ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, April 1, 2020

കൊറോണക്കാലത്തെ എഫ് ബി കുറിപ്പുകള്‍

 2020 April 1
എല്ലാം തലതിരിച്ചിടുന്ന കോവിഡും ആക്ഷന്‍ നെറ്റ് വര്‍ക്ക് തീയറിയും

കിരീടമെന്നും റീത്തെന്നും അര്‍ഥമുളള ലാറ്റിന്‍ വാക്കായ കൊറോണയില്‍ നിന്നും പേര് സ്വീകരിച്ചപ്പോള്‍ മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നന്ന വൈറസ് ആകുുമിതെന്ന് കരുതിയിരിക്കുമോ? കിരീടത്തിനും റീത്തിനും തമ്മിലുുളളതുപോലെ വൈരുദ്ധ്യം തുടരുകയാണ്.
"അടുക്കണ്ട അ ക ലം പാലിക്കൂ", "പോസിറ്റീവാകാതെ നെഗറ്റീവാകുന്നതില്‍ ആശ്വസിക്കുക", "കൂട്ടായി കഴിയുന്നതല്ല ഒറ്റപ്പെടുന്നതാണ് സുരക്ഷിതം". ഓര്‍‍ത്തുനോക്കൂ സമൂഹം ഇതുവരെ പറഞ്ഞതിനെയെല്ലാം വിപരീതമാക്കുകയാണ് കൊവിഡ്.
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേത പരസ്പര സമ്പര്‍ക്കമാണ്. രാജ്യാതിര്‍ത്തികള്‍ കടന്നുളള സമ്പര്‍ക്കം. രാജ്യങ്ങള്‍ തമ്മില്‍ സമ്പര്‍ക്കബിന്ദുക്കള്‍ അടച്ചു. സംസ്ഥാനങ്ങള്‍ക്കുളളില്‍ അടച്ചു. ജില്ലകളില്‍ സമ്പര്‍ക്കവിലക്ക്, വീടുകളുടെ ഉളളിലേക്ക് നിര്‍ബന്ധിച്ചിരുത്തി. ആഗോളസമ്പര്‍ക്ക വിലക്ക്.
ആകാശം പക്ഷികള്‍ക്ക് മാത്രമായി.
കടലുകള്‍ തിരകള്‍ക്ക് മാത്രമായി.
ആരോഗ്യരംഗത്തുണ്ടായ മികവ് ആയുര്‍ദൈര്‍ഘ്യമുയര്‍ത്തി. വൃദ്ധന്മാരൊരു കൂട്ടം നിറഞ്ഞു ഭുതലം തന്നില്‍ എന്ന അവസ്ഥയായി. കൊറോണ വൃദ്ധരെ തേടിയെത്തി. ലോകം കുഞ്ഞുങ്ങള്‍ക്കുളളതാണെന്ന് കൊറോണ മുതിര്‍ന്ന പൗരന്മാരോട് പറഞ്ഞു.
എല്ലാവര്‍ക്കും തടങ്കല്‍ വിധിക്കാന്‍ ന്യായാധിപന്റെ വേഷമിട്ടത് ഒരു വൈറസ്. ലോകത്തെ ആകെ വീട്ടുതടങ്കലിലാക്കാന്‍ വിധിയുണ്ടായി.
വികസിത രാജ്യങ്ങള്‍ കൊറോണയുടെ മുന്നില്‍ അവികസിതമായി. അമേരിക്കയും ഇറ്റലിയുമെല്ലാം കൊവിഡിനു മുന്നില്‍ പകച്ചു.
സോഷ്യലിസ്റ്റ് ചേരിയിലുണ്ടായിരുന്ന രാജ്യങ്ങളില്‍ ( അവയില്‍ പലതും തകര്‍ന്നു പോയിട്ടും ) പഴയകാല ചിട്ടയുടെയും സാമൂഹിക സുരക്ഷയുടെയും സ്വാധീനങ്ങള്‍ പ്രതീക്ഷയുടെ കൊടിയുയര്‍ത്തിയിരിക്കുന്നതും കാണുന്നു.
തെരുവ് നായ്കളെക്കുറിച്ച് പരാതിപ്പെട്ട സമൂഹം തെരുവുനായ്കളുടെ വിശപ്പിനെക്കുറിച്ച് ആകുലപ്പെടുന്നു. നാട്ടില്‍ ഒരു നേരത്തെ അന്നത്തിന് മുട്ടുളളവരുണ്ടോ എന്നു പോലും അറിയാത്തവര്‍ക്ക് സാമൂഹിക അടുക്കള തുറന്നതോടെ ഗതിയില്ലാത്ത നിരവധിപേരുടെ വീടുകള്‍ സന്ദര്‍ശിക്കാനും അവര്‍ പരിഗണിക്കപ്പെടേണ്ടവാരണെന്നും തിരിച്ചറിവുണ്ടായി. കുടിയന്മാരാണ് സഹതാപത്തിന് പാത്രീഭൂതരായ മറ്റരു വര്‍ഗം. അവരെ കുടിപ്പിച്ച് ജീവിപ്പിക്കണം എന്നതിലേക്ക് സമൂഹം മനസ് മാറ്റി. ഊണ്‍മേശയില്‍ മാത്രമിരുന്നവര്‍ അടുക്കളയിലും പെരുമാറിത്തുടങ്ങി. ഇരുപത്തിയൊന്നു ദിവസം എങ്ങനെ സമയം തളളി നീക്കുമെന്ന് ആശങ്കപ്പെട്ടവര്‍ വീടകത്തിനുളളില്‍ അനുകൂലനത്തിന് വിധേയരായിത്തുടങ്ങി. വലിയ കുഴപ്പമില്ല എന്ന് തിരിച്ചറിയല്‍.
ഒരിക്കലും മുടങ്ങില്ല എന്നു കരുതിയവയൊക്കെ മുടക്കാമെന്നായി. ആരാധനാലയങ്ങള്‍ വിജനമായി.
ചലനാത്മകതയെ നിശ്ചലതകൊണ്ട് കൊവിഡ് തടഞ്ഞു.
ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തിയ കൊവിഡ് ആക്ടര്‍ നെറ്റ് വര്‍ക് സിദ്ധാന്തത്തെ ഓര്‍മയിലേക്കെടുക്കുന്നു.
നിങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുകയാണ് . കാര്‍ എന്ന ഒറ്റ വസ്തുമാത്രമാണ് ഇപ്പോള്‍ പരിഗണന. വണ്ടി ഓടിക്കുന്നയാള്‍ക്കാണെങ്കില്‍ സ്റ്റീയറിംഗും ബ്രേക്കും ക്ലച്ചും ഗീയറും പിന്‍കാഴ്ചാക്കണ്ണാടിയും എല്ലാം ശ്രദ്ധയിലുണ്ടാകും. കാര്‍ പെട്ടെന്നു നിന്നു പോകുന്നു. കേടാകുന്നു. അപ്പോള്‍ കാറ് മേല്‍പ്പറഞ്ഞവ മാത്രമല്ലെന്നും അനേകം ചെറുഘടകങ്ങളുടെ ചേരുവയാണെന്നും ബോധതലം പറയും. എവിടെയാണ് തകരാറ് എന്നാണ് ആലോചന. ഇത്തരം ഒരു ആലോചനയിലെത്തുന്നത് കാര്‍ എന്നത് ശൃംഖലനം ചെയ്യപ്പെട്ട അനേകം ഘടകങ്ങളുടെ സമന്വയിപ്പിച്ചെടുത്ത ഏകതയാണെന്നും ആ ഏകത എപ്പോള്‍ വേണമെങ്കിലും അനേകത്തിലേക്ക് തിരികെപ്പോകാമെന്നും തിരിച്ചറിയുന്നതുകൊണ്ടാണ്.
മോട്ടോര്‍കാര്‍ ആരാണ് കണ്ടു പിടിച്ചത്? എന്ന ചോദ്യത്തിന് ഒറ്റ വാക്കിലുത്തരം പറയാമെങ്കിലും ആ കണ്ടുപിടുത്തത്തിലേക്ക് നയിച്ച മുന്‍ കണ്ടെത്തലുകളുടെ നീണ്ടശ്രേണിയുടെ ഒരു ബിന്ദുവിലാണ് ഈ കണ്ടെത്തല്‍ എന്നോര്‍ക്കണം. അതേപോലെ അതിലേക്ക് നയിച്ച സവിശേഷ സാമൂഹികസാഹചര്യങ്ങളും. ന്യൂട്ടണ്‍ ശൂന്യതയില്‍ നിന്നല്ല ഭൂഗുരുത്വസിദ്ധാന്തം വികസിപ്പിച്ചത്. ശാസ്ത്ര സാങ്കേതിക രംഗത്തും സമൂഹത്തിലും പ്രകൃതിയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സാമൂഹ്യബന്ധങ്ങളെയും സ്വാധീനിക്കുന്നു. വസ്തുക്കള്‍, ആശയങ്ങള്‍, പ്രക്രിയകള്‍, മറ്റു പ്രസക്തമായ ഘടകങ്ങള്‍ തുടങ്ങിയവ മനുഷ്യന്റെ സാമൂഹികജീവിതത്തെ നിര്‍ണയിക്കുന്നുണ്ട്. ആക്ടര്‍ നെറ്റ് വര്‍ക് തീയറി എന്ന പഠനസിദ്ധാന്തത്തിന്റെ അടിസ്ഥാന സമീപനമാണിത്. മനുഷ്യബന്ധങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ മനുഷ്യരില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. ചുറ്റുമുളള ചേതനവും അചേതനവുമായ വസ്തുക്കളുമായി അത് കണ്ണി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഏതൊരു വസ്തുവിനെയും സംഭവത്തെയും പ്രണതയെയും ആശയത്തെയും വിശാലബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കാണാനാകണം. എവിടെയെങ്കിലും ഒരു കണ്ണി മുറിഞ്ഞാല്‍ അത് അടുത്ത കണ്ണികളെ ദുര്‍ബലമാക്കും. കണ്ണികളുടെ ഭാഗമായി വര്‍ത്തിക്കുന്നവരെയും ( അക്ടേഴ്സ്) ബാധിക്കും. കേവിഡ് ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് സുശക്തമെന്നു കരുതിയ സംവിധാനങ്ങളുടെ കണ്ണി മുറിച്ചു. അത് മനുഷ്യകുലം വികസിപ്പിച്ചെടുത്ത ജീവിതരീതിയെയാകെ സ്വാധീനിക്കുകയാണ്. മനുഷ്യബന്ധങ്ങളുടെ വൈപുല്യം നിശ്ചലമാക്കപ്പെടുതിലൂടെ സംഭവിക്കുന്ന പ്രതിസന്ധികളും ലോകത്തിന്റെ ചിന്തയെ ഉഷ്ണിപ്പിക്കുകയാണ്. ഒറ്റപ്പെട്ടു നില്‍ക്കുന്നതല്ല ആധുനികസമൂഹം. മഹാകണ്ണിയുടെ ഭാഗമാണ്. കൊവിഡാനന്തരഘട്ടത്തില്‍ വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെടുത്തുമ്പോള്‍ ആശയങ്ങളെയും സംഭവങ്ങളെയും ഒറ്റപ്പെടുത്തി അവതരിപ്പിക്കുന്നതിനു പകരം അതിലേക്ക് എത്തിച്ചേര്‍ന്നതടക്കമുളള കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ പരസ്പരബന്ധം ( ചിലപ്പോള്‍ അത് വിഷയാതീതമാകാം) ബോധ്യപ്പെടുന്ന വിധം അഭിസംബോധന ചെയ്യാന്‍ കഴിയണം. അത് നവ്യമായ ലോകവീക്ഷണം വളര്‍ത്തും. വിഭാഗീയ ചിന്തകള്‍ സൃഷ്ടിക്കുന്ന അതിരുകളും അരുതുകളും‍ തകര്‍ക്കണം.
2020 March 30
കൊവിഡ് കാലത്ത് വിരമിക്കുന്ന പ്രിയരേ,
നാളെ എന്റെ ധാരാളം ചങ്ങാതികള്‍‍ വിദ്യാഭ്യാസമേഖലയില്‍ നിന്നും വിരമിക്കുകയാണ്. അസാധാരണമായ സാമൂഹികസന്ദര്‍ഭത്തിലാണ് വിരമിക്കല്‍. ഒരാഴ്ചയായി അവര്‍ വീട്ടിലാണ് . ഏതാണ്ട് വിരമിച്ചിരിക്കലിന്റെ റിഹേഴ്സലനുഭവം. നാളെ കൊവിഡ്കാലമായിരുന്നില്ലെങ്കില്‍ സ്നേഹനിര്‍ഭരമായ വാക്കുകളും ഓര്‍മച്ചിത്രങ്ങളും കൊണ്ട് സവിശേഷമാകുമായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാലയളവില്‍ സേവനം അവസാനിക്കാനിടയായത് മഹാഭാഗ്യം തന്നെയാണ്. പൊതുവിദ്യാഭ്യാസ രംഗം പൊതുസമൂഹത്തിന്റെ വിശ്വാസ്യത വീണ്ടെടുത്ത കാലമാണ്. അതിന്റെ നേട്ടങ്ങള്‍ക്ക് നിങ്ങളുടെ സംഭാവനകളും നിര്‍ണായകമായിരുന്നു. പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയപ്പോള്‍ അതിന്റെ സാധ്യത പ്രയോജനപ്പെടുത്തിയവരുമാണ് നിങ്ങള്‍. അക്കാദമിക രംഗത്ത് തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തവരുമുണ്ട്. അക്കാദമിക പ്രവര്‍ത്തനത്തിന്റെ ആനന്ദം ഏറെ അനുഭവിച്ചവരാണ് . ശിഷ്യഗണങ്ങള്‍ക്ക് മറക്കാനാകാത്ത അനുഭവം നല്‍കിയവരാണ്. ഈ മാസം എന്നെ ചെന്നെയില്‍ നിന്നും ഒരു ശിഷ്യ വിളിച്ചു. ഫേസ്ബുക്ക് സൗഹൃദത്തിലെ ചങ്ങാതി വഴി ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചാണ് വിളിച്ചത്. മുപ്പത്തിമൂന്ന് വര്‍ഷം മ്പാണ് അവളെ മൂഴിയാര്‍ സ്കൂളില്‍ ഞാന്‍ പഠിപ്പിച്ചത്. അന്നത്തെ വിദ്യാലയാനുഭവങ്ങള്‍ എന്നോട് ഏറെ നേരം സംസാരിച്ചു. ഇതുപോലെയാണ് അതിനും മുന്നു വര്‍ഷം മുമ്പ് പഠിപ്പിച്ച ബീന ( ഇപ്പോള്‍ ടീച്ചറാണ് ) ഈ വര്‍ഷം എന്നെ വിളിച്ചത്. അവളുടെ ഓര്‍മയില്‍ എന്റെ ക്ലാസുകളുടെ മായാത്ത ചിത്രമുണ്ട്. പറഞ്ഞുവരുന്നത് നാം , അധ്യാപനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുട്ടികളുടെ ഓര്‍മകളില്‍ നിന്നും വിരമിക്കുന്നില്ല എന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്. സ്വകാര്യമേഖലയില്‍ എല്ലാവര്‍ക്കും ആ ഭാഗ്യമില്ലെങ്കിലും സ്ഥിരമായി ഒരിടത്ത് ശിഷ്യരേയും അവരുടെ അടുത്ത തലമുറയേയും പഠിപ്പിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചവരാണ് മറ്റുളളവര്‍.
ഏതു സ്ഥാപനമായാലും അതിന്റെ സ്മരണകളില്‍ നാമുണ്ടാകും. തീര്‍ച്ച, ഈ മാസം ആദ്യം കോഴിക്കോട് പന്തലായിനി യു പി സ്കൂള്‍ പൂര്‍വാധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. നാല്‍പത് വര്‍ഷം മുമ്പ് ആ സ്ഥാപനത്തില്‍ പഠിപ്പിച്ചതിന് ഞാനും ക്ഷണിക്കപ്പെട്ടു. അന്നത്തെ സഹപ്രവര്‍ത്തകരില്‍ പലരും ഇന്നില്ല. രാമന്‍മാഷിന് ( സി ആര്‍ ) പ്രായമായിരിക്കുന്നു. എന്നെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു. ആദ്യം അദ്ദേഹം ചോദിച്ചത് കടമ്മനിട്ടയെ ഈ സ്കൂളില്‍ നീ കൊണ്ടുവന്നത് ഓര്‍ക്കുന്നുണ്ടോ എന്നാണ്. അതെ ഞാന്‍ ആ സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്ന ദിവസം കടമ്മനിട്ട രാമകൃഷ്ണനെ ആ ചടങ്ങിലേക്ക് കൊണ്ടുവരികയും അദ്ദേഹം ദേവീസ്തവം എന്ന കവിത ചൊല്ലുകയും അധ്യാപകരോട് സംവദിക്കുകയും ചെയ്തു. യാത്ര പറയല്‍ ഒരു സാംസ്കാരിക ചടങ്ങ് ആയിക്കോട്ടെ എന്നു കരുതി. ഞാന്‍ അന്ന് നാലാം ക്ലാസില്‍ പഠിപ്പിച്ച ഉണ്ണി എന്റെയടുത്തു വന്നു. ഉണ്ണി മത്സ്യത്തൊഴിലാളികളുടെ ഇടയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍സിപ്പല്‍കൗണ്‍സലറായിരുന്നു. ആ വിദ്യാലയത്തില്‍ തെക്കു നിന്നും ജോലി ചെയ്തവരില്‍ ഞാന്‍ മാത്രമേ അന്ന് ചെന്നുളളൂ. നളിനിട്ടീച്ചര്‍, ശാന്തകുമാരി ടീച്ചര്‍, ശാന്തടീച്ചര്‍, പത്മിനിടീച്ചർ, ഗീതടീച്ചര്‍,വിജയകുമാരി ടീച്ചര്‍ എന്നിവരൊക്കെ വന്നിരുന്നു. മറ്റേതു വകുപ്പില്‍ പ്രവര്‍ത്തിച്ചാല്‍ ഇത്തരം അനുഭവം ഉണ്ടാകും? ഉണ്ണി അന്നത്തെ ക്ലാസില്‍ പഠിച്ചവരുടെ കൂട്ടായ്മ ഉണ്ടാക്കാമെന്ന് ഏറ്റിട്ടുണ്ട്. ആ സ്കൂളില്‍ ഓരോ വര്‍ഷത്തെയും ഓരോ ക്ലാസിലെയും പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുണ്ട്. അങ്ങനെ കൂട്ടായ്മകള്‍ രൂപപ്പെടുന്നത് ആ ക്ലാസിലെ അദ്ധ്യാപകരുടെ ക്രിയാത്മകതയുടെ അവശേഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെയാണ്. അതെ വിരമിക്കപ്പെടുന്ന അധ്യാപകരെക്കുറിച്ചോര്‍ക്കുമ്പോള്‍ സ്വന്തം ഓര്‍മകള്‍ കടന്നുവരുന്നു. അതെ നിങ്ങളും ഇതു വായിക്കുമ്പോള്‍ പ്രിയവിദ്യാലയങ്ങളെ ഓര്‍ക്കുന്നുണ്ടാകും. ദീര്‍ഘകാലത്തെ അധ്യാപനത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍. നാളെയ്ക് ശേഷം അക്കാദമികരംഗത്തെ അനുഭവങ്ങള്‍ എങ്ങനെ തുടര്‍ന്നും പ്രയോജനപ്പെടുത്താനാകുമെന്ന ചിന്തകൂടി നടത്തുമല്ലോ. നിങ്ങളെപ്പോലെയുളള ചങ്ങാതികള്‍ക്കൊപ്പം വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലുളള സന്തോഷം പങ്കിടുകയാണ്. കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. വീണ്ടും കാണാം.
