പൊട്ടെഴുത്തുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ പഠനലക്ഷ്യങ്ങള്‍ ഇവയാണ്.
സ്വന്തമായി ചെറുകവിതകളും പാട്ടുകളും നിർമ്മിക്കുന്നതിന് കഴിവ് നേടുന്നു
3.1. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.
3.2. പാട്ടുകളുടെയും കവിതകളുടെയും ആശയം ഉൾക്കൊണ്ട് തുടർ വരികളിൽ പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.
3.3. ഇഷ്ടപ്പെട്ട പ്രമേയത്തെ ആസ്പദമാക്കി തന്റേതായ രീതിയിൽ കവിതകളും പാട്ടുകളും നിർമ്മിക്കുന്നു.
ഇതില്‍ മൂന്നാമത്തേത് ക്ലാസില്‍ വേണ്ടത്ര നടക്കുന്നുണ്ടോ? കുട്ടികള്‍ പാട്ടെഴുതില്ലേ?
ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാതൃകാവരികള്‍ നല്‍കാതെ വിഷയം കൊടുത്താല്‍ അവര്‍ പാട്ടെഴുതുമോ എന്ന അന്വേഷണം രണ്ട് അധ്യാപകര്‍ ഏറ്റെടുത്തു. രണ്ട് രീതിയിലാണ് അവര്‍ ചെയ്തത്.
വി ആര്‍ യുപി എസ് മുതുകുറുശ്ശിയില്‍ ഉച്ചനേരം പഠനക്കൂട്ടങ്ങള്‍ക്ക് ചുമതല നല്‍കുകയായിരുന്നു. അവരുടെ രചനകള്‍ ചുവടെ.
1.
കാര്‍മേഘം മൂടി വന്നു
കാറ്റെത്തി മൂളി വന്നു
തുള്ളി തുള്ളി മഴത്തുള്ളി
തുള്ളി ചാടി വന്നു മഴത്തുള്ളി
തണുത്തൊരു കാറ്റുമായി
തുള്ളി തുള്ളി മഴ വന്നു
(ആവണി, സ്വാതി, ശിവ, തീർത്ഥ, ആരാധ്യ)
2
പെയ്തു പെയ്തു വരുന്നുണ്ടേ
കാണാന്‍ നല്ല അഴകുണ്ടേ
മഴവില്ല് കാണാന്‍ അഴകാണേ
മഴയത്ത് കടലാസ് വഞ്ചികള്‍
ഉണ്ടാക്കി കളിക്കാന്‍ രസമാണേ
(ദ്രുവിക, ദക്ഷ, വികാസ്, ഷെയ്സ, ദേവർഷ്)
3.
പടപട പട പാട്ടുമായി
ഓടി വന്നു പൂമഴ
മഴയേ നീ എന്തിനു വന്നു
പൂക്കള്‍ക്കുവേണ്ടി വന്നതാണോ
കുടയെടുത്തു കൂടെ വന്നോട്ടെ
കൂട്ടിന് എന്നെ കൂട്ടീടുമോ?
(സായ്യാൻ, നസാൻ, ആർവിക്, സഹല, ഹിബ)
4
മഴ മഴ മഴ മഴ വന്നേ
ഉള്ളില്‍ നനയാന്‍ കൊതിയായി
ഇടിയും മിന്നലും ഉണ്ടല്ലോ
മഴയും കൂട്ടായ് വന്നല്ലോ
എനിക്ക് പേടിയാകുന്നേ
എനിക്ക് മഴയില്‍ നനയണ്ട
5
ആഹാ ആഹാ മഴ വന്നേ
ഇടിയും മിന്നലും വന്നല്ലോ
മഴയില്‍ ഇറങ്ങാന്‍ കൊതിയായി
മഴ നനയാനും കൊതിയായി
ഇടിയും മിന്നലും ഭയമാണേ
ഓടി ഒളിച്ചോ മഴ വന്നേ
പാട്ടുകള്‍ക്ക് ചില പൊതു സവിശേഷതയുണ്ടെന്ന കാര്യം കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഹാ, ആഹാ മഴ വന്നേ, മഴ മഴ മഴ വന്നേ, പെയ്തു പെയ്തു വരുന്നുണ്ടേ തുടങ്ങിയ വരികളിലെ പദങ്ങളുടെ ആവര്‍ത്തനം ഒരു ഉദാഹരണമാണ്.
