ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, September 30, 2010

അമ്മമാര്‍ അടുക്കള സാധനങ്ങളുമായി പരീക്ഷണ ശാലയില്‍


അമ്മമാര്‍ അകത്തെ തറ സ്കൂളിലെത്തിയത് കുറച്ചു അടുക്കള സാധനങ്ങളും ആയ്ട്ടായിരുന്നു
മഞ്ഞള്‍പ്പൊടി,മുളകുപൊടി,കാപ്പിപ്പൊടി,ചായപ്പൊടി,പാല്‍, ഇവയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയണം..അതിനായി മക്കള്‍ പഠിക്കുന്ന സ്കൂളില്‍ എത്തി. പ്രദീപ്‌ മാഷിന്റെ സഹായത്തോടെ സ്കൂള്‍ ലാബില്‍ കുട്ടികളോടൊപ്പം പരീക്ഷണം ചെയ്തു. എത്ര കാര്യങ്ങള്‍ പഠിച്ചു. അകത്തെതറ ഗവ യു പി സ്കൂളിലെ അമ്മമാര്‍ കുട്ടികളോടൊപ്പം ലാബ്‌ പ്രയോജനപ്പെടുത്തുന്നു. കുട്ടികള്‍ക്കും അമ്മമാര്‍ക്കും പുതിയ അനുഭവം പുത്തന്‍ അറിവ്.


അവധിക്കാല പരിശീലനത്തില്‍ അറിഞ്ഞ കാര്യങ്ങള്‍ കുട്ടികള്‍ പഠിച്ചപ്പോള്‍ അതിന്റെ പ്രയോഗ നിമിഷമായി അമ്മമാരുടെ വരവും പരീക്ഷണശാല കയ്യടക്കലും.

അകത്തെ തറ സ്കൂളിലെ പരീക്ഷണ ശാല കുട്ടികള്‍ക്കുള്ളതാണ്.എല്ലാവര്ക്കും വന്നു പരീക്ഷണം സ്വയം ചെയ്യാന്‍ കഴിയുംവിധം ക്രമീകരിച്ചത്..ഇപ്പോള്‍ അമ്മമാര്‍ക്കും അത് ഉപകാരപ്പെട്ടു.


വാര്‍ത്ത- ബി പി ഒ ,പാലക്കാട്.

Wednesday, September 29, 2010

പേരാമ്പ്ര ജനകീയം.




അധികാരം ജനങ്ങള്‍ക്ക്‌ എന്നത് വിനയത്തിന്റെ മുദ്രാവാക്യമാണ്.സമൂഹത്തെ വഴങ്ങുന്ന ഒരു കാഴ്ചപ്പാട് അതിലുണ്ട്. സുതാര്യതയുടെ വിശുദ്ധിയും.
പേരാമ്പ്ര ബി അര്‍ സി വേറിട്ട്‌ നില്‍ക്കുന്നത് അത് എല്ലാ പഞ്ചായത്തുകളുടെയും അംഗീകാരം തങ്ങളുടെ ഓരോ പ്രവര്‍ത്തനത്തിനും എല്ലാ മാസവും ഉറപ്പാക്കുന്നു എന്നതിലാണ്.
അതെ എല്ലാ മാസവും കൂടുന്ന ബി ഇ സി (ബ്ലോക്ക് വിദ്യാഭ്യാസ സമിതി ) ഇവിടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി ടി വി ഷീബയുടെ അദ്ധ്യക്ഷതയില്‍ യോഗം നടക്കും.ബി പി ഒ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ അവലോകനം നടത്തും.പരിപാടികള്‍ കൂട്ടായി പ്ലാന്‍ ചെയ്യും.പി ഇ സി യോഗങ്ങള്‍ നിശ്ചയിക്കും..
പലര്‍ക്കും ജനങളുടെ പ്രതിനിധികളുടെ സാന്നിധ്യം എന്തോ ഇഷ്ടമല്ല. ഇഷ്ടക്കേട് പലകാരണങ്ങളാല്‍ .
നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ലാത്തവര്‍ക്കെ ജനങ്ങളെ അഭിമുഖീകരിക്കാനാകൂ.
പി സി കൂടുന്നതില്‍, ക്ലാസ് പി ടി ചേരുന്നതില്‍ ഒക്കെ ചിട്ടയില്ലായ്മ ഉണ്ടാകുന്നത് സ്വയം ചികിത്സിച്ചു മാറ്റണം.
വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പ്രധാന സവിശേഷത സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റി (എസ് എം സി ) രൂപീകരിക്കണം എന്നതാണ്. രക്ഷിതാക്കള്‍ക്ക് എഴുപത്തഞ്ചു ശതമാനം പ്രാതിനിധ്യമുള്ള കമ്മറ്റിയില്‍ അമ്പത് ശതമാനം വനിതകള്‍ ആയിരിക്കണം. ജനപ്രതിനിധിയും വിദ്യാര്‍ഥി പ്രതിനിധിയും ഉണ്ടാവണം.....ഇത് സഹിക്കാന്‍ കഴിയാത്തവര്‍ നമ്മുടെ നാട്ടിലുണ്ട്. ജനങ്ങളെ തങ്ങളുടെ സ്ഥാപനങ്ങളില്‍ അടുപ്പിക്കില്ല എന്ന് വാശിയുള്ളവര്‍.
അത്തരക്കാര്‍ക്കുള്ള മറുപടി നാം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ജനകീയ വല്കരിക്കുക എന്നതാണ്.
പേരാമ്പ്രയുടെ പ്രസക്തി ഇതാണ്.
സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള അനുഭവാല്‍മക മറുപടി

Tuesday, September 28, 2010

ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?





ഞാന്‍ അടുത്തിടെ ഏതാനും ഒന്നാം ക്ലാസുകള്‍ സന്ദര്‍ശിച്ചു.
ഒരു തരം അവഗണനയുടെ മണം , അല്ലെങ്കില്‍ കുട്ടികളുടെ വായനയെ കുറച്ചു കാണല്‍ ,അതുമല്ലെങ്കില്‍ സമയമായില്ലെന്നൊരു തെറ്റിദ്ധാരണ..
മറ്റു ക്ലാസുകളില്‍ വായനമൂല .രണ്ടിലും ഒന്നിലും കാര്യമായി ഒന്നുമില്ല.
കൊച്ചു കുട്ടികള്‍ക്ക് പറ്റിയ വായനാ സാമഗ്രികള്‍ കണ്ടെത്തി നല്‍കാന്‍ അധ്യാപകര്‍ മുതിരണം. അച്ചടിച്ച പുസ്തകങ്ങള്‍ ആണ് വായനാ സാമഗ്രികള്‍ എന്നൊരു വിശ്വാസം നില നില്ക്കുന്നുണ്ടോ. എങ്കില്‍ അത് പൊളിക്കണം. ഈ വഴിക്കൊരു അന്വേഷണം കഴിഞ്ഞ വര്ഷം നടത്തിയിരുന്നു. ഒരു ക്ലസ്റര്‍ പരിശീലനത്തില്‍ അത് പരിചയപ്പെടുത്തുകയും ചെയ്തു.ഒരു മാസം ആവേശത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പല സ്കൂളിലും നടന്നു. ചില സ്കൂളുകള്‍, ബി ആര്‍ സി കള്‍ ഇപ്പോഴും ആ പ്രവര്‍ത്തനം തുടരുന്നുണ്ട്..അത് നല്ല കാര്യം. നന്മകളെ അംഗീകരിക്കണം , പ്രോത്സാഹിപ്പിക്കണം. ഓര്‍മകളെയും അനുഭവങ്ങളെയും ഉണര്ത്തിയെടുക്കണം.

ഇതാണ് കുരുന്നു വായനക്കാര്‍ക്ക് വേണ്ടി ചെയ്യേണ്ടത്.
  • നല്ല കൊച്ചു കഥകള്‍ കണ്ടെത്തുക. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്നവ,
  • കൊച്ചു കൊച്ചു വാക്യങ്ങള്‍
  • മനോചിത്രം രൂപീകരിക്കാന്‍ കഴിയുന്നവ
  • അതില്‍ അവര്‍ക്ക് താല്പര്യം ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഘടകം വേണം
  • ഭാവന കണക്കിലെടുക്കണം
  • ഓര്‍ത്തു വെക്കാന്‍ മനസ്സില്‍ തട്ടുന്ന ഒരു തുണ്ട് സംഭവം ഉള്ളവ
  • അവ ഒരു ചാര്‍ട് പേപ്പറില്‍ എഴുതി ക്രയോന്‍സ് ഉപയോഗിച്ചു ചിത്രവും നിറവും നല്‍കിയാല്‍ മതി
  • പേജിന്റെ വലിപ്പം അധികമാകരുത്‌.
  • (ബോധവത്കരണ പുസ്തകം ആക്കരുതേ, സന്മാര്‍ഗഭാരമുള്ളവ ഉപദേശ തൊങ്ങലിട്ടവ ഒക്കെ വേറെ ഉണ്ടല്ലോ നാട്ടില്‍..എന്നാല്‍ നന്മയുള്ള മനസ്സുകള്‍ കണ്ടെത്തുന്ന കഥയില്‍ സാമൂഹ്യ മൂല്യങ്ങള്‍ ലയിച്ചിട്ടുണ്ടാവും. അത് മതി.)
ഇനി കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ മുഷിയാനും കീറാനും സാധ്യതയുണ്ട്. അത് പരിഹരിക്കണം.
സുതാര്യമായ വീതികൂടിയ സെല്ലോ ടേപ്പ് വാങ്ങാന്‍ കിട്ടും.അത് ശ്രദ്ധയോടെ പേജിന്‍ ഇരു വശവും നിറഞ്ഞു ഒട്ടിച്ചാല്‍ മതി..
ക്ലാസില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയും കഥകള്‍ രൂപീകരിക്കാം.
ബിഗ്‌ ബുക്കുകള്‍ ആയി ഇവയ്ക്കു മാറാനും കഴിയും.( വലിയ താളില്‍ എഴുതണം)

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ബി ആര്‍ സി തയ്യാറാക്കിയ വായനാ സാമഗ്രികള്‍ ബഹു : വിദ്യാഭാസ സാംസ്കാരിക വകുപ്പ് മന്ത്രി താല്പര്യത്തോടെ വായിക്കുന്നതാണ് ചിത്രത്തില്‍.
എന്ത് കൊണ്ടാണ് നാം കുട്ടികളുടെ വായനയെ പറ്റി കൂടുതല്‍ അസ്വസ്ഥര്‍ ആകാത്തത് .
വായിച്ചു വളര്‍ന്നവരല്ലേ നാം.

ഇന്നത്തെ ചിത്രം


കാഞ്ഞിര പ്പൊയില്‍ സ്കൂള്‍-കാസറകോട്. ജൂണ്‍ -അഞ്ച്.
പാറക്കുളം സംരക്ഷിക്കാന്‍

Sunday, September 26, 2010

കൊട്ടാരം വിട്ടിറങ്ങണം.





ഞാന്‍ കണ്ടു ബുദ്ധന്റെ കണ്ണില്‍ ഒരു നനവ്‌.
മുഖ ശാന്തിയില്‍ ദുരിതം മുറിഞ്ഞ പാടുകള്‍.
ദാരിദ്ര്യം നീറ്റിയ ഹൃദയം
ഇന്നും ഇപ്പോഴും അതേ അസ്വസ്ഥത
ഇത് ബോധഗയ. ലോകത്തിനു വെളിച്ചം പകര്‍ന്ന മഹാബോധി.
ഇത് ബീഹാര്‍...
  • ?
ഒരു ദീപത്തിനു രണ്ട് രൂപ"
അവള്‍ തിരി തെളിയിക്കാന്‍ അനുവാദം യാചിച്ചു നിന്നു.
"അഞ്ച് ദീപം.. പത്തു രൂപാ" നേര്‍ത്ത സ്വരം.
എന്റെ നേരെ നാളം നീട്ടി ,ദീപം ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പകരുമ്പോള്‍ അവളുടെ കണ്ണില്‍ ദുര്‍ബലമായ പ്രകാശം തിരി നീട്ടുന്നുണ്ടായിരുന്നു.
ബോധിവൃക്ഷത്തെ ദീപ നാളം വണങ്ങുമ്പോള്‍ അവള്‍ സ്കൂളില്‍ പോകുന്നുണ്ടോ എന്ന് ആരാണ് ആരാണ് തിരക്കുക

  • ?
  • ഒപ്പം നടക്കൂ
  • ബാല വേലയുടെ നാനാര്‍ഥങ്ങള്‍ .
  • പൂജാദ്രവ്യങ്ങള്‍
    വില്‍ക്കുന്ന കുരുന്നുകള്‍ ..
  • കുപ്പിവള ചന്തം അണിയാനല്ല, വിറ്റു പോറ്റാന്‍..ചുമടുമായി മുടന്തും ശൈശവം..
"മഹാ ഉദ്ബോധനം, ശരണമന്ത്രങ്ങള്‍, മോക്ഷചരിതം സി ഡിയില്‍ എല്ലാമുണ്ട്. വേണോ സര്‍... ഭഗവാന്റെ ഫോട്ടോ ,രൂപം...".വില പേശാനും അറിയാത്ത നിഷ്കളങ്കത.
ചാന്തിന്‍ മുമ്പില്‍ മറ്റൊരു ബാല്യം,
ഇതൊന്നുമല്ല ബുദ്ധന്‍ നിസഹായതയുടെ പുലരിയില്‍ കണി കാണുന്നത്....
വക്കു ചളുങ്ങിയ അലൂമിനിയം പാത്രം നീട്ടി ആക്രാന്തത്തോടെ തീര്‍ഥാടകാര്‍ക്ക് പിന്നാലെ കൂടുന്ന അസംഖ്യം കുട്ടികള്‍. മഹാ ഭിക്ഷു ചെറു ഭിക്ഷാടകരെ കണ്ടു മഹാ സങ്കടം ചങ്കില്‍ നിറച്ചു ചുമരുകളില്‍ നിശ്ചലനായോ ?

അതെ ദര്‍ശനത്തിനു ഏപ്പോഴും ആളുണ്ട്.അപ്പോള്‍ അവരുടെ കാരുണ്യം കൈ നീട്ടി വാങ്ങാന്‍ ഇവിടെ നില്കണ്ടേ? സ്കൂള്‍ അതൊരു കേഴ്വി.
  • ?
തെരുവ് വിട്ടു ഗയയുടെ പിന്നാംപുറത്തേക്ക് പോകാം.
അതാണല്ലോ ബുദ്ധന്‍ പഠിപ്പിച്ചത്.
.അഴുക്കുനീരിന്റെ തീരം .പക്ഷി മൃഗാദികള്‍ക്കൊപ്പം അവരെപ്പോലെ മനുഷ്യ ജന്മങ്ങള്‍.. ചെളിപുരണ്ടു നിറം മങ്ങിയ കുട്ടികള്‍.സ്വന്തമായി സ്വപ്നം പോലും ഇല്ലാത്തവര്‍..കിട്ടിയ പുല്ലും തുണിയും പ്ലാസ്ടിക്കും പിന്നെ പറന്നു പോകാതിരിക്കാന്‍ കണ്ണില്‍ കണ്ടതെല്ലാം ഇതാണ് മേല്‍ക്കൂര..പുല്ലും മണ്ണും കുഴച്ച ചുമരുകള്‍. ഒറ്റമുറി വീടുകള്‍ ..ഓ , ആഗ്രഹങ്ങളാണ് ദുഃഖ കാരണം എന്ന് അങ്ങ് പറഞ്ഞത് ഇവര്‍ക്ക് മഹാ ബോധാമായോ..
  • ?
ഇനി സ്കൂളിലേക്ക്.
നളന്ദയുടെ പാരമ്പര്യമുള്ള ബീഹാര്‍.
ആറ് സ്കൂളുകളാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്..



















ചിലയിടത്ത്
ഒരു ക്ലാസില്‍ നൂറു കുട്ടികള്‍..ഇടുങ്ങിയമുറിയില്‍അടുക്കിവെച്ചപോലെ.തറയില്‍.ആവശ്യത്തിനു ക്ലാസ് മുറിയില്ല.മരത്ത്തനലില്‍ ആണ് മറ്റു ക്ലാസുകള്‍ .കുട്ടികള്‍ പ്ലാസ്ടിക്ക് ചാക്കുമായി വരണം .അതാണ്‌ ഇരിപ്പിടം. പല പ്രായക്കാര്‍.പാഠങ്ങള്‍ ..ചുറ്റും ഉള്ള നൂറു കുട്ടികള്‍ ഇനിയും സ്കൂളില്‍ എത്തിയിട്ടില്ല എന്ന് വാര്‍ഡ്‌ മെമ്പര്‍ പറഞ്ഞു. (സംഖ്യ അതിലും എത്രയോ കൂടുതലാണ്....)ചേര്‍ന്നവരില്‍ തന്നെ കുറെ പേര്‍ വരുന്നില്ല...ഏഴാം ക്ലാസില്‍ കല്യാണം കഴിഞ്ഞ ആറ് പെണ്‍ കുട്ടികള്‍..
മറ്റൊരു സ്കൂളില്‍ ആയിരത്തോളം കുട്ടികള്‍ രജിസ്ടരില്‍.അതില്‍ നാനൂറു പേര് മാത്രം സ്കൂളില്‍.സൌജന്യങ്ങള്‍ ഒന്നും ഗുണഭോക്താവില്‍ എത്തുന്നില്ല..താഴ്ന്ന ജാതിക്കാരുടെ മക്കള്‍..അവര്‍ വന്നില്ലെങ്കില്‍ ആര്‍ക്കാണ് ചേതം
ബി ജി വി എസിന്റെ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു രണ്ട് ശതമാനം കുട്ടികളേ പത്തില്‍ എത്താറുള്ളൂ..
  • ?
പത്രം പറഞ്ഞതും സമാന സത്യം.രണ്ട് ജില്ലകളില്‍ (സമസ്തിപ്പൂര്‍, കല്യാന്പൂര്‍) ആകെ ഒരു ലക്ഷത്തി ഇരുപതിനായിരം കുട്ടികളാണ് ആറ് -പതിനാലു പ്രായ പരിധിയിലുള്ളവര്‍. അതില്‍ പതിനേഴായിരത്തി അഞ്ഞൂറ്റി നാല്പതു പേര്‍ സ്കൂളില്‍ എത്തിയിട്ടില്ല.ആയിരത്തി മുന്നൂറു പേര്‍ ഇടയ്ക്ക് വെച്ച് പഠനം കൊഴിച്ചിട്ടു...(അവലംബം-ദി ടെലിഗ്രാഫ്.സെപ്തം-ഇരുപത്തിമൂന്ന്)
എസ് എസ് എ അതിന്റെ സന്ധ്യയോടു അടുക്കുമ്പോള്‍ ഇതാണ് ബീഹാര്‍..
വിദ്യാഭ്യാസം കുട്ടിയുടെ അവകാശം
ആ ബില്ലിന്റെ ദയ മാത്രമാണ് ഇനി ആശ്രയം.അതും ഔദ്യോഗിക പരിപാടിയായാല്‍ പതിവ് പോലെ ...
ജനതയെ ആകെ ഉണര്‍ത്തണം .അണി നിരത്തണം. അവകാശം പിടിച്ചു വാങ്ങാന്‍ കരുത്തു പകരണം. ഭാരത ജ്ഞാന്‍ വിജ്ഞാന സമതി അതിനുള്ള പുറപ്പാടിലാണ്.
അതാണ്‌ പ്രത്യാശയുടെ ബുദ്ധപൂര്‍ണിമ

Friday, September 24, 2010

പോര്‍ട്ട്‌ ഫോളിയോ -സങ്കല്പമല്ല യാഥാര്‍ത്ഥ്യം


...
തൃത്താലയില്‍ നിന്നും ശ്രീ രാധാകൃഷ്ണന്‍ പരിസ്ഥിതി സൌഹൃദപരമായ പോര്‍ട്ട്‌ ഫോളിയോ കാരിയര്‍ ബാഗ് വികസിപ്പിച്ച ഒരു മാതൃക പരിചയപ്പെടുത്തുന്നു. ചിത്രം നോക്കുക
പുതിയ സാധ്യതകള്‍ ടീച്ചര്‍മാര്‍ അന്വേഷിക്കുന്നു എന്നതിന്റെ തെളിവാണിത്.ഒപ്പം കുട്ടികളുടെ രചനകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കിത്തുടങ്ങുന്നതിന്റെ ലക്ഷണവും.
വൈവിധ്യമുള്ള പോര്‍ട്ട്‌ ഫോളിയോ ബാഗുകള്‍ പലയിടത്തും വികസിപ്പിക്കുന്നു.
(ചൂണ്ടുവിരല്‍ ഇതിനോടകം തങ്കയം സ്കൂളിലെയും ചെറുവതൂരിലെയും ചിറ്റാരിക്കലിലെയും കണിയാപുരത്തെയും ചങ്ങനാശേരിയിലെയും വര്‍ക്കല ശ്രീനിവാസ് പുരം സ്കൂളിലെയും പോര്‍ട്ട്‌ ഫോളിയോ ബാഗുകള്‍/ ഫയലുകള്‍ പങ്കിട്ടു.)
  • പേപ്പര്‍ ഫയലുകള്‍ ( ചാര്‍ട്ട് മടക്കി ഉണ്ടാക്കിയതും കാര്‍ഡ് ബോര്‍ഡ് കൊണ്ടുള്ളതും )
  • പ്ലാസ്ടിക് ഫയലുകള്‍ (സുതാര്യമായത്.)
  • പത്രം കൊണ്ടുള്ളത്.( തൃത്താല മോഡല്‍)Bulleted List
  • ഉപയോഗിച്ച ഫ്ലക്സ് ബോര്‍ഡുകളുടെ പുനരുപയോഗ സാധ്യത അന്വേഷിക്കുന്നവ ( വര്‍ക്കല മോഡല്‍)
  • തുണി ഉപയോഗിച്ചുള്ളത് (കണിയാപുരം മോഡല്‍)

ഇനിയും ധാരാളം രീതികള്‍ വികസിക്കണം. കൂടുതല്‍ കാലം സൂക്ഷിക്കാന്‍ പറ്റിയതല്ലേ കൂടുതല്‍ നല്ലത്?
എന്താണ് പോര്‍ട്ട്‌ ഫോളിയോ( ഒരു ലക്കത്തില്‍ ചൂണ്ടുവിരല്‍ ഈ ചോദ്യം ഉന്നയിച്ചിരുന്നു. നിര്‍വചനവും- പഴയ പോസ്റ്റുകള്‍ നോക്കുക. )

എന്താണ് പോര്‍ട്ട്‌ ഫോളിയോ ബാഗില്‍/ ഫയലില്‍ ഉള്‍പെടുത്തെണ്ടത് ?,
കൃത്യമായ ഉത്തരം ഇല്ല. എന്നാല്‍ ഉത്തരം ഉണ്ട് താനും. അത് എന്ത് ലക്‌ഷ്യം എന്നതിനെ ആശ്രയിച്ചിരിക്കും.
പല തരം പോര്‍ട്ട്‌ ഫോളിയോകളെ കുറിച്ച് അക്കാദമിക ലോകം ചര്‍ച്ച ചെയ്യുന്നു. അവയില്‍ പ്രധാനപ്പെട്ടത്..
  • ഷോ കെയ്സ് പോര്‍ട്ട്‌ ഫോളിയോ ആണ് അതില്‍ ഒരിനം. കുട്ടിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുംഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുത്തു സൂക്ഷിക്കും.പൂര്‍ണതയുള്ളവ. അധ്യാപികയും കുട്ടിയുംകൂടിയാലോചിച്ചാണ് ഇനങ്ങള്‍ തീരുമാനിക്കുക.
  • പ്രക്രിയാ പോര്‍ട്ട്‌ ഫോളിയോ -കുട്ടിയുടെ ചിന്ത പ്രതിഫലിപ്പിക്കുന്ന ഉല്പന്നങ്ങളും രേഖകളും. എങ്ങനെ വിവിധങ്ങളായ അറിവുകളെയും കഴിവുകളേയും സംന്വയിക്കുച്ചു ഉപയോഗിക്കുന്നുഎന്നതിന്റെ തെളിവ്. സ്വയം തിരിച്ചറിഞ്ഞു മുന്നേറുന്നതിന്റെ സാക്ഷ്യങ്ങള്‍.
  • ഡോക്യുമെന്റെഷന്‍ പോര്‍ട്ട്‌ ഫോളിയോ -പഠനത്തിന്റെ ഡോക്യുമെന്റെഷന്‍. തുടക്കം മുതല്‍ ( ആദ്യആലോചന, കരടുല്പ്പന്നം.എഡിറ്റ്‌ ചെയ്തത്. റിഫൈന്‍ ചെയ്തത്.ഒക്കെ ഉണ്ടാകും)
നമ്മള്‍ക്ക് വേണ്ടത് എന്താണ്.
  • കുട്ടിയുടെ സ്വന്തംപ്രയത്നം പ്രതിഫലിക്കുന്നവയും (ഒരേ ഉല്‍പ്പന്നത്തിന്റെ രൂപീകരണ പ്രക്രിയയില്‍നിന്നും )
  • കുട്ടിയുടെ പുരോഗതി പ്രകടമാക്കുന്നവയും (വ്യത്യസ്ത കാലയളവിലെ സമാനമായ രചനകള്‍..)
  • കുട്ടിയുടെ നേട്ടം വ്യക്തമാക്കുന്നവയും ഉള്‍പെടുത്താം ( നിശ്ചിത കാലയളവിലെ മികച്ചത്
ഓരോ വിഷയത്തിന്റെയും സ്വഭാവം പരിഗണിച്ചു അധ്യാപികമാര്‍ തീരുമാനിക്കട്ടെ. അമിതമായ പിടിവാശി വേണ്ട.നല്ല രീതികള്‍ വികസിച്ചു വരണം.അതിനു നാം വഴിയോരുക്കണം
പോര്‍ട്ട് ഫോളിയോ സൂക്ഷിപ്പ് ..
ഏതായാലും ക്ലാസില്‍ ഉണ്ടാകുന്നതെല്ലാം പോര്‍ട്ട്‌ ഫോളിയോ ബാഗില്‍ കിടക്കട്ടെ എന്ന സമീപനം വേണ്ട.
അടുക്കും ചിട്ടയും ഉണ്ടാകണം.എന്തെല്ലാമാണ് ഉള്ളിലുള്ളത് എന്ന് അറിയാന്‍ കഴിയണം.(ഉള്ളടക്ക സൂചനകള്‍ വേണം.)
കാലം പ്രധാനം. ഇതു ഉല്‍പന്നമാമെങ്കിലും തീയതി കാണിക്കണം.എങ്കിലേ വളര്‍ച്ച മനസ്സിലാകൂ.
ശക്തമായ അനുബന്ധ തെളിവുകളും ആകാം.
മുന്നൊരുക്കം
യൂനിറ്റ് ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ പോര്‍ട്ട്‌ ഫോളിയോ ഇനങ്ങള്‍ തീരുമാനിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ ക്രമേണ പോര്‍ട്ട്‌ ഫോളിയോ ഇനം തീരുമാനിക്കണം.
ഉപയോഗം
വെറുതെ ഇവ സൂക്ഷിച്ചിട്ടു കാര്യമില്ല. വിശകലനം ചെയ്യണം..ക്ലാസ് നേട്ടങ്ങള്‍ തുടരണം. പ്രശ്നങ്ങള്‍ മാറി കടക്കണം. രക്ഷിതാക്കളുമായി പങ്കിടണം.
ഗുണ നിലവാരമുള്ള വിദ്യ ഭ്യാസം കുട്ടിയുടെ അവകാശം .അതിലേക്കു ഒരു ചുവടു വയ്പ്പാനു പോര്‍ട്ട്‌ ഫോളിയോയും നിരന്തര വിലയിരുത്തലും.
----------------------------------------------------------------------------------------
ഇന്നത്തെ ചിത്രം.


കാസര്‍ഗോട് കാഞ്ഞിരപ്പോയില്‍ സ്കൂളില്‍ നിന്നും
( ചാന്ദ്രദിനം )

Thursday, September 23, 2010

ഇതുതന്നെയാണ് പഠനം ...ഇതുതന്നെയാണ് വിലയിരുത്തലും

..
.
. ...
ബേക്കല്‍ സ്കൂളിനെ അഭിമാനത്തോടെ വീണ്ടും ചൂണ്ടു വിരല്‍ ആദരിക്കുന്നു. തീരവാണി ബ്ലോഗ്‌ തുടങ്ങിയതിനല്ല. അവര്‍ ആരംഭിച്ചു തെളിച്ചം കാട്ടിയ വഴി കേരളത്തിനു സ്വീകാര്യം. ഒന്നാമത്തെ ചിത്രം നോക്കൂ. പരാധീനതകള്‍ കൊണ്ട് അവഗണിക്കപ്പെട്ട ഒരു സ്കൂള്‍. നാല് വര്ഷം കൊണ്ട് മിന്നി ത്തിലങ്ങി. പാര്ശ്വവത്കരിക്കപ്പെട്ടവരായ തീരവാസികളുടെ മക്കള്‍ പഠിക്കാന്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കാന്‍ നാരായണന്‍ മാഷ്‌ക്ക് കഴിഞ്ഞു.പൊതു വിദ്യാലയം ശക്തിപ്പെടുത്താന്‍ പ്രയത്നമാണ് വേണ്ടത് .അത് ക്ലാസില്‍ സംഭവിക്കണം. നന്നായി പഠിപ്പിക്കുക എന്നത് സമരം തന്നെയാണെന്ന് മാഷ്‌ വിശസിക്കുന്നു. നിരന്തര വിലയിരുത്തല്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ ബേക്കല്‍ സ്കൂളില്‍ അതും നൂറു മേനിയില്‍ വിളഞ്ഞു. അതിന്റെ സാക്ഷ്യമാണ് തീരവാണിയില്‍ പോസ്റ്റ്‌ ചെയ്തത്. പരീക്ഷയെ ആഗ്രഹിക്കുന്ന അതില്ലെങ്കില്‍വിദ്യാഭ്യാസം ഇല്ലെന്നു കരുതുന്നവര്‍ക്ക് ഈ സ്കൂളിന്റെ നിരന്തര വിലയിരുത്തല്‍ സമീപനം ഉള്‍ക്കാഴ്ച നല്‍കട്ടെ.
തീരവാണി ഇങ്ങനെ പങ്കിട്ടു.. .


നിരന്തരവിലയിരുത്തല്‍ പഠനത്തോടൊപ്പം തന്നെ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണല്ലോ...ക്ലാസ്സുമുറിയില്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന അന്വേഷണത്തിലായിരുന്നു അധ്യാപികമാരെല്ലാവരും ...സഹായത്തിനു ബി.ആര്‍.സി.ട്രെയിനറായ ആനന്ദന്‍ കൂടിയെത്തിയപ്പോള്‍ പ്രവര്‍ത്തനങ്ങളെല്ലാം ചിട്ടയായി.



സ്വയം വിലയിരുത്തല്‍ ,പരസ്പരം വിലയിരുത്തല്‍ എല്ലാം ഭംഗിയായി നടന്നു ..പഠനത്തെളിവുകളായി കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ..പിന്നെ ഒട്ടും മടിച്ചില്ല .ക്ലാസ് പി.ടി.എ.യോഗം വിളിച്ചു ..അധ്യാപികയുടെ ക്ലാസ്സും കുട്ടികളുടെ പ്രതികരണങ്ങളും അവരുടെ ഉല്‍പ്പന്നങ്ങളും എല്ലാം കണ്ടപ്പോള്‍ രക്ഷിതാക്കളും സമ്മതിച്ചു ...ഇതുതന്നെയാണ് പഠനം ...ഇതുതന്നെയാണ് വിലയിരുത്തലും ...

http://theeravanibekal.blogspot.com/2010/09/blog-പോസ്റ്റ്‌
---------------------------------------------------------------------

പരീക്ഷയില്ലെന്നു ഇനി സങ്കടമില്ല.കുട്ടികള്‍ ഇങ്ങനെ പഠിച്ചാല്‍ മതി.

തിരുവനന്തപുരം:നിരന്തര വിലയിരുത്തല്‍ പ്രയോഗാനുഭവങ്ങള്‍ പങ്കിടാന്‍ ചേര്‍ന്ന ക്ലാസ് പി ടി എ
അക്ഷരത്തെറ്റില്ലാതെ കുട്ടികള്‍ എഴുതണം .എല്ലാവര്‍ക്കും ഒരേ ആവശ്യം .
ടീച്ചര്‍ കുട്ടികളുടെ നോട്ടു ബുക്ക് അമ്മമാര്‍ക് നല്‍കി .
മൂന്നു പേജുകള്‍ ...ദേവിക ഇങ്ങനെ എഴുതുമായിരുന്നില്ല ...മൂന്നാം പേജില്‍ സമ്പുഷ്ട എഴുത്ത്.ടീച്ചര്‍ എഴുതി നല്കിയതാവും.
ഹിമ ടീച്ചര്‍ ടീച്ചര്‍ വേര്‍ഷന്‍ കാണിച്ചു..നല്ല വ്യത്യാസം.ദേവിക കോപ്പി ചെയ്തതല്ല.
ടീച്ചര്‍ പ്രോസെസ്സ് വിവരിച്ചു .
അമ്മമാര്‍ പറഞ്ഞു ,,,ടീച്ചറെ ..പരീക്ഷയില്ലെന്നു ഇനി സങ്കടമില്ല.കുട്ടികള്‍ ഇങ്ങനെ പഠിച്ചാല്‍ മതി...
...ഞങ്ങളും ഇങ്ങനെ പഠിച്ചിരുന്നുവെങ്കില്‍....
ക്ലാസിലെ വലിയ പടവും ,, പോര്‍ട്ട്‌ ഫോളിയോ ബാഗും ... എല്ലാം അവര്‍ക്ക് കണ്ടു മതി വരാത്ത കൌതുകം ...വര്‍ക്ക് ഷീറ്റും വായനാസാമാഗ്രിയും തയാറാക്കാനും അവര്‍ തയാര്‍.

-ആറ്റിങ്ങല്‍ ബി ആര്‍ സി.




Wednesday, September 22, 2010

പരസ്പരം താങ്ങും തണലുമാകുന്ന വിലയിരുത്തല്‍ .



"എനിക്ക് കിട്ടിയത് അരുണ്‍ കുമാറിന്റെ ജീവ ചരിത്ര കുറി പ്പാണ് .ഇതില്‍ പ്രധാനമായത്, ഈ കുട്ടി വിട്ടുപോയത് ഹെലന്‍ കെല്ലരുടെ അച്ഛനമ്മമാരെ കുറിച്ച് പേപ്പറില്‍ എഴുതിയില്ല എന്നതാണ്. . ഇത് കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. കൃതികള്‍ കൂടി എഴുതണം."
-അഭിരാമി.എല്‍ എം എസ് എച് എസ് വട്ടപ്പാറ
"വിഷ്ണു എം എസ് എന്ന കുട്ടിയുടെ ജീവ ചരിത്രമാണ് എനിക്ക് കിട്ടിയത്.ഞാനത് വളരെ മനോഹരമായി വായിച്ചു നോക്കി. ഈ കുറിപ്പില്‍ വ്യക്തി ജീവിതം വളരെ നന്നായി എഴുതിയിട്ടുണ്ട്. അത് കൊണ്ട് ഞാനതിനു എ ഗ്രേഡ് കൊടുത്തു. വ്യക്തി സ്വാധീനവും രചനാപരമായ സവിശേഷതകളും നന്നായി എഴുതിയിട്ടുണ്ട് ഞാന്‍ ആ മൂന്നിനും എ ഇട്ടു കൊടുത്തു. അംഗീകാരം മാത്രം അതില്‍ കുറച്ചേ പരാമര്‍ശിചിട്ടുള്ളൂ. കൊണ്ടാണ് ബി നല്‍കിയത് ....."ഇങ്ങനെ പോകുന്നു വെളിയന്നൂര്‍ പി എസ് എന്‍ എം യു പി സ്കൂളിലെ ഏഴാം ക്ലാസ് കാരുടെ പരസ്പര വിലയിരുത്തല്‍.(മാളവിക, ആതിര ). കരകുളം യു പി എസിലെ ആര്യവിനോദ് , രേഷ്മ എന്നിവരുടെയും വിലയിരുത്തല്‍ അയച്ചു തന്നിട്ടുണ്ട്.

കുട്ടികള്‍ക്ക് വിലയിരുത്തല്‍ പഠനം തന്നെ.അതിനു അവസരം ഒരുക്കണം.പഠനം നടക്കുമ്പോള്‍ സ്വാഭാവികമായി നല്ല ഒന്നാംതരം തെളിവും ഉണ്ടാകും( പഠനം നടന്നില്ലെങ്കിലോ...?) . അതിനാല്‍ ഈ രീതിയില്‍ കുറെ കൂടി മുന്നോട്ടു പോകാം.
പരസ്പര വിലയിരുത്തല്‍-

അത് വെളിച്ചം വഴി തെളിയലുമാണ്.
  • തന്നെയും തന്റെ രചനകളെയും മറ്റുള്ളവരിലൂടെ കാണല്‍.
  • സൂക്ഷ്മ വിശകലനം- ബോധിവൃക്ഷ ജ്ഞാനോദയം. സൂചകങ്ങള്‍ മനസ്സ് ഏകാഗ്രമാക്കാന്‍ .

വാര്‍ത്ത - ശ്രീദേവി,നെടുമങ്ങാട് ബി ആര്‍ സി.
------------------------------------------------------------
പുതിയ ഒരു ഇനം കൂടി ചൂണ്ടുവിരലില്‍. "ഇന്നത്തെ ചിത്രം."

പുലിയില്‍ ഒരു വനം.വനത്തിലൊരു പുലി.


Tuesday, September 21, 2010

ഓരോ കുട്ടിയേയും മികവിലേക്ക് കൈ പിടിച്ചുയര്‍ത്തുന്ന സൈനബ ടീച്ചര്‍








ജി എല്‍ പി എസ് കുമരനെല്ലൂര്‍. സൈനബ ടീച്ചറുടെ കണ്ടെത്തല്‍ അറിയണ്ടേ?
ഒന്നാം ക്ലാസ് വിശേഷം തന്നെ ഇന്നും.

ഈ സ്ലൈഡുകള്‍ ആ ക്ലാസിന്‍ വിശേഷങ്ങള്‍ പറഞ്ഞു തരും.
ഇനിയും ഒത്തിരി നേട്ടങ്ങള്‍ പങ്കു വെക്കാനുണ്ട്. അതൊക്കെ ഉപ ജില്ലയിലെ അധ്യാപകരുടെ മുമ്പാകെ അവതരിപ്പിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ടീച്ചര്‍. ഒരാഴ്ച വിലയിരുത്തല്‍ പ്രയോഗിച്ചു . പൂര്‍ണ തൃപ്തി.


മറ്റാരും പറയാതെ പ്രതികരണ പേജിനു ഒരു സൈനബ ടച് നല്‍കി. അതൊരു മാതൃകയായി. ഇങ്ങനെ വഴി തെളിയിചെടുക്കുന്ന ടീച്ചര്‍മാരെ കുറിച്ച് അഭിമാനിക്കാം.


(ഇന്നലെ ഹരി പറഞ്ഞത് ഇങ്ങനെ" കുട്ടികളെ ഇതുപോലെ ചിന്തിക്കാന്‍ പ്രചോദിപ്പിക്കുമെങ്കില്‍, അവരെ പ്രവര്‍ത്തനോന്മുഖരാക്കാന്‍ അധ്യാപകസമൂഹം നിതാന്തജാഗ്രതപുലര്‍ത്തുമെങ്കില്‍ വിദ്യാഭ്യാസഗതി നേരെതന്നെയെന്ന് നെഞ്ചു വിരിച്ചുപറയാന്‍ നമുക്ക് ചിന്തിക്കേണ്ടിവരില്ലെന്ന് ഈ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തോന്നി." )

വാര്‍ത്ത‍ -വിനോദ്കുമാര്‍,തൃത്താല ബി ആര്‍ സി http://nerintekathal.blogspot.com/

Monday, September 20, 2010

ഒന്നാം ക്ലാസിലെ കുട്ടികള്‍ വളര്‍ത്തിയെടുത്ത സൂചകങ്ങള്‍



ക്ലാസ്സ്‌ ഒന്ന്...യുണിറ്റ് ..പുള്ളിയുടുപ്പ്
നേരം വെളുത്തപ്പോള്‍ മോളുവിനു നല്ല പനി... ഭയങ്കരചൂട്... നല്ല തലവേദനയും....എന്താവും കാരണം?.പ്രതികരണം ..കൊതുകുകള്‍ കുത്തി അസുഖം വന്നതാണ്‌.

ആഖ്യാനം തുടര്‍ച്ച...
മോളുവും അമ്മയും ആശുപത്രിയിലെത്തി അതാ..മുന്നില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു കറുത്ത അഴുക്കു വെള്ളം. കുറെ പുല്ലും വളര്‍ന്നു കിടപ്പുണ്ട് അവര്‍ ഒരുവിധം ആസുപത്രിക്കുള്ളില്‍ കയറി പഞ്ഞിക്കഷണങ്ങള്‍ ..ഒരു മൂലയില്‍.കൂട്ടി ഇട്ടിരിക്കുന്നു... ചുമച്ചു അവിടെയും ഇവിടെയും തുപ്പുന്നവര്‍ ...മരുന്നിന്‍റെ വല്ലാത്ത മണം മോളുവിന്‍റെ അമ്മ പറഞ്ഞു..ആശുപത്രി പോലും! ഇത് വൃത്തിയാക്കി വയ്ക്കാന്‍ ആരുമില്ലേ ..
മോളുവിനു സങ്കടവും ദേഷ്യവും തോന്നി ......
ആഖ്യാനം ഭാവതീവ്രതയോടെ അവതരിപ്പിച്ചു.ഒഴുക്കോടെയും.
വൃത്തിയില്ലാത്ത ആശുപത്രിയും പരിസരവും മനോചിത്രങ്ങളായി കുട്ടികളില്‍ നിറഞ്ഞു.
നമ്മുടെ പരിസരവും നോക്കിയാലോ
എന്തൊക്കെ....എങ്ങനെയൊക്കെ ...ചര്‍ച്ച .
വ്യക്തിഗത ആലോചന .
ടീച്ചര്‍ ഒന്നുമെഴുതത്തവരുടെ അടുത്തെത്തി . ചിന്തയെ നയുന്ന ചോദ്യങ്ങളിലൂടെ ഇടപെട്ടു

  • കാലില്‍ ചെളിയാണല്ലോ അബിന്‍,എങ്ങനെ പറ്റി
  • പൈപ്പിന് താഴെ വെള്ളം ....
  • കൊച്ചു കൊച്ചു സംഭവങ്ങള്‍..വളര്‍ത്തിയെടുത്തു
ഫോര്‍മാറ്റ് വികസിപ്പിച്ചു.
നിരീക്ഷണം ഗ്രൂപ്പില്‍ പങ്കിടല്‍
ടീച്ചര്‍ അവിടെയുമെത്തി കഞ്ഞിപ്പുര എങ്ങനെ
ദേവന്‍...നല്ല വൃത്തി
ആദിത്യന്‍ പറഞ്ഞു
ചാമ്പല്‍ ബക്കറ്റില്‍ വാരി വച്ച്. വെള്ളം അടച്ചു വച്ചു
സൂക്ഷ്മ നിരീക്ഷണം
ഇങ്ങനെ ചര്‍ച്ചയിലൂടെ എഴുതിയത് പരിശോധിക്കാന്‍ സൂചകങ്ങള്‍ രൂപപ്പെട്ടു
അപ്പോള്‍ കുട്ടികള്‍ പറഞ്ഞു.. ഇവിടെ പറയാത്തതും ഞങ്ങള്‍ കണ്ടെത്തി.
ചരടില്‍ അവരുടെ അഭിപ്രായങ്ങള്‍ അക്ഷരങ്ങളായി അവതരിച്ചു.
ഇനി... നല്ലത് എങ്ങനെ സൂചിപ്പിക്കും?
.."സ്റ്റാര്‍ മതി. '
അങ്ങനെ തന്നെ.


ആവണി പറഞ്ഞു..ഞങ്ങള്‍ക്ക്..ദേവന്‍റെ ഗ്രൂപിനെ പോലെയാകാന്‍ ഇനിയും കുറേക്കൂടി എഴുതണം ഞാനാണ് ഏറ്റവും കുറച്ചു കാര്യങ്ങള്‍ എഴുതിയത്,
ആദിത്യന് സന്തോഷം ..ഞാനാണ് കൂടുതലെഴുതിയത്

ടീച്ചര്‍ സ്വയം വിലയിരുത്തി....കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണ ത്തിലേക്ക് നയിക്കാന്‍ ചോദ്യങ്ങള്‍ കൂടുതല്‍ കൃത്യമാവണം
വിലയിരുത്തല്‍ പഠനമായി മാറുന്ന ഒന്നാംതരം ഒന്നാംക്ലാസ് .
ജി.യു .പി .എസ്. മുടപുരം
ടീച്ചര്‍ ..ഹിമ.
റിപ്പോര്‍ട്ട് എത്തിച്ചത് ആറ്റിങ്ങല്‍ ബി ആര്‍ സി ,

Sunday, September 19, 2010

ഏഴാം ക്ലാസ്സിലെ മാധ്യമ പ്രവര്‍ത്തകര്‍.




തുടക്കം

ജൂണ്‍ ആദ്യം
ഏഴാം ക്ലാസ്.ആശയ രൂപീകരണം.ചര്‍ച്ച .തീരുമാനം.
കുട്ടികള്‍ അഞ്ചംഗ ഗ്രൂപ്പായി.
ഒരു ഗ്രൂപ്പിന് ഒരു ദിവസം
ഓരോ ദിവസവും ഓരോ പത്രം.ദിനപ്പത്രം.
പത്ര സ്വരൂപം
എ ഫോര്‍ പേപ്പരാണ് പത്ര സ്വരൂപം.ഇരു വശവും വാര്‍ത്തകള്‍.ക്രയോന്‍സ് ഉപയോഗിച്ചു .മള്‍ടി കളര്‍ പ്രിന്റിംഗ് പോലെ ആകര്‍ഷകം. അകവും ആകര്‍ഷകം തന്നെ..എ ഫോര്‍ സൈസില്‍ ഉള്ള ഫോള്‍ഡറില്‍ പത്രം വരും. ഫോള്‍ഡര്‍ സുതാര്യമാണ്.അതിനാല്‍ പത്രം കീറില്ല, മുഷിയില്ല .വായനയും മുഷിയില്ല .ക്ലാസിലും സ്കൂളിലും പരിസരത്തും നടക്കുന്ന വാര്‍ത്തകള്‍ പത്രം വായനക്കാരില്‍ എത്തിക്കും .

പത്ര സ്വാതന്ത്ര്യം
വിമര്‍ശനങ്ങളും വിലയിരുത്തലുകളും ഉണ്ട്.പത്ര സ്വാതന്ത്ര്യത്തില്‍ അധ്യാപകര്‍ കത്തി വെക്കില്ല.തുറന്നെഴുത്ത്തിനു മടി കുട്ടികളും കാട്ടാറില്ല. സര്ഗാല്‍മകതയ്ക്കും ഇടം.
മുഖ പ്രസംഗം കുട്ടികളുടെ ലോക വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു.
പത്തുമണി പുഷ്പം വിരിയുന്ന പോലെ എന്നും പത്രം -കൃത്യ സമയം പ്രകൃതി നിയമം

എല്ലാ കുട്ടികള്‍ക്കും അവസരം.
പത്രാധിപര്‍ ,ലേഖകര്‍,കത്തെഴുത്തുകാര്‍, സാഹിത്യ രചയിതാക്കള്‍...പല റോളില്‍ മാറി മാറി വര്ഷം മുഴുവന്‍..മറ്റൊന്ന് കൂടി- സ്വന്തം പത്രം ആയതോടെ മുഖ്യധാരാ പത്രങ്ങള്‍ ആഴത്തില്‍ വായിക്കുന്ന ശീലം കൂടി. പത്ര ഭാഷ വിശകലനം ചെയ്യും.
ചെലവു ടീച്ചര്‍ ഗ്രാന്റില്‍ നിന്നും.(എ ഫോര്‍ പേപ്പര്‍,ക്രയോന്‍സ്, ഫയല്‍ ഫോള്‍ഡര്‍..)

വഴി ഒരുക്കുന്നത്
ഏഴാം ക്ലാസിലെ മൂന്ന് ഡിവിഷനിലും എഴുത്തിന്റെയും വായനയുടെയും വിമര്‍ശനാല്മക വീക്ഷണത്തിന്റെയും വഴി ഒരുക്കുന്നത് നമ്മുടെ അബ്ദു റഷീദ് മാഷ്‌. ജി. യു. പി .എസ് kodiyaththur- -കോഴിക്കോട്.

വാര്‍ത്തയും ഫോട്ടോയും-ശ്രി.അബ്ദു റഹ്മാന്‍ (DIET,KOZHIKODE)

അനുബന്ധം
പോര്‍ട്ട്‌ ഫോളിയോ
  • ഈ പത്രങ്ങള്‍ പോര്‍ട്ട്‌ ഫോളിയോ ആയി പരിഗണിക്കാമോ?.
  • ഓരോ കുട്ടിയുടെയും കഴിവിന്റെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന വിധം എങ്ങനെ?
  • ഓരോ കുട്ടിയും സ്വന്തം പത്രം തയ്യാറാക്കണമോ?
  • ഓണത്തിനും പുതുവത്സരത്തിനും ..?
  • അവ ഓരോ കുട്ടിയുടെയും ഫയലില്‍ വെച്ചാല്‍ മതിയോ?

പോര്‍ട്ട്‌ ഫോളിയോ നിര്‍വചനം:
കുട്ടിയുടെ പ്രയത്നത്തെ, പുരോഗതിയെ, പഠന നേട്ടങ്ങളെ പ്രതിനിധീകരിക്കുന്ന സാമഗ്രികളുടെ ശേഖരം.

നിരന്തര വിലയിരുത്തല്‍ സംബന്ധിച്ച
വിശകലനങ്ങള്‍
നിരീക്ഷണങ്ങള്‍
അനുഭവങ്ങള്‍
തെളിവുകള്‍ തുടരും..

Saturday, September 18, 2010

ഗ്രൂപ്പുകള്‍ ആശ്രിതരെ സൃഷ്ടിക്കുന്നോ?







ഞാന്‍ കുറെ ക്ലാസുകള്‍ കണ്ടു. ഗ്രൂപ്പ് വര്‍ക്ക് നടക്കുന്നു. അതില്‍ചില ക്ലാസുകള്‍ അറിഞ്ഞോ അറിയാതെയോ ഒരു പാതകം ചെയ്യുന്നു.
അത് ദാസ്യം പരിശീലിപ്പിക്കുന്നു.
നിഷ്ക്രിയത നട്ട് വളര്‍ത്തുന്നു.
ആശ്രിത സമൂഹത്തെ രൂപപ്പെടുത്തുന്നു.

നിരന്തര
വിലയിരുത്തല്‍ പ്രയോഗിക്കുന്ന കുറെ പേര്‍ക്ക് ഇനിയും ഇക്കാര്യത്തില്‍ തെളിച്ചം വേണം.
അവരെ സഹായിക്കാന്‍ ആരും മുതിരാതിരുന്നാലോ.
ഉദാഹരണം-ഒന്ന്.
ഒന്നാം ക്ലാസ്. ഓരോ ഗ്രൂപ്പിനും ഓരോ വര്‍ക്ക് ഷീറ്റ് വീതം നല്‍കുന്നു. കുട്ടികള്‍ വട്ടം കൂടി ഇരിക്കുന്നു. ഒരാള്‍ വര്ക്ഷീറ്റ് നോക്കുന്നു. . മറ്റു പലര്‍ക്കും തല തിരിഞ്ഞ കാഴ്ച.സമര്‍ത്ഥയായ കുട്ടി വര്‍ക്ക് തീര്‍ക്കുന്നു. ടീച്ചര്‍- എല്ലാരും ചെയ്തോ? . എങ്കില്‍ പറയൂ ..ഒരാള്‍ വിളിച്ചു പറയുന്നു.അത് ടീച്ചറെ തൃപ്തയാക്കി.
ഉദാഹരണം-രണ്ട്.
താഴെ ഉള്ള ചിത്രം .അംഗങ്ങള്‍ വര്‍ക്ക് ഏറ്റെടുക്കുന്നില്ല.
ഉദാഹരണം-മൂന്ന്.
കുട്ടികള്‍ പങ്കു വെക്കുന്നു. രണ്ട് പേര്‍ കേട്ടിരിക്കുന്നു. ഒടുവില്‍ പകര്‍ത്തി എഴുതുന്നു. ബുക്കില്‍ ഓണം ഉണ്ട പ്രതീതി. പക്ഷെ ...

ഗ്രൂപ്പ് അത്തം പോലെ
എല്ലാ പൂക്കള്‍ക്കും അതില്‍ റോള്‍ ഉണ്ട്. അത് തീരുമാനിക്കാതെ അത്തം ഇട്ടാലോ. ഏതു പൂവ് എവിടെ ഏതു ചേരുവയില്‍..... ഇങ്ങനെ മുന്‍കൂട്ടി രൂപകല്‍പന ചെയ്തു മാത്രമേ അത്തം ഇടാനകൂ.
  • എന്താണ് ലക്‌ഷ്യം.(അത് കുട്ടികളുടെ ഭാഷയില്‍ അവതരിപ്പിക്കണം)
  • എന്തൊക്കെയാണ് ചെയ്യേണ്ടത്.
  • ആദ്യം എന്ത് ചെയ്യണം .പിന്നീട് എന്ത് ചെയ്യണം.ഇങ്ങനെ ഗ്രൂപ്പ് പ്രവര്‍ത്തന പടവുകള്‍ഓരോന്നോരോന്നായി പറയണം.(അല്ലെങ്കില്‍ രൂപപ്പെടുത്തണം)
  • ഇനി ഓരോരുത്തരുടെയും ചുമതല ഓരോ പടവിലും എന്തെന്ന് പറയണം.
അങ്ങനെ ചെയ്യുന്ന ടീച്ചര്‍ക്ക് ഗ്രൂപ്പിന്റെ രസതന്ത്രത്തെ കുറിച്ച് വ്യക്തത ഉണ്ടാവണം.
പ്രക്രിയാ
ഗര്‍ത്തങ്ങള്‍ ഉള്ള ടീച്ചിംഗ് മാന്വല്‍ പാടില്ല.
ഉദാഹരണം-നാല്
നാലാം ക്ലാസ്. ഈ വ്യാഴാഴ്ച.പതിനൊന്നു മണി.
കേരളത്തിലെ ഏതു ജില്ലയ്കാണ് കൂടുതല്‍ അയല്‍ ജില്ലകള്‍ ? ഇതാണ് മാഷ്‌ കൊടുത്ത ജോലി.
വ്യക്തിഗതമായി (ഭൂപടം നോക്കി)എഴുതി.പട്ടിക.പലര്‍ക്കും പല ഉത്തരം.
എന്നിട്ട് ഗ്രൂപ്പില്‍ പങ്കു വെക്കാന്‍ പറഞ്ഞു.
കണ്ടെഴുത്ത് ,അതാണ്‌ നടന്നത്. ഇത് അറിവിന്റെ നിര്‍മിതിയല്ല. ഈക്ലാസില്‍ അധ്യാപിക നിങ്ങളാണെങ്കില്‍
  • നിങ്ങള്‍ എന്ത് നിര്‍ദേശം നല്‍കുമായിരുന്നു?.
  • എങ്ങനെ പങ്കു വെച്ചാല്‍ എല്ലവരുടെയും ചിന്ത ഒരേ ധാരയിലാകും?.
  • ഓരോ കുട്ടിയും ബോധ്യപ്പെട്ടു സ്വയം വിലയിരുത്തി തിരുത്തും?.
  • ആദ്യം എന്താണ് എതിനമാണ് പരിശോധിക്കുക?.
  • അന്തിമ ഉത്തരം ആണോ നോക്കേണ്ടത്.?അതോ
  • ചിന്തയുടെയും അന്വേഷണത്തിന്റെയും വഴി പരിശോധിക്കാലോ.?
  • എല്ലാവരും ആ പരിശോധനയില്‍ എങ്ങനെ പങ്കാളിയാകും?
  • അപ്പോഴുണ്ടായ തിരിച്ചറിവ് പൊതു ധാരണ ആക്കുന്നതെങ്ങനെ?
  • ഏതിനം അടുത്ത പരിശോധനയ്ക്ക് വിധേയമാക്കും?.
  • ????????????????????????????????????????????
മറ്റൊരു ടീച്ചര്‍ ചെയ്തത് ഇങ്ങനെ.. ഗ്രൂപിനോട്
  • ഭൂപടം നോക്കിയപ്പോള്‍ ഏതു ജില്ലയുടെ അയല്‍ ജില്ലകള്‍ എളുപ്പം കണ്ടു പിടിക്കാനായി?. അത്എല്ലാവര്ക്കും ആരെ പോലെയാണോ?
  • ഒരു ദിക്കില്‍ നിന്നും പരിശോധിച്ച് വരുന്നതല്ലേ നല്ലത്?.
  • ഓരോ ജില്ലയ്ക്കും ഓരോരുത്തരും കണ്ടെത്തിയ അയല്‍ ജില്ലകള്‍ പറഞ്ഞും ഭൂപടം പരിശോധിച്ച്ബോധ്യപ്പെട്ടും വേണം ഒരു ശരി ഉത്തരത്തില്‍ എത്താന്‍.

മറ്റൊരു ക്ലാസ് ഇങ്ങനെ.
ഒരു ലീഡര്‍ ഉണ്ടാകണം. ഒരാള്‍ കിട്ടിയ ഉത്തരം വായിക്കണം.
യോജിക്കുന്നെങ്കില്‍ ശരി ഇടുക. ഇല്ലങ്കില്‍ ശരി കണ്ടെത്തുക.ആദ്യം തിരുവനന്തപുരം ജില്ലയുടെ അയല്‍ ജില്ലകള്‍ പങ്കിടുക. കൂടുതല്‍ പേരും എഴുതിയത് ഏതെന്നു നോക്കുക.

ഇതില്‍ ഇതാണ് നിങ്ങള്‍ സ്വീകരിക്കുന്ന രീതി?.
കുട്ടിയുടെ ചിന്ത പ്രധാനം. അറിവിന്റെ, ചിന്തയുടെ പങ്കുവെക്കലും കൂട്ടായ അന്വേഷണവും ആണ് ഗ്രൂപ്പിനെ ഒറ്റ ധാരയില്‍ നിര്‍ത്തുക.

  • നിരന്തര വിലയിരുത്തല്‍ നടക്കുന്ന ക്ലാസില്‍ സ്വയം,പരസ്പരം വിലയിരുത്താന്‍ ഒരിടം കൂടിയാണ്ഗ്രൂപ്പ്.
  • അത് ജനാധിപത്യത്തിന്റെ പരിശീലന വേള
  • തുല്യവസരത്ത്തിന്റെ വേദി.
  • അറിവിന്റെ (വിഭവത്തിന്റെ )നീതി പൂര്‍വകമായ വിതരണം നടക്കുന്ന സന്ദര്‍ഭം.
  • അറിവിന്റെ ഉടമസ്ഥത എനിക്കും എന്ന് ആത്മ വിശ്വാസത്തോടെ പറയാന്‍ കരുത്തു പകരുന്നകൂട്ടായ്മ.
  • കൂടുതല്‍ കഴിവിലേക്കുയരുന്ന മുഹൂര്‍ത്തം
അല്പം ജാഗ്രതയോടെ ഇനി ഗ്രൂപ്പ് പ്രവര്‍ത്തനം മാറണം.ക്ലാസ് ക്രമീകരണം ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലെ പോലെ തുടരുന്ന ഏതാനം സ്കൂളുകളും പരിശീലന കേന്ദ്രങ്ങളും ഉണ്ട് .അതും മാറ്റണം.
മാറ്റം- അതിന്റെ പാതയിലായത് കൊണ്ടല്ലേ നാം ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുന്നത്.

(നിരന്തര വിലയിരുത്തല്‍ സംബന്ധിച്ച
വിശകലനങ്ങള്‍
നിരീക്ഷണങ്ങള്‍
അനുഭവങ്ങള്‍
തെളിവുകള്‍ തുടരും..

.

Friday, September 17, 2010

നിരന്തര വിലയിരുത്തല്‍ ക്ലാസുകളില്‍


അധ്യാപികയും അമ്മമാരും പഠന നേട്ടം അനുഭവിക്കുന്നു.

-

കുഞ്ഞോളങ്ങള്‍ നല്‍കിയ വാര്‍ത്ത വായിക്കൂ.


ഇന്ന് എളേരിതട്ട് സ്കൂളില്‍ OSS അവസാന ദിവസം.ഉച്ചക്ക് 2 .30 നു ക്ലാസ് പി ടി എ വിളിച്ചിട്ടുണ്ട്.നിരന്തര വിലയിരുത്തല്‍ അനുഭവങ്ങള്‍ പങ്കു വെക്കാന്‍ .
പോര്‍ട്ട്‌ ഫോളിയോ ബാഗ്
കുട്ടികളുടെ പോര്‍ട്ട്‌ ഫോളിയോ സൂക്ഷിക്കാന്‍ നിലവില്‍ ഫയലുകള്‍ ഉണ്ട് .ഡിസ്പ്ലേ അല്പം കൂടി മനോഹരമാക്കണം .തലേ ദിവസം കണിയാപുരം മാതൃക പരിചയപ്പെടുത്തി ( പോര്‍ട്ട്‌ ഫോളിയോ ബാഗ് നിര്‍മിക്കുന്ന രീതി-ചൂണ്ടുവിരല്‍ വാര്‍ത്ത). ആധ്യാപകര്‍ക്ക് പുതിയ സാധ്യതകള്‍ ഇഷ്ടമായി.തയ്ക്കുന്നതിനു ഏര്പ്പാടക്കി.സ്കൂളിലെത്തിയ എനിക്ക് മുന്നില്‍ പുതിയ മാതൃകയില്‍ സഞ്ചികള്‍
."വലിയ തുക ചെലവയില്ലേ മാഷെ ,എന്തിനാ ഇത്ര ചെലവ്" എന്റെ പ്രതികരണം
"ചെലവില്ലെങ്കിലോ "-അഗസ്റിന്‍ മാഷുടെ മറുപടി .
'വൈകുന്നേരം തുണിക്കടയില്‍ കയറി.പരിചയമുള്ള കട.കടയുടമയെ ആവശ്യം അറിയിച്ചു.
".പാന്റ്സിന്റെയൊക്കെ വേസ്റ്റ് വരുന്ന തുണിയുണ്ട് .സഞ്ചിക്ക് നല്ലതാ.കാശൊന്നും തരേണ്ട "
എനിക്ക് സന്തോഷമായി.തയ്യല്‍ക്കാരന് കൊടുക്കുന്ന കാശു മാത്രമേ ചെലവുള്ളൂ" .സഞ്ചികള്‍ ക്ലാസ്സില്‍ മനോഹരമായി തൂക്കിയിട്ടു .
ഫയലുകള്‍ അതിലേക്ക്‌

അനുഭവങ്ങളുടെ പങ്കുവെക്കല്‍ പുതു മാതൃകകള്‍ക്ക് കാരണമാക്കുന്നു
കുട്ടികളുടെ പോര്‍ട്ട്ഫോളിയോ പരിശോധിക്കുന്ന അമ്മമാര്‍.
ജോബിന്റെ അമ്മ പറഞ്ഞു. .' തെറ്റ് തിരുത്തലിന്റെ ശരിയായ രീതി ഇതാണ് .
കുറിപ്പില്‍ ആദ്യം രണ്ടു വരി മാത്രം എഴുതിയ എന്റെ കുട്ടി അവസാനം എഴുതിയത് വളരെ മെച്ചം "
ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കിയ അമ്മമാര്‍ മനസ്സ് നിറയെ സന്തോഷവുമായാണ് സ്കൂള്‍ വിട്ടുപോയത്.

എളേരിതട്ടുമ്മല്‍ എ എല്‍ പി സ്കൂളിലെ ബിന്ദു ടീച്ചര്‍ അനുഭവം പങ്കിടുന്നു.
രണ്ടാം ക്ലാസ് .ഒരുമിച്ചു നിന്നാല്‍ എന്ന പാഠം. കുറിപ്പ് തയ്യാറാക്കണം .ആദ്യം എല്ലാവരും ഒറ്റക്കിരുന്ന് എഴുതി.പിന്നെ ഗ്രൂപ്പിലേക്ക് . ബിന്‍സിയും രിന്റുവും മനുരാജും ഹരിപ്രിയയും ആയിരുന്നു ഗ്രൂപ്പില്‍. ഗ്രൂപ്പില്‍ അവരവര്‍ അവതരിപ്പിച്ചു.




മനുരാജിനുസംസാരത്തില്‍ അല്‍പ്പം പ്രശ്നമുണ്ട്. എല്ലാ അക്ഷരങ്ങളും പറയാന്‍ കഴിയില്ല . എഴുത്തിലും പിന്നോക്കമാണ്. എങ്കിലും ഗ്രൂപ്പില്‍ അവന്റെ ആശയം അവതരിപ്പിച്ചു .ക്ലാസ്സില്‍ ടീച്ചറുടെ സഹായത്തോടെ ഉണ്ടാക്കിയ സൂചകങ്ങളുടെ വെച്ച് അവര്‍ ചര്‍ച്ച തുടങ്ങി. ആരുടെതാണ് മെച്ചപ്പെട്ടത്.എന്തുകൊണ്ട്...? ഈറ്റവും മികച്ചതിലും ചില കാര്യങ്ങള്‍ ഇല്ല .അവര്‍ കണ്ടെത്തി. ഗ്രൂപ്പില്‍ എഴുതേണ്ട കാര്യങ്ങള്‍ നിചപ്പെടുത്തി. ആരെഴുതും..? ഹരിപ്രിയ ....
മറ്റു മൂന്നുപേരും വിളിച്ചു പറഞ്ഞു. റിന്ടു എഴുതട്ടെ.എന്റെ ഇടപെടല്‍ (ശരിയാണോ എന്ന് അറിയില്ല) എഴുത്തില്‍ അല്പം പിറകിലാണ് റിന്ടു. ഗ്രൂപ്പ് സമ്മതിച്ചു. നിച്ശയിച്ച പ്രകാരം മുട്ടുള്ളവര്‍ പറയുന്നത് അവള്‍ എഴുതി.തെറ്റു വരുമ്പോള്‍ കൂട്ടുകാര്‍ ഇടപെട്ടു.തെറ്റുവോ... മനുപ്രിയയും ബിന്‍സിയും ഇടക്കിടെ എന്നെ നോക്കി .ഒടുവില്‍ നല്ല കുറിപ്പ് ഗ്രൂപ്പില്‍ ഉണ്ടായി
ചിട്ടയായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൂടെ പിന്നോക്കകാരെയും മുന്നോട്ട് നയിക്കാന്‍ കഴിയും .തര്‍ക്കമില്ല.പരസ്പര വിലയിരുത്തല്‍ പഠന മുന്നേറ്റത്തിനു സഹായകമാണ്
കുഞ്ഞോളങ്ങള്‍
http://brcchittarikkal.blogspot.com/

ഗ്രൂപ്പില്‍ ഇടപെട്ട ബിന്ദു ടീച്ചര്‍ വലിയൊരു പ്രശ്നമാണ് തരണം ചെയ്യാന്‍ ശ്രമിക്കുന്നത്. ഓരോ കുട്ടിക്കും പരിഗണന നല്‍കല്‍.‍. ഓരോ കുട്ടിയേയും മികവിലെക്കുയര്ത്തല്‍
.കോട്ടയം ജില്ലയില്‍ ഒരിക്കല്‍ ട്രൈ ഔട്ടിനു പോയപ്പോള്‍ ഒരു രീതി ചെയ്തു നോക്കി. ഗ്രൂപ്പില്‍ എല്ലാവര്ക്കും കളര്‍ സ്കെച് പേന കൊടുത്തു.ഓരോരുത്തരും ഓരോ വാക്യം വീതം എഴുതണം.ഇങ്ങനെ എഴുതുമ്പോള്‍ തെറ്റ് വരുന്നോരെ മറ്റുള്ളവര്‍ തിരുത്തും.ആദിത്യന്‍ എന്ന കുട്ടിയെ ആദ്യം എഴുതാന്‍ പോലും ഗ്രൂപ്പുകാര്‍ സമ്മതിച്ചില്ല.ചാര്‍ട്ട് കൊളം ആകും. അതാണ്‌ പേടി.പിന്നീട് തിരുത്തി സഹായിച്ചു അവര്‍ ഒരു ചാര്‍ടിലെ ഉല്പന്നം പോലെ ഒറ്റ മനസ്സുള്ളവരായ്.മുന്നോട്ടു കുതിച്ചു. പറഞ്ഞു വരുന്നത്. പ്രത്യേക പരിഗണന ഗ്രൂപ്പില്‍ തുല്യാവസരം നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ്.

ക്ലാസുകളിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ ഒപ്പിയെടുത്തു കേരളത്തിനു നല്‍കിയതിലൂടെ chittarikkal ബി ആര്‍ സി ബ്ലോഗിന്റെ വലിയൊരു സാധ്യത ഉപയോഗിക്കുകയാണ്. ഞാന്‍ വാര്‍ത്ത സംസ്ഥാന തലത്തില്‍ എസ് എസ് നടത്തിയ അവലോകന യോഗത്തില്‍ ഇന്ന് പരിചയപ്പെടുത്തി. തീര്‍ച്ചയായും അടുത്ത പരിശീലനത്തില്‍ വാര്‍ത്ത വഴികാട്ടും.

Wednesday, September 15, 2010

വായനയുടെ പച്ച.



സമയം ഒമ്പതര. രാവിലെ സ്കൂള്‍ ഉഷാറായി.കുട്ടികള്‍ പുസ്തക ചങ്ങാത്തം കൂടി. മരചോട്ടിലും ചാര് ബഞ്ചിലും ക്ലാസ് മുറിയിലും വായന .ചിലര്‍ ഉച്ചത്തില്‍ ,ചിലര്‍ മൌനമായി. ചിലര്‍ക്ക് സഹായം വേണം. അടുത്ത ആള്‍ കൂട്ട്.എല്ലാ ക്ലാസ്സുകാരും വായനയിലാണ്. വായന ഒരു സംകാരമാക്കിയ സ്കൂള്‍. പച്ച സ്കൂള്‍ (തിരുവനന്തപുരം)
  • വായന എല്ലാ ദിവസവും.
  • ഒന്നാം ക്ലാസ് മുതലുള്ളവര്‍ വായനയില്‍.
  • എല്ലാവര്‍ക്കും എന്നുംവായിക്കാന്‍ പുസ്തകങ്ങള്‍.





  • വായിച്ചാല്‍ പോര പുസ്തകകുറിപ്പ് എഴുതണം .
  • കുറിപ്പെഴുതിയാല്‍ അത് ചര്‍ച്ച ചെയ്യാന്‍ ഉപയോഗിക്കും.
  • ഉച്ച നേരം പുസ്തക ചര്‍ച്ച.
  • അതും എല്ലാ ക്ലാസ്സിലും.
  • അധ്യക്ഷത വഹിക്കുന്നത്കുട്ടികള്‍.
  • പുസ്തകത്തെ പരിചയപ്പെടുത്തും.
  • പിന്നെ കൂട്ടുകാരുടെ പ്രതികരണങ്ങള്‍.
  • മറുപടി.
  • പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്കും.
പുസ്തക പോലിസ് ഉണ്ട്.പുസ്തകം കുട്ടികള്‍ കേടു കൂടാതെ സൂക്ഷിക്കുന്നുണ്ടോ എന്ന് നോക്കാന്‍.
പുസ്തക ക്ലിനിക് ഉണ്ട്. ഡോക്ടര്‍മാര്‍ കുട്ടികള്‍. രോഗികള്‍ പുസ്തകങ്ങള്‍.അവിടെ ചെറിയ ഓപ്പറേഷനും തുന്നിക്കെട്ടലും. പ്ലാസ്ടര്‍ ഒട്ടിക്കലും...പുസ്തകും പഴയപോലെ കുട്ടികളിലേക്ക് .
മഴവില്ല്
വായിക്കുമ്പോള്‍ ഭാവന ഉണരും .അതൊക്കെ മഴവില്ലില്‍ .ഇരുപതു ലക്കം പിന്നിട്ടു ഈ ഇന്‍ ലാന്റ് മാസിക. ക്ലാസ് മാസികയില്‍ നിന്നാണ് മഴവില്ലിലേക്ക് വരവ്. മഴവില്ലില്‍ നിന്നും കേരളത്തിലെ ബാലമാസികകളിലേക്ക്. യുരീക്കയിലും തളിരിലും മറ്റു ബാലമാസികകളിലും എഴുതുന്നവരാണ് ഇവിടുത്തെ കുട്ടികള്‍.
ചോക്ക് പൊടിയില്‍ (മാതൃഭൂമി) പച്ച സ്കൂളിലെ ദീപാ റാണി ടീച്ചര്‍ വായന എങ്ങനെ അപ്പുവിനെ മാറ്റി എന്നെഴുതിയിരുന്നു. അത് മറ്റൊരു പ്രസിദ്ധീകരണം പുന പ്രസിദ്ധീകരിച്ചു വായനയുടെ ശക്തി എന്ന പേരില്‍.
വായന പ്രോത്സാഹിപ്പിക്കാന്‍ ചെലവില്ല. കുട്ടികള്‍ സ്കൂളില്‍ ഉള്ളിടത്തോളം വായനയുടെയും ലോകത്തായിരിക്കും എന്ന് ഉറപ്പു തരുന്ന സ്കൂള്‍.ഇവെടെയാണ് ശരിക്കും വായനക്കൂട്ടം. ഈ സ്കൂള്‍ വായന മാധ്യമ ശ്രദ്ധ പിടിച്ചെടുത്തു മുന്നേറുന്നു
പേര് പോലെ പച്ച
ഹരിതാഭമായ മനസ്സുള്ള അധ്യാപകര്‍.
വായനയുടെ പച്ചപ്പ്‌ ഏതു സ്കൂളിലും സാധ്യമാണ്.

വായന തുടരും



.

Tuesday, September 14, 2010

എടപ്പാള്‍- സമ്പൂര്‍ണ ബ്ളോഗീകരണ പരിപാടി

ചൂണ്ടുവിരല്‍ അമ്പതാം ലക്കം സ്പെഷ്യല്‍

എടപ്പാള്‍- സമ്പൂര്‍ണ ബ്ളോഗീകരണ പരിപാടി

കേരളത്തിലെ വ്യത്യസ്തമായ ബ്ലോഗ്‌ ആണ് ഇടപ്പാള്‍ ബി ആര്‍ സിയുടെ വിദ്യാലയ വിശേഷങ്ങള്‍.
ചൂണ്ടുവിരലിനു വഴി കാട്ടി.
മറ്റു ഒട്ടേറെ സ്കൂള്‍ ബ്ലോഗുകളുടെ ആവേശം.
അത് പടര്‍ന്നു പടര്‍ന്നു കേരളം ആകെ വ്യാപിക്കും.
വിദ്യാലയ വിശേഷങ്ങളുടെ വിശേഷങ്ങള്‍ സിദ്ദിക്ക് പങ്കിടുന്നു.
  • 2008 ഫെബ്രുവരി മാസത്തില്‍ തുടക്കം
  • കേരളത്തിലെ ആദ്യത്തെ വിദ്യാലയ ബ്ലോഗ്‌
  • ഇത് വരെ 11800 visitors, 220 ബ്ലോഗ്‌ പോസ്റ്റുകള്‍
  • ഏതാനും അധ്യാപകര്‍ പ്രാദേശിക ലേഖകരുടെ റോളില്‍. ഇവര്‍ക്ക് ബ്ലോഗില്‍
  • നേരിട്ട് വാര്ത്തയെഴുതാം
  • കേരളത്തിലെ നിരവധി വിദ്യാഭ്യാസ ബ്ലോഗുകള്‍ പിറവിയെടുക്കാന്‍ പ്രചോദനമായി.
  • മികവ് 2009-സംസ്ഥാന അംഗീകാരം

വന്ന വഴികള്‍
  • ഒരു വിദ്യാലയത്തില്‍ നിന്നും ഒരു അധ്യാപകന് പരിശീലനം
  • പഞ്ചായത്ത് തലത്തില്‍ ഒരു ഐ.ടി. കോര്‍ഡിനേറ്റര്‍
  • താല്പര്യമുള്ള കുട്ടികള്‍ക്ക് പരിശീലനം
  • വി.ഇ.സി. തലത്തില്‍ അവലോകന യോഗങ്ങള്‍
  • എ.ഇ.ഓ /ബി.പി.ഓ /ട്രെയിനര്‍ ഓണ്‍ സൈറ്റ് സപ്പോര്‍ട്ട്(എ.ഇ.ഓ ഒരു ഐ.ടി. വിദഗ്ധനാണ്)

ലക്‌ഷ്യം
  • എല്ലാ വിദ്യാലയങ്ങളിലും പ്രതിദിനം പ്രസിദ്ധീകരിക്കുന്ന ഓണ്‍ ലയിന്‍ വാര്‍ത്താ പത്രികയായി ബ്ലോഗ്‌ മാറുന്നു.
  • കുട്ടികളുടെ സൃഷ്ടികള്‍ എല്ലാ ദിവസവും ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.
  • ബ്ലോഗിന്റെ നിയന്ത്രണം പൂര്ണമായു൦ കുട്ടികള്‍ക്ക് കൈ മാറുന്നു.
  • സ്കൂ ളിലെ എല്ലാ പഠന പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ബ്ളോഗിലൂടെ പങ്കു വെക്കുന്നു
  • സബ് ജില്ലയിലെ മുഴുവന്‍ ക്ലബ്ബുകള്‍ക്കും ബ്ലോഗ്‌ തുടങ്ങി അത്തരത്തില്‍ താല്പര്യമുള്ള കുട്ടികളുടെ ഓണ്‍ലയിന്‍ കൂട്ടായ്മ
  • അധ്യാപകര്‍ക്ക് ടി.എം./പഠന സാമഗ്രികള്‍ മുതലായവ കൈമാറുന്നതിന് അവസരം
എടപ്പാള്‍ :ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ ഉപജില്ലയിലെ ആലങ്കോട് , നന്നംമുക്ക് പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ഉബുണ്ടു ലിനക്‍സ്‌ , ബ്ലോഗിങ് എന്നിവയില്‍ പരിശീലനം നല്‍കി.പരിശീലനപരിപാടി എ.ഇ.ഒ. ശ്രീ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബി.പി.ഒ മുഹമ്മദ്‌ സിദ്ദീക് ആശംസകള്‍ നേര്‍ന്നു.
എ.ഇ.ഒ.ശ്രീ.ഹരിദാസ് ,മൂക്കുതല പി.സി.എന്‍.ജി.എച്.എസ്.എസ്സിലെ അദ്ധ്യാപകന്‍ ശ്രീകാന്ത് , എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.വിദ്യാലയങ്ങളിലെ കമ്പ്യൂട്ടറുകൾ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക ,ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകൾക്കും അവരവരുടെ ബ്ലോഗുകള്‍ തുടങ്ങുക , ഇതിലൂടെ തങ്ങളുടെ വിദ്യാലയങ്ങളില്‍ നടക്കുന്ന വൈവിധ്യമാര്‍ന്നതും, മികവാര്‍ന്നതുമായ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പങ്കുവെക്കുക എന്നിവ ലക്‌ഷ്യം വെച്ചുകൊണ്ട്‌ നടന്ന ക്ലാസ്സില്‍ അധ്യാപകര്‍ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത് . ഇത്തരത്തില്‍ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും തങ്ങളുടെ മികവുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ബ്ലോഗുകളുള്ള സംസ്ഥാനത്തെ ആദ്യ ഉപജില്ല എന്ന ലക്ഷ്യത്തിന് തൊട്ടരികിലാണ് ഇപ്പോള്‍ എടപ്പാള്‍ ഉപജില്ല .
(കൂടുതല്‍ അനുഭവങ്ങള്‍ അവര്‍ പങ്കു വയ്ക്കുമെന്ന് കരുതാം )

ആ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ ചൂണ്ടുവിരലിന്‍ മുകള്‍ വലത്ത് ഭാഗത്തുള്ള വിലാസത്തില്‍ ക്ലിക്ക് ചെയ്യൂ.

(വായനയുടെ പച്ച തുടരും)

"ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറികളല്ല കുട്ടികളുടെ ഉള്ളറകള്‍".







തിരുവനന്തപുരം ജില്ലയിലെ എല്ലാ പ്രൈമറി സ്കൂളുകളിലെയും കുട്ടികള്‍ തയ്യാറാക്കിയ പുസ്തകങ്ങളില്‍ നിന്നും സ്കൂള്‍ പ്രാതിനിധ്യം ഉറപ്പാക്കി തെരഞ്ഞെടുത്ത കഥകളുടെയും കവിതകളുടെയും സമാഹാരങ്ങളുംതിരുവനന്തപുരം ജില്ല പ്രസിദ്ധീകരിച്ചു. ബഹു:വിദ്യഭ്യാസ സാംസ്കാരിക മന്ത്രി പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. (ഫോട്ടോ നോക്കുക)
  • പണ്ട്.(കഥ സമാഹാരം)
  • ഡുംഡും ഡും ഡും പീ പീ (കവിതാസമാഹാരം)
പുസ്തകങ്ങളെ കുറിച്ച് കവി മധുസൂദനന്‍ നായര്‍ പറഞ്ഞതിങ്ങനെ.-
നമ്മുടെ സമൂഹത്തില്‍ നഷ്ടമായ സര്‍ഗാത്മക വിദ്യാഭ്യാസത്തെ, സാമൂഹിക വിദ്യാഭ്യാസത്തെ, സ്നേഹ ഭാവനയുടെ ഗംഗയെ, വീണ്ടും ഒഴുക്കാന്‍ സര്‍വ ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് അക്ഷര പൊടിപ്പുകള്‍ പുറത്ത് വരുന്നത്. പപ്പും ചിറകും വെച്ച് കഴിഞ്ഞാല്‍ പറവകള്‍ വാനില്‍ പായും എന്നുള്ളതിന് തെളിവാണ് ഈ കഥാ സഞ്ചിയില്‍. സ്നേഹത്തിന്റെയും ഭാവനയുടെയും നന്മയുടെയും ഇത്രയധികം ഉറവുകള്‍ കുഞ്ഞുങ്ങളുടെ ഉള്ളിലുണ്ടോ എന്ന് ഞാന്‍ വിസ്മയിച്ചു പോയി ഇവയിലൂടെ സഞ്ചരിച്ചപ്പോള്‍. എത്രയെത്ര കഥകള്‍, അവയില്‍ എത്ത്രയെത്ര ജീവിതങ്ങള്‍ !ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറികളല്ല കുട്ടികളുടെ ഉള്ളറകള്‍ .ഇത് അവരുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്.

സുഗതകുമാരി :
വാക്കുകള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന നാളത്തെ വലിയ കവികളുടെ ഇന്നത്തെ കുഞ്ഞികൊഞ്ചല്‍ ഞാന്‍ കേട്ടു.
ഒരു പാട് സന്തോഷമായി.


.

കാവ്യ സമാഹാരത്തിലെ ആദ്യ കവിത ഇങ്ങനെ തുടങ്ങുന്നു
ഒരു നാക്ക് കൊണ്ട് ഞാന്‍ ഒരു കോടി കാതു ഉണര്‍ത്തും.
ഒരു വാക്കു കൊണ്ട് ഞാന്‍ ഒരു കോടി നാട് ഉണര്‍ത്തും

. ഈ കവിതയാണ് സന്ദേശം

ഓരോപാട് സന്തോഷം തരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാതോര്‍ക്കാം .അതിനു സമയം വൈകിയിട്ടില്ല
( വായനാ വാര്‍ത്ത‍ തുടരും )

Sunday, September 12, 2010

.എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍






‍അത്വുജ്വലമായ ഒരു ചടങ്ങ്.സെപ്തംബര്‍ എട്ടിന് തിരുവനന്തപുരം ജില്ലയില്‍ നടന്നു. സ്കൂളുകളില്‍ നിന്നും പ്രസിദ്ധീകരിച്ച ഏഴുനൂറു പുസ്തകങ്ങളുടെ പ്രദര്‍ശനം. എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍.! അതും ക്ലാസ് വായനയുടെയും പഠന പ്രക്രിയയുടെയും ഉല്പന്നം. പ്രൈമറി ക്ലാസുകളിലെ കുട്ടികളാണ് എഴുത്തുകാര്‍..
ബഹു: വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ആ പുസ്തക വസന്തം ആസ്വദിക്കുന്ന ചിത്രമാണ് കാണുന്നത്.

മൂന്ന് വര്ഷം മുമ്പ് രണ്ടാം ക്ലാസില്‍ ആരംഭിച്ച വായനാ പരിപാടി- വയമ്പ്. അത് വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ കാട്ടിയ സവിശേഷമായ താല്പര്യം കുട്ടികളെ എഴുത്തുകാരും വായനക്കരുമാക്കി.ഇപ്പോളെല്ലാ ക്ലാസുകളിലും വയമ്പുണ്ട്‌.
വയമ്പ് വിശേഷങ്ങള്‍ -പ്രക്രിയ.
  • ഓരോ കുട്ടിക്കും വായന കാര്‍ഡു.
  • കഥയുടെ കരളിലേക്ക് പിടിച്ചെടുക്കുന്ന അവതരണം.
  • ആദ്യ ഭാഗം /നിര്‍ണായക മുഹൂര്‍ത്തം കഴിഞ്ഞു ബാക്കി എന്തെന്ന് പ്രവച്ചിക്കല്‍
  • സ്വന്തം കഥയാക്കി മാറ്റല്‍(രചന).ഗ്രൂപ്പില്‍ അത് പങ്ക് വക്കല്‍.
  • പൊതു അവതരണം.(വായന)
  • മൂല കഥയുമായി. ഒത്തു നോക്കല്‍.(വായന)
  • ചര്‍ച്ചയും വിശകലനവും.
കൃത്യമായ ദിശാബോധം നല്‍കുന്ന ഹാന്‍ഡ് ബുക്ക്
വിലയിരുത്തല്‍ ഷീറ്റുകള്‍.
ഫീഡ് ബാക്ക് ശേഖരിക്കാന്‍ സംവിധാനം.
ചെയ്തു കാട്ടിയുള്ള അധ്യാപക പരിശീലനം.
തുടര്‍ന്ന് മൂന്നാം ക്ലാസിലേക്ക്.
പ്രക്രിയയിലും വളര്‍ച്ച.പ്രവര്‍ത്തനങ്ങളിലും.
  • വഴികാട്ടി കാര്‍ഡുകള്‍.
  • പുസ്തക കുറിപ്പുകള്‍
  • പുനരാവിഷ്കാരങ്ങള്‍.
  • പുസ്തക പോലീസ്
  • പുസ്തക ക്ളിനിക്.
  • നിലവാരത്തിനനുസരിച്ച പുസ്തകങ്ങള്‍.
  • പുസ്തക രചന.
  • പ്രകാശനം.
  • പ്രാദേശിക എഴുത്തുകാരുടെ വിലയിരുത്തല്‍.
  • അമ്മമാരുടെയും അധ്യാപകരുടെയും ക്ലസ്റര്‍
  • വായനയുമായി ബന്ധപെട്ടുണ്ടായ ഉല്പന്നങ്ങളുടെ പ്രദര്‍ശനം. ബി ആര്‍ സി യില്‍.
  • തനിമയാര്‍ന്ന ഒട്ടേറെ പരിപാടികള്‍..
പലര്‍ക്കും വായന എന്നത് വായനാ വാരം കൊണ്ട് അവസാനിക്കുന്ന ഒരു പ്രവര്‍ത്തനം.
വായന ചില സീസണില്‍ മാത്രം കുറച്ചു കുട്ടികളെ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പരിപാടിയല്ല.
അതൊരു സാംസ്കാരിക ഇടപെടലാണ്.ഒരു കുട്ടിയേയും ഒഴിച്ച് നിറുത്താത്ത ഒന്ന്.നൈരന്തര്യമുള്ളത്.
ഓരോ സ്കൂളിനും അഭിമാനിക്കാവുന്ന പരിപാടി.
തിരുവനന്തപുരത്തെ ജൈവ വായന .വ്യാപിക്കണം അതിനു മുന്‍കൈ എടുക്കാന്‍ എന്നാണു നിങ്ങള്‍ തയ്യാറാവുക.?
( വായനാ വാര്‍ത്ത‍ തുടരും )

വളരുന്ന പഠനോപകരണം- സാധ്യതയോ ബാധ്യതയോ? സംവാദം -തുടരുന്നു... .







ഇതാ കോഴിക്കോട് കൊടല്‍ സ്കൂളില്‍ നിന്നൊരു വളരുന്ന പഠനോപകരണം.രണ്ടാം ക്ലാസിലെ പടര്‍ന്നു പടര്‍ന്നു എന്ന പാഠം.മുന്‍ പാടത്തില്‍ മൂന്ന് ഭാവങ്ങളില്‍ അഭിനയിച്ച അതെ മരമാണ് ഇപ്പോള്‍ പുതിയ റോളില്‍.മത്തന്‍ കൂടി രംഗത്തെത്തിയിരിക്കുന്നു.(മത്തനില വെട്ടാന്‍ ശരിക്കുള്ള മത്തനില തന്നെ ഉപയോഗിച്ചു കട്ട് ഔട്ട് ഉണ്ടാക്കാമല്ലോ.ആര്‍ടിസ്റ്റ് വരണോ?ടി ടി സി കാലത്ത് ഇതൊക്കെ പരിശീലിച്ചതല്ലേ.)
ടീച്ചര്‍ വേര്‍ഷന്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് സ്വന്തം എഴുത്തും ഗ്രൂപ്പ് എഴുത്തും ഇതുമായി താരതമ്മ്യം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകം.
കോഴിക്കോട് DIET ലെ ശ്രി അബ്ദു റഹ്മാന്‍ അയച്ചു തന്നത്.

Saturday, September 11, 2010

വളരുന്ന പഠനോപകരണം- സാധ്യതയോ ബാധ്യതയോ? സംവാദം -തുടരുന്നു....


മഹേഷ്‌ അയച്ചു തന്ന ചിത്രം.ബിഗ് പിക്ച്ചറിന്റെ മറ്റൊരു സധ്യത വെളിവാക്കുന്നു. ഗണിത പഠനം ആഖ്യാന സന്ദര്‍ഭത്തില്‍ ലയിപ്പിച്ചു നടത്താന്‍ കഴിയും.ഒന്നാം ക്ലാസിലെ ആനയുടെയും ആമയുടെയും യാത്ര. വേലി കെട്ടാനുള്ള ഈറ കൊണ്ട് പോകുന്ന രംഗത്തിലെ ഗണിതം. (ആനയുടെ ചിത്രം ചോക്ക് കൊണ്ട് വരച്ച ശേഷം ടീച്ചര്‍ വെട്ടി എടുത്തതാണ്. നല്ല ചന്തം. ഇല്ലേ?
ഇലയും പൂവും കായുമൊക്കെ ചുറ്റിനും ഉണ്ടല്ലോ.അത് ഉപയോഗിച്ചു കട്ട് ഔട്ട് ഉണ്ടാക്കവുന്നത്തെ ഉള്ളൂ..കുട്ടികള്‍ ഭാവന കൂട്ടി ചേര്‍ത്തുകൊള്ളും.)
നാരായണന്‍ മാഷിന്റെ അനുഭവം പാഠം നാല്പത്തഞ്ചില്‍.


അറിയിപ്പ്.
ചിട്ടാരിക്കല്‍ ബി ആര്‍ സി ബ്ലോഗ്‌ തുടങ്ങി. http://brcchittarikkal.blogspot.com/ ഇതാണ് വിലാസം .ക്ലിക്ക് ചെയ്യൂ..

.പഠനോപകരണം- സാധ്യതയോ ബാധ്യതയോ?-സംവാദം -2






ബേക്കല്‍ ഫിഷറീസ് ഗവ: എല്‍ പി സ്കൂളില്‍ നിന്നും നാരായണന്‍ മാഷ്‌ :
വളരുന്ന പഠനോപകരണം ഇവിടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ഉണ്ട്. മുതിര്‍ന്ന ക്ലാസില്‍ കുട്ടികള്‍ കൂടുതല്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു. ചിത്രത്തില്‍ കാവ്യ വൃക്ഷമാണ് കാണുന്നത്. എല്ലാ കുട്ടികളുടെയും കവിതകള്‍ ഒരേ സമയം പ്രകാശിപ്പിക്കാന്‍ ഈ സാധ്യത ഉപയോഗിച്ചു. ചിത്രീകരണ സഹിതമുള്ള അവതരണവും നടത്തുന്നു.കുട്ടികള്‍ ആശയങ്ങള്‍ ആവിഷ്കരിക്കാനും ഇത് ഉപയോഗിക്കും.
( നിഥിന്‍ ഇന്നലെ ചോദിച്ചു "എന്താണ് ബിഗ്‌ പിക്ചര്‍? "
ഇതൊരു വലിയ പ്രദര്‍ശന ബോര്‍ഡ് ആണ്. ജീവജാലങ്ങളുടെ ചെറിയ കട്ട് ഔട്ട് ഇതില്‍ ഫിക്സ് ചെയ്യും.ഓരോ പാഠത്തിനും അനുസരിച്ച്. സന്ദര്‍ഭം മാറുമ്പോള്‍ പുതിയ കഥാ പാത്രങ്ങള്‍ വരും.കൂട്ടിചേര്‍ക്കലും ഒഴിവാക്കലും നടത്താം.ഈ ബ്ലോഗില്‍ ഇതിനു മുമ്പ് മൂന്ന് തവണ ബിഗ് പിക്ചര്‍ പരാമര്‍ശിച്ചു. എങ്കിലും വിശദീകരിച്ചില്ല.)
നിതിന്റെ പ്രതികരണം വായിക്കൂ. സ്കൂള്‍ ദിനങ്ങള്‍ സന്ദശിക്കൂ. ഇവിടെ ക്ലിക്ക് ചെയ്യക