2020 march 28
കൊറോണയും അതിക്രമങ്ങളും
കൊറോണയുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളുടെ നാലാമത്തെ പോസ്റ്റാണിത്. കൊറോണ സമൂഹത്തില്‍ പലവിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വീടകത്തേക്ക് ആളുകള്‍ ഒതുങ്ങിക്കൂടുകയും ലോകഡൗണ്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ വീടിനുളളില്‍ എന്താണ് സംഭവിക്കുന്നത്? മാര്‍ച്ച് 28ന്റെ ഗാര്‍ഡിയനില്‍ എമ്മാ ഗ്രഹാം ഹാരിസണും സംഘവും എഴുതിയ ലേഖനം അത്ര ശോഭനമല്ല കാര്യങ്ങള്‍ എന്നാണ് സൂചിപ്പിക്കുന്നത്. സ്ത്രീകളും കുട്ടികളും നേരിടുന്ന ഗാര്‍ഹികപീഡനത്തോത് കൂട്ടുകയാണ് കൊറോണക്കാലം. മധ്യചൈനയിലുളള ഹുബൈ പ്രൊവിന്‍സില്‍ മുന്‍വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 47 , കൊറോണക്കാലത്ത് 162 കേസുകള്‍. ബ്രസീലില്‍ 50%ത്തോളം വര്‍ധനവാണ് ഗാര്‍ഹികപീഡനങ്ങളില്‍ സംഭവിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ഒരു സ്ത്രീ ബാത്ത്റൂമിനുളളില്‍ കയറി കൊളുത്തിട്ടശേഷം രക്ഷയ്കായി ഫോണ്‍ വിളിച്ചതിനെക്കുറിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളുടെ ബാഹ്യലോകം പൂര്‍ണമായി അടഞ്ഞതോടെ അതിക്രമങ്ങളും കൂടി.ഗാര്‍ഹിപപീഡനങ്ങളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്ക് രക്ഷിതാക്കളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്തു പോകാമായിരുന്നു. ആശ്വാസം തേടാമായിരുന്നു. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ വഴികളെല്ലാം അടയുകയാണ്. “Suppress corona, not your voice,” എന്ന ഒരു പരസ്യം ഉത്തരപ്രദേശ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട് എന്നത് വിവിധ സര്‍ക്കാരുകള്‍ ഈക്കാര്യം ഗൗരവത്തോടെ എടുക്കുന്നതിന്റെ തെളിവാണ്.
2. ഏഷ്യന്‍ വംശജനെ തെരുവില്‍ വെച്ച് കൊറോണയുടെ പേരില്‍ ആക്രമിച്ച അമേരിക്കക്കാരന്‍ പ്രകടിപ്പിക്കുന്ന വികാരം ഏഷ്യയാണ് ലോകത്തിന്റെ ദുരിതകാരണമെന്ന ബോധമാണ്. ബ്രിട്ടണിലും സാമനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രദേശത്ത് കോവിഡ് വരുമ്പോള്‍ അതിന് കാരണമായവരുടെ വംശത്തെ, മതത്തെ, ദേശത്തെയാകെ ശത്രുപക്ഷത്ത് നിറുത്തിയുളള കൈയേറ്റങ്ങളും അധിക്ഷേപങ്ങളുമുണ്ടാകുന്നുവെന്നത് ആശങ്കാജനകമാണ്. ഒരുമയുടെ മേല്‍ വിഭാഗീയതയുടെ ആയുധം കുത്തിയിറക്കാനാണ് ഒരു കൂട്ടര്‍ കൊറോണയെ ഉപയോഗിക്കുന്നത്. കരുതലോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തീവ്രവാദികളും രംഗം കൈയടക്കാം. രോഗം, പട്ടിണി, തൊഴിലില്ലായ്മ, ദാരിദ്ര്യം, നിരാശ ഇതെല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കാനിടയുളള അസാധാരണ സാഹചര്യത്തെ ദീര്‍ഘവീക്ഷണത്തോടെ നേരിടാനാണ് സമൂഹം തയ്യാറാകേണ്ടത്.
3. അമേരിക്കയില്‍ തോക്കുകളുടെ ഡിമാന്റ് വന്‍തോതിലുയര്‍ന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യു എസ് ടുഡേ മാര്‍ച്ച് പതിനാറിന് ആളുകള്‍ തോക്കുവാങ്ങാന്‍ ക്യൂ നില്‍ക്കുന്ന വിവരം റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ കള്‍വര്‍ പട്ടണത്തിലുളള Martin Retting Guns store തുറക്കുന്നതിനു മുമ്പുതന്നെ നീണ്ട ക്യൂ രൂപപ്പെട്ടു. 68%വരെ വില്പനവര്‍ധനവ് ജ്യോര്‍ജിയയിലും മറ്റും ഉണ്ടായി.
വരാനിരിക്കുന്ന ക്ഷാമത്തെ, സാമ്പത്തികാരക്ഷിതാവസ്ഥയെ അവര്‍ മുന്‍കൂട്ടിക്കാണുന്നു. കുപ്പിവെളളത്തിനു പോലും അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തികമാന്ദ്യം കവര്‍ച്ചയുടെ കവാടം തുറന്നിടും. റൊട്ടിക്കും വെളളത്തിനും വേണ്ടിവരെ വീടുകള്‍ കൊളളയടിക്കപ്പെടാം. ഒരു ഘട്ടം കഴിയുമ്പോള്‍ ഇത് അതത് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുളള ആസൂത്രിത കലാപമായി വളരാം. തനിക്കു വെളളം കിട്ടിത്തതിന്റെ കാരണം അപരനാണെന്ന് കരുതുന്നു. പ്രാദേശികവാദവും ഉടലെടുക്കാം. തോക്കുവാങ്ങുന്നതിനെതിരേ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് നാലു കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിലാദ്യത്തേത് തോക്കും മോഷ്ടിക്കപ്പെടാം എന്നതാണ്! 2010 -2018 കാലയളവില്‍ 1.4 മില്യണ്‍ കേസുകള്‍ തോക്കമോഷണവുമായി ബന്ധപ്പെട്ടുണ്ടായി. ഈ പ്രവണത കൂടും. മറ്റൊരു കാരണം വീട്ടിലെ കുട്ടികള്‍ എടുത്തുപയോഗിക്കുമെന്നതാണ് , എഴുപത്തിമൂന്നു ശതമാനം കുട്ടികള്‍ക്കും വീട്ടില്‍ തൊക്കെവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നറിയാം. കുട്ടികള്‍ തൊക്കെടുത്തു പെരുമാറിയതിന്റെ ഫലമായി അറൂനൂറ് മരണങ്ങളും ആയിരത്തോളം മറ്റ് ക്ഷതങ്ങളും 2015 – 2019 കാലത്തുണ്ടായി.തോക്കുകള്‍ വീട്ടിലുളളത് ആത്മഹത്യാപ്രവണത വര്‍ധിക്കും ( അവിടെ നടക്കുന്ന ആത്മഹത്യകളില്‍ മൂന്നില്‍ രണ്ടും ഇത്തരത്തിലുളളതാണ്). ഗാര്‍ഹികപീഡനത്തില്‍ തോക്ക് സ്വാധീനം ചെലുത്തുമെന്നതാണ് നാലാമത്തെ കാരണം. ഇതെല്ലാം സൂചിപ്പിക്കുന്നത് തോക്ക് വാങ്ങിയാലും വാങ്ങിയില്ലെങ്കിലും ആശങ്കയും അരക്ഷിതാവസ്ഥയും ഉണ്ടെന്നാണ്.
കേരളമുഖ്യമന്ത്രി കൊവിഡ് കാലത്ത് ആവിഷ്കരിക്കുന്ന സാമൂഹികസുരക്ഷാ പദ്ധതികളുടെ പ്രസക്തി വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഇതുപോലെയുളള ഭരണാധികാരികളില്ലാത്തിടത്ത് മഹാമാരി സൃഷ്ടിക്കുന്ന സാമൂഹിക അസ്ഥിരത വലുതായിരിക്കും
2020 march 27
കൊറോണക്കാലത്തെ പഴിപറച്ചിലുകള്‍.
കോവിഡ് 19 ന്റെ പേരില്‍ ചൈനയെ പ്രതിക്കൂട്ടിലാക്കാന്‍ അമേരിക്കയും ചില വിശ്വാസ സമൂഹങ്ങളും തുനിഞ്ഞത് നാം കണ്ടു. ചൈന തിരിച്ച് അമേരിക്കയെയും പഴി പറഞ്ഞു. പഴിചാരുക എന്നതിനെ രൂക്ഷമാക്കുന്നതിനാണ് കോവിഡിന്റെ സമ്മര്‍ദം വഴിയൊരുക്കുക. തൊഴില്‍ നഷ്ടം, പഠനനഷ്ടം, വരുമാനക്കുറവ് ,വിലക്കയറ്റം തുടങ്ങിയവയ്കെല്ലാം പഴിചാരും. പഴി ചാരലിന്റെ കാരണം പലതാകും. തന്റെ ജീവിതത്തില്‍ ഇരുള്‍ മൂടുന്ന സാഹചര്യത്തിലെ‍ പഴി പറയല്‍ . താന്‍ നിര്‍വഹിക്കേണ്ട കടമ നിറവേറ്റാതിരിക്കുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനായി പഴി ചാരല്‍, സാഹചര്യത്തിന്റെ പരിണിതഫലം തനിക്ക് അനുകൂലമാകില്ലെന്ന തോന്നലില്‍ നിന്നുളള പഴിപറയല്‍, പഴിപറഞ്ഞു ശീലിച്ചത് ആവര്‍ത്തിക്കുക എന്ന രീതിയിലുളള പഴി പറച്ചില്‍. ഇവയൊക്കെ ആത്മസംതൃപ്തി ചെറിയതോതില്‍ നല്‍കുമെന്നതിനപ്പുറം ഒരു ഗുണവും ഉണ്ടാക്കില്ല. ശക്തമായ വിമര്‍ശനങ്ങളാകാം. അത് തിരുത്തലിനുളള ഇടപെടലാണ്. അത്തരം വിമര്‍ശനങ്ങളില്‍ വിശകലനപാടവം തെളിഞ്ഞുകാണാം. മറ്റുളളവരെയും അത് ചിന്തിപ്പിക്കുകയും ചെയ്യും. യാതൊരടിസ്ഥാനവുമില്ലാതെയാണ് ചൈന ബോധപൂര്‍വം കൊറോണ സൃഷ്ടിച്ചതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. ചാന കൊവിഡിനെ നിയന്ത്രിച്ചതിനെടുത്ത നടപടികളെ അഭിനന്ദിച്ചതിന് ലോകാരോഗ്യസംഘടനയെയും പഴിപറഞ്ഞ അമേരിക്ക ക്രിയാത്മകമായി ഒന്നു ചെയ്യാതെ വല്ലാത്ത പ്രതിസന്ധി ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.മുന്‍കരുതല്‍ നടപടികളാകെ പാളി. ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത് അവിടെ യാതൊരു ഏകോപനവുമില്ലെന്നാണ്. ആവശ്യത്തിന് മാസ്കുകളോ വെന്റിലേറ്ററുകളോ ഇല്ല. 331,002,651 പേര്‍ അധിവസിക്കുന്ന അമേരിക്ക ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള മൂന്നാമത്തെ രാജ്യമാണ്. അവിടെ കോവിഡിനെ ഫലപ്രദമായി നേരിടാനായില്ലെങ്കില്‍ വലിയ ദുരന്തമാകും ഉണ്ടാവുക. പഴി പറച്ചില്‍ സംസ്കാരം ദുരന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വിമര്‍ശനസംസ്കാരം പ്രതിവിധികളിലേക്ക് വഴി തുറക്കും. അമേരിക്ക പിടിപ്പുകേടിന്റെ ലോകതലസ്ഥാനമാകരുത്. പ്രതിസന്ധിഘട്ടങ്ങളില്‍ അഹങ്കാരം തുണയ്കില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരിച്ചറിയണം.
2020 march 26
കൊറോണക്കാലത്തെ മൂല്യബോധം .
വിദേശത്തു നിന്നും വരുന്നസന്ദര്‍ഭത്തില്‍ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം വിശേഷപ്പെട്ടെ എന്തെങ്കിലും നല്‍കുന്ന ശീലമുണ്ട്. ഇത്തവണ അത് അതിവിശേഷപ്പെട്ട കോവിഡ് 19 ആകട്ടെയെന്നു ചിന്തിച്ചവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നാട് ഉല്ലസിക്കാനുളള ഒരിടം മാത്രമാണ്. സര്‍ക്കാരുകള്‍ പലവിധ വിലക്കുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിന് പുല്ലുവില കല്‍പിച്ച് സമൂഹത്തിലിറങ്ങുന്നവരെ കാണുന്നു. പെരുമ്പാവൂരിലാണ് പോലീസുകാരെ ആക്രമിച്ചത്‍. മുംബൈയിലാണ് മോട്ടോര്‍സൈക്കിള്‍ നിയമപാലകന്റെ നെഞ്ചിലേക്ക് ഓടിച്ചു കയറ്റിയത്. തിരുവനന്തപുരത്താണ് ആരോഗ്യപ്രവര്‍ത്തകയെ മര്‍ദിച്ചത് .അളിയന്‍ മരിച്ചെന്ന് കളളം പറഞ്ഞ് വാഹനവുമായി നിരത്തിലിറങ്ങി അളിയനെത്തന്നെ പോലീസിന്റെ ഫോണില്‍ കുടുക്കിയ വിരുതന്മാര്‍. മുന്‍ മേയറും പഞ്ചായത്തു പ്രസിഡന്റുമെല്ലാം നിയമത്തെ വെല്ലുവിളിക്കുന്നുണ്ട്. എന്താ കൊമ്പുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടും. മൃഗമാണോ എന്നയര്‍ഥത്തില്‍ ശരിയാണ് ആ ചോദ്യം. ഒരു സംസ്ഥാനത്തെ ഭരണാധികാരിക്ക് നിയമം ലംഘിച്ചാല്‍ വെടിവെച്ചു കൊല്ലുമെന്നു വരെ പറയേണ്ടി വരുന്നു. നിയമം ലംഘിച്ചതിന് രണ്ടായിരത്തോളം വാഹനങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നു. അതിലധികം കേസുകള്‍. വിരട്ടിയോടിക്കല്‍ വേറെയും. വിദേശത്തുനിന്നും വന്നിട്ട് നാട്ടുകാരെയാകെ വട്ടം ചുറ്റിക്കുന്നവരും രോഗം തനിക്കുമാത്രം പിടിപെടില്ല എന്നുറച്ച് നിരത്തുകളില്‍ അര്‍മാദിക്കുന്നവരും എല്ലാം സൂചിപ്പിക്കുന്നത് പൊതുസമൂഹത്തിന്റെ നന്മയേക്കാള്‍‍ സ്വാര്‍ഥതയാണ് വലുതെന്നു കരുതുന്ന ഒരു വിഭാഗം ഉണ്ടെന്നാണ്. സാധനങ്ങള്‍ക്ക് വിലകൂട്ടുന്ന കച്ചവടക്കാര്‍, അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നവര്‍, കര്‍ഫ്യൂത്തലേന്ന് വിലക്ക് ലംഘിച്ച് കടയില്‍ പോയി കൂട്ടത്തിരക്കുണ്ടാക്കിയ വീട്ടുകാര്‍ ഇവരെല്ലാം കോവിഡ് 19 കാലത്ത് സ്വയം വെളിവാക്കപ്പെടുന്നവരാണ്. വ്യാജവാര്‍ത്തകള്‍ ഉല്പാദിപ്പിക്കുകയും ആധികാരികത പരിശോധിക്കാതെ ഷെയര്‍‍ ചെയ്യുകയുമാണ് മറ്റൊരു കൂട്ടര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ അറിയിപ്പ് തയ്യാറാക്കിയ വിരുതരുണ്ട്. അത് ശരിയോ എന്നു പരിശോധിക്കാതെ പങ്കിട്ട അധ്യാപകരമുണ്ട്. ഇവരുടെ നിലപാടെടുക്കല്‍ പ്രക്രിയ ആത്മവിചാരണയ്ക് വിധേയമാക്കേണ്ടതാണ്. നാം ചില പ്രശ്നസന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് പ്രധാനമാണ്. പ്രതിലോമമൂല്യബോധവാഹകര്‍ കുറവാണെന്നത് ആശ്വാസകരമാണെങ്കിലും അവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അതിസങ്കീര്‍ണമാണ്. ചുരുക്കം ചിലരുടെ പേരില്‍ സമൂഹം വലിയ വിലകൊടുക്കേണ്ടി വരുന്നു.സ്വന്തം കാര്യം പാടെ വിസ്മരിച്ച് കൊറോണബാധിതരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഉയര്‍ന്ന മൂല്യബോധം പ്രകടിപ്പിക്കുന്ന വിഭാഗം. നൈതികത എന്നത് സ്വയം ആര്‍ജിച്ചെടുക്കേണ്ടതാണ്. “I would truly feel guilty if I passed the virus onto anybody else. I would feel great shame that people knew that it was me who broke the quarantine.”-Jonathan Haidt, Professor of Ethical Leadership , New York University’s Stern School of Business. 


2020 MARCH 26
ഭയം 
ആഫ്രിക്കയിലെ മൈറ്റൊകോൺഡ്രിയൽ ഹവ്വയില്‍ നിന്നാരംഭിച്ച് ഭിന്നദേശങ്ങളിലേക്ക് വ്യാപിച്ച് ബാഹ്യപ്രത്യേകതകളില്‍ വൈവിധ്യപ്പെട്ട് നീഗ്രോയ്‌ഡ്‌, മംഗോളോയ്‌ഡ്‌, കോക്കസോയ്‌ഡ്‌ എന്നിങ്ങനെ വിശേഷണങ്ങള്‍ ചാര്‍ത്തി ആക്രമിച്ചും അതിക്രമിച്ചും സഹകരിച്ചും നിര്‍മിച്ചും പങ്കിട്ടും വികസിച്ച മാനവസമൂഹം കോവിഡ് 19ന്റെ മുന്നില്‍ അന്തിച്ചു നില്‍ക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരി മനുഷ്യജീവിതശൈലിയെ മാറ്റി മറിക്കുകയാണ്. ലോകത്തെമ്പാടുമുളള സോഷ്യോളജിസ്റ്റുകള്‍ ഈ രോഗം മനുഷ്യനില്‍ ചെലുത്തുന്ന സാമൂഹികവും രാഷ്ടീയവും സാമ്പത്തികവുമായ സ്വാധീനങ്ങള്‍ വിശകലനം ചെയ്തു തുടങ്ങിയിട്ടുണ്ട്. പല വിധത്തിലാണ് കോവിഡ് മനുഷ്യന്റെ വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ തലങ്ങളെ ബാധിക്കുന്നത്.
ഭയം.
ഒരു പട്ടിയെ കാണുമ്പോള്‍ ആത്മരക്ഷാര്‍ഥം കല്ലെടുക്കുന്നതുപോലെയല്ല കോവിഡ് 19 ഭയമായി അരിച്ചിറങ്ങുന്നത്. കൂടുതല്‍ തവണ ടി വി കാണുന്നതിന് താല്പര്യപ്പെടുമ്പോള്‍ , സംസാരത്തിലും ചിന്തയിലും കോവിഡ് കൂടുതല്‍ നേരം അജണ്ടയാകുമ്പോള്‍, ബാഹ്യലോകത്തിലേക്ക് ഭൗതികശരീരത്തെ നയിക്കാതെ ശ്രദ്ധിക്കുമ്പോള്‍ ഉളളിലുളള ഭയത്തിന്റെ പ്രതികരണങ്ങളാണവ എന്നറിയേണ്ടതുണ്ട്. ഒരാള്‍ മാത്രം ഭയപ്പെടുന്ന അവസ്ഥയില്‍ നിന്നും മാനവസമൂഹം മുഴുവന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് മാറുകയാണ്. പ്രായമായവര്‍ ഏറെ ആശങ്കപ്പെട്ട കാലം ഇതിനു മുമ്പുണ്ടായിട്ടില്ല. മരണഭയം മാത്രമല്ല വരാന്‍ പോകുന്ന സാഹചര്യം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ വ്യക്തിജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്നാണ് ഭൂരിപക്ഷവും ചിന്തിക്കുന്നത്. അമിതമായ ആത്മവിശ്വാസം പ്രകടിപ്പിച്ച അമേരിക്കയാകെ പതറിപ്പോയിരിക്കുന്നു. നിയന്ത്രണാതീതമായ ഭയാവസ്ഥയില്‍ നിന്നും സംരക്ഷിച്ചെടുക്കുക എന്നത് പ്രധാനമാണ്. കേരളത്തിലെയൊരാളുടെ പോലും ജീവിതം കൊറോണയ്ക് വിട്ടുകൊടുക്കില്ല എന്നുളള തീവ്രതീരുമാനത്തോടെ ഒത്തൊരുമയുടെ പാഠം തീര്‍ക്കുക എന്നത് ഭയത്തെ ദുര്‍ബലമാക്കാന്‍ സഹായിക്കും. കേരള കേന്ദ്രസര്‍ക്കാരുകളുടെ പാക്കേജുകളും സാമൂഹിക പ്രസ്ഥാനങ്ങളുടെ കൈത്താങ്ങുമെല്ലാം ഏറെ പ്രധാനപ്പെട്ടതാകുന്നു. ഉല്പാദനമേഖലയിലുണ്ടായ സ്തംഭനാവസ്ഥ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പ്രത്യാഘാതങ്ങളോട് എങ്ങനെ ജനവിഭാഗത്തിന്റെ വിവിധ തട്ടുകളിലുളളവര്‍ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാനേ കഴിയൂ. ഭയാവസ്ഥയില്‍ നിന്നും നിരാശയിലേക്ക് വഴുതിവീഴാതിരിക്കാനുളള ഇടപെടലുകള്‍ വന്‍തോതില്‍ നടക്കേണ്ടതുണ്ട്.
 

