ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, May 16, 2020

ചോദ്യക്കുട്ടികളുടെ ക്ലാസ്മുറികള്‍


"ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കാതിരിക്കലാണ് എറ്റവും പ്രധാനമായ കാര്യം "
ഐന്‍സ്റ്റീന്‍ .
"ആര്‍ക്കെങ്കിലും ഉത്തരം അറിയുമോ എന്നറിയാനല്ല മറിച്ച് ലോകത്തെ കണ്ടെത്താനായി ചോദ്യങ്ങളുയര്‍ത്തണം "
ജോണ്‍ഹോള്‍ട്ട്
ചോദ്യങ്ങള്‍ക്ക് എന്തു ഉത്തരം നല്‍കണമെന്നറിയാവുന്ന കുട്ടി വിദ്യാലയത്തില്‍ വിജയിച്ചേക്കാം പക്ഷേ ജീവിതവിജയത്തിന് എങ്ങനെ ചോദ്യങ്ങളുന്നയിക്കണമെന്ന അറിവ് കൂടിയേ കഴിയൂ. ചോദ്യങ്ങള്‍ അധ്യാപകര്‍ ഉന്നയിക്കുകയും കുട്ടികള്‍ ഉത്തരം പറയുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസരീതിയുടെ പൊതുസ്വഭാവം. പരീക്ഷക്ക് വരും എന്നതിനെ ആശ്രയിച്ചാണ് ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസുകളില്‍ വിലമതിക്കപ്പെടുന്നത്..
  • ചോദ്യം അന്വേഷണത്തിന്റെ ആരംഭമാണ്.
  • അത് കുട്ടിയില്‍ മുളപൊട്ടണം.
  • ചോദ്യം ലോകത്തോട് ചോദിക്കുകയു ഉത്തരം തേടുകയുമാണ് വേണ്ടത്.
കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്നൊരു വിജ്ഞാനകോശം
ഈ കൊറോണക്കാലത്ത് കണ്ണൂരിലുളള നവചേതന ഗ്രന്ഥശാല സവിശേഷമായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തി. അതിന്റെ പ്രത്യേകത ഹാജര്‍ ചോദ്യങ്ങളാണ്. പരിപാടി വൈകിട്ട് ആരംഭിക്കുമ്പോള്‍ കുട്ടികള്‍ അന്നത്തെ പ്രമേയവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിക്കണം. ചോദ്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കുട്ടികള്‍ ആവേശത്തോടെ ചോദ്യങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ചോദ്യങ്ങള്‍ തീരുമ്പോള്‍ അന്നത്തെ പ്രമേയത്തില്‍ വിദഗ്ധരുമായുളള സംവാദം ഉണ്ടാകും. കുട്ടികളുടെ ചോദ്യങ്ങള്‍ വിദഗ്ധ(ന്‍) വായിച്ചു നോക്കുകയും മറുപടി നല്‍കുകയും ചെയ്യും. അപ്പോഴും കുട്ടികള്‍ ഇടപെടുകയും പുതിയ ചോദ്യങ്ങളുന്നയിക്കുകയും ചെയ്യും. ഒരു ദിവസം ബഹിരാകാശത്തെക്കുറിച്ചായിരുന്നു ക്ലാസ്. അഹമ്മദ് ബാദ് ഐ എസ് ആര്‍ ഒയിലെ സീനിയര്‍ സയന്റിസ്റ്റായിരുന്ന പി എം സിദ്ധാര്‍ഥനായിരുന്നു അതിഥിയായി എത്തിയത്. കുട്ടികള്‍ എഴുപതോളം ചോദ്യങ്ങള്‍ ഉന്നയിച്ചു. മൂന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുളള കുട്ടികളാണ് ചോദ്യങ്ങളിലൂടെ അറിവുനേടുന്ന പ്രക്രിയയില്‍ പങ്കാളികളായത്. ഈ വിജ്ഞാനസംവാദത്തിന്റെ ഉല്പന്നമെന്ന നിലയില്‍ കുട്ടികളുടെ ചോദ്യങ്ങളും ശ്രീ പി എം സിദ്ധാര്‍ഥന്റെ മറുപടിയും ഉള്‍പ്പെടുത്തി ബഹിരാകാശ വിജ്ഞാനകോശം തയ്യാറാക്കിയിരിക്കുകയാണ് നവചേതന ഗ്രന്ഥശാല. ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തിയാണ് വിജ്ഞാനകോശം. കൂടുതല്‍ അറിയേണ്ട കുട്ടികള്‍ക്ക് അതിനുളള ജാലകം തുറന്നിട്ടിരിക്കുന്നു.