മൂടി വന്നു, മൂളി വന്നു/ വരുന്നുണ്ടേ, അഴകുണ്ടേ/ ഉണ്ടല്ലോ, വന്നല്ലോ/ അഴകാണേ, രസമാണേ എന്നതിലെ പദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശബ്ദഭംഗി ഒരു ഘടകമാകണമെന്ന് അബോധപൂര്‍വം പഠിച്ചതാകണം. മഴയില്‍ ഇറങ്ങാന്‍ കൊതിയായി
മഴ നനയാനും കൊതിയായി.എന്ന് പറഞ്ഞതിന് ശേഷം കൊതിക്കൂട്ടം ഭയക്കൂട്ടമാകുന്ന രസകരമായ അവതരണവും ഉണ്ട്. ആഹായില്‍ തുടങ്ങിയ ആഹ്ലാദവരികള്‍ പേടിയില്‍ അവസാനിപ്പിക്കുന്നത് കണ്ടോ? മഴയോട് സംസാരിക്കുന്ന കവിതയുണ്ട് മഴയേ നീ എന്തിനു വന്നു?പൂക്കള്‍ക്കുവേണ്ടി വന്നതാണോ? കുടയെടുത്തു കൂടെ വന്നോട്ടെ, കൂട്ടിന് എന്നെ കൂട്ടീടുമോ? എത്രമനോഹരം. ഇത്തരം വരികള്‍ എഴുതാന്‍ കഴിയുന്ന കുട്ടികള്‍ ക്ലാസിലുണ്ട്. പക്ഷേ അവര്‍ക്ക് അതിന് അവസരം ലഭിക്കുന്നില്ല.
ജി എം എല്‍ പി എസ് പരപ്പനങ്ങാടി ടൗണില്‍ വ്യക്തിഗത രചനയായിരുന്നു. അതിലെ രണ്ട് ഉല്പന്നങ്ങള്‍ നോക്കാം.
ആടി വരുന്ന തുളി,
പാടി വരുന്ന മഴ,
കുളിര്‍വരുന്നേ,
ചാടി വരുന്നേ മഴത്തുള്ളി,
ന്നനയുന്നേ,
ആടന്‍ പാടന്‍ മഴ വരും (നുഹുമ, )
2
മഴ മഴ ചന്തമുള്ള
മഴ മഴ മഴ രെസിക്കുന്ന മഴ ( ഇത്രയും എഴുതിയപ്പോഴാണ് മഴ ഇഷ്ടമല്ലാത്തയാളുടെ കാര്യം ഓര്‍ത്തത്. അടിയില്‍ ഒരു വരയിട്ട് ബാക്കി എഴുതി)
………………..
പോമഴ പോ മഴ ദൂരെ
പോമഴ എനിക്ക് തണുപെടുക്കുന്നു
നിനോട് ടൊപ്പം കളിക്കില്ല
നിനോടൊപ്പം കൂടില്ല ഞാൻ
ചൂട് വാ ചൂട് വാ ഓടി വാ ചൂട് വാ
ഞാൻ സ്കൂളിൽ പോകുമ്പോൾ
വെളം തട്ടി വീണു ( ലാസിംഷാ കമാൽ, ജി എം എല്‍ പി എസ് പരപ്പനങ്ങാടി ടൗൺ)
ആടാന്‍ പാടാന്‍ മഴ വരും എന്ന വരിയില്‍ മഴയുടെ മൊത്തം അനുഭവവും ചേര്‍ത്തിരിക്കുകയാണ്. മഴയുടെനൃത്തം എന്നാല്‍ എന്താ? മാമരങ്ങളും മഴത്തുള്ളികളും കാറ്റും ചേര്‍ന്നു നടത്തുന്ന കൊറിയോഗ്രാഫിയാണ്. കൂടെ പാട്ടുമുണ്ട്.
കുട്ടികള്‍ പിണങ്ങുമ്പോള്‍ ആദ്യ ഉപരോധം കളികളിലാണ്. നിന്നെ കളിയില്‍ കൂട്ടില്ല എന്ന് പറയും. മഴയുടെ കൂടെ കളിക്കില്ല എന്ന് കുട്ടി പറയുമ്പോള്‍ അനിഷ്ടത്തിന്റെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്.
ഓരോ പാട്ടിനെക്കുറിച്ചും എനിക്ക് പറയാനുണ്ട്.
വ്യക്തിഗതമായി എഴുതിയപ്പോള്‍ ചില ആക്ഷരങ്ങളും ചിഹ്നങ്ങളും വിട്ടുപോയിട്ടുണ്ട്. പഠനക്കൂട്ടത്തിലെ എഴുത്തില്‍ അത് കാണുന്നില്ല. പക്ഷേ ഒറ്റ കൈയക്ഷരമാണ്. എല്ലാവരും ഓരോരോ വരികള്‍ പൊതുധാരണപ്രകാരം എഴുതുമ്പോഴാണ് പരസ്പര എഡിറ്റിംഗ് നടക്കുക.
അനുയോജ്യമായ ഒരു പ്രക്രിയ നിര്‍ദേശിക്കാം.
ഘട്ടം 1 — അനുഭവം. ആദ്യം കുട്ടികൾക്ക് വിഷയവുമായി അനുഭവം നൽകുക. നേരനുഭവം ആയാല്‍ കൂടുതല്‍ നന്ന്. തിയറ്റര്‍ അനുഭവവും ആകാം. മഴ, പുറത്തേക്ക് നോക്കുക , മഴയുടെ ശബ്ദം കേൾക്കുക, മഴയെക്കുറിച്ച് സംസാരിക്കുക
ഘട്ടം 2 — വാക്കുകളുടെ ശേഖരണം. കുട്ടികൾ പറയുന്ന വാക്കുകൾ ടീച്ചര്‍ ശേഖരിക്കുന്നു.മഴ, കുട, തവള, വെള്ളം, ചളി, ചാടി, ഓടി, തുള്ളി...ഇത് തന്നെ ഒരു പ്രധാന ഭാഷാസമ്പത്ത് നിർമ്മാണപ്രവർത്തനമാണ്.
ഘട്ടം 3 — ശബ്ദവും താളവും അന്വേഷിക്കൽ. കുട്ടികൾ വാക്കുകൾ താളത്തിൽ പറയട്ടെ.
മഴ — മഴ
കുട — കുട
തവള — ചാടി
വെള്ളം — തുള്ളി
കൈയടി, മേശയിൽ താളമിടൽ, ശരീരചലനം എന്നിവ ഉപയോഗിക്കാം.
ഘട്ടം 4 — വരികൾ നിർമ്മിക്കൽ. കുട്ടികള്‍ അവരുടെ വാക്കുകളിൽ നിന്ന് ചെറിയ വരികൾ ഉണ്ടാക്കുക.
മഴ വന്നു
കുട തുറന്നു
തവള ചാടി
വെള്ളം തുള്ളി.
ഘട്ടം 5 — ആവർത്തനം ചേർക്കൽ. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വാക്കോ വരിയോ
ആവർത്തിക്കാം.
മഴ വന്നു, മഴ വന്നു
ചാടി ചാടി തവള വന്നു!
ഘട്ടം 6 — പാടിയും മാറ്റിയും നോക്കൽ. ഇവിടെ ഒരു പ്രധാന സമഗ്രഭാഷാ സവിശേഷതയുണ്ട്. ഒരു “ശരിയായ” പതിപ്പ് മാത്രം വേണ്ട. കുട്ടികൾക്ക് വേറൊരു വാക്ക് നിർദ്ദേശിക്കാം, ഒരു വരി മാറ്റാം, പുതിയ വരി ചേർക്കാം, താളം മാറ്റാം, ശബ്ദം മാറ്റാം , സ്വന്തം അനുഭവം ചേർക്കാം.
ഘട്ടം 7 — എഴുത്തുരൂപത്തിലേക്ക്. അവസാനം കുട്ടികൾ സൃഷ്ടിച്ച പാട്ട് പഠനക്കൂട്ടത്തിന്റേതാക്കുന്നു. ഓരോ പഠനക്കൂട്ടവും അവതരിപ്പിക്കുന്നത് ടീച്ചര്‍
ബോർഡിൽ എഴുതുന്നു. ടീച്ചര്‍ അത് ക്രമീകരിച്ച് എഴുതുന്നു. ഇവിടെയും കുട്ടികളുടെ ചിന്ത പരിഗണിക്കണം. വരികള്‍ ക്രമപ്പെടുത്താനുള്ള കഴിവും അവരിലുണ്ടാക്കണമല്ലോ?
ഓരോ പഠനക്കൂട്ടവും ടീച്ചറെഴുതിയ അവരുടെ വരികള്‍ സ്വന്തം എഴുത്തുമായി പൊരുത്തപ്പെടുത്തി ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ടീച്ചറെഴുതിയതിലെ മറ്റുള്ളവരുടെ വരികളോട് പ്രതികരിക്കുന്നു.
ഇങ്ങനെ കുട്ടികൾക്ക് ഒരു വലിയ ഭാഷാനുഭവം ലഭിക്കുന്നു. ഞങ്ങൾ പറഞ്ഞ വാക്കുകളില്‍ നിന്ന് ഒരു പാട്ടുണ്ടായി!, ഞങ്ങളൊരു പാട്ടുണ്ടാക്കി എന്ന അഭിമാനം. ഇത് വായനയും എഴുത്തുപഠനത്തിനും വളരെ പ്രധാനമാണ്. അതിനാല്‍ പാട്ടെഴുത്തിനെ അതിന്റെ പാട്ടിന് വിടരുത്
*മറ്റൊരു രീതി* മഴയെക്കുറിച്ച് പാട്ടെഴുതാം.
⭕എന്തെല്ലാം കാണും? എന്തെല്ലാം കേള്‍ക്കും?
⭕മഴ നിങ്ങളോട് എന്തായിരിക്കും പറയുക നിങ്ങള്‍ക്ക് മഴയോട് എന്താവും പറയാനുള്ളത്?
⭕മഴയത്ത് നിങ്ങള്‍ എന്ത് ചെയ്യും? മഴ വരുമ്പോള്‍ എന്ത് തോന്നും?
⭕മഴ ഇഷ്ടമല്ലാത്ത ഒരാള്‍ മഴ വന്നാലെന്തുചെയ്യും? ഇങ്ങനെ ആലോചിച്ച് മഴയക്കുറിച്ച് നിങ്ങള്‍ക്ക് തോന്നുന്ന രണ്ട് വരിപാട്ട് എഴുതാമോ? പടവും വരയ്കണേ.. എന്ന് ചോദിച്ചാല്‍ മതിയ പിന്നെ നിശബ്ദദതയുടെ താഴ്വാരമാകണം. അവര്‍ എഴുത്തില്‍ മുഴുകണം. ചില ടീച്ചര്‍മാര്‍ കൂടുതല്‍ വരികളെഴുതിക്കാനായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. പിന്നെന്താ പിന്നെന്താ എന്നിങ്ങനെ ടെന്ന് ഓരോ കുട്ടിയെയും ശല്യപ്പെടുത്തും. എഴുതുന്ന രീതിയിലെ വൈവിധ്യ ചിന്തയുണ്ടല്ലോ അതാണ് പ്രധാനം. അതുപോലെ കിട്ടണം. ഒന്നോ രണ്ടോ വരിയായാലലും
പാഠപുസ്തകത്തിലെ രീതി
അറിയാമോ പറയാമോ
കളിയുടെ പേര് പറയാമോ
അറിയാമേ പറയാമേ
കളിയുടെ പേര് പറയാമേ
ഓലപന്ത് കളിയാണേ
ഓലപീപ്പി കളിയാണേ
ഓലവണ്ടി കളിയാണേ
ഒളിച്ചു പൊത്തി കളിയാണേ ( അലന്‍) അറിയാമോ പറയാമോ
കളിയുടെ പേര് പറയാമോ
അറിയാമേ പറയാമേ
കളിയുടെ പേര് പറയാമേ
കുത്തിരി പോലീസും
കളിയാണെ
ഒളിച്ചു പൊത്തിയും
കളിയാണെ
കുളം കരയും
കളിയാണെ
(ഇവ പ്രവീൺ ,)
അറിയാമോ പറയാമോ
കളിയുടെ പേര് പറയാമോ
അറിയാമേ പറയാമേ
കളിയുടെ പേര് പറയാമേ
ഒളിച്ചും പൊത്തി കളി ആണേ
കുത്തിരി പോലീസ് കളി ആണേ
കുളം കളിയും കളി ആണേ
തൊട്ട പോലീസും കളി ആണേ
ധൻവിയ എസ് വി
*വിശകലനം*
ഒരേ ഭാഷാനുഭവം നല്‍കിയാലും കുട്ടികള്‍ അതിനെ ഒരേ രീതിയില്‍ പുനരാവിഷ്കരിക്കണമെന്നില്ല. അവരുടെ ഭാഷാചിന്ത, അനുഭവം, താളബോധം, ശബ്ദബോധം, ഭാവന, സാമൂഹികാനുഭവം എന്നിവ വ്യത്യസ്ത വഴികളിലൂടെ പാട്ടായി രൂപപ്പെടാം. അലന്‍ പ്രാസസാദൃശ്യമുള്ള ശബ്ദക്രമം സ്വാഭാവികമായി പ്രയോഗിക്കുന്നതായി കാണാം “ഓല–” എന്ന ശബ്ദഘടകത്തിന്റെ ആവർത്തനം കുട്ടി ബോധപൂർവമോ സ്വാഭാവികമായോ പ്രയോജനപ്പെടുത്തുന്നു. പ്രവീണില്‍ കളിപ്പേരുകളുടെ പട്ടികയേക്കാൾ അവയെ താളബദ്ധമായി ക്രമീകരിക്കുന്നതിനുള്ള ശ്രമമാണ് പ്രകടമാകുന്നത്. കുത്തിരി പോലീസും / ഒളിച്ചു പൊത്തിയും / കുളം കരയും” എന്നിങ്ങനെ വ്യത്യസ്തമായ പദസമുച്ചയങ്ങൾ ഒരേ ആവർത്തനഘടനയിൽ വരുന്നു.ധൻവിയ-കുത്തിരി പോലീസ് — തൊട്ട പോലീസ് എന്ന രണ്ട് പ്രയോഗങ്ങളെ അകലെയായി, ഇടവിട്ട് കൊണ്ടുവരുന്നു. അതിനിടയിൽ ഒളിച്ചും പൊത്തി, കുളം എന്നിവ വരുന്നു.ഇങ്ങനെ ആവിഷ്കാരവൈവിധ്യം കണ്ടെത്തുന്നതിന് പകരം അധ്യാപകര്‍ എത്ര കൂടുതല്‍ വരികളെഴുതി. എത്ര വാക്കുകള്‍ അക്ഷരത്തെറ്റുള്ളതാണ് എന്നതിന് മൂല്യം നല്‍കുന്നു. അങ്ങനെയുള്ള ക്ലാസില്‍ കുട്ടികളുടെ സ്വന്തം ചിന്തയും ആവിഷ്കാരരീതിയും അവഗണിക്കപ്പെടുന്നു. പനങ്ങാട് നോർത്ത് എയുപി സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും രചനകള്‍ പരിശോധിച്ചു. ചിലത് ഒരു വരി മാത്രമേ ഉള്ളൂ. എങ്കിലും വ്യത്യസ്തം
