ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, November 15, 2019

എറണാകുളം ജില്ലയിലെ ഇതര സംസ്ഥാനവിദ്യാര്‍ഥികളുടെ പഠനനിലവാരം - ഒരു താരതമ്യപഠനം


ആമുഖം
കേരളത്തിലെ വിദ്യാലയങ്ങളില്‍‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള കുട്ടികള്‍ പ്രവേശിക്കപ്പെടുന്ന
പ്രവണത വര്‍ധിച്ചുവരികയാണ്. തൊഴില്‍ തേടി കേരളത്തിലെത്തുന്ന രക്ഷിതാക്കള്‍ അവരുടെ മക്കളെയും കൂടെക്കൊണ്ടു വരുന്നു. കേരളത്തിലെ പൊതു സാംസ്കാരിക സ്ഥിതിയുടെ സ്വാധീനം, സൗജന്യവിദ്യാഭ്യാസ സൗകര്യം, ജാതീയമായ വിവേചനമില്ലായ്മ, പകല്‍ പണിക്കു പോകുമ്പോള്‍ കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കാനുളള ഇടം തുടങ്ങിയ പല കാരണങ്ങളാലാണ് ഇതരസംസ്ഥാകുട്ടികള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇടുക്കിയിലെ തെയിലത്തോട്ടങ്ങളില്‍ തമിഴ് തൊഴിലാളികള്‍ ജോലിക്കുവരികയും സ്ഥിരതാമസം ആരംഭിക്കുകയും ചെയ്തപ്പോള്‍ തമിഴ് മാധ്യമ വിദ്യാലയങ്ങള്‍ ഒരുക്കി ആ പ്രശ്നത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. തമിഴ്നാടുമായും കര്‍ണാടകയുമായി അതിരു പങ്കിടുന്ന പ്രദേശങ്ങളില്‍ തമിഴ്, കന്നഡ് മാധ്യമ വിദ്യാലയങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്നും തുലോം വ്യത്യസ്തമാണ് പുതിയ പ്രവണത. രാജസ്ഥാന്‍,ബംഗാള്‍, ആസാം, ബീഹാര്‍, ഒറിയ, ഉത്തരപ്രദേശ്, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് താല്കാലിക തൊഴിലവസരം പ്രതീക്ഷിച്ച് തൊഴിലാളികള്‍ എത്തുന്നത്. എപ്പോഴാണ് ഇവര്‍ മടങ്ങിപ്പോകുന്നതെന്നറിയില്ല. പീരുമേട് പ്രദേശത്തെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ ഇത്തരത്തില്‍ മടങ്ങിപ്പോകാറുണ്ടെന്നു പറയപ്പെടുന്നു. കേരളത്തില്‍ പഠിക്കുകയും ഒരു ഘട്ടത്തില്‍ മടങ്ങിപ്പോകേണ്ടി വരികയും ചെയ്താല്‍ ഇതരസംസ്ഥാനകുട്ടികളുടെ വിദ്യാഭ്യാസ തുടര്‍ച്ച എങ്ങനയാകുമെന്നും ആലോചിക്കേണ്ടതുണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാകണ മെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ട സമീപനം. ഇതരസംസ്ഥാനക്കുട്ടികളുടെ കാര്യത്തില്‍ ഇതേ നിലപാട് തന്നെയല്ലേ വേണ്ടത്? പ്രായോഗികമായി ഇതു സാധ്യമാണോ? അവരെ മലയാളത്തില്‍ തന്നെ പഠിപ്പിക്കുകയാണോ വേണ്ടത്? തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. എറണാകുളം ജില്ലയില്‍ സര്‍വശിക്ഷാ അഭിയാന്‍ വിദ്യാഭ്യാസ വോളണ്ടിയര്‍മാരെ നിയോഗിച്ച് ഇതരസംസ്ഥാനകുട്ടികള്‍ക്ക് വര്‍ഷങ്ങളായി പിന്തുണ നല്‍കി വരുന്നു. അടുത്ത കാലത്ത് റോഷ്ണി പദ്ധതി ഇതേറ്റെടുക്കുകയും മലയാളം പഠിപ്പിക്കുന്നതിന് കോഡ്സ്വിച്ചിംഗ് രീതി അവലംബിക്കുകയും ചെയ്തു. സമഗ്രശിക്ഷാ കേരളം നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി ധാരാളം ഇതരസംസ്ഥാനക്കുട്ടികള്‍ രണ്ടു മൂന്നാഴ്ച്കൊണ്ട് മലയാളം പഠിക്കുകയുണ്ടായി. മലയാളത്തിളക്കമോ റോഷ്ണി പദ്ധതിയോ നടപ്പിലാക്കാത്ത ധാരാളം വിദ്യാലയങ്ങളില്‍ ഇതരസംസ്ഥാനകുട്ടികള്‍ പഠിക്കുന്നുണ്ട്. അവരുടെ പഠനനിലവാരം എന്താണെന്നത് സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ നടന്നതായി അറിവില്ല. ഇതരസംസ്ഥാനക്കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നയരൂപീകരണത്തിനും പ്രവര്‍ത്തനപദ്ധതി ആസൂത്രണം ചെയ്യുന്നതിനും ഇത്തരം പഠനം സഹായകമാകും.
പഠനലക്ഷ്യങ്ങള്‍
