ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, March 29, 2013

കുട്ടികളുടെ അറിവും പാഠവും


ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത നോക്കുക.
സാദിഖ്അലി എന്ന രണ്ടാം ക്ലാസുകാരനെ വിദ്യാലയം കൃഷിയറിവിന്റെ പേരില്‍ ആദരിക്കുകയാണ് .

പഠനം രണ്ടാംക്ലാസില്‍; കൃഷിയില്‍ "ബിരുദം"
ബഷീര്‍ അമ്പാട്ട്
കൊണ്ടോട്ടി: വിദ്യാലയം വിട്ടാല്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കാനോ വഴിയോരക്കാഴ്ച കാണാനോ സാദിഖ്അലിക്ക് നേരമില്ല. പച്ചക്കറിത്തോട്ടം നനയ്ക്കണം, തടമെടുക്കണം, വളംചേര്‍ക്കണം... ഇങ്ങനെ നാനാവിധം പണിത്തിരക്കുണ്ട് ഈ ഏഴുവയസുകാരന്. സ്വപ്രയത്നത്തിലൂടെ തന്റെ കൊച്ചുപുരയിടത്തില്‍നിന്ന് കൃഷിപാഠം പകര്‍ന്നുനല്‍കുകയാണ് രണ്ടാംക്ലാസുകാരനായ സാദിഖ് അലി. അധ്യാപകര്‍ കഴിഞ്ഞവര്‍ഷം കൊടുത്ത പയര്‍വിത്ത് കൊളത്തൂര്‍ മുല്ലപ്പള്ളി എഎല്‍പി സ്കൂളിലെ കരുമ്പുലാക്കല്‍ സാദിഖ്അലി വെറുതെ കളഞ്ഞില്ല. വീട്ടുപറമ്പില്‍ നട്ടു. കിട്ടാവുന്ന പച്ചക്കറി വിത്തുകളെല്ലാം ശേഖരിച്ച് കൃഷിയിറക്കി. പയര്‍, തക്കാളി, വെണ്ട, ചീര, പച്ചമുളക് തുടങ്ങിയവ സാദിഖിന്റെ അടുക്കളത്തോട്ടത്തില്‍ സമൃദ്ധമായി വളരുന്നു. ഒരുവര്‍ഷത്തോളമായി സാദിഖ് പച്ചക്കറികൃഷി തുടങ്ങിയിട്ട്. പഠനം കഴിഞ്ഞാലുള്ള സമയം പാഴാക്കാറില്ല. വീടിനോടുചേര്‍ന്ന കൊച്ചുതോട്ടത്തിലെ ചെടികളും വള്ളികളുമാണ് അവന്റെ അടുത്ത കൂട്ടുകാര്‍. കുത്തനെ കിടക്കുന്ന പറമ്പിന്റെ മുകള്‍ഭാഗത്താണ് കൃഷി. വെളുപ്പിനേ സാദിഖ് തോട്ടത്തിലിറങ്ങും. നനയും പന്തലൊരുക്കലും എല്ലാമായി ഒരുമണിക്കൂര്‍. വൈകിട്ട് സ്കൂള്‍വിട്ട് വീട്ടിലെത്തിയാല്‍ വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്. പറമ്പിന്റെ താഴെ ഭാഗത്തുള്ള കിണറിലെ വെള്ളം മോട്ടോര്‍ പമ്പുവഴി ടാങ്കില്‍ ശേഖരിച്ചാണ് നനയ്ക്കല്‍. ജ്യേഷ്ഠത്തി ഹന്ന ഫയിസാണ് മുഖ്യ സഹായി. ഉപ്പ കരുമ്പുലാക്കല്‍ ഫൈസല്‍, ഉമ്മ ഷഹര്‍ബാന്‍ എന്നിവരുടെ പിന്തുണയുമുണ്ട്. കന്നിവിള സ്കൂളിലെ ഉച്ചഭക്ഷണത്തിന് സംഭാവനയായി നല്‍കിയും സാദിഖ് മാതൃക കാട്ടി. വില്‍പ്പനക്ക് പാകമായ പയര്‍ കഴിഞ്ഞദിവസം വിളവെടുത്തപ്പോഴും സഹപാഠികള്‍ക്ക് വീതിച്ചുനല്‍കാനായിരുന്നു സാദിഖിന് താല്‍പ്പര്യം. മണ്ണില്‍ പുതിയ പാഠം രചിക്കുന്ന സാദിഖിനെ അടുത്ത ശനിയാഴ്ച സ്കൂളിലൊരുക്കുന്ന പ്രത്യേക ചടങ്ങില്‍ അധ്യാപകരും സഹപാഠികളും അനുമോദിക്കും. ( 29-Mar-2013-ദേശാഭിമാനി)
ഇവിടെ സാദിഖ്അലിയില്‍ നിന്നും മറ്റു ക്ലാസിനെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. കുട്ടികളുടെ അനുഭവങ്ങളെ അവര്‍ക്കുളള പാഠങ്ങളാക്കി മാറ്റാന്‍ കഴിയും. ഞാന്‍ കാസര്‍ഗോഡ് ജില്ലയില്‍ ചെന്നപ്പോള്‍ സതിടീച്ചറിനെ പരിചയപ്പെട്ടു. ടീച്ചര്‍ എന്നും കുട്ടികളെ കേള്‍ക്കും വീട്ടിനെ വിശേഷങ്ങള്‍ ഓരോരുത്തരേയും അടുത്തു വിളിച്ചാരായും മീന്‍ വാങ്ങിയതും പൂച്ച കൊണ്ടു പോയതും ഒക്കെയാവും അവരുടെ വലിയ വിശേഷങ്ങള്‍. അതെല്ലാം കുറിച്ചെടുക്കുന്ന ടീച്ചര്‍ രണ്ടു പീരീഡ് കഴിയുമ്പേഴേക്കും അത്ഭുതം കാട്ടും. കുട്ടികള്‍ പറഞ്ഞ വിശേഷങ്ങള്‍ പാഠങ്ങളായി അവരുടെ മുമ്പാകെ അവതരിപ്പിക്കും. ഒരിടത്തൊരിടത്തൊരു മീനുണ്ടായിരുന്നു. ഒത്തിരി മിനുക്കമുളള മീന്‍.  ഒരു ദിവസം ഒരു മുക്കുവന്റെ വലയില്‍ മീന്‍ പെട്ടു പോയി. ....
.......മീന് ചട്ടിയില്‍ കിടക്കുകയാ .അപ്പോഴൊരു പൂച്ച മണം പിടിച്ചെത്തി.. തഞ്ചത്തിനു മീനും കൊണ്ടോടി. ഒരിടത്ത് ചെന്ന് സമാധാനത്തോടെ തിന്നാന്‍ നോക്കുമ്പോഴാ...
അപ്പോള്‍ ഒരു കുരുന്ന് വിളിച്ചു പറയും അതു ഞങ്ങടെ വീട്ടിലെ പൂച്ചയാ.. മീന്‍ തിന്നത്.
കുട്ടികളുടെ അനുഭവങ്ങള്‍ പ്രധാനമാണെന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് പറയുന്നുണ്ടെങ്കിലും ബോധപൂര്‍വമായ ഇടപടെല്‍ ഇക്കാര്യത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ എന്നു സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണം
ഇന്നലെ ആനന്ദന്‍മാഷ് ആന്ത്രപ്രദേശത്തെ കുട്ടികള്‍ അവരുടെ പാഠങ്ങള്‍ നിര്‍മിക്കുന്ന അനുഭവം പങ്കിട്ടു. പാഠപുസ്തകത്തെ മാറ്റി വെച്ച് കുട്ടികളുടെ പാഠങ്ങള്‍ക്കു പരിഗണന നല്‍കാന്‍ അധ്യാപകര്‍ സന്നദ്ധമാകുന്നു.
അധ്യാപകരും പാഠങ്ങള്‍ നിര്‍മിക്കണം.
അങ്ങനെ വരുമ്പോള്‍ ആര്‍ക്കും പാഠ്യപദ്ധതി അട്ടിമറിക്കാനാകില്ല.