  • ഇതുപോലെ എന്തുകൊണ്ട് കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്നും അധ്യാപകര്‍ ക്ലാസുകള്‍ ആരംഭിക്കുന്നില്ല. മുന്‍കൂട്ടി കുട്ടികളോട് പറഞ്ഞുകൂടേ അടുത്ത പഠനപ്രമേയം കാലവാസ്ഥ അല്ലെങ്കില്‍ കൃഷി ആണെന്ന്. അതിനെക്കുറിച്ച് അവര്‍ ചോദ്യങ്ങള്‍ തയ്യാറാക്കട്ടെ. ആ ചോദ്യങ്ങളെ ക്രമീകരിച്ച് പഠനാനുഭവങ്ങള്‍ ഒരുക്കുകയല്ലേ അധ്യാപകര്‍ ചെയ്യേണ്ടത്? ചോദ്യങ്ങളുന്നയിക്കുന്നതിലൂടെ കുട്ടിയുടെ ആവശ്യമായി പഠനം മാറുകയും ചെയ്യും.
ജനാധിപത്യവിദ്യാഭ്യാസക്രമത്തില്‍ ചോദ്യങ്ങളുന്നയിക്കല്‍ പ്രസക്തം
മൈക്കിള്‍ ഡബ്ല്യൂ ആപ്പിളും ജയിംസ് എ ബീനും തയ്യാറാക്കിയ ജനായത്ത വിദ്യാലയങ്ങള്‍ എന്ന പുസ്തകത്തിലെ അഞ്ചാം അധ്യായത്തില്‍ മാര്‍ക്വറ്റ മിഡില്‍ സ്കൂളിലെ അധ്യാപികയായ ബാര്‍ബറ എല്‍ ബ്രോദാജേന്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. വിദ്യാലയം തുറന്ന് ആദ്യത്തെ രണ്ടാഴ്ചയിലെ ചോദ്യപ്രമേയം നമ്മള്‍ ആരാണ്? ഞാനാരാണ് എന്നതായിരുന്നു. ഞാനാരാണ് എന്നത് കുട്ടികളില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടാക്കി. തന്റെ ശരീരത്തെക്കുറിച്ചും കുടുംബത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തെക്കുറിച്ചും പ്രാദേശികഭൂപടത്തില്‍ സ്വന്തം
വീടെവിടെ എന്നതിനെക്കുറിച്ചും എല്ലാം ചോദിക്കേണ്ടതായും അറിയേണ്ടതായും വന്നു. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കുട്ടികള്‍ ചോദ്യങ്ങള്‍ തയ്യാറാക്കി. കുട്ടികള്‍ വ്യക്തിഗതമായി തയ്യാറാക്കുന്ന ചോദ്യങ്ങള്‍ തരംതിരിക്കും. സമാനസ്വഭാവുമുളളവ കൂട്ടങ്ങളാക്കും. ഭാവിബന്ധങ്ങള്‍, പരിസ്ഥിതി, ഇന്നലെയും ഇന്നും, മരണം, യുദ്ധം, അതിക്രമങ്ങള്‍, കാലം, സംഘര്‍ഷങ്ങള്‍ തുടങ്ങിയവ പ്രമേയങ്ങളായത് അങ്ങനെയാണ്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് പാഠ്യപദ്ധതി വികസിപ്പിക്കുകയാണ്. ഒരു ചോദ്യം പലപ്പോഴും അനവധി പുതുചോദ്യങ്ങള്‍ക്ക് ജന്മം നല്‍കും ബന്ധങ്ങളെക്കുറിച്ചുളള ചോദ്യങ്ങളുടെ ഭാഗമായിട്ടാണ് മനുഷ്യരാശിയുടെ നന്മയ്ക് ഏറെ സംഭാവനനല്‍കിയ സ്ത്രീകള്‍ എങ്ങനെ അറിയപ്പെടാത്തവരായിപ്പോയി എന്ന ചോദ്യം ഉയര്‍ന്നത്. ഗ്രന്ഥാലയത്തിലെ പുസ്തകങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകള്‍ പരാമര്‍ശിക്കപ്പെടുന്നില്ല എന്നാണവരുടെ കണ്ടെത്തല്‍. അതവരെ ആശ്ചര്യപ്പെടുത്തി. എന്തുകൊണ്ടാണ് ചരിത്രമെഴുത്തുകാര്‍ സ്ത്രീകളെ വിട്ടുകളഞ്ഞത് എന്ന ചോദ്യം ഉടന്‍ ഉണ്ടായി. ഓരോ അന്വേഷണവും പുതിയ ചോദ്യങ്ങളിലാണ് എത്തിച്ചേരുക. പഠനം കണ്ണിചേര്‍ന്ന് വികസിക്കും. അന്വേഷണതല്പരരായ പഠിതാക്കള്‍ ജനാധിപത്യവിദ്യാഭ്യാസ ക്രമത്തില്‍ നിര്‍ണായകണാണ്. ജനകേന്ദ്രിത അധികാരഘടന ക്ലാസുകളിലെങ്ങനെ എന്ന ആലോചിക്കുന്ന ജനാധിപത്യവാദികള്‍ക്ക് മാത്രമേ കുട്ടികളെ ചോദ്യസൃഷ്ടാക്കളായി കാണാനാകൂ.