2020 MARCH 24 

സഞ്ചാര നിയന്ത്രണ പാസ് നൽകണം
കൊവിഡിനെ ചെറുക്കാൻ സർവ്വ സന്നാഹങ്ങളും. അതു മനസിലാക്കാതെ പുറത്തു റാകിപ്പറക്കുന്ന ഒരു കൂട്ടം മനുഷ്യ വൈറസുകൾ. നാടിനോട് കൂറില്ലാത്ത തെമ്മാടികൾ. അവർ കാരണം നാടാകെ ദുരിതമാകും. എല്ലാവരുടെയും സഞ്ചാരം നിയന്ത്രിക്കുകയാണ് വേണ്ടത്.
ഓരോ വീടിനും സഞ്ചാരപ്പാസ് നൽകണം. പല നിറം ആകാം കൊറോണ ബാധയില്ലാത്തവരുടെ വീട്, നിരീക്ഷണത്തിലുള്ളവരുടെ വീട് , എന്നിങ്ങനെ. ഒരു സമയം ഒരാൾക്ക് മാത്രം പുറത്തു പോകാം. പുറത്തേക്ക് പോകുമ്പോൾ പാസ് കരുതണം.
അതേ പോലെ തിരിച്ചറിയൽ കാർഡും കരുതണം
ഓട്ടോ ,ടാക്സി തുടങ്ങിയവയിൽ സഞ്ചരിക്കുന്നവരുടെ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ ഡ്രൈവർമാർ മൊബൈലിൽ പകർത്തി സൂക്ഷിക്കണം.
നോട്ടുകൾ അണുവിമുക്തമാക്കുന്നതിന് ഡ്രൈവർ മാർ, കച്ചവടക്കാർ എന്നിവർക്ക് പരിശീലനം നൽകണം

2020 MARCH 23
കൊറോണയും കുട്ടികളും
കൊറോണക്കാലത്ത് എല്ലാവരും വീടുകളിലാണ് കൂടുതല്‍ സമയവും. അസാധാരണമായ ഈ സാഹചര്യത്തില്‍
ടി വി വാര്‍ത്തകള്‍ സദാസമയവും കണ്ടിരിക്കുകയാകും. റിമോട്ട് ചാനലുകളിൽ നിന്നും ചാനലുകളിലേക്ക് .
ദൃശ്യങ്ങളെല്ലാം കൊറോണ വ്യാപനത്തിന്റെ ജിജ്ഞാസാഭരിതമായ വാര്‍ത്തകള്‍.
നമ്മള്‍ അറിയാതെ ഉളളില്‍ ഒരു ഭീതി വളരുന്നുണ്ട്. സാമൂഹിക വ്യാപനം നടക്കുന്നുണ്ടോ? നാളെ എന്താകും സംഭവിക്കുക?.
ചിന്തകളെല്ലാം കൊവിഡ് 19ലേക്ക് കേന്ദ്രീകരിക്കുകയാണ്. വീട്ടിലെ ചര്‍ച്ചകളിലും മറ്റു വിഷയമില്ലാതെയാകുന്നു. നവമാധ്യമങ്ങളിലും കോവിഡ് തന്നെ.
വീട്ടിലെ കുട്ടികള്‍ ഈ വാര്‍ത്തകള്‍ കാണുന്നുണ്ട്. ചര്‍ച്ചകള്‍ കേള്‍‍ക്കുന്നുണ്ട്. മരണവ്യാപനത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. അവരില്‍ നിങ്ങളേക്കാള്‍ വേഗതയില്‍ മാനസികസമ്മര്‍ദം രൂപപ്പെടുന്നുണ്ട്.
ആശങ്ക വളരുന്നുണ്ട്.
ഭയം ജനിക്കുന്നുണ്ട്. ദിവസങ്ങള്‍ കഴിയും തോറും അത് മുറുകി മുറുകി വരും. അവരുടെ ഉറക്കം നഷ്ടപ്പെടാം. താല്പര്യങ്ങള്‍ നഷ്ടപ്പെടാം. മാനസികാരോഗ്യം നിലനിറുത്തുകയാണ് പ്രധാനം. അതിന് എന്തൊക്കെ ചെയ്യാനാകും?
• 1.വീടുകളിലെ വാര്‍ത്തകളുടെ കാഴ്ചാദൈര്‍ഘ്യം കുറയ്കുക എന്നതാണ് ആദ്യം വേണ്ടത്. ഒരു ദിവസം എത്ര ആകാംക്ഷയുണ്ടെങ്കിലും നിശ്ചിത സമയങ്ങളിലേ വാര്‍ത്തകള്‍ കാണൂ എന്നു കര്‍ശനമായി തീരുമാനിക്കണം. കുറച്ചു സമയം സിനിമയോ മറ്റു വിനോദപരിപാടികളോ കാണാം. സിനിമയാണെങ്കില്‍ രണ്ടു രണ്ടര മണിക്കൂര്‍ പോയിക്കിട്ടും. കൃത്യമായി ഒരു സമയവിന്യാസക്രമം വീട്ടിലുണ്ടാകണം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും.
• 2.കൊറോണയെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചും മുന്‍കരുതല്‍ പാലിക്കുന്നതിലൂടെ രോഗം തടയാനാകമെന്നതിനെക്കുറിച്ചും ശരിയായ ധാരണ കുട്ടികള്‍ക്ക് നല്‍കണം. അന്ധവിശ്വാസങ്ങളോ വിശ്വാസങ്ങളോ വ്യാജ വാര്‍ത്തകളോ വ്യാഖ്യാനങ്ങളോ കൊറോണയുമായി കൂട്ടിച്ചേര്‍ത്ത് പറയരുത്. ശാസ്ത്രീയമായ ധാരണകള്‍ മാത്രമേ പങ്കിടാകൂ.
• 3. കുട്ടികളുടെ പെരുമാറ്റങ്ങള്‍ നിരീക്ഷണവിധേയമാക്കണം. അവര്‍ മൗനത്തിലേക്ക് പോകുന്നുണ്ടോ? ഉത്കണ്ഠപ്പെടുന്നുണ്ടോ? തനിക്ക് പനിയുണ്ടോ എന്ന് ചോദിക്കുന്നുണ്ടോ? തലവേദന, ദേഹവേദന എന്നിവയുണ്ടെന്നു പറയുന്നുണ്ടോ? ഉറക്കക്കുറവുണ്ടോ? വിശപ്പില്ലായ്മയുണ്ടോ? ദിനചര്യകളുടെ താളം തെറ്റിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ക്ക് മാനസികപിന്തുണ ആവശ്യമാണെന്നര്‍ഥം.
• 4. കുട്ടികള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും അവസരം വീട്ടിലൊരുക്കുക. അവരുമായി കളികളിലേര്‍പ്പെടുകയും കൂടുതല്‍ സമയം ഒത്തു ചെലവഴിക്കുകയും ചെയ്യുക ( കഥ പറയല്‍, കൗതുകവസ്തുനിര്‍മാണപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, പൂന്തോട്ട പരിപാലനം, ഫോട്ടോഗ്രാഫി, മൊബലില്‍വീഡിയോ റിക്കാര്‍ഡിംഗ് ( എന്താ വിഷയം എന്നാലോചിക്കണ്ട- പല്ലിയുടെ ഇരപിടുത്തം, പൂച്ചയുടെ വ്യത്യസ്ത പ്രതികരണങ്ങള്‍, ഉറുമ്പുകളുടെ ജീവിതം എന്നിങ്ങനെ എന്തുമാകാം)
• 5. കുട്ടികളെ കേള്‍ക്കാനുളള മനസും പ്രധാനം. സ്നേഹപൂര്‍ണമായ പെരുമാറ്റം വേണം. ശിക്ഷയും ശാസനയും ശീലമായവരും കൊറോണക്കാലത്ത് ആത്മനിയന്ത്രണം പാലിച്ച് സ്നേഹത്തിലൂടെ മനസിനെ സ്വാധീനിക്കാന്‍ പരിശീലിക്കണം
• 6. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും പുറത്തിറങ്ങി നടക്കുന്നതും കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. അവര്‍ , നിയമങ്ങള്‍ സ്വന്തം കാര്യം വരുമ്പോള്‍ ലംഘിക്കാനുളളതാണെന്ന് ധരിക്കും. ഭാവിയില്‍ അവര്‍ അത്തരം രക്ഷിതാക്കളുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ അതിനു കാരണം മറ്റാരുമല്ല ഇത്തരം പ്രവൃത്തികളാണ്
• 7. ഓരോന്നിന്റെയും പിന്നിലുളള ശാസ്ത്രീയകാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ വ്യക്തമാക്കിക്കൊടുക്കണം. ( ഉദാ എന്താണ് വൈറസ്? സാമൂഹിക അകലം പാലിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയതയെന്ത്? കണ്ണ്, മൂക്ക്, വായ എന്നിവ വീണ്ടും വീണ്ടും സ്പര്‍ശിക്കരുതെന്നു പറയുന്നതെന്തുകൊണ്ട്? കൊറോണ കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങള്‍ ഭൂപടത്തിലെവിടെയൊക്കെയാണ്? കൊവിഡ് 19 , കൊറോണ എന്നിങ്ങനെ രണ്ടു പേരുകള്‍ പറയുന്നതിന്റെ കാരണമെന്ത്? സമ്പര്‍ക്ക വിലക്ക് എന്തിനാണ്? തുടങ്ങിയവ)
• 8. ജാതിയുടെയോ വംശത്തിന്റെയോ മതത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ രോഗബാധയെ വ്യാഖ്യാനിക്കരുത്. മാനരാശി നേരിട്ട പ്രശ്നമാണെന്നും മാനവരൊന്നായി അത് പരിഹരിക്കുമെന്നുമുളള ധാരണ പകരണം. ക്യൂബയും ചൈനയും മറ്റും ഇറ്റലിയെ സഹായിക്കുന്ന വാര്‍ത്തകള്‍ പങ്കിടണം. രോഗികളെ സംരക്ഷിക്കുക എന്നത് മനുഷ്യത്വപരമായ കാര്യമാണെന്ന തിരിച്ചറിവ് കുട്ടികളില്‍ വളരണം.
• 9. വിമര്‍ശനാത്മക ചിന്തയ്കും അവസരം നല്‍കണം ഉദാഹരണത്തിന് സര്‍ക്കാരിന്റെ മാര‍ഗനിര്‍ദേശങ്ങള്‍ ചിലര്‍ ലംഘിച്ചത് സ്വന്തം മതക്കാരായാലും രാഷ്ട്രീയശരിയോ? എന്തുകൊണ്ട്? കുട്ടികളടക്കം ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പങ്കിടട്ടെ.
• 10. കായിക പ്രവൃത്തികള്‍, വ്യായാമങ്ങള്‍ എന്നിവ നിര്‍ബന്ധം. കുട്ടികള്‍ മെയ്യനങ്ങാതെ വീട്ടിലിരുന്നുകൂടാ. സാമൂഹവത്കരണത്തിനുളള അവസരം കുറയുകയാണ്. അതിനാല്‍ വീട്ടില്‍ അതിന് അവസരം വേണം.
• 11. നവമാധ്യമ ഉപയോഗം വ്യാജസന്ദേശങ്ങളുടെ ഷെയറിംഗിനുളളതല്ല. ആധികാരിക സ്രോതസുകളെ മാത്രം അവലംബിച്ച് (ആരു പങ്കിട്ടു എന്നതുനോക്കാതെ ഏതു സ്രേതസിനെ ആധാരമാക്കിയുളളത് എന്നത്) പങ്കിടല്‍ നടത്തുന്ന സംസ്കാരം വളര്‍ത്തണം. ആള്‍ക്കൂട്ടക്കൊലപാതകം നടക്കുന്നതിന്റെ പിന്നിലെ രീതിയുടെ ചെറുരൂപമാണ് വ്യാജസന്ദേശങ്ങള്‍. കുട്ടികളോടും ഇക്കാര്യം സംസാരിക്കണം. വിവരക്കേട് ആരാണ് പറഞ്ഞത് എന്നതും ചര്‍ച്ചയാകണം.
• 12. സര്‍ഗാത്മകമായി സമയം ചെലവഴിക്കാനുളള സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കണം. കൂട്ടുപാചകം, എംബ്രോയിഡറി, ചിത്രകല, പെയിന്റിംഗ്, ഡിസൈനിംഗ്, സംഗീതം, അഭിനയം , കാവ്യാനുഭവം.. എന്നിങ്ങനെ എന്തുമാകാം. മനസ് ,സന്തോഷം ,സംതൃപ്തി ഇവയാണ് മുന്‍ഗണന.
ലോകാരോഗ്യ സംഘടന മാര്‍ച്ച് 12 ന് കൊ വിഡ് 19 കാലത്തെ മാനസീക ആരോഗ്യവും മനശാസ്ത്രപരിഗണനകളും എന്ന പേരില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൂടി വായിക്കുക


2020 MARCH 23
ദൃശ്യമാധ്യമപ്രവര്‍ത്തകരോട്
കൊറോണവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് ദൃക്സാക്ഷി വിവരത്തിന്റെ ആവേശത്തില്‍ വേണ്ട. സാവധാനം പറയാന്‍ പഠിക്കണം. ചില ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരുടെ ടോണ്‍ ആവേശസ്വഭാവത്തിലാണ് എന്നു പറയാതെ വയ്യ. ശരീരഭാഷ ശ്രദ്ധിക്കണം. കൊറോണക്കാലത്തെ വാര്‍ത്തറിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് ഒരു മാര്‍ഗരേഖ തയ്യാറാക്കുന്നത് നന്നാകും.
രോഗത്തെ അതിജീവിച്ചവരെക്കുറിച്ചുളള വാര്‍ത്തകളും നല്‍കാന്‍ ശ്രമിക്കണം. ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തുക ലക്ഷ്യമാക്കരുത്.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവരെക്കുറിച്ച് പറയുന്നതോടൊപ്പം അത് പാലിച്ച ഉത്തരവാദിത്വബോധം പ്രകടിപ്പിച്ചവരുടെ വാര്‍ത്തയും വേണം.
മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും വാര്‍ത്തകള്‍ കാണുന്നുണ്ട് എന്ന ധാരണ വേണം.
മറ്റു വാര്‍ത്തകളും ഇടകലര്‍ത്തണം


2020 MARCH 23
ചാപ്പ കുത്തണം
അമേരിക്കയിലേക്ക് മുങ്ങിയ മെഴുവേലിയിൽ താമസിച്ചിരുന്ന സഹോദരികൾ......
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇവർ.
രാത്രിയിൽ ടാക്സി വരുത്തി മുങ്ങി.
സമ്പർക്ക വിലക്ക് പണ്ടേ അയൽക്കാരുമായുള്ളതിനാൽ മുങ്ങാൻ സൗകര്യവുമായി .
ഇവർ മാത്രം വിചാരിച്ചാൽ അമേരിക്കക്ക് പറക്കാനാകില്ല. കുറെ പേർ ഒത്താശ ചെയ്തു കൊടുത്തിട്ടുണ്ടാകും.
ആലപ്പുഴയിൽ അമേരിക്കയിൽ നിന്നും വന്നയാൾ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതെ സ്വന്തം അഭ്യർഥന പ്രകാരം സർക്കാർ സംരക്ഷണത്തിലാണ്. അമേരിക്കയിലെ നിലവിലുള്ള സാഹചര്യം അത്ര പന്തിയല്ല എന്നതിനാലാണ് അവർ ആ തീരുമാനം കൈകൊണ്ടത്.
മെഴുവേലിയിൽ താമസിച്ചിരുന്ന രണ്ടു പേരും പത്രമാധ്യമങ്ങൾ കാണുന്നവരല്ല എന്നു കരുതണം. മടങ്ങിച്ചെലുന്ന അമേരിക്ക പഴയ അമേരിക്കയല്ല.
കോവിഡ് സ്ഥിരീകരിച്ചില്ല എന്ന ഒറ്റക്കാരണത്താലാകണം ഇവരുടെ യാത്ര എന്ന് കരുതേണ്ടതില്ല
സമൂഹത്തെക്കുറിച്ച് യാതൊരു പരിഗണനയും ഇല്ലാത്തവർ
ആരു മരിച്ചാലും വേണ്ടില്ല നിയമക്കണ്ണികൾ പൊട്ടിക്കാൻ മടിയില്ലാത്തവർ..
വിമാനത്തിലെ സഹയാത്രികരെ പ്രതിസന്ധിയിലാക്കുന്നവർ.
പടപേടിച്ച് പന്തളത്ത് ചെന്നപ്പോ
പന്തം കൊളുത്തിപ്പട പന്തളത്ത്
എന്നൊരു ചൊല്ല് നാട്ടിലുണ്ട്
അമേരിക്കയിലേക്ക് മുങ്ങിയവർ അത് കേട്ടു കാണില്ല.

പത്തനംതിട്ടയിൽ 13 പേർക്കെതിരെയാണ് കേസ്. നിരീക്ഷണ കാലത്ത് പുറത്തിറങ്ങിയതിന്.
ഇറ്റലിയിൽ ഈ പ്രവണതയാണ് ദുരന്തമായത്.
പുറത്തിറങ്ങി നാടുചുറ്റുക
നാടിനെ വട്ടം ചുറ്റിക്കുക
പോലീസിന് ഇപ്പോൾ നല്ല പണിയുണ്ട്
ആരോഗ്യ പ്രവർത്തകർക്കും
അവരെ നിങ്ങൾക്കുവേണ്ടി മെനക്കെടുത്തരുത്
വിലക്ക് ലംഘിക്കുന്നവർക്ക് ചാപ്പ കുത്തണം

2020 MARCH 22
വികേന്ദ്രീകൃതമായ ആരോഗ്യസുരക്ഷാ രീതികള്‍ പ്രായോഗികമാക്കണം.
1.കൊവിഡുമായി ബന്ധപ്പെട്ട കണക്കുകള്‍ എല്ലാ ദിവസവും ആരോഗ്യവകുപ്പ് പുറത്തുവിടുന്നുണ്ട്. അത് മൂന്നു നാലു പട്ടികയാണ്. ഗ്രാഫുകൂടി നല്‍കിയാല്‍ നന്നായിരിക്കും.വിനിമയക്ഷമതയും വിശകലനസൗകര്യവും കൂടും. ഉദാഹണരത്തിന് ഗ്രാഫ് നോക്കൂ. ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുളള ജില്ലകള്‍ ഏതെല്ലാം? ആദ്യം തൃശൂരാണ്. കോഴിക്കോടും മലപ്പുറവും തൊട്ടുപിന്നിലുണ്ട്. വിദേശത്തു നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ വന്നര്‍ ഏറപേരുളളത് ഈ ജില്ലകളിലാണെന്നാണല്ലോ അര്‍ഥം. ആതായത് വെല്ലുവിളി കൂടുതലാണ് ( ഗ്രാഫ് നോക്കുക)
2. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും ആ ജില്ല മോശമല്ല. ജാഗ്രത കൂടുതല്‍ വേണ്ട ജില്ലയാണത് എന്നു ചുരുക്കം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ കൂടുതലുളളത് കാസര്‍കോഡ്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ്.( ഗ്രാഫ് ) അതായത് ഈ ജില്ലകളില്‍ നിന്നും കൂടുതല്‍ പോസിറ്റീവ് കെയ്സുകള്‍ വന്നേക്കാം.
3. കൊറോണ സ്ഥിരീകരിക്കപ്പെട്ട കെയ്സുകളുടെ മാത്രം എണ്ണം നോക്കി ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതി ശരിയാണോ എന്നു ആലോചിക്കണം. ജില്ലകളില്‍ നരീക്ഷണത്തിലുളളവരെയെല്ലാം പരിശോധിക്കുക എന്നത് പ്രായോഗികമല്ല. പക്ഷേ അവരില്‍ ആരും രോഗവാഹകരല്ലെന്നുറപ്പുമില്ല. സംസ്ഥാനമോ ജില്ലകളോ അടച്ചതുകൊണ്ടു മാത്രം അകത്തുളളവര്‍ക്ക് രോഗം വെളിപ്പെടാനുളളസാധ്യത അവഗണിക്കാനാവില്ല. കര്‍ശനമായ സാമൂഹിക അകലം പാലിക്കുകയാണ് വേണ്ടത്. അതിന് പട്ടാളത്തെ കാവല്‍ നിറുത്തിയാലും വേണ്ടില്ല നിരീക്ഷണത്തിലുളളവര്‍ക്ക് പുറം ലോകം തത്കാലം നിഷേധിക്കണം.
4. കടകമ്പോളങ്ങള്‍ അടച്ചിട്ടാല്‍ പലവിധ ആവശ്യങ്ങള്‍ക്ക് മുട്ടുണ്ടാകും. എങ്ങനെയും പുറത്തിറങ്ങാനുളള വ്യഗ്രതയുണ്ടാകും. തത്കാലം മാവേലി സ്റ്റോര്‍ വഴി അരിയും മറ്റ് സാധനങ്ങളുമെല്ലാം അതത് പഞ്ചായത്തുകളിലെത്തിക്കാനാകുമോ എന്നാലോചിക്കണം. ഓണ്‍ലൈന്‍ ഷോപ്പിംഗ് മാവേലിസ്റ്റോര്‍ പ്രാവര്‍ത്തികമാക്കണം. അത്തരം ബദലുകളൊന്നും ചെയ്യാതെ എല്ലാം അടച്ചിടാന്‍ പറയുമ്പോള്‍ ആദ്യദിനങ്ങളില്‍ ജനം പ്രയാസപ്പെടില്ല. പിന്നീട് അതിദയനീയമാകും. നാല്‍പ്പത്തയ്യായിരം പേര്‍ക്കെതിരേ ഇറ്റലി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീടിനു പുറത്തിറങ്ങിയതിനാണ്. കാരണം പലതായിരിക്കും. ജില്ലകള്‍ അടച്ചുപൂട്ടുകയും ആളുകള്‍ സ്വൈരവിഹാരം നടത്തുകയും ചെയ്താലോ? വെളുക്കാന്‍ തേച്ചത് പാണ്ടാകും. ജനജീവിതം മുന്നോട്ട് പോകുവാനുളള എല്ലാ പിന്തുണാതലങ്ങളും ഉറപ്പാക്കാന്‍ ആലോചന വേണ്ടിവരും. കേന്ദ്രം പെട്ടെന്ന് പൂട്ടാന്‍ പറഞ്ഞാല്‍ മുന്‍പിന്നാലോചനയില്ലാതെ പൂട്ടരുത്. ബദലുകള്‍ സര്‍ക്കാര്‍ വെയ്കട്ടെ. ജനം സഹകരിക്കും.ആന്തരിക അച്ചടക്കത്തിനു വേണ്ടി വാര്‍ഡുതല ജാഗ്രതാസമിതി വേണം. അമ്പതുവീടുകളെ ചേര്‍ത്ത് വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കണം. ആ ഗ്രൂപ്പിലെ ആവശ്യങ്ങള്‍ നിറവേറ്റാനുളള സംവിധാനവും വേണം. ഇത്തരം വാട്സാപ്പ് കൂട്ടായ്മകളുടെ കോര്‍ഡിനേഷനുമാകാം. ആ കൂട്ടായ്മാ പരിധിയിലുളള നിരീക്ഷണവിധേയരായവരുടെ നീക്കങ്ങള്‍ മോണിറ്റര്‍ ചെയ്യാനുമാകും. വികേന്ദ്രീകൃതമായ ആരോഗ്യസുരക്ഷാ രീതികള്‍ പ്രായോഗികമാക്കണം. സൂക്ഷ്മതല സംവിധാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണം. ഭാവിയിലേക്കും ഗുണം ചെയ്യും

2020 march 21
1) വീടുമാറ്റത്തിന് നാട്ടാരെയെല്ലാം ക്ഷണിച്ചു. ആരും വന്നില്ല. നല്ല കരുതല്‍, നല്ല സ്നേഹം, നല്ല നാട്
2) കൊറോണ കൊടുക്കും തോറും ഏറിടും. കൊടുക്കരുത് വാങ്ങരുത്. ജീവിതം നമ്മുടേത് മാത്രമല്ല
3) നാട്ടു വിലക്ക് കേള്‍ക്കാത്തവര്‍ നാടിന്റെ വിളക്ക് കെടുത്തും
4) കേരളത്തിന്റെ റൂട്ടമാപ്പില്‍ ഇപ്പോള്‍ സെമിത്തേരിയില്ല. അതാണ് കരുതല്‍, ഉത്തരവാദിത്വബോധമാണ് പെരുമാറ്റം
5) പത്തനംതിട്ടയില്‍ തുടങ്ങി കാസര്‍കോട് അവസാനിക്കട്ടെ അഹങ്കാരവും തന്നിഷ്ടവും
6) "പുറത്തിറങ്ങാതെ മടത്തു ഒന്നു കറങ്ങീട്ടു വരാം",
"റീത്തും പെട്ടീം?"
7) "പാവം മരിച്ചോ ? പോണ്ടേ?"
" വാട്സാപ്പില്‍ അനുശോചനം അനാദരവല്ല"
8 "കല്യാണമാ, വരണം".
"കൊറോണ?"
"അതിന് ചേട്ടനെക്കൂട്ടി ഇരുപതുപേരെ ഉണ്ടാകൂ".
"ഇങ്ങനെ എത്രപേരോട് പറഞ്ഞു?"
  
2020 MARCH 20
ചിലർക്ക് തിരിച്ചറിവില്ല
വിട്ടുമാറ്റച്ചടങ്ങ് സംഘടിപ്പിച്ചവരേക്കാൾ കഷ്ടമാണ് പങ്കെടുത്ത ജനപ്രതിനിധികളുടെ വിവേക നിലവാരം.
ചിലർക്ക് ആളെ കൂട്ടി പ്രാർഥന നടത്തിയാലേ മനസമാധാനം വരൂ.
കൊവിഡ് ലോകത്തെ നിശ്ചലമാക്കുകയാണ്.
മാറ്റിവെക്കാവുന്നതെല്ലാം മാറ്റണം
ചടങ്ങുകളിൽ നിന്ന് ജനപ്രതിനിധികൾ വിട്ടുനിൽക്കണം
തിരുപ്പതി ക്ഷേത്രം അടച്ചതു പോലെ എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.
പൊതുഗതാഗതം നിയന്ത്രിക്കണം.
സാമ്പത്തിക വർഷത്തിന്റേ അവസാനമാണ്.
ഓഫീസുകളിൽ ജോലി ഭാരം കൂടുന്ന സമയം
പുതിയ സാഹചര്യത്തിൽ അതിലും ഇളവ് അനുവദിക്കണം
എല്ലാ ജീവനക്കാർക്കും ലാപ്ടോപ്പ് നൽകാൻ പദ്ധതിയുണ്ടാകണം.
ഓൺലൈൻ പ്രവർത്തനസംസ്കാരം അവശ്യ ഘട്ടങ്ങളിൽ പോഷിപ്പിക്കണം
കുട്ടം കൂടുന്ന പരിപാടികൾക്കെതിരെ കൂട്ടമായി വന്ന് സമരം നടത്തുന്നതും കാണുന്നുണ്ട്.
വീടുകളിലേക്ക് ആളുകൾ ഒതുങ്ങുകയാണ്.
ഗ്രന്ഥശാലാ സംഘം വീടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്പുസ്തകങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കണം
വിക്ടേഴ്സ് ചാനലിലൂടെ മികച്ച സിനിമകൾ സംപ്രേഷണം ചെയ്യണം
ടെലിഗ്രാം ഫിലിം ഗ്രൂപ്പും ഉണ്ടാകണം
സാംസ്കാരിക പ്രവർത്തനത്തിന്റെ പുതിയ രീതികൾ വികസിപ്പിക്കണം

2020 MARCH 20
ആരോഗ്യപ്രവര്‍ത്തകരോടുളള ആദരവ് അഞ്ചുമിനിറ്റ് കൊണ്ട് അവസാനിക്കുന്നില്ല. എങ്കിലും പ്രതീകാത്മകമാണ്. പങ്കെടുക്കണം. ആദരവ് തുടരണം. പ്രതിരോധത്തെത്തുടര്‍ന്ന് കൊറോേണ പിന്‍വാങ്ങിക്കഴിഞ്ഞാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന് തീരുാമനമുണ്ടാകണം. അധ്യാപകദിനം പോലെ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിനും ഒരു ദിനം കണ്ടെത്തണം. നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ചരമദിനം ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. ലിനിയുടെ പേരില്‍ പുരസ്കാസ്കാരങ്ങളും മികച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ കഴിയണം. അന്നേദിവസം ആരോഗ്യരംഗത്ത് ജനപക്ഷ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും വേണം. സൗജന്യ ആരോഗ്യസേവനം ഓരോ വ്യക്തിയുടെയും അവകാശമാകണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലെ പൊതുജനാരോഗ്യ ശാക്തീകരണയജ്ഞം ആരംഭിക്കണം. കൊറോണ വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മികച്ച പരിചരണം അനുഭവിച്ചവര്‍ക്ക് അതുവരെയുണ്ടായിരുന്ന മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും മികച്ച നിലവാരമുളള ആരോഗ്യകേന്ദ്രങ്ങള്‍ ഉണ്ടാകണം.കൊറോണക്കാര്യത്തില്‍ കാണിച്ച ജാഗ്രത മാനിക്കണം. മാതൃകയാക്കണം.

 2020 MARCH 19
 കൊറോണയെ പരീക്ഷിക്കരുത്
ഇന്ത്യ മുഴുവൻ പരീക്ഷകൾ മാറ്റിവെക്കുമ്പോൾ കേരളം ആ സന്ദേശം ഉൾക്കൊള്ളണം... കൊറോണ പഠിച്ച സിലബസിൽ ചോദ്യങ്ങളില്ല ചോദ്യചിഹ്നങ്ങൾ മാത്രമേയുള്ളൂ.
പരീക്ഷ ഒരു മഹാ സംഭവമല്ല
ജീവിനോളം വരില്ല അത്
സുരക്ഷാ ക്രമീകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വാക്കുകളെ മാനിച്ചുകൊണ്ട് പറയട്ടെ പരീക്ഷകൾ മാറ്റിവെക്കണം
കുട്ടികൾക്കും ലോകത്തിനും അത് ജാഗ്രതയുടെ നല്ല സന്ദേശമാകും

2020 MARCH 18
മത സംഘടനകൾ പ്രാർഥനാ യോഗങ്ങൾ ഒഴിവാക്കുന്നത് ദൈവത്തിന്റെ പരാജയമായി വ്യാഖ്യാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരോട് ...
കൊറോണദുരന്തകാലം പരിഹാസത്തിനും കുറ്റപ്പെടുത്തലിനും ഉള്ളതല്ല. കൂട്ടായ പ്രതിരോധത്തിനുള്ളതാണ്. ഈ രോഗം പകരാതിരിക്കുന്നതിന് എന്തു വില കൊടുക്കാനും ലോകം തയ്യാറാണ്. എല്ലാ മതങ്ങളും ആ തീരുമാനം സ്വീകരിച്ചു. ഒഴിവാക്കാനാവാത്തത് എന്ന് കരുതിയവ വരെ അവർ ഒഴിവാക്കി.അവർക്കറിയാം പ്രാർഥിക്കാൻ വരുന്നവർ പരസ്പര സമ്പർക്കത്തിലൂടെ രോഗവാഹകരാകും. പുറത്തിറങ്ങി സമൂഹവുമായി ഇടപഴകും. കഴിയുന്നത്ര ആളുകളെ വീട്ടിലിരുത്താനുള്ള ശക്തമായ നടപടി കൂട്ടായ്മ ഒഴിവാക്കലാണ്. മതം വഴക്കമുള്ളതുമാണെന്ന് തെളിയിച്ച കാലമാണിത്. അതിനാൽ അവരെ അഭിനന്ദിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.
ദൈവത്തിന്റെ പരാജയമായി വ്യാഖ്യാനിച്ചാൽ അവരും അതേ രീതിയിൽ വ്യാഖ്യാനങ്ങൾ ഉണ്ടാക്കും. തിന്മ വളരുമ്പോഴുള്ള ദൈവകോപമാണെന്ന് പറയും. ഓരോരുത്തർക്കം ഉദ്ധരിക്കാൻ മതഗ്രന്ഥങ്ങളിൽ ആശയങ്ങളുമുണ്ട്.
മനുഷ്യ കേന്ദ്രിത ചിന്തയിലേക്ക് ലോകം ഐക്യപ്പെട്ട സന്ദർഭമാണിത്.
പരസ്പര സഹായമാണ് വേണ്ടത്
അതിനായി ചിന്ത മാറ്റി വെക്കുക.
ഞാനൊരു വിശ്വാസിയല്ല
മത വിശ്വാസികൾ എന്റെ ശത്രുക്കളുമല്ല
അവരുടെ വിശ്വാസത്തെ മുറിപ്പെടുത്താതിരിക്കാൻ ശ്രമിക്കാറുമുണ്ട്.
നിർദ്ദോഷമായ മത വിശ്വാസത്തെ വേറിട്ടു കാണണം
ചിലർക്ക് അത് ആശ്വാസം പകരും
മതവിശ്വാസം ഒരാളിൽ രൂപപ്പെടുന്ന പ്രക്രിയ പലതാണ്.
അവ ഇഴകീറി പരിശോധിക്കേണ്ട കാര്യമില്ല
സമൂഹ നന്മയ്ക്കായി യോജിപ്പിന്റെ മേഖലകണ്ടെത്തുക
ഓൺലൈൻ പ്രാർഥനാസംസ്കാരം രൂപപ്പെടുന്നു
കൊറോണക്കാലത്ത് വീട്ടിലേക്കൊതുങ്ങുന്നത് വലിയ നന്മയാണ്.
കൊറോണാനന്തരം സമൂഹത്തിലേക്ക് നന്മയുമായിറങ്ങുന്നതിനുള്ള തയ്യാറെടുപ്പു കാലം കൂടിയാണ്.
 
 
  2020 MARCH 17
ജാഗ്രതയില്‍ നിന്നും അതിജാഗ്രതയിലേക്ക്
ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്. ആരോഗ്യരംഗത്തുളളവര്‍ക്കും അധികാരികള്‍ക്കും ചിന്തിക്കാനും തീരുമാനമെടുക്കാനും വേണ്ടി. കേരളത്തില്‍ ബഹുനില മന്ദിരങ്ങള്‍ ഏത്രയുണ്ട്? പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍സ്റ്റേഷനുകള്‍, ആശുപത്രികള്‍, വ്യാപാരസമുച്ചയങ്ങള്‍, ഫ്ലാറ്റുകള്‍...ഇവിടെയെല്ലാം സുരക്ഷിത സാമൂഹിക അകലം ( ഒരു മീറ്റര്‍) പാലിക്കാന്‍ ആഗ്രഹിച്ചാലും സംവിധാനങ്ങളുടെ പ്രത്യേകതകൊണ്ട് അതിനെ തടയുന്ന സാഹചര്യം ഉണ്ട്. അതിലൊന്നാണ് ലിഫ്റ്റ്. ആളുകള്‍ തിങ്ങിയാകും കയറുക. അതിനാല്‍ തന്നെ സുരക്ഷിത അകലം സാധ്യമല്ല. നേരത്തെ പോയവരുടെ ചുമയും തുമ്മലും ആ കൂടിനുളളില്‍ കാണില്ലേ? എത്രപേരാണ് ബട്ടണ്‍ അമര്‍ത്തിയിട്ടുണ്ടാവുക? കൈപ്പിടിയില്‍ പിടിച്ചവരെല്ലാം ചങ്ങലമുറിച്ചവരാകുമോ? ലിഫ്റ്റിന്റെ നിര്‍മിത വസ്തു കൊറോണ വൈറസിന് ഒന്നു രണ്ടു ദിവസം കഴിയാനും പാകമാണ്.
1. വളരെ അടിയന്തിര സന്ദര്‍ഭങ്ങളിലേക്ക് ലിഫ്റ്റ് ഉപയോഗം പരമിതപ്പെടുത്തുക.
2.അത് ഇടയ്കിടെ ശുദ്ധീകരിക്കുക.
3. ലിഫ്റ്റില്‍ അനുവദനീയമാണ എണ്ണത്തിന്റെ നാലിലൊന്നു പേരെ മാത്രം കയറ്റുക.
4 ചിലേടത്ത് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ സദസമയവും കൂടിനുളളില്‍ കാണും. അവരുടെ ആരോഗ്യസുരക്ഷ ആരു നോക്കുന്നു? അവര്‍ രോഗവാഹകരാകാതിരിക്കുന്നതിനുളള നടപടി സ്വീകരിക്കുക
5. നടന്നു കയറുക എന്നതാണ് ആരോഗ്യത്തിനും സമൂഹത്തിനും നല്ലത്. എന്തായാലും പൊതുജനങ്ങള്‍ ഒന്നിച്ചുപയോഗിക്കുന്ന എല്ലായിടത്തും കൂടുതല്‍ ജാഗ്രത ആവശ്യം.
 

2020 MARCH 17
കൊറോണക്കാലത്ത് കുട്ടികളെത്തേടി..
ഇന്നലെ കോഴിക്കോട്ട് നിന്നും ഒരു മാഷ് ശബ്ദസന്ദേശം അയച്ചു തന്നു. അടുത്തവര്‍ഷത്തേക്കു അഡ്മിഷന്‍ കാമ്പെയിനിന്റെ ഭാഗമായി വിദ്യാലയാധികൃതര്‍ ഭവനസന്ദര്‍ശനം നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും അത് തെറ്റല്ലേ എന്നുമാണ് ചോദ്യം.ഓരോ സ്കൂളും വിചാരിക്കുന്നത് മാഷന്മാരെയും ടീച്ചറുമാരെയും കാണുമ്പോള്‍ കൊറോണ ബഹുമാനപൂര്‍വം ഒഴിഞ്ഞുമാറി നില്‍ക്കുമെന്നാണ്. പല വീടുകളില്‍ കയറി നോട്ടീസും മറ്റും നല്‍കി കൊറോണ വ്യാപനത്തിനുളള സാഹചര്യം ഒരുക്കരുത്. കൊറോണ പകരുന്നതെങ്ങനെ എന്ന ചോദ്യത്തിന് സ്വയം ഉത്തരമാകരുത്. അധ്യാപകരുടെ ജീവനും വിലപ്പെട്ടതാണ്. സമ്പര്‍ക്ക വിലക്ക് കര്‍ശനമായി പാലിച്ച രാജ്യങ്ങളാണ് കൊറോണയെ അതിജീവിച്ചത്. അതിനാല്‍ പ്രിയ അധ്യാപകരേ, നിങ്ങള്‍ സമൂഹത്തിന് ആരോഗ്യബോധവത്കരണം നടത്താനിറങ്ങൂ.ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാവണം അതും. കുട്ടികളെ പിടിക്കാന്‍ ഇറങ്ങരുതേ. മുന്‍ വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങളായിരുന്നു കുട്ടികളെ ആകര്‍ഷിക്കാനുളള കാമ്പെയിന്‍ എന്നതും മറക്കേണ്ട.വിദ്യാലയ മികവുകള്‍ നാട്ടുകാരെ അറിയിക്കാനുളള അവസരവും ഉണ്ടായിരുന്നു. പിന്നെ സ്്കൂളില്‍ എല്ലാവരും രജിസ്റ്ററില്‍ ഒപ്പിടും മുമ്പും ശേഷവും കൈകഴുകണേ. തത്കാലം പേന ഒന്നും കൈമാറണ്ട. ബസിലൊക്കെ വന്നതല്ലേ? ജാഗ്രതൈ


2020 MARCH 16
സ്കൂളുകൾ അടയ്ക്കണം
കുട്ടികളും അധ്യാപകരും മാർച്ച് 31 വരെ വീട്ടിലിരിക്കട്ടെ.
പൊതുഗതാഗത ഉപയോഗം ഒരു മീറ്റർ അകലം പാലിച്ച് സാധ്യമല്ല. വണ്ടി
മാറി മാറി കയറുന്നവർ സമയത്തിനെത്താതെ വിഷമിക്കുന്നു.
യാത്രികർ ആരെങ്കിലും ഒന്നു തുമ്മിയാൽ ആധിയായി.
50 ൽ അധികം ജീവനക്കാരുള്ള ഓഫീസുകളിൽ ഷിഫ്റ്റ് രീതി ആലോചിക്കണം
ആരൊക്കെയാണ് നിരീക്ഷണത്തിലുള്ളവർ എന്നറിയാൻ പറ്റാത്തതിനാൽ
തിരുവനന്തപുരത്തെ ഡോക്ടറും റാന്നിയിലെ ഇറ്റലിക്കാരും ചെയ്ത പോലെ പ്രവർത്തിക്കുന്നവരുണ്ടാകും
ജാഗ്രതയാണ് വേണ്ടത്
 
 

2020 MARCH 15
വാമനപുരത്ത് 6000 പേരെ ഒന്നിച്ചു കൂട്ടാൻ തീരുമാനിച്ചതാര്?
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പായിരുന്നു ഇന്ന്. അത് അവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അറിയാം. സഹകരണ വകുപ്പിനും അറിയാം. കോടതി നിർദ്ദേശപ്രകാരമാണെന്നു പറയുന്നു ഇന്നത്തെ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ദിവസങളിൽ സ്ക്വാഡ് വർക് നടന്നിട്ടുണ്ടാകും വീടു വീടാന്തരം കയറിയിറങ്ങൽ.
എന്തു ഭ്രാന്തൻ നടപടികളാണിവ.
വോട്ടു ചെയ്യാൻ ആളുകൾ കൂട്ടമായി എത്തി എന്നത് ജാഗ്രതാ നിർദേശങ്ങൾക്ക് പുല്ലുവില കൽപിക്കുന്നതിന് ഉദാഹരണമാണ്.
ഇതേ പോലെ പലയിടത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടത്രെ!
മാറ്റി വെക്കണം.
സഹകരണ വകുപ്പ് മൊത്തമായി ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം.
ജനങ്ങൾ കൂട്ടം കൂടരുത്
കൂട്ടം കൂട്ടരുത്

2020 MARCH 15
സഭ്യേതരമായ ഭാഷയിലാണ് അയാള്‍ പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ സംസ്കാരമല്ല അതെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.ഇത്തരം ആളുകളെ തളളിപ്പറയണം. കഴിഞ്ഞ കുറേ ദിവസങ്ങളായി ആരോഗ്യമന്ത്രിക്കെതിരേ വളരെ നിലവാരം കുറഞ്ഞ പ്രതികരണങ്ങള്‍ കണ്ടു. ചിലത് ചീത്തവാക്കുകള്‍ ഉപയോഗിച്ച്. നവമാധ്യമങ്ങളിലെ സംവാദം എന്നത് ആരോഗ്യപരമാകണം. പൊതുയിടത്തില്‍ വാക്കുകളിലൂടെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ സ്വയം തുറന്നു കാട്ടുകയാണ് എന്നവരോര്‍ക്കണം. കൊറോണ നിലനില്‍ക്കുന്ന അസാധാരണമായ സാഹചര്യത്തില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? നന്മയെ മാനിക്കാനുളള കഴിവ് ആര്‍ജിച്ചെടുക്കേണ്ടതാണ്. ഭാഷയുടെ സുഗന്ധം ഉളളിലെ സംസ്കാരത്തില്‍ നിന്നുമേ വരൂ. ഈ ചെറുപ്പക്കാരന്‍ ഇങ്ങനെയായിക്കൂടാ. "ആരോഗ്യമന്ത്രിയെ മോശമായി പറഞ്ഞ ആ വാക്ക് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ". അല്ലാതെ ആ വാക്ക് ഉപയോഗിച്ചതിലുളള ക്ഷമാപണമല്ല. എങ്കിലും അയാളോട് ക്ഷമിക്കുക. ഒപ്പം നല്ല ചിന്തയ്ക് സഹായിക്കുക
.............................................................................
  മറ്റു മൂന്നു എഫ് ബി കുറിപ്പുകളാണ് ചുവടെയുളള പോസ്റ്റ്
കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം 

No comments: