത പഠനരീതിയുടെ ശാസ്ത്രീയത ബോധ്യപ്പെടുത്തേണ്ടതോടൊപ്പം അതിന്റെ പ്രായോഗികതയും ഫലപ്രാപ്തിയും തെളിയിക്കേണ്ടതുമുണ്ടായിരുന്നു. ഹറൂണ്‍ മാസ്ററര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. സ്വന്തം മക്കളെ ഈ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിച്ച് അക്കാദമിക സമരത്തിന് ഊര്‍ജം പകര്‍ന്നു. 97 ‍ല്‍ മൂത്തമകനെ ( എച് ഹാഷീം) വിദ്യാലയത്തില്‍ ചേര്‍ത്തു.( ഡി പി ഇ പി എന്നു പരിഹസിക്കപ്പെട്ട പാഠ്യപദ്ധതിയിലൂടെ പഠിച്ച ഹാഷിം എം ടെക് കഴിഞ്ഞു. മദിരാശിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.), ഹാഷിമിനെ ചേര്‍ത്തത് സമൂഹത്തില്‍ അനുകൂലമായ പ്രതികരണമുണ്ടാക്കി. വിദ്യാലയ വികസനത്തിന് ആക്കം കൂട്ടി.
പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ് . കുട്ടികളുടെ ഹാജര്‍ കുറവായിരുന്നു ഒരു പ്രശ്നം. നിരന്തരം പല്ലാവൂരിലെ അധ്യാപകര്‍ ഗൃഹസന്ദര്‍ശനം നടത്തി അത് പരിഹരിച്ചു. രക്ഷിതാക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനശേഷി പങ്കിടുന്നതിന് 97മുതല്‍ പല്ലാവരുടെ അധ്യാപകര്‍ മടികാണിക്കുന്നില്ല. അതിന്നും തുടരുന്നു.
രക്ഷിതാക്കളുടെ ക്രിയാത്മകപങ്കാളിത്തം

ക്ലാസ് പി ടി എയിലെ ഉയര്‍ന്ന ഹാജര്‍നിലയാണ് പല്ലാവൂരിന്റെ മറ്റൊരു പ്രത്യേകത. ഒരു വര്‍ഷത്തെ വിവരം നോക്കൂ. “299 കുട്ടികളിൽ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ വലിയ അളവിൽ നേരിടുന്നവരാണ് ഭൂരിഭാഗം പേരും. ഇന്നവർ പൊതുധാരയിൽ എത്തിനിൽക്കുന്നു അധ്യാപകർക്കൊപ്പം നിന്നുകൊണ്ട് മക്കളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ അവർ മുന്നോട്ടു വരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന CPTA കളിലെ പങ്കാളിത്തവും ചർച്ചകളും. 3 ദിവസങ്ങളിലായി മുഴുവൻ CPTAകളും പൂർത്തിയായി ഏകദേശം 278 പേര് പങ്കെടുത്തു. രക്ഷിതാക്കളുടെ ഈ വർഷത്തെ ആറാമത്തെ കൂടിയുരുപ്പാണ് കഴിഞ്ഞത് " മറ്റൊരു പി ടി എ ശില്പശാലയുടെ വിവരം കൂടി പങ്കിടാം.
പല്ലാവൂർ ഗവ.എൽ.പി.സ്കൂളിൽ പണിയും കൂലിയും കളഞ്ഞ് 100 ശതമാനം രക്ഷിതാക്കളും ഒത്തു കൂടി. (ഇവരിൽ 70 ശതമാനം പേർ പട്ടികജാതി വിഭാഗക്കാരാണ് . ബി പി എല്‍ വിഭാഗത്തിലാണ് മിക്കവരും. രക്ഷിതാക്കള്‍ നവംബർ 6 ന് ഒരു ദിവസം പൂര്‍ണമായും വിദ്യാലയത്തില്‍ ചെലവഴിച്ചു. അതിന്റെ സമയക്രമീകരണം ഇങ്ങനെ-
  • ക്ലാസ്സിൽ കുട്ടികളോടും അധ്യാപകരുമോടോപ്പം 90 മിനുട്ട്
    പൊതു സെഷന്‍ (ഡയറ്റ് ഫാക്കൽറ്റി രമേശ്‌ സാർ,പ്രധാനാധ്യാപകൻ ഹാറൂണ്‍ മാസ്റർ, BPO കെ.എസ്.ഷിജി , പി.ടി..പ്രസിഡണ്ട്, കെ.പീതാംബരൻ എന്നിവരോടൊപ്പം 60 മിനുട്ട് ,
  • ഗ്രൂപ്പ് ചർച്ച ,അവതരണം,ക്രോഡീകരണം 60 മിനുട്ട്,
  • ഭക്ഷണം 30 മിനുട്ട് ,
  • അവലോകനം,തീരുമാനം 30 മിനുട്ട് ......
തങ്ങളുടെ മക്കൾക്കും സമൂഹത്തിനും വേണ്ടി ചെലവഴിച്ച നാലര മണിക്കൂർ അന്നേദിവത്തിലെ ജോലിക്ക് പകരമാവില്ലെന്ന തിരിച്ചറിവാണ് പല്ലാവൂർ മാതൃക. രക്ഷിതാക്കൾക്ക് ഒരു പോതുവിദ്യാലയത്തെ എങ്ങനെ ഇനിയും മെച്ചപ്പെടുത്താം? തങ്ങളുടെ മക്കൾക്ക്‌ ഇനി എന്തെല്ലാമാണ് ഈ വിദ്യാലയം നൽകേണ്ടത്? സാമൂഹ്യനിർമിതിയിൽ താനും മക്കളും കുടുംബവും എങ്ങനെയെല്ലാം ഇടപെടണം? എന്നിങ്ങനെയായിരുന്നു ചര്‍ച്ച.
പൊതുസമൂഹത്തിന് ഓഡിറ്റിംഗിന് വിദ്യാലയത്തെ വിധേയമാക്കുന്നതിനും പല്ലാവൂര്‍ ശ്രദ്ധിച്ചു. പഠനോത്സവത്തില്‍ തത്സമയ പ്രകടനമാണ് അവര്‍ ആസൂത്രണം ചെയ്തത്.
മക്കളുടെ മികവിൽ മനം നിറഞ്ഞ ഒരു ഗ്രാമം
പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന തങ്ങളുടെ മക്കളുടെ പഠനമികവിന്റെ തേരിലേറി പല്ലാവൂർ ഗ്രാമവാസികൾ മുഴുവൻആനന്ദത്തിമർപ്പിലായി. പല്ലാവൂർ ഗവ എൽ പി സ്‌കൂളിന്റെ തനത് അക്കാദമിക് പരിപാടികളായ വാക്കാണമ്മ ,സ്‌മൈൽ ,അമ്മക്കൂട്ട്പദ്ധതികളുടെ സാമൂഹിക പരിശോധനക്കായി പല്ലാവൂർ പ്ലാച്ചിക്കാട്‌ ചേർന്ന പഠനോത്സവത്തിലാണ് കുട്ടികൾ തങ്ങളുടെ കഴിവുകൾ പുറത്തെടുത് .രക്ഷിതാക്കളെയും നാട്ടുകാരെയും ജനപ്രതിനിധികളെയും സംഘടനാ നേതാക്കളെയും അത്ഭുതപ്പെടുത്തിയത് . സ്‌മൈൽ പദ്ധതിയുടെഭാഗമായി മുഴുവൻ കുട്ടികളും ഇ൦ഗ്ളീഷിൽ എഴുതാനും വായിക്കാനും പ്രകടിപ്പി ക്കാനുമുള്ള ശേഷിയുടെ തെളിവുൾക്കായി സദസ്സിൽ നിന്നും രക്ഷിതാക്കളെയും ജനപ്രതിനിധികളെയും വേദിയിലേക്ക് ക്ഷണിച്ചു അവരുടെ വിവരങ്ങൾ മലയാളത്തിൽ ചോദിച്ചറിഞ്ഞു അപ്പോൾ തന്നെ ഇ൦ഗ്ളീഷിൽ പറഞ്ഞുകൊണ്ടാണ് ചില കുട്ടികൾ സാമൂഹികപരിശോധനയിൽ മുഴുവൻ മാർക്കും നേടിയത്.കേരളത്തിന്റെയും ഇന്ത്യയുടേയും ഒഴിഞ്ഞ മാപ്പുകളിൽ രക്ഷിതാക്കളും നാട്ടുകാരും പറയുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തി പരിസരപഠനം മുന്നേറി. മൂന്നാംക്‌ളാസ്സിലെ മഞ്ഞപ്പാവാടയും രണ്ടാം ക്‌ളാസ്സിലെ പകർച്ചവ്യാധികൾക്കെതിരായ ബോധവൽക്കരണവും നാലാം ക്ലാസിലെ ഞാവൽക്കാടും ഒന്നാം ക്‌ളാസ്സുകാരുടെ ഗണിതപ്രവർത്തനങ്ങളും നാടകങ്ങളായപ്പോൾ എല്ലാവര്ക്കും മനം നിറഞ്ഞു സ്‌കിറ്റുകൾ, സ്വയംപരിചയപ്പെടൽ , ഗണിതകേളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയും ഉണ്ടായി. മാർച്ചുപാസ്ററ് , എയറോബിക്സ് എന്നിവ കായികമികവുകളായി വിളംബരഘോഷയാത്രയുംസംഘടിപ്പിച്ചിരുന്നു
അവധി ദിനങ്ങള്‍ക്ക് അവധിയില്ല
അവധി ദിവസങ്ങള്‍ പാവപ്പെട്ടവന്റെ മക്കളുടെ വിദ്യാഭ്യാസപുരോഗതിക്കായി മാറ്റിവെക്കുന്ന പല്ലാവൂർ സംസ്ക്കാരം പുതിയ കാലഘട്ടത്തിൽ പ്രസക്തമാവുകയാണ് . എല്ലാ കുട്ടികളെയും പ്രതിഭാധനരാക്കാൻ ഇനിയെന്തെല്ലാം ആവാമെന്ന ആലോചനയിലാണ് പ്രധാനാധ്യാപകനും അധ്യാപികമാരും അവർ അവധി ദിവസങ്ങളിൽ പഠനോപകരണനിർമ്മാണത്തിനും LSS പരിശീലനത്തിനും സമയം ഉണ്ടാക്കുന്നു. രണ്ടാം ശനിയാഴ്ചയായിരുന്നു ഗണിതവിജയം പഠനോപകരണ ശില്പശാല. രാവിലെ 9.30 മണിമുതൽ 5 മണിവരെ 25 രക്ഷിതാക്കളും 15 അധ്യാപികമാരും 10 ബി ആർ സി അധ്യാപികമാരും അതില്‍ പങ്കെടുത്തു
കഥവരമ്പത്തൂടെ' പല്ലാവൂർ ഗവ എൽ പി സ്‌കൂളിലെ അമ്മമാർ

ഇനി അമ്മമാരും കഥകൾ പറയണം,വീട്ടിലും സ്‌കൂളിലും. അമ്മൂമ്മക്കഥകളിലൂടെ വളർന്ന ഒരു തലമുറയിൽ നിന്നും മാറി മൊബൈൽ സംസ്ക്കാരത്തിലേക്കു മാത്രമായി ഒതുങ്ങുന്ന ന്യൂജെൻ തലമുറകളിലെ അക്രമവാസനകളും മാനവിക-നവോത്ഥാന മൂല്യത്തകർച്ചകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പല്ലാവൂർ ഗവ എൽ പി സ്‌കൂളിൽ തെരഞ്ഞെടുത്ത അമ്മമാർക്കായി കഥപറച്ചിൽ ശില്പശാല സംഘടിപ്പിച്ചത്. ഇനി എല്ലാ ദിവസവും അമ്മമാർ കുട്ടികൾക്ക് കഥകള്‍ പറഞ്ഞു കൊടുക്കണം വിദ്യാലയത്തിൽ വന്നും ക്ളാസുകളിൽ തീരുമാനിക്കുന്ന സമയത് അവർക്ക് കഥകൾ പറഞ്ഞുകൊടുക്കാം ആവശ്യമുള്ള കഥാപുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും എടുക്കുകയും ചെയ്യാം. പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന അമ്മമാരെ സാർവദേശീയ വനിതാദിനത്തിൽ ആദരിച്ചു. വിദ്യാലയത്തിന്റെ തനത് പരിപാടിയായ അമ്മക്കൂട്ട് സമഗ്ര പ്രീ പ്രൈമറി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് കഥവരമ്പത്തൂടെ ശില്പശാല സംഘടിപ്പിച്ചത്
ബാലസാഹിത്യകാരൻ എം കൃഷ്ണദാസ് കാരാക്കുറുശ്ശി ക്ലാസ്സെടുത്തു. എങ്ങനം ഭാവാത്മകമായി കഥവായിച്ചും പറഞ്ഞും കേള്‍പ്പിക്കാം എന്നത് ഉദാഹരണ സഹിതം അദ്ദേഹം പരചിയപ്പെടുത്തുകയും അമ്മമാര്‍ രഥ ആസ്വാദ്യമായി പറയുന്നത് പരിശീലിക്കുകയും ചെയ്തു.
മലയാളമാധ്യമ പ്രീസ്കൂളിലെ ആദ്യ വിദ്യാര്‍ഥിനി എം ബി ബി എസിന്
2003ലാണ് പ്രീപ്രൈമറി ആരംഭിക്കുന്നത്. മലയാള മാധ്യമ പ്രീപ്രൈമറി. ആദ്യ വിദ്യാര്‍ഥിനി എച് ഹസ്ന. ഹാറൂണ്‍ മാഷിന്റെ മകള്‍ ( ഹസ്ന എം ബി ബി എസ് വിദ്യാര്‍ഥിനിയാണ്). ചെറു പ്രായത്തില്‍ മലയാളമാധ്യമത്തില്‍ പഠിച്ചതാണ് തന്റെ പഠനമികവിന് കാരണമെന്ന് ഹസ്ന സാക്ഷ്യപ്പെടുത്തുന്നു.
പുസ്തകത്തണല്‍
ലക്ഷ്യങ്ങള്‍
  • വിദ്യാലയവും വീടും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുക
  • കുട്ടികളുടെ മികവ് ഉയര്‍ത്തുക
  • മുഴുവന്‍ കുട്ടികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരിക
  • ഭാഷാപരമായ പിന്നാക്കാവസ്ഥ ഇല്ലാതാക്കുക
  • എല്ലാ ക്ലാസുകളിലും ലൈബ്രറി യാഥാര്‍ഥ്യമാക്കുക
നടത്തിയ പ്രവര്‍ത്തനങ്ങള്‍
  • എസ് ആര്‍ ജി യോഗത്തില്‍ ആസൂത്രണം
  • പുസ്തക ലിസ്റ്റ് തയ്യാറാക്കല്‍
  • പി ടി എ യോഗത്തില്‍ പരിപാടിയുടെ അവതരണം
  • സ്കൂള്‍ ഗ്രാമസഭകള്‍ സംഘടിപ്പിച്ച് പുസ്തകസമാഹരണം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യല്‍
  • പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കല്‍
  • വായനക്കുറിപ്പ് തയ്യാറാക്കല്‍
വാക്കാണമ്മ
  • കുട്ടികളുടെ നിലവാരമനുസരിച്ച് തയ്യാറാക്കേണ്ട വായനക്കാര്‍ഡുകളുടെ എണ്ണം, ഉളളടക്ക സമീപനം എന്നിവയെക്കുറിച്ചുളള ആശയരൂപീകരണം

  • പി ടി എ യോഗത്തില്‍ ചര്‍ച്ച
  • ഏകദിന രചനാശില്പശാല ( അധ്യാപകര്‍, രക്ഷിതാക്കള്‍, തെര‍ഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, ചിത്രകാരന്മാര്‍, സമീപ വിദ്യാലയങ്ങളിലെ അധ്യാപകര്‍.
    750 കാർഡുകൾ തയ്യാറാക്കി 
  • തയ്യാറാക്കിയ വായനക്കാര്‍ഡുകള്‍ ക്ലാസടിസ്ഥാനത്തില്‍ തിരിച്ച് ലാമിനേറ്റ് ചെയ്യല്‍
  • രക്ഷിതാക്കളെ വിളിച്ച് കാര്‍ഡ് പരിചയപ്പെടുത്തല്‍, കാര്‍ഡുകള്‍ വീട്ടില്‍ ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കല്‍
  • ഒന്നാം ക്ലാസില്‍ നിത്യവും വീട്ടുവായന.
  • പ്രീപ്രൈമറിയിലും വീട്ടുവായന
  • അമ്മമാര്‍ വായി്ച്ചു കേള്‍പ്പിക്കും. കുട്ടികള്‍ ക്ലാസില്‍ വന്ന് പങ്കിടും
      രസകരമായ ഒരു സംഗതി കൂടി പങ്കിടാം. വാക്കാണമ്മ എന്ന പരിപാടിയുടെ വാര്‍ത്ത് എഫ് ബിയില്‍ ഇട്ടപ്പോള്‍ ഒരു അക്ഷരത്തെറ്റ് സംഭവിച്ചു. ചര്‍ച്ച അതിനെപ്പിടിച്ചായി. കേന്ദ്രവിഷയത്തില്‍ നിന്നും മാറി. അപ്പോള്‍ ഹാറൂണ്‍ മാസ്റ്റര്‍ പ്രതികരിച്ചതിങ്ങനെ
    "പൊതു വിദ്യാഭ്യാസ വകുപ്പ് വളരെ താല്പര്യപൂർവ്വം കാണുന്ന ഒരു പരിപാടിയാണ് എന്നെ പോലുള്ള ഒരു സാധാരണക്കാരനായ പ്രൈമറിHM ന്റെ അനുഭവത്തിൽ നിന്നും ഉദിച്ച ഈ ആശയം. ഇതിന് എന്റെ 1986 മുതൽ 2000 വരെയുള്ള പരിഷത്ത് പ്രവർത്തനങ്ങളും സഹായകമായിട്ടുണ്ട്.ഇതിനെ ഒരു അക്ഷരത്തെറ്റിന്റെ പേരിൽ ഞാൻ ബഹുമാനിക്കുന്ന വ്യക്തിത്വങ്ങൾ ചർച്ച ചെയ്തതിൽ ദു:ഖമുണ്ട്"

    "ചിലർക്ക് ഒരു ഹോബിയാണ്, എന്തിനേയും വിമർശിക്കുക എന്നത് .അതുകൊണ്ടാണല്ലോ എന്റെ 30 വർഷത്തെ അദ്ധ്വാനത്തിന്റെയും പ്രിയപ്പെട്ട രക്ഷിതാക്കളുടെയും, പുരോഗമന പ്രസ്ഥാനത്തിന്റെയും നിരന്തര പ്രവർത്തനങ്ങളുടെ റിസൾട്ട് വന്നപ്പോൾ അതിനെ മോശപ്പെടുത്താൻ ചിലർ നടത്തിയ ശ്രമങ്ങൾ. ഇവരുടെ വിവരക്കേടുകൾ അംഗീകരിക്കാൻ കഴിയാത്ത ഇവരുടെ മക്കളുടെ വിദ്യാലയ അധികൃതരും പി ടി എ ഭാരവാഹികളും നമ്മളോട് ദൈന്യതയോടെയാണ് പ്രതികരിക്കുന്നത് അവരും 'വിട്ടു കളയാനാണ് ' പറയുന്നത്.
    അതും കടന്നു വരുമ്പോൾ ഈ പ്രാന്തുകളെ ' മികച്ച പിടിഎക്കാർക്ക് 'കൈമാറേണ്ടി വരും. നമുക്ക് നമ്മുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം" 
    ദോഷം ചികയുന്നവര്‍ എല്ലായിടത്തുമുണ്ട് എല്ലാ കാലത്തുമുണ്ട്. അവഗണിക്കുക .
പുരസ്കാരങ്ങള്‍ പുരസ്കാരങ്ങള്‍
മികച്ച പി ടി എയ്കുളള പുരസ്കാരം തുടര്‍ച്ചയായി ഏഴാം വര്‍ഷവും കൊല്ലങ്കോട് ഉപജില്ലയില്‍ നിന്നും നേടി എന്നു പറഞ്ഞാല്‍ ആ വിദ്യാലയത്തിന്റെ ജനകീയത ബോധ്യപ്പെടും
ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ 2010, 2017-18വല്‍ഷങ്ങളില്‍ അവതരണത്തിനായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിരുന്നു.
2011 ൽ ദേശീയ അദ്ധ്യാപക അവാർഡും 2013 ൽ സംസ്ഥാന അദ്ധ്യാപക അവാർഡും ഹാറൂണ്‍ മാസ്റ്ററെ തേടിയെത്തി. 2017ൽ മികച്ച PTA യ്കുളള സംസ്ഥാനഅവാർഡും സ്കൂളിനു ലഭിച്ചു. വിദ്യാലയത്തിനുളളിലും പുരസ്താരങ്ങളുണ്ട്. ഓരോ അധ്യാപികയ്കും രക്ഷിതാക്കളുടെ ആദരവ്. കുട്ടികള്‍ക്കും സമ്മാനം . പ്രോത്സാഹനവും പ്രചോദനവും വിവിധ ഏജന്‍സികളുടെ വകയായും ലഭിക്കുന്നു. ഏറ്റവും വലിയ പുരസ്കാരം ഇതൊന്നുമല്ല, 124 പ്രീ പ്രൈമറി കുട്ടികൾ ഉൾപ്പെടെ 350 കുട്ടികളെ ഇവിടെ ചേര്‍ത്ത് സമൂഹം നല്‍കിയ അംഗീകാരമാണത്. പ്രീപ്രൈമറിയില്‍ നാലു ഡിവിഷന്‍. അതും മലയാളം മീഡിയം. അതാണ് മികവ്. എല്ലാവര്‍ഷവും എല്‍ എസ് എസിന് നാലും അഞ്ചും കുട്ടികള്‍ ജേതാക്കളാണ്. ഒരു ഡിവിീഷന്‍ മാത്രമുളള നാലാം ക്ലാസില്‍ നിന്നുമാണ് ഈ നേട്ടം എന്നത് അഭിമാനാര്‍ഹമാണ്. കേന്ദ്ര മാനവ വിഭവ മന്ത്രാലയം (MHRD) 2018-19 വർഷത്തെ പ്രീ - പ്രൈമറി പ്രവർത്തനങ്ങൾക്ക് കേരളത്തെ പ്രത്യേകമായി അഭിനന്ദിച്ചത് ഷാഗുണ്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത പല്ലാവൂരിന്റെ വാര്‍ത്തകളും വിശേഷങ്ങളും കൂടി പരിഗണിച്ചാണ്. എസ് സി ഇ ആര്‍ ടി പല്ലവം എന്ന പേരില്‍ നിരന്തര വിലയിരുത്തലിന്റെ ഗവേഷണാത്മക പ്രവര്‍ത്തനം നടത്തുവാന്‍ പല്ലാവൂരിനെ തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തിലെ ടീം വര്‍ക്കും പ്രതിദ്ധതയും കണക്കിലെടുത്താണ്.
എന്തുകൊണ്ട് പല്ലാവൂർ ഗവ.എൽ.എൽ.പി.സ്‌കൂൾ?
1 എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം
2 അക്കാദമികരംഗത്‌ ഉയർന്ന നിലവാരം .മത്സര പരീക്ഷകളിൽ എന്നും മുന്നിൽ LSS ന് എല്ലാ വർഷവും ആറിൽ കുറയാത്ത വിജയികൾ
3 സാമൂഹ്യരംഗത്തു നിറസാന്നിധ്യം സമാനതകളില്ലാത്ത ജീവകാരുണ്യപ്രവർത്തനങ്ങൾ


4 പഠനപിന്നോക്കാവസ്ഥ നിർമ്മാർജ്ജനത്തിനു തനതു പരിപാടികൾ
5 രക്ഷാകർത്തൃ ശാക്തീകരണത്തിന് പ്രതിമാസ CPTA യോഗങ്ങൾ 4 ൽ കുറയാത്ത PTA യോഗങ്ങൾ സ്‌കൂൾ ഗ്രാമസഭകൾ ,CPTA യോഗങ്ങളിൽ പ0നനേട്ടക്കാർഡുകൾ പഠിപ്പിക്കലും തുടർപ്രവർത്തനങ്ങളും
6 സ്‌കൂൾ അസംബ്ലിയെ ക്ലബ് പ്രവത്തനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നു
7 ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം ,പ്രീ പ്രൈമറി ,സ്‌കൂൾ ബസ്സ്‌ എന്നിവ PTA സഹകരണത്തോടെ നടക്കുന്നു
8 സ്‌കൂൾ റിസോർസ് ഗ്രൂപ് (SRG)മാതൃകാപരമായി പ്രവർത്തിക്കുന്നു അക്കാദമികരംഗം കൊഴുക്കുന്നു
9 വിദ്യാലയ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന മാറ്റൊലി സ്‌കൂൾപത്രം മികവുകളുടെ നാവാണ്
10 അധ്യാപകരും PTA അംഗങ്ങളും ഏൽപ്പിക്കുന്ന ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നു
അമ്മക്കൂട്ടിലേക്ക് സംസ്ഥാന ട്വിന്നിംഗ് പ്രോഗ്രാം
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം പ്രീ പ്രൈമറിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അമ്മമാരുടെ പൂർണ്ണസഹകരണത്തോടെ അമ്മക്കൂട്ട് പദ്ധതിക്ക് പല്ലാവൂർ ഗവ എൽ പി സ്‌കൂൾ ശിശുദിനത്തിൽ തുടക്കം കുറിച്ചു . കുട്ടികളുടെ ബുദ്ധിമണ്ഡലത്തിൽ സമ്മർദ്ദങ്ങളില്ലാത്ത പഠനരീതിയാണ് അമ്മക്കൂട്ട് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഓരോ തീമായി പഠനപ്രവർത്തനം പുരോഗമിക്കുമ്പോൾ നേരിട്ടുകണ്ട് മനസ്സിലാക്കാൻ ടീച്ചറോടൊപ്പം അമ്മമാരും കൂടും. ക്ലാസ്സ്മുറിയിലേക്ക് വേണ്ട പഠനോപകരണങ്ങൾ ടീച്ചറും രക്ഷിതാക്കളും ചേർന്ന് നിർമ്മിക്കും. ഫീൽഡ് യാത്രകളിൽ രക്ഷിതാവും കൂടും. വർഷാവസാനം വിവിധപ്രദേശങ്ങളിൽ സാമൂഹികപരിശോധനയും മികവുത്സവവും സംഘടിപ്പിച്ചു
പ്രീസ്കൂൾ വിദ്യാഭ്യാസത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പല്ലാവൂർ ഗവൺമെൻറ് എൽ പി സ്കൂൾ നടപ്പിലാക്കിയ അമ്മക്കൂട്ട്‌ പദ്ധതി ദേശീയ ശ്രദ്ധയാകർഷിച്ചു. പല്ലാവൂർ സ്കൂളിലെ കളിമുറ്റത്തിലൂടെ കടന്നു പോകുന്ന കുട്ടികൾക്ക് ചുറ്റുപാടും മനസ്സിലാക്കി മാത്രമേ പ്രൈമറി ക്ലാസ്സുകളിലേക്ക് കടന്നുചെല്ലാൻ കഴിയൂ .പച്ചപ്പുതച്ചു നിൽക്കുന്ന നെൽപ്പാടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ, ഉത്സവപ്പറമ്പുകൾ, പോലീസ് സ്റ്റേഷൻ, മറ്റു പൊതു സ്ഥാപനങ്ങൾ വാദ്യോപകരണ പരിശീലന കേന്ദ്രം തുടങ്ങി എല്ലായിടത്തും ഇവർ അധ്യാപികമാരുടെയും അമ്മമാരുടെയും സഹായത്തോടെ എത്തുന്നുണ്ട്. കുട്ടികള്‍ക്ക് കഥകൾ പറഞ്ഞു കൊടുക്കേണ്ട ചുമതല അമ്മമാർക്കാണ്. അമ്മമാരെ കഥ വരമ്പത്തിലൂടെ നടത്തിച്ചു കഥ പഠിപ്പിക്കേണ്ടത് അമ്മക്കൂട്ട്‌ അധ്യപകരാണ് .കളിപ്പാട്ട നിർമ്മാണ ശില്പശാല ക്ലേ മോഡൽ നിർമ്മാണ ശില്പശാല, എന്നിവയെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് നടത്തിയത്.. ത്രീ പ്ലസ് ,ഫോർ പ്ലസ് വിഭാഗക്കാരായ പ്രീ പ്രൈമറിക്കാർക്ക് കാര്യബോധത്തോടെ ,സർഗാത്മകതയോടെ ഭാഷാ പ്രവർത്തനങ്ങളിലും ,ഗണിതപ്രവർത്തങ്ങളിലും, ഇടപെടാനുള്ള പ്രാപ്തിയും അമ്മക്കൂട്ട് ഒരുക്കുന്നു.ശിശുസൗഹൃദ പഠനാന്തരീക്ഷത്തിൽ നടപ്പിലാക്കിയ അമ്മക്കൂട്ട്‌ പദ്ധതിയുടെ പ്രവർത്തനം നേരിൽ കണ്ട് വിലയിരുത്താനും ,കർമ്മ പദ്ധതി തയ്യാറാക്കുവാനുമായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രധാനാധ്യാപകർ,പ്രീ പ്രൈമറി അധ്യാപികമാർ , രക്ഷിതാക്കൾ,ഉദ്യോഗസ്ഥർ എന്നിവർ പല്ലാവൂർ സർക്കാർ സ്കൂളിലെത്തി . കഥ വരമ്പത്തിലൂടെ,അമ്മമാർ തയ്യാറാക്കിയ കഥ കാർഡുകൾ പരിചയപ്പെടൽ, അമ്മമാരുടെ കളിപ്പാട്ട നിർമ്മാണ ശില്പശാല, പ്രദേശികപഠനയാത്രകൾ ,ക്ലേ മോഡൽ നിർമ്മാണം , സമൂഹ്യപരിശോധന , പ്രീസ്കൂൾ അന്തരീക്ഷം, പല്ലാവൂർ ഗവണ്മെന്റ സ്കൂളിന്റെ നാൾ വഴികൾ ,അഭിമാന നേട്ടങ്ങൾ എന്നി മേഖലകൾ തിരിച്ചറിഞ്ഞു കർമ്മ പരിപാടി തയ്യാറാക്കാനാണ് SSK സംസ്ഥാന നേതൃത്വം ഇത്തരത്തിൽ ഒരു ട്വിന്നിങ് പദ്ധതി നടപ്പാക്കിയത്.
ഞങ്ങള്‍ ബോധ്യപ്പെടുത്താം.. ഉറപ്പുതരുന്നു
പ്രീസ്കൂള്‍ രക്ഷിതാക്കളുടെ ശില്പശാല നടക്കുകയാണ്. ഞാന്‍ രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കവേ ഒരമ്മ ചോദിച്ചു പ്രീസ്കൂളില്‍ അക്ഷരം പഠിപ്പിക്കണ്ടേ? അക്കം പഠിപ്പിക്കണ്ടേ? ഉടന്‍ പ്രധാനാധ്യാപകന്‍ ശ്രീ ഹാറൂണ്‍ മാസ്റ്റര്‍ നാലാം ക്ലാസ് മുതല്‍ ഒന്നാം ക്ലാസ് വരെയുളള കുട്ടികളുടെ മികവും നിലവാരവും പരിചയപ്പെടുത്തി. ഒന്നാം ക്ലാസിലെ അധ്യാപിക വേദിയിലേക്ക് കടന്നു വന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. ഈ കുട്ടികള്‍ ഒന്നാം ക്ലാസ് കഴിയുമ്പോള്‍ നന്നായി എഴുതാനും വായിക്കാനും പഠിച്ചിരിക്കും. ഇത്തവണത്തെ ഒന്നാം ക്ലാസിലെ കുട്ടികളെ നിങ്ങള്‍ക്ക് വര്‍ഷാവസാനം പരിശോധിക്കാം. നിങ്ങള്‍ പറയുന്നത് അവര്‍ എഴുതും നല്‍കുന്നത് വായിക്കും. പോരെ? അങ്ങനെ ഒന്നാം ക്ലാസില്‍ വെച്ച് ഉറപ്പായും നേടുന്ന ശേഷി എന്തിനാണ് പ്രീസ്കൂളില്‍ നിര്‍ബന്ധിക്കുന്നത്?” ആര്‍ജവമുളള ഈ വിശദീകരണം രക്ഷിതാക്കളെ തൃപ്തിപ്പെടുത്തി. എത്ര ഒന്നാം ക്ലാസുകളിലെ അധ്യാപകര്‍ക്ക് ഇങ്ങനെ സധൈര്യം സ്വന്തം അധ്യാപനത്തിന്റെ വിളവ് മോശമാകില്ലെന്ന് പറയാനാകും? അതാണ് പല്ലാവൂര്‍ ടീമിന്റെ ആത്മവിശ്വാസം.
എസ് ആര്‍ ജിയില്‍ പ്രീസ്കൂള്‍ അധ്യാപകരും
പല്ലാവൂരിലെ അധ്യാപകര്‍ പ്രീപ്രൈമറിക്കാര്‍ക്ക് തുല്യ പരിഗണനയാണ് നല്‍കുന്നത്. എസ് ആര്‍ ജി യോഗങ്ങളില്‍ അവരും പങ്കെടുക്കും. പ്രീസ്കൂള്‍ പഠനം അജണ്ടയാണ്. അതിനാല്‍ത്തന്നെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പ്രീപ്രൈമറിയിലെയും തീമുകളുടെ പരസ്പരബന്ധം അവര്‍ക്കറിയാം.
കാഴ്ചയില്‍ത്തെളിയുന്ന പ്രക്രിയ
ഒരു ക്ലാസിലെ കുട്ടികളുടെ ഉല്പന്നങ്ങളും പഠനോപകരണവും മറ്റും നിരീക്ഷിച്ചാല്‍ അറിയാം ക്ലാസിന്റെ പ്രക്രിയാപരമായ ഗുണത.
പല്ലാവൂരിലഎ പ്രീപ്രൈമറി ക്ലാസുകളില്‍ കണ്ടത്. തീമുമയി ബന്ധപ്പെടുത്തി തരം തിരിച്ചാല്‍ ഇങ്ങനെ ക്രോഡീകരിക്കാം
തീം- കുടുംബം
  • കുടുംബഫോട്ടോകള്‍ ( കുട്ടികള്‍ കൊണ്ടുവന്നത്)
  • ഗാര്‍ഹിക തൊഴിലുകള്‍ ചെയ്യുന്ന ചിത്രങ്ങള്‍
തീം - വീടും പരിസരവും
  • വീടിന്റെ മാതൃകകള്‍ കുട്ടികള്‍ നിര്‍മിച്ചത്
  • വീടുകളുടെ ചിത്രങ്ങള്‍
  • ഗാര്‍ഹികോപകരണങ്ങളുടെ ചിത്രങ്ങള്‍
  • മോഡലുകള്‍ (ക്ലേ)
  • സസ്യചിത്രങ്ങള്‍
  • വിത്തുകള്‍
തീം-മഴയും കാലാവസ്ഥയും
  • മഴച്ചിത്രങ്ങള്‍ ( ക്രയോണ്‍സ്, പെന്‍സില്‍, ഈര്‍ക്കില്‍)
  • കടലാസു തോണികള്‍
  • കുടയുടെ ചിത്രങ്ങള്‍
  • കുടയുടെ പലവിധ നിര്‍മിതികള്‍
തീം - ആഹാരം
  • ആഹാര വസ്തുക്കളുടെ ചിത്രങ്ങള്‍, മോഡലുകള്‍
  • അടുക്കളയുപകരണങ്ങള്‍
തീം ആഘോഷങ്ങള്‍
  • പതാകകള്‍ വരച്ചത് കുട്ടികള്‍ നിര്‍മിച്ചത്
  • പൂക്കളുടെ ചിത്രങ്ങള്‍
  • ഉത്സവ ചിത്രങ്ങള്‍
കെ എസ് ടി എ ഏല്പിച്ച അക്കാദമിക ദൗത്യം ഉയര്‍ന്ന സംഘടനാബോധത്തോടെ നിറവേറ്റുകയാണ് . ഹാറൂൺ മാസ്റ്റർ ( 9496351382, haroontlr@gmail.com) കഴിവില്ലാത്ത ഒരു കുട്ടിപോലും ഇല്ല എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. എല്ലാ സംഘടനാപ്രവര്‍ത്തകരും ഇതേ പോലെ ആയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. പാലക്കാട്ടെ സംഘടനാപ്രവര്‍ത്തകരിലേറെയും അക്കാദമിമായ ധാരണയിലും പ്രയോഗത്തിലും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഹാറൂണ്‍ മാസ്റ്റര്‍ സഹാ അധ്യാപകരെ അംഗീകരിക്കുന്നു.അവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കുന്നു. കുറ്റവും കുറവും ചൂണ്ടിക്കാട്ടാനല്ല മറിച്ച് നന്മകളെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിക്കുക. അത് കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിന് പ്രേരകമാകുന്നു.  ഡി പി ഇ പി കാലത്ത് ലഭിച്ച തെളിച്ചമാണ് പ്രവര്‍ത്തനങ്ങള്‍ നന്നായി നടത്താന്‍ സഹായകമായതെന്ന് അദ്ദേഹം കരുതുന്നു. ഭാര്യ ഷൈമടീച്ചറും ഇതേ വിദ്യാലയത്തിലാണ് പഠിപ്പിക്കുന്നത്. നിലവാരം കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതാണ് വിദ്യാലയത്തിന്റെ സമീപനം. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ‍ നാലു തവണ ഈ വിദ്യാലയം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ തവണയും വ്യത്യസ്തമായ അനുഭവം കൊണ്ട് യാത്രകളെ അക്കാദമികധന്യമാക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷാന്ത്യം അതിഗംഭീരമായ ഒരു പ്രവര്‍ത്തനത്തിന്റെ സമാപനച്ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്.പോകാതിരിക്കാനാവില്ല.