ലോകം ഉത്തരം തേടുകയാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും പൂര്‍ണമായ ഉത്തരം നമ്മുടെ മുന്നിലില്ല. പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കും. പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരാണ് ശരിയായ ഉത്തരത്തിനു വേണ്ടി ദാഹിക്കുന്നതും കണ്ടെത്തുന്നതും. അതിനാല്‍ ലോകത്തെ നിലനിറുത്താനും ചോദ്യങ്ങള്‍ വേണ്ടതുണ്ട്.
ചോദ്യങ്ങള്‍ പലതരം
ചോദ്യങ്ങള്‍ പലതരം ഉണ്ട്. ഉയര്‍ന്ന മനോവ്യാപരം ആവശ്യപ്പെടുന്നവയും താഴ്ന്ന മനോവ്യാപാരം ആവശ്യപ്പെടുന്നവയും. ഉയര്‍ന്ന ചിന്താശേഷിയെ അഭിസംബോധന ചെയ്യുന്ന ചോദ്യങ്ങളിലൂടെ കടന്നു പോകുന്ന കുട്ടിയുടെ ബുദ്ധിനിലവാരം ഉയര്‍ന്നതായിരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അടഞ്ഞ ചോദ്യങ്ങള്‍, തുറന്ന ചോദ്യങ്ങള്‍ എന്നിങ്ങനെ രണ്ടുതരം ചോദ്യങ്ങളുണ്ട്. നമ്മുടെ വിദ്യാലയങ്ങളില്‍ നടത്തുന്ന പൊതുവിജ്ഞാനക്വിസുകള്‍ അടഞ്ഞ ചോദ്യങ്ങള്‍ക്കുദാഹരണമാണ്. ഉത്തരം സംഭരിച്ചുവെച്ചാല്‍ മതി. ആവശ്യസന്ദര്‍ഭത്തില്‍ എടുക്കാം. ബാങ്കിംഗ് വിദ്യാഭ്യാസരീതിയുടെ സവിശേഷതയാണത്. വിദ്യാര്‍ഥികളെ അറിവിന്റെ സംഭരണികളാക്കുക. നിക്ഷേപങ്ങള്‍ പരീക്ഷയില്‍ പിന്‍വലിക്കുക. താഴ്ന്നതരം ചിന്താശേഷികള്‍ വികസിപ്പിക്കാന്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്ക് കഴിയൂ. എന്നാല്‍ തുറന്ന ചോദ്യങ്ങള്‍ക്ക് ഒന്നിലേറെ ഉത്തരസാധ്യതകളുണ്ട്. കുട്ടികള്‍ തങ്ങളുടെ ഉത്തരങ്ങളെ സാധൂകരിക്കേണ്ടി വരും. ചിന്തയുടെ മാറ്റുരയ്കലാണ് നടക്കുക. വ്യത്യസ്തമായി ചിന്തിക്കാനുളള കഴിവ് വളര്‍ത്തും. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ക്ലാസില്‍ ഉയര്‍ന്നതരം ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നില്ല എന്നു മാത്രമല്ല കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളില്‍ അറുപതു ശതമാനത്തോളം താഴ്ന്ന ചിന്താശേഷി ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ടവയാണ്. ഇരുപത് ശതമാനം മാത്രമാണ് ഉയര്‍ന്ന ചിന്താശേഷിയെ പരിഗണിക്കുന്നവ. ബാക്കി പ്രക്രിയാപരമായ ചോദ്യങ്ങളാണത്രേ!
ചോദ്യങ്ങളുടെ ചിന്താതലം
ചോദ്യങ്ങളുടെ മാനസികപ്രക്രിയകള്‍ പരിശോധിക്കണം. നിര്‍ദിഷ്ട പ്രമേയത്തെക്കുരിച്ച് തനിക്കെന്തറിയാം ? ഏതു കാര്യത്തിലാണ് അവ്യക്തതയുളളത്, തന്റെ വൈജ്ഞാനിക വിടവ് ഏതിലാണ്? എന്ന സ്വയം വിശകല ചിന്ത നടക്കും. അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകും.അവിടം കൊണ്ട് അവസാനിച്ചാല്‍ പോര. ഈ പ്രമേയം എന്റെ ജിവിതത്തെ എങ്ങനെ ബാധിക്കുന്നു? സമൂഹത്തിന് എന്താണ് ഇതില്‍ കാര്യം? ഭാവിയില്‍ ഈ പ്രമേയത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്തായിത്തീരും? തുടങ്ങിയ ഉയര്‍ന്ന തരം ചിന്തയും നടക്കണം.
ചോദ്യങ്ങള്‍കുട്ടിള്‍ പരസ്പരം ചോദിക്കുകയും വേണം. കാരണം അതിലും വ്യത്യസ്തമായ ചിന്തകളുണ്ട്. ചോദ്യം ശ്രദ്ധിക്കലാണ് ആദ്യം നടക്കുക. എന്താണ് ചോദ്യം? അത് മനസിലാക്കുന്നതിനായി ശ്രമിക്കുമ്പോള്‍ ഇതുവരെ അറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക വിശകലനം നടത്തി എന്താണ് ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് എന്നു മനസിലാക്കും. ചോദ്യം മനസിലാക്കാനുളള കഴിവ് പ്രധാനമാണ്. ഇരുപത് ഡിഗ്രി ചരിവുളളതും അമ്പത് സെന്റിമീറ്റര്‍ നീളമുളളതുമായ ഒരു പ്രതലത്തിലൂടെ താഴേക്ക് വിടുന്ന കളിപ്പാട്ടക്കാര്‍ താഴെയെത്തിക്കഴിഞ്ഞ് മിനുസമുളള തറയില്‍കൂടീ എത്രദൂരം ഏകദേശം ഉരുളാന്‍ സാധ്യതയുണ്ട്? ഈ ചോദ്യം മനസിലാക്കാനായി ആദ്യം ഒരു ചിത്രം മനസില്‍ രൂപപ്പെടുത്തണം. ചരിവ്, ഘര്‍ഷണം, സ്ഥാനികോര്‍ജം , ഗതികോര്‍ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട മുന്നനുഭവങ്ങളും പരിഗണിക്കണം. ദൂരത്തെ സംബന്ധിച്ച ധാരണവേണം. കളിപ്പാട്ടക്കാറിന്റെ ഭാരം ഒരു ചരമാണ് അതു പറഞ്ഞിട്ടുണ്ടോ എന്നു നോക്കുകയും ഇല്ലെങ്കില്‍ ഇത്രഭാരമുളള കളിപ്പാട്ടക്കാറാണെങ്കില്‍ എന്ന രീതിയില്‍ പ്രശ്നത്തെ സമീപിക്കുകയും വേണം. പുതിയദത്തങ്ങള്‍ തേടേണ്ടതുണ്ടെന്നു കണ്ടെത്തലും ചോദ്യം മനസിലാക്കലിന്റെ ഭാഗമാണ്. ചോദ്യം മനസിലായി കഴിഞ്ഞാല്‍ ഉത്തരത്തിനു വേണ്ടിയുളള അഗ്നിജ്വലിപ്പിക്കലാണ്. ചിന്തയെ ചൂടാക്കിയെടുക്കണം. പലവിധ ബന്ധങ്ങള്‍,കണക്കുകൂട്ടലുകള്‍, പല പരികല്പനകള്‍‍ , പ്രശ്നപരിഹരണരീതികള്‍ എല്ലാം മനസിലേക്ക് വരുത്തണം. ഉത്തരം മനസില്‍ രൂപ്പപെടുത്തുന്ന പ്രക്രിയയാണത്. അതിന് അവസരം നല്‍കാതെ ചോദ്യം കേട്ടപാടെ വേഗം ഉത്തരം പറയുന്ന കുട്ടിയുണ്ടെങ്കില്‍ അതിനര്‍ഥം കാണാപ്പാഠം പഠനത്തിനായി പാകപ്പെടുത്തിയ തരം ചോദ്യങ്ങളുടെ പാഠശാലയിലാണ് ആ കുട്ടി എന്നാണ്. ഉത്തരം കണ്ടെത്താനായുളള അടയിരിക്കല്‍ സമയം പ്രധാനമാണ്. രൂപപ്പെടുത്തിയ ഉത്തരം ക്രമീകരിച്ച് ,യുക്തിഭദ്രമായി , സാധൂകരിക്കാനുളള വസ്തുതകളുടെ പിന്‍ബലത്തോടെ മനസിലാകുന്ന ഭാഷയില്‍ പ്രകാശനം നടത്താനുളള ചിന്തയും മനസില്‍ നടക്കുന്നുണ്ടെന്ന് നാം മനസിലാക്കണം. നല്ല ചോദ്യങ്ങളുന്നയിക്കുന്നതിലൂടെയും നല്ല ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെയും ഇത്തരം ഉയര്‍ന്ന ചിന്താശേഷിയും വികസിക്കും. അതിനാല്‍ർ ചോദ്യങ്ങളുന്നയിക്കുന്നതുപോലെ പ്രസക്തമാണ് ഉത്തരം അന്വേഷിച്ചറിയാനും കുട്ടിക്ക് അവസരം നല്‍കല്‍.
ക്ലാസുകള്‍ ചോദ്യക്കുട്ടികളുടേതാകട്ടെ
നമ്മുടെ ക്ലാസുകളില്‍ ചോദ്യക്കുട്ടികള്‍ ഉണ്ടാകണം. നിലവിലുളള രീതികളില്‍ നിന്നും അധ്യാപകര്‍ വ്യതിചലിക്കേണ്ടതുണ്ട്. ഫ്രെയിം ചെയ്തുവെച്ച ഉത്തരങ്ങളല്ല ചട്ടക്കൂടിനെ പൊളിക്കുന്ന ഉത്തരങ്ങളാണ് ആവശ്യം. നിലവിലുളള വ്യവസ്ഥയെ വിമര്‍ശനാത്മകമായി സമീപിക്കേണ്ടവരാണ് കുട്ടികള്‍. അതിനാല്‍ അവര്‍ അവരുടെ ജീവിതത്തിനു വേണ്ടി ചോദ്യങ്ങളുയര്‍ത്തട്ടെ. കാര്യകാരണബന്ധം കണ്ടെത്താന്‍, അറിവിനെ വിപൂലീകരിക്കാന്‍, മൂല്യവിചാരം ചെയ്യാന്‍, വിലയിരുത്താന്‍, താരതമ്യം ചെയ്യാന്‍, ഗുണദോഷ വിചിന്തനം നടത്താന്‍ , തെളിവുകളെ പരിശോധിക്കാന്‍, ക്രോഡീകരിക്കാനുമെല്ലാം സഹായകമായ വിവധ തരം ചോദ്യങ്ങള്‍ നിര്‍മിക്കാനുളള ശേഷികള്‍ ആര്‍ജിക്കുന്നതിലൂടെ സ്വയം പഠനശേഷി കുട്ടികളില്‍ വളരുകയാണ്. അതിനാല്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥിപക്ഷത്തുളള ചോദ്യങ്ങള്‍ മാനിക്കപ്പെടുന്ന അവസ്ഥയ്കായി നമ്മുക്ക് വെല്ലുവിളികളേറ്റെടുക്കാം.
എന്താണ് ചെയ്യാന്‍ കഴിയുക?
വിദ്യാലയാരംഭം മുതല്‍ ചോദ്യങ്ങളുടെ ലോകം സൃഷ്ടിക്കാം
പാഠപുസ്തകമല്ല ലോകമാണ് പ്രധാനം
അതിനാല്‍ പ്രമേയങ്ങള്‍ കുട്ടികള്‍ തന്നെ തീരുമാനിക്കട്ടെ.
അപ്പോള്‍ വര്‍ത്തമാന കാലവും കാലാവസ്ഥയും ജീവിതാവസ്ഥയുമഎല്ലാം പരിഗണിക്കണം എന്നു നിര്‍ദേശിച്ചാല്‍ മതി.
അങ്ങനെ ചോദ്യങ്ങളിലേക്ക് പോകണമെങ്കില്‍ അതിനുളള നിലമൊരുക്കല്‍ നടത്തണം
ചോദ്യക്കുട്ടികളുടെ ക്ലാസ് മുറികള്‍ വീഡിയോ കാണാന്‍ ക്ലിക് ചെയ്യുക

No comments: