ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, April 1, 2014

വാര്‍ഷികപ്പരീക്ഷയില്‍ ഒന്നാം ക്ലാസുകാര്‍ പതറിയില്ല



പെരുമ്പാവൂരിനടുത്തുളള വടക്കേ വാഴക്കുളം സര്‍ക്കാര്‍ യു പി സ്കൂള്‍.
എറണാകുളം ജില്ല.
അവിടെ ഒന്നാം ക്ലാസില്‍  വാര്‍ഷിക പരീക്ഷയില്‍ വിവരണവും കഥയും എഴുതാനുണ്ടായിരുന്നു.
ഒരു ചിത്രം നോക്കി വിവരണമെഴുതാനാണ ചോദ്യകര്‍ത്താവ് അവശ്യപ്പെട്ടത്.
ക്ലാസിലെ കുട്ടികള്‍ ആത്മവിശ്വാസത്തോടെ അത് ഏറ്റെടുത്തു.
അവര്‍ ക്ലാസില്‍ എഴുതി വന്ന രീതി അങ്ങനെയായിരുന്നല്ലോ (ക്ലാസില്‍ കണ്ട നാരങ്ങാവെള്ളം-ഗ്രൂപ്പ് കുറിപ്പ് അതിന്റെ തെളിവ്)
അവരൊക്കെ എഴുതിയത് ഞാന്‍ വായിച്ചു.
ഒന്നാം ക്ലാസുകാരാണ് എഴുതിയത്. അതിനാല്‍ വലിയ ശ്രദ്ധയും ബഹുമാനവും നല്‍കിയായിരുന്നു വായന.
...........................................................................

പണ്ടത്തെ ഒന്നാം ക്ലാസിലെ വാര്‍ഷികപ്പരീക്ഷ ഓര്‍മയുണ്ടോ?  
പറയില്‍ തുടങ്ങി ഭരണി വരെയുളള പത്തു വാക്കുകള്‍ കേട്ടെഴുത്തിടും  
.അല്ലെങ്കില്‍ "കോ.....' പൂരിപ്പിക്കാന്‍ തരും.  
തീര്‍ന്നു മലയാളപ്പരീക്ഷ. 
സ്ലേറ്റില്‍ പത്തില്‍ പത്തു മുതല്‍ കീഴോട്ട് മുട്ട വരെ .എല്ലാവര്‍ക്കും സന്തോഷം.  
മുട്ടയിട്ട അധ്യാപികയ്ക്കും മുട്ട കിട്ടിയ കുട്ടിക്കും വരെ സന്തോഷം !
പിന്നെ പിന്നെ പരിഷ്കാരം വന്ന് അക്ഷരം പഠിപ്പില്ലാതെയായി എന്ന ആക്ഷേപമായി..
ഡി പി ഇ പി കാലം വന്നതോടെ ആകെ തുലഞ്ഞില്ലേ?എന്നായി ചോദ്യം
ഇപ്പോഴെന്താ സ്ഥിതി? ഉഴപ്പുന്ന അധ്യാപകര്‍ പാഠ്യപദ്ധതിയെ കുറ്റം പറഞ്ഞ് പഠിപ്പിക്കാതെ മുട്ടയാശാന്മാരായി. ഗ്രേഡു ഇല്ലാത്ത മുട്ടകള്‍.ഇതാ ഈ വിദ്യാലയാനുഭവങ്ങള്‍ പാഠ്യസമീപനസംശയാലുക്കള്‍ക്ക് ഒന്നാം ക്ലാസ് മറുപടിയാണ്
........................................................................
ആദ്യം ഒന്നാം ക്ലാസിലെ പരീക്ഷാ ചോദ്യം നോക്കാം.പിന്നെ ഉത്തരം
'ഉണ്ണി പാടത്തു പോയതും ചന്തയില്‍പ്പോയതും വാ തോരാതെ പറയാന്‍ തുടങ്ങി.എന്തൊക്കെയാകും ഉണ്ണി പറഞ്ഞിട്ടുണ്ടാവുക?ഉണ്ണി അച്ഛനോടു പറഞ്ഞ വിശേഷങ്ങള്‍ എന്തൊക്കെയാകും?'
ഇതാണ് വിവരണസന്ദര്‍ഭം.
ആഖ്യാനസന്ദര്‍ഭം എല്ലാവരും രചനയില്‍ പരിഗണിച്ചിട്ടുണ്ട്


അഭിനവ് ചിത്രത്തിനെ ആസ്പദമാക്കി സംഭവ വിവരണമാണ് തയ്യാറാക്കിയത്. ആദ്യം എന്തു സംഭവിച്ചു. പിന്നീട് എന്തുണ്ടായി എന്ന മട്ടില്‍ എഴുതി. പച്ചക്കറിത്തോട്ടത്തില്‍ പോയി. പച്ചക്കറി പറിച്ചു.ചന്തയില്‍ പോയി. പച്ചക്കറി വിറ്റു.എലിപ്പെട്ടി വാങ്ങി.കളിപ്പാട്ടം വാങ്ങി . പയിസേം കൊടുത്തു എന്നിങ്ങനെ..
അജിസസിഹല്‍ സൂക്ഷ്മനിരീക്ഷണം നടത്തി വിവരിച്ചിട്ടുണ്ട്.

ചിത്രത്തിലെ തവളയേയും മലകളേയും തത്തേയും എല്ലാം പരമാര്‍ശിച്ചു
വാക്യഘടന ശരിയായി പാലിച്ചെഴുതാന്‍ കഴിഞ്ഞിരിക്കുന്നു.'പിന്നെ' എന്ന വാക്ക് പല തവണ ആവര്‍ത്തിക്കുന്നുണ്ട്.ആദ്യത്തെ രണ്ടു പിന്നെ എഴുതിയപ്പോള്‍ തെറ്റു സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുളള "പിന്നെ"കളെല്ലാം ശരിയാണ്.പയ്സേയും കൊടുത്തു എന്നെഴുതുന്നത് തെറ്റാണോ? നല്ല വിവരണം.
മഹമ്മദ് റസല്‍ "പച്ചക്കറി അവര്‍ വിറ്റു. അവര്‍ക്കു നല്ല കാശു കിട്ടി.അതു കൊണ്ട് അവര്‍ എല്ലാം വാങ്ങിച്ചു. അന്നിട്ട് അവര്‍ വീട്ടിലോട്ട് വന്നു "എന്നെഴുതി
നാടന്‍ സംഭാണരീതിയിലാണ് എഴുത്ത്.
'നോക്കി നില്‍ക്കാന്‍ നല്ല രസമായിരുന്നു' എന്ന വാക്യം പ്രത്യേകം നാം ശ്രദ്ധിക്കേണ്ടതുണ്ട്
കാഴ്ചകള്‍ വിവരിക്കുമ്പോള്‍ അതു മനസിനെ എങ്ങനെ സ്വാധീനിച്ചു എന്നാണ് ഈ കൊച്ചു മിടുക്കന്‍ എഴുതിയത്.
മകന്‍ അച്ഛനോട് കാഴ്ച വിവരിക്കുമ്പോള്‍, മകന്റെ മനസില്‍ കയറി എഴുതുമ്പോള്‍ അങ്ങനെയല്ലേ എഴുതാനാകൂ.വീട്ടിലോട്ടു വന്നു. നല്ല കാശും കിട്ടി എന്നൊക്കെ എഴുതുന്ന ലാളിത്യം..
പ്രധാനകാര്യം പറഞ്ഞവരും കൂടുതല്‍ കാര്യങ്ങളെഴുതിയവരും ഉണ്ട്. ചോദ്യത്തില്‍ ചില ചിന്താസൂചനകള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ എഴുത്തുദിശ കൂടുതല്‍ സമ്പന്നമാകുമായിരുന്നു

ഉദാഹരണത്തിന് ചിത്രം നോക്കൂ പാടത്ത് ആരെല്ലാം ഉണ്ട്? ഏതെല്ലാം ജീവികള്‍? അവരെല്ലാം എന്തിനാണ് അവിടെ വന്നത്? എന്താണവിടെ സംഭവിച്ചത്? പിന്നെയോ? എന്നിങ്ങനെ ചില ചിത്രവിശകലന ചോദ്യങ്ങള്‍ കൂടി ആവാമായിരുന്നു.കുട്ടികള്‍ എഴുതി കസറിയേനേ.

ഒന്നാം ക്ലാസുകാര്‍ അഡീഷണല്‍ ഷീറ്റു ചോദിച്ചു
അധ്യാപകരെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു കുട്ടികള്‍ അഡീഷണല്‍ പേപ്പര്‍ വാങ്ങിയാണ് കഥ എഴുതി പൂര്‍ത്തിയാക്കിയത്
എസ് എസ് എയിലെ ചോദ്യകര്‍ത്താക്കള്‍ സെന്റിമീറ്റര്‍വെച്ചളന്നു കൊടുത്ത അരപ്പേജ് സ്ഥലം അവര്‍ക്കു തികയാതെ വന്നു. സര്‍ഗാത്മകതയ്ക്ക് പേപ്പറു തടസമായിക്കൂടാ. അധ്യാപികമാര്‍ പ്രോത്സാഹിപ്പിച്ചു. കഥ ഗംഭീരമായി അവസാനിപ്പിച്ചതു നോക്കുക


ഓരോരുത്തരും എഴുതിയത് വ്യത്യസ്തമായ രീതിയില്‍.അതിനര്‍ഥം അധ്യാപികമാര്‍ ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തി വെച്ചതല്ല.
 
ചെറിയ തെറ്റുകള്‍ ഉണ്ട്. അത് സാരമുളളവയല്ല. വേഗത്തില്‍ എഴുതിയതുമൂലം സംഭവിച്ചതാണ് ചിലത്. മറ്റുളളവ പരിഹരിക്കാവുന്നതേയുളളൂ. ഇവര്‍ ഒന്നാം ക്ലാസില്‍ വെച്ച് സ്വതന്ത്ര രചന നടത്താന്‍ കഴിവു നേടി എന്നത് ചില്ലറ കാര്യമാണോ
വരും വര്‍ഷത്തെ പുതിയ പുസ്തകം കുട്ടികളുടെ ഇത്തരം കഴിവുകളെ പരിമിതപ്പെടുത്തുമോ എന്ന പേടി അധ്യാപകര്‍ക്കുണ്ട്.

ഞാന്‍ രക്ഷിതാക്കളുമായി സംസാരിച്ചു.എല്ലാവരും ഉണ്ട്.
പരീക്ഷക്കാലമായതു നന്നായി. ഉച്ചക്ക് മക്കളേയും കൂട്ടി മടങ്ങാമല്ലോ. ഉത്തരക്കടലാസുകള്‍ വായിച്ചു വിശകലനം ചെയ്തു കേള്‍പ്പിച്ചപ്പോള്‍ അവര്‍ക്കു സംതൃപ്തി.
അവധിക്കാലത്ത് വായിക്കാന്‍ പുസ്തകം വേണം. അതിനുളള പരിപാടി ആലോചിച്ചു. ക്ലാസുകള്‍ ചുറ്റിനടന്നു കണ്ടു. അപ്പോള്‍ ഒരു ബാനര്‍. മികവുത്സവം 2014.
ഈ സ്കൂളില്‍ മികവുത്സവം ഉണ്ടായിരുന്നു.

പ്രഥമാധ്യാപിക മിനി ഇങ്ങനെ പറഞ്ഞു
"സ്കൂള്‍ വിശേഷങ്ങളില്‍ ഏറ്റവും പ്രധാനം മികവുത്സവം 2014 ആണ് കുട്ടികളുടെ അക്കാദമിക തത്സമയ പ്രകടനങ്ങള്‍ സമൂഹം ഇന്നു ചര്‍ച്ചചെയ്യുന്നു.പിന്നെ എനിക്കു ചുറ്റുപാടുമുള്ള കുറേ വ്യക്തികള്‍ നല്ല സപ്പോര്‍ട്ട് തരുന്നുണ്ട് .കുട്ടികളുടെ വീടുകളില്‍ HOLIDAYS സന്ദര്‍ശിക്കുന്നതുകൊണ്ട്‌ നല്ല ഒരു പിന്തുണ പേരന്റ്സില്‍ നിന്നും കിട്ടുന്നു   TRAINER എന്ന നിലയില്‍ ആഗ്രഹിച്ച ,പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതിന്റെ സന്തോഷം .പിന്നെ  കുറച്ചു .VEDIO ക്ലിപ്പിങ്ങ്സ് ബ്ലോഗില്‍ അപലോഡ് ചെയ്തിട്ടുണ്ട് .നിര്‍ദേശങ്ങള്‍ നല്കുമല്ലോ"
വടക്കെ വാഴക്കുളം ഗവ : യു .പി .സ്കൂളില്‍ നടത്തിയ മികവുത്സവ് 2014 - അക്കാദമിക പ്രദര്‍ശനാഘോഷം അക്ഷരാര്‍ഥത്തില്‍ ഒരു മികവുത്സവം തന്നെയായിരുന്നു . അതിന്റെ വിശദാംശങ്ങള്‍ വിദ്യാലയം ഇങ്ങനെ പങ്കിട്ടു


സ്കൂളിന്റെ അക്കാദമിക നിലവാരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക
  • കുട്ടികള്‍ക്ക് അക്കാദമിക പ്രകടനത്തിന്നു അവസരം നല്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പി ക്കുക 
  • വിദ്യാഭ്യാസം കൊണ്ട്  ലക്ഷ്യമിടുന്ന സമഗ്ര വികസനം ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് മികവുത്സവ് 2014 സംഘടിപ്പിച്ചത്. 
സംഘാടനം ഇങ്ങനെ
  • അഥിതികളെ ക്ഷണിക്കല്‍ ,സല്ക്കാരം,വേദി സംഘാടനം തുടങ്ങി 7 ഗ്രൂപുകളിലായി 50 കുട്ടികള്‍ ഒത്തരുമിച്ചാണ് ഈ പ്രോഗ്രാം നടത്തിയത്

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്  കമ്മിറ്റി ചെയർമാൻ ശ്രീ M.P.ദേവസി ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് അദ്ദേഹത്തിനിഷ്ടമുള്ള ഓരോ പുസ്തകം നൽകി തത്സമയം വായന നടത്താനുള്ള വെല്ലുവിളി ഒന്നാം ക്ലാസുകാരെക്കൊണ്ട് ഏറ്റെടുപ്പിച്ചു കൊണ്ടാണ്  ഉദ്ഘാടനം നിർവഹിച്ചത്.
  • ഒന്നാം ക്ലാസ്സുകാരെക്കൊണ്ട് തന്നെ വായിപ്പിച്ചാല്‍ മതിയോ 2-ലെ കുറുമ്പികള്‍ മുഖം വീര്‍പ്പിച്ചു .ഓടിവാ എന്നുകേട്ടതും 3 പെണ്‍ കുട്ടികള്‍ ഓടിവന്നു വേദിയില്‍ കയറി .അവര്‍ക്ക് മലയാളം പുസ്തകം കൊടുത്താല്‍ പോരാ  .ഒരു ടീച്ചര്‍ വേഗം പോയി കുറച്ചു ഇംഗ്ലീഷ് സ്റ്റോറി ബുക്സ് കൊണ്ടുവന്നു .പ്രഥമാധ്യാപിക യു പി ക്ലാസ്സിലെ കുട്ടികളില് നിന്നും അവരുടെ  ഇംഗ്ലീഷ് പുസ്തകവും വാങ്ങി
  • കൂട്ടത്തില്‍ 6ലെ ഇംഗ്ലീഷ് പുസ്തകത്തില നിന്നും ഒരുഭാഗം വായിക്കാന്‍  കാണികളില്‍ നിന്നും വന്ന കുടുംബ ശ്രീ പ്രവര്‍ത്തക സുമ ചേച്ചി ല്‍കി 
  • ഈ വര്‍ഷം നടത്തിയ വിവിധ ദിനാചരണങ്ങളുമായും  ക്ലാസ് റൂം പ്രവർത്തനങ്ങളുടെയും ഭാഗമായി തയ്യാറാക്കപ്പെട്ട 500 -ലേറെ കയ്യെഴുത്ത് മാസികകളുടെപ്രദര്‍ശനം നല്ല വായനക്കാരായ കാണികളുടെ പ്രശംസ പിടിച്ചുപറ്റി . 
  • 7-)o ക്ലാസ്സ്‌ വിദ്യാർഥിനി  ഇന്ദു ഈ വർഷം രചിച്ച 15 കവിതകൾ
    ഉൾപ്പെടുന്ന മിന്നാമിന്നി എന്നകവിതാസമാഹാരം മികവുൽസവ് 2014 ന്റെ ഭാഗമായി പ്രകാശനം ചെയ്തപ്പോൾ ,ഇന്ദു പാടിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഉറ്റ ചങ്ങാതി എന്ന കവിത ആലപിക്കുന്നതു കേട്ട ബാലസഹിത്യകാരൻ വേണു വാരിയത്ത് അവളിലെ കവയത്രിയെ മാത്രമല്ല ഗായികയേയും ഏറെ പുകഴ്ത്തി .( ഉറ്റ ചങ്ങാതിയെ സാക്ഷി നിറുത്തി ഇന്ദു എന്റെ മുമ്പാകെ കവിത ചൊല്ലുന്ന ചിത്രമാണിത്)പ്രാദേശിക ചാനെൽ "മെട്രോ"ഈ കുട്ടിക്കുമാത്രമായി 5 മിനിട്ടോളം പ്രക്ഷേപണം നടത്തിയത് അവൾക്കു ലഭിച്ച ഒരുഅവാർഡ് തന്നെയാണ് .
  • നാസ്നിൻ  പി എസ് എഴുതിയ 10 കഥാ സമാഹാരവും പ്രശംസനീയം തന്നെയായിരുന്നു. 
  • ശാസ്ത്ര പ്രദർശനം കാണികൾക്ക് പുതുമ നൽകി ,കൃത്രിമ അഗ്നിപർവതം ,ലേസർ അലാറം, ലിഫ്റ്റ്  തുടങ്ങിയവ. യു പി വിഭാഗം ഓരോ കുട്ടി ഓരോ പരീക്ഷണം ലക്ഷ്യമിട്ടിരുന്നെങ്കിലും സമയപരിമിതി അനുഭവപ്പെട്ടു
"അഭിമാനപൂർവം പറയട്ടെ കാണികളായി എത്തിയ ചിലർ പിന്നീട് എന്നെ വിളിച്ചു അവരുടെ എന്തു സഹായവും നല്കാമെന്നു പറഞ്ഞു .
മറ്റൊന്ന് സമൂഹം ചർച്ച ചെയ്യുന്നു .ഈ സർക്കാർ സ്കൂൾ വിചാരിച്ച പോലെ അല്ല .
എല്ലാറ്റിലുമുപരി നമ്മുടെ കുട്ടികൾ ബഹുമാനിക്കപ്പെടുന്നു .
അതല്ലേ നമ്മുടെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം !"അധ്യാപകര്‍ക്ക് ഈ വര്‍ഷം സംതൃപ്തിയുടേതാണ്. വരും വര്‍ഷവും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം.
ഒന്നാം ക്ലാസിലെ അമ്മമാരോടൊത്ത് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്യുന്നു

Friday, March 21, 2014

നാലാം ക്ലാസുകാര്‍ക്കുളള യാത്രയയപ്പും ടി സി നല്‍കലും


കലവൂര്‍ ടാഗോര്‍സ്മാരക പഞ്ചായത്ത് പ്രൈമറിവിദ്യാലയത്തില്‍ മാര്‍ച്ച് മൂന്ന് രാവിലെ പത്തുമുപ്പതിന് യോഗം ആരംഭിച്ചു.
എന്താണ് യോഗ ലക്ഷ്യം?
  • ഈ വര്‍ഷം നാലാം ക്ലാസില്‍ നിന്നും ടി സി വാങ്ങിപ്പോകുന്ന കുട്ടികളെല്ലാവരും തൃപ്തികരമായ നിലവാരം ആര്‍ജിച്ചുവെന്ന് പ്രഖ്യാപിക്കണം.
  • അതൊരു ചടങ്ങാകണം.
  • പഞ്ചായത്തും പി ടി എയും എസ് എം സിയും സമൂഹത്തിലെ മറ്റു പ്രധാനവ്യക്തികളും പങ്കെടുത്ത് കുട്ടികളെ അഭിമാനത്തോടെ അടുത്ത വിദ്യാലയത്തിലേക്കു പറഞ്ഞയക്കുന്ന ചടങ്ങ്.പ്രവേശമോത്സവം പോലെ ഗംഭീരമാക്കണം തുടര്‍പഠനത്തിനായുളള യാത്രയയപ്പ്.
തനിമയാര്‍ന്ന ആലോചന നടത്തിയ ഈ യോഗത്തില്‍ പങ്കാളിത്തം ഇപ്രകാരം
  • പഞ്ചായത്ത് പ്രസിഡന്റ്
  • പി ടി എ പ്രസിഡന്റ്
  • പ്രഥമാധ്യാപിക
  • മറ്റ് അധ്യാപകര്‍
  • രക്ഷിതാക്കള്‍
  • ആകെ നാല്പതുപേര്‍ (ഞാനുള്‍പ്പടെ)
വെറുതേ ആഗ്രഹിച്ചാല്‍ പോര.പ്രായോഗികമാക്കാനുളള കൃത്യമായ പരിപാടി വേണം.  
അവസ്ഥാനിര്‍ണയം നടത്തിയാലല്ലേ ലക്ഷ്യത്തിലേക്കെത്താനുളള ഇടപെടല്‍ മേഖലകളും രീതികളും തീരുമാനിക്കാനാകൂ.
ഇപ്പോഴുളള നിലവാരം എന്താണ് ?
ഇതു പരിശോധിക്കലായിരുന്നു ആദ്യ ഇനം.
കുട്ടികളുടെ ഉത്തരക്കടലാസ് രക്ഷിതാക്കള്‍ക്കു നല്‍കി. ഗ്രേഡ് ,പ്രവര്‍ത്തനം, കുട്ടിയുടെ പ്രകടനം ഇവ പരിശോധിച്ചു. ഓരോ ഗ്രേഡിലും വരുന്ന കുട്ടികളുടെ എണ്ണം പറഞ്ഞു. അതു ശതമാനമാക്കി അവരുടെ സഹായത്തോടെ ഇപ്രകാരം ബോര്‍ഡില്‍ ക്രോഡീകരിച്ചു.

ഗണിതമേഖല ടേം
ഗ്രേഡ് %
ഗ്രേഡ് % ബി
ഗ്രേഡ് % സി
ഗ്രേഡ് % ഡി
ദത്തങ്ങളുടെ ഉപയോഗം ഒന്ന്
78
11
11

രണ്ട്
44
12
44

സംഖ്യാബോധം ഒന്ന്
78
22
2

രണ്ട്
55

22

പ്രശ്നാപഗ്രഥനം ഒന്ന്

67
22
11
രണ്ട്
44
11
44

ക്ലാസ് നാലില്‍ ഗണിതത്തില്‍ ഒന്നും രണ്ടും ടേമുകളിലെ കുട്ടികളുടെ നിലവാരം ഇങ്ങനെയാണ്. ദത്തങ്ങളുടെ ഉപയോഗത്തില്‍ രണ്ടാം ടേമില്‍ കുട്ടികള്‍ പിന്നാക്കം പോയിട്ടുണ്ട്. സംഖ്യാബോധത്തില്‍ സമീനപ്രവണതയാണ്. പ്രശ്നാപഗ്രഥനത്തില്‍ കുട്ടികള്‍ മികവിലേക്കു വന്നു. ഇതു സൂചിപ്പിക്കുന്നത് കുട്ടികള്‍ കഴിവുളളവരാണെന്നും കൂടുതല്‍ ശ്രദ്ധിച്ചാല്‍ മാറ്റം സാധ്യമാണെന്നുമാണ്.ഡി ഗ്രേഡുണ്ടായിരുന്ന കുട്ടികള്‍ (11%) രണ്ടാം ടേമില്‍ നിലമെച്ചപ്പെടുത്തി.
  • സി ഗ്രേഡിലുളള നാല്പത്തിനാലു ശതമാനം കുട്ടികളെ ബി ഗ്രേഡിലോ എ ഗ്രേഡിലോ എത്തിച്ചാല്‍ മാത്രമേ ഗണിതത്തില്‍ തൃപ്തികരമായ നില കുട്ടികള്‍ കൈവരിച്ചതായി അവകാശപ്പെടാനാകൂ.
  • വാര്‍ഷികപ്പരീക്ഷവരെയുളള കാലം കരുതലോടെ പ്രവര്‍ത്തിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും തീരുമാനിച്ചു.
  • സ്ഥാനവില, വലിയ സംഖ്യകളുടെ ക്രിയ എന്നിവയ്ക്ക് ഊന്നല്‍ നല്കും.
  • സ്വന്തമായി ചോദ്യം വായിച്ചു മനസിലാക്കാനുളള കഴിവ് വര്‍ധിപ്പിക്കും.
  • ഒരു മുഖ്യചോദ്യത്തിനുളളില്‍ ധാരാളം ഉപപ്രശ്നങ്ങള്‍ വരുന്ന പ്രായോഗികപ്രശ്നങ്ങള്‍ വായിച്ച് യഥാര്‍ഥത്തില്‍ എന്തെല്ലാമാണ് കണ്ടുപിടിക്കേണ്ടതെന്നു കൃത്യമായി നിര്‍ണയിക്കാനുളള പ്രയാസമാണ് കുട്ടികള്‍ നേരിടുന്നതെന്ന് അധ്യാപിക പറഞ്ഞു.കണ്ടെത്തേണ്ട കാര്യങ്ങള്‍ മാത്രം ഫിക്സ് ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തനം നല്‍കാനും തീരുമാനം.
ക്ലാസ് ടീച്ചര്‍ ഭാഷയിലെ നിലവാരം അവതരിപ്പിച്ചു.
സംഭാഷണരചന, കഥ പൂരിപ്പിച്ചെഴുതല്‍,വര്‍ണന തയ്യാറാക്കല്‍, ആസ്വാദനക്കുറിപ്പെഴുതല്‍, യാത്രാവിവരണം തയ്യാറാക്കല്‍ എന്നിവയായിരുന്നു രണ്ടാം ടേമില്‍ പരിശോധിച്ച മേഖലകള്‍.

ഭാഷാമേഖല
A %
B %
C%
D %
സംഭാഷണം
55
45


കഥാപൂരണം
78
22


വര്‍ണന
55
33
12

യാത്രാവിവരണം
78
11
11

ആസ്വാദനക്കുറിപ്പ്
55
33
12

സി ഗ്രേഡുകാര്‍ വളരെക്കുറവാണ്. അവരെ ബി ഗ്രേഡിലെത്തിക്കാനാകും. ബി ഗ്രേഡിലുളള കുട്ടികളുടെ പ്രശ്നങ്ങള്‍ അധ്യാപിക അവതരിപ്പിച്ചു. പരിഹാരനിര്‍ദ്ദേശങ്ങളും ആലോചിച്ചു
മറ്റു പ്രധാന തീരുമാനങ്ങള്‍
പരീക്ഷ കഴിഞ്ഞാലും നാലാം ക്ലാസിലെ കുട്ടികള്‍ക്ക് സഹവാസക്യാമ്പുണ്ടാകും.
ടി സി നല്‍കുന്നതു വരെയുളള കാലം പ്രയോജനപ്പെടുത്തി അവധിക്കാലമാധുര്യം നഷ്ടപ്പെടാതെ അവര്‍ നേടേണ്ട ശേഷികളുടെ വികാസത്തിനായി പ്രയത്നിക്കും. ഇതിന്റെ ട്രൈ ഔട്ട് എന്ന നിലയില്‍ കുടിടകളും രക്ഷിതാക്കളും അധ്യാപകരും ലൈറ്റ് ഹൗസ്, കടല്‍ത്തീരം എന്നവയിലേക്ക് യാത്ര നടത്തി. ഒരു വ്യവഹാരരൂപത്തെ അടിസ്ഥാനമാക്കി ഭാഷാപരമായ മികവിനുളള മാര്‍ഗമെന്ന നിലയിലാണ് ഈ യാത്ര.ഭാഷാപഠനത്തിനുളള അനുഭവപരിസരം അങ്ങനെ ആവേശകരമായി.
തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സ്വാഗതസംഘം ചേരും
ഇതൊരു തുടക്കമാണ്.
പഞ്ചായത്തിന്റെ സര്‍വ പിന്തുണയും ഉണ്ടാകും
എല്‍ സി ഡി പ്രൊജക്ടര്‍, ലാപ് ടോപ്പ് എന്നിവ നല്‍കും. ആദ്യ സെറ്റ് എത്തിക്കഴിഞ്ഞു.
അടുത്ത വര്‍ഷത്തേക്കുളള വിദ്യാലയസൂചകങ്ങള്‍ ജനകീയമായി വികസിപ്പിക്കും
അധ്യാപകരുടെ പൂര്‍ണമനസും രക്ഷിതാക്കളുടെ പിന്തുണയും എന്നതാണ് സമീപനം. ഈ രണ്ടു നിര്‍ണായക ചരങ്ങളും ഇല്ലാത്ത പരിപാടികള്‍ മാറ്റി വെക്കും.
  • എസ് എം സി ശക്തിപ്പെടുത്തും
  • എസ് ആര്‍ ജിയുടെ റോള്‍, ക്ലാസ് പി ടി എ റോള്‍,പ്രഥമാധ്യാപികയുടെ റോള്‍,പഞ്ചായത്തിന്റെ റോള്‍ എന്നിവ സംബന്ധിച്ച് ആലോചനകള്‍ അതത് സംവിധാനങ്ങള്‍ നടത്തും.
ആസൂത്രണത്തില്‍ മികവ് പ്രകടിപ്പിക്കും
  • വികസനപദ്ധതി, അക്കാദമിക പദ്ധതി,സാമൂഹികവിശ്വാസ പദ്ധതി എന്നിവ അജണ്ടയാക്കും
പഠനാനുനുഭവപരമായ മികവ്
  • പ്രക്രിയാസൂക്ഷ്മതയ്കായുളള അക്കാദമിക പിന്തുണ വിദ്യാലയത്തിനു ലഭ്യമാക്കും
  • പഠനോപകരണം- ടീച്ചര്‍ ഗ്രാന്റ് ഇല്ലാതായതു മൂലമുളള സാമ്പത്തിക പരിമിതി മറികടക്കാന്‍ പഞ്ചായത്ത് സഹായിക്കും
  • സാങ്കേതികവിദ്യ ഉപയോഗിച്ചുളള പഠനത്തിനു സഹായകമായ അന്തരീക്ഷം സൃഷ്ടിക്കും
  • ബാഹ്യവൈദഗ്ധ്യവും വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തും
ഈ വിദ്യാലയത്തിന്റെ ആലോചന സാധ്യതകളുടെ വാതില്‍ തുറന്നിടുകയാണ്.
എതു വിദ്യാലയത്തിലാണ് മനസുവെച്ചാല്‍ അഭിമാനത്തോടെ എല്ലാ കുട്ടികള്‍ക്കും ടി സി വാങ്ങാന്‍ പറ്റാത്തത്?
അവകാശനിയമം പഴി പറയാനുളളതല്ല
പ്രവര്‍ത്തിച്ചു കാണിക്കാനുളളതാണ്.
പരീക്ഷ കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞെന്നു കരുതുന്നവര്‍ക്കും ആലോചനയ്ക്ക വകയുണ്ട്.

Sunday, March 2, 2014

എല്ലാവര്‍ക്കും പങ്കാളിത്തം എല്ലാവര്‍ക്കും പഠനനേട്ടം



ഡയറ്റുകള്‍ കേരളത്തില്‍ സ്ഥാപിതമായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തൃശൂര്‍ ഡയറ്റ് ഒരു ദേശീയസെമിനാര്‍ നടത്തുകയുണ്ടായി. ഈ സെമിനാറിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം അവിടെ ഒരുക്കിയ പ്രദര്‍ശനമാണ്. ഡയറ്റുകള്‍ വികസിപ്പിച്ച പിന്തുണാസാമിഗ്രികളും ഗവേഷണറിപ്പോര്‍ട്ടുകളും .അവയില്‍ എന്നെ ഏറെ സ്വാധീനിച്ചത് മലപ്പുറം ഡയറ്റ് ഈ വര്‍ഷം നടത്തിയ എല്ലാവര്‍ക്കും പങ്കാളിത്തം എല്ലാവര്‍ക്കും പഠനനേട്ടം എന്ന പരിപാടിയുടെ തെളിവുകളും രേഖകളുമാണ്.

എന്താണ് ഞാന്‍ കണ്ട പ്രത്യേകത എന്നല്ലേ?

  • ഭാഷാപഠനസമീപനത്തില്‍ വിശ്വാസമില്ലാതെ പരമ്പരാഗതരീതിയലേക്കു ചുവടുമാറ്റുന്ന അധ്യാപകര്‍ക്ക് പുതിയ സമീപനം കരുത്തുളളതും ഭാഷാശേഷി വികസിപ്പിക്കാന്‍ പര്യാപ്തവുമാണെന്നു മലപ്പുറത്തിന്റെ ഈ പരിപാടി ബോധ്യപ്പെടുത്തുന്നു
  • ഗവേഷണാത്മകമായ രീതി സ്വീകരിച്ചു.
  • പരിപാടിക്കായി തെരഞ്ഞെടുത്ത് വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂടി പങ്കാളിത്തത്തോടെ പിന്തുണാമെറ്റീരിയലുകള്‍ വികസിപ്പിച്ചു
  • പരസ്പരബന്ധമില്ലാതെ ഡയറ്റിലെ വിവിധ ഫാക്കല്‍റ്റികള്‍ ഫോക്കസില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തി സാമ്പത്തിക ലക്ഷ്യം നേടുന്ന സമീപനത്തില്‍ നിന്നും വിഭിന്നമായി കൃത്യമായ മാറ്റത്തെ മുന്നില്‍കണ്ട് പരിപാടി ആസൂത്രണം ചെയ്തു
  • വിദ്യാലയവും ബി ആര്‍സികളും ഡയറ്റും ലക്ഷ്യത്തിലെത്താനുളള സൂക്ഷ്മശ്രദ്ധ കാണിച്ചു
  • ഗുണമേന്മയാണ് അജണ്ടയെങ്കില്‍ അതു നേടുന്നതിന് വിദ്യാലയത്തെ ക്രിയാത്മകമായി സഹായിക്കലാണ് ഡയറ്റുകളുടെ ചുമതല എന്നു പ്രഖ്യാപിച്ചു.
    തുടക്കം
അവസ്ഥാപഠനം നടത്തി. ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ കുട്ടികള്‍ ഭാഷയില്‍ പിന്നാക്കം

കാരണങ്ങളും കണ്ടെത്തി.

  • പഠനാനുഭവങ്ങളുടെ അഭാവം
  • എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തമില്ലാത്ത ക്ലാസുകള്‍
  • പഠനതാല്പര്യം ജനിപ്പിക്കാത്ത അവതരണങ്ങള്‍
  • സൂക്ഷ്മമ പ്രക്രിയ പാലിക്കാത്ത ടീച്ചിംഗ് മാന്വലുകള്‍
  • പാഠപുസ്തകമല്ലാതെ മറ്റു പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്താത്ത അവസ്ഥ
  • പഠനപ്രക്രിയ പൂര്‍ണമായും പിനതുടരാത്തത്

ഞാന്‍ ഈ ഡയറ്റിലെ ഡോ പരമേശ്വരനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ -

"ഓരോ അധ്യാപികയും കരുതുന്നത് താന്‍ സമീപനപ്രകാരം തന്നെയാണ് ക്ലാസെടുക്കുന്നതെന്നാണ്. പരിപാടിയുടെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ അവരവരുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു. അതു വലിയൊരു നേട്ടമാണ്.ഈ തിരിച്ചറിവും പ്രക്രിയ പൂര്‍ണമായി തുറന്നമനസോടെ പിന്തുടര്‍ന്നപ്പോഴുണ്ടായ മാറ്റവും അധ്യാപകരെ പ്രചോദിപ്പിച്ചു."

ശാസ്ത്രീയമായ പ്രവര്‍ത്തനഘട്ടങ്ങള്‍

  • ആശയരൂപീകരണശില്പശാല
  • വിദ്യാലയങ്ങളുടെ തെരഞ്ഞെടുപ്പ്
  • പിന്തുണാസാമഗ്രികളുടെ നിര്‍മാണം (പ്രക്രിയാപൂര്‍ണതയുളള പാഠക്കുറിപ്പുകള്‍, വായനാസാമഗ്രികള്‍, ടീച്ചര്‍വേര്‍ഷന്‍ മുതലായവ)
  • പരിശീലനം ( അധ്യാപകര്‍ക്ക്, മോണിറ്ററിംഗ് ടീമിന്, പ്രഥമാധ്യാപകര്‍ക്ക്)
  • തത്സമയ പിന്തുണ ( ഓരോ വിദ്യാലയത്തിനും പ്രതിമാസം രണ്ടു തവണ)
  • പ്രഥമാധ്യാപികയുടെ മോണിറ്ററിംഗ് ) സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
  • ഇടക്കാല വിലയിരുത്തല്‍,ഫീഡ് ബാക്ക് ശേഖരിക്കാന്‍ വ്യത്യസ്തമാര്‍ഗങ്ങള്‍
  • ക്ലാസ് പി ടി എ, എസ് ആര്‍ ജി എന്നിവയുടെ ശാക്തീകരണം
  • കുട്ടികളുടെ രചനകളിലെ വളര്‍ച്ച താരതമ്യം ചെയ്യല്‍
  • നേട്ടങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവിധതലങ്ങളില്‍ പങ്കുവെക്കാനവസരം
  • തൊണ്ണൂറ്റി ഏഴു ക്ലാസുകളില്‍ തൊണ്ണൂറ്റി ഏഴു അധ്യാപകര്‍ നടത്തിയ ഇടപടെലിന്റെ അനുഭവങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ അധ്യാപകരിലേക്ക് പരിപാടി വ്യാപിപ്പിക്കാനുളള നീക്കം.

എന്താണ് ഫലം?

  • എല്ലാ വിഭാഗം കുട്ടികള്‍ക്കും നേട്ടമുണ്ടായി
  • അധ്യാപകരുടെ ആത്മവിശ്വാസം വര്‍ധിച്ചു
  • പ്രത്യക്ഷമായ മാറ്റത്തെ മുന്‍നിറുത്തി അവകാശനിയമം വിഭാവനം ചെയ്ത ഗുണനിലവാരമുളള വിദ്യാഭ്യാസം സാധ്യവും പ്രായോഗികവുമാണെന്ന തിരിച്ചറിവിലേക്ക് രക്ഷിതാക്കളും അധ്യാപകരും

കൃത്യമായ ലക്ഷ്യമുളള പ്രവര്‍ത്തനപാക്കേജുകളാണ് ഡയറ്റുകളില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

മലപ്പുറം മാതൃകാപരമായ അനുഭവം കാഴ്ചവെച്ചു..

ഇരുപത്തിയഞ്ചാം വര്‍ഷത്തിലെ തിളക്കമുളള ഇടപെടല്‍ .