  1. പ്രൈമറി വിഭാഗത്തില്‍ പഠിക്കുന്ന ഇതരസംസ്ഥാനകുട്ടികളുടെയും കേരളത്തിലെ കുട്ടികളുടെയും വിവിധ വിഷയങ്ങളിലെ പഠനനിലവാരം താരതമ്യം ചെയ്യുക
  2. വിവിധ സംസ്ഥാനക്കാരായ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പഠനനിലവാരം താരതമ്യം ചെയ്യുക
  3. ഇതരസംസ്ഥാനകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദേശങ്ങള്‍ രൂപീകരിക്കുക
പഠനരീതി
  • ഇതരസംസ്ഥാനകുട്ടികള്‍ പഠിക്കുന്നതും റോഷ്നി പദ്ധതി നടപ്പിലാക്കാത്തതുമായ
    പതിമൂന്ന് സ്കൂളുകളിലെ നാലാം ക്ലാസാണ് പഠനത്തിനായി തെരഞ്ഞെടുത്തത്
  • മലയാളം മാതൃഭാഷയായിട്ടളള 487കുട്ടികളും ഇതരസംസ്ഥാനക്കാരായ 57 പേരുമാണ് (തമിഴ് മാതൃഭാഷക്കാരായ 20 വിദ്യാര്‍ഥികളും ബീഹാര്‍ സ്വദേശികളമായ പതിനൊന്നു പേരും ആസാംകാരായ നാലുപേരും ഏഴു ബംഗാളിക്കുട്ടികളും ഒറീസ ,ഉത്തരപ്രദേശ് തുടങ്ങിയ മറ്റു സംസ്ഥാനക്കാരായ പതിനഞ്ചുപേരും ) പഠനത്തിനു വിധേയമായത്.
  • ഒരു ബി ആര്‍ സിയില്‍ നിന്നും ഒന്ന് എന്ന കണക്കിലാണ് വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തത്.
  • ഒന്നാം ടേം പരീക്ഷയുടെ ഉത്തരക്കടലാസ് അതത് വിദ്യാലയങ്ങളിലെ അധ്യാപകര്‍ പരിശോധിച്ച് ഗ്രേഡ് നല്‍കിയതിനെ ആധാരമാക്കിയാണ് വിശകലനം നടത്തിയിട്ടുളളത്.
  • പഠനത്തിനായി വിവരശേഖരണം നടത്തുമെന്ന കാര്യം ഉത്തരക്കടലാസ് പരിശോധിക്കുന്നതിന് മുമ്പ് അറിയിച്ചിരുന്നില്ല. ഗ്രേഡ് വിവരം ക്ലാസില്‍ കുട്ടികളെ അറിയിച്ചതിനു ശേഷമാണ് വിവരം ശേഖരിച്ചത്.
  • മലയാളം , ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളുടെ കുട്ടികളുടെ നിലവാരം എ, ബി , സി , ഡി എന്നീ ഗ്രേഡുകളിലാക്കി തരുന്നതിനാണ് വിദ്യാലയത്തോട് ആവശ്യപ്പെട്ടത്. ഓരോ ഗ്രേഡിലുമുളള ഓരോ വിഭാഗം കുട്ടികളുടെ എണ്ണം പ്രത്യേക ഫോര്‍മാറ്റ് നല്‍കി ശേഖരിച്ചു
പഠനത്തിന്റെ പരിമിതികള്‍
  • നാലാം ക്ലാസിലെ കുട്ടികളെ മാത്രമാണ് പരിഗണിച്ചത്
  • പരിഗണിച്ച കുട്ടികള്‍ക്ക് പ്രീസ്കൂള്‍ തലം മുതല്‍ ലഭിച്ച ഭാഷാനുഭവം നിര്‍ണായക സ്വാധീനഘടകമാണ്. അത് പഠനപരിധിയിലില്ല
  • വിവിധ വിദ്യാലയങ്ങളില്‍ ഇതരസംസ്ഥാനകുട്ടികള്‍ക്ക് ഏതൊക്കെ തരത്തിലുളള പിന്തുണയാണ് ലഭിച്ചതെന്ന കാര്യവും ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല
  • ഒന്നാം ടേം മൂല്യനിര്‍ണയഫലത്തെ മാത്രമാണ് ആശ്രയിച്ചിട്ടുളളത്. അതത് അധ്യാപകര്‍ വിലയിരുത്തിയതിനെ അതേ പോലെ സ്വീകരിക്കുകയാണുണ്ടായത്.
  • അധ്യാപകരുടെ ലഭ്യത, ക്ലാസിലെ കുട്ടികളുടെ എണ്ണം, ബഹുഭാഷാവിദ്യാര്‍ഥികളുളള ക്ലാസുകളിലെ വിനിമയ പ്രക്രിയ തുടങ്ങിയ കാര്യങ്ങളും പഠനവിധേയമാക്കിയിട്ടില്ല.
ദത്തവിശകലനവും കണ്ടെത്തലുകളും
മലയാളം മാതൃഭാഷയായിട്ടുളളവരും അല്ലാത്തവരും മലയാളത്തിന്റെ പരീക്ഷ ഏഴുതിയിട്ടുണ്ട്. ഇവരെല്ലാം നാലു വര്‍ഷമായി മലയാളം പഠിക്കുന്നവരാണ്. വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുടെ ഓരോ ഗ്രേഡിലുമുളള അവസ്ഥയാണ് ചുവടെ നല്‍കിയിരിക്കുന്നത്.
മലയാളത്തിലെ പ്രകടനം
കേരളം                                    A35% ,  B 28 %,  C 22%    D 15%
തമിഴ്നാട്                              A20% ,  B 10%,   C 20 %    D 50 %
ബീഹാര്‍                                 A27% ,   B 0 %,    C 23 %    D 50. %
ആസാം                                 A25% ,   B 25%,   C 25 %     D 25 %
ബംഗാളി                                A0% ,     B 42%,   C 29 %      D 29. %
മറ്റു സംസ്ഥാനക്കാര്‍           A 7% ,    B 20 %,   C 20%       D 53.%
മലയാളം മാതൃഭാഷയായിട്ടുളളവരാണ് എ ഗ്രേഡില്‍ കൂടുതലുളളത് (35% )‍. ബീഹാറുകാരില്‍ 27% മലയാളപ്പരീക്ഷയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ആസാം 25% , തമിഴ് 20%വുമാണ്. റോഷിണി പ്രോജക്ട് പോലെ മറ്റു സഹായമില്ലാതിരുന്നിട്ടും 20-27 ശതമാനം തമിഴ്, ബീഹാര്‍ , ആസാം കുട്ടികള്‍ എ ഗ്രേഡു നേടിയത് ശ്രദ്ധേയമാണ്. ഡി ഗ്രേഡുകാരില്‍ കൂടുതല്‍ ശതമാനം മറ്റു സംസ്ഥാനവിഭാഗത്തില്‍ പെട്ടവരും ബീഹാറുകാരും തമിഴ്നാടുകാരുമാണ്. മലയാളം മാതൃഭാഷയായിട്ടുളളവരില്‍ 15% വും ഇതേ ഗ്രേഡില്‍ വരും. മലയാളക്കുട്ടികളുമായി താരതമ്യം ചെയ്താല്‍ മുപ്പത്തഞ്ച് ശതമാനത്തിലധികം വ്യത്യാസം കാണാന്‍ കഴിയും. മലയാളത്തില്‍ ഇതരസംസ്ഥാനക്കുട്ടികള്‍ കേരളത്തിലെ കുട്ടികളേക്കാള്‍ പിന്നാക്കമാണ്. ആസാം, ബംഗാളി വിഭാഗങ്ങളുടെ സ്ഥിതി അത്ര മോശവുമല്ല.
ഇംഗ്ലീഷ്
ഇംഗ്ലീഷ് എല്ലാ വിഭാഗങ്ങള്‍ക്കും രണ്ടാം ഭാഷയാണ്. എങ്ങനെയാണ് ഈ ഭാഷയിലെ നിലവാരം എന്ന് പരിശോധിക്കാം.
കേരളം                         A 44% , B 24%, C 19 % D 13%
തമിഴ്നാട്                    A 20% , B 15%, C 25 % D 35 %
ബീഹാര്‍                        A18.% , B 20. %, C 25. % D 37. %
ആസാം                         A 50% , B 10%, C 40 % D 0%
ബംഗാളി                        A 0% , B 57.%, C 43% D 0 %
മറ്റു സംസ്ഥാനക്കാര്‍.   A13% , B 27%, C 27% D 33 %
മലയാളം മാതൃഭാഷയായിട്ടുളളവരില്‍ 44 % എ ഗ്രേഡിലും 24.% ബി ഗ്രേഡിലും വരും. അതായത് 68.% കുട്ടികള്‍ ഉയര്‍ന്ന നിലവാരത്തിലാണ്. തമിഴ് കുട്ടികളില്‍ മുപ്പത് ശതമാനമാണ് ഉയര്‍ന്ന ഗ്രേഡുകളിലെത്തിയത്. അതേ സമയം ആസാംകാരില്‍ 60% വും തമിഴ് വിഭാഗത്തില്‍ 35% വുംബീഹാറുകാരില്‍ 28. ശതമാനവും മറ്റു സംസ്ഥാനക്കാരില്‍ 40%വും ഉയര്‍ന്ന ഗ്രേഡില്‍ വരും. മാതൃഭാഷയിലുളള എ ഗ്രേഡുകാരേക്കാള്‍ കൂടുതല്‍ ശതമാനം കേരള വിദ്യാര്‍ഥികള്‍ ഇംഗ്ലീഷില്‍ A ഗ്രേഡിലുണ്ട്. ‍ തമിഴ് കുട്ടികളുടെ ഉയര്‍ന്ന ഗ്രേഡിലുളള പങ്കാളിത്തം മലയാളത്തിലും ഇംഗ്ലീഷിലും സമാനമാണ്. ബീഹാറുകാരില്‍ 28.% ഇംഗ്ലീഷില്‍ എ, ബി ഗ്രേഡുകള്‍ നേടിയപ്പോള്‍ 27% പേര്‍ മലയാളത്തിലും ഉയര്‍ന്ന ഗ്രേഡുകളിലാണ്. മറ്റു ഭാഷാവിഭാഗങ്ങളിലും വലിയ അന്തരം കാണുന്നില്ല. അതായത് അവര്‍ക്കെല്ലാം ഇരുഭാഷകളും ഇതരഭാഷകളായതിനാല്‍ ഒരേ പോലെയാണ് സ്വാംശീകരണം.
പരിസ്ഥിതി പഠനം
കേരളം                           A 51% , B 25%,    C 14 % D 10 %
തമിഴ്നാട്                     A 40% ,  B 25%,   C 15 % D 20 %
ബീഹാര്‍                        A 22.% , B 34 %,   C 22.2 % D 22. %
ആസാം                         A 50% , B 25%,    C 25 % D 0 %
ബംഗാളി                        A 0% ,   B 86%,    C 14. % D 0 %
മറ്റു സംസ്ഥാനക്കാര്‍  . A 6% ,   B 40 %,   C 2 7% D 27 %
മലയാളവുമായി താരതമ്യം ചെയ്താല്‍ പരിസ്ഥിതി പഠനത്തില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനാണ് ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ നടത്തിയിട്ടുളളത്. എ ഗ്രേഡുകാരായി തമിഴ് 40%, ആസാം 50% വും എ , ബി ഗ്രേഡുകള്‍ ഒന്നിച്ചു കണക്കാക്കിയാല്‍ കേരളത്തിലെ കുട്ടികള്‍ 76% ,ബംഗാളി 86%,, തമിഴ് 65% ബീഹാര്‍ 56% എന്നിങ്ങനെയാണ് നില. ഡി ഗ്രേഡുകാരുടെ ശതമാനവും ഇതരസംസ്ഥാനക്കാരുടെ കാര്യത്തില്‍ വളരെക്കുറവാണ്.
ഗണിതം
കേരളം                               A60% , B 20 %, C 12% D 8 %
തമിഴ്നാട്                         A50% , B 5%, C 25 % D 20 %
ബീഹാര്‍                            A54 % , B 18.%, C 18. % D 10 %
ആസാം                             A50% , B 18 %, C 18. % D 14 %
ബംഗാളി                            A29 % , B 29%, C 42% D 0 %
മറ്റു സംസ്ഥാനക്കാര്‍.       A20% , B 33. %, C 33.% D 14 %
ഗണിതത്തിലേക്ക് വരുമ്പോള്‍ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ വീണ്ടും നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. കേരളക്കാരില്‍   60%വും തമിഴ് കുട്ടികളില്‍ 50%വും ബീഹാറുകാരില്‍ 54% വും ആസാമുകാരില്‍ 50% വും എഗ്രേഡിലാണ്. ബംഗാളികള്‍ 29 %വും മറ്റു സംസ്ഥാനക്കാര്‍ 20%വും എ ഗ്രേഡിലുണ്ട്. ഡി ഗ്രേഡുകാരുടെ ശതമാനം താരതമ്യേന കുറവാണ്. എല്ലാ വിഭാഗക്കാരിലും പകുതിയിലധികം പേര്‍ എ ബി ഗ്രേഡുകളിലാണ്.
കണ്ടെത്തലുകള്‍
  • ഗണിതം, പരിസ്ഥിതി പഠനം എന്നീ വിഷയങ്ങളില്‍ ഇതരസംസ്ഥാനക്കുട്ടികള്‍ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുളളത് . മലയാളത്തിലാണ് ഈ വിഷയങ്ങള്‍ വിനമയം ചെയ്തിട്ടുണ്ടാവുക എന്ന് കരുതാം. ആ നിലയ്ക് ഇതരസംസ്ഥാനകുട്ടികളുടെ മികച്ച പ്രകടനം ശ്രദ്ധേയമാണ്. പ്രീപ്രൈമറി മുതല്‍ ഈ കുട്ടികല്‍ കേരളത്തിലെ സഹപാഠികളുമായി ആശയവിനിമയം ചെയ്ത് സ്വാഭാവികമായ രീതിയില്‍ മലയാളം വാചികമായി ഉപയോഗിക്കാന്‍ കഴിവുനേടിയിട്ടുണ്ടാകും. അത് ഈ വിഷയങ്ങളിലെ ആശയം ഉള്‍ക്കൊളളാന്‍ സഹായിച്ചിട്ടുണ്ടാകും എന്ന് അനുമാനിക്കാവുന്നതാണ്.
  • മലയാളഭാഷാപരീക്ഷയില്‍ എ ഗ്രേഡിലുളളവരുണ്ടെങ്കിലും പകുതിയോളം ഇതരസംസ്ഥാനക്കുട്ടികള്‍ ഡി ഗ്രേഡിലാണ്. വീട്ടിലെ മലായാളഭാഷാനുഭവക്കുറവ് ഒരു പ്രതികൂലഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. എന്തിന് മലയാളം പഠിക്കണം എന്ന ചിന്തയില്‍ നിന്നുണ്ടാകുന്ന ആവശ്യബോധമില്ലായ്മ സ്വാധീനിച്ചിട്ടുണ്ടാകാം. മലയാള പരീക്ഷയ്ക് പുതിയ കവിതകളും ഗദ്യവും വിശകലനം ചെയ്തെഴുതേണ്ട ഉത്തരവും വ്യവഹാരരൂപ നിര്‍മിതിയും പ്രയാസം സൃഷ്ടിച്ചിരിക്കാം.
  • മലയാളം മാതൃഭാഷയായിട്ടുളള കുട്ടികള്‍ ഇംഗ്ലീഷില്‍ മികച്ച നിലവാരത്തിലാണ്. എന്നാല്‍ ഇംഗ്ലീഷ് രണ്ടാം ഭാഷയായ ഇതരസംസ്ഥാനവിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ കുട്ടികള്‍ക്കൊപ്പം എത്താനായിട്ടില്ല. ഇരു കൂട്ടര്‍ക്കും ഇംഗ്ലീഷ് രണ്ടാം ഭാഷയാണ്. ചെറിയ ക്ലാസുമുതല്‍ പഠിച്ചു വരുന്നതുമാണ്. പ്രകടമായ അന്തരം ഉണ്ടായ സ്ഥിതിക്ക് ഇതെന്തുകൊണ്ടെന്ന് പഠിക്കേണ്ടതുണ്ട്.
  • തമിഴ് നാട്ടിലെ കുട്ടികള്‍ പൊതുവേ പിന്നാക്കമാണ്. താഴ്ന്ന ഗ്രേഡുകളിലാണ് കൂടുതല്‍ കുട്ടികളും.
  • റോഷിനി പ്രോജക്ട് നടപ്പിലാക്കുന്ന വിദ്യാലയങ്ങളിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെയും റോഷ്നി ഇല്ലാത്ത വിദ്യാലയങ്ങളിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെയും പഠനനിലവാരം വിവിധ വിഷയങ്ങളിലെങ്ങനെ എന്നു താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.
    എസ് എസ് കെ, എസ് സി ഇ ആര്‍ ടി എന്നീ സ്ഥാപനങ്ങള്‍ ഈ വിഭാഗം കുട്ടികളുടെ പഠനനിലവാരം വിവിധ ക്ലാസുകളിലും വിവിധ വിഷയങ്ങളിലുമെങ്ങനെയെന്നു  ശാസ്ത്രീയമായി പഠിക്കണം. ( പഠനമാധ്യമം, വിനിമയ പ്രക്രിയ, ക്ലാസ് റൂം പരിഗണന, പ്രീസ്കൂള്‍ തലം മുതല്‍ ലഭിക്കുന്ന ഭാഷാനുഭവം തുടങ്ങിയവ പരിഗണിക്കണം)

    ( അടുത്ത ലക്കത്തില്‍ തുടരും)

7 comments:

dietsheeja said...

പൊതു വിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ പഠിക്കുന്ന അന്യ മാതൃഭാഷയുള്ള കുട്ടികളും പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന മലയാളം മാതൃഭാഷയായ കുട്ടി കളും തമ്മിൽ എന്താണ് വ്യത്യാസം? വ്യത്യാസം ഉണ്ടോ? എന്റെ അഭിപ്രായത്തിൽ അന്യഭാഷ മാതൃഭാഷയായ കുട്ടികളെക്കാൾ ദയനീയമാണ് ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് എന്ന് പറയേണ്ടി വരും. കാരണം അന്യ മാതൃഭാഷയുള്ള കുട്ടികൾക്ക് തന്റെ ചുറ്റുപാടുള്ള കൂട്ടുകാരിൽ നിന്ന് അയൽക്കാരിൽ നിന്ന് ഒക്കെ മലായാളം കേൾക്കാൻ അവസരം ഉണ്ട്.അങ്ങനെ അത്യാവശ്യം മലയാളം കേട്ടാൽ മനസിലാക്കാനും പറയാനും പ്രാപ്തി നേടിയാവും സ്കൂളിലെത്തുക. മലയാളം കേട്ടാലറിയുന്ന കുട്ടിയെക്കന്തിന് കോഡ് സ്വിച്ചിംഗ്? ആനന്ദൻ മാഷ് പണ്ട് പറഞ്ഞ 'മാ ഇല്ലി ഹോ ഗി ദാരി' ഓർത്തു കൊണ്ടാണ് പറയുന്നത്. അത് ആവശ്യം വരുന്നത് ഇംഗ്ലീഷ് പഠിപ്പിക്കുമ്പോഴാണ്. ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ അവസ്ഥയുള്ള അതായത് ഒരു മലയാളം വാക്യം പോലും അറിയാത്തവർക്ക് അത് ആവശ്യമാണ് തർക്കമില്ല. ആ കുട്ടികളുടെ അവസ്ഥ അറിയാത്ത പരിമിതി എനിക്കുണ്ട്. പക്ഷെ ഒന്നുറപ്പ് English മീഡിയം കുട്ടികൾക്കുള്ള പ്രശ്നം ഇവർക്കില്ല.പിന്നെ മലയാളത്തി ഇക്കമായാലും ഗണിത വിജയമായാലും റോഷ്നി ആയാലും അവയുടെ മികവ് ശാസത്രീയമായി തെളിയിക്കണമെങ്കിൽ ആ മൊഡ്യൂൾ വിനിമയം ചെയ്യാനെടുത്ത അതേ സമയം നൽകിക്കൊണ്ട് പിന്നാക്കക്കാരായ കുട്ടികളെ മാറ്റിയിരുത്തി പാം പുസ്തകത്തിലെ പ്രവർത്തനങ്ങൾ ഇതേ സാഹചര്യമൊരുക്കി ( മറ്റെല്ലാ ചരങ്ങളേയും നിയന്ത്രിച്ചു നിർത്തി) പ്രവർത്തനം ചെയ്ത് സ്കോറുകൾ താരതമ്യം ചെയ്യുകയാണ് വേണ്ടത്.അല്ലാതെ ട്യൂഷൻ കൊടുക്കുമ്പോലെ അധിക സമയം പ്രവർത്തനങ്ങൾ നൽകുക തുടർച്ചയായി നൽകുക, ലഘുഭക്ഷണം നൽകുക ഇതെല്ലാം പ0ന ഫലത്തെ ബാധിക്കില്ലേ? നേരത്തെ കൺട്രോൾ ഗ്രൂപ്പിനെ പരിഗണിക്കാതെ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ട് പഠനം നടത്തിയിട്ട് ഒന്ന് മെച്ചം എന്നു പറയുന്നതിൽ എന്ത് ശാസ്ത്രീയതയാണ് അവകാശപ്പെടാനുള്ളത്. പിന്നെ ചെറിയ സഹായം കുട്ടികൾക്ക് നൽകിയാലും അത് കുട്ടികളുടെ മികവ് വർദ്ധിപ്പിക്കും അത് പാക്കേജിന്റെ ഗുണമാണെന്ന് സമർഥിക്കരുത്. ഇവിടെ സൂചിപ്പിച്ച പ0നത്തിന്റെ ഫലങ്ങളും സാർ വിശകലനം നടത്തിയതിൽ പ്രകടമായ പിന്നാക്കാവസ്ഥ അന്യസംസ്ഥാന കുട്ടികൾക്ക് കാണാൻ കഴിഞ്ഞില്ല. പലപ്പോഴും ഗ്രാഫിൽ ഉയർച്ചതാഴ്ച മാറിമറിഞ്ഞിരുന്നു.അതും കൃത്യമായ ഇൻഫറൻസിനെ തടസപ്പെടുത്തി. പട്ടികയെ അതുപോലെ ക്രോഡീകരിക്കേണ്ടി വന്നത് അതുകൊണ്ടാണ്. എന്ത് പ്രവർത്തനം ഏത് അധ്യാപകർ ഏറ്റെടുത്തിട്ടും കുട്ടികൾക്ക് പ്രയോജനം ഉണ്ടാകും.പക്ഷെ രീതിയും ലക്ഷ്യവും ബന്ധമുണ്ടാകണം. ആവശ്യകത പഠനത്തിലൂടെ കണ്ടെത്തിയാവണം പാക്കേജുകൾ രൂപം കൊള്ളേണ്ടത് .അല്ലെങ്കിൽ കൺട്രോൾ ഗ്രൂപ്പിനെ പരിഗണിച്ച് പാക്കേജിന്റെ ആവശ്യകത തെളിയിക്കണം

drkaladharantp said...

പഠനത്തിന്റെ പരിമിതികള്‍ സൂചിപ്പിച്ചിട്ടുണ്ട്. മറ്റു ദത്തങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നടത്താവുന്ന ലളിതമായ പഠനരീതിയാണിത്. അതില്‍ നിന്നും കേരളത്തിലെ കുട്ടികളേക്കാല്‍ ഇതരസംസ്ഥാനകുട്ടികല്‍ക്ക് വലിയ പിന്നാക്കാവസ്ഥ ഉണ്ടെന്ന് സ്ഥാപിക്കാനാകുന്നില്ല. ഇംഗ്ലീഷ് മാധ്യമ ക്ലാസുകളിവയിലെത്ര ഉണ്ടെന്നറിയില്ല.കേരളത്തിലെ കുട്ടികളുടെ ഇംഗ്ലീഷ് മേല്‍ക്കൈയെ സ്വാധീനിച്ചതില്‍ അതുണ്ടോ എന്ന് അന്വേഷിക്കണം. ശാസ്ത്രീയമായ പഠനമില്ലാതെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തുന്നതിനേക്കാല്‍ മെച്ചമാണ് ചെറിയ വിശകലനമെങ്കിലും നടത്തി നിലപാടെടുക്കുക എന്നത്.

Preetha Tr said...

ചില സംശയങ്ങൾ കോഡ്സ്വച്ച്, പരിഭാഷ എന്ന അർത്ഥം വരുന്ന രീതിയിലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടു. അന്യസംസഥാനകുട്ടികളിൽ ഭാഷാപഠനം വളർത്തുന്നു എന്ന രീതിയിൽ. .കോഡ് സ്വിച്ച് വെറുമൊരു പരിഭാഷപ്രയോഗമായി മാറുന്ന രീതി!! (ഉദാഹരണമായി..ഇംഗ്ലീഷ് ഒരു വരി വായിയ്ക്കുക. അതിൻ്റെ അർത്ഥം മലയാളത്തിൽ പറയുക.മറ്റു ഭാഷകളിൽ പറയുക. അല്ലെങ്കിൽ മലയാളം ഒരുവരി പറയുക. അത് ഇതരഭാഷകളിൽ പറയുക) പരിഭാഷ രീതികൾ ക്ളാസ് മുറികളിൽ പ്രയോഗിച്ചാൽ കുട്ടിയുടെ ഇംഗ്ലീഷ് പഠനം/ അഭിരുചി/താല്പര്യം ഇല്ലാതാകും എന്ന് ക്ളസ്റ്ററുകളിൽ സ്ഥിരം കേൾക്കുന്നത്.അങ്ങനെ പഠിയ്ക്കരുത്, പഠിപ്പിയ്ക്കരുത് എന്ന് ആരാണ് പറഞ്ഞിട്ടില്ലാത്തത്? നിലവിൽ കേരളത്തിൽ താമസിച്ചു പഠിയ്ക്കുന്ന കുട്ടിയാണ്.വീട്ടിൽ താമസിയ്ക്കുന്നവർ മറുനാടൻ വ്യക്തികൾ ആയാലും മലയാളനാടിത്. ചുറ്റും കേൾക്കുന്ന, ക്ളാസിൽ കേൾക്കുന്ന ഭാഷ.
കോഡ് സ്വിച്ചിംഗ് ആദിവാസികളിൽ പ്രയോജനപ്പെടുന്നത് അവർ അകന്നുമാറി വേറൊരു സെക്ഷനായി താമസിയ്ക്കുന്നത് കൊണ്ടല്ലേ.മലയാളവുമായി ബന്ധപ്പെടാൻ സാധിയ്ക്കാത്തതുകൊണ്ടല്ലേ.

മറുനാടൻ മലയാളികൾ അന്യഭാഷ എഴുതുകയും വായിയ്ക്കുകയും സംസാരിയ്ക്കുകയും ചെയ്യുന്നത്
അവർക്ക് അതിൻ്റെ സ്വാഭാവികമായ exposure ചുറ്റുപാടുംം നിന്നും കിട്ടുന്നത്കൊണ്ടല്ലേ?

അപ്പോൾ കോഡ് സ്വിച്ച് അന്യസംസ്ഥാന കുട്ടികളിൽ പ്രയോഗിയ്ക്കുന്നതിൻ്റെ ആവശ്യകത എന്താണ്? അതിൻ്റെ പ്രാധാന്യം എന്താണ്?

dietsheeja said...

പ്രീത ടീച്ചറേ... ആദിവാസികൾക്ക് അവരുടെ ഭാഷയ്ക്ക് ലിപിയില്ല' അതു കൊണ്ടു തന്നെ അവരുടെ മാതൃഭാഷയിൽ പാം പുസ്തകങ്ങൾ ഉണ്ടാക്കാൻ കഴിയില്ല അങ്ങനെ വരുമ്പോൾ അവരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഭാഷയുടെ അനുഭവം ലഭിക്കാൻ മറ്റുള്ളവരുടെ അനുഭവം വായിച്ചു മനസിലാക്കാൻ മലയാള ഭാഷ വേണ്ടി വരും. അപ്പോൾ മലയാള ഭാഷാ പാം പുസ്തകത്തിലെ വിഭവങ്ങൾ അവരുടെ ഭാഷയിൽ പരിചയപ്പെടുത്തുക പഠനം ഏറ്റെടുക്കുന്നതിന് പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നതിന് അത്യാവശ്യം റെയിൽവെ സ്റ്റേഷനിൽ കേൾക്കുന്നതു പോലെ വ്യത്യസ്ത ഭാഷയിൽ ഒരു വിവരണം കേൾക്കുന്നതല്ല കോഡ് സ്വിച്ചിംഗ്! ആ വാക്കിൽ തന്നെയുണ്ടല്ലോ അതിന്റെ അർഥം.

Preetha Tr said...

ഷീജടീച്ചർ..ഞാൻ പുതിയ ഒരു പദ്ധതി ആലോചിയ്ക്കുന്നുണ്ട്. കോഡ് വയർ എന്നോ സ്വിച്ച് ബോർഡെന്നോ പേരിടാമെന്ന് കരുതുന്നൂ. പണ്ട് correction നടത്തരുത്. മഹാപാപം. കുട്ടിയ്ക്ക് നോവും. അവൻറെ ആത്മാവിന് ക്ഷതമേല്ക്കാതിരിയ്ക്കാൻ എഡിറ്റിംഗ് നടത്തണം. Correction എന്ന വാക്ക് മാറ്റി എഡിറ്റിംഗ് നടത്തിയപ്പോൾ അതൊരു ആഗോളവിദ്യാഭ്യാസതിയറി ആയിമാറി. ഞാനതുകൊണ്ട് പരിഭാഷയ്ക്ക് പകരം ഇനിമുതൽ കോഡ് സ്വിച്ചിംഗ് എന്ന് പറയും. അത് എല്ലാവരും അറിഞ്ഞ് കഴിയുമ്പോൾ കോഡ് വയർ എന്നാക്കി മാറ്റും. ആ സ്പെഷ്യൽ കോഡ് വയറൊക്കെ ഉപയോഗിച്ച് ക്ഷീണിയ്ക്കുമ്പോൾ സ്വിച്ച് ബോർഡ് എന്നാക്കും.ആരെങ്കിലും അതിനെക്കുറിച്ച് സംശയം ചോദിയ്ക്കുമ്പോൾ പിയാഷേയുടെ കൊഗ്നിറ്റീവ് തീയറിയിൽ ഫ്രരോയ്ഡ് നേരിട്ട് എടുത്ത സാമ്പിളുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ സവിശേഷ പഠനബോധനതന്ത്രമാണ് എന്ന് പറഞ്ഞാൽ കുഴപ്പമാകുമോ എന്തോ?

drkaladharantp said...

പ്രീതടീച്ചര്‍ "കോഡ്സ്വച്ച്, പരിഭാഷ എന്ന അർത്ഥം വരുന്ന രീതിയിലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടു."എന്നു പറയുമ്പോള്‍ അത് കോഡ്സ്വിച്ചിംഗ് അല്ലെന്ന് കൃത്യമായി അറിയാം. പരിഭാഷയും കോഡ്സ്വിച്ചിംഗ് രീതിയും രണ്ടാണ്. ഏതെങ്കിലും വീഡിയോയില്‍ കണ്ടെത് വെച്ച് അതാണ് കോഡ് സ്വിച്ചിംഗ് എന്ന് വിലയിരുത്തില്ലല്ലോ. ആ വിഡിയോയുടെ ലിങ്ക് നല്‍കിയാല്‍ വായനക്കാര്‍ക്കും അതില്‍ വ്യക്തതവരും. കോഡ് സ്വിച്ചിംഗ് ഇതരഭാഷാപഠനത്തില്‍ മെച്ചപ്പെട്ട തന്ത്രമാണ്. രണ്ടാമത്തെ കാര്യം എഡിറ്റിംഗ് ആണ്. അത് പഴയ തെറ്റുതിരുത്തിലാണെന്ന ധാരണയിലാണ് ടീച്ചറുടെ അഭിപ്രായം. ഭാഷാപഠനസമീപനത്തിലെ ചില ധാരണകളില്‍ ടീച്ചര്‍ക്ക് വ്യത്യസ്ത നിലപാടുണ്ട്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം. പക്ഷേ ഒന്ന് മറ്റൊന്നാണെന്ന് സ്ഥാപിക്കുന്നതിന് ശ്രമിക്കുമ്പോള്‍ ഒരു താരതമ്യമൊക്കെ ആകാം.മൂന്നാണത്തെ കാര്യം ഞാന്‍ കേരളത്തിലെ കുട്ടികളെയും ഇതരസംസ്ഥാനകുട്ടികളെയും താരതമ്യം ചെയ്തിരിക്കുകയാണ്. അതില്‍ നിന്നും ചില വിഷയങ്ങളില്‍ ഇതരസംസ്ഥാനകുട്ടികള്‍ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. അത് സവിശേഷമായ പഠനം ആവശ്യപ്പെടുന്നു. എന്തുകൊണ്ട് കേരളത്തിലെ കുട്ടികള്‍ വേണ്ടത്ര മുന്നേറിയില്ലൽ അതിനെന്താകും കാരണം? ബഹുഭാഷാ ക്ലാസിലെ വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രതിസന്ധി എന്താണ്? കുട്ടികളെ പ്രവേശിപ്പിക്കാതിരിക്കാനാകുന്നില്ല. അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പഠിപ്പിക്കാനുമാകുന്നില്ല. ഈ പ്രതിസന്ധി മറികടക്കണം. അതിന് ഒറ്റമൂലി ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.പല വിധ സാധ്യതകള്‍ ആലോചിക്കണം. അതിലൊന്നാണ് റോഷ്മനി. അതിന്റെ പ്രധാന പരിമിതി ഒരു സഹായ അധ്യാപികയെ മാത്രമേ നിയോഗിക്കുന്നുളളൂ എന്നതാണ്. അവര്‍ക്കാകട്ടെ ഒരു ഭാഷയില്‍ മാത്രമേ പിന്തുണയ്കാനാകുന്നുമുളളൂ. ബഹുഭാഷാ പരിജ്ഞാനം ഇല്ലാത്തവരെ എങ്ങനെ എല്ലാ വിഭാഗം കുട്ടികളെയും സഹായിക്കുന്നവരാക്കി മാറ്റാനാകും? വിദ്യാലയത്തിലെ അധ്യാപകര്‍ക്കും ബഹുഭാഷാനൈപുണി ആവശ്യമില്ലേ? കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇതരസംസ്ഥാനകുട്ടികള്‍ കൂടി കൂടി വരുന്ന സാഹചര്യത്തിലാണ് ഈ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനുളള ഈ വിശകലനപോസ്റ്റ്. വസ്തുതകള്‍ അടിസ്ഥാനമാക്കി താരതമ്യം ചെയ്ത് അവതരിപ്പിക്കാമെന്നു കരുതി.

Preetha Tr said...

മാഷേ.. ലിങ്ക് കോപ്പി ചെയ്യാൻ ഇപ്പോൾ നിർവാഹമില്ല. ഇവിടെ കമൻ്റ് ഇട്ടത് കൊണ്ടാകാം അവർ എന്നെ ബ്ളോക്ക് ചെയ്തിരിയ്ക്കുന്നു. എഡ്യൂക്കേഷനിൽ നെറ്റ് ഉണ്ട്.അധ്യാപകർ uptodate ആയിരിയ്ക്കണമെന്ന നിർബന്ധവുമുണ്ട്. അതുകൊണ്ട് അറിയില്ലാത്തത് അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുകയും ചെയ്യും. കോഡ് സ്വിച്ച് അറിയാം.

പിന്നെ എഡിറ്റിംഗ് വ്യത്യസ്ത അഭിപ്രായം.Correction എന്ന വാക്ക് ശരിയിടലും തെറ്റിടലും അല്ലല്ലോ. എന്താണ് അതിൻ്റെ ശരിയായ അർത്ഥം? ഉയർന്ന തരത്തിലെ മൾട്ടിലെവൽ എഡിറ്റിംഗ് തന്നെയാണത്.തീമാറ്റിക് ഓർ മോർഫോളജിക്കൽ etc തുടങ്ങിയ ടെക്നിക്കൽ ടേമ്സ് ഉപയോഗിയ്ക്കുന്നില്ല പക്ഷേ തെറ്റ് തിരുത്തൽ അല്ലെങ്കിൽ ഫീഡ്ബാക്ക് കൊടുക്കാറില്ലേ? കാഴ്ച്ചപ്പാട് വ്യത്യസ്തമെങ്കിലും സത്ത ഒന്ന് തന്നെ. 4+3 =7 ആണെങ്കിൽ 3+4 =7 ആകില്ല? For me there is no difference between the above mentioned words.

ബഹുഭാഷാ നൈപുണിയുള അധ്യാപകർ ആവശ്യമെന്ന് തന്നെ അഭിപ്രായം. ICT training ലൂടെ IT പഠിപ്പീയ്ക്കുന്നില്ലേ അതെന്തതാണെന്നറിയാത്ത അധ്യാപകർ? ( ഞാനും അതിലൊന്രനായിരുന്നു.)
കേരളം ഒരു മിനി ഇന്ത്യ ആയി വരുന്നത് നല്ലതാണ്. ശരിയായ മതേതരവിദ്യാഭ്യാസം കിട്ടിയാൽ ആക്രി ഊക്രി രാഷ്ട്രീയ സാമൂഹ്യസ്ഥിതികൾ കേരളമോഡൽ വഴി മെച്ചപ്പെടും.ഒരു കൊച്ചുനവോത്ഥാനം നല്ല കാര്യമാണ്. വളരെയധികം ശ്രദ്ധ ഇക്കാര്യത്തിൽ വേണം.

പക്ഷേ കേരളത്തിലെ അധ്യാപകർക്ക് ഒന്നിനെപ്പറ്റിയും ഒരു ധാരണയില്ല എന്നരീതിയിൽ പരിഭാഷയ്ക്ക് മറുവാക്കായി കോഡ് സ്വിച്ച് എന്ന രീതിയിൽ കാണിയ്ക്കുന്ന തെറ്റിദ്ധരിപ്പിയ്ക്കൽ ഉൾക്കൊള്ളാൻ പറ്റില്ല. കോഡ്സ്വിച്ച് അത് അപ്പ്ള്ളൈ ചെയ്യേണ്ടിടത്താണ് ചെയ്യേണ്ടത്. അത് പരാമർശിച്ചത് ഒറ്റമൂലി എന്ന നിലയിൽ പലയിടത്തും തെറ്റിദ്ധരിയ്ക്കപ്പെടാതിരിയ്ക്കാൻ തന്നെ.

മാഷിൻ്റെ പഠനവും വിശകലനവും ശരിയായ രീതിയിൽ മുന്നാട്ട് പോകട്ടെ. നിഗമനങ്ങളിൽ വെള്ളം കേറരുതെന്ന് മാത്രം.കേറില്ലായെന്ന് വിശ്വസിയ്ക്കുന്നു.