Sunday, March 24, 2013

അക്ഷരങ്ങള്‍ അടയാളമാക്കി അഞ്ഞൂറ് കൈയെഴുത്തുമാസികകള്‍


ഒരു വര്‍ഷം പിന്നിടുന്നു .ഹാജര്‍ബുക്കില്‍  ഇനി അവധിയുടെ പേജുകള്‍ .
 ഒരു വിലയിരുത്തലാകാം.ഈ വര്‍ഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ 
.ഇതാ ഒരു വിദ്യാലയം മുടങാങാലതെ നടത്തി വരുന്ന പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട്.നല്ലതെന്നു തിരിച്ചറിഞ്ഞവ നിറുത്തിക്കളയരുത് എന്ന് ഈ സ്കൂള്‍ ഓര്‍മിപ്പിക്കുന്നു
.വര്‍ഷാവസാനം കുട്ടികള്‍ക്കു അവരുടെ കഴിവുകളുടെ സമാഹാരം നലാ‍കാന്‍ കഴിയുക വലിയൊരു കാര്യം തന്നെ.
 16 Mar 2013


കൂത്താട്ടുകുളം: 'എനിക്കും ഒരു കൈയെഴുത്തുമാസിക...' എല്‍കെജി മുതല്‍ ഏഴാംക്ലാസുവരെയുള്ള കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികളുടെ മനസ്സുനിറയെ അക്ഷരങ്ങളുടെ അടയാളങ്ങളാണ്


  • കഥ, കവിത, നാടകം, യാത്രാവിവരണം, ഉപന്യാസം തുടങ്ങി വൈവിധ്യമാര്‍ന്ന രചനകളാണ് ഓരോ കൈയെഴുത്തുമാസികയുടേയും പേജുകളെ ആകര്‍ഷകമാക്കുന്നത്.
  • കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ എഴുത്തുപുസ്തകങ്ങള്‍ക്ക് ഓരോന്നിനും നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകനോ, ജനപ്രതിനിധിയോ, മറ്റ് മുതിര്‍ന്നവരോ അവതാരികയും ആശംസയും എഴുതിയിട്ടുണ്ട്
  • തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും കൈയെഴുത്തുമാസിക എന്ന പദ്ധതി നടപ്പാക്കുന്നത്.
  • കുട്ടികളെ എഴുത്തിലേക്കും വായനയിലേക്കും കൂട്ടിക്കൊണ്ടുപോയി അവരെ സാഹിത്യപരമായും കലാപരമായും ഉയര്‍ച്ചയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാന അധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍, പിടിഎ പ്രസിഡന്റ് രാജേഷ് സ്വാതി, സി.പി. രാജശേഖരന്‍, ഡി. ശുഭലന്‍ എന്നിവര്‍ പറഞ്ഞു
  • 540 കുട്ടികളും 25 ജീവനക്കാരും പദ്ധതിപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എല്ലാ കുട്ടികളുടേയും മാസികകള്‍ ഒരേസമയം പ്രകാശനം ചെയ്തു
  • ബ്ലോക്ക് പഞ്ചായത്തംഗം പ്രിന്‍സ് പോള്‍ ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി. രാജേഷ് അധ്യക്ഷനായി. കുമാര്‍ കെ. മുടവൂര്‍, ജോസ് കരിമ്പന, സി.പി. രാജശേഖരന്‍, വത്സമ്മ തോമസ്, ആലീസ്, വി.പി. ആലീസ്, കെ.വി. ബാലചന്ദ്രന്‍, .കെ. ദേവദാസ്, മിനി രതീഷ്, ഡി. ശുഭലന്‍, ആഷ്‌ലി എസ്. പാതിരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു

Sunday, March 17, 2013

തുല്യതാപഠിതാക്കളും സെക്കണ്ടറിവിദ്യാഭ്യാസവും.


Study report
സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതിട്ട മലയാളമണ്ണില്‍ അറിവിന്റെ സാര്‍വ്വത്രീകരണം എന്നും ഒരു ലക്ഷ്യം തന്നെയായിരുന്നു . അധസ്ഥിത സമൂഹത്തിന്റെ അജണ്ടയില്‍ നേടിയെടുക്കേണ്ട അവകാശമായി അറിവ് മാറി. സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനം വഴി എഴുതാനും വായിക്കാനും പഠിച്ചവര്‍ ആ പാതയില്‍ കൂടുതല്‍ മുന്നേറണമെന്ന് ആഗ്രഹിക്കുകയും അതിനനുസൃതമായി സര്‍ക്കാരിന്റെയും സാക്ഷരതാ മിഷന്റെയും ഭാഗത്തു നിന്നും സവിശേഷ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ അത് ആവശ്യാധിഷ്ഠിത പഠനത്തിന്റെ സമാന്തരധാര സൃഷ്ടിച്ചു. നവസാക്ഷരര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ആയിരുന്നു ആദ്യ ലക്ഷ്യം. നാലാം ക്ലാസ് തുല്യതാ പരിപാടിയോടുളള പ്രതികരണം ആശാവഹമായിരുന്നു. നാലാം ക്ലാസ് തുല്യതാപരീക്ഷയില്‍ വിജയിച്ചവര്‍ക്കു കുടുതല്‍ പഠിക്കാനുളള അവസരം ഒരുക്കേണ്ടത് അനിവാര്യമായി. അങ്ങനെ ഏഴാം ക്ലാസ് തുല്യതാപരിപാടിയും തുടര്‍ന്ന് പത്താം ക്ലാസ് തുല്യതാ പരിപാടിയും കേരളത്തില്‍ ആവിഷ്കരിച്ചു നടപ്പിലാക്കി.

ഏഴു വര്‍‌ഷം മുമ്പാണ് കേരളസാക്ഷരതാമിഷന്‍ പത്താം ക്ലാസ് തുല്യതാപരിപാടി ആരംഭിച്ചത്. തുല്യതാപരിപാടിപ്രകാരം ഏഴാം ക്ലാസ് വിജയിച്ചവരും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ സെക്കണ്ടറി തലത്തിലെത്തി വിജയകരമായി പൂര്‍ത്തീകരിക്കാത്തവര്‍ക്കും പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേരാവുന്നതാണ്. ഓരോ വര്‍ഷവും തുല്യതാപഠിതാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് കാണുന്നത്. ഈ പ്രവണത പ്രത്യേക പഠനം ആവശ്യപ്പെടുന്നു. എന്തെന്തു കാരണങ്ങളാലാണ് ഇവര്‍ ഔപചാരിക വിദ്യാഭ്യാസ ധാരയില്‍ നിന്നും പുറന്തളളപ്പെട്ടത്? അല്ലെങ്കില്‍ അവര്‍ക്കു പൊതുവിദ്യാഭ്യാസം അപ്രാപ്യമായത്? ഇപ്പോള്‍ അവരില്‍ പഠനതൃഷ്ണയുണ്ടാകുവാന്‍ കാരണമെന്താണ്.? തുല്യതാ പഠനത്തോട് അവര്‍ക്കുളള സമീപനം എന്താണ്? എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നത് പ്രസക്തമാണ്.
പഠനലക്ഷ്യങ്ങള്‍
  1. തുല്യതാപഠിതാക്കള്‍ ഔപചാരിക സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തീരിക്കാന്‍ കഴിയാതെ പോയതിന്റെ കാരണങ്ങള്‍ കണ്ടെത്തുക
  2. ഒരിക്കല്‍ പഠനം നിറുത്തിയവര്‍ ഇപ്പോള്‍ പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേരുവാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തുക
  3. സെക്കണ്ടറി വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞു പോക്ക് പരിഹരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ രൂപ്പെടുത്തുക.
പഠനരീതി
വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഇടുക്കി ജില്ലയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
ജില്ലയില്‍ പീരുമേട് ,തൊടുപുഴ,വണ്ടിപ്പെരിയാര്‍,കട്ടപ്പന ,വാഴത്തോപ്പ് എന്നീ അഞ്ച് പഠനകേന്ദ്രങ്ങളാണുളളത് . എല്ലാ പഠനകേന്ദ്രങ്ങള്‍ക്കും പ്രാതിനിധ്യം വരത്തക്ക വിധം 119 പഠിതാക്കളെ സാമ്പിളായെടുത്തു. ചോദ്യാവലി ഉപയോഗിച്ചു സര്‍വെ രീതിയിലൂടെ വിവരം ശേഖരിച്ചു.
പഠിതാക്കളിലെ സ്തീ -പുരുഷ പ്രാതിനിധ്യം
പഠനവിധേയമായ തുല്യതാ പഠിതാക്കളില്‍ 67ശതമാനം പേരും വനിതകളാണ്. 33 ശതമാനം മാത്രമാണ് പുരുഷന്മാര്‍. തുല്യതാ പഠിതാക്കളില്‍ കൂടുതല്‍ സ്തീകള്‍ അണെന്നതിന്റെ അര്‍ഥം സ്തീകള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട സാമൂഹിക പിന്തുണ കിട്ടിയില്ല എന്നാണ്. ഇത് കുടുംബത്തിലെ വിദ്യാഭ്യാസപരഗണനകളില്‍ സ്ത്രീകള്‍ക്കു രണ്ടാം സ്ഥാനം മാത്രം കല്പിക്കപ്പെടുന്നതില്‍ മാറ്റം വരാത്ത കൊണ്ടാകണം .കുടുംബങ്ങളുടെ സാമ്പത്തികസാംസ്കാരിക സ്ഥിതിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതു കൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.
പ്രായം
തുല്യതാ പഠിതാക്കളുടെ പ്രായം പരിശോധിച്ചാല്‍ നാല്പത് വയസ്സില്‍ താഴെയുളളവര്‍ 76ശതമാനം വരും. അവരില്‍ത്തന്നെ 21-30 പ്രായപരിധിയിലുളളവര്‍ മുപ്പത്തി രണ്ടു ശതമാനവും ഇതുപത്തിയെന്നു വയസ്സില്‍ താഴെയുളളവര്‍ എട്ടു ശതമാനവുമുണ്ട്. നാല്പത് വയസ്സിനു മുകളിലുളള 24ശതമാനം പേരുണ്ട് അവരില്‍ 7 ശതമാനം അമ്പതു കഴിഞ്ഞവരാണ്. 93 % പേരും അമ്പതില്‍ താഴേ പ്രായമുളളവരാണ്. അതായത് കേരളപ്പിറവിക്കു ശേഷം ജനിച്ചവര്‍.ആയിരത്തിത്തൊളളായിരത്തി എഴുപതുകള്‍ മുതല്‍ ജനിച്ചവരാണ് നാല്പത് വയസ്സില്‍ താഴെയുളള 76ശതമാനത്തില്‍ പെടുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങളുടെ വ്യാപനഘട്ടത്തിലും വിദ്യാഭ്യാസത്തില്‍ നിന്നും പുറന്തളളപ്പെടുന്നവരുണ്ട് എന്നാണിതു സൂചിപ്പിക്കുന്നത്.
ഇനിയുളള ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുകിട്ടിയ വാദ്യാഭ്യാസ അവസരം പ്രയോജനപ്പെടുത്താന്‍ അമ്പതു വയസ്സു കഴി‍ഞ്ഞവരുള്‍പ്പടെ മുന്നോട്ടു വന്നു എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
വിദ്യാഭ്യാസയോഗ്യത
പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേര്‍ന്നവരില്‍ എട്ടു ശതമാനം പേര്‍ ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുളളവരാണ്. അതായത് ഏഴാം ക്ലാസ് തുല്യതാ പരിപാടിയില്‍ പങ്കെടുത്തു വിജയിച്ചവരേക്കാള്‍ പലകാരണങ്ങളാല്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ വെച്ചു പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരാണ് പത്താം ക്ലാസ് തുല്യതാപരിപാടിയുടെ ഗുണഭോക്താക്കളില്‍ 92% പേരും. ആകെയുളളവരില്‍ 17% പേര്‍ ഒമ്പതാം ക്ലാസില്‍ വെച്ചു പഠനം നിറുത്തിയവരാണ്. 33% പേര്‍ എട്ടാം ക്ലാസ് വരെ പഠിച്ചു. അതായത് തുല്യതാ പഠിതാക്കളില്‍ 50%പത്താം ക്ലാസിലെത്താതെ പഠനം നിറുത്തിയവരാണ്. പത്താംക്ലാസ് വരെ പഠിച്ചവര്‍ 52 % ഉണ്ട്.

കേരളത്തില്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊഴിഞ്ഞുപോക്ക് ഉണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്. പഠിതാക്കളുടെ പ്രായം പരിഗണിച്ചാല്‍ കുറെയേറെ വര്‍ഷമായി കൊഴിഞ്ഞു പോക്കിന്റെ പ്രവണത തുടരുന്നതായി മനസിലാക്കാം. കൊഴിഞ്ഞു പോക്കിനു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ തുല്യതാപരിപാടി ഒരു കാലത്തും അവസാനിപ്പിക്കാനാകാത്ത ഒന്നായി മാറും. ഇതു പൊതു വിദ്യാഭ്യാസത്തിന്റെ ശോഭ കെടുത്തും. പഠനം ഇടയ്ക്കു വെച്ചു നിറുത്തുവാനുളള കാരണങ്ങള്‍ ആരാഞ്ഞപ്പോള്‍ കിട്ടിയ വിവരങ്ങള്‍ പരിശോധിക്കാം.
എന്തു കൊണ്ടാണ് പഠനം നിറുത്തിയത്?
പഠനം ഇടയ്കു വെച്ചുപേക്ഷിക്കപ്പെടാനുളള ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാകാനിടയുളളതിനാല്‍ അവയെല്ലാം ശേഖരിക്കുന്നതിനു ശ്രമിക്കുകയുണ്ടായി. തുല്യാതാപഠിതാക്കള്‍ വ്യക്തമാക്കിയ കാരണങ്ങള്‍ ചുവടെ നല്‍കുന്നു.
ക്രമനമ്പര്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാഞ്ഞതിന്റെ കാരണം
%
1
തോറ്റു പോയതിനാല്‍
52
2
വീട്ടിലെ സാമ്പത്തിക പ്രയാസം
42
3
ചില വിഷയങ്ങള്‍ പ്രയാസമായതിനാല്‍
33
4
പഠിക്കാന്‍ താല്പര്യം തോന്നിയില്ല
24
5
ജോലിക്കു പോകേണ്ടി വന്നതിനാല്‍
22
6
പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായില്ല
22
7
കുടുംബ പ്രശ്നങ്ങള്‍
20
8
സ്കൂളിലേക്കുളള ദൂരക്കൂടുതല്‍
16
9
ആരോഗ്യപരമായ കാരണങ്ങള്‍
15
10
കൂട്ടുകാര്‍ കളിയാക്കുന്നതിനാല്‍
2
11
അധ്യാപകരുടെ പെരുമാറ്റം
0
12
മറ്റു കാരണങ്ങള്‍
3

അമ്പത്തിരണ്ട് ശതമാനം പേര്‍ തോല്‍വി കാരണമാണ് പഠനം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നത് എന്നു സൂചിപ്പിച്ചു. പഠനത്തില്‍ പിന്നാക്കമായിപോകുന്നവരെ പ്രത്യേകം പരിഗണിച്ചുളള ബോധനരീതിയുടെ അഭാവം, തോല്‍വിയെ വ്യക്തഗതപ്രശ്നമായി മാത്രം കാണുന്ന രീതി, ആത്മവിശ്വാസവും പിന്തുണയും വേണ്ടപ്പോള്‍ നല്‍കാത്തത് തുടങ്ങിയ ഘടകങ്ങള്‍ തോല്‍വിയിലേക്കു നയിച്ചിട്ടുണ്ടാകാം. 33 ശതമാനം പേര്‍ 'ചില വിഷയങ്ങള്‍ പഠിക്കാന്‍ പ്രയാസമായിരുന്നുവെന്നു' വ്യക്തമാക്കിയിട്ടുണ്ട്. പാഠ്യപദ്ധതിയും ബോധനരീതിയും ഇവിടെ പ്രതിക്കൂട്ടിലാകുന്നു. അഭിരുചിക്കിണങ്ങുന്ന വിദ്യാഭ്യാസം സാധ്യാമാക്കാത്തിടത്തോളം ഇത്തരം പ്രവണതകള്‍ തുടരാം.

വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പഠനം നിറുത്തേണ്ടി വന്നവരാണ് 42 ശതമാനം. ജോലിക്കു പോകേണ്ടി വന്നത് കാരണമായി സൂചിപ്പിച്ച ഇരുപത്തിരണ്ടു ശതമാനമുണ്ട് .പഠിക്കേണ്ട കാലത്ത് പണിക്കു പോകേണ്ടി വരുന്ന ദയനീയമായ സ്ഥിതി കേരളത്തില്‍ നിലവിലുണ്ട് .ഇതു വേണ്ടത്ര പ്രാധാന്യത്തോടെ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നില്ല . ദരിദ്രജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെകുറിച്ചു സമൂഹം കൂടുതല്‍ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്.

