ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, September 11, 2019

ബഹുഭാഷകളുളള ക്ലാസുകള്‍ നേരിടുന്ന പ്രശ്നങ്ങളും മാതൃഭാഷയും

വയനാട് വൈവിധ്യമുളള ഗോത്രഭാഷകളാല്‍ സമ്പന്നമാണ്. വിവിധ ഗോത്രഭാഷകള്‍ വീട്ടുഭാഷയായിട്ടുളള കുട്ടികള്‍ പൊതുവിദ്യാലയത്തിലെത്തുന്നു. പക്ഷേ, അവിടെ ഇതരഭാഷയായ മലയാളത്തിലാണ് പാഠങ്ങള്‍. കുട്ടി ഭാഷാപ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഗോത്രഭാഷയുടെ വൈവിധ്യം മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന കഥകള്‍ വായിക്കുക.
1.
ഗിര്‍ര്‍ര്‍...
മണിക്കുന്ന് മലെന്ത നിന്ത് ഗിര്‍ര്‍ര്‍
നെ്രി അലറത് ഗിര്‍ര്‍ര്‍
മെന്റിക എ്ഞ്ചത്
യാറും ആ മലെല് ഹെത്തത്കാണെ ഗിര്‍ര്‍ര്‍
മോഡ നെ്രിനെ പെ്റ്റിസലെ തീര്‍മാനിച്ചത്ത്
പഞ്ഞിമേഖനെ ഹറാശ്ശിബ്ട്ടത്ത്
ആടായും മാനായും പഞ്ഞിമേഘ പോത്തു
ഹായ്.. ആടിനെ കെ്ണ്ടോട്ടു നരി്ക് പൂതി
ഒന്തോട്ടോ
ഒറ്റസാട്ട
തെക്കുറ്റി കളഗേക്ക്
ശിര്‍ര്‍ര്‍
( കാട്ടുനായ്ക്ക )

2.
ഗിര്‍ര്‍ര്‍
മണിക്കുന്ന് മലണ് ഗിര്‍ര്‍ര്‍
നരിയത് കറയ്്ന്ത് ഗിര‍ര്‍ര്‍
എല്ലാവരും പേടിച്ചേ
ആരും മലേല് കേറാണ്ടിരിക്കിണ്ടിയത് ഗിര്‍ര്‍
ആകാശം നരിയെ പറ്റിക്കണ്ടി തീരുമാനിച്ചിക്ക്ണി
പഞ്ഞിമേഘത്തെ പറത്തിവിട്ടഞ്ഞാ
ആടായും മാനായും പഞ്ഞിമേഘമൊക്കെ പോയ
ആയ്, ആടിനെ കണ്ടപ്പ നരിക്ക് മറം
ഇന്നിറ്റോ
ഒറ്റച്ചാട്ടം
തലകുത്തി തായക്ക്
ശിിര്‍ ര്‍ര്‍
(തച്ചനാടന്‍മൂപ്പന്‍)
3
ഗിര്‍ര്‍ര്‍
മണിക്കുന്ന് മലെല് നിന്ന് ഗിര്‍ര്‍ര്‍
നെരിയാണ് കരയിനത് ഗിര്‍ര്‍ര്‍
ആള്‍ക്കാറ് പേടിക്കും
ആറും ആ മനെല് പൊകാണ്ടിരിക്കുവാമാണ് ഗിര്‍ര്‍ര്‍
ആകാശം നരിയെ പറ്റിക്കുവം തീരുമാനിച്ച്
പഞ്ഞിമേഘങ്ങളെ പറത്തിവിട്ട്
ആടായും മാനായും പഞ്ഞിമേഘങ്ങള് പെയ്യ്
ഹായ് ആടിനെ കണ്ട് നെരിക്ക് കൊതി എന്ന്ത്ത്
ഒറ്റച്ചാട്ടം
തലകുത്തി താളേക്ക്
ശിര്‍ര്‍ര്‍
( കുറുമ)
4 പണിയഭാഷയിലുളളതാണ് മുകളിലെ ചിത്രീകരണത്തിലുളളക്
ചൂച്ച നിന്ന പേരെന്തായി? ( പണിയ )
നിന്ന എശറുയാന? (കാട്ടുനായ്ക്ക)
നിന്റെ പേരെന്താണ് എന്നാണ് ചോദ്യം.
ഊരാളി ഭാഷയില്‍ അമ്മന്‍ എന്ന പദം ഉപയോഗിക്കുന്നത് അച്ഛന്‍ എന്ന അര്‍ഥത്തിലാണ്. അമ്മ എന്നതിന് അബ്ബെ എന്നും പറയുന്നു. അടിയര്‍ അവ്വെ എന്നാണ് അമ്മയെ സൂചിപ്പിക്കുന്നത്.
ഈ കുട്ടികളിരിക്കുന്ന ക്ലാസില്‍ അധ്യാപിക അമ്മ എന്നു പറയുമ്പോള്‍ കുട്ടികള്‍ അമ്മനെ ഓര്‍ക്കുക സ്വാഭാവികം. അച്ഛനെന്നു കേട്ടാല്‍ അച്ചെ ആണെന്നു കരുതും. അതാകട്ടെ ഉയര്‍ന്ന ജാതിക്കാരെ ഉദ്ദേശിച്ചുളളതും.
സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് പ്രേരക്മാരിലൊരാള്‍ ഇലയുടെ ചിത്രം കാട്ടി ഇല എന്നു പറഞ്ഞപ്പോള്‍ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ് ഇലൈ പോലും" എന്നാണ് ആദിവാസി പ്രതികരിച്ചത് എന്ന് അരിക്കല്ല് എന്ന പ്രാദേശിക പദകോശത്തില്‍ ( അരിക്കല്ലെന്നാല്‍ ആലിപ്പഴമാണ് ) കെ കെ ബിജു സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണം നോക്കുക
"മലയാളം മനസിലാകാത്ത ഗോത്രവിദ്യാര്‍ഥികളെ പരിഹസിക്കുകയാണ് പലപ്പോഴും അധ്യാപകര്‍ മുതിരാറ്, മനസിലാകാത്ത ഭാഷോ ലോകവും പരിഹാസവുമാണ് ക്ലാസ് മുറികളില്‍ ഗോത്ര വിദ്യാര്‍ഥികളുടെ ഒറ്റപ്പെടലിന്റെയും തുടര്‍ന്നുളള കൊഴിഞ്ഞുപോക്കിന്റെയും യഥാര്‍ഥ കാരണം. “
ഭാഷാ വൈവിധ്യം വയനാട്ടില്‍ മാത്രമല്ല ഉളളത്.
പണിയ,കുറുമ. കുറിച്യ, കാട്ടുനായ്ക, നായ്ക്ക, അടിയ, ഊരാള്യ ( വയനാട്)
പണിയര്‍, ചേലനായ്ക്കന്‍, കാട്ടുനായിക്കന്‍, അറനാടന്‍, മുതുവാന്‍, കുറുമര്‍ ( മലപ്പുറം)
മന്നാന്‍, മുതുവാന്‍ ( ഇടുക്കി )
എറണാകുളം ജില്ലയിലടക്കം കേരളത്തില്‍ പുതിയ പ്രവണതയും ദൃശ്യമാണ്. ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ ധാരാളമായി വിദ്യാലയത്തിലെത്തുന്നു
ഇവിടെയെല്ലാം മാതൃഭാഷ നിരസിക്കുകയും മലയാളഭാഷ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.
അധ്യാപകരും കുട്ടികളും തമ്മില്‍ ആശയവിനമയ വിടവുണ്ടാകുന്നു. വയനാട്ടില്‍ മെന്റര്‍ ടീച്ചര്‍മാരെയും എറണാകുളത്ത് വിദ്യാഭ്യാസ പ്രവര്‍ത്തകയെയും നിയമിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് പരുവപ്പെടുത്തുക എന്നതിനപ്പുറം മാതൃഭാഷയായിരിക്കണം ബോധനമാധ്യമമെന്ന നിലപാടൊന്നും ഇതിനു പിന്നിലില്ല. താല്കാലിക പരിഹാരമെന്ന നിലയിലല്ലാതെ ഇത്തരം ഇടപെടലുകളെ കാണാനാകില്ല
ഇതരസംസ്ഥാനകുട്ടികളെക്കുറിച്ചുളള പഠനം
എറണാകുളം ജില്ലയില്‍ എസ് എസ് എ ഇതരസംസ്ഥാനക്കുട്ടികളെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി.അതിന്റെ പ്രധാന കണ്ടെത്തലുകള്‍ ചുവടെ നല്‍കുന്നു
  • 2541കുട്ടികളാണ് എറണാകുളം ജില്ലയിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍
  • ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇവരുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല
  • ഇതരസംസ്ഥാന വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നുഭാഗം മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുളളവര്‍
  • അതിനാല്‍ ഹിന്ദി ഉപയോഗിച്ച് പരിഹാരം കാണാമെന്ന രീതി പര്യാപ്തമാകില്ല
  • ഹിന്ദി, ബംഗാളി, ഒറിയ, ആസാമീസ്, തമിഴ്, ഭോജാപ്പൂരി, മാര്‍വാടി ഭാഷക്കാരാണുളളത്
  • നിയോഗിക്കപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകയ്കും എല്ലാ ഭാഷകളും വശമില്ല
  • ഏതെങ്കിലും ഇതരഭാഷയില്‍ പ്രാവീണ്യമുളള വിദ്യാഭ്യാസ പ്രവര്‍ത്തകരില്ലാത്ത വിദ്യാലയങ്ങളും ജില്ലയിലുണ്ട്.
  • 2016-17ല്‍453, 2017-18ല്‍ 107 എന്നിങ്ങനെയാണ് വിദ്യാലയത്തിലെത്താത്ത കുട്ടികളെക്കുറിച്ചുളള സര്‍വേയില്‍ കണ്ടെത്തിയ എണ്ണം
  • ബഹുഭാഷാ ബഹുസംസ്കാര ക്ലാസുകളില്‍ എങ്ങനെ പഠിപ്പിക്കണമെന്നതു സംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ല
  • ഇതരഭാഷാസമൂഹത്തില്‍ നിന്നും വരുന്ന കുട്ടികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ , സാംസ്കാരിക പരിസരം, പശ്ചാത്തലം ഇവ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല,
എറണാകുളത്തെ ബഹുഭാഷാ വിദ്യാലയത്തിലെ അവസ്ഥ കേസ് സ്റ്റഡി
ബഹുഭാഷാ വിദ്യാര്‍ഥികളുളള ഒരു എല്‍ പി വിദ്യാലയത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായി ഞാന്‍ സംസാരിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഈ വിദ്യാഭ്യാസ പ്രവര്‍ത്തകയെ പ്രത്യേക പദ്ധതിയുടെ ഭാഗമായി നിയമിച്ചതാണ്. മൂന്നു വര്‍ഷമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു .ആ വിദ്യാലയത്തിലെ കുട്ടികളുടെ മാതൃഭാഷാടിസ്ഥാനത്തിലുളള തരംതിരിവാണ് ചുവടെയുളള പട്ടികയില്‍ നിന്നും വായിച്ചെടുക്കാവുന്നത്.

  1. ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറിയുണ്ട്. അവിടെ ഇംഗ്ലീഷ് മീഡിയമാണ്. ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം, മലയാളം എന്നിവ പഠിപ്പിക്കുന്നു .
  2. ഇതേ വിദ്യാലയപരിസരത്തുതന്നെ അങ്കണവാടിയുമുണ്ട്. അവിടെ വിനിമയ ഭാഷ മലയാളം. പഠനരീതി വികാസമേഖല പരിഗണിച്ചും.
  3. സ്കൂളിലെ പഠനമാധ്യമം മലയാളം.
  4. അങ്കണവാടിയിലെ മലയാളമാധ്യമക്കാര്‍ ഈ വിദ്യാലയത്തിലല്ല ചേരുക
  5. എന്നാല്‍ പ്രീസ്കൂളിലെ ഇംഗ്ലീഷ് മീഡിയംകാര്‍ ഈ വിദ്യാലയത്തിലാണ് ചേരുക.
  6. എന്തേ കാരണം? ഇവിടെ ഇംഗ്ലീഷ് മീഡിയം ഇല്ലാത്തതിനാലാണെന്നു പറയുന്നു (?)
  7. അടുത്ത രസകരമായ സംഗതി നാലാം ക്ലാസ് കഴിഞ്ഞാല്‍ ഈ വിദ്യാലയത്തിലെ കുട്ടികളെല്ലാം അടുത്ത സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുക.
  8. വിദ്യാഭ്യാസ പ്രവര്‍ത്തകയുടെ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്നു. ഏക മലയാളിക്കുട്ടി. ആ കുട്ടിക്ക് നാല് ഭാഷകളറിയാം. മലയാളം, ഇംഗ്ലീഷ് എന്നിവ സ്കൂളില്‍ നിന്നും പഠിപ്പിച്ചത്. തമിഴും ഹിന്ദിയും സഹപാഠികളില്‍ നിന്നും പഠിച്ചത്. സ്വയം പഠിച്ച ഭാഷകളില്‍ നന്നായി ആശയവിനിമയം നടത്തും. മാത്രമല്ല ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും നാലു ഭാഷകള്‍ അറിയാം.
  9. കുട്ടികളുമായി ഇടപഴകുന്നതിന് ഭാഷ ഒരു തടസ്സമല്ല.
  10. ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ഇതരസംസ്ഥാനക്കുട്ടികള്‍ പ്രീപ്രൈമറിയിലെ സഹപാഠികളുമായുളള സമ്പര്‍ക്കത്തിലൂടെ മലയാളം സ്വായത്തമാക്കിയാണ് വരുന്നത്. കേട്ടു മനിസിലാക്കാനും അത്യാവശ്യം പറയാനും കഴിയും)
  11. ഇതരസംസ്ഥാനകുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇംഗ്ലീഷ് മീഡിയമാണ് താല്പര്യം.
  12. നൂറുശതമാനം ഹിന്ദിക്കുട്ടികളുളള ക്ലാസിലും അധ്യാപകര്‍ മലയാളത്തിലേ സംസാരിക്കൂ. അതിനാല്‍ പരിസരപഠനം കുട്ടികള്‍ക്ക് മനസിലാകുന്നില്ല.
  13. ഗണിതത്തില്‍ ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്
  14. മൂന്നു വര്‍ഷം തമിഴ്കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെ വിദ്യാഭ്യാസ പ്രവര്‍ത്തക തമിഴ് പഠിച്ചിട്ടുണ്ട്.
  15. എല്ലാ ദിവസവും രാവിലെ താല്പര്യഭാഷയില്‍ ക്ലാസുണ്ട്.
  16. ഓരോ മണിക്കൂര്‍ ഓരോ ക്ലാസില്‍ വീതം വിദ്യാഭ്യാസ പ്രവര്‍ത്തക ചെല്ലുകയും ഇതര സംസ്ഥാനക്കുട്ടികള്‍ക്ക് സഹായം നല്‍കുകയും ചെയ്യും. അധ്യാപിക പറയുന്ന കാര്യം തത്സമയം കുട്ടിക്ക് കുട്ടിയുടേതായ ഭാഷയില്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യുക ( ബഹുഭാഷകള്‍ എങ്ങനെ പ്രായോഗികമായി അഭിസംബോധന ചെയ്യുമെന്ന ചോദ്യത്തിന് ഈ വിദ്യാഭ്യാസ പ്രവര്‍ത്തകയ്ക്ക് തമിഴും അറിയാം എന്ന മറുപടിയാണ് ലഭിച്ചത് )
  17. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു ബീഹാറിക്കുട്ടിയുടെ ഇളയത് ഒന്നാം ക്ലാസിലെത്തി. ചേച്ചി വീട്ടില്‍ പഠിക്കുന്നതിനൊപ്പം കൂടി ആ കുട്ടി മലയാളം എഴുതാനും വായിക്കാനും കഴിവ് നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തക പറഞ്ഞു. ( പ്രീപ്രൈമറി കുട്ടികളുമായി ഇടപഴകി മലയാളം നേടിയ കുട്ടികളാണ് ഒന്നിലെത്തുക എന്നും പറഞ്ഞു. മലയാളം കേട്ടാല്‍ മനസിലാകുന്ന കുട്ടികള്‍ക്കുളളതാണോ കോഡ് സ്വിച്ചിംഗ്?)
  18. കോഡ് സ്വച്ചിംഗ് രീതിയില്‍ മലയാളം എഴുതാനുളള പരിശീലനം നല്‍കുന്നുണ്ട്. മൂന്നു മാസം കൊണ്ട് മലയാളം പഠിക്കുമെന്ന് ഈ പ്രവര്‍ത്തക പറഞ്ഞു.
  19. ഒന്നാം ക്ലാസില്‍ കോഡ് സ്വിച്ചിംഗ് രീതിയില്‍ മലയാളം പഠിപ്പിച്ച ശേഷം തുടര്‍ന്നുളള ക്ലാസുകളിലേക്ക് കയറ്റം കിട്ടുമ്പോള്‍ അവിടെ നല്‍കുന്ന പിന്തുണ അതത് വിഷയത്തെ ആശയസ്വാംശീകരണത്തിനുളളതാണോ അതോ ഭാഷ പഠിപ്പിക്കലാണോ എന്നതു സംബന്ധിച്ച് വ്യക്തത ലഭിച്ചില്ല.
  20. കോഡ് സ്വിച്ചിംഗിന് ഹിന്ദി ഉപയോഗിക്കുന്നതായി പറഞ്ഞു. ബോര്‍ഡില്‍ ഹിന്ദി എഴുതുകയും ചെയ്യും എന്നാല്‍ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുകയുമില്ല. അവരുടെ സിലബസിന്റെ ഭാഗമല്ലാത്തതിനാലാണത്.
  21. കോഡ് സ്വിച്ചിംഗ് ഹിന്ദിയില്‍ നടത്തുമ്പോള്‍ തമിഴ് കുട്ടികളെന്തു ചെയ്യും? തമിഴില്‍ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പ്രാവീണ്യമില്ല.
വിശകലനച്ചോദ്യങ്ങള്‍
  1. പ്രൈമറി തലത്തില്‍ മാതൃഭാഷയാകണം ബോധനമാധ്യമമെന്ന നിലപാടാണ് ശാസ്ത്രീയം. എങ്കില്‍ നൂറുശതമാനം ഹിന്ദി മാതൃഭാഷക്കാരുളള ക്ലാസില്‍ വിനിമയ ഭാഷ എന്താകണം? മലയാളഭാഷക്കാര്‍ ന്യൂനപക്ഷമായ ക്ലാസുകളിലോ? കേരളത്തിലെത്തി എന്നതുകൊണ്ട് മലയാളം അടിച്ചേല്‍പ്പിക്കണമോ? ഇംഗ്ലീഷ് മാധ്യമക്ലാസുകള്‍ ചെയ്യുന്ന അതേ മാതൃഭാഷാനിരാസമല്ലേ ഇതും?
  2. പ്രീപ്രൈമറിയില്‍ ഇംഗ്ലീഷ് മാധ്യമം, അപ്പര്‍ പ്രൈമറിയില്‍ ഇംഗ്ലീഷ് മാധ്യമം എങ്കില്‍ ലോവര്‍ പ്രൈമറിയില്‍ എന്താകണം? മാതൃഭാഷ? മലയാളം?
  3. ഈ കുട്ടികള്‍ ഏതെങ്കിലും കാലത്ത് സ്വന്തം നാട്ടില്‍ പോകേണ്ടി വന്നാല്‍ മലയാള പഠനം അവരെ സഹായിക്കുമോ? അവിടെച്ചെന്നാല്‍ ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിലാണത്രേ ചേരുന്നത്!
  4. അവരുടെ മാതൃഭാഷയില്‍ എഴുതാനും വായിക്കാനും പ്രൈമറിക്ലാസുകളില്‍ പരിശീലിപ്പിക്കുന്നതല്ലേ നല്ലത്?
  5. മലയാളം മലയാളിക്കുട്ടികളുമായുളള സ്വാഭാവിക സമ്പര്‍ക്ക സന്ദര്‍ഭങ്ങളിലൂടെ പഠിക്കുന്നതിനാല്‍ കാര്യങ്ങള്‍ കേട്ടുമനസിലാക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ ഇംഗ്ലീഷിന്റെ സ്ഥിതി ഇതല്ല. കളിക്കൂട്ടുകാരില്‍ നിന്നും അത് കിട്ടുകയില്ല. ചെറുപ്രായത്തില്‍ മലയാളം സ്വായത്തമാക്കല്‍ പ്രക്രിയ നടന്നിരിക്കുന്ന സ്ഥിതിക്ക് മലയാളം ഇംഗ്ലീഷ് പോലെ അപരിചിത രണ്ടാം ഭാഷയല്ല. എങ്കില്‍ സ്വീകരിക്കേണ്ട തന്ത്രം എന്താകണം?
  6. കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ അതിനു കാരണം അവരുടേതല്ലാത്ത ഭാഷയില്‍ ബോധനം നിര്‍വഹിക്കുന്നതുകൊണ്ടല്ലേ?
  7. ബഹുഭാഷാസിദ്ധി നേടിയ കുട്ടികളുടെ ഈ അനുഭവം അവരുടെ തുടര്‍പഠനത്തില്‍ അനുഗ്രഹമായിത്തീരുന്നുണ്ടോ?
  8. ഗോത്രഭാഷ മാതൃഭാഷയായിട്ടുളള സമൂഹത്തില്‍ എന്തായിരിക്കണം നിലപാട്?
  9. ഇടുക്കിയില്‍ തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികള്‍ വന്ന് തെയിലത്തോട്ടങ്ങളില്‍ സ്ഥിരതാമസം ആരംഭിച്ചപ്പോഴാണ് അവിടെ തമിഴ് മാധ്യമ വിദ്യാലയങ്ങളാരംഭിക്കുന്നത്. സമാനമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ വന്നാല്‍ ഏതു മാധ്യമത്തിനാകണം മുന്‍ഗണന?
ഇവിടെ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കേരളസമൂഹത്തില്‍ ഭാവിയില്‍ തീരുമാനമെടുക്കേണ്ട നയപരമായ കാര്യങ്ങളുണ്ട് എന്ന തോന്നുന്നതു കൊണ്ടാണ്
മാതൃഭാഷയിലുളള പഠനമാണ് മെച്ചമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു.
മാതൃഭാഷയെന്നാല്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
 ആംഗലേയ വാദക്കാര്‍ മലയാളത്തോട് ചെയ്തത് മലയാളി ഗോത്രഭാഷകളോടും ഇതരസംസ്ഥാനകുട്ടികളോടും ചെയ്യുന്നു.
ബഹുഭാഷാക്ലാസിലെ പഠനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ട്.

3 comments:

dietsheeja said...

SCERT യിൽ കണ്ണൂർ ജില്ലയിൽ നിന്ന് ഇതര ഭാഷ കുട്ടികളുടെ ഭാഷാപഠനവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ ഞാൻ ഉന്നയിച്ച ചില സംശയങ്ങൾ സാർ ഇവിടെ വിശകലന ചോദ്യങ്ങളായി ഉയർത്തുന്നുണ്ട്. ആദ്യ ചോദ്യങ്ങൾ പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം, അംഗണവാടി മലയാളം മീഡിയം, പ്രൈമറി മലയാളം മീഡിയം, യു.പി ഇംഗ്ലീഷ് മീഡിയം, സാർ സൂചിപ്പിക്കാത്ത ഒരു ക്ലാസ്സിൽ രണ്ട് മീഡിയം ഒക്കെ വിദ്യാലയത്തിൽ കുട്ടികൾ കൂടുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയുള്ളവയാണ്. കുട്ടികളുടെ വളർച്ച,വികാസം എന്നിവയ്ക്ക് പരിഗണന പലപ്പോഴും ലഭിക്കാറില്ല. പ്രൈമറി ബോധന മാധ്യമം മാതൃഭാഷ വേണമെന്ന് പറയുമ്പോൾ മലയാളം മാതൃഭാഷയല്ലാത്ത കുഞ്ഞുങ്ങളെ മലയാള മാധ്യമത്തിൽ എന്തിന് പഠിപ്പിക്കണം ?അത് അനീതിയല്ലേയെന്ന് ചോദിച്ച പലയിടങ്ങളിലും മറുപടി കിട്ടിയില്ല. പകരം പറയുന്നത്. അവർ കാലങ്ങളായി ഇവിടെ താമസിക്കുകയാണ് അവർക്ക് മലയാളം കേട്ടാൽ മനസിലാകും.സംസാരിക്കാനും കഴിയും എന്ന്. എന്നാൽ അവർക്ക് മലയാളം മാതൃഭാഷയായ കുട്ടികളെ പഠിപ്പിക്കുന്ന കേരളത്തിലെ ഭാഷ സമീപനം അനുസരിച്ച് മലയാളം പഠിപ്പിക്കാം. മലയാളം അറിയുന്നവർക്ക് കോഡ് സ്വിച്ചിംഗ് എന്തിനെന്ന് മനസിലായില്ല.എന്നാൽ മലയാളം പഠിപ്പിക്കുന്നതിന് കേരളത്തിലെ കുട്ടികളുടെ രീതി സ്വീകരിക്കാമെന്ന് കരുതി അവരുടെ പ0നമാധ്യമം മലയാളമാക്കുന്നത് ദുഷ്കരമാണ്. ഉദാ. നമ്മൾ കാച്ച് കാലം ആസാമിൽ താമസിച്ച് അവിടത്തെ ഭാഷ കേട്ടാൽ മനസിലാക്കാരം ആ ഭാഷയിൽ അത്യാവശ്യം സംസാരിക്കാനും കഴിഞ്ഞുവെന്നു കരുതി എല്ലാ വിഷയവും ആസാമീസിൽ പഠിക്കുക ദുഷകരമായിരിക്കും പദസമ്പത്തും തീരെ കുറവായിരിക്കും. ഭാഷ സാമൂഹ്യമാണെന്ന് പറയുന്നവർക്ക് വിപരീത അഭിപ്രായം കാണും.എന്നാൽ കുട്ടി ഒരു കാലത്ത് സ്വന്തം നാട്ടിൽ പോകേണ്ടി വന്നാൽ മലയാളം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ വരുന്നു.അത് പരിഗണിക്കുമ്പോൾ പ്രയാസമാണെങ്കിലും കുറച്ചു കൂടി പ്രായോഗികം രണ്ടാം ഭാഷയായഇംഗ്ലീഷ് മാധ്യമത്തിൽ പഠിപ്പിക്കുക തന്നെയാണ്. കുട്ടിയുടെ മാതൃഭാഷയിൽ പഠിക്കാനവസരം കേരളം ഒരുക്കുമെങ്കിൽ അത് ഏറ്റവും മികച്ചതാണെന്നതിന് എതിരഭിപ്രായം ഇല്ല.എന്നാൽ ഒരേ ക്ലാസ്സിൽ തന്നെ 5 വോളം മാതൃഭാഷയുള്ള കുട്ടികൾ ഉള്ളപ്പോൾ അതെങ്ങനെ പ്രായോഗികമാകും?.കുട്ടികളുടെ എണ്ണം കൂടുതലുണ്ടെങ്കിൽ അത്തരം മാധ്യമവും അതിനുള്ള അധ്യാപകരേയും നിയമിക്കാനാകും.നിലവിലെ ചുറ്റുപാടിൽ സ്വന്തം ഭാഷയിൽ അത്യാവശ്യ അറിവ് നൽകി ആത്മവിശ്വാസത്തോടെ പ0നം ആസ്വദിക്കാൻ നടത്തുന്ന ചെറിയ വലിയ ശ്രമങ്ങൾ അംഗീകരിക്കേണ്ടതില്ലേ? കോഡ് സ്വിച്ചിംഗ് രണ്ടാം ഭാഷാ പഠനത്തിന് (കട്ടിയ്ക്കറിയാത്ത ഭാഷ) അനുയോജ്യമായിട്ടാണ് ക്ലാസ് റൂമിൽ അനുഭവപ്പെട്ടത്. എല്ലാ കുട്ടികൾക്കും സ്വന്തം മാതൃഭാഷയിൽ ബോധനം ലഭിക്കാനുള്ള അവസരം കേരളത്തിൽ സംജാതമാകട്ടെ ( മലയാളത്തിൽ പഠിക്കാൻ വരുന്ന കുട്ടി ബഹുഭൂരിപക്ഷം വരുന്ന ഇംഗ്ലീഷ് മാധ്യമക്കാരന്റെ ഒപ്പം ഇരുന്ന് പ0നം നടത്തേണ്ടി വരുന്ന അവസ്ഥയിലാണ് നമ്മുടെ ജില്ലയിലൊക്കെയുള്ള ഭൂരിപക്ഷം വിദ്യാലയങ്ങൾ എന്ന സത്യം പരിഹാരമില്ലാമുന്നിൽ നിൽക്കുന്നു) ആദിവാസികളുടെ അവസ്ഥ ഇതുമല്ല ലിപിയില്ലാത്ത അവരുടെ ഭാഷയെ മലയാളലിപിയിലെഴുതിയാണ് ഇവിടെ ഉദാഹരണങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. ഒരു കല്ലാസിൽ എത്ര തരം ഭാഷ സംസാരിക്കുന്ന കുട്ടികളുണ്ട്? അവരുടെ ഭാഷയിൽ പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്യുക എത്ര ഭാരിച്ച ഉത്തരവാദിത്വമാണ്? മാത്രമല്ല അതെല്ലാം അധ്യാപകർ അറിയേണ്ടതില്ലേ? നിഘണ്ടുവാണെങ്കിൽ അധ്യാപികയ്ക്ക് കുറച്ചു കൂടി ആയാസരഹിതമാണ്. ആദിവാസികളായ കുഞ്ഞുങ്ങൾക്ക് എഴുത്ത് ഭാഷയുടെ സാധ്യത മലയാളമല്ലേ? അങ്ങനെ വരുമ്പോൾ കോഡ് സ്വിച്ചിംഗിലൂടെ അവരെ മലയാളം പഠിപ്പിക്കുകയല്ലേ നന്ന്? ലിപിയില്ലാത്തഭാഷ ഭാഷയുടെ എല്ലാ ധർമ്മവും നിറവേറ്റില്ലല്ലോ? കേരളത്തിൽ ജീവിക്കുന്നവരെല്ലാം മലയാളം ഒരു ഭാഷയായി പഠിക്കട്ടെ.ബോധന മാധ്യമം അതാക്കി മാറ്റരുതെന്ന് മാത്രം. ഗോത്രഭാഷ അറിയുന്ന മലയാളം പഠിച്ച അധ്യാപകരെ മാത്രം അവിടെ നിയമിക്കണം. അധ്യാപകരും അധ്യാപകരും നിയമങ്ങളും നിയമനങ്ങളും പുസ്തകങ്ങളും മാധ്യമവും ഒക്കെ ജില്ലക്കും പ്രദേശത്തിനും അനുസരിച്ച് മാറട്ടെ. അതല്ലേ നാനാത്വത്തിൽ ഏകത്വം.

drkaladharantp said...

ഇതരഭാഷാസമൂഹത്തിലെ കുട്ടികള്‍ ശാസ്ത്രവിഷയത്തില്‍ പിന്നാക്കമാണെന്നു ചൂണ്ടിക്കാട്ടുന്നു. പുസ്തകം മുഴുവന്‍ കേരളീയാനുഭവവുമായി ബന്ധപ്പെട്ടാണ്. സാംസ്കാരിക തലം പ്രധാനം. കഞ്ചിക്കോട്ട് പണ്ട് പത്മാവതി ടീച്ചര്‍ ചെയ്ത ഒരു മാതൃകയുണ്ട് രാവിലെ അതത് ദേശക്കാരുടെ ഭാഷ പഠിപ്പിക്കും. ക്ലാസില്‍ മലയാളവും. കുട്ടി രണ്ടു ഭാഷയിലും എഴുത്തും വായനയും നടത്തും. തിരികപ്പോയാലും പ്രശ്നമില്ല. മറ്റൊരു സാധ്യത ബഹുഭാഷാപാഠപുസ്തകമാണ്. ശാസ്ത്രവിഷയത്തില്‍, ഗണിതത്തില്‍ അത് ആലോചിക്കാവുന്നതാണ്.റെയില്‍വേ സ്റ്റേഷനില്‍ അറിയിപ്പ് മൂന്നു ഭാഷകളില്‍ നല്‍കുന്നതുപോലെ ക്ലാസില്‍ എത്രഭാഷക്കാരുണ്ടോ അത്രയും ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കണം. പാര്‍ലമെന്റില്‍ ഹിന്ദിയില്‍ പ്രസംഗിച്ചാല്‍ തമിഴില്‍ കേള്‍ക്കാവുന്ന സംവിധാനമുണ്ടെല്ലോ. ഐക്യരാഷ്ട്രസഭയില്‍ അതത് ദേശത്തെ ഭാഷയില്‍ സംസാരിച്ചാലും ഇംഗ്ലീഷിലോ ഇഷ്ടപ്പെട്ട ഭാഷയിലോ കിട്ടുമെന്നു പറയുന്നു. അതിനാല്‍ സാധ്യതകളാണ് ആലോചിക്കേണ്ടത്. പുതിയബോധനരീതി. ലോകത്ത് ബഹുഭാഷാസമൂഹം ഉണ്ട്, മൂന്നും നാലും ഭാഷകളുളള സമൂഹം. ക്ലാസിലും അത്രയും ഉണ്ടാകും. അവിടെയെന്താണ് പരീക്ഷിച്ചത് എന്ന് അന്വേഷിക്കണം. ഗോത്രഭാഷയില്‍ പാഠം തയ്യാറാക്കുന്നതിന് മലയാള ലിപി ഉപയോഗിക്കണം. നിക്കോബര്‍ ദ്പീപില്‍ ലിപിയില്ലാത്ത ഭാഷകളാണ് . ഇംഗ്ലീഷ് ലിപി ഉപയോഗിച്ചാണ് അവരുടെ വാമൊഴിയെ വരമൊഴിയാക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതു കാണാം. അതില്‍ അപാകമില്ല. അതിനാല്‍ ഗോത്രഭാഷയ്ക് മലയാളലിപി കൊടുക്കാം. ഇവിടെ നല്‍കിയതുപോലെ അമ്പത് രചനകള്‍ മൂന്നു ദിവസം കൊണ്ട് അഞ്ച് ഭാഷകളില്‍ തയ്യാറാക്കി. വലിയ പ്രയാസം നേരിട്ടില്ല. ഇവ നമ്മുടെ വശമുണ്ടെങ്കില്‍ ഇപ്പോഴത്തെ രീതിയില്‍ നിന്നും വ്യത്യസ്തമായി ക്ലാസ് കൈകാര്യം ചെയ്യാനാകും. ഓരോ ഗോത്രഭാഷാസമൂഹത്തിനും അവരുടെ പാഠം. ആശയം ഒന്ന് ഭാഷ പലത്. .

dietsheeja said...

ശാസ്ത്ര വിഷയങ്ങളിൽ എഴുത്ത് ഭാഷയുടെ പ്രയോഗ സാധ്യത ഏറും അതുകൊണ്ടാണ് കുട്ടിക്ക് പ്രയാസം നേരിടുന്നത്. സ്വന്തം ഭാഷ വായിക്കാനും എഴുതാനും പഠിപ്പിക്കുകയും ഒപ്പം മലയാളം ക്ലാസ്സിൽ ഉപയോഗിക്കുകയും ചെയ്യുന്ന രീതി പ്രയോജനകരമാണ്. എന്നാൽ വ്യത്യസ്തഭാഷയിൽ മൊഴിമാറ്റം ടെക്നോളജി വഴി ഗോത്ര വിഭാഗങ്ങൾക്ക് കേൾപ്പിക്കാം അവർക്ക് ലിപിയില്ലാത്തതിനാൽ അത് സാധ്യമാണ്. പക്ഷെ ലിപിയുള്ള ഇതരഭാഷ കുട്ടികൾക്ക് അതെങ്ങനെ ഗുണം ചെയ്യും? അധ്യാപകർ ഇംഗ്ലീഷ് ക്ലാസിൽ മലയാളത്തിൽ പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്ന translation രീതി എത്രകണ്ട് ഗുണം ചെയ്യും? ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി പുസ്തകങ്ങൾ തയ്യാറാക്കാൻ അധ്യാപകർക്ക് കഴിയും. അവ വായിച്ച് ആശയം ഉൾക്കൊള്ളാൻ കുട്ടിക്ക് കഴിയും അതുമാത്രമാണോ ക്ലാസ് റൂം അധ്യാപികയുടെ ബോധന രീതി ഓരോ കുട്ടിയോടും വ്യക്തിഗതമായി സംവദിക്കേണ്ടി വരില്ലേ? അത്തരം വെല്ലുവിളികളുള്ള ക്ലാസ്സിൽ പഠിപ്പിക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണം ക്ലാസ് മുറികൾക്കിണങ്ങുന്ന പുതിയ സാധ്യതകൾ തേടിയെത്തും.