ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 1, 2017

ആടിനെ പട്ടിയാക്കുന്ന രീതിയിലാണോ ഇവരുടെ പൊതുവിദ്യാഭ്യാസ വിമര്‍ശനം?


കേരളത്തിലെ പ്രമുഖപത്രത്തില്‍ ജോലിചെയ്യുന്ന ഒരു ഉത്തരവാദിത്വപ്പെട്ടസ്ഥാനം വഹിക്കുന്ന പത്രപ്രവര്‍ത്തകന്‍ 2006 ലെ പത്താം ക്ലാസ് റിസല്‍റ്റിനെ അടിസ്ഥാനമാക്കി നടത്തിയ ഒരു പഠനത്തെ ഇങ്ങനെ അവതരിപ്പിച്ചു
2006-ലെ എസ്.എസ്.എല്‍.സി. ഫലത്തിന്റെ അടിസ്ഥാനത്തില്‍ എസ്.സി..ആര്‍.ടി.യുടെ (സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) നേതൃത്വത്തില്‍ 104 സ്‌കൂളുകളില്‍ ക്യൂ..പി.യുടെ (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) ഭാഗമായി ഒരു സര്‍വേ നടത്തുകയുണ്ടായി. ഞെട്ടിക്കുന്നതായിരുന്നു സര്‍വേ ഫലം. കണക്കില്‍ 85 ശതമാനം കുട്ടികള്‍ പിന്നാക്കമാണ്. ഇംഗ്ലീഷില്‍ 78, ഹിന്ദിയില്‍ 60, രസതന്ത്രത്തില്‍ 50, എന്നിങ്ങനെയായിരുന്നു പിന്നാക്കമുള്ള കുട്ടികളുടെ ശതമാനം"
2004 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ കണക്കിന് ഇരുപത് ശതമാനം കുട്ടികളേ വിജയിച്ചുളളൂ എന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു എന്ന് നിങ്ങളോട് ഒരാള്‍ പറയുന്നു എന്നിരിക്കട്ടെ. അവതരണ രീതി ആധികാരികത ധ്വനിപ്പിക്കുന്നതാകയാല്‍ ആരും വിശ്വസിക്കും . മാഷെ ഇത് ശരിയാണോ?
കേരളത്തിലെ മൊത്തം അവസ്ഥയാണോ എന്ന് ആരും ചോദിക്കാനിടയില്ല. ചോദിച്ചാല്‍ എന്താകും മറുപടി. ഞാന്‍ പറഞ്ഞതിന് തെളിവുണ്ട് എന്നായിരിക്കും. ( എന്താ തെളിവെന്നോ കേരളത്തിലെ ഏതെങ്കിലും ഒരു സ്കൂളില്‍ 2004 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ കണക്കിന് ഇരുപത് ശതമാനം കുട്ടികളേ വിജയിച്ചുളളൂ എന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളിലുണ്ടെന്നതാകും. പക്ഷേ അത് ഒരിക്കലും പറയില്ല. തര്‍ക്കുത്തരം പറഞ്ഞുകൊണ്ടിരിക്കും)
എട്ടോ പത്തോ വര്‍ഷം പിറകോട്ടു പോയി യഥാര്‍ഥ വിവരങ്ങള്‍ ചികയാന്‍ സാധ്യതയില്ലെന്ന് രാജന്‍ ചെറുക്കാട് അനുമാനിക്കുന്നുണ്ടാകണം. കാരണം പഴയരീതിയില്‍ പഠിച്ച ആളുകള്‍ അങ്ങനെയേ ചിന്തിക്കൂ എന്നും കരുതുന്നുണ്ടാകും
എന്താണ് സത്യസ്ഥിതി?

  1. 2006മാര്‍ച്ചിലെ പത്താം ക്ലാസ് പരീക്ഷയില്‍ 2790 ഹൈസ്കൂളകളില്‍  104 സ്കൂളുകളില്‍ വിജയശതമാനം 33 നും താഴെയായിരുന്നു ( അതായത് കൂടുതല്‍ കുട്ടികളും തോറ്റു ഡി പ്ലസിനു മുകളിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല)
  2. ഈ വിദ്യാലയങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിക്കുന്നതിന് എസ് സി ഇ ആര്‍ ടി യെ ചുമതലപ്പെടുത്തി
  3. നിലവാരം വളരെ കുറഞ്ഞ വിദ്യാലയങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നിതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും കര്‍മപരിപാടികളും രൂപപ്പെടുത്തുക,അവശ്യനിവാരം കൈവരിക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ എസ് സി ഇ ആര്‍ടി പത്തുജില്ലകളിലെ താഴ്ന്ന വിജയശതമാനമുളള 25വിദ്യാലയങ്ങള്‍ സാമ്പിളായെടുത്തു പഠനം നടത്തിപതിനാറ് സര്‍ക്കാര്‍ വിദ്യാലയങ്ങളും ഒമ്പത് എയിഡഡ് വിദ്യാലയങ്ങളും. ഇതില്‍ രണ്ട് ട്രൈബല്‍ സ്കൂളുകള്‍, മൂന്ന് തീരദേശവിദ്യാലയങ്ങള്‍ എന്നിവയും ഉണ്ട്. കേരളത്തിന്റെ തെക്കും വടക്കും മധ്യമേഖലയിലുമുളള വിദ്യാലയങ്ങള്‍ സാമ്പിളില്‍ ഉണ്ട്. 1280 വിദ്യാര്‍ഥികളില്‍ നിന്നും 89 അധ്യാപകരില്‍ നിന്നും 25 പ്രഥമാധ്യാപകരില്‍ നിന്നും 25 പി ടി എ പ്രസിഡന്റുമാരില്‍ നിന്നും വിവരം ശേഖരിച്ചു

  4. പഠനത്തിന്റെ ഭാഗമായി ഓരോ വിഷയത്തിലും കുട്ടികള്‍ ഏതേത് വിഷയങ്ങളിലാണ് പ്രയാസം നേരിടുന്നതെന്ന് ആരാഞ്ഞു. ( ഇതാണ് രാജന്‍ അച്ചീവ്മെന്‍റ് സ്റ്റഡി പോലെ അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് പ്രയാസം മലയാളത്തില്‍ ഇരുപത് ശതമാനത്തിനേ ഉളളൂ. രാജന്റെ സിദ്ധാന്തപ്രകാരം എഴുത്തും വായനയും അറിയാത്തവരായിരിക്കണം പത്താം ക്ലാസിലുളളത്. നിവാരത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളില്‍ പോലും എണ്‍പതു ശതമാനവും മലയാളത്തില്‍ പ്രയാസമില്ലാത്തവരാണ്) മുകളിലത്തെ പട്ടിക നോക്കുക.

    പ്രസ്തുത പഠനത്തിന്റെ  പ്രധാന കണ്ടത്തലുകള്‍ ഇവയാണ്(പഠനറിപ്പോര്‍ട്ട് -പേജ് 12 ,13).

    1. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് പഠനവിധേയമായ വിദ്യാലയങ്ങളിലെ ബഹുഭൂരിപക്ഷവും.
    2. പഠിക്കാന്‍ ആവശ്യമായ സാഹചര്യം വീട്ടില്‍ ലഭിക്കാത്തതും ഉച്ചപ്പട്ടിണിയും അധ്വാനിച്ച് ജീവിതം നയിക്കേണ്ടി വരുന്നതും ഇവരുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
    3. അധ്യാപകരുടെ പ്രവര്‍ത്തനസന്നദ്ധത വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല .
    4. അധ്യാപക പരിശീലനങ്ങളില്‍ അധ്യാപകരെ കൃത്യമായി പങ്കെടുപ്പിക്കുന്നതിനു കഴിഞ്ഞിട്ടില്ലഇത് പഠന പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ട്.
    5. ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും പാഠ്യപദ്ധതിക്ക് ആനുസരിച്ച പഠനരീതിയല്ല പിന്തുടരുന്നത്. ( രാജനിതു കണ്ടതായി നടിച്ചില്ല.അതായത് പുതിയ രീതി പ്രകാരം പഠിപ്പിക്കാത്തതാണ് പഠനപിന്നാക്കാവസ്ഥയ്ക്കുളള കാരണങ്ങളിലൊന്ന് എന്ന കണ്ടെത്തല്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊളളാന്‍ പ്രയാസമുളള കാര്യമാണ്. ഏതു പഠനത്തില്‍ നിന്നും തനിക്കാവശ്യമുളള രീതിയില്‍ വരികള്‍ എടുക്കുകയോ തെറ്റായ സന്ദര്‍ഭമോ ശീര്‍ഷകമോ നല്‍കി വിപരീതാര്‍ഥം സൃഷ്ടിക്കുകയോ ആണ് മാധ്യമരീതി എന്ന് പരിശീലിച്ചതു പോലെ. )
    6. ലൈബ്രറി ,ലബോറട്ടറി എന്നിവ 77%സ്കൂളുകളിലും പ്രയോജനപ്പെടുന്നില്ല. കുട്ടികളുടെ പഠനപിന്നോക്കാവസ്ഥയ്ക്ക് ഇത് പ്രധാനകാരണമാണ്.
    7. ഗണിതം (80%), ഇംഗ്ലീഷ് (70% ) ഹിന്ദി(60% ) രസതന്ത്രം ( 50%) എന്നീ വിഷയങ്ങള്‍ ഈ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പ്രയാസകരമായി അനുഭവപ്പെടുന്നു. ( കുട്ടികളോട് ചോദിച്ചപ്പോഴുളള പ്രതികരണം)
    8. വിദ്യാലയത്തില്‍ നിന്നും വീട്ടില്‍ നിന്നും ഈ വിഷയങ്ങള്‍ പഠിക്കാന്‍ പര്യാപ്തമായ സഹായം ലഭിക്കുന്നുമില്ല. 
       9. എസ് ആര്‍ ജി ,എ സ് എസ് ജി  എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും പാഠ്യപദ്ധതി നിര്‍വഹണത്തെ സംബന്ധിച്ച് യഥാകാലം വകുപ്പുതല പഠനം നടത്താത്തും പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്
      10. അധ്യാപകവിദ്യാര്‍ഥി അനുപാതം പഠനനിലവാരത്തെ ബാധിക്കുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ( കുട്ടികള്‍ കുറവുളള വിദ്യാലയത്തിലും കൂടുതലുളള വിദ്യാലയത്തിലും പിന്നാക്കാവസ്ഥ സമാനമായി കാണുന്നു)
      11. സമൂഹത്തിന്റെ പങ്കാളിത്തക്കുറവ് ഈ വിദ്യാലയങ്ങളില്‍ പ്രകടമാണ്
      12. വിദ്യാര്‍ഥികളുടെ പഠനത്തെ പ്രചോദിപ്പിക്കുന്ന ഘടകങ്ങള്‍ പൊതുവേ കുറവാണ് 
      13. സ്ഥിരമായി അധ്യാപകരില്ലാത്തതും ഔദ്യാഗിക വിലയിരുത്തലിന്റെ അഭാവവും പഠനനിലവാരത്തെ ബാധിക്കുന്നു.
    9.  
      കുട്ടികള്‍ക്ക് ആശയം എഴുതിപ്രകടിപ്പിക്കാനുളള കഴിവ് നിര്‍ണായകമാണ്. പത്തു ശതമാനം കുട്ടികള്‍ക്കാണ് മലയാളത്തില്‍ ബുദ്ധിമുട്ടളളത്. അതായത് മലയാളത്തിലെഴുതാനുളള ശേഷി ബഹുഭൂരിപക്ഷത്തിനും ഉണ്ട്. നിരക്ഷരരല്ല എന്നര്‍ഥം. ( ഇതു ചൂണ്ടിക്കാണിക്കുമ്പോള്‍ രാജന്‍ പറയും അക്ഷരത്തെറ്റ് പണ്ട് ഉണ്ടായിരുന്നില്ലെന്ന്. അറിയമല്ലോ കെ പി വി ( കണിശം പരീക്ഷയ്ക് വരും ) എന്ന് പുസ്തകത്തിന്റെ മാര്‍ജിനില്‍ എഴുതി വെച്ച് അതേ പോലെ വളളിപുളളി തെററാതെ കാണാതെ എഴുതിപ്പഠിച്ചാല്‍ മതി അന്ന്. പുസ്തകത്തിലുളളതേ ചോദിക്കൂ.  കാണാപ്പാഠം പഠിച്ചത് ഛര്‍ദിച്ചാല്‍ ഉത്തരമായി . അക്ഷരത്തെറ്റിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ. 1986-87 to 1995-96  ല്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കപ്പെട്ടവരില്‍ 72.64ശതമാനം പേരാണ് 1997-98 പത്താം ക്ലാസിലെത്തിയത്.തൊട്ടു തലേ വര്‍ഷം ഇത് 69.71% ആയിരുന്നു. അതായത് നല്ലൊരു ശതമാനം കൊഴിഞ്ഞു പോയി. അതിനു ശേഷം പരീക്ഷ എഴുതിയവരില്‍ എത്ര പേരാണ് വിജയിച്ചത്?1998 വര്‍ഷം  47.9%. ഇതില്‍ തന്നെ ബഹുഭൂരിപക്ഷവും മോഡറേഷന്‍ വാങ്ങിയവരും 210 മാര്‍ക്കുകാരുമാണ്. അന്ന് നിലവാരം മെച്ചമായിരുന്നു എന്ന് സ്ഥാപിച്ചുകൊണ്ടാണ് അക്ഷരത്തെറ്റിനെ പര്‍വതീകരിക്കുന്നത്. എപ്സസ് കിട്ടിയവരും മെഡിസിനും എഞ്ചിനീയറിംഗിനും സര്‍വകലാശാലകളിലെത്തി ഉയര്‍ന്ന നില കൈവരിച്ചവരുമെല്ലാം പത്താം ക്ലാസില്‍ എഴുതാനറിയാത്തവരായിരുന്നു എന്ന തരത്തിലാണ് രാജന്റെ ആക്രമണം)
      എസ് സി ഇ ആര്‍ ടി നടത്തിയ  പഠനത്തിലെ മുകളില്‍ സൂചിപ്പിച്ച കണ്ടെത്തലുകളില്‍ നിന്നും എങ്ങനെയാണ് കേരളത്തിലെ പത്താം ക്ലാസില്‍ പഠിച്ച മുഴുവന്‍ കുട്ടികളുടെയും നിലവാരം പരിതാപകരമാണെന്ന് പറയാന്‍ കഴിയുക? 2790  വിദ്യാലയങ്ങളിലെ ഏററവും കുറവ് വിജയശതമാനമുളള ഇരുപത്തിയഞ്ച് വിദ്യാലയങ്ങളിലെ കുട്ടികള്‍ തങ്ങള്‍ക്ക് പ്രയാസകരമെന്നു പറഞ്ഞ വിഷയങ്ങള്‍ വെച്ചൊരു ഗംഭീര നിരീക്ഷണമങ്ങ് നടത്തിക്കളഞ്ഞു.
      വിജയശതമാനം കുറഞ്ഞതിനു കാരണം പാഠ്യപദ്ധതിയാണെന്ന നിഗമനത്തിലെത്താനും ഈ കണ്ടെത്തലുകള്‍ അനുവദിക്കുന്നില്ല
      നിലവാരത്തകര്‍ച്ച എന്ന ശീര്‍ഷകത്തിനു താഴെ ശ്രീദേവിയുടെ പഠനം, അസറിന്റെ പഠനം, എസ് സി ഇ ആര്‍ ടിയുടെ ഈ പഠനം എന്നിവ തെറ്റായി വ്യാഖ്യാനിച്ച് അവതരിപ്പിച്ച ഈ മഹാനു സത്യവുമായി പ്രകാശവര്‍ഷത്തിനപ്പുറത്തെ ബന്ധം എങ്കിലുമുണ്ടോ?
      എങ്ങനെയാണ് ഇങ്ങനെ നട്ടാല്‍ മുളയ്കാത്ത കളളം പറയാനാവുക
      അടിനെ പട്ടിയാക്കലാണോ പത്രക്കാരന്റെ ശൈലി?
      ഗുണനിലവാരമുളള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം
      എസ് സി ഇ ആര്‍ ടി നടത്തിയ പഠനത്തെ തുടര്‍ന്ന് ക്യു ഐ പി വിഭാഗം ഗുണനിലവാരമുളള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കി
       പിന്നാക്കം നിന്ന നൂറ്റിനാലു സ്കൂളുകളിലും  സമഗ്രമായ ഇടപെടലുകളുണ്ടായി. അധ്യാപകര്‍ക്ക് പുതിയ രീതിയില്‍ ക്ലാസെടുക്കുന്നതിന് പരിശീലനം നല്‍കി. റിസോഴ്സ് പേഴ്സണ്‍സ് വിദ്യാലയത്തിലെത്തി ക്ലാസെടുത്തു കാണിച്ചു. കുട്ടികളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മനസിലാക്കിയുളള പ്രവര്‍ത്തനങ്ങളാവിഷ്കരിച്ചു. വിദ്യാലയത്തിലെ ഭൗതികസൗകര്യം മെച്ചപ്പെടുത്തി. സമൂഹപങ്കാളിത്തം ഉറപ്പാക്കി. ഇതൊന്നും ശ്രീ രാജന്‍ ചെറുക്കാട് കണ്ടില്ല. ഇത്തരം കാര്യങ്ങള്‍ നിലവാരം ഉയര്‍ത്തിയോ എന്ന് അന്വേഷിച്ചില്ല.അതാണ് ദുഷ്ടദൃഷ്ടിയുളളവരുടെ സ്വഭാവം. കാണേണ്ടതു കാണില്ല.
      ഫലപ്രാപ്തി എങ്ങനെ?
      ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഫറൂക്ക് ട്രെയിനിംഗ് കോളജിലെ അസോസിയേറ്റ് പ്രഫസര്‍ വിജയകുമാരിയും എന്‍ കെ രമേശും ചേര്‍ന്ന് ഒരു പഠനം നടത്തി ( Quality Education Pupils Right (QEPR) Programme in Kerala: A Critical Analysis .Vijayakumari, K,Associate Professor, Farook Training College & Remesh, N, K ,HSST – English, Govt. Model HSS for Girls, Trichur)
      എന്തായിരുന്നു അവരുടെ കണ്ടെത്തല്‍?
      1. 90% അധ്യാപകരും QEPR പരിപാടിയുടെ ഭാഗമായി ലഭിച്ച പരിശീലനം മറ്റു പരിശീലനങ്ങളേക്കാള്‍ മികച്ചതാണെന്നു പറഞ്ഞു
      2. അധ്വാനഭാരം വര്‍ധിപ്പിച്ചതായി 58% പേര്‍ അഭിപ്രായപ്പെട്ടു
      3. 87% അധ്യാപകര്‍ അവര്‍ക്ക് ലഭിച്ച തത്സമയ പിന്തുണ-On Sight Support (OSS) പ്രശ്നപരിഹരണത്തിനു സഹായകമാണെന്നു അഭിപ്രായമുളളവരാണ്
      4. 90% അധ്യാപകരും QEPR പരിപാടി പ്രാദേശികസമൂഹത്തിന്റെ പിന്തുണ വര്‍ധിപ്പിക്കുന്നതിനുതകി എന്നു ചൂണ്ടിക്കാട്ടി.
      5. 89% പേരും വിദ്യാലയത്തിലെ ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിന് ( Lab, Library; Class rooms etc.) ഈ പദ്ധതി സഹായകമായതായി പറഞ്ഞു
      6. തങ്ങളുടെ വിദ്യാലയത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ഈ പരിപാടിയിലൂടെ സാധിച്ചു എന്ന് 85% അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
      7. 56% ത്തിന് QEPR അവരെ കാര്യക്ഷമതയുളള അധ്യാപരാക്കി പരിവര്‍ത്തിപ്പിച്ചു എന്നു വെളിപ്പെടുത്തി
      8. ഗുണനിലവാരമുയര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളത്തില്‍ നടപ്പിലാക്കിയതില്‍ ഏറ്റവും ഫലപ്രദമായ പരിപാടിയാണ് QEPR എന്ന് ബഹുഭൂരിപക്ഷം അധ്യാപകരും(94% ) അഭിപ്രായപ്പെട്ടു
      9. നൂറുശതമാനം രക്ഷിതാക്കളും ഈ പദ്ധതിയില്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തി
    ഇതാണ് QEPR പദ്ധതിയുടെ ഫലം എന്നിരിക്കെ നല്ല പരിപാടിയെ ഉപയോഗിച്ച് പൊതു വിദ്യാഭ്യാസത്തെ ഏറ്റവും മോശമായി ചിത്രീകരിക്കാനാണ് രാജന്‍ചെറുക്കാടി നീചശ്രമം നടത്തിയത്. മാപ്പര്‍ഹിക്കാത്ത തെറ്റാണത്

    • 3.5% വിദ്യാലയങ്ങളുടെ നിലവാരം വെച്ച് 96.5% വിദ്യാലയങ്ങളുടെ നിലവാരമാണതെന്ന് സ്ഥാപിച്ച ഈ വിദ്വാനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?
      മറ്റൊരു ഉദാഹരണം കൂടി വെക്കാം
      പിന്‍ബഞ്ചിലാകുന്ന വിദ്യാഭ്യാസം എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതി
    • കേരളത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏഴുശതമാനം കുട്ടികള്‍ക്ക്52-ല്‍നിന്ന് 15 കുറയ്ക്കാന്‍ അറിയില്ല. ( നേരെ പറഞ്ഞാല്‍ 93%നും അറിയാം എന്നാണ്. നെഗറ്റീവായി പറഞ്ഞ് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിദ്യ കണ്ടോ?)
    • ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു ശതമാനം കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ ഒരക്ഷരവും അറിയില്ല. (99%നും അറിയാം എന്നതിനെയാണ് നെഗറ്റീവ് സ്റ്റേറ്റ്മെന്റാക്കിയത്.)
    • 2005 മുതല്‍ ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് ശാസ്ത്രീയമായി സര്‍വേ നടത്തുന്ന 'പ്രഥംഎന്ന ഏജന്‍സിയുടെ 2012-ലെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ടി(അസര്‍)ലാണിങ്ങനെ പറയുന്നത്.
    നമ്മള്‍ക്കറിയാം എട്ടുപത്തു ശതമാനം കുട്ടികള്‍ പഠനപിന്നാക്കാവസ്ഥയുളളവരായിരിക്കും. ശാരീരിക മാനസീക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠനത്തില് മറ്റുളളവരുടെ ഒപ്പമാകില്ല. അവരുടെ കാര്യമാണിതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുളളൂ. പക്ഷേ അവരെ വെച്ച മൊത്തം കുട്ടികള്‍ക്കറിയില്ലെന്ന ധാരണസൃഷ്ടിക്കുന്ന ഭാഷാരീതി പ്രയോഗിച്ചു കളയും രാജന്‍.
    ഇത്തരം വാദഗതികള്‍ ഉയര്‍ത്തുന്ന ഒരാള്‍ എങ്ങനെയാണ് പൊതുവിദ്യാഭ്യാസത്തിലെ നന്മകള്‍ കാണുക? ഇത്രയും കാലത്തിനിടയില്‍ ഒരിക്കലെങ്കിലും തൂലിക പൊതുവിദ്യാലയനന്മയുടെ പക്ഷത്തേക്ക് നീങ്ങിയോ? ഇല്ല
    ഈ നെഗറ്റീവ് ചിന്തയും കുത്സിതബുദ്ധിയും പൊതുവിദ്യാഭ്യാസ വിരോധവുമാണ് അദ്ദേഹത്തെ ഇതുവരെ നയിച്ചത്. ഇനി മാറുമെന്നു പ്രതീക്ഷിക്കാമോ? അദ്ദേഹത്തിന് സത്ബുദ്ധി വരട്ടെ എന്നാംശംസിക്കുകയാണ്
പുതിയ പഠനരീതി കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കുറച്ചു എന്നതിന് ആധാരമായി അവതരിപ്പിച്ച മൂന്നു പഠനങ്ങളെയാണ് നാം ഈ ബ്ലോഗിലൂടെ വിശകലനം ചെയ്തത്.
രാജന്റെ പ്രതികരണങ്ങള്‍ ബ്ലോഗിലുണ്ട് . അത് വായിക്കണം. എന്താണ് ഓരോ പോസ്റ്റിനും അദ്ദേഹം നല്‍കിയ മറുപടി എന്ന്. പുതിയ ആരോപണം ഉന്നയിക്കുകയല്ലാതെ അവതരിപ്പിച്ച വിഷയത്തില്‍ ഒതുങ്ങി നിന്ന് അദ്ദേഹം സംസാരിക്കില്ല. ഒരിക്കല്‍ ജനകീയപ്രതിരോധ സമിതിക്കാര്‍ ആടൂരില്‍ സെമിനാര്‍ നടത്തി. അവര്‍ പോയ വിദ്യാലയങ്ങളിലെല്ലാം കുട്ടികള്‍ കാടുംപടലും പറിച്ച് നടക്കുകയാണെന്നും അക്ഷരമറിയില്ലെന്നും തട്ടിവിട്ടു. അധ്യാപകസംഘടനാപ്രവര്‍ത്തകനായ ശ്രീ കമലാസനന്‍ സര്‍ എഴുന്നേറ്റു നിന്നു ചോദിച്ചു. ?നിങ്ങള്‍ പോയ വിദ്യാലയങ്ങളുടെ പേരു പറയൂ . ഞങ്ങള്‍ ഒന്നന്വേഷിക്കട്ടെ."
അവര്‍ക്ക് പേരു പറയാന്‍ കഴിഞ്ഞില്ല. "കളളം പറയുന്നതല്ല സെമിനാര്‍ നിങ്ങള്‍ ഞങ്ങളുടെ വിദ്യാലയത്തിലേക്ക് വാ." എന്നാവശ്യപ്പെട്ടു. അതിനും അവര്‍ തയ്യാറായില്ല. സെമിനാര്‍ പൂട്ടിക്കെട്ടി അവര്‍ സ്ഥലം കാലിയാക്കി
ഇതേപോലെയാണ് രാജനും. രേഖവെച്ചാണ് സംസാരം. പക്ഷേ രേഖകളില്‍ അങ്ങനെയല്ലല്ലോ എന്നു തെളിവു സഹിതം വെക്കുമ്പോള്‍ ഉത്തരം പറയാതെ അതില്‍ നിന്നും വഴുതി പുതിയ ആരോപണത്തിലേക്ക് ചാടും. അല്ലെങ്കില്‍ മറുചോദ്യം ചോദിക്കും. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഉത്തരമില്ലായ്മയാണ് നിങ്ങളുടെ ഉത്തരം എന്ന്.
ചിലത് കൂടി പരിശോധിക്കാനുണ്ട് (തുടര്‍ ലക്കങ്ങളില്‍)
  • നാസ് പഠനം കേരളത്തിലെ വിദ്യാഭ്യാസ നിലവാരം പരിതാപകരമാണെന്നു കണ്ടെത്തി എന്ന വാദവും
  • 96 നു ശേഷമാണ് കൊഴി‍ഞ്ഞു പോക്കുണ്ടായതെന്ന നിലപാടും
  • 96 നു ശേഷമാണ് കുട്ടികള്‍ കുറഞ്ഞു തുടങ്ങിയതെന്ന വാദവും  
  • പ്രവര്‍ത്തനാധിഷ്ഠിത പഠനവും ലോകബാങ്കും
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

13 comments:

R said...

ലോകബാങ്കിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ കൺസൽട്ടന്റായ കലാധരൻ അവരുടെഫണ്ട്‌കൊണ്ട് പരിഷ്‌ക്കരിച്ച വിദ്യാഭ്യാസം പരാജയപ്പെട്ടു എന്ന് സമ്മതിക്കില്ല. 2013ൽ എഴുതിയ പരമ്പരയുടെ ഭാഗങ്ങളുമായി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വരുന്നത് ഫേസ് ബുക്കിൽ ചില രേഖകൾ കണ്ടതോടെയാണ്. അതുകൊണ്ടാണ് കലാധര നമുക്ക് ഒരു പൊതുവേദിയിൽ വന്ന് തെളിവുകൾ ആഷരാക്കാമെന്ന് പറയുന്നത്.അതിനെന്താതയ്യാറാകാത്തത്?

ഡി പി ഇ പി യുടെ പ്രോട്ടോ ടൈപ്പ് ഉണ്ടാക്കിയ സാക്ഷാൽ ജോൺമിഡിൽട്ടൻ വന്നുപറഞ്ഞാലും കലാധരൻ വിശ്വസിക്കില്ല. അദ്ദേഹം മിഡിൽട്ടനെതിരെ അന്നേരം ബ്ലോഗിൽ എഴുതി ആക്ഷേപിക്കും.
ജോൺ മിഡിൽട്ടനാണ് ഡിപി ഇപിയുടെ പ്രോട്ടോടൈപ്പ് ഉണ്ടാക്കിയത് എന്ന് പറഞ്ഞത് പരിഷത്താണ്. ഉറക്കം നടിക്കുന്നവരെ ആർക്കും ഉണർത്താൻ കഴിയില്ല.മണ്ണിൽ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷിയെപ്പോലെ കലാധരൻ വീണ്ടും സ്വന്തം ബ്ലോഗിലേക്ക് മുഖം പൂഴ്ത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ ചർച്ചതുടർന്നാൽ ഇനിയും രേഖകൾ വരും എന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ കലാധരനുണ്ട്. അതുകൊണ്ട്‌വേഗം നിർത്തുന്നതാണ് നല്ലത് എന്ന് അദ്ദേഹം തീരുമാനിച്ചു. ലോകബാങ്കുമായി ഒരു കരാറുമില്ല എന്ന കളവുപറഞ്ഞവർ ഇപ്പോൾ കരാർ കണ്ടെല്ലോ? കമ്മ്യൂണിസ്റ്റ് സർക്കാർ ലോകബാങ്കുമായി ഒപ്പിട്ട കരാർ കലാധരൻ സാറിന് കണണ്ടേ?

drkaladharantp said...

പ്രിയ രാജന്‍
1. വസ്തുതകള്‍ പറഞ്ഞാല്‍ അത് അംഗീകരിക്കന്നതിന് എനിക്ക് ബുദ്ധിമുട്ടോ മാനഹാനിയോ ഇല്ല.
താങ്കള്‍ പറയുന്നത് അവാസ്തവമാണെന്നാണ് ഞാന്‍ യഥാര്‍ഥ രേഖകള്‍ വെച്ചു പറയുന്നത്
രാജന് നിഷേധിക്കാനായില്ലല്ലേോ?
2. ഡി പി ഇ പിയും കേരളവിദ്യാഭ്യാസവും എന്ന ലേഖനം Sep 27, 2016 നാണ് ഓണ്‍ ലൈനില്‍ ഇട്ടത്. അതിപ്പോഴും അവിടെയുണ്ട്. അതിനാല്‍ അതിനോട് പ്രതികരിക്കേണ്ടത് (ഇപ്പോള്‍ വീണ്ടും തങ്കള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ )വ അനൗചിത്യമല്ല. (2013ൽ എഴുതിയ പരമ്പരയുടെ ഭാഗങ്ങളും ഉപയോഗിക്കും. അത് നിങ്ങളുടേതല്ലെന്നുണ്ടോ? ആളുകളെ ശരി ധരിപ്പിക്കാൻ വരുന്നതു കുഴപ്പമല്ലല്ലോ)
ഇവിടെ ഉന്നയിച്ച കാര്യത്തിനു താങ്കള്‍ക്ക് മറുപടിയില്ല
ആ നിശബ്ദതയാണ് നിങ്ങളെ വേട്ടയാടുക
ഡി പി ഇ പി ലോകബ്ങ്ക് ബന്ധം ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? വിദേശഫണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങിയത് തലയില്‍ മുണ്ടിട്ടല്ലല്ലോ? കേരളസര്ക്കാരിന്റെ ചീഫ് സെക്രട്ടറിയാണ് കരറില്‍ ഒപ്പിട്ടത്, അതിന്റെ ഭാഗമായി എത്രയോ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി നടന്നിരിക്കുന്നു.അതൊക്കെ നമ്മള്‍ക്ക് സംസാരിക്കാം. അദ്യം താങ്കള്‍ കളവ് പറയുന്നതും ദുര്‍വ്യാഖ്യാനം നടത്തുന്നതും നിറുത്ത്.
എന്താണ് നിങ്ങള്‍ ഫേസ്ബുക്കില്ട്ടത്?
ഇതാണ് വട്ടോളി പോസ്ററിയത്
?എൻെറ കയ്യിൽ കമ്പ്യൂട്ടറില്ലാത്തതുകൊണ്ട് എല്ലാററിൻേറയും ലിങ്ക് ഹാജരാക്കാൻ കഴിഞ്ഞെന്നുവരില്ല. സ്വയം കണ്ടുപിടിക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്‌. ഇല്ലെങ്കിൽ തീരുമാനത്തിലെത്തരുത്.?
നിങ്ങളും ഒരു ചുക്കും അവിടെ പങ്കുവെച്ചില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഫേസ് ബുക്കില്‍ നാവു നീട്ടി പറയുകയാണ് പരിഷത്തും ലോകബാങ്കും തമ്മിലുളള കരാര്‍ കൈവശമുണ്ടെന്ന്. അതൊന്നു കാണിക്ക് എന്നു പറഞ്ഞിട്ട കഴിയാത്തവനാണ് പരസ്യസംവാദത്തിനു വിളിക്കുന്നത്
രാജന് ഈ ബ്ലോഗിലും അത് വെക്കാം. ഉണ്ടോ കെയില്‍ ഹസ്തരേഖയല്ലാത്ത കരാര്‍ രേഖ?
ഊഹവര്‍ത്തമാനം പറയാന്‍ രാജന്‍ ഇനി ശ്രമിക്കേണ്ട
കേരളത്തിലെ പാഠ്യപദ്ധതി കുറ്റമറ്റതാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ അതി മോശമാണെന്നഭിപ്രായവുമില്ല.
നിലവാരത്തിനറെ കാര്യത്തില്‍ എന്റെ നേതൃത്വത്തില്‍ നടന്ന പഠനമല്ല ഞാന്‍ ഉദാഹരിക്കുന്നത്. ഇതുവരെ വെച്ചത് രാജന്‍ തന്നെ അവതരിപ്പിച്ച മൂന്നു പഠനങ്ങളാണ്. എന്തേ രാജന്‍ അവയെ തളളിപ്പറയുന്നോ? പറയണം. നല്ല കുട്ടി. തെറ്റായാണ് മനസിലാക്കിയതെന്നു ബോധ്യമുണ്ട്. അതിനാലാണല്ലോ എന്റെ വിശകലനത്തെക്കുറിച്ച് നാവുതാണരീതിയിലുളള അഴകൊഴമ്പന്‍ പ്രതികരണം
ഈ ബ്ലോഗില്‍ ഉന്നയിച്ച ഓരോ കാര്യവും അക്കമിട്ട് നിരത്തി നിഷേധിക്കാന്‍ ധൈര്യവും മഹാമസും കാട്ടി അങ്ങ് സ്വയം ശുദ്ധീകരിക്കുക. പറ്റുുമോ?
പിന്നെ ഈ ബ്ലോഗ് ഒരു ദിവസം ശരാശരി നൂറുപേരെങ്കിലും ( ചിലപ്പോള്‍ മൂന്നൂറിലധികം പേര്‍) സന്ദര്‍ശിക്കും
മറ്റൊരു വേദിയിലും ഇത്രയും പേരെ കിട്ടില്ല. അതിനാല് ഈ ചര്‍ച്ച വെറുതേയാകില്ല. രാജനെപ്പോലെ ഇനിയും കളളവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അല്പം പതറേണ്ടി വരും. ഞാന് നോവിക്കുന്നുണ്ടോ? എന്തു നോവ് തൊലിക്കട്ടിയുണ്ടെന്നറിയാം.

Dr. P V Purushothaman said...

പ്രിയ രാജൻ ചെറുക്കാട്,
താങ്കൾക്ക് കലാധരന്റെ കുറിപ്പിന് ഒരു മറുപടിയുമില്ലേ? ഇല്ലെന്ന് കലാധരന്റെ മൂന്നു പോസ്റ്റുകളോട് താങ്കൾ പ്രതികരിച്ച വിധം വ്യക്തമാക്കുന്നു. താങ്കളുടെ ലേഖനങ്ങൾ വായിച്ച് ആവേശഭരിതരായിരുന്ന അനേകരോട് ചെയ്യുന്ന ഈ കൊലച്ചതി എതിരാളികളെ പോലും ദുഃഖിപ്പിക്കും. വട്ടോളിക്ക് അത്തരം ഉത്തരവാദിത്തങ്ങളില്ല. താൻ ജോലി ചെയ്യുന സ്ഥാപനത്തെ ഉപയോഗിച്ച് താങ്കൾ നടത്തിയ അസത്യ പ്രഘോഷണങ്ങൾ മാതൃഭൂമിയുടെ വിശ്വാസ്യത പോലും ഇല്ലാതാക്കുന്നു എന്നു പറയാതെ വയ്യ.

R said...

കലാധരൻ,പുരുഷോത്തമൻ തുടങ്ങി കുറേയേറെപ്പേർ ഡി പി ഇപി യുടെ നടത്തിപ്പുകാരായിരുന്നു.(ആദ്യം എതിർത്തവരാണ്. പിന്ന്ീട് മലക്കം മറിഞ്ഞതിന്റെ കാരണം ഇതുവരെ വിശദീകരിച്ചിട്ടില്ല.) കലാധരൻ എഴുതിക്കൂട്ടിയത് ഓരോവരിയും വായിച്ച് മറുപടി എഴുതാത്തത് സമയമില്ലാത്തതുകൊണ്ടാണ്).
ഇൗ പോസ്റ്റിൽ താങ്കൾ ഉന്നയിച്ച ചിലകാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറയാതിരിക്കാൻ വയ്യ.
1) മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളാണ് പഠനത്തിൽ പിന്നാക്കമാകുന്നത് എന്ന് താങ്കൾ പറയുന്നു.എന്നാൽ അസർ സർവ്വെയ്ക്ക് വിധേയമാക്കിയത് സാധാരണകുട്ടികളെയാണ്.മാനസിക വെല്ലുവിളി നേരിടുന്നവരെയല്ല. അവരുടെ കാര്യമാണിതെന്ന് ആർക്കും ഊഹിക്കാമല്ലോ എന്ന് കലാധരൻപറയുന്നതാണ് കാപട്യം.എട്ടാം ക്ലാസിൽ പഠിക്കുന്ന സാധാരണ കുട്ടികൾക്ക് 52ൽനിന്ന് 15 കുറയ്ക്കുക എന്ന ലളിതമായ ഗണിതം അറിയില്ല എന്നത് നിലവാരക്കുറവായി കലാധരന്‌തോന്നാത്തത് എന്തുകൊണ്ടാണ്? അത് സമ്മതിക്കാൻ എന്താണ് മടി?
ഇംഗ്ലീഷിലെ ഒരക്ഷരവും ഏഴാം ക്ലാസിലെ കുട്ടികൾക്ക് അറിയാത്തത് ശ്രദ്ധിക്കപ്പെടേണ്ടതല്ലേ? അതുകൊണ്ടാണെല്ലോ അസർ അത് എടുത്തുപറഞ്ഞത്?
2) എസ് സി ഇആർ ടിയുടെ പരിശോധനയിൽ കണ്ട ഫലം ഞാൻ ഉദ്ധരിച്ചത് തെറ്റിയിട്ടില്ല.
3) ഏതുരേഖവെച്ചാണ് കലാധരൻ എന്റെ വാദം പൊളിച്ചത്? ''രേഖകളിൽ അങ്ങനെയല്ലല്ലോ എന്ന് തെളിവുസഹിതം വെക്കുമ്പോൾ ഉത്തരം പറയാതെ അതിൽനിന്ന് വഴുതി പുതിയ ആരോപണത്തിലേക്ക് ചാടും'' കാലധരന്റെ വാക്കുകളാണിത്. അസർ റിപ്പോർട്ട് എുത്തിട്ടപ്പോൾ അതിനെ ഇകഴ്ത്താൻ താങ്കൾ അത് ലോകബാങ്കിന്റേതാണ്(പരിഹാസ്യം) എന്ന വാദമുന്നയിച്ചപ്പോഴാണ്ഞാൻ അസർമാത്രമല്ല,നാസ് കേ്ന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വികസനസൂചിക തുടങ്ങിയവയിലും നിലവാരക്കുറവുണ്ടെന്ന് പറഞ്ഞത്.അപ്പോൾ നിങ്ങളിനെ വ്യാഖ്യാനിക്കുന്നത് പുതിയ ആരോപണത്തിലേക്ക് ചാടുന്നു എന്നാണ്.അതുശരിയാണോ?

R said...

രാജൻ ചെറുക്കാടിന്റെ അഭിപ്രായം അവിടെനിൽക്കട്ടെ. ഡോ. കെ സോമൻ കലാധരനു പരിചയമുള്ള ആളാണെല്ലോ? സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പറയാൻ അദ്ദേഹത്തേക്കൾ യോഗ്യതയുള്ള എത്രപേർ കേരളത്തിലുണ്ട്?
അദ്ദേഹത്തിന്റെ ആത്മകഥ കലാധരൻ ഒന്ന് വായിക്കണം. തുടക്കത്തിൽ ഡോ.സോമൻ ഡി പി ഇപിയുടെ ഗവേണിങ്‌ബോഡിയിൽ ഉണ്ടായിരുന്നു. എഡ്‌സിലുകാരുടെ വിദ്യാഭ്യാസ സിദ്ധാന്തങ്ങൾ കണ്ടപ്പോഴാണ് അദ്ദേഹം രാജിവെച്ച് ''ഈ യാത്ര ഇരുട്ടിലേക്കാണ്'' എന്ന് പ്രഖ്യാപിച്ചത്. രാജിവെച്ച ഉടനെ അദ്ദേഹത്തെ ഡി പി ഇപിക്കാർ വിശേഷിപ്പിച്ചത് 'പണ്ഡിത ജംമ്പൂകം' എന്നാണ്.
എ്ഡ്‌സിലുകാർ എസ് സി ഇആർടിയിൽ വിളിച്ചുകൂട്ടിയ യോഗത്തെപ്പറ്റി ഡോ. സോമൻ ഇങ്ങനെ പറയുന്നു.''
എം എൽ എൽ പുസ്തകങ്ങൾ വായിച്ച് നോക്കിയിട്ട് അതിലെങ്ങും ഒരു പ്രവർത്തനം പോലും രേഖപ്പെടുത്തിക്കണ്ടില്ല എന്ന് ഡെൽഹിയിൽ നിന്നുവന്ന ഒരു ലേഡി പറഞ്ഞു. ആ പരിപാടിക്ക് മാർഗദർശനം നൽകിയിരുന്ന എനിക്ക് ആ അഭിപ്രായം വിചിത്രമായി തോന്നി. ഞാൻ എഴുന്നേറ്റ്‌നിന്ന് ഒരു വിശദീകരണത്തിന് അവസരം ചോദിച്ചു.എന്നിട്ട് പറഞ്ഞു:ഈ നിഗമനത്തിൽ താങ്കൾ എങ്ങനെ എത്തിയെന്ന് ഞാൻ അത്ഭുതപ്പെടുന്നു. പ്രൈമറി ക്ലാസുകളിലേക്കുള്ള ഗണിതഗ്രന്ഥത്തിൽ പ്രവർത്തനങ്ങളാണ് മുഖ്യമായും കൊടുത്തിട്ടുള്ളത്. എന്നിട്ട് മൂന്ന് എന്ന സംഖ്യാബോധം കിട്ടാൻവേണ്ടി കൊടുത്തിട്ടുള്ള മൂന്നുതരം പ്രവർത്തനങ്ങൾ ഞാൻ പറഞ്ഞും അഭി നയിച്ചും കാണിച്ചു. മാത്രമല്ല അവ ബ്രൂണറുടെ സിദ്ധാന്തത്തിനൊത്ത് എങ്ങനെയാണ് ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുകയും ചെയ്തു. ഇത്രശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയകാര്യങ്ങൾ മാഡം കാണാത്തതിൽ അത്ഭുതവും രേഖപ്പെടുത്തി. അന്നു പിന്നെ സമ്മേളനം തീരുന്നതുവരെ ആ മഹതി ഒന്നും സംസാരിച്ചില്ല. പക്ഷെ അവർ ഉത്തരവാദപ്പെട്ട ഉദ്യേഗസ്ഥന് നിർദ്ദേശം നൽകിയത്രേ' ഇനിയുള്ള ചർച്ചകളിലൊന്നും ആ മനുഷ്യനെ വിളിക്കരുതെന്ന്'' എന്താണ് കലാധരാ ഇതിനർഥം.
(വീണ്ടും വിഷയത്തിൽനിന്ന് ഓടിപ്പോയി എന്ന് നിങ്ങൾക്ക് പരിഹസിക്കാം.പക്ഷെ അടിസ്ഥാനപരമായി എന്തോ പിശക് എവിടെയോ സംഭവിച്ചിട്ടില്ലേ?)

drkaladharantp said...

ഇല്ല രാജന്‍
എം എല്‍ എല്‍ പുസ്തക രചനയില്‍ സോമന്‍മാഷോടൊപ്പം ഞാനുമുണ്ടായിരുന്നു.ഭാഷാ പുസ്കതരചനയിലാണ് ഞാന്‍. അതിനും സോമന്മാഷ് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ ഒരു ബാലകവിത അതിലേക്ക് തരികയും ചെയ്തു. അന്ന് ഗണിത പാഠപുസ്തകത്തിന് മുന്നൂറ് പേജ് വരും. ഓരോ ശേഷിക്കും പത്തു പേജ് വീതം കാണും. ലോകബാങ്ക് കരാറില്‍ എല്‍ എല്‍ എല്‍ നടപ്പിലാക്കണമെന്നാണ് എഴുതിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ആ ലേഡി കരാര്‍ നിഷേധിക്കുകയായിരുന്നോ? ബ്രൂണറുടെ മൂന്നു ഘട്ടങ്ങളിലുളള പഠനപ്രവര്‍ത്തനത്തിന് ഉദാഹരണം ആ പാഠപുസ്തകത്തില്‍ നിന്നും കാണിക്കുവനാന്‍ രാജനെ ഞാന്‍ വെല്ലു വിളിക്കുന്നു. ബ്രൂണറുടെ കണ്ടെത്തല്‍ പഠനത്തിനു ഉദാഹരണം ആ ഗണിതപുസ്കകത്തില്‍ നിന്നും കാണിക്കുവാന്‍ രാജനെ ഞാന്‍ വെല്ലുവിളിക്കുന്നു

drkaladharantp said...

രാജന്റെ വശം പുസ്തകം ഇല്ലെങ്കില്‍ ഞാന്‍ തരാം. സോമന്‍ മാഷോട് ആദരവ് നിലനിറുത്തി പറയട്ടെ എംഎല്‍ എല്‍ ഗണിത പുസ്തകം ബ്രൂണറുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല.വ്യവഹാരവാദിയും ബ്ലൂമിന്റെ ഇന്ത്യന്‍ പതിപ്പുമായ ആര്‍ എച് ദവെയുടെ ചിന്തയില്‍ വിരിഞ്ഞ എം എല്‍ എല്‍ ജ്ഞാനനിര്‍മിതി വാദിയായ ബ്രൂണറുടെ ആശയങ്ങളോട് നീതിപുലര്‍ത്തില്ല എന്ന മുന്‍വിധിയല്ല കാരണം. പുസ്തകം മുന്നിലുണ്ട് എന്നതു തന്നെ

R said...

എന്താണ് കലാധരാ? സോമൻമാസ്റ്റർക്ക് അറിയാത്തതാണോബ്രൂണറുടെ സിദ്ധാന്തം?Enactive,Ikonic.Symotic എന്നതാണ് ആ പുസ്തകത്തിൽ അവതരിപ്പിച്ചരിക്കുന്നത് എന്നാണ് സോമൻ മാസ്റ്റർ എഴുതിയത്. അങ്ങനെ അദ്ദേഹം എഴുതിയിട്ടില്ലെന്നാണ് കലാധരൻ പറയുന്നതെങ്കിൽ ആ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു.

drkaladharantp said...

രാജൻ
എഴുതിയതല്ല വായിക്കുന്നത്.
ഞാൻ ഗണിത പുസ്തകത്തിന്റെ കാര്യമാണ് പറഞ്ഞത്
സോമൻ മാഷ് ടെ ആത്മകഥാ വാക്യക്കളല്ല.
ബ്രൂണ റെ പഠിക്കാൻ താങ്കൾ ഈ അവസരം ഉപയോഗിക്കുകയും പുസ്തകം ബ്രൂണറുടെ സിദ്ധാന്തം വെച്ച് വിശകലനം ചെയ്യുകയും വേണം
രണ്ടു കാര്യമാണ് ഞാൻ ആവശ്യപ്പെട്ടത് എന്നത് ശ്രദ്ധിച്ചു കാണല്ലോ

R said...

ബ്രൂണറുടെ സിദ്ധാന്തത്തിനനുസരിച്ചാണ് ആ പാഠപുസ്തകത്തിലെ ഭാഗം തയ്യാറാക്കിയത് എന്നു പറഞ്ഞത് ഡോ.കെ സോമനാണ്.അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കലാധരൻ പറയുന്നുണ്ടോ? എങ്കിൽ സോമൻ സാറിനും ബ്രൂണറെ അറിയില്ലന്നാണ് കലാധരൻ പറയുന്നത്.

വിഖ്യാത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജെറോം. എസ.് ബ്രൂണർ ആണ് 'ലേണിങ് ടു ലേൺ' എന്ന ആശയം ആവിഷ്‌ക്കരിച്ചത്. അദ്ദേഹം പറഞ്ഞു: “''എന്റെ പ്രിയപ്പെട്ട അധ്യാപകരെ, നിങ്ങളുടെ ലക്ഷ്യം സഞ്ചരിക്കുന്ന കൊച്ചു ലൈബ്രറികൾ ഉണ്ടാക്കലല്ല. വിദ്യാർഥികളെ എങ്ങനെ പഠിക്കണം എന്നു പഠിപ്പിക്കലാണ്''. അതിൽ നിന്നാണ് ആ പ്രയോഗം വരുന്നത്. അത് എങ്ങനെ വേണമെന്നും ബ്രൂണർ വിശദീകരിച്ചു. ശാസ്ത്രീയമായ ഏതു വിഷയം പഠിക്കുമ്പോഴും അതിന് അതിന്റേതായ ഒരു ഭാഷയുണ്ടെന്ന് കരുതണം. ആ ശാസ്ത്രഭാഷയുടെ അടിസ്ഥാന പദാവലി എന്നു പറയുന്നത് ധാരണകളാണ്.(Concepts) ആ ധാരണകളെ ഉൾക്കൊണ്ട് തികഞ്ഞ അർഥബോധത്തോടെ സ്വാംശീകരിച്ച് വൈജ്ഞാനിക ഘടനയിൽ ലയിപ്പിച്ചു ചേർക്കുന്നവനുമാത്രമേ ശാസ്ത്രം പഠിക്കാൻകഴിയു. അതെങ്ങനെ വേണമെന്ന് പഠിക്കണമെന്നാണ് ബ്രൂണർ പറഞ്ഞത്.
''എങ്ങനെയാണ് ധാരണ രൂപപ്പെടുന്നത് എന്ന് അദ്ദേഹം കൂടുതൽ വിശദീകരിക്കുന്നുണ്ട്. ധാരാളം ഉദാഹരണങ്ങൾ കുട്ടി നിരീക്ഷിക്കണം. അവയുടെ സവിശേഷതകൾ തിരിച്ചറിയണം. ആ തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിൽ ധാരണകൾക്ക് യോജിച്ച ഉദാഹരണങ്ങളും അല്ലാത്തവയും താരതമ്യം ചെയ്ത് മനസ്സിൽ വേർതിരിക്കണം. അങ്ങനെ വർഗ്ഗീകരിക്കുമ്പോൾ എന്തുകൊണ്ട് വർഗ്ഗീകരിച്ചു എന്നൊരു ചോദ്യം അധ്യാപകൻ ചോദിച്ചാൽ കുട്ടിയുടെ ചിന്ത ഉദ്ദീപിക്കും. കുട്ടി കാരണം കണ്ടെത്തും. അത് ഒരു നിർവ്വചനമായിരിക്കും. അതുവെച്ച്‌കൊണ്ട് ചുറ്റുപാടിൽ നിന്ന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്താൻ കുട്ടിക്ക് കഴിയുമ്പോഴേ ആ ആശയം കുട്ടി സ്വാംശീകരിച്ചു എന്നു പറയാൻ കഴിയുകയുള്ളു. ഇത്തരം ആശയങ്ങളെ യുക്തിസഹമായി കൂട്ടിച്ചേർത്താണ് തത്ത്വങ്ങളിൽ എത്തിച്ചേരുന്നത്. ഈ ആശയങ്ങളെയും തത്വങ്ങളെയും ഉപയോഗിച്ച് ശാസ്ത്രീയമായി പ്രശ്‌ന സന്ദർഭങ്ങളെ അപഗ്രഥിച്ച് അവയെ നിർദ്ധാരണം ചെയ്യുമ്പോഴാണ് കുട്ടിയിൽ വിജ്ഞാനത്തിൽ നിന്ന് മനോഭാവങ്ങൾ രൂപപ്പെടുന്നത്. അതിൽ നിന്നാണ് നൈപുണിയുണ്ടാകുന്നത്. ഇതെങ്ങനെചെയ്യണമെന്ന് പഠിപ്പിക്കലാണ് പഠിക്കാൻ പഠിപ്പിക്കൽ എന്ന് ബ്രൂണർ വിശേഷിപ്പിക്കുന്നത്. ഡി. പി. ഇ. പി. ക്ലാസിൽ ഇത്തരം ഒരുപഠനം പ്രതീക്ഷിക്കാമോ? അവിടെ അധ്യാപകൻ ഒരു സഹായിയായി മാറി നിൽക്കുന്നു.അല്ലെങ്കിൽ കോമാളിവേഷം കെട്ടുന്നു. മൂകാഭിനയമോ തവളച്ചാട്ടമോ നടത്തുന്നു.'' തിരുവനന്തപുരത്തെ ഒരു ഡി. പി. ഇ. പി .ക്ലാസിൽ പഠിക്കാൻ പഠിപ്പിച്ചത് എങ്ങനെയാണെന്ന് ഡോ കെ സോമൻ വിശദീകരിക്കുന്നു.
“ ''പഠിപ്പിച്ച പാഠഭാഗം ഭക്ഷണമെന്നതാണ്. ആദ്യം കുടവയറനെപ്പറ്റിയും ഒട്ടിയ വയറുകാരനെപ്പറ്റിയും ചള്ളവയറനെപ്പറ്റിയും വളരെ പരിഹാസ്യപദങ്ങൾ കൂട്ടിച്ചേർത്ത ഒരു ഗാനം അധ്യാപകനും കുട്ടികളും കൂടി പാടി. പിന്നീട് അധ്യാപകൻ ഒരു ദോശ ചുടുന്നത് മൈം ചെയ്തു. എങ്ങനെയാണ് ദോശചുടുന്നത്? ദോശക്കല്ലും മാവുകോരുന്നതും ഒഴിക്കുന്നതും അഭിനയിച്ചു. ഇതു പലതവണ ചെയ്തതിനുശേഷം കുട്ടികളെക്കൊണ്ട് ഇതു തന്നേ മൈം ചെയ്യിച്ചു. ക്ലാസ് കഴിഞ്ഞു. ’ദോശചുടുന്നത് എങ്ങനെയെന്ന് അഭിനയിച്ചു കാണിച്ചാൽ ഭക്ഷണത്തെപ്പറ്റി മൂന്നാം ക്ലാസിലെ കുട്ടി എന്തുപഠിക്കും? പ്രവർത്തനത്തിലൂടെ പഠിക്കുക എന്നു പറഞ്ഞാൽ ഇതാണോ?
എന്തിനാണ് ആഹാരം കഴിക്കുന്നത്, എന്ത് ആഹാരമാണ് നമുക്ക് നല്ലത്, പോഷകാംശമുള്ള ആഹാരമേത്, ഏതു തരത്തിൽ ആഹാരം മേളിക്കുമ്പോഴാണ് നമുക്ക് കൂടുതൽ ആരോഗ്യം ഉണ്ടാകുക, ആഹാരം കഴിക്കുമ്പോൾ പാലിക്കേണ്ട ശുചിത്വബോധം എന്നിങ്ങനെയുള്ള കാര്യങ്ങളല്ലേ കുട്ടികൾ ഭക്ഷണത്തെക്കുറിച്ച് പഠിക്കുമ്പോൾ അറിയേണ്ടത്. പഠിക്കാൻ പഠിക്കൽ എന്ന പ്രക്രിയ കാര്യക്ഷമമാകണമെങ്കിൽ ബ്രൂണർ വേറെയും കുറെ കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് അധ്യാപകനും വിദ്യാർഥികളും തമ്മിലുള്ള പരസ്പരം ആശയങ്ങൾ കൈമാറൽ( Interactions)ആണ്. ഡി. പി. ഇ. പി.യിൽ അധ്യാപകനെ സഹായിയായി മാറ്റിനിർത്തുകയും വിദ്യാർഥികളെ വിജ്ഞാന നിർമ്മാണത്തിന് സ്വതന്ത്രമായി വിടുകയും ചെയ്യുമ്പോൾ അർഥപൂർണ്ണമായ ഇന്ററാക്ഷൻസ് ഉണ്ടാകില്ല. വിജ്ഞാനം നിർമ്മിക്കപ്പെടില്ല.''(ദോശ ചൂടുന്നത് അഭിനയിച്ച് കാണിക്കുന്നതാണ് പ്രവർത്തനാധിഷ്ഠിതപഠനമെന്നാണ് പാവം അധ്യാപകൻ തെറ്റിദ്ധരിച്ചത്) കാലാധരനെപ്പോലുള്ള വിദ്യാഭ്യാസ വിദഗ്ധർ അത് കണ്ട് അഭിരമിച്ചു.

drkaladharantp said...

രാജൻ
നേരേ വായിക്കാൻ ഇനിയും ശീലിച്ചിട്ടില്ല.
1 )MLL ഗണിത പുസ്തകം ബ്രൂണറുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നണ്ടോ എന്നതാണ് ചോദിച്ചത്.
സോമൻ മാഷ് പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചില്ല.
2) ബ്രൂണറുടെ ആശയങ്ങൾ ലോകബാങ്കിന്റെ തല്ല എന്ന് രാജൻ ഉറപ്പിച്ചു പറയുമോ?
3) ബ്രക്കറുടെ ആശയങ്ങളെ രാജൻ ഇനി പൂർണമായി സ്വീകരിക്കുമോ?
4) ബ്രൂണർ പ0 നവുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങൾ കൂടി പറഞ്ഞിട്ടുണ്ട് .അതെന്താ വിട്ടു കളഞ്ഞത്?
5) MLL പ്രകാരം തയ്യാറാക്കിയ എല്ലാ ക്ലാസുകളിലെയും ഗണിത പുസ്തകങ്ങൾ ബ്രൂണറുടെ ആശയങ്ങളുടെ വെളിച്ചത്തിൽ വിഗകലനം ചെയ്ത് എന്നത്തേക്ക് മറുപടി തരും?

drkaladharantp said...

ബ്രൂണർ എന്ന് വായിക്കണേ

drkaladharantp said...

മാസം പലതു കഴിഞ്ഞിട്ടും വെല്ലുവിളി ഏറ്റെടുത്തവനെ കാണാനില്ല. കാത്തിരിക്കാം