കുടുംബപ്രശ്നം, ദൂരം എന്നിവയടക്കം പഠനം നിറുത്തുവാനുളള മറ്റു കാരണങ്ങളും പ്രസക്തമാണ്. വിദ്യാലയത്തിനെ മാത്രം കേന്ദ്രീകരിച്ചുളള ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നാണിതു സൂചിപ്പിക്കുന്നത്. നിര്‍ദ്ദിഷ്ട പ്രായത്തിലുളള എല്ലാവരും ഗുണതയോടെ പഠനം പൂര്‍ത്തിക്കുന്നുണ്ടെന്നുറപ്പാക്കല്‍ പ്രാദേശിക സമൂഹത്തിന്റെ അജണ്ടയാകണം. അതിനുളള സാമൂഹിക മോണിറ്ററിംഗ് സംവിധാനം വികസിപ്പിക്കേണ്ടതാണ്.പഞ്ചായത്ത് വിദ്യാഭ്യാസ സമതികളുടെ പ്രവര്‍ത്തനരീതി പുനര്‍നിര്‍ണയിക്കപ്പെടുകയും വേണം.
രക്ഷിതാക്കളുടെ വിദ്യാഭ്യാസ യോഗ്യത
തുല്യതാപഠിതാക്കളുടെ രക്ഷിതാക്കള്‍ എത്രത്തോളം വിദ്യാഭ്യാസം ചെയ്തവരാണ്?. മുപ്പത്തഞ്ച് ശതമാനം പഠിതാക്കളുടെ രക്ഷിതാക്കള്‍ മാത്രമാണ് സെക്കണ്ടറി വിദ്യാഭ്യാസയോഗ്യത നെടിയത്.ഹയര്‍സെക്കണ്ടറി തലത്തിലെത്തിയവര്‍ കേവലം മൂന്നു ശതമാനം മാത്രം. അമ്മമാരില്‍ പന്ത്രണ്ട് ശതമാനം നിരക്ഷരരും ഇരുപത്തിയാറ് ശതമാനം ലോവര്‍ പ്രൈമറിവിദ്യാഭ്യാസമുളളവരുമാണ്.പഠിതാക്കളുടെ അച്ഛന്മാരുടെ കാര്യം പരിഗണിച്ചാല്‍ നിരക്ഷരരും ലോവര്‍ പ്രൈമറി വിദ്യാഭ്യാസമുളളവരുമാണ് യഥാക്രമം 7, 21 ശതമാനം പേര്‍. മാതാപിതാക്കളുടെ താഴ്നവിദ്യാഭ്യാസനിലവാരം മക്കളുടെ പഠനത്തെ സ്വാധീനിച്ചിട്ടുണ്ടാകണം. ഇതു വീട്ടില്‍ നിന്നും ലഭിക്കേണ്ട പ്രചോദനത്തിന്റെ തോത് കുറയുന്നതിനിടയാക്കിയിട്ടുണ്ട് എന്നനുമാനിക്കാവുന്നതാണ്. 22 ശതമാനം പഠിതാക്കള്‍ പഠനം നിറുത്തുവാനുളള കാരണങ്ങളിലൊന്നായി 'വീട്ടില്‍ പ്രോത്സാഹിപ്പിക്കുവാനാരുമില്ലായിരുന്നു'വെന്ന് ചുണ്ടിക്കാട്ടിയത് ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. തുല്യത പോലുളള പ്രപാടികള്‍ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാലയത്തില്‍ നിന്നും കൊഴിഞ്ഞു പോയവരുടെ മക്കളും ഭാവിയില്‍ വീടുകളില്‍ നിന്നും പിന്തുണയും പ്രചോദനവും കിട്ടാത്തതുമൂലമുളള പ്രശ്നങ്ങള്‍ അനുഭവിക്കാനിടയുമുണ്ട്.
എന്തുകൊണ്ടു തുല്യതാപഠനത്തിനെത്തി?
പത്താം ക്ലാസ് തുല്യതയ്ക്കു ചേരുന്നതിനു കാരണങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
ക്രമനമ്പര്‍
കാരണങ്ങള്‍
%
1
തൊഴില്‍പരം
50
2
ഉദ്യോഗകക്കയറ്റം
8
3
ഉപരിപഠനം
7
4
പത്താംക്ലാസ് ജയിക്കണമെന്ന മോഹം
3
5
കാരണം വ്യക്തമാക്കാത്തവര്‍
32
കൂടുതല്‍ പഠിക്കണമെന്നു ആഗ്രഹം മൂലം എത്തിയവര്‍ ഏഴു ശതമാനം മാത്രമാണ്. മൂന്നു ശതമാനം പേര്‍ക്കു പത്താം ക്ലാസ് ജയിക്കുകയെന്ന അതിയായ മോഹമാണ് പ്രചോദകഘടകം.ഫലത്തില്‍ അമ്പത്തിയെട്ടു ശതമാനം തൊഴില്‍പരമായ കാരണങ്ങളാലാണ് തുല്യതാപഠനത്തിനെത്തിയത്. പഠിതാക്കളുടെ തൊഴില്‍ നില സംബന്ധിച്ച വിവരങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിച്ചം നല്‍കും.
തൊഴില്‍
ഏതെങ്കിലും തൊഴിലുളളവരാണ് 70% പേരും. പഠിതാക്കളുടെ തൊഴില്‍ സംന്ധിച്ച വിശദാംശങ്ങള്‍ നോക്കാം. അങ്കണവാടി ഹെല്പര്‍ ( 33.7% ) ,ഡ്രൈവര്‍ ( 13.3 %) ,പ്യൂണ്‍ (4.8% ), തയ്യല്‍ (4.8% ), ഹോട്ടല്‍ വേല ( 3.6% ) കെട്ടിടനിര്‍മാണത്തൊഴില്‍ ( 2.4%), കൃഷി ( 8.4% ) മറ്റ് അസംഘടിത തൊഴിലുകളായ മരപ്പണി, വാഹനത്തൊഴില്‍, പാചകത്തൊഴില്‍, വീട്ടുവേല, കൂലിപ്പണി എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ 29% വും വരും. ഇവരുടെ തൊഴിലുകള്‍ പരിശോധിച്ചാല്‍ മിക്കതും താഴ്ന്നവരുമാനം ലഭിക്കുന്നതും സ്ഥിരതയില്ലാത്തവയുമാണ്. വിദ്യാഭ്യാസ യോഗ്യത തൊഴിലിനെയും വരുമാനത്തെയും സാമൂഹിക പദവിയെയും വലിയതോതില്‍ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് തുല്യതാവിദ്യാഭ്യാസപരിപാടിയില്‍ ചേരുന്നതിനു കാരണമായിട്ടുണ്ട്.കൂടുതല്‍ വരുമാനമുളള തൊഴില്‍ ലക്ഷ്യമിട്ടാണ് തുല്യതാപഠനത്തിനെത്തയതെന്ന അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ഈ വിവരങ്ങള്‍. തൊഴില്‍രഹിതരായ മുപ്പതുശതമാനം പേര്‍ തുല്യതാപഠിതാക്കളായുണ്ട്.
തുല്യതപഠനത്തെക്കുറിച്ചുളള വിലയിരുത്തല്‍
തുല്യത ക്ലാസിലെ പഠനം തൃപ്തികരമാണെന്നു നൂറുശതമാനം പേരും അഭിപ്രായപ്പെട്ടു. അധ്യാപകര്‍ നല്ല പ്രോത്സാഹനവും സഹായവും നല്‍കുന്നവെന്നും മനസ്സിലാകുന്ന രീതിയില്‍ പഠിപ്പിക്കുന്നുവെന്നുംഎല്ലാ കേന്ദ്രങ്ങളിലെയും പഠിതാക്കള്‍ അഭിപ്രായപ്പെട്ടു. അധ്യാപകരുടെ പോരുമാറ്റവും അവരില്‍ മതിപ്പുളവാക്കിയിട്ടുണ്ട്.
പഠനവുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രധാന പ്രയാസങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയത് പഠനകേന്ദ്രത്തിലേക്കുളള ദൂരക്കൂടുതലാണ്. രാവിലെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം തയ്യാറാക്കി വരുന്നതിനു പ്രയാസമുണ്ട്.ജോലി,മതപരമായ ചടങ്ങുകള്‍ എന്നിവ കാരണം എല്ലാ ക്ലാസുകളിലും മുടങ്ങാതെ പങ്കെടുക്കാന്‍ പറ്റാത്തതെ വരുന്നതും പഠനത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.
തുല്യതാപരിപാടി മെച്ചപ്പെടുത്തുന്നതിനായി സൗജന്യ ഉച്ചഭക്ഷണ പരിപാടി തുല്യതാക്ലാസുകള്‍ക്കും ബാധകമാക്കുക, ദൂരം പരിഗണിച്ച് കേന്ദ്രങ്ങള്‍ പുനക്രമീകരിക്കുക എന്നിവയാണ് പഠിതാക്കള്‍മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ .
കണ്ടെത്തലുകള്‍
  1. ഹൈസ്കൂള്‍ ക്ലാസുകളില്‍ നിന്നും കൊഴിഞ്ഞു പോയവരാണ് ബഹുഭൂരിപക്ഷം തുല്യതാപഠിതാക്കളും.
  2. തോല്‍വികാരണം പഠനം നിറുത്തിയവര്‍ അമ്പത്തിരണ്ടു ശതമാനംപേരുണ്ട്. ചിലവിഷയങ്ങള്‍ പ്രയാസമായതും പഠിക്കാന്‍ താല്പര്യം തോന്നാത്തതും കാരണം പഠനം ഉപേക്ഷിച്ചവരുമുണ്ട്. അതായത് സെക്കണ്ടറി തലത്തിലെ പാഠ്യപദ്ധതി , ബോധനരീതി എന്നിവ കൊഴിഞ്ഞു പോക്കിനു കാരണമായിട്ടുണ്ട്.
  3. ശിശുകേന്ദ്രിത ബോധനരീതി ഓരോ കുട്ടിയുടെയും ആവശ്യത്തെ പരിഗണിക്കുന്നതും കുട്ടിയുടെ പ്രശ്നങ്ങള്‍ കണ്ടെത്തി യഥാസമയം അനുയോജ്യമായ സഹായവും പ്രോത്സാഹനവും നല്കുന്നതുമാണെങ്കിലും സെക്കണ്ടറി തലത്തിലെ ഒരു വിഭാഗം കുട്ടികള്‍ക്ക് അത്തരം പിന്തുണ ലഭിക്കാത്തത് ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നു,.
  4. പഠിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കൊഴിഞ്ഞു പോക്കിലേക്കു നയിച്ചിട്ടുണ്ട്. കുടുംബത്തിലെ സാമ്പത്തിക പ്രയാസം, ജോലിക്കു പോകേണ്ടി വന്നത് എന്നിവ പഠനം നിറുത്തുവാനുളള കാരണമായി നല്ലൊരു ശതമാനം പേര്‍ ചൂണ്ടിക്കാട്ടി.
  5. പ്രോത്സാഹനം കിട്ടാത്തത് ,കുടുംബപ്രശ്നങ്ങള്‍ , വിദ്യാലയത്തിലേക്കുളള ദൂരക്കൂടുതല്‍ എന്നിവയും കൊഴിഞ്ഞു പോക്കലേക്കു നയിച്ചിട്ടുണ്ട്.
  6. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന ആവശ്യബോധമാണ് ഇപ്പോള്‍ തുല്യതാപരിപായില്‍ ചേരുന്നതിനു പ്രേരിപ്പിച്ചത്.
  7. അധ്യാപകര്‍ നല്ല പ്രോത്സാഹനവും സഹയാവും നല്‍കുന്നതിനാല്‍ തുല്യതാപഠനം തൃപ്തി നല്‍കുന്നു.
നിര്‍ദ്ദേശങ്ങള്‍
  1. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ദൗര്‍ബല്യങ്ങള്‍ കാരണം കൊഴിഞ്ഞുപോയവരെ തുല്യതാപരിപിടിയിലൂടെ പഠിപ്പിക്കുക എന്നതിനു പകരം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗുണമേന്മയുളള വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിധം സെക്കണ്ടറി വിദ്യാഭ്യാസം കൂടുതല്‍ കാരക്ഷമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം.
  2. പാഠ്യപദ്ധതി പുനരാലോചനയ്കു വിധേയമാക്കണം.എല്ലാവര്‍ക്കും ഒരേ തരം പാഠ്യപദ്ധതി നിര്‍ബന്ധിക്കേണ്ടതുണ്ടതില്ല സാമാന്യ നിലവാരം ( ഒ ലവല്‍ ), സവിശേഷ നിലവാരം (എ ലവല്‍) പാഠ്യപദ്ധിതികളെക്കുറിച്ചുളള ആലോചനകള്‍ പ്രാവര്‍ത്തികമാക്കുന്നതിനു നടപടി സ്വീകരിക്കണം. ഇതു വഴി ചില വിഷയങ്ങളില്‍ പ്രയാസമുളളതു കാരണം പഠനം ഉപേക്ഷിക്കുന്ന അവസ്ഥയ്ക്കു പരിഹാരം കാണുവാനും താല്പര്യമുളള വിഷയത്തില്‍ ഉയര്‍ന്ന പഠനത്തിനു വഴിയൊരുക്കുന്നതിനും കഴിയും.
  3. ബോധനരീതിയില്‍ വ്യക്തിഗത പരിഗണനയുണ്ടാകണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടി വഴങ്ങും വിധം collaborative learning groups രൂപീകരിക്കണം. പഠനപ്രക്രിയയുടെ ഓരോ ഘട്ടത്തിലും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കുന്ന രീതി പ്രാവര്‍ത്തികമാക്കണം..
  4. വിദ്യാഭ്യാസ അവകാശനിയമം എട്ടാം ക്ലാസ് വരെയുളള കുട്ടികളെയാണ് അതിന്റെ പരിധിയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് പത്താം ക്ലാസ് വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കണം.
  5. കുട്ടികളുടെ സാമൂഹിക സാമ്പത്തിക കുടുംബ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രദേശികമായ പിന്തുണാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഓരോ വിദ്യാര്‍ഥിയുടെയും പഠനത്തെ ട്രാക്ക് ചെയ്യുന്നതിനു സംവിധാനമൊരുക്കുന്നതിനും പഞ്ചായത്തുകളെ ചുമതലപ്പെടുത്തണം. ഇപ്പോള്‍ ഹൈസ്കൂള്‍ വിദ്യാലയങ്ങളുടെ ചുമതല ജില്ലാ പഞ്ചായത്തിനാണ്. കുട്ടികളുടെ പഠനം ഇടമുറിയാതെ നടക്കുന്നവെന്നു മോണിറ്റര്‍ ചെയ്യുന്നതിനുളള ചുമതല ഗ്രാമപഞ്ചായത്തുകള്‍ക്കു നല്‍കാവുന്നതാണ്.
  6. ഒരു കുട്ടി പഠനം ഉപേക്ഷിക്കുന്നത് വലിയൊരു സാമൂഹിക ,അക്കാദമിക പ്രശ്നമായി കാണുന്നതിനു പകരം ആ കുട്ടിയുടെ വ്യക്തിപരമായ പ്രശ്നമായി കാണുന്ന സമീപനം മാറണം. ഔദ്യോഗിക സംവിധാനം പഠനപ്രയാസങ്ങളനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് കൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. അധികകോച്ചിംഗ് എന്ന ഒറ്റമൂലി മാത്രം പ്രയോഗിക്കുകയല്ല വേണ്ടത്.
  7. കുട്ടികള്‍ പരാജയപ്പെടുന്നതിനുളള കാരണം വിദ്യാലയത്തിലും അധ്യാപകരിലും മാത്രമല്ല .കരിക്കുലം നിര്‍മാതാക്കളടക്കമുളളവര്‍ ഇതിനു കാരണക്കാരാണ്. ഇത്തരം സമിതികള്‍ക്ക് ഗവേഷണസംസ്കാരം ഉണ്ടാകണം.
  8. പൊതുവിദ്യാഭ്യാസത്തിനറെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക, സമൂഹത്തിന്റെ പഠനോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നതിനു സഹായകമായ പ്രദേശിക പഠനക്കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ടു വരിക, വിദ്യാഭ്യാസം അവകാശമാണെന്ന നിലപാട് സമൂഹബോധത്തില്‍ ശക്തമാക്കുക തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താലേ മിക്കച്ച സാംസ്കാരിക വിദ്യാഭ്യാസ അവബോധമുളള കേരളം രൂപപ്പെടൂ.
T.P.Kaladharan

Wednesday, March 13, 2013

അനൂപ് മുരളിയുടെ കഥ



അധ്യാപകരുടെ പിന്തുണ, അധ്യാപകരുമായുളള നിരന്തര സമ്പര്‍ക്കം, പ്രതീക്ഷ കൈവിടാതെയുളള പരിശ്രമം, സഹപാഠികളുടെയുംസമൂഹത്തിന്റെയും പരിഗണന എല്ലാം കൂട്ടിയോജിപ്പിച്ച ഈ അനുഭവം എല്ലാ വിദ്യാലയങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും മതൃകയാകട്ടെ.വായിക്കൂ


പാമ്പാടും പാറ പഞ്ചായത്തില്‍ കൂട്ടാര്‍ കരയില്‍ തുണ്ടിത്തറയില്‍ വീട്ടിലണ് അനൂപ് മുരളി ജനിച്ചത്.
അമ്മ ഗിത .അച്ഛന്‍ മുരളി. ഈ ദമ്പതികളുടെ രക്തഗ്രൂപ്പ് ചേരില്ലായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഇഞ്ചക്ഷന്‍ എടുത്തിട്ടും രണ്ടാമത്തെ കുട്ടി അനൂപ് …!
അവന്റെ മൂന്നാം ദിവസം ആ കുഞ്ഞു ശരീരത്തിലെ രക്തം മുഴുവന്‍ മാറ്റി പുതിയ രക്തം പുക്കിള്‍ക്കൊടിയിലൂടെ കയറ്റി. ഒരു മാസത്തെ ചികിത്സയിലൂടെ അവനെ ജീവിതത്തിലേക്കു രക്ഷപെടുത്തിക്കൊണ്ടുവന്നു.
ഡോക്ടര്‍മാരു പറഞ്ഞു സൂക്ഷിക്കണം. അവനു മരുന്നു മാത്രം പോര.നല്ല പരിചരണം വേണം. ചിലപ്പോള്‍ എന്തെങ്കിലും വൈകല്യം സംഭവിച്ചേക്കാം.
കുട്ടി കമിഴ്ന്ന് വീഴുകയോ ഇരിക്കുകയോ നടക്കുകയോ ചെയ്തില്ല. അവന് സംസാരശേഷിയും കുറവ്. പിടലി ഉറച്ചില്ല. ചത്ത കോഴിയുടെ തല എങ്ങനെയാണോ അതു പൊലെയാണ് അവന്റെ പിടലിയുടെ അവസ്ഥ.
അവര്‍ ജീവിതം അവനുവേണ്ടി മാറ്റി വെക്കാന്‍ തീരുമാനിച്ചു.എല്ലാം കാര്യങ്ങളും അവനക്കൊണ്ടു ചെയ്യിക്കാനുളള ശ്രമം നടത്തി. നിരന്തര ചികിത്സയുടെ വര്‍ഷങ്ങള്‍.
നാലാം വയസില്‍ അനൂപ് നടക്കാന്‍ തുടങ്ങി. അതുവരേയും മലര്‍ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു.
മൂന്നു ചക്രകങ്ങളുളള വണ്ടിയുണ്ടാക്കി. ആ വണ്ടിയില്‍ അവനെ പിടിപ്പിച്ചു. അവനെ പിറകോട്ടും മുന്നോട്ടും നടത്തിച്ചു. മാതാപിതാക്കളുടെ കാലില്‍ ചവിട്ടി നിറുത്തിച്ച് പിറകോട്ടും മുന്നോട്ടും നടത്തിച്ചു.അങ്ങനെ അവന്‍ നടക്കാനുളള ശേഷി ക്രമേണ നേടി.
"അവനു സംസാരിക്കാന്‍ മറ്റു കുട്ടികളെപ്പോലെ കഴിവില്ലായിരുന്നു. അവന്റെ മുഖത്തു നോക്കി ഉച്ചത്തില്‍ സംസാരിച്ചാല്‍ അവനതു മനസിലാകും. അങ്ങനെ ഓരോ കാര്യങ്ങളും അവന്റെ മുഖത്തു നോക്കി പല തവണ പറഞ്ഞ് പറഞ്ഞ് കൊച്ചു കൊച്ചു വാക്കുകള്‍ പറഞ്ഞു പറഞ്ഞ് ,തിരിച്ചു പറയിപ്പിച്ച് പരിശീലിപ്പിച്ചു. ഇപ്പോള്‍ അവന്‍ ഒരുവിധം സംസാരിക്കും. പ്രശ്നങ്ങളുണ്ടെങ്കിലും അവനോടു കൂടുതല്‍ സഹകരിക്കുന്നവര്‍ക്ക് കൃത്യം കാര്യം മനസിലാകും". ഗീത അനൂപിന് സംസാരശേഷി വളര്‍ത്തിയെടുത്ത കാര്യം വിശദീകരിച്ചു.
വീട്ടില്‍ എന്തു കാര്യം ചെയ്താലും അതു എന്താണെന്നും എന്തിനാണെന്നും അവനോട് ഗിത പറയും. ഗീതയും മുരളിയും ദിവസവും രണ്ടു മണിക്കൂര്‍ വീതം അവനുമാത്രമായി മാറ്റിവെച്ചു. അവനു ഒരുപാട് സംശയങ്ങളുണ്ടാകാറുണ്ട്. അതിനെല്ലാം വളരെ ക്ഷമയോടെ മറുപടി പറഞ്ഞവനെ തൃപ്തിപ്പെടുത്തണമായിരുന്നു. അവന്റെ മനസിനു സന്തോഷം കിട്ടുന്ന സ്ഥലങ്ങളില്‍ കൊണ്ടു നടന്ന് കാണിച്ചും പറഞ്ഞും കാര്യങ്ങള്‍ മനസ്സിലാക്കാനവനെ സഹായിച്ചു.
"അനൂപിന് എട്ടു വയസ്സായപ്പോള്‍ അവനെ നെടുങ്കണ്ടത്തുളള സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ത്തു. മൂന്നു വര്‍ഷം ആ സ്കൂളില്‍ പഠിപ്പിച്ചു. കുറെ മാറ്റങ്ങള്‍ വന്നു.പക്ഷേ അവിടെയുളള എല്ലാ കുട്ടികളും എന്തെങ്കിലും വൈകല്യമുളളവരായിരുന്നു. കുറച്ചൊക്കെ സംസാരിച്ചിരുന്ന അനൂപ് ഈ സ്കൂളില്‍ ചെന്നതിനു ശേഷം ആംഗ്യഭാഷ കൂടുതല്‍ ഇഷ്ടപ്പെടുകയും സംസാരിക്കുന്നതു കുറയുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ഗീത അപകടം മനസിലാക്കി. സംസാരത്തിന്റെ അളവുകുറഞ്ഞു കുറഞ്ഞ്....! അവനെ ആ സ്കൂളില്‍ നിന്നും മാറ്റി കൂട്ടാര്‍ എല്‍ പി സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ …"ഗീത തുടര്‍ന്നു..
"പുതിയ സ്കൂളില്‍ വെച്ച് അവന്‍ മറ്റു കുട്ടികളുമായി ഇടപഴകി. നല്ല രീതിയില്‍ സഹകരിച്ചു. സംസാരിക്കാനുളള കഴിവ് തിരിച്ചെടുത്തു.സംസാരം വളരെ മെച്ചപ്പെട്ടു. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ പോത്തിന്‍കണ്ടം സ്കൂളില്‍ ചേര്‍ത്തു. ഏഴു വരെ അവിടെ പഠിച്ചു. എല്ലാ ദിവസവും ഓട്ടോയിലാണ് അവനെ സ്കൂളില്‍ വിട്ടത്. ഓട്ടോ വരുന്നറോഡിലേക്കെത്താന്‍ നാലു കിലോമീറ്റര്‍ അവനെയും തോളിലേറ്റി നടക്കുമ്പോള്‍ ആളുകള്‍ ചോദിക്കും ഗീതേ നീ ഇങ്ങനെ കഷ്ടപ്പടുന്നതിനു വല്ല ഫലവും കിട്ടുമോ? ഞാന്‍ അവരുടെ വാക്കുകളെ പരിഗണിച്ചില്ല. അവനെ എന്നും വിദ്യാലയത്തില്‍ വിടാന്‍ നല്ല ചെലവു വേണ്ടി വന്നു.ഞങ്ങളുടെ വീടും സ്കൂളുമായി ദൂരം ഒരുപാടുണ്ട്. എട്ടാം ക്ലാസിലേക്കു മുണ്ടിയെരുമ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ എനിക്കു വളരെയധികം പേടിയായിരുന്നു. കാരണം തനിച്ച് പോയി വരാന്‍ അവനു സാധിക്കില്ലായിരുന്നു. എന്നും അവനെ രാവിലെ സ്കൂളില്‍ കൊണ്ടുചെന്നാക്കി.വൈകിട്ടു കൂട്ടിക്കൊണ്ടു പോരും സ്കൂളിന്റെ പടിക്കല്‍ കൂടി പോകുന്ന ഒരു ബസുണ്ട്..ബസുകാര് അവനെ കയറ്റിക്കൊണ്ടു പോകാമെന്നു സമ്മതിച്ചു. അവര്‍ നല്ല കരുതലോടെ അവനെ കയറ്റുകയും ഇറക്കുകയും ചെയ്തു. വണ്ടിയില്‍ അവനു പ്രത്യേകപരിഗണന കിട്ടി. കൂട്ടുകാരും അവനെ ശ്രദ്ധിച്ചു. വിദ്യാലയത്തിന്റെ പടിക്കല്‍ വണ്ടി നിറുത്തുമ്പോള്‍ അധ്യാപകര്‍ അവനെ കൂട്ടിക്കൊണ്ടുപൊകും.വൈകുന്നേരം ബസില്‍ കയറ്റി വിടുന്നതും ടീച്ചര്‍മാരു തന്നെ. ഇങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ബസിന്റെ സമയം നോക്കി ബോര്‍ഡ് വായിച്ച് തനിയെ യാത്രചെയ്യാന്‍ അവന്‍ പ്രാപ്തനായി.ഇപ്പോള്‍ ബസിനും ട്രിപ്പ് ജീപ്പിനും ഓട്ടോയ്ക്കും മാറി മാറി കയറിയിറങ്ങി പോയിവരാനവനു കഴിയും. വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരും. പണം കൈകാര്യം ചെയ്യും".

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കണം. അനൂപിന് കൈയ്ക് അല്പം ബാലന്‍സ് കുറവുണ്ട്. ചോറ്റു പാത്രം തുറക്കുമ്പോള്‍ അതു താഴെ വീണ് ചോറെല്ലാം നിലത്തു തൂവും. അവനത് വലിയ പ്രയാസമുണ്ടാക്കി. ഞാനിക്കാര്യം അധ്യാപകരുടെ ശ്രദ്ധയില്‍പെടുത്തി. ശ്രീജടീച്ചര്‍ അവനെ പ്രത്യേകം ശ്രദ്ധിച്ചു. സഹായിച്ചു. എല്ലാ കാര്യങ്ങളിലും .
ഇത്രയും നാള്‍ അനൂപിനെ പഠിപ്പിച്ച എല്ലാ അധ്യാപകരോടും ഗീത അനൂപിന്റെ കുറവുകളും കഴിവുകളും സ്വഭാവങ്ങളും പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവനെ പ്രത്യേകം ശ്രദ്ധിക്കാന്‍ എല്ലാ ടീച്ചേഴ്സും തയ്യാറയി. മുണ്ടിയെരുമ സ്കൂളില്‍ വൈകല്യമുളള കുട്ടികളെ ശ്രദ്ധിക്കാന്‍ പ്രത്യേകം ഒരു ടീച്ചറെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടായിരുന്നു. ഷീബടീച്ചര്‍ എന്റെ കുട്ടിയെ വളരെയധികം സഹായിച്ചു. മറ്റു കുട്ടികളെപ്പോലെ എല്ലാം സ്വന്തമായി ചെയ്യാനും പഠിക്കാനും ഷീബടീച്ചര്‍ അനൂപിനെ പഠിപ്പിച്ചു. ചില കുട്ടികള്‍ അനൂപിനെ കളിയാക്കുമായിരുന്നു. സ്കൂളിലെ അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അവരതില്‍ ഇടപെട്ടു. ഇങ്ങനെയുളള കുട്ടികളോടു കൂടുതല്‍ അടുക്കണമെന്നും അവരുടെ പഠനകാര്യത്തിലും സ്കൂളില്‍ വന്നു പോകുന്നതിലും സഹായിക്കണമെന്നും സമൂഹത്തില്‍ ഇത്തരം കുട്ടികളെ ഒറ്റപ്പെടുത്തരുതെന്നും നല്ലവരായ ശ്രീജടീച്ചറും ഷീബടീച്ചറും മറ്റു കുട്ടികളോടു പറഞ്ഞു.അനൂപനു വേദനയുണ്ടാകുന്ന ഒന്നും വിദ്യാലയത്തില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ അവരെല്ലാം ശ്രദ്ധിച്ചു.
ഗീത എന്നും ക്ലാസ് ടീച്ചറേയും ഷീബടീച്ചറേയും ഫോണില്‍ വിളിക്കും. അന്നന്നത്തെ കാര്യങ്ങള്‍ അറിഞ്ഞ് വീട്ടില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങളില്‍ അനൂപിനെ സഹായിക്കാനാണ് ഈ ഫോണ്‍ വിളി.സ്കൂളിലെ പഠനകാര്യങ്ങള്‍ അനൂപും അമ്മയോടെന്നും പറയുന്നത് ഒരു ശീലമാക്കി. ആ അമ്മ തന്നാലാവും വിധം അവന്റെ പഠനക്കൂട്ടാളിയായി മാറി.
പത്താം ക്ലാസില്‍ അറുപതു ശതമാനം മാര്‍ക്കോടെ വിജയിച്ച അനൂപ് ഇപ്പോള്‍ പന്ത്രണ്ടാം ക്സാസ് പരീക്ഷ എഴുതുന്നു.
ചിലപ്പോഴൊക്കെ അവന്‍ ചോദിക്കും ഞാന്‍ എന്താണ് ഇങ്ങനെ? ചേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന്. മറ്റു കുട്ടികളെപ്പോലെ എത്താന്‍ കഴിയാത്തതില്‍ അവനു സങ്കടം ഉണ്ട്. അവന്‍ പറയും "അച്ഛയ്ക്കും അമ്മയ്ക്കും വയ്യാതാകുമ്പോള്‍ അനൂപ് ജോലിക്കു പോയി പൈസയുണ്ടാക്കിത്തരാം..”.ഇപ്പോള്‍ അവന്‍ ചോദിക്കുന്നു "ഇനി ഏതു കോളേജിലാണ് പഠിക്കേണ്ടത്, എന്താണ് പഠിക്കേണ്ടത്?” പഠിക്കാനുളള അവന്റെ ആഗ്രഹം സാധിക്കണം. അതാണ് ആ മാതാപിതാക്കളുടെ ഇപ്പോഴത്തെ ചിന്ത.
ഞാന്‍ കല്ലാര്‍ സ്കൂളില്‍ പോയി അനൂപിനെ കണ്ടു. അനൂപ് സന്തുഷ്ടനാണ്.പ്രതീക്ഷ ഏറെയുളള കുട്ടി. അവ സാക്ഷാത്കരിക്കപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു.

Sunday, March 10, 2013

അധ്യാപകരും തിമിരശസ്ത്രക്രിയയും


Case- 1
സിനി എന്ന അമ്മ
ഇടുക്കി ജില്ലയിലെ തോപ്രാംകുടി സ്വദേശിനിയായ ഒരമ്മയാണ് സിനി. മകന്‍ ജനിച്ചപ്പോള്‍ അവന്റെ ഒരു കവിള്‍ ( വായയുടെ ഒരറ്റം മുതല്‍ ചെവി വരെ ) തുറന്നിരിക്കുകയാണ്. വായക്കുളളിലെ എല്ലാം പുറത്തുകാണാം. പാലു കുടിക്കാന്‍ പറ്റില്ല. മൂക്കില്‍ കൂടി പാലു കുഴല്‍ വഴി കൊടുക്കണം. അപ്പോഴും പ്രശ്നമാണ്. ശ്വസകോശത്തില്‍ പോകാതെ സൂക്ഷിക്കണം. വളരെ പ്രയാസകരമായ അവസ്ഥ. ഡോക്ടര്‍മാര്‍ പറഞ്ഞു "ജീവിക്കുമോ എന്നു സംശയമാണ്.നിങ്ങള്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോവുക”
പെറ്റമ്മ തന്റെ വേദനയില്‍ പ്രതീക്ഷ എന്ന വാക്കു ചേര്‍ത്തു വെച്ചു.
സിനി അനുഭവം വിവരിച്ചതിങ്ങനെ-
കുട്ടിയേയും കൊണ്ട് കോട്ടയം കാരിത്താസില്‍ പോയി.
കുട്ടിക്കു മൂന്നു മാസമാകുമ്പോള്‍ ഒരു സര്‍ജറി നടത്തി നോക്കാം എന്നവരു പറഞ്ഞു. മൂന്നു മാസം അത് വിലയൊരു കാലമാണെന്ന് എനിക്കു തോന്നി.. മൂന്നുമാസം എങ്ങനെ എത്തിക്കും എത്തിക്കാന്‍ പറ്റുമോ എന്നൊക്കെയുളള ചിന്ത തീ പൊലെ ഉളളില്‍.
ഭാഗ്യം ദുഖവും പ്രയാസവും നിറഞ്ഞ മൂന്നുമാസം -അതു പൂര്‍ത്തിയായന്നു തന്നെ കുഞ്ഞിനേയും കൊണ്ട് കോ
ട്ടയത്തേക്കു പോയി. ആ യാത്ര കുഞ്ഞിനെക്കുറിച്ചുളള സങ്കല്പങ്ങളും വഹിചുളള യാത്രയിയിരുന്നു.
സര്‍ജറി കഴിഞ്ഞു.
ഒരു വയസായപ്പോള്‍ അടുത്ത സര്ജറി
രണ്ടാം വയസില്‍ മൂന്നാമത്തെ സര്‍ജറി
മൂന്നാം പിറന്നാളിനും ഒരു സര്‍ജറി..
മൂന്നാം വയസില്‍ നാലു സര്‍ജറികളുടെ വേദനയറിഞ്ഞ കുരുന്നാണെന്റെ മോന്‍.
ഒരു വയസായപ്പോള്‍ അവന്‍ എന്തൊക്കെയോ കൊഞ്ചിപ്പറയാന്‍ തുടങ്ങി. ഒമ്മും തിരിയില്ല.
വളരുംന്തോറും സംസാരം കൂടി വന്നു. അതവന്റെ ഭാഷ. അതിനെ പിരിച്ചെടുക്കാന്‍ പ്രയാസം.ഡോക്ടറ്‍മാര്‍ പറഞ്ഞു അവന്റെ മുഖത്തു നോക്കി ഒരുപാടു സംസാരിക്കണമെന്നു.
ഞാന്‍ അങ്ങനെ ചെയ്തു. ഒരുപാടൊരുപാട് സംസാരിച്ചു
അവനെ വളരെയധികം സംസാരിപ്പിച്ചു. സംസാരത്തെ പ്രോത്സാഹിപ്പിച്ചു.
ഇപ്പോള്‍ അവന്‍ ഒരു വിധം നന്നായി സംസാരിക്കും
അഞ്ചാം ക്ലാസില്‍ പഠിക്കുന്നു
പാട്ടു പാടും
ഡാന്‍സ് ചെയ്യും
അവന്റെ ഏറ്റവും വലിയ സങ്കടം അവനെ മറ്റു കുട്ടികള്‍ കളിയാക്കുന്നതാണ്.
ഇനി അവന് മൂന്നു സര്‍ജറി കൂടി നടത്തണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.
.................................................................
സിനിയുടെ ഈ അനുഭവം പങ്കു വെച്ചത് ആരുടെയും സഹതാപത്തിനല്ല.
മറിച്ച് ഒരു വിദ്യാലയത്തിലെ സഹപാഠികള്‍ എങ്ങനെ ആയിക്കൂടാ എന്നു സൂചിപ്പിക്കാനാണ്.
വിദ്യാര്‍ഥികളുടെ മനസില്‍ പാകിമുളപ്പിച്ചു വളര്‍ത്തേണ്ട അനുതാപത്തിന്റെ വിത്ത് അവിടുത്തെ അധ്യാപകരുടെ പക്കലിനിയും ഇല്ലെന്നു സങ്കടത്തോടെ നമ്മള്‍ തിരിച്ചറിയുന്നു.

Case 2
വിന്നി
തൃശൂര്‍ ജില്ലിയിലെ മാധ്യമങ്ങള്‍ പ്രശംസിച്ച കൊച്ചു എഴുത്തുകാരിയാണ് വിന്നി.
രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിന്നിയുടെ അമ്മയ്ക് ഒര്‍ക്കുമ്പോള്‍ വിഷമം തികട്ടി വരുന്ന അനുഭവം വിന്നിയുടെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ പൊരുമാറ്റമാണ്.
ഹൈസ്കൂളില്‍ നിന്ന് നല്ല പിന്തുണ കിട്ടി .എന്നാല്‍ പ്രൈമറി വേദനാജനകം. കാരണങ്ങള്‍ അവര്‍ പങ്കിട്ടു.
കുട്ടിയെ ബോര്‍ഡിനടുത്തിരുത്തണം.
ബി ആര്‍ സി യില്‍ നിന്നും പ്രത്യേകം രൂപകല്പന ചെയ്ത കസേരയും ടേബിളും കോടുത്തു.
തുറന്ന ക്ലാസ് മുറി .
കസേരയും മേശയും എന്നും ക്ലാസില്‍ കൊണ്ടിടാന്‍ ആളില്ലെന്നും അതു മോഷ്ടിക്കപ്പെടുമെന്നുംകാരണം പറഞ്ഞ് ഓഫീസില്‍ അവ സൂക്ഷിച്ചു. ഒരിക്കല്‍ പോലും കുട്ടിക്കു ഉപയോഗിക്കാന്‍ കിട്ടിയില്ല.! ( നിങ്ങള്‍ ഈ സ്കൂളിലെ അധ്യാപിക, പിടി എ മെമ്പര്‍ ആയിരുന്നെഹ്കില്‍ എന്തു ചെയ്യും?)

എല്ലാ അധ്യാപകരും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല.
വിന്നി ക്ലാസനുഭവങ്ങള്‍ എന്നും അമ്മയോടു പറയും. അതു വിശദമായി കേള്‍ക്കാന്‍ അമ്മ തയ്യാറാകും.
നാലാം ക്ലാസ് -ഒമ്പതു കുട്ടികള്‍ മാത്രമുളള ക്ലാസ്.
പരീക്ഷ വന്നു.
വിന്നിക്കു ഇംഗ്ലീഷ് പരീക്ഷയില്‍ പോകാന്‍ മടി. പുതിയ അധ്യാപിക "സീറോ" ഇടും .
" ഇല്ല മോളേ നിനക്കറിയാകുന്നത് എഴുതി വെക്കൂ. മാര്‍ക്കു കിട്ടും. "അവള്‍ അമ്മയുടെ പ്രചോദനത്താല്‍ പരീക്ഷ എഴുതി.
കൊച്ചു റൈം, ഇംഗ്ലീഷില്‍ ഇരുപത്ത‍്ചു വരെ, അവളെക്കുറിച്ച്..
ഫലം വന്നു. അവല്‍ക്കു സീറോ? !
വിന്നിക്കു സങ്കടം. വീട്ടില്‍ വന്നു പറഞ്ഞു.
അമ്മ അടുത്ത ദിവസം വിദ്യാലയത്തില്‍ വന്നു .
പുതിയ അധ്യാപികയുമായി സംസാരിച്ചു. (…. ആ സംഭാഷണം ഊഹിക്കാമോ?)
ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു.
അധ്യാപിക സീറോ മാറ്റിക്കൊടുത്തു.
ക്ലാസിലെ സംഭവമൊക്കെ അമ്മ എങ്ങനെ അറിഞ്ഞു എന്ന് ആ അധ്യാപിക ചോദിച്ചു.
കുട്ടി ക്ലാസനുഭവങ്ങള്‍ വിശദമായി എന്നും അമ്മയോടു പറയും എന്നു കേട്ടപ്പോള്‍ അധ്യാപിക അതിശയത്തോടെ പ്രതികരിച്ചു. "ങാ ..ഇവളു വര്‍ത്തമാനം പറയുമോ?”
ഒമ്പതു കുട്ടികള്‍ മാത്രമുളള ക്ലാസില്‍ ഒരു കുട്ടി വര്‍ത്തമാനം പറയുമോ എന്നു അധ്യാപിക അമ്മയോടു ചോദിച്ചത് അവരെ വേദനിപ്പിച്ചു. (….....)
എട്ടാം ക്ലാസിനെത്തിയതോടെ കാര്യങ്ങള്‍ മാറി. കുട്ടിക്ക് കൂടുതല്‍ പരിഗണന. അവളുടെ ആശയങ്ങളും ചിന്തകളും എഴുതാനും അവതരിപ്പിക്കാനും അവസരം. കഥകളും കവിതകളും രചിച്ചു. നല്ല പാട്ടുകാരിയായി. സദസ്സുകളെ അബിസംബോധനചെയ്തു.
അവള്‍ എഴുതിയ ഒരു കവിത നോക്കൂ. ആ അമ്മ കവിത കാണിച്ചു തന്നു. വിന്നി അടുത്തിരുന്ന് അതു ഞാന്‍ വായിക്കുന്നത് സന്തോഷത്തോടെ ആസ്വദിച്ചു.
വിന്നിയെ അഭിനന്ദിച്ചു കഴിഞ്ഞപ്പോഴും ആ പ്രൈമറി സ്കൂളിലെ ആ അധ്യാപിക ഉണ്ടാക്കിയ മുറിവ് മനസില്‍ നീറി.

കെയ്സ് മൂന്ന്
ആയുഷ്
അജയകുമാറിനു മറക്കാനാകുന്നില്ല ആ അനുഭവം. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു എന്നിട്ടും.മകന്‍ ആയുഷിനെ തേര്‍ഡ് ക്യാമ്പ് എല്‍ പി സ്കൂളിലാണ് ചെര്‍ത്തത്. അവന് ഒട്ടേറെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ ഉണ്ട്.ഒന്നാം ക്ലാസില്‍ നിന്നും വളരെ നല്ല അനുഭവും പരിഗണനയും കിട്ടി. ഡി പി ഇ പിയുടെ ഗുണം ഏറെ മാറ്റങ്ങളുണ്ടാക്കി. എന്നാല്‍ രണ്ടാം ക്ലാസിലെത്തിയപ്പേള്‍ സ്ഥിതി മാറി. അവനെ അധ്യാപിക ശല്യമായി കണ്ടു. ഒരിക്കല്‍ ബാത്ത് റൂമില്‍ അവന്‍ അറിയാതെ മലവിസര്‍ജനം നടത്തി. അതു ഭൂകമ്പം ഉണ്ടാക്കി. ആ ക്ലാസ് ടീച്ചര്‍ അവന്റെ അമ്മയെ വിളിച്ചുവരുത്തി ചോദിച്ചു വീട്ടിലെ ബാധ്യത ഒഴിവാക്കാനാണോ അവനെ സ്കൂളില്‍ വിടുന്നതെന്ന്. ഈ ചോദ്യം വല്ലാത്ത വേദന ഞങ്ങള്‍ക്കുണ്ടാക്കി. ആയുഷ് ഒരിടത്തും കൂടുതല്‍ സമയം ഇരിക്കുന്ന കുട്ടിയല്ല. ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകും.അതവന്റെ അസുഖസ്വഭാവമാണ്. അതു അവസരമായി അധ്യാപിക കരുതി. വെളിയില്‍ ഇറങ്ങിപ്പോയാല്‍ ശ്രദ്ധിക്കില്ല. ഇപ്പോള്‍ മുണ്ടിയെരുമ സ്കൂളില്‍ അവന്‍ പഠിക്കുന്നു. നല്ല പരിഗണന.നല്ല മാറ്റം.
അധ്യാപകര്‍ മാറണം.
ടിടിസിക്കും ബി എഡ്ഢിനും പാഠ്യപദ്ധതിയില്‍ അവഗണിക്കപ്പെട്ടതാണ് പരിഗണനയുടെയും മാനുഷികതയുടെയും വലിയ പാഠങ്ങള്‍.
അതു നാം കണ്ടെത്തണം. നിര്‍മിച്ചെടുക്കണം.
അധ്യാപകര്‍ എന്ന വാക്കില്‍ അധികമായി കൂട്ടിച്ചേര്‍ക്കേണ്ട അര്‍ഥതലം ഉണ്ടെന്നെനിക്കു തോന്നുന്നില്ല. കാഴ്ചയില്‍ എന്തോ മൂടാപ്പുളളവരെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കണം
നമ്മുടെ ചില അധ്യാപകര്‍ അതാവശ്യപ്പെടുന്നുണ്ട്.
നിങ്ങളതില്‍പ്പെടുമോ?